അദ്ധ്യായം 78: നബഅ് (വൃത്താന്തം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 എന്തിനെപ്പറ്റിയാണ്‌ അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?
2 ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
3 അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
4 നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
5 വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
6 ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
7 പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)
8 നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
9 നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
10 രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,
11 പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
12 നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
13 കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
14 കാര്‍മേഘങ്ങളില്‍ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
15 അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
16 ഇടതൂര്‍ന്ന തോട്ടങ്ങളും
17 തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
18 അതായത്‌ കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
19 ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും.
20 പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.
21 തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.
22 അതിക്രമകാരികൾക്ക്‌ മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
23 അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
24 കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.
25 കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
26 അനുയോജ്യമായ പ്രതിഫലമത്രെ അത്‌.
27 തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
28 നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ തീർത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
29 ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
30 അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വർദ്ധിപ്പിച്ചു തരികയില്ല.
31 തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക്‌ വിജയമുണ്ട്‌.
32 അതായത്‌ (സ്വർഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
33 തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളും.
34 നിറഞ്ഞ പാനപാത്രങ്ങളും.
35 അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാർത്തയോ അവർ കേൾക്കുകയില്ല.
36 (അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
37 ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം) അവനുമായി സംഭാഷണത്തില്‍ ഏർപെടാന്‍ അവർക്കു സാധിക്കുകയില്ല.
38 റൂഹും മലക്കുകളും അണിയായി നിൽക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.
39 അതത്രെ യഥാർത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാർഗം അവന്‍ സ്വീകരിക്കട്ടെ.
40 ആസന്നമായ ഒരു ശിക്ഷയെ പറ്റി തീർച്ചയായും നിങ്ങൾക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

കുറിപ്പുകൾ: സൂറത്തുന്നബഅ് (78)

1. മഹത്തായ വാർത്ത (അന്നബഉൽ അളീം): മനുഷ്യർ തമ്മിൽ തർക്കിച്ചുകൊണ്ടിരിക്കുന്ന ആ 'മഹത്തായ വാർത്ത'യെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് ഈ അധ്യായം തുടങ്ങുന്നത്. ഇത് പുനരുത്ഥാന നാളും മരണാനന്തര ജീവിതവുമാണെന്ന് അമാനി തഫ്സീർ വിവരിക്കുന്നു. അവർ വൈകാതെ അത് മനസ്സിലാക്കുമെന്ന് അല്ലാഹു താക്കീത് നൽകുന്നു.

2. പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങൾ: ഭൂമിയെ ഒരു മെത്തയായും, പർവ്വതങ്ങളെ ആപ്പുകളായും, നിങ്ങളെ ജോഡികളായും സൃഷ്ടിച്ചതിനെക്കുറിച്ച് അല്ലാഹു ഓർമ്മിപ്പിക്കുന്നു. ഉറക്കത്തെ വിശ്രമമായും, രാത്രിയെ വസ്ത്രമായും, പകലിനെ ജീവിതമാർഗ്ഗം തേടാനുള്ള സമയമായും നിശ്ചയിച്ചതിലൂടെ തൻ്റെ അധികാരം വെളിപ്പെടുത്തുന്നുവെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. മഴയും സസ്യലതാദികളും: കാർമേഘങ്ങളിൽ നിന്ന് സമൃദ്ധമായി മഴ വർഷിപ്പിക്കുന്നതും അതുവഴി ധാന്യങ്ങളും സസ്യങ്ങളും ഇടതൂർന്ന തോട്ടങ്ങളും ഉൽപാദിപ്പിക്കുന്നതും അല്ലാഹുവിൻ്റെ വലിയ അനുഗ്രഹമായി ഇതിൽ എടുത്തുപറയുന്നു. പ്രകൃതിയിലെ ഈ പുനർജന്മം കാണുന്നവർക്ക് മരിച്ചവരെ ഉയിർപ്പിക്കുന്നത് വിശ്വസിക്കാൻ പ്രയാസമില്ലെന്ന് ഇത് പഠിപ്പിക്കുന്നു.

4. വിധിദിനത്തിൻ്റെ ഭീകരത: കാഹളം ഊതപ്പെടുന്ന ദിവസം ജനങ്ങൾ കൂട്ടംകൂട്ടമായി വന്നെത്തും. ആകാശം തുറക്കപ്പെടുകയും പർവ്വതങ്ങൾ കാനൽജലം പോലെ ചലിപ്പിക്കപ്പെടുകയും ചെയ്യും. അഹങ്കാരികൾക്കായി നരകം കാത്തിരിക്കുകയാണെന്നും അവിടെ അവർക്ക് തണുപ്പോ കുടിക്കാനുള്ള പാനീയമോ ലഭിക്കില്ലെന്നും (തിളച്ച വെള്ളവും ചലവുമല്ലാതെ) ഖുർആൻ മുന്നറിയിപ്പ് നൽകുന്നു.

5. സത്യനിഷേധിയുടെ ഖേദം: സൂക്ഷ്മത പാലിച്ചവർക്ക് തോട്ടങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ സ്വർഗ്ഗമുണ്ട്. എന്നാൽ സത്യനിഷേധിയായ മനുഷ്യൻ തൻ്റെ കർമ്മരേഖ കാണുമ്പോൾ "ഞാൻ മണ്ണായിപ്പോയിരുന്നെങ്കിൽ എത്ര നന്നായേനെ!" എന്ന് ഖേദിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അധ്യായം അവസാനിക്കുന്നത്.