1 മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ
രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം
ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.
2 നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു
മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി
അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ
ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ
മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍
ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു.
3 യാതൊരു അറിവുമില്ലാതെ
അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത്
പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ
കൂട്ടത്തിലുണ്ട്.
4 അവനെ (പിശാചിനെ) വല്ലവനും മിത്രമായി
സ്വീകരിക്കുന്ന പക്ഷം അവന്‍ (പിശാച്) തീര്‍ച്ചയായും അവനെ
പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവനെ നയിക്കുകയും
ചെയ്യുന്നതാണ് എന്ന് അവനെ സംബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്നു.
5 മനുഷ്യരേ,
ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍
(ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍
നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും,
അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍
നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി തരാൻ
വേണ്ടി (പറയുകയാകുന്നു) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ
നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം
ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ
പൂര്‍ണ്ണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു)
(നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ
കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം
ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ
കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജ്ജീവമായി കിടക്കുന്നതായി നിനക്ക്
കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും
വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും
ചെയ്യുന്നു.
6 അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു
തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്
കാര്യത്തിനും കഴിവുള്ളവനാണ്.
7 അന്ത്യസമയം വരിക തന്നെ ചെയ്യും.
അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു
ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യും.
8 യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ,
വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍
തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്.
9 അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട്
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചു കളയാന്‍
വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്) ഇഹലോകത്ത് അവന്ന്
നിന്ദ്യതയാണുള്ളത്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന
ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും.
10 (അന്നവനോട് ഇപ്രകാരം പറയപ്പെടും:)
നിന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് നിമിത്തവും, അല്ലാഹു (തന്‍റെ)
ദാസന്‍മാരോട് ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രെ അത്.
11 ഒരു വക്കിലിരുന്നു കൊണ്ട്
അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്.
അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍
സമാധാനമടഞ്ഞുകൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ
പാട്ടിലേക്ക് തന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന്
നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം.
12 അല്ലാഹുവിന് പുറമെ അവന്ന്
ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു
പ്രാര്‍ത്ഥിക്കുന്നു. അതു തന്നെയാണ് വിദൂരമായ വഴികേട്.
13 ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം
അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ
അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര
ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍!
14 വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങൾ
പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍
ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുക
തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്
പ്രവര്‍ത്തിക്കുന്നു.
15 ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ
(നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും
വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍
നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം)
വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ
(നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ
എന്ന് അവന്‍ നോക്കട്ടെ.
16 അപ്രകാരം വ്യക്തമായ
ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു.
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്.
17 സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍,
സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍
എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും
അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു
എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
18 ആകാശങ്ങളിലുള്ളവരും
ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും
വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം
അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ
കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു
വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും
തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
19 ഈ രണ്ടു വിഭാഗം രണ്ട്
എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍
എതിര്‍വാദക്കാരായി. എന്നാൽ അവിശ്വസിച്ചവരാരോ അവർക്ക് അഗ്നികൊണ്ടുള്ള
വസ്ത്രങ്ങൾ മുറിച്ചു കൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ
തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്.
20 അതു നിമിത്തം അവരുടെ
വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും.
25 തീര്‍ച്ചയായും സത്യത്തെ
നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക്
-സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള
മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും
ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും
അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം
അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്.
26 ഇബ്രാഹീമിന് ആ ഭവനത്തിന്‍റെ
(കഅ്ബയുടെ) സ്ഥാനം നാം സൌകര്യപ്പെടുത്തി കൊടുത്ത സന്ദര്‍ഭം
(ശ്രദ്ധേയമത്രെ) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത്
എന്നും, ത്വവാഫ് (പ്രദിക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും
കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്
വേണ്ടിയും എന്‍റെ ഭവനം ശുദ്ധമാക്കി വെക്കണം എന്നും (നാം അദ്ദേഹത്തോട്
നിര്‍ദേശിച്ചു)
27 (നാം അദ്ദേഹത്തോട് പറഞ്ഞു:)
ജനങ്ങള്‍ക്കിടയില്‍ നീ തീർത്ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക.
നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ
ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.
28 അവര്‍ക്ക് പ്രയോജനകരമായ
രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്
നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം
ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍
നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്
ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.
29 പിന്നെ അവര്‍ തങ്ങളുടെ അഴുക്ക്
നീക്കി കളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ
ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.
30 അത് (നിങ്ങള്‍ ഗ്രഹിക്കുക)
അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്
തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും.
നിങ്ങള്‍ക്ക് ഓതി കേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളാകുന്ന
മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍
നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക.
31 വക്രതയില്ലാതെ (ഋജുമാനസരായി)
അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും
പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍) അല്ലാഹുവോട് വല്ലവനും
പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു.
അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ്
അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു.
32 അത് (നിങ്ങള്‍ ഗ്രഹിക്കുക)
വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും
അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.
33 അവയില്‍ നിന്ന് ഒരു നിശ്ചിത
അവധിവരെ നിങ്ങള്‍ക്ക് പ്രയോജനങ്ങളെടുക്കാം. പിന്നെ അവയെ ബലികഴിക്കേണ്ട
സ്ഥലം ആ പുരാതന ഭവന (കഅ്ബഃ) ത്തിങ്കലാകുന്നു.
34 ഓരോ സമുദായത്തിനും നാം ഓരോ
ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു
അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു
കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ദൈവം
ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,)
വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
35 അല്ലാഹുവെപ്പറ്റി
പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ
ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ
നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ്
ചെയ്യുന്നവരുമത്രെ അവര്‍.
36 ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്
അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു.
നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി
നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം
ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്
കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ)
സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍
ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി
അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തി തന്നിരിക്കുന്നു.
37 അവയുടെ മാംസമോ രക്തമോ
അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്
അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം
നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം
പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്
കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ
സന്തോഷവാര്‍ത്ത അറിയിക്കുക.
38 തീര്‍ച്ചയായും
സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏർപ്പെടുത്തുന്നതാണ്.
നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച.
39 യുദ്ധത്തിന്ന്
ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍)
അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ
സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.
40 യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ
രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ
ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ
മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍
സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും,
അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം
പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ
തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും
പ്രതാപിയും തന്നെയാകുന്നു.
41 ഭൂമിയില്‍ നാം സ്വാധീനം
നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും,
സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്
വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ
പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.
42 (നബിയേ,) നിന്നെ ഇവര്‍ നിഷേധിച്ചു
തള്ളുന്ന പക്ഷം ഇവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദും, ഥമൂദും
(പ്രവാചകന്‍മാരെ) നിഷേധിച്ച് തള്ളിയിട്ടുണ്ട്.
43 ഇബ്രാഹീമിന്‍റെ ജനതയും,
ലൂത്വിന്‍റെ ജനതയും.
44 മദ്‌യന്‍ നിവാസികളും
(നിഷേധിച്ചിട്ടുണ്ട്) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍
അവിശ്വാസികള്‍ക്ക് ഞാന്‍ സമയം നീട്ടി കൊടുക്കുകയും, പിന്നെ ഞാനവരെ
പിടികൂടുകയുമാണ് ചെയ്തത്. അപ്പോൾ എന്‍റെ പ്രതിഷേധം
എങ്ങനെയുണ്ടായിരുന്നു?
45 എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍
അക്രമത്തില്‍ ഏർപ്പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ
മേൽപ്പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന
എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍!
47 (നബിയേ,) നിന്നോട് അവര്‍
ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ
വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ
അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം
കൊല്ലം പോലെയാകുന്നു.
48 എത്രയോ നാടുകള്‍ക്ക്
അവിടത്തുകാര്‍ അക്രമികളായിരിക്കെ തന്നെ ഞാന്‍ സമയം നീട്ടി കൊടുക്കുകയും,
പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്‍റെ
അടുത്തേക്കാകുന്നു (എല്ലാറ്റിന്‍റെയും) മടക്കം.
49 (നബിയേ,) പറയുക: മനുഷ്യരേ, ഞാന്‍
നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
51 (നമ്മെ) തോല്പിച്ചുകളയാമെന്ന
ഭാവത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാരോ
അവരത്രെ നരകാവകാശികള്‍.
52 നിനക്ക് മുമ്പ് ഏതൊരു ദൂതനെയും
പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതി
കേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം)
ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത്
അല്ലാഹു മായ്ച്ചു കളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ
പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും
യുക്തിമാനുമാകുന്നു.
53 ആ പിശാച് കുത്തിച്ചെലുത്തുന്ന
കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍
കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ
അത്. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്) വിദൂരമായ
കക്ഷിമാത്സര്യത്തിലാകുന്നു.
54 വിജ്ഞാനം
നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍
നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍
വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ്
(അത് ഇടയാക്കുക) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ
പാതയിലേക്ക് നയിക്കുന്നവനാകുന്നു.
55 തങ്ങള്‍ക്ക് അന്ത്യസമയം
പെട്ടെന്ന് വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക്
വന്നെത്തുകയോ ചെയ്യുന്നത് വരെ ആ അവിശ്വാസികള്‍ ഇതിനെ (സത്യത്തെ) പ്പറ്റി
സംശയത്തിലായിക്കൊണ്ടേയിരിക്കും.
57 അവിശ്വസിക്കുകയും നമ്മുടെ
ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്
അപമാനകരമായ ശിക്ഷയുള്ളത്.
58 അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക്
തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്. തീര്‍ച്ചയായും
അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
59 അവര്‍ക്ക് തൃപ്തികരമായ ഒരു
സ്ഥലത്ത് തീര്‍ച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്.
തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും ക്ഷമാശീലനുമാകുന്നു.
60 അത് (അങ്ങനെ തന്നെയാകുന്നു)
താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം
ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന പക്ഷം
തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു
ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
61 അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ്
രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും
ചെയ്യുന്നത്. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും
ചെയ്യുന്നവന്‍.
62 അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ്
സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച്
പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു
തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
63 അല്ലാഹു ആകാശത്ത് നിന്ന്
വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്
എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും
സൂക്ഷ്മജ്ഞനുമാകുന്നു.
64 അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും
ഭൂമിയിലുള്ളതും. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും
സ്തുത്യര്‍ഹനുമാകുന്നു.
65 അല്ലാഹു നിങ്ങള്‍ക്ക്
ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നീ
മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന
കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു) അവന്‍റെ അനുമതി
കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു
നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ
ദയയുള്ളവനും കരുണയുള്ളവനുമാകുന്നു.
66 അവനാണ് നിങ്ങളെ ജീവിപ്പിച്ചവന്‍.
പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവന്‍ നിങ്ങളെ
ജീവിപ്പിക്കും. തീര്‍ച്ചയായും മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍
തന്നെയാകുന്നു.
67 ഓരോ സമുദായത്തിനും നാം ഓരോ
ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ്
അനുഷ്ഠിച്ചുവരുന്നത്. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട്
വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചുകൊള്ളുക.
തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു.
68 അവര്‍ നിന്നോട്
തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
69 നിങ്ങള്‍
ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധികല്‍പിച്ചുകൊള്ളും.
70 ആകാശത്തിലും ഭൂമിയിലുമുള്ളത്
അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അത്
ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള
കാര്യമത്രെ.
71 അല്ലാഹു യാതൊരു പ്രമാണവും
അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക് തന്നെ യാതൊരു
അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവര്‍ ആരാധിച്ചു
കൊണ്ടിരിക്കുന്നു. അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല.
72 വ്യക്തമായ നിലയില്‍ നമ്മുടെ
ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചു കേള്‍പിക്കപ്പെടുകയാണെങ്കില്‍
അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്) നിനക്ക്
മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു
കേള്‍പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം.
പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക്
അറിയിച്ചുതരട്ടെയോ? നരകാഗ്നിയത്രെ അത്. അവിശ്വാസികള്‍ക്ക് അതാണ്
അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ചെന്നു ചേരാനുള്ള ആ സ്ഥലം എത്ര
ചീത്ത!
73 മനുഷ്യരേ, ഒരു ഉദാഹരണമിതാ
വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക.
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു
പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി
അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്
വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത്
മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും
അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
75 മലക്കുകളില്‍ നിന്നും മനുഷ്യരില്‍
നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു
കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
76 അവരുടെ മുമ്പിലുള്ളതും
പിന്നിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍
മടക്കപ്പെടുന്നത്.
77 സത്യവിശ്വാസികളേ, നിങ്ങള്‍
കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ
ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം
പ്രാപിച്ചേക്കാം.
78 അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം
ചെയ്യേണ്ട മുറ പ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ
ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും
നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ
ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ
വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര്
നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും,
നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍
നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ
മുറുകെ പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല
രക്ഷാധികാരി! എത്ര നല്ല സഹായി!
കുറിപ്പുകൾ: സൂറത്തുൽ ഹജ്ജ് (22)
1. അന്ത്യദിനത്തിൻ്റെ ഭീകരത:
ലോകാവസാന സമയത്തുണ്ടാകുന്ന അതിശക്തമായ ഭൂകമ്പത്തെക്കുറിച്ചും ആ സമയത്ത്
മനുഷ്യർ അനുഭവിക്കുന്ന പരിഭ്രാന്തിയെക്കുറിച്ചും വിവരിച്ചുകൊണ്ടാണ് ഈ
അധ്യായം ആരംഭിക്കുന്നത്. അല്ലാഹുവിൻ്റെ ശിക്ഷയെ ഭയപ്പെടണമെന്ന കടുത്ത
താക്കീത് ഇതിലൂടെ നൽകുന്നു.
2. ഹജ്ജ് കർമ്മം:
ഇബ്രാഹീം നബിയോട് ഹജ്ജിനായി വിളംബരം ചെയ്യാൻ കൽപ്പിച്ചതും, ഹജ്ജിൻ്റെ
വിവിധ കർമ്മങ്ങളും ഈ അധ്യായത്തിൽ വിവരിക്കുന്നു. ഇതിൽ നിന്നാണ്
അധ്യായത്തിന് 'അൽ ഹജ്ജ്' എന്ന് പേര് ലഭിച്ചത്. ബലിമൃഗങ്ങളുടെ രക്തമോ
മാംസമോ അല്ല അല്ലാഹുവിലേക്ക് എത്തുന്നത്, മറിച്ച് വിശ്വാസിയുടെ തഖ്‌വ
(ഭയഭക്തി) ആണെന്ന് അമാനി തഫ്സീർ ഇവിടെ വ്യക്തമാക്കുന്നു.
3. യുദ്ധത്തിനുള്ള അനുവാദം:
മർദ്ദിതരായ സത്യവിശ്വാസികൾക്ക് ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാൻ അല്ലാഹു
അനുവാദം നൽകുന്ന വചനം ഈ അധ്യായത്തിലാണ് (സൂക്തം 39). ആരാധനാലയങ്ങൾ
സംരക്ഷിക്കപ്പെടാനും നീതി നടപ്പിലാക്കാനുമാണ് ഈ അനുവാദമെന്ന് ഇതിൽ
ഉണർത്തുന്നു.
4. ഈച്ചയുടെ ഉപമ:
അല്ലാഹുവിനെ കൂടാതെ മനുഷ്യർ വിളിച്ചു പ്രാർത്ഥിക്കുന്നവർക്ക് ഒരു
ഈച്ചയെപ്പോലും സൃഷ്ടിക്കാൻ കഴിയില്ലെന്നും, ഈച്ച അവരിൽ നിന്ന്
എന്തെങ്കിലും തട്ടിയെടുത്താൽ അത് തിരിച്ചെടുക്കാൻ പോലും അവർക്ക്
ശേഷിയില്ലെന്നും പരിഹസിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൻ്റെ നിരർത്ഥകത
അല്ലാഹു വിവരിക്കുന്നു.