1 ജനങ്ങള്‍ക്ക് അവരുടെ വിചാരണ
ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞു
കളയുന്നവരാകുന്നു.
2 അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്
പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും
കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ.
3 ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട്
(അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു;
നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്? എന്നിട്ട് നിങ്ങള്‍
കണ്ടറിഞ്ഞുകൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?
4 അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ
രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. അവനാണ്
എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
5 എന്നാല്‍ അവര്‍ പറഞ്ഞു:
പാഴ്ക്കിനാവുകൾ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്) (മറ്റൊരിക്കല്‍
അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.
(മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍
പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ
അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ടുവന്നു കാണിക്കട്ടെ.
6 ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു
നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ ?
7 നിനക്ക് മുമ്പ് പുരുഷന്‍മാരെ
(ആളുകളെ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം
ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍
വേദക്കാരോട് ചോദിച്ചു നോക്കുക.
8 അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം
കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.
9 അനന്തരം അവരോടുള്ള വാഗ്ദാനത്തില്‍
നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം
രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
10 തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം
ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുണ്ട്. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം
അതിലുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
11 അക്രമത്തില്‍ ഏർപ്പെട്ടിരുന്ന എത്ര
നാടുകളെ നാം നിശ്ശേഷം തകര്‍ത്തു കളയുകയും, അതിന് ശേഷം നാം മറ്റൊരു
ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.!
12 അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക്
അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ നോക്കുന്നു.
13 (അപ്പോള്‍ അവരോട് പറയപ്പെട്ടു)
നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട
സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചു
പോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം.
14 അവര്‍ പറഞ്ഞു: അയ്യോ; ഞങ്ങള്‍ക്ക്
നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി.
15 അങ്ങനെ അവരെ നാം കൊയ്തിട്ട വിള
പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു
തന്നെയായിക്കൊണ്ടിരുന്നു.
16 ആകാശത്തെയും, ഭൂമിയെയും, അവ
രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.
17 നാം ഒരു വിനോദമുണ്ടാക്കാന്‍
ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത്
ഉണ്ടാക്കുമായിരുന്നു. (എന്നാല്‍) നാം (അത്) ചെയ്യുന്നതല്ല.
18 എന്നാല്‍ നാം സത്യത്തെ എടുത്ത്
അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത്
തകർത്തുകളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍
(അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം.
19 അവന്റേതാകുന്നു ആകാശങ്ങളിലും,
ഭൂമിയിലും ഉള്ളവരെല്ലാം. അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ
ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം
തോന്നുകയുമില്ല.
20 അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ
പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല.
22 ആകാശ ഭൂമികളില്‍ അല്ലാഹുവല്ലാത്ത
വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു.
അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍
നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!
23 അവന്‍
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ
ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
24 അതല്ല, അവന്ന് പുറമെ അവര്‍
ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള
പ്രമാണം കൊണ്ടുവരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള
ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍
അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞു കളയുകയാകുന്നു.
25 ഞാനല്ലാതെ യാതൊരു ദൈവവുമില്ല.
അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ
നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
26 പരമകാരുണികന്‍ സന്താനത്തെ
സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍!
എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍
മാത്രമാകുന്നു.
27 അവര്‍ അവനെ മറികടന്നു
സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍
പ്രവര്‍ത്തിക്കുന്നു
29 അവരുടെ കൂട്ടത്തില്‍ ആരെങ്കിലും
ഞാന്‍ അവന്ന് (അല്ലാഹുവിന്) പുറമെയുള്ള ദൈവമാണെന്ന് പറയുന്ന പക്ഷം
അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്. അപ്രകാരമത്രെ
അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
30 ആകാശങ്ങളും ഭൂമിയും
ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ
വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍
നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും
അവര്‍ വിശ്വസിക്കുന്നില്ലേ?
31 ഭൂമി അവരെയും കൊണ്ട്
ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന
പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി
കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍
ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
32 ആകാശത്തെ നാം സംരക്ഷിതമായ ഒരു
മേല്‍പ്പുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ (ആകാശത്തിലെ)
ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുന്നവരാകുന്നു.
33 അവനത്രെ രാത്രി, പകല്‍, സൂര്യന്‍,
ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി
(സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
34 (നബിയേ,) നിനക്ക് മുമ്പ് ഒരു
മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍
അവര്‍ നിത്യജീവികളായിരിക്കുമോ?
35 ഓരോ വ്യക്തിയും മരണം
ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ
നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്.
നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
36 സത്യനിഷേധികള്‍ നിന്നെ കണ്ടാല്‍,
ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ച് സംസാരിക്കുന്നവന്‍ എന്ന്
പറഞ്ഞുകൊണ്ട് നിന്നെ തമാശയാക്കുക മാത്രമായിരിക്കും ചെയ്യുന്നത്. അവര്‍
തന്നെയാണ് പരമകാരുണികന്‍റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവര്‍.
38 അവര്‍ ചോദിക്കുന്നു; നിങ്ങള്‍
സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്.
39 ആ അവിശ്വാസികള്‍, അവര്‍ക്ക്
തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ
തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു
സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍!
40 അല്ല, പെട്ടന്നായിരിക്കും അത്
(അന്ത്യസമയം) അവര്‍ക്ക് വന്നെത്തുന്നത്. അങ്ങനെ അതവരെ അമ്പരപ്പിച്ചു
കളയും. അതിനെ തടുത്ത് നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല.
അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
41 നിനക്ക് മുമ്പ് പല
ദൈവദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പുച്ഛിച്ച്
തള്ളിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) വന്നെത്തുക
തന്നെ ചെയ്തു.
42 (നബിയേ,) പറയുക: പരമകാരുണികനില്‍
നിന്ന് രാത്രിയും പകലും നിങ്ങള്‍ക്ക് രക്ഷ നല്‍കാനാരുണ്ട്? അല്ല,
അവര്‍ (ജനങ്ങള്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തില്‍ നിന്ന്
തിരിഞ്ഞു കളയുന്നവരാകുന്നു.
43 അതല്ല, നമുക്ക് പുറമെ അവരെ
സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവര്‍ക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക് തന്നെ
സഹായം ചെയ്യാന്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്) സാധിക്കുകയില്ല. നമ്മുടെ
ഭാഗത്ത് നിന്നും അവര്‍ തുണയ്ക്കപ്പെടുകയുമില്ല.
44 അല്ല, ഇവര്‍ക്കും ഇവരുടെ
പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീർഘകാലം ജീവിച്ചു.
എന്നാൽ ആ ഭൂപ്രദേശത്തെ അതിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം
ചുരുക്കിക്കൊണ്ടുവരുന്നത് ഇവര്‍ കാണുന്നില്ലേ ? എന്നിട്ടും ഇവര്‍
തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍?
45 (നബിയേ,) പറയുക: ദിവ്യസന്ദേശ
പ്രകാരം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നത്.
താക്കീത് നല്‍കപ്പെടുമ്പോള്‍ ബധിരന്‍മാര്‍ ആ വിളി കേള്‍ക്കുകയില്ല.
46 നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷയില്‍
നിന്ന് ഒരു നേരിയ കാറ്റ് അവരെ സ്പര്‍ശിക്കുന്ന പക്ഷം തീര്‍ച്ചയായും
അവര്‍ പറയും: ഞങ്ങളുടെ നാശമേ! തീര്‍ച്ചയായും ഞങ്ങള്‍
അക്രമികളായിപ്പോയല്ലോ!
47 ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍
ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്
മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക്
നോക്കുവാന്‍ നാം തന്നെ മതി.
48 മൂസായ്ക്കും ഹാറൂന്നും
സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും,
ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം
നല്‍കിയിട്ടുണ്ട്.
49 തങ്ങളുടെ രക്ഷിതാവിനെ
അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി
ഉല്‍ക്കണ്ഠയുള്ളവരുമാരോ (അവര്‍ക്കുള്ള ഉല്‍ബോധനം)
50 ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച
അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു. എന്നിരിക്കെ നിങ്ങള്‍ അതിനെ
നിഷേധിക്കുകയാണോ?
51 മുമ്പ് ഇബ്രാഹീമിന് തന്‍റെതായ
വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു.
52 തന്‍റെ പിതാവിനോടും തന്‍റെ
ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:)
നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?
53 അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍
ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്.
54 അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും
നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.
55 അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ
അടുത്ത് സത്യവും കൊണ്ടുവന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ
കൂട്ടത്തിലാണോ?
56 അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ
രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ
സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ
കൂട്ടത്തിലാകുന്നു.
57 അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും
നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ
കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്.
58 അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ)
തുണ്ടംതുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക്
(വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ?
59 അവര്‍ പറഞ്ഞു: നമ്മുടെ
ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍
അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്.
60 ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്
വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി
പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
61 അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍
അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ടുവരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം.
62 അവര്‍ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ
ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്?
63 അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ
കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍
നിങ്ങള്‍ അവരോട് ചോദിച്ചുനോക്കൂ!
64 അപ്പോള്‍ അവര്‍
സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അന്യോന്യം) പറഞ്ഞു:
തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍.
65 പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു.
(അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.
66 അദ്ദേഹം പറഞ്ഞു: അപ്പോള്‍
നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ?
67 നിങ്ങളുടെയും, അല്ലാഹുവിന് പുറമെ
നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍
ചിന്തിക്കുന്നില്ലേ?
68 അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്
(വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും,
നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.
69 നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്
തണുപ്പും സമാധാനവുമായിരിക്കുക.
70 അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു
തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും
നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്.
71 ലോകര്‍ക്ക് വേണ്ടി നാം
അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും
ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു.
72 അദ്ദേഹത്തിന് നാം ഇഷാഖിനെ പ്രദാനം
ചെയ്തു. പുറമെ (പൌത്രന്‍) യഅ്ഖൂബിനെയും. അവരെയെല്ലാം നാം
സദ്‌വൃത്തരാക്കിയിരിക്കുന്നു.
73 അവരെ നാം നമ്മുടെ കല്‍പനപ്രകാരം
മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍
ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത്
നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു
അവര്‍ ആരാധിച്ചിരുന്നത്.
74 ലൂത്വിന് നാം വിധികര്‍ത്തൃത്വവും
വിജ്ഞാനവും നല്‍കുകയുണ്ടായി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ
നാട്ടില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
തീര്‍ച്ചയായും അവര്‍ (നാട്ടുകാര്‍) ധിക്കാരികളായ ഒരു ദുഷിച്ച
ജനതയായിരുന്നു.
75 നമ്മുടെ കാരുണ്യത്തില്‍ അദ്ദേഹത്തെ
നാം ഉള്‍പ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ
കൂട്ടത്തിലാകുന്നു.
76 നൂഹിനെയും (ഓര്‍ക്കുക). മുമ്പ്
അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം
നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ
ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
77 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു
തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷ നല്‍കുകയും ചെയ്തു.
തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു.അതിനാല്‍ അവരെ
മുഴുവന്‍ നാം മുക്കി നശിപ്പിച്ചുകളഞ്ഞു.
78 ദാവൂദിനെയും (പുത്രന്‍)
സുലൈമാനെയും (ഓര്‍ക്കുക) ഒരു ജനവിഭാഗത്തിന്‍റെ ആടുകള്‍ വിളയില്‍ കടന്ന്
മേഞ്ഞ പ്രശ്നത്തില്‍ അവര്‍ രണ്ട് പേരും വിധികല്പിക്കുന്ന സന്ദര്‍ഭം.
അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു.
79 അപ്പോള്‍ സുലൈമാന്ന് നാം അത്
(പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും
വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം
ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം
കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു (അതെല്ലാം)
നടപ്പാക്കിക്കൊണ്ടിരുന്നത്.
80 നിങ്ങള്‍ നേരിടുന്ന യുദ്ധ
വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി
നിങ്ങള്‍ക്ക് വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം
പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?
81 സുലൈമാന്ന് ശക്തിയായി വീശുന്ന
കാറ്റിനെയും (നാം കീഴ്പെടുത്തികൊടുത്തു) നാം അനുഗ്രഹം നല്‍കിയിട്ടുള്ള
ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്‍റെ കല്‍പനപ്രകാരം അത് (കാറ്റ്)
സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യത്തെപറ്റിയും നാം
അറിവുള്ളവനാകുന്നു.
82 പിശാചുക്കളുടെ കൂട്ടത്തില്‍
നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം
കീഴ്പെടുത്തികൊടുത്തു) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍
ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്.
83 അയ്യൂബിനെയും (ഓര്‍ക്കുക) തന്‍റെ
രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച
സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍
വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
84 അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം
നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും
ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും
പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍
നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു
സ്മരണയുമാണത്.
86 അവരെ നാം നമ്മുടെ കാരുണ്യത്തില്‍
ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ
കൂട്ടത്തിലാകുന്നു.
87 ദുന്നൂനിനെയും (ഓര്‍ക്കുക)
അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന്
ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം
ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ
യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍
അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
88 അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം
നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും
ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.
89 സകരിയ്യായെയും (ഓര്‍ക്കുക)
അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച
സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി
(പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ
അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
90 അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം
നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും,
അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും
ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക്
ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ
കാണിക്കുന്നവരുമായിരുന്നു.
91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച
ഒരുവളെ (മര്‍യം) യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍
നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്
ദൃഷ്ടാന്തമാക്കുകയും ചെയ്തു.
92 (മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ്
നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍
നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.
93 എന്നാല്‍ അവര്‍ക്കിടയില്‍ അവരുടെ
കാര്യം അവര്‍ ശിഥിലമാക്കിക്കളഞ്ഞിരിക്കയാണ്. എല്ലാവരും നമ്മുടെ
അടുത്തേക്ക് തന്നെ മടങ്ങിവരുന്നവരത്രെ.
94 വല്ലവനും
സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും ചെയ്യുന്ന പക്ഷം
അവന്‍റെ പ്രയത്നത്തിന്‍റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീര്‍ച്ചയായും
നാം അത് എഴുതിവെക്കുന്നതാണ്.
95 നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള
ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക്
തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു.
96 അങ്ങനെ യഅ്ജൂജ് - മഅ്ജൂജ്
ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും
കുതിച്ചിറങ്ങി വരികയും.
97 ആ സത്യവാഗ്ദാനം ആസന്നമാകുകയും
ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ
നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി
അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ
(എന്നായിരിക്കും അവര്‍ പറയുന്നത്)
98 തീര്‍ച്ചയായും നിങ്ങളും
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു.
നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്.
100 അവര്‍ക്ക് അവിടെ ഒരു
തേങ്ങലുണ്ടായിരിക്കും. അവര്‍ അതില്‍ വെച്ച് (യാതൊന്നും)
കേള്‍ക്കുകയുമില്ല.
101 തീര്‍ച്ചയായും നമ്മുടെ പക്കല്‍
നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന്
അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു.
102 അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍
കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍
അവര്‍ നിത്യവാസികളായിരിക്കും.
103 ഏറ്റവും വലിയ ആ സംഭ്രമം
അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. നിങ്ങള്‍ക്ക് വാഗ്ദാനം
ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് എന്ന് പറഞ്ഞുകൊണ്ട്
മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്.
104 ഗ്രന്ഥങ്ങളുടെ ഏടുകള്‍
ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി
സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം
ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ
ചെയ്യുന്നതാണ്.
105 ഭൂമിയുടെ
അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും
എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
106 തീര്‍ച്ചയായും ഇതില്‍ ആരാധനാ
നിരതരായ ആളുകള്‍ക്ക് ഒരു സന്ദേശമുണ്ട്.
107 ലോകര്‍ക്ക്
കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
108 പറയുക: നിങ്ങളുടെ ദൈവം ഏകദൈവം
മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതിനാല്‍
നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ?
109 എന്നിട്ട് അവര്‍
തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട് ഞാന്‍
പ്രഖ്യാപിച്ചിട്ടുള്ളത് തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട് വാഗ്ദാനം
ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞ്
കൂടാ.
111 എനിക്കറിഞ്ഞ് കൂടാ, ഇത് ഒരു വേള
നിങ്ങള്‍ക്കൊരു പരീക്ഷണവും, അല്‍പസമയത്തേക്ക് മാത്രമുള്ള ഒരു
സുഖാനുഭവവും ആയേക്കാം.
112 അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ
രക്ഷിതാവേ, നീ യാഥാര്‍ത്ഥ്യമനുസരിച്ച് വിധികല്‍പിക്കേണമേ. നമ്മുടെ
രക്ഷിതാവ് പരമകാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
സഹായമര്‍ത്ഥിക്കപ്പെടാവുന്നവനുമത്രെ.
കുറിപ്പുകൾ: സൂറത്തുൽ അൻബിയാഅ് (21)
1. വിചാരണയുടെ സാമീപ്യം:
മനുഷ്യരുടെ വിചാരണാ സമയം അടുത്തിരിക്കുന്നുവെന്നും എന്നാൽ അവർ അശ്രദ്ധയിൽ
മുഴുകിയിരിക്കുകയാണെന്നും താക്കീത് നൽകിക്കൊണ്ടാണ് ഈ അധ്യായം
ആരംഭിക്കുന്നത്. ഭൗതിക ലോകത്തെ വിനോദങ്ങളിൽ മുഴുകി പരലോകത്തെ
മറക്കരുതെന്ന് അമാനി തഫ്സീർ ഇവിടെ ഓർമ്മിപ്പിക്കുന്നു.
2. പ്രപഞ്ച സൃഷ്ടിപ്പിലെ ദൃഷ്ടാന്തം:
ആകാശഭൂമികൾ ഒന്നായി ഒട്ടിച്ചേർന്നതായിരുന്നുവെന്നും പിന്നീട് അല്ലാഹു
അവയെ വേർപെടുത്തിയെന്നും (സൂക്തം 30) ഈ അധ്യായത്തിൽ വിവരിക്കുന്നു.
ശാസ്ത്രീയ സത്യങ്ങളോട് ചേർന്നുനിൽക്കുന്ന ഈ വചനം അല്ലാഹുവിൻ്റെ
അത്യത്ഭുതകരമായ സൃഷ്ടിപ്പിലേക്ക് വിരൽ ചൂണ്ടുന്നു.
3. പ്രവാചകന്മാരുടെ ചരിത്രം:
പതിനാറോളം പ്രവാചകന്മാരുടെ പേരെടുത്തു പറഞ്ഞ് അവരുടെ ജീവിതത്തിലെ പ്രധാന
പരീക്ഷണങ്ങളും പ്രാർത്ഥനകളും ഈ അധ്യായം വിവരിക്കുന്നു. ഇബ്രാഹീം നബിയെ
തീയിലിട്ടതും, അയ്യൂബ് നബിയുടെ രോഗശമനവും, യൂനുസ് നബി മത്സ്യത്തിൻ്റെ
വയറ്റിൽ നിന്ന് നടത്തിയ പ്രാർത്ഥനയും ഇതിൽ ഉൾപ്പെടുന്നു.
4. റഹ്‌മത്തുൻ ലിൽ ആലമീൻ (ലോകാനുഗ്രഹം):
"ലോകർക്ക് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" (സൂക്തം 107)
എന്ന് മുഹമ്മദ് നബിയെക്കുറിച്ച് അല്ലാഹു പ്രഖ്യാപിക്കുന്നത് ഈ
അധ്യായത്തിലാണ്. ഇസ്‌ലാം ലോകത്തിന് മുഴുവൻ ലഭിച്ച അനുഗ്രഹമാണെന്ന്
ഇതിലൂടെ വ്യക്തമാക്കപ്പെടുന്നു.