അദ്ധ്യായം 80: അബസ (മുഖം ചുളിച്ചു)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
عَبَسَ وَتَوَلَّى
2 അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.
أَن جَاءهُ الْأَعْمَى
3 (നബിയേ,) നിനക്ക്‌ എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى
4 അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَى
5 എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
أَمَّا مَنِ اسْتَغْنَى
6 നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
فَأَنتَ لَهُ تَصَدَّى
7 അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?
وَمَا عَلَيْكَ أَلَّا يَزَّكَّى
8 എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
وَأَمَّا مَن جَاءكَ يَسْعَى
9 (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
وَهُوَ يَخْشَى
10 അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
فَأَنتَ عَنْهُ تَلَهَّى
11 നിസ്സംശയം ഇത്‌ (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
كَلَّا إِنَّهَا تَذْكِرَةٌ
12 അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ.
فَمَن شَاء ذَكَرَهُ
13 ആദരണീയമായ ചില ഏടുകളിലാണത്‌.
فِي صُحُفٍ مُّكَرَّمَةٍ
14 ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
مَّرْفُوعَةٍ مُّطَهَّرَةٍ
15 ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
بِأَيْدِي سَفَرَةٍ
16 മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
كِرَامٍ بَرَرَةٍ
17 മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
قُتِلَ الْإِنسَانُ مَا أَكْفَرَهُ
18 ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
مِنْ أَيِّ شَيْءٍ خَلَقَهُ
19 ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ
20 പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
ثُمَّ السَّبِيلَ يَسَّرَهُ
21 അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
ثُمَّ أَمَاتَهُ فَأَقْبَرَهُ
22 പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
ثُمَّ إِذَا شَاء أَنشَرَهُ
23 നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.
كَلَّا لَمَّا يَقْضِ مَا أَمَرَهُ
24 എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.
فَلْيَنظُرِ الْإِنسَانُ إِلَى طَعَامِهِ
25 നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
أَنَّا صَبَبْنَا الْمَاء صَبًّا
26 പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
ثُمَّ شَقَقْنَا الْأَرْضَ شَقًّا
27 എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.
فَأَنبَتْنَا فِيهَا حَبًّا
28 മുന്തിരിയും പച്ചക്കറികളും
وَعِنَبًا وَقَضْبًا
29 ഒലീവും ഈന്തപ്പനയും
وَزَيْتُونًا وَنَخْلًا
30 ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
وَحَدَائِقَ غُلْبًا
31 പഴവര്‍ഗവും പുല്ലും.
وَفَاكِهَةً وَأَبًّا
32 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ
33 എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
فَإِذَا جَاءتِ الصَّاخَّةُ
34 അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ
35 തന്‍റെ മാതാവിനെയും പിതാവിനെയും.
وَأُمِّهِ وَأَبِيهِ
36 തന്‍റെ ഭാര്യയെയും മക്കളെയും.
وَصَاحِبَتِهِ وَبَنِيهِ
37 അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
38 അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
39 ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
ضَاحِكَةٌ مُّسْتَبْشِرَةٌ
40 വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും.
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
41 അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.
تَرْهَقُهَا قَتَرَةٌ
42 അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.
أُوْلَئِكَ هُمُ الْكَفَرَةُ الْفَجَرَةُ