നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും
സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ
കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ
എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവർക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും
ചെയ്തിരിക്കുന്നു.
കോപം നിമിത്തം അത് പൊട്ടിപ്പിളർന്ന് പോകുമാറാകും. അതിൽ (നരകത്തിൽ) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ
അതിന്റെ കാവൽക്കാർ അവരോട് ചോദിക്കും: നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരൻ വന്നിരുന്നില്ലേ?
അവർ പറയും: അതെ ഞങ്ങൾക്ക് മുന്നറിയിപ്പുകാരൻ വന്നിരുന്നു. അപ്പോൾ ഞങ്ങൾ നിഷേധിച്ചു തള്ളുകയും അല്ലാഹു
യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങൾ വലിയ വഴികേടിൽ തന്നെയാകുന്നു എന്ന് ഞങ്ങൾ പറയുകയുമാണ് ചെയ്തത്.
അവനാകുന്നു നിങ്ങൾക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവൻ. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടക്കുകയും
അവന്റെ ഉപജീവനത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിർത്തെഴുന്നേൽപ്.
അതല്ല, ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ഒരു ചരൽ വർഷം അയക്കുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? എന്റെ
താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.
അവർക്കു മുകളിൽ ചിറക് വിടർത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേർക്ക് അവർ
നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിർത്തുന്നില്ല. തീർച്ചയായും അവൻ എല്ലാകാര്യവും
കണ്ടറിയുന്നവനാകുന്നു.
അതല്ലെങ്കിൽ അല്ലാഹു തന്റെ ഉപജീവനം നിർത്തിവെച്ചാൽ നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി ആരുണ്ട്? എങ്കിലും അവർ
ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു.
പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും
ഏർപെടുത്തിത്തരികയും ചെയ്തവൻ. കുറച്ചു മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.
അത് (താക്കീത് നൽകപ്പെട്ട കാര്യം) സമീപസ്ഥമായി അവർ കാണുമ്പോൾ സത്യനിഷേധികളുടെ മുഖങ്ങൾക്ക് മ്ലാനത
ബാധിക്കുന്നതാണ്. നിങ്ങൾ ഏതൊന്നിനെപ്പറ്റി വാദിച്ച് കൊണ്ടിരുന്നുവോ അതാകുന്നു ഇത് എന്ന് (അവരോട്)
പറയപ്പെടുകയും ചെയ്യും.
പറയുക: നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ
അല്ലെങ്കിൽ ഞങ്ങളോടവൻ കരുണ കാണിക്കുകയോ ചെയ്താൽ വേദനയേറിയ ശിക്ഷയിൽ നിന്ന് സത്യനിഷേധികളെ
രക്ഷിക്കാനാരുണ്ട്?
പറയുക: അവനാകുന്നു പരമകാരുണികൻ. അവനിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും
ചെയ്തിരിക്കുന്നു. എന്നാൽ വഴിയെ നിങ്ങൾക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്.
1. പ്രപഞ്ചാധിപത്യം:
ആധിപത്യം അല്ലാഹുവിൻ്റെ കയ്യിലാണെന്നും അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഈ
അധ്യായം തുടങ്ങുന്നത്. ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളുടെയും നിയന്ത്രണാധികാരം അല്ലാഹുവിനാണെന്ന് അമാനി
തഫ്സീർ വിവരിക്കുന്നു.
2. മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ലക്ഷ്യം:
നിങ്ങളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കാനാണ് അല്ലാഹു മരണത്തെയും ജീവിതത്തെയും
സൃഷ്ടിച്ചതെന്ന് ഖുർആൻ വ്യക്തമാക്കുന്നു (സൂക്തം 2). ജീവിതം വെറുമൊരു വിനോദമല്ലെന്നും അത് കൃത്യമായ
ഉത്തരവാദിത്തമാണെന്നും ഇത് പഠിപ്പിക്കുന്നു.
3. ആകാശസൃഷ്ടിപ്പിലെ പൂർണ്ണത:
ഏഴ് ആകാശങ്ങളെ അല്ലാഹു ഒന്നിനുമീതെ ഒന്നായി സൃഷ്ടിച്ചു. അതിൻ്റെ നിർമ്മാണത്തിൽ യാതൊരു വിള്ളലോ പോരായ്മയോ
കണ്ടെത്താൻ കഴിയില്ലെന്ന് അല്ലാഹു വെല്ലുവിളിക്കുന്നു. എത്ര നോക്കിയാലും കാഴ്ച തളർന്നു മടങ്ങുകയല്ലാതെ
പ്രപഞ്ചസൃഷ്ടിപ്പിൽ പിഴവ് കണ്ടെത്താനാവില്ലെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ കാണാം.
4. നരകത്തിലെ കാവൽക്കാരുടെ ചോദ്യം:
സത്യനിഷേധികൾ നരകത്തിൽ എറിയപ്പെടുമ്പോൾ അവിടുത്തെ കാവൽക്കാർ അവരോട് ചോദിക്കും: "നിങ്ങൾക്ക് മുന്നറിയിപ്പ്
നൽകാൻ ആരും വന്നില്ലേ?" അന്ന് അവർ മറുപടി പറയും: "ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ
നരകാവകാശികളാകുമായിരുന്നില്ല." ചിന്താശേഷി ഉപയോഗിക്കാത്തതിൻ്റെ പരിണതിയാണിത്.