-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്‌യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 6. 61. 504)
-
അനസ് (റ) നിവേദനം: നബി ﷺ യുടെ മരണത്തിന് അല്‍പം മുമ്പ് മുതല്‍ അല്ലാഹു ﷻ അവിടുത്തേക്ക് കൂടുതലായി വഹ്‌യ് നല്‍കിക്കൊണ്ടിരുന്നു. അവിടുന്ന് മരിക്കും വരേക്കും ആ അവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നു. (ബുഖാരി. 6. 61. 505)
-
ഇബ്നുമസ്‌ഊദ്(റ) പറയുന്നു: അല്ലാഹു ﷻ സത്യം. നബി ﷺ യുടെ നാവില്‍ നിന്ന് എഴുപതില്‍ പരം അധ്യായങ്ങള്‍ ഞാന്‍ കേട്ടുപഠിച്ചിട്ടുണ്ട്. അല്ലാഹു ﷻ സത്യം. നബി ﷺ യുടെ അനുചരന്‍മാര്‍ തീര്‍ച്ചയായും ഞാനാണ് അവരില്‍ ഖുര്‍ആന്‍ എനിക്ക് ഏറ്റവും പഠിച്ചവനെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അവരില്‍ ശ്രേഷ്ഠന്‍ അല്ലെങ്കിലും. (ബുഖാരി. 6. 61. 522)
-
അല്‍ഖമ: (റ) പറയുന്നു: ഞങ്ങള്‍ സിറിയയിലെ ഹിംസിലായിരുന്നു. അപ്പോള്‍ ഇബ്നുമസ്‌ഊദ്(റ) സൂറത്തു യൂസ്ഫ് ഓതി. അപ്പോള്‍ ഒരു മനുഷ്യന്‍ പറഞ്ഞു. ഇപ്രകാരമല്ല അവതരിച്ചിട്ടുളളത്. ഇബ്നുമസ്‌ഊദ്(റ) പറഞ്ഞു: നബി ﷺ ക്ക് ഞാന്‍ ഈ അധ്യായം ഓതി കേള്‍പ്പിച്ചപ്പോള്‍ വളരെ നന്നായിരിക്കുന്നുവെന്നാണ് അരുളിയത്. ആ മനുഷ്യന്‍റെ വായില്‍ നിന്ന് കളളിന്‍റെ ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. ഇബ്നു മസ്‌ഊദ്(റ) പറഞ്ഞു: നീ അല്ലാഹുവിന്‍റെ കിതാബിന്‍റെ പേരില്‍ കളളം പറയുകയും മദ്യപാനം നടത്തുകയും കൂടി ചെയ്യുകയാണോ? അദ്ദേഹം അയാളെ മദ്യപിച്ചതിന്‍റെ പേരില്‍ ശിക്ഷിച്ചു. (ബുഖാരി. 6. 61. 523)
-
അബ്ദുല്ല (റ) നിവേദനം: ആരാധനക്ക് അവകാശപ്പെട്ട അല്ലാഹു ﷻ സത്യം. പരിശുദ്ധ ഖുര്‍ആനിലെ ഓരോ സൂറത്തും എവിടെ അവതരിപ്പിച്ചു എന്നും ഓരോസൂക്തവും ആരില്‍ അവതരിപ്പിച്ചുവെന്നും എനിക്കറിയാം. പരിശുദ്ധ ഖുര്‍ആനിനെക്കുറിച്ച് എന്നെക്കാള്‍ അറിവുളളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാനവന്‍റെ അടുക്കലേക്ക് വാഹനം കയറുക തന്നെ ചെയ്യും. എന്‍റെ ഒട്ടകത്തിന് അവിടെക്ക് എത്താന്‍ സാധിക്കുമെങ്കില്‍. (ബുഖാരി. 6. 61. 524)
-
അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ 'കുല്‍ഹുവല്ലാഹു അഹദ്" ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി ﷺ അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു ﷻ സത്യം. ഖുര്‍ആനിന്‍റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി. 6. 61. 533)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ ഒരിക്കല്‍ തന്‍റെ അനുചരന്‍മാരോട് ചോദിച്ചു: ഖുര്‍ആനിന്‍റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലെന്നോ? ഇതവര്‍ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്‍ക്കാണതിന് കഴിയുക? നബി ﷺ അരുളി: 'ഖുല്‍ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്‍ആന്‍റെ മൂന്നിലൊന്നാണ്. (ബുഖാരി. 6. 61. 534)
-
ആയിശ (റ) പറയുന്നു: നബി ﷺ എല്ലാ രാത്രിയും തന്‍റെ വിരിപ്പില്‍ ചെന്നുകിടന്നുകഴിഞ്ഞാല്‍ രണ്ട് കൈപ്പത്തികളും ചേര്‍ത്തുപിടിച്ച് ഖുല്‍ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബില്‍ ഫലക് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില്‍ ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില്‍ സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില്‍ നിന്ന് തുടങ്ങി മുഖം ശരീരത്തിന്‍റെ മുന്‍വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്‍ത്തിക്കും. (ബുഖാരി. 6. 61. 536)
-
ഉസൈദ് ബ്നുഹുളൈര്‍ (റ) നിവേദനം: തന്‍റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അല്‍ബഖറ സൂറത്തു ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്തു നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്തു തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൗനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്‌യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത് മാറ്റി. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന് ഈ വര്‍ത്തമാനം പറഞ്ഞു. നബി ﷺ കല്‍പിച്ചു: ഹുളൈറിന്‍റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്‍റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്‍റെ കുട്ടി യഹ്‌യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്‍റെ ഭയം. അവന്‍ അതിന്‍റെ അടുത്തായിരുന്നു. ഞാനെന്‍റെ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്‍മാനുണ്ട്. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി ﷺ ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. നബി ﷺ അരുളി: അതു മലക്കുകളാണ്. നിന്‍റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍. നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി. 6. 61. 536)
-
അബൂമൂസ (റ) നിവേദനം: ഖുര്‍ആന്‍ ഓതുന്നവന്‍റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്‍റെ രുചിയും വാസനയും നല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്‍റെ രുചി നല്ലതാണ് എന്നാല്‍ അതിന് വാസനയില്ല. ഖുര്‍ആന്‍ ഓതുന്ന ദുര്‍മാര്‍ഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്‍റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുര്‍ആന്‍ ഓതുക പോലും ചെയ്യാത്ത ദുര്‍മാര്‍ഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്‍റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി ﷺ അരുളി: (ബുഖാരി. 6. 61. 538)
-
അബൂഹുറൈറ (റ) നിവേദനം: ഖുര്‍ആന്‍ കൊണ്ട് ഐശ്വര്യമാകുവാന്‍ നബിക്ക് അനുമതി നല്‍കിയതു പോലെ മറ്റൊന്നിനും നല്‍കിയിട്ടില്ല. (ബുഖാരി. 6. 61. 541)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന: പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ﷻ ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ﷻ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്‍റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരുപുരുഷന്‍, അല്ലാഹു അവന്ന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനതു സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)
-
ഉസ്മാന്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി. 6. 61. 545)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: ഖുര്‍ആന്‍ മന: പാഠമാക്കിയവന്‍റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്‍റെ ഉടമസ്ഥന്‍റെതു പോലെയാണ്. അതിനെ ശരിക്കു പാലിക്കുന്ന പക്ഷം എപ്പോഴും അവന്‍റെ നിയന്ത്രണത്തിലായിരിക്കും. കയര്‍ അഴിച്ചുവിട്ടാലോ അതിന്‍റെ വഴിക്ക് പോവുകയും ചെയ്യും. (ബുഖാരി. 6. 61. 549)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: ഇന്നിന്ന ആയത്തുകള്‍ ഞാന്‍ മറന്നുപോയി. ഇപ്രകാരം നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയുവാനിട വരുന്നത് വളരെ മോശമാണ്. ഞാന്‍ മറപ്പിക്കപ്പെട്ടുവെന്ന് അവന്‍ പറയട്ടെ. നിങ്ങള്‍ ഖുര്‍ആനിനെക്കുറിച്ചുളള ഓര്‍മ്മ പുതുക്കിക്കൊണ്ടിരിക്കുവിന്‍. ഉടമസ്ഥനെ വിട്ടു ഓടിപ്പോകുന്ന നാല്‍ക്കാലികളെക്കാളും മനുഷ്യഹൃദയങ്ങളില്‍ നിന്ന് ഖുര്‍ആന്‍ കൂടുതല്‍ വേഗത്തില്‍ ഓടിപ്പോയിക്കൊണ്ടിരിക്കും. (ബുഖാരി. 6. 61. 550)
-
അബൂമൂസാ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ഖുര്‍ആനുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവീന്‍. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. കയര്‍ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാളും ശക്തിയോടെ ചാടിപ്പോകുന്നവന്നാണ് ഖുര്‍ആന്‍. (ബുഖാരി. 6. 61. 552)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ മരിച്ചപ്പോള്‍ എനിക്ക് പത്തു വയസ്സാണ്. ഞാന്‍ ഖുര്‍ആനിലെ മുഹ്കമ് (മുഫസ്വല്) ആയ അധ്യായങ്ങള്‍ മന: പ്പാഠമാക്കിയിരുന്നു. (ബുഖാരി. 6. 61. 554)
-
ഖതാദ (റ) പറയുന്നു: നബി ﷺ എപ്രകാരമാണ് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നതെന്ന് ഞാന്‍ അനസ് (റ) നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; അവിടുന്ന് നീട്ടിയാണ് ഓതിയിരുന്നത്. (ബുഖാരി. 6. 61. 565)
-
ജുന്‍ദുബ് (റ) നിവേദനം: നബി ﷺ അരുളി: മനസ്സിന് ഉന്‍മേഷം തോന്നുന്ന സമയങ്ങളില്‍ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും മാറാന്‍ തുടങ്ങിയാലോ അതു നിറുത്തി എഴുന്നേറ്റ് പോവുക. (ബുഖാരി. 6. 61. 581)
തിരഞ്ഞെടുത്ത ഹദീസുകൾ -ഭാഗം 3
ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, നസാഈ എന്നിവർ റിപ്പോർട്ട് ചെയ്ത ഹദീസ് (1911 മുതൽ 2891 വരെ).
-
അനസ് (റ) പറയുന്നു: മൂന്നുപേര്‍ നബി ﷺ യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി ﷺ യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി ﷺ യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി ﷺ ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു ﷻ പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി ﷺ അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു ﷻ സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്‍റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്‍റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
-
ആയിശ: (റ) നിവേദനം: അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. (4:3). ഈ ആയത്തിനെക്കുറിച്ച് ആയിശ (റ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ആയിശ (റ) പറഞ്ഞു: എന്‍റെ സഹോദരിയുടെ പുത്രാ! ഒരു അനാഥയായ പെണ്‍കുട്ടി അവളുടെ അധികാരിയുടെ കീഴില്‍ ജീവിക്കുകയായിരിക്കും. അയാള്‍ അവളുടെ ധനത്തിലും സൌന്ദര്യത്തിലും ആഗ്രഹിക്കുകയും അവളെ വിവാഹം ചെയ്യുവാന്‍ ഉദ്ദേശിക്കുകയും ചെയ്യും. എന്നാല്‍ അവളെപ്പോലെയുളള സ്ത്രീകള്‍ക്ക് ലഭിക്കുന്ന മഹ്ര്‍ അവള്‍ക്ക് നല്‍കുവാന്‍ അവന്‍ ഉദ്ദേശിക്കുകയുമില്ല. അപ്പോള്‍ അല്ലാഹു ﷻ ആ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെ അവരോട് വിരോധിക്കുകയും മറ്റു സ്ത്രീകളെ വിവാഹം കഴിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 7. 62. 2)
-
അല്‍ഖമ: (റ) പറയുന്നു: ഞാന്‍ അബ്ദുല്ലയുടെ കൂടെയായിരുന്നു. അപ്പോള്‍ മിനയില്‍വെച്ച് ഉസ്മാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അബാ അബ്ദുറഹ്മാന്‍! നിങ്ങളിലേക്ക് എനിക്കൊരു ആവശ്യമുണ്ട്. അങ്ങിനെ അവര്‍ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാന്‍ (റ) പറഞ്ഞു: അല്ലയോ അബാഅബ്ദുഹ്മാന്‍! നിനക്ക് ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ? നിന്‍റെ പഴയ ബന്ധത്തെ അവള്‍ ഓര്‍മ്മിപ്പിക്കും. അബ്ദുല്ലക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് കണ്ടപ്പോള്‍ എന്നോട് ഉസ്മാന്‍ പറഞ്ഞു: നബി ﷺ ഞങ്ങളോട് പറയാറുണ്ട്. അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധ്യതയുളളവര്‍ വിവാഹം ചെയ്യുവീന്‍. സാധിക്കാത്തവന്‍ നോമ്പനുഷ്ഠിക്കണം. നിശ്ചയം അതു അവനൊരു പരിചയാണ്. (ബുഖാരി. 7. 62. 3)
-
അത്വാഅ്(റ) പറയുന്നു: സറഫ് എന്ന സ്ഥലത്ത് മൈമൂന: (റ) യുടെ ജനാസയില്‍ പങ്കെടുക്കുവാന്‍ ഇബ്നുഅബ്ബാസ് (റ) ന്‍റെ കൂടെ ഞങ്ങള്‍ പങ്കെടുത്തു. അപ്പോള്‍ ഇബ്നുഅബ്ബാസ് (റ) പറഞ്ഞു. ഇവര്‍ നബി ﷺ യുടെ പത്നിയാണ്. അതിനാല്‍ അവരുടെ കട്ടില്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങള്‍ ഇളക്കുകയോ ചലിപ്പിക്കുകയോ ചെയ്യരുത്. സൌമ്യത കാണിക്കുക. ിശചയം നബി ﷺ ക്ക് 9 പത്നിമാര്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം നബി ﷺ ദിവസങ്ങള്‍ ഭാഗിച്ചിരുന്നു. ഒരുത്തിക്ക് ഒഴികെ. (ബുഖാരി. 7. 62. 5)
-
സഈദ്(റ) പറയുന്നു: ഇബ്നുഅബ്ബാസ് (റ) എന്നോട് പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന് ഞാന്‍ പറയുന്നു: ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നവന്‍ (പ്രവാചകന്‍) ആണ്. (ബുഖാരി. 7. 62. 7)
-
സഅ്ദ്(റ) പറയുന്നു: ഉസ്മാന്‍ബ്നുമളുഊന്‍ (റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാന്‍ അനുമതി ചോദിച്ചപ്പോള്‍ നബി ﷺ അതിനെ വിരോധിച്ചു. നബി ﷺ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു. (ബുഖാരി. 7. 62. 11)
-
അബ്ദുല്ല (റ) പറയുന്നു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങളുടെ കൂടെ ഭാര്യമാര്‍ ഉണ്ടാവാറില്ല. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ഞങ്ങള്‍ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി ﷺ ഞങ്ങളോട് വിരോധിച്ചു. താല്‍ക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച നല്ലതു നിങ്ങള്‍ നിഷിദ്ധമാക്കരുത്). (ബുഖാരി. 7. 62. 13)
-
അബൂഹുറൈറ (റ) പറയുന്നു: പ്രവാചകരേ! ഞാനൊരു യുവാവാണ്. ലൈംഗികവ്യതിചലനം ഞാന്‍ ഭയപ്പെടുന്നു. എനിക്കാണെങ്കില്‍ വിവാഹം കഴിക്കുവാന്‍ സാമ്പത്തിക ശേഷിയില്ല. നബി ﷺ അപ്പോള്‍ മൗനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൗനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൗനം പാലിച്ചു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. വീണ്ടും മൗനം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. നബി ﷺ അരുളി: അബൂ ഹുറൈറ (റ) നിങ്ങള്‍ക്ക് അനുഭവപ്പെടാനിരിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്തുചെയ്താലും ശരി. (ബുഖാരി. 7. 62. 13)
-
ഉര്‍വ്വ: (റ) പറയുന്നു: നബി ﷺ അബൂബക്കര്‍ (റ) നോട് ആയിശയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി. അബൂബക്കര്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ സഹോദരനാണ്. നബി ﷺ അരുളി: അല്ലാഹുവിന്‍റെ ദീനും അവന്‍റെ നിയമവുമനുസരിച്ച് താങ്കള്‍ എന്‍റെ സഹോദരന്‍ തന്നെ. എങ്കിലും ആയിശയെ ഞാന്‍ വിവാഹം ചെയ്യല്‍ അനുവദനീയമാണ്. (ബുഖാരി. 7. 62. 18)
-
സഹ്ല് (റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ചെന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി ﷺ യോട് പറഞ്ഞു. സഹ്ല് പറയുന്നു. അദ്ദേഹത്തിന് ആ ഉടുത്തമുണ്ടല്ലാതെ മേല്‍ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി ﷺ അരുളി: നിങ്ങള്‍ മുണ്ടുകൊണ്ട് എന്തൊക്കെ ചെയ്യും: നിങ്ങള്‍ അതു ധരിച്ചാല്‍ അവള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുകയില്ല. അവള്‍ ധരിച്ചാല്‍ നിങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ആ മനുഷ്യന്‍ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന് അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങള്‍ ഖുര്‍ആന്‍ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ? പഠിച്ചിട്ടുണ്ട്. ഇന്നസൂറ: ഇന്ന സൂറ. ചില സൂറകള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി ﷺ അരുളി: നിങ്ങള്‍ പഠിച്ചുവെച്ച ഖുര്‍ആനെ മഹ്‌റായി പരിഗണിച്ച് അവളെ നിങ്ങള്‍ക്ക് ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്‍റെ മനസ്സില്‍ നിന്ന് അവള്‍ക്ക് ഓതിക്കൊടുക്കുക. (ബുഖാരി. 7. 62. 24)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി. 7. 62. 27)
-
സഹ്ല് (റ)പറയുന്നു: ഒരു സമ്പന്നന്‍ നബി ﷺ യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി ﷺ ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച് എന്താണഭിപ്രായം? അവര്‍ പറഞ്ഞു: അദ്ദേഹം ഒരുതറവാട്ടില്‍ വിവാഹാലോചന നടത്തിയാല്‍ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്‍പസമയം നബി ﷺ മൗനം പാലിച്ചു. അപ്പോള്‍ ഒരു മുസ്ലിം ദരിദ്രന്‍ അതിലെ നടന്നുപോയി. നബി ﷺ ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അവര്‍ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാല്‍ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. ശുപാര്‍ശ ചെയ്താല്‍ തന്നെ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആരും ശ്രദ്ധിക്കുകയില്ല. നബി ﷺ അരുളി: ആദ്യം പോയവനെപ്പോലുളളവര്‍ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമന്‍ ഇവനാണ്. (ബുഖാരി. 7. 62. 28)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ യുടെ അടുത്തുവെച്ച് ദുശ്ശകുനത്തെ സംബന്ധിച്ച് പറയപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കില്‍ അതു വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവേണ്ടിയിരുന്നത് (പക്ഷേ അങ്ങിനെയൊന്ന് ഇല്ലതന്നെ). (ബുഖാരി. 7. 62. 30)
-
ഉസാമ: (റ) പറയുന്നു: നബി ﷺ അരുളി: പുരുഷന്‍മാര്‍ക്ക് സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33)
-
ആയിശ (റ) പറയുന്നു: ഒരിക്കല്‍ നബി ﷺ അവരുടെ അടുക്കല്‍ ചെല്ലുമ്പോള്‍ അവിടെ മറ്റൊരുപുരുഷന്‍ ഉണ്ടായിരുന്നു. നബി ﷺ യുടെ മുഖത്തു ഭാവവ്യത്യാസമുണ്ടായി. അവിടുത്തേക്ക് അതിഷ്ടപ്പെട്ടില്ലെന്ന് തോന്നി. അപ്പോള്‍ ആയിശ (റ) പറഞ്ഞു: ഇദ്ദേഹം എന്‍റെ സഹോദരനാണ്. നബി ﷺ അരുളി: ആരാണ് നിങ്ങളുടെ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ എന്ന് നല്ലവണ്ണം ശ്രദ്ധിച്ചു നോക്കിക്കൊളളണം. ശിശു പാല്‍ മാത്രം കുടിച്ച് ജീവിക്കുന്ന പ്രായത്തില്‍ മുലകുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുളളൂ. (ബുഖാരി. 7. 62. 39)
-
അലി (റ) നിവേദനം: അദ്ദേഹം ഇബ്നുഅബ്ബാസിനോട് പറഞ്ഞു: തീര്‍ച്ചയായും നബി ﷺ മുത്‌അ (താല്‍ക്കാലിക) വിവാഹവും നാടന്‍ കഴുതയുടെ മാംസവും ഖൈബര്‍ യുദ്ധക്കാലത്തു വിരോധിക്കുകയുണ്ടായി. (ബുഖാരി. 7. 62. 50)
-
അബുഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. അനുചരന്‍മാര്‍ ചോദിച്ചു. പ്രവാചകരേ! അവളുടെ സമ്മതം എങ്ങിനെയാണ്? നബി ﷺ അരുളി: അവള്‍ മൗനം പാലിക്കല്‍. (ബുഖാരി. 7. 62. 67)
-
ആയിശ (റ) പറയുന്നു: ഞാന്‍ ചോദിച്ചു. പ്രവാചകരെ! കന്യക ലജ്ജിക്കുകയില്ലേ? നബി ﷺ അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ്. (ബുഖാരി. 7. 62. 68)
-
ഇബ്നുഉമര്‍ (റ) പറയുന്നു: ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാള്‍ വിലപറയുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. തന്‍റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ ഒഴിയുകയോ അനുവാദം നല്‍കുകയോ ചെയ്യാതെ മറ്റൊരാള്‍ വിവാഹാലോചന നടത്തുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 62. 73)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുി: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ . നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്രം കപിക്കരുത്. നിങ്ങള്‍ പരസ്പര സഹോദരന്‍മാരാകുവിന്‍. (ബുഖാരി. 7. 62. 74)
-
അനസ് (റ) പറയുന്നു: നബി ﷺ സൈനബ: യെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ നല്‍കിയതുപോലെയുളള വിവാഹസദ്യ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ നല്‍കിയിട്ടില്ല. ഒരു ആടിനെ അറുത്താണ് അവര്‍ക്ക് വിവാഹസദ്യ നല്‍കിയത്. (ബുഖാരി. 7. 62. 97)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവരേയും ഒരു വിവാഹ സദ്യയിലേക്ക് ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കുവിന്‍. (ബുഖാരി. 7. 62. 102)
-
അബൂഹുറൈറ (റ) നിവേദനം: ദരിദ്രന്‍മാരെ ഉപേക്ഷിക്കുകയും മുതലാളിമാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും ചീത്തയായത്. ക്ഷണത്തെ വല്ലവനും വര്‍ജ്ജിച്ചാല്‍ അവന്‍ അല്ലാഹുവിനും ദൂതനും എതിര്‍പ്രവര്‍ത്തിച്ചു. (ബുഖാരി. 7. 62. 106)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നോമ്പ്കാരനായിരുന്നാലും വിവാഹ സദ്യയിലേക്കും മറ്റു സദ്യയിലേക്കും ക്ഷണിച്ചാല്‍ ഇബ്നുഉമര്‍ (റ) പോകാറുണ്ട്. (ബുഖാരി. 7. 62. 108)
-
സഹ്ല് (റ) പറയുന്നു: അബൂഉസൈദ്(റ) വിവാഹം ചെയ്ത സന്ദര്‍ഭം. നബി ﷺ യേയും സഹാബി വര്യന്‍മാരേയും സദ്യയ്ക്ക് ക്ഷണിച്ചു. അവര്‍ക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കിയതും അത് അവര്‍ക്ക് കൊണ്ടുപോയി നല്‍കിയതും ഉമ്മുഉസൈദ് ആയിരുന്നു. (ബുഖാരി. 7. 62. 111)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സ്ത്രീകള്‍ വാരിയെല്ലുപോലെയാണ്. നീ ശക്തി ഉപയോഗിച്ചു അതിനെ നേരെയാക്കുവാന്‍ ഉദ്ദേശിച്ചാല്‍ നീ അതിനെ പൊട്ടിക്കും. എന്നാല്‍ അവളുമായി നീ സുഖിക്കുകയാണെങ്കില്‍ ആ വളവ് ഉളള അവസ്ഥയില്‍ നീ സുഖിക്കും. (ബുഖാരി. 7. 62. 113)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവന്‍ തന്‍റെ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. (ബുഖാരി. 7. 62. 114)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ യുടെ കാലത്ത് ഭാര്യമാരോട് വിശാലമായി സംസാരിക്കുന്നതും വിനോദിക്കുന്നതും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. അതിനെ വിരോധിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമോ എന്ന ഭയം കാരണം. നബി ﷺ മരണപ്പെട്ടശേഷം ഞങ്ങള്‍ അപ്രകാരം ചെയ്യുവാന്‍ തുടങ്ങി. (ബുഖാരി. 7. 62. 115)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുവാന്‍ പാടില്ല. അദ്ദേഹത്തിന്‍റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ അവള്‍ ചിലവഴിച്ച ഏതൊന്നിന്‍റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന് ലഭിക്കും. (ബുഖാരി. 7. 62. 120)
-
ഉസാമ (റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ സ്വര്‍ഗ്ഗത്തിന്‍റെ കവാടത്തില്‍ നിന്ന് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അതില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിഭാഗവും അഗതികളായിരുന്നു. മുതലാളിമാരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനനുവദിക്കാതെ അല്ലാഹു തടഞ്ഞു നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടക്ക് നരകവാസികളെ നരകത്തിലേക്ക് അയക്കാന്‍ കല്‍പനയായി. ഞാന്‍ നരകകവാടത്തില്‍ ചെന്നു നിന്നു. അപ്പോള്‍ അതില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. (ബുഖാരി. 7. 62. 124)
-
ആയിശ (റ) നിവേദനം: ഒരു അന്‍സാരി സ്ത്രീ തന്‍റെ പുത്രിയെ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അപ്പോള്‍ അവള്‍ നബി ﷺ യുടെ അടുത്തുവന്ന് വിവരം പറഞ്ഞു. ശേഷം ഇപ്രകാരം പറഞ്ഞു: അവളുടെ ഭര്‍ത്താവ് അവളോട് കൃത്രിമമുടി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ കല്‍പിക്കുന്നു. നബി ﷺ അരുളി: പാടില്ല. ഇപ്രകാരം ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 7. 62. 133)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ അസല്‍ (സംയോഗം ചെയ്യുന്ന സന്ദര്‍ഭം ബീജം തെറ്റിക്കല്‍) ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 7. 62. 135)
-
ആയിശ (റ) പറയുന്നു: നബി ﷺ ഒരു യാത്ര ഉദ്ദേശിച്ചാല്‍ തന്നോടൊപ്പം പോകേണ്ടതാരാണെന്ന് തീരുമാനിക്കാന്‍ ഭാര്യമാരുടെ ഇടയില്‍ നറുക്കിടുക പതിവാണ്. ഒരിക്കല്‍ ആയിശായുടെയും ഹഫ്സായുടെയും പേരിലാണ് നറുക്ക് വീണത്. നബി ﷺ രാത്രിയാത്ര പോകുമ്പോള്‍ ആയിശയെയും കൂട്ടി സംസാരിച്ചു പോകുക പതിവാണ്. ഒരു ദിവസം ഹഫ്സ: ആയിശയോട് പറഞ്ഞു: ഇന്ന് നിങ്ങള്‍ക്ക് എന്‍റെ ഒട്ടകപ്പുറത്ത് സഞ്ചരിക്കാം. ഞാന്‍ നിങ്ങളുടെ ഒട്ടകപ്പുറത്തും. എങ്ങിനെയുണ്ടെന്ന് നോക്കാമല്ലോ. അങ്ങിനെയാവട്ടെ എന്ന് ആയിശ ഹഫ്സ: യുടെ ഒട്ടകപ്പുറത്തുകയറി. നബി ﷺ ആയിശയുടെ ഒട്ടകത്തിന്‍റെ മുമ്പില്‍ വന്ന് ആയിശായെ ഉദ്ദേശിച്ച് സലാം ചൊല്ലി. ഒട്ടകപ്പുറത്തിരുന്നത് ഹഫ്സായായിരുന്നു. ഒട്ടകപ്പുറത്ത് കയറി മുമ്പോട്ട് യാത്ര പുറപ്പെട്ടു. ഉദ്ദിഷ്ടസ്ഥാനത്തെത്തിയപ്പോള്‍ എല്ലാവരുമിറങ്ങി. നോക്കുമ്പോള്‍ ആയിശ നബിയെ കാണുന്നില്ല. ആയിശ രണ്ടുകാലും ഇദ്ഖര്‍ പുല്ലിലേക്ക് തിരുകിവെച്ചിട്ടുപറഞ്ഞു: അല്ലാഹുവേ! എന്‍റെ കാലില്‍ തേളോ പാമ്പോകടിക്കട്ടെ. നബി ﷺ യോട് എനിക്കൊന്നും മറുപടി പറയാന്‍ സാധിക്കുകയില്ല. (ബുഖാരി. 7. 62. 138)
-
അസ്മാഅ്(റ) നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവിനേക്കാള്‍ അഭിമാനരോഷമുളള ആരും തന്നെയില്ല. (ബുഖാരി. 7. 62. 149)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവും അഭിമാനരോഷം കൊളളും. അല്ലാഹു ﷻ നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാവുക. (ബുഖാരി. 7. 62. 150)
-
ആയിശ (റ) പറയുന്നു: നബി ﷺ എന്നോട് അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയോ കോപമോഎന്താണുളളതെന്ന് നിന്‍റെ ഭാവത്തില്‍ നിന്ന് ഞാന്‍ ഗ്രഹിക്കാറുണ്ട്. അതെങ്ങിനെയാണ് ഗ്രഹിക്കുകയെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയാണുളളതെങ്കില്‍ അല്ല, മുഹമ്മദിന്‍റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. എന്നോട് കോപിച്ചിരിക്കുകയാണെങ്കില്‍ അല്ല, ഇബ്രാഹിമിന്‍റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹു ﷻ സത്യം. താങ്കള്‍ പറഞ്ഞതു ശരിതന്നെയാണ്. എങ്കിലും അങ്ങയുടെ നാമം മാത്രമെ ഞാനപേക്ഷിക്കാറുളളൂ. (സ്നേഹം എന്‍റെ മനസ്സിലുണ്ടായിരിക്കും). (ബുഖാരി. 7. 62. 155)
-
ഉഖ്ബ: (റ) നിവേദനം നബി ﷺ അരുളി; നിങ്ങള്‍ അന്യ സ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിന്‍. അപ്പോള്‍ ഒരു അന്‍സാരി പറഞ്ഞു: ഭര്‍ത്താവിന്‍റെ അടുത്ത കുടുംബങ്ങളെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? നബി ﷺ പ്രത്യുത്തരം നല്‍കി. അതു നാശമാണ്. (ബുഖാരി. 7. 62. 159)
-
ഇബ്നു മസ്‌ഊദ്(റ) നിവേദനം: നബി ﷺ അരുളി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരില്‍ കാണും വിധം സ്വഭര്‍ത്താവിന് അവള്‍ ചിത്രീകരിച്ച് കൊടുക്കരുത്. (ബുഖാരി. 7. 62. 167)
-
ജാബിര്‍ (റ) നിവേദനം ചെയ്തു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു. നിങ്ങള്‍ക്ക് ഒരു സ്ത്രീയെ വവാഹം ആലോചിക്കുമ്പോള്‍ നിങ്ങളെ അതിലേക്ക് പ്രേരിപ്പിച്ചതേതോ, അതിനെ കുറിച്ച് ശരിയായി അറിയുന്നതിന് നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ അത് ചെയ്യണം. (അബൂദാവൂദ്)
-
മുഗീറ(റ) നിവേനം ചെയ്തു: അദ്ദേഹം ഒരു സ്ത്ീയോട് വിവാഹത്തിനാലോചിച്ചു: പ്രവാചകന്‍ ﷺ പറഞ്ഞു: അവളെ കാണുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തമ്മില്‍ രമ്യതയ്ക്കു ഇതു ഇടയാക്കിയേക്കും. (തിര്‍മിദി)
-
ആയിഷ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: നിങ്ങളുടെ വിവാഹത്തിന് വേണ്ടി (സ്വഭാവഗുണമുള്ള ശരിയായ) സ്ത്രീകളെ തെരെഞ്ഞെടുക്കുകയും (നിങ്ങളുടെ) സമമായിട്ടുള്ളവരെ വിവാഹം ചെയ്യുകയും (നിങ്ങളുടെ പുത്രിമാരെ) അവര്‍ക്കു വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യുക. (ഇബ്നുമാജാ)
-
ആയിശ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: വിവാഹം പരസ്യമായിട്ടറിയിക്കുക, അതുപള്ളിയില്‍വച്ച് നടത്തുകയും ആ അവസരത്തില്‍ ദഫ്ഫ് മുട്ടുകയും ചെയ്യുക. (തിര്‍മിദി)
-
അബൂറാഫിഇ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ ഹസന്‍ ഇബ്നുഅലിയുടെ ചെവിയില്‍, അദ്ദേഹത്തെ ഫാത്തിമ പ്രസവിച്ചപ്പോള്‍ നമസ്ക്കാരത്തിനുള്ള അസാന്‍ വിളിക്കുന്നത് ഞാന്‍ കണ്ടു. (തിര്‍മിദി)
-
ഉമ്മുകുറ്‍സ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറയുന്നതു ഞാന്‍ കേട്ടു. ആണ്‍കുട്ടിയുടെ കാര്യത്തില്‍ രണ്ട് ആടും, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഒരു ആടും അറുക്കണം. (തിര്‍മിദി)
-
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ ഹസ്സന്‍റെയും, ഹുസ്സണ്റ്റേയും കാര്യത്തില്‍ ഓരോ മുട്ടാടു വീതം ബലികൊടുത്തു. (അബൂദാവൂദ്)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ യുടെ കാലത്ത് തന്‍റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍ (റ) ഇതിനെക്കുറിച്ച് നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി. 7. 63. 178)
-
ഇബ്നുഉമര്‍ (റ) പറയുന്നു: അദ്ദേഹം തന്‍റെ ഭാര്യ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ത്വലാഖ് പിരിച്ചു. ഉമര്‍ (റ) ഈ വിവരം നബിയോട് പറഞ്ഞപ്പോള്‍ അവന്‍ അവളെ തിരിച്ചു കൊണ്ടുവരട്ടെ എന്ന് നബി ﷺ കല്‍പ്പിച്ചു. ഞാന്‍ ചോദിച്ചു: (ഇബ്നുസീറിന്‍) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തില്‍ പറയുന്നു. അവന്‍ അശക്തനാവുകയും വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയും ചെയ്താലോ?. (ബുഖാരി. 7. 63. 179)
-
ആയിശ (റ) പറയുന്നു: ജൌനിന്‍റെ പുത്രിയെ വിവാഹം കഴിച്ചശേഷം വീട്ടില്‍ കൂടാന്‍ നബി ﷺ യുടെ മുറിയിലേക്ക് അയക്കുകയും നബി ﷺ അവളെ സമീപിപ്പിക്കുകയും ചെയ്തപ്പോള്‍ താങ്കളില്‍ നിന്ന് എന്നെ രക്ഷിക്കുവാനായി അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു: നബി ﷺ പറഞ്ഞു: വളരെ വലിയവനെയാണ് നീ അഭയം പ്രാപിച്ചത്. നീ സ്വകുടുംബത്തിലേക്ക് പോകുക. (ബുഖാരി. 7. 63. 181)
-
അബൂഉസൈദ്(റ) പറയുന്നു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ പുറപ്പെട്ടു. ശൌത്വ് എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന് രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക് ഇരിക്കാമെന്ന് നബി ﷺ പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച് വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക് സമര്‍പ്പിച്ചുകൊളളുകയെന്ന് നബി ﷺ അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക് സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി ﷺ തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന് രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ് നീ അഭയം പ്രാപിച്ചത് എന്ന് നബി ﷺ പറഞ്ഞശേഷം ഇറങ്ങിവന്ന് ഇപ്രകാരം അരുളി: അബൂഉസൈദ്! അവള്‍ക്ക് ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക് എത്തിക്കുക. (ബുഖാരി. 7. 63. 182)
-
ആയിശ (റ) നിവേദനം: ഒരാള്‍ തന്‍റെ ഭാര്യയെ മൂന്ന് പ്രാവശ്യം ത്വലാഖ് പിരിച്ചു. അവള്‍ മറ്റൊരുപുരുഷനെ വിവാഹം ചെയ്തു മോചിതയായി. അവള്‍ ആദ്യം ഭര്‍ത്താവിന് അനുവദനീയമാകുമോ എന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: പാടില്ല. അവന്‍ അവളുടെ മധു നുകരുന്നതുവരെ. ആദ്യഭര്‍ത്താവ് നുകര്‍ന്നതു പോലെ. (ബുഖാരി. 7. 63. 187)
-
ആയിശ (റ) നിവേദനം: നബി ﷺ ഞങ്ങള്‍ക്ക് വിവാഹ മോചനം തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്യ്രം നല്‍കി.. അപ്പോള്‍ ഞങ്ങള്‍ അല്ലാഹുവിനെയും ദൂതനെയും തിരഞ്ഞെടുത്തു. അതു ത്വലാഖായി പരിഗണിക്കപ്പെടുകയുണ്ടായില്ല. (ബുഖാരി. 7. 63. 188)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: ഒരാള്‍ തന്‍റെ ഭാര്യയെ നിഷിദ്ധമാക്കിയാല്‍ അതു ത്വലാഖായി യാതൊന്നും സംഭവിക്കുകയില്ല. നിങ്ങള്‍ക്ക് നബി ﷺ യില്‍ മാതൃകയുണ്ട്. (ബുഖാരി. 7. 63. 191)
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: സാബിത്തൂബ്നു ഖൈസിന്‍റെ ഭാര്യ നബി ﷺ യുടെ അടുത്ത് വന്ന് പറഞ്ഞു: സാബിഅ്ബ്നു ഖൈസിന്‍റെ സ്വഭാവത്തേയോ നടപടിയേയോ ഞാനാക്ഷേപിക്കുന്നില്ല. പക്ഷേ, ഇസ്ളാമില്‍ ജീവിക്കുമ്പോള്‍ സത്യനിഷേധം വെച്ച് കൊണ്ടിരിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നബി ﷺ ചോദിച്ചു: അദ്ദേഹം നിനക്ക് തന്ന തോട്ടം തിരിച്ചുകൊടുക്കാമോ? അതെയെന്നവള്‍ പറഞ്ഞു: അപ്പോള്‍ തോട്ടം തിരിച്ചുവാങ്ങി അവള്‍ക്ക് ത്വലാഖ് നല്‍കുകയെന്ന് നബി ﷺ നിര്‍ദ്ദേശിച്ചു. (ബുഖാരി. 7. 63. 197)
-
സഹ്ല് (റ) പറയുന്നു: നബി ﷺ തന്‍റെ ചൂണ്ടാണി വിരലും നടുവിരലും അല്‍പമൊന്നകറ്റിപ്പിടിച്ചിട്ട് അനാഥകുട്ടിയെ പരിപാലിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇങ്ങിനെയാണ് ജീവിക്കുക എന്ന് അരുളി. (ബുഖാരി. 7. 63. 224)
-
അബൂഹുറൈറ (റ) നിവേദനം: ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്ന് പറഞ്ഞു: പ്രവാചകരേ! എനിക്ക് ഒരു കറുത്ത കുട്ടി ജനിച്ചിരിക്കുന്നു. (അവന്‍ എന്‍റെതല്ല) നബി ﷺ ചോദിച്ചു: നിനക്ക് ഒട്ടകങ്ങളുണ്ടോ? അയാള്‍ പറഞ്ഞു: അതെ. നബി ﷺ ചോദിച്ചു. അവയുടെ നിറമെന്ത്? അയാള്‍ പറഞ്ഞു: ചുവപ്പ്. നബി ﷺ : കറുപ്പ് കലര്‍ന്ന വെളളനിറത്തിലുളള ഒട്ടകങ്ങളുണ്ടോ അക്കൂട്ടത്തില്‍? അയാള്‍ പറഞ്ഞു: അതെ. നബി ﷺ അതെങ്ങിനെയെന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു: വല്ല ഞരമ്പും ആ വര്‍ണ്ണത്തെ പിടിച്ചെടുത്തതായിരിക്കും. നബി ﷺ അരുളി; എങ്കില്‍ നിന്‍റെ പുത്രന്‍റെ സ്ഥിതിയും അങ്ങനെയാവാമല്ലോ. (ബുഖാരി. 7. 63. 225)
-
സഈദ്(റ) പറയുന്നു: സ്വപത്നിയെക്കുറിച്ച് വ്യഭിചാരം ആരോപിക്കുന്നവനെ സംബന്ധിച്ച് ാന്‍ ഇബ്നുഉമര്‍ (റ)യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബനൂഅജ്ലാന്‍കാരില്‍പെട്ട രണ്ടു സഹോദരന്‍മാരുടെ ഇടയില്‍ നബി ﷺ വേര്‍പെടുത്തിക്കൊണ്ട് പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ കളളവാദിയാണെന്ന് അല്ലാഹുവിനറിയാം. നിങ്ങളില്‍ ആരെങ്കിലും തൌബ ചെയ്യുവാന്‍ തയ്യാറുണ്ടോ? അപ്പോള്‍ രണ്ടുപേരും വിസമ്മതിച്ചു. മൂന്ന് പ്രാവശ്യവും നബി ﷺ ഇതു ആവര്‍ത്തിച്ചപ്പോള്‍ അവര്‍ ഇരുപേരും വിസമ്മതിച്ചു. അങ്ങിനെ നബി ﷺ അവരെ വേര്‍പെടുത്തി. പുരുഷന്‍ പറഞ്ഞു; എനിക്കെന്‍റെ ധനം തിരിച്ചുകിട്ടേണ്ടിയിരിക്കുന്നു. നബി ﷺ അരുളി; നിനക്കിനി ആ ധനം തിരിച്ചുകിട്ടുകയില്ല. അവളെക്കുറിച്ച് നീ പറഞ്ഞത് സത്യമാണെങ്കില്‍ അവളില്‍ നിന്ന് നീയനുഭവിച്ച സുഖത്തിന് പ്രതിഫലമാണ് നീ കൊടുത്ത ധനം. നീ കളളം പറഞ്ഞതാണെങ്കിലോ ആ ധനം തിരിച്ചുകിട്ടാന്‍ പ്രത്യേകിച്ചു നിനക്കവകാശമില്ല. കുടൂതല്‍ വിദൂരമാണ്. (ബുഖാരി. 7. 63. 231)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഞാനവളെ മൂന്ന് ഘട്ടമായി ത്വലാഖ് ചൊല്ലിയിരുന്നുവെങ്കില്‍ എനിക്കവള്‍ നിഷിദ്ധമാകുമായിരുന്നു. മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വരെ എന്ന് ഇബ്നുഉമര്‍ (റ) പറയാറുണ്ട്. ഒരുപ്രാവശ്യമോ രണ്ടുപ്രാവശ്യമോ ആണെങ്കില്‍ കുഴപ്പമില്ല. ഇതാണ് അല്ലാഹു ﷻ എന്നോട് കല്‍പ്പിച്ചത്. (ബുഖാരി. 7. 63. 249)
-
ഉമ്മുസലമ (റ) നിവേദനം: ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടു. അപ്പോള്‍ ആ സ്ത്രീയുടെ ഇരുകണ്ണിനും രോഗം ബാധിച്ചു. കുടുംബത്തിനു ഭയമായി. അവര്‍ നബി ﷺ യുടെ അടുക്കല്‍ വന്നു. കണ്ണില്‍ സുറുമയിടാന്‍ അനുമതി ചോദിച്ചു. നബി ﷺ അരുളി: അവള്‍ സുറുമയിടരുത്. മുമ്പ് അജ്ഞാനകാലത്ത് ഭര്‍ത്താവ് മരിച്ചാല്‍ താഴ്ന്ന വസ്ത്രം ധരിച്ചുകൊണ്ട് വളരെ മോശമായ നിലക്കുളള വീട്ടിലാണ് സ്ത്രീ ജീവിക്കുക. അങ്ങനെ ഒരുകൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്താല്‍ നാല്‍ക്കാലികളുടെ കാഷ്ഠത്തിന്‍റെ ഒരു തുണ്ടെടുത്ത് അവള്‍ എറിയും. ശരി ഇവള്‍ക്ക് നാലുമാസവും പത്തുദിവസവും കഴിയുംവരെ സുറുമ ഉപയോഗിക്കുവാന്‍ പാടില്ല. (ബുഖാരി. 7. 63. 252)
-
ഉമ്മു അത്വിയ്യ(റ) പറയുന്നു: ഭര്‍ത്താവിന് ഒഴികെ മറ്റുളള വ്യക്തികളുടെ മേല്‍ മൂന്ന് ദിവസത്തിലധികം ഇദ്ദ ഇരിക്കുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 7. 63. 253)
-
ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്)
-
സൌബാന്‍ (റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു. യാതൊരു കുറ്റവും കൂടാതെ ഏതൊരു സ്ത്രീ തന്‍റെ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനത്തിനാവശ്യപ്പെടുന്നുവോ, അവള്‍ക്ക് സ്വര്‍ഗ്ഗത്തിലെ സൌരഭ്യം നിഷേധിക്കപ്പെടുന്നതാണ്. (അഹ്മദ്)
-
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂത ﷺ ന്‍റെയും അബൂബക്കറുടേയും കാലത്തും ഉമര്‍ ഇബ്നു അല്‍ ഖത്താബിന്‍റെ ഖിലാഫത്തു കാലത്തു രണ്ടു കൊല്ലവും വിവാഹമോചനത്തിന്‍റെ നടപടി, (ഒരുതവണ) മൂന്ന് പ്രാവശ്യം ചൊല്ലപ്പെടുന്ന തലാഖ്, ഒരു തലാഖായി പരിഗണിക്കപ്പട്ടിരുന്നു. പിന്നീട്, ഉമര്‍ പറഞ്ഞു: ജനങ്ങള്‍, തങ്ങള്‍ക്കു മിതത്വമുണ്ടായിരുന്ന ഒരുകാര്യത്തില്‍ തിടുക്കം കൂട്ടി: അതിനാല്‍ അവരെ സംബന്ധിച്ചു ബാധകമാക്കത്തക്ക വണ്ണം നാം അതിനെ ആക്കുന്നു: അതിനാല്‍ നാം അവരെ സംബന്ധിച്ചിടത്തോളം അതു നടപ്പില്‍ വരുത്തി. (അഹ്മദ്)
-
റുകാന ഇബ്നു അബ്ദിയസീദ്(റ) നിവേദനം ചെയ്തു: അദ്ദേഹം തന്‍റെ ഭാര്യയായ സുഹൈമയെ തലാഖു ചൊല്ലുകയും അതിനെക്കുറിച്ച് പ്രവാചക ﷺ നെ അറിയിക്കുകയും പറയുകയും ചെയ്തു: ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (തലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു. നിങ്ങള്‍ ഒറ്റ (തലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? അദ്ദേഹം പറഞ്ഞു. ഉവ്വ് ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (തലാഖു) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അല്ലാഹുവിന്‍റെ ദൂതന്‍ ﷺ അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു; അദ്ദേഹമാവട്ടെ ഉമറിന്‍റെ കാലത്തു അവളെ രണ്ടാമതു തലാഖുചൊല്ലുകയും ഉസ്മാനിന്‍റെ കാലത്തു മൂന്നാമതും (ചൊല്ലുകയും) ചെയ്തു. (അബൂദാവൂദ്)
-
മുനര്‍റിഫ്(റ) നിവേദനം ചെയ്തു: ഭാര്യയെ തലാഖുചൊല്ലുകയും പിന്നീട് അവളുമായി സംയോഗമുണ്ടാകയും തലാഖുചൊല്ലിയ അവസരത്തിലോ അവളെ തിരികെ സ്വീകരിച്ചപ്പോഴോ ആരെയും സാക്ഷിനിര്‍ത്താതിരിക്കയും ചെയ്ത ഒരാളെക്കുറിച്ചു ഇംറാന്‍ ചോദിക്കപ്പെട്ടു. ഇംറാന്‍ പറഞ്ഞു: നിങ്ങള്‍ സുന്നയ്ക്ക് എതിരായി തലാഖുചൊല്ലി, സുന്നയ്ക്ക് എതിരായി തിരികെ സ്വീകരിക്കയും ചെയ്തു; തലാഖു ചൊല്ലുമ്പോഴും അവളെ വീണ്ടും സ്വീകരിക്കുമ്പോഴും സാക്ഷികള്‍ ഉണ്ടായിരിക്കട്ടെ. (ഇബ്നുമാജാ)
-
അബൂമസ്‌ഊദ്(റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്‍റെ കുടുംബത്തിന് വേണ്ടി ഒരാള്‍ ധനം ചെലവ് ചെയ്താല്‍ അതവന്‍റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി. 7. 64. 263)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7. 64. 265)
-
അബൂഹുറൈ(റ) പറയുന്നു: നബി ﷺ അരുളി: ഏറ്റവും നല്ല ദാനധര്‍മ്മം സമ്പത്തിന്‍മേല്‍ സ്ഥിതിചെയ്യുന്ന നിലക്ക് നല്‍കുന്നതാണ്. നിനക്ക് ചിലവ് കൊടുക്കുവാന്‍ ബാധ്യതയുളളവരുടെ മേല്‍ നീ ആരംഭിക്കുക. (ബുഖാരി. 7. 64. 269)
-
ഉമര്‍ (റ) നിവേദനം: നബി ﷺ ബനൂനളിര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു വര്‍ഷത്തെ ചിലവിലേക്ക് അതു നീക്കിവെക്കുകയും ചെയ്തിരുന്നു. (ബുഖാരി. 7. 64. 270)
-
അബൂഹുറൈറ (റ) നിവേദനം: മൂന്ന് ദിവസം തുടര്‍ച്ചയായി മുഹമ്മദിന്‍റെ കുടുംബം വയര്‍ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287)
-
അബൂഹുറൈറ (റ) പറയുന്നു: ഒരിക്കല്‍ എന്നെ കഠിന വിശപ്പ് ബാധിച്ചു. ഞാന്‍ ഉമര്‍ (റ) നെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഖുര്‍ആനിലെ ഒരു സൂക്തം ഓതിത്തരാന്‍ ഞാനാവശ്യപ്പെട്ടു. അദ്ദേഹം വീട്ടില്‍ കയറി എനിക്ക് പ്രവേശിക്കുവാന്‍ വാതില്‍ തുറന്നു തന്നു. വിദൂരമല്ലാത്ത നിലക്ക് ഞാന്‍ നടന്നു. വിശപ്പിന്‍റെ കാഠിന്യം മൂലം കമിഴ്ന്നു വീണുപോയി. ഉടനെ നബി ﷺ വന്നു എന്‍റെ തലക്കരികില്‍ നില്‍ക്കുന്നു! അവിടുന്നു വിളിച്ചു: അബുഹുറൈറ! പ്രവാചകരേ! ഞാനിതാ താങ്കള്‍ക്കുത്തരം നല്‍കുന്നുവെന്ന് ഞാന്‍ പറഞ്ഞു. നബി ﷺ എന്‍റെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു. എന്നെ ബാധിച്ച അവശത അവിടുന്ന് മനസ്സിലാക്കി. എന്നെ അവിടുത്തെ വീട്ടിലേക്ക് കൊണ്ടുപോയി. എനിക്ക് ഒരു വലിയ കോപ്പ പാല്‍ തരാന്‍ കല്‍പ്പിച്ചു. ഞാനതുകുടിച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും കുടിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ വീണ്ടും കുടിച്ചു. മൂന്നാമതും കുടിക്കാനുപദേശിച്ചു. ഞാന്‍ കുടിച്ചു. അവസാനം ചുളിവെല്ലാം നിര്‍ന്ന് വയറ് ഒരു കോപ്പ പോലെയായി. അനന്തരം ഞാന്‍ ഉമറിനെ കണ്ടു. അപ്പോള്‍ എന്‍റെ കഥ അദ്ദേഹത്തെ ഉണര്‍ത്തി. ഞാന്‍ പറഞ്ഞു: അക്കാര്യം നിറവേറ്റാന്‍ താങ്കളേക്കാള്‍ അര്‍ഹനായ ഒരാളെ അല്ലാഹു ﷻ എനിക്ക് സൌകര്യപ്പെടുത്തിത്തന്നു. അല്ലാഹു ﷻ സത്യം! ഒരായ്തോതാന ഞാനാവശ്യപ്പെട്ടപ്പോള്‍ ആ ആയത്തോതാന്‍ താങ്കളേക്കാള്‍ എനിക്കറിവുണ്ടായിരുന്നു. (എന്‍റെ വിശപ്പിന്‍റെ കാര്യം താങ്കളെ ഗ്രഹിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അപ്രകാരം ആവശ്യപ്പെട്ടത്) ഉമര്‍ പറഞ്ഞു: നിങ്ങളെ എന്‍റെ വീട്ടില്‍ വരുത്തി ആഹാരം നല്‍കുന്നത് ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയം നിറഞ്ഞതാണ്. (ബുഖാരി. 7. 65. 287)
-
ഉമറ്‍ബ്നു അബീസലമ (റ) പറയുന്നു: ഞാന്‍ നബി ﷺ യുടെ സംരക്ഷണത്തില്‍ ഒരു കുട്ടിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ എന്‍റെ കൈ പാത്രത്തില്‍ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരിക്കും. അപ്പോള്‍ നബി ﷺ പറഞ്ഞു: കുട്ടീ! നീ ഭക്ഷിക്കുമ്പോള്‍ ബിസ്മിചൊല്ലുക. നിന്‍റെ വലംകൈ കൊണ്ട് നിന്‍റെ പാത്രത്തില്‍ അടുത്ത ഭാഗത്തുളളത് നീ തിന്നുക. ഇതിനുശേഷം എന്‍റെ ഭക്ഷണരീതി ഇപ്പറഞ്ഞതുപോലെ മാത്രമായിരുന്നു. (ബുഖാരി. 7. 65. 288)
-
അനസ് (റ) നിവേദനം: ഒരു തുന്നല്‍ക്കാരന്‍ നബി ﷺ യെ ഒരു സദ്യക്ക് ക്ഷണിച്ചു. ഞാനും നബി ﷺ യുടെ കൂടെ പുറപ്പെട്ടു. നബി ﷺ പാത്രത്തിന്‍റെ ഭാഗങ്ങളില്‍ നിന്ന് ചുരക്ക നോക്കി എടുത്തു തിന്നുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 7. 65. 291)
-
ആയിശ (റ) പറയുന്നു: ഈത്തപ്പഴവും വെളളവും കഴിച്ച് ഞങ്ങള്‍ വയറ് നിറച്ചിരുന്ന കാലത്താണ് തിരുമേനി ﷺ മരണപ്പെട്ടത്. (ബുഖാരി. 7. 65. 295)
-
ഖതാദ (റ) നിവേദനം: ഞങ്ങള്‍ അനസിന്‍റെ അടുത്തു ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത് അദ്ദേഹത്തിന് റൊട്ടി ചുടുന്ന ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അനസ് (റ) പറഞ്ഞു: നബി ﷺ മരണം വരെ മൃദുവായ റൊട്ടിയോ പ്രായം കുറഞ്ഞ ആട്ടിന്‍കുട്ടിയെ അറുത്തു ചൂടുവെളളത്തില്‍ മുക്കി രോമം കളഞ്ഞു വേവിച്ച് പാകപ്പെടുത്തിയ മാംസമോ കഴിച്ചിരുന്നില്ല. (ബുഖാരി. 7. 65. 297)
-
അനസ് (റ) നിവേദനം: നബി ﷺ ചെറിയ പിഞ്ഞാണങ്ങള്‍ നിരത്തിവെച്ച് തിന്നുകയോ മൃദുലമായ റൊട്ടി നബിക്ക് വേണ്ടി തയ്യാറാക്കുകയോ വലിയ പാത്രത്തില്‍ തിന്നുകയോ ചെയ്തതായി എനിക്കറിവില്ല. അപ്പോള്‍ ഖതാദ (റ) പറഞ്ഞു: സുപ്രയിലാണ് ഭക്ഷിച്ചിരുന്നത്. (ബുഖാരി. 7. 65. 298)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയാകുന്നതാണ്. (ബുഖാരി. 7. 65. 304)
-
നാഫിഅ്(റ) പറയുന്നു: തന്‍റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍ (റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്‍റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി. 7. 65. 305)
-
അബൂഹുറൈറ (റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലിമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി ﷺ യോട് പറയപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309)
-
അബൂജൂഹൈഫ (റ) നിവേദനം: നബി ﷺ അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല. (ബുഖാരി. 7. 65. 310)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി. 7. 65. 320)
-
സഹ്ല് (റ) നിവേദനം: നബി ﷺ യുടെ കാലത്ത് നിങ്ങള്‍ നേര്‍മ്മയുളള വെളുത്ത മാവ് കണ്ടിരുന്നോ? എന്ന് അദ്ദേഹത്തോട് അബൂഹാസിം ചോദിച്ചു. അപ്പോള്‍ സഹ്ല് (റ) ഇല്ലെന്ന് മറുപടി പറഞ്ഞു. നിങ്ങള്‍ അന്ന് ബാര്‍ലി അരിപ്പയിലിട്ട് അരിച്ചെടുക്കാറുണ്ടായിരുന്നോ എന്ന് വീണ്ടും ചോദിച്ചു. ഇല്ല. ബാര്‍ലിയില്‍ നിന്ന് നീക്കം ചെയ്യേണ്ട സാധനങ്ങള്‍ ഞങ്ങള്‍ ഊതിപ്പറപ്പിക്കുകയാണ് ചെയ്തിരുന്നത് എന്ന് അദ്ദേഹം പ്രത്യുത്തരം നല്‍കി. (ബുഖാരി. 7. 65. 321)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഒരിക്കല്‍ സഹാബിമാരുടെ ഇടയില്‍ ഈത്തപ്പഴം ഭാഗിച്ചുകൊടുത്തപ്പോള്‍ ഓരോരുത്തര്‍ക്കും ഏഴ് എണ്ണം വീതം കൊടുത്തു. എനിക്കും ഏഴെണ്ണം തന്നു. അതിലൊന്നു കേട് വന്നതായിരുന്നു. ആ ഈത്തപ്പഴത്തേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് അക്കൂട്ടത്തിലുണ്ടായിരുന്നില്ല. വളരെ നേരം പ്രയാസപ്പെട്ടാണ് ഞാനത് ചവച്ചിറക്കിയത്. (ബുഖാരി. 7. 65. 322)
-
അബൂഹുറൈറ (റ) നിവേദനം: അദ്ദേഹം ഒരു വിഭാഗം ജനങ്ങളുടെ മുമ്പിലൂടെ നടന്നുപോയി. അവരുടെ മുമ്പില്‍ വേവിച്ച് പാകപ്പെടുത്തിയ ഒരാടുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല. നബി ﷺ മരിക്കുന്നവരേക്കും ബാര്‍ലിയുടെ റൊട്ടി വയറ് നിറയെ ഒരിക്കലും കഴിച്ചിരുന്നില്ല എന്ന് അദ്ദേഹം അവരെ ഉണര്‍ത്തി. (ബുഖാരി. 7. 65. 325)
-
ആയിശ (റ) നിവേദനം: മദീനയില്‍ വന്നശേഷം നബി ﷺ മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്‍റെ ആഹാരം തുടര്‍ച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല. (ബുഖാരി. 7. 65. 327)
-
ആയിശ (റ) നിവേദനം: അവരുടെ കുടുംബത്തില്‍ വല്ലവരും മരണപ്പെടുകയും സ്വന്തം കുടുംബങ്ങളും അടുത്ത സ്നേഹിതന്‍മാരുമൊഴിച്ച് ബാക്കിയുളളവരെല്ലാം പിരിഞ്ഞുപോവുകയും ചെയ്തുകഴിഞ്ഞാല്‍ ആയിശ ഒരുകല്‍ച്ചട്ടി വരുത്തി തല്‍ബീന്‍ (മാവ്, തേന്‍ മുതലായവ ചേര്‍ത്തഒരുതരം ലേഹ്യം) തയ്യാര്‍ ചെയ്യാന്‍ കല്‍പ്പിക്കും. പിന്നീട് റൊട്ടി ചുട്ടിട്ട് അതിന്‍മേല്‍ തല്‍ബീന ഒഴിക്കും. അനന്തരം എല്ലാവരേയും അതു തിന്നാനുപദേശിക്കും. തല്‍ബീന രോഗിയുടെ ഹൃദയത്തിന് ശാന്തിയും സമാധാനവും ഉണ്ടാക്കും. ദുഃഖത്തെ ദുരീകരിക്കുകയും ചെയ്യുമെന്ന് നബി ﷺ അരുളിയത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ആയിശ (റ) പറയുകയും ചെയ്യും. (ബുഖാരി. 7. 65. 328)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: ഇത് ഉളുഹിയ്യത്തിന്‍റെ മാംസം മൂന്നു ദിവസത്തിലധികം ഭക്ഷിക്കുന്നതിനെ നബി ﷺ വിരോധിച്ചിരുന്നുവോ എന്ന് ഞാന്‍ ആയിശ (റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു: ജനങ്ങള്‍ വിശന്നിരുന്ന ഒരു വര്‍ഷം അപ്രകാരം വിരോധിച്ചിരിക്കുന്നു. മുതലാളിമാര്‍ ദരിദ്രന്‍മാരെ തീറ്റിക്കുവാന്‍ വേണ്ടി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു കാല്‍ സൂക്ഷിച്ചുവെയ് ക്കാം. പതിനഞ്ച് ദിവസത്തോളം ഞങ്ങളതില്‍ നിന്ന് ഭക്ഷിക്കാറുണ്ട്. നിങ്ങള്‍ അതിന് നിര്‍ബന്ധിതരായിരുന്നോ? എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആയിശ (റ) പുഞ്ചിരിച്ചു. ശേഷം അവര്‍ പറഞ്ഞു; മുഹമ്മദിന്‍റെ കുടുംബം ഗോതമ്പിന്‍റെ റൊട്ടി മൂന്ന് ദിവസം തുടര്‍ച്ചയായി അദ്ദേഹം മരിക്കുന്നതുവരെ ഭക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 7. 65. 334)
-
അബ്ദുറഹ്മാന്‍ (റ) പറയുന്നു: അവര്‍ ഒരിക്കല്‍ ഹുദൈഫ: (റ)യുടെ അടുക്കല്‍ ഇരിക്കുകയാണ്. അദ്ദേഹം വെളളത്തിന് ആവശ്യപ്പെട്ു. അപ്പോള്‍ ഒരു മജൂസി അദ്ദേഹത്തെ കുടിപ്പിച്ചു. കോപ്പ അദ്ദേഹത്തിന്‍റെ മുന്നില്‍ വെച്ച സന്ദര്‍ഭം അദ്ദേഹം അതെടുത്ത് എറിഞ്ഞു. ശേഷം പറഞ്ഞു; ഞാന്‍ പല പ്രാവശ്യം നിന്നോട് ഇത് പാടില്ലെന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇപ്രകാരം എറിയുമായിരുന്നില്ല. നശ്ചയം. പ്രവാചകന്‍ ഇപ്രകാരം പറയൂന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ പട്ട് ധരിക്കരുത്. സ്വര്‍ണ്ണത്തിന്‍റെയും വെളളിയുടെയും പാത്രങ്ങള്‍ ആഹാര പാനീയാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത്. ഈ സാധനങ്ങള്‍ ഇഹലോകത്ത് സത്യനിഷേധികള്‍ക്കും പരലോകത്ത് നമുക്കും ഉപയോഗിക്കാനുളളതാണ്. (ബുഖാരി. 7. 65. 337)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ ഈത്തപ്പഴവും വെളളരിയും ചേര്‍ത്തു ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 65. 351)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ചാല്‍ ആഹാരത്തിന്‍റെ അംശങ്ങള്‍ വായ കൊണ്ട് തുടച്ച് എടുത്ത ശേഷമല്ലാതെ കൈ തുടച്ച് വൃത്തിയാക്കരുത്. (ബുഖാരി. 7. 65. 366)
-
ജാബിര്‍ (റ) നിവേദനം; അദ്ദേഹത്തോട് അഗ്നികൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ വുളു എടുക്കണമോ എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ ജാബിര്‍ (റ)പറഞ്ഞു: നബി ﷺ യുടെ കാലത്തു ഞങ്ങളുടെ കൈപ്പടവും കൈത്തണ്ടയും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാല്‍ (ശുചീകരിക്കാന്‍) കര്‍ച്ചീഫോ മറ്റോ ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങള്‍ നമസ്കരിക്കും. വുളു എടുക്കാറില്ല. (ബുഖാരി. 7. 65. 367)
-
അബുഉമാമ: (റ) പറയുന്നു: നബി ﷺ യുടെ മുമ്പിലുളള സുപ്ര എടുത്തു കൊണ്ട് പോകുകയോ അവിടുന്നു ഭക്ഷണത്തില്‍ നിന്ന് വിരമിക്കുകയോ ചെയ്താല്‍ ഇപ്രകാരം പറയും: അല്ലാഹുവിന് സര്‍വ്വ സ്തുതിയും. അവനെ വളരെയേറെ സ്തുതിക്കേണ്ടിയിരിക്കുന്നു. അവന്‍ പരിശുദ്ധനും വളരെയേറെ നന്‍മകളുളളവനുമാണ്. അവന്‍റെ അനുഗ്രഹങ്ങളെ തിരസ്കരിക്കാനും അവനെ കൈവിടാനും ആര്‍ക്കും കഴിയുകയില്ല. രക്ഷിതാവേ! നിന്നെ ആശ്രയിക്കാതെ ആര്‍ക്കും ജീവിക്കുക സാധ്യവുമല്ല. (ബുഖാരി. 7. 65. 369)
-
ജാബിര്‍ (റ) പറഞ്ഞു: ദൈവദൂതന്‍ ﷺ പറഞ്ഞു: ഏതു സാധനത്തിന്‍റെ വലിയ പരിമാണം ലഹരിയുണ്ടാക്കുന്നുവോ അതിന്‍റെ ലഘുപരിമാണംപോലും വിലക്കപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)
-
സല്‍മാന്‍ (റ) നിവേദനം ചെയ്തു, ദൈവദൂതന്‍ ﷺ പറഞ്ഞു: ആഹാരത്തിനുമുമ്പും അതിനുശേഷവും കൈകള്‍ കഴുകുന്നതു ആഹാരത്തിന്‍റെ അനുഗ്രഹമാണ്. (തിര്‍മിദി)
-
അബൂസഈദുല്‍ഖുദ്‌രി(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ഭക്ഷണം കഴിയുമ്പോള്‍ പറയും: നമുക്ക് ആഹാരം കഴിക്കുന്നതിനും കുടിക്കുന്നതിനും നല്‍കിയവനും നമ്മെ മുസ്ളീംകള്‍ ആക്കിയവനുമായ അല്ലാഹുവിന് സര്‍വസ്തോത്രവും. (തിര്‍മിദി)
-
അബ്ദുല്ല ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദുതന്‍ പറഞ്ഞു: ഒരാള്‍ ആഹാരത്തിനു ക്ഷണിക്കപ്പെടുകയും സ്വീകരിക്കാതിരിക്കയും (അല്ലെങ്കില്‍ മറുപടികൊടുക്കാതിരിക്കയും) ചെയ്യുമ്പോള്‍, അയാള്‍ അല്ലാഹുവിനെയും ദൂതനെയും അനുസരിക്കാതിരിക്കുന്നു. ക്ഷണിക്കാതെ (ഒരു സദ്യക്ക്) പോകുന്നവനാരോ അവന്‍ കള്ളനെപ്പോലെ പ്രവേശിക്കയും കൊള്ളക്കാര നെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. (അബൂദാവൂദ്)
-
ഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: ഒന്നിച്ചിരുന്നു ഭക്ഷിക്കുക: ഒറ്റ തിരിഞ്ഞിരുന്നു ഭക്ഷിക്കരുത്; എന്തുകൊണ്ടെന്നാല്‍, സമൂഹത്തിലാണ് അനുഗ്രഹം. (ഇബ്നുമാജാ)
-
ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: (സദസ്സില്‍) ആഹാരം വെച്ചാല്‍, ആഹാരം നീക്കം ചെയ്യാതെ ആരും എഴുന്നേല്‍ക്കരുത്. ഒരാള്‍ തന്‍റെ വിശപ്പടക്കിക്കഴിഞ്ഞാലും, ഒഴിവുകഴിവുപറഞ്ഞ് ആളുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ (ആഹാരത്തില്‍ നിന്നും) കൈ ഉയര്‍ത്തു അയാള്‍ക്കു ആഹാരം വേണമെന്നുണ്ടെങ്കിലും അയാള്‍ കൈ പിന്‍വലിക്കുവാന്‍ ഇടയാകുന്നു. (ഇബ്നുമാജാ)
-
അബുഹുറയ്‌റാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: അതിഥിയെ വീട്ടുവാതില്‍ വരെ അനുഗമിക്കുന്നത് സുന്നത്താണ്. (ഇബ്നുമാജാ)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. വല്ലവരും ഭക്ഷിക്കുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ നാമം (ബിസ്മി) അവന്‍ ഉച്ചരിക്കട്ടെ. പ്രാരംഭത്തില്‍ അല്ലാഹുവിന്‍റെ പേര് (ബിസ്മി) പറയാന്‍ അവന്‍ മറന്നാല്‍ ആദ്യവും അവസാനവും ഞാന്‍ അല്ലാഹുവിന്‍റെ പേര് പറഞ്ഞുകൊണ്ടാണ് ഭക്ഷിക്കുന്നതെന്ന് പറഞ്ഞുകൊള്ളട്ടെ. (അബൂദാവൂദ്, തിര്‍മിദി)
-
ഹുദൈഫ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യൊന്നിച്ച് ഞങ്ങള്‍ ഭക്ഷണത്തിനു പങ്കെടുക്കേണ്ടിവന്നാല്‍ അവിടുന്ന് ഭക്ഷിച്ചുതുടങ്ങുന്നതു വരെ ഞങ്ങള്‍ കൈ ഭക്ഷണത്തളികയില്‍ വെക്കാറില്ല. ഞങ്ങളൊരിക്കല്‍ തിരുദൂതരൊന്നിച്ച് ഒരു സദ്യയില്‍ പങ്കെടുത്തു. അപ്പോഴൊരു യുവതി അവളെ ആരോ പിടിച്ചുന്തിയതുപോലെ ഓടിവന്ന് ഭക്ഷണത്തില്‍ കൈവെക്കാന്‍ ശ്രമിച്ചു. റസൂല്‍ ﷺ അവളുടെ കൈക്കു പിടിച്ചു. (ഭക്ഷിക്കാനനുവദിച്ചില്ല) പിന്നീടൊരു ഗ്രാമീണനായ അറബി അവനെയും ആരോ പിടിച്ചുന്തിയതു പോലെ ഓടിവന്നു. റസൂല്‍ ﷺ അവന്‍റെയും കൈപിടിച്ചു. എന്നിട്ട് പറഞ്ഞു. നിശ്ചയം, അല്ലാഹുവിന്‍റെ നാമം (ബിസ്മി) ഉച്ചരിച്ചിട്ടില്ലെ ങ്കില്‍ ആഹാരത്തില്‍ പിശാച് പങ്കെടുക്കും. അത് തനിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ യുവതിയെ അവന്‍ കൊണ്ടുവന്നത്. അപ്പോഴാണ് ഞാനവളുടെ കൈപിടിച്ചത്. പിന്നീട് ഈ ഗ്രാമീണനായ അറബിയെ അവന്‍ കൊണ്ടുവന്നു. അപ്പോഴും അവന്‍റെ കൈ ഞാന്‍ പിടിച്ചു. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം! നിശ്ചയം പിശാചിന്‍റെ കൈ അവര്‍ രണ്ടാളുകളുടെ കയ്യോടുകൂടി എന്‍റെ കയ്യില്‍ അകപ്പെട്ടിരുന്നു. അതിനു ശേഷം അല്ലാഹുവിന്‍റെ പേര് പറഞ്ഞുകൊണ്ട് റസൂല്‍ ﷺ ഭക്ഷിച്ചു. (മുസ്ലിം)
-
ഉമയ്യത്തി(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ ഒരിടത്തിരിക്കുകയായിരുന്നു. ഒരാള്‍ അവിടെ ബിസ്മി ചൊല്ലാതെ ആഹാരം കഴിച്ചുകൊണ്ടിരുന്നു. അവസാനം ബാക്കിവന്ന ഒരുപിടി തന്‍റെ വായിലേക്ക് അയാളുയര്‍ത്തിയപ്പോള്‍ പറഞ്ഞു. ബിസ്മില്ലാഹി അവ്വലഹു വആഖിറഹു (ഭക്ഷണത്തിന്‍റെ ആദ്യം മതുല്‍ അവസാനംവരെ ബിസ്മിയുടെ ബര്‍ക്കത്തുണ്ടാകട്ടെ) നബി ﷺ ചിരിച്ചുകൊണ്ട് പറഞ്ഞു. പിശാച് അവനൊന്നിച്ച് ഭക്ഷിക്കുകയായിരുന്നു. ബിസ്മി ചൊല്ലിയപ്പോള്‍ പിശാച് അവന്‍റെ വയറ്റിലുള്ളതൊക്കെ ഛര്‍ദ്ദിച്ചുകളയുകയുണ്ടായി. (അബൂദാവൂദ്, നസാഈ)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തന്‍റെ സന്തതസഹചാരികളില്‍ ആറു പേരൊന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. അന്നേരം ഒരു ഗ്രാമീണനായ അറബി വന്ന് അത് രണ്ടുപിടിയായി തിന്നുകളഞ്ഞു. റസൂല്‍ ﷺ പറഞ്ഞു. അവന്‍ ബിസ്മി ചൊല്ലിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്കത് മതിയാകുമായിരുന്നു. (തിര്‍മിദി)
-
മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. ഭക്ഷണം കഴിച്ചു. എന്നിട്ടവന്‍ പറഞ്ഞു. അല്‍ഹംദുലില്ലാ (എന്‍റെ യാതൊരുകഴിവും യുക്തിയും കൂടാതെ എനിക്കിത് തരികയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനെ ഞാന്‍ സ്തുതിച്ചുകൊള്ളുന്നു) എങ്കില്‍ മുന്‍കഴിഞ്ഞ പാപങ്ങളൊക്കെ അവനു പൊറുക്കപ്പെടും. (അബൂദാവൂദ്, തിര്‍മിദി)
-
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ അവിടുത്തെ വീട്ടകാരോട് കറിയാവശ്യപ്പെട്ടു. വീട്ടുകാര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ സുര്‍ക്കയല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ അതുകൊണ്ടുവരാന്‍ നബി ﷺ കല്‍പിച്ചു. എന്നിട്ട് അവിടുന്നത് ഭക്ഷിക്കുകയും സുര്‍ക്ക നല്ല കറിയാണെന്ന് പറയുകയും ചെയ്തു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നി്ങളില്‍ വല്ലവനും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കില്‍ ക്ഷണിച്ചവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കില്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) (ഈ രണ്ടവസ്ഥയിലും ക്ഷണം സ്വീകരിക്കേണ്ടതാണ്)
-
വഹ്ശിയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുടെ അനുചരന്‍മാര്‍ ഒരിക്കല്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങള്‍ ഭക്ഷിക്കും. വയര്‍ നിറയാറില്ല. നബി ﷺ ചോദിച്ചു: നിങ്ങള്‍ ഒറ്റക്കാണോ ഭക്ഷിക്കാറ്? അവര്‍ പറഞ്ഞു: അതെ, നബി ﷺ പറഞ്ഞു: എന്നാല്‍, ഭക്ഷണത്തിനുവേണ്ടി നിങ്ങള്‍ സംഘടിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കതില്‍ ബക്കര്‍ത്ത് ലഭിക്കും. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ അരുളി: ഭക്ഷണത്തിന്‍റെ നടുവിലാണ് ബര്‍ക്കത്തിറങ്ങുക. അതുകൊണ്ട് നിങ്ങള്‍ അതിന്‍റെ അരികില്‍ നിന്ന് ഭക്ഷിക്കുക. നടുവില്‍ ഭക്ഷിക്കരുത്. (അബൂദാവൂദ്, തിര്‍മിദി)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: ഗര്‍റാഅ് എന്നു അറിയപ്പെടുന്ന ഒരു ഭക്ഷണത്തളിക നബി ﷺ ക്കുണ്ടായിരുന്നു. നാലാളുകളാണ്‍് അതേറ്റിക്കൊണ്ടുവരാറ്. ളുഹാനമസ്കാരം കഴിഞ്ഞാല്‍ ആ തളിക കൊണ്ടുവരുമായിരുന്നു. അതില്‍ ചാറുപകര്‍ന്ന പത്തിരിയായിരിക്കും. ആളുകള്‍ അതിനുചുറ്റും തടിച്ചുകൂടിയിരുന്നു. ഒരിക്കല്‍ ആളുകള്‍ അധികരിച്ചപ്പോള്‍ നബി ﷺ മുട്ടുകുത്തിയിരുന്നു. ഒരുഗ്രാമീണനായ അറബി ചോദിച്ചു. എന്തിരുത്തമാണിത്? അവിടുന്ന് പറഞ്ഞു. അല്ലാഹു ﷻ എന്നെ മാന്യനാക്കിയിരിക്കുന്നു. അഹങ്കാരിയും ധിക്കാരിയുമാക്കിയിട്ടില്ല. പിന്നീട് അവിടുന്ന് അരുളി: ആ ഭക്ഷണത്തളികയുടെ ചുറ്റുപാടുനിന്നും നിങ്ങള്‍ ഭക്ഷിക്കുകയും അതിന്‍റെ ഉച്ചിയെ നിങ്ങളുപേക്ഷിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് അതില്‍ അഭിവൃദ്ധിലഭിക്കും. (അബൂദാവൂദ്)
-
കഅ്ബ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ മൂന്ന് വിരലുകള്‍കൊണ്ട് ഭക്ഷിക്കുന്നത് ഞാന്‍ കണ്ടു. ഭക്ഷിച്ചുകഴിഞ്ഞാല്‍ വിരലുകള്‍ അവിടുന്ന് നക്കിയിരുന്നു. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ വിരലും തളികയും നക്കിവൃത്തിയാക്കാന്‍ കല്‍പിച്ചു. പ്രവാചകന്‍ ﷺ പറയാറുണ്ട്. നിങ്ങളുടെ ആഹാരത്തില്‍ ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ (മുസ്ലിം) (ദഹനമുണ്ടാക്കുകയും ഇബാദത്തിനും സഹായിക്കുകയും ചെയ്യുന്നത് എന്നാണ് ബര്‍ക്കത്തുകൊണ്ടുള്ള വിവക്ഷ)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. ആരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണാല്‍ അതെടുത്ത് അഴുക്ക് നീക്കി അവന്‍ ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിനു വേണ്ടി അതവന്‍ ഉപേക്ഷിച്ചിടരുത്. വിരല്‍ നക്കിത്തോര്‍ത്താതെ ഉറുമാല്‍ കൊണ്ട് കൈ തുടച്ച് വൃത്തിയാക്കരുത്. ഏതു ഭക്ഷണത്തിലാണ് ബര്‍ക്കത്തെന്ന് അവനറിയുകയില്ല. (മുസ്ലിം) (ഭക്ഷിച്ചതിലോ പാത്രത്തിലും കയ്യിലും അവശേഷിച്ചതിലോ എന്നൊന്നും അയാളറിയുകയില്ല)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. നിങ്ങളുടെ എല്ലാകാര്യങ്ങളിലും പിശാച് പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവന്‍ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണുപോയാല്‍ അത് പെറുക്കിയെടുത്ത് അഴുക്ക് നീക്കി ഭക്ഷിച്ചുകൊള്ളട്ടെ! പിശാചിനു വേണ്ടി അവനത് ഉപേക്ഷിച്ചിടരുത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അവന്‍ വിരലുകള്‍ നക്കി വൃത്തിയായണം. അവന്‍റെ ഏത് ഭക്ഷണത്തിലാണ് ബര്‍ക്കത്ത് ഉള്ളതെന്ന് അവനറിയുകയില്ല. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ആഹാരം കഴിച്ചാല്‍ മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ഒരു പിടി ഭക്ഷണം വീണുപോയാല്‍ അഴുക്ക് നീക്കി അയാളത് ഭക്ഷിക്കണം. പിശാചിനുവേണ്ടി അതുപേക്ഷിച്ചിടരുത്. തളിക തുടച്ചു വൃത്തിയാക്കാന്‍ ഞങ്ങളോട് കല്‍പ്പിച്ചുകൊണ്ട് പ്രവാചകന്‍ ﷺ പറഞ്ഞു. ഏത് ഭക്ഷണത്തിലാണ് ബര്‍ക്കത്തുള്ളതെന്ന് നിങ്ങളറിയുകയില്ല. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഒരാളുടെ ഭക്ഷണം രണ്ടാള്‍ക്കും രണ്ടാളുടേത് നാലാള്‍ക്കും നാലാളുടേത് എട്ടാള്‍ക്കും മതിയാകുന്നതാണ്. (മുസ്ലിം) (ആളുകള്‍ അധികരിക്കുന്നതനുസരിച്ച് ബര്‍ക്കത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കും)
-
ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. ഒട്ടകം കുടിക്കുന്നതുപോലെ ഒറ്റ പ്രാവശ്യമായിക്കൊണ്ട് നിങ്ങള്‍ പാനം ചെയ്യരുത്. രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരിക്കണം നിങ്ങള്‍ പാനം ചെയ്യേണ്ടത്. അങ്ങനെ പാനം ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുകയും പാത്രം എടുത്തുമാറ്റുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. (തിര്‍മിദി)
-
ഉമ്മുസാബിതി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ എന്‍റെ അടുത്ത് കടന്നുവന്നു. തൂക്കിയിട്ടിരുന്നതോല്‍ പാത്രത്തിന്‍റെ വായയില്‍ കൂടി നിന്നുകൊണ്ടുപാനം ചെയ്യുകയുണ്ടായി. തത്സമയം ഞാന്‍ അതിനുനേരെ എഴുന്നേറ്റുനിന്ന് വായ മുറിച്ചെടുത്തു. (തിര്‍മിദി)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും പാനീയത്തില്‍ ശ്വാസം കഴിക്കുന്നത് നബി ﷺ വിലക്കി. ഒരാള്‍ ചോദിച്ചു. പാത്രത്തില്‍ കരട് കണ്ടാലോ? അവിടുന്ന് പറഞ്ഞു. നീ അത് ചിന്തുക. അദ്ദേഹം പറഞ്ഞു. ഒറ്റവലിക്ക് ശ്വാസം കഴിക്കാതെ എനിക്ക് ദാഹം തീരുകയില്ലല്ലോ! അവിടുന്ന് പറഞ്ഞു. അപ്പോള്‍ നീ പാത്രം വായില്‍ നിന്നു അകറ്റിപ്പിടിക്കുക. (എന്നാല്‍, വിഷ വായുപാത്രത്തില്‍ പ്രവേശിക്കുകയില്ല) (തിര്‍മിദി)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി ﷺ വിലക്കിയിട്ടുണ്ട്. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: നിന്നു കൊണ്ട് കുടിക്കുന്നത് നബി ﷺ വിലക്കി. ഖത്താദത്ത്(റ) പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ അനസി (റ) നോട് ചോദിച്ചു: (നിന്നുകൊണ്ട്) ഭക്ഷിക്കലോ? അവിടുന്ന് പറഞ്ഞു: അതേറ്റവും ചീത്തയാണ്. (മുസ്ലിം)
-
അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: നിങ്ങളാരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവനും മറന്ന് കുടിച്ചെങ്കിലോ? അവന്‍ അത് ഛര്‍ദ്ദിച്ചുകൊള്ളട്ടെ. (മുസ്ലിം)
-
അബൂഖതാദ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളെ കുടിപ്പിക്കുന്നവന്‍ അവരില്‍ അവസാനമാണ് കുടിക്കേണ്ടത്. (തിര്‍മിദി)
-
അബൂമൂസ (റ) നിവേദനം: എനിക്കൊരുകുട്ടി ജനിച്ചു. ഞാനവരെ നബി ﷺ യുടെ സന്നിധിയില്‍ കൊണ്ട് വന്നു. അവിടുന്ന് കുട്ടിക്ക് ഇബ്രാഹിം എന്ന് പേരിടുകയും ഈത്തപ്പഴത്തിന്‍റെ നീര് വായില്‍ തൊട്ടുകൊടുക്കുകയും നന്‍മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശേഷം എനക്ക് തിരിചചു നല്‍കി. അബൂമൂസായുടെ ഏ്റവും വലിയ കുട്ടി അവനായിരുന്നു. (ബുഖാരി. 7. 66. 376)
-
സല്‍മാന്‍ (റ) പറയുന്നു: നബി ﷺ അരുളി: കുട്ടിക്ക് അഖീഖ അറുക്കേണ്ടതാണ്. അതിനാല്‍ അവന്നു വേണ്ടി ബലിമൃഗത്തിന്‍റെ രക്തം ഒഴുക്കുവീന്‍. ശരീരത്തില്‍ നിന്ന് അസംസ്കൃത സാധനങ്ങള്‍ (മുടിപോലെയുളള) നീക്കം ചെയ്യുകയും ചെയ്യുവിന്‍. (ബുഖാരി. 7. 66. 380)
-
അനസ് (റ) നിവേദനം: കുറെ യുവാക്കന്‍മാര്‍ ഒരു പിടക്കോഴിയെ ബന്ധിച്ച് അമ്പെയ്തു ശീലിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബന്ധിപ്പിച്ച് വധിക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 6. 67. 421)
-
ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം യഹ്‌യബ്നുസഅ്ദ് ന്‍റെ അടുത്ത് പ്രവേശിച്ചു. യഹ്‌യായുടെ ഒരു മകന്‍ ഒരു കോഴിയെ ബന്ധിച്ച് അമ്പെയ്ത് ശീലിക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ ഇബ്നു ഉമര്‍ (റ)അതിന്‍റെ നേരെ നടന്ന് ചെന്ന് അതിനെ മോചിപ്പിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ ശാസിക്കുവീന്‍. ജീവികളെ ബന്ധിപ്പിച്ച് വധിക്കുന്നതിന് സംബന്ധിച്ച്. (ബുഖാരി. 6. 67. 422)
-
അബൂമൂസ (റ) നിവേദനം: നബി ﷺ കോഴിമാംസം ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 6. 67. 426)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ ഖൈബര്‍ ദിവസം കഴുതയുടെ മാംസം വിരോധിച്ചു. കുതിരയുടെ മാംസത്തില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 6. 67. 429)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ ഒരു ആടിന്‍റെ ശവത്തിന്നരികിലൂടെ നടന്നുപോയി. അവിടുന്നു അരുളി: ഇതിന്‍റെ ഉടമസ്ഥന്ന് ഇതിന്‍റെ തോല് ഉപയോഗപ്പെടുത്തുന്നതിന് എന്തു തടസ്സമാണുളളത്?! (യാതൊരുതടസ്സവുമില്ല). (ബുഖാരി. 6. 67. 439)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: ഉടുമ്പിനെ ഞാന്‍ നിഷിദ്ധമാക്കുന്നില്ല. ഞാനതു ഭക്ഷിക്കുകയുമില്ല. (ബുഖാരി. 6. 67. 444)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഏതു ജീവിയുടേയും മുഖത്തടിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 6. 67. 449)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉളുഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്‍റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്‍റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി. 7. 68. 454)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ ബലിമൃഗത്തെ അറുത്തിരുന്നത് നമസ്കാരസ്ഥലത്തുവെച്ചായിരുന്നു. (ബുഖാരി. 7. 68. 459)
-
അനസ് (റ) പറയുന്നു: നബി ﷺ രണ്ട് വെളുത്ത് തടിച്ചയാടുകളെ ഉളുഹിയ്യത്തറുക്കുകയുണ്ടായി. ഞാനും അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7. 68. 460)
-
അനസ് (റ) നിവേദനം: ബിസ്മിയും തക്ബീറും ചൊല്ലി നബി ﷺ തന്‍റെ കൈ കൊണ്ട് ഉളുഹിയ്യത്തറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 68. 465)
-
സലമ: (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്‍റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്‍മാര്‍ ചോദിച്ചു. നബി ﷺ അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)
-
അബൂഉബൈദ്(റ) നിവേദനം: ശേഷം അലി (റ)യിന്‍റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക് മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി ﷺ ഉളുഹിയ്യത്തിന്‍റെ മാംസം മൂന്ന് ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട് വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 68. 478)
-
ആയിശ (റ) നിവേദനം: തേന്‍കൊണ്ട് തയ്യാര്‍ ചെയ്ത ബീറിനെ സംബന്ധിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി. ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്. (ബുഖാരി. 7. 69. 491)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ ചില പാത്രങ്ങള്‍ വിരോധിച്ചപ്പോള്‍ അന്‍സാരികള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതു അനിവാര്യമാണല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു; എങ്കില്‍ വിരോധമില്ല. (ബുഖാരി. 7. 69. 496)
-
അബ്ദുല്ല (റ) നിവേദനം: തിരുമേനി ﷺ ചില പാത്രങ്ങള്‍ വിരോധിച്ചപ്പോള്‍ (മദ്യമുണ്ടാക്കുവാന്‍ ഉപയോഗിച്ചിരുന്ന)എല്ലാവരുടെ കയ്യിലും തോല്‍പ്പാത്രങ്ങളുണ്ടായിരിക്കുകയില്ലെന്ന് ചിലര്‍ നബി ﷺ യോട് ഉണര്‍ത്തി. അപ്പോള്‍ താറിടാത്ത തൊട്ടി ഉപയോഗിക്കുവാന്‍ നബി ﷺ അനുമതി നല്‍കി. (ബുഖാരി. 7. 69. 497)
-
ജാബിര്‍ (റ) പറയുന്നു: മുന്തിരിയും ഈത്തപ്പഴവും മൂപ്പ് എത്തിയതും എത്താത്തതും തമ്മില്‍ കൂട്ടിക്കലര്‍ത്തിയുണ്ടാക്കുന്ന പാനീയം കുടിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 506)
-
അബൂഖത്താദ (റ) പറയുന്നു: ഉണങ്ങിയ ഈത്തപ്പഴവും പഴുത്ത ഈത്തപ്പഴവും അപ്രകാരം തന്നെ ഉണങ്ങിയ ഈത്തപ്പഴവും ഉണങ്ങിയ മുന്തിരിയും ചേര്‍ത്ത് വെളളത്തിലിട്ട് അവയുടെ നീരെടുത്ത് കുടിക്കുന്നതിനെ നബി ﷺ വിരോധിച്ചിരിക്കുന്നു. അവയിലൊന്നും വെവ്വേറെ വെളളത്തിലിട്ട് നീരെടുത്ത് കൊളളട്ടെയെന്നാണ് നബി ﷺ നിര്‍ദ്ദേശിച്ചത്. (ബുഖാരി. 7. 69. 507)
-
ജാബിര്‍ (റ) നിവേദനം: 'നകീഅ്' എന്ന സ്ഥലത്തു നിന്ന് ഒരു പാത്രത്തില്‍ കുറച്ച് പാലുമായി അബൂഹുമൈദ്(റ) വന്നു. നബി ﷺ അദ്ദേഹത്തെ ഉപദേശിച്ചു. നിങ്ങളെന്തു കൊണ്ട് ഇതു മൂടിക്കൊണ്ട് വന്നില്ല? ഒരു പലകക്കഷ്ണമെങ്കിലും മീതെ വെക്കാമായിരുന്നില്ലേ? (ബുഖാരി. 7. 69. 510)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ധാരാളം പാലുളള ഒട്ടകവും ധാരാളം പാലുളള ആടും ദാനം ചെയ്യുന്നത് ഒരുത്തമ ദാനമത്രെ. അവ പ്രഭാതത്തിലും സായാഹ്നത്തിലും ഓരോ പാത്രം പാല്‍ പ്രദാനം ചെയ്യും. (ബുഖാരി. 7. 69. 513)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ ഒരു അന്‍സാരിയുടെയടുക്കല്‍ ചെന്നു. കൂടെ നബി ﷺ യുടെ ഒരു അനുചരനും ഉണ്ടായിരുന്നു. നബി ﷺ അരുളി: ഇക്കഴിഞ്ഞ രാത്രി മുഴുവനും തോല്‍പ്പാത്രത്തിലിരുന്ന വെളളമുണ്ടെങ്കില്‍ കൊണ്ട് വരിക. അതില്ലെങ്കിലോ ഈ ഒഴുകുന്ന വെളളം ഞങ്ങളെടുത്തു കുടിച്ചുകൊളളാം. റാവി പറയുന്നു: ആ വീട്ടുകാരന്‍ തോട്ടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: പ്രവാചകരേ! എന്‍റെയടുക്കല്‍ തണുത്ത വെളളമുണ്ട്. അങ്ങുന്ന് പന്തലിലേക്ക് വന്നാലും. അവര്‍ രണ്ടു പേരെയും അദ്ദേഹം പന്തലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു കോപ്പയില്‍ അല്‍പം വെളമൊഴിച്ചു. അനന്തരം തന്‍റെ ഒരാടിനെ കറന്നു ആ പാല്‍ അതില്‍ കുറച്ചൊഴിച്ചു. നബിയും സ്നേഹിതനും അതുകുടിച്ചു. (ബുഖാരി. 7. 69. 517)
-
നിസ്സാര്‍ (റ) പറയുന്നു: അലി (റ) വാതിലിന്‍റെ അടുത്തുളള ഒരു വിശാലസ്ഥലത്തു ഇരിക്കുമ്പോള്‍ ഒരുപാത്രത്തില്‍ കുറച്ച് വെളളം അദ്ദേഹത്തിന്‍റെ അടുത്ത് കൊണ്ട് വരപ്പെട്ടു. അദ്ദേഹം അ് നിന്നുകൊണ്ട് കുടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: നിന്ന് കുടിക്കുന്നതിനെ ചിലര്‍ വെറുക്കുന്നു. അപ്രകാരം ഒരുകറാഹത്തില്ല. തീര്‍ച്ചയായും നബി ﷺ ഇപ്രകാരം ചെയ്യുകയുണ്ടായി. (ബുഖാരി. 7. 69. 519)
-
നിസ്സാര്‍ (റ) പറയുന്നു: ഇരിക്കുകയായിരുന്നു അലി (റ) താന്‍ വുളു എടുക്കുന്നതിന്‍റെ ബാക്കിവെളളം നിന്ന് കൊണ്ട് കുടിച്ചു. ശേഷം പറഞ്ഞു: നിന്ന് കുടിക്കുന്നത് ചിലര്‍ വെറുക്കുന്നു. വാസ്തവത്തിലോ ഞാന്‍ ചെയ്തത് പോലെ നബി ﷺ ചെയ്തത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 69. 520)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ സംസം വെളളം നിന്നുകൊണ്ട് കുടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 69. 521)
-
അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: വെളളം നിറച്ച തോല്‍പ്പാത്രം തലകീഴായിപ്പിടിച്ച് വെളളം കുടിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 529)
-
അബൂഹുറൈറ (റ) നിവേദനം: വെളളം നിറച്ച തോല്‍പ്പാത്രത്തിന്‍റെ വായ തുറന്ന് അതില്‍ നിന്ന് വെളളം കുടിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. അപ്രകാരം തന്നെ തന്‍റെ വളപ്പില്‍ തന്‍റെ അയല്‍വാസി പന്തലിന്‍റെയോ മറ്റോ ആവശ്യത്തിന് ഒരുകാല്‍ കുഴിച്ചിടുന്നത് തടയരുതെന്നും നബി ﷺ നിര്‍ദ്ദേശിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 531)
-
സുമാമ: (റ) നിവേദനം: അനസ് (റ) വെളളം കുടിക്കുമ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യം പുറത്തേക്ക് ശ്വാസം വിടാറുണ്ട്. ശേഷം നബി ﷺ അപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. (ബുഖാരി. 7. 69. 535)
-
ഉമ്മുസലമ: (റ) നിവേദനം: വെളളിയുടെ പാത്രത്തില്‍ കുടിക്കുന്നവന്‍ തന്‍റെ വയറ്റില്‍ അഗ്നിയാണ് നിറക്കുന്നതെന്ന് നബി ﷺ അരുളി. (ബുഖാരി. 7. 69. 538)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: ഒരു മുസ്ളിമിന് ഏതുതരം വിപത്തു ബാധിച്ചാലും അതുമൂലം അല്ലാഹു ﷻ അവന്‍റെ പാപങ്ങളില്‍ നിന്ന് മാപ്പ് ചെയ്തുകൊടുക്കാതിരിക്കില്ല. അവന്‍ ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന മുളളുവരെ. (ബുഖാരി. 7. 70. 544)
-
അബുസഈദ്‌റ(റ) അബൂഹുറൈറ (റ) എന്നിവര്‍ നിവേദനം: നബി ﷺ അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്‍റെ ശരീരത്തില്‍ മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില്‍ അവന്‍റെ തെറ്റുകളില്‍ ചിലത് അല്ലാഹു ﷻ മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)
-
കഅ്ബ്(റ) നിവേദനം: സത്യവിശ്വാസിയുടെ ഉപമ പുതുതായി മുളച്ചുവന്ന ഒരു ചെടിയുടേതുപോലെയാണ്. കാറ്റു തട്ടുമ്പോള്‍ അതങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അമിതമായ കാറ്റില്ലാതിരിക്കുമ്പോഴോ നിവര്‍ന്നു നില്‍ക്കും. അങ്ങിനെ പ്രതികൂലാവസ്ഥകളെ നേരിടും. എന്നാല്‍ കപടവിശ്വാസിയുടെ ഉപമ 'ഉറുസത്ത്' ചെടിയുടേതാണ്. അത് ചായുകയും ചരിയുകയും ചെയ്യാതെ ഉറച്ച് നിവര്‍ന്ന് തന്നെ നില്‍ക്കും. അവസാനം അല്ലാഹു ﷻ ഉദ്ദേശിക്കുമ്പോള്‍ അതിനെ കടപുഴക്കി എറിഞ്ഞുകളയും. (ബുഖാരി. 7. 70. 546)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ വല്ലവനും നന്‍മചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ ആപത്തില്‍ അകപ്പെടുത്തും. (ബുഖാരി. 7. 70. 548)
-
ആയിശ (റ) പറയുന്നു: നബി ﷺ യേക്കാള്‍ കൂടുതല്‍ രോഗവേദനയനുഭവിച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 7. 70. 549)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ ക്ക് കഠിനജ്വരം ബാധിച്ച് കിടക്കുന്ന അവസരത്തില്‍ ഞാന്‍ നബി ﷺ യുടെയടുക്കല്‍ പ്രവേശിച്ചു. ഞാന്‍ പറഞ്ഞു. തീര്‍ച്ചയായും താങ്കള്‍ക്ക് കഠിനജ്വരം ബാധിച്ചിരിക്കുന്നത് അങ്ങേക്ക് ഇരട്ടി പുണ്യം ലഭിക്കാന്‍ വേണ്ടിയായിരിക്കാം. നബി ﷺ അരുളി: അതെ, ഏതൊരു മുസ്ലിമിനാവട്ടെ വല്ല അസുഖവും അവന് ബാധിച്ചാല്‍ മരത്തിന്‍റെ ഇല ഉണങ്ങിവീഴും പോലെ അവന്‍റെ പാപങ്ങള്‍ അവനില്‍ നിന്ന് ഉണങ്ങി വീണുപോയിക്കൊണ്ടിരിക്കും. (ബുഖാരി. 7. 70. 550)
-
അത്വാഅ്(റ) നിവേദനം: എന്നോട് ഒരിക്കല്‍ ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: സ്വര്‍ഗ്ഗാവകാശിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചുതരട്ടെയോ? അതെയെന്ന് ഞാനുത്തരം നല്‍കി. അപ്പോള്‍ ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് അവള്‍ പറഞ്ഞു. ഞാന്‍ ചിലപ്പോള്‍ അപസ്മാരമിളകി നിലത്തു വീഴും. എന്‍റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും. നബി ﷺ അരുളി: നീ ക്ഷമ കൈക്കൊളളുന്ന പക്ഷം സ്വര്‍ഗ്ഗം കരസ്ഥമാക്കാം. നിനക്ക് വേണമെങ്കില്‍ നിന്‍റെ രോഗശാന്തിക്കായി ഞാനല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അവള്‍ പറഞ്ഞു: ഞാന്‍ ക്ഷമ കൈകൊളളാം. പക്ഷെ, അബോധാവസ്ഥയില്‍ എന്‍റെ നഗ്നത വെളിപ്പെട്ടുപോകുന്നു. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ നബി ﷺ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. (ബുഖാരി. 7. 70. 555)
-
അനസ് (റ) നിവേദനം: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ﷻ പറയും ഞാന്‍ എന്‍റെ ദാസനെ അവന്ന് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാമുകിമാരെ നശിപ്പിച്ചു പരീക്ഷിച്ചു. അപ്പോള്‍ അവന്‍ ക്ഷമ കൈക്കൊണ്ടു. എങ്കില്‍ അവരണ്ടിനും പകരമായി അവന്നു നാം സ്വര്‍ഗ്ഗം നല്‍കും. പ്രിയപ്പെട്ട രണ്ട് കാമുകിമാര്‍ എന്നതുകൊണ്ട് അല്ലാഹുവിവക്ഷിക്കുന്നത് അവന്‍റെ രണ്ടു കണ്ണുകളാണ്. (ബുഖാരി. 7. 70. 557)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ എന്‍റെ രോഗം കാണാന്‍ വന്നത് കോവര്‍ കഴുതയുടെ പുറത്തോ തുര്‍ക്കിക്കുതിരയുടെ പുറത്തോ ആയിരുന്നില്ല. (ബുഖാരി. 7. 70. 568)
-
ആയിശ (റ) പറയുന്നു: എന്നെ തലവേദന പിടികൂടിയപ്പോള്‍ ഹാ! എന്‍റെ തല തകര്‍ന്നല്ലോ എന്ന് ഞാന്‍ വിലപിച്ചു. നബി ﷺ അരുളി: ഞാന്‍ ജീവിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് നിന്നെ മരണം ബാധിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനായി അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. ആയിശ (റ) പറയുന്നു: ആഹാ! സങ്കടം. അല്ലാഹു ﷻ സത്യം. താങ്കള്‍ ഞാന്‍ മരിക്കാനാഗ്രഹിക്കുന്നുവെന്ന് ഞാന്‍ ഊഹിക്കുന്നു. അപ്രകാരം സംഭവിക്കുന്നപക്ഷം താങ്കള്‍ അന്ന് വൈകുന്നേരം തന്നെ താങ്കളുടെ മറ്റൊരു ഭാര്യയുമായി കൂടിക്കഴിയും! നബി ﷺ അരുളി: യഥാര്‍ത്ഥത്തില്‍ എന്‍റെ തലക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കുവാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണുവെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍റെയുമടുക്കലേക്ക് ആളെ നിയോഗിക്കുവാന്‍ വരെ ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി. അതല്ലാഹുവിന് സമ്മതമാവുകയില്ല. സത്യവിശ്വാസികള്‍ അതു നിരസിക്കുകയും ചെയ്തേക്കും. (ബുഖാരി. 7. 70. 570)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കില എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി. 7. 70. 575)
-
ഖബ്ബാബ്(റ) നിവേദനം: അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഏഴു സ്ഥലങ്ങളില്‍ ചൂട് വെച്ചിട്ടുണ്ടായിരുന്നു. ഖബ്ബാബ്(റ) പറയുന്നു: എന്‍റെ പൂര്‍വ്വസുഹൃത്തുക്കളെല്ലാം എന്നെ വിട്ടുപിരിഞ്ഞുപോയി. ഐഹികസൌകര്യങ്ങള്‍ അനുഭവിച്ച് അവരുടെ പ്രതിഫലത്തില്‍ നന്ന് യാതൊന്നം കുറവ് വരികയുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കിതാ വമ്പിച്ച സമ്പത്തുകള്‍ കൈവന്നിരിക്കുന്നു. മണ്ണിലല്ലാതെ അത് സൂക്ഷിക്കുവാന്‍ മറ്റൊരിടവും കാണുന്നില്ല. മരണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാനതുചെയ്യുമായിരുന്നു. നിവേദകന്‍ (ഖൈസ്) പറയുന്നു: മറ്റൊരിക്കല്‍ ഞങ്ങള്‍ ഖബ്ബാബിനെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം തന്‍റെ തോട്ടത്തില്‍ ഒരു വീട് നിര്‍മ്മിക്കുകയാണ്. അദ്ദേഹം ഞങ്ങളെ ദര്‍ശിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും ഒരു മുസ്ലിം ചിലവ് ചെയ്യുന്ന എല്ലാറ്റിനും അവന്ന് പ്രതിഫലം ലഭിക്കപ്പെടും. മണ്ണില്‍ (വീട് നിര്‍മ്മാണത്തില്‍) അവന്‍ ചിലവ് ചെയ്യുന്നതിന് ഒഴികെ. (ബുഖാരി. 7. 70. 576)
-
ആയിശ (റ) പറയുന്നു: നബി ﷺ ഒരു രോഗിയെ സന്ദര്‍ശിച്ചു അല്ലെങ്കില്‍ അവിടുത്തെ അടുക്കല്‍ ഒരു രോഗിയെ കൊണ്ട് വരപ്പെട്ടു. എങ്കില്‍ ഇപ്രകാരം അവന്ന് വേണ്ടി പ്രാര്‍ത്ഥിക്കും. മനുഷ്യരുടെ നാഥാ! ഈ അവശതയെ ദുരീകരിക്കുകയും ഇദ്ദേഹത്തിന്‍റെ രോഗം സുഖപ്പെടുത്തുകയും ചെയ്യണമേ. യഥാര്‍ത്ഥത്തില്‍ രോഗശമനം നല്‍കുന്നവന്‍ നീയാണ്. നിന്‍റെ ശമനം ഒരു രോഗത്തെയും സുഖപ്പെടുത്താതെ ഉപേക്ഷിക്കുകയില്ല. (ബുഖാരി. 7. 70. 579)
-
സൌബാന്‍ (റ)ല്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു. നിശ്ചയം, ഒരു മുസ്ലിം സഹോദരനെ സന്ദര്‍ശിച്ചാല്‍ താന്‍ തിരിച്ചുവരുന്നവരെ സ്വര്‍ഗ്ഗത്തിന്‍റെ ഖുര്‍ഫത്തിലാണവന്‍ നിലകൊള്ളുന്നത്. ചോദിക്കപ്പെട്ടു. പ്രവാചകരെ! ഖുര്‍ഫത്തുല്‍ ജന്ന എന്നാല്‍ എന്താണ്? അവിടുന്ന് മറുപടി പറഞ്ഞു. അത് അതില്‍ നിന്നും പറിച്ചെടുക്കപ്പെട്ട പഴവര്‍ഗ്ഗങ്ങളാണ്. (മുസ്ലിം)
-
അലി (റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. പ്രഭാതത്തില്‍ മുസ്ളിമിനെ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ഇനി വൈകീട്ടാണ് അവന്‍ സന്ദര്‍ശിച്ചതെങ്കിലോ, നേരം പുലരുന്നതുവരെ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. തന്നിമിത്തം സുഖസംഋദ്ധമായ സ്വര്‍ഗ്ഗം അവനു ലഭിക്കും. (തിര്‍മിദി)
-
സഅ്ദുബിന്‍ അബീവഖാസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ എന്നെ സന്ദര്‍ശിച്ചു. അന്നേരം അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! സഅ്ദിന്ന് നീ ആശ്വാസം നല്‍കേണമേ! മൂന്നുപ്രാവശ്യം അതാവര്‍ത്തിച്ചു. (മുസ്ലിം)
-
ഉസ്മാനുബിന്‍ അബില്‍ ആസ് (റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം തന്നെ ബാധിച്ചിട്ടുള്ള ഒരു വേദനയെപ്പറ്റി നബി ﷺ യോടുപരാതിപ്പെട്ടു. അന്നേരം റസൂല്‍ ﷺ പറഞ്ഞു. നിന്‍റെ ശരീരത്തില്‍ വേദനയുള്ള ഭാഗത്ത് കൈവച്ചുകൊണ്ട് ബിസ്മില്ലാഹി എന്ന് മൂന്നും ഞാന്‍ അനുഭവിക്കുന്ന വേദനയെത്തൊട്ടും ഭയപ്പെടുന്ന രോഗത്തെത്തൊട്ടും അല്ലാഹുവിന്‍റെ കഴിവിന്‍റെ പേരിലും പ്രതാപത്തിന്‍റെ പേരിലും ഞാന്‍ അവനില്‍ അഭയം പ്രാപിക്കുന്നു. എന്ന് ഏഴ് പ്രാവശ്യവും നീ പ്രാര്‍ത്ഥിക്കൂ!. (മുസ്ലിം)
-
ഇബ്നുഅബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. മരണാസന്നനല്ലാത്ത രോഗിയെ വല്ലവനും സന്ദര്‍ശിക്കുകയും, അവന്‍റെ അടുത്തുവെച്ച് നിനക്ക് രോഗശമനം നല്‍കാന്‍ മഹോന്നതനായ അര്‍ശിന്‍റെ നാഥനായ അല്ലാഹുവിനോട് ഞാന്‍ ആവശ്യപ്പെടുന്നുവെന്ന് അവന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ രോഗത്തില്‍ നിന്ന് അവനു മുക്തിലഭിക്കും തീര്‍ച്ച! (അബൂദാവൂദ്)
-
അബൂസഈദ്(റ)വില്‍ നിന്ന് നിവേദനം: ജിബ്രീല്‍ (അ) ഒരിക്കല്‍ നബി ﷺ യുടെ അടുത്ത് വന്ന് ചോദിച്ചു. മുഹമ്മദെ! അങ്ങ് രോഗിയാണോ? അതെ! എന്നവിടുന്ന് മറുപടി പറഞ്ഞു. ജിബ്‌രീൽ പറഞ്ഞു. അല്ലാഹുവിന്‍റെ തിരുനാമത്തില്‍ അങ്ങയെ ബുദ്ധിമുട്ടിക്കുന്നു. എല്ലാവരെത്തൊട്ടും അസൂയാലുക്കളുടെ കണ്ണിനെത്തൊട്ടും അങ്ങയെ ഞാന്‍ മന്ത്രിക്കുന്നു. വാസ്തവത്തില്‍ അങ്ങയെ സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്. അല്ലാഹുവിന്‍റെ തിരുനാമത്തില്‍ ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു. (മുസ്ലിം)
-
അബൂസഈദി(റ)ല്‍ നിന്നും അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറഞ്ഞതായി അവരിരുവരും സാക്ഷ്യം വഹിച്ചിരിക്കുന്നു - അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല; അല്ലാഹുവാണ് വലിയവന്‍ എന്ന് ആരെങ്കിലും പറയുന്നപക്ഷം അവനെ തന്‍റെ നാഥന്‍ സത്യവാനാക്കിക്കൊണ്ട് പറയും. ഞാന്‍ അല്ലാതെ മറ്റാരാധ്യനില്ല; ഞാനാണ് വലിയവന്‍. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല, അവന്‍ ഏകനാണ്, അവനൊരുകൂട്ടുകാരനില്ല, എന്നവന്‍ പറയുമ്പോള്‍ അല്ലാഹു ﷻ പറയും: ഞാനല്ലാതെ ആരാധ്യനില്ല, ഞാനേകനാണ്, എനിക്ക് ഒരുപങ്കാളിയുമില്ല. അല്ലാഹുവല്ലാതെ ആരാധ്യനില്ല, അധീശാധികാരം അവന്നാണ്, അവന് മാത്രമാണ് സര്‍വ്വസ്തുതിയും എന്ന് അവന്‍ പറഞ്ഞാല്‍, അല്ലാഹു ﷻ പറയും ഞാനല്ലാതെ (സത്യത്തില്‍) ആരാധ്യനില്ല; സ്തുതിക്കര്‍ഹന്‍ ഞാനാണ്; രാജാധികാരവും എനിക്കാണ്. അല്ലാഹു ﷻ അല്ലാതെ (യഥാര്‍ത്ഥത്തില്‍) ആരാധ്യനില്ല, പാപങ്ങളില്‍ നിന്നും അകന്ന് നില്‍ക്കലും ആരാധനയില്‍ ശുഷ്കാന്തിയും ശേഷിയും കരഗതമാവലും അല്ലാഹുവില്‍ നിന്ന് മാത്രമാണ് എന്നവന്‍ പറഞ്ഞാല്‍ അല്ലാഹു ﷻ പറയും. ഞാന്‍ തന്നെയാണ് (സാക്ഷാല്‍) ആരാധ്യന്‍; പാപത്തില്‍ നിന്നുള്ള വ്യതിചലനവും, ആരാധനാശേഷിയും എന്നില്‍ നിന്നു മാത്രമാണ്. നബി ﷺ പറയാറുണ്ടായിരുന്നു. വല്ലവനും രോഗശയ്യയിലായാല്‍ ഇത് ചൊല്ലിക്കൊണ്ട് മരണപ്പെട്ടുവെങ്കില്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ റസൂല്‍ ﷺ യെ ഞാന്‍ കണ്ടു. ഒരുപാത്രം വെള്ളം അവിടുത്തെ അരികിലുണ്ടായിരുന്നു. അവിടുന്ന് കൈ പാത്ര ത്തില്‍ മുക്കി വെള്ളം കൊണ്ട് മുഖം തടവി. എന്നിട്ടുപ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! മരണത്തിലും വേദനകളിലും എന്നെ നീ സഹായിക്കേണമെ! (തിര്‍മിദി)
-
മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. ആരുടെയെങ്കിലും ഒടുവിലത്തെ സംസാരം ലാഇലാഹ ഇല്ലല്ലാഹു എന്നായിത്തീര്‍ന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്) (ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞുകൊണ്ട് മരണപ്പെട്ടുപോകുന്നവന്‍ സത്യവിശ്വാസിയത്രെ. സത്യവിശ്വാസി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. തീര്‍ച്ച)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. നിങ്ങളില്‍ മരണമാസന്നമായവര്‍ക്ക് ലാ ഇലാഹ ഇല്ലല്ലാഹു എന്ന് നിങ്ങള്‍ ചൊല്ലിക്കൊടുക്കുക. (മുസ്ലിം)
-
ഉമ്മുസലമ (റ)യില്‍ നിന്ന് നിവേദനം: മരണാനന്തരം അബൂസലമയുടെ അടുത്ത് നബി ﷺ കയറിവന്നു. അദ്ദേഹത്തിന്‍റെ കണ്ണ് തുറന്നിരിക്കുകയായിരുന്നു. നബി ﷺ ആ കണ്ണ് അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം, ആത്മാവ് പിടിക്കപ്പെടുമ്പോള്‍ കണ്ണ് അതിനെ പിന്തുടരും, ഇതു കേട്ടമാത്രയില്‍ തന്‍റെ കുടുംബത്തില്‍ പെട്ട ചിലര അത്യുച്ചത്തില്‍ അട്ടഹസിച്ചു. അന്നേരം നബി ﷺ പറഞ്ഞു. നിങ്ങള്‍ നന്‍മ കൊണ്ടല്ലാതെ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും. അനന്തരം അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! അബൂസലമക്ക് നീ പൊറുത്തുകൊടുക്കേണമെ! സന്‍മാര്‍ഗ്ഗികളുടെ നിലയിലേക്ക് അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തണേ. ഇദ്ദേഹത്തിനശേഷം സന്‍മാര്‍ഗ്ഗികളി്‍പ്പെട്ട പ്രതിനിധിയെ നീ ഏര്‍പ്പെടുത്തിക്കൊടുക്കേണമേ! സര്‍വ്വലോകപരിപാലകാ! ഞങ്ങള്‍ക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ! അദ്ദേഹത്തിന്‍റെ ഖബറ് വിശാലപ്പെടുത്തുകയും പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ. (മുസ്ലിം)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി. 7. 71. 582)
-
മുഅബ്ബദിന്‍റെ പുത്രി റുബ്ബീഅ്(റ) പറയുന്നു; ഞങ്ങള്‍ നബി ﷺ യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങള്‍ ജനങ്ങളെ ചികിത്സിക്കും. അവര്‍ക്ക് വേല ചെയ്തുകൊടുക്കും. വധിക്കപ്പെട്ടവരെ യുദ്ധക്കളത്തില്‍ നിന്ന് നീക്കും. മുറിവ് പറ്റിയവരെയും. മദീനയിലേക്ക്. (ബുഖാരി. 7. 71. 583)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: രോഗശമനം മൂന്ന് സംഗതികളില്‍ ഉണ്ട്. തേന്‍ കുടിക്കുക, കൊമ്പ് വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്‍റെ അനുയായികളോട് ചൂട് വെക്കരുതെന്ന് ഞാനിതാനിര്‍ദ്ദേശിക്കുന്നു. (ബുഖാരി. 7. 71. 584)
-
അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി ﷺ യോട് പറഞ്ഞു: എന്‍റെ സഹോദരന്‍റെ വയറിന്ന് സുഖമില്ല. നബി ﷺ അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി ﷺ യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി ﷺ അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന് നബി ﷺ അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി ﷺ അരുളി: അല്ലാഹു പറഞ്ഞത് സത്യം തന്നെ. നിന്‍റെ സഹോദരന്‍റെ വയറ് കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന് വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. (ബുഖാരി. 7. 71. 588)
-
ഖാലിദ്(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച് രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്. ഇബ്നു അബീഅതീഖ്(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത് പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത് അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ (റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി ﷺ അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്. (ബുഖാരി. 7. 71. 591)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ കൊമ്പ് വെയ്ക്കുകയും കൊമ്പ് വെച്ചവ്യക്തിക്ക് വേതനം നല്‍കുകയും ചെയ്തു. അവിടുന്ന് മൂക്കില്‍ മരുന്നു ഉറ്റിക്കുകയും ചെയ്യാറുണ്ട്. (ബുഖാരി. 7. 71. 595)
-
ഉമ്മുകൈസ് (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങള്‍ ഈ ഈദുല്‍ഹിന്ദി (അകില്‍) ഉപയോഗിച്ചുകൊളളുക. അതിന് ഏഴ് തരം രോഗങ്ങള്‍ക്ക് ശമനമുണ്ട്. ഉദ്‌റത്തു (തൊണ്ടയിലുണ്ടാകുന്ന ഒരുതരം രോഗം) ന്നും ഇതുകൊണ്ട് മൂക്കില്‍ ഉറ്റിക്കാം. ദാത്തുല്‍ജമ്പി (പ്ളുരസി) ഇതുകുടിക്കാന്‍ കൊടുക്കുകയും ചെയ്യാം. (ബുഖാരി. 7. 71. 596)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: പൂര്‍വ്വിക സമുദായങ്ങളെയെല്ലാം എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓരോനബിമാരും ഈരണ്ടു നബിമാരും ഓരോസംഘം അനുചരന്‍മാരോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ചില പ്രവാചകരന്‍മാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകള്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ ചോദിച്ചു. ഈ സമുദായം ഏതാണ്? ഇതെന്‍റെ സമുദായമാണോ? ഇതു മൂസാ (അ)യും അദ്ദേഹത്തിന്‍റെ ജനതയുമാണെന്ന് എന്നോട് പറയപ്പെട്ടു. അപ്പോള്‍ ചക്രവാളം നിറയെ ഒരു ജനസമൂഹം നില്‍ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുക എന്ന് ചക്രവാളത്തിലേക്ക് ചൂണ്ടിക്കൊണ്ട് ത്തില്‍ പ്രവേശിക്കും. ഇത്രയുമരുളിയിട്ട് വിശദീകരിക്കാതെ നബി ﷺ വീട്ടിനുളളിലേക്ക് പോയി. ജനങ്ങള്‍ അതിനെക്കുറിച്ചുളള ചര്‍ച്ചയില്‍ മുഴുകി. അവര്‍ പറഞ്ഞു: ഞങ്ങളാണു അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്‍റെ ദൂതനെ പിന്‍തുടരുകയും ചെയ്തവര്‍. ഞങ്ങളാണ് ആ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം അല്ലെങ്കില്‍ ഇസ്ളാമില്‍ ജനിച്ച ഞങ്ങളുടെ സന്തതികള്‍. നാം അജ്ഞാനകാലത്ത് ജനിച്ചവരാണല്ലോ. നബി ﷺ പുറത്തുവന്ന് അരുളി: മന്ത്രിച്ചൂതാത്തവരും ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും (ഹോമം ഇടാത്തവരും) തങ്ങളുടെ രക്ഷിതാവില്‍ എല്ലാം അര്‍പ്പിക്കുന്നവരുമായിരിക്കും, വിചാരണ ചെയ്യാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആ എഴുപതിനായിരം. ഉക്കാശ(റ) ചോദിച്ചു: പ്രവാചകരേ! ഞാനാകൂട്ടത്തില്‍പെടുമോ? അതെയെന്ന് അവിടുന്ന് അരുളി. മറ്റൊരാള്‍ ചോദിച്ചു. ഞാന്‍ അവരില്‍പ്പെടുമോ? നബി ﷺ അരുളി: ഉക്കാശ നിന്‍റെ മുമ്പില്‍ കടന്നുകഴിഞ്ഞു. (ബുഖാരി. 7. 71. 606)
-
അസ്മാഅ്(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്‍റെയടുക്കല്‍ കൊണ്ടു വന്നാല്‍ ആദ്യം അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട് തണുത്ത വെളളമെടുത്ത് അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട് തണുപ്പിക്കുവാന്‍ നബി ﷺ ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്യും. (ബുഖാരി. 7. 71. 620)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: പ്ളേഗുകാരണമുളള മരണം എല്ലാ മുസ്ലിമിനും രക്തസാക്ഷിത്വമാണ്. (ബുഖാരി. 7. 71. 628)
-
സാബിതു(റ) പറയുന്നു: ഞാന്‍ അനസ് (റ)ന്‍റെ അടുത്ത് പ്രവേശിച്ച് എനിക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അനസ് (റ)പറഞ്ഞു: നബി ﷺ യുടെ മന്ത്രം ഞാന്‍ നിനക്ക് മന്ത്രിക്കട്ടെയോ? അതെയെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. അപ്പോള്‍ അനസ് (റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നല്‍കേണമേ!. . . . . . . (ബുഖാരി. 7. 71. 638)
-
ആയിശ (റ) പറയുന്നു: നബി ﷺ മന്ത്രിക്കാറുണ്ട്. അവിടുന്നുപറയും: ജനങ്ങളുടെ രക്ഷിതാവേ! നീ പീഡനം ഇല്ലാതാക്കണമേ. . . . . . (ബുഖാരി. 7. 71. 640)
-
ആയിശ (റ) നിവേദനം: അല്ലാഹുവിന്‍റെ നാമത്തില്‍ നമ്മുടെ നാഥന്‍റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ് നമ്മില്‍ ചിലരുടെ തുപ്പ്നീരോട് കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന് നബി ﷺ രോഗിയെ നോക്കിക്കൊണ്ട് പ്രാര്‍ത്ഥിക്കും. (ബുഖാരി. 7. 71. 642)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ശകുനം ശരിയല്ല. ഏറ്റവും ഉത്തമമായ ശുഭലക്ഷണം ഫഅ്ലാണ്. ഫഅ്ല് എന്താണെന്ന് അനുചരന്‍മാര്‍ ചോദിച്ചപ്പോള്‍ നബി ﷺ അരുളി: നിങ്ങളിലൊരാള്‍ ഒരുകാര്യത്തിന് പുറപ്പെടുമ്പോള്‍ കേള്‍ക്കുന്ന നല്ല വാക്ക് തന്നെ. (ബുഖാരി. 7. 71. 650)
-
അനസ് (റ) പറയുന്നു: നബി ﷺ അരുളി: ശകുനത്തിലുളളവിശ്വാസം ശരിയല്ല. എന്നാല്‍ നല്ല വാക്കുകള്‍ എന്നെ അത്ഭുതപ്പെുത്തും. (ബുഖാരി. 7. 71. 652)
-
അബൂഹുറൈറ (റ) പറയുന്നു: ഹൂദൈല്‍ ഗോത്രത്തിലെ രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായ ഒരു തര്‍ക്കത്തില്‍ നബി ﷺ വിധി പറഞ്ഞു: അവര്‍ ശണ്ഠയായപ്പോള്‍ ഒരുത്തി മറ്റവളെ കല്ലെടുത്തെറിഞ്ഞു. അതു ഗര്‍ഭിണിയായ അവളുടെ വയറ്റിനു തട്ടി. ഗര്‍ഭത്തിലിരിക്കുന്ന അവളുടെ ശിശുവിനെ അങ്ങിനെ മറ്റവള്‍ വധിച്ചുകളഞ്ഞു. നബി ﷺ യുടെ മുന്നില്‍ ആവലാതയുമായി അവള്‍ വന്ന. ഒരു അടിമയെ അല്ലെങ്കില്‍ ഒരു അടിമസ്ത്രീയെ നഷ്ടപരിഹാരമായി നല്‍കുവാന്‍ നബി ﷺ കല്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കേണ്ട സ്ത്രീയുടെ രക്ഷിതാവ് പറഞ്ഞു: പ്രവാചകരേ! തിന്നുകയും കുടിക്കുകയും സംസാരിക്കുകയും മാത്രമല്ല ശബ്ദിക്കുകപോലും ചെയ്തിട്ടില്ലാത്തഒരുകുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഞാനങ്ങനെയാണുത്തരവാദിയാകുക? അത്തരം നടപടികള്‍ പരിഗണിച്ച് ശിക്ഷിക്കുവാന്‍ പാടില്ല. നബി ﷺ അരുളി: ഇവന്‍ പ്രശ്നം വെയ്ക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ടവനാണെന്ന് തോന്നുന്നു. (ബുഖാരി. 7. 71. 654)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ മഹാപാപങ്ങള്‍ വര്‍ജ്ജിക്കുവിന്‍, അല്ലാഹുവില്‍ പങ്കു ചേര്‍ക്കലും സിഹ്‌റ് ചെയ്യലും. (ബുഖാരി. 7. 71. 659)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും ഒരു മലയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. എങ്കില്‍ അവന്‍റെ വാസസ്ഥലം നരകമായിരിക്കും. ശാശ്വതമായി അവനതില്‍ വീണുകൊണ്ടിരിക്കും. വല്ലവനും വിഷം കഴിച്ച് ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഒരായുധം പ്രയോഗിച്ചു ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് കത്തി കയ്യില്‍ പിടിച്ച് അവന്‍ തന്‍റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി. 7. 71. 670)
-
സുഹ്‌രി(റ) പറയുന്നു: മുസ്ലിംകള്‍ ഒട്ടകത്തിന്‍റെ മൂത്രം കൊണ്ട് ചികിത്സിക്കാറുണ്ട്. പെണ്‍കഴുതയുടെ പാലിനെ സംബന്ധിച്ച് നബി ﷺ അതിന്‍റെ മാംസം വിരോധിച്ചതായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതിന്‍റെ പാലിനെ സംബന്ധിച്ച് കല്‍പനയോ വിരോധമോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ മൃഗങ്ങളുടെ പിത്തകോശത്തെ സംബന്ധിച്ച് നബി ﷺ അതിന്‍റെ മാംസം വിരോധിച്ചത് നമുക്ക് ലഭിച്ചിട്ടുണ്ട്. നബി ﷺ അരുളി: കോമ്പല്ലുളളവന്യമൃഗങ്ങള്‍ നിഷിദ്ധമാണ്. (ബുഖാരി. 7. 71. 672)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്‍റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ നേരെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: പ്രവാചകരേ! എന്‍റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ. നബി ﷺ അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരില്‍ പെട്ടവനല്ല. (ബുഖാരി. 7. 72. 675)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി. 7. 72. 678)
-
ഖതാദ: പറയുന്നു: നബി ﷺ ക്ക് ഏറ്റവും തൃപ്തികരമായ വസ്ത്രം മാത്രം ഏതാണെന്ന് ഞാന്‍ അനസിനോട് ചോദിച്ചു. അപ്പോള്‍ അനസ് (റ) പറഞ്ഞു: യമനില്‍ നെയ്ത ഒരുതരം പച്ചപ്പുതപ്പ്. (ബുഖാരി. 7. 72. 703)
-
ആയിശ (റ) നിവേദനം: നബി ﷺ മരിച്ചപ്പോള്‍ യമനില്‍ നെയ്ത ഒരുപച്ചപ്പുതപ്പ് കൊണ്ടാണ് മൂടിയിരുന്നത്. (ബുഖാരി. 7. 72. 705)
-
അബൂഉസ്മാന്‍ (റ) പറയുന്നു: ഞങ്ങള്‍ ഉത്ബ: യുടെ കൂടെ ആദര്‍ബീച്ചാനില്‍ ഇരിക്കുമ്പോള്‍ ഉമര്‍ (റ)ന്‍റെ എഴുത്ത് ഞങ്ങള്‍ക്ക് ലഭിച്ചു. തീര്‍ച്ചയായും നബി ﷺ പട്ടുവിരോധിച്ചിട്ടുണ്ട്. തന്‍റെ ചൂണ്ടുവിരലും നടുവിരലും ചൂണ്ടിക്കൊണ്ട് ഇത്രയും വീതിയുളളതാണെങ്കില്‍ വിരോധമില്ലെന്ന് അരുളിയിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് വരകള്‍ ആണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. (ബുഖാരി. 7. 72. 718)
-
അബൂഉസ്മാന്‍ (റ) നിവേദനം: ഉമര്‍ (റ) എനിക്ക് ഇപ്രകാരം എഴുതി. നബി ﷺ അരുളി; വല്ലവനും പട്ട് ദുന്‍യാവില്‍ ധരിച്ചാല്‍ പരലോകത്ത് അതില്‍ നിന്ന് അല്‍പം പോലും അവന്‍ ധരിക്കുകയില്ല. (ബുഖാരി. 7. 72. 719)
-
ഇബ്നുസുബൈര്‍ (റ) പ്രസംഗിച്ചുപറഞ്ഞു: മുഹമ്മദ് ﷺ പറഞ്ഞു: വല്ലവനും ദുന്‍യാവില്‍ പട്ടു ധരിച്ചാല്‍ പരലോകത്ത് അതു ധരിക്കുകയില്ല. (ബുഖാരി. 7. 72. 724)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ചെരിപ്പ് ധരിക്കുമ്പോള്‍ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത് അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. (ബുഖാരി. 7. 72. 747)
-
അനസ് (റ) പറയുന്നു: നബി ﷺ യുടെ ചെരിപ്പിന് രണ്ടു വാര്‍ ഉണ്ടായിരുന്നു. (ബുഖാരി. 7. 72. 748)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ സ്വര്‍ണ്ണത്തിന്‍റെ മോതിരം വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 72. 754)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ സ്വര്‍ണ്ണം കൊണ്ട് ഒരു മോതിരം നിര്‍മ്മിച്ചു. മോതിരക്കല്ല് കൈപടത്തിന്‍റെ ഭാഗത്തുമാക്കി. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം നബി ﷺ എറിഞ്ഞുകളഞ്ഞു. പിന്നീട് വെളളിയുടെ മോതിരം നിര്‍മ്മിച്ചു. അപ്പോള്‍ ജനങ്ങളും വെളളിയുടെ മോതിരം നിര്‍മ്മിച്ചു. ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ ക്ക് ശേഷം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ മുതലായവരും മോതിരം ധരിക്കുകയുണ്ടായി. ഉസ്മാന്‍റെ മോതിരം അരീസ് കിണറ്റില്‍ വീഴുന്നതുവരെ. നബി ﷺ സ്വര്‍ണ്ണത്തിന്‍റെ മോതിരം നിര്‍മ്മിച്ചു അതു ധരിച്ചു. ശേഷം ഞാനിതു ഒരിക്കലും ധരിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെ ദൂരെയെറിഞ്ഞു. അപ്പോള്‍ ജനങ്ങളും അവരുടെ മോതിരം ഊരിയെറിഞ്ഞു. (ബുഖാരി. 7. 72. 756)
-
അനസ് (റ) പറയുന്നു: നബി ﷺ യുടെ ചെറുവിരലില്‍ ഉണ്ടായിരുന്ന മോതിരത്തിന്‍റെ തിളക്കം ഞാന്‍ ഇപ്പോഴും ദര്‍ശിക്കുന്നു. (ബുഖാരി. 7. 72. 758)
-
അനസ് (റ) നിവേദനം: നബി ﷺ യുടെ മോതിരം വെളളിയായിരുന്നു. അതിന്‍റെ മോതിരക്കല്ലും അപ്രകാരം തന്നെ വെളളിയായിരുന്നു. (ബുഖാരി. 7. 72. 759)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: സ്ത്രീ വേഷം ധരിച്ചവരെ നിങ്ങള്‍ വീടുകളില്‍ നിന്ന് പുറത്താക്കുവീന്‍ എന്ന് നബി ﷺ അരുളി: അങ്ങിനെ നബി ﷺ ഒരാളെയും ഉമര്‍ ഒരു സ്ത്രീയെയും വീട്ടില്‍ നിന്ന് പുറത്താക്കി. (ബുഖാരി. 7. 72. 774)
-
ഇബ്നുഉമര്‍ (റ) നിവേദനം: മീശവെട്ടല്‍ പ്രകൃതിയില്‍പെട്ടതാണ്. (ബുഖാരി. 7. 72. 776)
-
അബൂഹുറൈറ (റ) നിവേദനം: അഞ്ച് കാര്യങ്ങള്‍ പ്രകൃതിയില്‍പെട്ടതാണ്. ചേലാകര്‍മ്മം, ഗുഹ്യസ്ഥാനത്തെ മുടികളയല്‍, കക്ഷത്തെ മുടി നീക്കല്‍, നഖം മുറിക്കല്‍, മീശവെട്ടല്‍ (ബുഖാരി. 7. 72. 779)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങള്‍ മുശ്‌രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
-
അനസ് (റ) നിവേദനം: നബി ﷺ യുടെ മുടി പറ്റെ ചുരുണ്ടതോ പറ്റെ നീണ്ടുകിടക്കുന്നതോ ആയിരുന്നില്ല. ചുരുണ്ടതായിരുന്നു. അവിടുത്തെ ചെവിക്കും പിരടിക്കും ഇടക്കായി അവ നീണ്ടുകിടക്കുമായിരുന്നു. (ബുഖാരി. 7. 72. 791)
-
അനസ് (റ) നിവേദനം: നബി ﷺ ഇരുകൈകളും പാദങ്ങളും മുഴുത്ത ഒരാളായിരുന്നു. കൈപ്പടങ്ങള്‍ വളരെ വിശാലങ്ങളായിരുന്നു. (ബുഖാരി. 7. 72. 792)
-
ഇബ്നുഉമര്‍ (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം വളര്‍ത്തുകയും ചെയ്യുന്നത് നബി ﷺ വിരോധിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 7. 72. 796)
-
ആയിശ (റ) പറയുന്നു: നബി ﷺ ക്ക് എന്‍റെ കൈകൊണ്ട് സുഗന്ധം പുരട്ടിക്കൊടുത്തു. അദ്ദേഹം ഇഹ്‌റാം കെട്ടുന്ന സന്ദര്‍ഭത്തില്‍ അതുപോലെ ത്വവാഫുല്‍ ഇഫളൌക്ക് മുമ്പായി മിനയില്‍ വെച്ചും. (ബുഖാരി. 7. 72. 805)
-
സഹ്ല് (റ) നിവേദനം: നബി ﷺ ഒരു ചീര്‍പ്പുകൊണ്ട് മുടി ചീകിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നബി ﷺ യുടെ വീട്ടിലേക്ക് എത്തിനോക്കി. നബി ﷺ പറഞ്ഞു: നോക്കിയതു ഞാനറിഞ്ഞിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്‍റെ കണ്ണിന് കുത്തുമായിരുന്നു. സമ്മതം ചോദിക്കല്‍ കണ്ണിന്‍റെ കാരണത്താലാണ് നിശ്ചയിച്ചതുതന്നെ. (ബുഖാരി. 7. 72. 807)
-
ആയിശ (റ) പറയുന്നു: നബി ﷺ ഹജ്ജില്‍ പ്രവേശിക്കുമ്പോള്‍ നാട്ടില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മേത്തരം സുഗന്ധം നബിക്ക് ഞാന്‍ പൂശിക്കാറുണ്ട്. (ബുഖാരി. 7. 72. 812)
-
അനസ് (റ) നിവേദനം: നബി ﷺ സുഗന്ധദ്രവ്യം സമ്മാനിച്ചാല്‍ അതു നിരസിക്കാറില്ല. അനസും അപ്രകാരം ചെയ്യും. (ബുഖാരി. 7. 72. 813)
-
ആയിശ (റ) പറയുന്നു: ഹജ്ജത്തുല്‍ വദാഇല്‍ ഹജ്ജിന് ഇഹ്‌റാം കെട്ടുമ്പോഴും ഹജ്ജില്‍ നിന്ന് വിരമിച്ചപ്പോഴും നബി ﷺ ക്ക് ഞാന്‍ 'ദരീറ" എന്ന സുഗന്ധം പൂശിക്കൊടുത്തു. (ബുഖാരി. 7. 72. 814)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ അരുളി: പരലോകത്ത് ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ചിത്രം വരക്കുന്നവര്‍. (ബുഖാരി. 7. 72. 834)
-
ആയിശ (റ) നിവേദനം: ആയിശ (റ) പറയുന്നു: കുരിശിന്‍റെ ചിത്രമുളള യാതൊന്നും തന്നെ നബി ﷺ തന്‍റെ വീടുകളില്‍ ഉപേക്ഷിച്ചിടുകയില്ല. (ബുഖാരി. 7. 72. 836)
-
അബൂസുര്‍അ (റ) പറയുന്നു: അബൂഹുറൈറ (റ)യുടെ കൂടെ മദീനയിലെ ഒരു വീട്ടില്‍ ഞാന്‍ കയറി. അപ്പോള്‍ ചുമരിന് മുകളില്‍ ഒരാള്‍ ചിത്രം വരക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ അബൂഹൂറൈറ (റ) പറഞ്ഞു: തിരുമേനി ﷺ അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ സൃഷ്ടിക്കും പോലെ സൃഷ്ടിക്കുവാന്‍ മുതിരുന്നവനേക്കാള്‍ അക്രമി ആരുണ്ട്?. അവര്‍ക്ക് കഴിവുണ്ടെങ്കില്‍ ഒരു ധാന്യമണി സൃഷ്ടിക്കട്ടെ. വേണ്ട ഒരണുവെങ്കിലും സൃഷ്ടിക്കട്ടെ. ശേഷം അദ്ദേഹം ഒരുപാത്രത്തില്‍ വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് വുളു എടുത്തു. (ബുഖാരി. 7. 72. 837)
-
ആയിശ (റ) നിവേദനം: ഞാന്‍ ചിത്രങ്ങള്‍ ഉളള ഒരുതലയിണ വിലക്ക് വാങ്ങി. നബി ﷺ വീട്ടില്‍ പ്രവേശിക്കാതെ വാതിന്‍മേല്‍ ഇരുന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്തുതെറ്റാണ് ഞാന്‍ ചെയ്തതു? നബി ﷺ അരുളി: ഈ തലയിണ തന്നെ. ഞാന്‍ പറഞ്ഞു: പ്രവാചകരേ! താങ്കള്‍ക്ക് ഇരിക്കാനും തല വെയ്ക്കുവാനും വേണ്ടി ഞാന്‍ വാങ്ങിയതാണിത്. നബി ﷺ അരുളി: തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ വരക്കുന്നവര്‍ പരലോകത്ത് ശിക്ഷിക്കപ്പെടും. അവരോട് പറയും. നിങ്ങള്‍ വരച്ചതിനെ ജീവിപ്പിക്കുവീന്‍, തീര്‍ച്ചയായും മലക്കുകള്‍ ചിത്രമുളളവീടുകളില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 7. 72. 840)
-
അബൂജുഹൈഫ (റ) പറയുന്നു: നബി ﷺ പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനേയും ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി. 7. 72. 845)
-
മിസ്‌വര്‍ (റ) പറഞ്ഞു: ഞാന്‍ ഭാരമുള്ള ഒരു കല്ലെടുത്ത് നടന്നുപോയപ്പോള്‍ എന്‍റെ വസ്ത്രം വീണുപോയി. അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: വസ്ത്രം ധരിക്കുക. നഗ്നമായി നടക്കരുത്. (അബൂദാവൂദ്)
-
ഉമ്മുസല്‍മ (റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുക പതിവായിരുന്നു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, ഇതുപൂഴ്ത്തിവെക്കലാണോ? അവിടുന്ന് പറഞ്ഞു: സക്കാത്തിന്‍റെ സീമയില്‍ എത്തുന്നതേതോ, അതിന്നും സക്കാത്തുകൊടുത്താല്‍ അതുപൂഴ്ത്തിവെയ് ക്കലല്ല. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളിലുത്തമം. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ അതുകൊണ്ട് കഫനും ചെയ്യുക. (അബൂദാവൂദ്, തിര്‍മിദി)
-
സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക, അതാണ് നിങ്ങള്‍ക്കേറ്റവും അഭികാമ്യവും ശുദ്ധവുമായത്. മരണപ്പെട്ടവരെ അതില്‍ കഫനും ചെയ്യുക. (നസാഈ). (വെള്ളവസ്ത്രത്തില്‍ അഴുക്കുകള്‍ തെളിഞ്ഞ് കാണുന്നതുകൊണ്ട് കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നു. വര്‍ണ്ണപ്പകിട്ടാര്‍ന്നവസ്ത്രം ധരിക്കുന്നതുകൊണ്ട് അഹന്തയും പൊങ്ങച്ചവും വന്നുചേരുന്നു. വെള്ളവസ്ത്രം ധരിക്കുമ്പോള്‍ അവയൊന്നും നേരിടുകയില്ല)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: മക്കാവിജയദിവസം ഒരുകറുത്ത തലപ്പാവു ധരിച്ചുകൊണ്ട് നബി ﷺ കയറിവന്നു. (മുസ്ലിം)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: അവിടുത്തെ രണ്ടു ചുമലുകള്‍ക്കിടയില്‍ താഴ്ത്തിയിട്ടുകൊണ്ട് കറുത്ത തലപ്പാവ് ധരിച്ച നബി ﷺ യെ ഞാനിപ്പോഴും കാണുംപോലെയുണ്ട്. (മുസ്ലിം)
-
ആയിശ (റ)ല്‍ നിന്ന്: ഒരു സുപ്രഭാതത്തില്‍ നബി ﷺ വീടുവിട്ടുപുറത്തിറങ്ങി. റഹ്ളി (ഒട്ടകക്കട്ടിലി) ന്‍റെ ചിത്രമുള്ള കറുത്ത രോമംകൊണ്ടുള്ള ഒരു വസ്ത്രമായിരുന്നു അവിടുന്നപ്പോള്‍ ധരിച്ചിരുന്നത്. (മുസ്ലിം)
-
ഉമ്മുസലമ (റ)യില്‍ നിന്ന് നിവേദനം: വസ്ത്രങ്ങളില്‍വെച്ച് നബി ﷺ യ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഖമീസ് (കുപ്പായം) ആയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അസ്മാഅ്(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുടെ കുപ്പായക്കൈ ഭുജം വരെയായിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: മൂന്നു തരക്കാര്‍ ! അന്ത്യ ദിനത്തില്‍ അല്ലാഹു ﷻ അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. നിവേദകര്‍ പറയുന്നു: റസൂല്‍ ﷺ ഇത് മൂന്ന് പ്രാവശ്യം ഓതി കേള്‍പ്പിച്ചു. അബൂദര്റ് പറഞ്ഞു: അവര്‍ പരാജിതരാണല്ലോ, അല്ലാഹുവിന്‍റെ പ്രവാചകരെ ആരാണവര്‍? റസൂല്‍ ﷺ പറഞ്ഞു: 1 വസ്ത്രം വലിച്ചിഴക്കുന്നവന്‍ 2 തന്‍റെ നന്‍മകള്‍ എടുത്തുപറയുന്നവന്‍ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്‍റെ അഭാവത്തിലോ മറ്റോനന്‍മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) 3 കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവന്‍ (മുസ്ലിം)
-
ഇബ്നു ഉമറി (റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്. അവയില്‍ നിന്ന് വല്ലതും അഹന്തകൊണ്ട് വലിച്ചിഴക്കുന്ന പക്ഷം അന്ത്യദിനത്തില്‍ അല്ലാഹു ﷻ അവനെ നോക്കുകയില്ല. (അബൂദാവൂദ്, നസാഈ)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ തന്‍റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂല്‍ ﷺ അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാള്‍ പോയി വുളുചെയ്തു വന്നപ്പോള്‍ റസൂല്‍ ﷺ വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തല്‍ക്ഷണം മറ്റൊരാള്‍ ചോദിച്ചു: പ്രവാചകരേ! അയാളോട് വുളുചെയ്യാന്‍ കല്‍പിച്ചുവെങ്കിലും പിന്നീട് അങ്ങ് മൌനമവംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവന്‍ വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്‍റെ നമസ്കാരം അല്ലാഹു ﷻ സ്വീകരിക്കുകയില്ല. (അബൂദാവൂദ്)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രസ്താവിച്ചു: മുസല്‍മാന്‍റെ മുണ്ട് തണ്ടങ്കാല്‍ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് തഴ്ന്നുകിടക്കുന്ന് നരകത്തിലാണ്. അഹന്മൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു ﷻ നോക്കുകപോലുമില്ല. (അബൂദാവൂദ്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍ ﷺ യുടെ അരികില്‍ നടന്നുചെന്നു. എന്‍റെ മുണ്ട് അല്‍പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. അബ്ദുല്ലാ! നിന്‍റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന്‍ അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്‍ ﷺ പറഞ്ഞു. അല്‍പം കൂടിപൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെ എന്ന് ഞാന്‍ മറുപടികൊടുത്തു. (മുസ്ലിം)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു ﷻ നോക്കുകയില്ല. ഉമ്മുസലമ (റ) ചോദിച്ചു. സ്ത്രീകള്‍ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍ ﷺ അരുളി: അവര്‍ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ! ഉമ്മുസലമ (റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട. (അബൂദാവൂദ്, തിര്‍മിദി)
-
മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചുപറഞ്ഞു. കഴിവുണ്ടായിരിക്കെ അല്ലാഹുവോടുള്ള വിനയത്തിന്‍റെ പേരില്‍ വസ്ത്രാലങ്കാരമുപേക്ഷിച്ചവനെ ജനമദ്ധ്യത്തില്‍ ക്ഷണിച്ചുവരുത്തി സത്യവിശ്വാസികളുടെ വസ്ത്രങ്ങളില്‍വെച്ച് അവന്‍ തിരഞ്ഞെടുക്കുന്നത് ധരിക്കുവാന്‍ ഖിയാമത്തുനാളില്‍ അല്ലാഹു ﷻ അനുമതി നല്‍കുന്നതാണ്. (തിര്‍മിദി)
-
അംറ്(റ) തന്‍റെ പിതാവില്‍ നിന്നും പിതാവ് തന്‍റെ പിതാമഹനില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറഞ്ഞു. അല്ലാഹു ﷻ അവന്‍റെ ദാസന് ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ ദര്‍ശിക്കുവാന്‍ അവനിഷ്ടപ്പെടും. (തിര്‍മിദി)
-
അലി (റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ വലതുകയ്യില്‍ പട്ടും ഇടതുകയ്യില്‍ സ്വര്‍ണ്ണവും എടുത്തുവെച്ചുകൊണ്ട് നബി ﷺ പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്‍റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാണ്. (അബൂദാവൂദ്)
-
അബൂമൂസ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: പട്ടും സ്വര്‍ണ്ണവും അണിയല്‍ എന്‍റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്. (തിര്‍മിദി)
-
മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: പട്ടും പുലിത്തോലും നിങ്ങള്‍ വാഹനമാക്കരുത്. (ഇരിക്കാന്‍ ഉപയോഗിക്കരുത്) (അബൂദാവൂദ്)
-
അബുല്‍മലീഹ്(റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: വന്യമൃഗങ്ങളുടെ തോലുപയോഗിക്കുന്നത് നബി ﷺ നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി, നസാഈ)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്, ഷര്‍ട്ട്, രണ്ടാംമുണ്ട് അന്നിങ്ങനെ പേര് പറഞ്ഞുകൊണ്ട് റസൂല്‍ ﷺ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്കാണ് സര്‍വ്വസ്തുതിയും. നീയാണ് അതെന്നെ ധരിപ്പിച്ചത്. അതുകൊണ്ടുള്ള മേന്‍മയും അതെന്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ, അതിന്‍റെ മേന്‍മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അതുകൊണ്ടുള്ള അനര്‍ത്ഥത്തില്‍ നിന്നും അതെന്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ, അതിന്‍റെ അനര്‍ത്ഥത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അബൂഹുറൈറ (റ) നിവേദനം: ഒരാള്‍ വന്ന് നബി ﷺ യോട് ചോദിച്ചു. പ്രവാചകരേ! എന്നില്‍ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്‍റെ മാതാവ് എന്ന് നബി ﷺ അരുളി. പിന്നെ ആരാണ് ? നിന്‍റെ മാതാവ്. പിന്നെയാരാണ്? നിന്‍റെ മാതാവ്. പിന്നെയാരാണ്? നിന്‍റെ പിതാവ് എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. (ബുഖാരി. 8. 73. 2)
-
ജുബൈര്‍ (റ) നിവേദനം: നബി ﷺ അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: വല്ലവനും തന്‍റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്‍റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 8. 73. 14)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്‍റെ വേരുകളാണ്. അല്ലാഹു ﷻ പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)
-
അംറ്ബ്നുല്‍ ആസ്വി(റ) നിവേദനം: നബി ﷺ രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാന്‍ കേട്ടു. ഇന്നവന്‍റെ കുടുംബങ്ങള്‍ എന്‍റെ മിത്രങ്ങളല്ല. എന്‍റെ മിത്രങ്ങള്‍ അല്ലാഹുവും സദ്‌വൃത്തരായ വിശ്വാസികളുമാണ്. എന്നാല്‍ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുന്‍നിര്‍ത്തി അവര്‍ പെരുമാറും പോലെ ഞാന്‍ പെരുമാറും. (ബുഖാരി. 8. 73. 19)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അലിയുടെ പുത്രന്‍ ഹസ്സന്‍ (റ)നെ ചുംബിച്ചു. നബി ﷺ യുടെ അടുത്തു അഖ്‌റഅ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് പത്തു സന്താനങ്ങളുണ്ട്. ഞാന്‍ അവരില്‍ ഒരാളേയും ചുംബിച്ചിട്ടില്ല. അപ്പോള്‍ നബി ﷺ അദ്ദേഹത്തിലേക്ക് ഒന്നു നോക്കി. ശേഷം പറഞ്ഞു: കരുണചെയ്യാത്തവനോട് അല്ലാഹുവും കരുണചെയ്യുകയില്ല. (ബുഖാരി. 8. 73. 26)
-
ആയിശ (റ) നിവേദനം: ഒരുഗ്രാമീണന്‍ വന്ന് നബി ﷺ യോട് പറഞ്ഞു: നിങ്ങള്‍ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങള്‍ ചുംബിക്കാറില്ല. നബി ﷺ അരുളി: അല്ലാഹു ﷻ നിന്‍റെ മനസ്സില്‍ കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? (ബുഖാരി. 8. 73. 27)
-
ഉമര്‍ (റ) നിവേദനം: നബി ﷺ യുടെ അടുക്കല്‍ ഒരു സംഘം യുദ്ധത്തടവുകാരെ കൊണ്ടുവന്നു. കൂട്ടത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുവാന്‍ കുട്ടിയില്ലാത്തതിനാല്‍ അവള്‍ തന്‍റെ മുലപ്പാല്‍ കറന്നെടുത്തുകൊണ്ടിരുന്നു. അപ്പോള്‍ ബന്ധികളുടെ കൂട്ടത്തില്‍ മരിച്ചുപോയിയെന്ന് അവള്‍ വിചാരിച്ചിരുന്ന അവളുടെ കുട്ടിയെ അവള്‍ കണ്ടു. ഉടനെ അവനെ വാരിയെടുത്തു മാറോട് ചേര്‍ത്തി മുലകൊടുക്കുവാന്‍ തുടങ്ങി. നബി ﷺ ഞങ്ങളോട് ചോദിച്ചു. ഇവള്‍ തന്‍റെ കുഞ്ഞിനെ തീയിലെറിയുമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ ? ഞങ്ങള്‍ പറഞ്ഞു: ഒരിക്കലമില്ല. വല്ല മാര്‍ഗ്ഗവുമുണ്ടായാല്‍ അവള്‍ എറിയുകയില്ല. നബി ﷺ പ്രത്യുത്തരം നല്‍കി. എങ്കില്‍ ഇവള്‍ക്ക് തന്‍റെ ശിശുവിനോടുളളതിനേക്കാള്‍ കൂടുതല്‍ കൃപ അല്ലാഹുവിന് തന്‍റെ ദാസന്‍മാരോടുണ്ടെന്ന് നിങ്ങളോര്‍ക്കണം. (ബുഖാരി. 8. 73. 28)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ തന്‍റെ കാരുണ്യത്തെ നൂറ് ഓഹരിയാക്കി ഭാഗിച്ചു. 99 ഭാഗവും അവന്‍റെയടുക്കല്‍തന്നെ സൂക്ഷിച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്കയച്ചു. സൃഷ്ടികള്‍ പരസ്പരം കാണിക്കന്ന കൃപ ആ ഒരംശത്തില്‍ പെട്ടതാണ്. തന്‍റെ കുട്ടിക്ക് ആപത്തുപറ്റാതിരിക്കുവാനായി ഒരുകുതിര കുളമ്പ് ഉയര്‍ത്തുന്നതുപോലും ആ കാരുണ്യത്തില്‍പ്പെട്ടതാണ്. (ബുഖാരി. 8. 73. 29)
-
സഹ്ല് (റ) പറയുന്നു: നബി ﷺ തന്‍റെ നടുവിരലും ചൂണ്ടാണിവിരലും ചേര്‍ത്തിക്കൊണ്ട് പറഞ്ഞു. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇതുപോലെയാണ്. (ബുഖാരി. 8. 73. 34)
-
അബൂഹുറൈറ (റ) പറയുന്നു: വിധവയുടെയും ദരിദ്രന്‍റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നയോദ്ധാവിന് തുല്യമാണ്. (ബുഖാരി. 8. 73. 36)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ നമസ്കരിക്കുവാന്‍ നിന്നു. ഞങ്ങള്‍ അവിടുത്തെ പുറകിലും. അപ്പോള്‍ നമസ്കരിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമീണന്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! എനിക്കും മുഹമ്മദിനും നീ കരുണചെയ്യേണമേ! ഞങ്ങളോടൊപ്പം മറ്റാര്‍ക്കും കരുണചെയ്യരുതേ! നമസ്കാരത്തില്‍ നിന്നും വിരമിച്ചപ്പോള്‍ നബി ﷺ ഗ്രാമീണനോട് പറഞ്ഞു: വിശാലമായ ഒന്നിനെ (അല്ലാഹുവിന്‍റെ കൃപയെ) നീ വളരെ സങ്കുചിതമാക്കിയല്ലോ! (ബുഖാരി. 8. 73. 39)
-
ആയിശ (റ) പറയുന്നു: നബി ﷺ അരുളി: ജിബ്‌രീല്‍ എന്നോട് അയല്‍വാസിക്ക് നന്‍മചെയ്യുവാന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. അനന്തരസ്വത്തില്‍ അവനെ പങ്കാളിയാക്കുവാന്‍ നിര്‍ദ്ദേശമോ എന്ന് ഞാന്‍ വിചാരിക്കുന്നതുവരെ. (ബുഖാരി. 8. 73. 43)
-
അബൂശുറൈഹ്(റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി ﷺ അരുളി: തന്‍റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി. 8. 73. 45)
-
അബൂശുറൈഹ്(റ) പറയുന്നു: നബി ﷺ ഇപ്രകാരം പറയുന്നതായി എന്‍റെ രണ്ടുചെവി കേള്‍ക്കുകയും ഇരു നേത്രങ്ങള്‍ കാണുകയും ചെയ്തു. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ തന്‍റെ അയല്‍വാസിയെ ആദരിക്കട്ടെ. അതിഥിയെ ബഹുമാനിക്കട്ടെ. അവന്‍റെ സല്‍ക്കാരം നന്നാകട്ടെ. പ്രവാചകരേ! എന്നാണ് അവന്‍റെ സല്‍ക്കാരം എന്ന് ചോദിക്കപ്പെട്ടു. നബി ﷺ അരുളി: ഒരുപകലും രാത്രിയും. അതിഥിയുടെ സല്‍ക്കരിക്കല്‍ മൂന്ന് ദിവസമാണ്. അതില്‍ വര്‍ദ്ധിച്ചത് ഒരു ദാനധര്‍മ്മവും. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ നല്ലതുപറയട്ടെ. അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ. (ബുഖാരി. 8. 73. 48)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ അരുളി: എല്ലാ നല്ല സംഗതികളും ദാനധര്‍മ്മമാണ്. (ബുഖാരി. 8. 73. 50)
-
അനസ് (റ) പറയുന്നു: നബി ﷺ മറ്റുളളവരെ ശകാരിക്കുകയോ വഷളായ വാക്കുകള്‍ പറയുകയോ കോപിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. ഞങ്ങളില്‍ വല്ലവരേയും ആക്ഷേപിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്നു അരുളും. അവനെന്തുപറ്റി? അവന്‍റെ നെറ്റിയില്‍ മണ്ണുപുരണ്ടുപോകട്ടെ (മനസ്സില്‍ കൂടുതല്‍ സ്നേഹമുളളവരെ ആക്ഷേപിക്കുമ്പോള്‍ അറബികള്‍ പറയുന്നവാക്കാണിത്). (ബുഖാരി. 8. 73. 58)
-
ആയിശ (റ) പറയുന്നു: ഒരു മനുഷ്യന്‍ നബി ﷺ യോട് പ്രവേശനത്തിന് അനുമതി ചോദിച്ചു. നബി ﷺ ആ മനുഷ്യനെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: കുടുംബത്തിന്‍റെ സ്നേഹിതന്‍ എത്ര ചീത്ത! സമൂഹത്തിന്‍റെ പുത്രന്‍ എത്ര ചീത്ത. അങ്ങിനെ അയാള്‍ വന്ന് ഇരുന്നപ്പോള്‍ നബി ﷺ പ്രസന്ന മുഖത്തോട് കൂടി അയാളെ സ്വീകരിച്ചു. അയാള്‍ പിരിഞ്ഞുപോയപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രവാചകരേ! ആ മനുഷ്യനെ താങ്കള്‍ കണ്ടപ്പോള്‍ ഇപ്രകാരമെല്ലാം പറഞ്ഞുവല്ലോ. ശേഷം താങ്കള്‍ അയാളെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു! നബി ﷺ അരുളി: ആയിശാ! നീ എന്നെ എപ്പോഴാണ് വഷളനായി കണ്ടത്? തീര്‍ച്ചയായും മനുഷ്യരില്‍ ഏറ്റവും ചീത്തയായവന്‍ പരലോകത്ത് മനുഷ്യര്‍ തിന്‍മയെ ഭയന്ന് ഉപേക്ഷിക്കപ്പെട്ടവരാണ്. (ബുഖാരി. 8. 73. 59)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ യോട് ഒരു സാധനം ആവശ്യപ്പെട്ടപ്പോള്‍ ഇല്ല എന്ന് അവിടുന്ന് ഒരിക്കലും അരുളിയിട്ടില്ല. (ബുഖാരി. 8. 73. 60)
-
അനസ് (റ) പറയുന്നു: നബി ﷺ ക്ക് പത്തുവര്‍ഷം ഞാന്‍ പരിചരിച്ചിട്ടുണ്ട്. അതിനിടക്ക് ഒരിക്കലും അവിടുന്ന് എന്നോട് ഛേ! എന്നോ നീ എന്തിനതുചെയ്തു? നിനക്ക് ഇപ്രകാരം ചെയ്യാമായിരുന്നില്ലേ? എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി. 8. 73. 64)
-
അബ്ദുല്ല (റ) നിവേദനം: ഒരു മുസ്ലിമിനെ ചീത്തപറയല്‍ ദുര്‍മാര്‍ഗ്ഗമാണ്. അവനോട് യുദ്ധം ചെയ്യല്‍ അവിശ്വാസവും എന്ന് നബി ﷺ അരുളി. (ബുഖാരി. 8. 73. 70)
-
അബൂദര്റ്(റ) പറയുന്നു: നബി ﷺ അരുളി: ഒരാള്‍ മറ്റൊരാളുടെ പേരില്‍ ദുര്‍മാര്‍ഗ്ഗം ആരോപിച്ചു. അല്ലെങ്കില്‍ അവന്‍റെ പേരില്‍ കുഫ്‌റ് ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ ആ ആരോപണം അടിസ്ഥാനരഹിതവുമാണ്. എങ്കില്‍ ആ ആരോപണത്തിനും ഇവന്‍ തന്നെ ഉത്തരവാദിയാകും. അവനിലേക്ക് അതു മടങ്ങും. (ബുഖാരി. 8. 73. 71)
-
ഹമ്മാമ്(റ) പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഹൂദൈഫ: (റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോള്‍ അദ്ദേഹത്തോട് പറയപ്പെട്ടു. തീര്‍ച്ചയായും ഇന്ന മനുഷ്യന്‍ വര്‍ത്തമാനം ഉസ്മാന്‍ (റ)നിലേക്ക് ഉയര്‍ത്താറുണ്ട്. അപ്പോള്‍ ഹുദൈഫ: (റ) പറഞ്ഞു: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടു. ഏഷണിക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 82)
-
അബൂമൂസ: (റ) നിവേദനം: ഒരാള്‍ മറ്റൊരാളെ മുഖസ്തുതി പറയുന്നത് നബി ﷺ കേട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അയാളുടെ മുതുകിനെ മുറിച്ചുകളഞ്ഞു. (ബുഖാരി. 8. 73. 86)
-
അബൂബക്കറ(റ) നിവേദനം: തിരുമേനി ﷺ യുടെ സന്നിധിയില്‍ വെച്ച് ഒരു വ്യക്തിയെ ക്കുറിച്ച് പരാമര്‍ശനമുണ്ടായി. അനുചരന്‍മാരില്‍ ഒരാള്‍ അദ്ദേഹത്തെ സ്തുതിച്ചു. നബി ﷺ അരുളി: കഷ്ടം! നീ എന്‍റെ സ്നേഹിതന്‍റെ കഴുത്ത് മുറിച്ചുകളഞ്ഞു. അവിടുന്ന് ഈ വാചകം പല പ്രാവശ്യം ആവര്‍ത്തിച്ചശേഷം തുടര്‍ന്നു. നിങ്ങളില്‍ വല്ലവര്‍ക്കും മറ്റൊരുത്തരെ സ്തുതിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അവനെക്കുറിച്ച് എന്‍റെ അഭിപ്രായം ഇങ്ങിനയാണെന്നു മാത്രം പറഞ്ഞുകൊളളട്ടെ. യഥാര്‍ത്ഥത്തില്‍ അങ്ങിനെയെല്ലാമാണെന്ന് ഇവന്ന് അഭിപ്രായമുണ്ടായാല്‍. സ്തുതിക്കപ്പെട്ടവന്‍റെ യഥാര്‍ത്ഥ കണക്കുകള്‍ അല്ലാഹു പരിശോധിച്ചുകൊളളും. അല്ലാഹുവിനെ കവച്ച് വെച്ച് ഒരാളും മറ്റൊരാളെ പരിശുദ്ധപ്പെടുത്തരുത്. (ബുഖാരി. 8. 73. 87)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്‍റെ ദാസന്‍മാരും സഹോദരന്‍മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലിമിന് മൂന്ന് ദിവസത്തിലധികം തന്‍റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ സമുദായത്തിലെ എല്ാവരുടെയും തെറ്റുകള്‍ അല്ലാഹു ﷻ മാപ്പ് ചെയ്യും. പക്ഷെ പരസ്യമായി തെറ്റ് ചെയ്യുന്നവന്‍ അതില്‍പ്പെടുകയില്ല. ഒരു മനുഷ്യന്‍ രാത്രി ഒരു ദുഷ്കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോള്‍ എടോ! ഞാന്‍ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്തുവെന്ന് മറ്റൊരാളോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റുചെയ്യുന്നതില്‍ ഉള്‍പ്പെട്ടതാണ്. വാസ്തവത്തില്‍ തന്‍റെ രക്ഷിതാവ് ഇവന്‍റെ തെറ്റുകള്‍ മൂടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോള്‍ ഇവന്‍ തന്നെ അതു പരസ്യമാകകി. (ബുഖാരി. 8. 73. 95)
-
അബൂഅയ്യൂബ്(റ) പറയുന്നു: നബി ﷺ അരുളി: മൂന്ന് ദിവസത്തിലധികം ഒരാള്‍ തന്‍റെ സഹോദരനുമായി പിണങ്ങി നില്‍ക്കുവാന്‍ പാടില്ല. അവര്‍ രണ്ടു പേരും കണ്ടുമുട്ടും. ഇവന്‍ അവനില്‍ നിന്ന് മുഖം തിരിച്ചുകളയും. അവന്‍ ഇവനില്‍ നിന്നും. അവര്‍ രണ്ടുപേരില്‍ ആദ്യം സലാം ആരംഭിക്കുന്നവനാണ് ഉത്തമന്‍. (ബുഖാരി. 8. 73. 100)
-
അബ്ദുല്ല (റ) നിവേദനം: സത്യം പറയല്‍ നന്‍മയിലേക്കും സ്വര്‍ഗ്ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്നപക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായിത്തീരും. കളളം പറയുന്നശീലം ദുര്‍വൃത്തിയിലേക്കും ദുര്‍വൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കളളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവുമധികം കളളം പറയുന്നവനായി അവന്‍റെ പേര്‍ അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി. 8. 73. 116)
-
അബ്ദുല്ല (റ) പറയുന്നു: നല്ല വര്‍ത്തമാനം പരിശുദ്ധ ഖുര്‍ആനാണ്. ഏറ്റവും നല്ല വഴി മുഹമ്മദിന്‍റെ വഴിയും. (ബുഖാരി. 8. 73. 120)
-
അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: തന്നെപ്പറ്റിയുളള ആക്ഷേപങ്ങള്‍ കേട്ടിട്ട് അല്ലാഹുവിനേക്കാള്‍ കൂടുതല്‍ ക്ഷമ കൈകൊളളുന്ന ഒരാളും ഇല്ലതന്നെ. ചിലര്‍ അവന്ന് സന്താനങ്ങളുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടുകൂടി അവന്‍ അവരുടെ തെറ്റുകള്‍ക്ക് മാപ്പുചെയ്യുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. (ബുഖാരി. 8. 73. 121)
-
ആയിശ (റ) പറയുന്നു: നബി ﷺ ചിലതുപ്രവര്‍ത്തിച്ചു. അതില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചിലര്‍ പരിശുദ്ധി നേടുവാന്‍ അതില്‍ നിന്ന് അകന്നു നിന്നു. ഈ വിവരം നബി ﷺ ക്ക് ലഭിച്ചു. അവിടുന്ന് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: ചില ആളുകളുടെ അവസ്ഥ വിചിത്രം തന്നെ. ഞാന്‍ ചെയ്ത സംഗതികളില്‍ നിന്നാണ് സൂക്ഷ്മതയുടെ അടിസ്ഥാനത്തില്‍ അവര്‍ അകന്നുനില്‍ക്കുന്നത്. നിശ്ചയം. അവരെക്കാള്‍ അല്ലാഹുവിനെക്കുറിച്ച് കൂടുതല്‍ അറിവുളളവനും ഭയപ്പെടുന്നവനും ഞാന്‍ തന്നെയാണ്. (ബുഖാരി. 8. 73. 123)
-
അബൂഹുറൈറ (റ) പറയുന്നു: ഒരാള്‍ തന്‍റെ സ്നേഹിതനെ കാഫിര്‍ എന്ന് വിളിച്ചാല്‍ അവരില്‍ ഒരാള്‍ അതിന്ന് നിര്‍ബന്ധിതനായിത്തീരുന്നു. ആ പദവുമായി ഒരാള്‍ മടങ്ങി. (ബുഖാരി. 8. 73. 125)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. പിന്നെയോ കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍. (ബുഖാരി. 8. 73. 135)
-
അബൂഹുറൈറ (റ) പറയുന്നു: ഒരാള്‍ എന്നെ ഇവിടുന്ന് ഉപദേശിച്ചാലുമെന്ന് നബി ﷺ യോട് പറഞ്ഞു: നബി ﷺ അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്നു മാത്രമാണ് നബി ﷺ പ്രത്യുത്തരം നല്‍കിയത്. (ബുഖാരി. 8. 73. 137)
-
ഇംറാന്‍ (റ) നിവേദനം: നബി ﷺ അരുളി: ലജ്ജാശീലം നന്‍മയല്ലാതെ കൊണ്ടുവരികയില്ല. ബഷീര്‍ പറയുന്നു: ലിഖിതമായ തത്വമാണ്. തീര്‍ച്ചയായും ലജ്ജയില്‍പ്പെട്ടതാണ് ഗാംഭീര്യം. ലജ്ജയില്‍ പെട്ടതാണ് ശാന്തത. ഇംറാന്‍ പറഞ്ഞു: ഞാന്‍ നബി ﷺ യില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ നീ നിന്‍റെ ഏടില്‍ നിന്ന് ഉദ്ധരിക്കുകയോ? (ബുഖാരി. 8. 73. 138)
-
അബൂസഈദ്(റ) നിവേദനം: നബി ﷺ മണിയറയില്‍ ഇരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലമുള്ളവനായിരുന്നു. (ബുഖാരി. 8. 73. 140)
-
അനസ് (റ) നിവേദനം: നബി ﷺ ഞങ്ങളുമായി ഇടകലര്‍ന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്ന് എന്‍റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈര്‍ ! നിന്‍റെ കുരുവി എങ്ങനെയുണ്ട്? (ബുഖാരി. 8. 73. 150)
-
ആയിശ (റ) നിവേദനം: പെണ്‍കുട്ടികളുടെ രൂപത്തിലുളള കളിപ്പാവയുമായി നബി ﷺ യുടെ അടുത്തിരുന്നു ഞാന്‍ കളിക്കാറുണ്ടായിരുന്നു. എന്‍റെ കൂടെ കളിക്കുന്ന സ്നേഹിതകളും എനിക്കുണ്ടായിരുന്നു. നബി ﷺ വന്നാല്‍ അവര്‍ മറക്ക് പിന്നില്‍ ഒളിച്ച് കളിക്കും. അവരെ നബി ﷺ എന്‍റെ അടുക്കലേക്ക് അയക്കും. അങ്ങിനെ അവര്‍ എന്‍റെ കൂടെ കളിക്കും. (ബുഖാരി. 8. 73. 151)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു സത്യവിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന് രണ്ടുപ്രാവശ്യം തേള്‍ കുത്തുകയില്ല. (ബുഖാരി. 8. 73. 154)
-
അനസ് (റ) പറയുന്നു: നബി ﷺ തന്‍റെ ഭാര്യമാരുടെ കൂടെ പുറപ്പെട്ടു. അവരുടെ കൂടെ ഉമ്മുസുലൈമും ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: അല്ലയോ അന്‍ജശ! നിനക്ക് നാശം. സാവധാനം നീ വാഹനം ഓടിക്കുക. പളുങ്കുപാത്രങ്ങളോട് നീ സൌമ്യത കാണിക്കുക. (ബുഖാരി. 8. 73. 170)
-
ആയിശ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങള്‍ ഒരിക്കലും ആത്മാവ് ചീത്തയായി എന്ന് പറയരുത്. എന്‍റെ ആത്മാവ് തെറ്റിലേക്ക് വ്യതിചലിച്ചു എന്ന് പറയുക. (ബുഖാരി. 8. 73. 198)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങള്‍ മുന്തിരിങ്ങക്ക് കറം (ഔദാര്യം) എന്ന് പേര്‍ പറയരുത്. യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസിയുടെ മനസ്സാണ് കറം (ഔദാര്യം). (ബുഖാരി. 8. 73. 201)
-
മുസയ്യബ്(റ) നിവേദനം: നബി ﷺ യുടെ അടുത്ത് ഒരാള്‍ വന്നു. നിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ ഹസന്‍ (കഠിനന്‍) എന്ന് അയാള്‍ മറുപടി നല്‍കി. നബി ﷺ നിര്‍ദ്ദേശിച്ചു. നിന്‍റെ നാമം സഹ്ല് (മാര്‍ദ്ദവമുളളവന്‍) എന്ന് ആക്കിയിരിക്കുന്നു. അയാള്‍ പറഞ്ഞു: എന്‍റെ പിതാവ് നല്‍കിയ പേര് ഞാന്‍ മാറ്റുകയില്ല. അതിന് ശേഷം അയാളില്‍ പരുക്കന്‍സ്വഭാവം ഞങ്ങള്‍ ദര്‍ശിച്ചുകൊണ്ടേയിരുന്നു. (ബുഖാരി. 8. 73. 209)
-
സഹ്ല് (റ) പറയുന്നു: ഒരാളുടെ പേര് മുന്‍ദിര്‍ എന്നാക്കി നബി ﷺ മാറ്റി. (ബുഖാരി. 8. 73. 211)
-
അബുഹുറൈറ (റ) നിവേദനം: ആദ്യം സൈനബ(റ)യുടെ നാമം ബര്‍റ (പുണ്യാവതി) എന്നായിരുന്നു. അവര്‍ ആത്മപ്രശംസ ചെയ്യുന്നുവെന്ന് നബി ﷺ യോട് ചിലര്‍ പറഞ്ഞപ്പോള്‍ നബി ﷺ അവര്‍ക്ക് സൈനബ എന്ന് പേര് നല്‍കി. (ബുഖാരി. 8. 73. 212)
-
ഇബ്നുഅബീഔഫ: (റ) നിവേദനം: നബി ﷺ യുടെ പുത്രന്‍ ഇബ്രാഹിം ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. നബി ﷺ ക്ക് ശേഷം മറ്റൊരു നബി ﷺ ഉണ്ടാകുമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ മകന്‍ ഇബ്രാഹിം ജീവിക്കുമായിരുന്നു. എന്നാല്‍ നബി ﷺ ക്ക് ശേഷം മറ്റൊരു നബിയില്ല. (ബുഖാരി. 8. 73. 214)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: പരലോകദിനം അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും താഴ്ന്നവന്‍ രാജാധിരാജന്‍ എന്ന് പേര്‍ വിളിക്കപ്പെടുന്നവനായിരിക്കും. (ബുഖാരി. 8. 73. 224)
-
അനസ് (റ) നിവേദനം: നബി ﷺ യുടെ സന്നിധിയില്‍വെച്ച് രണ്ട് മനുഷ്യന്‍മാര്‍ തുമ്മി. അവരില്‍ ഒരാള്‍ക്ക് വേണ്ടി നബി ﷺ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു മറ്റവന് വേണ്ടി പ്രാര്‍ത്ഥിച്ചതുമില്ല. അതിനെ സംബന്ധിച്ച് ഉണര്‍ത്തിയപ്പോള്‍ നബി ﷺ അരുളി: ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചു. ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചില്ല. (ബുഖാരി. 8. 73. 240)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്‍ഹംദുലില്ലാഹി എന്ന് പറയട്ടെ. അപ്പോള്‍ അവന്‍റെ സ്നേഹിതന്‍ അവന്ന് വേണ്ടി യര്‍ഹമുകല്ലാഹു എന്ന് പ്രത്യുത്തരം നല്‍കണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ് ലീഹ് ബാലകും. (ബുഖാരി. 8. 73. 242)
-
ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ റഞ്ഞു; നമ്മുടെ കുഞ്ഞുങ്ങളോടു കാരുണ്യം കാണക്കാത്തവനും നമ്മുടെ മഹാന്‍മാരെ ബഹുമാനിക്കാത്തവനും നമ്മളില്‍പ്പെട്ടവനല്ല. (തിര്‍മിദി)
-
സഹ്ല് (റ) പറഞ്ഞു: വളരെ മെലിഞ്ഞ ഒരു ഒട്ടകത്തിന്‍റെ സമീപത്തുകൂടി അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പോയി. അപ്പോള്‍ അവിടുന്നുപറഞ്ഞു: ഈ മൂകമൃഗങ്ങളെ സംബന്ധിച്ചു നിങ്ങള്‍ക്കു അല്ലാഹുവിനോടുള്ള കടമയെ സൂക്ഷിക്കുക. നല്ല നിലയിലിരിക്കുമ്പോള്‍ അവയെ ഭക്ഷിക്കുകയും ചെയ്യുക. (അബൂദാവൂദ്)
-
അലി (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ഒരു മുസ്ളീം മറ്റൊരു മുസ്ലിമിന് ആറ് (കര്‍ത്തവ്യങ്ങള്‍) ലോഭമന്യെ നല്‍കുവാന്‍ ബാദ്ധ്യസ്ഥനാണ് - അവന്‍ അവനെ കാണുമ്പോള്‍ സലാം പറയണം. ; അവന്‍ അവനെ ക്ഷണിച്ചാല്‍ അവന്‍ സ്വീകരിക്കണം; അവന്‍ തുമ്മുമ്പോള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കണം; അവന്‍ രോഗിയായി കിടക്കുമ്പോള്‍ അവനെ സന്ദര്‍ശിക്കണം; അവന്‍ മരിക്കുമ്പോള്‍ അവന്‍റെ ജനാസയെ പിന്തുടരണം; അവന്‍ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതു അവനുവേണ്ടിയും ഇഷ്ടപ്പെടണം. (തിര്‍മിദി)
-
ആയിശ (റ) പറഞ്ഞു: സയ്ദ് ഇബ്നു ഹാരിദ മദീനയില്‍ വരികയും.. . . അല്ലാഹുവിന്‍റെ ദൂതന്‍ ﷺ അദ്ദേഹത്തെ സ്വീകരിക്കുന്നതിന് എഴുന്നേല്‍ക്കുകയും . . . . . . അദ്ദേഹത്തെ ആലിംഗനം ചെയ്കയും ചുംബിക്കുകയും ചെയ്തു. (തിര്‍മിദി)
-
ആയിശ (റ) നിവേദനം ചെയ്തു. അബുബക്കറുടെ പുത്രി അസ്മാഅ്, അല്ലാഹുവിന്‍റെ ദൂത ﷺ ന്‍റെ അടുത്തു വന്നു; (അപ്പോള്‍) അവര്‍ നേരിയ വസ്ത്രം ധരിച്ചിരുന്നു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ അവരില്‍ നിന്നു തന്‍റെ മുഖം തിരിച്ചുകളയുകയും പറയുകയും ചെയ്തു: അല്ലയോ അസ്മാ, സ്ത്രീ പ്രായപൂര്‍ത്തി എത്തിയാല്‍, അവളുടെ ഇതും ഇതും ഒഴിച്ചും മറ്റു ശരീരഭാഗം കാണുന്നതുശരിയല്ല. അവിടുന്നു തന്‍റെ മുഖവും കയ്യുകളും ചൂണ്ടിക്കാണിച്ചു. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചുപറഞ്ഞു. നിങ്ങളിലൊരാള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുപോയി (താമസംവിനാ) അവിടെ തന്നെ മടങ്ങിവന്നാല്‍ അവന്‍ തന്നെയാണ് ആ ഇരിപ്പിടത്തിന് അര്‍ഹന്‍. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നാല്‍ ഓരോരുത്തരും ചെന്നെത്തിയ സ്ഥലത്താണ് ഇരിക്കാറ്. (അബൂദാവൂദ്, തിര്‍മിദി) (മറ്റുള്ളവരെ എഴുന്നേല്‍പ്പിച്ചുകൊണ്ട് അവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നത് അനീതി കൂടിയാണ്)
-
അംറ്(റ) തന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാമഹനില്‍ നിന്നും നിവേദനം: റസൂല്‍ ﷺ ഊന്നിപ്പറഞ്ഞു. അനുവാദം കൂടാതെ രണ്ട് പേരുടെ ഇടയില്‍ വിട്ടുപിരിക്കാന്‍ ആര്‍ക്കും പാടുളളതല്ല (അബൂദാവൂദ്, തിര്‍മിദി) (സമ്മതം കൂടാതെ രണ്ടാളുടെ ഇടയില്‍ ഇരിക്കാനും അവരെ ഭേദിച്ചു നടക്കാനും പാടുള്ളതല്ല)
-
ഹുദൈഫ (റ)യില്‍ നിന്ന് നിവേദനം: സദസ്സിന്‍റെ നടുവില്‍ കയറിയിരിക്കുന്നവരെ നബി ﷺ ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. സദസ്സുകളില്‍ ഉത്തമമായത് അവയില്‍ വെച്ച് ഏറ്റവും വിശാലതയുള്ളതാണ്. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. ഒരു സദസ്സിലിരുന്ന് ധാരാളം ശബ്ദമുണ്ടാക്കിയവന്‍ അതേ സദസ്സില്‍ നിന്ന് പിന്തിരിയുന്നതിനുമുമ്പ് അല്ലാഹുവേ! നീ പരിശുദ്ധനാണ്. നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. നീയല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു നിന്നോട് ഞാന്‍ പാപമോചനമാവശ്യപ്പെടുന്നു. നിന്നിലേക്ക് ഞാന്‍ മടങ്ങുകയും ചെയ്യുന്നു. എന്ന് പറയുന്നപക്ഷം ആ സദസ്സില്‍ വെച്ചുണ്ടായ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (തിര്‍മിദി)
-
അബൂബുര്‍സ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കാനുദ്ദേശിച്ചാല്‍ അവസാനമായി പറഞ്ഞിരുന്നു. അല്ലാഹുവേ! നീ പരിശുദ്ധനാണ്. നിന്നെ ഞാന്‍ സ്തുതിക്കുന്നു. നീയല്ലാതെ ആരാദ്ധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിച്ചു. ഞാന്‍ നിന്നോട് പാപമോചനം ആവശ്യപ്പെടുന്നു. നിന്നിലേക്ക് മടങ്ങുകയും ചെയ്യുന്നു. അന്നേരം ഒരാള്‍ ചോദിച്ചു. പ്രവാചകരെ! മുമ്പൊന്നും പറയാത്തവാക്കുകളാണല്ലോ അങ്ങിപ്പോള്‍ പറയുന്നത്. നബി ﷺ പറഞ്ഞു. സദസ്സിലുണ്ടാകുന്ന പാപങ്ങളെ പൊറുപ്പിക്കുന്ന വാക്കുകളാണത്. (അബൂദാവൂദ്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കാതെ അപൂര്‍വ്വമായേ സദസ്സില്‍ നിന്ന് എഴുന്നേറ്റ് പോകാറുള്ളൂ. അല്ലാഹുവേ! ഞങ്ങളുടെയും നിന്നോടുള്ള ധിക്കാരത്തിന്‍റെയും മദ്ധ്യേ തടസ്സം സൃഷ്ടിക്കുവാന്‍ കഴിയാറുള്ള ഭക്തി അല്‍പം ഞങ്ങള്‍ക്ക് വീതിച്ചു തരിക! നിന്‍റെ സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക് ലഭ്യമാക്കത്തക്ക വണ്ണം നിന്‍റെ ത്വാഅത്ത് അല്‍പവും (ഞങ്ങള്‍ക്ക് നീ വീതിച്ചുതരിക) ദുന്‍യാവിലെ വിപത്തുകളെ നിസ്സാരമാക്കത്തക്കവണ്ണം ഞങ്ങള്‍ക്ക് നീ മനോധൈര്യം (വീതിച്ചുതരിക) അല്ലാഹുവേ! നീ ഞങ്ങളെ ജീവിപ്പിക്കുന്നേടത്തോളം ആരോഗ്യവും കാഴ്ചയും കേള്‍വിയും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ! അവയെ ഞങ്ങളുടെ പിന്‍ഗാമിയാക്കൂ! (ഞങ്ങളുടെ മരണസമയത്ത് അവശേഷിക്കുന്നതാക്കൂ) ഞങ്ങളെ ആക്രമിച്ചവരോട് നീ പ്രതികാരനടപടികൈക്കൊള്ളൂ! ഞങ്ങളോട് മല്ലിട്ടവര്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കൂ! ഞങ്ങളുടെ മതനടപടികളില്‍ അനര്‍ത്ഥങ്ങള്‍ വെയ്ക്കരുതേ! ഞങ്ങളുടെ മുഖ്യപ്രശ്നവും ഞങ്ങളുടെ വിജ്ഞാനത്തിന്‍റെ ലക്ഷ്യവും ദുന്‍യാവാക്കരുതേ! ഞങ്ങളോട് കനിവ് കാണിക്കാത്തവരെ നീ ഞങ്ങളുടെ അധികാരികളാക്കരുതേ! (തിര്‍മിദി)
-
അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: അല്ലാഹുവിനെ സ്മരിക്കാതെ സദസ്സില്‍ നിന്ന് എഴുന്നേറ്റു പോകുന്നവന്‍ കഴുതയുടെ ശവത്തിനരികില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതിന് തുല്യരാണ്. ആ സദസ്സ് അവര്‍ക്ക് നഷ്ടപ്പെട്ടതു തന്നെ (അബൂദാവൂദ്)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ചെറിയവര്‍ വലിയവര്‍ക്കും നടക്കുന്നവര്‍ ഇരിക്കുന്നവര്‍ക്കും ചെറിയസംഘം വലിയസംഘത്തിനും സലാം പറയണം. (ബുഖാരി. 8. 74. 250)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ നടക്കുന്നവനും നടക്കുന്നവന്‍ ഇരിക്കുന്നവനും സലാം ചൊല്ലണം. (ബുഖാരി. 8. 74. 251)
-
അബ്ദുല്ല (റ) നിവേദനം: ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ഇസ്ളാമിലെ നടപടികളിലേതാണ് ഏറ്റവും ഉല്‍കൃഷ്ടം? നബി ﷺ അരുളി: വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും നിനക്ക് പരിചയമുളളവര്‍ക്കും പരിചയമില്ലാത്തവര്‍കും സലാം ചൊല്ലുകയും ചെയ്യല്‍. (ബുഖാരി. 8. 74. 253)
-
സഹ്ല് (റ) പറയുന്നു: ഒരിക്കല്‍ ഒരു മനുഷ്യന്‍ നബി ﷺ യുടെ വീട്ടിലേക്ക് ചുമരിലെ ഒരു പൊത്തിലൂടെ എത്തിനോക്കി. നബി ﷺ ഒരു ഇരുമ്പിന്‍റെ ചീര്‍പ്പുകൊണ്ട് തല ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. നബി ﷺ അരുളി: നീ എത്തിനോക്കുന്നത് ഞാന്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്‍റെ കണ്ണില്‍ ഞാന്‍ കുത്തുമായിരുന്നു. സമ്മതം ചോദിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് തന്നെ നോട്ടത്തിന്‍റെ കാരണമാണ്. (ബുഖാരി. 8. 74. 258)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ രുളി: ആദമിന്‍റെ സര്‍്വസന്താനങ്ങളുടെ മേലും വ്യഭിചാരത്തില്‍ നിന്നുളളവരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവന്‍ കരസ്ഥമാക്കുകതന്നെ ചെയ്യും. അതില്‍ അസംഭവ്യതയില്ല. കണ്ണിന്‍റെ വ്യഭിചാരം (വികാരപരമായ) നോട്ടമാണ്. നാവിന്‍റെ വ്യഭിചാരം സംസാരമാണ്. മനസ്സ് അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്നു. ഇബ്നുഅബ്ബാസ് (റ) പറയുന്നു: ചെറുപാപത്തിന് ഏറ്റവും ഉദാഹരണമായി ഞാന്‍ കാണുന്നത് അബൂഹൂറൈറ ( റ)യുടെ ഈ ഹദീസാണ്. (ബുഖാരി. 8. 74. 260)
-
അനസ് (റ) നിവേദനം: നബി ﷺ ഒരു സംഘം കുട്ടികളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ അവര്‍ക്ക് സലാം പറഞ്ഞു. അനസും അപ്രകാരം ചെയ്തു. (ബുഖാരി. 8. 74. 264)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: യാഹുദികള്‍ നിങ്ങള്‍ക്ക് സലാം പറയുമ്പോള്‍ അസ്സാമുഅലൈക്കും (നിനക്ക് മരണം) എന്നാണ് പറയുക. അതിനാല്‍ നിങ്ങള്‍ "വ അലൈക്ക എന്ന് പറയുക". (ബുഖാരി. 8. 74. 274)
-
ഖതാദ (റ) പറയുന്നു: പരസ്പരം കൈ കൊടുക്കല്‍ നബി ﷺ യുടെ കാലത്തുണ്ടായിരുന്നുവോ എന്ന് ഞാന്‍ അനസിനോട് ചോദിച്ചു; അതെയെന്ന് അദ്ദേഹം പ്രത്യുത്തരം നല്‍കി. (ബുഖാരി. 8. 74. 279)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ കഅ്ബ: യുടെ മുറ്റത്ത് കൈകള്‍ മുട്ടിന്‍ കാലിന്‍മേല്‍ പിടിച്ച് ഇരിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 8. 74. 289)
-
അനസ് (റ) പറയുന്നു: ഉമ്മുസുലൈം(റ) നബി ﷺ ക്ക് കിടക്കുവാന്‍ ഒരു വിരിപ്പ് വിരിച്ച് കൊടുക്കാറുണ്ട്. നബി ﷺ ഉറങ്ങിയാല്‍ അവര്‍ നബി ﷺ യുടെ വിയര്‍പ്പ് എടുക്കും. അതുപോലെ മുടിയും. ശേഷം ഒരു കുപ്പിയില്‍ ശേഖരിക്കും. പിന്നീട് അതു സുഗന്ധത്തില്‍ കലര്‍ത്തും. നബി ﷺ ഉറങ്ങുകയായിരിക്കും. അനസ് (റ) മരണസന്ദര്‍ഭത്തില്‍ തന്‍റെ കഫന്‍ പുടവയില്‍ പുരട്ടുന്ന സുഗന്ധത്തില്‍ ആ സുഗന്ധത്തില്‍ നിന്ന് കലര്‍ത്തുവാന്‍ ഉപദേശിക്കുകയുണ്ടായി. (ബുഖാരി. 8. 74. 298)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ മൂന്ന് പേര്‍ ആയിരിക്കുമ്പോള്‍ രണ്ടാളുകള്‍ രഹസ്യസംഭാഷണം ചെയ്യരുത്-മൂന്നാമത്തെ വ്യക്തിയെ ഒഴിവാക്കിക്കൊണ്ട്. (ബുഖാരി. 8. 74. 303)
-
അനസ് (റ) നിവേദനം: നബി ﷺ എന്നോട് ഒരു രഹസ്യം പറഞ്ഞു. ഞാനതു ഇതുവരെ ഒരു മനുഷ്യനോടും പറഞ്ഞിട്ടില്ല. ഉമ്മുസുലൈമ്(റ) ചോദിച്ചിട്ടു പോലും. ഞാനത് അവരോട് പറഞ്ഞിട്ടില്ല. (ബുഖാരി. 8. 74. 304)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നിങ്ങള്‍ ഉറങ്ങുമ്പോള്‍ വീട്ടില്‍ തീ കെടുത്താതെ അവശേഷിപ്പിക്കരുത് എന്ന് നബി ﷺ അരുളി. (ബുഖാരി. 8. 74. 308)
-
അബൂമൂസ: (റ) പറയുന്നു: രാത്രിയില്‍ ഒരു വീട് അതിലെ മനുഷ്യന്‍മാര്‍ ഉള്‍പ്പെടെ അഗ്നിക്കിരയായി. മദീനയില്‍ നടന്ന ഈ സംഭവം നബി ﷺ യോട് പറയപ്പെട്ടു. അപ്പോള്‍ നബി ﷺ അരുളി: ഈ അഗ്നി നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ അതുകെടുത്തുവീന്‍. (ബുഖാരി. 8. 74. 309)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ യുടെ കാലത്ത് എന്‍റെ വീട് എന്‍റെ കൈ കൊണ്ട് തന്നെയാണ് ഞാന്‍ നിര്‍മിച്ചത്. മഴയില്‍ നിന്ന് അതു എന്നെ സംരക്ഷിക്കും. വെയിലില്‍ നിന്ന് എനിക്ക് നിഴല്‍ നല്‍കും. (അത്രമാത്രം) ഒരു മനുഷ്യനും ഈ വീട് നിര്‍മ്മാണത്തില്‍ എന്നെ സഹായിക്കുകയുണ്ടായില്ല. (ബുഖാരി. 8. 74. 315)
-
ഇബ്നുഉമര്‍ (റ) പറയുന്നു: അല്ലാഹു ﷻ സത്യം! ഒരു ഇഷ്ടികക്കു മുകളില്‍ മറ്റൊരു ഇഷ്ടിക ഞാന്‍ വെച്ചിട്ടില്ല. ഒരു ഈത്തപ്പനപോലും ഞാന്‍ കൃഷിചെയ്തിട്ടില്ല. നബി ﷺ മരിച്ചതു മുതല്‍. (ബുഖാരി. 8. 74. 316)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥനയുണ്ട്. അതു അദ്ദേഹം പ്രാര്‍ത്ഥിക്കും. എന്‍റെ പ്രാര്‍ത്ഥന പരലോകത്ത് എന്‍റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാന്‍ വേണ്ടി ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. (ബുഖാരി. 8. 75. 317)
-
ശദ്ദാദ്(റ) നിവേദനം: പാപമോചനത്തിന്‍റെ നേതാവ് അല്ലാഹുമ്മഅന്‍ത റബീ ലാഇലാഹ ഇല്ലാ അന്‍ത ഖലത്തനീ വഅനഅബ്ദുക വഅന അലാ അഹ്ദിക്ക വ വഅദിക്ക മസ്തതഉതു, അഊദുബിക മിന്‍ശര്‌രി മാ സനഅ്തു അബുഉ ലക ബി നിഅ്മതിക അലയ്യ വ അബുഉ ലക ബിദന്‍ബീ ഫഗ്ഫിര്‍ലീ ഇന്നഹൂ ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത. എന്ന് ചൊല്ലലാണെന്ന് നബി ﷺ അരുളി: വല്ലവനും പകല്‍സമയത്ത് തന്‍റെ മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് ഇപ്രകാരം ചൊല്ലി. ശേഷം രാത്രിയാകുന്നതിനുമുമ്പ് അവന്‍ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിലെ ആളുകളില്‍ ഉള്‍പ്പെടും. രാത്രിയിലാണെങ്കിലും അപ്രകാരം തന്നെ. (ബുഖാരി. 8. 75. 318)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ സത്യം! തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം എഴുപതില്‍ അധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്. (ബുഖാരി. 8. 75. 319)
-
അബ്ദുല്ല (റ) നിവേദനം: അദ്ദേഹമൊരിക്കല്‍ രണ്ടു വാര്‍ത്തകള്‍ എടുത്തുപറഞ്ഞു. ഒന്നു നബി ﷺ യില്‍ നിന്നുദ്ധരിച്ചതും മറ്റേത് സ്വന്തം വകയും. അദ്ദേഹം പറഞ്ഞു: ഒരു മലയുടെ താഴ്ഭാഗത്തിരിക്കുന്നവനെപ്പോലെയാണ് സത്യവിശ്വാസിയായ മനുഷ്യന്‍ തന്‍റെ പാപങ്ങളെ ദര്‍ശിക്കുക. താഴെയിരിക്കുന്നവനെ മല അവന്‍റെ മീതെ വീണേക്കുമോയെന്ന് ഭയമായിരിക്കും. ദുര്‍മാര്‍ഗ്ഗികള്‍ അവന്‍റെ പാപങ്ങളെ ദര്‍ശിക്കുക മൂക്കിന്‍റെ മുമ്പിലൂടെ പാറിപ്പോകുന്ന ഈച്ചയെ പോലെയായിരിക്കും. ഇതുപറഞ്ഞിട്ട് ഇബ്നുമസ്‌ഊദ് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം തുടര്‍ന്നു. ഒരു മനുഷ്യന്‍ യാത്രാ മധ്യേ ഒരുതാവളത്തിലിറങ്ങി. അവന്ന് ജീവഹാനി വരുത്താന്‍ പര്യാപ്തമായ ഒരു സ്ഥലമാണ്. അവനോടൊപ്പം അവന്‍റെ ഒട്ടകവുമുണ്ട്. അതിന്‍മേല്‍ ആഹാരപാനീയങ്ങളും. അവിടെയിറങ്ങി അവന്‍ അല്‍പമൊന്ന് കിടന്നുറങ്ങിപ്പോയി. ഉണര്‍ന്ന് നോക്കുമ്പോള്‍ ഒട്ടകം അവിടെനിന്നും പോയിക്കഴിഞ്ഞിരുന്നു. ചൂടും ദാഹവും കഠിനമായപ്പോള്‍ അവന്‍ വിശ്രമിച്ച് സ്ഥലത്തേക്ക് തന്നെ തിരിച്ചുപോകുവാന്‍ തീരുമാനിച്ചു. വീണ്ടും ഉറങ്ങിപ്പോയി. ഉണര്‍ന്നുനോക്കുമ്പോള്‍ ഒട്ടകമതാ മുമ്പില്‍ നില്‍ക്കുന്നു. ഈ മനുഷ്യനുണ്ടായതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്‍റെ ദാസന്‍ തൌബ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 320)
-
അനസ് (റ) പറയുന്നു: നബി ﷺ അരുളി: മുരുഭൂമിയില്‍ വെച്ച് നഷ്ടപ്പെട്ട ഒട്ടകം ഒരാള്‍ക്ക് തിരിച്ചുകിട്ടിയാല്‍ ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്‍റെ ദാസന്‍ തൌബ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 321)
-
ഹുദൈഫ (റ) നിവേദനം: നബി ﷺ തന്‍റെ വിരിപ്പിനെ സമീപിച്ചാല്‍ ഇപ്രകാരം ചൊല്ലും ബിസ്മിക അമൂതു വ അഹ്‌യാ (നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു). ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ ഇപ്രകാരം ചൊല്ലും അല്‍ഹംദുലില്ലാഹില്ലതീ അഹ്‌യാനാ ബഅ്ദ മാ അമാതനാ വ ഇലൈഹിന്നുശൂറ്‍ (ഞങ്ങളെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും) അവനിലേക്കാണ് പുനര്‍ജന്‍മം. (ബുഖാരി. 8. 75. 324)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളിലാരെങ്കിലും രാത്രി കിടക്കാന്‍ വിരിപ്പിലേക്ക് ചെന്നാല്‍ താന്‍ ധരിച്ച തുണിയുടെ ഉള്‍ഭാഗം കൊണ്ട് ആ വിരിപ്പ് ഒന്നു തട്ടി വൃത്തിയാക്കട്ടെ. എഴുന്നേറ്റു പോയശേഷം ആ വിരിപ്പില്‍ എന്തെല്ലാമാണ് കടന്നുവന്നതെന്ന് അവനറയുകയില്ല. അനന്തരം വന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. ബിസ്മിക റബ്ബീ വദഅതു ജന്‍ബീ വ ബിക അര്‍ഫഅഹു, ഇന്‍ അംസക്ത നഫ്സീ ഫര്‍ഹംഹാ വ ഇന്‍ അര്‍സല്‍തഹാ ഫഹ്ഫള്‍ഹാ ബിമാ തഹ്ഫളു ബിഹീ ഇബാദിക്ക സ്വാലിഹീന്‍ (രക്ഷിതാവേ! നിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തെ ഞാനിതാ താഴെ കിടത്തുന്നു. ഇനി ഈ വിരിപ്പില്‍ നിന്ന് എന്‍റെ ശരീരത്തെ എഴുന്നേല്‍പ്പിക്കുന്നതും നിന്‍റെ നാമത്തില്‍ തന്നെയായിരിക്കും. നീ എന്‍റെ ജീവനെ പിടിച്ച് വെക്കുന്ന പക്ഷം അതിനോട് നീ കാരുണ്യം കാണിക്കേണമേ! പിടിച്ചുവെക്കാതെ വിട്ടയക്കുകയാണെങ്കിലോ നല്ലവരായ നിന്‍റെ ദാസന്‍മാരെ സംരക്ഷിക്കുന്ന രൂപത്തില്‍ എന്‍റെ ആത്മാവിനെ നീ സംരക്ഷിക്കുകയും ചെയ്യേണമേ!) (ബുഖാരി. 8. 75. 332)
-
ഇബ്നുഅബ്ബാസ് (റ) ഇക്‌രിമ: യോട് പറഞ്ഞു: എല്ലാ വെള്ളിയാഴ്ചയും ഒരുപ്രാവശ്യം ജനങ്ങളെ ഉപദേശിക്കുക. അതിന് നീ വിസമ്മതം കാണിക്കുകയാണെങ്കില്‍ രണ്ടുപ്രാവശ്യം. അതിലുപരി നീ വര്‍ദ്ധിപ്പിച്ചാല്‍ മൂന്ന് പ്രാവശ്യം. ഈ ഖുര്‍ആന്‍ ജനങ്ങളെ നീ വെറുപ്പിക്കരുത്. അവര്‍ പ്രധാനകാര്യം സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അവരുടെ സംസാരത്തെ മുറിപ്പിച്ച് കൊണ്ട് നീ ഉപദേശിക്കുന്നതായി നിന്നെ ഞാന്‍ ഒരിക്കലും ദര്‍ശിക്കരുത്. അപ്പോള്‍ നീ അവരെ വെറുപ്പിക്കും. അവന്‍ നിന്നോട് ആഗ്രഹിച്ച്കൊണ്ട് ആവശ്യപ്പെടുമ്പോള്‍ നീ അവരെ ഉപദേശിക്കുക. നീ പ്രാര്‍ത്ഥനയില്‍ പ്രാസം യോജിപ്പിക്കല്‍ ഉപേക്ഷിക്കുക. നബി ﷺ യും അനുചരന്‍മാരും പ്രാര്‍ത്ഥനയില്‍ പ്രാസം യോജിപ്പിക്കുന്നതിനെ വര്‍ജ്ജിച്ചവരായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. (ബുഖാരി. 8. 75. 349)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി. 8. 75. 350)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി. 8. 75. 352)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ ക്ക് ദു:ഖം ബാധിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മഹാനും ക്ഷമാശീലനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല. മഹത്തായ സിംഹാസനത്തിന് നാഥനായ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല. ആകാശഭൂമികളുടെ നാഥനും ആദരണീയമായ സിംഹാസനത്തിന്‍റെ അധിപനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. (ബുഖാരി. 8. 75. 356)
-
അബൂഹുറൈറ (റ) നിവേദനം: ആപത്തുകള്‍ മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങളില്‍ നിന്നും പരാജയം അനുഭവപ്പെടുന്നതില്‍ നിന്നും വിധിയുടെ തിന്‍മ ബാധിക്കുന്നതില്‍ നിന്നും ശത്രുക്കള്‍ സന്തുഷ്ടരാകുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതില്‍ നിന്നും കാത്തു രക്ഷിക്കുവാനായി നബി ﷺ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഈ ഹദീസിന്‍റെ നിവേദകന്‍മാരില്‍ ഒരാളായ സുഫ്‌യാന്‍ പറയുന്നു. മൂന്നുകാര്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നബി പ്രാര്‍ത്ഥിച്ചിരുന്നതായി മാത്രമാണ് ഹദീസിലുള്ളത്. അതിലൊന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്. പക്ഷെ ആ ഒന്ന് ഏതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. (ബുഖാരി. 8. 75. 358)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. അല്ലാഹുവേ! വല്ല മുസ്ലിമിനേയും ഞാന്‍ ശകാരിച്ചിട്ടുണ്ടെങ്കില്‍ അതുപരലോകദിനത്തില്‍ അദ്ദേഹത്തിന് നിന്നെ സമീപിക്കാനുള്ള ഒരുപുണ്യ കര്‍മ്മമാക്കിക്കൊടുക്കേണമേ!. (ബുഖാരി. 8. 75. 372)
-
ആയിശ (റ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാര്‍ദ്ധക്യത്തിന്‍റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങള്‍, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്‍റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379)
-
അബൂമൂസ: (റ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. റബ്ബിഗ്ഫിര്‍ലീ ഖതീഅതീ വ ജഹ്ളീ വ ഇസ്വ്‌റാഫീ ഫീ അംരീ കുല്ലിഹീ, വമാ അന്‍ത അഅ്ലമു ബിഹീ മിന്നീ. അല്ലാഹുമ്മഗ്ഫിര്‍ലീ ഖഥായാ വ അംദീ വ ജഹ്ളീ വ ജിദ്ദീ, വ കുല്ലു ധലൈക ഇന്‍തീ. അല്ലാഹുമ്മഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഖ്ഖര്‍തു വമാ അസ്‌റര്‍തു വ മാ അഅ്ലന്‍തു അന്‍തല്‍ മുഖദ്ദിമു വ അന്‍തല്‍ മുഅഖ്ഖിറു വ അന്‍ത അലാ കുല്ലി ശൈഇന്‍ ഖദീര്‍ !. (അല്ലാഹുവേ! എന്‍റെ തെറ്റുകളും എന്‍റെ അജ്ഞതയും എന്‍റെ അതിര് കവിയലും എന്നേക്കാള്‍ നിനക്കറിവുള്ള എന്‍റെ മറ്റുപിഴവുകളും എനിക്ക് പൊറുത്ത് തരേണമെ! അല്ലാഹുവേ! ഞാന്‍ ഗൌരവഭാവത്തിലും വിനോദമായും പറയുന്നവാക്കുകളും മന:പൂര്‍വ്വവും അല്ലാതെയും ചെയ്യുന്ന തെറ്റുകളും എനിക്ക് നീ പൊറുത്തു താ. അതെല്ലാം എന്നിലുള്ളതു തന്നെയാണ്. അല്ലാഹുവേ! ഞാന്‍ പ്രവര്‍ത്തിച്ചതും വീഴ്ച വരുത്തിയതും ഞാന്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ. നീയാണ് ആദ്യത്തേതും അവസാനത്തേതും. നീ എല്ലാറ്റിനും കഴിവുള്ളവനാണ്) (ബുഖാരി. 8. 75. 407)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും സുബ്‌ഹാനല്ലാഹി വബിഹംദിഹി എന്ന് ഒരു ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടും. സമുദ്രത്തിലെ നുര കണക്കില്‍ ഉണ്ടായിരുന്നാലും. (ബുഖാരി. 8. 75. 414)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: രണ്ട് പദങ്ങള്‍ നാവിന് ലഘുവാണെങ്കിലും തുലാസില്‍ ഭാരം കൂടിയതാണ്. പരമകാരുണികന് ഇഷ്ടപ്പെട്ടത്. സുബ്‌ഹാനല്ലാഹില്‍ അളിം, സുബ്‌ഹാനല്ലാഹി വബി ഹംദിഹീ. (ബുഖാരി. 8. 75. 415)
-
അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: തങ്ങളുടെ രക്ഷിതാവിനെ സ്മരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി ജീവിച്ചിരിക്കുന്നവനും മരിച്ചവനും തമ്മിലുള്ള സ്ഥിതിപോലെയാണ്. (ബുഖാരി. 8. 75. 416)
-
അനസി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ ഉറങ്ങാന്‍ വേണ്ടി വിരിപ്പില്‍ വരുമ്പോള്‍ പറയുമായിരുന്നു. നമ്മെ തീറ്റുകയും കുടിപ്പിക്കുകയും ആവശ്യം നിര്‍വ്വഹിച്ചു തരികയും രക്ഷ നല്‍കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും. ആവശ്യം നിറവേറ്റിക്കൊടുക്കുവാനോ അഭയം നല്‍കുവാനോ ആരുമില്ലാത്ത എത്ര ആളുകളാണ്. (മുസ്ലിം)
-
ഹുദൈഫ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഉറങ്ങാനുദ്ദേശിച്ചാല്‍ അവിടുത്തെ വലതുകൈ കവിളിനുതാഴെ വെച്ചുകൊണ്ട് പറയുമായിരുന്നു: എന്‍റെ നാഥാ! നിന്‍റെ അടിമകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസം നിന്‍റെ ശിക്ഷയില്‍ നിന്നും എന്നെ രക്ഷിക്കേണമേ! (തിര്‍മിദി)
-
നുഅ്മാനി (റ)ല്‍ നിന്ന് നിവേദനം: ദുആ ഇബാദത്ത് തന്നെയാണ്. (അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളു) (അബൂദാവൂദ്, തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രോഡീകൃതമായ പ്രാര്‍ത്ഥന ഇഷ്ടപ്പെടുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. (അബൂദാവൂദ്)
-
ത്വാരിഖി(റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ ഇസ്ളാം സ്വീകരിച്ചാല്‍ നബി ﷺ അദ്ദേഹത്തിന് നമസ്കാരം പഠിപ്പിച്ചുകൊടുക്കുകയും എന്നിട്ട് ഈ വചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കല്‍പിക്കുകയും ചെയ്യുമായിരുന്നു: നാഥാ, നീ എനിക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ആഹാരം നല്‍കുകയും ചെയ്യേണമേ ! (മുസ്ലിം)
-
ഇബ്നു അംറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചു: ഹൃദയത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! നിന്‍റെ ത്വാഅത്തിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നീ തിരിച്ചുവിടേണമേ! (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! എന്‍റെ പ്രശ്നങ്ങള്‍ക്ക് ഏകാവലംബമായ എന്‍റെ ദീനിനെ എനിക്ക് നീ വെട്ടിത്തെളിയിച്ചുതരേണമേ! എന്‍റെ ജീവിതം നിലക്കൊള്ളുന്ന ദുനിയാവ് എനിക്ക് നീ ശരിപ്പെടുത്തി തരേണമേ! ഞാന്‍ മടങ്ങിച്ചെല്ലുന്ന പരലോകത്തെ നീ നന്നാക്കിത്തീര്‍ക്കേണമേ! നല്ലതായ കാര്യങ്ങളില്‍ എനിക്ക് ദീര്‍ഘായുസ്സും ചീത്ത കാര്യങ്ങളില്‍ നിന്ന് മരണം എനിക്ക് ഒരു വിശ്രമവുമാക്കേണമേ! (മുസ്ലിം)
-
അലി (റ)യില്‍ നിന്ന് നിവേദനം: നബി ﷺ എനിക്ക് പറഞ്ഞുതന്നു: അല്ലാഹുവേ! എന്നെ നീ ഹിദായത്തിലാക്കുകയും എനിക്ക് നീ തൌഫീഖ് നല്‍കുകയും ചെയ്യേണമേ! എന്ന് നീ പറയുക. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചിരുന്നു: അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും ഭീതിയില്‍ നിന്നും വാര്‍ദ്ധക്യത്തില്‍ നിന്നും ലുബ്ധില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ശിക്ഷയില്‍ നിന്നും ജിവിതത്തിലും മരണത്തിലും നേരിടുന്ന ഫിത്നയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ ദുആ ഇരക്കുമ്പോള്‍ പറയാറുണ്ട്. അല്ലാഹുവേ! എന്‍റെ പ്രവൃത്തി മൂലമുണ്ടാകുന്ന നാശത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (മുസ്ലിം)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുടെ പ്രാര്‍ത്ഥനയില്‍പ്പെട്ടതാണ്. അല്ലാഹുവേ! നീ തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുന്നതില്‍ നിന്നും നീ തന്നിട്ടുള്ള സൌഖ്യം അകന്ന് പോകുന്നതില്‍ നിന്നും ആകസ്മികമായി ഭവിക്കുന്ന നിന്‍റെ ശിക്ഷയില്‍ നിന്നും നിന്‍റെ എല്ലാ കോപത്തില്‍ നിന്നും നിന്നില്‍ ഞാന്‍ അഭയം തേടുന്നു. (മുസ്ലിം)
-
സൈദുബ്നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും പിശുക്കില്‍ നിന്നും ശേഷിയറ്റ വാര്‍ദ്ധക്യ രോഗത്തില്‍ നിന്നും ഖബര്‍ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! എനിക്ക് നീ ഭക്തി പ്രദാനം ചെയ്യുകയും അതിനെ കുറ്റമറ്റതാക്കുകയും ചെയ്യേണമെ. മനസ്സിനെ ശുദ്ധമാക്കുന്നതില്‍ നീയാണ് ഏറ്റവും ഉത്തമന്‍. നീയാണതിന്‍റെ ഉടമസ്ഥനും രക്ഷാധികാരിയും. അല്ലാഹുവേ! പ്രയോജനമില്ലാത്ത വിദ്യയില്‍ നിന്നും ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും വയര്‍ നിറയാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നരകത്തിലേക്ക് വഴിതെളിയിക്കുന്ന ഫിത്നയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും ഐശ്വര്യം നിമിത്തവും ദാരിദ്യ്രം നിമിത്തവും വന്നു ഭവിക്കുന്ന ആപത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (മുസ്ലിം)
-
സിയാദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! ദുസ്സ്വഭാവങ്ങളില്‍ നിന്നും ദുഷ്കൃത്യങ്ങളില്‍ നിന്നും ദേഹേഛകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (തിര്‍മിദി)
-
ശക് ലി (റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് ഒരു ദുആ പഠിപ്പിച്ചുതന്നാലും! അവിടുന്ന് പറഞ്ഞു: നീ പ്രാര്‍ത്ഥിക്കൂ! അല്ലാഹുവേ! എന്‍റെ കേള്‍വി നിമിത്തവും കാഴ്ച നിമിത്തവും സംസാരം നിമിത്തവും ഹൃദയത്തിലെ വിചാരം നിമിത്തവും ഉണ്ടാകുന്നദോഷത്തില്‍ നിന്നും ഇന്ദ്രിയത്തിന്‍റെ ദോഷത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പ്രാര്‍ത്ഥിച്ചിരുന്നു: വെള്ളപ്പാണ്ഡില്‍ നിന്നും ഭ്രാന്തില്‍ നിന്നും കുഷ്ഠരോഗത്തില്‍ നിന്നും മറ്റുവെറുക്കപ്പെട്ട രോഗങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (അബൂദാവൂദ്)
-
അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രാര്‍ത്ഥിക്കുമായിരുന്നു: അസഹനീയമായ വിശപ്പില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. ചീത്തയായ കൂട്ടുകാരനത്രെ അത്. വഞ്ചനയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. തീര്‍ച്ചയായും അതു മോശമായ സഹചാരിയാണ്. (അബൂദാവൂദ്)
-
അലി (റ)യില്‍ നിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്‍റെ അടുത്ത് വന്നുപറഞ്ഞു: ഞാന്‍ കരാര്‍ പാലിക്കാന്‍ അശക്തനായിരിക്കുന്നു. എന്നെ സഹായിക്കണം. ഞാന്‍ പറഞ്ഞു: റസൂല്‍ ﷺ പഠിപ്പിച്ചുതന്ന ചില വാക്കുകള്‍ നിന്നെ ഞാന്‍ പഠിപ്പിക്കട്ടെയോ? (ആ വാക്കുകള്‍ പതിവായി ചൊല്ലിവരുന്ന പക്ഷം) ഒരുപര്‍വ്വതത്തിന്‍റെ അത്രയും വലിയ കടം നിനക്കുണ്ടെങ്കിലും അല്ലാഹു ﷻ നിനക്കത് വീട്ടിത്തരും. നീ പറയൂ! അല്ലാഹുവേ! ഹലാലുകൊണ്ട് നിന്‍റെ ഹറാമില്‍ നിന്ന് എനിക്ക് നീ മതിയാക്കേണമേ! നിന്‍റെ ഔദാര്യംകൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാന്‍ എനിക്കിടയാക്കരുതേ. (തിര്‍മിദി)
-
ഇംറാനി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ എന്‍റെ പിതാവ് ഹുസൈനിന്ന് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി രണ്ട് വാക്ക് പഠിപ്പിച്ചു കൊടുത്തു. അല്ലാഹുവേ! നീ എനിക്ക് നല്ല മാര്‍ഗ്ഗം കാണിച്ചുതരേണമേ! എന്നില്‍ നിന്നുണ്ടാകുന്ന ശര്‍റില്‍ നിന്ന് എന്നെ നീ രക്ഷിക്കേണമേ! (തിര്‍മിദി)
-
അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകരേ! അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കേണ്ടത് എനിക്ക് പഠിപ്പിച്ചുതന്നാലും. അവിടുന്ന് പറഞ്ഞു: ആഫിയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ ചെന്ന് പറഞ്ഞു. പ്രവാചകരേ! ഞാന്‍ അല്ലാഹുവിനോട് ചോദിക്കേണ്ടത് എനിക്ക് പഠിപ്പിച്ചുതന്നാലും. അപ്പോഴും പറഞ്ഞു. അബ്ബാസേ, റസൂലിന്‍റെ പിതൃസഹോദരാ! ഇഹത്തിലും പരത്തിലും ആഫിയത്തിനുവേണ്ടി അല്ലാഹുവിനോട് പ്രര്‍ത്ഥിച്ചു കൊള്ളുക. (തിര്‍മിദി)
-
ശഹ്‌റി (റ)ല്‍ നിന്ന് നിവേദനം: ഉമ്മുസല്‍മ (റ) യോട് ഞാന്‍ ചോദിച്ചു: മുഅ്മിനുകളുടെ മാതാവേ! നബി ﷺ നിങ്ങളുടെ അടുത്താകുമ്പോള്‍ അവിടുന്ന് കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്തായിരുന്നു? അവര്‍ പറഞ്ഞു: അവിടുത്തെ പ്രാര്‍ത്ഥനയില്‍ കൂടുതലും ഇപ്രകാരമായിരുന്നു: ഹൃദയങ്ങള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍ മാത്രം നീ നിലയുറപ്പിക്കേണമേ! (തിര്‍മിദി)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു: ദാവൂദ് (അ) ന്‍റെ ദുആയില്‍ പെട്ടതായിരുന്നു: അല്ലാഹുേ! നിന്‍റെ സ്നേഹത്േയും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്തേയും നിന്നോടുള്ള സ്നേഹത്തെ ഉണ്ടാക്കിത്തരുന്ന പ്രവര്‍ത്തനത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! നിന്‍റെ സ്നേഹത്തെ എന്നേക്കാളും എന്‍റെ കുടുംബത്തേക്കാളും (ദാഹമുള്ളപ്പോള്‍) തണുത്ത വെള്ളത്തേക്കാളും എനിക്ക് ഏറ്റവും പ്രിയങ്കരമാക്കിത്തീര്‍ക്കേണമേ! (തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു: യാദല്‍ജലാലി വല്‍ ഇക്‌റാം എന്ന് നിങ്ങള്‍ പതിവായിചൊല്ലുക. (തിര്‍മിദി)
-
അബുഉമാമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഉരുവിട്ട ധാരാളം പ്രാര്‍ത്ഥനകള്‍ ഉണ്ട്. അതില്‍ നിന്നൊന്നും നമ്മള്‍ മനഃപാഠമാക്കിയിരുന്നില്ല. അങ്ങനെ ഞങ്ങള്‍ പറഞ്ഞു. പ്രവാചകരേ! അങ്ങ് ധാരാളം പ്രാര്‍ത്ഥിച്ചു. അതില്‍ നിന്നൊന്നും ഞങ്ങള്‍ മനഃപാഠമാക്കിയിട്ടില്ലല്ലോ. അവിടുന്ന് പറഞ്ഞു. അവയെല്ലാം ഉള്‍ക്കൊള്ളിക്കുന്ന പ്രാര്‍ത്ഥന ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നീ പറയൂ. അല്ലാഹുവേ! മുഹമ്മദ് നബി ﷺ നിന്നോട് ചോദിച്ച നല്ല കാര്യങ്ങളില്‍ നിന്ന് ഞാനും നിന്നോട് ചോദിക്കുന്നു. അപ്രകാരം തന്നെ മുഹമ്മദ് നബി ﷺ അഭയം തേടിയിട്ടുള്ളവയില്‍ നിന്ന് ഞാനും. നിന്നോട് അഭയം തേടുന്നു. സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവന്‍ നീയാണ്. ലക്ഷ്യം പ്രാപിക്കലും നിന്‍റെ പക്കലാണ്. പാപത്തില്‍ നിന്ന് പിന്‍മാറലും ഇബാദത്തിന്നുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്. (തിര്‍മിദി)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് അദ്ദേഹം കേട്ടു. മുസ്ളിമായ ഒരാളും തന്‍റെ സഹോദരനുവേണ്ടി അവന്‍റെ അഭാവത്തില്‍ പ്രാര്‍ത്ഥിക്കുകയില്ല. മലക്ക് പ്രാര്‍ത്ഥിച്ചിട്ടല്ലാതെ: അതുപോലുള്ളത് നിനക്കുമുണ്ടാകട്ടെ. (മുസ്ലിം)
-
ഉസാമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ആര്‍ക്കെങ്കിലും നന്‍മ ലഭിച്ചാല്‍ നന്‍മ ചെയ്തു കൊടുത്തവനു വേണ്ടി അല്ലാഹു ﷻ നിനക്ക് നന്‍മ തരട്ടെ ! എന്ന് പ്രാര്‍ത്ഥിച്ചാല്‍ അവനെ മുക്തകണ്ഠം വാഴ്ത്തിയവനായി. (തിര്‍മിദി)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ നിര്‍ദ്ദേശിച്ചു: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ദോഷമായി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കും കേടായി നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ധനത്തിന് നാശമുണ്ടാകുവാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി നിങ്ങളെത്തിമുട്ടാതിരിക്കാന്‍ വേണ്ടി. (മുസ്ലിം)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യോട് ചോദിക്കപ്പെട്ടു: ഏത് പ്രാര്‍ത്ഥനയാണ് കൂടുതല്‍ സ്വീകാര്യമായത്? നബി ﷺ പ്രതിവചിച്ചു. രാത്രിയിലെ അന്ത്യയാമത്തിലെ പ്രാര്‍ത്ഥനയും ഫര്‍ള് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ത്ഥനയുമാണത്. (തിര്‍മിദി)
-
ഉബാദത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ളിമും പ്രാര്‍ത്ഥിച്ചാല്‍ ചോദിച്ചത് അല്ലാഹു ﷻ അവന് നല്‍കുകയോ അത്രയും ആപത്ത് അവനില്‍ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കുകയില്ല. അന്നേരം സദസ്സിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ ധാരാളം പ്രാര്‍ത്ഥിക്കും. അവിടുന്ന് പറഞ്ഞു: അല്ലാഹു ﷻ അതില്‍ കൂടുതല്‍ ഗുണം ചെയ്യുന്നവനാണ്. (തിര്‍മിദി) (നിങ്ങളുടെ പ്രാര്‍ത്ഥന നിമിത്തം അവന് യാതൊരുകുറവും സംഭവിക്കുകയില്ല)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: രണ്ട് മഹത്തായ അനുഗ്രഹങ്ങള്‍. മിക്ക മനുഷ്യരും അതില്‍ വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും. (ബുഖാരി. 8. 76. 421)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ എന്‍റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുന്‍യാവില്‍ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമര്‍ (റ) പറയാറുണ്ട്. നീ വൈകുന്നേരത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെയും പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്‍റെ ആരോഗ്യത്തില്‍ നിന്‍റെ രോഗത്തിനുവേണ്ടി നീ സമ്പാദിക്കുക. നിന്‍റെ ജീവിതത്തില്‍ നിന്‍റെ മരണത്തിനു വേണ്ടിയും. (ബുഖാരി. 8. 76. 425)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്‍റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയില്‍ നിന്ന് പുറത്തേക്ക് കടന്നു നിന്നിരുന്നു. ഇവക്ക് പുറമെ നടുവിലുള്ള വരയിലേക്ക് എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി ﷺ അരുളി: ഇതാണ് (നടുവിലുള്ള നീണ്ട രേഖ) മനുഷ്യന്‍ ഇതാണ് - ചതുരത്തിലുള്ള ഈ വരയാണ് അവന്‍റെ ആയുസ്സ് അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്നവര അവന്‍റെ വ്യാമോഹമാണ്. ഈ ചെറിയ വരകള്‍ ചില ആപത്തുകളാണ്. ആ ആപത്തുകളില്‍ ഒന്നില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടാല്‍ മറ്റേത് അവനെ ബാധിക്കും. മറ്റേതില്‍ നിന്ന് രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും. (ബുഖാരി. 8. 76. 426)
-
അനസ് (റ) പറയുന്നു: നബി ﷺ കുറെ വരകള്‍ വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്‍റെ വ്യാമോഹം. ഇതു അവന്‍റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി. 8. 76. 427)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അറുപതു വയസ്സുവരെ ആയുസ്സ് നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകള്‍ അല്ലാഹു സ്വീകരിക്കുകയില്ല. (ബുഖാരി. 8. 76. 428)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: രണ്ടു കാര്യങ്ങളില്‍ കിഴവന്‍റെ ഹൃദയം എപ്പോഴും നിലനിര്‍ത്തിക്കൊണ്ടേയിരിക്കും. ദുന്‍യാവിനോടുള്ള സ്നേഹം. ദീര്‍ഘായുസ്സിനുള്ള മോഹം. (ബുഖാരി. 8. 76. 429)
-
അനസ് (റ) പറയുന്നു: നബി ﷺ അരുളി: ആദമിന്‍റെ മക്കള്‍ വലുതായികൊണ്ടിരിക്കും. അവന്‍റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി. 8. 76. 430)
-
ഇത്ബാന്‍ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിന്‍റെ പ്രീതി തേടിക്കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞ ഏതൊരു മുസ്ലിമും പരലോകദിവസം വന്നെത്തുമ്പോള്‍ അല്ലാഹു ﷻ അവന് നരകം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 8. 76. 431)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ പറയുന്നു. എന്‍റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്‍റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത് അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി. 8. 76. 432)
-
മിര്‍ദാസ് അസ്ളമി(റ) നിവേദനം: നബി ﷺ അരുളി: നല്ലവരായ മനുഷ്യന്‍മാര്‍ ആദ്യമാദ്യം മരണമടഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാര്‍ലിയുടെതുപോലെയുള്ള ഉമി മാത്രമാണ് അവശേഷിക്കുക. അല്ലെങ്കില്‍ ഈത്തപ്പഴത്തിന്‍റെതു പോലെയുള്ള തൊലി അവശേഷിക്കും. അല്ലാഹു ﷻ അവരെ ആദരിക്കുകയില്ല. (ബുഖാരി. 8. 76. 442)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: രണ്ട് താഴ്‌വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്‌വരകൂടി ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കും. മനുഷ്യന്‍റെ വയറ് നിറക്കാന മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. (ബുഖാരി. 8. 76. 444)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ ചോദിച്ചു. നിങ്ങളിലാരാണ് തന്‍റെ ധനത്തേക്കാള്‍ തന്‍റെ അനന്തരാവകാശിയുടെ ധനത്തോട് കൂടുതല്‍ പ്രേമം കാണിക്കുക? അനുചരന്‍മാര്‍ പറഞ്ഞു: പ്രവാചകരേ! തന്‍റെ സ്വന്തം ധനത്തെ സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളില്‍ ആരും തന്നെ അനന്തരാവകാശിയുടെ ധനത്തെ സ്നേഹിക്കുന്നവരായി ഇല്ലതന്നെ. നബി ﷺ അരുളി: താന്‍ മുമ്പ് ചിലവ് ചെയ്തതാണ് തന്‍റെ ധനം. ചെലവ് ചെയ്യാതെ ബാക്കിവെച്ചിരിക്കുന്നത് അവന്‍റെ അവകാശിയുടെ ധനവും. (ബുഖാരി. 8. 76. 449)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ധനം എന്നതു ഭൌതിക വിഭവത്തിന്‍റെ വര്‍ദ്ധനവല്ല. എന്നാല്‍ ധനം എന്നതു മനസ്സിന്‍റെ സംതൃപ്തിയാണ്. (ബുഖാരി. 8. 76. 453)
-
ആയിശ (റ) നിവേദനം: മുഹമ്മദിന്‍റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാല്‍ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി. 8. 76. 462)
-
ആയിശ (റ) പറയുന്നു: നബി ﷺ യുടെ വിരിപ്പ് തോലും അതില്‍ നിറച്ചതു ഈത്തപ്പന യുടെ ചകിരിയുമായിരുന്നു. (ബുഖാരി. 8. 76. 463)
-
ആയിശ (റ) പറയുന്നു: അടുപ്പില്‍ തീ കത്തിക്കാത്ത മാസങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങള്‍ ഭക്ഷിക്കും. അല്‍പം മാംസം ലഭിച്ചാല്‍ ഒഴികെ. (ബുഖാരി. 8. 76. 465)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്‍റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നല്‍കേണമേ. (ബുഖാരി. 8. 76. 467)
-
ആയിശ (റ) നിവേദനം: പ്രവൃത്തിയില്‍ നബി ﷺ ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതിന്‍റെ ഉടമസ്ഥന്ന് (വയസ്സ് കാലത്തും) പതിവാക്കുവാന്‍ സാധിക്കുന്ന വിധം അനുഷ്ഠിക്കുന്നതാണ്. (ബുഖാരി. 8. 76. 469)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയംകരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതുകുറഞ്ഞാലും ശരി. (ബുഖാരി. 8. 76. 471)
-
ആയിശ (റ) പറയുന്നു: നബി ﷺ ഒരുകര്‍മ്മം (സുന്നത്ത്) അനുഷ്ഠിച്ചാല്‍ അതിനെ പതിവാക്കും. എന്നാല്‍ അതു പോലെ നിങ്ങള്‍ക്ക് സാധിക്കണമെന്നില്ല. (ബുഖാരി. 8. 76. 473)
-
സഹ്ല് (റ) നിവേദനം: നബി ﷺ അരുളി: തന്‍റെ രണ്ട് താടിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് അപ്രകാരം തന്നെ രണ്ടു കാലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് എന്നിവയെ നിയന്ത്രിച്ച് നിര്‍ത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഞാന്‍ ഏറ്റുകൊള്ളാം. (ബുഖാരി. 8. 76. 481)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന്‍ ഒരു വാക്ക് പറയും. അതിന്‍റെ അനന്തരഫലം അവന്‍ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവന്‍ നരകത്തില്‍ പതിക്കും. (ബുഖാരി. 8. 76. 484)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മനുഷ്യന്‍ അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു വാക്ക് പറയും. പ്രാധാന്യം കല്‍പിച്ചു കൊണ്ടല്ല അതുപറയുക. ആ വാക്ക് കാരണം അല്ലാഹു ﷻ അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന് കാരണമായ ഒരു വാക്ക് പറയും. അതിന് അവന്‍ പ്രാധാന്യം കല്‍പ്പിക്കുകയില്ല. ആ വാക്ക് കാരണം അല്ലാഹു ﷻ അവനെ നരകത്തില്‍ വീഴ്ത്തും. (ബുഖാരി. 8. 76. 485)
-
അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെയും എന്നോടൊപ്പം അയച്ചിരിക്കുന്ന സന്ദേശങ്ങളുടെയും സ്ഥിതി ഒരു പുരുഷന്‍റെ സ്ഥിതിപോലെയാണ്. അവന്‍ ഒരു ജനതയുടെ അടുത്ത് ചെന്ന് വിളിച്ചുപറഞ്ഞു: എന്‍റെ കണ്ണുകള്‍കൊണ്ട് ഒരു സൈന്യത്തെ ഞാന്‍ കണ്ടു. ഞാനിതാ നിങ്ങളെ താക്കീതുചെയ്യുന്നു. നഗ്നനായിക്കൊണ്ട് (വളരെ ഗൌരവഭാവത്തില്‍ തന്നെ) അതുകൊണ്ട് ഇതാ രക്ഷക്കുള്ള മാര്‍ഗ്ഗം കൈകൊള്ളുവീന്‍. ഇതു കേട്ടപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അയാളുടെ വാക്ക് അനുസരിച്ച് പ്രഭാതാരംഭത്തില്‍ തന്നെ ശാന്തതയോടെ അവിടെ നിന്നുപുറപ്പെട്ടു. അങ്ങിനെ അവര്‍ രക്ഷപ്പെട്ടു. മറ്റൊരു വിഭാഗക്കാര്‍ അദ്ദേഹത്തെ നിഷേധിച്ചു. അവസാനം പ്രഭാതവേളയില്‍ സൈന്യം അവരുടെ മുന്നില്‍ വന്നിറങ്ങി അവരെ നശിപ്പിച്ചു. (ബുഖാരി. 8. 76. 489)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും. (ബുഖാരി. 8. 76. 492)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി. 8. 76. 494)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളുടെ ചെരിപ്പിന്‍റെ വാറിനേക്കാള്‍ നിങ്ങളോട് കൂടുതല്‍ അടുത്തിട്ടാണ് സ്വര്‍ഗ്ഗം സ്ഥിതിചെയ്യുന്നത്. നരകവും അങ്ങിനെതന്നെ. (ബുഖാരി. 8. 76. 495)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളെക്കാള്‍ ധനവും ശരീരവും കൊണ്ട് ശ്രേഷ്ഠത നല്‍കപ്പെട്ടവനിലേക്ക് നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ നിങ്ങളേക്കാള്‍ താഴെയുള്ള വരിലേക്ക് നിങ്ങള്‍ നോക്കുവീന്‍. (ബുഖാരി. 8. 76. 497)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: അല്ലാഹു ﷻ നന്‍മകളെയും തിന്‍മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്‍റെ ഉദ്ദേശത്തെഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു ﷻ രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു ﷻ തന്‍റെയടുക്കല്‍ പത്തുമുതല്‍ എഴുനൂറ് ഇരട്ടിയായും അതിന് മേല്‍പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്‍റെ പേരില്‍ അല്ലാഹു ﷻ രേഖപ്പെടുത്തും. പ്രവര്‍ത്തിച്ചാല്‍ മറ്റൊരു ദുഷ്കൃത്യം അവന്‍ ചെയ്തതായി മാത്രമെ അല്ലാഹു ﷻ രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി. 8. 76. 498)
-
അനസ് (റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍ ) നബി ﷺ യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ് ദര്‍ശിച്ചിുന്നത്. (ബുഖാരി. 8. 76. 499)
-
ജുന്‍ദുബ്(റ) നിവേദനം: നബി ﷺ അരുളി: കേള്‍വിയും കീര്‍ത്തിയും നേടാന്‍ വല്ലവനും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു ﷻ അവന്ന് കേള്‍വിയും കീര്‍ത്തിയും കൈവരുത്തിക്കൊടുക്കും. ജനങ്ങളെ കാണിക്കാന്‍ ഒരു കാര്യം ചെയ്താല്‍ അതേ നിലക്ക് അവനോട് അല്ലാഹുവും പെരുമാറും. (ബുഖാരി. 8. 76. 506)
-
ഉബാദത്ത്(റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. അന്നേരം ആയിശ (റ) അല്ലെങ്കില്‍ തിരുമേനിയുടെ മറ്റൊരു പത്നി പറഞ്ഞു. ഞങ്ങള്‍ മരണം ഇഷ്ടപ്പടുന്നില്ല. നബി ﷺ അരുളി: ഞാന്‍ പറഞ്ഞതിന്‍റെ സാരം അതല്ല. സത്യവിശ്വാസിക്ക് മരണം ആസന്നമായാല്‍ അല്ലാഹുവിനുള്ള ബഹുമാനത്തെയും സംതൃപ്തിയെയും കുറിച്ചുള്ള സന്തോഷവാര്‍ത്ത അവനെ അറിയിക്കും. അപ്പോള്‍ തന്‍റെ മുമ്പിലുള്ളതിനേക്കാള്‍ (മരണത്തേക്കാള്‍) പ്രിയങ്കരമായി അവന്‍റെ പക്കല്‍ ഒന്നുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ അല്ലാഹുവിനെ കാണാന്‍ അവനിഷ്ടപ്പെടും. അവനെ കാണാന്‍ അല്ലാഹുവും. സത്യനിഷേധിക്കു മരണം ആസന്നമായാല്‍ അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ് അവനെ അറിയിക്കുക. അന്നേരം തന്‍റെ മുമ്പിലുള്ള മരണത്തേക്കാള്‍ വെറുക്കപ്പെട്ട ഒരുകാര്യവും അവന്‍റെ പക്കലുണ്ടായിരിക്കുകയില്ല. അല്ലാഹുവിനെ കാണുന്നതില്‍ അവന്ന് വെറുപ്പ് തോന്നും. അവനെ കാണുന്നതില്‍ അല്ലാഹുവിനും വെറുപ്പ് തോന്നും. (ബുഖാരി. 8. 76. 514)
-
ആയിശ (റ) നിവേദനം: കഠിനസ്വഭാവക്കാരായ ചില ഗ്രാമീണര്‍ നബി ﷺ യുടെ അടുക്കല്‍ വന്ന് അന്ത്യദിനം എപ്പോഴെന്ന് ചോദിക്കാറുണ്ട്. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞവന്‍റെ നേരെ നോക്കി നബി ﷺ അരുളും. ഇവന്‍ ജീവിച്ചെങ്കില്‍ ഇവനെ വാര്‍ദ്ധക്യം ബാധിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ അന്ത്യദിനം സംഭവിക്കുന്നതാണ്. (ബുഖാരി. 8. 76. 518)
-
അബൂഖതാദ (റ) പറയുന്നു: നബി ﷺ യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശ്രമം ലഭിക്കുന്നവന്‍. അനുചരന്‍മാര്‍ ചോദിച്ചു: പ്രവാചകരേ! എന്താണ് ഇതിന്‍റെ വിവക്ഷ? നബി ﷺ പ്രത്യുത്തരം നല്‍കി. സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍ ദുന്‍യാവിന്‍റെ ക്ളേശങ്ങളില്‍ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് അവന്‍ നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന് മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും. (ബുഖാരി. 8. 76. 519)
-
അനസ് (റ) നിവേദനം: ഒരു മയ്യിത്തിനെ മൂന്നു സംഗതികള്‍ പിന്‍തുടരും. രണ്ടെണ്ണം തിരിച്ചു പോരും. ഒന്ന് അവന്‍റെ കൂടെ അവശേഷിക്കും. കുടുംബം, ധനം, പ്രവര്‍ത്തനം എന്നിവയാണത്. കുടുംബവും ധനവും മടങ്ങും. പ്രവര്‍ത്തനം അവശേഷിക്കും. (ബുഖാരി. 8. 76. 521)
-
അബൂസഈദ്(റ) നിവേദനം: നബി ﷺ അരുളി: അന്ത്യദിനത്തില്‍ ഭൂമി പരമാധികാരിയായ അല്ലാഹുവിന്‍റെ കയ്യിലായിരിക്കും. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ളൊരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബി ﷺ യോട് പറഞ്ഞു. അബുല്‍കാസിം, അല്ലാഹു ﷻ താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാരവിഭവമെന്തായിരിക്കുമെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെയോ? നബി ﷺ അരുളി: അതെ, ജൂതന്‍ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി ﷺ അരുളിയതുപോലെതന്നെ. അപ്പോള്‍ നബി ﷺ യുടെ അണപ്പല്ലുകള്‍ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവര്‍ക്ക് കറി എന്തായിരിക്കുമെന്ന് ഞാന്‍ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂണുമായിരിക്കും. സഹാബിമാര്‍ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്‍റെ കരളിന്‍മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം എഴുപതിനായിരം പേര്‍ക്ക് തിന്നാനുണ്ടാവും. (ബുഖാരി. 8. 76. 527)
-
സഹ്ല് (റ) നിവേദനം: നബി ﷺ അരുളി: പരലോകദിവസം വെളുത്ത മിനുസമുള്ളതും പത്തിരിപോലെയുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും. സഹ്ല് അല്ലെങ്കില്‍ മറ്റൊരു നിവേദകന്‍ പറയുന്നു. ആ മൈതാനത്തു ആര്‍ക്കും പ്രത്യേകം അടയാളങ്ങളൊന്നും സ്ഥാപിച്ചിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 8. 76. 528)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: പരലോകത്തു സമ്മേളിപ്പിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്തവരുമായിരിക്കും. ഞാന്‍ ചോദിച്ചു. പ്രവാചകരേ! സ്ത്രീകളും പുരുഷന്‍മാരും അപ്പോള്‍ പരസ്പരം നോക്കുകയില്ലേ? നബി ﷺ അരുളി: അവിടത്തെ സ്ഥിതി അത്തരം ചിന്തകള്‍ക്കെല്ലാം അതീതമായിരിക്കും. (ബുഖാരി. 8. 76. 534)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പരലോകദിവസം മനുഷ്യരുടെ വിയര്‍പ്പ് കൂടുതല്‍ ഒലിച്ചിട്ട് എഴുപതു മുഴം ആഴത്തില്‍ കെട്ടിനില്‍ക്കും. അവരുടെ വായവരെ അല്ലാത്തവരുടെ ചെവിവരെത്തന്നെ അതെത്തും. (ബുഖാരി. 8. 76. 539)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി. 8. 76. 540)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു വിളിച്ചുപറയുന്നവന്‍ ഇപ്രകാരം വിളിച്ച് പറയും. നരകവാസികളെ! മരണമില്ല, സ്വര്‍ഗ്ഗവാസികളെ! മരണമില്ല. നിങ്ങള്‍ക്ക് ശാശ്വതം. (ബുഖാരി. 8. 76. 552)
-
അബൂസഈദ്(റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ സ്വര്‍ഗ്ഗവാസികളെ വിളിക്കും. സ്വര്‍ഗ്ഗവാസികളെ, എന്ന്. അപ്പോള്‍ നാഥാ! നിന്‍റെ വിളി ഞങ്ങളിതാ ഉത്തരം നല്‍കുന്നുവെന്ന് അവര്‍ പറയും. നിങ്ങള്‍ അതൃപ്തരാണോ? അല്ലാഹു ﷻ ചോദിക്കും. അവര്‍ പറയും. ഞങ്ങള്‍ എങ്ങനെ സംതൃപ്തരാകാതിരിക്കും! നിന്‍റെ സൃഷ്ടികളില്‍ ആര്‍ക്കും കൊടുത്തിട്ടില്ലാത്തതു നീ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ! അല്ലാഹു പറയും: അതിനേക്കാളും ഉല്‍കൃഷ്ടമായതു ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. അവര്‍ ചോദിക്കും. ഇതിനേക്കാള്‍ ഉല്‍കൃഷ്ടമായത് എന്തുണ്ട്. അല്ലാഹു ﷻ പറയും. എന്‍റെ സംതൃപ്തി നിങ്ങള്‍ക്ക് മീതെ ഇതാ ചൊരിഞ്ഞ് തരും. ഒരിക്കലും ഞാന്‍ നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി. 8. 76. 557)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പരലോകദിനം സത്യനിഷേധിയുടെ രണ്ടു ചുമലുകള്‍ക്കിടയില്‍ ധൃതിയില്‍ പോകുന്ന ഒരു വാഹനയാത്രക്കാരന് മൂന്ന് ദിവസം സഞ്ചരിക്കുവാനുള്ള ദൂരമുണ്ടായിരിക്കും. (ബുഖാരി. 8. 76. 559)
-
സഹ്ല് (റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. അതിന്‍റെ നിഴലിലൂടെ ഒരു നല്ല കുതിരപ്പുറത്ത് ഒരാള്‍ യാത്ര ചെയ്താല്‍ നൂറ് വര്‍ഷം ആ യാത്ര തുടര്‍ന്നാലും നിഴലിനെ അയാള്‍ മുറിച്ച് കടക്കുകയില്ല. (ബുഖാരി. 8. 76. 559)
-
ജാബിര്‍ (റ) പറയുന്നു: നബി ﷺ അരുളി: ശുപാര്‍ശ കൊണ്ട് നരകത്തില്‍ നിന്ന് ഒരു വിഭാസത്തെ പുറത്തു കൊണ്ടുവരും. അവര്‍ പാലുണ്ണി പോലെയുണ്ടായിരിക്കും. (ബുഖാരി. 8. 76. 563)
-
അനസ് (റ) പറയുന്നു: നബി ﷺ അരുളി: അഗ്നി തട്ടിക്കരിഞ്ഞ അടയാളത്തോട് കൂടി നരകത്തില്‍ നിന്ന് ഒരു ജനത പുറത്തുവരും. എന്നിട്ടവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ നരകക്കാര്‍ എന്ന് സ്വര്‍ഗ്ഗവാസികള്‍ അവരെ വിളിക്കും. (ബുഖാരി. 8. 76. 564)
-
നുഅ്മാന്‍ (റ) പറയുന്നു: നബി ﷺ അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന്‍ ഒരാളായിരിക്കും. അവന്‍റെ പാദങ്ങള്‍ക്കിടയില്‍ രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്‍റെ തലച്ചോറ് തിളച്ചുപൊങ്ങി്കൊണ്ടിരിക്കും. (ബുഖാരി. 8. 76. 567)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാലും കുറ്റം ചെയ്തെങ്കില്‍ അവന്ന് നരകത്തില്‍ നല്‍കുമായിരുന്ന സീറ്റ് കാണിച്ചുകൊടുക്കാതിരിക്കുകയില്ല. അവന്‍ അല്ലാഹുവിനോട് കൂടുതല്‍ നന്ദിയുള്ളവനായിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. ഇപ്രകാരം തന്നെ ഒരാള്‍ നരകത്തില്‍ പ്രവേശിച്ചുകഴിഞ്ഞാലും നന്‍മചെയ്തതെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമായിരുന്ന സീറ്റ് അവന് കാണിച്ചു കൊടുക്കാതിരിക്കുകയില്ല. അവന്‍ ഖേദിക്കുവാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. (ബുഖാരി. 8. 76. 573)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ അരുളി: നരകത്തില്‍ നിന്ന് അവസാനമായി മോചിതനായി സ്വര്‍ഗ്ഗത്തില്‍ അവസാനമായി പ്രവേശിക്കുന്നവന്‍ ആരാണെന്ന് എനിക്കറിയാം. അയാള്‍ ഒരു മനുഷ്യനാണ്. മുട്ടുകുത്തിക്കൊണ്ട് അയാള്‍ നരകത്തില്‍ നിന്ന് പുറത്തുകയറും. അല്ലാഹു ﷻ പറയും. നീ പോയി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അയാള്‍ അങ്ങനെ സ്വര്‍ഗ്ഗത്തില്‍ കടക്കും. അതു മുഴുവന്‍ സ്വര്‍ഗ്ഗമാണെന്ന് അയാള്‍ ഊഹിക്കും. അയാള്‍ തിരിച്ച് വന്ന് അല്ലാഹുവിനോട് പറയും: എന്‍റെ രക്ഷിതാവേ! ഞാനതു സമ്പൂര്‍ണ്ണമായി ദര്‍ശിച്ചു. അല്ലാഹു ﷻ പറയും: നീ പോവുക സ്വര്‍ഗ്ഗത്തില്‍ കടക്കുക. ആദ്യത്തേതു പോലെ അയാള്‍ പറയും. അതുപോലെ അല്ലാഹു ﷻ മറുപടിയും നല്‍കും. ശേഷം അല്ലാഹു ﷻ പറയും: പത്തു ദുന്‍യാവ് പോലെയുള്ളത് നിനക്കുണ്ട്. അപ്പോള്‍ അയാള്‍ ചോദിക്കും. നീ എന്നെ പരിഹസിക്കുകയാണോ? അതല്ല എന്‍റെ നേരെ ചിരിക്കുകയാണോ? നീ രാജാവാണ്. ഇതുപറഞ്ഞു നബി ﷺ തന്‍റെ പല്ലുകള്‍ കാണുന്നവിധം ചിരിച്ചു. (ബുഖാരി. 8. 76. 575)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളുടെ മുമ്പില്‍ എന്‍റെ ഹൌള് പ്രത്യക്ഷപ്പെടാന്‍ പോകുന്നുണ്ട്. ജര്‍ബാഇന്നും അദ്‌റൂഹിന്നും ഇടക്കുള്ളത്രയുണ്ടായിരിക്കും അതിന്‍റെ അകലം. (ബുഖാരി. 8. 76. 579)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ ക്ക് നല്‍കിയ ധാരാളം നന്‍മകള്‍ക്കാണ് കൗസർ എന്ന് പറയുന്നത്. (ബുഖാരി. 8. 76. 580)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ അരുളി: എന്‍റെ ഹൌളിന്‍റെ വിസ്താരം ഒരു മാസത്തെ യാത്രാദൂരമാണ്. അതിലെ വെള്ളം പാലിനെക്കാള്‍ വെളുത്തതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ള തുമായിരിക്കും. ആ വെള്ളം നിറക്കാനുള്ള കൂജകള്‍ നക്ഷത്രങ്ങള്‍ പോലെയായിരിക്കും. അതു ആരെങ്കിലും കുടിച്ചാല്‍ പിന്നീട് ഒരിക്കലും അവന്‍ ദാഹിക്കുന്നവനല്ല. (ബുഖാരി. 8. 76. 581)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ ഹൌളിന് ഐലക്കും യമനിലെ സന്‍ആഇന്നും ഇടക്കുള്ളത്ര വിസ്താരമുണ്ടായിരിക്കും. അതിലെ ജലം നിറക്കാന്‍ നക്ഷത്രങ്ങളുടെ എണ്ണത്തോളം വരുന്ന കൂജകളുണ്ടായിരിക്കും. (ബുഖാരി. 8. 76. 582)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പരലോകദിവസം എന്‍റെ ഹൌളില്‍ നിന്ന് ചിലരെ തട്ടിമാറ്റും. അപ്പോള്‍ ഞാന്‍ പറയും: എന്‍റെ രക്ഷിതാവേ! അവര്‍ എന്‍റെ അനുയായികളാണ്. അപ്പോള്‍ അവന്‍ പറയും. നിനക്ക് ശേഷം അവര്‍ പുതിയതായി നിര്‍മ്മിച്ചതിനെ സംബന്ധിച്ച് നിനക്ക് യാതൊരു അറിവുമില്ല. അവര്‍ പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി. 8. 76. 584)
-
ഇംറാന്‍ (റ) നിവേദനം: ഒരാള്‍ ചോദിച്ചു. പ്രവാചകരെ! സ്വര്‍ഗവാസികളെയും നരകവാസികളെയും വേര്‍തിരിച്ചറിയാന്‍ കഴിയുമോ? അതെയെന്ന് അവിടന്നരുളി: അയാള്‍ വീണ്ടും ചോദിച്ചു: പ്രവര്‍ത്തിക്കുന്നവര്‍ എന്തിന് പ്രവര്‍ത്തിക്കണം? നബി ﷺ അരുളി: ഏത് ലക്ഷ്യത്തെ മുന്‍ നിര്‍ത്തിക്കൊണ്ടാണോ തങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം നിറവേറ്റാനായിരിക്കും ഓരോ മനുഷ്യനും സ്വതവേ പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ തനിക്ക് സൌകര്യപ്പെട്ടത് പ്രവര്‍ത്തിക്കാനാണ് ഓരോ മനുഷ്യനും ശ്രമിക്കുക. (ബുഖാരി. 8. 77. 595)
-
ഹുദൈഫ (റ) നിവേദനം: നബി ﷺ ഞങ്ങളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. അന്ത്യദിനം വരേയുണ്ടാകുന്ന ഒരുകാര്യവും അതില്‍ എടുത്ത് പറയാതെ നബി ﷺ വിട്ടില്ല. ഓര്‍മ്മിക്കാന്‍ താല്‍പര്യമുള്ളവരെല്ലാം അതു ഓര്‍മ്മിച്ചു. താല്‍പര്യമില്ലാത്തവര്‍ വിസ്മരിച്ചു. ഒരാള്‍ക്ക് മറ്റൊരാളെ പരിചയമുണ്ടായിരിക്കും അയാള്‍ കണ്‍മുമ്പില്‍ നിന്ന് പോയാല്‍ ഇവന്‍റെ വിസ്മൃതിപഥത്തില്‍ നിന്നും അയാള്‍ വിട്ടു പോവുക സ്വാഭാവികമാണ്. പിന്നീട് കണ്ടുമുട്ടുമ്പോള്‍ ഓര്‍മ്മ വരികയും ചെയ്യും. ഇതു പോലെ ചില സംഗതികള്‍ ഓര്‍മ്മയില്‍ നിന്ന് വിട്ടുപോവുകയും പിന്നീടതിനെക്കുറിച്ച് ഓര്‍ക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഓര്‍മ്മ വരികയും അല്ലാത്തപക്ഷം മറന്നുപോകുകയും ചെയ്യും. (ബുഖാരി. 8. 77. 601)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ നേര്‍ച്ചയെ വിരോധിച്ചിരിക്കുന്നു. അവിടുന്ന് അരുളിയിട്ടുണ്ട്. തീര്‍ച്ചയായും നേര്‍ച്ച യാതൊരു ഉപകാരവും കൊണ്ട് വരില്ല. പിശുക്കന്‍മാരില്‍ നിന്ന് അതു ധനം പുറത്തെടുക്കും (അത്രമാത്രം). (ബുഖാരി. 8. 77. 605)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ പറയുന്നു: ഞാന്‍ നിശ്ചയിച്ചുവെച്ചതല്ലാതെ അതിന്നപ്പുറം ഒരു നേട്ടവും നേര്‍ച്ച മൂലം ആദമിന്‍റെ സന്താനങ്ങള്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ വിധി അവനെ കണ്ടുമുട്ടും. പിശുക്കില്‍ നിന്ന് അതു ധനത്തെ പുറത്തെടുക്കും. (ബുഖാരി. 8. 77. 606)
-
അബൂസഈദ്(റ) നിവേദനം: നബി ﷺ അരുളി: രണ്ട് രഹസ്യോപദേഷ്ടാക്കള്‍ ഉപദേശം നല്‍കിക്കൊണ്ടിരിക്കാത്ത ഒരൊറ്റ ഖലീഫയും അധികാരത്തിലിരുന്നിട്ടില്ല. ഒരു ഉപദേഷ്ടാവ് അവനോട് നന്‍മ ഉപദേശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യും. മറ്റേ ഉപദേഷ്ടാവോ തിന്‍മ ഉപദേശിക്കും. അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അല്ലാഹു ആരെ കാത്തു രക്ഷിച്ചോ അവനെത്രെ സുരക്ഷിതന്‍. (ബുഖാരി. 8. 77. 608)
-
അബ്ദുല്ല (റ) നിവേദനം: അങ്ങിനെയല്ല. ഹൃദയങ്ങളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം എന്ന് നബി ﷺ പലപ്പോഴും പറയാറുണ്ടായിരുന്നു. (ബുഖാരി. 8. 77. 614)
-
അബ്ദുറഹ്മാന്‍ ബിന്‍ സമുറ(റ) നിവേദനം: നബി ﷺ അരുളി: അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്‍റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നാം കാലം കൊണ്ട് അവസാനത്തെ സമുദായമാണെങ്കിലും പുനരുത്ഥാന ദിവസം സ്ഥാനം കൊണ്ട് മുന്‍കടക്കുന്നവരാണ്. തന്‍റെ ഭാര്യയുടെ കാര്യത്തില്‍ താന്‍ സ്വീകരിച്ച പ്രതിജ്ഞയുടെ മേല്‍ ശഠിച്ച് നില്‍ക്കുന്നതാണ് പ്രതിജ്ഞ ലംഘിച്ചിട്ട് അല്ലാഹു ﷻ നിശ്ചയിച്ച പ്രായശ്ചിത്തം നല്‍കുന്നതിനേക്കാളും വലിയ പാപം. (ബുഖാരി. 8. 78. 621)
-
അബൂദര്റ്(റ) നിവേദനം: ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നപ്പോള്‍ കഅ്ബ:യടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലില്‍ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ അവിടുത്തെ മുമ്പില്‍ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൗനം ദീക്ഷിക്കുവാന്‍ കഴിഞ്ഞില്ല. എന്നെവളരെയേറെ ദു:ഖം ബാധിച്ചു. ഞാന്‍ ചോദിച്ചു: പ്രവാചകരേ! എന്‍റെ മാതാപിതാക്കള്‍ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കള്‍ അരുളിക്കൊണ്ടിരിക്കുന്നത്? നബി ﷺ അരുളി: കൂടുതല്‍ ധനമുള്ളവര്‍ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവര്‍ അതിലുള്‍പ്പെടുകയില്ല. (ബുഖാരി. 8. 78. 633)
-
അബ്ദുല്ല (റ) നിവേദനം: അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തില്‍ പെട്ടതാണെന്ന് നബി ﷺ അരുളി. (ബുഖാരി. 8. 78. 667)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന്‍ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്‍റെ കല്‍പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍ കല്‍പന ലംഘിച്ചുകൊണ്ടുള്ള ആ നേര്‍ച്ച അവന്‍ ഒരിക്കലും പൂര്‍ത്തിയാക്കരുത്. (ബുഖാരി. 8. 78. 687)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്‍റെ ഒരു ഭാഗത്തു ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. നബി ﷺ അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബുഇസ്രാഈല്‍ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചു കൊണ്ടേയിരിക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി ﷺ അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി. 8. 78. 695)
84. പ്രതിജ്ഞക്കുള്ള പ്രായശ്ചിത്തങ്ങള്‍
-
സാഇബ് ബിന്‍ യസീദ്(റ) പറയുന്നു: നബി ﷺ യുടെ കാലത്തെ ഒരു സ്വാഅ് നിങ്ങളുടെ ഇന്നത്തെ ഒരു മുദും അതിന്‍റെ മൂന്നില്‍ രണ്ടു ഭാഗവുമായിരുന്നു. ഉമറ്‍ബനുല്‍ അബദില്‍ അസീസ് (റ) ന്‍റെ കാലത്ത് അതില്‍ വര്‍ദ്ധനവ് ഉണ്ടാക്കി. (ബുഖാരി. 8. 79. 703)
-
നാഫിഅ്(റ) പറയുന്നു. ഇബ്നുഉമര്‍ (റ) ഫിത്വ്ര്‍ സകാത്ത് നല്‍കാറുണ്ടായിരുന്നത് നബി ﷺ യുടെ മുദ്ദിനെ പരിഗണിച്ചായിരുന്നു. പ്രായശ്ചിത്തം അപ്രകാരം തന്നെ. (ബുഖാരി. 8. 79. 704)
-
ഹമ്മാദ്(റ) പറയുന്നു: നബി ﷺ അരുളി: ഞാനൊരു സംഗതിചെയ്യുകയില്ലെന്ന് സത്യം ചെയ്തു. ശേഷം അതിനേക്കാള്‍ ഉത്തമമായതു കണ്ടാല്‍ സത്യം ലംഘിച്ച് പ്രായശ്ചിത്തം നല്‍കും. (ബുഖാരി. 8. 79. 710)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: ഞങ്ങള്‍ അനന്തരമെടുക്കപ്പെടുകയില്ല. ഞങ്ങള്‍ ഉപേക്ഷിച്ചിടുന്നത് ദാനധര്‍മ്മമാണ്. (ബുഖാരി. 8. 80. 719)
-
ഇബ്നുഅബ്ബാസ് (റ) നിവേദം: നബി ﷺ അരുളി: അനന്തരാവകാശികള്‍ക്ക് അവരുടെ ഓഹരികള്‍ നല്‍കിയശേഷം ബാക്കിയുള്ളത് കുടുംബത്തില്‍ ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷന് അവകാശപ്പെട്ടതാണ്. (ബുഖാരി. 8. 80. 724)
-
മുആദ്(റ) നിവേദനം: ഒരാള്‍ മരിച്ച് അയാള്‍ക്ക് പെണ്‍കുട്ടിയും സഹോദരിയും ഉണ്ടായാല്‍ പെണ്‍കുട്ടിക്ക് പകുതിയും സഹോദരിക്കു പകുതിയും ലഭിക്കും. (ബുഖാരി. 8. 80. 726)
-
ഹൂസൈല്‍ (റ) പറയുന്നു: മരിച്ചവ്യക്തിക്ക് ഒരു പുത്രിയും മകന്‍റെ ഒരുപുത്രിയും ഒരു സഹോദരിയുമുണ്ട്. എങ്കില്‍ അവരുടെ അവകാശം എങ്ങിനെയാണെന്ന് അബൂമൂസ (റ)യോട് ഒരാള്‍ ചോദിച്ചു. സ്വന്തം പുത്രിക്ക് പകുതിയും സഹോദരിക്കുപകുതിയും ലഭിക്കുമെന്ന് മറുപടി അദ്ദേഹം നല്‍കി. ശേഷം പറഞ്ഞു: നിങ്ങള്‍ ഇബ്നുമസ്‌ഊദിന്‍റെയടുക്കല്‍ പോയി അദ്ദേഹത്തോട് ചോദിച്ചുകൊള്ളുക. അദ്ദേഹം എന്‍റെ അഭിപ്രായത്തെ അനുകൂലിക്കുമെന്ന് അബൂമൂസ പറഞ്ഞു. ഇബ്നുമസ്‌ഊദിന്‍റെ യടുക്കല്‍ ചെന്ന് അബൂമൂസായുടെ തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അങ്ങിനെ വിധി കല്‍പ്പിക്കുന്നപക്ഷം ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവനായിരിക്കുകയില്ല. വഴി പിഴച്ചവനായിരിക്കും. നബി ﷺ കല്‍പ്പിച്ചതനുസരിച്ചാണ് ഈ വിഷയത്തില്‍ ഞാന്‍ തീരുമാനം കല്‍പ്പിക്കുക. സ്വന്തം പുത്രിക്ക് പകുതി ലഭിക്കും. മകന്‍റെ മകള്‍ക്ക് ആറിലൊരംശവും. ബാക്കിയുള്ളത് സഹോദരിക്ക് ലഭിക്കും. അബൂമൂസയെ വിവരമറിയിച്ചപ്പോള്‍ ഈ മഹാപണ്ഡിതന്‍ നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കാലമത്രയും ഇത്തരം വിഷയങ്ങളെക്കുറിച്ച് നിങ്ങളെന്നോട് ചോദിക്കാന്‍ വരരുത് എന്നദ്ദേഹം ഉപദേശിച്ചു. (ബുഖാരി. 8. 80. 728)
-
അസ്‌വദ്(റ) പറയുന്നു: മുആദ്(റ) നബി ﷺ യുടെ കാലത്ത് പുത്രിക്ക് പകുതിയും സഹോദരിക്ക് പകുതിയും അവകാശം നല്‍കി. സുലൈമാന്‍ (നിവേദകന്‍) ശേഷം പറഞ്ഞു: നബി ﷺ യുടെ കാലത്ത് എന്നുപറയുന്നില്ല. (ബുഖാരി. 8. 80. 733)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ വെറുക്കരുത്. വല്ലവനും തന്‍റെ പിതാവിനെ വെറുക്കുന്ന പക്ഷം അവന്‍ നന്ദികെട്ടവനത്രെ. (ബുഖാരി. 8. 80. 759)
-
അബൂ ഉമാമ (റ) പറഞ്ഞു: ഹജ്ജത്തുല്‍ വദായിലെ പ്രഭാഷണത്തില്‍ (ഖുത്തുബ) പ്രവാചകന്‍ ﷺ പറയുന്നതു ഞാന്‍ കേട്ടു: നിശ്ചയമായും അല്ലാഹു ഓരോരുത്തര്‍ക്കും അവനു അവകാശപ്പെട്ട് പങ്കു നല്‍കിയിരിക്കുന്നു. അതിനാല്‍ പിന്തുടര്‍ച്ചാവകാശി യാകുന്നവരുവനു വേണ്ടി മരണശാസനം വേണ്ട (അബൂദാവൂദ്)
-
ബുറൈദ (റ) പറഞ്ഞു: കസാഅയില്‍പെട്ട ഒരാള്‍ മരിക്കയും അയാളുടെ പിന്തുടര്‍ച്ചാവകാശം പ്രവാചക ﷺ ന്‍റെ അടുക്കല്‍ കൊണ്ടുവരപ്പെടുകയും ചെയ്തു. അവിടുന്നു പറഞ്ഞു: അയാളുടെ അവകാശിയെ അല്ലെങ്കില്‍ പെണ്‍വഴിക്കു അയാളുമായി ബന്ധമുള്ള ഒരാളെ അന്വേഷിക്കുക. എന്നാല്‍ അയാള്‍ക്കു ഒരു അവകാശിയേയോ, പെണ്‍വഴിയില്‍ ബന്ധമുള്ള ഒരാളെയോ കാണുവാന്‍ അവര്‍ക്കു സാധിച്ചില്ല. അതിനാല്‍ അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: അയാളുമായി പ്രപിതാമഹന്‍ മൂലം ഏറ്റവും അടുത്ത ബന്ധമുള്ള കസാഅയില്‍ പെട്ടവര്‍ക്ക് കൊടുക്കുക. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തു. ഒരാള്‍ മരിക്കയും അയാള്‍ സ്വതന്ത്രനാക്കപ്പെട്ട ഒരു ടിമയല്ലാതെ മറ്റു അവകാശികള്‍ അയാള്‍ക്കു അവശേഷിക്കാതിരിക്കയും ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു. അയാള്‍ക്ക് (പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നതിന്) ആരെങ്കിലും ഉണ്ടോ? അവര്‍ പറഞ്ഞു: സ്വതന്ത്രനാക്കിയ ഒരടിമയല്ലാതെ അയാള്‍ക്കു മറ്റാരും ഇല്ല. അതിനാല്‍ പ്രവാചകന്‍ ﷺ അയാളുടെ പിന്‍തുടര്‍ച്ചാവകാശം അയാള്‍ക്ക് (അടിമക്ക്) കൊടുത്തു. (അബൂദാവൂദ്)
-
മിഖ്ദാം(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ഞാന്‍ ഓരോ വിശ്വാസിയോടും അവനവനെത്തന്നെയെക്കാള്‍ അടുത്താണ്. അതുകൊണ്ട് ഒരുകടത്തെയോ പുലര്‍ത്തേണ്ട കുട്ടികളേയോ ആരൊരുവന്‍ ശേഷിപ്പിക്കുന്നുവോ, അതു നമ്മുടെ ചുമതലയിലാണ്; ആരൊരുവന്‍ സ്വത്തു ശേഷിപ്പിക്കുന്നുവോ, അത് അവന്‍റെ പിന്ഗാമികള്‍ക്കുമാണ്. അവാകാശികളല്ലാത്ത ആളിന്‍റെ അവകാശി ഞാനാകുന്നു. ഞാന്‍ അയാളുടെ സ്വത്തിനു അവകാശിയായിത്തീരുകയും അവന്‍റെ ബാദ്ധ്യസ്ഥതയെ വിമോചിക്കയും ചെയ്യുന്നു. (അബൂദാവൂദ്)
-
അബുഹുറയ്‌റാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ഘാതകന്‍ പിന്തുടര്‍ച്ചാവകാശിയാകുന്നില്ല. (തിര്‍മിദി)
-
അംറ് ഇബ്നു ഷുഅയ്ബ്(റ) നിവേദനം ചെയ്തു: പ്രവാചകന്‍ ﷺ പറഞ്ഞു: സ്വതന്ത്രയായ ഒരു സ്ത്രീയുമായോ ഒരു അടിമസ്ത്രീയായോ വ്യഭിചാരം നടത്തി (അപ്രകാരം ജനിക്കുന്ന) ശിശു നിയമാനുസൃതമല്ല. അവന്‍ പിന്‍തുടര്‍ച്ചാവകാശിയാകുന്നില്ല. അവനെ പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നുമില്ല. (തിര്‍മിദി)
-
അനസ് (റ) നിവേദനം: നബി ﷺ കള്ള് കുടിയനെ ചെരിപ്പുകള്‍ കൊണ്ടും ഈത്തപ്പനയുടെ മടല്‍കൊണ്ടും അടിക്കുവാന്‍ കല്‍പ്പിച്ചു. അബൂബക്കര്‍ (റ) നാല്‍പതു അടിയാണ് അവന്ന് നല്‍കിയിരുന്നത്. (ബുഖാരി. 8. 81. 764)
-
അലി (റ) പറയുന്നു: ഞാന്‍ ഒരാളുടെ മേല്‍ ശിക്ഷാനടപടികള്‍ നടപ്പാക്കുമ്പോള്‍ അവന്‍ മരിച്ചാല്‍ ദു: ഖിക്കുകയില്ല. മദ്യപാനി ഒഴികെ കാരണം അവന്‍റെ മേല്‍ നിര്‍ണ്ണിതമായ ശിക്ഷാനടപടി പ്രവാചകന്‍ മതപരമാക്കിയിട്ടില്ല. അതിനാല്‍ അവന്‍ മരിച്ചാല്‍ ഞാന്‍ പ്രായശ്ചിത്തം നല്‍കുന്നതാണ്. (ബുഖാരി. 8. 81. 769)
-
സാഇബ്(റ) നിവേദനം: നബി ﷺ യുടെയും അബൂബക്കര്‍ (റ)ന്‍റെയും ഉമര്‍ (റ)ന്‍റെയും ഭരണകാലത്ത് ആരംഭത്തിലും മദ്യപാനികളെ ഞങ്ങള്‍ കൈകള്‍ കൊണ്ടും ചെരിപ്പുകള്‍കൊണ്ടും വസ്ത്രംകൊണ്ടും അടിക്കുകയാണ് ചെയ്തിരുന്നത്. ഉമര്‍ (റ) ഭരണത്തിന്‍റെ അവസാനഘട്ടം നാല്‍പതു അടി നടപ്പിലാക്കി. പക്ഷെ, മദ്യപാനികള്‍ വര്‍ദ്ധിക്കുകയും അവര്‍ ദുര്‍മാര്‍ഗ്ഗം ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഉമര്‍ (റ) ശിക്ഷ 80 അടിയായി വര്‍ധിപ്പിച്ചു. (ബുഖാരി. 8. 81. 770)
-
ഉമര്‍ (റ) നിവേദനം: നബി ﷺ യുടെ കാലത്ത് അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങള്‍ അയാളെ കഴുത (ഹിമാര്‍ ) എന്നാണ് വിളിച്ചിരുന്നത്. അയാള്‍ നബി ﷺ യെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച കാരണം നബി ﷺ അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നില്‍ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്‍പനപ്രകാരം അനുചരന്‍മാര്‍ അയാളെ അടിച്ചു. കൂട്ടത്തിലൊരാള്‍ പറഞ്ഞു. അല്ലാഹു ﷻ നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി അവനെ മദ്യപിച്ച നിലക്ക് പിടിച്ചുകൊണ്ടുവരുന്നു. നബി ﷺ അരുളി: നിങ്ങളയാളെ ശപിക്കരുത്. അല്ലാഹു ﷻ സത്യം! അയാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന് തന്നെയാണ് എന്‍റെ അറിവ്. (ബുഖാരി. 8. 81. 771)
-
അബൂഹുറൈറ (റ) നിവേദനം: ഒരിക്കല്‍ കള്ള് കുടിച്ച ഒരാളെ നബി ﷺ യുടെ അടുക്കല്‍ കൊണ്ടു വന്നു. നബി ﷺ അരുളി: നിങ്ങള്‍ അവനെ അടിക്കുവീന്‍. ഞങ്ങളില്‍ ചിലര്‍ കൈകൊണ്ടും ചിലര്‍ ചെരിപ്പുകൊണ്ടും ചിലര്‍ വസ്ത്രം കൊണ്ടും അവനെ അടിച്ചു. അവന്‍ വിട്ടുപോയപ്പോള്‍ ചിലര്‍ പറഞ്ഞു: അല്ലാഹു ﷻ നിന്നെ അപമാനിക്കട്ടെ. ഉടനെ നബി ﷺ അരുളി: അങ്ങിനെ പറയരുത്, അത് അവന്ന് അനുകൂലമായി പിശാചിനെ സഹായിക്കലായിരിക്കും. (ബുഖാരി. 8. 81. 772)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: ശരിയായ വിശ്വാസിയായിക്കൊണ്ട് ഒരാള്‍ വ്യഭിചരിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുകയില്ല. (ബുഖാരി. 8. 81. 773)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: കാല്‍ സ്വര്‍ണ്ണനാണയമോ അതിലധികമോ മോഷ്ടിക്കുന്നപക്ഷം ശിക്ഷയായി കൈ മുറിക്കേണ്ടതാണ്. (ബുഖാരി. 8. 81. 780)
-
ആയിശ (റ) പറയുന്നു: ഒരു പരിചയുടെ വില വരുന്ന സാധനം മോഷ്ടിച്ചാലല്ലാതെ നബി ﷺ യുടെ കാലത്ത് മോഷ്ടാവിന്‍റെ കൈ മുറിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 8. 81. 783)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഒരിക്കല്‍ മൂന്ന് ദിര്‍ഹം വിലക്കുള്ള ഒരു പരിച മോഷ്ടിക്കുക കാരണം നബി ﷺ ഒരാളുടെ കൈ മുറിച്ചു. (ബുഖാരി. 8. 81. 787)
-
സഹ്ല് (റ) പറയുന്നു: നബി ﷺ അരുളി: വല്ലവനും രണ്ട് കാലുകള്‍ക്കും താടിയെല്ലുകള്‍ക്കും ഇടയിലുള്ളതിനെ സംരക്ഷിക്കാമെന്ന് എനിക്ക് ജാമ്യം നില്‍ക്കുന്ന പക്ഷം സ്വര്‍ഗ്ഗം അവനുണെ്ടന്ന് ഞാനും ജാമ്യം നില്‍ക്കാം. (ബുഖാരി. 8. 82. 799)
-
അനസ് (റ) പറയുന്നു: ഒരു മനുഷ്യന്‍ വന്ന് നബി ﷺ യോട് പറഞ്ഞു. ഒരു സ്ത്രീയെ ഞാന്‍ സംയോഗം ചെയ്യുന്നത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചെയ്തു. എന്നെ താങ്കള്‍ ശിക്ഷിച്ചാലും. നബി ﷺ മറുപടിയൊന്നും പറഞ്ഞില്ല. ഉടനെ നമസ്കാരത്തിന്‍റെ സമയമായി. അയാളും നബി ﷺ യുടെ കൂടെ നമസ്കരിച്ചു. നമസ്കാരശേഷം അയാള്‍ ഈ ആവശ്യം ഉന്നയിച്ചു. നബി ﷺ ചോദിച്ചു: നീ എന്‍റെ കൂടെ നമസ്കരിച്ചുവോ? അതെയെന്ന് അയാള്‍ പ്രത്യുത്തരം നല്‍കി. നബി ﷺ അരുളി: നിന്‍റെ പാപം അല്ലാഹു ﷻ നിനക്ക് മാപ്പ് ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 8. 82. 812)
-
അബൂബുര്‍ദ (റ) നിവേദനം: നബി ﷺ അരുളി: മര്യാദ പഠിപ്പിക്കുവാന്‍ പത്തിലധികം അടിക്കുവാന്‍ പാടില്ല. അല്ലാഹുവിന്‍റെ ശിക്ഷാനടപടികളില്‍ അല്ലാതെ. (ബുഖാരി. 8. 82. 831)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും നരപരാധിയായ തന്‍റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാല്‍ പരലോകത്ത് അല്ലാഹു ﷻ അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: ആദരണീയ രക്തം ഒഴുക്കാത്ത കാലമത്രയും സത്യവിശ്വാസിക്ക് തന്‍റെ മതത്തിന്‍റെ വിട്ടുവീഴ്ചകളും ഒഴികഴിവുകളും ലഭിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 9. 83. 2)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: പ്രവര്‍ത്തിച്ചാല്‍ രക്ഷാമാര്‍ഗ്ഗമില്ലാത്ത നാശമാണ് നിരപരാധിയുടെ രക്തം ഒഴുക്കല്‍. അവകാശമില്ലാതെ. (ബുഖാരി. 9. 83. 3)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ മിഖ്ദാദിനോട് പറഞ്ഞു: സത്യവിശ്വാസിയായൊരു മനുഷ്യന്‍ സത്യനിഷേധികള്‍ക്കിടയില്‍ സ്വവിശ്വാസം മറച്ച് വെച്ച് ജീവിക്കുന്നതിനിടയില്‍ ഒരിക്കല്‍ തന്‍റെ വിശ്വാസത്തെ വെളിപ്പെടുത്തി. അവന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തുകൊണ്ട് നീ അവനെ വധിച്ചുകളഞ്ഞു എങ്കില്‍ ആ നടപടി പാപമാണ്. മുമ്പ് മക്കായില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും വിശ്വാസം മറച്ച് വെച്ചുകൊണ്ട് ജീവിച്ചിരുന്നവരായിരുന്നല്ലോ. . . . (ബുഖാരി. 9. 83. 5)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ അരുളി: ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദന്‍ റസൂലുല്ലാഹി എന്ന്. ഒരു മനുഷ്യന്‍ പറഞ്ഞാല്‍ ൂന്നിലൊരു കാരണമില്ലാതെ അവന്‍റെ രക്തം ഒഴുകുവാന്‍ പാടില്ല ഒരാളെ വധിക്കല്‍, വിവാഹിതനായ വ്യഭിചാരി, ഇസ്ളാമിനെ വെടിഞ്ഞു സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നവന്‍ . (ബുഖാരി. 9. 83. 17)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ പറഞ്ഞു: ഇതും ഇതും നഷ്ടപരിഹാരത്തില്‍ സമമാണ്. ചെറുവിരലും പെരുവിരലുമാണ് നബി ﷺ ചോദിച്ചത്. (ബുഖാരി. 9. 83. 33)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: സദ്‌വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്‍റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി. 9. 87. 112)
-
അബൂസഈദ്(റ) പറയുന്നു: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള് സ്വപ്നം കണ്ടാല്‍ തീര്‍ച്ചയായും അതു അല്ലാഹുില്‍ നിന്നുള്ളതാണ്. അവന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താന്‍ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാല്‍ തീര്‍ച്ചയായും അതു പിശാചില്‍ നിന്നുള്ളതാണ്. അതിന്‍റെ നാശത്തില്‍ നിന്ന് അവന്‍ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി. 9. 87. 114)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: പ്രവാചകത്വത്തിന്‍റെ അംശങ്ങളില്‍ സന്തോഷ വാര്‍ത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്‍മാര്‍ ചോദിച്ചു: എന്താണ് സന്തോഷ വാര്‍ത്തകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 87. 119)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്‍റെ നാല്‍പത്തിയാറിന്‍റെ ഒരംശമാണ്. നുബുവ്വത്തിന്‍റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീന്‍ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്‍റെ വര്‍ത്തമാനം, പിശാചിന്‍റെ ഭയപ്പെടുത്തല്‍, അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത. ഉറക്കത്തില്‍ കഴുത്തില്‍ ആമം വെച്ചത് കാണുന്നത് അവര്‍ വെറുത്തിരുന്നു. കാല്‍ബന്ധിച്ചത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്‍റെ അര്‍ത്ഥം മതത്തില്‍ ഉറച്ച് നില്‍ക്കലാണ്. (ബുഖാരി. 9. 87. 144)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച് കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേള്‍ക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത് അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ജീവനൂതാന്‍ അവനെ നിര്‍ബന്ധിക്കും. എന്നാല്‍ അവന് അതില്‍ ജീവനിടാന്‍ കഴിയുകയില്ല. (ബുഖാരി. 9. 87. 165)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും തന്‍റെ ഭരണാധികാരിയില്‍ വെറുക്കപ്പെട്ടത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം വല്ലവനും ഭരണാധിപനെ അനുസരിക്കാതെ ഒരു ചാണ്‍ അകന്ന് നിന്നാല്‍ ജാഹിലിയ്യാ മരണമാണ് അവന്‍ വരിക്കുക. (ബുഖാരി. 9. 88. 176)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: ആരെങ്കിലും തന്‍റെ ഭരണാധികാരിയില്‍ അനിഷ്ടകരമായത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്ളാമിക സമൂഹ ത്തില്‍ നിന്നും ഒരു ചാണ്‍ ആരെങ്കിലും അകന്നു നിന്നാല്‍ അവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്. (ബുഖാരി. 9. 88. 177)
-
അബൂമൂസ (റ) പറയുന്നു: നബി ﷺ അരുളി: അന്ത്യദിനത്തിന്‍റെ മുമ്പ് ചില ദിവസങ്ങളുണ്ട്. അറിവില്ലായ്മ അന്ന് പ്രചരിക്കും. വിജ്ഞാനം നശിക്കും. വധം വര്‍ദ്ധിക്കും. (ബുഖാരി. 9. 88. 185)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: അന്ത്യദിനത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ജനങ്ങളില്‍ വെച്ചേറ്റവും ദുഷ്ടരായിരിക്കും. (ബുഖാരി. 9. 88. 187)
-
സുബൈര്‍ (റ) പറയുന്നു: നിങ്ങള്‍ അനസി (റ)ന്‍റെ അടുത്ത് ചെന്ന് ഹജ്ജാജില്‍ നിന്നും ഏല്‍ക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. പിന്നീട് വരുന്ന കാലങ്ങള്‍ ആദ്യമാദ്യം വരുന്ന കാലത്തേക്കാള്‍ ദുഷിച്ചുകൊണ്ട് തന്നെയാണ് പോവുക. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുംവരെ. നിങ്ങള്‍ ഈ അവസ്ഥ തുടരും. ഞാനിതു നിങ്ങളുടെ നബി ﷺ യില്‍ നിന്നും കേട്ടതുതന്നെയാണ്. (ബുഖാരി. 9. 88. 188)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങളാരും തന്‍റെ സഹോദരന്‍റെ നേരെ വാള്‍ ചൂണ്ടിക്കാട്ടരുത് (കൈക്ക് പകരമായി) ഒരുപക്ഷെ പിശാച് അവന്‍റെ കയ്യില്‍ നിന്ന് ആ വാള്‍ പിടിച്ചെടുക്കുകയും അവസാനം അവന്‍ നരകക്കുഴിയില്‍ വീഴാനിടയാവുകയും ചെയ്തെങ്കിലോ. (ബുഖാരി. 9. 88. 193)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ ഒരു ജനതയെ ശിക്ഷിക്കുമ്പോള്‍ ആ ശിക്ഷ അവരിലുള്ള എല്ലാവരേയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും അവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ജീവിപ്പിക്കും. (ബുഖാരി. 9. 88. 224)
-
ഹുദൈഫ (റ) പറയുന്നു: നബി ﷺ യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖുകളെക്കാള്‍ ചീത്തയാണ് ഇന്നുള്ള മുനാഫിക്കുകള്‍. അവര്‍ അന്ന് രഹസ്യമാക്കിവെച്ചു. ഇവര്‍ ഇന്ന് പരസ്യമാക്കുന്നു. (ബുഖാരി. 9. 88. 229)
-
ഹുദൈഫ: (റ) നിവേദനം: നബി ﷺ യുടെ കാലത്തായിരുന്നു കാപട്യം (നിഫാക്ക്) ഉണ്ടായിരുന്നത്. ഇന്നുള്ളത് വിശ്വസിച്ചശേഷം കാഫിറായി മാറുന്ന സ്വഭാവമാണ്. (ബുഖാരി. 9. 88. 230)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ദൌസിലെ സ്ത്രീകള്‍ ദുല്‍ഖുലൈസ്വത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. ദുല്‍ഖുലൈസ്വ: എന്നാല്‍ കിരാത യുഗത്തില്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ്. (ബുഖാരി. 9. 88. 232)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ഹിജാസില്‍ നിന്ന് ഒരു അഗ്നിപുറപ്പെട്ടു. ബുസ്‌റാ: യിലെ ഒട്ടകങ്ങളുടെ പിരടിയെ പ്രകാശിപ്പിക്കുംവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 9. 88. 234)
-
അബൂഹുറൈറ (റ)നിവേദനം: നബി ﷺ അരുളി: അടുത്തുതന്നെ യുപ്രട്ടീസ് നദിയില്‍ നിന്ന് ഒരു സ്വര്‍ണ്ണനിധി പുറത്തുവന്നേക്കാം. വല്ലവനും അപ്പോള്‍ അവിടെയുണ്ടെങ്കില്‍ അതില്‍ നിന്നും എടുത്തു പോകരുത്. മറ്റൊരു നിവേദനത്തില്‍ സ്വര്‍ണ്ണത്തിന്‍റെ പര്‍വ്വതമാണെന്ന് പറയുന്നു. (ബുഖാരി. 9. 88. 235)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: രണ്ടു വലിയ സമൂഹത്തിന്‍റെ ഇടയില്‍ ഒരു വലിയ യുദ്ധം നടക്കുന്നതുവരേക്കും അന്ത്യദിനം സംഭവിക്കുകയില്ല. ആ രണ്ടു വിഭാഗത്തിന്‍റെയും ആദര്‍ശം ഒന്നു തന്നെയായിരിക്കും. അപ്രകാരം തന്നെ കള്ളവാദികളായ മുപ്പതോളം ദജ്ജാലുകള്‍ പുറത്തു വരും. അവരിലോരോരുത്തരും താന്‍ പ്രവാചകനാണെന്ന് വാദിച്ചുകൊണ്ടിരിക്കും. ജ്ഞാനം നശിച്ചുപോകുകയും ഭൂചലനം വര്‍ദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുകയും കൊല വര്‍ദ്ധിക്കുകയും ചെയ്യുന്നതുവരേക്കും അന്ത്യദിനം ഉണ്ടാവുകയല്ല. നിങ്ങളില്‍ സമ്പത്ത് അധികമായി വര്‍ദ്ധിച്ച് വെള്ളം പോലെ ഒഴുകാന്‍ തുടങ്ങും. അവസാനം ദാനധര്‍മ്മം സ്വീകരിക്കുവാന്‍ ആരെയാണ് കിട്ടുകയെന്ന ചിന്ത ഉടമസ്ഥനെ അലട്ടാന്‍ തുടങ്ങും. അവന്‍ തന്‍റെ ധനം ചിലര്‍ക്ക് വെച്ച് കെട്ടുമ്പോള്‍ എനിക്കതാവശ്യമില്ലെന്ന് മറ്റവന്‍ പറയും. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ ജനങ്ങള്‍ കിടമത്സരം നടത്തും. ഒരാള്‍ മറ്റൊരാളുടെ ഖബറിന്‍റെ അരികിലൂടെ നടന്നുപോകുമ്പോള്‍ ഇവന്‍റെ സ്ഥാനത്ത് ഖബറില്‍ കിടക്കുന്നത് ഞാനായിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് അവന്‍ ആശിച്ചു പോകും. സൂര്യന്‍ അതിന്‍റെ അസ്തമന സ്ഥാനത്തു ഉദിച്ചു ഉയരും. അങ്ങിനെ അതു ഉദിക്കുകയും മനുഷ്യര്‍ കാണുകയും ചെയ്താല്‍ എല്ലാ മനുഷ്യരും സത്യത്തില്‍ വിശ്വസിക്കും. പക്ഷെ പുതിയ വിശ്വാസം പ്രയോജനം ലഭിക്കാത്ത സമയമായിരിക്കം അത്. രണ്ടളുകള്‍ കച്ചവടം നടത്തുവാന്‍ അവരുടെ മുണ്ട് നിവര്‍ത്തി കയ്യിമേല്‍ ഇട്ടിട്ടുണ്ടായിരിക്കും. പക്ഷേ അവര്‍ക്ക് വ്യാപാരം നടത്തുവാനോ ആ തുണി ചുരുട്ടാനോ സമയം ലഭിക്കുകയില്ല. ഒരാള്‍ ഒട്ടകത്തെക്കറന്ന പാലും കൊണ്ട് പോകുന്നുണ്ടാകും. അവനതുകുടിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. മറ്റൊരാള്‍ നാല്‍ക്കാലികള്‍ക്ക് കുടിക്കാനുള്ള വെള്ളം സ്ഥലം ശുചീകരിക്കുന്നുണ്ടാവും. പക്ഷെ നാല്‍ക്കാലികളെ വെള്ളം കുടിപ്പിക്കാന്‍ സമയം കിട്ടിയിരിക്കയില്ല. ഒരാള്‍ ഭക്ഷണം എടുത്ത് വായിലേക്ക് പൊക്കിക്കൊണ്ടു പോകും. പക്ഷെ അത് തിന്നാന്‍ അവന്ന് കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 9. 88. 237)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്‍റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. (ബുഖാരി. 9. 89. 256)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: ഒരു മുസ്ലിമായ മനുഷ്യന്‍ അവന്ന് ഇഷ്ടകരവും അനിഷ്ടകരവുമായ സംഗതികളില്‍ ഭരണാധികാരിയെ അനുസരിക്കണം. തെറ്റ് കല്‍പ്പിക്കപ്പെടുന്നത് വരെ. തെറ്റ് ഭരണാധികാരി കല്‍പ്പിച്ചാല്‍ കേള്‍വിയും അനുസരണവുമില്ല. (ബുഖാരി. 9. 89. 258)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ഭരണാധികാരം കിട്ടാന്‍ കൊതിച്ചുകൊണ്ടിരിക്കും. പരലോകദിനം നിങ്ങള്‍ക്ക് ഖേദത്തിന് കാരണമായിത്തീരുകയും ചെയ്യും. മുല കൊടുത്തവള്‍ എത്ര നല്ലവള്‍! മുല കുടി നിര്‍ത്തുന്നവള്‍ എത്ര മോശപ്പെട്ടവള്‍! (ബുഖാരി. 9. 89. 262)
-
മഅ്ഖല്‍ (റ) പറയുന്നു: നബി ﷺ അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്‍റെ ഭരണാധികാരിയായി അല്ലാഹു ﷻ നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 9. 89. 264)
-
മഅ്ഖല്‍ (റ) നിവേദനം: നബി ﷺ അരുളി: ഒരാള്‍ മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്‍റെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ് അവന്‍ മൃതിയടഞ്ഞതെങ്കില്‍ അല്ലാഹു ﷻ അവന് സ്വര്‍ഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 9. 89. 265)
-
ജൂന്‍ദുബ്(റ) പറയുന്നു: നബി ﷺ അരുളി: വല്ലവനും കേള്‍വിക്കു വേണ്ടി വല്ല സല്‍പ്രവൃത്തിയും ചെയ്താല്‍ പരലോകദിവസം അല്ലാഹു ﷻ അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങള്‍ക്ക് വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു ﷻ അവനെ പ്രയാസപ്പെടുത്തും. സഹാബിമാര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ കൂടുതല്‍ ഉപദേശിച്ചാലും. നബി ﷺ അരുളി: മനുഷ്യന്‍റെ ശരീരത്തില്‍ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്‍റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കള്‍ മാത്രം ഭക്ഷിക്കാന്‍ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മറയുണ്ടാക്കാതെ കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ അപ്രകാരം അവന്‍ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 9. 89. 266)
-
അനസ് (റ) പറയുന്നു: ഖൈസ്ബ്നു സഅദിന്ന് നബി ﷺ യുടെ അടുത്ത് ഭരണാധികാരിയുടെ അടുത്തു ഒരു പോലീസ്കാരനു ഉണ്ടായിരിക്കുന്ന പരിഗണനയായിരുന്നു. (ബുഖാരി. 9. 89. 269)
-
ഇബ്നുഉമര്‍ (റ) പറയുന്നു: ഭരണാധികാരിയുടെ മുന്നില്‍ വെച്ച് ഒന്നുപറയുക. പുറത്തു വന്നാല്‍ മറ്റൊന്നും പറയുക. ഇത് നബി ﷺ യുടെ കാലത്ത് കാപട്യമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി. 9. 89. 289)
-
സൈദ്(റ) പറയുന്നു: നബി ﷺ അദ്ദേഹത്തോട് ജൂതന്‍മാരുടെ എഴുത്തിന്‍റെ ഭാഷ പഠിക്കുവാന്‍ കല്‍പ്പിച്ചു. അങ്ങിനെ നബിയുടെ എഴുത്ത് ഞാന്‍ എഴുതും. അവരുടെ എഴുത്ത് അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിക്കുകയുംചെയ്യും. (ബുഖാരി. 9. 89. 301)
-
ഇബാദത്തു(റ) പറയുന്നു: ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന് വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്‍റെ പ്രശ്നത്തില്‍ ഒരാക്ഷേപകന്‍റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി ﷺ പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഞങ്ങള്‍ നബി ﷺ യോട് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് പറയുമ്പോള്‍ അവിടുന്ന് പറയും. നിങ്ങള്‍ക്ക് സാധിക്കുന്നതില്‍ (ബുഖാരി. 9. 89. 309)
-
ഇബ്നദീനാര്‍ (റ) പറയുന്നു: അബ്ദുല്‍ മലികിന്‍റെ മേല്‍ ജനങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ ഇബ്നുഉമര്‍ (റ)ന്‍റെ അടുത്ത് ഞാന്‍ ഉണ്ടായിരുന്നു. ഞാന്‍ അബ്ദുള്‍ മാലിക്കിന് കേള്‍വിയും അനുസരണവും സമ്മതിക്കുന്നു. അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ചര്യയുടെ അടിസ്ഥാനത്തില്‍. നിശ്ചയം, എന്‍റെ സന്താനങ്ങളും അതു പോലെ അംഗീകരിക്കുന്നു എന്ന് അദ്ദേഹം എഴുതി. (ബുഖാരി. 9. 89. 310)
-
ഇബ്നുഉമര്‍ (റ) പറയുന്നു: താങ്കള്‍ ഖലീഫയെ നിശ്ചയിക്കുന്നില്ലയോ എന്ന് ഉമര്‍ (റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഖലീഫയെ നിശ്ചയിച്ചാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനായ അബൂബക്കര്‍ അപ്രകാരം ചെയ്തിട്ടുണ്ട്. ഉപേക്ഷിച്ചാല്‍ ഉത്തമനായ നബി ﷺ ഉപേക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ പ്രശംസിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ആഗ്രഹിക്കുന്നവനും ഭയപ്പെടുന്നവനും. ഭരണത്തിന്‍റെ നന്‍മയില്‍ നിന്നും തന്‍മയില്‍ നിന്നും ഞാന്‍ രക്ഷപ്രാപിച്ചുവെന്നു ഞാന്‍ ആഗ്രഹിച്ചു. ഇല്ല. ജീവിക്കുന്ന സന്ദര്‍ഭത്തിലും മരിച്ചാലും ഞാന്‍ അതിന്‍റെ ബാധ്യത ഏറ്റെടുക്കുകയോ? (ബുഖാരി. 9. 89. 325)
-
അനസ് (റ) പറയുന്നു: ഉമര്‍ (റ) ന്‍റെ ഖുതൂബ: അദ്ദേഹം കേള്‍ക്കുകയുണ്ടായി നബി ﷺ മരണപ്പെട്ട ദിവസമായിരുന്നു അത്. അദ്ദേഹം തശഹുദ് ചൊല്ലി. അബൂബക്കര്‍ മൌനമായി ഇരിക്കുന്നു. നമുക്ക് ശേഷം അവസാനമായി നബി ﷺ മരിക്കുവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് മരിച്ചു. അല്ലാഹു ﷻ നമുക്ക് മുന്നില്‍ ഒരു പ്രകാശത്തെ നിശ്ചയിച്ചിട്ടുണ്ട്. അതുമൂലം നമുക്ക് മാര്‍ഗ്ഗദര്‍ശനം ലഭിക്കും. മുഹമ്മദിന് അല്ലാഹു ﷻ മാര്‍ഗ്ഗദര്‍ശനം നല്‍കിയതും അതുകൊണ്ടാണ്. നിശ്ചയം അബൂബക്കര്‍ പ്രവാചകന്‍റെ സ്നേഹിതനാണ്. രണ്ടില്‍ ഒരുത്തനും. നമ്മുടെ കാര്യത്തിന് ഏറ്റവും അവകാശപ്പെട്ടത് അദ്ദേഹമാണ്. നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് പ്രതിജ്ഞ ചെയ്യുവീന്‍. ഈ പ്രസംഗത്തിനു മുമ്പ് തനനെ ഒരു സംഘം അദ്ദേഹത്തിന് ബനൂസാഇദ:യുടെ നടപ്പന്തലില്‍ വെച്ച് ബൈഅത്തുചെയ്തിരുന്നു. മിമ്പറില്‍ വെച്ചാണ് പൊതുവായ ബൈഅത്തു നടന്നത്. ഉമര്‍ (റ) പറഞ്ഞു: താങ്കള്‍ മിമ്പറില്‍ കയറുക. പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം കയറുകയും ജനങ്ങള്‍ പൊതുവായ ബൈഅത്തുചെയ്യുകയും ചെയ്തു. (ബുഖാരി. 9. 89. 326)
90. ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: എന്‍റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?. നബി ﷺ അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്‍റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)
-
ജാബിര്‍ (റ) പറയുന്നു: ഒു സംഘം മലക്കുകള്‍ നബി ﷺ യുടെ അടുക്കല്‍ വന്നു. നബി ﷺ ഉറങ്ങുകയായിരുന്നു. ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. മറ്റുചിലര്‍ പറഞ്ഞു: കണ്ണു ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവരില്‍ ചിലര്‍ പറഞ്ഞു: നിങ്ങളുടെ ഈ സ്നേഹിതന് ഒരു ഉപമയുണ്ട്. അദ്ദേഹത്തിന്‍റെ ഉപമ വിവരിക്കുക. അപ്പോള്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ് മറ്റു ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങുകയാണെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു വീട് നിര്‍മ്മിച്ചു. എന്നിട്ട് അതില്‍ ഒരു വിരുന്നു തയ്യാറാക്കി. ആളുകളെ ക്ഷണിക്കാന്‍ ആളയച്ചു. ക്ഷണം സ്വീകരിച്ചവര്‍ വീട്ടില്‍ പ്രവേശിക്കുകയും വിരുന്നിലെ വിഭവങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ക്ഷണം സ്വീകരിക്കാത്തവര്‍ വീട്ടില്‍ പ്രവേശിക്കുകയോ സല്‍ക്കാരവിഭവങ്ങള്‍ ഭക്ഷിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവര്‍ പറഞ്ഞു; ഈ ഉപമ നിങ്ങളദ്ദേഹത്തിന് വിവരിച്ചുകൊടുക്കുക. അദ്ദേഹം അതു ശരിക്കും ഗ്രഹിക്കട്ടെ. അവരില്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ആ പറഞ്ഞ വീട് സ്വര്‍ഗ്ഗമാണ്. വിരുന്നിന്ന് ക്ഷണിച്ചയാള്‍ മുഹമ്മദും. അതുകൊണ്ട് മുഹമ്മദിനെ വല്ലവനും അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. മുഹമ്മദിന്‍റെ കല്‍പന ലംഘിച്ചു. മുഹമ്മദാണ് ജനങ്ങളെ വിശ്വാസിയും അവിശ്വാസിയുമായി വേര്‍തിരിക്കുന്നത്. (ബുഖാരി. 9. 92. 385)
-
ഹുദൈഫ (റ) പറയുന്നു: അല്ലയോ ഓത്തുകാരേ! നിങ്ങള്‍ നേര്‍ക്കുനേരെ ജീവിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയത്തില്‍ ഒരു വലിയ മുന്‍കടക്കല്‍ കടന്നിട്ടുണ്ട്. നിങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാല്‍ വിദൂരമായ വഴികേടില്‍ നിങ്ങള്‍ വീഴുന്നതാണ്. (ബുഖാരി. 9. 92. 386)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി. 9. 92. 391)
-
സഅ്ദ്(റ) നിവേദനം: നബി ﷺ അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ്ലിംകളില്‍ ഏറ്റവും വലിയ പാപി. (ബുഖാരി. 9. 92. 392)
-
അനസ് (റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ഉമര്‍ (റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മനസ്സില്‍ ഇല്ലാത്തതു സാഹസപ്പെട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 9. 92. 396)
-
അനസ് (റ) പറയുന്നു: നബി ﷺ അരുളി: മനുഷ്യര്‍ ഓരോന്നു ചോദിച്ചു കൊണ്ടേയിരിക്കും. അവസാനം അവര്‍ ചോദിക്കും. ഇതു അല്ലാഹുവാണ്. എല്ലാസൃഷ്ടികളുടെയും കര്‍ത്താവ്. എന്നാല്‍ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്? (ബുഖാരി. 9. 92. 399)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: മനുഷ്യരില്‍ നിന്ന് അറിവ് അല്ലാഹു ﷻ ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്‍മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില്‍ നിന്ന് അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്‍മാര്‍ അവശേഷിക്കും. അവരോട് മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച് അവര്‍ വിധി കല്‍പ്പിക്കും. അങ്ങിനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പൂര്‍വ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണ്‍ ചാണായും മുഴം മുഴമായും എന്‍റെ അനുയായികള്‍ പിന്‍പറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി ﷺ പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 92. 421)
-
ആയിശ (റ) നിവേദനം: അവര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) നോട് പറഞ്ഞു: ഞാന്‍ മരിച്ചാല്‍ എന്നെ എന്‍റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. നിങ്ങള്‍ നബി ﷺ യുടെ കൂടെ എന്നെ ഖബറടക്കം ചെയ്യരുത്. തീര്‍ച്ചയായും സ്വയം പരിശുദ്ധപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഉര്‍വ്വ(റ) പറയുന്നു: ഉമര്‍ (റ) ആയിശ (റ)യുടെ അടുക്കലേക്ക് ഇപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. എന്‍റെ രണ്ടു സ്നേഹിതന്‍മാരുടെ കൂടെ എന്നെ കബറടക്കം ചെയ്യുവാന്‍ നിങ്ങള്‍ അനുമതി നല്‍കിയാലും. അവര്‍ പറഞ്ഞു: അതെ! അല്ലാഹു ﷻ സത്യം. സഹാബിമാരെക്കാള്‍ ഞാന്‍ ആരെയും മുന്‍ഗണന നല്‍കുകയില്ലെന്ന് ആയിശ (റ) പറയും. (ബുഖാരി. 9. 92. 428)
-
അംറ്(റ) പറയുന്നു: നബി ﷺ അരുളി: ഒരു ന്യായാധിപന്‍ ചിന്തിച്ചശേഷം ഒരു വിധി നല്‍കി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാല്‍ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നല്‍കിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്. (ബുഖാരി. 9. 92. 450)
-
ജാബിര്‍ (റ) നിവേദനം: ഇബ്നുസ്സയ്യാദ് തന്നെയാണ് ദജ്ജാലെന്ന് അദ്ദേഹം സത്യം ചെയ്തു ഉറപ്പിച്ച് പറയാറുണ്ടായിരുന്നു. കൂടുതലായി നിങ്ങള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്തുറപ്പിച്ചുപറയുകയാണോ എന്നു ഞാന്‍ (നിവേദകന്‍) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ മുമ്പില്‍ വെച്ച് ഉമര്‍ (റ) ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് സത്യം ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി ﷺ അതു നിഷേധിക്കുകയുണ്ടായില്ല. (ബുഖാരി. 9. 92. 453)
-
ആയിശ (റ) പറയുന്നു: നബി ﷺ ഒരുപട്ടാളസംഘത്തിന്‍റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതിയിട്ട് ഖുല്‍ഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോള്‍ ഇതുകൂട്ടുകാര്‍ നബി ﷺ യെ ഉണര്‍ത്തി. അങ്ങിനെ ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിക്കുവാന്‍ കൂട്ടുകാരെ നബി ﷺ ഉപദേശിച്ചു. അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്‍റെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാന്‍ ഞനിഷ്ടപ്പെടുന്നു. നബി ﷺ അരുളി: അല്ലാഹു ﷻ ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിയിച്ചുകൊള്ളുവീന്‍. (ബുഖാരി. 9. 93. 472)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്‍റെ പ്രതാപത്തെ ഞാനിതാ അഭയം പ്രാപിക്കുന്നു. നിനക്ക് മരണമില്ല. ജിന്നും ഇന്‍സുമെല്ലാം മരണമടയുകതന്നെ ചെയ്യും. (ബുഖാരി. 9. 93. 480)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: അല്ലാഹു ﷻ സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ തന്‍റെ പക്കലുള്ള ഒരുഗ്രന്ഥത്തില്‍ താന്‍ സ്വീകരിച്ച തത്വങ്ങളെല്ലാം സിംഹാസനത്തിന്‍മേല്‍ വെച്ചു. എന്‍റെ കാരുണ്യം എന്‍റെ കോപത്തെ അതിര് കവിയും എന്നതാണത്. (ബുഖാരി. 9. 93. 501)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: അല്ലാഹു ﷻ പറയും: എന്നെക്കുിച്ച് എന്‍റെ അടിമക്കുള്ള ധാരണ എവിടയാണോ അവിടയായിരിക്കും ഞാന്‍. എന്നെ അവന്‍ സ്മരിക്കുമ്പോള്‍ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്‍റെ മനസ്സുകൊണ്ടാണെങ്കില്‍ എന്‍റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവന്‍ എന്നെ സ്മരിച്ചെങ്കില്‍ അവരേക്കാളുന്നതരായ ഒരു സമൂഹത്തില്‍വെച്ച് ഞാനവനെയും സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവന്‍ എന്നിലേക്കടുത്താല്‍ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവന്‍ എന്‍റെയടുക്കലേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്‍റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി. 9. 93. 502)
-
അബ്ദുല്ല (റ) പറയുന്നു: ഒരു ജൂതപണ്ഡിതന്‍ നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു: മുഹമ്മദേ! അല്ലാഹു ﷻ തീര്‍ച്ചയായും ആകാശത്തെ ഒരു വിരലിലും ഭൂമി ഒരു വിരലിലും പര്‍വ്വതം ഒരു വിരലിലും മരങ്ങളും നദികളും ഒരു വിരലിലും മറ്റുള്ള സൃഷ്ടികള്‍ ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവന്‍ പറയും. ഞാനാണ് രാജാവ്. അപ്പോള്‍ നബി ﷺ ചിരിച്ചു. ശേഷം ഇപ്രകാരം ഓതി: അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടത് പോലെ പരിഗണിച്ചില്ല. (ബുഖാരി. 9. 93. 510)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ പറയുന്നു: എന്‍റെ അടിമ ഒരുതിന്‍മ ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവനതു പ്രവര്‍ത്തിക്കുന്നതുവരെ അവന്‍റെ പേരില്‍ അതു നിങ്ങള്‍ (മലക്കുകള്‍) എഴുതരുത്. പ്രവര്‍ത്തിച്ചുകഴിഞ്ഞാലോ ഒരുതിന്‍മ മാത്രം പ്രവര്‍ത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷം എന്നെ ഓര്‍മ്മിച്ചു ആ തിന്‍മയെ അവര്‍ വിട്ടുകളഞ്ഞാലോ അതവന്‍റെ പേരില്‍ ഒരു നന്‍മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 9. 93. 592)
-
അബൂഹുറൈറ (റ) നിവേദനം: എന്‍റെ അടിമ എന്നെ കണ്ടുമുട്ടുവാന്‍ ഉദ്ദേശിച്ചാല്‍ ഞാന്‍ അവനെയും കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കും. വെറുത്താല്‍ ഞാന്‍ അവനെയും വെറുക്കും എന്ന് അല്ലാഹു ﷻ പറഞ്ഞതായി നബി ﷺ അരുളി. (ബുഖാരി. 9. 93. 595)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ഒരു മനുഷ്യന്‍ ഒരു തെറ്റ് ചെയ്തിട്ട് രക്ഷിതാവേ! ഞാനൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ മാപ്പ് ചെയ്തുതരേണമേ എന്ന് പറഞ്ഞു. അപ്പോള്‍ രക്ഷിതാവ് ചോദിച്ചു: തനിക്കൊരു രക്ഷിതാവുണ്ടെന്നും അവന്‍ ശിക്ഷിക്കുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും എന്‍റെ അടിമ ഗ്രഹിച്ചിരിക്കുന്നു. എന്‍റെ ദാസന്‍് ഞാനിതാ മാപ്പ് ചെയ്തിരിക്കുന്നു. കുറേക്കാലം കഴിഞ്ഞ് വീണ്ടും അവനൊരു തെറ്റുചെയ്തു. അപ്പോഴും രക്ഷിതാവേ! ഞാന്‍ മറ്റൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ പൊറുത്ത് തരേണമേ! എന്നവന്‍ പ്രാര്‍ത്ഥിക്കും. പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ടെന്ന് എന്‍റെ ദാസന്‍ മനസിലാക്കിയിട്ടുണ്ട്. എന്‍റെ ദാസന് ഞാനിതാ മാപ്പ് ചെയ്യുന്നു. അപ്പോഴും അല്ലാഹു ﷻ പറയും. കുറെ കാലങ്ങള്‍ക്കുശേഷം ഇതുപോലെ വീണ്ടും അവന്‍ ആവര്‍ത്തിക്കും. അല്ലാഹു ﷻ പറയും: ഞാനിതാ മൂന്ന് പ്രാവശ്യം ദാസന് പൊറുത്തുകൊടുത്തിരിക്കുന്നു. അതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് അവന്‍ ചെയ്തുകൊള്ളട്ടെ എന്ന് മൂന്ന് പ്രാവശ്യം അല്ലാഹു ﷻ അന്നേരം ആവര്‍ത്തിച്ചുപറയും. (ബുഖാരി. 9. 93. 598)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: രണ്ട് വാക്യങ്ങള്‍ പരണകാരുണികന് വളരെ ഇഷ്ടപ്പെട്ടവയാണ്. അവ നാവുകൊണ്ട് ഉച്ചരിക്കാന്‍ വളരെ ലഘുവാണ്. എന്നാല്‍ തുലാസില്‍ വളരെ ഭാരം തൂങ്ങും. സുബ്‌ഹാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്‍റെ പരിശുദ്ധതയേയും അവന്‍റെ മഹത്വത്തേയും ഞാനിതാ പ്രകീര്‍ത്തനം ചെയ്യുന്നു) സുബ്‌ഹാനല്ലാഹില്‍ അളിം (മഹാനായ അല്ലാഹു ﷻ പരിശുദ്ധനാണ്) എന്നീ രണ്ടു വാക്യങ്ങളാണവ. (ബുഖാരി. 9. 93. 652)
-
അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: എന്‍റെ ഈ ഭവനത്തില്‍വെച്ച് റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവേ! എന്‍റെ പ്രജകളുടെ വല്ല പ്രശ്നവും ആരെങ്കിലും ഏറ്റെടുത്തു. എന്നിട്ടവര്‍ അവരെ ശല്യപ്പെടുത്തി. എങ്കില്‍ നീ അവനെയും ശല്യപ്പെടുത്തേണമേ! എന്‍റെ പ്രജകളുടെ കാര്യങ്ങള്‍ വല്ലവനും ഏറ്റെടുത്തു. എന്നിട്ടവന്‍ അവര്‍ക്ക് നന്‍മചെയ്തു. എങ്കില്‍ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്ലിം)
-
അബൂമറിയമി(റ) വില്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ മുആവിയ(റ)യോട് പറഞ്ഞു. റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. മുസ്ലിംകളുടെ വല്ല കാര്യവും അല്ലാഹു ﷻ ഒരാളെ ചുമതലപ്പെടുത്തി, എന്നിട്ടവരുടെ ദാരിദ്യ്രത്തിന്‍റെയും മറ്റാവശ്യങ്ങളുടെയും മുമ്പിലവന്‍ വിലങ്ങായാല്‍ അന്ത്യദിനത്തില്‍ അല്ലാഹു ﷻ അവന്‍റെ ആവശ്യത്തിനുമുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നതാണ്. ഇതുകൊണ്ടാണ് മുആവിയ(റ) ജനങ്ങളുടെ ആവശ്യങ്ങളന്വേഷിച്ചറിയുവാന്‍ ഒരാളെ നിശ്ചയിച്ചിരുന്നത്. (അബൂദാവൂദ്, തിര്‍മിദി)
-
അബ്ദുല്ലാ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രവചിച്ചു. സ്വന്തം കുടുംബത്തിലും തങ്ങളെ ഏല്‍പ്പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിലുള്ള സ്റ്റേജുകളിലാണ്. (മുസ്ലിം) (മഹത്തായ പ്രതിഫലമാണ് അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ളത്).
-
ഔഫി(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ ഉത്തമരായ ഇമാമുകള്‍. മറിച്ച്, നിങ്ങള്‍ കോപിക്കുകയും നിങ്ങളോട് കോപിക്കയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ നീചരായ ഇമാമുകള്‍. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ ! ഞങ്ങളവരെ നിരാകരിച്ചാലോ? അവര്‍ നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ നിങ്ങളിത് ചെയ്യരുത്. (മറിച്ച്, അംഗീകരിക്കുകയും നിങ്ങളുടെ കടമ നിങ്ങള്‍ നിറവേറ്റുകയും വേണം) (മുസ്ലിം)
-
ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും യാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം)
-
ഇബ്നു ഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഭരണാധിപനെ ധിക്കരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹുവിനെ സമീപിക്കുമ്പോള്‍ അവനുകാരണം പറഞ്ഞൊഴിവാകുക സാദ്ധ്യമല്ല. (ഭരണകര്‍ത്താവ്) അനുസരണ പ്രതിജ്ഞചെയ്യാതെ വല്ലവനും മരണപ്പെടുന്നപക്ഷം ജാഹിലിയ്യ മരണമാണ് അവന്‍ മരിക്കുക. (മുസ്ലിം)
-
മത സ്വാതന്ത്യ്രങ്ങള്‍ നിലനില്‍ക്കുന്ന കാലത്തൊന്നും ഭരണ കര്‍ത്താക്കളെ ധിക്കരിക്കാവതല്ല) അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പ്രഖ്യാപിച്ചു: നിന്‍റെ ദാരിദ്യ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുട വാക്ക്) പറയുന്നത് കേള്‍ക്കുകയും അനസരിക്കുയും വേണം. (മുസ്ലിം)
-
വാഇലി (റ)വില്‍ നിന്ന് നിവേദനം: തിരുദൂതനോട് ﷺ ഒരിക്കല്‍ സലമത്ത്(റ) ചോദിച്ചു: പ്രവാചകരെ! പറഞ്ഞുതന്നാലും. തങ്ങളുടെ അവകാശം ചോദിച്ചുവാങ്ങുകയും ഞങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ നിലവില്‍വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യണം? നബി ﷺ അയാളില്‍ നിന്നു തിരിഞ്ഞുകളഞ്ഞു (മറുപടി നല്‍കിയില്ല) വീണ്ടും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളുക. അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാദ്ധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാദ്ധ്യതയുമാകുന്നു. (മുസ്ലിം) (ഭരണകര്‍ത്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കിലും സ്വന്തം കടമ നിങ്ങള്‍ നിര്‍വ്വഹിച്ചേ മതിയാകൂ)
-
അബൂബക്കറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ഭരണമേധാവിയെ അവഗണിക്കുന്നവന്‍ അല്ലാഹുവിനെയും അവഗണിച്ചവനാണ്. (തിര്‍മിദി) (മതസ്വാതന്ത്യ്രം നിലനില്‍ക്കുന്നിടത്തോളം ഭരണമേധാവികളെ ധിക്കരിക്കാന്‍ പാടുള്ളതല്ല)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ പറഞ്ഞു: അബൂദര്‍റേ! ഞാന്‍ നിന്നെ (ഭരണകാര്യത്തില്‍ ) ബലഹീനനായി കാണുന്നുവല്ലോ? എന്നാല്‍, എനിക്ക് ഞാനിഷ്ടപ്പെടുന്നത് നിനക്കും ഞാനിഷ്ടപ്പെടുന്നു. നീ രണ്ടാളുടെ ഭരണാധികാരിയാവുകയും അനാഥരുടെ ധനം കൈകാര്യം ചെയ്യുകയും ചെയ്യരുത്. (മുസ്ലിം) (ഭരണത്തില്‍ പാകത സിദ്ധിച്ചിട്ടില്ലാത്തവന്‍ ഭരണമേറ്റെടുക്കുന്നതുകൊണ്ട് പല അപാകതകളും സംഭവിക്കാനിടയുണ്ട്. തന്നിമിത്തം അതേല്‍ക്കാതിരിക്കുന്നതാണുത്തമം)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരെ! എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ? അന്നേരം അവുടുത്തെ കൈ എന്‍റെ ചുമലില്‍ തല്ലിക്കൊണ്ട് പറഞ്ഞു: അബൂദര്‍റേ! നീ ബലഹീനനാണ്. അതൊരു അമാനത്തുമാണ്. അര്‍ഹിക്കും വിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തില്‍ നിന്ദ്യതക്കും ഖേദത്തിനും അതുകാരണമായിത്തീരും. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രസ്താവിച്ചു; അമീറിന് അല്ലാഹു ﷻ നന്‍മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ സത്യസന്ധനായ ഒരുകൂട്ടുകാരനെ അവന് അല്ലാഹു ﷻ ഉണ്ടാക്കിക്കൊടുക്കും. അവന്‍ വിസ്മരിച്ചാല്‍ ഉണര്‍ത്തുകയും ഓര്‍മ്മയുള്ളവനാണെങ്കില്‍ സഹായിക്കുകയും ചെയ്യുന്നവന്‍, മറിച്ച് മറ്റു വല്ലതുമാണ് (തിന്‍മയാണ്) അവനുദ്ദേശിച്ചതെങ്കില്‍ ചീത്ത കൂട്ടുകാരനെയാണ് അല്ലാഹു ﷻ അവനു നിശ്ചയിച്ചുകൊടുക്കുക. അവന്‍ മറന്നാല്‍ അനുസരിപ്പിക്കുകയോ അനുസ്മരിച്ചാല്‍ സഹായിക്കുകയോ ചെയ്യാത്ത കൂട്ടുകാരനായിരിക്കും. (അബൂദാവൂദ്)
-
അഗര്റ്(റ)ല്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു. ജനങ്ങളെ ! നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന്നഭ്യര്‍ത്ഥിക്കുകയും ചെയ്യുക: കാരണം ഞാന്‍ ദിവസവും നൂറുപ്രാവശ്യം മടങ്ങുന്നു. (മുസ്ലിം)
-
മുസ്ളിമിന്‍റെ റിപ്പോര്‍ട്ടിലുണ്ട്: യാത്രാമദ്ധ്യേമരുഭൂമിയില്‍വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ! നീ എന്‍റെ ദാസനും ഞാന്‍ നിന്‍റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞു. അയാളേക്കാള്‍ ഉപരിയായി തന്‍റെ ദാസന്‍റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.
-
അബൂമൂസല്‍ അശ്‌അരി(റ)യില്‍ നിന്ന്: നബി ﷺ പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു ﷻ തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)
-
അബ്ദുല്ലാഹിബ്നു ഉമറി (റ)ല്‍ നിന്ന് നബി ﷺ പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്‍റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)
-
അഗര്‍റി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ ത്തന്നെയാണെ, നിങ്ങള്‍ പാപംചെയ്യുന്നില്ലെങ്കില്‍ ഈ ഭൂലോകത്ത് നിന്ന് അല്ലാഹു ﷻ നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്‍ത്തിക്കുകയും ഇസ്തിഗ്ഫാര്‍ ചെയ്യുകയും അനന്തരം അല്ലാഹു ﷻ പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: ഒരേ സദസ്സില്‍വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്‍റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവുമായ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. ഞാന്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു എന്ന് വല്ലവനും പറഞ്ഞാല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്‍ രണാങ്കണത്തില്‍ നിന്ന് ഓടിപ്പോയവനാണെങ്കിലും. (അബൂദാവൂദ്, തിര്‍മിദി, ഹാകിം)
-
സൌബാനി (റ)ല്‍ നിന്ന് നിവേദനം: നമസ്കരിച്ചതിനുശേഷം റസൂല്‍ ﷺ മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്തിട്ട് പറയുമായിരുന്നു. അല്ലാഹുവേ! നീ രക്ഷ മാത്രമാണ്. നിന്നില്‍ നിന്ന് മാത്രമാണ് രക്ഷ. മഹാനും പ്രതാപിയുമായവനേ! നീ ഗുണാഭിവൃദ്ധിയുള്ളവനാണ്. ഇതിന്‍റെ നിവേദകരില്‍പ്പെട്ട വൌസാഇ(റ) യോട് ചോദിക്കപ്പെട്ടു. ഇസ്തിഗ്ഫാര്‍ എങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിരുന്നത് 'അസ്തഗ്ഫിറുല്ലാ' എന്നായിരുന്നു. (മുസ്ലിം)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്‍മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലു അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്‍ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)
-
ജാബിര്‍ (റ) പറയുന്നു: ഞങ്ങള്‍ ഒരു യുദ്ധത്തില്‍ (തബൂക്ക്) നബി ﷺ യൊന്നിച്ചുണ്ടായിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു: മദീനയില്‍ ചിലരുണ്ട്. പര്‍വ്വതപ്രാന്തത്തിലൂടെ സഞ്ചരിച്ച നിങ്ങളുടെ പ്രതിഫലത്തില്‍ പങ്കാളികളാണവര്‍. കാരണം രോഗം അവരെ തടഞ്ഞുവെച്ചു. (മുസ്ലിം)
-
അബൂമൂസ (റ)ഉദ്ധരിക്കുന്നു: റസൂല്‍ അരുള്‍ ചെയ്തു: തീര്‍ച്ചയായും അല്ലാഹു ﷻ (ത) നിങ്ങളുടെ സൌന്ദര്യമോ ശരീരപ്രകൃതിയോ അല്ല പരിഗണിക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ അവന്‍റെ നോട്ടം. (മുസ്ലിം)
-
അബൂമാലിക്കി(റ)ല്‍ നിന്ന്: റസൂല്‍ ﷺ പ്രസ്താവിച്ചു. ശുചിത്വം ഈമാന്‍റെ പകുതിയാകുന്നു. 'അല്‍ഹംദുലില്ലാ' മീസാന്‍ നിറക്കും. 'സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാ' ആകാശഭൂമി കള്‍ക്കിടയെ നിറക്കും. നമസ്കാരം ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും. ഓരോരുത്തരും പ്രഭാതത്തില്‍ പുറത്തുപോയി പണിയെടുക്കുന്നു. അതുവഴി തന്നെ അവന്‍ രക്ഷിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നു. (മുസ്ലിം)
-
സുഹൈബ്(റ)ല്‍ നിന്ന്: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള്‍ ക്ഷമ പാലിക്കും. അപ്പോള്‍ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)
-
മുആദി(റ)ല്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: പ്രതികാരത്തിന് കഴിവുണ്ടായിരിക്കെ വല്ലവനും കോപമടക്കിയാല്‍ ജനമദ്ധ്യത്തില്‍ വെച്ച് തനിക്കിഷ്ടപ്പെട്ട സുന്ദരികളെ അല്ലാഹു ﷻ അവന് സമ്മാനിക്കും. (അബൂദാവൂദ്, തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: സത്യവിശ്വാസിക്ക് തന്‍റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
-
സഹ്ല് ബിന്‍ ഹുനൈഫി(റ)ല്‍ നിന്ന്: (ബദറില്‍ പങ്കെടുത്തവ്യക്തിയാണദ്ദേഹം) നബി ﷺ പറഞ്ഞു. രക്തസാക്ഷിയാകാന്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവന്‍ തന്‍റെ വിരിപ്പില്‍ കിടന്നു മരണപ്പെട്ടാലും രക്തസാക്ഷിയുടെ പദവി അല്ലാഹു അവന് പ്രദാനം ചെയ്യുന്നതാണ്. (മുസ്ലിം)
-
ശദ്ദാദി(റ)ല്‍ നിന്ന്: നബി ﷺ പ്രഖ്യാപിച്ചു: തന്നെ മതത്തിന്‍റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമാണ് ബുദ്ധിമാന്‍. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില്‍ നിന്ന് മോക്ഷമാഗ്രഹിക്കുന്നവന്‍ അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി ﷺ പറഞ്ഞു: അനാവശ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കല്‍ ഇസ്ളാമിന്‍റെ പരിപൂര്‍ണ്ണതയില്‍പ്പെട്ടതാണ്. (തിര്‍മിദി)
-
തിരുമേനി ﷺ അരുളിയതായി അബൂസഈദില്‍ നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു ﷻ പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)
-
ഇബ്നു മസ്‌ഊദി(റ)ല്‍ നിന്ന്: നബി ﷺ പതിവായി പ്രാര്‍ത്ഥിക്കാറുണ്ട്: അല്ലാഹുവേ! ക്ഷേമവും പവിത്രതയും തഖ്‌വയും സന്‍മാര്‍ഗ്ഗവും എനിക്ക് പ്രദാനം ചെയ്യേണമേ! (മുസ്ലിം)
-
അദിയ്യിബ്നു ഹാത്തിമി(റ)ല്‍ നിന്ന്: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. ഒരാള്‍ ശപഥം ചെയ്തു. പിന്നീട് അതിനേക്കാള്‍ മെച്ചപ്പെട്ടത് കണ്ടാല്‍ അതവന്‍ കൊണ്ട് വരട്ടെ. (മുസ്ലിം)
-
സുദിയ്യ്ബ്നു അജ്ലാനില്‍ നിന്ന്: ഹജ്ജത്തുല്‍വദാഇല്‍ നബി ﷺ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അഞ്ചുനേരത്തെ നമസ്കാരം നിര്‍വ്വഹിക്കുകയും റംസാന്‍ മാസത്തില്‍ നോമ്പനുഷ്ടിക്കുകയും ധനത്തിനു സകാത്തുകൊടുക്കുകയും ഭരണകര്‍ത്താക്കളെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി ﷺ പറഞ്ഞു: പറവകള്‍ക്ക് സമാനം നിഷ്കളങ്കരായവര്‍ സ്വര്‍ഗ്ഗം പൂകുന്നതാണ്. (മുസ്ലിം)
-
മുഅ്മിനീങ്ങളുടെ മാതാവ് ഉമ്മുസല്‍മ ഉദ്ധരിക്കുന്നു: നബി ﷺ തന്‍റെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയാറുണ്ട്: അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ യാത്രയാരംഭിക്കുന്നു. എല്ലാം ഞാന്‍ അല്ലാഹുവിനെ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ അലഞ്ഞുതിരിയുകയോ വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തില്‍ ചാടുകയോ തെറ്റുചെയ്യിക്കപ്പെടുകയോ അക്രമിക്കയോ അക്രമിക്കപ്പെടുകയോ വിഢ്ഢിത്തം ചെയ്തുപോവുകയോ അവിവേകം പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നെല്ലാം അല്ലാഹുവേ! നിന്നോട് ഞാന്‍ കാവല്‍ തേടുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന്: നബി ﷺ പ്രസ്താവിച്ചു: വല്ലവരും തന്‍റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. എല്ലാം ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ സഹായം കൊണ്ടേ പാപകര്‍മ്മത്തില്‍ നിന്ന് പിന്‍മാറുവാനും ഇബാദത്ത് നിര്‍വ്വഹിക്കുവാനും സാധ്യമാവൂ. - ഇപ്രകാരം പറഞ്ഞാല്‍ (മലക്കുകള്‍ വഴി ) പറയപ്പെടും. നീ സന്‍മാര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. നീ (സ്വയം) പര്യാപ്തനായിത്തീര്‍ന്നു. നീ രക്ഷപ്പെട്ടു എന്തു കൊണ്ടെന്നാല്‍ പിശാച് അവനില്‍ നിന്ന് അകന്നുപോയിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
നബി ﷺ പറഞ്ഞതായി അനസി (റ)ല്‍ നിന്ന്: നബി ﷺ യുടെ കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബി ﷺ യുടെ സവിധത്തില്‍ ചെന്ന് പഠിക്കുകയും മറ്റെയാള്‍ തൊഴിലിലേര്‍പ്പെടുകയും ചെയ്തു. തൊഴിലാളി, സഹോദരനക്കുറിച്ച് നബി ﷺ യോട് ആവലാതിപ്പെട്ടു. നബി ﷺ പറഞ്ഞു: അവന്‍റെ പേരില്‍ നീ അനുഗ്രഹിക്കപ്പെട്ടേക്കാം. (അതിനാല്‍ അവന്‍ പഠിച്ചു കൊള്ളട്ടെ. (തിര്‍മിദി)
-
സുഫ്‌യാനുബ്നു അബ്ദില്ല (റ)യില്‍ നിന്ന്: പ്രവാചകരേ! മറ്റാരോടും ചോദിച്ചു പഠിക്കേണ്ട ആവശ്യം നേരിടാത്തത്രയും വ്യക്തവും സമ്പൂര്‍ണ്ണവുമായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരണം. അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും സത്യമാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുക. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നിങ്ങള്‍ സന്‍മാര്‍ഗ്ഗം സ്വീകരിക്കുകയും അതില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുക. നിങ്ങളറിയണം: ആരും തന്നെ തന്‍റെ സല്‍പ്രവൃത്തികൊണ്ടുമാത്രം രക്ഷപ്പെടുകയില്ല. ഇതു കേട്ടപ്പോള്‍ അനുചരന്‍മാര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങും രക്ഷപ്പെടുകയില്ലേ? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്‍റെ ഔദാരയവും അുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടു ണ്ടായിരുന്നില്ലെങ്കില്‍ ഞാനും രക്ഷപ്പെടുകയില്ലായിരുന്നു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. തീര്‍ച്ചയായും അന്ത്യദിനത്തില്‍ അല്ലാഹു ﷻ ചോദിക്കും. എന്നെ മാനിച്ചുകൊണ്ട് പരസ്പരം സ്നേഹിച്ചവരെവിടെ? എണ്റ്റേതല്ലാത്ത മറ്റൊരു നിഴലും ഇല്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് നിഴലിട്ടുകൊടുക്കുന്നതാണ്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെത്തന്നെയാണ്, സത്യവിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങളാരും സത്യവിശ്വാസികളാവുകയില്ല. ഞാനൊരു കാര്യം നിങ്ങളെ അറിയിക്കാം. അതു കൈക്കൊണ്ടാല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും. നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കലാണത്. (മുസ്ലിം)
-
മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു ﷻ പ്രഖ്യാപിച്ചിരിക്കുന്നു എന്നെ ആദരിച്ചുകൊണ്ട് പരസ്പരം സ്നേഹിക്കുന്നവര്‍ക്ക് നാളെ പ്രകാശത്താലുള്ള സ്റ്റേജുകളുണ്ടായിരിക്കും. നബിമാരും ശൂഹദാക്കളും കൂടി ആ സമുന്നത പദവി ആഗ്രഹിക്കുന്നവരാണ്. (തിര്‍മിദി)
-
മിഖ്ദാദു്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു. ഒരാള്‍ തന്‍റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അക്കാര്യം അവനെ അറിയിച്ചുകൊള്ളട്ടെ. (അബൂദാവൂദ്, തിര്‍മിദി)
-
മുആദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ എന്‍റെ കൈ പിടിച്ചുപറഞ്ഞു അല്ലാഹുവാണ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നോട് വസിയ്യത്ത് ചെയ്യുന്നു. മുആദേ! നമസ്കാരത്തിനു ശേഷം ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ നീ ഒരിക്കലും വിട്ടുപോകരുത് - അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യുന്നതിനും ക്രമാനുസൃതം നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ!. (അബൂദാവൂദ്, നസാഈ)
-
നവാസി(റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: നന്‍മയില്‍ പ്രധാന ഭാഗം സല്‍സ്വഭാവമാണ്. നിന്‍റെ ഹൃദയത്തില്‍ ഹലാലോ ഹറാമോ എന്ന് സംശയമുളവാകുകയും ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലാതിരിക്കുകയും ചെയ്യുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) പാപം. (ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലെങ്കില്‍ അത് നിഷിദ്ധമാണെന്നതിന് വ്യക്തമായ തെളിവാണ്). (മുസ്ലിം)
-
വാബിസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍ ﷺ യുടെ അടുത്ത് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു. നന്‍മയെ സംബന്ധിച്ച് ചാദിച്ചു പഠിക്കാനാണോ നീ ഇപ്പോഴിവിടെ വന്നത്? അതെ എന്ന് ഞാന്‍ പ്രത്യുത്തരം നല്‍കിയപ്പോള്‍ അവിടുന്ന് എന്നോടാജ്ഞാപിച്ചു. എന്നാല്‍ നിന്‍റെ ഹൃദയത്തോട് നീ വിധി തേടിക്കൊള്ളുക. ഹൃദയത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) നന്‍മ. മറിച്ച് ഹൃദയത്തില്‍ സംശയവും പരിഭ്രാന്തിയും ഉളവാക്കുന്നതേതോ അതാണ് (സത്യത്തില്‍) പാപം. ജനങ്ങളൊക്കെ (അത് അനുവദനീയമാണെന്ന്) നിനക്ക് വിധി നല്‍കുന്നുവെങ്കിലും. (അഹ്മദ്, ദാരിമി)
-
അത്വിയ്യത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: ദോഷമുള്ള കാര്യങ്ങള്‍ സൂക്ഷിക്കാന്‍വേണ്ടി (അതിലേക്ക് ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള) തെറ്റില്ലാത്ത കാര്യം പോലും ഉപേക്ഷിക്കാതെ ആര്‍ക്കും ഭക്തന്‍മാരില്‍ ഉള്‍പ്പെടുവാന്‍ സാദ്ധ്യമല്ല. (തിര്‍മിദി)
-
സഅ്ദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, അല്ലാഹു ﷻ ഭക്തനും നിരാശ്രയനും അപ്രശസ്തനുമായ വ്യക്തിയെ ഇഷ്ടപ്പെടും. (പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ സത്യത്തില്‍ അല്ലാഹുവിനെയല്ല ധ്യാനിക്കുന്നത്; ജനങ്ങളാണവന്‍റെ ലക്ഷ്യം). (മുസ്ലിം)
-
അബൂഹുറൈറ (റ)ല്‍ നിന്ന്: റസൂല്‍ ﷺ ഖണ്ഡിതമായി പറഞ്ഞു. യുദ്ധത്തിലേക്കു വിളികേള്‍ക്കുമ്പോഴൊക്കെ ശത്രുക്കളെ വധിക്കുവാനോ യുദ്ധക്കളത്തില്‍ രക്തസാക്ഷിയാകാനോ ഉദ്ദേശിച്ചുകൊണ്ട് തന്‍റെ കുതിരപ്പുറത്തുകയറി അതിന്‍റെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് പറക്കുന്നവനോ, നമസ്കാരം നിലനിര്‍ത്തുകയും സക്കാത്ത് കൊടുക്കുകയും മരണം വരെ തന്‍റെ നാഥനെ ആരാധിക്കുകയും ജനങ്ങള്‍ക്ക് നന്‍മമാത്രം നല്‍കുകയും ചെയ്തുകൊണ്ട് താഴ്‌വരകളിലോ പര്‍വ്വതനിരകളിലോ ആടുമേച്ച് ജീവിതം നയിക്കുന്നവനോ ആണ് ജനങ്ങളില്‍ ഉത്തമന്‍. (മുസ്ലിം)
-
ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് എന്ന് അല്ലാഹു ﷻ എനിക്ക് ദൌത്യം നല്‍കിയിരിക്കുന്നു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചുപറഞ്ഞു. ധനം ധര്‍മ്മം കൊണ്ട് ഒരിക്കലും ചുരുങ്ങുകയില്ല. മാപ്പ് ചെയ്യുന്നതുകൊണ്ട് പ്രതാപം വര്‍ദ്ധിക്കുന്നു. അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവനെ അവന്‍ ഉയര്‍ത്തുന്നു. (മുസ്ലിം)
-
അബൂരിഫാഅത്തി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനൊരിക്കല്‍ അടുത്തു ചെന്നുകൊണ്ട് പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരെ! ഞാനൊരു വിദേശിയാണ്. മതനടപടികളെ സംബന്ധിച്ച് ചോദിച്ച് പഠിക്കാന്‍ വേണ്ടി വന്നതാണ്. ദീന്‍ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അന്നേരം റസൂല്‍ ﷺ ഖുത്തുബ ഉപേക്ഷിച്ചുകൊണ്ട് എന്‍റെ നേരെ തിരിഞ്ഞു. അവസാനം എന്‍റെ സമീപത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ഒരുകസേര കൊണ്ടുവരപ്പെട്ടു. അതിന്‍മേല്‍ ഇരുന്നുകൊണ്ട് അവിടുത്തേക്ക് അല്ലാഹു ﷻ പഠിപ്പിച്ചുകൊടുത്തതില്‍ നിന്ന് എന്നെ പഠിപ്പിക്കാന്‍ തുടങ്ങി. അതിനുശേഷം പ്രസംഗിച്ചിരുന്ന സ്ഥലത്ത് മടങ്ങിച്ചെന്ന് ഖുത്തുബ പൂര്‍ത്തികരിച്ചു. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഭക്ഷണം കഴിച്ചാല്‍ മൂന്നു വിരലുകളും നക്കാറുണ്ട്. അനസ് (റ) പറയുന്നു. നബി ﷺ പറയുകയുണ്ടായി. നിങ്ങളില്‍ ആരുടെയെങ്കിലും ഭക്ഷണപ്പിടി താഴെ വീണാല്‍ അതില്‍ നിന്ന് അഴുക്കുകള്‍ നീക്കം ചെയ്ത് അവന്‍ തിന്നുകൊള്ളട്ടെ. പിശാചിനു വേണ്ടി അതുപേക്ഷിച്ചിടരുത്. ഭക്ഷണത്തളിക തുടച്ചുവൃത്തിയാക്കാന് കല്‍പ്പിച്ചു കൊണ്ട് തിരുദൂതന്‍ ﷺ പറയാറുണ്ട്. നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല. (മുസ്ലിം)
-
അബ്ദുല്ലാഹിബ്നു മസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്‍റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍ ﷺ പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം)
-
സലമത്തി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാള്‍ നബി ﷺ യുടെ സമീപത്തുവെച്ച് ഇടതു കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി ﷺ അവനോട് നിര്‍ദ്ദേശി്ചു. നിന്‍റെ വലതുകൈകൊണ്ട് നീ തിന്നുക. അയാള്‍ റഞ്ഞ. എനിക്കതിന് കഴിയുകയില്ല. നബി ﷺ പറഞ്ഞു. എന്നാല്‍ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതില്‍ നിന്നും തടുത്തുനിര്‍ത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്‍റെ വായിലേക്കുയര്‍ത്താന്‍ അവന് സാധിച്ചിട്ടില്ല. (മുസ്ലിം)
-
അബൂഹുറൈറ (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അന്ത്യദിനത്തില്‍ മൂന്നാളുകളോട് അല്ലാഹു ﷻ സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ് 3. അഹങ്കാരിയായ ദരിദ്രന്‍ (മുസ്ലിം)
-
അബൂഹുറൈറ (റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ പ്രവാചകന്‍ ﷺ അരുളിയിരിക്കുന്നു. അല്ലാഹു ﷻ പറയുകയുണ്ടായി: പ്രതാപം എന്‍റെ അരയുടുപ്പും അഹങ്കാരം എന്‍റെ രണ്ടാംമുണ്ടും ആകുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്നോടാരെങ്കിലും മത്സരിച്ചാല്‍ ഞാനവനെ ശിക്ഷിക്കുന്നതാണ്. (മുസ്ലിം)
-
സലമത്തി(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രവചിച്ചു. ഒരാള്‍ തന്നെ വാഴ്ത്തിക്കൊണ്ടേയിരിക്കും. അവസാനം ധിക്കാരികളുടെ കൂട്ടത്തില്‍ അവന്‍ എഴുതപ്പെടുകയും അനന്തരം അവര്‍ക്കെത്തിയത് ഇവനെ ബാധിക്കുകയും ചെയ്യും. (തിര്‍മിദി)
-
നവാസി(റ)ല്‍ നിന്ന് നിവേദനം: നന്‍മ-തിന്‍മയെ സംബന്ധിച്ച് ഒരിക്കല്‍ നബി ﷺ യോട് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. സല്‍സ്വഭാവമാണ് യഥാര്‍ത്ഥത്തില്‍ നന്‍മ. നിന്‍റെ ഹൃദയത്തില്‍ സംശയമുളവാക്കുകയും ജനങ്ങളറിയല്‍ നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്‍മ. (മുസ്ലിം)
-
അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി ﷺ പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു ﷻ കോപിക്കുക തന്നെ ചെയ്യും. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്‍ ﷺ ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്‍ ﷺ അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: അവരില്‍ വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളില്‍ പരിപൂര്‍ണ്ണര്‍. നിങ്ങളിലുത്തമന്‍ തന്‍റെ സഹധര്‍മ്മിണിയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനുമാകുന്നു. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്‍റെ സല്‍സ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്‍റെ പദവികളാര്‍ജ്ജിക്കാന്‍ കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്‍റെയും നോമ്പനുഷ്ഠിക്കുന്നവന്‍റെയും പ്രതിഫലം നേടാന്‍ കഴിയും)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. തര്‍ക്കം കൈവെടിയുന്നവന് സ്വര്‍ഗ്ഗത്തിന്‍റെ ഒരു ഭാഗത്ത് ഒരു ഭവനം നല്‍കാമെന്ന് ഞാനേല്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്‍ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്‍റെ നടുവില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. അവന്‍ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വര്‍ഗ്ഗത്തിന്‍റെ ഉപരിഭാഗത്ത് ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ്)
-
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രവചിച്ചു. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും സ്ഥാനം കൊണ്ട് എന്നോട് കൂടുതലടുത്തവരും നിങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമ സ്വഭാവികളാണ്. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എന്നോട് ഏറ്റവും കോപമുള്ളവരും എന്നോടടുപ്പമില്ലാത്തവരും ധാരാളം സംസാരിക്കുന്നവരും ജനങ്ങളുടെമേല്‍ കുറ്റാരോപണം ചുമത്തുന്നവരും മുതഫയ്ഹിഖീങ്ങളുമാകുന്നു. അവര്‍ ചോദിച്ചു. പ്രവാചകരെ! സര്‍സാറും മുതശദ്ദിഖും ഞങ്ങള്‍ക്കറിയാം. മുതഫയ്ഹിഖുകൊണ്ടുള്ള വിവക്ഷയെന്താണ്? തിരു ദൂതന്‍ ﷺ പറഞ്ഞു. മുതകബ്ബിറൂന്‍ എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അശജ്ജ് അബ്ദുല്‍ ഖൈസിനോട് ഒരിക്കല്‍ നബി ﷺ പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള്‍ നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, നബി ﷺ അരുള്‍ ചെയ്തു. അല്ലാഹു ﷻ ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം കാരുണ്യത്തിന് അവന്‍ നല്‍കുന്നതുമാണ്. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്. (മുസ്ലിം)
-
ജരീര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല്‍ സര്‍വ്വനന്‍മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന്‍ എന്തുമാത്രം സദ്‌വൃത്തനാണെങ്കിലും അവന്‍ നല്ലവനായി ഗണിക്കപ്പെടുകയില്ല)
-
അബൂയഅ്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രഖ്യാപിച്ചു. എല്ലാകാര്യങ്ങളിലും അല്ലാഹു ﷻ ഇഹ്സന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ വധിക്കുമ്പോള്‍ നന്നായി വധിക്കുകയും അറുക്കുമ്പോള്‍ നല്ല വിധത്തില്‍ അറുക്കുകയും ചെയ്യുക. അഥവാ നിങ്ങളോരോരുത്തരും തന്‍റെ അറവുകത്തി മൂര്‍ച്ച കൂട്ടുകയും മൃഗത്തിന് സുഖം നല്‍കുകയും ചെയ്യുക. (മുസ്ലിം)
-
ഇബ്നുമസ്‌ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നരകം നിഷിദ്ധമായവനോ നരകതതിന് നിഷിദ്ധമായവനോ ആരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്‍മിദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു അല്ലാഹുവിന്‍റെ പ്രവാചകരേ! എനിക്ക് ചില കുടുംബങ്ങളുണ്ട്. ഞാന്‍ അവരെ ചേര്‍ക്കുകയും അവരെന്‍റെ ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാനവരോട് നന്നായി വര്‍ത്തിക്കുന്നു. എന്നാല്‍, അവരാവട്ടെ എന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി സഹനമവലംബിക്കുന്നു. അവരെന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ തിരുദൂതന്‍ ﷺ പറഞ്ഞു. നീ പറഞ്ഞതുപോലെത്തന്നെയാണ് നീയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതുപോലെയാണ്. (അതുകൊണ്ടവര്‍ നശിക്കുക തന്നെ ചെയ്യും) നീ ഈ നില തുടരുമ്പോള്‍ ഒക്കെ നിനക്ക് അല്ലാഹുവില്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: ഭാര്യയും ഭര്‍ത്താവും സംയോഗം നടത്തുകയും എന്നിട്ട് അവളുടെ രഹസ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നവന്‍ അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും താഴ്ന്ന പദവിയിലായിരിക്കും. (മുസ്ലിം)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ എന്നോട് പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനെയും നീ നിസ്സാരമാക്കി തള്ളരുത്. അത് നിന്‍റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുടെ വാക്കുകള്‍ ശ്രോതാക്കള്‍ക്ക് ഗ്രാഹ്യമാകുംവിധം സ്പഷ്ടമായിരുന്നു. (അബൂദാവൂദ്)
-
അമ്മാറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഒരു വ്യക്തിയുടെ നമസ്കാരം നീളലും ഖുത്തുബ ചുരുങ്ങലും തന്‍റെ വിജ്ഞാനത്തിന്‍റെ ലക്ഷണമാണ്. അതുകൊണ്ട് നിങ്ങള്‍ നമസ്കാരം ദീര്‍ഘിപ്പിക്കുകയും ഖുത്തുബ ചുരുക്കുകയും ചെയ്യുക. (മുസ്ലിം)
-
ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ ഉംറ ചെയ്യാന്‍ നബി ﷺ യുടെ അനുവാദം തേടി. അനുവാദം നല്‍കിക്കൊണ്ട് പറഞ്ഞു. സഹോദരാ! നിന്‍റെ പ്രാര്‍ത്ഥനാ വേളയില്‍ എന്നെ നീ മറക്കരുത്. ഉമര്‍ (റ) പറഞ്ഞു. ചില വാക്കുകളാണ് നബി ﷺ പറഞ്ഞത്. ഇഹലോകം മുഴുവന്‍ എനിക്ക് ലഭിക്കുകയാണെങ്കില്‍തന്നെ അതെന്നെ ആഹ്ളാദിപ്പിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. എന്‍റെ സഹോദരാ! നിന്‍റെ പ്രാര്‍ത്ഥനയില്‍ എന്നെയും ഭാഗമാക്കാക്കുക. (അബൂദാവൂദ്, തിര്‍മിദി)
-
സാലിം (റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) യാത്ര ഉദ്ദേശിക്കുന്നവ്യക്തിയോട് പറയാറുണ്ടായിരുന്നു. നീ ഇങ്ങോട്ടു അടുത്തുവരൂ! നബി ﷺ ഞങ്ങളോട് യാത്ര പറയാറുളളതുപോലെ ഞാന്‍ നിന്നോട് യാത്ര പറയട്ടെ. എന്നിട്ടദ്ദേഹം പറഞ്ഞു. നിന്‍റെ ദീനും അമാനത്തും നിന്നിലര്‍പ്പിതമായ ബാധ്യതകളും നിന്‍റെ പ്രവര്‍ത്തനങ്ങളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (തിര്‍മിദി)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പട്ടാളത്തെ യാത്ര അയക്കാനുദ്ദേശിച്ചാല്‍ പറയാറുണ്ട്. നിങ്ങളുടെ മത നടപടികളും അമാനത്തും അമലുകളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി ﷺ യുടെ സവിധത്തില്‍ ചെന്ന് പറഞ്ഞു. തിരുദൂതരേ! ഞാനൊരു യാത്ര ഉദ്ദേശിക്കുന്നു. എനിക്കെന്തെങ്കിലും പാരിതോഷികം നല്‍കിയാലും. തിരുദൂതന്‍ ﷺ പ്രാര്‍ത്ഥിച്ചു. നിനക്ക് അല്ലാഹു ﷻ ഭക്തി പ്രദാനം ചെയ്യട്ടെ! അദ്ദേഹം പറഞ്ഞു. സ്വല്‍പം കൂടി അവിടുന്ന് പ്രാര്‍ത്ഥിച്ചു. നിന്‍റെ പാപം അല്ലാഹു ﷻ പൊറുക്കുകയും ചെയ്യട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു. അല്‍പവും കൂടി. അവിടുന്ന് അപ്പോള്‍ പ്രാര്‍ത്ഥിച്ചു. നീ എവിടെയായാലും അല്ലാഹു ﷻ നിനക്ക് നന്‍മ എളുപ്പമാക്കിത്തരട്ടെ! (തിര്‍മിദി)
-
ഹദീസുകളില്‍ ആദ്യത്തേത് അബൂഹുറൈറ (റ)യുടേതാണ്. റസൂല്‍ ﷺ പ്രഖ്യാപിച്ചു: നിങ്ങള്‍ സല്‍ കര്‍മ്മങ്ങള്‍കൊണ്ട് മുന്നേറുക. ഇരുള്‍മുറ്റിയ രാത്രിയെപ്പോലെ ഫിത്നകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തില്‍ സത്യനിഷേധിയും ആയിത്തീരുന്നു. തന്‍റെ ദീന്‍ ഐഹികനേട്ടങ്ങള്‍ക്ക് വേണ്ടി വില്‍ക്കുന്നതു കൊണ്ടാണത്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന്: റസൂല്‍ ﷺ ആജ്ഞാപിച്ചു: വരാനിരിക്കുന്ന ഏഴുകാര്യങ്ങള്‍ക്കു മുമ്പായി നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ ജാഗരൂകരാവുക. വിസ്മൃതിയിലകപ്പെടുന്ന ദാരിദ്യ്രമോ, അധര്‍മ്മത്തിലേക്കു നയിക്കുന്ന സമ്പത്തോ, ആപത്തിലാഴ്ത്തുന്ന രോഗമോ, പിച്ചും പേയും പറയുന്ന വാര്‍ദ്ധക്യമോ, ആകസ്മിക മരണമോ, വരാനിരിക്കുന്നതില്‍ വെച്ചു ഏറ്റവും ക്രൂരനായ ദജ്ജാലോ കയ്പേറിയതും അപ്രതിരോധ്യവുമായ അന്ത്യദിനമോ അല്ലാത്ത വല്ലതും നിങ്ങള്‍ക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ? (തിര്‍മിദി)
-
റബീഅത്ത്(റ) നിവേദനം ചെയ്യുന്നു: ഞാന്‍ നബി ﷺ യൊന്നിച്ച് രാത്രി താമസിക്കാറുണ്ട്. തിരുമേനിക്ക് വുളുചെയ്യാനുള്ള വെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളും ഞാന്‍ എടുത്ത് കൊടുക്കാറുണ്ടായിരുന്നു. നിനക്കാവശ്യമുള്ളത് ചോദിച്ചുകൊള്ളുക എന്ന് പ്രവാചകന്‍ അരുളിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അങ്ങുമായുള്ള സഹവാസമാണ് ഞാനഭ്യര്‍ത്ഥിക്കുന്നതെന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: മറ്റൊന്നും നിനക്ക് ചോദിക്കാനില്ലേ? ഞാന്‍ പറഞ്ഞു: അതു തന്നേയുള്ളൂ. അവിടുന്ന് പറഞ്ഞു: എന്നാല്‍ നീ ധാരാളം സുജൂദ് ചെയ്തുകൊണ്ട് എന്നെ സഹായിക്കണം. (മുസ്ലിം)
-
സൌബാനി (റ)ല്‍ നിന്ന്: റസൂല്‍ തിരുമേനി ﷺ പറയുന്നത് ഞാന്‍ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു ﷻ നിന്നെ ഒരുപടി ഉയര്‍ത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)
-
അബൂസഫ്‌വാന്‍ അബ്ദുല്ലയില്‍ നിന്ന്: റസൂല്‍ ﷺ പ്രസ്താവിച്ചു: സദ്‌വൃത്തിയോടൊപ്പം ദീര്‍ഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതന്‍. (തിര്‍മിദി)
-
അബൂദര്‍റി (റ)ല്‍ നിന്ന്: പ്രവാചകന്‍ പ്രസ്താവിച്ചിരിക്കുന്നു: നിങ്ങളോരോരുത്തര്‍ക്കും തന്‍റെ അവയവ സന്ധികളുടെ കണക്കനുസരിച്ചുള്ള ധര്‍മ്മം അനിവാര്യമാണ്. എന്നാല്‍ ഓരോ തസ്ബീഹും ഹംദും ദിക്‌റും തക്ബീറും നല്ലത് ഉപദേശിക്കലും ചീത്ത നിരോധിക്കലും എല്ലാമെല്ലാം ഓരോ സദഖയാണ്. അതിനെല്ലാം പകരമായി രണ്ട് റക്‌അത്ത് സുഹാ നമസ്കരിച്ചാലും മതി. (മുസ്ലിം)
-
അബൂദര്‍റി (റ)ല്‍ നിന്ന് നബി വിവരിക്കുന്നു: എന്‍റെ പ്രജകളുടെ നല്ലതും ചീത്തയുമായ അമലുകള്‍ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ നീക്കം ചെയ്യുന്നത് സല്‍ക്കര്‍മ്മവും പള്ളികളില്‍ കാണപ്പെടുന്ന കാര്‍ക്കിച്ച കഫം നീക്കം ചെയ്യാതിരിക്കുന്നത് ദുഷ്കര്‍മ്മവുമായാണ് എനിക്ക് അപ്പോ്‍ കാണാന്‍ കഴിഞ്ഞത്. (മുസ്ലിം)
-
അബൂദര്‍റി (റ)യില്‍ നിന്ന്: നബി ﷺ ഒരവസരത്തില്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്: നിന്‍റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും (മുസ്ലിം)
-
അബൂഹുറൈറ (റ)ല്‍ നിന്ന്: നബി ﷺ പറയുകയുണ്ടായി: മുസ്ളീംകളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ചുനീക്കിയതിന്‍റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാളെ ഞാന്‍ കാണാനിടയായി. (മുസ്ലിം)
-
അബൂഹുറൈറ (റ)ല്‍ നിന്ന്്: റസൂല്‍ ﷺ പറഞ്ഞു: ഒരാള്‍ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവര്‍ ജുമുഅ നമസ്കരിക്കാന്‍ (പള്ളിയില്‍) പോയി. ഖുത്തുബ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കില്‍ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതല്‍ മൂന്ന് ദിവസവും അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാ്‍ അവന്‍റെ പ്രവൃത്തി വിഫലമായി. (മുസ്ലിം)
-
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ ﷺ പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)
-
ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍ ﷺ പ്രഖ്യാപിച്ചു: ഒരു മുസ്ലിമിന്‍റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)
-
ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ബനൂസലമ ഗോത്രക്കാര്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ചു. വിവരം റസൂലി ﷺ ന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരിക്കുന്നു. അവര്‍ പറഞ്ഞു: അതെ, പ്രവാചകരെ! ഞങ്ങളത് ഉദ്ദേശിച്ചിരിക്കുന്നു. ഉടനെത്തന്നെ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ വീട്ടില്‍ തന്നെ നിങ്ങള്‍ താമസിച്ചുകൊള്ളുക. അത് നിങ്ങള്‍ കൈവിടേണ്ട! കാരണം പള്ളിയിലേക്ക് നടക്കുമ്പോഴുള്ള നിങ്ങളുടെ ചവിട്ടടി നിങ്ങള്‍ക്കെഴുതപ്പെടുകതന്നെ ചെയ്യും. (മുസ്ലിം) (ചവിട്ടടിയുടെ എണ്ണം കണ്ട് പ്രതിഫലം കൂടുന്നതാണ്).
-
ഉബയ്യുബ്നുകഅ്ബി (റ)ല്‍ നിന്ന്: പള്ളിയുമായി ഏറ്റവുമകലെ ഒരാള്‍ താമസിച്ചിരുന്നു. അയാളെപ്പോലെ ദൂരെ താമസിച്ചിരുന്ന ആരെയും എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തിന് ഒരൊറ്റ ജമാഅത്തും പാഴായിരുന്നില്ല. ഒരവസരത്തില്‍ അദ്ദേഹത്തോട് പറയപ്പെടുകയോ ഞാന്‍ പറയുകയോ ഉണ്ടായി: കൂരിരുട്ടിലും അത്യുഷ്ണത്തിലും യാത്ര ചെയ്യാന്‍ പറ്റിയ ഒരു കഴുതയെ നിങ്ങള്‍ മേടിച്ചാലും. അദ്ദേഹം പറഞ്ഞു: എന്‍റെ വീട് പള്ളിയുടെ സമീപത്താകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കാരണം പള്ളിയിലേക്കുള്ള എന്‍റെ പോക്കും വരവും ധാരാളം എഴുതപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ റസൂല്‍ ﷺ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: നിന്‍റെ ആഗ്രഹമെല്ലാം അല്ലാഹു ﷻ സഫലീകരിക്കട്ടെ (മുസ്ലിം)
-
ഉമറി (റ)ല്‍ നിന്ന്: റസൂല്‍ ﷺ അരുള്‍ ചെയ്തിരിക്കുന്നു: ഒരാള്‍ രാത്രി പതിവായി ഓതിക്കൊണ്ടിരിക്കുന്നത് മുഴുവനോ ഭാഗികമായോ വെടിഞ്ഞ് ഉറങ്ങുകയും (പിറ്റെ ദിവസം) സുഭിന്‍റെയും ളുഹ്‌റിന്‍റെയും ഇടയില്‍ ഓതുകയും ചെയ്താല്‍, രാത്രിതന്നെ അവനത് ഓതിയതായി രേഖപ്പെടുത്തപ്പെടുന്നതാണ്. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന്: രോഗത്താലോ മറ്റോനബി ﷺ ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്കാരം പാഴായിപ്പോയാല്‍ പകല്‍ 12 റക്‌അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം)
-
അനസ് (റ) വില്‍ നിന്ന് നിവേദനം: ഇസ്ളാമിന്‍റെ പേരില്‍ റസൂല്‍ ﷺ യോട് വല്ലതും ചോദിക്കപ്പെട്ടാല്‍ അവിടുന്ന് അത് കൊടുക്കാതിരിക്കയില്ല. ഒരവസരത്തില്‍ ഒരാള്‍ നബി ﷺ യുടെ അടുത്തുവന്നപ്പോള്‍ രണ്ടുപര്‍വ്വതത്തിനിടയിലുള്ളത്രയും ആടുകളെ അയാള്‍ക്ക് സമ്മാനിച്ചു. അയാള്‍ കുടുംബത്തില്‍ മടങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു: ഹേ ജനങ്ങളെ ! നിങ്ങള്‍ മുസ്ളീം കളായിക്കൊള്ളുക. നിശ്ചയം, മുഹമ്മദ് ﷺ ദാരിദ്യ്രം ഭയപ്പെടാത്തവനെപ്പോലെ ധര്‍മ്മം ചെയ്യുന്നു. ചിലയാളുകള്‍ ഐഹിക നേട്ടം മാത്രം ഉദ്ദേശിച്ചുകൊണ്ട് മുസ്ലിമാകും. എന്നിട്ടോ? താമസംവിനാ ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഇസ്ളാം അവനുകൂടുതല്‍ പ്രിയങ്കരമായിത്തീരും. (മുസ്ലിം)
-
ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ കുറെ ധനം ഭാഗിച്ചുകൊടുത്തു. അന്നേരം ഞാന്‍ പറഞ്ഞു. വേറൊരുകൂട്ടരാണ് ഇവരേക്കാള്‍ ഇതിന് അര്‍ഹതയുള്ളവര്‍. തിരു ദൂതന്‍ ﷺ പറഞ്ഞു. ഒന്നുകില്‍ ഇവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കില്‍ എന്നെ ലുബ്ധനാണെന്ന് അവര്‍ ആരോപിക്കും. ഞാന്‍ പിശുക്കനല്ലതാനും. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു ﷻ വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)
-
അംറുബ്നു സഅ്ദ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറയുന്നത് അദ്ദേഹം കേട്ടു. ഞാന്‍ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധര്‍മ്മം നിമിത്തം ധനം കുറയുകയില്ല. 2. മര്‍ദ്ദനത്തിന്‍റെ പേരില്‍ ക്ഷമ പാലിച്ച മര്‍ദ്ദിതന് അല്ലാഹു ﷻ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആര്‍ തുറന്നാലും അല്ലാഹു ﷻ അവന് ദാരിദ്യ്രത്തിന്‍റെ വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകന്‍ പറഞ്ഞത്. അതിനും പുറമെ ഞാന്‍ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങള്‍ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകള്‍ക്കാണ്. 1. അല്ലാഹു ﷻ സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്‍റെ നാഥന്‍റെ വിധിവിലക്കുകള്‍ കൈകൊണ്ട്, ചാര്‍ച്ചയെ ചേര്‍ത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവര്‍ത്തിച്ചു: ഇങ്ങനെയുള്ളവന്‍ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ﷻ ജ്ഞാനം നല്‍കി. ധനം അവന് നല്‍കിയതുമില്ല. എന്നാല്‍, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവന്‍. തന്നിമിത്തം അവന്‍ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെപ്പോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്‍റെ സദുദ്ദേശം നിമിത്തം അവരിരുവര്‍ക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ﷻ ധനം നല്‍കിയവന്‍. ജ്ഞാനം അവന് നല്‍കിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തില്‍ അവന്‍ കൈകാര്യം ചെയ്തു. തന്‍റെ നാഥനെ അവന്‍ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവന്‍ അറിഞ്ഞു പ്രവര്‍ത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ﷻ ജ്ഞാനവും ധനവും നല്‍കാത്തവന്‍. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്‍റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ യുടെ ീട്ടുകാര്‍ ഒരാടിനെ അറുത്ത് ധര്‍മ്മം ചെയ്തു. റസൂല്‍ ﷺ ചോദിച്ചു: ഇനി അതില്‍ നിന്ന് വല്ലതും ശേഷിച്ചിരിപ്പുണ്ടോ? ആയിശ (റ) പറഞ്ഞു. അതിന്‍റെ തോളല്ലാതെ മറ്റൊന്നും മിച്ചമില്ല. തിരുദൂതന്‍ ﷺ പറഞ്ഞു. അതിന്‍റെ തോളൊഴിച്ച് മറ്റുള്ളതൊക്കെ അവശേഷിച്ചു. (തിര്‍മിദി)
96. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടുള്ള കടമ
-
ത്വല്‍ഖുബ്നു അലി (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഭാര്യയെ തന്‍റെ ആവശ്യത്തിനു വേണ്ടി ക്ഷണിച്ചാല്‍ അടുക്കളപ്പണിയിലാണെങ്കിലും അവള്‍ അവന്‍റെ അടുത്തുചെല്ലണം. (തിര്‍മിദി, നസാഈ)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: ജനങ്ങളില്‍ ആര്‍ക്കെങ്കിലും സൂജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന് സൂജൂദ് ചെയ്യാന്‍ സ്ത്രീയോട് ഞാന്‍ കല്‍പിക്കുമായിരുന്നു. (തിര്‍മിദി)
-
മുആദുബ്നു ജബലി (റ)്‍ നിന്ന് നിവേദനം:: നബി ﷺ പ്രസ്താവിച്ചു: ഒരു സ്ത്രീ ഹലോകത്തുവെച്ച് ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു ﷻ നിന്നെ ശപിക്കട്ടെ! നിന്‍റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ് അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ് അദ്ദേഹം എന്‍റെ അടുത്ത് വരാനായിട്ടുണ്ട്. (തിര്‍മുദി)
97. സ്ത്രീകളെക്കുറിച്ചുള്ള വസിയ്യത്ത്
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)
-
മുആവിയ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ക്ക് ഭാര്യയോടുള്ള കടമ എന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോള്‍ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെ ധരിപ്പിക്കുകയുമാണ്. എന്നാല്‍ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്ത് മാത്രം ദുസ്സ്വഭാവി എന്ന് പറഞ്ഞ് മാനം കെടുത്തുകയോ കിടപ്പറയിലല്ലാതെ വെടിയുകയോ ചെയ്യാന്‍ പാടില്ല. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി)
-
അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ആസി(റ)യില്‍ നിന്ന്: നബി ﷺ പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)
98. മാതാപിതാക്കളോടുള്ള കര്‍ത്തവ്യവും ചാര്‍ച്ചയെ ചേര്‍ക്കലും
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രസ്താവിച്ചു. ഒരൊറ്റ സന്താനവും പിതാവിനോടുള്ള കടമ നിര്‍വ്വഹിച്ചവനാവുകയില്ല. മറ്റൊരാളുടെ അധീനതയില്‍ അദ്ദേഹത്തെ (പിതാവിനെ) കാണാനിടയായല്‍ വിലക്കുവാങ്ങി മോചിപ്പിച്ചാലല്ലാതെ. (മുസ്ലിം)
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്‍റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യോട് പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരെ! എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുന്നു. അവര്‍ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക് നന്‍മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി ക്ഷമിക്കുന്നു. അവര്‍ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്‍റെ സ്ഥിതിയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കല്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും.. (മുസ്ലിം)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഒരിക്കല്‍ പ്രസ്താവിച്ചു. നിശ്ചയം (ഒരു തൂക്കത്തിന്‍റെ പേരായ) ഖീറാത്വ് പ്രചാരത്തിലുള്ള ഒരു നാട് നിങ്ങള്‍ പിടിച്ചടക്കും. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്, നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കും. (ഒരു തൂക്കത്തിന്‍റെ പേരായ) ഖ്വീറാത്ത് പ്രചാരമുള്ള ഒരു സ്ഥലമാണത്. ആ സന്ദര്‍ഭത്തില്‍ ആ നാട്ടുകാരോട് നിങ്ങള്‍ നന്‍മ ഉപേദശിക്കണം, കാരണം നമുക്കവരോട് ഉത്തരവാദിത്തവും രക്ത ബന്ധവുമുണ്ട്. വേറൊരു റിപ്പോര്‍ട്ടിലുള്ളത്. നിങ്ങളാ നാട് കീഴടക്കിയാല്‍ നിങ്ങളവര്‍ക്ക് നന്‍മ ചെയ്യണം. കാരണം, നമുക്കവരോട് ചില ബാദ്ധ്യതകളും, കുടുംബ ബന്ധവുമുണ്ട്. അല്ലെങ്കില്‍ സംരക്ഷണ ബാദ്ധ്യതയും വൈവാഹികബന്ധവുമുണ്ട്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം:: നീ നിന്‍റെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക. എന്ന ഖുര്‍ആന്‍ ആയത്ത് അവതരിച്ചപ്പോള്‍ റസൂല്‍ ﷺ ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോള്‍ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂഹാശിമേ! നിങ്ങള്‍ നരകാഗ്നിയില്‍ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദില്‍ മുത്തലിബേ! നരകത്തെതൊട്ട് നിങ്ങള്‍ തന്നെ കാക്കുക. ഫാത്തിമ! നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവില്‍ നിന്നുള്ള യാതൊന്നും നിങ്ങള്‍ക്കു വേണ്ടി തടയാന്‍ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാന്‍ നിലനിര്‍ത്തും. (മുസ്ലിം)
-
സല്‍മാനുബ്നു ആമിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. നിങ്ങളില്‍ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോള്‍ കാരക്കകൊണ്ട് അവന്‍ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതില്‍ ബര്‍ക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട്. അതവന്‍റെ ബാഹ്യവും ആന്തരികവുമായ അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. നബി ﷺ വീണ്ടും പ്രഖ്യാപിച്ചു. ദരിദ്രന് ധര്‍മ്മം ചെയ്യുന്നതു കൊണ്ട് ധര്‍മ്മത്തിന്‍റെ കൂലി മാത്രം ലഭിക്കും. എന്നാല്‍, കുടുംബത്തില്‍ ചെലവഴിക്കുന്നതുകൊണ്ട് ധര്‍മ്മം ചെയ്തതിന്‍റെയും കുടുംബന്ധം ചേര്‍ത്തതിന്‍റെയും രണ്ടു പ്രതിഫലമാണ് ലഭിക്കുക. (തിര്‍മിദി)
-
ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്‍റെ അധീനതയില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാന്‍ അവളെ ഇഷ്ടപ്പെടുകയും ഉമര്‍ (റ) അത് വെറുക്കുകയും ചെയ്തിരുന്നു. ത്വലാഖ് ചൊല്ലി ഒഴിവാക്കണമെന്ന ആജ്ഞ ഞാന്‍ നിരസിച്ചപ്പോള്‍ ഉമര്‍ (റ) നബി ﷺ യുടെ അടുത്തുചെന്ന് സംഭവം വിവരിച്ചു. തദവസരം എന്നോട് ത്വലാഖ് ചൊല്ലി ഒഴിവാക്കാന്‍ നബി ﷺ നിര്‍ദ്ദേശിച്ചു. (അബൂദാവൂദ്, തിര്‍മിദി)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം:: ഒരാള്‍ എന്നോട് പറഞ്ഞു. എനിക്കൊരു ഭാര്യയുണ്ട്. അവളെ ത്വലാഖ് ചൊല്ലാന്‍ മാതാവ് ആജ്ഞാപിക്കുന്നു. ഞാന്‍ പറഞ്ഞു. നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്വര്‍ഗ്ഗകവാടങ്ങളില്‍ കേന്ദ്രസ്ഥാനം മാതാപിതാക്കളാകുന്നു. അവരെ കയ്യൊഴിക്കുകയോ കരസ്ഥമാക്കുകയോ ചെയ്തുകൊള്ളൂ. (തിര്‍മിദി)
-
ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: തന്‍റെ പിതാവിന്‍റെ സ്നേഹിതന്‍മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്‍റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്‍മയില്‍ ഏറ്റവും വലുത്. (മുസ്ലിം)
-
ഇബ്നുഉമര്‍ (റ) വില്‍ നിന്ന് ഇബ്നു ദീനാര്‍ (റ) നിവേദനം ചെയ്യുന്നു. ഇബ്നു ഉമര്‍ (റ) മക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒട്ടകപ്പുറത്തുള്ള യാത്ര മടുത്താല്‍ വിശ്രമിക്കാന്‍ വേണ്ടി ഒരു കഴുതയെക്കൂടി കൊണ്ടുപോയിരുന്നു. തലയില്‍ ചുറ്റാന്‍ ഒരു തലപ്പാവും. ഒരവസരത്തില്‍ കഴുതപ്പുറത്ത് വിശ്രമിച്ചുകൊണ്ടിരിക്കെ ഒരുഗ്രാമീണ അറബി അതിലൂടെ നടന്നുപോയി. അദ്ദേഹത്തോട് നീ ഇന്ന ആളുടെ മകനല്െ? എന്ന് ചോദിച്ചു. അതെ എന്നയാള്‍ മറുപടി പറഞ്ഞപ്പള് ആ കഴുതയെ അയാള്‍ക്ക് കൊടുത്തുകൊണ്ട് ഇതില്‍ നീ സവാരിചെയ്യുക എന്നദ്ദേഹം പറഞ്ഞു. അതിനുപുറമെ തന്‍റെ തലപ്പാവ് സമ്മാനിച്ചുകൊണ്ട് ഇത് താങ്കളുടെ തലയില്‍ ചുറ്റിക്കൊള്ളുക എന്നുപറഞ്ഞു. ഇബ്നു ഉമറിനോട് ചില കൂട്ടുകാര്‍ പറഞ്ഞു. നിനക്ക് അല്ലാഹു ﷻ പൊറുത്ത് തരട്ടെ. വിശ്രമിക്കാനുള്ള കഴുതയും തലയില്‍ അണിയാനുള്ള തലപ്പാവും ഈ ഗ്രാമീണന് നിങ്ങള്‍ കൊടുത്തുവല്ലോ! ഇബ്നുഉമര്‍ (റ) പറഞ്ഞു. റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് - ഒരു വ്യക്തി തന്‍റെ പിതാവിന്‍റെ സ്നേഹിതന്‍മാരെ ചേര്‍ക്കലാണ് മരണശേഷം പിതാവിനോട് ചെയ്യുന്ന ഗുണത്തില്‍ ഏറ്റവും പുണ്യമായത്. അയാള്‍ എന്‍റെ പിതാവ് ഉമര്‍ (റ) വിന്‍റെ സ്നേഹിതനായിരുന്നു. (മുസ്ലിം)
-
മാലിക്കുബ്ന്‍ റബീഅത്തി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകസന്നിധിയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ബനൂസലമത്തില്‍ പെട്ട ഒരാള്‍ വന്ന് പറഞ്ഞു. പ്രവാചകരെ! മാതാപിതാക്കള്‍ മരണപ്പെട്ടതിന് ശേഷം അവര്‍ക്ക് ചെയ്യേണ്ട വല്ല നന്‍മയും എന്‍റെ മേല്‍ അവശേഷിക്കുന്നുണ്ടോ? അതെ എന്ന് തിരുദൂതര്‍ മറുപടി നല്‍കി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ പാപമോചനത്തിനു വേണ്ടി ദുആ ഇരക്കുകയും, അവരുടെ വാഗ്ദത്തങ്ങള്‍ നിറവേറ്റുകയും അവര്‍ രണ്ടു പേരുടെയും കുടുംബങ്ങളെ സംഘടിപ്പിക്കുകയും അവരുടെ സ്നേഹിതന്‍മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണത്. (അബൂദാവൂദ്)
99. അനാഢംബര ജീവിതത്തിന്‍റെ മേന്‍മ
-
മുസ്തൌരിദി(റ) വില്‍ നിന്ന് നിവേദനം: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (മുസ്ലിം)
-
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍ ﷺ ഒരിക്കല്‍ അങ്ങാടിയിലൂടെ നടന്നുപോയി. അവിടുത്തെ ഇരുപാര്‍ശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ഒരു ചത്ത ആടിന്‍റെ അരികിലൂടെ നടന്നുപോകാനിടയായി. അതിന്‍റെ ചെവി പിടിച്ചു കൊണ്ട് (പ്രവാചകന്‍) പറഞ്ഞു. നിങ്ങളിലാരാണ് ഒരു ദിര്‍ഹമിന് ഇത് മേടിക്കാനിഷ്ടപ്പെടുന്നത്? അവര്‍ പറഞ്ഞു. യാതൊന്നും കൊടുത്ത് അതു വാങ്ങാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ്? വീണ്ടും നബി ﷺ ചോദിച്ചു. എന്നാല്‍ ഒരുപ്രതിഫലവും കൂടാതെ നിങ്ങള്‍ക്കത് ലഭിക്കുന്നത് നിങ്ങളിഷ്ടപ്പെടുമോ? അവര്‍ പറഞ്ഞു. അല്ലാഹുവാണ് അത് ചെവി മുറിക്കപ്പെട്ടതു കൊണ്ട് ജിവനുള്ളപ്പോള്‍ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തു കഴിഞ്ഞാല്‍ പിന്നെ പറയാനുമുണ്ടോ? അപ്പോള്‍ നബി ﷺ പറഞ്ഞു. ഇത് നിങ്ങള്‍ക്ക് എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഇഹലോകം സത്യവിശ്വാസിയുടെ ബന്ധനാലയവും സത്യനിഷേധിയുടെ സ്വര്‍ഗ്ഗാരാമവുമാണ്. (മുസ്ലിം) (സത്യവിശ്വാസിക്കു ഇഹലോകത്ത് അനവധിയനവധി നിയന്ത്രണങ്ങളുണ്ട്. നിഷേധികള്‍ക്ക് ഇവിടെ സര്‍വ്വസ്വാതന്ത്യ്രങ്ങളും നിലനില്‍ക്കുന്നു)
-
സഹ്ല് (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ സന്നിധിയില്‍ വന്നുപറഞ്ഞു. പ്രവാചകരെ! എനിക്കൊരു അമല്‍ അവിടുന്ന് പഠിപ്പിച്ചുതരണം. ഞാനത് പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവും മനുഷ്യരും എന്നെ ഇഷ്ടപ്പെടണം. റസൂല്‍ ﷺ പറഞ്ഞു. ഐഹികാഡംബരങ്ങളെ നീ കൈവെടിയുക. എന്നാല്‍, അല്ലാഹു ﷻ നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ പക്കലുള്ളത് നീ മോഹിക്കാതിരിക്കു. എന്നാല്‍, ജനങ്ങളും നിന്നെ തൃപ്തിപ്പെടും. (ഇബ്നുമാജ)
-
നുഅ്മാന്‍ (റ) വില്‍ നിന്ന് നിവേദനം: ജനങ്ങള്‍ സമ്പാദിച്ച ഐഹികാഡംബരങ്ങളെക്കുറിച്ച് നബി ﷺ ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. റസൂല്‍ ﷺ ദിവസം മുഴുവന്‍ വിശന്നു വലയുന്ന ആളായി എനിക്ക് കാണാന്‍ കഴിഞ്ഞു. വളരെ മോശപ്പെട്ട കാരക്കപോലും വയര്‍ നിറക്കാന്‍ അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം)
-
സഹ്ല് (റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ അരുളി: ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്രയും വിലയുള്ളതായിരുന്നെങ്കില്‍ ധിക്കാരികള്‍ക്ക് അതില്‍ നിന്ന് ഒരു മുറുക്ക് വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു. (തിര്‍മിദി) (അത്രയും നിസ്സാരമായതുകൊണ്ടാണ് ധിക്കാരികള്‍ക്ക് അല്ലാഹു ﷻ അത് പ്രദാനം ചെയ്യുന്നത്)
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ അറിയണം - നിശ്ചയം, ഇഹലോകം ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്‍റെ സ്മരണയും അതിനോടനുബന്ധിച്ചതും പണ്ഡിതനും വിദ്യാര്‍ത്ഥിയും ഒഴിച്ച് അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്. (തിര്‍മിദി) (സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം പാരത്രികമോക്ഷമാണ്. അതിനു സഹായകമല്ലാത്ത ഐഹികനേട്ടങ്ങളൊക്കെ അവനെ നരകത്തിലേക്കു നയിക്കും)
-
അബ്ദുല്ലാഹിബ്നു മസ്‌ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. നിങ്ങള്‍ കൂടുതല്‍ വയലുകള്‍ സംഭരിച്ചുവെക്കരുത്. അങ്ങനെ വരുമ്പോള്‍ ഐഹികജീവിതം കൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാകും (മുസ്ലിം)
-
അബ്ദുല്ല (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഒരിക്കല്‍ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി, തല്‍സമയം ഞങ്ങളുടെ കൂര ഞങ്ങള്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരുദൂതന്‍ ﷺ ചോദിച്ചു. ഇതെന്താണ്? ഞങ്ങള്‍ പറഞ്ഞു. അതു തകര്‍ന്നു വീഴാന്‍ അടുത്തിരിക്കുന്നതുകൊണ്ട് ഞങ്ങളത് പുനരുദ്ധരിക്കുകയാണ്. അപ്പോള്‍ അവിടുന്നു പറഞ്ഞു. ഈ പുനരുദ്ധാരണത്തേക്കാള്‍ വേഗതയുള്ളതാണ് മരണമെന്നു എനിക്കു തോന്നുന്നു. (അബൂദാവൂ ദ്, തിര്‍മിദി) (ഇതൊക്കെ ഇങ്ങനെ പുനരുദ്ധരിച്ചുകൊണ്ട് ജീവിക്കാനുള്ള ദീര്‍ഘായുസ്സ് ലഭിക്കുമെന്നെനിക്കുറപ്പില്ല)
-
കഅ്ബുബ്നു ഇയാള്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഓരോസമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്. എന്നാല്‍ ധനമാണ് എന്‍റെ ജനതയുടെ പരീക്ഷണത്തിന് നിദാനമായിട്ടുള്ളത്. (തിര്‍മിദി)
-
ഉസ്മാനുബ്നു അഫ്ഫാന്‍ () വില്‍ നിന്ന് നിവേദനം: നബി ﷺ തറപ്പിച്ചുപറഞ്ഞു. ആദം സന്തതികള്‍ക്ക് തങ്ങള്‍ താമസിക്കുന്നതിനുള്ള ഭവനം, നഗ്നത മറക്കാനുള്ള വസ്ത്രം, ഉണങ്ങിയ ഒരു റൊട്ടി, അല്‍പം വെള്ളം എന്നിവയ്ക്കല്ലാതെ അവകാശമില്ല. (തിര്‍മിദി) (വയറിനുവേണ്ടി ജീവിതം നയിക്കാനല്ല ഈ ലോകത്ത് ജനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത്യാവശ്യത്തിനുമാത്രം ദുന്‍യാവ് ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പാരത്രികസൌഭാഗ്യം നേടാന്‍ കഴിയുകയുള്ളൂ)
-
അബ്ദുല്ല (റ) വില്‍ നിന്ന് നിവേദനം: അല്‍ഹാകുമു തക്കാസുര്‍ എന്ന സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളൊരിക്കല്‍ നബി ﷺ യുടെ അടുത്ത് ചെന്നു. അന്നേരം നബി ﷺ പറഞ്ഞു. ആദം സന്തതികളൊക്കെ എന്‍റെ ധനം, എന്‍റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തില്‍ ലയിച്ചിരിക്കുന്നു) എന്നാല്‍, ആദമിന്‍റെ മകനേ! നീ തിന്നു തീര്‍ത്തതും ധരിച്ചു ദ്രവിപ്പിച്ചതും ധര്‍മ്മം ചെയ്തുകഴിഞ്ഞതും അല്ലാതെ നിന്‍റെ ധനത്തില്‍ നിന്ന് നിനക്് വല്ലതും നേടാന്‍ കഴിയുമോ? (മുസ്ലിം)
-
അബ്ദുല്ലാഹിബ്നുമുഗ്ഫലില്‍ നിന്ന് നിവേദനം: ഒരാള്‍ ഒരിക്കല്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ! അങ്ങയെ ഞാനിഷ്ടപ്പെടുന്നു. തിരുദൂതര്‍ ﷺ പറഞ്ഞു. നീ പറയുന്നതെന്താണെന്ന് നല്ലവണ്ണം ചിന്തിക്കൂ! അപ്പോഴും അദ്ദേഹം പറഞ്ഞു അല്ലാഹുവാണ്, അങ്ങയെ ഞാനിഷ്ടപ്പെടുന്നു. മൂന്നുപ്രാവശ്യം അതാവര്‍ത്തിച്ചു. തിരുനബി ﷺ പറഞ്ഞു. അങ്ങനെ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ദാരിദ്യ്രത്തെ നേരിടാനുള്ള സഹനശക്തി നീ സംഭരിക്കണം. കാരണം, മലവെള്ളം അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാളുപരി വേഗതയിലാണ്. എന്നെ സ്നേഹിക്കുന്നവരെ ദാരിദ്യ്രം പിടികൂടുന്നത്. (തിര്‍മിദി)
-
കഅ്ബുബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്‍റെ അത്യാഗ്രഹം അവന്‍റെ ദീനിനോട് ചെയ്യുന്നത്. (തിര്‍മിദി)
-
അബ്ദുല്ലാഹിബ്നു മസ്‌ഊദ്(റ) വില്‍ നിന്ന് നിവേദനം: ഒരവസരത്തില്‍ റസൂല്‍ ﷺ ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റു. ആ പായ തിരുദൂതന്‍റെ ശരീരത്തില്‍ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ! അങ്ങേക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ? അന്നേരം തിരുദൂതന്‍ ﷺ പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലറ്റു വിശ്രമിച്ചു. പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍ . (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: സമ്പന്നരേക്കാള്‍ അഞ്ഞൂറു വര്‍ഷം മുമ്പ് നിര്‍ദ്ധനര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (ദരിദ്രരേക്കാള്‍ ധനവാന്‍മാര്‍ ധാരാളം വിചാരണക്ക് വിധേയരാകേണ്ടി വരുന്നതു കൊണ്ട്) (തിര്‍മിദി)
-
നുഅ്മാന്‍ (റ) വില്‍ നിന്ന് നിവേദനം: ഞാന്‍ നിങ്ങളുടെ പ്രവാചകനെ കണ്ടുമുട്ടുകയുണ്ടായി. വയര്‍ നിറക്കാന്‍ താഴ്ന്നതരം കാരക്കയും കൂടി അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം)
-
ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി ﷺ യൊന്നിച്ച് ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ അവിടെ വന്ന് അവിടുത്തോട് സലാം ചൊല്ലിയതിനുശേഷം അല്‍പം പുറകോട്ടുമാറി. റസൂല്‍ ﷺ ചോദിച്ചു. ഹേ, അന്‍സാറുകളുടെ സഹോദരാ! എന്‍റെ സഹോദരന്‍ സഅ്ദിന്‍റെ സ്ഥിതിയെന്താണ്? അയാള്‍ പറഞ്ഞു. നല്ലതുതന്നെ. നിങ്ങളിലാരാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് നബി ﷺ അവിടെനിന്ന് എഴുന്നേറ്റപ്പോള്‍, ഞങ്ങളും അവിടുത്തോടൊപ്പം എഴുന്നേറ്റു. ഞങ്ങളപ്പോള്‍ പത്തില്‍പരം ആളുകളുണ്ടായിരുന്നു. ഞങ്ങളിലാര്‍ക്കും ചെരിപ്പോ ഷൂസോ തൊപ്പിയോ കുപ്പായമോ ഉണ്ടായിരുന്നില്ല. ആ ഉപ്പുഭൂമിയലൂടെ ഞങ്ങള്‍ നടന്നു നീങ്ങിക്കൊണ്ട് സഅ്ദ്(റ)വിന്‍റെ അടുത്തെത്തി ച്ചേര്‍ന്നു. തന്‍റെ ചുറ്റുമുണ്ടായിരുന്നവരെല്ലാം മാറിക്കൊടുത്തു. അങ്ങനെ തിരുദൂതരും ഒന്നിച്ചുണ്ടായിരുന്ന സഹാബികളും അദ്ദേഹത്തിന്‍റെ അടുത്തെത്തിച്ചേരുകയുണ്ടായി. (മുസ്ലിം)
-
അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറഞ്ഞു. ഹേ മനുഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക് അനര്‍ത്ഥവുമാണ്. കഷ്ടിച്ച് ജീവിക്കാനുള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക് കൊടുത്തുകൊണ്ടാണ് നീ ധര്‍മ്മം തുടങ്ങേണ്ടത്. (മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കും) (തിര്‍മിദി)
-
ഉബൈദുല്ല (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങളിലാരെങ്കിലും തന്‍റെ കുടുംബങ്ങളില്‍ നിര്‍ഭയനും ആരോഗ്യവാനും അതാത് ദിവസത്തെ ആഹാരം കൈവശമുള്ളവനുമാണെങ്കില്‍, ഐഹിക സുഖങ്ങളാകമാനം അവനു സ്വായത്തമായതുപോലെയാണ്. (തിര്‍മിദി)
-
അബ്ദുല്ല (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. അല്ലാഹു പ്രദാനം ചെയ്തതില്‍ സംതൃപ്തിയും ഉപജീവനത്തിന് മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയം വരിച്ചവനത്രെ. (അവനത്രെ സൌഭാഗ്യവാന്‍) (മുസ്ലിം)
-
ഫളാലത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും ആഹാരം ഉപജീവനത്തിനുമാത്രം ലഭിക്കുകയും ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യുന്നവന് ഞാന്‍ ആശംസ നേരുന്നു. (തിര്‍മിദി)
-
ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: തിരുദൂതരും അവിടുത്തെ കുടുംബവും നിരന്തരമായി പട്ടിണി കിടക്കാറുണ്ടായിരുന്നു. അത്താഴം അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവരുടെ റൊട്ടികളില്‍ മിക്കതും ബാര്‍ലിയുടേതായിരുന്നു. (തിര്‍മിദി)
-
ഫളാലത്ത്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ജനങ്ങളോടൊപ്പം നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലയാളുകള്‍ കഠിനമായ വിശപ്പുനിമിത്തം നിലംപതിക്കാറുണ്ട്. സുഫ്ഫത്തുകാരാണവര്‍. കുഗ്രാമവാസികളായ അറബികള്‍ ഇവരൊക്കെ ഭ്രാന്തന്‍മാരാണെന്ന് പറയാറുണ്ട്. തിരുദൂതന്‍ നമസ്കരിച്ചുകഴിഞ്ഞാല്‍, അവരോടഭിമുഖമായി പറയും. നിങ്ങള്‍ക്ക് അല്ലാഹുവിങ്കലുള്ള പ്രതിഫലം നിങ്ങളറിയുന്ന പക്ഷം, കൂടുതല്‍ കൂടുതല്‍ ദാരിദ്യ്രം നിങ്ങള്‍ക്കുണ്ടാകാന്‍ നിങ്ങളാഗ്രഹിക്കുമായിരുന്നു. (തിര്‍മിദി)
-
മിഖ്ദാദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. തന്‍റെ വയറിനേക്കാള്‍ അനര്‍ത്ഥമായ ഒരുപാത്രവും മനുഷ്യരാരും നിറച്ചിട്ടില്ല. മനുഷ്യന് തന്‍റെ മുതുകിനെ നിവര്‍ത്തിനിര്‍ത്തുന്ന ഭക്ഷണം മതി. ഇനി കൂടിയേ കഴിയൂ എങ്കില്‍ വയറിന്‍റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊരംശം ശ്വാസോച്ഛാസത്തിനും ആയിക്കൊള്ളട്ടെ. (മൂന്നിലൊരംശത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ദൂരവ്യാപകമായ ധാരാളം വൈഷമ്യങ്ങളുണ്ടാകും) (തിര്‍മിദി)
-
അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ തിരുദൂതന്‍റെ ﷺ സന്നിധിയില്‍വെച്ച് അവിടുത്തെ സന്തതസഹചാരികള്‍ ദുന്‍യാവിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അപ്പോള്‍ തിരുദൂതന്‍ ﷺ പറഞ്ഞു. നിങ്ങള്‍ കേട്ടിട്ടില്ലേ? കേട്ടിട്ടില്ലേ? ലഘുജീവിതം ഈമാനില്‍പ്പെട്ടതാണ്. ലഘുജീവിതം ഈമാനില്‍ പെട്ടതാണ്. എന്ന്! (അബൂദാവൂദ്)
-
അസ്മാഅ്(റ)യില്‍ നിന്ന്: റസൂല്‍ ﷺ യുടെ കുപ്പായക്കൈ മണികണ്ഠം വരെയായിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും താന്‍ വെറുക്കുന്ന തരത്തില്‍ സ്വപ്നം കണ്ടുവെങ്കില്‍ ഇടതുഭാഗത്ത് മൂന്ന് പ്രാവശ്യം തുപ്പുകയും പിശാചിനെത്തൊട്ട് അല്ലാഹുവിങ്കല്‍ അഭയം തേടുകയും അവന്‍ കിടന്നുറങ്ങിയിരുന്ന പാര്‍ശ്വത്തില്‍ നിന്നു തെറ്റുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
-
അബഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങള്‍ക്കിടയില്‍ സലാം പരത്തലാണ്. (മുസ്ലിം)
-
അബ്ദുല്ല (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: മനുഷ്യരേ! നിങ്ങള്‍ സലാം പരത്തുകയും ആഹാരം നല്‍കുകയും ചാര്‍ച്ചയെ ചേര്‍ക്കുകയും ജനങ്ങള്‍ നിദ്രയിലാണ്ടിരിക്കുമ്പോള്‍ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
-
ഇംറാനി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി ﷺ യുടെ സവിധത്തില്‍ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്‍ക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിര്‍മിദി) (സലാം, റഹ്മത്ത്, ബക്കര്‍ത്ത് ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)
-
മിഖ്ദാദ്(റ) സുദീര്‍ഘമായ ഹദീസിലൂടെ നിവേദനം ചെയ്യുന്നു: പാലിന്‍റെ ഓഹരി ഞങ്ങള്‍ നബി ﷺ ക്ക് എടുത്തുവച്ചിരുന്നു. അവിടുന്ന് രാത്രി കടന്നുവരുമ്പോള്‍ ഉണര്‍ന്നിട്ടുള്ളവരെ ഉണര്‍ത്താതെയുമാണ് സലാം പറയാറ്. അങ്ങനെ ഒരിക്കല്‍ നബി ﷺ വന്നപ്പോള്‍ സലാം പറയാറുള്ളതുപോലെ (ഉറങ്ങുന്നവരെ ഉണര്‍ത്താതെ) സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്. (മുസ്ലിം)
-
അസ്മാഉ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഒരിക്കല്‍ മസ്ജിദുന്നബവിയിലൂടെ നടന്നുപോയി. ഒരുകൂട്ടം സ്ത്രീകള്‍ അവിടെയിരിപ്പുണ്ടായിരുന്നു. നബി ﷺ അവരോട് സലാം പറഞ്ഞത് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു. (തിര്‍മിദി) (ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തു)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ജനങ്ങളില്‍ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്‍ അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിര്‍മിദി)
-
അബൂജുറയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ യുടെ അടുത്തുചെന്ന് ഞാന്‍ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി ﷺ പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിര്‍മിദി)
-
അബൂഹുറൈറ (റ)ല്‍ നിന്ന് നിവേദനം: നബി ﷺ അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള്‍ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്‍മിദി)
-
ഉമ്മുഹാനിഇ(റ)ല്‍ നിന്ന് നിവേദനം: മക്കാ ഫത്ഥ്ദിവസം ഞാന്‍ നബി ﷺ യുടെ അടുത്ത് കടന്നുചെന്നു. അവിടുന്നപ്പോള്‍ കുളിക്കുകയായിരുന്നു. മകള്‍ ഫാതിമ (റ) ഒരു വസ്ത്രംകൊണ്ട് നബി ﷺ ക്ക് മറയുണ്ടാക്കിയിരുന്നു. ഞാന്‍ സലാം പറഞ്ഞു. ഉമ്മുഹാനിഅ്(റ) ഈ ഹദീസ് വിവരിച്ചിട്ടുണ്ട്. (മുസ്ലിം)
-
അസ്മാഇ(റ)ല്‍ നിന്ന് നിവേദനം: നബി ﷺ കുറേ സ്ത്രീകളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ ഞങ്ങളോട് സലാം പറഞ്ഞു. (അബൂദാവൂദ്, തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍ ﷺ അരുളി: ജൂത-കൃസ്ത്യാനികളോട് നിങ്ങള്‍ സലാം പറയരുത്. വഴിയില്‍വെച്ച് അവരാരെയെങ്കിലും കണ്ടു മുട്ടിയാല്‍ ഇടുങ്ങിയ ഭാഗത്ത് അവരെ കൊണ്ടാക്കണം. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല്‍ ആദ്യത്തേത് അവസാനത്തേതിനേക്കാള്‍ കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്‍മിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)
-
ബിലാലി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമുള്ള വാക്ക് സംസാരിക്കും. അതു എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവന്‍ വിചാരിച്ചിട്ടുണ്ടായിരിക്കുകയില്ല. അതുവഴി അല്ലാഹു ﷻ അന്ത്യനാള്‍വരെ തന്‍റെ തൃപ്തി അവന് നല്‍കുന്നതാണ്. അപ്രകാരംതന്നെ മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമില്ലാത്തത് സംസാരിക്കുന്നു. അതെന്തുമാത്രം കുറ്റകരമാണെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. തന്നിമിത്തം അന്ത്യനാള്‍വരെ അല്ലാഹു ﷻ അവനോട് കോപിക്കുന്നതാകുന്നു. (തിര്‍മിദി)
-
സുഫ്‌യാനി (റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്‍റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി ﷺ പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ദിക്‌റ് ചൊല്ലാതെ നിങ്ങള്‍ അധികം സംസാരിക്കരുത്. ദിക്‌റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍വെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവന്‍. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു: അല്ലാഹു ﷻ വല്ലവനേയും തന്‍റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്‍റെ ശര്‍റില്‍ നിന്നും കാലുകള്‍ക്കിടയിലുള്ളതിന്‍റെ ശര്‍റില്‍ നിന്നും രക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
-
ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാര്‍ഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്‍റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിര്‍മിദി)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നേരം പുലര്‍ന്നാല്‍ മനുഷ്യന്‍റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങള്‍ക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങള്‍ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മുപടി പറഞ്ഞു. അവിടുന്നരുളി: നിന്‍റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ യോട് ഞാന്‍ പറഞ്ഞു: സഫിയ്യ(റ) യുടെ ഇന്നിന്ന ന്യൂനതതന്നെ മതിയല്ലോ. റിപ്പോര്‍ട്ടര്‍മാരില്‍ ചിലര്‍ പറഞ്ഞു: കുറിയവളാണെന്നതാണ് ആയിശ (റ) ഉദ്ദേശിച്ചത്. നബി ﷺ പറഞ്ഞു: കുറ്റകരമായ വാക്കാണ് നീ സംസാരിച്ചത്. സമുദ്രത്തിലെ വെള്ളത്തില്‍ അത് ലയിപ്പിച്ചാല്‍ അതിനെ കലക്കിക്കളയും. ആയിശ (റ) പറഞ്ഞു. നബി ﷺ ക്ക് ഞാന്‍ ഒരാളെ ഉദ്ധരിച്ചുകൊടുത്തു. അന്നേരം അവിടുന്ന് പറഞ്ഞു. എനിക്ക് ഇന്നിന്നതൊക്കെ ലഭിക്കുമെങ്കിലും ഒരാളെ ഹികായത്ത് ചെയ്യാന്‍ എനിക്കിഷ്ടമില്ല. (അബൂദാവൂദ്, തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: എനിക്ക് മിഅ്‌റാജുണ്ടായപ്പോള്‍ ചെമ്പിന്‍റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന്‍ നടന്നുപോയി. ഞാന്‍ ചോദിച്ചു: ആരാണവര്‍ ജിബ്‌രീലേ? ജിബ്‌രീല്‍ (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്‍. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: മുസ്ളിമിന്‍റെ സര്‍വ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്‍റെ രക്തവും അവന്‍റെ അഭിമാനവും ധനവും. (മുസ്ലിം)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും തന്‍റെ സഹോദരന്‍റെ അഭിമാനത്തെ ക്ഷതം വരുത്തുന്നത് തടുത്താല്‍ അന്ത്യദിനത്തില്‍ അവന്‍റെ മുഖത്തുനിന്ന് അല്ലാഹു നരകാഗ്നിയെതടുക്കുന്നതാണ്. (തിര്‍മിദി)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ ചോദിച്ചു:'അളു്ഹ്' എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്. (മുസ്ലിം) (അപവാദം, അസത്യം എന്നൊക്കെയാണ് അള്‍ഹിന്‍റെ ഭാഷാര്‍ത്ഥം)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: എന്‍റെ അഷാബികളിലാരും യാതൊന്നും ഒരാളെപ്പറ്റിയും എന്നെ ധരിപ്പിക്കേണ്ട. നിഷ്കളങ്ക ഹൃദയനായി നിങ്ങളുടെ അടുത്തേക്ക് പുറപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നവന്‍ കള്ളം പറയുന്നവരില്‍ പെട്ടവന്‍ തന്നെ. (മുസ്ലിം) (കളവാണെന്ന് ബോദ്ധ്യം വന്നത് പ്രചരിപ്പിക്കുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് സാരം)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)
-
സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു. അല്ലാഹുവിന്‍റെ ലഅ്നത്തുണ്ടാകട്ടെ. അവന്‍റെ കോപമുണ്ടാകട്ടെ. നരകം നിങ്ങള്‍ക്കുണ്ടാകട്ടെ. അന്നിങ്ങനെ നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (അബൂദാവൂദ്, തിര്‍മിദി)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്‍റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്‍റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്‍റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)
-
ഇംറാനി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍ ﷺ കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്‍മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)
-
അബൂബര്‍സത്തി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജനതയുടെ ഏതാനും ചരക്കുമായി ഒട്ടകപ്പുറത്ത് ഒരു സ്ത്രീ വരികയായിരുന്നു: പര്‍വ്വതനിരകളില്‍ ആള്‍ത്തിരക്കേറിയിരുന്നു. നബി ﷺ യെ കണ്ടമാത്രയില്‍ അവള്‍ പറഞ്ഞു: 'ഹല്‍' (നടക്കൂ) അല്ലാഹുവേ! നീ അതിനെ ശപിക്കേണമേ! നബി ﷺ പറഞ്ഞു: ശപിക്കപ്പെട്ട ഒട്ടകം നമ്മോട് സഹവസിക്കരുത്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: പരസ്പരം കുറ്റപ്പെടുത്തുന്നവരുടെ ശിക്ഷ അത് തുടങ്ങിവെച്ചവന്നാണ്. മസ്ളൂം പരിധിലംഘിച്ചിട്ടില്ലെങ്കില്‍. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ തുറക്കപ്പെടും. അന്നേരം മുശ്‌രിക്കല്ലാത്തവന്‍റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര്‍ സുല്‍ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന്‍ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ നശിപ്പിക്കുന്നത്. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: തെറ്റിദ്ധാരണ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങള്‍ ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവര്‍ത്തനങ്ങളേയോ അല്ല അല്ലാഹു ﷻ നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാര്‍ത്ഥത, അര്‍പ്പണബോധം മുതലായവയാണ് അല്ലാഹു ﷻ നോക്കുന്നത്)
-
മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: മുസ്ലിംകളുടെ ന്യൂനതകളെ നീ തെരഞ്ഞുപിടിക്കുന്നപക്ഷം അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്കടുപ്പിക്കുകയോ ചെയ്യും. (അബൂദാവൂദ്) (കുറ്റം തെരഞ്ഞുപിടിക്കല്‍ ഒരു ഭരണകര്‍ത്താവിണ്റ്റേയും ചുമതലയില്‍ പെട്ടതല്ല)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: (കള്ള് കുടിയനായ) ഒരാള്‍ ഹാജറാക്കപ്പെട്ടു. ഇയാളുടെ താടിയില്‍ നിന്ന് കള്ള് ഇറ്റ് വീഴുന്നു (എന്ന് മറ്റുള്ളവര്‍ പറഞ്ഞു) അദ്ദേഹം പറഞ്ഞു: അന്യരുടെ രഹസ്യങ്ങള്‍ ചികഞ്ഞുനോക്കുന്നത് ഞങ്ങളെ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് വല്ലതും വെളിപ്പെട്ടാല്‍ ഞങ്ങള്‍ അത് കൈക്കൊള്ളും. (അതനുസരിച്ച് ശിക്ഷാനടപടി സ്വീകരിക്കും) (അബൂദാവൂദ്)
-
വാസില(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു. നിന്‍റെ സഹോദരന്‍റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു ﷻ അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു: മനുഷ്യരിലുള്ള രണ്ടുകാര്യങ്ങള്‍ ജാഹിലിയ്യാ സ്വഭാവങ്ങളാണ്. 1. പാരമ്പര്യത്തെ കുറ്റപ്പെടുത്തല്‍, 2. മരണപ്പെട്ടവന്‍റെ പേരില്‍ അലറിക്കരയല്‍. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു: നമുക്കെതിരില്‍ ആയുധങ്ങളേന്തിയവന്‍ നമ്മളില്‍ പെട്ടവനല്ല. അപ്രകാരം നമ്മളെവഞ്ചിച്ചവനും നമ്മളില്‍ പെട്ടവനല്ല. (ഒരു യഥാര്‍ത്ഥ മുഅ്മിനല്ല) (മുസ്ലിം)
-
അബുഹുറയ്‌റ(റ)യില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: അന്യന്‍റെ ഭാര്യയേയോ ഉടമയിലുള്ളവനേയോ വഞ്ചിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല. (അബൂദാവൂദ്)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ വഞ്ചകര്‍ക്കും അന്ത്യ നാളില്‍ തങ്ങളുടെ മലദ്വാരത്തിങ്കല്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാള്‍ കടുത്തവഞ്ചനയില്ല. (മുസ്ലിം)
-
ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിങ്ങള്‍ പരസ്പരം അതിക്രമം കാണിക്കാതെയും പരസ്പരം കിടമത്സരം നടത്താതെയും വിനയത്തോടെ വര്‍ത്തിക്കേണ്ടതാണെന്ന് എനിക്ക് അല്ലാഹു ﷻ ദൌത്യം നല്‍കിയിരിക്കുന്നു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ആ ജനങ്ങള്‍ നശിച്ചുപോയി എന്ന് വല്ലവരും (പൊങ്ങച്ചത്തോടെ) തട്ടിവിട്ടാല്‍ അവന്‍ തന്നെയായിരിക്കും ജനങ്ങളില്‍വെച്ച് ഏറ്റവും നശിച്ചവന്‍. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: അറേബ്യന്‍ ഭൂഖണ്ഡത്തില്‍വെച്ച് മുസ്ലിംകള്‍ തന്നെ ആരാധിക്കുകയില്ല എന്നതിനാല്‍ പിശാച് നിരാശരാണ്. പക്ഷേ, അവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതിലാണവന്‍ (ഏര്‍പ്പെട്ടിട്ടുള്ളത്) (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മൂന്ന് ദിവസത്തില്‍ കൂടുതല്‍ തന്‍റെ സഹോദരനുമായി പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില്‍ കൂടുതലുള്ള പിണക്കത്തില്‍ മരിച്ചുപോയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്)
-
ഹദ്‌റദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു. തന്‍റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല്‍ അതവന്‍റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സത്യവിശ്വാസികള്‍ തമ്മില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല്‍ അവര്‍ രണ്ടുപേര്‍ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില്‍ കുറ്റംകൊണ്ട് അവന്‍ മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)
-
സുവൈദി(റ)ല്‍ നിന്ന് നിവേദനം: മുഖര്‍റിന്‍ കുടുംബത്തിലെ ഏഴാമത്തവനായിരുന്നു ഞാന്‍. ഒരുപരിചാരികയല്ലാതെ മറ്റു ഭൃത്യന്‍മാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങളില്‍ ചെറിയവന്‍ ഒരിക്കല്‍ അവളുടെ മുഖത്ത് അടിച്ചപ്പോള്‍ അവളെ സ്വതന്ത്രയാക്കാന്‍ നബി ﷺ ഞങ്ങളോട് കല്‍പിക്കുകയുണ്ടായി. (മുസ്ലിം)
-
അബൂമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ എന്‍റെ ഭൃത്യനെ ചാട്ടവാര്‍ കൊണ്ട് അടിക്കുമായിരുന്നു. ഒരിക്കല്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അബൂമസ്‌ഊദേ! നീ ഓര്‍ത്തുകൊള്ളണം. ദേഷ്യംകൊണ്ട് ഞാന്‍ ആ ശബ്ദം ശ്രദ്ധിച്ചില്ല. എന്‍റെ അടുത്തെത്തിയപ്പോള്‍ റസൂല്‍ ﷺ യായിരുന്നു അത്. ആ സന്ദര്‍ഭത്തില്‍ റസൂല്‍ ﷺ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അബൂമസ്‌ഊദേ! മനസ്സിലാക്കണം, ഈ ഭൃത്യനെ നീ ശിക്ഷിക്കുന്നതിനേക്കാള്‍ ഉപരിയായി നിന്നെ ശിക്ഷിക്കുവാന്‍ ശക്തനാണ് അല്ലാഹു. ഞാന്‍ പറഞ്ഞു: ഇനി മുതല്‍ ഒരിക്കലും ഒരു ഭൃത്യനേയും ഞാന്‍ അടിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നബി ﷺ യുടെ ഗാംഭീര്യത്താല്‍ എന്‍റെ കയ്യില്‍ നിന്ന് ആ ചാട്ടവാര്‍ വീണുപോയി. വേറൊരു റിപ്പോര്‍ട്ടിലുണ്ട്: ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി അവനെ ഞാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. തല്‍സമയം അവിടുന്ന് പ്രതിവചിച്ചു. അറിഞ്ഞുകൊള്ളുക, നീ ഇത് ചെയ്തിട്ടില്ലെങ്കില്‍ നരകം നിന്നെ കരിച്ചുകളയുമായിരുന്നു. (ഈ റിപ്പോര്‍ട്ടുകളെല്ലാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ തറപ്പിച്ചുപറഞ്ഞു: വല്ലവനും തന്‍റെ ദാസനെ അന്യായമായി പ്രഹരിക്കുകയോ മുഖത്തടിക്കുകയോ ചെയ്താല്‍ അവനെ ഇത്ഖ് ചൊല്ലലാണ് അതിന്‍റെ കഫ്ഫാറത്ത്. (മുസ്ലിം)
-
ഹിശാമി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം വെയിലില്‍ നിറുത്തി തലക്കുമീതെ എണ്ണ ഒഴിക്കപ്പെടുന്ന (സിറിയയിലെ) കുറേ കര്‍ഷകത്തൊഴിലാളികളുടെ അടുക്കല്‍ക്കൂടി നടന്നുപോയി. ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നികുതി അടക്കാത്തതുകൊണ്ടാണ് അവര്‍ ശിക്ഷിക്കപ്പെടുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. ഹിശാം(റ) പറഞ്ഞു. ഞാന്‍ സാക്ഷ്യം വഹിക്കുന്നു: ദുനിയാവില്‍വെച്ച് മനുഷ്യരെ പീഡിപ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ﷻ ശിക്ഷിക്കുന്നതാണെന്ന് നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അമീറിന്‍റെ സവിധത്തില്‍ചെന്ന് ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരെ വെറുതെ വിട്ടേക്കൂ! എന്ന് അദ്ദേഹം (അമീര്‍ ) പറഞ്ഞു. (മുസ്ലിം)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ചുട്ടുപഴുപ്പിച്ച ഇരുമ്പ് വെച്ച് മുഖം പൊള്ളിച്ച ഒരു കഴുതയെ കണ്ടപ്പോള്‍ റസൂല്‍ ﷺ അതില്‍ പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മുഖത്തുനിന്നും വളരെ അകന്ന സ്ഥലത്തല്ലാതെ അല്ലാഹുവാണ, ഞാന്‍ ഇനി മുദ്ര ചെയ്യുന്നതല്ല. തന്‍റെ കഴുതയെ കൊണ്ടുവന്ന് അതിന്‍റെ ചന്തിയില്‍ ചൂടുവെയ്ക്കാന്‍ അദ്ദേഹം കല്‍പിച്ചു. ആദ്യമായി ചന്തിയില്‍ ചൂടുവെച്ചത് അദ്ദേഹമാണ്. (മുസ്ലിം)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: മുഖത്ത് ഇരുമ്പുകൊണ്ട് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരുകഴുത നബി ﷺ യുടെ സമീപത്തുകൂടി നടന്നുപോയപ്പോള്‍ 'ചുട്ട ഇരുമ്പുകൊണ്ട് അതിനെ മുഖത്തു മുദ്രവെച്ചവനെ അല്ലാഹു ﷻ ശപിക്കട്ടെ' എന്ന് നബി ﷺ പറഞ്ഞു. (മുസ്ലിം)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരു യാത്രയില്‍ ഞങ്ങള്‍ റസൂല്‍ ﷺ യൊന്നിച്ചുണ്ടായിരുന്നു. അവിടുന്ന് വെളിക്കിരിക്കാന്‍ പോയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു ചുകന്ന പക്ഷിയെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതിന്‍റെ കുഞ്ഞുങ്ങളെ എടുക്കുമ്പോഴേക്കും ആ പക്ഷി വന്നിട്ട് ഉപരിഭാഗത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി. നബി ﷺ തിരിച്ചു വന്നപ്പോള്‍ കുഞ്ഞിന്‍റെ പേരില്‍ തള്ളയെ ആരാണ് ശല്യപ്പെടുത്ിയത് എന്ന് ചോദിച്ചിട്ട് പറഞ്ഞു: കുഞ്ഞിനെ അതിന് തിരിച്ചുകൊടുക്കൂ! അപ്രകാരം തീയിട്ട് കരിച്ച ഒരു ഉറുമ്പിന്‍റെ മാളത്തെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ ചോദിച്ചു: ആരാണിത് കരിച്ചത്? ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: തീ കൊണ്ട് ശിക്ഷിക്കല്‍ തീയിന്‍റെ സ്രഷ്ടാവിനല്ലാതെ ഭൂഷണമല്ല. (അബൂദാവൂദ്)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്‍റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട്. ' എന്ന് തിര്‍മിദിയിലും മറ്റുമുണ്ട്.
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു ﷻ പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കുകാരെ ആവശ്യമില്ലാത്തവനാണ് ഞാന്‍. ശിര്‍ക്ക് ആരെങ്കിലും ചെയ്താല്‍ അവനെയും അവന്‍റെ ശിര്‍ക്കിനെയും ഞാന്‍ തള്ളിക്കളയുന്നതാണ്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഭൌതികമായ നേട്ടം കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പ്രീതി നേടാനുതകുന്ന വിദ്യ അഭ്യസിച്ചവന്ന് അന്ത്യദിനത്തില്‍ സ്വര്‍ഗ്ഗത്തിന്‍റെ വാസനപോലും ഏല്‍ക്കാന്‍ സാദ്ധ്യമല്ല. (അബൂദാവൂദ്)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യോട് ചോദിക്കപ്പെട്ടു: ചില നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയും അക്കാരണത്താല്‍ ജനങ്ങള്‍ പ്രശംസിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ച് അവിടുത്തെ അഭിപ്രായം എന്താണ്? (റിയാഇനുവേണ്ടി പ്രവര്‍ത്തിച്ചവനാകുമോ അവന്‍) അവിടുന്നരുളി. സത്യവിശ്വാസിക്ക് ഇഹത്തില്‍വെച്ച് ലഭിക്കുന്ന സന്തോഷങ്ങളാണ് അവ. (മുസ്ലിം)
-
അബൂത്വല്‍ഹ(റ)യില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കവെ റസൂല്‍ ﷺ ഞങ്ങളുടെ അടുത്തുവന്നു നിന്ന് ചോദിച്ചു: നിങ്ങളെന്തിന് വഴിവക്കിലിരിക്കുന്നു? നിങ്ങള്‍ അത് വെടിയണം. ഞങ്ങള്‍ പറഞ്ഞു: കുറ്റക്കാരല്ലാത്ത കാര്യത്തിന് വേണ്ടിയാണല്ലോ ഞങ്ങളിവിടെ ഇരിക്കുന്നത്. സംസാരിക്കുവാനും ചര്‍ച്ചചെയ്യുവാനും വേണ്ടിയാണിവിടെ ഇരിക്കുന്നത്. നബി ﷺ പറഞ്ഞു: നിങ്ങള്‍ക്ക് ഇരുന്നേ പറ്റുവെങ്കില്‍ നിങ്ങള്‍ വഴിയോടുള്ള ബാദ്ധ്യത നിറവേറ്റണം. നിഷിദ്ധങ്ങളുടെ നേരെ കണ്ണ് ചിമ്മുക, സലാം മടക്കുക, നല്ലത് സംസാരിക്കുക എന്നിവയാണ്. (മുസ്ലിം)
-
ജരീരി(റ)ല്‍ നിന്ന് നിവേദനം: അവിചാരിതമായ നോട്ടത്തെപ്പറ്റി ഒരിക്കല്‍ നബി ﷺ യോട് ഞാന്‍ ചോദിച്ചു. അവിടുന്നരുളി. വേഗത്തില്‍ നിന്‍റെ ദൃഷ്ടി തിരിച്ചുകളയൂ. (മുസ്ലിം)
-
ഉമ്മുസല്‍മ (റ)യില്‍ നിന്ന് നിവേദനം: മൈമൂന(റ)യുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ഒരിക്കല്‍ റസൂല്‍ ﷺ യുടെ അടുത്തുണ്ടായിരുന്നു. അന്നേരം ഇബ്നു ഉമ്മിമഖ്തൂം അവിടെ ആഗതനായി. ഹിജാബ് കൊണ്ടുള്ള കല്‍പനക്കുശേഷമായിരുന്നു. അത്. നബി ﷺ പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കൂ! ഞങ്ങള്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളെ കാണാനും മനസ്സിലാക്കാനും കഴിയാത്ത അന്ധനല്ലേ അദ്ദേഹം. നബി ﷺ ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും അന്ധരാണോ? നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുകയില്ലേ? (അബൂദാവൂദ്, തിര്‍മിദി)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഖണ്ഡിതമായി പറഞ്ഞു. പുരുഷന്‍ മറ്റുപുരുഷന്‍റെ ഔറത്തിലേക്കും സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കാന്‍ പാടില്ല. ഒരേ ഒരു വസ്ത്രത്തില്‍ പുരുഷന്‍ പുരുഷനൊന്നിച്ച് ശയിക്കാന്‍ പാടില്ല. അപ്രകാരം ഒരു സ്ത്രീ സ്ത്രീയൊന്നിച്ച് ശയിക്കലും പാടുള്ളതല്ല. (മുസ്ലിം)
-
ബുറൈദ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഭടന്‍മാരുടെ ഭാര്യമാര്‍ ഉമ്മമാരെപ്പോലെ നിഷിദ്ധമാണ്. യുദ്ധത്തിന് പോകാത്തവര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഭടന്‍മാരുടെ കുടുംബത്തില്‍ പ്രതിനിധിയായിട്ട് അവരെ വഞ്ചിച്ചാല്‍ അവന് തൃപ്തിയാകുവോളം വഞ്ചകന്‍റെ നന്‍മയില്‍ നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടി അന്ത്യനാളില്‍ അവനെ കൊണ്ടുവന്ന് നിറുത്തപ്പെടാതിരിക്കില്ല. പിന്നീട് റസൂല്‍ ﷺ ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞിട്ട് ചോദിച്ചു. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ എന്ത് വിചാരിക്കുന്നു. (ഇഷ്ടാനുസരണം മതിയാകുവോളം അവന്‍ പിടിച്ചെടുക്കുകയില്ലേ?) (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: സ്ത്രീവേഷം അണിയുന്നവനെയും പുരുഷവേഷം ധരിക്കുന്നവളെയും റസൂല്‍ ﷺ ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രവചിച്ചിരിക്കുന്നു. രണ്ട് ഇനം നരകവാസികളുണ്ട്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒന്ന് പശുവിന്‍റെ വാലുപോലുള്ള വടികളേന്തിക്കൊണ്ട് ജനങ്ങളെ മര്‍ദ്ദിക്കും. മറ്റൊരിനം ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞപോലുള്ള തലയുള്ളവരും ചാഞ്ഞും ചെരിഞ്ഞുകൊണ്ട് നടക്കുന്നവരും അന്യരെ (വ്യഭിചാരത്തിലേക്ക്) ആകര്‍ഷിക്കുന്നവരും നഗ്നകളും (പേരിനുമാത്രം) വസ്ത്രധാരിണികളുമായ സ്ത്രീകളാണ്. സ്വര്‍ഗ്ഗത്തില്‍ അവര്‍ പ്രവേശിക്കുകയോ അതിന്‍റെ വാസന അവരനുഭവിക്കുകയോ ചെയ്യുകയില്ല. അതിന്‍റെ വാസനയാണെങ്കിലോ ഇത്രയിത്ര വഴിയകലെ നിന്നുതന്നെ അനുഭവിക്കാന്‍ കഴിയുന്നതാണ്. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള്‍ ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്‍ജ്ജിക്കണം). (മുസ്ലിം)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്‍റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: മക്കാ ഫഥില്‍ അബൂബക്കര്‍ സിദ്ദിഖ്(റ) വിന്‍റെ പിതാവ് അബൂ ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. അന്നേരം തന്‍റെ തലയും താടിയും വെള്ളവര്‍ണ്ണത്തില്‍ സആമത്തിനോട് തുല്യമായിരുന്നു. റസൂല്‍ ﷺ പറയുകയുണ്ടായി. നിങ്ങളതിന് ചായം കൊടുക്കൂ! പക്ഷെ, കറുപ്പ് ചായം നിങ്ങള്‍ വെടിയണം. (മുസ്ലിം)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍ ﷺ തലമുടി അല്‍പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരുകുട്ടിയെ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: മുടി മുഴുവനും കളയുകയോ മുഴുവനും ഉപേക്ഷിക്കുകയോ ചെയ്യണം. (അബൂദാവൂദ്)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: (ജഅ്ഫറിന്‍റെ മരണാനന്തരം) സന്തതികള്‍ക്ക് കരയാന്‍ നബി ﷺ മൂന്ന് ദിവസംവരെ താമസം നല്‍കിയിരുന്നു. പിന്നീട് അവരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: ഈ ദിവസത്തിനുശേഷം എന്‍റെ സഹോദരന്‍റെ (ജഅ്ഫറിന്‍റെ) പേരില്‍ നിങ്ങള്‍ കരയരുത്. എന്‍റെ സഹോദരന്‍റെ മക്കളെ ഇങ്ങോട്ട് വിളിക്കൂ. അങ്ങനെ ഞങ്ങള്‍ ആഗതരായി. ഞങ്ങളപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സമാനമായിരുന്നു. അവിടുന്ന് പറഞ്ഞു: ക്ഷുരകനെ വിളിക്കൂ. നബി ﷺ യുടെ ആജ്ഞയനുസരിച്ച് അയാള്‍ ഞങ്ങളുടെ തല (മുടി) വെട്ടിക്കളഞ്ഞു. (അബൂദാവൂദ്)
-
അലി (റ)യില്‍ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി ﷺ നിരോധിച്ചിരിക്കുന്നു. (നസാഈ)
-
അംറൂബിന്‍ ശുഐബ്(റ) തന്‍റെ പിതാവില്‍ നിന്ന് (ശുഐബില്‍ നിന്നും) അദ്ദേഹം തന്‍റെ പിതാമഹനില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ നര പറിച്ചുനീക്കരുത്. അന്ത്യ ദിനത്തില്‍ മുസ്ളിമിന്‍റെ പ്രകാശമാണത്. (അബൂദാവൂദ്, തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നമ്മുടെ അനുവാദില്ലാതെ വല്ലതും പ്രവര്‍ത്തിച്ചാല്‍ മര്‍ദൂദാണ്. (അല്ലാഹുവിങ്കല്‍ അസ്വീകാര്യമാണ്) (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്‍റെ വാര്‍ പൊട്ടിയാല്‍ അത് ശരിയാക്കാതെ മറ്റേ ചെരുപ്പില്‍ മാത്രം നടക്കരുത്. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: നിന്നുകൊണ്ട് ചെരുപ്പ് ധരിക്കല്‍ റസൂല്‍ ﷺ നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിങ്ങള്‍ പാത്രം അടച്ചുവെക്കുകയും തോല്‍പാത്രം കെട്ടിവെക്കുകയും വിളക്ക് അണക്കുകയും ചെയ്യണം. അപ്പോള്‍ തോല്‍പാത്രം കെട്ടഴിക്കാനോ വാതില്‍ തുറക്കാനോ പാത്രം തുറക്കാനോ പിശാചിന് ഒരിക്കലും സാദ്ധ്യമല്ല. ബിസ്മിചൊല്ലി പാത്രത്തിന്‍മേല്‍ ഒരുകൊള്ളി എടുത്തുവെക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലോ? അവന്‍ അത് ചെയ്തുകൊള്ളട്ടെ. കാരണം, വീട്ടുകാരുള്‍പ്പെടെ ഭവനത്തെ എലി അഗ്നിക്കിരയാക്കിത്തീര്‍ക്കും. (മുസ്ലിം)
-
അബൂമാലികി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ ) പറഞ്ഞു: അലറിക്കരയുമ്പോള്‍ തന്‍റെ മരണത്തിനുമുമ്പെ പശ്ചാത്തപിച്ചുമടങ്ങിയിട്ടില്ലെങ്കില്‍, കത്രാന്‍ കൊണ്ടുള്ള ഒരുകുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളില്‍ അവളെ നിറുത്തപ്പെടുന്നതാണ്. (മുസ്ലിം)
-
ബൈഅത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയില്‍ നിന്ന് ഉസൈദ്(റ) നിവേദനം ചെയ്യുന്നു: അവര്‍ പറഞ്ഞു. (ആപല്‍ഘട്ടത്തില്‍) മുഖം മാന്തിപ്പൊളിക്കുകയോ ആപത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയോ കുപ്പായക്കഴുത്ത് കീറിപ്പൊളിക്കുകയോ മുടി പാറിപ്പറത്തുകയോ ചെയ്യുകയില്ലെന്ന് ഞങ്ങള്‍ റസൂല്‍ ﷺ യോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. (അബൂദാവൂദ്)
-
അബൂമൂസ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചുപറഞ്ഞു: ഏതെങ്കിലും ഒരാള്‍ മരണപ്പെട്ടതിന്‍റെ പേരില്‍ വാജബലാ! വാസയ്യിദാ അന്നിങ്ങനെ വിലപിച്ചാല്‍ രണ്ട് മലക്കിന് അവനെ ഏല്‍പിക്കപ്പെടും. അവര്‍ കഠിനമായി മര്‍ദ്ദിച്ചുകൊണ്ട് അവനോട് ചോദിക്കും. നീ ഇപ്രകാരമായിരുന്നോ? (തിര്‍മിദി)
-
സഫിയ്യ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ജ്യോത്സ്യന്‍റെ അടുത്തുചെന്ന് അവന്‍റെ നിര്‍ദ്ദേശം സ്വീകരിക്കുന്നവന്‍റെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)
-
ഖബീസ (റ)യില്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍ ﷺ പറഞ്ഞു കേട്ടു: ഇയാഫത്തും (വരശ്ശകുനം) ത്വിയറത്തും (ദുശ്ശകുനം) ത്വര്‍ഖും (പക്ഷിശകുനം) പൈശാചികമാണ്. (അബൂദാവൂദ്)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും രാശി നോക്കുന്നവിദ്യ കരസ്ഥമാക്കിയാല്‍ സിഹറില്‍ പെട്ട ഒരു ഇനം അവന്‍ കരസ്ഥമാക്കി. കൂടുതല്‍ അവനത് അഭ്യസിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ സിഹ്‌റും കൂടുതല്‍ അഭ്യസിച്ചവനായി. (അബൂദാവൂദ്)
-
ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യുടെ സന്നിധിയില്‍ ത്വിയറത്തിനെ (ശകുനത്തെ) പറ്റി പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: അതില്‍വെച്ച് ഏറ്റവും നല്ലത് ശുഭലക്ഷണമാണ്. മുസ്ളിമിനെ (തന്‍റെ ലക്ഷ്യത്തില്‍ നിന്ന്) അത് തടുക്കുകയില്ല. ഇനി നിങ്ങളാരെങ്കിലും തനിക്കിഷ്ടമില്ലാത്തത് കണ്ടാല്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ. അല്ലാഹുവേ, നീയല്ലാതെ നന്‍മ കൊണ്ടുവരുന്നില്ല. നീയല്ലാതെ തിന്‍മ തടുക്കുന്നില്ല. പാപങ്ങളില്‍ നിന്ന് പിന്‍മാറാനും ഇബാദത്തിനുമുള്ള കഴിവ് നിന്നില്‍ നിന്ന് മാത്രമാണ്. (അബൂദാവൂദ്)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്‌രീല്‍ (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ (റ) പറഞ്ഞു: നബി ﷺ യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാര്‍ ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാന്‍ പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോള്‍ ജിബ്‌രീല്‍ (അ) കടന്നുവന്നു. നബി ﷺ ചോദിച്ചു: നിങ്ങള്‍ വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാന്‍ ഇവിടെ കാത്തിരുന്നു. നിങ്ങള്‍ വന്നില്ല. ജിബ്‌രീല്‍ (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാന്‍ വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടില്‍ ഞങ്ങള്‍ പ്രവേശിക്കുകയില്ല. (മുസ്ലിം)
-
ഹയ്യാനി (റ)ല്‍ നിന്ന് നിവേദനം: അലി (റ) എന്നോട് പറഞ്ഞു: റസൂല്‍ ﷺ എന്നെ നിയോഗിച്ച ലക്ഷ്യത്തില്‍ നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്‍ന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നായയും കിങ്കിണിയും കൂടെയുള്ള ഒരു യാത്രാസംഘത്തില്‍ മലക്കുകള്‍ സഹവസിക്കുകയില്ല. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മണി പിശാചിന്‍റെ പുല്ലാങ്കുഴലാണ്. (അബൂദാവൂദ്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: കാഷ്ഠം ഭക്ഷിക്കുന്ന ഒട്ടകത്തിന്‍മേല്‍ സവാരിചെയ്യല്‍ നബി ﷺ നിരോധിച്ചിരുന്നു. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞത് ഞാന്‍ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍ അല്ലാഹു ﷻ നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം, പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്‍റെ കച്ചവടത്തില്‍ അല്ലാഹു ﷻ ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരംതന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചുതരാതിരിക്കട്ടെ. (തിര്‍മിദി)
-
ബുറൈദ (റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്‍റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)
-
അംറുബിന്‍ ശുഐബ്(റ) തന്‍റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍ ﷺ നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)
-
ഉമറി (റ)ല്‍ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച ഖുത്തുബയില്‍ അദ്ദഹം പ്രസംഗിച്ചു: ജനങ്ങളേ! നിങ്ങള്‍ ഈ രണ്ട് ചെടി ഭക്ഷിക്കുന്നു. അവ രണ്ടും ചീത്തയായിട്ടാണ് ഞാന്‍ കാണുന്നത്. അഥവാ ചുവന്നുള്ളിയും വെള്ളുള്ളിയും. പള്ളിയില്‍വെച്ച് അതിന്‍റെ വാസന ആരില്‍ നിന്നെങ്കിലും നബി ﷺ ക്കെത്തിയാല്‍ അവിടുത്തെ നിര്‍ദ്ദേശമനുസരിച്ച് ബഖീഇ (ശ്മശാനത്തി) ലേക്ക് അവനെ പുറംതള്ളുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അവ ആരെങ്കിലും തിന്നുന്നപക്ഷം അവന്‍ പുഴുങ്ങി ദുര്‍ഗന്ധം അകറ്റിക്കൊള്ളട്ടെ. (മുസ്ലിം)
-
മുആദി(റ)ല്‍ നിന്ന് നിവേദനം: ഇമാം പ്രസംഗിക്കുമ്പോള്‍ മുട്ടുകെട്ടി ഇരിക്കല്‍ റസൂല്‍ ﷺ നിരോധിച്ചിട്ടുണ്ട്. ഉറക്കവും അലസതയും എളുപ്പത്തില്‍ നേരിടുന്നതുകൊണ്ടാണ് അത് നിരോധിച്ചത്. (അബൂദാവൂദ്, തിര്‍മിദി)
-
ഉമ്മുസല്‍മ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അറുത്തുകൊടുക്കാനുള്ള മൃഗം വല്ലവരുടേയും പക്കലുണ്ട് ദുല്‍ഹജ്ജ് മാസത്തില്‍ അവന്‍ ബലിചെയ്യുന്നതുവരെ സ്വന്തം മുടിയും നഖവും നീക്കംചെയ്യാന്‍ പാടില്ല. (മുസ്ലിം)
-
അബ്ദുര്‍റഹ്മാന്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം)
-
ബുറൈദ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്)
-
ബുറൈദ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ലവനും ഞാന്‍ ഇസ്ളാമില്‍ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവന്‍ പറഞ്ഞതോ കള്ളമാണുതാനും, എങ്കില്‍ അവന്‍ പറഞ്ഞതുപോലെ തന്നെയായിരിക്കും. ഇനി സത്യവാനാണെങ്കില്‍ തന്നെ സുരക്ഷിതമായി ഇസ്ളാമിലേക്ക് അവന്‍ മടങ്ങിവരികയില്ല. (അബൂദാവൂദ്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍ (റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍ ﷺ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്‌രികോ ആയിപ്പോകും. (തിര്‍മിദി)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്‍റെ ധനം വല്ലവനും പങ്കിട്ടെടുത്താല്‍ അല്ലാഹു ﷻ അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്‍റെ കൊമ്പാണെങ്കിലും! (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ലവനും ഒരു കാര്യത്തില്‍ സത്യം ചെയ്യുകയും അതല്ലാത്തത് അതിനേക്കാള്‍ ഉത്തമമായി കാണുകയും ചെയ്താല്‍ അവന്‍ സത്യത്തിന് കഫ്ഫാറത്ത് കൊടുക്കുകയും നന്‍മയുള്ളത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
-
ഖത്താദ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗ്ഗമല്ലാത്ത മറ്റൊന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കാന്‍ പാടില്ല. (അബൂദാവൂദ്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹുവിന്‍റെ പേരില്‍ വല്ലവനും കാവലപേക്ഷിച്ചാല്‍ നിങ്ങളവന് അഭയം നല്‍കണം. അപ്രകാരംതന്നെ അല്ലാഹുവിന്‍റെ പേരില്‍ വല്ലവനും ചോദിച്ചാല്‍ അവന് നിങ്ങള്‍ ദാനം കൊടുക്കണം. നിങ്ങളെവല്ലവരും ക്ഷണിച്ചാല്‍ നിങ്ങള്‍ ഉത്തരം ചെയ്യണം. നിങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ തുല്യമായി എന്ന് നിങ്ങള്‍ക്ക് ബോധ്യം വരുവോളം നിങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്, നസാഈ)
-
ബുറൈദ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മുനാഫിഖിനെ 'സയ്യിദ് ' എന്ന് നിങ്ങള്‍ അഭിസംബോധന ചെയ്യരുത്. കാരണം, യഥാര്‍ത്ഥത്തില്‍ അവന്‍ ഒരു നേതാവാണെങ്കില്‍ (നിങ്ങള്‍ അവനെ ബഹുമാനിക്കുന്നതിന്‍റെ പേരില്‍) തങ്ങളുടെ റബ്ബിനെ നിങ്ങള്‍ ദേഷ്യപ്പെടുത്തുകയാണ്. (അബൂദാവൂദ്)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍ ﷺ ഒരിക്കല്‍ ഉമ്മുസ്സാഇബിന്‍റെ അടുത്തോ ഉമ്മുല്‍മുസയ്യിബിന്‍റെ അടുത്തോ കടന്നുചെന്ന് ചോദിച്ചു: ഉമ്മുസ്സാഇബേ, അല്ലെങ്കില്‍ ഉമ്മുല്‍മുസയ്യിബേ, നിനക്കെന്തുപറ്റി, വിറക്കുന്നല്ലോ? അവര്‍ പറഞ്ഞു: പനി പിടിപെട്ടിരിക്കുന്നു. അല്ലാഹു ﷻ അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി ﷺ പറഞ്ഞു: നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയം അത് ഉല ഇരുമ്പിന്‍റെ തുരുമ്പ് നീക്കം ചെയ്യുന്നതുപോലെ മനുഷ്യരുടെ പാപങ്ങളെ നീക്കം ചെയ്യും. (മുസ്ലിം)
-
ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങള്‍ക്ക് വിഷമമുള്ള കാറ്റ് കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില്‍ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്‍ന്നുണ്ടാകുന്ന നന്‍മയും അതിനോട് കല്‍പിക്കപ്പെട്ടിട്ടുള്ള നന്‍മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിന്‍റെ ഉപദ്രവത്തില്‍ നിന്നും അതി നാലുണ്ടാകാവുന്നതിന്‍റെ ഉപദ്രവത്തില്‍ നിന്നും അതിനോട് കല്‍പിക്കപ്പെട്ടിട്ടുള്ളതിന്‍റെ ഉപദ്രവത്തില്‍ നിന്നും ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്‍റെ നന്‍മയെ ആവശ്യപ്പെടുകയും അതിന്‍റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)
-
സൈദുബ്നു ഖാലിദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. നിങ്ങള്‍ കോഴിയെ ചീത്തപറയരുത്. നമസ്കാരത്തിനുവേണ്ടി അത് വിളിച്ചുണര്‍ത്തും. (അബൂദാവൂദ്)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. (നസബിനെ) കുറ്റപ്പെടുത്തുന്നവനും ധാരാളം ശപിക്കുന്നവനും ചീത്ത പറയുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. ദു:ഖ സ്വഭാവിയെ ആ സ്വഭാവം വഷളാക്കാതിരിക്കില്ല. ലജ്ജയുള്ളവന് അത് അലങ്കാരമാവാതിരിക്കുകയുമില്ല. (തിര്‍മിദി)
-
ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞഞ: മുത്നത്വിഉകള്‍ (കെട്ടിച്ചമച്ച് സംസാരിക്കുന്നവര്‍ ) നശിക്കട്ടെ. മൂന്നുപ്രാവശ്യം നബി അതാവര്‍ത്തിച്ചു. (മുസ്ലിം)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു ﷻ കോപിക്കും. (അബൂദാവൂദ്, തിര്‍മിദി) (സാഹിത്യകാരനാണെന്ന് അഭിനയിച്ചുകൊണ്ട് സംസാരിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല)
-
വാഇലി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു നിങ്ങള്‍ (മുന്തിരിങ്ങക്ക്) കറമ് എന്ന് പറയരുത്. ഇനബ് എന്നോ ഹബ്ളത്ത് എന്നോ ആണ് പറയേണ്ടത്. (മുസ്ലിം)
-
ഹുദൈഫ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. അല്ലാഹുവും ഇന്നവ്യക്തിയും ഉദ്ദേശിച്ചത് എന്ന് പറയരുത്. അല്ലാഹു ഉദ്ദേശിച്ചതിന് ശേഷം ഇന്നവ്യക്തി ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ക്ക് പറയാം. (അബൂദാവൂദ്)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഭക്ഷണം ഹാജറുള്ളപ്പോഴോ, മലമൂത്ര വിസര്‍ജ്ജനത്തിന് മുട്ടുമ്പോഴോ (പരിപൂണ്ണമായ) സമസ്കാരമില്ല. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നത് നിങ്ങള്‍ സൂക്ഷിക്കണം. നമസ്കാരത്തില്‍ തിരിഞ്ഞുനോക്കല്‍ നാശത്തിന് കാരണമാണ്. അങ്ങനെ തിരിഞ്ഞുനോക്കിയേ കഴിയൂ എങ്കില്‍ സുന്നത്ത് നമസ്കാരത്തിലാവാം. ഫര്‍ള് നമസ്കാരത്തിലത് പറ്റുകയില്ല. (തിര്‍മിദി)
-
അബൂമര്‍സദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന്‍മുകളില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല്‍ (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്‍ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ രാത്രിയുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്കരിക്കുകയോ ദിവസങ്ങളുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കുകയോ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഓരോരുത്തരും നോറ്റു പോരുന്നനോമ്പുമായി അതൊത്തുകൂടിയാലൊഴികെ. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്‍റെമേല്‍ ഇരിക്കുന്നതിനേക്കാള്‍ ഉത്തമം. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: ഖബര്‍ ചെത്തിത്തേക്കുന്നതും അതിന്‍റെമേല്‍ ഇരിക്കുന്നതും അതിന്‍റെ മേല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതും നബി ﷺ നിരോധിച്ചിരിക്കുന്നു. (മുസ്ലിം)
-
ജരീറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ല അടിമയും സയ്യിദിന്‍റെ അനുവാദം കൂടാതെ ഒളിച്ചോടിപ്പോകുന്നപക്ഷം അല്ലാഹുവിന്‍റെ സംരക്ഷണ ഉത്തരവാദിത്തം അവ നില്‍ നിന്ന് ഒഴിവാകുന്നതാണ്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: ശാപം ഏല്‍ക്കുന്ന രണ്ടുകാര്യം നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ ചോദിച്ചു: ഏതാണ് ആ രണ്ട് കാര്യം? അവിടുന്ന് പറഞ്ഞു: ജനങ്ങളുടെ വഴിയിലും അവരുടെ നിഴലിലും വിസര്‍ജ്ജനം ചെയ്യലാണവ. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി ﷺ നിരോധിച്ചിരിക്കുന്നു. (മുസ്ലിം)
-
ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്‍റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്‍റെ സഹോദരന്‍റെ വിവാഹാലോചനക്കെതിരില്‍ വിവാഹാലോചന നടത്തരുത്. അവന്‍ വേണെ്ടന്ന് വെച്ചാല്‍ ഒഴികെ. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്‍റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി ﷺ നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അബൂശ്ശഹ്സാഇ(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അബൂഹുറയ്‌റ(റ) യോടൊപ്പം ഞങ്ങള്‍ പള്ളിയില്‍ ഇരിക്കവെ മുഅദ്ദിന്‍ ബാങ്ക് വിളിച്ചു. തദവസരം ഒരാള്‍ എഴുന്നേറ്റു നടന്നു. അയാള്‍ പള്ളിയില്‍ നിന്ന് പുറത്തു പോകുവോളം അബൂഹുറയ്‌റ അയാളെ ഉറ്റു നോക്കിയിട്ട് പറഞ്ഞു: ഇദ്ദേഹം അബുല്‍ഖാസിമി ﷺ നോട് വിപരീതം ചെയ്തിരിക്കുന്നു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ലവനും യര്‍ജാന്‍ കാണിക്കപ്പെട്ടാല്‍ അവന്‍ അത് തിരസ്കരിക്കരുത്. നിശ്ചയം, അത് ഘനമില്ലാത്തതും സുഗന്ധമുള്ളതുമാകുന്നു. (മുസ്ലിം)
-
മിഖ്ദാദി(റ)ല്‍ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍ (റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്‍റെ കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്‍റെ മുഖത്ത് ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി. തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍ (റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവദനം: ഞാന്‍ ചെന്താമരവര്‍ണ്ണം മുക്കിയ വസ്ത്രം ധരിച്ചത് നബി ﷺ കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു: ഇത് നിന്‍റെ മാതാവാണോകല്‍പ്പിച്ചത്? ഞാനത് കഴുകട്ടെയോ? എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അത് കരിച്ചുകളയൂ! മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. നബി ﷺ പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം) ലുണ്ട്. നബി ﷺ പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം)
-
അലി (റ)യില്‍ നിന്ന് നിവേദനം: നബി ﷺ യില്‍ നിന്ന് ഞാന്‍ ഹൃദിസ്ഥമാക്കി: ഇന്ദ്രിയസ്ഖലനത്തിന് (പ്രായപൂര്‍ത്തിക്ക്) ശേഷം അനാഥത്ത്വമില്ല. പകല്‍ മുഴുവനും മൗനം പാലിക്കാന്‍ പാടില്ല. (അബൂദാവൂദ്)
-
ഇബ്നുമസ്‌ഊദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുമോ? നബി ﷺ അരുളി: ഇസ്ളാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ത്തെങ്കില്‍ കിരാതയുഗത്തില്‍ പ്രവര്‍ത്തിച്ച തെറ്റുകള്‍ക്ക് അവനെ ശിക്ഷിക്കുകയില്ല. ഇസ്ളാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തെറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ങ്കിലോ മുമ്പ് ചെയ്ത തെറ്റുകള്‍ക്കും പില്‍ക്കാലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്കും അല്ലാഹു ﷻ അവനെ ശിക്ഷിക്കുന്നതാണ്. (ബുഖാരി. 6921)
-
നാഫിഅ്(റ) പറയുന്നു: സ്വഫിയ്യ: അദ്ദേഹത്തോട് പറഞ്ഞു: ഖലീഫ ഉമര്‍ (റ)ന്‍റെ ഒരു അടിമ യുദ്ധത്തില്‍ പെട്ട ഒരു അടിമസ്ത്രീയെ നിര്‍ബന്ധിച്ച് അവളുടെ കന്യകത്വം നഷ്ടപ്പെടുത്തി. ഉമര്‍ (റ) അവനെ ശിക്ഷിക്കുകയും നാട് കടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീയെ അദ്ദേഹം ശിക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 6949)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)
-
ഇബ്നു മസ്‌ഊദി(റ)ല്‍ നിന്ന്: നബിതിരുമേനി ﷺ മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന്: ഞാന്‍ നബി ﷺ യൊന്നിച്ച് നിസ്കരിക്കാറുണ്ട്. അപ്പോഴെല്ലാം അവിടുത്തെ നിസ്കാരവും ഖുത്തുബയും മദ്ധ്യനിലയിലായിരുന്നു. (മുസ്ലിം)
-
സല്‍മത്ത്ബ്നു അംറി (റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ ഇടതുകൈകൊണ്ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതുകൈകൊണ്ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി ﷺ പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്‍റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്ലിം)
-
ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍ ﷺ ഇങ്ങനെ പറയുകയുണ്ടായി: എന്‍റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)
-
ജാബിര്‍ (റ)ല്‍ നിന്ന്: (ആഹാരം കഴിക്കുമ്പോള്‍) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച് നക്കുവാന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ﷺ അരുളിയിരിക്കുന്നു. ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല എന്നും നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്. (മുസ്ലിം)
-
ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍ ﷺ പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്‍റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന്: റസൂല്‍ ﷺ പ്രസ്താവിച്ചു: നല്ല മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് തന്നെ അനുഗമിച്ച് പ്രവര്‍ത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അനുകരിച്ചവന്‍റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു കുറവും വരുന്നില്ല. (മുസ്ലിം)
-
അബൂസഈദ് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകര്‍മ്മം കണ്ടാല്‍ തന്‍റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കില്‍ തന്‍റെ ഹൃദയംകൊണ്ട് വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്‍റെ ഏറ്റവും താഴ്ന്ന പടിയാണ്. (മുസ്ലിം)
-
ഇബ്നു മസ്‌ഊദ്(റ)ല്‍ നിന്ന്: നബി ﷺ ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു ﷻ നിയോഗിച്ചയച്ച ഏത് നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
-
ഉമ്മുസല്‍മ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍ ﷺ അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)
-
ഹുദൈഫ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ചെയ്തിരിക്കുന്നു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം. നിങ്ങള്‍ നല്ലത് കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു ﷻ നിങ്ങളുടെ മേല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. നിങ്ങള്‍ പ്രാര്‍ത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിര്‍മിദി)
-
അബൂസഈദില്‍ ഖുദ്‌രി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്‍റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)
-
ത്വാരിഖുബിന്‍ ശിഹാബ് നിവേദനം ചെയ്തിരിക്കുന്നു: നബി ﷺ കാല്‍ (ഒട്ടകത്തിന്‍റെ) കാലണിയില്‍ വെച്ചിട്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരിക്കെ ധര്‍മ്മ സമരത്തില്‍ വെച്ചേറ്റവും ഉത്തമം ഏതാണെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി ﷺ പറഞ്ഞു: ദുഷ്ടനായ ഭരണാധിപന്‍റെ മുമ്പില് നീതിപൂര്‍വ്വം സംസാരിക്കലാണ്. (നസാഈ)
-
ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ ﷺ ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറഞ്ഞു: ബാദ്ധ്യതകള്‍ അന്ത്യ ദിനത്തില്‍ തിരിച്ചേല്‍പിക്കപ്പെടുന്നതാണ്. കൊമ്പില്ലാത്ത ആടിനുപോലും കൊമ്പുള്ള ആടിനോട് പ്രതികാരം ചെയ്യാന്‍ സാധിക്കും. (മുസ്ലിം)
-
ഇയാസുബ്നു സഅ്ലബത്തില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മുസ്ലിമിന്‍റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന് അല്ലാഹു നരകം അനിവാര്യവും സ്വര്‍ഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാള്‍ ചോദിച്ചു. ഉകമരത്തിന്‍റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകന്‍ പറഞ്ഞു. (മുസ്ലിം)
-
ഉമറി (റ)ല്‍ നിന്ന് നിവേദന: അദ്ദേഹം പറഞ്ഞു: ഖൈബര്‍ യുദ്ധത്തില്‍ നബി ﷺ യുടെ ചില അനുചരന്‍മാര്‍ വന്ന് ഇന്നവനും രക്തസാക്ഷിയായി എന്ന് പറഞ്ഞു. അതിനിടയില്‍ ഒരാള്‍ രക്തസാക്ഷിയായെന്ന് പറഞ്ഞപ്പോള്‍, നബി ﷺ പറഞ്ഞു: അങ്ങനെയല്ല, ഒരു പുതപ്പോ കരിമ്പടമോ വഞ്ചിച്ചെടുത്ത കാരണത്താല്‍ ഞാന്‍ അവനെ നരകത്തില്‍ കണ്ടിരിക്കുന്നു. (മുസ്ലിം)
-
ജുന്തുബി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രഖ്യാപിച്ചു: സുഭി നമസ്കരിച്ചവന്‍ അന്ന് അല്ലാഹുവിന്‍റെ സംരക്ഷണത്തിലാണ്. നിങ്ങളെ ഏല്‍പിച്ചിട്ടുള്ളവയില്‍ നിന്നൊന്നും അവന്‍ നിങ്ങളോട് അന്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ! അന്വേഷിക്കുന്ന പക്ഷം അവനെ അല്ലാഹു പിടികൂടി മുഖം കുത്തി വീഴുമാറ് നരകത്തിലേക്ക് വലിച്ചെറിയും. (മുസ്ലിം)
-
അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: ഇഹത്തില്‍ ഒരു ദാസന്‍ മറ്റൊരു ദാസന്‍റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, പരത്തില്‍ അല്ലാഹു ﷻ അവന്‍റെ ന്യൂനതയും മറച്ചുവെക്കുന്നതാണ്. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറയുകയുണ്ടായി: തന്‍റെയോ അന്യന്‍റെയോ അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇവ രണ്ടും പോലെയാണ്. റാവിയയെ മാലിക്കുബ്നു അനസ് ചൂണ്ടുവിരലും നടുവിരലും കൊണ്ട് ആംഗ്യം കാണിച്ചു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ അരുളുകയുണ്ടായി: ആവശ്യമുള്ളവന്‍ തടയപ്പെടുകയും ആവശ്യമില്ലാത്തവന്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന വിരുന്നാണ് ഭക്ഷണങ്ങളില്‍വെച്ച് ഏറ്റവും മോശമായത്. ക്ഷണം നിരസിക്കുന്നവന്‍ അല്ലാഹുവിനോടും റസൂലിനോടും അനാദരവ് കാണിച്ചവനാണ്. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിവരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. നബി ﷺ തന്‍റെ വിരലുകള്‍ ചേര്‍ത്തുകാണിച്ചു. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: രണ്ടു പെണ്‍കുട്ടികളെ ചുമന്നുകൊണ്ട് ഒരു ദരിദ്ര സ്ത്രീ എന്‍റെ അടുക്കല്‍ വന്നു. മൂന്നുകാരക്ക ഞാനവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു. ഓരോരുത്തര്‍ക്കും ഓരോന്നു വീതം അവള്‍ പങ്കിട്ടുകൊടുത്തു. ഒന്ന് അവള്‍ തിന്നാന്‍ വേണ്ടി വായിലേക്കുയര്‍ത്തി. അപ്പോഴേക്കും ആ കുട്ടികള്‍ വീണ്ടും ഭക്ഷണമാവശ്യപ്പെട്ടു. ഭക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന കാരക്ക അവള്‍ രണ്ടായി ചീന്തി അവര്‍ക്കു രണ്ടുപേര്‍ക്കുമായി വീതിച്ചുകൊടുത്തു. അവളുടെ കാര്യം എന്നെവല്ലാതെ ആശ്ചര്യപ്പെടുത്തി. വിവരം നബി ﷺ യോട് പറഞ്ഞു. ആ കുട്ടികള്‍ വഴി അല്ലാഹു ﷻ അവര്‍ക്ക് സ്വര്‍ഗ്ഗം അനിവാര്യമാക്കുമെന്നോ അതല്ല, അതുകൊണ്ടുതന്നെ അവളെ നരകത്തില്‍ നിന്നു മോചിപ്പിക്കുമെന്നോനബി ﷺ തറപ്പിച്ചുപറഞ്ഞു. (മുസ്ലിം)
-
ഖുവൈലിദ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു: അല്ലാഹുവേ! അനാഥര്‍ സ്ത്രീകള്‍ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാന്‍ പാപികളായിക്കാണുന്നു. (നസാഈ)
-
ഉവൈമിറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. എനിക്കു വേണ്ടി നിങ്ങള്‍ അബലരെ തേടിപ്പിടിക്കുക. (ഞാനവരുടെ പേരില്‍ അല്ലാഹുവിനോട് സഹായം അപേക്ഷിക്കാം) നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും ഭക്ഷണം കിട്ടുന്നതും ബലഹീനരുടെ പേരിലാണ്. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്‍റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്. (മുസ്ലിം)
-
സൌബാനി (റ)ല്‍ നിന്ന് നിവേദനം:: തിരുമേനി ﷺ പറയുകയുണ്ടായി: ഒരു വ്യക്തി ചെലവഴിക്കുന്നതില്‍വെച്ച് ഏറ്റവും ഉത്തമമായ ദീനാര്‍ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തന്‍റെ വാഹനത്തില്‍ ചെലവഴിക്കുന്നതും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തന്‍റെ കൂട്ടുകാര്‍ക്കു വേണ്ടി ചെലവഴിക്കുന്നതുമാകുന്നു. (മുസ്ലിം)
-
സബുറത്തുബിന്‍ മഅ്ബദി(റ)ല്‍ നിന്ന്: റസൂല്‍ ﷺ അരുളി: ഏഴു വയസ്സായ കുട്ടികള്‍ക്ക് നിങ്ങള്‍ നമസ്കാരം പഠിപ്പിക്കണം. പത്ത് വയസ്സായാല്‍ അതുപേക്ഷിച്ചതിന് അവരെ അടിക്കണം. (അബൂദാവൂദ്, തിര്‍മിദി)
-
അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്‍മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)
-
ഇബ്നു ഉമറി (റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച് സുഹൃത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറുന്നവനുമാണ്. (തിര്‍മിദി)
-
ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. ജനങ്ങള്‍ക്ക് ഇമാമാകേണ്ടത് അവരില്‍ ധാരാളം ഖുര്‍ആന്‍ മനഃപാഠമുള്ളവരാണ്. ഖുര്‍ആന്‍ പാണ്ഡിത്യത്തില്‍ അവരെല്ലാം സമന്‍മാരാണെങ്കിലോ, ഹദീസില്‍ കൂടുതല്‍ പാണ്ഡിത്യമുള്ളവരാണ്. ഹദീസ് വിജ്ഞാനത്തിലും അവരെല്ലാം സമന്‍മാരായാലോ ആദ്യമാദ്യം ഹിജ്‌റ ചെയ്തവരാണ്. അതിലും സമന്‍മാരാണെങ്കില്‍ താരതമ്യേന കൂടുതല്‍ പ്രായമുള്ളവരാണ്. മറ്റൊരാളുടെ അധികാരസ്ഥലത്ത് അനുവാദം കൂടാതെ ഇമാമാകുകയോ, അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)
-
ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: നമസ്കാരത്തില്‍ തിരുദൂതന്‍ ﷺ ഞങ്ങളുടെ ചുമലുകള്‍ നേരെയാക്കാറണ്ടായിരുന്നു. നിങ്ങള്‍ നേരെ നില്‍ക്കൂ. വളഞ്ഞ് നില്‍ക്കരുത്. ഹൃദയങ്ങള്‍ ഭിന്നിച്ചേക്കും. എന്ന് പ്രവാചകന്‍ ﷺ പറഞ്ഞിരുന്നു. ബുദ്ധിമാന്‍മാരും പ്രായം എത്തിയവരുമാണ് എന്നോടടുത്ത് നില്‍ക്കേണ്ടത്. പിന്നീട് അവരോടടുത്തവരും അതിനുശേഷം അവരോടടുത്തവരുമാണ്. (മുസ്ലിം)
-
റസൂല്‍ ﷺ പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹ ലണ്ടളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)
-
ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. ഞാന്‍ പല്ല് ബ്രഷ് ചെയ്യുന്നതായും, തദവസരത്തില്‍ രണ്ടാളുകള്‍ എന്‍റെയടുത്ത് വന്നതായും സ്വപ്നം കാണുകയുണ്ടായി. ഒരാള്‍ മറ്റേയാളെക്കാള്‍ പ്രായം ചെന്നവനാണ്. ഞാന്‍ ആ മിസ്‌വാക്ക് ചെറിയ ആള്‍ക്ക് കൊടുത്തപ്പോള്‍ വലിയവന് മുന്‍ഗണന നല്‍കൂ എന്ന് എന്നോട് പറയപ്പെട്ടു. ഞാന്‍ പ്രായം ചെന്നവന് അത് തിരിച്ചുവാങ്ങിക്കൊടുത്തു. (മുസ്ലിം)
-
അബൂമൂസ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. പ്രായമെത്തിയ മുസ്ളിമിനേയും ഖുര്‍ആന്‍റെ നടപടികളില്‍ അതിരുകവിയാത്തവരും അതില്‍ നിന്ന് ഒഴിഞ്ഞു മാറാത്തവരുമായ ഖുര്‍ആന്‍ പണ്ഡിതരേയു നീതിമാന്‍മാരായ ഭരണകര്‍ത്താക്കളെയും മാനിക്കുന്നത് അല്ലാവിനെ മാനിക്കുന്നതില്‍ പെട്ടതാണ്. (അബൂദാവൂദ്)
-
അബ്ദുല്ലാഹിബ്നു അംറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ചെറിയവരോട് കരുണയില്ലാത്തവരും പ്രായം ചെന്നവരുടെ മഹിമ മനസ്സിലാക്കാത്തവരും നമ്മില്‍ പെട്ടവരല്ല. (അബൂദാവൂദ്, തിര്‍മിദി)
-
മൈമൂന്‍ ബിന്‍ അബീശബീബി (റ)ല്‍ നിന്ന് നിവേദനം: ആയിശ (റ)യുടെ അടുത്തുകൂടി ഒരു യാചകന്‍ കടന്നുപോയി. ആ മഹതി ആയാള്‍ക്ക് ഒരു പത്തിരിക്കഷണം കൊടുത്തു. നല്ല വസ്ത്രങ്ങള്‍ ധരിച്ച സുന്ദരനായ വ്യക്തി അതിലേ കടന്നുപോയി. അവരയാളെ സ്വീകരിച്ചിരുത്തുകയും അയാള്‍ അവിടെനിന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് ആയിശ (റ)യോട് ചോദിച്ചപ്പോള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന പദവി നല്‍കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: വൃദ്ധനെ പ്രായത്തിന്‍റെ പേരില്‍ ആദരിക്കുന്ന യുവാവ് തന്‍റെ വാര്‍ദ്ധക്യകാലത്ത് മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. (തിര്‍മിദി)
-
അനസ് (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുടെ വിയോഗാനന്തരം അബൂബക്കര്‍ (റ), ഉമര്‍ (റ)നോട് പറഞ്ഞു. നമുക്ക് ഉമ്മുഅയ്മന്‍ (റ)യുടെ അടുത്ത് പോകാം. റസൂല്‍ ﷺ അവരെ സന്ദര്‍ശിച്ചിരുന്നതുപോലെ നമുക്കും സന്ദര്‍ശിക്കാം. രണ്ടുപേരും അവരുടെ അടുത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ആ മഹതി കരയാന്‍ തുടങ്ങി. അല്ലാഹുവിങ്കലുള്ളത് റസൂല്‍ ﷺ ക്ക് ഖയ്‌റാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നവര്‍ ചോദിച്ചപ്പോള്‍ ഗുണമാണെന്ന് എനിക്കറിയാഞ്ഞിട്ടല്ല കരയുന്നത്. വഹ്‌യ് നിലച്ചുപോയല്ലോ എന്നോര്‍ത്താണ് എന്ന് ആ മഹതി മറുപടി നല്‍കി. അവര്‍ പ്രചോദിപ്പിച്ചതിനാല്‍ അവരിരുവരും കൂടി കരയാന്‍ തുടങ്ങി. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: രോഗിയെ സന്ദര്‍ശിക്കുകയോ അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി തന്‍റെ സ്നേഹിതനെ സന്ദര്‍ശിക്കുകയോ ചെയ്യുന്നവനെ വിളിച്ചുകൊണ്ട് മലക്കുപറയും. നീ തൃപ്തനാകൂ, നിന്‍റെ നടത്തം തൃപ്തികരമാണ: സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാര്‍ ചെയ്തിരിക്കുന്നു. (തിര്‍മിദി)
-
അബൂസഈദ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ ചെയ്തു. സത്യവിശ്വാസിയോടല്ലാതെ നീ സഹവസിക്കരുത്. മുത്തഖിയല്ലാതെ നിന്‍റെ ഭക്ഷണം തിന്നരുത്. (അബൂദാവൂദ്, തിര്‍മിദി)
-
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു. സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും ഖനികളെപ്പോലെ മനുഷ്യന്‍ (വിവിധ സ്വഭാവ സംസ്കാരങ്ങളുടെ) ഖനികളാണ്. ഇസ്ളാമിനു മുമ്പേ ഉത്തമ സ്വഭാവമുള്ളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്ളാമിലും ഉന്നതന്‍മാര്‍ തന്നെ. ആത്മാക്കള്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍ നിന്ന് പരസ്പരം പരിചിതര്‍ ഒന്നിക്കുകയും അപരിചിതര്‍ ഭിന്നിക്കുകയും ചെയ്യും. (മുസ്ലിം)
-
ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ നബി ﷺ യോട് അനുവാദം ചോദിച്ചപ്പോള്‍, എനിക്ക് അനുവാദം തന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു. പ്രിയ സഹോദരാ! നിന്‍റെ വിലയേറിയ പ്രാര്‍ത്ഥനയില്‍ നമ്മളെ മറക്കുരതേ! ഉമര്‍ (റ) പറയുന്നു. റസൂല്‍ ﷺ പറഞ്ഞ ആ ഒരു വാക്കിനുപകരം ഇഹലോകമൊട്ടുക്കും എനിക്കുണ്ടായിരുന്നാലും എന്നെ സംതൃപ്തനാക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. എന്‍റെ പ്രിയ സഹോദരാ! നിന്‍റെ വിലയേറിയ പ്രാര്‍ത്ഥനയില്‍ നമ്മളെയും പങ്കുചേര്‍ക്കണേ! (അബൂദാവൂദ്, തിര്‍മിദി)
-
അബൂഅബ്ദില്ല താരിഖ്(റ) വില്‍ നിന്ന്: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് പറയുകയും അല്ലാഹുവല്ലാത്ത മറ്റാരാധ്യ വസ്തുക്കളില്‍ അവിശ്വസിക്കുകയും ചെയ്യുന്നവന്‍റെ സമ്പത്തും രക്തവും (അന്യായമായി കൈകാര്യം ചെയ്യല്‍) നിഷിദ്ധമാണ്. അവന്‍റെ വിചാരണ അല്ലാഹുവിങ്കലാണ്. (മുസ്ലിം)
-
ഇബ്നു മസ്‌ഊദ്(റ) നിന്ന് നിവേദനം: റസൂല്‍ ﷺ പ്രവചിച്ചു: അന്നേ ദിവസം (അന്ത്യ ദിനത്തില്‍) നരകം ഹാജരാക്കപ്പെടും. എഴുപതിനായിരം കടിഞ്ഞാണ്‍ അതിനുണ്ടായിരിക്കും. ഓരോ വട്ടക്കയറിലും എഴുപതിനായിരം മലക്കുകള്‍ അതിനെ വലിച്ചുപിടിച്ചു കൊണ്ടിരിക്കും. (മുസ്ലിം)
-
സമുറ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവാസികളില്‍ ചിലരുടെ (അന്ത്യദിനത്തില്‍) കണങ്കാലസ്ഥിവരെയും മറ്റുചിലരുടെ മുട്ടുകാല്‍വരെയും ചിലരുടെ അരക്കെട്ടുവരെയും വേറെ ചിലരുടെ തൊണ്ടക്കുഴി വരെയും നരകാഗ്നി ബാധിക്കുന്നതാണ്. (മുസ്ലിം)
-
മിഖ്ദാദ്(റ) വില്‍ നിന്ന്: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ഒരു മീല്‍ അകലത്തില്‍ സൂര്യന്‍ സൃഷ്ടികളോടടുപ്പിക്കപ്പെടും. റിപ്പോര്‍ട്ടറായ സുലൈം(റ) പറയുന്നു. അല്ലാഹുവാണ്, മീല്‍ കൊണ്ട് ഭൂമിയിലെ ദൂരമാണോ, അതല്ല സുറുമക്കോലാണോ ഉദ്ദേശിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഈ അവസരത്തില്‍ ജനങ്ങള്‍ സ്വന്തം പ്രവര്‍ത്തനമനുസരിച്ചുള്ള വിയര്‍പ്പിലായിരിക്കും. കണങ്കാലസ്ഥിവരെ ആ വിയര്‍പ്പ് ബാധിക്കുന്നവരും അവരിലുണ്ടായിരിക്കും. രണ്ടുകാല്‍മുട്ടു വരെ ബാധിക്കുന്നവരും അരക്കെട്ടുവരെ ബാധിക്കുന്നവരും വിയര്‍പ്പു കൊണ്ടു കടിഞ്ഞാണിട്ടതു പോലെ അനുഭവപ്പെടുന്നവരും അവരിലുണ്ടായിരിക്കും. (കടിഞ്ഞാണ്‍ പോലെ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) നബി ﷺ അവിടുത്തെ ഇരുകൈകൊണ്ടും വായിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു വ്യക്തമാക്കിക്കൊടുത്തു. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍ ﷺ യുടെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ ക്ക് ഒരു ശബ്ദം കേള്‍ക്കാനിടയായി. ഉടനെത്തന്നെ ഇതെന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് അവിടുന്ന് ചോദിച്ചു. അല്ലാഹുവും അവന്‍റെ പ്രവാചകനുമാണ് അതറിയുക - ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 70 വര്‍ഷം മുമ്പെ നരകത്തിലൊരു കല്ലെറിയപ്പെട്ടു. ഇതവരെ അത് നരകത്തിലാണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്‍റെ ആഴത്തില്‍ അതെത്തിയ ശബ്ദമാണ് നിങ്ങള്‍ കേട്ടത്. (മുസ്ലിം)
-
അബൂദര്‍ദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രസ്താവിച്ചു. നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാം. ആകാശം ശബ്ദിച്ചു കൊണ്ടിരിക്കുന്നു. എന്നാലതിന് ശബ്ദിക്കാന്‍ അര്‍ഹതയുണ്ട്. കാരണം നാലു വിരലുകള്‍ക്കുള്ള സ്ഥലം അതിലില്ല - അവിടെയെല്ലാം ഒരു മലക്ക് അല്ലാഹുവിന് സുജൂദിലായിക്കൊണ്ട് നെറ്റിവെച്ചിട്ടല്ലാതെ. അല്ലാഹുവാണ് ഞാനറിയുന്നതെല്ലാം നിങ്ങളറിയുമെങ്കില്‍ അല്‍പം മാത്രമെ നിങ്ങള്‍ ചിരിക്കുകയുള്ളു. പിന്നെയോ, ധാരാളമായി നിങ്ങള്‍ കരയുകതന്നെ ചെയ്യും. മാത്രമല്ല (മാര്‍ദ്ദവമേറിയ) വിരിപ്പുകളില്‍ സ്ത്രീകളുമായി നിങ്ങള്‍ സല്ലപിക്കുകയുമില്ല. നേരെമറിച്ച് അല്ലാഹുവിനോട് കാവലപേക്ഷിച്ചുകൊണ്ട് മരുഭൂമികളിലേക്ക് നിങ്ങള്‍ ഓടി രക്ഷപ്പെടുമായിരുന്നു. (തിര്‍മിദി)
-
അബൂബര്‍സത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. തന്‍റെ ആയുസ്സ് എന്തിലാണ് നശിപ്പിച്ചതെന്നും എന്തെന്തുപ്രവര്‍ത്തനത്തിലാണ് തന്‍റെ അറിവു വിനിയോഗിച്ചതെന്നും തന്‍റെ സമ്പത്ത് എവിെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും തന്‍റെ ശരീരം എന്തൊന്നിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയ്ക്കും സ്വന്തം പാദങ്ങള്‍ എടുത്തു മാറ്റുക സാദ്ധ്യമല്ല. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ (ഭൂമി അതിന്‍റെ വര്‍ത്തമാനം അന്നേ ദിവസം വിളിച്ച് പറയും) എന്ന ഖൂര്‍ആന്‍ വാക്യം ഓതിക്കേള്‍പ്പിച്ചുകൊണ്ട് ചോദിച്ചു. അതിന്‍റെ അഖ്ബാര്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും അവന്‍റെ റസൂലുമാണ് അതറിയുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അതിന്‍റെ ബഹിര്‍ഭാഗത്തുവെച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചെല്ലാം ഓരോ സ്ത്രീപുരുഷന്‍റെ പേരിലും പ്രവര്‍ത്തനങ്ങള്‍ക്ക് ആ ഭൂമി സാക്ഷി നില്‍ക്കലാണത് എന്ന് നബി പറഞ്ഞു. അതായത് ഇന്നിന്ന സമയത്ത് ഇന്നിന്ന പ്രവര്‍ത്തനങ്ങള്‍ നീ പ്രവര്‍ത്തിച്ചു എന്ന് ഭൂമി വിളിച്ചുപറയും. ഇതാണ് അതിന്‍റെ അഖ്ബാര്‍ എന്നതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)
-
അബൂസഈദില്‍ ഖുദ്‌രിയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അന്ത്യദിനത്തിന്‍റെ കാഹളം ഏല്‍പിക്കപ്പെട്ട മലക്ക് (ഇസ്‌റാഫില്‍) കാഹളത്തില്‍ ഊതുന്നതിനുള്ള ഉത്തരവും ചെവിപാര്‍ത്ത് കാഹളം വായില്‍ വെച്ച്കൊണ്ടിരിക്കെ ഞാനെങ്ങിനെ സുഖലോലുപനായി ജീവിക്കും? ഈ വാക്ക് റസൂല്‍ ﷺ യുടെ അനുചരന്‍മാര്‍ക്ക് വളരെയധികം പ്രയാസങ്ങളുണ്ടാക്കി. അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: നമുക്ക് അല്ലാഹു ﷻ മതി. നാം ഭരമേല്‍പിച്ചവന്‍ ഉത്തമന്‍ എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: ആരെങ്കിലും അര്‍ദ്ധരാത്രിയിലെ അപകടം ഭയപ്പെടുന്ന പക്ഷം അവന്‍ രാത്രിയുടെ അന്ത്യയാമത്തില്‍ തന്നെ യാത്ര പുറപ്പെടും. കാരണം ആദ്യയാമത്തില്‍ യാത്ര പുറപ്പെടുന്നവന്‍ (അപകടം കൂടാതെ) തന്‍റെ ഭവനത്തിലെത്തിച്ചേരുന്നു. അറിയുക: നിശ്ചയം, അല്ലാഹുവിന്‍റെ കച്ചവടച്ചരക്ക് വിലപിടിച്ചതാണ്. അറിയണം. അല്ലാഹുവിന്‍റെ ചരക്ക് സ്വര്‍ഗ്ഗമാണ്. (തിര്‍മിദി).
-
അബൂദര്റ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹു ﷻ അരുള്‍ ചെയ്തതായി റസൂല്‍ ﷺ പ്രസ്താവിച്ചിരിക്കുന്നു. നന്‍മ ചെയ്തവന് പത്തിരട്ടിയോ അതില്‍ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം തിന്‍മക്ക് തുല്യമായതായിരിക്കും. അതുമല്ലെങ്കില്‍ ഞാന്‍ അവനു പൊറുത്തുകൊടുക്കും. വല്ലവനും എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴം അവനോടടുക്കും. വല്ലവനും ഒരു മുഴം എന്നോടടുത്താല്‍ ഒരു മാറ് ഞാനവനോടടുക്കും. വല്ലവനും എന്‍റെ അടുത്ത് നടന്നു വന്നാല്‍ ഞാന്‍ അവന്‍റെയടുത്ത് ഓടിച്ചെല്ലും. എന്നോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കാതെ ഭൂമി നിറയെ പാപങ്ങളുമായി ആരെങ്കിലും എന്‍റെ അടുത്ത് വരുന്നപക്ഷം അത്രയും മഗ്ഫിറത്തുമായി ഞാനവനെ സമീപിക്കും. (മുസ്ലിം)
-
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: ഒരുഗ്രാമീണനായ അറബി നബി ﷺ യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വര്‍ഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേര്‍ത്തുകൊണ്ട് മരണപ്പെട്ടവന്‍ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ അരുള്‍ ചെയ്തു. എന്‍റെ ആത്മാവ് ആരുടെ അധീനതയിലാണോ അവനെക്കൊണ്ട് സത്യം! നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു ﷻ നിങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റും: പാപം ചെയ്ത് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ ഇവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)
-
അബൂഅയ്യൂബ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടൂ നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാത്തെ അല്ലാഹു ﷻ സൃഷ്ടിക്കുകതന്നെ ചെയ്യും. (മുസ്ലിം)
-
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറഞ്ഞു: അഞ്ചു ഫര്‍ളു നമസ്കാരങ്ങളുടെ സ്ഥിതി നിങ്ങളോരോരുത്തരുടെയും കവാട പരിസരത്തിലൂടെ ഒഴുകുന്ന നദിയില്‍ നിന്ന് ഓരോ ദിവസവും അഞ്ചുപ്രാവശ്യം കുളിച്ചു വൃത്തിയാവുന്നതിന്‍റെ സ്ഥിതിയാണ്. (മുസ്ലിം)
-
ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. വല്ല മുസ്ളിമും മരണപ്പെടുകയും ബഹുദൈവവിശ്വാസികളല്ലാത്ത 40 സത്യവിശ്വാസികള്‍ അവന്‍റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍ അല്ലാഹു ആ ശുപാര്‍ശ സ്വീകരിക്കാതിരിക്കുകയില്ല. (മുസ്ലിം)
-
അബൂമൂസ (റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ തിരുദൂതന്‍ ﷺ പ്രവചിച്ചു. അന്ത്യ ദിനമായാല്‍ അല്ലാഹു ﷻ ഓരോ മുസ്ളിമിനും ഒരു ജൂതനെയോ കൃസ്ത്യാനിയെയോ കൊടുത്തുകൊണ്ട് പറയും. ഇവനാണ് നരകത്തില്‍ നിന്ന് നിന്നെമോചിപ്പിച്ചത് (അഥവാനരകത്തിലെ അംഗസംഖ്യ ഇവനെ ക്കൊണ്ടാണ് പൂര്‍ത്തികരിക്കപ്പെട്ടത്) മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. നബി ﷺ പറഞ്ഞു. അന്ത്യദിനത്തില്‍ മുസ്ലിംകളില്‍ ചിലര്‍ പര്‍വ്വത തുല്യങ്ങളായ പാപങ്ങളുമായി വരും. അല്ലാഹു ﷻ അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നു. (മുസ്ലിം)
-
അനസ് (റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ തിരുദൂതന്‍ ﷺ പ്രവചിച്ചു. നിശ്ചയം, ഒരു ദാസന്‍ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ട് അതിന്‍റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയോ ഏതെങ്കിലും പാനീയം കുടിച്ച് അതിന്‍റെ പേരില്‍ അവനെ സ്തുതിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന് തൃപ്തിയുള്ള കാര്യമാണ്. (മുസ്ലിം)
-
അബൂമൂസ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: പകല്‍ കുറ്റകൃത്യം ചെയ്തവന്‍റെ പശ്ചാത്താപം സ്വീകരിക്കാന്‍ വേണ്ടി രാത്രി അല്ലാഹു ﷻ കൈനീട്ടി കാണിക്കും. അപ്രകാരം തന്നെ രാത്രി കുറ്റം ചെയ്യുന്നവന്‍റെ പശ്ചാത്താപം സ്വീകരിക്കാന്‍വേണ്ടി പകലിലും കൈ നീട്ടിക്കാണിക്കാം. സൂര്യന്‍ പശ്ചിമഭാഗത്തുനിന്ന് ഉദിക്കുന്നതുവരെ ഇത് തുടരും. (മുസ്ലിം)
-
അബൂമൂസല്‍ അശ്‌അരി(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പ്രവചിച്ചു. അല്ലാഹു ﷻ ഒരു സമുദായത്തെ അനുഗ്രഹിക്കാനുദ്ദേശിച്ചാല്‍ ആ സമുദായത്തിനുമുമ്പ് അവരുടെ നബിയെ അല്ലാഹു ﷻ മരണപ്പെടുത്തുന്നതും അദ്ദേഹത്തെ അവരുടെ ആതിഥേയനാക്കുന്നതുമാണ്. മറിച്ച് ഒരു സമുദായത്തെ നശിപ്പിക്കാന്‍ അല്ലാഹു ﷻ ഉദ്ദേശിച്ചാല്‍ അവരുടെ നബി ജീവിച്ചിരിക്കെ, അദ്ദേഹത്തിന്‍റെ കണ്‍മുമ്പില്‍വെച്ച് അവനവരെ ശിക്ഷിക്കും. തന്നെ നിഷേധിക്കുകയും തന്‍റെ ആജ്ഞകള്‍ ധിക്കരിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കുഭവിച്ച നാശങ്ങള്‍ ആ നബി കണ്ടാസ്വദിക്കുന്നതുമാണ്. (മുസ്ലിം)
-
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ ഇഹലോകവാസം വെടിയുന്നതിന് മൂന്നു ദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളിലൊരാളും അല്ലാഹുവില്‍ നല്ല പ്രതീക്ഷ വെച്ചുകൊണ്ടല്ലാതെ മരണപ്പെട്ടുപോകരുത്. (മുസ്ലിം) (എത്ര വലിയ പാപിയാണെങ്കിലും അതൊക്കെ പൊറുക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു)
-
അനസ് (റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ പറയു്ത് ഞാന്‍ കേട്ടു. അല്ലാഹു ﷻ അരുള്‍ ചെയ്തു. ആദമിന്‍റെ സന്താനമേ! നിന്നില്‍ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്‍റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാന്‍ നിനക്ക് പൊറുത്തുതരുന്നതാണ്. (നിന്‍റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്‍റെ മകനേ! നിന്‍റെ പാപങ്ങള്‍ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട് നീ എന്നോട് പാപമോചനത്തിന്നര്‍ത്ഥിച്ചു. എന്നാലും നിന്‍റെ പാപങ്ങളൊക്കെ നിനക്ക് ഞാന്‍ പൊറുത്തുതരും. ആദമിന്‍റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്‍റെ അടുത്തു വന്നു. (എന്നില്‍) യാതൊന്നിനെയും നീ പങ്കുചേര്‍ത്തിട്ടുമില്ല. എന്നാല്‍ ആ ഭൂമി നിറയെ പാപമോക്ഷം ഞാന്‍ നിനക്ക് സമ്മാനിക്കും. (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. അല്ലാഹുവിങ്കലുള്ള ശിക്ഷ സത്യവിശ്വാസി അറിയുന്നപക്ഷം ഒരാളും സ്വര്‍ഗ്ഗം ആഗ്രഹിക്കുകയില്ല. (ആ ശിക്ഷ കിട്ടാതിരുന്നാല്‍ മാത്രം മതിയായിരുന്നു എന്ന് തോന്നിപ്പോവും) അപ്രകാരം സത്യ നിഷേധി അല്ലാഹുവിങ്കലുള്ള കാരുണ്യം അറിയുന്നപക്ഷം ഒരാളും അവന്‍റെ സ്വര്‍ഗ്ഗത്തെത്തൊട്ട് നിരാശപ്പെടുകയില്ല. (മുസ്ലിം)
-
ഇബ്നുമസ്‌ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രസ്താവിച്ചു. സ്വര്‍ഗ്ഗം നിങ്ങളോരോരുത്തരോടും സ്വന്തം ചെരിപ്പിന്‍റെ വാറിനേക്കാള്‍ ഏറ്റവും അടുത്തതാണ്. അപ്രകാരം തന്നെയാണ് നരകവും. (മുസ്ലിം)
-
അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: കറന്നെടുത്ത പാല്‍ അകിടുകളിലേക്ക് മടങ്ങിപ്പോയാലും, അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് കരഞ്ഞവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള (രണാങ്കണത്തിലുള്ള) പൊടിയും നരകത്തിന്‍റെ പുകയും ഒരുമിച്ചുകൂടുകയില്ല. (തിര്‍മിദി)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നബി ﷺ യുടെ അടുത്തുചെന്നു. അന്നേരം കരച്ചില്‍ നിമിത്തം അവിടുത്തെ ഹൃദയം തിളച്ചുപൊങ്ങുന്ന ചട്ടി പോലെയായിരുന്നു. (അബൂദാവൂദ്)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. രണ്ടു തുള്ളിയേക്കാളും രണ്ടടയാളത്തേക്കാളും അല്ലാഹുവിനിഷ്ടപ്പെട്ട മറ്റൊന്നും തന്നെയില്ല. 1 അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടുള്ള കണ്ണുനീര്‍ത്തുള്ളി. 2. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിന്തുന്ന രക്തത്തുള്ളി രണ്ടടയാളത്തിലൊന്ന് രണാങ്കണത്തില്‍ വെച്ചുള്ള പരിക്ക്, രണ്ടാമത്തേത് അല്ലാഹുവിന്‍റെ ഫര്‍ളുകള്‍ നിര്‍വ്വഹിച്ചതിലുള്ള തഴമ്പ്. (തിര്‍മിദി)
-
മുആവിയയില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുത്. അല്ലാഹുവാണെ, നിങ്ങളാരെങ്കിലും എന്നില്‍ നിന്ന് യാചിച്ചുകൊണ്ട് സംതൃപ്തി കൂടാതെ വല്ലതും നേടിയെടുത്താല്‍ ഞാനവന് നല്‍കിയതില്‍ അവനൊരിക്കലും ബര്‍ക്കത്തുണ്ടായിരിക്കുകയില്ല. (ബലമായി പിടിച്ചെടുത്താലോ അഭിവൃദ്ധിലഭിക്കുകയില്ല. ഏതോ വിധത്തില്‍ അത് പ്രയോജനപ്പെടാതെ നഷ്ടപ്പെട്ടുപോകും) (മുസ്ലിം)
-
ഇബ്നു ഔഫി(റ) വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ തിരുദൂതന്‍റെ ﷺ സന്നിധിയില്‍ ഉണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു; നിങ്ങള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പ്രതിജ്ഞ ചെയ്യുന്നില്ലേ ? ഞങ്ങളാണെങ്കില്‍ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ! ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു. പിന്നേയും അവിടുന്ന് ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകനോട് നിങ്ങള്‍ പ്രതിജ്ഞചെയ്യുന്നില്ലേ? ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. പ്രവാചകരെ! ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങളെന്തിന്‍മേലാണ് അങ്ങയോട് ബൈഅത്ത് ചെയ്യേണ്ടത്? അവിടുന്ന് അരുളി: അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു സമയങ്ങളിലെ നമസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു: നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്. (റാവി പറയുന്നു) അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീഴും. എന്നാലത് എടുത്തുകൊടുക്കുന്നതിനു കൂടി ആരോടും ആവശ്യപ്പെടുകയില്ലായിരുന്നു. (മുസ്ലിം)
-
അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഉള്ളത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വല്ലവനും ജനങ്ങളോട് യാചിക്കുന്നപക്ഷം നിശ്ചയം, തീക്കട്ടയാണ് അവന്‍ യാചിക്കുന്നത്. അതുകൊണ്ട് അതവന്‍ ചുരുക്കുകയോ അധികരിപ്പിക്കുകയോ ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
-
സമുറത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: നിശ്ചയം, യാചന ഒരു പരിക്കാണ്. യാചകന്‍ അതുകൊണ്ട് അവന്‍റെ മുഖത്ത് പരിക്കേല്‍പിക്കുന്നു. ഭരണകര്‍ത്താവിനോടോ അത്യാവശ്യകാര്യത്തിലോ യാചിച്ചാലൊഴികെ. (അഭിമാനത്തിന് ക്ഷതം വരുത്തുന്നവന്നാണ് യാചന). (തിര്‍മിദി)
-
സൌബാന്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രവചിച്ചു: ജനങ്ങളോട് യാതൊന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്കുറപ്പ് തന്നാല്‍ അവന് സ്വര്‍ഗ്ഗം നല്‍കാമെന്ന് ഞാനേല്‍ക്കാം. ഞാനുണ്ടെന്ന് സൌബാന്‍ പറഞ്ഞു. പിന്നീടദ്ദേഹം ആരോടും യാചിക്കാറില്ല. (അബൂദാവൂദ്)
-
ഖബീസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാനൊരു ചുമതല ഏറ്റെടുത്തു. അതിലേക്ക് എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി തിരുസന്നിധിയില്‍ ചെന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ ഇവിടെ താമസിക്കൂ! സകാത്തിന്‍റെ ധനം വന്നാല്‍ ഞാന്‍ നിനക്കു തരാന്‍ കല്‍പിക്കാം. എന്നിട്ടവിടുന്ന് പറഞ്ഞു: ഹേ, ഖബീസത്തേ! മൂന്നിലൊരാള്‍ക്കല്ലാതെ ഭിക്ഷാടനം അനുവദനീയമല്ല. 1. ഏതെങ്കിലും ഭാരമേറ്റടുക്കുന്നവര്‍ താനത് പരിഹരിക്കുന്നതുവരെ യാചിക്ാം. പിന്നീട് അവനതില്‍ നിന്ന് പിന്‍മാറണം. 2. തന്‍റെ ധനം മുഴുവനും നശിപ്പിക്കുമാറുള്ള വിപത്ത് നേരിട്ടവന്‍ തനിക്കേതെങ്കിലും ജീവിതമാര്‍ഗ്ഗം കൈവരുന്നത് വരെ ഭിക്ഷയാചിക്കല്‍ അനുവദനീയമാണ്. 3. തന്‍റെ നാട്ടുകാരില്‍ നിന്ന് മൂന്ന് നായകന്‍മാര്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നുവെന്ന്, സാക്ഷ്യം വഹിക്കുവോളം ദാരിദ്യ്രം ബാധിച്ചവന്‍, അവനും ഏതെങ്കിലും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ യാചിക്കല്‍ അനുവദനീയമാണ്. ഖബീസത്തേ! അതല്ലാത്ത യാചനകളെല്ലാം നിഷിദ്ധമാണ്. അവനത് ഭക്ഷിക്കുന്നത് ചീത്ത ധനസമ്പാദനമാര്‍ഗ്ഗത്തിലൂടെയാണ്. (മുസ്ലിം)
-
അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ തറപ്പിച്ചുപറഞ്ഞു; സകരിയ്യ നബി (അ) ഒരു മരപ്പണിക്കാരനായിരുന്നു (മുസ്ലിം)
-
അബൂസഈദില്‍ ഖുദ്‌രിയ്യി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ നബി ﷺ യൊന്നിച്ച് യാത്രയിലായിരിക്കെ, ഒരാള്‍ തന്‍റെ വാഹനത്തിലേറി പ്രത്യക്ഷപ്പെട്ടു. എന്നിട്ടയാള്‍ വലതുവശത്തേക്കും ഇടതുവശത്തേക്കും തന്‍റെ ദൃഷ്ടി തെറ്റിച്ചുകൊണ്ടിരുന്നു. അന്നേരം നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും പക്കല്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുത്തുകൊള്ളട്ടെ. അപ്രകാരം തന്നെ കൂടുതല്‍ ഭക്ഷണം കയ്യലിരിപ്പുള്ളവര്‍ ഇല്ലാത്തവനും കൊടുത്തുകൊള്ളട്ടെ. അങ്ങനെ മുതലന്െ പല വകുപ്പുകളെ സംബന്ധിച്ചും നബി ﷺ ഇതുതന്നെ പറഞ്ഞു. അവസാനം മിച്ചം വരുന്ന യാതൊന്നിലും ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് ഞങ്ങള്‍ വിചാരിച്ചുപോയി. (മുസ്ലിം)
-
ബുറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: ഖബര്‍ സിയാറത്ത് (ഒരുകാലത്ത്) ഞാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ സിയാറത്ത് ചെയ്തുകൊള്ളുക. (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ എന്നോടൊപ്പം ശയിക്കാറുള്ള രാത്രിയിലെ അന്ത്യയാമത്തില്‍ സാധാരണ ബഖീഉല്‍ അര്‍ഖദ് എന്ന ശ്മശാനത്തിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. എന്നിട്ട് അവിടുന്ന് പറയാറുണ്ട്: മുഅ്മിനുകളുടെ ഭവനത്തില്‍ വസിക്കുന്നവരേ! നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടത് നിങ്ങള്‍ക്കിതാ വന്നു കഴിഞ്ഞു. പക്ഷേ, നാളേക്ക് നിങ്ങള്‍ പിന്തിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു ﷻ ഉദ്ദേശിച്ചെങ്കില്‍ നമ്മളും നിങ്ങളോട് വന്നുചേരുന്നതാണ്. അല്ലാഹുവേ! ബഖീഉല്‍ അര്‍ഖദിന്‍റെ നിവാസികള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. (മുസ്ലിം)
-
ബൂറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: സന്തതസഹചാരികള്‍ ശ്മശാനത്തിലേക്ക് പുറപ്പെടുമ്പോള്‍ അവരില്‍ നിന്നാരെങ്കിലും അസ്സലാമു അലൈക്കും എന്ന് പറയാന്‍ നബി ﷺ അവരെ പഠിപ്പിച്ചിരുന്നു. മുഅ്മിനുകളും മുസ്ളീംകളുമായ ഖബറാളികളെ! നിങ്ങളില്‍ അല്ലാഹുവിന്‍റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. അല്ലാഹു ﷻ ഉദ്ദേശിക്കുന്നപക്ഷം (അടുത്തുതന്നെ) ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നമ്മള്‍ക്കും അഭയമുണ്ടാകട്ടെ! എന്ന് അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. (മുസ്ലിം)
-
ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: മദീനയിലെ ചില ശ്മശാനങ്ങളിലൂടെ ഒരിക്കല്‍ റസൂല്‍ ﷺ നടന്നുപോയി. അന്നേരം ശ്മശാനവാസികള്‍ക്ക് അഭിമുഖമായിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ഹേ, ഖബറാളികളേ! നിങ്ങളില്‍ അല്ലാഹുവിന്‍റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. മാത്രമല്ല, നമ്മള്‍ക്കും നിങ്ങള്‍ക്കും അവന്‍ പൊറുത്തുതരികയും ചെയ്യട്ടെ! നിങ്ങളാണെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളും ഞങ്ങള്‍ നിങ്ങളുടെ പിന്‍ഗാമികളുമാണ്. (അടുത്തുതന്നെ മരണപ്പെടുന്നവരുമാണ്) (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ യുടെ വലതുകൈ അവിടുത്തെ ശുചീകരണത്തിനും ഭക്ഷണത്തിനുമായിരുന്നു. ഇടതുകൈ ശൌചത്തിനും മറ്റഴുക്കുകള്‍ നീക്കം ചെയ്യുന്നതിനുമായിരുന്നു. (അബൂദാവൂദ്)
-
ഹഫ്സ്വ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ വലതുകൈ ആഹാര പാനീയങ്ങള്‍ക്കും വസ്ത്രത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റാവശ്യങ്ങള്‍ക്കാണ് ഇടതുകൈ ഉപയോഗിക്കാറ്. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുളുചെയ്യുമ്പോഴും വലതുഭാഗത്തുനിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്)
-
യഈശി(റ)ല്‍ നിന്ന് നിവേദനം: എന്‍റെ പിതാവ് - ത്വിഖ്ഫത്ത്(റ)- പറഞ്ഞു: ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടന്നപ്പോള്‍ ഒരാള്‍ കാലുകൊണ്ട് എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. ഇത് അല്ലാഹുവിന് കോപമുള്ള കിടത്തമാണ്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അത് റസൂല്‍ ﷺ ആയിരുന്നു. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. ഒരിടത്ത് ഇരുന്നവന്‍ അവിടെവെച്ച് അല്ലാഹുവിനെ സ്മരിച്ചില്ലെങ്കില്‍ അവന് അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം ഒരിടത്ത് കിടന്നുറങ്ങിയവന്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ അവന് അല്ലാഹുവിങ്കല്‍ നിന്ന് നാശനഷ്ടം സംഭവിക്കുന്നതാണ്. (അബൂദാവൂദ്) (വിലമതിപ്പുള്ള സമയം നഷ്ടപ്പെടുത്തിയതു കൊണ്ടാണത്)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ സുഭി നമസ്കാരം നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ സൂര്യന്‍ പൂര്‍ണ്ണമായി ഉദിച്ചുയരുന്നതുവരെ അവിടുന്ന് തല്‍സ്ഥാനത്തു തന്നെ ചമ്രം പടിഞ്ഞ് ഇരിക്കുകയായിരുന്നു. (അബൂദാവൂദ്)
-
ഖൈല(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ മുട്ടുകെട്ടിയിരിക്കുന്നത് ഞാന്‍ കണ്ടു. അന്നേരം ഭക്തിനിര്‍ഭരമായി അവിടുന്ന് ഇരിക്കുന്നത് കണ്ടപ്പോള്‍ ഭയം നിമിത്തം ഞാന്‍ ഞെട്ടിവിറച്ചുപോയി. (അബൂദാവൂദ്, തിര്‍മിദി)
-
ശരീദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ ഇടതുകൈ പിന്നില്‍ വെച്ചു കൊണ്ട് (കൈപ്പത്തിയില്‍) ചാരിയിരിക്കെ, നബി ﷺ എന്‍റെ അരികിലൂടെ നടന്നുപോയി. അന്നേരം അവിടുന്ന് ചോദിച്ചു. നീ ക്രോധിക്കപ്പെട്ടവരെ (ജൂതരെ) പ്പോലെയിരിക്കുകയാണോ? (അബൂദാവൂദ്) (ഇസ്ളാമികദൃഷ്ട്യാ നല്ലതല്ലാത്തതേതും, അതാരില്‍ നിന്നുണ്ടായതാണോ അവരോട് ചേര്‍ത്ത് പറയാവുന്നതാണ്)
-
കില്‍ദ (റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ സലാം പറയാതെ കടന്നുചെന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു. നീ തിരിച്ചുപോയി, അസ്സലാമു അലൈക്കും അ അദ്ഖുലു എന്ന് പറഞ്ഞു കൊണ്ടനുവാദം ചോദിക്കൂ. (അബൂദാവൂദ്, തിര്‍മിദി) (എന്നിട്ട് അനുമതിലഭിച്ചെങ്കില്‍ മാത്രം കടന്നുവരൂ. ഇല്ലെങ്കില്‍ തിരിച്ചുപോകൂ!)
-
അബൂമൂസ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളാരെങ്കിലും തുമ്മുകയും അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇനി അവന്‍ അല്ലാഹുവിന് ഹംദ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളവന് പ്രാര്‍ത്ഥിക്കേണ്ടതില്ല. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തുമ്മുമ്പോള്‍ കയ്യോ വസ്ത്രമോ വായില്‍വെച്ചുകൊണ്ട് ശബ്ദം കുറച്ചിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അബൂമൂസ (റ)യില്‍ ിന്ന് നിവേദനം: യര്‍ഹമുകല്ലാ എന്ന് റസൂല്‍ ﷺ പ്രാര്‍ത്ഥിക്കുമെന്ന് ആഗ്രഹിച്ചുകൊണ്ട് ജൂതന്‍മാര്‍ റസൂല്‍ ﷺ ന്‍റെ അടുത്ത് വന്ന് തുമ്മാറുണ്ട്. എന്നാല്‍ നബി ﷺ യഹ്ദീകമുല്ലാഹു വയുസ്ളിഹു ബാലകം എന്നാണ് പ്രാര്‍ത്ഥിക്കാറ്. (അബൂദാവൂദ്, തിര്‍മിദി)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: നിങ്ങളാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സ്വന്തം കൈകൊണ്ട് വായ പൊത്തണം! കാരണം പിശാച് അതില്‍ കടന്നുകൂടും. (മുസ്ലിം) (വായില്‍ കൈ വെക്കുന്നത് കൊണ്ട് അവന്‍റെ പ്രവേശനം തടുക്കാന്‍ കഴിയും)
-
അനസ് (റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ യമന്‍ നിവാസികള്‍ വന്നപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു. യമന്‍കാരാണ് നിങ്ങളുടെ അടുത്ത് വന്നിട്ടുള്ളവര്‍, അവരത്രെ ആദ്യമായി ഹസ്തദാനം നടപ്പില്‍ വരുത്തിയത്. (അബൂദാവൂദ്)
-
ബറാഅ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: രണ്ടു മുസ്ലിംകള്‍ കണ്ടുമുട്ടുമ്പോള്‍ ഹസ്തദാനം ചെയ്യുകയാണെങ്കില്‍ അവര്‍ രണ്ടുപേരും വിട്ടുപിരിയുന്നതിനുമുമ്പ് തങ്ങളുടെ പാപം പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ, ഞങ്ങളാരെങ്കിലും സഹോദരനയോ, സ്നേഹിതനെയോ കണ്ടുമുട്ടുമ്പോള്‍ അവനുവേണ്ടി (തല) കുനിക്കാന്‍ ാടു്ടോ? റസൂല്‍ ﷺ പറഞ്ഞു. ഇല്ല. വീണ്ടും അയാള്‍ ചോദിച്ചു. അവനെ അണച്ചുപൂട്ടി ആലിംഗനം ചെയ്യാന്‍ പാടുണ്ടോ? അവിടുന്ന് പറഞ്ഞു. വേണ്ട, വീണ്ടും അയാള്‍ ചോദിച്ചു. എന്നാല്‍ അവന്‍റെ കൈ പിടിച്ച് ഹസ്തദാനം ചെയ്യട്ടെയോ? അവിടുന്ന് മറുപടി പറഞ്ഞു. അതെ. (തിര്‍മിദി)
-
സഫ്‌വാനി (റ)ല്‍ നിന്ന് നിവേദനം: ഒരു ജൂതന്‍ സ്നേഹിതനോട് പറഞ്ഞു. നമുക്ക് നബി ﷺ യുടെ അടുത്തേക്ക് പോകാം. അങ്ങനെ അവര്‍ രണ്ടുപേരും റസൂല്‍ ﷺ യുടെ അടുക്കല്‍ ചെന്നുകൊണ്ട് ഒമ്പത് ദൃഷ്ടാന്തങ്ങളെ സംബന്ധിച്ചു ചോദിച്ചു. റിപ്പോര്‍ട്ടര്‍ ആ ഹദീസ് അവസാനം വരെ നിവേദനം ചെയ്തിട്ടുണ്ട്. അപ്പോള്‍ അവര്‍ നബി ﷺ യുടെ കൈകാല്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു. നിങ്ങള്‍ ഒരു യഥാര്‍ത്ഥ നബി തന്നെയാണെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. (തിര്‍മിദി)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. സല്‍ക്കര്‍മ്മങ്ങളില്‍ ഒന്നും തന്നെ നീ നിസ്സാരമാക്കിത്തള്ളരുത്. അത് മുഖപ്രസന്നതയോടെ സഹോദരനെ സമീപിക്കുക എന്ന എത്രയും ചെറിയ കാര്യമാണെങ്കിലും. (മുസ്ലിം)
-
സഖ്‌റ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! എന്‍റെ ജനതക്ക് അവരുടെ പ്രഭാതത്തില്‍ ബര്‍ക്കത്ത് നല്‍കേണമേ! ഒരു സൈന്യത്തെ അവിടുന്ന് അയക്കുമ്പോള്‍ പകലിന്‍റെ ആദ്യസമയത്താണ് അയക്കാറ് പതിവ്, സഖ്‌റ് ഒരു കച്ചവടക്കാരനായിരുന്നു. പകലിന്‍റെ ആദ്യത്തിലാണ് അദ്ദേഹത്തിന്‍റെ ചരക്ക് അയക്കാറ്. അങ്ങനെ അദ്ദേഹം വളരെ വലിയ സമ്പന്നനായി മാറി. (അബൂദാവൂദ്, തിര്‍മിദി)
-
അംറുബിന്‍ ശുഐബ്(റ) തന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാമഹനില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറയുന്നു: ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ ശൈത്താനാണ്. രണ്ടുപേരുള്ള യാത്രക്കാരും ശൈത്താന്‍മാരാണ്. മൂന്നാളുകള്‍ ഒരു സംഘമാണ്. (പരസ്പര സഹായങ്ങള്‍ക്ക് അവര്‍ക്കേ കഴിയൂ). (അബൂദാവൂദ്, തിര്‍മിദി, നസാഈ)
-
അബൂസഈദില്‍ നിന്നും അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറയുന്നു: മൂന്നാളുകള്‍ കൂടി ഒരു യാത്ര പുറപ്പെട്ടാല്‍ തങ്ങളില്‍ നിന്ന് ഒരാളെ അവര്‍ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാലുപേരുള്ള സൂഹൃല്‍ സംഘമാണ് നല്ലത്. ചെറിയ സൈന്യങ്ങളില്‍ ഉത്തമമായത് 400 ആളുകള്‍ ഉള്ളതും വലിയ സൈന്യങ്ങളില്‍ ബൃഹത്തായത് 4000 ആളുകളുള്ളതുമാണ്. 12000 വരുന്ന ജനസംഖ്യ കുറവുകൊണ്ട് ഒരിക്കലും പരാജയപ്പെടുകയില്ല. (അബൂദാവൂദ്, തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: ക്ഷേമകാലത്ത് യാത്ര ചെയ്യുമ്പോള്‍ ഒട്ടകത്തിന് ഭൂമിയില്‍ നിന്നുള്ള അവകാശത്തെ നിങ്ങള്‍ വകവെച്ചുകൊടുക്കണം. മന്ദം മന്ദം മേച്ചുകൊണ്ട് യാത്ര തുടരണം. മറിച്ച് ക്ഷാമകാലത്താണ് നിങ്ങള്‍ യാത്ര പോകുന്നതെങ്കില്‍ ദ്രുതഗതിയില്‍ യാത്ര തുടരേണ്ടതാണ്. (മന്ദം മന്ദം യാത്രചെയ്യുമ്പോള്‍ പുല്ലും വെള്ളവും കിട്ടാതെ ഒട്ടകം കഷ്ടപ്പെടേണ്ടിവരും) ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ സഞ്ചാരപാത നിങ്ങള്‍ ഒഴിഞ്ഞുമാറണം. കാരണം അത് ഇഴജന്തുക്കളുടേയും വിഷജന്തുക്കളുടേയും രാത്രിയിലെ സഞ്ചാരമാര്‍ഗ്ഗമാണ്. (മുസ്ലിം)
-
അബൂഖത്താദ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യാത്രക്കിടയില്‍ ഇറങ്ങിത്താമസിക്കേണ്ടി വന്നാല്‍ വലതുഭാഗത്ത് തിരിഞ്ഞുകിടക്കും. സുഭിനു അല്‍പം മുമ്പാണ് ഇറങ്ങിത്താമസിക്കുന്നതെങ്കില്‍ മുഴംകൈ നാട്ടിക്കൊണ്ട് തല പടം കയ്യില്‍ വെക്കുമായിരുന്നു. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിങ്ങള്‍ രാത്രിയാത്ര ചെയ്യുക. നിശ്ചയം രാത്രി ഭൂമി ചുരുട്ടപ്പെടും. (അബൂദാവൂദ്)
-
അബൂസഹ്ളബ(റ)യില്‍ നിന്ന് നിവേദനം: യാത്രാമദ്ധ്യേ ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ ചുരങ്ങളിലും താഴ്‌വരകളിലും ജനങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. റസൂല്‍ ﷺ പറഞ്ഞു: ഈ പര്‍വ്വതനിരകളിലും താഴ്‌വരകളിലും നിങ്ങള്‍ ചിന്നിച്ചിതറുകയാണെങ്കില്‍ നിസ്സംശയം അത് പിശാചില്‍ നിന്നുള്ളതാണ്. പിന്നീട് അവര്‍ ഒരിടത്തും ഇറങ്ങിയിട്ടില്ല. അന്യോന്യം കൂടിച്ചര്‍ന്നിട്ടല്ലാതെ. (അബൂദാവൂദ്)
-
ഇബ്നുല്‍ഹന്‍ളലിയ്യ(റ)യില്‍ നിന്ന് നിവേദനം: (അദ്ദേഹം ബൈഅത്തുറിള്‌വാന്‍റെ ആളുകളില്‍പെട്ട ആളാണ്) റസൂല്‍ ﷺ ഒരിക്കല്‍ ഒരു ഒട്ടകത്തിന്‍റെ അരികിലൂടെ നടന്നുപോയി. അതിന്‍റെ വയറ് ഒട്ടി മുതുകിനോട് ചേര്‍ന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടണം. അതുകൊണ്ട് നല്ല നിലയില്‍ നിങ്ങള്‍ അതില്‍ സവാരി ചെയ്യുകയും നല്ല രീതിയില്‍ നിങ്ങള്‍ അതിനെ അറുത്ത് ഭക്ഷിക്കുകയും ചെയ്യുക. (അബൂദാവൂദ്)
-
അബ്ദുല്ലാഹിബിന്‍ ജഅ്ഫരി(റ)ല്‍ നിന്ന് നിവേദനം: ഒരു ദിവസം റസൂല്‍ ﷺ എന്നെ പിന്നില്‍ ഇരുത്തിക്കൊണ്ട് യാത്ര ചെയ്തു. അന്നേരം എന്നോട് ഒരു രഹസ്യം പറഞ്ഞു. ഒരാളോടും ഞാനത് പറയുകയില്ല. കുന്നുകളോ ഈത്തപ്പനത്തോട്ടങ്ങളോ ആയിരുന്നു (വിസര്‍ജ്ജനവേളയില്‍) നബി ﷺ മറയായി ഇഷ്ടപ്പെട്ടിരുന്നത്. ഈ ഹദീസ് സംക്ഷിപ്തമായി മുസ്ളീം(റ) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബര്‍ക്കാനി (റ) മുസ്ളിമിന്‍റെ ഇതേ സനദില്‍തന്നെ ഹാഇശുന്‍ നഹ്ള് എന്നതിന്‍റെ ശേഷം ഈ വിധം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ അന്‍സാരികളില്‍പെട്ട ഒരാളുടെ തോട്ടത്തില്‍ നബി ﷺ പ്രവേശിച്ചു. അപ്പോള്‍ അവിടെയുണ്ടൊരൊട്ടകം. നബി ﷺ യെ കണ്ടതോടെ അതിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും അത് അയവിറക്കുകയും ചെയ്തു. തല്‍ക്ഷണം അരികില്‍ചെന്ന് നബി ﷺ അതിന്‍റെ പൂഞ്ഞയും ചെവിയുടെ പിന്‍ഭാഗവും തൊട്ടുതടവിയപ്പോള്‍ അത് ശാന്തമായി. അങ്ങനെ നബി ﷺ അന്വേഷിച്ചു. ആരുടേതാണ് ഈ ഒട്ടകം? അപ്പോള്‍ അന്‍സാറുകളില്‍പ്പെട്ട ഒരാള്‍ വന്നപറഞ്ഞു. പ്രവാചകരേ! ഇത് എണ്റ്റേതാണ്. നബി ﷺ ചോദിച്ചു. നിനക്ക് ഉടമയാക്കിത്തന്നിട്ടുള്ള ഈ കാലിയുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ പട്ടിണിയിടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് എന്നോട് ഇത് ആവലാതിപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)
-
ജാബിര്‍ (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുദ്ധത്തിനുപുറപ്പെടാനുദ്ദേശിച്ചാല്‍ പറയാറുണ്ട്. ഹേ! മുഹാജിറുകളുടെയും അന്‍സാരികളുടേയും സമൂഹമേ! നിശ്ചയമായും നിങ്ങളുടെ സഹോദരന്‍മാരില്‍ ധനവും കുടുംബവും ഇല്ലാത്തവരുണ്ട്. അതുകൊണ്ട് നിങ്ങളില്‍ ഓരോരുത്തരും രണ്ടോ മൂന്നോ ആളുകളെ തന്നിലേക്ക് ചേര്‍ത്തുകൊള്ളട്ടെ. തന്നിമിത്തം ഞങ്ങളില്‍ ഓരോരുത്തര്‍ക്കും കൈമാറി കൈമാറിക്കിട്ടുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. (കുറച്ചുസമയം അവരും കുറച്ചുസമയം ഞങ്ങളും കൈമാറിയിട്ടായിരുന്നു ഞങ്ങള്‍ വാഹനപ്പുറത്ത് ഏറിയിരുന്നത്) റിപ്പോര്‍ട്ടര്‍ പറയുന്നു: രണ്ടോ, മൂന്നോ ആളുകളെ ഞാന്‍ എന്നിലേക്ക് കൂട്ടി. എന്‍റെ ഒട്ടകത്തില്‍ അവര്‍ക്കുള്ള ഊഴം തന്നെയായിരുന്നു എനിക്കും ലഭിച്ചിരുന്നത്. (അബൂദാവൂദ്) (ഒട്ടകം ഞങ്ങളും അവരും സമാസമം കൈമാറിക്കൊണ്ടാണ് സഞ്ചരിച്ചിരുന്നത്)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പിന്നിലായിരിക്ും (രാത്രിയില്‍) നടക്കുക. അബലരെ നയിച്ചുകൊണ്ടും സ്വന്തം വാഹനത്തിലറ്റി്കൊണ്ടും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പിന്തുടരുന്നത് (അബൂദാവൂദ്)
-
ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ഒട്ടകപ്പുറത്ത് കയറി ശരിയായി ഇരുന്നുകഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലിക്കൊണ്ട് പറയും. ഇത് എനിക്ക് കീഴ്പ്പെടുത്തിത്തന്നവന്‍ പരിശുദ്ധനാണ്. നമുക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം റബ്ബിങ്കലേക്ക് നമ്മള്‍ മടങ്ങിച്ചെല്ലുന്നതാണ്. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ നന്‍മയും ഭക്തിയും നീ തൃപ്തിപ്പെടുന്ന പ്രവൃത്തിയും നിന്നോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലാഹുവേ? ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കിത്തരേണമേ! അതിന്‍റെ വിദൂരതയെ ഞങ്ങള്‍ക്ക് നീ ചുരുക്കിത്തരേണമേ! അല്ലാഹുവേ! നീയാണ് ഈ യാത്രയില്‍ ഞങ്ങളുടെ കൂട്ടുകാരനും കുടുംബ ത്തിലെ പ്രതിനിധിയും. അല്ലാഹുവേ! ഈ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള ചീത്തയായ പരിണാമത്തില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനപേക്ഷിക്കുന്നു. യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അതും ഉപരിയായി ഇങ്ങനെയും അവിടുന്ന് പറയുമായിരുന്നു. ഞങ്ങള്‍ പാപത്തില്‍ നിന്ന് മടങ്ങിയവരും ഞങ്ങളുടെ നാഥനെ ആരാധിക്കുന്നവരും അവനെ സ്തുതിക്കുന്നവരുമാണ്. (മുസ്ലിം)
-
അബ്ദുല്ലാഹിബ്ന്‍ സര്‍ജീസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യാത്ര പുറപ്പെടുമ്പോള്‍ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖാകുലമായ തിരിച്ചുവരവില്‍ നിന്നും സന്തോഷത്തിനു ശേഷം സന്താപത്തില്‍ നിന്നും മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥനയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ രംഗത്തില്‍ നിന്നും കാവലിന് അപേക്ഷിക്കാറുണ്ട്. (മുസ്ലിം)
-
അലിയ്യുബിന്‍ റബീഅ്(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ അലിയ്യുബിന്‍ അബീതാലിബിന്‍റെ സന്നിധിയില്‍ ഹാജരായി. അദ്ദേഹത്തിന് സവാരിചെയ്യാന്‍ വാഹനം (അവിടെ) കൊണ്ടുവന്ന് (നിറുത്തിയി) ട്ടുണ്ടായിരുന്നു. അങ്ങനെ കാലണിയില്‍ അദ്ദേഹം കാല് വെച്ചപ്പോള്‍ ബിസ്മില്ലാ എന്നുപറഞ്ഞു. അതിന്‍റെ പുറത്തുകയറി ശരിയായി കഴിഞ്ഞപ്പോള്‍ പറഞ്ഞു: ഇതു ഞങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്ന അല്ലാഹുവിന് സ്തുതി ഞങ്ങള്‍ക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം, ഞങ്ങളുടെ നാഥനിലേക്ക് ഞങ്ങള്‍ മടങ്ങിച്ചെല്ലുന്നവരാണ്. മൂന്ന് പ്രാവശ്യം അല്‍ഹംദുലില്ലാഹി എന്നും മൂന്നുപ്രാവശ്യം അല്ലാഹു ﷻ അക്ബര്‍ എന്നും പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു. നീ പരിശുദ്ധനാണ്. ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല. അനന്തരം അദ്ദേഹം ചിരിച്ചപ്പോള്‍ ചോദിക്കപ്പെട്ടു. അമീറുല്‍ മുഅ്മിനീന്‍! നിങ്ങള്‍ എന്തുകൊണ്ട് ചിരിച്ചു? അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്തതുപോലെ റസൂല്‍ ﷺ ചെയ്യുകയും അതിനുശേഷം ചിരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു: പ്രവാചകരേ! അങ്ങ് എന്തുകൊണ്ട് ചിരിച്ചു? എന്‍റെ പാപം നീ പൊറുത്തു തരേണമേ എന്നൊരു ദാസന്‍ പറയുമ്പോള്‍ നിന്‍റെ രക്ഷിതാവ് അത്ഭുതപ്പെട്ടുകൊണ്ട് പറയും: ഞാനല്ലാതെ പാപം പൊറുക്കുന്നവനില്ലെന്ന് അവന്‍ ഗ്രഹിച്ചു. (അബൂദാവൂദ്, തിര്‍മിദി) (അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ യും സൈന്യവും ചുരം കയറുമ്പോള്‍ തക്ബീറും അവിടെനിന്ന് ഇറങ്ങുമ്പോള്‍ തസ്ബീഹും ചൊല്ലുമായിരുന്നു. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നു. അതുകൊണ്ട് എന്നെ അങ്ങ് ഉപദേശിച്ചാലും, നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന് തഖ്‌വാ ചെയ്യുകയും ചുരം കയറുമ്പോള്‍ തക്ബീര്‍ ചൊല്ലുകയും ചെയ്യുക. അങ്ങനെ അയാള്‍ പിന്നിട്ടുപോയപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇയാള്‍ക്ക് വഴി ദൂരത്തെ നീ ചുരുക്കിക്കൊടുക്കേണമേ! യാത്ര എളുപ്പമാക്കിക്കൊടുക്കേണമേ! (തിര്‍മിദി)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: നിസ്സംശയം മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കും. 1. മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥന, 2. മുസാഫിറിന്‍റെ പ്രാര്‍ത്ഥന, 3. സന്താനങ്ങള്‍ക്കുവേണ്ടി (മാതാ) പിതാവിന്‍റെ പ്രാര്‍ത്ഥന. (അബൂദാവൂദ്, തിര്‍മിദി)
-
അബൂമൂസ (റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍ ﷺ വല്ല ആളുകളെയും ഭയപ്പെട്ടാല്‍ പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ! നിന്നെ അവരുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ നിക്ഷേപിക്കുന്നു. (അങ്ങനെ അവരുടെ കുതന്ത്രങ്ങളെ നീ പരാജയപ്പെടുത്തും) അവരുടെ ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞങ്ങള്‍ കാവല്‍തേടുകയും ചെയ്യുന്നു. (അബൂദാവൂദ്)
-
ഖൌല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഒരിടത്തിറങ്ങി. എന്നിട്ട് അവന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ പരിശുദ്ധമായ വാക്യങ്ങളുടെ പേരില്‍ അവന്‍റെ സൃഷ്ടികളുടെ ഉപദ്രവത്തില്‍ നിന്ന് ഞാന്‍ കാവലപേക്ഷിക്കുന്നു. എങ്കില്‍ തല്‍സ്ഥാന ത്തുനിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യപ്പെടുത്തുകയില്ല. (മുസ്ലിം) (ദേഹേച്ഛകളോ പിശാചോ അവനെ പിടികൂടുകയില്ല)
-
ഇബ്നുഉമറി (റ)ല്‍ നിന്ന് നിവേദനം: യാത്രയില്‍ രാത്രിയാകുമ്പോള്‍ നബി ﷺ പറയാറുണ്ട്. ഹേ, ഭൂമീ! എന്‍റെയും നിന്‍റെയും റബ്ബ് അല്ലാഹുവാണ്. നിന്നിലുള്ളതിന്‍റെയും (ഉപദ്രജീവിയുടേയും) നിന്നില്‍ സൃഷ്ടിക്കപ്പെട്ട (മണല്‍, കല്ല്, പാറ, മിനുസമുള്ളത്, പരുത്തത് എന്നി) വയുടേയും ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഇഴഞ്ഞു നടക്കുന്ന ജന്തുക്കളുടെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു. സിംഹം, മനുഷ്യന്‍, പാമ്പ്, തേള്‍, കരയില്‍ താമസിക്കുന്നത് (ജിന്ന്) എന്നവയുടേയും വാലിദി (ഇബ്ളീസി) ന്‍റെയും വലിദിന്‍റെ (ശൈത്താന്‍) യും ഉപദ്രവത്തില്‍ നിന്നും നിന്നോടു ഞാന്‍ കാവലപേക്ഷിക്കുന്നു. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: (ഖൈബര്‍ യുദ്ധത്തില്‍ നിന്ന്) നബി ﷺ യൊന്നിച്ച് ഞങ്ങള്‍ യാത്ര തിരിച്ചു. നോക്കിയാല്‍ മദീന കാണാവുന്ന സ്ഥലത്തെത്തിയപ്പോള്‍ നബി ﷺ പറഞ്ഞു: പശ്ചാത്തപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ സ്വദേശത്തേക്ക് മടങ്ങുന്നവരാണ്. ഞങ്ങള്‍ മദീനയിലെത്തിച്ചേരുന്നതുവരെ നബി ﷺ അത് പറഞ്ഞുകൊണ്ടിരുന്നു. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത് സ്ഥലവും ദജ്ജാല്‍ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട് അവയുടെ വാതിലില്‍ മലക്കുകള്‍ അണിനിരക്കും. എന്നാല്‍ (മദീനയോടടുത്തുള്ള) ഒരു ഉപ്പ് ഭൂമിയിലാണ് അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക് പ്രകമ്പനമേല്‍ക്കും. (ദജ്ജാലിനെ സംബന്ധിച്ച് പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികള്‍ക്ക് കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു ﷻ അതില്‍ നിന്ന് പുറപ്പെടുവിക്കും. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: ഇസ്ബഹാനിലെ യാഹുദികളില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ ദജ്ജാലിനെ അനുഗമിക്കും. അവര്‍ ത്വയലിസാന്‍ ധരിക്കുന്നവരാണ്. (വസ്ത്രത്തിന്‍റെ മീതെ പണ്ഡിതന്‍മാരും മറ്റും ധരിക്കുന്ന മേല്‍ വസ്ത്രം ) (മുസ്ലിം)
-
ഉമ്മുശരീകി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ദജ്ജാലിന്‍റെ ഉപദ്രവത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ജനങ്ങള്‍ ഓടി രക്ഷപ്പെടും. (മുസ്ലിം)
-
ഇംറാനുബ്നു ഹുസ്വൈനി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (റ) പറയുന്നത് ഞാന്‍ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: കാലം അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഭരണ കര്‍ത്താക്കളിലൊരാള്‍ സമ്പത്ത് വാരിക്കൂട്ടും. അത് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാതാകും. (മുസ്ലിം)
-
അബൂമുസാ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങള്‍ക്ക് ഒരുകാലം വരാനുണ്ട്. അക്കാലത്ത് ഒരാള്‍ സ്വര്‍ണ്ണത്തിന്‍റെ സകാത്തുമായി ചുറ്റിനടക്കും. അത് സ്വീകരിക്കാന്‍ ആരുമുണ്ടാവുകയില്ല. നാല്‍പത് സ്ത്രീകള്‍ ഒരേ പുരുഷനില്‍ അഭയം തേടുന്നതായി കാണാന്‍ കഴിയും. പുരുഷന്‍മാരുടെ കുറവും സ്ത്രീകളുടെ ആധിക്യവുമാണതിന് കാരണം. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം)
-
സല്‍മാനി (റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്‍റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്‍റെ പതാക നാട്ടുന്നത്. (മുസ്ലിം)
-
ആസ്വിമി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍ ﷺ യോട് പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് അല്ലാഹു ﷻ പൊറുത്തുതരട്ടെ! അവിടുന്ന് പറഞ്ഞു: നിനക്കും! ആസ്വിം പറഞ്ഞു: ഞാന്‍ അബ്ദുല്ലയോട് ചോദിച്ചു: റസൂല്‍ ﷺ നിനക്ക് പൊറുക്കലിനെ തേടിയോ? അദ്ദേഹം മറുപടി പറഞ്ഞു: അതെ, നിനക്കും, പിന്നീട് അദ്ദേഹം ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു. 'നിന്‍റെയും സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും പാപമോചനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കണം. ' (മുസ്ലിം)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: പ്രകാശംകൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത്. കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍ നിന്നാണ് ജിന്ന് വംശം സൃഷ്ടിക്കപ്പെട്ടത്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുക്കളാലാണ്. (മുസ്ലിം)
-
ആയിശ (റ)ല്‍ നിന്ന് നിവേദനം: ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഭാവമാണ് നബി ﷺ യുടെ സ്വഭാവം. (മുസ്ലിം)
-
സുദീര്‍ഘമായ ഒരു ഹദീസിന്‍റെ കൂട്ടത്തില്‍ മുസ്ലിം അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹു ﷻ ഇഷ്ടപ്പെടും. മറിച്ച് അല്ലാഹുവിന്‍റെ ലിഖാഇനെ വല്ലവനും വെറുത്താല്‍ അല്ലാഹു അവന്‍റെ ലിഖാഇനെയും വെറുക്കും. ഞാന്‍ ചോദിച്ചു: പ്രവാചകരേ! മരണത്തെ വെറുക്കലാണോ? (അതുകൊണ്ടുദ്ദേശം) എന്നാല്‍ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നവരാണല്ലോ. അവിടുന്ന് പറഞ്ഞു: അപ്രകാരമല്ല മുഅ്മിനിന് അല്ലാഹുവിന്‍റെ റഹ്മത്തുകൊണ്ടും പ്രീതികൊണ്ടും സ്വര്‍ഗ്ഗംകൊണ്ടും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്‍റെ ലിഖാഇനെ അവനിഷ്ടപ്പെടും. അനന്തരം അല്ലാഹു ﷻ അവന്‍റെ ലിഖാഇനെയും ഇഷ്ടപ്പെടും. സത്യനിഷേധിക്ക് അല്ലാഹുവിന്‍റെ ശിക്ഷകൊണ്ടും കോപംകൊണ്ടും അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്‍റെ ലിഖാഇനെ അവന്‍ വെറുക്കും. അന്നേരം അവന്‍റെ ലിഖാഇനെ അല്ലാഹുവും വെറുക്കും. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ജനങ്ങളേ! അല്ലാഹു ﷻ പരിശുദ്ധനാണ്. നല്ലത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളു. മുര്‍സലുകളോട് ആജ്ഞാപിക്കപ്പെട്ടത്, അല്ലാഹു ﷻ മുഅ്മിനുകളോടും ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു ﷻ പറഞ്ഞു: പ്രവാചകരേ! നിങ്ങള്‍ നല്ലത് തിന്നുകയും നല്ലത് പ്രവര്‍ത്തിക്കുകയും വേണം. അല്ലാഹു ﷻ പറയുന്നു: നിങ്ങള്‍ക്ക് നാം പ്രദാനം ചെയ്ത നല്ലതില്‍ നിന്ന് ഭക്ഷിക്കുക. പിന്നീട് അവിടുന്ന് പറഞ്ഞു: ദീര്‍ഘയാത്രചെയ്ത്് മുടി ജടകുത്തുകയും പൊടിപുരളുകയും ചെയ്ത ഒരാള്‍ ഇരുകയ്യും ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് എന്‍റെ റബ്ബേ! എന്‍റെ റബ്ബേയെന്ന് പ്രാര്‍ത്ഥിക്കും. അവന്‍റെ ആഹാരം ഹറാം, പാനീയം ഹറാം, അവണ്റ്റ ഉല്‍ഭവം ഹറാം എന്നിരിക്കെ അവന്‍റെ പ്രാര്‍ത്ഥനക്ക് എങ്ങനെ ഉത്തരം ലഭിക്കും. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സയ്ഹാനും ജയ്ഹാനും ഫുറാത്തും നീലും സ്വര്‍ഗ്ഗത്തിലെ പുഴകളില്‍പ്പെട്ടതാണ്. (മുസ്ലിം)
-
അംറുബ്നു അഖ്ത്തബി (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങളെയും കൊണ്ട് സുഭി നമസ്കരിച്ചതിനുശേഷം മിമ്പറില്‍ കയറിയിട്ട് സുഹ്ര്‍ വരെ നബി ﷺ പ്രസംഗിച്ചു. ളുഹര്‍ നമസ്കാരം നിര്‍വ്വഹിച്ചതിനുശേഷം വീണ്ടും മിമ്പറില്‍ കയറി അസര്‍വരെ പ്രസംഗിക്കുകയുണ്ടായി. അസര്‍ നമസ്കാരാനന്തരം വീണ്ടും മിമ്പറില്‍ കയറിക്കൊണ്ട് ഉണ്ടായിട്ടുള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ കാര്യങ്ങളെപ്പറ്റി മഗ്‌രിബ് വരെ സംസാരിച്ചു. ആ കാര്യം ഹൃദിസ്ഥമാക്കിയവരാണ് ഞങ്ങളില്‍ ഏറ്റവും വലിയ പണ്ഡിതന്‍മാര്‍. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: വല്ലവനും ഗൌളിയെ ആദ്യത്തെ അടിയില്‍ത്തന്നെ കൊന്നുകളഞ്ഞാല്‍ അവന്ന് ഇന്നിന്ന പ്രതിഫലമണ്ട്. രണ്ടാമത്തെ അടിയിലാണ് കൊന്നതെങ്കില്‍ ആദ്യത്തേതിനേക്കാള്‍ താഴെയുള്ള പ്രതിഫലമുണ്ട്. മൂന്നാമത്തേതിലാണ് കൊന്നതെങ്കിലോ? ഇന്നിന്ന പ്രതിഫലം അവന് ലഭിക്കും. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: വല്ലവനും ആദ്യത്തെ അടിയില്‍തന്നെ ഗൌളിയെ കൊലപ്പെടുത്തിയാല്‍ 100 ഹസനത്ത് അവന് എഴുതപ്പെടും. രണ്ടാമത്തേതിന് അതിന് താഴെയും, മൂന്നാമത്തേതിന് അതിന് താഴെയുള്ള ഹസനത്തും ലഭിക്കും. (മുസ്ലിം)
-
ജാബിറി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര്‍ വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര്‍ കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസംപോലെ (നിഷ്പ്രയാസം അവര്‍ തസ്ബീഹും തഹ്ളീലും നിര്‍വ്വഹിക്കുന്നതാണ്) (മുസ്ലിം)
-
മുഗീറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മൂസാനബി (അ) ഒരിക്കല്‍ തന്‍റെ റബ്ബിനോട് ചോദിച്ചു: സ്വര്‍ഗ്ഗവാസികളില്‍ താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്‍ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും. നാഥാ! ജനങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില്‍ അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്‍മാരില്‍ ഒരു രാജാവിന്‍റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല്‍ നീ തൃപ്തിപ്പെടുമോ? അന്നേരം അവന്‍ പറയും: നാഥാ! ഞാന്‍ അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു ﷻ പറയും: എന്നാല്‍ അതും അതിന്‍റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. അല്ലാഹു ﷻ പറയും. എന്നാല്‍ ഇതും ഇതിന്‍റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്‍റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്‍ഗ്ഗവാസികളില്‍ ആരാണ് ഉന്നതന്‍മാര്‍? അവന്‍ പറയും: എന്‍റെ കൈകൊണ്ട് ഞാന്‍തന്നെ പ്രതാപം നട്ടുവളര്‍ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്‍. കണ്ണുകള്‍ക്ക് കാണാനോ കാതുകള്‍ക്ക് കേള്‍ക്കാനോ മനുഷ്യഹൃദയങ്ങള്‍ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ളവ. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ചില അങ്ങാടികളുണ്ട്. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന് അടിച്ചുവീശുന്ന കാറ്റ് അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവര്‍ കൂടുതല്‍ സൌന്ദര്യവും കൌതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കള്‍ അവരോട് പറയും. നിശ്ചയം നിങ്ങള്‍ക്ക് കൂടുതല്‍ സൌന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്. അവര്‍ മറുപടി പറയും. അല്ലാഹുവാണ, ഞങ്ങള്‍ പോയശേഷം നിങ്ങളും സൌന്ദര്യമുള്ളവരും സുമുഖന്‍മാരുമായി മാറിയിട്ടുണ്ട്. (മുസ്ലിം)
-
അബൂസഈദും(റ) അബൂഹുറയ്‌റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചുപറയും: നിങ്ങള്‍ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള്‍ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള്‍ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്‍മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ ആഗ്രഹിച്ചുകൊള്ളൂ. അപ്പോള്‍ അതും ഇതും അവന്‍ ആഗ്രഹിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച് കഴിഞ്ഞോ? എന്നവനോട് ചോദിച്ചാല്‍ അവന്‍ അതെ എന്ന് മറുപടി പറയും. തത്സമയം അല്ലാഹു ﷻ പറയും. നീ ആഗ്രഹിച്ചതും അതിണ്റ്റത്രയുള്ളതും നിനക്കുണ്ട്. (മുസ്ലിം)
-
സുഹൈബി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതിനു ശേഷം അല്ലാഹു ﷻ ചോദിക്കും. കൂടുതല്‍ വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അന്നേരം അവര്‍ പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില്‍ കൂടുതല്‍ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല) തല്‍സമയം അല്ലാഹു ﷻ ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള്‍ അവര്‍ക്ക് റബ്ബിനെ കാണാന്‍ കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്‍ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)
നാഥാ! ഇതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ വിട്ടുപൊറുത്തു മാപ്പാക്കിത്തരണേ! (ആമീന്‍)
Click here to download all three parts of Hadith