-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ രാത്രിയില്‍ തഹജ്ജുദിനുവേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്ക് സര്‍വ്വസ്തുതിയും. ആകാശത്തിലെയും ഭൂമിയിലെയും അവയ്ക്ക് ഇടയിലുള്ളതിന്‍റെയും നിയന്താവ് നീയാണ്. നിനക്ക് സ്തുതി. ഉപരിഭാഗങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് ഇടയിലുള്ളതിന്‍റെയും ആധിപത്യം നിനക്കാണ്. നിനക്ക് സ്തുതി. ആകാശങ്ങളുടെയും ഭൂമിയുടെയും തേജസ്സ് നീയാണ്. നിനക്ക് സര്‍വ്വസ്തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവ് നീയാണ്. നിനക്ക് സ്തുതി. നീയാണ് സത്യം. നിന്‍റെ വാഗ്ദാനം സത്യമാണ്. നിന്നെ അഭിമുഖീകരിക്കല്‍ യാഥാര്‍ത്ഥ്യമാണ്. നിന്‍റെ വചനം യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്. നരകം യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്മാര്‍ യാഥാര്‍ത്ഥ്യമാണ്. അന്ത്യദിനം സത്യമാണ്. അല്ലാഹുവേ! മുഹമ്മദ് സത്യമാണ്. നിനക്ക് വേണ്ടി ഞാന്‍ മുസ്ലിമായിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. നിന്‍റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു. നീ എനിക്ക് തെളിവുകള്‍ നല്‍കേണമേ, നിന്നിലേക്ക് ഞാന്‍ വിധി അന്വേഷിക്കുന്നു. അതിനാല്‍ നീ എനിക്ക് മാപ്പ് ചെയ്യേണമേ. ഞാന്‍ പ്രവര്‍ത്തിച്ചതിലും പ്രവര്‍ത്തിക്കാത്തതിലും ഞാന്‍ രഹസ്യമാക്കിയതിലും പരസ്യമാക്കിയതിലും. ആദ്യവും അന്ത്യവും നീയാണ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. (ബുഖാരി. 2. 21. 221)
-
സാലിമ് (റ) തന്‍റെ പിതാവില്‍ നിന്ന് (ഇബ്നു ഉമര്‍ ) ഉദ്ധരിക്കുന്നു: നബി ﷺ യുടെ കാലത്ത് ആരെങ്കിലും വല്ല സ്വപ്നവും ദര്‍ശിച്ചാല്‍ അതിനെക്കുറിച്ച് നബി ﷺയെ ഉണര്‍ത്തുക പതിവായിരുന്നു. ഞാനൊരു സ്വപ്നം കാണുവാനും അത് നബി ﷺ യുടെ മുമ്പില്‍ വെക്കുവാനും ആഗ്രഹിച്ചു. ഞാനൊരു യുവാവായിരുന്നു. അവിവാഹിതനായതിനാല്‍ നബി ﷺ യുടെ കാലത്ത് പള്ളിയിലായിരുന്നു ഞാന്‍ കിടന്നുറങ്ങാറുണ്ടായിരുന്നത്. ഒരു ദിവസം രണ്ട് മലക്കുകള്‍ വന്ന് എന്നെ പിടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നതായി ഞാന്‍ സ്വപ്നം കണ്ടു. നോക്കുമ്പോള്‍ കിണര്‍ പടുക്കുംപോലെ നരകത്തിന്‍റെ ഓരങ്ങള്‍ പടുത്തിട്ടുണ്ട്. അതിന്‍റെ മേല്‍ഭാഗത്ത് രണ്ടു തൂണുകള്‍ ഉണ്ട്. നരകത്തിലേക്ക് നോക്കിയപ്പോള്‍ അതാ! അതില്‍ കുറെ മനുഷ്യര്‍ ! അവരെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. അപ്പോള്‍ ഞാന്‍ പറയുവാന്‍ തുടങ്ങി. നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു. അപ്പോള്‍ മറ്റൊരു മലക്കിനെ ഞാന്‍ കണ്ടുമുട്ടി. നീ ഭയപ്പെടേണ്ട എന്ന് ആ മലക്ക് എന്നോട് പറഞ്ഞു. ഈ സ്വപ്നം ഞാന്‍ ഹഫ്സക്ക് വിവരിച്ചുകൊടുത്തു. അവര്‍ ആ വാര്‍ത്ത നബി ﷺയെ അറിയിച്ചു. അന്നേരം നബി ﷺ അരുളി. അബ്ദുല്ല(ഇബ്നു ഉമര്‍ )വളരെ നല്ലൊരു മനുഷ്യനാണ്. അവന്‍ രാത്രിയില്‍ നമസ്കരിക്കുക കൂടി ചെയ്തെങ്കില്‍ വളരെ നന്നായിരുന്നു. അതിനുശേഷം ഇബ്നുഉമര്‍ (റ) രാത്രി അല്പസമയം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. (ബുഖാരി. 2. 21. 222)
-
ആയിശ (റ) നിവേദനം: നബി ﷺ രാത്രിയില്‍ പതിനൊന്ന് റക്അത്താണ് നമസ്കരിക്കാറുണ്ടായിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. സുജൂദില്‍ നിന്ന് തലയുയര്‍ത്തുന്നതിന് മുമ്പായി നിങ്ങളില്‍ ഒരാള്‍ അമ്പതു ആയത്തു ഓതുന്ന സമയം വരെ നബി ﷺ സുജൂദ് ചെയ്യും. സുബ്ഹി നമസ്കാരത്തിന്‍റെ മുമ്പായി രണ്ട് റക്അത്ത്(സുബ്ഹിന്‍റെ സുന്നത്ത്)നമസ്കരിക്കും. ശേഷം വലഭാഗത്തേക്ക് നമസ്കാരത്തിലേക്ക് വിളിക്കുന്നവന്‍ വരുന്നതുവരെ ചെരിഞ്ഞ് കിടക്കും. (ബുഖാരി. 2. 21. 223)
-
ജുന്‍ദുബ് (റ) നിവേദനം: നബി ﷺയെ രോഗം പിടികൂടി. അപ്പോള്‍ ഒന്നോ രണ്ടോ രാത്രി നമസ്കരിക്കുവാന്‍ എഴുന്നേറ്റില്ല. (ബുഖാരി. 2. 21. 224)
-
ജുന്‍ദുബ് (റ) നിവേദനം: ഏതാനും ദിവസം ജിബ്രില്‍ വഹ്യുമായി നബി ﷺയെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്‍പെട്ട ഒരു സ്ത്രീ പറഞ്ഞു: മുഹമ്മദിന്‍റെ പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)
-
അലി (റ) നിവേദനം: ഒരു രാത്രി നബി ﷺ അദ്ദേഹത്തിന്‍റെയും ഫാത്തിമയുടെയും വാതിലില്‍ മുട്ടിക്കൊണ്ട് ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും രാത്രി നമസ്കരിക്കാറില്ലേ? ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ ആത്മാക്കള്‍ അല്ലാഹുവിന്‍റെ ഹസ്തങ്ങളിലാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ ഞങ്ങളെ പുനര്‍ജീവിപ്പിക്കും. (എഴുന്നേല്‍പ്പിക്കും)ഞങ്ങളതു പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ നബി ﷺ പിരിഞ്ഞുപോയി. പോകുമ്പോള്‍ മനുഷ്യന്‍ വലിയ താര്‍ക്കികന്‍ തന്നെ എന്ന ആയത്തു നബി ﷺ ഓതുന്നുണ്ട്. (ബുഖാരി. 2. 21. 227)
-
ആയിശ (റ) നിവേദനം: ഒരു കര്‍മ്മം അനുഷ്ഠിക്കുവാന്‍ നബി ﷺ ക്ക് ആഗ്രഹമുണ്ടായാല്‍ പോലും നബി ﷺ ആ കര്‍മ്മം വിട്ടുകളയാറുണ്ടായിരുന്നു. അതനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കുകയും അപ്പോള്‍ അതവര്‍ക്ക് ഒഴിച്ചു കൂടാത്ത ഒന്നാണെന്ന ധാരണ ഉണ്ടാവുകയും ചെയ്യും. നബി ﷺ ളുഹാ നമസ്കാരം ഒരിക്കലും നമസ്കരിച്ചിട്ടില്ല. എന്നാല്‍ ഞാനത് അനുഷ്ഠിക്കാറുണ്ട്. (ബുഖാരി. 2. 21. 228)
-
ആയിശ (റ) നിവേദനം: നിശ്ചയം നബി ﷺ ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി ﷺയെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി ﷺ അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. എന്നാല്‍ നബി ﷺ അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത്. ഇത് റമളാനില്‍ ആയിരുന്നു. (ബുഖാരി. 2. 21. 229)
-
മുഗീറ (റ) നിവേദനം: രണ്ടു കാല്‍പാദങ്ങളില്‍ അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുവന്നു കയറും വരെ നബി ﷺ രാത്രി നമസ്കരിക്കാറുണ്ട്. (അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്) നബി ﷺ യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നു പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള ഒരു ദാസനായിരിക്കേണ്ടയോ? (ബുഖാരി. 2. 21. 230)
-
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നിശ്ചയം നബി ﷺ അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി ﷺ യുടെ നമസ്കാരമാണ്. അ്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(അ)യുടെ നോമ്പാണ്. രാവിന്‍റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നില്‍ ഒരു ാഗം നന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്‍റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസ നോമ്പുപേക്ഷിക്കും. (ബുഖാരി. 2. 21. 231)
-
മസ്റൂഖ് (റ) നിവേദനം: നബി ﷺ ക്ക് ഏത് പ്രവൃത്തിയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. പതിവായി ചെയ്യാന്‍ സാധിക്കുന്നത്. നബി ﷺ എപ്പോഴാണ് രാത്രി നമസ്കാരത്തിന് എഴുന്നേല്‍ക്കാറുള്ളതെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അവര്‍ പറഞ്ഞു. കോഴിയുടെ കൂവല്‍ കേള്‍ക്കുമ്പോള്‍. (ബുഖാരി. 2. 21. 232)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ യുടെ കൂടെ ഒരു രാത്രി ഞാന്‍ നമസ്കരിച്ചു. നബി ﷺ നമസ്കാരം തുടര്‍ന്ന് ഇടക്ക് ഒരു ചീത്ത വിചാരം എന്‍റെ മനസ്സിലുദിച്ചു. എന്താണ് നിങ്ങളുദ്ദേശിച്ചത്? എന്നു ചിലര്‍ ചോദിച്ചു. അനസ് (റ) പറഞ്ഞു: ഞാന്‍ നബിയെ ഉപേക്ഷിച്ച് ഇരിക്കാന്‍ വിചാരിച്ചു. (ബുഖാരി. 2. 21. 236)
-
ഹുദൈഫ: (റ) നിവേദനം: നബി ﷺ തഹജ്ജുദിന് വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ മിസ്വാക്ക് ചെയ്യാറുണ്ട്. (ബുഖാരി. 2. 21. 237)
-
ഇബ്നു ഉമര്‍ (റ) നിവേദനം: പ്രവാചകരേ! എങ്ങിനെയാണ് രാത്രി നമസ്കാരമെന്ന് ഒരാള്‍ ചോദിച്ചു. നബി ﷺ അരുളി: ഈ രണ്ടു ഈ രണ്ട് വീതം. നീ സുബ്ഹിനെ ഭയപ്പെട്ടാല്‍ ഒന്ന് കൊണ്ട് വിത്റാക്കുക. (ബുഖാരി. 2. 21. 238)
-
മസ്റൂഖ് (റ) പറയുന്നു: ആയിശ (റ) യോട് രാത്രി നമസ്കാരം എത്രയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു 7, 9, 11 എന്നീ ക്രമത്തില്‍ സുബ്ഹിന്‍റെ രണ്ട് റക്അത്ത് പുറമെ. (ബുഖാരി. 2. 21. 240)
-
ആയിശ (റ) നിവേദനം: നബി ﷺ രാത്രിയില്‍ 13 റക്അത്ത് നമസ്കരിക്കാറുണ്ട്. വിത്റും സുബ്ഹിന്‍റെ രണ്ടു റക്അത്തും അതില്‍ ഉള്‍പ്പെടുന്നു. (ബുഖാരി. 2. 21. 241)
-
അനസ് (റ) നിവേദനം: ചില മാസങ്ങളില്‍ നബി ﷺ നോമ്പ് ഉപേക്ഷിക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും നബി ﷺ ഇനി ആ മാസത്തില്‍ നോമ്പു നോല്‍ക്കുകയില്ലെന്ന്. ചില മാസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടാല്‍ തോന്നും ഇനി ആ മാസത്തില്‍ നബി ﷺ നോമ്പുപേക്ഷിക്കുകയില്ലെന്ന്. നബി ﷺ രാത്രി നമസ്കരിക്കുന്നത് കാണാനുദ്ദേശിച്ചാല്‍ അതും നബി ﷺ രാത്രി ഉറങ്ങുന്നത് കാണാനുദ്ദേശിച്ചാല്‍ അതും നിനക്ക് കാണാന്‍ സാധിക്കും. (ബുഖാരി. 2. 21. 242)
-
അബൂഹുറൈറ (റ) നിവേദനം: തീര്‍ച്ചയായും നബി ﷺ അരുളി: നിങ്ങളില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍റെ തലയുടെ പിന്‍ഭാഗത്തു പിശാച് കെട്ടുകെട്ടും. രാവ് ഇനിയും വളരെയധികമുണ്ട്. ഉറങ്ങിക്കൊള്ളുവീന്‍ എന്നു പറഞ്ഞു ഓരോ കെട്ടിലും അവന്‍ അടിക്കും. മനുഷ്യര്‍ ഉണര്‍ന്നു അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ടഴിയും. അവന്‍ വുളു ചെയ്താല്‍ രണ്ടാമത്തെ കെട്ടഴിയും. പിന്നീടവന്‍ നമസ്കരിച്ചാലോ മറ്റേ കെട്ടും അഴിയും. മാത്രമല്ല പ്രഭാതവേളയില്‍ അവന്‍ ഉന്മേഷവാനായി എഴുന്നേല്‍ക്കുകയും ചെയ്യും. മറിച്ചാണെങ്കിലോ ഉന്മേഷരഹിതനും മടിയനുമായി കൊണ്ട് അവന്‍ എഴുന്നേല്‍ക്കും. (ബുഖാരി. 2. 21. 243)
-
സമുറ (റ) നിവേദനം: കല്ല് കൊണ്ട് തല പൊട്ടിക്കപ്പെടുന്നവന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിട്ടും അതിനെ വര്‍ജ്ജിച്ച് നിര്‍ബന്ധ നമസ്കാരം നിര്‍വ്വഹിക്കാതെ ഉറങ്ങുന്നവനാണെന്ന് നബി ﷺ കണ്ട സ്വപ്നത്തെ വ്യാഖ്യാനിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു. (ബുഖാരി 2. 21. 244)
-
അബ്ദുല്ല (റ) നിവേദനം: നമസ്കരിക്കാതെ നേരം പുലരുന്നതുവരെ കിടന്നുറങ്ങുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ നബി ﷺ യോട് പറയപ്പെട്ടു. അവിടുന്ന് അരുളി: പിശാച് അവന്‍റെ ചെവിയില്‍ മൂത്രമൊഴിച്ചിരിക്കുന്നു. (ബുഖാരി. 2. 21. 245)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്കിറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും. (ബുഖാരി. 2. 21. 246)
-
അസ്വദ് (റ) പറയുന്നു: രാത്രിയിലെ നബി ﷺ യുടെ നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു. അവിടുന്നു രാവിന്‍റെ ആദ്യദശയില്‍ ഉറങ്ങുകയും അന്ത്യദശയില്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യും. നമസ്കാര ശേഷം നബി ﷺ വിരിപ്പിലേക്ക് തന്നെ മടങ്ങും. ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ വീണ്ടും എഴുന്നേല്‍ക്കും. കുളിക്കേണ്ടതുണ്ടങ്കില്‍ കുളിക്കും. ഇല്ലെങ്കില്‍ വുളു ചെയ്ത്(പള്ളിയിലേക്ക്)പുറപ്പെടും. (ബുഖാരി. 2. 21. 247)
-
അബൂസലമ (റ) നിവേദനം: റമളാന്‍ മാസത്തിലെ നബി ﷺ യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. നബി ﷺ റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല. ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്‍റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. ആയിശ (റ) പറഞ്ഞു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ! വിത്ത്റാക്കുന്നതിന്‍റെ മുമ്പ് അവിടുന്നു ഉറങ്ങുകയാണോ? നബി ﷺ അരുളി: ആയിശാ! എന്‍റെ രണ്ടു കണ്ണുകളാണ് ഉറങ്ങുന്നത്. എന്‍റെ മനസ്സിനെ ഉറക്കം ബാധിക്കുന്നില്ല. (ബുഖാരി. 2. 21. 248)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഒരു സുബ്ഹ് നമസ്കാരത്തിന്നുശേഷം പ്രവര്‍ത്തിച്ച ബിലാലിനോട് പറഞ്ഞു. നീ മുസ്ളിമായശേഷം പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം കാംക്ഷിക്കുന്നത് ഏതാണ്? നിശ്ചയം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്‍റെ ചെരുപ്പിന്‍റെ ചലനം കേള്‍ക്കുകയുണ്ടായി. ബിലാല്‍ പറഞ്ഞു: ഞാന്‍ രാത്രിയിലോ പകലിലോ ഏതുസമയം വുളു എടുത്താലും എനിക്ക് നമസ്ക്കരിക്കുവാന്‍ മതപരമാക്കിയത് ഞാന്‍ ആ വുളുകൊണ്ട് നമസ്ക്കരിക്കാറുണ്ട്. ഇതാണ് എന്‍റെ അടുത്ത് ഏറ്റവും പ്രതീക്ഷയുള്ളത്. (ബുഖാരി. 2. 21. 250)
-
അനസ് (റ) നിവേദനം: നബി ﷺ ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ രണ്ടു തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടു. നബി ﷺ ചോദിച്ചു: എന്താണീ കയര്‍? സഹാബിവര്യന്മാര്‍ പറഞ്ഞു. ഇത് സൈനബയുടെ കയറാണ്. അവര്‍ക്ക്(രാത്രിനമസ്ക്കാരത്തില്‍)ക്ഷീണം ബാധിക്കുമ്പോള്‍ ഈ കയറില്‍ പിടിക്കും. നബി ﷺ അരുളി: വേണ്ടതില്ല. അത് അഴിച്ചു കളയുവീന്‍. നിങ്ങളിലോരോരുത്തരും അവരുടെ ഉന്മേഷാവസരത്തില്‍ നമസ്ക്കരിക്കട്ടെ. ക്ഷീണം ബാധിച്ചാല്‍ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി. 2. 21. 251മ)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ എന്നോട് അരുളി: അബ്ദുല്ലാ! നീ ഒരു മനുഷ്യനെപ്പോലെയാവരുത്. അവന്‍ രാത്രിയില്‍ എഴുന്നേല്‍ക്കും. അങ്ങനെ രാത്രി നമസ്കാരം ഉപേക്ഷിക്കും. (ബുഖാരി. 2. 21. 252)
-
ഉബാദത്ത് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. എന്നിട്ടിപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ് അവന് പങ്കുകാരനില്ല. അവനാണ് ആധിപത്യം. അവനാണ് സര്‍വ്വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രേ. സര്‍വ്വ സ്തുിയും അല്ലാഹുവിനാണ്. അല്ലാഹു പരിശുദ്ധനാണ്. അവനല്ലാതെ ആരാധകനില്ല. അവന്‍ മഹാനാകുന്നു. അവന്‍ കാരണമല്ലാതെ യാതൊരു ശക്തിയും സഹായവുമില്ല. ശേഷം അവന്‍ ഇപ്രകാരവും പ്രാര്‍ത്ഥിചചു: അല്ലാഹുവേ! എനിക്ക് നീ പൊുത്തു തരേണമേ എന്നോ അല്ലെങ്കില്‍ മറ്റു വല്ലതുമോ പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും അവന്‍റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കും. പിന്നീടവന്‍ വുളു ചെയ്തു നമസ്കരിച്ചാലോ അല്ലാഹു അവന്‍റെ നമസ്കാരവും സ്വീകരിക്കും. (ബുഖാരി. 2. 21. 253)
-
അബൂഹുറൈറ (റ) നിവേദനം: അദ്ദേഹം തന്‍റെ ഉപദേശം നല്‍കുന്നതിനിടക്ക് നബി ﷺയെക്കുറിച്ച് പ്രസ്താവിച്ചു. നിങ്ങളുടെ സഹോദരന്‍ കള്ളം പറഞ്ഞിട്ടില്ല. അബ്ദുല്ലാഹിബ്നു റവാഹത്തിനെയാണ് അബൂഹുറൈറ (റ) ഉദ്ദേശിച്ചത്. എന്നിട്ട് അബ്ദുല്ലാഹിബ്നു റവാഹത്തു നബി ﷺയെ വര്‍ണിച്ചുകൊണ്ട് പാടിയ പദ്യത്തിന്‍റെ ചില വരികള്‍ അദ്ദേഹം ഉദ്ധരിച്ചു:- ഞങ്ങളില്‍ അല്ലാഹുവിന്‍റെ ദൂതനുണ്ട്. പ്രഭാതം ഉദിച്ച് ഉയരുമ്പോള്‍ അദ്ദേഹം അല്ലാഹുവിന്‍റെ വേദ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. നാം അന്ധരായി ജീവിച്ചശേഷം നമുക്ക് അദ്ദേഹം നേര്‍മാര്‍ഗ്ഗം കാണിച്ചുതന്നു. അവിടുന്നരുളിയ കാര്യങ്ങളെല്ലാം സംഭവിക്കുകതന്നെ ചെയ്യുമെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. തന്‍റെ വിരിപ്പില്‍ നിന്ന് ശരീരത്തെ അകറ്റി നിര്‍ത്തിക്കൊണ്ടാണ് അവിടുന്നു രാത്രി സമയം കഴിച്ചുകൂട്ടാറുള്ളത്. ബഹുദൈവവിശ്വാസികള്‍ക്ക് വിരിപ്പുകളില്‍ നിന്ന് എഴുന്നേല്‍ക്കുക എന്നത് വളരെ ക്ളേശകരമായി തോന്നുകയും ചെയ്യുന്നു. (ബുഖാരി. 2. 21. 254)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ യുടെ കാലത്ത് ഞാനൊരിക്കല്‍ ഇപ്രകാരം സ്വപ്നം കണ്ടു. എന്‍റെ കൈയില്‍ പട്ടിന്‍റെ ഒരു തുണ്ട് ഇരുന്നതായും സ്വര്‍ഗ്ഗത്തില്‍ ഏത് സ്ഥലത്ത് ഞാന്‍ പോകാനുദ്ദേശിച്ചാലും ആ പട്ടു തുണ്ട് എന്നെയും കൊണ്ട് പറന്നിരുന്നതായും രണ്ടാള്‍ എന്‍റെയടുക്കല്‍ വന്നു എന്നെ നരകത്തിലേക്ക് കൊണ്ടു പോകുന്നതായും. അപ്പോള്‍ അവരെ മറ്റൊരു മലക്ക് അഭിമുഖീകരിച്ചു. എന്നിട്ട് ആ മലക്ക് പറഞ്ഞു: നീ പരിഭ്രമിക്കേണ്ടതില്ല. നിങ്ങള്‍ അദ്ദേഹത്തെ വിട്ടേക്കുവീന്‍. (ബുഖാരി. 2. 21. 255)
-
ആയിശ (റ) നിവേദനം: നബി ﷺ സുബ്ഹിന്‍റെ രണ്ടു റക്അത്തു നമസ്കരിച്ചാല്‍ തന്‍റെ വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടക്കും. (ബുഖാരി. 2. 21. 257)
-
ആയിശ (റ) നിവേദനം: സുബ്ഹിന്‍റെ രണ്ട് റക്അത്ത് സുന്നത്തു നമസ്കരിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് പോലെയുള്ള നിഷ്കര്‍ഷ മറ്റൊരു സുന്നത്തു നമസ്കാരത്തിലും നബി ﷺ പ്രദര്‍ശിപ്പിച്ചിരുന്നില്ല. (ബുഖാരി. 2. 21. 260)
-
ആയിശ (റ) നിവേദനം: സുബ്ഹിന്‍റെ രണ്ടു റക്അത്തു സുന്നത്തു നബി ﷺ വളരെയധികം ലഘൂകരിക്കാറുണ്ട്. നബി ﷺ നമസ്കാരത്തില്‍ ഫാതിഹ ഓതിയോ എന്ന് എനിക്ക് ചിലപ്പോള്‍ സംശയം തോന്നാറുണ്ട്. (ബുഖാരി. 2. 21. 262)
-
ജാബിര്‍ (റ) നിവേദനം: എല്ലാ കാര്യങ്ങളില്‍ നല്ലവശം തോന്നിപ്പിച്ചു തരുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയെന്ന് നബി ﷺ ഖുര്‍ആനിലെ അധ്യായം പഠിപ്പിച്ചു തരുംപോലെ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാറുണ്ടായിരുന്നു. നബി ﷺ അരുളി: നിങ്ങളിലാരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ ഹര്‍ള് നമസ്കാരത്തിന് പുറമെ രണ്ടു റക്അത്തു നമസ്കരിക്കട്ടെ. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ (ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍)നല്ല വശം തോന്നിപ്പിച്ചു തരുവാന്‍ ഞാനിതാ നിന്നോട് സഹായം തേടുന്നു. നിന്‍റെ ശക്തി മുഖേന എനിക്ക് ശക്തി കൈവരുത്തിത്തരുവാന്‍ ഞാനിതാ നിന്നോടപേക്ഷിക്കുന്നു. നിന്‍റെ മഹത്തായ അനുഗ്രഹങ്ങള്‍ക്കു വേണ്ടിയും ഞാനിതാ നിന്നോട് യാചിക്കുന്നു. നിശ്ചയം എനിക്ക് കഴിവില്ല. നിനക്കാണ് കഴിവുകളെല്ലാമുള്ളത്. നീ ജ്ഞാനിയാണ്. ഞാന്‍ അജ്ഞാനിയും. നീതന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. അല്ലാഹുവേ!(ഞാനുദ്ദേശിക്കുന്ന)ഇക്കാര്യം എനിക്ക് എന്‍റെ ദീനിനും എന്‍റെ ജീവിതത്തിനും കാര്യങ്ങളുടെ പരിണാമ ഘട്ടത്തിലേക്കും നല്ലതാണെന്നു നിനക്കറിവുണ്ടെങ്കില്‍ നീ അതിന് എനിക്ക് കഴിവ് നല്‍കുകയും അക്കാര്യം കരസ്ഥമാക്കുവാനുള്ള മാര്‍ഗം സുഗമമാക്കിത്തരികയും ചെയ്യേണമേ! അങ്ങനെയല്ല. ഞാന്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഇക്കാര്യം എനിക്ക് എന്‍റെ ദീനിനും ജീവിതത്തിനും കാര്യങ്ങളുടെ പരിണാമങ്ങള്‍ക്കും - ദോഷകരമാണെന്ന് നിനക്കറിവുണ്ടെങ്കില്‍ ഇക്കാര്യത്തെ എന്നില്‍ നിന്നും ഇക്കാര്യത്തില്‍ നിന്ന് എന്നെയും നീതിരിച്ചു വിടേണമേ. എനിക്ക് നന്മ അതെവിടെയാണെങ്കിലും നീ നിശ്ചയിച്ചു തരേണമേ! അതില്‍ എന്നെ സംതൃപ്തനാക്കുകയും ചെയ്യേണമേ. നബി ﷺ തുടര്‍ന്ന് അരുളി: ശേഷം തന്‍റെ ആവശ്യങ്ങള്‍ അവന്‍ പറയട്ടെ. (ബുഖാരി. 2. 21. 263)
-
അനസ് (റ) നിവേദനം: നബി ﷺ ഒരു പകലില്‍ ഞങ്ങള്‍ക്ക് വേണ്ടി രണ്ട് റക്അത്തു നമസ്കരിച്ചു. അതില്‍ നിന്നു വിരമിച്ചു. (ബുഖാരി. 2. 21. 265)
-
അബ്ദൂല്ല (റ) നിവേദനം: നബി ﷺ യുടെ കൂടെ ളുഹ്റിന് മുമ്പ് രണ്ടു റക്അത്തും അതിന് ശേഷം രണ്ടു റക്അത്തും ജുമുഅ:ക്ക് ശേഷം രണ്ട് റക്അത്തും മഗ്രിബിന് ശേഷം രണ്ടു റക്അത്തും ഇശാക്ക് ശേഷം രണ്ടു റക്അത്തും ഞാന്‍ നമസ്കരിക്കുകയുണ്ടായി. (ബുഖാരി. 2. 21. 266)
-
ഹഫ്സ (റ) നിവേദനം: സൂര്യന്‍ ഉദിച്ചശേഷം നബി ﷺ ലഘുവായ രണ്ടു റക്അത്തു നമസ്കരിക്കാറുണ്ട്. ഇബ്നു ഉമര്‍ (റ) പറയുന്നു: ഈ സമയത്ത് ഞാന്‍ നബിയുടെ സന്നിധിയില്‍ പ്രവേശിക്കാറില്ല. (ബുഖാരി. 2. 21. 269)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ യുടെ കൂടെ എട്ട് റക്അത്ത് ഒരുമിച്ച് കൊണ്ടും ഏഴ് റക്അത്തു ഒരുമിച്ച് കൊണ്ടും ഞാന്‍ നമസ്കരിക്കുകയുണ്ടായി. ഞാന്‍ ചോദിച്ചു(അംറ്)അല്ലയോ അബൂശഅ്സാഅ്. അതിന്‍റെ ഉദ്ദേശം നബി ﷺ ളുഹ്റിനെ പിന്തിപ്പിക്കുകയും അസറിനെ മുന്തിക്കുകയും ഇശാനമസ്കാരത്തെ മുന്തിക്കുകയും മഗ്രിബിനെ പിന്തിക്കുകയും ചെയ്തു എന്നല്ലേ? അദ്ദേഹം പറഞ്ഞു: ഞാന്‍ അപ്രകാരം ഊഹിക്കുന്നു. (ബുഖാരി. 2. 21. 270)
-
മുവറിഖ് (റ) പറയുന്നു: ഇബ്നു ഉമര്‍ (റ) നോട് താങ്കള്‍ ളുഹാ നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമര്‍ (റ) നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം അപ്പോഴും മറുപടി പറഞ്ഞു. അബൂബക്കര്‍ (റ) നമസ്കരിക്കാറുണ്ടോ എന്നു ചോദിച്ച സന്ദര്‍ഭത്തിലും ഇല്ലെന്നു പറഞ്ഞു: നബി ﷺ നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. നമസ്കരിച്ചതായി ഞാന്‍ വിചാരിക്കുന്നില്ലെന്ന് ഇബ്നു ഉമര്‍ (റ) പറഞ്ഞു. (ബുഖാരി. 2. 21. 271)
-
ആയിശ (റ) നിവേദനം: നബി ﷺ ളുഹാ നമസ്കരിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. എന്നാല്‍ ഞാനത് നമസ്കരിക്കാറുണ്ട്. (ബുഖാരി. 2. 21. 273)
-
അബൂഹുറൈറ (റ) നിവേദനം: എന്‍റെ ആത്മമിത്രം മൂന്നുകാര്യം അനുഷ്ഠിക്കുവാന്‍ എന്നോട് ഉപദേശിച്ചിരിക്കുന്നു. ഞാന്‍ മരിക്കുന്നതുവരെ അവ ഉപേക്ഷിക്കുകയില്ല. എല്ലാ മാസത്തിലും മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. ളുഹാ നമസ്കാരവും. വിത്ത്റാക്കി ഉറങ്ങല്‍. (ബുഖാരി. 2. 21. 274)
-
ആയിശ (റ) നിവേദനം: ളുഹ്റിന് മുമ്പുള്ള നാല് റക്അത്തു സുന്നത്തും സുബ്ഹിന്‍റെ രണ്ട് റക്അത്തു സുന്നത്തും നബി ﷺ ഉപേക്ഷിക്കാറില്ല. (ബുഖാരി. 2. 21. 276)
-
അബ്ദുല്ലാഹില്‍മുസ്നി (റ) നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ മഗ്രിബിന് മുമ്പ് നമസ്കരിക്കുവീന്‍ എന്നു നബി ﷺ മൂന്ന് പ്രവശ്യം ആവര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. മൂന്നാമത്തെ പ്രാവശ്യം ഉദ്ദേശിക്കുന്നവര്‍ക്ക് എന്ന് കൂടി നബി ﷺ പറഞ്ഞു. ജനങ്ങള്‍ അത് പതിവായി സുന്നത്താക്കുന്നതിനെ നബി ﷺ വെറുത്തത് കൊണ്ടാണ് ഇപ്രകാരം പറ്ഞത്. (ബുഖാരി. 2. 21. 277)
-
മര്‍സത്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഉഖ്ബത്തുബ്നുഅമിര്‍ (റ)ന്‍റെ സദസ്സില്‍ വന്നു ഇപ്രകാരം പറഞ്ഞു: അബുതമീമ് എന്ന മനുഷ്യനെ സംബന്ധിച്ച് താങ്കള്‍ അല്‍ഭുതപ്പെടുന്നില്ലേ? അയാള്‍ മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. അപ്പോള്‍ ഉഖ്ബത്ത് (റ) പറഞ്ഞു. നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്ട്. ഞാന്‍ പറഞ്ഞു. എങ്കില്‍ താങ്കള്‍ എന്തുകൊണ്ട് മഗ്രിബിന് മുമ്പ് നമസ്കരിക്കുന്നില്ല.? ഉഖ്ബത്ത് (റ) പ്രത്യുത്തരം നല്‍കി. ജോലിത്തിരക്ക്. (ബുഖാരി. 2. 21. 278)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളുടെ നമസ്കാരങ്ങളില്‍ നിന്ന് ഒരു ഭാഗം വീടുകളില്‍ വെച്ച് നിങ്ങള്‍ നിര്‍വ്വഹിക്കുവീന്‍. അവയെ നിങ്ങള്‍ ഖബറുകളാക്കരുത്. (ബുഖാരി. 2. 21. 280)
-
ഹസന്‍ഇബ്നുഅലി (റ) നിവേദനം ചെയ്തു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ വിതര്‍ നമസ്ക്കാരത്തിന്‍റെ ഖൂനുത്തില്‍ ചൊല്ലേണ്ട ഏതാനും പദങ്ങള്‍ എന്നെ പഠിപ്പിച്ചു. അല്ലാഹുവേ, നീ നേര്‍മാര്‍ഗ്ഗത്തില്‍ നയിച്ചവരുടെ കൂട്ടത്തില്‍ എന്നെ നയിക്കേണമേ; നീ മാപ്പു നല്കിയവരുടെ കൂട്ടത്തില്‍ എനിക്കും മാപ്പ് നല്‍കേണമേ; നീ സ്നഹിച്ചവരുടെ കൂട്ടത്തില്‍ എന്നേയും സ്നഹിക്കേണമേ; നീ നല്‍കിയതേതോ അതില്‍ എനിക്കും അനുഗ്രഹം നല്‍കേണമേ; നീ സൃഷ്ടിച്ചിട്ടുള്ള ദോഷങ്ങളില്‍ നിന്നും എന്നെ രക്ഷിക്കേണമേ; നിശ്ചയമായും നീ തീരുമാനിക്കുന്നു; നിനക്കെതിരായി തീരുമാനിക്കുവാന്‍ കഴിയുന്നവരാരും ഇല്ല. നിശ്ചയമായും നീ സ്നേഹിച്ചവന്‍ അപമാനിക്കപ്പെടുകയില്ല. ഞങ്ങളുടെ നാഥാ, നീ പുണ്യനും, ഉന്നതനുമത്രെ(അബൂദാവൂദ്)2
തിരഞ്ഞെടുത്ത ഹദീസുകൾ -ഭാഗം 2
ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, നസാഈ എന്നിവർ റിപ്പോർട്ട് ചെയ്ത ഹദീസ് (960 മുതൽ 1910 വരെ).
27. മക്കയിലേയും മദീനയിലേയും പള്ളികളുടെ ശ്രേഷ്ഠത
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ(പുണ്യയാത്ര) ചെയ്യേണ്ടതില്ല. കഅ്ബ, നബി ﷺ യുടെ മദീനത്തെ പള്ളി, ബൈത്തുല്‍ മുഖദ്ദസ് പള്ളി. (ബുഖാരി. 2. 21. 281)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ ഈ പള്ളിയില്‍ വെച്ചുള്ള ഒരു നമസ്കാരം ഈ പള്ളി ഒഴിച്ചുള്ള മറ്റൊരു പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തേക്കാള്‍ പുണ്യമുള്ളതാണ്. എന്നാല്‍ കഅ്ബ: അതില്‍പ്പെടുകയില്ല. (ബുഖാരി. 2. 21. 282)
-
ഇബ്നു ഉമര്‍ (റ) നിവേദനം: അദ്ദേഹം രണ്ടു ദിവസങ്ങളില്‍ മാത്രമെ ളുഹാ സമയത്ത് നമസ്കരിക്കാറുണ്ടായിരുന്നുള്ളൂ. മക്കായില്‍ പ്രവേശിക്കുന്ന ദിവസം. നിശ്ചയം. മക്കയില്‍ ളുഹാ സമയത്താണ് അദ്ദേഹം പ്രവേശിക്കാറുണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം തവാഫ് ചെയ്യും. ശേഷം മഖാമു ഇബ്രാഹീമിന്‍റെ പിന്നില്‍ നിന്ന് രണ്ടു റക്അത്തു സുന്നത്ത് നമസ്കരിക്കും. മസ്ജിദുഖുബായില്‍ ചെല്ലുന്ന ദിവസം അവിടെ എല്ലാ ശനിയാഴ്ചയും അദ്ദേഹം ചെല്ലാറുണ്ടായിരുന്നു - ആ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സുന്നത്തു നമസ്കരിക്കാതെ പുറത്ത് വരുന്നതിനെ അദ്ദേഹം വെറുത്തിരുന്നു. നബി ﷺ വാഹനത്തില്‍ കയറിയിട്ടും നടന്നുപോയും ആ പള്ളി സന്ദര്‍ശിക്കാറുണ്ടെന്ന് ഇബ്നു ഉമര്‍ (റ) പറയാറുണ്ട്. നിവേദകന്‍ പറയുന്നു: ഇബ്നു ഉമര്‍ (റ) പറയാറുണ്ട്. എന്‍റെ സ്നേഹിതന്മാര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയോ പകലോ ഏത് നിമിഷത്തില്‍ നമസ്കരിക്കുന്ന ഒരാളെയും ഞാന്‍ തടയുകയില്ല. സൂര്യന്‍ ഉദിച്ചു വരുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴും നമസ്കരിക്കല്‍ ഒഴികെ. (അവനെ തടയുക തന്നെ വേണം) (ബുഖാരി. 2. 21. 283)
-
അബ്ദുല്ലാഹിബ്നു സൈദ് (റ) നിവേദനം:നബി ﷺ അരുളി: എന്‍റെ വീട്ടിനും എന്‍റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളിലൊന്നാണ്. (ബുഖാരി. 2. 21. 286)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ വീട്ടിനും എന്‍റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ തോട്ടങ്ങളില്‍ ഒരു തോട്ടമാണ്. എന്‍റെ മിമ്പര്‍ എന്‍റെ ഹൌളിന്മേലാണ് നിലകൊള്ളുന്നത്. (ബുഖാരി. 2. 21. 287)
-
അബൂസഈദ് (റ) നിവേദനം: നാല് സംഗതികള്‍ അദ്ദേഹം നബി ﷺ യില്‍ നിന്ന് ഉദ്ധരിച്ചത് എന്നെ(നിവേദകനായ ഖസ്അ:യെ)അല്‍ഭുതപ്പെടുത്തുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ഒരു സ്ത്രീ ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷനോ ഇല്ലാതെ രണ്ട് ദിവസത്തെ യാത്രചെയ്യുവാന്‍ പാടില്ല. ബലിപെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. സുബ്ഹ് നമസ്കാരത്തിനുശേഷം സൂര്യന്‍ ഉദിക്കുന്നതുവരേയും അസര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരേയും നമസ്കരിക്കുവാന്‍ പാടില്ല. പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. കഅ്ബ, മസ്ജിദുല്‍ അഖ്സ്വാ, എന്‍റെ പള്ളി. (ബുഖാരി. 2. 21. 288)
28. നമസ്കാരത്തില്‍ ചെയ്യാവുന്ന സല്‍പ്രവൃത്തികള്‍
-
അബ്ദുല്ല (റ) നിവേദനം: നമസ്കാരത്തിലായിരിക്കുമ്പോള്‍ ഞങ്ങള്‍ നബി ﷺ ക്ക് സലാം പറയുകയും മറുപടിയായി നബി ﷺ സലാം പറയുകയും പതിവായിരുന്നു. ഞങ്ങള്‍ നജ്ജാശിയുടെ അടുത്തുനിന്ന് തിരിച്ചു വന്നപ്പോള്‍ നമസ്കാരത്തില്‍ ഞങ്ങള്‍ നബി ﷺ ക്ക് സലാം പറഞ്ഞു. അപ്പോള്‍ നബി ﷺ ഞങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. (നമസ്കാരശേഷം)നബി ﷺ പറഞ്ഞു: നമസ്കാരത്തില്‍ (അതിന്റേതായ)ചില ജോലികളുണ്ട്. (ബുഖാരി. 2. 22. 290)
-
സൈദ്ബ്നു അര്‍ഖം(റ) പറയുന്നു: ഞങ്ങളില്‍ ചിലര്‍ തിരുമേനിയുടെ കാലത്ത് നമസ്കാരത്തിനിടയില്‍ കൂട്ടുകാരനോട് സംസാരിക്കുക പതിവായിരുന്നു. പിന്നീട് എല്ലാ നമസ്കാരങ്ങളേയും പരമോല്‍കൃഷ്ടമായ നമസ്കാരത്തേയും നിഷ്ഠതയോടെ നിലനിര്‍ത്തിപ്പോരുക. അല്ലാഹുവിന്‍റെ മുമ്പില്‍ വിനയത്തോടു കൂടി നില്‍ക്കുക എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കപ്പെട്ടപ്പോള്‍ മൗനം ദീക്ഷിക്കുവാന്‍ ഞങ്ങളോട് കല്‍പ്പിക്കപ്പെട്ടു. (ബുഖാരി. 2. 22. 292)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പുരുഷന്മാര്‍ (ഇമാമിനെ ഉണര്‍ത്താന്‍)തസ്ബീഹ് ചൊല്ലുകയും സ്ത്രീകള്‍ കൈ അടിക്കുകയും ചെയ്യണം. (ബുഖാരി. 2. 22. 295)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: തന്‍റെ പ്രാര്‍ത്ഥനമുറിയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മാതാവ് അവളുടെ പുത്രനെ ജുറൈജേ! എന്ന് പേര് വിളിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അല്ലാഹുവേ! എന്‍റെ മാതാവ്, എന്‍റെ നമസ്കാരം(ഇതില്‍ ഏതിന് ഞാന്‍ പരിഗണന നല്‍കണം?) വീണ്ടും അവള്‍ രണ്ട് പ്രാവശ്യം വിളിക്കുകയും അവന്‍ ഇപ്രകാരം രണ്ടു പ്രാവശ്യവും മറുപടി പറയുകയും ചെയ്തു. അവള്‍ പറഞ്ഞു. അല്ലാഹുവേ! വേശ്യാസ്ത്രീകളുടെ മുഖത്തേക്ക് നോക്കുന്നതുവരെ ജുറൈജിനെ നീ മരിപ്പിക്കരുതേ. ജുറൈജിന്‍റെ പ്രാര്‍ത്ഥന മുറിയുടെ അടുത്തായി ഒരു സ്ത്രീ ആടുകളെ മേയ്ക്കാറുണ്ട്. അവള്‍ ഒരു കുട്ടിയെ പ്രസവിച്ചു. ഈ കുട്ടിയുടെ പിതാവ് ആരാണെന്ന് അവളോട് ചോദിക്കപ്പെട്ടപ്പോള്‍ ജുറൈജാണെന്ന് അവള്‍ പറഞ്ഞു. അവന്‍ പ്രാര്‍ത്ഥനാമുറിയില്‍ നിന്ന് ഇറങ്ങി വരികയുണ്ടായി. ജുറൈജ് പറഞ്ഞു. ഞാനാണ് ആ കുട്ടിയുടെ പിതാവെന്ന് ജല്‍പിക്കുന്നവള്‍ എവിടെ? കു്ടീ! ആരാണ് നിന്‍റെ പിതാവ്? അവന്‍ പറഞ്ഞു. ആട്ടിടയനാണ്. (ബുഖാരി. 2. 22. 297)
-
മുഐഖിബ് (റ) നിവേദനം: സുജൂദന്‍റെ സ്ഥാനത്തുനിന്നും മണ്ണ് നിരപ്പാക്കിയ ഒരു മനുഷ്യനോട് നബി ﷺ പറഞ്ഞു. നീ അങ്ങനെ ചെയ്യുന്ന പക്ഷം ഒരൊറ്റ പ്രാവശ്യം മാത്രമേ ചെയ്യാവൂ. (ബുഖാരി. 2. 22. 298)
-
ആയിശ (റ) നിവേദനം: ഞാന്‍ നബി ﷺ യുടെ മുമ്പില്‍ കിടന്നുറങ്ങാറു്ട്. എന്‍റെ രണ്ടു കാലും നബി()യുടെ മുമ്പില്‍ നീണ്ടു കിടക്കും. എന്നിട്ട് തിരുമേനി സൂജൂദ് ചെയ്യുമ്പോള്‍ എന്‍റെ കാല്‍ പിടിച്ചു പിച്ചും. അന്നേരം കാല്‍ ഞാന്‍ ഒതുക്കി വെക്കും. നബി ﷺ സുജൂദില്‍ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ പിന്നേയും കാല്‍നീട്ടും. (ബുഖാരി. 2. 22. 300)
-
അസ്റഖ് (റ) പറയുന്നു: അഹ്വാസ് എന്ന സ്ഥലത്തുവെച്ച് ഖവാരിജികളോട് ഞങ്ങള്‍ യുദ്ധം ചെയ്യുകയായിരുന്നു. പുഴ വെള്ളം കൊണ്ട് ഇടിഞ്ഞുപോയ ഒരു കരയുടെ തീരത്ത് വെച്ച് ഒരാള്‍ നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. അയാളുടെ മൃഗത്തിന്‍റെ(കുതിരയുടെ) കടിഞ്ഞാണ്‍ അയാളുടെ കയ്യില്‍ തന്നെയായിരുന്നു. മൃഗമാണെങ്കില്‍ അദ്ദേഹത്തെ പിടിച്ചുവലിക്കുന്നു. അദ്ദേഹം വിടാതെ(നമസ്കരിക്കുന്നവനായി കൊണ്ടുതന്നെ) മൃഗത്തിന്‍റെ പിന്നാലെ തന്നെ പോയി. ശുഅ്ബ്: പറയുന്നു: അദ്ദേഹം അബൂബക്കര്‍ സത്തൂല്‍ അസ്ളമി(റ) എന്ന സഹാബിവര്യന്മാരായിരുന്നു. നമസ്കാരത്തില്‍ ഇപ്രകാരം ചെയ്തതില്‍ ഒരു ഖവാരിജി അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവേ! ഈ കിഴവനെ നീ നശിപ്പിക്കേണമേ! അദ്ദേഹം നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം പ്രത്യുത്തരം നല്‍കി. നിങ്ങളുടെ വിമര്‍ശനം ഞാന്‍ കേള്‍ക്കുകയുണ്ടായി. ഞാന്‍ നബി ﷺ യോടൊപ്പം ആറോ ഏഴോ എട്ടോ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നബി ﷺ യുടെ വിട്ടുവീഴ്ചയുള്ള നടപടികള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്. മൃഗത്തെ അതിന്‍റെ ആലയിലേക്ക് പോകാന്‍ വിടുകയും എനിക്ക് വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതിനേക്കാള്‍ കുതിരയുടെ കടിഞ്ഞാണ്‍ വിടാതെ അതിന്‍റെ പിന്നാലെ പോകുന്നതാണ് എനിക്ക് കൂടുതലിഷ്ടം. (ബുഖാരി. 2. 22. 302)
-
സഹല്‍ (റ) നിവേദനം:(കുട്ടികള്‍ ചെയ്യാറുള്ളത് പോലെ)തങ്ങളുടെ തുണിയുടെ തല അതിന്‍റെ നീളക്കുറവ് കാരണം പിരടിയില്‍ കെട്ടിക്കൊണ്ട് ചില ആളുകള്‍ നബി ﷺ യോടൊപ്പം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്ന് എഴുന്നേറ്റിരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്ന് തല ഉയര്‍ത്തരുതെന്ന് സ്ത്രീകളോട് പറയപ്പെട്ടു. (ബുഖാരി. 2. 22. 306)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ എന്നെ ഒരിക്കല്‍ ഒരിടത്തേക്ക് ഒരാവശ്യാര്‍ത്ഥം അയച്ചു. അക്കാര്യം നിര്‍വ്വഹിച്ച് നബി ﷺ യുടെ അടുക്കല്‍ ചെന്ന് നബി ﷺ ക്ക് സലാം ചൊല്ലി. എന്‍റെ സലാമിന് മറുപടിയായി നബി ﷺ സലാം ചൊല്ലിയില്ല. എന്‍റെ മനസ്സില്‍ അത് വേദനയുണ്ടാക്കി. അതിന്‍റെ അഗാധത അല്ലാഹുവിനേ അറിയുകയുള്ളൂ. ഞാനെന്‍റെ മനസ്സില്‍ വിചാരിച്ചു. തിരിച്ചെത്താന്‍ താമസിച്ചത് കൊണ്ട് നബി ﷺ കോപിച്ചിട്ടുണ്ടായിരിക്കാമെന്ന്. പിന്നെയും ഞാന്‍ സലാം ചൊല്ലി നോക്കി. അപ്പോഴും നബി ﷺ സലാം മടക്കിയില്ല. അന്നേരം ആദ്യത്തെ പ്രാവശ്യത്തേക്കാള്‍ എനിക്ക് കൂടുതല്‍ വേദനയുണ്ടായി. വീണ്ടും ഞാന്‍ സലാം ചൊല്ലി. അപ്പോള്‍ എന്‍റെ സലാമിന് നബി ﷺ മറുപടി നല്‍കി. നബി ﷺ അരുളി: ഞാന്‍ നമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ സലാമിന് മറുപടി നല്‍കാന്‍ കഴിയാതിരുന്നത്. നബി ﷺ തന്‍റെ വാഹനത്തിലായിരുന്നു. ഖിബ്ലയുടെ ഭാഗത്ത് നിന്ന് കൊണ്ടാണ് നബി ﷺ നമസ്കരിച്ചിരുന്നത്. (ബുഖാരി. 2. 22. 308)
-
അബൂഹുറൈറ (റ) നിവേദനം: അരക്കെട്ടിന്മേല്‍ കൈവെച്ച് കൊണ്ട് നമസ്കരിക്കുന്നതിനെ നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 2. 22. 310)
-
അബൂഹുറൈറ (റ) നിവേദനം: അബൂഹുറൈറ (റ) ഹദീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചില ജനങ്ങള്‍ ആക്ഷേപിക്കുന്നു. ഞാന്‍ അവരില്‍ ഒരാളെ കണ്ടുമുട്ടി. കഴിഞ്ഞ രാത്രി ഇശാ നമസ്കാരത്തില്‍ നബി ﷺ ഏത് സൂറത്താണ് ഓതിയതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. എനിക്ക് ഓര്‍മയില്ലെന്ന് അയാള്‍ പറഞ്ഞു: അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു. നീ നബി ﷺ യോടൊപ്പം അതില്‍ പങ്കെടുത്തിരുന്നില്ലേ? അതെയെന്ന് അയാള്‍ മറുപടി പറഞ്ഞു: എന്നാല്‍ എനിക്ക് അതിനെക്കുറിച്ച് ഓര്‍മ്മയുണ്ട്. ഇന്ന സുറത്തുകളാണ് നബി ﷺ ആ നമസ്കാരത്തില്‍ പാരായണം ചെയ്തത്. (ബുഖാരി. 2. 22. 314)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ ഒരു ളുഹ്ര്‍ നമസ്കാരത്തില്‍ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി. 2. 22. 315)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്‍റെ റക്അത്തുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ നബി ﷺ യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി ﷺ അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബി ﷺ രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി. 2. 22. 317)
-
കുറൈബ് (റ) നിവേദനം: ഇബ്നു അബ്ബാസ് (റ) മിസ്വര്‍ (റ) അബ്ദുറഹ്മാന്‍ (റ) മുതലായവര്‍ ആയിശ (റ) യുടെ അടുക്കലേക്ക് അദ്ദേഹത്തെ - ഇപ്രകാരം പ്രസ്താവിച്ചും കൊണ്ട് - നിയോഗിച്ചു. നീ ഞങ്ങളുടെ എല്ലാവരുടേയും സലാം അവര്‍ക്ക് പറയുക. ശേഷം അസറിന്‍റെ ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കാരത്തെക്കുറിച്ച് അവരോട് ചോദിക്കുക. നീ അവരോട് പറയുക: നിശ്ചയം നിങ്ങള്‍ അത് നമസ്കരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതെ സന്ദര്‍ഭം നബി ﷺ അതിനെ വിരോധിച്ചതായും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇബ്നു അബ്ബാസ് (റ) പറയുന്നു. അതു നമസ്കരിക്കുന്നവരെ ഉമര്‍ (റ) യുടെ കൂടെ ഞാനും അടിക്കാറുണ്ട്. കുറൈബ് (റ) പറയുന്നു. അങ്ങനെ ഞാന്‍ ആയിശ (റ) യുടെ അടുക്കല്‍ പ്രവേശിക്കുകയും അവര്‍ എന്നെ നിയോഗിച്ച വിവരം അവരോട് പറയുകയും ചെയ്തു. അപ്പോള്‍ ആയിശ (റ) പറഞ്ഞു: നീ ഈ വിഷയം ഉമ്മുസലമ:യോടു ചോദിക്കുക. അപ്പോള്‍ ഞാന്‍ അവരുടെ അടുത്ത് ചെന്ന് ആയിശ (റ) പറഞ്ഞ വിവരം പറഞ്ഞു. നബി ﷺ അതിനെ വിരോധിക്കുന്നത് ഞാന്‍ കേട്ടു. പിന്നീട് നബി ﷺ അസറിന്ന് ശേഷം രണ്ട് റക്അത്തു നമസ്കാരം നിര്‍വ്വഹിക്കുന്നത് ഞാന്‍ കണ്ടു. അനന്തരം എന്‍റെ അടുത്തു നബി ﷺ പ്രസംഗിച്ചു. എന്‍റെയടുക്കല്‍ അന്നേരം ബനൂഹറാമില്‍ പെട്ട ചില അന്‍സാരി സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. നബി ﷺ യുടെ അടുക്കലേക്ക് ഒരു പെണ്‍കുട്ടിയെ ഞാന്‍ പറഞ്ഞയച്ചു. നബി ﷺ യുടെ അരികില്‍ നിന്നിട്ട് ദൈവ ദൂതരേ, അവിടുന്നു അസര്‍ നമസ്കാരശേഷം രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കുന്നത് വിരോധിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവിടുന്ന് ഇപ്പോള്‍ അതു നമസ്കരിക്കുന്നത് ഞാന്‍ കാണുന്നുമുണ്ട്. എന്താണിതിന്‍റെ കാരണമെന്ന് അങ്ങയോടന്വേഷിക്കാന്‍ ഉമ്മുസലമ (റ) എന്നെ ഏല്‍പ്പിച്ചിരിക്കയാണ് എന്നു നീ പറയുകയും ചെയ്യണം. അപ്പോള്‍ നബി ﷺ കൈ കൊണ്ട് ആംഗ്യം കാണിച്ചെങ്കിലോ നീ പിന്നോട്ടു തെറ്റി നില്‍ക്കണം. ആ പെണ്‍കുട്ടി അങ്ങിനെ തന്നെ ചെയ്തു. നബി ﷺ നമസ്കാരത്തില്‍ കൈകൊണ്ട് ആംഗ്യം കാണിച്ചും അവള്‍ പിന്നോട്ട് മാറി നിന്നു. നബി ﷺ നമസ്കാരത്തില്‍ നിന്നു ിരമിച്ച ശേഷം അരുളി: അബൂഉമയ്യയുടെ മകളേ! അസര്‍ നമസ്കാരത്തിനുശേഷമുള്ള രണ്ട് റക്അത്ത് സുന്നത്തിനെക്കുറിച്ച് നീ എന്നോട് ചോദിക്കുന്നു. അബ്ദുല്‍ ഖൈസ് ഗ്രോത്രത്തിലെ ചില ആളുകള്‍ എന്‍റെയടുക്കല്‍ വന്നിരുന്നു. അവര്‍ കാരണം ളുഹ്ര്‍ നമസ്കാരത്തിന്നു ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ നമസ്കരിച്ചത് ആ രണ്ട് റക്അത്താണ്. (ബുഖാരി. 2. 22. 325)
-
അബൂദര്‍റ് (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ രക്ഷിതാവിങ്കല്‍ ന്നും എന്‍റെയടുക്കല്‍ ഒരാള്‍ വന്നു എന്നോട് ഇപ്രകാരം സന്തോഷവാര്‍ത്ത അറിയിച്ചു: അല്ലാഹുവില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതെ എന്‍റെ സമുദായത്തില്‍പ്പെട്ട വല്ലവനും മരണമടഞ്ഞാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഞാന്‍ (അബൂദര്‍റ്) ചോദിച്ചു. അവന്‍ കളവ് നടത്തുകയും വ്യഭിചരിക്കുകയും ചെയ്താലും സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ? നബി ﷺ പറഞ്ഞു: അതെ അവന്‍ മോഷ്ടിക്കുകയും ചെയ്താലും സ്വര്‍ഗത്തില്‍ പ്രവേശിക്കും. (ബുഖാരി. 2. 23. 329)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്തുകൊണ്ട് മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. അപ്പോള്‍ ഞാന്‍ (അബ്ദുല്ല) പറഞ്ഞു: വല്ലവനും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കാതെ മരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 2. 23. 330)
-
ബറാഅ് (റ) നിവേദനം: നബി ﷺ ഞങ്ങളോട് ഏഴ് കാര്യങ്ങള്‍ കല്‍പ്പിക്കുകയും ഏഴ് കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. മയ്യിത്തിനെ അനുഗമിക്കാനും രോഗിയെ സന്ദര്‍ശിക്കാനും ക്ഷണിച്ചവന്‍റെ ക്ഷണം സ്വീകരിക്കുവാനും മര്‍ദ്ദിതനെ സഹായിക്കുവാനും പ്രതിജ്ഞ പാലിക്കാനും സലാം മടക്കുവാനും തുമ്മിയവനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവിടുന്ന് ഞങ്ങളോട് കല്‍പിച്ചു. വെള്ളിപ്പാത്രം, സ്വര്‍ണ്ണമോതിരം, പട്ട്, നേരിയ പട്ട്, പട്ട്നൂല്‍ ചേര്‍ത്ത്നെയ്ത വസ്ത്രം, തടിച്ച പട്ടുവസ്ത്രം ഇവ ഞങ്ങളോട് അവിടുന്ന് വിരോധിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 331)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളിയായി ഞാന്‍ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കല്‍, രോഗിയെ സന്ദര്‍ശിക്കല്‍, മയ്യിത്തിനെ പിന്‍തുടരല്‍, ക്ഷണിച്ചവന് മറുപടി നല്‍കല്‍, തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍. (ബുഖാരി. 2. 23. 332)
-
ആയിശ (റ) നിവേദനം: നബി ﷺ മരിച്ച വിവരം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) തന്‍റെ കുതിരപ്പുറത്തുകയറി സുന്‍ഹ് എന്ന സ്ഥലത്തുണ്ടായിരുന്ന തന്‍റെ വാസസ്ഥലത്ത് നിന്നും പുറപ്പെട്ടു. അങ്ങനെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ ആയിശ (റ) യുടെ മുറിയില്‍ പ്രവേശിച്ചു. നബി ﷺയെ ഉദ്ദേശിച്ചും കൊണ്ടും പുറപ്പെട്ടു. നബി ﷺയെ ഒരു തരം യമനീ വസ്ത്രം കൊണ്ട് പുതച്ചിരുന്നു. അബൂബക്കര്‍ (റ) നബി ﷺ യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കിയ ശേഷം ചുംബിച്ചും കൊണ്ട് അവിടുത്തെ ശരീരത്തില്‍ മുഖം കുത്തി വീണു. അനന്തരം കരഞ്ഞു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അല്ലാഹു താങ്കള്‍ക്ക് രണ്ട് മരണത്തെ(വേദനയെ) ഒരുമിച്ചു കൂട്ടുകയില്ല. എന്നാല്‍ താങ്കള്‍ക്ക് നിശ്ചയിക്കപ്പെട്ട മരണത്തെ താങ്കള്‍ വരിച്ചിരിക്കുന്നു. അബൂസലമ (റ) പറയുന്നു: ഇബ്നുഅബ്ബാസ് (റ) എന്നോട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നിശ്ചയം അബൂബക്കര്‍ പുറത്തുവന്നു. ഉമര്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നീ ഇരിക്കുക എന്നദ്ദേഹം പറഞ്ഞു: എന്നാല്‍ ഉമര്‍ (റ) വിസമ്മതിച്ചു. അപ്പോള്‍ അബൂബക്കര്‍ (റ) ശഹാദത്തു ചൊല്ലി പ്രസംഗം ആരംഭിച്ചു. ഉടനെ ജനങ്ങള്‍ ഉമര്‍ (റ) നെ ഉപേക്ഷിച്ചു. അബൂബക്കറിന്‍റെ നേരെ ശ്രദ്ധിച്ചു. അബൂബക്കര്‍ ഇപ്രകാരം പറഞ്ഞു: എന്നാല്‍ നിങ്ങളില്‍ വല്ലവനും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവനും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം അല്ലാഹു ജീവിച്ചിരിപ്പുണ്ട്. അവന്‍ മരിക്കുകയില്ല. അല്ലാഹു പറയുന്നു: മുഹമ്മദ് പ്രവാചകന്‍ മാത്രമാണ്. അവന്ന് മുമ്പും പ്രവാചകന്‍മാര്‍ മരിച്ചുപോയിട്ടുണ്ട്. അതിനാല്‍ അവന്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുന്നപക്ഷം നിങ്ങള്‍ പിന്തിരിഞ്ഞു പോകുകയാണോ? വല്ലവനും തന്‍റെ ഇരുകാലിന്മേല്‍ പിന്തിരിയുന്ന പക്ഷം അവന്‍ അല്ലാഹുവിനെ യാതൊന്നും ഉപദ്രവിക്കുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അവന്‍ അടുത്ത് തന്നെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു സത്യം! അബൂബക്കര്‍ ഇപ്രകാരം ഓതിയ സന്ദര്‍ഭത്തിലാണ് ജനങ്ങള്‍ ഇപ്രകാരം ഒരു ആയത്തുള്ളത് ഓര്‍മ്മിക്കുന്നത്. (പരിഭ്രമം അവരെ ഈ സൂക്തത്തെക്കുറിച്ച് അശ്രദ്ധയിലാക്കിയത് പോലെ)അങ്ങനെ ജനങ്ങള്‍ ഇത് പാരായണം ചെയ്യാന്‍ തുടങ്ങി. കേള്‍ക്കുന്ന മനുഷ്യരെല്ലാം ഇത് ഓതിക്കൊണ്ടിരിക്കുന്നു. (ബുഖാരി. 2. 23. 333)
-
ഉമ്മുല്‍അലാ (റ) എന്ന അന്‍സാരി വനിത പറയുന്നു: നബി ﷺ യുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍ - മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ മരണരോഗം ബാധിച്ചത്. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്‍റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി ﷺ അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്‍റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി ﷺ ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്‍റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി ﷺ അരുളി: അദ്ദേഹത്തെ യഖീന്‍ (മരണം) സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്‍റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഉമ്മുല്‍ അലാ (റ) പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല. മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ്. (ബുഖാരി. 2. 23. 334)
-
ജാബിര്‍ (റ) നിവേദനം: എന്‍റെ പിതാവ് (ഉഹുദ് യുദ്ധത്തില്‍) കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിന്നും വസ്ത്രം നീക്കി കരഞ്ഞുകൊണ്ടിരുന്നു. ജനങ്ങള്‍ എന്നെ തടയാന്‍ ശ്രമിച്ചു. നബി ﷺ യാകട്ടെ തടഞ്ഞതുമില്ല. എന്‍റെ അമ്മായി ഫാത്തിമ്മയും കരയാന്‍ തുടങ്ങി. നബി ﷺ അരുളി: നിങ്ങള്‍ കരഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുന്നത് വരെ മലക്കുകള്‍ ചിറകു വിടര്‍ത്തി അദ്ദേഹത്തിന് തണലിട്ടു കൊടുത്തുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 336)
-
അബൂഹുറൈറ (റ) നിവേദനം: നജ്ജാശി മരിച്ച ദിവസം നബി ﷺ മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചു. അങ്ങിനെ അവിടുന്ന് പെരുന്നാള്‍ മൈതാനത്തേക്ക് പുറപ്പെട്ടു. അനചരന്മാരെ അണിനിരത്തി നാല് തക്ബീര്‍ ചൊല്ലി നമസ്കരിച്ചു. (ബുഖാരി. 2. 23. 337)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: (മുഅ്ത്തത്ത് യുദ്ധത്തില്‍ സൈന്യാധിപനെന്ന നിലക്ക്) സൈദ്ബ്നു ഹാരിസ് ആദ്യം കൊടി പിടിച്ചു നിന്നു. അദ്ദേഹം മരണമട്ഞപ്പോള്‍ ജഅ്ഫര്‍ കൊടി പിടിച്ചു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ അബ്ദുല്ലാഹിബ്നു റവാഹ് കൊടി പിടിച്ചു. അദ്ദേഹവും മരണമടഞ്ഞു. ഇത് പറയുമ്പോള്‍ നബി ﷺ യുടെ കണ്ണുകളില്‍ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. പിന്നീട് കൊടി പിടിച്ചത് ഖാലിദ് ആണ്. സൈന്യ നേതൃത്വം വഹിക്കാന്‍ അദ്ദേഹത്തെ അധികാരപ്പെുത്തിയിരുന്നില്ല. അദ്ദേഹത്തിന് സ്വയം ഏറ്റെടുക്കേണ്ടി വിയാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റെ കൈക്ക് യുദ്ധത്തില്‍ വിജയം കൈവന്നു. (ബുഖാരി. 2. 23. 338)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഒരു മനുഷ്യന്‍ രാത്രിയില്‍ മരണപ്പെട്ടു. അനുചരന്മാര്‍ അദ്ദേഹത്തെ രാത്രി തന്നെ ഖബറടക്കം ചെയ്തു. പ്രഭാതമായപ്പോള്‍ അദ്ദേഹം മരണപ്പെട്ട വിവരം അവര്‍ നബി ﷺയെ അറിയിച്ചു. നബി ﷺ പറഞ്ഞു. എന്നെ വിവരമറിയിക്കുവാന്‍ നിങ്ങളെ തടസ്സപ്പെടുത്തിയത് എന്താണ്? അവര്‍ പറഞ്ഞു: ഇരുട്ടായിരുന്നു. അതിനാല്‍ താങ്കളെ പ്രയാസപ്പെടുത്തുന്നത് ഞങ്ങള്‍ വെറുത്തു. അനന്തരം നബി ﷺ അദ്ദേഹത്തിന്‍റെ ഖബറിന്‍റെ അടുക്കല്‍ ചെന്ന് നമസ്കരിച്ചു. (ബുഖാരി. 2. 23. 339)
-
അനസ് (റ) നിവേദനം: മുസ്ളിംകളില്‍ വല്ലവന്‍റെയും പ്രായപൂര്‍ത്തിയെത്താത്ത മൂന്ന് കുട്ടികള്‍ മരണമടഞ്ഞാല്‍ ആ കുട്ടികളോട് അല്ലാഹുവിനുള്ള കാരുണ്യത്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (ബുഖാരി. 2. 23. 340)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഏതെങ്കിലും ഒരു മുസ്ളിമിന് മൂന്ന് സന്താനങ്ങള്‍ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്‍റെ സത്യം അനുവദനീയമാക്കല്‍ അല്ലാതെ. (ബുഖാരി. 2. 23. 342)
-
അനസ് (റ) നിവേദനം: ഖബറിന്‍റെ അടുത്തുവെച്ച് കരഞ്ഞുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ അടുത്തു നിന്ന് നബി ﷺ പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ ക്ഷമ കൈകൊള്ളുക. (ബുഖാരി. 2. 23. 343)
-
ഉമ്മുഅത്വിയ്യ: (റ) നിവേദനം: നബി ﷺ യുടെ പുത്രി മരിച്ച ദിവസം അവിടുന്ന് ഞങ്ങളുടെയടുക്കല്‍ വന്നു പറഞ്ഞു. അവളെ നിങ്ങള്‍ മൂന്നോ അഞ്ചോ അതിലധികമോ പ്രാവശ്യം ആവശ്യം തോന്നുന്ന പക്ഷം കുളിപ്പിച്ചുകൊള്ളുവീന്‍. ആദ്യം വെള്ളം കൊണ്ടും പിന്നെ എലന്തമരത്തിന്‍റെ ഇല(താളി) കൊണ്ടും അവസാനം കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ടും കുളിപ്പിക്കുവിന്‍. കുളിപ്പിച്ചുകഴിഞ്ഞാല്‍ എന്നെ വിവരം അറിയിക്കണം. കുളിപ്പിച്ച് കഴിഞ്ഞ് വിവരം അറിയിച്ചപ്പോള്‍ നബി ﷺ ധരിച്ചിരുന്ന വസ്ത്രം തന്നിട്ട് അരുളി: ഇത് അവളെ അടിവസ്ത്രമായി ധരിപ്പിക്കുവിന്‍. ഉമ്മുഅത്തിയ്യ (റ) നിവേദനം: അവര്‍ നബി ﷺ യുടെ പുത്രിയുടെ തലമുടി മൂന്നു ഇതളുകളാക്കി വാര്‍ന്നു. അതായത് മുടി അഴിച്ചു കഴുകയും ശേഷം മൂന്ന് ഭാഗമായി തിരിച്ചു. (ബുഖാരി. 2. 23. 344,345)
-
ഉമ്മു അത്തിയ്യ (റ) നിവേദനം: നബി ﷺ യുടെ പുത്രിയുടെ തലമുടി ഞങ്ങള്‍ മൂന്ന് വിഭാഗമായി മുടഞ്ഞു. സുഫ്യാന്‍ പറയുന്നു: അവളുടെ മുന്‍മുടിയും നെറ്റിയിലെ മുടിയും. (ബുഖാരി. 2. 23. 352)
-
ആയിശ (റ) നിവേദനം: യമനിലെ സൂഹുല്‍ ദേശത്ത് നെയ്ത ശുദ്ധ വെള്ളയും പരുത്തികൊണ്ടുള്ളതുമായ മൂന്ന് വസ്ത്രങ്ങളിലാണ് നബി ﷺയെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 23. 354)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ഹജ്ജ് വേളയില്‍ അറഫായില്‍ നബി ﷺ യുടെ കൂടെ നില്‍ക്കുകയായിരുന്ന ഒരാള്‍ തന്‍റെ വാഹനത്തില്‍ നിന്നും വീണു കഴുത്തൊടിഞ്ഞു മരിച്ചു. നബി ﷺ അരുളി: അദ്ദേഹത്തെ വെള്ളം കൊണ്ടും എലന്തമരത്തിന്‍റെ ഇലകൊണ്ടും കുളിപ്പിക്കുവീന്‍. രണ്ട് വസ്ത്രത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ കഫന്‍ ചെയ്യുവീന്‍. സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ തല മറക്കുകയോ ചെയ്യരുത്. നിശ്ചയം പുനരുത്ഥാന ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം തല്‍ബിയത്തു ചൊല്ലുന്നുണ്ടായിരിക്കും. (ബുഖാരി. 2. 23. 356)
-
ഇബ്നു ഉമര്‍ (റ) നിവേദനം: അബ്ദുല്ലാഹിബ്നു ഉബയ്യ് മരിച്ചപ്പോള്‍ മകന്‍ നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരേ! അങ്ങയുടെ കുപ്പായം എനിക്ക് തന്നാലും. എന്‍റെ പിതാവിനെ അതില്‍ എനിക്ക് കഫന്‍ ചെയ്യുവാനാണ്. അവിടുന്ന് അദ്ദേഹത്തിന് നമസ്കരിക്കുകയും പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്താലും. നബി ﷺ തന്‍റെ കുപ്പായം അയാള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു. നമസ്കരിക്കാന്‍ സമയമായാല്‍ എന്നെ അറിയിക്കുക. ഞാന്‍ അദ്ദേഹത്തിന് നമസ്കരിക്കാം. അങ്ങനെ സമയമായപ്പോള്‍ മകന്‍ നബി ﷺയെ വിവരമറിയിച്ചു. നബി ﷺ മയ്യിത്ത് നമസ്കരിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉമര്‍ (റ) നബി ﷺ യുടെ വസ്ത്രം പിടിച്ചുകൊണ്ട് ചോദിച്ചു. മുനാഫിഖുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ അല്ലാഹു താങ്കളെ വിരോധിച്ചിട്ടില്ലേ? അപ്പോള്‍ നബി ﷺ പറഞ്ഞു. രണ്ടു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് സ്വീകരിക്കാം. നീ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കാതിരിക്കുകയോ ചെയ്യുക. നീ എഴുപതു പ്രാവശ്യം ആ കപടവിശ്വാസികളുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചാലും. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ഉമറിന് മറുപടി നല്‍കിയ ശേഷം നബി ﷺ അയാളുടെ പേരില്‍ മയ്യിത്ത് നമസ്കരിച്ചു. ആ കപട വിശ്വാസികളില്‍ ആര് മരിച്ചാലും അവരുടെ പേരില്‍ നീ ഒരിക്കലും മയ്യിത്ത് നമസ്കരിക്കരുത് എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് ഈ സന്ദര്‍ഭത്തിലാണ്. (ബുഖാരി. 2. 23. 359)
-
ജാബിര്‍ (റ) നിവേദനം: ജാബിര്‍ (റ) പറയുന്നു: അബ്ദുല്ലാഹിബ്നു ഉബയ്യിനെ മറവു ചെയ്തശേഷം നബി ﷺ അവിടെ ചെന്ന് മയ്യിത്ത് ഖബ്റില്‍ നിന്നെടുത്ത് നബി ﷺ യുടെ തുപ്പുനീരല്പം അയാളുടെ വായില്‍ ഉറ്റിച്ചു. തന്‍റെ കുപ്പായം അയാളെ ധരിപ്പിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 360)
-
ആയിശ (റ) നിവേദനം: നബി ﷺയെ മൂന്ന് വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്. അതില്‍ തലപ്പാവും കുപ്പായവും ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 21. 361)
-
സഅ്ദ് (റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ് (റ)ന്‍റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈര്‍ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ലഭിച്ചത്. ഹംസ (റ)യും വധിക്കപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍ - അദ്ദേഹവും എന്നേക്കാള്‍ ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫന്‍ ചെയ്യാന്‍ ഒരു പുതപ്പിന്‍റെ കഷ്ണം മാത്രമാണ് ലഭിച്ചത്. നമ്മുടെ കര്‍മ്മഫലം ഈ ഭൌതിക ജീവിതത്തില്‍ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാന്‍ തുടങ്ങി. (ബുഖാരി. 2. 23. 364)
-
ഖബ്ബാബ് (റ) നിവേദനം: അല്ലാഹുവിന്‍റെ പ്രീതി തേടികൊണ്ട് ഞങ്ങള്‍ നബി ﷺ യോടൊപ്പം ഹിജ്റ പോയി. അപ്പോള്‍ ഞങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു: ഞങ്ങളില്‍ ചിലര്‍ തങ്ങളുടെ പ്രതിഫലത്തില്‍ നിന്ന് ഈ ലോകത്ത് വെച്ച് യാതൊന്നും ആസ്വദിക്കാതെ മരണപ്പെട്ടു. മുസ്വ്അബ് (റ) അവരില്‍ ഉള്‍പ്പെടുന്നു. തന്‍റെ പഴം പാകമാവുകയും അത് പറിച്ചെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മുസ്വ്അബ് (റ) ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു പുതപ്പ് മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ഞങ്ങള്‍ കണ്ടത്. തല മറച്ചാല്‍ കാല്‍ പുറത്തുകാണും. കാല്‍ മറച്ചാല്‍ തല പുറത്ത് കാണും. അപ്പോള്‍ അതുകൊണ്ട് തല മറക്കുവാനും കാലില്‍ പുല്ല് വെച്ച കെട്ടുവാനും നബി ﷺ നിര്‍ദ്ദേശിച്ചു. (ബുഖാരി. 2. 23. 366)
-
സഹല്‍ (റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ നെയ്ത ഒരു തുണിയുമായി നബി ﷺ യുടെ അടുത്തു വന്നു. എന്നിട്ടവള്‍ പറഞ്ഞു. ഇത് ഞാനെന്‍റെ കൈകൊണ്ട് നെയ്തതാണ്. അങ്ങേക്ക് ധരിക്കാന്‍ വേണ്ടിയാണ് ഞാനിത് കൊണ്ടുവന്നത്. നബി ﷺ ക്ക് അതിന് ആവശ്മുള്ളത് കൊണ്ട് അത് സ്വീകരിച്ചു. പി്ന നബി ﷺ അത് തുണിയായി ഉടുത്തുകൊണ്ട് ഞങ്ങളുടെയടുക്കല്‍ വന്നു. അപ്പോള്‍ അതൊരാള്‍ക്ക് നന്നായിത്തോന്നി. എത്ര നല്ല വസ്ത്രം! ഇതെനിക്ക് തന്നാലും. എന്നയാള്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു. നീ ചെയ്തത് നന്നായില്ല. നബി ﷺ ക്ക് ആവശ്യമുണ്ടായത് കൊണ്ടാണല്ലോ അത് ധരിച്ചത്. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ നബി ﷺ വെറുതെ മടക്കുകയില്ലെന്ന് നിനക്കറിയുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. അല്ലാഹു സത്യം!. ധരിക്കാനല്ല എന്‍റെ കഫന്‍ പുടവയായി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഞാനത് ചോദിച്ചത്. സഹല്‍ (റ) പറയുന്നു: അവസാനം അതായിരുന്നു അദ്ദേഹത്തിന്‍റെ കഫന്‍ പുടവ. (ബുഖാരി. 2. 23. 367)
-
ഉമ്മു അത്തിയ്യ (റ) നിവേദനം: മയ്യിത്തിനെ അനുഗമിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരിക്കുന്നു. എന്നാല്‍ ആ നിരോധനാജ്ഞ അത്ര കര്‍ശനമാക്കിയിരിക്കുന്നില്ല. (ബുഖാരി. 2. 23. 368)
-
ഇബ്നുസീറീന്‍ (റ) നിവേദനം: ഉമ്മുഅത്തിയ്യ (റ) യുടെ ഒരു മകന്‍ മരണപ്പെട്ടു. മൂന്നാമത്തെ ദിവസമായപ്പോള്‍ അവര്‍ മഞ്ഞനിറം കലര്‍ന്ന സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതുകൊണ്ട് തന്‍റെ ശരീരത്തില്‍ പുരട്ടുകയും ചെയ്തു. ശേഷം അവര്‍ പറഞ്ഞു. ഭര്‍ത്താവിന്‍റെ പേരിലല്ലാതെ മൂന്ന് ദിവസത്തിലധികം ഇദ്ദ അനുഷ്ടിക്കുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 23. 369)
-
സൈനബ് (റ) നിവേദനം: ശാമില്‍വെച്ച് അബൂസുഫ്യാന്‍ മരണപ്പെട്ട വാര്‍ത്ത ലഭിച്ചപ്പോള്‍ മൂന്നാം ദിവസം പുത്രി ഉമ്മുഹബീബ(റ) സുഗന്ധം ആവശ്യപ്പെടുകയും ശേഷം അത് കൊണ്ട് അവരുടെ ഇരു കവിള്‍ തടത്തിലും കൈകളിലും പുരട്ടി. അനന്തരം അവര്‍ ഇപ്രകാരം പ്രസ്താവിച്ചു. എനിക്ക് ഈ സുഗന്ധത്തോട് ആവശ്യമുള്ളത് കൊണ്ടല്ല പുരട്ടിയത്. എന്നാല്‍ നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യത്തിന്‍റെ പേരില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദു:ഖമാചരിക്കാന്‍ പാടില്ല. പക്ഷെ ഭര്‍ത്താവ് മരിച്ചവള്‍ നാലുമാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കണം. (ബുഖാരി. 2. 23. 370)
-
അനസ് (റ) നിവേദനം: ഖബറിന്‍റെ അടുത്തിരുന്നുകൊണ്ട് കരയുന്ന ഒരൂ സ്ത്രീയുടെ സമീപത്തുകൂടി നബി ﷺ ഒരിക്കല്‍ നടന്നുപോയി. നബി ﷺ പറഞ്ഞു. നീ അല്ലാഹുവിനെ സൂക്ഷിക്കുക. ക്ഷമിക്കുക. അവള്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാടുനോക്കിപ്പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവള്‍ നബി ﷺയെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയില്‍ പറഞ്ഞത്. പിന്നീട് അത് നബി ﷺ യായിരുന്നെന്ന് ചിലര്‍ അവളെ ഉണര്‍ത്തിയപ്പോള്‍ അവള്‍ നബി ﷺ യുടെ അടുത്ത് ചെന്നു. അവളവിടെ കാവല്‍ക്കാരായൊന്നും കണ്ടില്ല. എന്നിട്ട് അവള്‍ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒന്നാമത്തെ പ്രാവശ്യം ആപത്തു ബാധിക്കുമ്പോഴുള്ള ക്ഷമക്കാണ് പ്രാധാന്യം. (ബുഖാരി. 2. 23. 372)
-
ഉസാമ (റ) നിവേദനം: തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍ (സൈനബ) നബി ﷺ യുടെ അടുക്കലേക്ക് ആളയച്ചു. നബി ﷺ യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി ﷺ വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ് (റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി ﷺ യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി ﷺ യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ് (റ) ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ! ഇതെന്താണ്(അങ്ങ് കരയുകയോ!) ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 23. 373)
-
അനസ് (റ) നിവേദനം: നബി ﷺ യുടെ ഒരു പുത്രിയുടെ ജനാസയില്‍ ഞങ്ങള്‍ സന്നിഹിതരായിരുന്നു. തിരുമേനി ﷺ ഖബ്റിന്നരികില്‍ ഇരിക്കുകയാണ്. അനസ് (റ) പറയുന്നു: അവിടുത്തെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീരൊഴുകുന്നത് ഞാന്‍ കണ്ടു. തിരുമേനി ﷺ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ഇന്നലെ രാത്രി സ്വഭാര്യയുമായി സഹവസിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അബൂത്വല്‍ഹ(റ) പറഞ്ഞു: ഞാന്‍ ഉണ്ട്. നബി ﷺ പറഞ്ഞു. എങ്കില്‍ നീ ഇറങ്ങുക. അദ്ദേഹം അവരുടെ ഖബറില്‍ ഇറങ്ങി. (ബുഖാരി. 2. 23. 374)
-
അബ്ദുല്ല (റ) നിവേദനം: മക്കയില്‍ വെച്ച് ഉസ്മാന്‍ (റ)ന്‍റെ ഒരു പുത്രി മരണപ്പെട്ടു. അപ്പോള്‍ അവളെ ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഇബ്നുഉമര്‍ ഇബ്നുഅബ്ബാസ് (റ) എന്നിവരും അവിടെ ഹാജരായി. ഞാന്‍ അവരുടെ ഇടയില്‍ ഇരിക്കുകയായിരുന്നു. ഇബ്നുഉമര്‍ (റ) അംറ്ബനു ഉസ്മാനോട് പറഞ്ഞു. ഉറക്കെ കരയുന്നതിനെ നീ വിരോധിക്കുന്നില്ലേ? നിശ്ചയം നബി ﷺ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. മയ്യിത്തിന്‍റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: ഉമര്‍ (റ) വും ഇപ്രകാരം പറയാറുണ്ടായിരുന്നു. ഇബ്നുഅബ്ബാസ് (റ) തുടരുന്നു. ഞാന്‍ ഒരിക്കല്‍ ഉമറിന്‍റെ കൂടെ മക്കയില്‍ നിന്നും മടങ്ങുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു എലന്തമരത്തിന്‍റെ ചുവട്ടില്‍ ഒരു യാത്രാസംഘം ഇരിക്കുന്നത് കണ്ടു. ഉമര്‍ (റ) പറഞ്ഞു. നീ ചെന്ന് ആ യാത്രാസംഘം ഏതാണെന്ന് നോക്കുക. അങ്ങനെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സുഹബ് (റ) ആയിരുന്നു അത്. വിവരം ഞാന്‍ ഉമറിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരിക എന്ന് ഉമര്‍ (റ) എന്നോട് വീണ്ടും നിര്‍ദ്ദേശിച്ചു. ഞാന്‍ സുഹൈബി (റ)ന്‍റെ അടുത്ത് ചെന്ന് പറഞ്ഞു. നിങ്ങള്‍ പുറപ്പെട്ടു അമീറുല്‍മുഅ്മീനിനെ കാണുക. ഉമര്‍ (റ) വിപത്തു ബാധിച്ച സന്ദര്‍ഭത്തില്‍ സുഹൈബ് (റ) കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. എന്‍റെ സ്നേഹിതാ! എന്‍റെ സുഹൃത്തേ! എന്ന് അദ്ദേഹം നിലവിളിക്കുന്നുണ്ട്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: സുഹൈബ്! താങ്കള്‍ എന്‍റെ പേരില്‍ കരയുകയാണോ? നബി ﷺ പറയുകയുണ്ടായി. തീര്‍ച്ചയായും മയ്യിത്തിന്‍റെ ബന്ധുക്കളുടെ ചില കരച്ചില്‍ കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്!. ഇബ്നു അബ്ബാസ് (റ) പറയുന്നു: ഉമര്‍ (റ) മരണപ്പെട്ടപ്പോള്‍ ഈ ഹദീസ് ഞാന്‍ ആയിശ (റ) യോട് പറഞ്ഞു. അപ്പോള്‍ ആയിശ (റ) പറഞ്ഞു. ഉമര്‍ (റ) നെ അല്ലാഹു അനുഗ്രഹിക്കട്ടെ. തന്‍റെ പേരില്‍ കുടുംബങ്ങള്‍ കരഞ്ഞതുകൊണ്ട് ഒരു സത്യവിശ്വാസി ശിക്ഷികകപ്പെടുമെന്ന് നബി ﷺ ഒരിക്കലും അരുളിയിട്ടേയില്ല. തന്‍റെ കുടുംബങ്ങള്‍ തന്‍റെ പേരില്‍ കരയുക മൂലം സത്യനിഷേധിക്ക് അല്ലാഹു ശിക്ഷ വര്‍ദ്ധി്പിക്കുമെന്നേ നബി ﷺ അരുളിയിട്ടുള്ളു. നിങ്ങള്‍ക്ക് തെളിവായി ഭാരം വഹിക്കുന്ന ഒരാത്മാവും മറ്റൊരാത്മാവിന്‍റെ ഭാരം വഹിക്കുകയില്ല എന്ന ഖുര്‍ആന്‍ വാചകം മതിയല്ലോ എന്ന് അവര്‍ പറഞ്ഞു. ഇബ്നു അബ്ബാസ് (റ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു. അല്ലാഹുവാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. ഇബ്നു അബീമുൈകത്തു പറയുന്നു. ഇബ്നു ഉമര്‍ (റ) ഒന്നും തന്നെ (ആയിശയെ ണ്ഡച്ചുകൊണ്ട്) പറയുകയുണ്ടായില്ല. (ബുഖാരി. 2. 23. 375)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരു യഹൂദി സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി ﷺ അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376)
-
മുഗീറ (റ) നിവേദനം: എന്‍റെ പേരില്‍ കളവ് പറയല്‍ മറ്റുള്ളവരുടെ പേരില്‍ കളവ് പറയുംപോലെയല്ല. എന്‍റെ പേരില്‍ മന:പൂര്‍വ്വം കള്ളം പറയുന്നവന്‍ നരകത്തില്‍ തന്‍റെ സീറ്റ് ഒരുക്കിക്കൊള്ളട്ടെ എന്ന് നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മരിച്ച വല്ലവന്‍റെയും പേരില്‍ ഉറക്കെ കരഞ്ഞാല്‍ ആ മയ്യിത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി ﷺ അരുളിയത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 2. 23. 378)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: മയ്യിത്തിന്‍റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി. 2. 23. 382)
-
സഅ്ദ്ബ്നു അബീവഖാസ് (റ) നിവേദനം: ഹജ്ജുത്തുല്‍ വദാഇന്‍റെ വര്‍ഷം ഞാന്‍ (മക്കയില്‍) രോഗ ബാധിതനായിരിക്കുമ്പോള്‍ നബി ﷺ എന്നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്‍റെ രോഗം അങ്ങേക്കറിയാവുന്നത് പോലെ മുര്‍ച്ഛിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ മുതലാളിയാണ്. എന്നാല്‍ എന്നെ ഒരു പുത്രി മാത്രമാണ് അനന്തരമെടുക്കുക. എന്‍റെ ധനത്തില്‍ മൂന്നില്‍ രണ്ടു ഭാഗം ഞാന്‍ ദാനം ചെയ്യട്ടെയോ? നബി ﷺ അരുളി: പാടില്ല. ഞാന്‍ ചോദിച്ചു: പകുതിയായാലോ? അത് തന്നെ കൂടുതലാണ്. നിശ്ചയം നീ നിന്‍റെ അനന്തരവകാശികളെ ദരിദ്രന്മാരാക്കി യാചിക്കാന്‍ വിടുന്നതിനേക്കാള്‍ ഉത്തരം അവരെ സമ്പന്നരാക്കി വിടുകയാണ്. അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന എന്തിനും നിനക്ക് പ്രതിഫലം ലഭിക്കും. നിന്‍റെ ഭാര്യക്ക് കൊടുക്കുന്ന ആഹാരത്തിന് കൂടി നിനക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ഞാന്‍ ചോദിച്ചു. പ്രവാചകരേ! എന്‍റെ സ്നേഹിതന്മാര്‍ മക്കയില്‍ നിന്ന് തിരിച്ചുപോയശേഷം എനിക്ക് ഇവിടെ പിന്തി നില്‍ക്കേണ്ടിവരുമോ? എന്നിട്ട് നീ സല്‍ക്കര്‍മ്മം ചെയ്യുകയും ചെയ്യുന്ന പക്ഷം അത് വഴി നിനക്ക് ഓരോ ഉന്നത പദവി ലഭിക്കാതിരിക്കുകയില്ല. ഒരു പക്ഷെ നീ പില്‍ക്കാലത്ത് ജീവിച്ചിട്ട് നിന്നെക്കൊണ്ട് ചിലര്‍ക്ക് ഉപകാരവും മറ്റു ചിലര്‍ക്ക് ഉപദ്രവവും അനുഭവിക്കേണ്ടി വന്നേക്കാം. അല്ലാഹുവേ!. എന്‍റെ അനുയായികള്‍ക്ക് അവരുടെ ഹിജ്റ(പാലായനം) നീ പൂര്‍ത്തിയാക്കിക്കൊടുക്കണമേ! അവരെ അവരുടെ പഴയ നിലപാടിലേക്ക് തിരിച്ചു വിടരുതേ! എന്നാല്‍ പാവം സഅ്ദ്ബ്നു ഖൌല അദ്ദേഹം മക്കയില്‍ വെച്ചുതന്നെ മരണമടഞ്ഞു. നബി ﷺ അദ്ദേഹത്തിന്‍റെ പേരില്‍ അനുശോചനം രേഖപ്പെടുത്തി. (ബുഖാരി. 2. 23. 383)
-
ആയിശ (റ) നിവേദനം: ഇബ്നു ഹാരിസത്ത് (റ) ജഅ്ഫര്‍ (റ) ഇബ്നുറവാഹ(റ) എന്നിവരുടെ മരണവൃത്താന്തം എത്തിയപ്പോള്‍ തിരുമേനി ﷺ ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടക്ക് ഒരാള്‍ നബി ﷺ യുടെയടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെ പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍ അതില്‍ നിന്ന് വിരോധിക്കുവാന്‍ നബി ﷺ കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി. അല്‍പം കഴിഞ്ഞശേഷം വന്നു തന്നെ അവര്‍ അനുസരിക്കുന്നില്ലെന്നു നബി ﷺയെ അറിയിച്ചു. നബി ﷺ പറഞ്ഞു. നീ ഒന്നുകൂടി അവരെ വിരോധിക്കുക. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു. ദൈവദൂതരേ! ആ സ്ത്രീ ഞങ്ങള്‍ പറഞ്ഞത് കൂട്ടാക്കുന്നില്ല എന്നു പറഞ്ഞു. ആയിശ (റ) പറയുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു. നീ അവളുടെ വായില്‍ കുറെ മണ്ണ് വാരിയിടുക. ആയിശ (റ) പറഞ്ഞു:(നബി അയച്ചു മനുഷ്യന്) നാശം നീ നബി കല്‍പ്പിച്ചത് എന്തു കൊണ്ട് ചെയ്തില്ല. നബി ﷺയെ നീ ക്ളേശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തയതുമില്ല. (ബുഖാരി. 2. 23. 386)
-
അനസ് (റ) നിവേദനം: ഖുറാത്ത് എന്ന് പേരുള്ളവരെ വധിച്ചപ്പോള്‍ നബി ﷺ ഒരു മാസം ഖുനൂത്ത് ഓതി. അന്ന് നബി ﷺ ദു:ഖിച്ചതുപോലെ മറ്റൊരിക്കലും ദു:ഖിച്ചത് ഞാന്‍ ദര്‍ശിക്കുകയുണ്ടായില്ല. (ബുഖാരി. 2. 23. 387)
-
അനസ് (റ) നിവേദനം: അബൂത്വല്‍ഹത്തിന്‍റെ ഒരു കുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തുപോയിരിക്കുന്ന സന്ദര്‍ഭത്തില്‍ ആ കുട്ടി മരിക്കുകയും ചെയ്തു. ഉടനെ അദ്ദേഹത്തിന്‍റെ ഭാര്യ കുട്ടി മരിച്ചത് ദര്‍ശിച്ചപ്പോള്‍ അല്‍പം ആഹാരം തയ്യാറാക്കി വെച്ചു. വീടിന്‍റെ ഒരു ഭാഗത്തേക്ക് കുട്ടിയെ മാറ്റിക്കിടത്തി. അബൂത്വല്‍ഹ വന്നപ്പോള്‍ കുട്ടിക്കെങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോള്‍ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു, അപ്പോള്‍ അവള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം വിചാരിച്ചു. ആ രാത്രി കഴിഞ്ഞു പുലര്‍ച്ചക്ക് ജനാബത്തു കുളി കഴിഞ്ഞ് പുറപ്പെടാന്‍ അബൂത്വല്‍ഹ ഒരുങ്ങിയപ്പോള്‍ കുട്ടിയുടെ മരണവാര്‍ത്ത ഭാര്യ അദ്ദേഹത്തെ അറിയിച്ചു. അബൂത്വല്‍ഹ നബി ﷺയൊന്നിച്ച് സുബ്ഹി നമസ്കരിച്ചു. ശേഷം ഈ വര്‍ത്തമാനം നബി ﷺ യോട് പറഞ്ഞു. നബി ﷺ അരുളി: കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബറക്കത്തു നല്‍കട്ടെ. സുഫ്യാന്‍ (ഒരു നിവേദകന്‍) പറയുന്നു: ഒരു അന്‍സാരി പറയുന്നു. ഖുര്‍ആന്‍ പഠിച്ച ഒന്‍പതു കുട്ടികള്‍ അദ്ദേഹത്തിന് ജനിച്ചു വളര്‍ന്നത് പിന്നീട് കണ്ടു. (ബുഖാരി. 2. 23. 388)
-
അനസ് (റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി ﷺ യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി ﷺ യുടെ പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി ﷺ ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചു. നബി ﷺ യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത് കൃപയാണ്, വീണ്ടും നബി ﷺ കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം! നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് എന്ന് നബി ﷺ അരുളി. (ബുഖാരി. 2. 23. 390)
-
ഇബ്നുഉമര്‍ (റ) പറയുന്നു: ഒരിക്കല്‍ സഅ്ദ്ബ്നു ഉബാദ (റ) യെ രോഗം ബാധിച്ചു. അപ്പോള്‍ നബി ﷺ അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), സഅ്ദ്ബ്നു അബീ ഖാസ് (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാന്‍ ചെന്നു. നബി ﷺ അദ്ദേഹത്തിന്‍റെയടുത്ത് പ്രവേശിച്ചപ്പോള്‍ കുടുംബങ്ങള്‍ ചുറ്റും കൂടി നില്‍ക്കുന്നത് കണ്ടു. നബി ﷺ ചോദിച്ചു: അദ്ദേഹം മരിച്ചോ? ഇല്ല. ദൈവദൂതരേ എന്നവര്‍ പറഞ്ഞ. അപ്പോള്‍ നബി ﷺ കരഞ്ഞു. നബി ﷺ യുടെ കരച്ചില്‍ കണ്ടു സദസ്യരും കരഞ്ഞു. അവിടുന്നു അരുളി: നിങ്ങള്‍ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുീരിന്‍റെ പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്‍റെ - നബി ﷺ നാവിലേക്ക് ചൂണ്ടിക്കൊണ്ട് - പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. മയ്യിത്ത് അതിന്‍റെ കുടുംബക്കാരുടെ കരച്ചില്‍ മൂലം ശിക്ഷിക്കപ്പെടും. ഉമര്‍ (റ) ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണ് വാരിിടുകയും ചെയ്യാറുണ്ട്. (ബുഖാരി. 2. 23. 391)
-
ഉമ്മു അത്തിയ്യ (റ) നിവേദനം: നബി ﷺ ഞങ്ങളോട് പ്രതിജ്ഞ ചെയ്തപ്പോള്‍ മയ്യിത്തിന്‍റെ പേരില്‍ വിലപിക്കാന്‍ പാടില്ലെന്നുകൂടി ഞങ്ങളോട് കരാര്‍ വാങ്ങിയിരുന്നു. ഞങ്ങളില്‍ അഞ്ച് സ്ത്രീകള്‍ മാത്രമാണത് നിറവേറ്റിയത്. ഉമ്മു സുലൈം, ഉമ്മൂല്‍അലാഅ്, അബൂസബ്റയുടെ മകള്‍ അതായത് മുആദിന്‍റെ പത്നി, വേറെ രണ്ടു സ്ത്രീകള്‍ എന്നിവരാണവര്‍. അല്ലെങ്കില്‍ അബൂസബ്റയുടെ മകള്‍, മുആദിന്‍റെ ഭാര്യ, മറ്റൊരു സ്ത്രീ ഈ മൂന്നുപേരെയാണ് റാവി പറഞ്ഞത്. (ബുഖാരി. 2. 23. 393)
-
ആമിര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുവീന്‍. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി. 2. 23. 394)
-
ആമിര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങള്‍ പിന്തുടരുന്നെങ്കില്‍ അതു നിങ്ങളെ മുമ്പിലേക്കോ പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവന്‍ നില്‍ക്കട്ടെ. (ബുഖാരി. 2. 23. 395)
-
സഈദുല്‍മഖ്ബറി (റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ (റ) മര്‍വാന്‍റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ് (റ) വന്നു. മാര്‍വാന്‍റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ. അല്ലാഹു സത്യം. തിരുമേനി ﷺ ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ (റ) പറഞ്ഞു. (ബുഖാരി. 2. 23. 396)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി. 2. 23. 397)
-
ജാബിര്‍ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത് കടന്നുപോയപ്പോള്‍ നബി ﷺ എഴുന്നേറ്റു നിന്നു. നബി ﷺ യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നബി ﷺ അരുളി: നിങ്ങള്‍ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേല്‍ക്കുവീന്‍. (ബുഖാരി. 2. 23. 398)
-
അബ്ദുറഹ്മാന്‍ (റ) നിവേദനം: സഹല്‍ (റ) ഖൈസ് (റ) എന്നിവര്‍ ഒരിക്കല്‍ ഖാദിസ്സിയ്യയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരില്‍ അതായത് ഇസ്ലാമിക ഭരണത്തില്‍ മുസ്ളിം പൌരന്മാരില്‍പ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി ﷺ യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ നബി ﷺ എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്‍റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി ﷺ പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി. 2. 23. 399)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്‍റെ മയ്യിത്താണെങ്കില്‍ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്‍റെ മയ്യിത്താണെങ്കിലോ അഹാ കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും. (ബുഖാരി. 2. 23. 400)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മയ്യിത്തുകൊണ്ട് നിങ്ങള്‍ വേഗം പോവുക. അത് നന്മ ചെയ്തതാണെങ്കില്‍ നിങ്ങള്‍ ഒരു നല്ല കാര്യമാണ് ചെയ്യുന്നത്. അതു നന്മ ചെയ്തവന്‍റെ മയ്യിത്തല്ലെങ്കിലോ ഒരു തിന്മ നിങ്ങളുടെ ചുമലില്‍ നിന്നിറക്കിവെച്ചുവെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം. (ബുഖാരി. 2. 23. 401)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ നജ്ജാശിക്ക് വേണ്ടി നമസ്കരിച്ചു. ഞാന്‍ രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ വരിയിലായിരുന്നു. (ബുഖാരി. 2. 23. 403)
-
അബൂഹുറൈറ (റ) നിവേദനം: നജ്ജാശിയുടെ മരണവാര്‍ത്ത നബി ﷺ അനുയായികളെ അറിയിച്ചു. ശേഷം നബി ﷺ മുന്നിട്ടു. അനുയായികള്‍ നബിക്ക് പിന്നില്‍ അണികളായി. അങ്ങനെ നബി ﷺ നാല് തക്ബീര്‍ ചൊല്ലി. (ബുഖാരി. 2. 23. 404)
-
ശഅ്ബി (റ) പറയുന്നു: നബി ﷺ യുടെ കൂടെ ഹാജരായ ഒരാള്‍ എന്നോട് പറഞ്ഞു. നബി ﷺ നനവുള്ള ഒരു ഖബറിന്‍റെ അടുത്ത് ചെന്ന് ജനങ്ങളെ തനിക്ക് പിന്നില്‍ അണികളാക്കി നിര്‍ത്തി നാല് തക്ബീര്‍ ചൊല്ലി. ഇബ്നു അബ്ബാസാണ് ഈ ഹദീസ് ഉദ്ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. (ബുഖാരി. 2. 23. 405)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: രാത്രിയില്‍ ഖബറടക്കപ്പെട്ട ഒരു ഖബറിന്‍റെ അടുത്തുകൂടി നബി ﷺ നടന്നുപോയി. നബി ﷺ ചോദിച്ചു. ഇതിനെ എപ്പോള്‍ ഖബറടക്കം ചെയ്തു? അവര്‍ പറഞ്ഞു: ഇന്നലെ രാത്രി. നബി ﷺ പറഞ്ഞു. എന്നെ നിങ്ങള്‍ക്ക് വിവരമറിയിക്കാമായിരുന്നില്ലേ? അവര്‍ (അനുചരന്മാര്‍ )പറഞ്ഞു: രാത്രിയുടെ ഇരുട്ടിലാണ് ഞങ്ങള്‍ അദ്ദേഹത്തെ ഖബറടക്കിയത്. താങ്കളെ വിളിച്ചുണര്‍ത്താന്‍ ഞങ്ങള്‍ വെറുത്തു. അപ്പോള്‍ നബി ﷺ എഴുന്നേറ്റു നില്‍ക്കുകയും ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നില്‍ വരികളായി നില്‍ക്കുകയും ചെയ്തു. ഇബ്നു അബ്ബാസ് (റ) പറയുന്നു. ഞാനും അവരില്‍ ഉണ്ടായിരുന്നു. അങ്ങനെ നബി ﷺ അദ്ദേഹത്തിന് നമസ്കരിച്ചു. (ബുഖാരി. 2. 23. 407)
-
നാഫിഅ് (റ) നിവേദനം: വല്ലവനും ഒരു മയ്യിത്തിനെ പിന്‍തുടര്‍ന്നാല്‍ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ (റ) ഉദ്ധരിച്ച വിവരം ഇബ്നു ഉമര്‍ (റ) നോട് പറയപ്പെട്ടു. അപ്പോള്‍ ഇബ്നുഉമര്‍ (റ) പറഞ്ഞു: അബൂഹുറൈറ (റ) ഞങ്ങളേക്കാള്‍ ഹദീസ് വര്‍ദ്ധിപ്പിക്കുന്നു. (ബുഖാരി. 2. 23. 409)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല്‍ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്‍വ്വതം പോലെ. (ബുഖാരി. 2. 23. 410)
-
അബൂഹുറൈറ (റ) നിവേദനം: മൈതാനത്തുവെച്ച് നബി ﷺ അനുചരന്മാരുമായി അണിനിരന്നു. ശേഷം നാല് തക്ബീര്‍ ചൊല്ലി. (ബുഖാരി. 2. 23. 412)
-
ആയിശ (റ) നിവേദനം: നബി ﷺ മരണപ്പെട്ടതായ രോഗത്തില്‍ പറഞ്ഞു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹ ശപിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കില്‍ അവര്‍ (സഹാബി വര്യന്മാര്‍ ) നബി ﷺ യുടെ ഖബര്‍ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ (പള്ളികള്‍) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്. (ബുഖാരി. 2. 23. 414)
-
സമറ (റ) നിവേദനം: പ്രസവത്തില്‍ മരണപ്പെട്ട ഒരു സ്ത്രീക്ക് നബി ﷺ മയ്യിത്ത് നമസ്കരിച്ചപ്പോള്‍ ഞാനും നബി ﷺ യുടെ പിന്നില്‍ നിന്ന് കൊണ്ട് നമസ്കരിച്ചു. നബി ﷺ അവളുടെ മധ്യഭാഗത്താണ് നിന്നു നമസ്കരിച്ചത്. (ബുഖാരി. 2. 23. 415)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ നജ്ജാശിക്ക് നമസ്കരിച്ചപ്പോള്‍ നാല് തക്ബീറുകള്‍ ചൊല്ലി. (ബുഖാരി. 2. 23. 418)
-
ത്വല്‍ഹ(റ): നിവേദനം: ഒിക്കല്‍ ഇബ്നു അബ്ബാസിന്‍റെ പിന്നില്‍ നിന്നുകൊണ്ട ഞാന് മയ്യിത്ത് നമസ്കരിച്ചു. അപ്പോള്‍ അദ്ദേഹം ഫാതിഫ(ഉറക്കെ)ഓതി. ഫാതിഹ ഓതല്‍ സുന്ന(ബുഖാരി. 2. 23. 419)
-
അബൂഹുറൈറ (റ) നിവേദനം: ഒരു കറുത്ത സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ പള്ളി പരിപാലിച്ചിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. നബി ﷺ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ഒരു ദിവസം നബി ﷺ ക്ക് അദ്ദേഹത്തെ ഓര്‍മ്മ വരികയും ആ മനുഷ്യന്‍ എന്തു ചെയ്യുന്നുവെന്ന് തന്‍റെ അനുചരന്മാരോട് ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടു. നബി ﷺ പറഞ്ഞു. നിങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത എന്നെ അറിയിക്കാമായിരുന്നില്ലേ? അവര്‍ പറഞ്ഞു: ഇങ്ങനെയെല്ലാമായിരുന്നു അവസ്ഥ. അവര്‍ അദ്ദേഹത്തിന്‍റെ പ്രശ്നം നിസ്സാരമാക്കും വിധമായിരുന്നു മറുപടി. നബി ﷺ പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തിന്‍റെ ഖബര്‍ എനിക്ക് കാണിച്ചുതരിക. അങ്ങനെ അദ്ദേഹത്തിന്‍റെ ഖബറിന്‍റെ അടുത്തുചെന്ന് നബി ﷺ മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ചു. (ബുഖാരി. 2. 23. 421)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യനെ അവന്‍റെ ഖബറില്‍ വെച്ച് അതിന്‍റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്‍റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട് മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യന്‍ അഥവാ മുഹമ്മദിനെ സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവന്‍ പറയും: അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ പറയപ്പെടും അതാ, നരകത്തിലെ നിന്‍റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു ഇരിപ്പിടം തന്നിരിക്കുന്നു. നബി ﷺ പറഞ്ഞു. അപ്പോള്‍ ഈ രണ്ടു ഇരിപ്പിടങ്ങളും അവന്‍ നോക്കിക്കാണും. സത്യനിഷേധി അല്ലെങ്കില്‍ കപടവിശ്വാസി പറയും: എനിക്ക് യാഥാര്‍ത്ഥ്യം അറിയില്ല. ജനങ്ങള്‍ പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകള്‍ പറയും. നീ കാര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട് അവര്‍ അവന്‍റെ ചെവികള്‍ക്കിടയില്‍ അടിക്കും. അപ്പോഴവന്‍ ഉച്ചത്തില്‍ നിലവിളിക്കും. ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേള്‍ക്കുന്നതാണ്. (ബുഖാരി. 2. 23. 422)
-
അബൂഹുറൈറ (റ) നിവേദനം: മരണ മലക്ക് മൂസാ(അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്തൊരടി വെച്ചുകൊടുത്തു. ആ മലക്ക് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ തിരിച്ചുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു. നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെയടുക്കലേക്കാണ് നീ എന്നെ അയച്ചത്. (അടികൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയിരുന്നു)അല്ലാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വസ്ഥിതിയിലാക്കിക്കൊണ്ട് കല്‍പ്പിച്ചു. നീതിരിച്ചുചെന്ന് മൂസയോട് തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെക്കാന്‍ പറയണം. ആ കൈകൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ് വീതം നീട്ടിക്കൊടുക്കുന്നതാണ്. മൂസാ നബി(അ)ചോദിച്ചു. എന്‍റെ നാഥാ! അതിനുശേഷം എന്തു സംഭവിക്കും.! പിന്നെ മരണമായിരിക്കും. രക്ഷിതാവ് പ്രത്യുത്തരം നല്‍കി. മൂസാ നബി(അ)പറഞ്ഞു: എങ്കില്‍ ഇപ്പോള്‍ തന്നെ മരിക്കാന്‍ സന്നദ്ധനാണ്. പക്ഷെ, ബൈത്തൂല്‍ മുഖദ്ദസ്സില്‍ നിന്നും ഒരു കല്ലെറിഞ്ഞാലെത്തുന്ന ദൂരത്തു എത്തി ശേഷമെ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവിനോട് ചോദിച്ചു. ഞാനവിടെയായിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു എന്ന് നബി ﷺ അരുളി. (ബുഖാരി. 2. 23. 423)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഈരണ്ടു പേരെ ഒരുമിച്ച് ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു. അവിടുന്നു ചോദിക്കും: ഇവരില്‍ അധികം ഖുര്‍ആന്‍ മന:പാഠമാക്കിയ ആള്‍ ആരാണ്? അവരില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയത് ഇന്നയാളാണെന്ന് നബി ﷺ യോട് ചൂണ്ടിക്കാണിച്ചാല്‍ അദ്ദേഹത്തെ ആദ്യം ഖബറില്‍ വെക്കും. അവിടുന്നു അരുളും: പരലോകദിവസം ഇവര്‍ക്കുവേണ്ടി ഞാന്‍ സാക്ഷി നില്‍ക്കും. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ അവരുടെ രക്തത്തോട് കൂടിതന്നെ ഖബറടക്കം ചെയ്യാന്‍ അവിടുന്ന് കല്‍പ്പിക്കും. അവരെ കുളിപ്പിക്കുകയോ അവരുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കുകയോ ചെയ്തില്ല. (ബുഖാരി. 2. 23. 427)
-
ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കല്‍ നബി ﷺ പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരില്‍ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറില്‍ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നില്‍ പോകുന്നയാളും നിങ്ങള്‍ക്കു സാക്ഷിയുമാണ് ഞാന്‍ . അല്ലാഹു സത്യം! ഞാന്‍ എന്‍റെ ഹൌള് ഇതാ ഇപ്പോള്‍ത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. എന്‍റെ കാലശേഷം നിങ്ങള്‍ (സഹാബിവര്യന്മാര്‍ ) ശിര്‍ക്കിലകപ്പെട്ടു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ മുഴുകിപ്പോകുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)
-
ജാബിര്‍ (റ) നിവേദനം: ഉഹ്ദില്‍ വധിക്കപ്പെട്ടവരെ രണ്ടു ആളുകള്‍ വീതം നബി ﷺ ഒരു ഖബറില്‍ മറവ് ചെയ്തു. (ബുഖാരി. 2. 23. 429)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും അവിടെ യുദ്ധം അനുവദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ടമൃഗത്തെ ഓടിക്കുവാനോ വീണ് പോയ വസ്തു അതിന്‍റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: ഇദ്ഖര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതുകൊണ്ട് ഞങ്ങള്‍ ഖബറുകളില്‍ വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോള്‍ നബി ﷺ പറഞ്ഞു. എന്നാല്‍ ഇദ്ഖര്‍ ഒഴിച്ചു. (ബുഖാരി. 2. 23. 432)
-
സാലിം പറയുന്നു: ഇബ്നുഉമര്‍ (റ) പറയുന്നത് ഞാന്‍ കേട്ടു. പിന്നീട് ഒരിക്കല്‍ നബി ﷺ ഉബയ്യ് (റ)ന്‍റെ കൂടെ ഇബ്നുസയ്യാദ് താമസിക്കുന്ന ഈത്തപ്പനത്തോട്ടത്തില്‍ പോയി. ഇബ്നു സയ്യാദ് (റ) നബി ﷺയെ കാണുന്നതിന് മുമ്പ് അവനില്‍ നിന്നും എന്തെങ്കിലും കേള്‍ക്കാന്‍ സാധിച്ചെങ്കിലോ എന്നു കരുതി മറ്റൊന്നും ശ്രദ്ധിക്കാത്ത മട്ടിലാണ് അവിടുന്നു ചെന്നത്. അവനൊരു വസ്ത്രത്തില്‍ ചെരിഞ്ഞു കിടക്കുകയായിരുന്നു. എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവിടുന്ന് ആരും കാണാതിരിക്കാനായി ഈത്തപ്പനയുടെ മറവില്‍ ഒളിഞ്ഞുനിന്നു. അപ്പോഴാണ് ഇബ്നു സയ്യാദിന്‍റെ മാതാവ് നബി ﷺയെ കണ്ടത്. അവള്‍ അവനെ വിളിച്ചു. സാഫി - അതായിരുന്നു അവന്‍റെ പേര്. മുഹമ്മദ് ഇതാ വന്നിരിക്കുന്നു. അപ്പോള്‍ അവന്‍ ചാടിയെണീറ്റു. അവളവനെ വെറുതെ വിട്ടിരുന്നുവെങ്കില്‍ കാര്യം വ്യക്തമാകുമായിരുന്നുവെന്ന് നബി ﷺ അരുളി. (ബുഖാരി. 2. 23. 437)
-
അനസ് (റ) നിവേദനം: നബി ﷺ ക്ക് പരിചാരകനായിക്കൊണ്ട് ഒരു ജൂതന്‍ ഉണ്ടായിരുന്നു. അവന് രോഗം ബാധിച്ചു. അപ്പോള്‍ നബി ﷺ അവനെ സന്ദര്‍ശിക്കുവാന്‍ ചെല്ലുകയും അവന്‍റെ തലക്ക് സമീപത്തായി ഇരിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: നീ ഇസ്ളാമിലേക്ക് പ്രവേശിക്കുന്നുവോ? ആ ഭൃത്യന്‍ അടുത്തുതന്ന നിന്നിരുന്ന തന്‍റെ പിതാവിന്‍റെ നേരെ എന്തുവേണമെന്ന അര്ത്ഥത്തില്‍ നോക്കി. അബുഖാസിമിനെ അനുസരിക്കൂ എന്നയാള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ മുസ്ളിമായി. കുട്ടിയെ നരക ശിക്ഷയില്‍ നിന്നു രക്ഷിച്ച അല്ലാഹുവിന് സര്‍വ്വസ്തുതിയും എന്നു പറഞ്ഞുകൊണ്ട് നബി ﷺ അവിടെനിന്ന് പുറത്തുവന്നു. (ബുഖാരി. 2. 23. 438)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു:(മര്‍ദ്ദിതന്മാരുടെ മോചനത്തിനായി നിങ്ങള്‍ യുദ്ധം ചെയ്യുവീന്‍)എന്ന് അല്ലാഹു പറഞ്ഞ മര്‍ദ്ദിതന്മാരുടെ കൂട്ടത്തിലായിരുന്നു ഞാനും എന്‍റെ മാതാവും. ഞാന്‍ കുട്ടികളിലും എന്‍റെ മാതാവ് സ്ത്രീകളിലും ഉള്‍പ്പെടുന്നു. (ബുഖാരി. 2. 23. 439)
-
ഇബ്നു ശിഹാബ് (റ) പറയുന്നു: മരണപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും മയ്യിത്ത് നമസ്കരിക്കണം. വ്യഭിചാരസന്താനമാണെങ്കില്‍ പോലും. കാരണം ഇസ്ളാമായ ശുദ്ധ പ്രകൃതിയിലാണ് അവനും ജനിക്കുന്നത്. അവന്‍റെ മാതാപിതാക്കളോ അല്ലെങ്കില്‍ പിതാവ് മാത്രമോ ഇസ്ളാം അവകാശപ്പെടുന്നുണ്ടെങ്കില്‍. മാതാവ് അമുസ്ളിമാണെങ്കിലും വിരോധമില്ല. കുട്ടി കരഞ്ഞാല്‍ അവന് മയ്യിത്ത് നമസ്കരിക്കണം. കരയാത്ത ചാപിള്ളക്ക് നമസ്കരിക്കേണ്ടതില്ല. അബൂഹുറൈറ (റ) നബി ﷺ യില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി ﷺ അരുളി: മുസ്ളിമായിക്കൊണ്ടല്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല. പിന്നീട് ആ കുട്ടിയെ ജൂതനോ കൃസ്ത്യാനിയോ അഗ്നി ആരാധകനോ ആക്കിത്തീര്‍ക്കുന്നത് അവന്‍റെ മാതാപിതാക്കള്‍ മാത്രമാണ്. കാലികള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് യാതൊരു അംഗവൈകല്യവും കൂടാതെയാണ്. കാലികളുടെ കുഞ്ഞുങ്ങള്‍ മൂക്കോ ചെവിയോ മുറിക്കപ്പെട്ട നിലക്ക് ജനിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ? എന്നിട്ട് അബൂഹുറൈറ (റ) ഈ ഖുര്‍ആന്‍ വാക്യം തെളിവായി ഉദ്ധരിച്ചു. അല്ലാഹു മനുഷ്യരെ ഏതു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിട്ടുണ്ടോ ആ പ്രകൃതിക്കനുസരിച്ചു ജീവിച്ചുകൊള്ളുക. അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവും ഇല്ലതന്നെ. അതത്രെ വക്രതയില്ലാത്ത മതം. (ബുഖാരി. 2. 23. 440)
-
മുസയ്യിബ് (റ) നിവേദനം: അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ നബി ﷺ അവിടെ ചെന്നു. അബൂജഹ്ല്‍, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവരെ നബി ﷺ അദ്ദേഹത്തിന്‍റെ അടുത്തു കണ്ടു. നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു: എന്‍റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീന്‍. താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ സന്നിധിയില്‍ ഞാന്‍ സാക്ഷി നില്‍ക്കാം. അപ്പോള്‍ അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കള്‍ അബ്ദുല്‍ മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി ﷺ യാകട്ടെ അവിടുത്തെ നിര്‍ദ്ദേശം ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാന്‍ അബൂമുത്വലിബിന്‍റെ മതത്തില്‍ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാന്‍ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി ﷺ പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്ക് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)
-
അലി (റ) നിവേദനം: ബഖീഅഗ്ര്‍കഇദ് എന്ന ഖബര്‍ സ്ഥാനത്ത് ഞങ്ങള്‍ ഒരു മയ്യിത്തിന്‍റെ കൂടെയായിരുന്നപ്പോള്‍ നബി ﷺ ഞങ്ങളുടെ അടുത്തുവന്നു. അവിടുന്ന് തല കീഴ്പ്പോട്ടു താഴ്ത്തിക്കൊണ്ട് ഇരുന്നു. ഞങ്ങളും നബി ﷺ ക്ക് ചുറ്റുമിരുന്നു. നബി ﷺ യുടെ കൈയില്‍ ഒരു വടിയുമുണ്ടായിരുന്നു. അത് നിലത്ത് കുത്തിക്കൊണ്ട് അവിടുന്നു അരുളി: നിങ്ങളില്‍ ഓരോ വ്യക്തിക്കും സ്വര്‍ഗ്ഗത്തിലും നരകത്തിലുമുളള സ്ഥാനം നിര്‍ണ്ണയിച്ച് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ സൌഭാഗ്യവാന്മാരും നിര്‍ഭാഗ്യവാന്മാരും ആരെല്ലാമെന്ന് എഴുതിവെച്ചിട്ടുമുണ്ട്. അപ്പോള്‍ ഒരാള്‍ പറഞ്ഞു. ദൈവദൂതനേ! എങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തനമെല്ലാമുപേക്ഷിച്ച് ദൈവവിധിയെ അവലംബമായി ജീവിച്ചാല്‍ പോരെ! ഞങ്ങളില്‍ സൌഭാഗ്യവാന്‍ സൌഭാഗ്യവാന്മാരുടെ പ്രവര്‍ത്തികളിലേക്കും നിര്‍ഭാഗ്യവാന്മാര്‍ നിര്‍ഭാഗ്യവാന്മാരുടെ പ്രവര്‍ത്തികളിലേക്കും എത്തിച്ചേരുമല്ലോ? നബി ﷺ പ്രത്യുത്തരം നല്‍കി. സൌഭാഗ്യവാന്മാര്‍ക്ക് സൌഭാഗ്യവാന്മാരുടെ പ്രവര്‍ത്തനത്തിന് സൌകര്യവും ഉദവിയും ലഭിക്കും. നിര്‍ഭാഗ്യവാന്മാരുടെ പ്രവര്‍ത്തനത്തിലെത്തിച്ചേരാന്‍ നിര്‍ഭാഗ്യവാന്മാര്‍ക്കും സൌകര്യം ലഭിക്കും. എന്നിട്ടവിടുന്നു ഈ ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചു. ആര് ദാനം ചെയ്യുകയും സൂക്ഷ്മത പാലിക്കുകയും ഉല്‍കൃഷ്ടമായതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ അവന്ന് ഏറ്റവും സുഗമമായ മാര്‍ഗ്ഗം നാം സൌകര്യപ്പെടുത്തിക്കൊടുക്കും. (ബുഖാരി. 2. 23. 444)
-
സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്‍റെ പേരിലും ഒരാള്‍ ബോധപൂര്‍വ്വം കള്ള സത്യം ചെയ്താല്‍ അവന്‍റെ സ്ഥിതി അവന്‍ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി ﷺ അരുളി. ജുന്‍ദൂബ് (റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാള്‍ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്‍റെ ദാസന്‍ അവന്‍റെ ആത്മാവിനെ പിടിക്കുന്നതില്‍ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 2. 23. 445)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 446)
-
അനസ് (റ) നിവേദനം: ഒരിക്കല്‍ നബി ﷺ യും അനുചരന്മാരും ഒരു മയ്യിത്തിന്‍റെ അരികിലൂടെ നടന്നുപോയി. അനുചരന്മാര്‍ മയ്യിത്തിനെ പ്രശംസിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു. ഉറച്ചു കഴിഞ്ഞു. പിന്നീട് മറ്റൊരു മയ്യിത്തിന്‍റെ അരികിലൂടെ അവര്‍ നടന്നുപോയി. അപ്പോള്‍ അവര്‍ അതിനെ ആക്ഷേപിച്ചു. അപ്പോഴും നബി ﷺ അരുളി: ഉറച്ചുകഴിഞ്ഞു. അന്നേരം ഉമര്‍ (റ) ചോദിച്ചു. എന്താണുറച്ചു കഴിഞ്ഞത്? നബി ﷺ പ്രത്യുത്തരം നല്‍കി. ഈ മയ്യിത്തിനെ നിങ്ങള്‍ പ്രശംസിച്ചു. അതിനാല്‍ അതിനു സ്വര്‍ഗ്ഗം ഉറച്ചു കഴിഞ്ഞു. പിന്നെ നിങ്ങളൊന്നിനെ ആക്ഷേപിച്ചു. അതിനു നരകവും ഉറച്ചുകഴിഞ്ഞു. ഭൂമിയില്‍ അല്ലാഹുവിന്‍റെ സാക്ഷികളാണ് നിങ്ങള്‍. (ബുഖാരി. 2. 23. 448)
-
അബൂഅസ്വദ് (റ) പറയുന്നു: മദീനയില്‍ ഒരു രോഗം പടര്‍ന്നുപടിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ അവിടെ പ്രവേശിച്ചു. അങ്ങനെ ഉമര്‍ (റ)ന്‍റെ അടുത്തു ഞാന്‍ ഇരുന്നു. അപ്പോള്‍ അവരുെ അടുത്തുകൂടി ഒരു ജനാസ കൊ്ടുപോയി. അതിനെ പ്രശംസിക്കപ്പെട്ടു. ഉമര്‍ (റ) പറഞ്ഞു: ഉറച്ചുപോയി. മറ്റൊരു മയ്യിത്തു കൂടി കൊണ്ടു പോകപ്പെട്ടു. അതിനെയും പ്രശംസിക്കപ്പെട്ടു. അപ്പോഴും ഉമര്‍ (റ) പറഞ്ഞു. ഉറച്ചുകഴിഞ്ഞു. മൂന്നാമത്തെ മയ്യിത്ത് കൊണ്ടുപോകപ്പെട്ടപ്പോള്‍ അവര്‍ അതിനെ ആക്ഷേപിച്ചു. ഉമര്‍ (റ) പറഞ്ഞു: ഉറച്ചുപോയി. അസ്വദ് (റ) ചോദിച്ചു. മുസ്ളിംകളുടെ നേതാവേ! എന്താണ് ഉറച്ചു കഴിഞ്ഞത്. ഉമര്‍ (റ) പറഞ്ഞു:നബി ﷺ പറഞ്ഞത് പോലെ ഞാനും പറഞ്ഞു. ല്ല മുസ്ളിും മരണപ്പെടുകയും നാലു പേര്‍ അവന്‍ ന്ലവനെ്ന് സാക്ഷ്യം വഹിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. മൂന്നുപേരായാലോ? ഞങ്ങള്‍ ചോദിച്ചു. മൂന്നു പേരായാലും ശരി. നബി ﷺ അരുളി: രണ്ടു പേരായാലോ? ഞങ്ങള്‍ ചോദിച്ചു. രണ്ടുപേരായാലും ശരി എന്ന് നബി ﷺ അരുളി: ഒരാളായാലോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല. (ബുഖാരി. 2. 23. 449)
-
ബറാഅ (റ) നിവേദനം: നബി ﷺ അരുളി: മുഅ്മിനിനെ അവന്‍റെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ (രണ്ടു മലക്കുകള്‍) വരും. അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ് ﷺ അവന്‍റെ ദൂതനാണെന്നും അവരുടെ മുമ്പില്‍ അവന്‍ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു പറഞ്ഞത്: സത്യവിശ്വാസികളെ അടിയുറച്ച് വചനത്തിന്മേല്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തും. മറ്റൊരു നിവേദനത്തില്‍ ഇത് ഖബര്‍ ശിക്ഷയെ കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് പറയുന്നു. (ബുഖാരി. 2. 23. 450)
-
ആയിശ (റ) നിവേദനം: ഞാനവരോട് പറഞ്ഞിരുന്നത് സത്യമായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായികഴിഞ്ഞു എന്നു മാത്രമാണ്(ബദറില്‍ വധിക്കപ്പെട്ടവരെപ്പറ്റി)നബി ﷺ പ്രത്യുത്തരം നല്‍കിയത്(അവര്‍ കേള്‍ക്കുമെന്നല്ല)നിശ്ചയം അല്ലാഹു പറയുന്നു. തീര്‍ച്ചയായും നീ മരിച്ചവരെ കേള്‍പ്പിക്കുകയില്ല. (27:80) (ബുഖാരി. 2. 23. 453)
-
അസ്മാഅ് (റ) നിവേദനം: ഒരിക്കല്‍ നബി ﷺ പ്രസംഗിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അങ്ങനെ മനുഷ്യന് അനുഭവിക്കേണ്ടതായ ഖബര്‍ ശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു. ഇതുകേട്ടപ്പോള്‍ ജനങ്ങളൊന്നടങ്കം ഉച്ചത്തില്‍ നിലവിളിച്ചു. (ബുഖാരി. 2. 23. 455)
-
അബൂഅയ്യൂബ് (റ) നിവേദനം: ഒരു ദിവസം സൂര്യനസ്തമിച്ചശേഷം നബി ﷺ പുറപ്പെട്ടു. അപ്പോള്‍ നബി ﷺ ഒരു ശബ്ദം കേട്ടു. നബി ﷺ അരുളി: ജൂതന്മാര്‍ അവരുടെ ഖബറുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുകയാണ്. (ബുഖാരി. 2. 23. 457)
-
ഖാലിദിന്‍റെ പുത്രി നിവേദനം: ഖബറിലെ ശിക്ഷയില്‍ നിന്ന് നബി ﷺ രക്ഷതേടുന്നത് അവള്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 23. 458)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! ഖബറിലേയും ശിക്ഷകളില്‍ നിന്നും ജീവിതത്തിലേയും ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിന്‍റെ (അസത്യവാദികളുടെ)പരീക്ഷണങ്ങളില്‍ നിന്നും നിന്നോട് രക്ഷ തേടുന്നു. (ബുഖാരി. 2. 23. 459)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗക്കാരനാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലാണെങ്കില്‍ നരകത്തിലും ഉള്ള അവന്‍റെ ഇരിപ്പിടം അല്ലാഹു അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതുവരെ രാവിലെയും വൈകൂന്നേരവും അവന്ന് ദര്‍ശിപ്പിച്ച് കൊടുത്ത് കൊണ്ടേയിരിക്കും. എന്നിട്ട് പറയും: ഇതാണ് നിന്‍റെ സീറ്റ്. (ബുഖാരി. 2. 23. 461)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: മുസ്ളിമായ ഒരു മനുഷ്യന് മൂന്ന് കുട്ടികള്‍ മരിച്ചാല്‍ - അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല - അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അവന്‍ അവര്‍ക്ക് ചെയ്ത കാരുണ്യത്തിന്‍റെ ശ്രേഷ്ഠത കാരണം. (ബുഖാരി. 2. 23. 463)
-
ബറാഅ് (റ) നിവേദനം: നബി ﷺ യുടെ പുത്രന്‍ ഇബ്റാഹിം മരിച്ചപ്പോള്‍ അവിടുന്ന് അരുളി: അവന് മുലകൊടുക്കുന്ന ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലുണ്ടായിരിക്കും. (ബുഖാരി. 2. 23. 464)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: മുശ്രിക്കുകളുടെ സന്താനങ്ങളെക്കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അവരെന്തെല്ലാമാണ് പ്രവര്‍ത്തിക്കുകയെന്ന് സൃഷ്ടിക്കുമ്പോള്‍ തന്നെ അല്ലാഹുവിന് നന്നായറിയാം. (ബുഖാരി. 2. 23. 465)
-
അബൂഹുറൈറ (റ) നിവേദനം: ബഹുദൈവവിശ്വാസികളുടെ കുട്ടികളെക്കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹുവാണ് ഏറ്റവും വലിയ ജ്ഞാനി. (ബുഖാരി. 2. 23. 466)
-
ആയിശ (റ) നിവേദനം: അബൂബക്കര്‍ (റ) രോഗിയായിക്കിടക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചു. അപ്പോള്‍ ചോദിച്ചു. നബി ﷺയെ നിങ്ങള്‍ എത്ര വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്? ആയിശ (റ) പറഞ്ഞു: യമനില്‍ നിര്‍മ്മിച്ച മൂന്ന് വെളുത്ത വസ്ത്രത്തില്‍. അതില്‍ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി ﷺ മരിച്ചത്? ആയിശ (റ) പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കര്‍ (റ) ചോദിച്ചു. ഇന്ന് ഏത് ദിവസമാണ്. ആയിശ (റ) പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്‍റെയും ഇടയില്‍ ഞാന്‍ (മരിക്കുവാന്‍) ആഗ്രഹിക്കുന്നു. അങ്ങനെ അദ്ദേഹം താന്‍ രോഗിയായിക്കിടക്കുന്ന വസ്ത്രത്തിന്‍റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു - അതില്‍ കുങ്കുമം കലര്‍ന്നിരുന്നു. നിങ്ങള്‍ എന്‍റെ വസ്ത്രം കഴുകി വൃത്തിയാക്കുവീന്‍. ശേഷം രണ്ടു വസ്ത്രം കൂടി വര്‍ദ്ധിപ്പിച്ച് അതില്‍ എന്നെ കഫന്‍ ചെയ്യുവീന്‍. ഞാന്‍ പറഞ്ഞു: നിശ്ചയം ഇതു പഴയ വസ്ത്രമാണ്. അദ്ദേഹം പറഞ്ഞു: മയ്യിത്തിനേക്കാള്‍ പുതിയതിന് അവകാശപ്പെട്ടത് ജീവിച്ചിരിക്കുന്നവരാണ്. ഇത് ചലത്തിനുള്ളതാണ്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയാണ് അബൂബക്കര്‍ (റ) മരണപ്പെട്ടത്. പ്രഭാതത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ഖബറടക്കം ചെയ്തു. (ബുഖാരി. 2. 23. 469)
-
ആയിശ (റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ നബി ﷺ യോട് ചോദിച്ചു. എന്‍റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ പേരില്‍ ഞാന്‍ ദാനം ചെയ്താല്‍ അതിന്‍റെ പുണ്യം അവര്‍ക്ക് ലഭിക്കുമോ? നബി ﷺ അരുളി: അതെ. (ബുഖാരി. 2. 23. 470)
-
ആയിശ (റ) നിവേദനം: നബി ﷺ തന്‍റെ മരണരോഗത്തില്‍ (മാറിത്താമസിക്കാനുള്ള പ്രയാസം കാരണം) ഇന്നു ഞാന്‍ താമസിക്കേണ്ടത് എവിടെയാണ്? നാളെ ഞാന്‍ താമസിക്കേണ്ടത് എവിടെയായിരിക്കും എന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. ആയിശ (റ) യുടെ ദിവസം പിന്തിയതിനാല്‍. എന്‍റെ ഊഴദിവസം എന്‍റെ നെഞ്ചിലേക്ക് തലചാരിവെച്ച സ്ഥിതിയില്‍ അല്ലാഹു നബി ﷺയെ ഖബറടക്കുകയും ചെയ്തു. (ബുഖാരി. 2. 23. 471)
-
ആയിശ (റ) നിവേദനം: നബി ﷺ മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. നബി ﷺ യുടെ ആ ഉണര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടുത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 2. 23. 472)
-
ആയിശ (റ) നിവേദനം: അവര്‍ക്ക് മരണം അടുത്തപ്പോള്‍ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) നോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. നിങ്ങള്‍ എന്നെ അവരുടെ കൂടെ (നബി, അബൂബക്കര്‍, ഉമര ) ഖബറടക്കം ചെയ്യരുത്. ബഖീഅ്: ശ്മശാനത്തു എന്‍റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. ഞാന്‍ സ്വയം ഒരിക്കലും പരിശുദ്ധപ്പെടുത്തുന്നി്ല. (ബുഖാരി. 2. 23. 474)
-
ഉമര്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഉമറിന്‍റെ പുത്രനായ അബ്ദുല്ലാ! നീ സത്യവിശ്വാസികളുടെ മാതാവായ ആയിശ (റ) യുടെ അടുത്തു ചെന്ന് ഇപ്രകാരം പറയുക: ഉമര്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു. ശേഷം നീ നബി ﷺ യുടെയും അബൂബക്കറിന്‍റെയും കൂടെ എന്നെ ഖബറടക്കം ചെയ്യുവാന്‍ അവരോട് അനുവാദം ചോദിക്കുക. അപ്പോള്‍ ആയിശ (റ) പറഞ്ഞു: ആ സ്ഥലം എനിക്ക് ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും എന്‍റെ ശരീരത്തി്റെ മേല ഞാന്‍ ഇന്ന് അദ്ദേഹത്തിന്ന് മുന്‍ഗണന നല്‍ുന്നതാണ്. ഇബ്നു ഉമര്‍ (റ) തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തോട് നിനക്ക് എന്ത് മറുപടി ലഭിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ആയിശ (റ) അനുമതി നല്‍കിയിരിക്കുന്നു. ഉമര്‍ (റ) പറഞ്ഞു: ആ കിടപ്പ് സ്ഥലത്തേക്കാള്‍ എനിക്ക് പ്രധാനപ്പെട്ട മറ്റൊന്നും ഇല്ല തന്നെ. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ വഹിക്കുവീന്‍. പിന്നെ ആയിശ (റ) ക്ക് നിങ്ങള്‍ സലാം പറയുകയും എന്നെ നബി ﷺ യുടെ അടുത്ത് ഖബറടക്കം ചെയ്യുവാന്‍ ഒന്നു കൂടി നിങ്ങള്‍ അനുമതി ചോദിക്കുകയും ചെയ്യുവീന്‍. അവര്‍ അനുവാദം നല്‍കിയാല്‍ എന്ന ഖബറടക്കം ചെയ്യുവീന്‍. അല്ലാത്ത പക്ഷം മുസ്ലിമുകളുടെ ശ്മശാനത്തേക്ക് എന്നെ കൊണ്ടു പോകുവീന്‍. ഈ ഭരണത്തിന് ഈ സംഘത്തെയല്ലാതെ മറ്റൊരു സംഘത്തെ ഞാന്‍ ദര്‍ശിക്കുന്നില്ല. നബി ﷺ മരണപ്പെട്ടപ്പോള്‍ അവരെ സംബന്ധിച്ച് സംതൃപ്തനായിരുന്നു. എനിക്ക് ശേഷം അവര്‍ ഖലീഫ: യാക്കുന്നവരെ നിങ്ങള്‍ അനുസരിക്കുകയും കേള്‍ക്കുകയും ചെയ്യുവീന്‍. അങ്ങനെ ഉമര്‍ (റ) അവരുടെ പേര് ഇപ്രകാരംപറഞ്ഞു: ഉസ്മാന്‍, അലി, തല്‍ഹ:സുബൈര്‍, അബ്ദുറഹ്മാനുബ്നുഔഫ്, നൂസഅ്ദ്ബ്നുഅബീവഖാസ്. ഒരു യുവാവ് അവിടെ പ്രവേശിച്ചു. അദ്ദേഹം ഒരു അന്‍സാരിയാണ്. അദ്ദേഹം പറഞ്ഞു: മുസ്ളിംകളുടെ ഭരണാധികാരിയാക്കി. താങ്കള്‍ അവരോട് നീതിപുലര്‍ത്തി. പുറമേ സര്‍വ്വോപരി താങ്കള്‍ ഇതാ രക്തസാക്ഷിത്വം വഹിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു:എനിക്ക് ശേഷം വരുന്ന ഖലീഫ:യോട് ആദ്യ മുഹാജിറുകള്‍ക്ക് നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുക്കുവാനും അവരുടെ പവിത്രത കാത്തു സൂക്ഷിക്കുവാനും, അന്‍സാരികള്‍ക്കും നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്തു ചെയ്യുന്നു. അവരാണ് ആദ്യമായി ഈമാനും ഭവനവും തയ്യാറാക്കിയവര്‍. അവരുടെ നന്മയെ അംഗീകരിക്കുവാനും തിന്മയെ വിട്ടുവീഴ്ച ചെയ്യുവാനും ഞാന്‍ ഉപദേശിക്കുന്നു. അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ബാധ്യതയുടെ അടിസ്ഥാനത്തില്‍ അവരോട് ചെയ്യുന്ന കരാറുകള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവാനും ഞാന്‍ അവനെ (ശേഷം വരുന്ന ഭരണാധികാരിയെ) ഉപദേശിക്കുന്നു. അവര്‍ക്ക് വേണ്ടി സമരം ചെയ്യുവാനും അവര്‍ക്ക് വഹിക്കുവാന്‍ സാധിക്കാത്തത് അവരോട് കല്‍പിക്കാതിരിക്കുവാനും. (ബുഖാരി. 2. 23. 475)
-
ആയിശ (റ) നിവേദനം: നിങ്ങള്‍ മരിച്ചവരെ ശകാരിക്കരുത്. മുമ്പ് എന്തു പ്രവര്‍ത്തിച്ചിരുന്നുവോ അതിലേക്കവര്‍ എത്തിച്ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. (ബുഖാരി. 2. 23. 476)
-
ഉമ്മു സല്‍മ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: നിങ്ങള്‍ ഒരു രോഗിയേയോ മരിച്ചവരേയോ സന്ദര്‍ശിക്കുമ്പോള്‍ അയാളെക്കുറിച്ചു നല്ലതു മാത്രം പറയുക: നിങ്ങള്‍ പറയുന്നതിനു മലക്കുകള്‍ ആമീന്‍ പറയുന്നു. (മുസ്ലിം)
-
ആയിഷ(റ) പറഞ്ഞു: ഉസ്മാന്‍ ഇബ്നു മസ്ഉന്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ പ്രവാചകന്‍ ചുംബിക്കുകയും, പ്രവാചകന്‍റെ കണ്ണുനീര്‍ ഉസ്മാന്‍റെ മുഖത്തുകൂടി ഒഴുകുകയും ചെയ്തു. (തിര്‍മിദി)
-
മുഖീറ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: സവാരിചെയ്യുന്ന ആള്‍ ജനാസയുടെ പിന്നില്‍ പോകേണ്ടതാണ്. കാല്‍നടയായി പോകുന്നയാള്‍, അതിന്‍റെ പിന്നിലും, മുമ്പിലും അതിന്‍റെ വലത്തും അതിന്‍റെ ഇടത്തും അതിനോടടുത്തും പോകേണ്ടതാണ്. (അബൂദാവൂദ്)
-
അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: മയ്യത്തു നമസ്കാരത്തില്‍, അവനുവേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്കളങ്കമായിരിക്കട്ടെ. (അബൂദാവൂദ്)
-
അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ മയ്യത്തുനമസ്കാരത്തില്‍(ഇപ്രകാരം)പറയുക പതിവായിരുന്നു. അല്ലാഹുവേ, ഞങ്ങളുടെ ജീവിച്ചിരിക്കുന്നവര്‍ക്കും, ഞങ്ങളുടെ മരിച്ചവര്‍ക്കും, ഞങ്ങളില്‍ ഹാജരായിട്ടുള്ളവര്‍ക്കും, ഹാജരില്ലാത്തവര്‍ക്കും, ഞങ്ങളുടെ ഇളയവര്‍ക്കും പ്രായമായവര്‍ക്കും ഞങ്ങളുടെ പുരുഷന്മാര്‍ക്കും ഞങ്ങളുടെ സ്ത്രീകള്‍ക്കും മാപ്പു നല്‍കേണമെ, അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവനെ, നീ മുസ്ലിമായി ജീവിപ്പിക്കണമെ. ഞങ്ങളില്‍ നിന്നു നീ മരിപ്പിക്കുന്നവനെ നീ ഈമാനോടുകൂടി മരിപ്പിക്കണമെ. അല്ലാഹുവെ, അവനുള്ള പ്രതിഫലത്തില്‍ നിന്നു ഞങ്ങളെ അവനുശേഷം പരീക്ഷണത്തില്‍ ആക്കാതിരിക്കണമെ. (അബൂദാവൂദ്)
-
ജാബിര്‍(റ) പറഞ്ഞു: ഖബര്‍ കുമ്മായം തേക്കുന്നതും അതിന്മേല്‍ ഇരിക്കുന്നതും അല്ലാഹുവിന്‍റെ ദൂതന്‍ ﷺ നിരോധിച്ചു. (മുസ്ലിം)
-
ബുറൈദഃ (റ) പറഞ്ഞു: അവര്‍ ഖബറുങ്കല്‍ പോകുമ്പോള്‍ പറയുവാന്‍ അല്ലാഹുവിന്‍റെ ദൂതന്‍ ﷺ അവരെ പഠിപ്പിക്കുമായിരുന്നു. ഈ വാസസ്ഥലത്തെ മുഅ്മിനുകളും മുസ്ളീംകളുമായ നിവാസികളെ! നിങ്ങള്‍ക്കു സമാധാനമുണ്ടാകട്ടെ. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ഞങ്ങളും നിങ്ങളോട് ചേരും. അല്ലാഹുവിനോട് ഞങ്ങള്‍ക്കുവേണ്ടിയും നിങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ രക്ഷ ചോദിക്കുന്നു. (മുസ്ലിം)
-
ഉമ്മുസലമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്‍റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാവൂ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും. ഉമ്മുസലമ (റ) പറയുന്നു. (എന്‍റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍ ഞാന്‍ റസൂല്‍ ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരേ! നിശ്ചയം, അബൂസലമ (റ) മരണപ്പെട്ടിരിക്കുന്നു. നബി ﷺ പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ! അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്നബി ﷺയെ അവന്‍ എനിക്ക് തുണയാക്കിത്തന്നു. (മുസ്ലിം)
-
ഉമ്മുസലമ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ആര്‍ക്കെങ്കിലും ഒരാപത്ത് നേരിട്ടു. എന്നിട്ടവന്‍ നമ്മള്‍ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ! എന്‍റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നല്കേണമേ! അതിനേക്കാള്‍ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ. എന്ന് പ്രാ്‍ത്ഥിക്കുന്നപക്ഷം അല്ലാഹു അവന്‍റെ മുസീബത്തിന് പ്രതിഫലം നല്കുകയും അതിനേക്കാള്‍ ഗുണമുള്ളത് പകരമാക്കുകയും ചെയ്യും. ഉമ്മുസലമ (റ) പറഞ്ഞു: അബൂസലമ മരിച്ചപ്പോള്‍ റസൂല്‍ ﷺ എന്നോട് ആജ്ഞാപിച്ചിരുന്നതുപോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു. തന്നിമിത്തം അദ്ദേഹത്തേക്കാള്‍ ഉത്തമനായ റസൂല്‍ ﷺയെ എനിക്ക് അവന്‍ പകരമായി നല്‍കി. (മുസ്ലിം)
-
അബൂമൂസ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തറപ്പിച്ചു പറഞ്ഞു: ഒരാളുടെ സന്താനം മരണപ്പെട്ടാല്‍ അല്ലാഹ മലക്കുകളോട് ചോദിക്കും; നിങ്ങള്‍ എന്‍റെ അടിമയുടെ സന്താനത്തെ പിടിച്ചോ? അപ്പോള്‍ അവര്‍ പറയും: അതെ! ഉടനെത്തന്നെ അല്ലാഹു ചോദിക്കും: അവന്‍റെ കരളിന്‍റെ കരളിനെ നിങ്ങള്‍ പിടിച്ചെടുത്തോ? അതെ! എന്നവര്‍ മറുപടി നല്കും. അല്ലാഹു തുടര്‍ന്നു ചോദിക്കും. അപ്പോള്‍ എന്‍റെ അടിമ എന്താണ് പറഞ്ഞത്? അവര്‍ പറയും: അവന്‍ നിന്നെ സ്തുതിച്ചു. ഇന്നാ ലില്ലാഹി എന്ന് പറഞ്ഞു. അല്ലാഹു പറയും: എന്‍റെ അടിമക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം നിങ്ങള്‍ നിര്‍മ്മിക്കുകയും ബൈത്തുല്‍ ഹംദ് എന്ന് അതിനു നാമകരണം ചെയ്യുകയും ചെയ്യുവിന്‍. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്ത: 100 മുസ്ളീംകള്‍ ഒരു മയ്യിത്ത് ശുപാര്‍ശചെയ്തുകണ്ട് നമസ്കരിച്ചാല്‍ അവരുടെ ശുപാര്‍ശ സ്വീകരിക്കപ്പെടാതിരിക്കയില്ല. (മുസ്ലിം)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: മുശ്രിക്കുകളല്ലാത്ത 40 ആളുകള്‍, മരണപ്പെട്ട ഒരു മുസ്ലിമിനുവേണ്ടി മയ്യിത്ത് നമസ്കരിച്ചുവെങ്കില്‍ അല്ലാഹു അവരുടെ ശുപാര്‍ശ സ്വീകരിക്കാതിരിക്കയില്ല. (മുസ്ലിം)
-
മര്‍സദി(റ)യില്‍ നിന്ന് നിവേദനം: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ കുറവാണെങ്കില്‍ അവരെ മൂന്നായി ഭാഗിച്ചുകൊണ്ട് അദ്ദേഹം പറയും: നബി ﷺ പറഞ്ഞിട്ടുണ്ട്: ആര്‍ക്കെങ്കിലും മൂന്ന് അണികള്‍ (മയ്യിത്ത്)നമസ്കാരം നിര്‍വ്വഹിച്ചാല്‍ അവന്‍(സ്വര്‍ഗ്ഗം) കരസ്ഥമാക്കി. (അബൂദാവൂദ്, തിര്‍മിദി)
-
ഇബ്നു ഔഫ് (റ) പറഞ്ഞു: റസൂല്‍ ﷺ ഒരു മയ്യിത്ത് നമസ്കരിച്ചു. അന്നേരം അവിടുത്തെ പ്രാര്‍ത്ഥനയില്‍ നിന്ന് ഞാന്‍ ഹൃദിസ്ഥമാക്കി; അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും അവനോട് നിനക്ക് കനിവുണ്ടാവുകയും, രക്ഷ നല്കുകയും, മാപ്പ് കൊടുക്കുകയും, ഈ മയ്യിത്തിന്‍റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശമാര്‍ഗ്ഗം വിശാലപ്പെടുത്തുകയും, വെള്ളംകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതുപോലെ ശുദ്ധിയാക്കുകയും, തന്‍റെ ഭവനത്തിനു പകരം കൂടുതല്‍ ഭദ്രമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടുതല്‍ ഉത്തമമായ ഒരു കുടുംബവും, തന്‍റെ ഇണയേക്കാള്‍ കൂടുതല്‍ ഉത്തമമായ ഒരു ഇണയെയും നീ നല്‍കുകയും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ! അവസാനം ആ മയ്യിത്ത് ഞാനായാല്‍ കൊള്ളാമെന്ന് ഞാനാഗ്രഹിച്ചു പോയി. (മുസ്ലിം)
-
അബൂഹൂറയ്റ (റ)യും അബൂഖത്താദ (റ)യും അബൂഇബ്രാഹീം (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു: പിതാവ് സ്വഹാബിയാണ്. (അതുകൊണ്ട് വ്യക്തിയിന്നയാളാണെന്ന് അറിയപ്പെട്ടില്ലെങ്കിലും ദോഷമില്ല) നബി ﷺ ഒരിക്കല്‍ ഒരു മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ച പ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! ഞങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ച വര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സ്ഥലത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! ഞങ്ങളില്‍ നീ ജീവിപ്പിക്കുന്നവര്‍ ആരോ, അവരെ നീ മുസ്ലിമായി ജീവിപ്പിക്കുകയും, മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുവേ! ഇതി (ഈ പരിപാലനത്തി)ന്‍റെ പ്രതിഫലം ഞങ്ങള്‍ക്ക് നിഷേധിക്കുകയോ, ഇതിനുശേഷം ഞങ്ങളെ കുഴപ്പത്തിലാക്കുകയോ ചെയ്യരുതേ! (തിര്‍മിദി)
-
അബൂഹൂറയ്റ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: മയ്യിത്ത് നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ അവന്നുവേണ്ടി നിങ്ങള്‍ നിഷ്കളങ്കരായി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്)
-
വാസിലത്തി(റ)ല്‍ നിന്ന് നിവേദനം: മുസ്ളീംകളില്‍ ഒരാളുടെ മയ്യിത്ത് നമസ്കാരം ഞങ്ങളൊന്നിച്ച് നബി ﷺ നിര്‍വ്വഹിച്ചു. അന്നേരം അവിടുന്ന് പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു: അല്ലാഹുവേ! ഇന്ന വ്യക്തിയുടെ ഇന്ന മകന്‍ നിന്‍റെ ഉത്തരവാദിത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ഖബറിലെ പരീക്ഷണങ്ങളില്‍ നിന്നും അതിലെ ശിക്ഷയില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ! നീ കരാര്‍ പൂര്‍ത്തികരിക്കുന്നവനും സ്തുതി അര്‍ഹിക്കുന്നവനുമാണ്. അല്ലാഹുവേ! നീ അവനോട് പൊറുക്കുകയും ദയ കാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്. (അബൂദാവൂദ്)
-
അബൂഹൂറയ്റ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കടം വീടുന്നതുവരെ കടത്തിന്‍റെ പേരില്‍ സത്യവിശ്വാസിയുടെ ആത്മാവ് (ഉന്നത പദവിയില്‍ നിന്ന്) തടഞ്ഞുവയ്ക്കപ്പെടുന്നതാണ്. (തിര്‍മിദി)
-
ഹുസൈനി (റ)ല്‍ നിന്ന് നിവേദനം: ത്വല്‍ഹത്ത് (റ) രോഗബാധിതനായപ്പോള്‍ നബി ﷺ അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: ത്വല്‍ഹത്തിന്ന് മരണം ബാധിച്ചതായിട്ടാണ് എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് അദ്ദേഹം മരണപ്പെടുന്നപക്ഷം നിങ്ങളെന്നെ അറിയിക്കുകയും താമസംവിനാ അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്യണം. കാരണം മുസ്ളിമിന്‍റെ മൃതശരീരം തന്‍റെ കുടുംബത്തില്‍ വെച്ചുകൊണ്ടിരിക്കല്‍ നല്ലതല്ല. (അബൂദാവൂദ്)
-
ഉസ്മാനുബിന്‍ അഫാനി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ മയ്യിത്ത് മറമാടിക്കഴി ഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് പറയാറുണ്ട്. നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും സ്ഥിരതയെ ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അറ്റുപോകും. 1 ജാരിയായ സദഖ (വഖഫ്, വസിയ്യത്ത് മുതലായ തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ) 2. ഫലപ്രദമായ ഇല്‍മ് 3. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം. (മുസ്ലിം)
-
ജരീര്‍ (റ) പറയുന്നു: നമസ്കാരം നിലനിര്‍ത്തുവാനും സക്കാത്തു കൊടുക്കുവാനും സര്‍വ്വ മുസ്ളിംകള്‍ക്കും നന്മ കാംക്ഷിക്കാനും ഞാന്‍ നബി ﷺ ക്ക് ബൈഅത്തു ചെയ്തു. (ബുഖാരി. 2. 24. 484)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒട്ടകത്തിന്‍റെ സക്കാത്ത് കൊടുക്കാതിരുന്നാല്‍ അന്ത്യദിവസം ആ ഒട്ടകം അതിന്‍റെ ഉടമസ്ഥന്‍റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്‍റെ ജീവിതത്തില്‍ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്‍റെ കുളമ്പുകള്‍ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്‍റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്‍റെ ഉടമസ്ഥന്‍റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്‍റെ ജീവിതത്തിന്‍റെ കഴഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്‍റെ കുളമ്പുകള്‍കൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകള്‍ക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകള്‍ വെള്ളം കുടിക്കുവാന്‍ ചെല്ലുന്ന ജലാശയങ്ങള്‍ക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയില്‍പ്പെടുന്നതാണ്. നിങ്ങളില്‍ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനിെ ചുമലില്‍ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസര ഉണ്ടാവരുത്. അപ്പോള്‍ ഞാന്‍ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാമേല്‍പ്പിച്ചിരുന്ന സന്ദേശങ്ള്‍ ഞാന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യന്‍ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലില്‍ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാന്‍ പറയും: നിങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ നിന്ന് യാതൊന്നും ഞാന്‍ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്നത് ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2. 24. 485)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എ്നല്‍ പരലോക ദിവസം ആ ധനം അവന്‍റെ മുമ്പില്‍ ലയില്‍ ര്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്‍റെ കഴുത്തില്‍ ചുറ്റും. അവന്‍റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്‍റെ ധനമാണ്. ഞാന്‍ നിന്‍റെ നിക്ഷേപധനമാണ്. ശേഷം നബി ﷺ പാരായണം ചെയ്തു. തന്‍റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: അഞ്ചു ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല. അഞ്ചില്‍ താഴെ എണ്ണമുള്ള ഒട്ടകത്തിന് സക്കാത്തില്ല. അഞ്ചു വസ്ഖില്‍ കുറഞ്ഞ ധാന്യത്തിനും സക്കാത്തില്ല. (ബുഖാരി. 2. 24. 487)
-
സൈദ്ബ്നുവഹബ് (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ റബ്ദ യില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അബൂദര്‍റ് (റ) നെ കണ്ടുമുട്ടി. അപ്പോള്‍ ഞാന്‍ പറഞ്ഞു. താങ്കള്‍ എങ്ങിനെയാണ് ഇവിടെ താമസമാക്കിയത്? അബൂദര്‍റ് (റ) പറഞ്ഞു: ഞാന്‍ ശാമില്‍ ജീവിക്കുമ്പോള്‍ സ്വര്‍ണ്ണവും വെള്ളിയും നിധിയാക്കുകയും എന്ന ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഞാനും മുആവിയ്യ:യും തമ്മില്‍ ഭിന്നിച്ചു. മുആവിയ്യ: പറഞ്ഞു: ഇതു വേദക്കാരെ സംബന്ധിച്ച് പ്രസ്താവിച്ചതാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഈ സൂക്തം അവരെ സംബന്ധിച്ചും നമ്മെ സംബന്ധിച്ചും അവതരിപ്പിക്കപ്പെട്ടതാണ്. ഇത് എന്‍റെയും മുആവിയ്യ:യുടെയും ഇടയില്‍ ശത്രുതയുണ്ടാക്കി. എന്നെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് മുആവിയ്യ: ഉസ്മാന്‍ (റ) ന് കത്തെഴുതി. ഉസ്മാന്‍ (റ) എന്നെ മദീനയിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. അങ്ങനെ ഞാന്‍ മദീനയില്‍ വന്നു. അപ്പോള്‍ എന്നെ മുമ്പ് കാണാത്തതുപോലെ ജനങ്ങള്‍ ധാരാളമായി എന്നെ സമീപിക്കുകയും എന്‍റെ ആഗമനത്തിന്‍റെ കാരണം അന്വേഷിക്കുകയും ചെയ്തു. ഇത് ഉസ്മാന്‍ (റ) നോട് പറഞ്ഞു. അപ്പോള്‍ എന്നോട് പറഞ്ഞു: താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അടുത്ത സ്ഥലത്തേക്ക് അകന്ന് ജീവിക്കുക. ഇതാണ് എന്നെ ഇവിടെ വരുത്തിയത്. അവര്‍ എന്‍റെ മേല്‍ ഒരു നീഗ്രോ അടിമയെ നേതാവാക്കിയാലും ഞാന്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും. (ബുഖാരി. 2. 24. 488)
-
അഹ്നഫ് (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്‍റെ ചുമലിന്‍റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്‍റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്‍റെ ചുമലിലുള്ള അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്‍റെ ചൂട് അവന്‍റെ മുലക്കണ്ണില്‍കൂടി പുറത്തുവരും. അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്‍റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ് (റ) നിവേദനം: എന്‍റെ ആത്മസ്നേഹിതന്‍ നബി ﷺ എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം നബി ﷺ എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ! എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി ﷺ അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍ ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍ നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ആരെങ്കിലും തന്‍റെ പരിശുദ്ധ സമ്പാദ്യത്തില്‍ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താല്‍ അല്ലാഹു അത് തന്‍റെ വലം കൈകൊണ്ട് സ്വീകരിക്കും. പിന്നീട് നിങ്ങളിലൊരാള്‍ തന്‍റെ ശിശുവിനെ പോറ്റി വളര്‍ത്തും പോലെ ഒരു മലയോളം വലുതാകും വരേക്കും അല്ലാഹു അതിനെ വളര്‍ത്തിക്കൊണ്ടുപോരുന്നതാണ്. (ബുഖാരി. 2. 24. 491)
-
ഹാരിസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. ഒരാള്‍ തന്‍റെ ധര്‍മ്മവുമായി നടന്നാല്‍ അത് സ്വീകരിക്കാനാളെ കിട്ടാത്ത ഒരു കാലം നിങ്ങള്‍ക്ക് വരും. ഇന്നലെ കൊണ്ടു വന്നിരുന്നെങ്കില്‍ ഞാനിതു സ്വീകരിക്കുമായിരുന്നു. ഇന്നെനിക്ക് ഇതിന്‍റെ ആവശ്യമില്ല എന്ന് ആളുകള്‍ അന്ന് പറയുന്നതാണ്. (ബുഖാരി. 2. 24. 492)
-
അബൂഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: ധനം വര്‍ദ്ധിക്കുകയും അത് സര്‍വ്വത്ര ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അവസാനം തന്‍റെ ധര്‍മ്മം സ്വീകരിക്കാന്‍ ആരെയാണ് കിട്ടുക എന്നത് ഒരു ചിന്താപ്രശ്നമായിത്തീരും. ധനത്തിന്‍റെ ഉടമസ്ഥന്‍ അന്നു മറ്റുള്ളവരുടെ മുന്നില്‍ ധനം എടുത്ത് കാണിക്കും. അപ്പോള്‍ എനിക്കതാവശ്യമില്ല എന്ന് അവര്‍ പറയും. (ബുഖാരി. 2. 24. 493)
-
അദിയ്യ് (റ) നിവേദനം: ഞാനൊരിക്കല്‍ നബി ﷺ യുടെയടുക്കലിരിക്കുമ്പോള്‍ രണ്ടാളുകള്‍ നബി ﷺ യുടെയടുക്കല്‍ വന്നു. അവരില്‍ ഒരാള്‍ ദാരിദ്യ്രത്തെക്കുറിച്ചും മറ്റൊരാള്‍ വഴിയിലെ കവര്‍ച്ചക്കാരെക്കുറിച്ചും ആവലാതിപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: വഴിക്കൊള്ളക്കാരുടെ ശല്യം അല്‍പകാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാല്‍ മക്കയിലേക്ക് യാതൊരു സംരക്ഷകന്‍റെയും സഹായം കൂടാതെ കച്ചവടസംഘം യാത്ര ചെയ്യുന്നതാണ്. ദാരിദ്യ്രത്തിന്‍റെ അവസ്ഥയാണെങ്കില്‍ നിങ്ങളിലൊരാള്‍ തന്‍റെ സക്കാത്തുമായി ചുറ്റിനടക്കും. അതു സ്വീകരിക്കുന്ന ഒരാളെയും കാണുകയില്ല. ഇങ്ങനെയുള്ള ഒരു കാലഘട്ടം വന്നെത്തും വരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. ശേഷം നിങ്ങളില്‍ ഓരോരുത്തരും അല്ലാഹുവിന്‍റെ മുമ്പില്‍ ചെന്നു നില്‍ക്കും. മനുഷ്യനും അല്ലാഹുവിന്നുമിടയില്‍ ഒരു റയോ പരിഭാഷകനോ ഉണ്ടായിരിക്കുകയില്ല. അല്ലാഹു മനുഷ്യനോട് ചോദിക്കും. നിങ്ങള്‍ക്ക് ഞാന്‍ ധനം നല്‍കിയിരുന്നില്ലേ? അവര്‍ പറയും: അതെ നിന്‍റെയടുക്കലേക്ക് ഞാന്‍ ദൂതനെ അയച്ചിരുന്നില്ലേ. അല്ലാഹു ചോദിക്കും. അതെ എന്ന് മനുഷ്യന്‍ മറുപടി പറയും. പിന്നീട് മനുഷ്യന്‍ വലഭാഗത്തേക്ക് നോക്കും. അപ്പോള്‍ നരകമല്ലാതെ മനുഷ്യന്‍ കാണുകയില്ല. ശേഷം അവന്‍ തന്‍റെ ഇടതുഭാഗത്തേക്കു നോക്കും. അപ്പോഴും നരകത്തെ മാത്രമെ അവന്‍ കാണുകയുള്ളൂ. അതുകൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്തുസൂക്ഷിക്കുവീന്‍, അതും കൈവശമില്ലാത്തവന്‍ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (ബുഖാരി. 2. 24. 494)
-
അബമസ്ഊദ് (റ) പറയുന്നു: ദാനധര്‍മ്മത്തിന്‍റെ സക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്‍റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)
-
അബൂമദ്ഊദ് (റ) നിവേദനം: നബി ﷺ ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി ﷺ യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി. 2. 24. 497)
-
അദിയ്യ് (റ) പറയുന്നു: നബി ﷺ അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)
-
ആയിശ (റ) പറയുന്നു: ഒരു ദിവസം ഒരു സ്ത്രീക്ക് രണ്ടു പെണ്‍കുട്ടികളുമായി ഭിക്ഷ യാചിച്ചു കൊണ്ടു വന്നു. ഒരു കാരക്കയല്ലാതെ മറ്റു യാതൊന്നും തന്നെ അവള്‍ എന്‍റെയടുക്കല്‍ ദര്‍ശിച്ചില്ല. ഞാനത് അവള്‍ക്ക് നല്‍കി. അവള്‍ അത് രണ്ടു കുട്ടികള്‍ക്ക് ഭാഗിച്ചുകൊടുത്തു. അവള്‍ അതില്‍ നിന്ന് യാതൊന്നും ഭക്ഷിച്ചില്ല. അവള്‍ എഴുന്നേറ്റു പോയി ഉടനെ നബി ﷺ കടന്നു വന്നു. ഞാന്‍ ഈ വിവരം നബി ﷺ യോട് പറഞ്ഞു. അവിടുന്നു അരുളി: വല്ലവനും ഈ പെണ്‍കുട്ടികള്‍ മൂലം പരീക്ഷണ വിധേയനായി. എങ്കില്‍ അവര്‍ അന്ന് നരകാഗ്നിയില്‍ നിന്നും ഒരു മറയാണ്. (ബുഖാരി. 2. 24. 499)
-
അബൂഹുറൈറ (റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി ﷺ പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്‍റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി. 2. 24. 500)
-
ആയിശ (റ) നിവേദനം: നബി ﷺ യുടെ ഭാര്യമാരില്‍ ചിലര്‍ നബി ﷺ യോട് ചോദിച്ചു: ഞങ്ങളില്‍ ആരാണ് ഏറ്റവുമാദ്യം (പരലോകത്ത്)താങ്കളെ സമീപിക്കുക. നബി ﷺ അരുളി: നിങ്ങളില്‍ കൈ നീളം കൂടിയ ആള്‍. പിന്നീട് നബി ﷺ യുടെ പത്നിമാര്‍ ഒരു മുളക്കഷ്ണമെടുത്ത് കൈ അളക്കാന്‍ തുടങ്ങി. സൌദയായിരുന്നു കൈ ഏറ്റവും നീളമുള്ള സ്ത്രീ. കൈ നീളം കൂടിയവള്‍ എന്ന് നബി ﷺ പറഞ്ഞതിന്‍റെ വിവക്ഷ അവള്‍ കൂടുതല്‍ ദാനധര്‍മ്മം ചെയ്തിരുന്നുവെന്നാണെന്ന് ശേഷം ഞങ്ങള്‍ ഗ്രഹിച്ചു. സൌദയാണ് ഏറ്റവും വേഗം നബി ﷺയെ പിന്‍തുടര്‍ന്നത്. അവര്‍ ദാനധര്‍മ്മം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 2. 24. 501)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ ഇന്ന് ഒരു ദാനധര്‍മ്മം ചെയ്യുമെന്ന് ഒരാള്‍ പറഞ്ഞു. തന്‍റെ ദാനവുമായി അയാള്‍ പുറപ്പെട്ടു. ഒരു കള്ളന്‍റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തില്‍ ആളുകള്‍ പറഞ്ഞു. ഒരു കള്ളന് ദാനം ചെയ്തുവെന്ന് അയാള്‍ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സ്തുതി. നിശ്ചയം ഞാനിന്നും മറ്റൊരു ദാനം ചെയ്യും. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു വ്യഭിചാരിണിക്കാണ് നല്‍കിയത്. പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു: വ്യഭിചാരിണിക്ക് ദാനം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സര്‍വ്വ സ്തുതിയും. ഞാനിന്നും ഒരു ദാനം തീര്‍ച്ചയായും ചെയ്യുന്നതാണ്. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു ധനികന്‍റെ കൈയിലാണ് നിക്ഷേപിച്ചത്. ധനികന് ദാനം ചെയ്തുവെന്ന് പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു. അയാള്‍ പറഞ്ഞു: അല്ലാഹുവേ! കള്ളനും, വ്യഭിചാരിണിക്കും ധനികനും ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ നിനക്ക് സ്തുതി. അപ്പോള്‍ (അല്ലാഹുവിങ്കല്‍ നിന്ന്) ഒരാള്‍ പറഞ്ഞു: താങ്കള്‍ കള്ളന് കൊടുത്ത ദാനം മൂലം കളവില്‍ നിന്നും അയാള്‍ വിരമിക്കാനിടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തില്‍ നിന്നും വിരമിച്ചേക്കാം. ധനികനാവട്ടെ, താങ്കളുടെ ദാനത്തില്‍ നിന്ന് ഗുണപാഠം പഠിച്ച് അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. (ബുഖാരി. 2. 24. 502)
-
മഅ്നു (റ) നിവേദനം: ഞാനും എന്‍റെ പിതാവും പിതാമഹനും നബി ﷺ യുമായി പ്രതിജ്ഞ ചെയ്തിരുന്നു. നബി ﷺ യാണ് എനിക്ക് വിവാഹലോചന നടത്തി വിവാഹം ചെയ്തുതന്നതും. ഞാന്‍ ഒരിക്കല്‍ നബി ﷺ യുടെ അടുത്ത് ആവലാതി ബോധിപ്പിച്ചു. എന്‍റെ പിതാവ് കുറെ സ്വര്‍ണ്ണനാണയം ദാനം ചെയ്യാനായി പള്ളിയിലുള്ള ഒരാളുടെയടുക്കല്‍ കൊടുത്തു. ഞാന്‍ അയാളോട് അതു വാങ്ങി എന്‍റെ പിതാവിന്‍റെയടുക്കല്‍ വന്നു. എന്‍റെ പിതാവ് പറഞ്ഞു: അല്ലാഹു സത്യം! ഞാന്‍ നിനക്ക് തരാന്‍ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് ഞാന്‍ നബി ﷺ യോട് ആവലാതി പറഞ്ഞത്. അവിടുന്ന് അരുളി: യസീദ്! നിനക്ക് നിന്‍റെ ഉപദേശമനുസരിച്ച് പ്രതിഫലം കിട്ടും. മഅ്നേ! നിനക്ക് ലഭിച്ചത് നീ എടുത്തുകൊള്ളുക. (ബുഖാരി. 2. 24. 503)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: ഒരു സ്ത്രീ അവളുടെ വീട്ടിലെ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്ന് നശിപ്പിക്കണമെന്ന ദുരുദ്ദേശ്യം ഇല്ലാതെ ദാനം ചെയ്താല്‍ ദാനം ചെയ്തതിന്‍റെ പ്രതിഫലം അവള്‍ക്കുണ്ട്. അധ്വാനിച്ചുണ്ടാക്കിയതിന്‍റെ പ്രതിഫലം അവളുടെ ഭര്‍ത്താവിനും അതുപോലുള്ള പ്രതിഫലം അതിന്‍റെ കാവല്‍കകാരനും ലഭിക്കും. അവരില്‍ ആര്‍ക്കും മറ്റേയാള്‍ക്ക് കൊടുത്തതു കാരണം പ്രതിഫലം ചുരുങ്ങുകയില്ല. (ബുഖാരി. 2. 24. 506)
-
ഹക്കീം (റ) നിവേദനം: നബി ﷺ അരുളി: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. ആദ്യമായി നിന്‍റെ പരിപാലനത്തിന്‍ കീഴിലുള്ളവര്‍ക്ക് നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നല്‍കുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും. വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കും. (ബുഖാരി. 2. 24. 508)
-
ഇബ്നു ഉമ്‍ (റ) നിവേദനം: നബി ﷺ മിമ്പറില്‍ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി. 2. 24. 509)
-
അബൂമൂസാ (റ) നിവേദനം: നബി ﷺ യുടെ അടുക്കല്‍ വല്ല യാചകനും വരികയോ ആരെങ്കിലും എന്തെങ്കിലും സഹായമാവശ്യപ്പെടുകയോ ചെയ്താല്‍ അവിടുന്ന് അരുളും: നിങ്ങള്‍ മറ്റുള്ളവരോട് ശുപാര്‍ശ ചെയ്യുവീന്‍. നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. അല്ലാഹു ഉദ്ദേശിച്ചത് അവന്‍റെ പ്രവാചകന്‍റെ നാവിലൂടെ അവന്‍ വിധിക്കും. (ബുഖാരി. 2. 24. 512)
-
അസ്മാഅ് (റ) നിവേദനം: നബി() എന്നോട് പഞ്ഞു; സമ്പത്തു സൂക്ഷിച്ച് പാത്രത്തിന്‍റെ വായ നീ കെട്ടിവെക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം തന്‍റെ പാത്രത്തിന്‍റെ വായ നിനക്കെതിരായി അല്ലാഹുവും കെട്ടി വെക്കും. നീ ധനം എണ്ണിക്കണക്കാക്കി വെക്കരുത്. നിനക്കെതിരില്‍ അല്ലാഹുവും എണ്ണിക്കണക്കാക്കി വെച്ചുകളയും. (ബുഖാരി. 2. 24. 513)
-
അസ്മാഅ് (റ) നിവേദനം: നബി ﷺ യുടെ സന്നിധിയില്‍ അവര്‍ വന്നപ്പോള്‍ നബി ﷺ അവരോട് പറഞ്ഞു: നീ ധനം പാത്രത്തില്‍ ആക്കി കെട്ടിവെക്കരുത്. അപ്പോള്‍ അല്ലാഹുവും തന്റ പാത്രത്തിന്‍റെ വായ നിനക്കെതിരായി കെട്ടി വെക്കും. കഴിവുള്ളത്ര ദാനം നീ ചെയ്തുകൊള്ളുക. (ബുഖാരി. 2. 24. 515)
-
ഹക്കീം (റ) നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു. പ്രവാചകരേ! ഞാന്‍ അജ്ഞാനകാലത്ത് പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുകയും അടിമകളെ മോചിപ്പിക്കുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. എനിക്ക് അതിന് പ്രതിഫലം ലഭിക്കുമോ? അപ്പോള്‍ നബി ﷺ പറഞ്ഞു: മുമ്പ് നിര്‍വ്വഹിച്ച പുണ്യകര്‍മ്മങ്ങളോടുകൂടിയിട്ടു തന്നെയാണ് നീ ഇസ്ലാമില്‍ പ്രവേശിച്ചിരിക്കുന്നത്. (ബുഖാരി. 2. 24. 517)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: ദുര്‍വ്യയം ചെയ്യാത്ത നിലക്ക് ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ ധനത്തില്‍ നിന്നും ദാനം ചെയ്താല്‍ അവള്‍ക്ക് അതിന്‍റെ പ്രതിഫലമുണ്ട്. അവളുടെ ഭര്‍ത്താവിന് സമ്പാദിച്ചതിന്‍റെ പ്രതിഫലമുണ്ട്. ഭൃത്യനും അതുപോലെ പ്രതിഫലമുണ്ട്. (ബുഖാരി. 2. 24. 518)
-
അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: വിശ്വസ്ഥനും ഏതു ധനം ആര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി തന്നോട് കല്‍പ്പിച്ചിട്ടുണ്ടോ അത് പരിപൂര്‍ണ്ണമായും മനഃസംതൃപ്തിയോട് കൂടിയും വിട്ടുകൊടുക്കുന്നവനും ആയ മുസ്ലീം ഖജാഞ്ചി ആ ധനം ദാനധര്‍മ്മം ചെയ്യുന്ന അതിന്‍റെ ഉടമസ്ഥനോടൊപ്പം പ്രതിഫലത്തില്‍ പങ്കാളിയാണ്. (ബുഖാരി. 2. 24. 519)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ! മറ്റേ മലക്ക് പ്രാര്‍ത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി. 2. 24. 522)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പിശുക്കന്‍റെയും ദാനം ചെയ്യുന്നവന്‍റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍ ഇരുമ്പിന്‍റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്‍റെ ശരീരമാകെ മൂടും. അവന്‍റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയില്‍ പതിഞ്ഞു അവന്‍റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്‍റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച് നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി. 2. 24. 523)
-
സഈദ് (റ) തന്‍റെ പിതാമഹനില്‍ നിന്ന്(അബൂമൂസ) നിവേദനം ചെയ്യുന്നു. നബി ﷺ അരുളി; സര്‍വ്വ മുസ്ലീംകളും സക്കാത്തു കൊടുക്കേണ്ടതുണ്ട്. അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ! അതിന് കഴിവില്ലെങ്കിലോ? നബി ﷺ പ്രത്യുത്തരം നല്‍കി: അവര്‍ സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം. എന്നിട്ട് തന്‍റെ ദേഹത്തെ ശുശ്രൂഷിക്കണം. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിലോ അന്ന് അവര്‍ വീണ്ടും ചോദിച്ചു: നബി ﷺ അരുളി. ആപത്തു ബാധിച്ചു ദുരിതമനുഭവിക്കുന്നവരെ അവന്‍ സഹായിക്കട്ടെ അതിനും കഴിവില്ലെങ്കിലോ? അനുചരന്മാര്‍ വീണ്ടും ചോദിച്ചു: നബി ﷺ അരുളി. അവന്‍ നന്മ പ്രവര്‍ത്തിക്കുകയും തിന്മയെ സൂക്ഷിച്ച് അകന്നു നില്‍ക്കുകയും ചെയ്യട്ടെ. നിശ്ചയം അത് അന് ദാനധര്‍മ്മമാണ്. (ബുഖാരി. 2. 24. 524)
-
ഉമ്മു അതിയ്യ (റ) നിവേദനം: അന്‍സാരി വനിത നുസൈബക്ക്(റ) നബി ﷺ സക്കാത്തിന്‍റെ ഓഹരിയില്‍ നിന്ന് ഒരാടിനെ കൊടുത്തയച്ചു. ആ ആടിനെ അറുത്തു അതില്‍ നിന്ന് അല്‍പം അവര്‍ ആയിശ (റ) ക്ക് കൊടുത്തയച്ചു. നബി ﷺ പ്രവേശിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു: നിങ്ങളുടെയടുക്കല്‍ ആഹാരം വല്ലതുമുണ്ടോ? ആയിശ (റ) പറഞ്ഞു: ഇല്ല. സക്കാത്തുവകയില്‍ നുസൈബക്ക് കിട്ടിയ ആടിന്‍റെ മാംസത്തില്‍ അല്‍പം അവള്‍ കൊടുത്തയച്ചത് മാത്രമുണ്ട്. നബി ﷺ പറഞ്ഞു: അത് കൊണ്ടുവരിക. സക്കാത്തു അതിന്‍റെ സ്ഥാനത്തെത്തിക്കഴിഞ്ഞു. (ബുഖാരി. 2. 24. 525)
-
അബൂസഈദ് (റ) നിവദേനം: ഒട്ടകത്തില്‍ അഞ്ചിന് താഴെയുള്ളതിന് സക്കാത്തില്ല. വെള്ളിക്ക് അഞ്ച് ഊഖിയ്യ: താഴെയുള്ളതിന് സക്കാത്തില്ല. ധാന്യത്തില്‍ അഞ്ച് അൌസ്ഖ് താഴേയുള്ളതിന് സക്കാത്തില്ല. (ബുഖാരി. 2. 24. 526)
-
അനസ് (റ) പറയുന്നു: അല്ലാഹുവിന്‍റെയും റസൂലിന്റേയും കല്‍പ്പന അബൂബക്കര്‍ (റ) അനസിന് എഴുതി അയച്ചു. ഒരുത്തന്‍റെ സക്കാത്തില്‍ ഒരു വയസ്സുള്ള പെണ്ണൊട്ടകം നല്‍കേണ്ട ഘട്ടമെത്തി. അവന്‍റെയടുക്കല്‍ അതില്ല. രണ്ടു വയസ്സുള്ള പെണ്ണൊട്ടകമുണ്ട് താനും എങ്കില്‍ അതു വാങ്ങാം. പക്ഷെ സക്കാത്ത് പിരിച്ചെടുക്കുന്നവന്‍ ഇരുപത് ദിര്‍ഹമോ രണ്ടാടോ അവന് നഷ്ടപരിഹാരമായി കൊടുക്കണം. ഇനി കൊടുക്കാന്‍ പറ്റിയ ഒരു വയസ്സ് പ്രായമായ പെണ്ണൊട്ടകം അവന്‍റെ കൈയിലില്ല. രണ്ടു വയസ്സായ ഒരു ആണൊട്ടകം മാത്രമേയുള്ളൂ. എങ്കില്‍ അതവനില്‍ നിന്ന് സ്വീകരിക്കാം. കൂടുതലൊന്നും വാങ്ങേണ്ടതില്ല. (ബുഖാരി. 2. 24. 528)
-
അനസ് (റ) പറയുന്നു: നബി ﷺ നിശ്ചയിച്ചതായി അബൂബക്കര്‍ (റ) അനസിനെഴുതിയ കത്തില്‍ ഇതുകൂടി ഉണ്ടാിരുന്നു. സക്കാത്ത് ഭയന്നിട്ട് വേര്‍പ്പെട്ടു കിടക്കുന്ന ധനം ഒന്നായി കണക്ക് കൂട്ടുവാനോ ഒന്നായിക്കിടക്കുന്ന ധനം വേര്‍പ്പെടുത്തിക്കൊണ്ട് കണക്കാക്കുവാനോ പാടില്ല. (ബുഖാരി. 2. 24. 530)
-
അനസ് (റ) പറയുന്നു: അബൂബക്കര്‍ (റ) നബി ﷺ നിശ്ചയിച്ചതായി അനസിന്നെഴുതിയ കത്തില്‍ ഇപ്രകാരം കൂടിയുണ്ട്. രണ്ടു പങ്കാളികളുടേതാണ് ധനമെങ്കില്‍ രണ്ടുപേരും സക്കാത്തിന്‍റെ ബാധ്യത തുല്യനിലക്ക് വഹിക്കണം. (ബുഖാരി. 2. 24. 531)
-
അബൂസഈദ് (റ) നിവേദനം: ഒരു ഗ്രാമീണന്‍ പ്രവാചകന്‍റെ അടുത്തു വന്ന് ഹിജ്റക്ക് അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു. നിനക്ക് നാശം! നിശ്ചയം അതിന്‍റെ പ്രശ്നം വിഷമകരമായതാണ്. നിന്ക് സക്കാത്ത് കൊടുക്കുവാന്‍ മാത്രം ഒട്ടകമുണ്ടോ? അതെ, അയാള്‍ മറുപടി പറഞ്ഞു: അപ്പോള്‍ നബി ﷺ പ്രത്യുത്തര നല്‍കി. നീ കടലിനപ്പുറം പോയി സല്‍കര്‍മ്മം ചെയ്താലും നിന്‍റെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലത്തില്‍ ഒരു കുറവും അല്ലാഹു വരുത്തുകയില്ല. (ബുഖാരി. 2. 24. 532)
-
അനസ് (റ) പറയുന്നു: അല്ലാഹുവും അവന്‍റെ ദൂതനും നിശ്ചയിച്ച സക്കാത്തിന്‍റെ വിധി അബൂ ബക്കര്‍ (റ) അനസിന് എഴുതി അയച്ചു. അതില്‍ ഇപ്രകാരം ഉണ്ടായിരുന്നു. ഒരാളുടെ ഒട്ടകത്തിന് നാല് വയസ്സുള്ള പെണ്ണൊട്ടകത്തെ സകാത്ത് കൊടുക്കേണ്ട നിലപാടെത്തി. അവന്‍റെ പക്കല്‍ അതില്ല. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം മാത്രമാണുള്ളത്. എങ്കില്‍ അതവന്‍റെ പക്കല്‍ നിന്ന് സ്വീകരിക്കാം. അതോടൊപ്പം അവന് സാധിക്കുമെങ്കില്‍ രണ്ടാടുകൂടി അവന്‍ കൊടുക്കേണ്ടതുണ്ട. ഇല്ലെങ്കില്‍ ഇരുപതു ദിര്‍ഹം. മൂന്ു വയസ്സുള്ള ഒരു പെണ്ണൊട്ടകം സക്കാത്തില്‍ കൊടുക്കേണ്ട ഘട്ടം ഒരാള്‍ക്കെത്തി. അവന്‍റെ പക്കല്‍ ആ ഒട്ടകം ഇല്ല. ഉള്ളത് നാല് വയസ്സുളള പെണ്ണൊട്ടകം മാത്രമാണ്. എങ്കില്‍ അത് സ്വീകരിച്ച് സക്കാത്ത് പിരിച്ചെടുക്കുന്നവന്‍ ഇരുപത് ദിര്‍ഹം അങ്ങോട്ട് കൊടുക്കണം അല്ലെങ്കില്‍ രണ്ടാടുകള്‍. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം സക്കാത്ത് കൊടുക്കേണ്ട ഘട്ടം ഒരാള്‍ക്കെത്തി. അവന്‍റെ പക്കല്‍ ആ ഒട്ടകമില്ല. ഉള്ളത് രണ്ടു വയസ്സുള്ള പെണ്ണൊട്ടകമാണ്. എങ്കില്‍ അത് സ്വീകരിക്കാം. അതോടൊപ്പം രണ്ടാട് അല്ലെങ്കില്‍ ഇരുപത് ദിര്‍ഹം അവന്‍ കൊടുക്കണം. (ബുഖാരി. 2. 24. 533)
-
അനസ് (റ) നിവേദനം: അബൂബക്കര്‍ (റ) അനസ് (റ) നെ ബഹ്റൈനിലേക്ക് ഭരണാധികാരിയായി അയച്ചപ്പോള്‍ ഈ കല്‍പ്പന എഴുതിക്കൊടുത്തു. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. ഇത് മുസ്ളിംകളുടെ മേല്‍ അല്ലാഹുവിന്‍റെ ദൂതന്‍ നിശ്ചയിച്ചുകൊടുത്ത സക്കാത്തിന്‍റെ നിര്‍ബന്ധവിധിയാണ്. അതുകൊണ്ട് മുസ്ളിംകളിലാരോടെങ്കിലും ഈ തോതനുസരിച്ച് സക്കാത്താവശ്യപ്പെട്ടാല്‍ അവരത് കൊടുക്കട്ടെ. അതിന്നപ്പുറം ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. ഇരുപത്തിനാലെണ്ണം വരെ വരുന്ന ഒട്ടകത്തിന് സക്കാത്തായി കൊടുക്കേണ്ടത് ആടാണ്. അഞ്ച് ഒട്ടകത്തിന് ഒരാടെന്ന തോതില്‍. ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണൊട്ടകക്കിടാവ് കൊടുക്കണം. മുപ്പത്താറു മുതല്‍ അറുപതു വരെ എണ്ണം ഒട്ടകത്തിന് മൂന്ന് വയസ്സുള്ളതും ആണൊട്ടകത്തിന് ചവിട്ടാന്‍ പറ്റിയതുമായ ഒരു പെണ്ണൊട്ടകത്തെ കൊടുക്കണം. അറുപത്തൊന്നു മുതല്‍ എഴുപത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് നാല് വയസ്സ് പ്രായമായ ഒരു പെണ്ണൊട്ടകം നല്‍കണം. എഴുപത്താറു മുതല്‍ തൊണ്ണൂറ് വരെ എണ്ണം വരുന്ന ഒട്ടകത്തിന് രണ്ടു വയസ്സ് പ്രായമുള്ള രണ്ടു പെണ്ണൊട്ടകക്കിടാവുകളെ നല്‍കണം. തൊണ്ണൂറ്റൊന്നു മുതല്‍ നൂറ്റിരുപതു വരെ എണ്ണം വരുന്ന ഒട്ടകത്തിന് മൂന്ന് വയസ്സുവരെ പ്രായമുള്ളതും ആണൊട്ടകത്തിന് ചവിട്ടാന്‍ പറ്റിയതുമായ രണ്ടു പെണ്ണൊട്ടകത്തെ കൊടുക്കണം. 120ല്‍ വര്‍ദ്ധിച്ച എണ്ണം ഒട്ടകമുള്ളവര്‍ ഓരോ നാല്‍പ്പതെണ്ണത്തിനും രണ്ടു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകവും ഓരോ അമ്പതെണ്ണത്തിനും മൂന്നു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകം വീതവും നല്‍കണം. ഒരാള്‍ക്ക് നാലൊട്ടകം മാത്രമെ ഉള്ളുവെങ്കില്‍ അതിന് സക്കാത്തില്ല തന്നെ. അതിന്‍റെ ഉടമസ്ഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ കൊടുക്കാം. അഞ്ചൊട്ടകം തികഞ്ഞാല്‍ അവര്‍ക്ക് സക്കാത്തായി ഒരാടിനെ നല്‍കണം. നാല്‍പത് മുതല്‍ നൂറ്റിരുപത് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് - അവ മേഞ്ഞു തിന്നുന്നവയാണെങ്കില്‍ - ഒരാട് നല്‍കണം. നൂറ്റിരുപത് മുതല്‍ ഇരുനൂറ് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് രണ്ടാട് കൊടുക്കണം. ഇരുനൂറ് മുതല്‍ മുന്നൂറ് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് മൂന്ന് ആട് വീതം കൊടുക്കണം. മുന്നൂറില്‍ വര്‍ദ്ധിച്ച എണ്ണം ഉണ്ടായാല്‍ ഓരോ നൂറിനും ഓരോ ആടുവീതം നല്‍കണം. മേഞ്ഞു തിന്നുന്ന ആടുകള്‍ നാല്‍പ്പതില്‍ കുറവാണെങ്കില്‍ അവക്ക് സക്കാത്ത് കൊടുക്കേണ്ടതില്ല. അതിന്‍റെ ഉടമസ്ഥന്‍ ഉദ്ദേശിച്ചാല്‍ ഒഴികെ. വെള്ളിയുടെ സക്കാത്ത് രണ്ടര ശതമാനമാണ്. നൂറ്റിതൊണ്ണൂറ് ദിര്‍ഹം മാത്രമേയുള്ളുവെങ്കിലോ അതിന് സക്കാത്ത് കൊടുക്കേണ്ടതില്ല. ഉടമസ്ഥന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൊടുക്കാം. (ബുഖാരി. 2. 24. 534)
-
അനസ് (റ) നിവേദനം: അല്ലാഹുവും നബി ﷺ യുടെ കല്‍പ്പിച്ചത് അബൂബക്കര്‍ അനസിന് എഴുതിക്കൊടുത്തതില്‍ ഇപ്രകാരം ഉണ്ടായിരുന്നു. വയസ്സ് കൂടിയതും അംഗവൈകല്യമുള്ളതുമായ മൃഗങ്ങളും മുട്ടാടും സക്കാത്തായി കൊടുക്കരുത്. സക്കാത്ത് പിരിക്കുന്നവന്‍ അത് ഇഷ്ടപ്പെടുകയാണെങ്കില്‍ വിരോധമില്ല. (ബുഖാരി. 2. 24. 535)
-
അബൂഹുറൈറ (റ) നിവേദനം: അബൂബക്കര്‍ (റ) പറഞ്ഞു: അല്ലാഹു സത്യം! നബി ﷺ ക്ക് അവര്‍ നല്‍കിയിരുന്ന ഒരു ആട്ടിന്‍ കുട്ടിയെങ്കിലും എനിക്ക് തരാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ അതിന്‍റെ പേരില്‍ അവരോട് യുദ്ധം ചെയ്യും. ഉമര്‍ (റ) പറയുന്നു: അബൂബക്കറിന്‍റെ ഹൃദയത്തിന് അല്ലാഹു വിശാലത നല്‍കിയതാണ്. ഇപ്രകാരം പ്രഖ്യാപിക്കുവാന്‍ കാരണമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. നിശ്ചയം അത് സത്യമായിരുന്നുവെന്ന് ഞാന്‍ ഗ്രഹിച്ചു. (ബുഖാരി. 2. 24. 536)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ മുആദ്നെ യമനിലേക്ക്(ഗവര്‍ണ്ണറായി)നിയോഗിച്ചുകൊണ്ട് അദ്ദേഹത്തോട് അരുളി: ലാഇലാഹ ഇല്ലല്ലാഹു എന്നതിലേക്ക് ക്ഷണിക്കുക. അതവര്‍ അനുസരിച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും രാവും പകലുമായി അഞ്ച് നേരത്തെ നമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചാല്‍ അല്ലാഹു നിങ്ങളുടെ ധനത്തില്‍ സകാത്തു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. ആ സക്കാത്തു അവരുടെ ധനികന്‍മാരില്‍ നിന്ന് പിരിച്ചെടുത്തു അവരില്‍ തന്നെയുള്ള അഗതികളിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത്. (ബുഖാരി. 2. 24. 537)
-
അബൂദര്‍റ് (റ) നിവേദനം: വല്ല മനുഷ്യനും അവന്‍റെ അടുത്തു ഒട്ടകം, പശു, ആട് എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒന്നു ഉണ്ടാവുകയും ശേഷം അതിന്‍റെ സകാത്ത് അവന്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ ആ മൃഗത്തെ ഏറ്റവും വലിയതും തടിച്ചതുമായ രൂപം നല്‍കിക്കൊണ്ട് അവന്‍റെ അടുത്തു അതിനെ കൊണ്ടു വരും. ശേഷം അതിന്‍റെ കുളമ്പുകള്‍ കൊണ്ട് അതു അവനെ ചവിട്ടുകയും കൊമ്പുകള്‍ കൊണ്ട് കുത്തുകയും ചെയ്യും. അവസാനത്തേത് അവനെ വിട്ട് കടക്കുമ്പോള്‍ ആദ്യത്തേതിനെ മടക്കപ്പെടും. ജനങ്ങളുടെ ഇടയില്‍ വിധിക്കപ്പെടുന്നത് വരെ. (ബുഖാരി. 2. 24. 539)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ ഒരു ബലി പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ഒരു ചെറിയ പെരുന്നാള് ദിവസം മൈതാനത്തേക്കു പുറപ്പെട്ടു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി ﷺ ജനങ്ങളെ ഉപദേശിച്ചു. അവരോട് ദാനധര്‍മ്മം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. അവിടുന്ന് അരുളി: അല്ലയോ ജനങ്ങളെ, നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. നബി ﷺ സ്ത്രീകളുടെ അടുത്തു ചെന്നു. എന്നിട്ടു സ്ത്രീ സമൂഹമേ! നിങ്ങളും ധര്‍മ്മം ചെയ്യുവീന്‍. നരകത്തില്‍ നിങ്ങളെയും വര്‍ദ്ധിച്ച നിലക്ക് ഞാന്‍ ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! എന്തുകൊണ്ടാണിത്? നബി ﷺ പറഞ്ഞു: നിങ്ങള്‍ ശപിക്കുന്നതിനെ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കുകയും ചെയ്യും. ബുദ്ധിയും ദീനും കുറഞ്ഞവരായിട്ടും ഉറച്ച മനസ്സുള്ള പുരുഷന്‍റെ മനസ്സിനെ നീക്കിക്കളയുവാന്‍ നങ്ങളെക്കാള്‍ കഴിവുള്ള ഉറച്ച മനസ്സുള്ള മറ്റാരുമില്ല. ശേഷം നബി ﷺ പിരിഞ്ഞു പോയി. തന്‍റെ വീട്ടില്‍ പ്രവേശിച്ചു. അപ്പോള്‍ ഇബ്നുമസ്ഊദിന്‍റെ ഭാര്യ സൈനബ നബി ﷺ യുടെ മുന്നില്‍ വരാന്‍ സമ്മതം ചോദിച്ചു. ചിലര്‍ ഉണര്‍ത്തി: പ്രവാചകരേ! സൈനബ. ഇബ്നു മസ്ഊദിന്‍റെ ഭാര്യ എന്ന് ഒരാള്‍ പറഞ്ഞു. ശരി. അവള്‍ക്കനുവാദം നല്‍കുവീന്‍ എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. അപ്പോഴവര്‍ക്ക് അനുവാദം ലഭിച്ചു. അവള്‍ പറഞ്ഞു. നബി ﷺ യേ! അങ്ങുന്ന് ഇന്ന് ദാനം ചെയ്യാന്‍ കല്‍പ്പിച്ചല്ലോ. എന്‍റെയടുക്കല്‍ ഒരാഭരണമുണ്ട്. ഞാനത് ദാനം ചെയ്യാനുദ്ദേശിക്കുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞു. നിന്‍റെ ദാനം വാങ്ങാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ ഞാനും പുത്രനുമാണ്. നബി ﷺ അരുളി: ഇബ്നു മസ്ഊദ് പറഞ്ഞത് ശരി തന്നെയാണ്. നിന്‍റെ ദാനം വാങ്ങാന്‍ ഏറ്റവും അവകാശപ്പെട്ടന്‍ നിന്‍റെ ഭര്‍ത്താവും മകനും തന്നെയാണ്. (ബുഖാര. 2. 24. 541)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു മുസ്ളിം തന്‍റെ കുതിരക്കും അടിമക്കും സക്കാത്ത് കൊടുക്കേണ്ടതില്ല. (ബുഖാരി. 2. 24. 542)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ ഒരു ദിവസം മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി ﷺ അരുളി: എന്‍റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി ﷺ മൗനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി ﷺ യോട് സംസാരിക്കുന്നു. നബി ﷺ നിന്നോട് സംസാരിക്കുന്നില്ല താനും! നബി ﷺ ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി ﷺ തന്‍റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ചോദ്യകര്‍ത്താവിനെ നബി ﷺ അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി ﷺ അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്‍റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്‍റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍ നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍ അവന്‍റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍ സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544)
-
ഉമ്മുസല(റ) യുടെ പുത്രി സൈനബു നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! അബുസലമയുടെ സന്താനങ്ങള്‍ക്ക് ഞാന്‍ ദാനം ചെയ്താല്‍ എനിക്ക് പ്രതിഫലം ലഭിക്കുമോ? അവര്‍ എന്‍റെയും സന്താനങ്ങളാണ്. നബി ﷺ അരുളി: നീ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. നീ ചിലവ് ചെയ്തതിന്‍റെ പ്രതിഫലം നിനക്ക് കിട്ടും. (ബുഖാരി. 2. 24. 546)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ സക്കാത്തു പിരിച്ചെടുക്കാന്‍ കല്‍പ്പിച്ചു. അപ്പോള്‍ ഇബ്നുജമീല്‍, ഖാലിദ്ബ്നു വലീദ്, അബ്ബാസ്ബ്നു അബ്ദില്‍ മുത്തലിബ് എന്നിവര്‍ സക്കാത്ത് കൊടുക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന് നബിക്ക് ലഭിച്ചു. നബി ﷺ പറഞ്ഞു: ഇബ്നു ജമീല്‍ മുമ്പൊരു അഗതിയായിരുന്നു. അല്ലാഹുവും അവന്‍റെ ദൂതനുമാണ് അദ്ദേഹത്തെ ധനികനാക്കിയത്. ആ വെറുപ്പാണ് അദ്ദേഹത്തിനുള്ളത്! ഖാലിദാണെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ അനീതിയാണ് കാണിക്കുന്നത്. കാരണം അദ്ദേഹം തന്‍റെ കവചങ്ങളെയും യുദ്ധോപകരണങ്ങളേയും ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്നു. അബ്ബാസാകട്ടെ ദൈവദൂതന്‍റെ പിതൃവ്യനാണ്. അതുകൊണ്ട് അദ്ദേഹം തന്‍റെ പേരിലുള്ള സാധാരണ സക്കാത്തു അത്രയും തുക വേറെയും നല്‍കണം. (ബുഖാരി. 2. 24. 547)
-
അബൂസഈദ് (റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി ﷺ യോട് യാചിച്ചു. നബി ﷺ അവര്‍ക്ക് ധര്‍മ്മം നല്‍കി. വീണ്ടും അവര്‍ യാചിച്ചു. അപ്പോഴും നബി ﷺ അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു. നബി ﷺ വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി ﷺ യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്‍റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്‍റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന് ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)
-
അബൂഹുറൈറ (റ) പറയുന്നു. നബി ﷺ അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിക്കാന്‍ തന്നെ സത്യം. നിങ്ങളില്‍ ഒരാള്‍ കയറെടുത്ത്(മലയില്‍ കയറി) വിറക് വെട്ടി തന്‍റെ മുതുകില്‍ ചുമന്നുകൊണ്ട് വരുന്നതാണ് മറ്റൊരു പുരുഷന്‍റെയടുക്കല്‍ ചെന്ന് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവന്‍ ചോദിച്ചിട്ട് മനുഷ്യര്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ രണ്ടാണെങ്കിലും ശരി. (ബുഖാരി. 2. 24. 549)
-
സുബൈര്‍ (റ) നിവേദനം: നബി ﷺ അരുളി. നിങ്ങളില്‍ ഒരാള്‍ക്ക് തന്‍റെ കയറെടുത്ത് ഒരു വിറകുകെട്ട് തന്‍റെ മുതുകില്‍ ചുമന്നുകൊണ്ട് വരികയും ശേഷം അത് വില്‍ക്കുകയും ചെയ്തു. തന്‍റെ അഭിമാനം വില്‍ക്കുന്നതില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിച്ചു നിറുത്തുകയും ചെയ്യുന്നതാണ് മനുഷ്യരോട് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവര്‍ ചോദിച്ചിട്ട് അവന്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. (ബുഖാരി. 2. 24. 550)
-
ഹാക്കിം(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ നബി ﷺ യോട് ധനസഹായം ആവശ്യപ്പെട്ടു. അപ്പോള്‍ നബി ﷺ എനിക്കതു തന്നു. ശേഷം വീണ്ടും ഞാന്‍ യാചിച്ചു. നബി ﷺ അപ്പോഴും എനിക്ക് നല്‍കി. വീണ്ടും ഞാന്‍ യാചിച്ചു. അ്പോഴും നബി ﷺ എനിക്ക് നല്‍കി. ശേഷം നബി ﷺ അരുളി: ഹക്കീം! ഈ ധനം പച്ച പിടിച്ചതും മാധുര്യമുള്ളതുമാണ്. വല്ലവനും പരോപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ധനം കരസ്ഥമാക്കിയാല്‍ അവന് അതില്‍ നന്മയുണ്ടാകുന്നതാണ്. വല്ലവനും ധനത്തെ അത്യാഗ്രഹത്തോടെ കരസ്ഥമാക്കിയാല്‍ അവന് അതില്‍ നന്മയുണ്ടാവില്ല. എത്ര തിന്നാലും വയറു നിറയാത്തവനെപ്പോലെ ആയിരിക്കും അവന്‍റെ അവസ്ഥ. മേലേക്കയ്യാണ് താഴെക്കയ്യിനേക്കാള്‍ ഉത്തമം. ഹക്കീം (റ) പറയുന്നു: അപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രവാചകരേ! സത്യവുമായി താങ്കളെ സമീപിച്ചാല്‍ തന്നെയാണ് സത്യം. താങ്കള്‍ക്ക് ശേഷം ഒരാളോടും ഞാന്‍ യാതൊന്നും വാങ്ങുകയില്ല. ഞാന്‍ ഇഹലോകവാസം വെടിയുന്നവരേക്കും. പിന്നീട് അബൂബക്കര്‍ (റ) ഭരണാധികാരിയായപ്പോള്‍ വേതനം നല്‍കുവാന്‍ ഹക്കീമിനെ വിളിച്ചു. അപ്പോഴും ഹക്കീം അത് നിരസിച്ചു. ഉമര്‍ (റ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും മുസ്ളീം സമുദായമേ! ഹക്കീമിന്‍റെ മുമ്പില്‍ അദ്ദേത്തിന്‍റെ അവകാശം ഞാന്‍ വെച്ചുകാട്ടി. അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ഈ യാഥാര്‍ത്ഥ്യത്തിന് ഞാനിതാ നിങ്ങളെ സാക്ഷി നിറുത്തുന്നു. ഹക്കീം നബി ﷺ ക്ക് ശേഷം ഒരു മനുഷ്യന്‍റെ പക്കല്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 2. 24. 551)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഉമര്‍ (റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നബി ﷺ എനിക്ക് ചില സമ്മാനങ്ങള്‍ (മുന്‍ ത്യാഗിവര്യന്മാര്‍ക്കുള്ള വേതനം) നല്‍കും. ഞാന്‍ പറയും. എന്നെക്കാള്‍ വലിയ ആവശ്യക്കാരന് കൊടുത്താലും. അപ്പോള്‍ നബി ﷺ അരുളും. നീ അതു സ്വീകരിക്കുക. മനസ്സില്‍ അത്യാഗ്രഹമോ യാചിക്കുകയോ ചെയ്യാതെ വല്ല ധനവും നിങ്ങള്‍ക്ക് കിട്ടയാല്‍ അ് സ്വീകരിച്ചു കൊള്ളുക. അങ്ങനെ ലഭി്കാത്ത ധനമാണങ്കിലോ നിങ്ങള്‍ അതിന്‍റെ പിന്നാലെ നടക്കരുത്. (ബുഖാരി. 2. 24. 552)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന്‍ ജനങ്ങളോട് യാചിച്ചുകൊണ്ടിരിക്കും. അങ്ങനെ പരലോകത്ത് അവന്‍ വരുമ്പോള്‍ അവന്‍റെ മുഖത്ത് മാംസത്തിന്‍റെ ഒരു ചെറിയ കഷ്ണം പോലും അവശേഷിക്കുകയില്ല. നബി ﷺ അരുളി: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്‍റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്‍റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ)ന്‍റെയും മൂസാ(അ)യുടെയും പിന്നീട് മുഹമ്മദ് ﷺ യുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് സ്വര്‍ഗ്ഗവാതിലിന്‍റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി. 2. 24. 553)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ആളുകള്‍ക്കിടയില്‍ ചുറ്റി നടക്കുന്നവനല്ല മിസ്കീന്‍. പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. ജനങ്ങളോട് അവന്‍ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി. 2. 24. 554)
-
മുഅവിയ്യ: (റ) നിവേദനം: അദ്ദേഹം മുഗീറ (റ) ക്ക് താന്‍ നബി ﷺ യില്‍ നിന്ന് കേട്ടതായ ചിലത് എഴുതി അയയ്ക്കുവാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം ഇപ്രകാരം എഴുതി. നബി ﷺ അരുളിയത് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് മൂന്ന് സംഗതികള്‍ വെറുത്തിരിക്കുന്നു. ഖീലയും ഖാലയും പറയല്‍. ധനം പാഴാക്കല്‍. യാചനയെ വര്‍ദ്ധിപ്പിക്കല്‍. (ബുഖാരി. 2. 24. 555)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ഇത്തപ്പഴമോ കിട്ടിയാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ജനങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവനല്ല മിസ്കീന്‍. എന്നാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. അവന്‍റെ യഥാര്‍ത്ഥ നിലപാട് ഗ്രഹിച്ച് അവന് ആരും ദാനം ചെയ്യുന്നില്ല. മനുഷ്യരുടെ മുന്നില്‍ നിന്ന് യാചിക്കുകയുമില്ല. ഇവനാണ് മിസ്കീന്‍. (ബുഖാരി. 2. 24. 557)
-
അബൂഹുമൈദ് (റ) നിവേദനം: ഞങ്ങള്‍ നബി ﷺ യോടൊപ്പം തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടു. അവിടുന്ന് വാദിന്‍കുറായിലെത്തിയപ്പോള്‍ അതാ ഒരു സ്ത്രീ അവളുടെ തോട്ടത്തില്‍ നബി ﷺ തന്‍റെ അനുയായികളോട് പറഞ്ഞു. ഈ തോട്ടത്തിലെ ഉല്‍പ്പന്നം മതിച്ചു കണക്കാക്കുവീന്‍. അവസാനം അത് പത്ത് വസ്കുണ്ടാകുമെന്ന് നബി ﷺ മതിപ്പിട്ടു. അങ്ങനെ നബി ﷺ അവളോട് പറഞ്ഞു. ഈ തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നത്തിന് നീ കണക്ക് വെക്കുക. തബൂക്കിലെത്തിയപ്പോള്‍ നബി ﷺ അരുളി: എന്നാല്‍ ഇന്ന് രാത്രി ഒരു കൊടുങ്കാറ്റടിക്കും. ആരും താനിരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കരുത്. വല്ലവന്‍റെയും കൂടെ ഒട്ടകമുണ്ടെങ്കില്‍ അതിനെ അവന്‍ കെട്ടിയിടട്ടെ. അപ്പോള്‍ ഞങ്ങള്‍ അവയെ കെട്ടിയിട്ടു. ശക്തമായ കാറ്റ് അടിച്ചുവീശി. ഒരു മനുഷ്യന്‍ എഴുന്നേറ്റു നിന്നു. ഉടനെ ആ കാറ്റ് അയാളെ കൊണ്ടുപോയി തയ്യിഅ ഗോത്രത്തിന്‍റെ മലയില്‍ ഇട്ടു. നബി ﷺ ക്ക് ഐല രാജ്യത്തെ രാജാവ് ഒരു വെളുത്ത കോവര്‍ കഴുത സമ്മാനിച്ചു. ഒരു വസ്ത്രം നബി ﷺയെ ധരിപ്പിച്ചു. നബി ﷺ ആ രാജാവിനെ അദ്ദേഹത്തിന്‍റെ ദേശത്തിലെ ഭരണാധികാരിയായി അംഗീകരിച്ചുകൊണ്ട് എഴുതികൊടുത്തു. നബി ﷺ യാത്ര തിരിച്ചു. വാതില്‍കുറായിലെത്തി ആ തോട്ടക്കാരിയോടു ചോദിച്ചു. നിന്‍റെ തോട്ടത്തിലെ ഉല്‍പ്പന്നം എത്രയുണ്ടായിരുന്നു? അവള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ മതിച്ചതുപോലെ പത്ത് വസ്കുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ അരുളി: എനിക്ക് മദീനയിലേക്ക് വേഗം പോകേണ്ടതുണ്ട്. എന്‍റെ കൂടെ വേഗം പുറപ്പെടാന്‍ ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും എന്‍റെ കൂടെ പോന്നുകൊള്ളട്ടെ. അങ്ങനെ നബി ﷺ മദീനയെ ദര്‍ശിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെ അരുളി: ഇത് തൌബയാണ്. ഉഹ്ദ്മല നബി ﷺ ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. ഇതൊരു മലയാണ്. ഈ മല നമ്മെ സ്നേഹിക്കുന്നു. നാം ഇതിനെയും സ്നേഹിക്കുന്നു. അന്‍സാരികളുടെ ഭവനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായ ഭവനം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? അവര്‍ പറഞ്ഞു. അതെ, നബി ﷺ പ്രത്യുത്തരം നല്‍കി. ബനൂനജ്ജാര്‍ ഗോത്രത്തിലെ ഭവനങ്ങള്‍. പിന്നീട് ബനൂഅബ് ദുല്‍ അശ്ഹല്‍ ഗോത്രത്തിലെ ഭവനങ്ങള്‍. ശേഷം ബനൂസാഇദ് ഗോത്രത്തിന്‍റെ അല്ലെങ്കില്‍ ബനൂല്‍ ഹാരിസ് ഗോത്രത്തിന്‍റെ ഭവനങ്ങള്‍. എല്ലാ അന്‍സാരികളുടെ ഭവനങ്ങളിലും നന്മയുണ്ട്. (ബുഖാരി. 2. 24. 559)
-
സാലിം (റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: മഴ വെള്ളമോ നദീജലമോ ഉപയോഗിച്ച് വളര്‍ന്ന ഫലവൃക്ഷങ്ങള്‍ക്കും വെറുതെ ഉണ്ടായതിനും പത്ത് ശതമാനം സക്കാത്ത് കൊടുക്കണം. തേവി നനച്ചതാണെങ്കില്‍ അഞ്ച് ശതമാനവും നല്‍കണം. (ബുഖാരി. 2. 24. 560)
-
അനസ് (റ) നിവേദനം: അബൂത്വല്‍ഹ:യുടെ മകന്‍ അബുദുല്ലക്ക് മധുരം തൊട്ടു കൊടുപ്പിക്കാന്‍ ഒരു ദിവസം പ്രഭാതത്തില്‍ ഞാന്‍ നബി ﷺ യുടെയടുക്കല്‍ ചെന്നു. ചൂട് വെക്കാനുപയോഗിക്കുന്ന ഇരുമ്പു കോലുകൊണ്ട് സക്കാത്തിന്‍റെ ഒട്ടകങ്ങള്‍ക്ക് ചൂട് വെക്കുകയായിരുന്നു. (ബുഖാരി. 2. 24. 578)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരതതിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി ﷺ കല്‍പ്പിക്കാറുണ്ട്. (ബുഖാരി. 2. 25. 579)
-
അബൂസഈദ് (റ) നിവേദനം: ബാര്‍ലിയില്‍ നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങള്‍ ഫിത്വര്‍ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 25. 581)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ യുടെ കാലത്ത് ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്. അതായത് ബാര്‍ലി, ഈത്തപ്പഴം, പാല്‍ക്കട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ് വീതം. (ബുഖാരി. 2. 25. 582)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ ഈത്തപ്പഴത്തില്‍ നിന്നും ബാര്‍ലിയില്‍ നിന്നും ഒരു സ്വാഅ് വീതം ഫിത്വര്‍സക്കാത്ത് നല്‍കുവാന്‍ കല്‍പ്പിക്കുകയുണ്ടായി. ജനങ്ങള്‍ അതിനെ ഗോതമ്പാണെങ്കി്‍ അര സ്വാഅ് സമമായി കണ്ടു. (ബുഖാരി. 2. 25. 583)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ യുടെ കാലത്ത് ഫിതവര്‍ സക്കാത്ത് ആഹാര പദാര്ത്ഥത്തില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ നല്‍കിയിരുന്നത്. അതായത് ഈത്തപ്പഴത്തില്‍ നിന്നും ബാര്‍ലി, മുന്തിരി എന്നിവയില്‍ നിന്നും ഒരു സ്വാഅ് വീതം. അങ്ങനെ മുആവിയയുടെ ഭരണകാലം വരികയും മേല്‍തരം ഗോതമ്പ് രംഗത്ത് വരികയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. രണ്ട് മുദ്ദിന്ന് ഇത് ഒരു മുദ്ദ് തുല്യമാകുന്നതാണ്. (ബുഖാരി. 2. 25. 584)
-
ഇബ്നു ഉമര്‍ (റ)നിവേദനം: ജനങ്ങള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്യാന്‍ നബി ﷺ ശാസിക്കാറുണ്ട്. (ബുഖാരി. 2. 25. 585)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ യുടെ കാലത്ത് ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത്. അന്് ഞങ്ങളുടെ ആഹാരം ബാര്‍ലി, മുന്തരി, പാല്‍ക്കടടി, ഈത്തപ്പഴം എന്നിവയായിരുന്നു. (ബുഖാരി. 2. 25. 586)
-
ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം മദീനക്കാര്‍ക്ക് ഈത്തപ്പഴം ലഭിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാര്‍ലി ഫിത്വര്‍ സക്കാത്തായി നല്‍കി. ഇബ്നുഉമര്‍ (റ) ഫിത്വര്‍ സക്കാത്ത് ശേഖരിക്കുവാന്‍ വരുന്നവര്‍ക്കാണ് നല്‍കാറുള്ളത്. (യാചിച്ച് വരുന്നവര്‍ക്ക് നല്‍കാറില്ല)സക്കാത്ത് ശേഖരിക്കുന്നവര്‍ പെരുന്നാളിന്‍റെ ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും. (ബുഖാരി. 2. 25. 587)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ ഫിത്വര്‍ സക്കാത്ത് ബാര്‍ലി, ഈത്തപ്പഴം എന്നിവയില്‍ ഒരു സ്വാഅ് വീതം നിര്‍ബന്ധമാക്കി. ചെറിയവര്‍ക്കും വലിയവര്‍ക്കും സ്വതന്ത്രന്മാര്‍ക്കും അടിമകള്‍ക്കും അതു നല്‍കണം. (ബുഖാരി. 2. 25. 588)
-
ജാബിര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: എല്ലാ സല്‍പ്രവൃത്തികളും സദഖയാകുന്നു. നിങ്ങളുടെ സഹോദരനെ പ്രസന്നവദനനായി കാണുന്നതും നിങ്ങളുടെ തൊട്ടിയില്‍ നിന്നു സഹോദരന്‍റെ പാത്രത്തില്‍ വെള്ളമൊഴിച്ചു കൊടുക്കുന്നതും സല്‍പ്രവൃത്തിയാകുന്നു. (അഹ്മദ്)
-
ഫാത്തിമഃ ബിന്തുഖയ്സ് (റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ഒരാളുടെ സ്വത്തില്‍ സക്കാത്തുകൂടാതെ ഒരു ബാദ്ധ്യതയുണ്ട്. പിന്നീട് അവിടുന്ന് ഇതു ഓതി: നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തിരിക്കുന്നതല്ല പുണ്യം. (തിര്‍മിദി)
-
അലി (റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: സവാരിക്കുള്ള കുതിരകള്‍ക്കും ജോലിക്കുള്ള അടിമകള്‍ക്കും ഞാന്‍ സക്കാത്തു ചുമത്തുന്നില്ല. എന്നാല്‍, വെള്ളിക്ക് ഓരോ നാല്പതു ദിര്‍ഹമിന് ഓരോ ദിര്‍ഹം സക്കാത്തുകൊടുക്കുക. 190 ദിര്‍ഹം ഉള്ളുവെങ്കില്‍ സക്കാത്തില്ല: എന്നാല്‍ അതു ഇരുനൂറെത്തിയാല്‍ അതില്‍ നിന്നു അഞ്ചു ദിര്‍ഹം സക്കാത്തായി കൊടുക്കണമെന്ന് അല്ലാഹുവിന്‍റെ ദൂതന്‍ ﷺ ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)
-
ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ആരു സ്വത്തു സമ്പാദിക്കുന്നുവോ, അതിന് ഒരു കൊല്ലം കഴിയാതെ സക്കാത്തില്ല. (തിര്‍മിദി)
-
ഉമ്മുസല്‍മ (റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറു പതിവുണ്ടായിരുന്നു. അതിനാല്‍, ഞാന്‍ പറഞ്ഞു. അല്ലയോ, അല്ലാഹുവിന്‍റെ ദൂതരെ! ഇതു പൂഴ്ത്തിവെക്കലാണോ? അവിടുന്നു പറഞ്ഞു: നിങ്ങള്‍ സക്കാത്തു കൊടുക്കുവാന്‍ ബാദ്ധ്യസ്ഥമായ അതിര്‍ത്തി എത്തുന്നതേതോ അതിനു സക്കാത്തു കൊടുത്താല്‍ അതു പൂഴ്ത്തിവെക്കലല്ല. (അബൂദാവൂദ്)
-
സമുറഃ(റ) നിവേദനം ചെയ്തു: കച്ചവടത്തിനായി ഞങ്ങള്‍ സംഭരിച്ചിട്ടുള്ളതില്‍ നിന്നു സക്കാത്തുകൊടുക്കണമെന്ന് അല്ലാഹുവിന്‍റെ ദൂതന്‍ ﷺ ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)
-
അംറ്ഇബ്നു ഷുഅയ്ബു(റ) തന്‍റെ പിതാമഹനെ പ്രമാണമാക്കി നിവേദനം ചെയ്തു: പ്രവാചകന്‍ ﷺ ജനങ്ങളെ അഭിസംബോധന ചെയ്യുകയും പറയുകയും ചെയ്തു. സൂക്ഷിക്കുക! സ്വത്തുള്ള അനാഥക്കുട്ടിയുടെ രക്ഷകര്‍ത്താവ് ആരോ, അവര്‍ അതുകൊണ്ട് വ്യാപാരം ചെയ്യണം. സക്കാത്തു അതു ഭക്ഷിച്ച് കളയുവാന്‍ ഇടയാകുമാറ് അതു(അഭിവ്യദ്ധിപ്പെടുത്താതെ)ഇട്ടേക്കരുത്. (തിര്‍മിദി)
-
സഹല്‍ (റ) നിവേദനം ചെയ്തു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: നിങ്ങള്‍ അഭി പ്രായം രൂപികരിച്ച് കഴിഞ്ഞാല്‍, പിന്നീട്(സക്കാത്തു)എടുക്കുകയും, മൂന്നില്‍ ഒന്നു വിടുന്നില്ലെ ങ്കില്‍ നാലില്‍ ഒരു ഭാഗം വിട്ടേക്കുക. (തിര്‍മിദി)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: അബ്ബാസിന്‍റെ മകന്‍ ഫള്ല് വാഹനത്തിന്മേല്‍ നബി ﷺ യുടെ പിന്നിലിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ നബിയുടെ മുമ്പില്‍ വന്നു. ഫള്ല് അവളുടെ നേര്‍ക്കും അവള്‍ ഫ്ളലിന്‍റെ നേര്‍ക്കും നോക്കുവാന്‍ തുടങ്ങി. നബി ﷺ ഫള്ലിന്‍റെ മുഖത്തെ മറുവശത്തേക്ക് തിരിച്ചു നിര്‍ത്തി. ആ സ്ത്രീ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ! നിശ്ചയം ഹജ്ജ് നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള അല്ലാഹുവിന്‍റെ കല്‍പ്പന വന്നപ്പോള്‍ എന്‍റെ പിതാവ് വൃദ്ധനായിക്കഴിഞ്ഞിരിക്കുന്നു. വാഹനത്തിലിരിക്കാന്‍ അദ്ദേഹത്തിന് സാധ്യമല്ല. അതിനാല്‍ അദ്ദേഹത്തിനുവേണ്ടി എനിക്ക് ഹജ്ജ് നിര്‍വ്വഹിക്കാമോ? അതെ. എന്ന് നബി ﷺ മറുപടി പറഞ്ഞു. ഈ സംഭവം ഹജ്ജത്തല്‍ വദാഇലായിരുന്നു. (ബുഖാരി. 2. 26. 589)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ ദുല്‍ഹൂലൈഫായില്‍ വെച്ച് വാഹനത്തില്‍ കയറുന്നത് ഞാന്‍ കണ്ടു. അവിടുന്ന് അതിന്മേല്‍ സമയമായപ്പോള്‍ തല്‍ബിയ്യത്തു ചൊല്ലുവാന്‍ തുടങ്ങി. (ബുഖാരി. 2. 26. 590)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ ദുല്‍ഹൂലൈഫായില്‍ വെച്ച് തല്‍ബിയ്യത്തു ചൊല്ലിയതു അവിടുന്നു വാഹനപ്പുറത്തു സമയമായ സന്ദര്‍ഭത്തിലാണ്. (ബുഖാരി. 2. 26. 591)
-
അബ്ദുല്ല (റ) നിവേദനം: അനസ് (റ) ഒരു ഒട്ടകത്തിന്‍റെ പുറത്ത് കയറി ഹജ്ജ് ചെയ്തു. അദ്ദേഹം ഒരു പിശുക്കനായിരുന്നില്ല. ശേഷം അദ്ദേഹം പറഞ്ഞു. നിശ്ചയം അല്ലാഹുവിന്‍റെ ദൂതന്‍ ഒട്ടകപ്പുറത്ത് കയറി ഹജ്ജ് ചെയ്തിരുന്നു. അതു അവിടുത്തെ ഭാരം ചുമക്കുന്ന വാഹനമായിരുന്നു. (ബുഖാരി. 2. 26. 592)
-
ആയിശ (റ) നിവേദനം: നബി ﷺ ആയിശ (റ) യുടെ സഹോദരനായ അബ്ദുറഹ്മാനെ അവരുടെ കൂടെ നിയോഗിക്കുകയും അങ്ങനെ അദ്ദേഹം അവരെ തന്‍ഈമില്‍ കൊണ്ടു പോയി ഇഹ്റാമില്‍ പ്രവേശിപ്പിച്ചു ഉംറ ചെയ്യിപ്പിച്ചു. അദ്ദേഹം അവരെ(ആയിശയെ) ഒരു ചെറിയ ഒട്ട കട്ടിലിലാണ് വഹിച്ചത്. ഉമര്‍ (റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങള്‍ വാഹനം തയ്യാറാക്കുവീന്‍. നിശ്ചയം അതു ജിഹാദില്‍ പെട്ട ഒന്നാണ്. (ബുഖാരി. 2. 26. 593)
-
അബൂഹുറൈറ (റ) നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍. ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി. 2. 26. 594)
-
ആയിശ (റ) നിവേദനം: പ്രവാചകരേ! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ടയോ? നബി ﷺ അരുളി: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ യദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി. 2. 26. 595)
-
അബൂഹുറൈറ (റ) നിവേദനം: വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി ﷺ പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 26. 596)
-
സൈദ് (റ) നിവേദനം: അദ്ദേഹം ഇബ്നുഉമര്‍ (റ)ന്‍റെ താവളത്തില്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒരു കൂടാരവും കര്‍ട്ടനും ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ എവിടെ വെച്ച് ഉംറ:ക്ക് ഇഹ്റാം കെട്ടണം. അദ്ദേഹം പറഞ്ഞു. ന്ുദ്കാര്‍ക്ക് കര്‍നൂല്‍ മനാസിലും മദീനക്കാര്‍ക്ക് ഹുലൈ:ഫയും സിറിയക്കാര്‍ക്ക് ജൂഹ്ഫയും നബി ﷺഅനിവാര്യമാക്കിയിട്ടുണ്ട്. (ബുഖാരി. 2. 26. 597)
-
ബ്നു അബ്ബാസ് (റ) നിവേദനം: യമനില നിവാസികള്‍ ഹജജ് ചെയ്യാറുണ്ട്. എന്നാല്‍ ആഹാരം അവര്‍ കരുതാറില്ല. അവര്‍ ഇപ്രകാരം പറയും: ഞങ്ങള്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവരാണ്. അങ്ങനെ മക്കയില്‍ അവര്‍ വന്നാല്‍ ജനങ്ങളോട് യാചിക്കുകയും ചെയ്യും. അപ്പോഴാണ് അല്ലാഹു ഇപ്രകാരം അവതരിച്ചത്. നിങ്ങള്‍ ഭക്ഷണം ശേഖരീക്കുവീന്‍. നിശ്ചയം, ഭയഭക്തിയാണ് ഏറ്റവും നല്ല ഭക്ഷണം. (ബുഖാരി. 2. 26. 598)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ ദുല്‍ഹുലൈഫ:യിലെ ചരല്‍ഭൂമിയില്‍ ഒട്ടകത്തെ മുട്ടുകുത്തിച്ചു. അങ്ങനെ അവിടെവെച്ച് നമസ്കരിച്ചു. ഇബ്നുഉമര്‍ (റ) ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 2. 26. 607)
-
സാലിമ് തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ രാത്രിയുടെ അന്ത്യഘട്ടത്തില്‍ മലയുടെ താഴ്വരയിലുള്ള ദുല്‍ഹുലൈഫായില്‍ വിശ്രമത്തിനായി ഇറങ്ങി. അപ്പോള്‍ അവിടുന്ന് ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നബി ﷺ യോട് ഒരാള്‍ പറഞ്ഞു: താങ്കള്‍ അനുഗ്രഹീതമായ ഒരു ചരല്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സാലിമ് ഇബ്നുഉമര്‍ (റ) തന്‍റെ ഒട്ടകത്തെ മുട്ടു കുത്തിച്ച സ്ഥലം ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളേയുമായി ഇറങ്ങാറുണ്ട്. എന്നിട്ട് നബി ﷺ വിശ്രമിച്ച സ്ഥലത്ത് വിശ്രമിക്കും. താഴ്വരയിലുള്ള പള്ളിയുടെ താഴെയായിരുന്നു പ്രസ്തുത സ്ഥലം. താഴ്വരയുടെയും വഴിയുടെയും ഇടയിലുള്ള ദൂരം ഏകദേശം സമമായിരുന്നു. (ബുഖാരി. 2. 26. 610)
-
ആയിശ (റ) നിവേദനം: നബി ﷺ ഇഹ്റാം കെട്ടിയശേഷം സുഗന്ധത്തിന്‍റെ തിളക്കം അവിടുത്തെ തലക്ക് മുകളില്‍ (മൂര്‍ദ്ധാവ്)ഞാന്‍ കാണാറുണ്ട്. (ബുഖാരി. 2. 26. 611)
-
ആയിശ (റ) നിവേദനം: നബി ﷺ ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ സുഗന്ധദ്രവ്യം പൂശിക്കൊടുത്തിരുന്നു. ഇഹ്റാമില്‍ നിന്ന് വിരമിക്കുമ്പോള്‍ ത്വവാഹിന് മുമ്പും നബി ﷺ ക്ക് ഞാന്‍ സുഗന്ധദ്രവ്യം പൂശി കൊടുക്കാറുണ്ട്. (ബുഖാരി. 2. 26. 612)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ ദുല്‍ഹുലൈഫയിലെ പള്ളിക്കടുത്ത് വെച്ചല്ലാതെ തല്‍ബിയത്തു ചൊല്ലാന്‍ തുടങ്ങിയിട്ടില്ല. (ബുഖാരി. 2. 26. 614)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! ഇഹ്റാം കെട്ടിയവന്‍ വസ്ത്രത്തില്‍ നിന്ന് എന്താണ് ധരിക്കേണ്ടത്? നബി ﷺ അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, കാലുറ (ഷൂസ്)എന്നിവ ധരിക്കരുത്. ഒരാള്‍ക്ക് ചെരിപ്പ് ലഭിക്കാതിരുന്നാല്‍ അവന്‍ ബൂട്ട്സ് ധരിച്ചുകൊളളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചു കൊള്ളട്ടെ. കുങ്കുമമോ വര്‍സോ പൂശിയ വസ്ത്രം അവന്‍ ധരിക്കരുത്. (ബുഖാരി. 2. 26. 615)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നിശ്ചയം നബി ﷺ അറഫയില്‍ നിന്നും മുസ്ദലിഫവരെ യാത്ര ചെയ്തപ്പോള്‍ അവിടുത്തെ ഒട്ടകപ്പുറത്തിരുന്നത് ഉസാമയായിരുന്നു. ശേഷം മുസ്ദലിഫ മുതല്‍ മിനാവരേക്കും ഫള്ലിനെ നബി ﷺ പിന്നിലിരുത്തി. അവര്‍ രണ്ടുപേരും പറയുന്നു. നബി ﷺ ജംറത്തുല്‍ അഖബിയില്‍ കല്ലെറിയുന്നതുവരെ തല്‍ബിയത്തു ചൊല്ലിക്കൊണ്ടിരുന്നു. (ബുഖാരി. 2. 26. 616)
-
അനസ് (റ) നിവേദനം: നബി ﷺ മദീനയില്‍ വെച്ച് നാല് റക്അത്ത് നമസ്കരിച്ചു. ദുല്‍ഹുലൈഫായില്‍ വെച്ച് രണ്ട് റക്അത്തു നമസ്കരിച്ചു. ശേഷം പ്രഭാതം വരെ ദുല്‍ഹുലൈഫയില്‍ രാത്രി താമസിച്ചു. വാഹനത്തില്‍ കയറി സമയമായപ്പോള്‍ നബി ﷺ തല്‍ബിയ്യത്തു ചൊല്ലി. (ബുഖാരി. 2. 26. 618)
-
അനസ് (റ) നിവേദനം: നബി ﷺ മദീനയില്‍ വെച്ച് ളുഹ്റ് നാല് റക്അത്തു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്ത്തു നമസ്കരിച്ചു. അദ്ദേഹം പറഞ്ഞു. നബി ﷺ അവിടെ പ്രഭാതം വരെ രാത്രി താമസിച്ചതായി ഞാന്‍ വിചാരിക്കുന്നു. (ബുഖാരി. 2. 26. 619)
-
അനസ് (റ) നിവേദനം: നബി ﷺ മദീനയില്‍ ളുഹ്ര്‍ നാല് റക്അത്തു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അത്തും. ഹജ്ജിനും ഉംറക്കും അവരുടെ ശബ്ദം ഉറക്കെ (തല്‍ബിയ്യത്തു ചൊല്ലി ഉയര്‍ത്തുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി). (ബുഖാരി. 2. 26. 620)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ യുടെ തല്‍ബിയ്യത്തു ഇപ്രകാരമായിരുന്നു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ വന്നിഅ് മത്ത ലക്കവല്‍ മുതക്ക് ലാ ശരീക്കലക്ക്. (ബുഖാരി. 2. 26. 621)
-
ആയിശ (റ) നിവേദനം: നബി ﷺ എങ്ങനെയാണ് തല്‍ബിയ്യത്തു ചൊല്ലിയത് എന്നതിനെ സംബന്ധിച്ച് ഞാന്‍ കൂടുതല്‍ അറിവുള്ളവളാണ്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ വന്നിഅ്മതലക്ക. (ബുഖാരി. 2. 26. 622)
-
അനസ് (റ) നിവേദനം: നബി ﷺ മദീനയില്‍ വെച്ച് ളുഹ്ര്‍ നാല് റക്അതു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അതും നമസ്കരിച്ചു. പ്രഭാതം വരെ നബി ﷺ അവിടെ താമസിച്ചു. ശേഷം വാഹനത്തില്‍ കയറി. ബൈദാഇലെത്തിയപ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. പിന്നെ നബി ﷺ ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ജനങ്ങളും അവ രണ്ടിനും ഒന്നിച്ച് ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ഞങ്ങള്‍ മക്കയിലെത്തിയപ്പോള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കാന്‍ നബി ﷺ ജനങ്ങളോട് കല്‍പ്പിച്ചു. അവര്‍ (ഉംറ ചെയ്തു) ഇഹ്റാമില്‍ നിന്ന് വിരമിച്ച് തര്‍വിയ്യത്തിന്‍റെ ദിവസം (ദുല്‍ഹജ്ജ് 8) ആയപ്പോള്‍ ഹജ്ജിനു വേണ്ടി അവര്‍ ഇഹ്റാം കെട്ടി തല്‍ബ്ബിയ്യത്തു ചൊല്ലി. അനസ് (റ) പറഞ്ഞു: നബി ﷺ കുറെ ഒട്ടകങ്ങളെ നിറുത്തിക്കൊണ്ട് അുത്തു ബലി കഴിച്ചു. മദീനയില്‍ വെച്ച് നബി ﷺ കറുപ്പ് നിറം കലര്‍ന്ന രണ്ട് വെള്ളച്ചെമ്മരിയാടുകളെയാണ് അറുത്തിരുന്നത്. (ബുഖാരി. 2. 26. 623)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ വാഹനത്തില്‍ കയറിയപ്പോള്‍ തല്‍ബിയത്തു ചൊല്ലി. (ബുഖാരി. 2. 26. 624)
-
ഇബ്നു ഉമര്‍ (റ) നിവേദനം: അദ്ദേഹം മക്കയിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ സുഗന്ധത്തിന്‍റെ വാസനയില്ലാത്ത എണ്ണകൊണ്ട് തലയില്‍ തേക്കും. ശേഷം ഹുലൈഫയിലെ പള്ളിയുടെ അടുത്തുവന്ന് നമസ്കരിക്കും. തുടര്‍ന്ന് വാഹനത്തില്‍ കയറും. വാഹനം അദ്ദേഹത്തെയുമായി സമയമായാല്‍ ഇഹ്റാമില്‍ പ്രവേശിക്കും. നബി ﷺ ഇപ്രകാരം ചെയ്തതായി ഞാന്‍ കണ്ടിരുന്നുവെന്ന അദ്ദേഹം പറയും. (ബുഖാരി. 2. 26. 625)
-
മുജാഹിദ് (റ) പറയുന്നു. ഞങ്ങള്‍ ഒരിക്കല്‍ ഇബ്നു അബ്ബാസ് (റ)ന്‍റെ അടുത്തിരിക്കുമ്പോള്‍ അദ്ദേഹത്തോട് ദജ്ജാലിനെക്കുറിച്ച് ചോദിച്ചു. അവന്‍റെ രണ്ടു കണ്ണുകള്‍ക്ിടയില്‍ കാഫിര്‍ എന്ന് എഴുതിയിട്ടുണ്ടോ എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഞാനത കേട്ടിട്ടില്ല. എന്നാല്‍ ഇപ്രകാരമാണ് നബി ﷺ പറഞ്ഞത്. മൂസ(അ) ആവട്ടെ തല്‍ബിയത്തു ചൊല്ലിക്കൊണ്ടു മലയുടെ താഴ്വരയിലേക്ക് ഇറങ്ങിപ്പോകുന്നതു ഇതാ എന്‍റെ കണ്‍മുമ്പില്‍ കാണും പോലെ തോന്നുന്നു. (ബുഖാരി. 2. 26. 626)
-
അനസ് (റ) നിവേദനം: അലി (റ) യമനില്‍ നിന്ന് നബി ﷺ യുടെ അടുക്കല്‍ വന്നു. നബി ﷺ ചോദിച്ചു. നീ എന്തിനാണ് ഇഹ്റാം കെട്ടിയത്? അദ്ദേഹം പറഞ്ഞു: നബി ﷺ എന്തിനാണോ ഇഹ്റാം കെട്ടിയത് അതിന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: എന്‍റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇഹ്റാമില്‍ നിന്ന് (ഉംറ: നിര്‍വ്വഹിച്ച്) വിരമിക്കുമായിരുന്നു. (ബുഖാരി. 2. 26. 629)
-
അബൂശിഹാബ് (റ) പറഞ്ഞു: ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടികൊണ്ട് മക്കയില്‍ പ്രവേശിച്ചു. തല്‍ബിയ്യത്തു ദിവസത്തിന്‍റെ(ദുല്‍ജ്ജ്:8) മൂന്ന് ദിവസം മുമ്പ് തന്നെ മക്കയില്‍ ങ്ങള്‍ പ്രവേശിചചു. അപ്പോള്‍ മക്കയിലെ ചില മനുഷ്യന്മാര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ ഹജ്ജ് മക്കിയ്യായ ഹജ്ജ് പോലെയാണ് (പ്രതിഫലം കുറഞ്ഞതാണ്) ഉടനെ ഞാന്‍ അത്വാഅ് (റ)ന്‍റെ അടുത്തു പ്രവേശിച്ചു. ഈ പ്രശ്നത്തില്‍ മതവിധി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നോട് ജാബിര്‍ (റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നബി ﷺ ഒട്ടകങ്ങളെ ബലിയടയാളം കെട്ടികൊണ്ടുവന്ന നാളുകളില്‍ അദ്ദേഹം നബി ﷺ യോടൊപ്പം ഹജ്ജ് ചെയ്തു. അനുചരന്മാര്‍ ഹജ്ജിന്നു മാത്രമായിട്ടാണ് ഇഹ്റാം കെട്ടിയിരുന്നത്. നബി ﷺ പറഞ്ഞു: സഫാ-മര്‍വക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവീന്‍. നിങ്ങള്‍ മുടി വെട്ടുവീന്‍. ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. വീണ്ടും തര്‍ബിയ്യത്തു ദിവസമായാല്‍ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി ﷺ അരുളി: ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്‍റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോള്‍ നബി ﷺ കല്‍പ്പിച്ചതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 2. 26. 639)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: മക്കാവിജയ വേളയില്‍ നബി ﷺ അരുളി: നിശ്ചയം ഈ രാജ്യത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അവിടുത്തെ മരം മുറിക്കപ്പെടുവാനും വേട്ടമൃഗത്തെ ഓടിക്കുവാനും നഷ്ടപ്പെട്ട വസ്തു അതിന്‍റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനും വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 26. 657)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: കുറിയ കാലുകളോടു കൂടിയ ഒരു എത്യോപ്യക്കാരന്‍ കഅ്ബയെ പൊളിക്കുന്നതാണ്. (ബുഖാരി. 2. 26. 661)
-
ആയിശ (റ) നിവേദനം: റമളാന്‍ നോമ്പ് ഫര്‍ളാക്കുന്നതിന് മുമ്പ് നബി ﷺ യുടെ അനുചരന്മാര്‍ ആശുറാ നോമ്പ് അനുഷ്ഠിച്ചിരുന്നു. കഅ്ബ:യുടെ മേല്‍ വിരിയിടുന്ന ദിവസം അന്നായിരുന്നു. അല്ലാഹു റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി ﷺ അരുളി: വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കാത്തപക്ഷം അവനതു ഉപേക്ഷിക്കട്ടെ. (ബുഖാരി. 2. 26. 662)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: യഅ്ജൂജ് മഅ്ജൂജുകളുടെ പുറപ്പാടിനു ശേഷവും ആളുകള്‍ കഅ്ബത്തിങ്കല്‍ വന്നു ഹജ്ജും ഉംറയും അനുഷ്ഠിക്കും. ശുഅ്ബ: (റ) ഉദ്ധരിക്കുന്നു. ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. (ബുഖാരി. 2. 26. 663)
-
ഉമര്‍ (റ) പറയുന്നു: കഅ്ബ:യില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും വെളളിയും ദരിദ്രന്മാര്‍ക്ക് വീതിച്ചുകൊടുക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. ഞാന്‍ (അബൂവാഇല്‍)ചോദിച്ചു: നിശ്ചയം നിങ്ങളുടെ രണ്ടു സ്നേഹിതന്മാര്‍ അപ്രകാരം ചെയ്തിട്ടില്ലേ? ഉമര്‍ (റ) പറഞ്ഞു: അവര്‍ രണ്ടു മനുഷ്യന്മാരാണ്. ഞാന്‍ അവരെ പിന്‍തുടരുന്നു. (ബുഖാരി. 2. 26. 664)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: നടക്കുമ്പോള്‍ കാലകറ്റിവെച്ച് നടക്കുന്ന ഒരു കറുത്ത മനുഷ്യന്‍ കഅബ:യുടെ കല്ലുകള്‍ ഓരോന്നായി പൊളിച്ചെടുക്കുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 2. 26. 665)
-
ഉമര്‍ (റ) പറയുന്നു: അദ്ദേഹം ഹജ്ജ് വേളയില്‍ ഹജറുല്‍ അസ്വദിനടുത്തുവന്ന് അതിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ വെറും ഒരു കല്ല് മാത്രമാണ്. ആര്‍ക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്ക് സാധ്യമല്ല. ആ യാഥാര്‍ത്ഥ്യം ഞാന്‍ ശരിക്കും അറിയുന്നു. പ്രവാചകന്‍ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 667)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ കഅ്ബയെ ത്വവാഫ് ചെയ്തു കൊണ്ട് ഉംറ: നിര്‍വഹിച്ചു. മഖാമിന്‍റെ അടുത്തുവെച്ച് രണ്ടു റക്അത്തു നമസ്കരിച്ചു. നബി ﷺയെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാനായി ചിലര്‍ കാവല്‍ നിന്നു. അന്ന് നബി ﷺ കഅ്ബയില്‍ പ്രവേശിച്ചുവോ എന്ന് ചിലര്‍ അബുദ്ല്ലയോട് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. (ബുഖാരി. 2. 26. 670)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ മക്കാ വിജയവേളയില്‍ കഅ്ബത്തിനടുത്ത് ചെന്നിട്ടു ഉളളില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. അതില്‍ വിഗ്രഹങ്ങളുണ്ടായിരുന്നു. നബി ﷺ യുടെ കല്‍പ്പനപ്രകാരം അവയെല്ലാം പുറത്തേക്കെടുത്തു. ആ കൂട്ടത്തില്‍ ഇബ്രാഹീം നബി(അ)യുടേയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രതിമകളും പുറത്തേക്കെടുത്തു. പ്രതിമകളുടെ കൈകളില്‍ പ്രശ്നം വെക്കാനുപയോഗിക്കുന്ന അമ്പുകളുണ്ടായിരുന്നു. നബി ﷺ അരുളി: അല്ലാഹു അവരെ നശിപ്പിക്കട്ടെ! അല്ലാഹു സത്യം! ആ പ്രവാചകന്മാര്‍ രണ്ടുപേരും ഒരിക്കലും അമ്പുകള്‍ കൊണ്ട് പ്രശ്നം വെച്ചിട്ടില്ലെന്ന് ബഹുദൈവവിശ്വാസികള്‍ക്കറിയാം. ശേഷം നബി ﷺ കഅ്ബയുടെ ഉളളില്‍ കടന്നു. അവിടെ വെച്ച് അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിച്ചു. അതിന്നടുത്തു വെച്ചു അവിടുന്നു നമസ്കരിച്ചില്ല. (ബുഖാരി. 2. 26. 671)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ യും സഹാബിവര്യന്മാരും ഉംറ: ചെയ്യാന്‍മക്കയിലെത്തി. അപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു: ഇതാ! നങ്ങളുടെയടുത്തേക്ക് ഒരു സംഘം ആളുകള്‍ വരുന്നുണ്ട്. മദീനത്തെ പളളി അവരെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അന്നേരം നബി ﷺ അനുചരന്മാരോട് മൂന്നുവട്ടം ഓടി നടന്നുകൊണ്ടും ഹജറുല്‍ അസ്വദിന്‍റെ ഭാഗത്തുളള രണ്ടു മൂലകള്‍ക്കിടയില്‍ മിതമായി നടന്നുകൊണ്ടും ത്വവാഫ് ചെയ്യാന്‍ കല്‍പ്പിച്ചു. ത്വവാഫിന്‍റെ ഏഴുവട്ടം മുഴുവനും ഓടി നടക്കുവാന്‍ നബി ﷺ കല്‍പ്പിക്കാതിരുന്നത് അവരോടുളള ദയകൊണ്ട് മാത്രമായിരുന്നു. (ബുഖാരി. 2. 26. 672)
-
സാലിം (റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ മക്കയില്‍ വന്നപ്പോള്‍ ഹജറുല്‍ അസ്വദിനെ കൈകൊണ്ട് തൊട്ട് ചുബിച്ചശേഷം ഏഴ് ത്വവാഫുകളില്‍ ആദ്യത്തെ ത്വവാഫുകള്‍ വേഗം ഓടി നടന്നുകൊണ്ട് (റംല്)ചെയ്യുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 2. 26. 673)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ മൂന്ന് പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍ (റംല്)നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി. 2. 26. 674)
-
ഉമര്‍ (റ) നിവേദനം: അദ്ദേഹം മൂലയെ (ഹജറുല്‍ അസ്വദ്)ക്കുറിച്ച് പറഞ്ഞു. അല്ലാഹു സത്യം. നീ ഉപകാരമോ ഉപദ്വമോ ചെയ്യാത്ത കല്ലാണെന്ന് എനിക്കറിയാം. നബി ﷺ നിന്നെ തൊട്ടുചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തൊട്ടു ചുംബിക്കുകയില്ല. അങ്ങനെ അദ്ദേഹം അതിനെ തൊട്ടു ചുംബിച്ചു. ശേഷം പറഞ്ഞു: നാമെന്തിന് ത്വവാഫ് ഓടി നടന്നു ചെയ്യണം? അന്ന് നാം അത് മുശ്രിക്കുകളുടെ മുമ്പില്‍ നമ്മുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇന്നു അല്ലാഹു അവരെ നശിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു: ശരി, നബി ﷺ ചെയ്ത ഒരു പ്രവൃത്തി, അതുകൊണ്ട് നാമതു ഉപേക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. (ബുഖാരി. 2. 26. 675)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഹജറുല്‍ അസ്വദ് റുക്ക്നുല്‍ യമാനി എന്നീ രണ്ടു മൂലകളും സൌകര്യമുളളപ്പോഴും അസൌകര്യമുളളപ്പോഴും ത്വവാഫില്‍ കൈകൊണ്ട് തൊടു്നത് ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. നബി ﷺ അവ ര്ടിലും തൊടുന്നതു കണ്ടതുമുതല്‍. ഞാന്‍ (ഉബൈദു)നാഫിഅ് നോട് ചോദിച്ചു. ഇബ്നുഉമര്‍ (റ) രണ്ടു മൂലകള്‍ക്കിടയില്‍ നടക്കുകയാണോ ചെയ്യാറുണ്ടായിരുന്നത്? നാഫിഅ് (റ) പറഞ്ഞു: അവ തൊടുന്നതിന് എളുപ്പമാകാന്‍ വേണ്ടി അദ്ദേഹം നടക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 26. 676)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ഹജ്ജത്തുല്‍വദാഇല്‍ ഒട്ടകപ്പുത്തിരുന്നു ഒരു വടികൊണ്ട് ഹജറുല്‍ അസ്വദിനെ തൊട്ടുകൊണ്ടാണ് നബി ﷺ ത്വവാഫ് ചെയ്തത്. (ബുഖാരി. 2. 26. 677)
-
സാലിമ് (റ) തന്‍റെ പിതാവില്‍ നിന്ന് (ഇബ്നു ഉമര്‍ ) നിവേദനം: നബി ﷺ രണ്ട് യമാനി തൂണുകള്‍ (മൂലകള്‍)അല്ലാതെ സ്പര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 2. 26. 678)
-
സൈദ്ബ്നു അസ്ളം(റ) തന്‍റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. ഉമര്‍ (റ) ഹജറുല്‍ അസ് വദിനിെ ചുംബിക്കുന്നത് ഞാന്‍ കണ്ടു. ശേഷം അദ്ദേഹം പറഞ്ഞു: നിന്നെ നബി ﷺ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ഒരിക്കലും ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 679)
-
സുബൈര്‍ (റ) പറയുന്നു: ഇബ്നു ഉമര്‍ (റ) വിനോട് ഒരാള്‍ ഹജറുല്‍ അസ്വദ് തൊടുന്നതിനെ സംബന്ധിച്ച് ചോദിച്ചു: ഇബ്നു ഉമര്‍ (റ) പറഞ്ഞു: നബി ﷺ അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ തിരക്കില്‍ പെട്ടുപോയാലോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇബ്നു ഉമര്‍ (റ) പറഞ്ഞു: നീ നിന്‍റെ അങ്ങിനെയാണെങ്കില്‍, ഇങ്ങിനെയാണെങ്കില്‍ എന്നീ ചോദ്യങ്ങള്‍ കൊണ്ടുപോയി യമനില്‍ വച്ചു കൊളളുക. നബി ﷺ അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 680)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ ഒരു ഒട്ടകപ്പുറത്തിരുന്നു കഅ്ബയെ പ്രദക്ഷിണം വെച്ചു. ഹജറുല്‍ അസ്വദിന്‍റെ അടുത്തു എത്തുന്ന സന്ദര്‍ഭത്തില്‍ എല്ലാം തന്നെ നബി ﷺ അതിന്‍റെ നേരെ ചൂണ്ടി. (ബുഖാരി. 2. 26. 681)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ ഹജറൂല്‍ അസ്വദിന്‍റെ മൂലയില്‍ എത്തുമ്പോള്‍ എന്തെങ്കിലും കൊണ്ട് അതിന്‍റെ നേരെ ചൂണ്ടും. അവിടുന്ന് തക്ബീര്‍ ചൊല്ലുകയും ചെയ്യും. (ബുഖാരി. 2. 26. 682)
-
ആയിശ (റ) നിവേദനം: നബി ﷺ മക്കയില്‍ വന്നാല്‍ ആദ്യമായി വുളുവെടുത്ത് ത്വവാഫ് ചെയ്യും. ആ ത്വവാഫ് മാത്രം നബി ﷺ ഉംറയായി പരിഗണിക്കാറില്ല. അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരും നബി ﷺയെപ്പോലെ തന്നെ ഹജ്ജ് ചെയ്തു. ശേഷം ഞാന്‍ (ഉര്‍വ)എന്‍റെ പിതാവ് സുബൈറിന്‍റെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹവും ആദ്യം കഅ്ബയെ ത്വവാഫ് ചെയ്തു. മുഹാജിറുകളും അന്‍സാറുകളും അപ്രകാരം തന്നെ ചെയ്യുന്നതായി ഞാന്‍ കണ്ടു. എന്‍റെ മാതാവ് എന്നോട് പറഞ്ഞു. അവരും സഹോദരിയും സുബൈറും ഒരു സ്ത്രീയും പുരുഷനും കൂടി ഉംറ:ക്ക് ഇഹ്റാം കെട്ടി. ഹജറുല്‍അസ്വദിനെ ചുംബിച്ച് (ത്വവാഫും സഅ്യും)നിര്‍വ്വഹിച്ച് അവന്‍ ഇഹ്റാമില്‍ നിന്ന് വിരമിച്ചു. (ബുഖാരി. 2. 26. 683)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ ഹജ്ജിനോ ഉംറക്കോ ത്വവാഫ് ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം വേഗത്തില്‍ നടക്കുകയും നാല് പ്രവാശ്യം നടക്കുകയും ചെയ്യും. ശേഷം രണ്ടു റക്അത്തു നമസ്കരിക്കും. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ സഅ്യ് ചെയ്യും. ഇബ്നു ഉമര്‍ (റ) നിവേദനം: അവര്‍ സ്വഫാ-മര്‍വക്കിടയിലൂടെ നടക്കുമ്പോള്‍ താഴ്വരയിലൂടെ നടക്കാറുണ്ട്. (ബുഖാരി. 2. 26. 685)
-
ഉമ്മു സലമ: (റ) നിവേനം: ഞാന്‍ രോഗിയാണെന്ന് നബി ﷺ യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി ﷺ കഅ്ബ: യുടെ ഒരു ഭാഗത്ത് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ത്വവാഫ് ചെയ്തു. അവിടുന്നു വത്വൂര്‍ എന്ന സൂറത്തു പാരായണം ചെയ്യുന്നുണ്ട്. (ബുഖാരി. 2. 26. 686)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ ത്വവാഫ് ചെയ്യുന്നതിനിടക്ക് തുകലില്‍ നിന്നു മുറിച്ചെടുത്ത് ചരടുകൊണ്ടോ നൂലുകൊണ്ടോ മറ്റോ തന്‍റെ കൈ മറ്റൊരാളുടെ കൈയുമായി കൂട്ടിക്കെട്ടി ത്വവാഫ് ചെയ്യുന്ന ഒരു മനുഷ്യന്‍റെ അടുത്തുകൂടി നടന്നുപോയി. നബി ﷺ ആ കെട്ട് തന്‍റെ കൈ കൊണ്ട് മുറിച്ചു കളഞ്ഞു. ശേഷം അവിടുന്ന് അരുളി: അയാളുടെ കൈ പിടിച്ചു നടക്കുക. (ബുഖാരി. 2. 26. 687)
-
അബൂഹുറൈറ (റ) നിവേദനം: ഹജ്ജുത്തൂല്‍ വദാഇന്നു മുമ്പുളള വര്‍ഷത്തില്‍ അബൂബക്കര്‍ (റ) നെ അമീറായി നിയമിച്ചുകൊണ്ടു ഒരു സംഘത്തെ നബി ﷺ ഹജ്ജിന് നിയോഗിച്ചു. ബലികര്‍മ്മ ദിവസം മിനായില്‍ വെച്ച് ഇപ്രകാരം പ്രഖ്യാപിക്കാന്‍ അബൂബക്കര്‍ (റ) ഒരു സംഘം ആളുകളോടൊപ്പം എന്നെ നിയോഗിച്ചു. അറിയുക! ഈ വര്‍ഷത്തിനു ശേഷം മുശ്രിക്കുകള്‍ ആരും തന്നെ ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നത മറക്കാതെ ത്വവാഫ് ചെയ്യാനും പാടില്ല. (ബുഖാരി. 2. 26. 689)
-
അംറ് (റ) പറയുന്നു: ഞങ്ങള്‍ ഇബ്നു ഉമര്‍ (റ) നോട് ചോദിച്ചു. ഒരാള്‍ ഉംറ: നിര്‍വ്വഹിക്കുമ്പോള്‍ സ്വഫാ-മര്‍വാക്കിടയില്‍ നടക്കുന്നതിനു മുമ്പ് തന്‍റെ ഭാര്യയെ സമീപിക്കുവാന്‍ പാടുണ്ടോ? അദ്ദേഹം പറഞ്ഞു: നബി ﷺ ഉംറ: ക്ക് വന്നു. അവിടുന്ന് ഏഴു പ്രാവശ്യം ത്വവാഫ് ചെയ്തു. ശേഷം മഖാമിന്‍റെ പിന്നില്‍ നിന്ന് കൊണ്ട് രണ്ടു റക്അത്തു നമസ്കരിച്ചു. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തു. അല്ലാഹു പറയുന്നു. നിശ്ചയം നിങ്ങള്‍ക്ക് പ്രവാചകനില്‍ മാതൃകയുണ്ട്. ജാബിര്‍ (റ) നിവേദനം: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹവും പറഞ്ഞു. സ്വഫാ-മര്‍വക്കിടയില്‍ നടക്കുന്നതുവരെ തന്‍റെ ഭാര്യയെ സമിപി്കുവാന്‍ പാടില്ല. (ബുഖാരി. 2. 26. 690)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ ഹജ്ജിന്നായി മക്കായില്‍ വന്നപ്പോള്‍ ത്വവാഫ് ചെയ്തു. സ്വഫാ-മര്‍വക്കിടയില്‍ നടന്നു. അതിനുശേഷം അറഫായില്‍ നിന്ന് മടങ്ങുന്നതുവരെ കഅ്ബ: യെ സമീപിച്ചില്ല. (ബുഖാരി. 2. 26. 691)
-
ഉമ്മുസലമ (റ) നിവേദനം: നബി ﷺ അവരോട് പറഞ്ഞു: സുബ്ഹ് നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ നിന്‍റെ ഒട്ടകപ്പുറത്തു കയറി ജനങ്ങള്‍ നമസ്കരിക്കുമ്പോള്‍ നീ ത്വവാഫ് ചെയ്യുക. അപ്പോള്‍ അവര്‍ അപ്രകാരം ചെയ്തു. ഹറമില്‍ നിന്ന് പുറത്തുവന്നശേഷമാണ് അവര്‍ (ത്വവാഫിന്‍റെ സുന്നത്തു) നമസ്കരിച്ചത്. (ബുഖാരി. 2. 26. 692)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ മക്കയില്‍ വന്ന് കഅ്ബ: യെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു. ശേഷം മഖാമിന്‍റെ പിന്നില്‍ വെച്ച് രണ്ടു റക്ക്അത്തു നമസ്കരിച്ചു. (ബുഖാരി. 2. 26. 693)
-
ആയിശ (റ) നിവേദനം: അവര്‍ പറയുന്നു: ചില മനുഷ്യന്മാര്‍ സുബ്ഹി നമസ്കാരത്തിനുശേഷം ത്വവാഫ് ചെയ്തു. ശേഷം അവര്‍ പ്രസംിക്കുന്നവന്‍റെ പ്രസംഗം ശ്രവിക്കുവാന്‍ ഇരുന്നു. സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ എഴുന്നേറ്റു നമസ്കരിച്ചു. ആയിശ (റ) പറയുന്നു: അവര്‍ ഇരിക്കുകയും നമസ്കാരം വെറുക്കപ്പെട്ട സമയത്ത് അവര്‍ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 694)
-
ഇബ്നു ഉമര്‍ (റ) നിവേദനം: സൂര്യന്‍ ഉദിക്കുന്ന സന്ദര്‍ഭത്തിലും അസ്തമിക്കുന്ന സന്ദര്‍ഭത്തിലും നമസ്കരിക്കുന്നതിനെ നബി ﷺ വിരോധിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 26. 695)
-
അബ്ദുല്‍ അസീസ് പറയുന്നു: ഇബ്നു സുബൈര്‍ (റ) സുബ്ഹ് നമസ്കാരത്തിനു ശേഷം ത്വവാഫ് ചെയ്തു രണ്ടു റക്അത്തു നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 1630)
-
അബ്ദുല്‍ അസീസ് പയുന്നു: അസര്‍ നമസ്കാരത്തിനുശേഷം ഇബ്നു സുബൈര്‍ (റ) രണ്ടു റക്ക്അത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. നബി ﷺ ആയിശയുടെ മുറിയില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാം തന്െ ഇപ്രകാരം നമസ്കരിക്കാറുണ്ടെന്ന് ആയിശ (റ) പ്രസ്താവിച്ചതായി ദ്ദേഹം ഉദ്ധരിക്കാറുണ്ട്. (ബുഖാരി. 2. 26. 696)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ ഒരു ഒട്ടകപ്പുറത്ത് കയറികൊണ്ട് കഅ്ബ:യെ ത്വവാഫ് ചെയ്തു. ഹജറുല്‍ അസ്വദിന്‍റെ അടുത്തു എത്തിയപ്പോള്‍ തന്‍റെ കയ്യിലുളള ചിലത് കൊണ്ട് അതിന്‍റെ നേരെ ചൂണ്ടി. തക്ബീര്‍ ചൊല്ലുകയും ചെയ്തു. (ബുഖാരി. 2. 26. 697)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഹാജിമാര്‍ക്ക് വെളളം നല്‍കാന്‍ മിനായില്‍ രാത്രി താമസിക്കേണ്ട ദിവസങ്ങളില്‍ മക്കായില്‍ രാത്രി നമസ്കരിക്കുവാന്‍ അബ്ബാസ് നബി ﷺ യോട് അനുവാദം ചോദിച്ചു. നബി ﷺ അപ്പോള്‍ അദ്ദേഹത്തിനു അനുവാദം നല്‍കി. (ബുഖാരി. 2. 26. 698)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നിശ്ചയം നബി ﷺ ജലദാനം ചെയ്യുന്ന കേന്ദ്രത്തില്‍ ചെന്ന് വെളളം ആവശ്യപ്പെട്ടു. അപ്പോള്‍ അബ്ബാസ് (റ) പറഞ്ഞു: ഫള്ലേ! നീ ഉമ്മയുടെ അടുത്തു ചെന്ന് നബി ﷺ ക്ക് കുടിക്കാന്‍ കുറച്ച് പാനീയം കൊണ്ടുവരൂ. അപ്പോള്‍ നബി ﷺ പറഞ്ഞു. എനിക്ക് ഈ സംസം വെളളത്തില്‍ നിന്ന് കുടിക്കാന്‍ തരിക. അബ്ബാസ് (റ) പറഞ്ഞു: പ്രവാചകരേ! ആ വെളളത്തില്‍ ജനങ്ങള്‍ കയ്യിടാറുണ്ട്. അതില്‍ നിന്നു തന്നെ നീ എന്നെ കുടിപ്പിക്കുക എന്ന് നബി ﷺ വീണ്ടും പറഞ്ഞു. അവിടുന്ന് ആ വെള്ളം തന്നെ കുടിച്ചു. നബി ﷺ സംസമിന്‍റെയടുത്തേക്ക് ചെന്നു. ജനങ്ങള്‍ അവിടെ ജലദാന ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുയാണ്. നബി ﷺ അവരോടു അരുളി: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊളളുക. നിശ്ചയം നിങ്ങള്‍ ഒരു പുണ്യകര്‍മ്മത്തിന്മേല്‍ തന്നെയാണ്. ശേഷം നബി ﷺ അരുളി: നിങ്ങള്‍ക്ക് ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളോടൊപ്പം ഇറങ്ങി വെളളം വലിക്കുന്ന കയര്‍ ഇതാ ഇവിടെ-നബി ﷺ തന്‍റെ പിരടിയിലേക്ക് ചൂണ്ടിക്കാണിച്ചു-വെക്കുമായിരുന്നു. (ബുഖാരി. 2. 26. 700)
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി ﷺയെ ഞാന്‍ സംസം വെളളം കുടിപ്പിച്ചു. അവിടുന്നു നിന്ന് കൊണ്ടാണ് അത് കുടിച്ചത്. (ബുഖാരി. 2. 26. 701)
-
ആയിശ (റ) നിവേദനം: നബി ﷺ മക്കയില്‍ വന്നപ്പോള്‍ ആദ്യമായി വുളു എടുക്കുകയും ശേഷം കഅ്ബ:യെ ത്വവാഫ് ചെയ്യുകയും ചെയ്തു. (ബുഖാരി. 2. 26. 705)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ ത്വവാഫ് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് പ്രാവശ്യം ഓടി നടന്നും ശേഷമുളള നാല് പ്രാവശ്യം മിതമായി നടന്നുമാണ് ത്വവാഫ് ചെയ്തിരുന്നത്. അവിടുന്നു സ്വഫാ-മര്‍വക്കിടയില്‍ നടക്കുമ്പോള്‍ അന്ന് മഴവെളളം ഒഴുകിയിരുന്ന ചാലിലൂടെയാണ് നടന്നിരുന്നത്. അപ്പോള്‍ നാഫിഅ്നോട് ഞാന്‍ (ഉബൈദ്)ചോദിച്ചു: യമാനീ മൂലയില്‍ എത്തുമ്പോള്‍ അബ്ദുല്ല നടക്കുകയാണോ ചെയ്തിരുന്നത്. അദ്ദേഹം പറഞ്ഞു: അല്ല, മൂലയെ തൊടുവാന്‍ ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ നടക്കാറില്ല. (ബുഖാരി. 2. 26. 707)
-
ആസ്വിം(റ) പറയുന്നു: ഞാന്‍ അനസ് (റ) നോട് ചോദിച്ചു: സ്വഫാ-മര്‍വാക്കിടയില്‍ നടക്കുന്നതിനെ നിങ്ങള്‍ വെറുത്തിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ, കാരണം അത് അജ്ഞാന കാലത്തെ ചിഹ്നമായിരുന്നു. അല്ലാഹു ഇപ്രകാരം അവതരിപ്പിക്കുന്നതു വരെ(നിശ്ചയം സ്വഫാ-യും മര്‍വായും അല്ലാഹുവിന്‍റെ ചിഹ്നമാണ്. അല്‍ബഖറ: 2:158). (ബുഖാരി. 2. 26. 710)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ കഅ്ബ: ക്കും സ്വഫാ-മര്‍വക്കിടയിലും സഅ്യ് ചെയ്തിരുന്നത് മുശ്രിക്കുകള്‍ക്ക് തന്‍റെ ശക്തി കാണിച്ചുകൊടുക്കുവാനായിരുന്നു. (ബുഖാരി. 2. 26. 711)
-
ആയിശ (റ) നിവേദനം: ഞാന്‍ മക്കയില്‍ വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ (റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി ﷺ യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി. 2. 26. 712)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ യും അനുചരന്മാരും ഹജ്ജിന്ന് ഇഹ്റാം കെട്ടി. അപ്പോള്‍ നബി ﷺ യുടെയും ത്വല്‍ഹത്തിന്‍റെയും കൂടെ മാത്രമായിരുന്നു ബലിമൃഗം ഉണ്ടായിരുന്നത്. അലി (റ) ബലിമൃഗത്തെയുമായി യമനില്‍ നിന്നും വന്നു. അദ്ദേഹം പറഞ്ഞു: നബി ﷺ ഇഹ്റാം കെട്ടിയതിന് ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു. അന്നേരം നബി ﷺ യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി ﷺ യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി ﷺ യുടെ അനുചരന്മാര്‍ അന്യോന്യം പറഞ്ഞു: ഞങ്ങളുടെ ലിംഗത്തില്‍ നിന്ന് ബീജം ഉറ്റി വീഴുമ്പോള്‍ (ഭാര്യയുമായി സഹവസിച്ചു കഴിഞ്ഞു) ഞങ്ങള്‍ മിനായിലേക്ക് ഇഹ്റാം കെട്ടി പുറപ്പെടുകയോ? നബി ﷺ ഇതറിഞ്ഞപ്പോള്‍ അരുളി: പിന്നീടുണ്ടായ അനുഭവം മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ അടയാളം കെട്ടിക്കൊണ്ടു വരികയില്ലായിരുന്നു. കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കില്‍ ഞാനും ഇഹ്റാമില്‍ നിന്നു വിരമിക്കുമായിരുന്നു. ആയിശ (റ)ക്ക് ആര്‍ത്തവം ഉണ്ടായി. അപ്പോള്‍ അവര്‍ ഹജ്ജിന്‍റെ എല്ലാകര്‍മ്മവും ആര്‍ത്തവകാരയായികൊണ്ടു തന്നെ ചെയ്തു. കഅ്ബയെ ത്വവാഫ് ചെയ്യല്‍ ഒഴികെ. ശുദ്ധിയായാപ്പോള്‍ ത്വവാഫും ചെയ്തു. (ബുഖാരി. 2. 26. 713)
-
അനസ് (റ) പറയുന്നു: നബി ﷺ ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് തന്‍റെ കൈകൊണ്ട് തന്നെ അറുക്കുകയുണ്ടായി. മദീനയില്‍ വെച്ച് രണ്ട് തടിച്ച കൊമ്പുള്ള ആടുകളെ നബി ﷺ തന്നെ ബലിയറുത്തു. (ബുഖാരി. 2. 26. 770)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഒരാള്‍ ഒട്ടകത്തെ കിടത്തി ബലിയറുക്കുന്നത് ഇബ്നു ഉമര്‍ (റ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിനെ എഴുന്നേല്‍പ്പിച്ചു നിറുത്തി കെട്ടിയ ശേഷം നീ ബലിയറുക്കുക. നബിയുടെ സുന്നത്ത് അതാണ്. (ബുഖാരി. 2. 26. 771)
-
അനസ് (റ) പറയുന്നു: നബി ﷺ ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് ബലിയറുത്തു. (ബുഖാരി. 2. 26. 772)
-
അലി (റ) നിവേദനം: നബി ﷺ അദ്ദേഹത്തോട് തന്‍റെ ഒട്ടകത്തിന്‍റെ മേല്‍നോട്ടം വഹിക്കുവാന്‍ കല്‍പിച്ചു. അതിന്‍റെ മാംസം തോലുകള്‍, ജീനി മുതലായ മുഴുവന്‍ ഭാഗിച്ച് ധര്‍മ്മം ചെയ്യുവാനും നിര്‍ദ്ദേശിച്ചു. കശാപ്പ്കാരനും യാതൊന്നും നല്‍കാതിരിക്കുവാനും. (ബുഖാരി. 2. 26. 774)
-
അലി (റ) നിവേദനം: നബി ﷺ നൂറ് ഒട്ടകത്തെ ബലിയറുക്കുവാന്‍ കൊണ്ടുവന്നു. അതിന്‍റെ മാംസവും ജീനിയു തോലുകളും ഭാഗിക്കുവാന്‍ എന്നട് കല്‍പ്പിക്കുകയും ഞാന്‍ ഭാഗിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 775)
-
ജാബിര്‍ (റ) നിവേദനം: മിനായില്‍ താമസിക്കുന്ന മൂന്ന് ദിവസമല്ലാതെ ബലിമൃഗങ്ങളുടെ മാംസത്തില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കാറില്ലായിരുന്നു. ശേഷം നബി ﷺ ഞങ്ങള്‍ക്കതില്‍ ഇളവനുവദിച്ചു കൊണ്ടരുളി: നിങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുവീന്‍. അപ്പോള്‍ ഞങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. (ബുഖാരി. 2. 26. 777)
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: അറവ് നിര്‍വ്വഹിക്കുന്നതിന്‍റെ മുമ്പ് തല മുണ്ഡനം ചെയ്തതനുസരിച്ച് നബി ﷺ യോടു ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: കുഴപ്പമില്ല. (ബുഖാരി. 2. 26. 779)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ഞാന്‍ കല്ലെറിയുന്നതിന് മുമ്പ് ത്വവാഫ് ചെയ്തുവെന്് ഒരാള്‍ നബി ﷺ യോടു പറഞ്ഞു. കുറ്റമില്ലെന്നു നബി ﷺ അരുളി: ബലിയറക്കുന്നതിനു മുമ്പ് ഞാന്‍ തല മുണ്ഡനം ചെയ്തുവെന്ന് മറ്റൊരാള്‍ പറഞ്ഞു. കുഴപ്പമില്ലെന്ന് നബി ﷺ അരുളി: കല്ലെറിയുന്നതിന്‍റെ മുമ്പ് ഞാന്‍ ബലിയറുത്തുവെന്ന് മറ്റൊരാള്‍ പറഞ്ഞു: കുറ്റമില്ലെന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 26. 780)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: നബി ﷺ തന്‍റെ ഹജ്ജില്‍ തലമുടി മുണ്ഡനം ചെയ്തു. (ബുഖാരി. 2. 26. 784)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ!. മുടി മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! പ്രവാചകരേ! മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചാലും എന്ന് സഹാബിമാര്‍ ആവശ്യപ്പെട്ടു. വീണ്ടും നബി പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! തല മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! മുടി വെട്ടിയവരേയും. അന്നേരം നബി ﷺ പ്രാര്‍ത്ഥിച്ചു: മുടി വെട്ടിയവരേയും. നാഫിഅ് (റ) പറയുന്നു: നാലാം പ്രാവശ്യമാണ് നബി ﷺ മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചത്. (ബുഖാരി. 2. 26. 785)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! തലമുടി കളഞ്ഞവര്‍ക്ക് നീ പാപമോചനം നല്‍കണമേ. നബി ﷺ മൂന്ന് വട്ടം ഇപ്രകാരം പ്രാര്‍ത്ഥിച്ചു. നാലാമത് മുടി വെട്ടുന്നവര്‍ക്കും എന്നു കൂട്ടിച്ചേര്‍ത്തു. (ബുഖാരി. 2. 26. 786)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: നബി ﷺ യും ഒരു സംഘവും മുടി കളഞ്ഞു. ചിലര്‍ മുടി വെട്ടുകയും ചെയ്തു. (ബുഖാരി. 2. 26. 787)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ബലിയുടെ ദിനത്തില്‍ (ദുല്‍ഹജ്ജ് 10ന്ന്) നബി ﷺ ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ജനങ്ങളേ! ഇതു ഏത് ദിവസമാണ്? ആദരണീയമായ ദിവസം എന്ന് അനുചരന്മാര് മറുപടി പറഞ്ഞു: ഇത് ഏത് രാജ്യമാണ്? നബി ﷺ വീണ്ടും ചോദിച്ചു. ആദരണീയമായ നാട് എന്ന് അനുചരന്മാര് മറുപടി പറഞ്ഞു: നബി ﷺ വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്. അവര്‍ പറഞ്ഞു: പവിത്രമായ മാസം അപ്പോള്‍ നബി ﷺ അരുളി: നിശ്ചയം നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസംപോലെ ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. ശേഷം നബി ﷺ തന്‍റെ ശിരസ്സ് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ! ഞാന്‍ എന്‍റെ പ്രബോധനം നിര്‍വ്വഹിച്ചില്ലയോ? ഇബ്നു അബ്ബാസ് (റ) പറയുന്നു. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം! ഇവിടെ ഇപ്പോള്‍ സന്നിഹിതനായവന്‍ സന്നിഹിതനാവാത്തവന് ഈ വാര്‍ത്ത എത്തിച്ചു കൊടുക്കട്ടെ. എന്ന് നബി ﷺ ഈ സമുദായത്തിന് വസ്വിയ്യത്തു നല്‍കുകയുണ്ടായി. നിങ്ങള്‍ പരസ്പരം കഴുത്തുവെട്ടി എനിക്ക് ശേഷം അവിശ്വാസികളാവരുത് എന്നതും. (ബുഖാരി. 2. 26. 795)
-
വബറത്ത് (റ) പറയുന്നു: എപ്പോഴാണ് ഞാന്‍ ജംറകളില്‍ കല്ലെറിയേണ്ടതെന്ന് ഇബ്നു ഉമര്‍ (റ)നോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. നിന്‍റെ ഇമാം എറിയുമ്പോള്‍ നീയും എറിഞ്ഞുകൊള്ളുക, ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇബ്നു ഉമര്‍ (റ) പറഞ്ഞു: ഞങ്ങള്‍ സമയം പ്രതീക്ഷിച്ചിരിക്കുകയും സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുകയും ചെയ്താല്‍ കല്ലെറിയും. (ബുഖാരി. 2. 26. 802)
-
അബ്ദുറഹ്മാന്‍ (റ) പറയുന്നു: ഇബ്നുഉമര്‍ (റ) മലഞ്ചെരിവിന്‍റെ താഴ്ഭാഗത്തു നിന്ന് കൊണ്ട് കല്ലെറിഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം ചില ജനങ്ങള്‍ അതിന്‍റെ മുകളില്‍ നിന്നുകൊണ്ട് എറിയുന്നുവല്ലോ? ഇബ്നു ഉമര്‍ (റ) പറഞ്ഞു:അല്ലാഹു സത്യം! അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. സൂറത്തൂല്‍ ബഖറ അവതരിപ്പിക്കപ്പെട്ട ആ മഹാന്‍ (മുഹമ്മദ് നബി) കല്ലെറിഞ്ഞ സ്ഥലം ഇതാണ്. (ബുഖാരി. 2. 26. 803)
-
അബ്ദുല്ല (റ) നിവേദനം: അദ്ദേഹം ജംറത്തുല്‍ അഖബായുടെ അടുത്തു ചെന്നു. കഅ്ബയെ തന്‍റെ ഇടതുഭാഗത്തും മിനായെ വലതുഭാഗത്തുമാക്കി നിന്ന് ഏഴ് പ്രാവശ്യം കല്ലെറിഞ്ഞു. എന്നിട്ടു പറഞ്ഞു. സൂറത്തൂല്‍ ബഖറ: അവതരിപ്പിച്ച ആ മഹാന്‍ ഇപ്രകാരമാണ് എറിഞ്ഞത്. (ബുഖാരി. 2. 26. 804)
-
അബ്ദുറഹ്മാന്‍ (റ) പറയുന്നു: അദ്ദേഹം ഇബ്നുമസ്ഊദിന്‍റെ കൂടെ ഹജ്ജ് ചെയ്തു. ചെറിയ ഏഴ് കല്ലുകള്‍ കൊണ്ട് ജംറത്തുല്‍ കുബ്റയെ അദ്ദേഹം എറിയുന്നത് ഞാന്‍ കണ്ടു. കഅ്ബയെ തന്‍റെ ഇടതുഭാഗത്തും മിന: യെ തന്‍റെ വലതുഭാഗത്തും അദ്ദേഹം ആക്കുകയും അനന്തരം ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു. സുറത്തൂല്‍ ബഖറ: അവതരിപ്പിക്കപ്പെട്ട മഹാന്‍ ഇപ്രകാരമാണ്(ഇവിടെ നിന്നാണ്) കല്ലെറിഞ്ഞത്. (ബുഖാരി. 2. 26. 805)
-
അഅ്മശ്(റ) പറയുന്നു: ഹജ്ജാജ് മിമ്പറന്മേല്‍ വെച്ച് ബഖറ: യെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, ആലു-ഇംറാനെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, സ്ത്രീകളെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു എന്നിങ്ങനെ സൂറത്തുക്കളെ പേരിലേക്ക് നേരിട്ട് ചാര്‍ത്താതെ പറയുന്നത് ഞാന്‍ കേട്ടു. ഇതു ഞാന്‍ ഇബ്രാഹിം നഖ്ഈ(റ) യോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇബ്നുമസ്ഊദ് (റ) ജംറത്തുല്‍ അഖ്ബക്ക് എറിഞ്ഞപ്പോള്‍ താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. മരത്തിന്‍റെ നേരെ ആയപ്പോള്‍ അതിനെ വിലങ്ങാക്കി ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലി. അനന്തരം അദ്ദേഹം പ്രസ്താവിച്ചു. ഇവിടെ നിന്നാണ് സൂറത്തുല്‍ ബഖറ: അവതരിക്കപ്പെട്ടവന്‍ എറിഞ്ഞത്. അല്ലാഹു സത്യം. (ബുഖാരി. 2. 26. 806)
-
ഇബ്നു ഉമര്‍ (റ) നിവേനം: അദ്ദേഹം ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് ഏറ്റവും അടുത്ത ജംറക്ക് എറിയാറുണ്ടായിരുന്നു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലും പിന്നെ താഴ്ന്ന് കിടക്കുന്ന നിരപ്പ് ഭൂമിയിലേക്ക് നടന്ന് ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കും. അവിടെ ദീര്‍ഘനേരം നിന്ന് കൊണ്ട് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കും. ശേഷം നടുവിലെ ജംറക്ക് കല്ലെറിയും. അനന്തരം ഇടതു വശത്തേക്ക് നടന്നു താഴ്ന്ന നിരപ്പ് ഭൂമിയിലെത്തിയാല്‍ ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കും. അവിടെയും ദീര്‍ഘ നേരം നിന്ന് കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കും. പിന്നീട് മലഞ്ചെരിവിന്‍റെ താഴ്ഭാഗത്തു ചെന്നു ജംറത്തുല്‍ അക്ബായില്‍ കല്ലെറിയും. എന്നാല്‍ അതിന്‍റെ അടുത്തു നില്‍ക്കാതെ മടങ്ങിപ്പോകും. അങ്ങനെ അദ്ദേഹം പറയും: ഇപ്രകാരം നബി ﷺ പ്രവര്‍ത്തിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 807)
-
ആയിശ (റ) നിവേദനം: നബി ﷺ ഇഹ്റാം കെട്ടുമ്പോള്‍ എന്‍റെ ഈ രണ്ട് കൈകള്‍ കൊണ്ട് ഞാന്‍ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. ആദ്യത്തെ വിരമിക്കലിന്ന് ശേഷം ത്വവാഫുല്‍ ഇഫാള: ചെയ്യുന്നതിന്‍റെ മുമ്പായും ഞാന്‍ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. അങ്ങനെ അവര്‍ അവരുടെ ഇരു ഹസ്തങ്ങളും വിടര്‍ത്തി. (ബുഖാരി. 2. 26. 809)
-
ആയിശ (റ) നിവേദനം: സ്വഫിയ്യക്ക് ആര്‍ത്തവം ഉണ്ായതിനെ സംബന്ധിച്ച് നബി ﷺ യോടു പറയപ്പെട്ടു. നബി ﷺ പറഞ്ഞു: അവള്‍ നമ്മെ തടഞ്ഞു വെക്കുമോ? അവര്‍ പറഞ്ഞു: അവള്‍ ത്വവാഫുല്‍ ഇഫാള: ചെയ്തിട്ടുണ്ട്. നബി ﷺ അരുളി: എങ്കില്‍ യാത്ര പുറപ്പെടാം. (ബുഖാരി. 2. 26. 812)
-
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തു: പ്രവാചകനോട് അല്‍അഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്‍റെ ദൂതരെ! ഹജ്ജു ആണ്ടുതോറും വേണമോ? അതോ ഒരിക്കല്‍ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കല്‍ മാത്രം: കൂടുതല്‍ ഒരുവന്‍ ചെയ്യുന്നതു ഐച്ഛികമാണ്. (അബൂദാവൂദ്)
-
ഇബ്നുഉമര്‍ (റ) നിവേദനം ചെയ്തു: ഇഹ്റാംകെട്ടിയ സ്ത്രീകള്‍ കയ്യുറകളും മുഖമൂടിയും ചുവപ്പിലും മഞ്ഞയിലും മുക്കിയ ഉടുപ്പുകളും, ധരിക്കുന്നതിനെ അല്ലാഹുവിന്‍റെ ദൂതന്‍ ﷺ നിരോധിക്കുകയും, ഇതൊഴിച്ച്, ഉടുപ്പുകളില്‍ അവര്‍ക്കിഷ്ടമായതു കുയമ്പപ്പൂവുകൊണട് നിറം മുക്കിയതോ പട്ടു (പട്ടോ, കമ്പിളിയോ )കൊണ്ടുണ്ടാക്കിയതോ ആ ഉടുപ്പുകളോ, ആഭരണങ്ങളോ, കാലുറകളോ, ഷര്‍ട്ടോ ധരിക്കുന്നതിനു അനുവദിച്ചിരിക്കുന്നതായി (പറയുന്നതു) അദ്ദേഹം കേട്ടു. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതില്‍ നിങ്ങള്‍ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാല്‍ നമസ്ക്കാരം പോലെയാകുന്നു; അതില്‍ സംസാരിക്കുന്നതാരോ, അയാള്‍ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ചെയ്തു: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല. (മുസ്ലിം)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: (മദീനയോട് 36 മൈല്‍ അടുത്ത് കിടക്കുന്ന) റൌഹാഇല്‍ വെച്ച് കുറെ യാത്രക്കാരെ കണ്ടുമുട്ടിയപ്പോള്‍ നബി ﷺ ചോദിച്ചു. നിങ്ങളാരാണ്? മുസ്ളീംകളാണ് എന്നവര്‍ മറുപടി പറഞ്ഞിട്ട് നബി ﷺ യോട് അവര്‍ ചോദിച്ചു. നിങ്ങളാര്? അവിടുന്ന് പറഞ്ഞു അല്ലാഹുവിന്‍റെ പ്രവാചകന്‍. തത്സമയം ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്ത് പൊക്കി ക്കാണിച്ചുകൊണ്ട് ചോദിച്ചു: ഇവന്ന് ഹജ്ജുണ്ടോ? മറുപടി പറഞ്ഞു. അതേ! പക്ഷേ, നിനക്കതിന്‍റെ തുല്യ പ്രതിഫലമുണ്ട്. (മുസ്ലിം)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു ഉംറ: മുതല്‍ മറ്റേ ഉംറ: വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ: പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിന്‍റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി. 3. 27. 1)
-
ഇക്രിമ: പറയുന്നു: ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ: നിര്‍വ്വഹിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു ഉമര്‍ (റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല. നബി ﷺ ഹജ്ജ് ചെയ്യുന്നതിനുമുമ്പ് ഉംറ: നിര്‍വ്വഹിക്കുകയുണ്ടായി. (ബുഖാരി. 3. 27. 2)
-
മുജാഹിദ് (റ) പറയുന്നു: ഞാനും ഉര്‍വയും തമ്മില്‍ ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ ആയിശ (റ) യുടെ മുറിയുടെ അടുത്തു ഇബ്നുഉമര്‍ (റ) ഇരിക്കുന്നുണ്ട്. ചില മനുഷ്യര്‍ പള്ളിയില്‍ ളുഹാ നമസ്കരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് അവരുടെ നമസ്കാരത്തെക്കുറിച്ച് ചോദിച്ചു. ഇബ്നു ഉമര്‍ (റ) പറഞ്ഞു: അനാചാരം. ശേഷം അദ്ദേഹത്തോട് ചോദിച്ചു: നബി ﷺ എത്ര ഉംറ: നിര്‍വ്വഹിച്ചിട്ടുണ്ട്. ഇബ്നു ഉമര്‍ (റ) പറഞ്ഞു: നാല് ഉംറ: അവയില്‍ ഒന്ന് റജബ് മാസത്തിലായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ ഖണ്ഡിക്കുവാന്‍ ഞങ്ങള്‍ വെറുത്തു. മുജാഹിദ് (റ) പറയുന്നു: അപ്പോള്‍ ആയിശ (റ) അവരുടെ മുറിയില്‍ നിന്ന് പല്ല് തേക്കുന്നത് ഞങ്ങള്‍ കണ്ടു. ഉര്‍വ്വ(റ) പറഞ്ഞു: എന്‍റെ മാതാവേ! വിശ്വാസികളുടെ മാതാവേ! ഇബ്നുഉമര്‍ (റ) പറയുന്നത് നിങ്ങള്‍ കേട്ടില്ലേ? അവര്‍ പറഞ്ഞു: എന്താണദ്ദേഹം പറയുന്നത്? നബി ﷺ നാല് ഉംറ: ചെയ്തിട്ടുണ്ടെന്നും അവയിലൊന്ന് റജബിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ ആയിശ (റ) പറഞ്ഞു: അബൂഅബ്ദുര്‍റഹ്മാനെ (ഇബ്നു ഉമര്‍ ) അല്ലാഹു അനുഗ്രഹിക്കട്ടെ! നബി ﷺ അബൂഅബ്ദുര്‍റഹ്മാന്‍റെ സാന്നിദ്ധ്യത്തിലല്ലാതെ ഒരു ഉംറയും ചെയ്തിട്ടില്ലല്ലോ. റജബില്‍ അവിടുന്നൊരിക്കലും ഉംറ: ചെയ്തിട്ടില്ല. (ബുഖാരി. 3. 27. 4)
-
ബറാഅ് (റ) പറയുന്നു: നബി ﷺ ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുല്‍-ഖഅദ് മാസത്തില്‍ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി. 3. 27. 9)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീയോട് ചോദിച്ചു. ഞങ്ങളുടെ കൂടെ നിനക്ക് ഹജ്ജ് ചെയ്യാന്‍ എന്താണ് തടസ്സം? അവള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു ഒട്ടകമുണ്ട്. അതിന്മേല്‍ ഇന്നവന്‍റെ പിതാവും മകനും യാത്ര പുറപ്പെട്ടു. മറ്റൊരു ഒട്ടകത്തെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കൃഷി നനക്കുന്നത്. നബി ﷺ പറഞ്ഞു: എങ്കില്‍ റമളാന്‍ മാസത്തില്‍ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി. 3. 27. 10)
-
ആയിശ (റ) നിവേദനം: പ്രവാചകരേ! ജനങ്ങള്‍ രണ്ടു ആരാധനയുമായി മടങ്ങുമ്പോള്‍ ഞാന്‍ ഒരു ആരാധനയുമായിട്ടാണ് മടങ്ങുന്നത്. അപ്പോള്‍ നബി ﷺ അവളോട് പറഞ്ഞു: നീ പ്രതീക്ഷിക്കുക, നീ ശുദ്ധിയായാല്‍ തന്‍ഈമില്‍ പോയി ഉംറ:ക്ക് ഇഹ്റാം കെട്ടുക. പിന്നെ ഇന്ന സ്ഥലത്തു നിങ്ങള്‍ വരുക. നീ ചിലവഴിക്കുന്ന ധനത്തിന്‍റെ അല്ലെങ്കില്‍ നീ അനുഭവിക്കുന്ന വിഷമത്തിന്‍റെ തോതനുസരിച്ചാണ് നിനക്ക് പ്രതിഫലം ലഭിക്കുക. (ബുഖാരി. 3. 27. 15)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ ഒരു യുദ്ധമോ ഹജ്ജോ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോള്‍ ഭൂമിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറുമ്പോഴെല്ലാം മൂന്ന് പ്രാവശ്യം തക്ബീര്‍ ചൊല്ലും. എന്നിട്ട് പറയും.: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് ഉടമാവകാശം. സര്‍വ്വ സ്തുതിയും അവന്നാണ്. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളനത്രെ. ഞങ്ങളിതാ മടങ്ങുന്നു. പശ്ചാത്തപിക്കുന്നു. അവന് കീഴ്പ്പെട്ടു ജീവിക്കുന്നു. അവന് സാഷ്ടാംഗം ചെയ്യുന്നു. ഞങ്ങളുടെ നാഥനെ ഞങ്ങള്‍ സ്തുതിക്കുന്നു. അല്ലാഹു തന്‍റെ കരാര്‍ യാഥാര്‍തഥ്യമാക്കിയിരിക്കുന്നു. അവന്‍ തന്‍റെ ദാസനെ സഹായിച്ചിരിക്കുന്നു. ഐക്യകക്ഷികളെ ഏകനായിക്കൊണ്ട് പരാജയപ്പെടുത്തിയിരിക്കുന്നു. (ബുഖാരി. 3. 27. 23)
-
ജാബിര്‍ (റ) പറയുന്നു: യാത്രയില്‍ നിന്ന് മടങ്ങിവന്ന് രാത്രി വീട്ടില്‍ ചെന്ന് വീട്ടുകാരെ മുട്ടിവിളിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 27. 27)
34. ഹജ്ജിനോ ഉംറക്കോ പോകുന്നവരെ തടയല്‍
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി ﷺയെ ഉംറ:യില്‍ നിന്നും തടയപ്പെട്ടു. അന്നേരം അവിടുന്ന് തന്‍റെ മുടി മുണ്ഡനം ചെയ്തു. ഭാര്യമാരുമായി സഹവസിച്ചു. ബലിയറുക്കുകയും ചെയ്തു. എന്നിട്ട് അടുത്ത വര്‍ഷം ഉംറ: നിര്‍വ്വഹിച്ചു. (ബുഖാരി. 3. 28. 36)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നിങ്ങള്‍ക്ക് നബിയുടെ സുന്നത്ത് മതിയാവുകയില്ലേ? നിങ്ങളില്‍ വല്ലവനും ഹജ്ജില്‍ നിന്ന് തടഞ്ഞാല്‍ കഅ്ബ: ത്വവാഫ് ചെയ്തു സ്വഫാ-മര്‍വ്വായ്ക്കിടയില്‍ നടന്നശേഷം ഇഹ്റാമില്‍ നിന്ന് പൂര്‍ണ്ണമായും വിരമിച്ചുകൊള്ളട്ടെ. അടുത്തവര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കട്ടെ. അന്നേരം ബലിയറുക്കുകയോ അതിന് സാധ്യമല്ലെങ്കില്‍ പകരം വ്രതമനുഷ്ഠിക്കുകയോ ചെയ്യണം. ഇബ്നു ഉമര്‍ (റ) നിന്ന് സാലിമും ഇപ്രകാരം ഉദ്ധരിക്കുന്നു. (ബുഖാരി. 3. 28. 37)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്‍റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി. 3. 30. 95)
-
അബൂഹുമൈദ് (റ) പറയുന്നു: നബി ﷺ യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി ﷺ അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി)യാണ്. (ബുഖാരി. 3. 30. 96)
-
സുഫ്യാന്‍ (റ) പറയുന്നു: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയന്നവരാണെങ്കില്‍ മദന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി. 3. 30. 99)
-
അബൂഹുറൈറ (റ) നിവേദനം: നിശ്ചയം ഈമാന്‍ (വിശ്വാസം)ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്‍റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി. 3. 30. 100)
-
അബൂബക്കറത്ത് (റ) നിവേദനം: നബി ﷺ അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി. 3. 30. 103)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 30. 104)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്‍റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. 3. 30. 105)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. നബി ﷺ ഞങ്ങളോട് പറഞ്ഞതില്‍ പെട്ടതാണ് ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ വെച്ച് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്‍റെ പ്രവാചകന്‍ ഞങ്ങളോട് വര്‍ത്തമാനം പറഞ്ഞു. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ പറയും: ഈ മനുഷ്യനെ ഞാന്‍ വധിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാന്‍ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി. 3. 30. 106)
-
ജാബിര്‍ (റ) നിവേദനം: ഒരു ഗ്രാമീണന്‍ വന്ന് നബി ﷺ ക്ക് ഇസ്ളാമായി ജീവിച്ചുകൊള്ളാമെന്ന് ഉടമ്പടി ചെയ്തു. അടുത്ത ദിവസം പനി ബാധിച്ചവനായി അയാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നു. അങ്ങനെ അയാള്‍ പറഞ്ഞു: എന്‍റെ ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുവാന്‍ എന്നെ അനുവദിച്ചാലും എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു. നബി ﷺ വിസമ്മതിക്കുകയും ചെയ്തു. അവിടുന്നരുളി. മദീന ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്. നല്ലതിന് അത് പിടിച്ചു നിര്‍ത്തുകയും ചെയ്യും. (ബുഖാരി. 3. 30. 107)
-
സൈദ്ബ്നു സാബിതു(റ) പറയുന്നു: നബി ﷺ ഉഹ്ദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അനുചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു. നമുക്ക് അവരോട് യുദ്ധം ചെയ്യണം. മറ്റൊരു വിഭാഗം പറഞ്ഞു. നാം അവരോട് യുദ്ധം ചെയ്യരുത്. അപ്പോള്‍ സൂറത്ത് നിസാഇലെ 88-ാം സൂക്തം അവതരിപ്പിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്‍റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി. 3. 30. 108)
-
അനസ് (റ) പറയുന്നു: നബി ﷺ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്‍റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി. 3. 30. 109)
-
ത്വല്‍ഹ: (റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബി ﷺ യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന് അല്ലാഹു എന്‍റെ മേല്‍ അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബി ﷺ അരുളി: അഞ്ച് നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍ നിന്ന് അല്ലാഹു അവന്‍റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി ﷺ അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍ നിന്ന് എന്‍റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബി ﷺ അദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്‍റെ മേല്‍ നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി ﷺ അരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ മുഹറം പത്തിലെ നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്നു ഉമര്‍ (റ) മുഹറം പത്തില്‍ (ആശൂറാഅ്)മാത്രമായി നോമ്പനുഷ്ഠിക്കാറില്ല. മുമ്പ് തന്നെ സുന്നത്തു നോമ്പ് അനുഷ്ഠിച്ച് വരികയും അതുമായി യോജിക്കുകയും ചെയ്താല്‍ ഒഴികെ. (ബുഖാരി. 3. 31. 116)
-
ആയിശ (റ) നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാന്‍ നബി ﷺ കല്‍പ്പിച്ചു. റമളാന്‍ നിര്‍ബന്ധമാക്കുന്നതുവരെ അപ്പോള്‍ നബി ﷺ പറഞ്ഞു: ഉദ്ദേശിക്കുന്നവന്‍ അത് അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവന്‍ അതു ഉപേക്ഷിക്കുക. (ബുഖാരി. 3. 31. 117)
-
അബൂഹുറൈറ (റ) നിവേദം: നബി ﷺ അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്െ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്‍റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്‍റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
-
സഹല്‍ (റ) നിവേദനം: നബി ﷺ അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോ്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 31. 120)
-
അബൂഹുറൈറ (റ) പറയുന്നു. നബി ﷺ അരുളി: വല്ലവനും ഒരു ജോലി സാധനങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ക്കല്‍ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ് നിനക്ക് നല്ലത്. നമസ്കരിച്ചവരെ നമസ്കാരത്തിന്‍റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്‍റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മ്മം ചെയ്തവരെ ധര്‍മ്മത്തിന്‍റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: പ്രവാചകരേ! എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതിലില്‍ നിന്ന് വല്ലവനെയും വിളിച്ചു കഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെങ്കിലും വിളിക്കുമോ? നബി ﷺ അരുളി: അതെ. വിളിക്കുന്നതാണ്. നീ അവരില്‍ പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 3. 31. 121)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: റമളാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി. 3. 31. 122)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്‍റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്‍റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3. 31. 123)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ലൈലത്തുല്‍ ഖദ്റിന്‍റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്‍റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്‍റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി. 3. 31. 127)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്‍റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്‍റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി. 3. 31. 128)
-
ഇബ്നുമസ്ഊദ് (റ) നിവേദനം: ഞങ്ങള്‍ നബി ﷺ യുടെ കൂടെയായിരുന്നപ്പോള്‍ അവിടുന്ന് അരുളി: വല്ലവനും വിവാഹത്തിനുള്ള സാഹചര്യം ഉണ്ടായാല്‍ അവന്‍ വിവാഹം കഴിക്കട്ടെ. അതവന്‍റെ കണ്ണിനെ കൂടുതല്‍ നിയന്ത്രിക്കുകയും കാമവികാരത്തെ കൂടുതല്‍ അടക്കി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ വല്ലവനും വിവാഹം ചെയ്യാന്‍ കഴിവില്ലെങ്കിലോ അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്. (ബുഖാരി. 3. 31. 129)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 31. 130)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: മാസം ഇപ്രകാരം ഉണ്ടാവും. രണ്ടു കൈകളും മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി ﷺ പെരുവിരല്‍ താഴ്ത്തിപ്പിടിച്ചു. (29 എന്ന് പറയാന്‍). (ബുഖാരി. 3. 31. 132)
-
ഉമ്മുസലമ (റ) നിവേദനം: ഒരു മാസം തന്‍റെ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി ﷺ സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു. അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്? നബി ﷺ പറഞ്ഞു: നിശ്ചയം മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്. (ബുഖാരി. 3. 31. 134)
-
അബൂബക്കറത്ത് (റ) നിവേദനം: നബി ﷺ അരുളി: രണ്ട് മാസങ്ങള്‍ അതായത് രണ്ടു പെരുന്നാള്‍ മാസങ്ങളായ റമളാന്‍, ദുല്‍ഹജ്ജ് എന്നീ രണ്ടു മാസങ്ങള്‍ (എണ്ണത്തില്‍ കുറഞ്ഞുപോയാലും) പുണ്യത്തില്‍ ഒരിക്കലും കുറയുകയില്ല. (ബുഖാരി. 3. 31. 136)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: അക്ഷര ജ്ഞാനമില്ലാത്ത ജനതയാണ് നാം. നമുക്ക് എഴുതാനോ കണക്ക് കൂട്ടുവാനോ അറിയില്ല. മാസം ങ്ങനെയും അങ്ങിനെയും വരും. ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും ദിവസങ്ങളുണ്ടായിരിക്കും. (ബുഖാരി. 3. 31. 137)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: റമളാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം. (ബുഖാരി. 3. 31. 138)
-
സഹല്‍ (റ) നിവേദനം: ഞാന്‍ എന്‍റെ കുടുംബത്തില്‍ വെച്ച് അത്താഴം കഴിക്കാറുണ്ട്. ശേഷം നബി ﷺ യുടെ കൂടെ സുജൂദ്(സുബ്ഹി നമസ്കാരം) ലഭിക്കുവാന്‍ ഞാന്‍ വേഗത്തില്‍ പുറപ്പെടും. (ബുഖാരി. 3. 31. 143)
-
സൈദ്ബ്നു സാബിത്(റ) നിവേദനം: നബി ﷺ യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. നബി ﷺ ശേഷം നമസ്കാരത്തിന് ഒരുങ്ങി. ഞാന്‍ (അനസ്) ചോദിച്ചു. അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു. സൈദ് (റ) പറഞ്ഞു. അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3. 31. 144)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ രാത്രിയും പകലും യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി ﷺ അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി ﷺ അരളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്‍റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്ു. (ബുഖാരി. 3. 31. 145)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്. (ബുഖാരി. 3. 31. 146)
-
സലമ (റ) നിവേദനം: ആശുറാഅ് ദിവസം നബി ﷺ ഒരു മനുഷ്യനെ നിയോഗിക്കുകയും ഇപ്രകാരം വിളിച്ചു പറയുകയും ചെയ്തു. വല്ലവനും ആഹാരം കഴിച്ചിട്ടുണ്ടെങ്കില്‍ (ഇനി അതു ഉപേക്ഷിച്ച്) അവന്‍റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കഴിച്ചിട്ടില്ലാത്തവന്‍ ആഹാരം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കട്ടെ. (ബുഖാരി. 3. 31. 148)
-
ആയിശ (റ) പറയുന്നു: നോമ്പ് അനുഷ്ഠിക്കുന്നവനായിക്കൊണ്ട് നബി ﷺ തന്‍റെ ഭാര്യമാരെ ചുംബിക്കാറുണ്ട്. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്ട്. കാമവികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി ﷺ. (ബുഖാരി. 3. 31. 149)
-
ആയിശ (റ) നിവേദനം: നബി ﷺ തന്‍റെ ചില ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവര്‍ ിരിച്ചു. (ബുഖാരി. 1928)
-
ഉമ്മു സലമ (റ) നിവേദനം: ഞാന് ഒരിക്കല്‍ നബി ﷺ യുടെ വിരിപ്പില്‍ കിടക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി. അപ്പോള്‍ ഞാന്‍ തെറ്റിമാറുകയും എന്‍റെ ആര്‍ത്തവത്തിന്‍റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാന്‍ എടുക്കുകയും ചെയ്തു. നബി ﷺ ചോദിച്ചു. നീ ആര്‍ത്തവക്കാരിയായോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി ﷺ യുടെ കൂടെ അവിടുത്തെ വിരിപ്പില്‍ ഞാന്‍ പ്രവേശിച്ചു. അവരും നബി ﷺ യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. നബി ﷺ നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്. (ബുഖാരി. 3. 31. 151)
-
ആയിശ (റ) നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്‍റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി ﷺ റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും. (ബുഖാരി. 3. 31. 152)
-
അബൂഹുറൈറ (റ) നിവേദനം: ഒരാള്‍ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍റെ നോമ്പ് അവന്‍ പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154)
-
ആയിശ (റ) പറയുന്നു: ഞാന്‍ നശിച്ചുവെന്ന് പറയുന്നവനായി ഒരാള്‍ നബി ﷺ യുടെ അടുത്തു വന്നു. ഞാന്‍ ചോദിച്ചു: നിന്‍റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനിന്‍റെ പകലില്‍ ഞാന്‍ ഭാര്യയുമായി ബന്ധപ്പെട്ടു. അപ്പോള്‍ നബി ﷺ യുടെ അടുത്ത് ഒരു കുട്ടയില്‍ ഈത്തപ്പഴം കൊണ്ടുവരപ്പെട്ടു. നബി ﷺ ചോദിച്ചു: നശിച്ചു എന്ന് പറഞ്ഞവന്‍ എവിടെ. ഞാനാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ നബി ﷺ പറഞ്ഞു. നീ ഇതുകൊണ്ടുപോയി ദാനധര്‍മ്മം ചെയ്യുക. (ബുഖാരി. 3. 31. 156)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി ﷺ ചോദിച്ചു. നിന്‍റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്ട് ഞാനെന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. നബി ﷺ ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ? നബി ﷺ വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്ടാകുമോ? നബി ﷺ തുടര്‍ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ (റ) പറയുന്നു. നബി ﷺ കുറെ സമയം ഇരുന്നു. അതിനിടക്ക് നബി ﷺ യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. നബി ﷺ ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി ﷺ നിര്‍ദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ദാനം ചെയ്യേണ്ടത്? അല്ലാഹു സത്യം. മദീനയുടെ രണ്ട് കാല്‍ പ്രദേശങ്ങള്‍ക്കിടയില്‍ എന്‍റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി ﷺ തന്‍റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്‍റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3. 31. 157)
-
ഇബ്നു അബീഔഫ (റ) പറയുന്നു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി ﷺ പറഞ്ഞു. നിങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാന്‍ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു: പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി ﷺ പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി ﷺ മൂന്നാമതും അരുളി: അപ്പോള്‍ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി ﷺ അതു കുടിച്ചു. അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)
-
ആയിശ (റ) നിവേദനം: അസ്ലം ഗോത്രക്കാരനായ ഹംസതുബ്നു അംറ് ഒരിക്കല്‍ നബി ﷺ യോടു ചോദിച്ചു. ഞാന്‍ യാത്രയില്‍ നോമ്പ് അനുഷ്ഠിക്കട്ടെയോ? അദ്ദേഹം ധാരാളം നോമ്പനുഷ്ഠിക്കുന്നവനായിരുന്നു. അപ്പോള്‍ നബി ﷺ അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാം. (ബുഖാരി. 3. 31. 164)
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: ഒരു റമളാനില്‍ നബി ﷺ മക്കയിലേക്ക് പുറപ്പെട്ടപ്പോള്‍ കദീദ് എന്ന സ്ഥലത്ത് എത്തുന്നതുവരെ നോമ്പനുഷ്ഠിച്ചു. അവിടെയെത്തിയപ്പോള്‍ നബി ﷺ നോമ്പ് മുറിച്ചു. അപ്പോള്‍ ജനങ്ങളും മുറിച്ചു. (ബുഖാരി. 3. 31. 165)
-
അബൂദര്‍ദാഅ് (റ) പറയുന്നു: ചൂടുള്ള ഒരു ദിവസം നബി ﷺ യുടെ കൂടെ ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ഉഷ്ണത്തിന്‍റെ കാഠിന്യം മൂലം ആളുകള്‍ തലയില്‍ കൈവെച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് നോമ്പുകാരായി നബി ﷺ യും ഇബ്നു റവാഹത്തും മാത്രമാണുണ്ടായിരുന്നത്. (ബുഖാരി. 3. 31. 166)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒരാള്‍ക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും നബി ﷺ കണ്ടു. ഇതെന്താണെന്ന് നബി ﷺ ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പനുഷ്ഠിച്ചവനാണ്. നബി ﷺ പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പനുഷ്ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3. 31. 167)
-
അനസ് (റ) നിവേദനം: ഞങ്ങള്‍ നബി ﷺ യുടെ കൂടെ യാത്ര ചെയ്യാറുണ്ട്. അപ്പോള്‍ നോമ്പുകാര്‍ നോമ്പില്ലാത്തവരെയോ നോമ്പില്ലാത്തവര്‍ നോമ്പുകാരെയോ പരസ്പരം ആക്ഷേപിക്കാറില്ല. (ബുഖാരി. 3.31. 168)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ മദീനയില്‍ നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഉസ്ഫാന്‍ എന്ന സ്ഥലത്ത് എത്തുന്നതുവരെ അവിടുന്ന് നോമ്പനുഷ്ഠിച്ചു. ശേഷം കുറച്ചു വെള്ളം കൊണ്ടുവരാന്‍ അവിടുന്ന് ആവശ്യപ്പെടുകയും അങ്ങനെ തന്‍റെ കയ്യില്‍ ജനങ്ങള്‍ കാണുന്ന വിധം അതു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ശേഷം അവിടുന്ന് അത് കുടിച്ച് നോമ്പ് മുറിച്ചു. മക്കയില്‍ എത്തുന്നതുവരെ. ഇതു ഒരു റമളാനില്‍ ആയിരുന്നു. ഇബ്നു അബ്ബാസ് (റ) പറയാറുണ്ട്. നബി ﷺ നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അതു മുറിച്ചു. അതിനാല്‍ ഉദ്ദേശിക്കുന്നവന് നോമ്പ് അനുഷ്ഠിക്കാം. ഉദ്ദേശിക്കുനനവന് നോമ്പ് മുറിക്കാം. (ബുഖാരി. 3. 31. 169)
-
അബൂസയിദ് (റ) നിവേദനം: നബി ﷺ അരുളി: സത്രീകളക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠികകുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്‍റെ കുറവ്. (ബുഖാരി. 3. 31. 172)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്‍റെ ബന്ധുക്കള്‍ അത് പിടിച്ചു വീട്ടേണ്ടതാണ്. (ബുഖാരി. 3. 31. 173)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ഒരു മനുഷ്യന്‍ നബി ﷺ യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്‍റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്‍റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്‍റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
-
ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: രാവ് ഇവിടെനിന്നു വരികയും പകല്‍ ഇവിടെനിന്ന് പിന്തിിയുകയും സൂര്യന് അസ്തമിക്കുകയും ചെ്താല്‍ നോമ്പുകാരന്‍ നോമ്പു മുറിച്ചു. (ബുഖാരി. 3. 31. 175)
-
സഹല്‍ (റ) നിവേദനം: നബി ﷺ അരുളി: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി. 3. 31. 178)
-
അസ്മാഅ് (റ) നിവേദനം: നബി ﷺ യുടെ കാലത്തു മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിനു ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. ഹിശാമ് (റ) പറയുന്നു: അവര്‍ ആ നോമ്പ് ഖളാ വീട്ടിയോ ഇല്ലയോ എന്ന് എനിക്ക് അറിയുകയില്ല. (ബുഖാരി. 3. 31. 180)
-
മഅവദിന്‍റെ പുത്രി റുബയ്യിഅ് (റ) പറയുന്നു: മുഹറം പത്തിന്‍റെ പ്രഭാതത്തില്‍ അന്‍സാരികളുടെ ഗ്രാമങ്ങളിലേക്ക് ഒരാളെ ഇപ്രകാരം അറിയിക്കുവാന്‍ വേണ്ടി നബി ﷺ നിയോഗിച്ചു. വല്ലവനും നോമ്പില്ലാതെയാണ് ഇന്ന് പ്രഭാതത്തില്‍ പ്രവേശിച്ചതെങ്കില്‍ അവന്‍ ബാക്കി ദിവസം പൂര്‍ത്തിയാകട്ടെ. നോമ്പ്കാരനായിക്കൊണ്ട് പ്രഭാതത്തില്‍ എഴുന്നേറ്റവന്‍ അവന്‍ ആ അവസ്ഥ തുടര്‍ന്നു പോവുകയും ചെയ്യട്ടെ. അവര്‍ പറയുന്നു. ഞങ്ങള്‍ മുഹറം പത്തിന്‍റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോല്‍പ്പിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് രോമം കൊണ്ട് കുപ്പായങ്ങളുാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാല്‍ നോമ്പ് മുറിക്കാന്‍ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങള്‍ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും. (ബുഖാരി. 3. 31. 181)
-
അനസ് (റ) നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കരുത്. അനുചരന്മാര്‍ പറഞ്ഞു: താങ്കള്‍ അപ്രകാരം അനുഷ്ഠിക്കുന്നതുണ്ടല്ലോ? നബി ﷺ അരുളി: ഞാന്‍ നിങ്ങളില്‍ ആരെപ്പോലെയുമല്ല. ഞാന്‍ തീറ്റിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 182)
-
അബൂഹുറൈറ (റ) നിവേദനം: രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി ﷺ വിരോധിച്ചു. അപ്പോള്‍ മുസ്ളിംകളില്‍ പെട്ട ഒരു മനുഷ്യന്‍ പറഞ്ഞു. നിശ്ചയം താങ്കള്‍ അപ്രകാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി ﷺ പ്രത്യുത്തരം നല്‍കി. എന്നപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിക്കപ്പെടുന്നവനും പാനം ചെയ്യപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍ നിന്ന് വിരമിക്കുവാന്‍ മടി കാണിച്ചപ്പോള്‍ അവരേയുമായി നബി ﷺ രണ്ടു ദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി ﷺ അരുളി: മാസപ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ദ്ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്രമിക്കുവാന്‍ വിസമ്മതം കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി ﷺ ഉദ്ദേശിച്ചതുപോലെ. (ബുഖാരി. 3. 31. 186)
-
അബൂജുഹൈഫ (റ) പറയുന്നു: നബി ﷺ സല്‍മാന്‍, അബൂദര്‍ദാഅ് എന്നിവര്‍ക്കിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സല്‍മാന്‍ (റ) അബൂദര്‍ദാഇ(റ) നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉമ്മുദര്‍ദാഇനെ വസ്ത്രത്തിന്‍റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ സല്‍മാന്‍ കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളുടെ പ്രശ്നമെന്ത്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബൂദര്‍ദാഅ്ന് ഐഹിക കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബൂദര്‍ദാഅ് കയറി വന്നു. സല്‍മാനു വേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നു പറഞ്ഞു. നിങ്ങള്‍ കഴിച്ചുകൊള്ളുവിന്‍. ഞാന്‍ നോമ്പുകാരനാണ് സല്‍മാന്‍ പറഞ്ഞു. താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. അപ്പോള്‍ അബുദര്‍ദാഅ് ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി ﷺ സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി ﷺ നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 189)
-
ആയിശ (റ) നിവേദനം: നബി ﷺ ചിലപ്പോള്‍ സുന്നത്തു നോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി ﷺ സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി ﷺ നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 190)
-
ആയിശ (റ) നിവേദനം: ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി ﷺ മറ്റൊരു മാസത്തിലും അനഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്‍റെ മിക്ക ദിവസങ്ങളിലും നബി ﷺ നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവീന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി ﷺ ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി. 3. 31. 191)
-
അനസ് (റ) പറയുന്നു: നബി ﷺ ചില മാസങ്ങളില്‍ നോമ്പു ഉപേക്ഷിച്ചു. ആ മാസത്തില്‍ നബി ﷺ ഇനി തീരെ നോല്‍ക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് തോന്നാറുള്ളതുവരെ. അവിടുന്ന് ചില മാസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ഇനി നോമ്പ് ഉപേക്ഷിക്കുകയില്ലെന്നും ഞങ്ങള്‍ക്ക് തോന്നുന്നതുവരെ രാത്രിയില്‍ അവിടുന്ന് നിന്ന് നമസ്കരിക്കുന്നവനായി ക്കൊണ്ട് കാണാന്‍ നീ ഉദ്ദേശിച്ചാല്‍ അതിന് നിനക്ക് സാധിക്കും. ഉറങ്ങുന്നവനായി കാണാന്‍ ഉദ്ദേശിച്ചാല്‍ അതിനും നിനക്ക് സാധിക്കും. (ബുഖാരി. 3. 31. 193)
-
അനസ് (റ) നിവേദനം: അദ്ദേഹത്തോട് നബി ﷺ യുടെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഏതു മാസത്തില്‍ നോമ്പുകാരനായി കാണാന്‍ ഞാനുദ്ദേശിച്ചാലും നബി ﷺയെ ആ നിലക്ക് ഞാന്‍ കാണാറുണ്ട്. നബി ﷺ നോമ്പുപേക്ഷിച്ചിരുന്നതു കാണാന്‍ ഏത് മാസത്തില്‍ ഞാനുദ്ദേശിച്ചാലും എനിക്കതും കാണാന്‍ കഴിയാതെ വന്നിട്ടില്ല. നബി ﷺ യുടെ കൈപ്പത്തിയക്കാള്‍ മാര്‍ദ്ദവമുള്ള പട്ട് ഞാന്‍ തൊട്ടിട്ടേയി്ല. നബി ﷺ യുടെ ശരീരത്തിലെ സുഗന്ധത്തെ കവച്ചു വെക്കുന്ന കസ്തൂരിയോ മറ്റു സുഗന്ധദ്രവ്യങ്ങളോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുമില്ല. (ബുഖാരി. 3. 31. 194)
-
അംറ് (റ) നിവേദനം: നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: നിന്‍റെ ഭാര്യക്കും നിന്‍റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ദാവൂദ് (അ) ന്‍റെ നോമ്പ് എങ്ങിനെയായിരുന്നു. നബി ﷺ പ്രത്യുത്തരം നല്‍കി. ഒരു ദിവസം ഇടവിട്ടുകൊണ്ട് കൊല്ലത്തിന്‍റെ പകുതി. (ബുഖാരി. 3. 31. 195)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ പറഞ്ഞു: അബ്ദുല്ലാ?! നീ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കുന്നതായും നിന്നെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി ﷺ അരുളി: എങ്കില്‍ നീ അപ്രകാരം ചെയ്യരുത്. നീ നോമ്പനുഷ്ഠിക്കുക. ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുക. നീ രാത്രി നമസ്കരി്കുക. ഉറങ്ങുകയും ചെയ്യുക. നിശ്ചയം നിന്‍റെ കണ്ണിനു നിന്‍റെ ഭാര്യക്കും ിന്‍റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. നിനക്ക് മാസത്തില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിച്ചാല്‍ മതിയാകുന്നതാണ്. കാരണം ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നിനക്ക് ലഭിക്കുന്നതാണ്. അതു ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാകുന്നു. ഞാന്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ടപ്പോള്‍ നബി ﷺ അതു അനുവദിച്ചു. ഞാന്‍ പറഞ്ഞു:നബി ﷺയെ എനിക്ക് കൂടുതല്‍ ശക്തിയുണ്ട്. നബി ﷺ പറഞ്ഞു. എങ്കില്‍ ദാവൂദിന്‍റെ നോമ്പ് നീ അനുഷ്ഠിക്കുക. അബ്ദുല്ലക്ക് വാര്‍ദ്ധക്യം പ്രാപിച്ച ശേഷം ഇപ്രകാരം പറയാറുണ്ട്. നബി ﷺ അനുവദിച്ച ഇളവ് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (ബുഖാരി. 3. 31. 196)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: നീ മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. അതു ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചതിന്(പ്രതിഫലത്തില്‍)തുല്യമാണ്. (ബുഖാരി. 3. 31. 199)
-
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നബി ﷺ അരുളി: നീ മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. എനിക്ക് അതിനെക്കാള്‍ സാധിക്കും എന്ന് ഞാന്‍ പറഞ്ഞു. നബി ﷺ പ്രത്യുത്തരം നല്‍കി. നീ ഒരു ദിവസം നോമ്പനുഷ്ഠിക്കുകയും അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക. (ഇപ്രകാരം ഇടവിട്ട് നോല്‍ക്കുക)എല്ലാ മാസത്തിലും ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഓതിക്കൊണ്ട് നീ രാത്രി നമസ്കരിക്കും. ഞാന്‍ പറഞ്ഞു. അതിനെക്കാള്‍ എനിക്ക് സാധിക്കും. ഇപ്രകാരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മൂന്നു ദിവസംകൊണ്ട് എന്ന് അവിടുന്ന് പറയുന്നതുവരെ. (ബുഖാരി. 3. 31. 199)
-
അനസ് (റ) നിവേദനം: നബി ﷺ ഉമ്മു സുലൈമിന്‍റെ വീട്ടില്‍ പ്രവേശിച്ചു. അവര്‍ കുറെ ഈത്തപ്പഴവും നെയ്യും കൊണ്ടു വന്നു. നബി ﷺയെ സല്‍ക്കരിച്ചു. നബി ﷺ പറഞ്ഞു. നിങ്ങളുടെ നെയ്യ് തോല്‍ഭരണിയിലും ഈത്തപ്പഴം വട്ടിയിലും തിരികെ കൊണ്ട് വെച്ചേക്കുക. ഞാന്‍ നോമ്പ് നോറ്റിരിക്കുകയാണ്. നബി ﷺ പിന്നെ വീടിന്‍റെ ഒരു ഭാഗത്തു ചെന്നു നിന്നു. (ബുഖാരി. 3. 31. 203)
-
ഇംറാനുബ്നു ഹുസൈന്‍ (റ) പറയുന്നു: നബി ﷺ ഒരൂ മനുഷ്യനോട് ചോദിച്ചു. ഹേ, ഇന്നവന്‍റെ പിതാവേ! നീ ഈ മാസാവസാനം നോമ്പ് നോറ്റോ? പ്രവാചകരേ! ഇല്ല എന്ന് ആ മനുഷ്യന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി ﷺ പ്രത്യുത്തരം നല്‍കി. എങ്കില്‍ രണ്ടു ദിവസം നീ നോമ്പനുഷ്ഠിക്കുക. മറ്റൊരു നിവേദനത്തില്‍ ശഅ്ബാന്‍ മാസത്തിന്‍റെ അവസാനം രണ്ടു ദിവസം നോമ്പ് നോല്‍ക്കുക എന്നാണുള്ളത്. (ബുഖാരി. 3. 31. 204)
-
മുഹമ്മദ്ബ്നു അബ്ബാസ് പറയുന്നു: നബി ﷺ വെള്ളിയാഴ്ച നോമ്പനുഷ്ടിക്കുന്നത് വിരോധിച്ചിട്ടുണ്ടോ എന്ന് ജാബിര്‍ (റ) നോട് ഞാന്‍ ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നതിനെ. (ബുഖാരി. 3. 31. 205)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്‍റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ. (ബുഖാരി. 3. 31. 206)
-
ജുവൈരിയ്യ (റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി ﷺ അവരുടെയടുക്കല്‍ പ്രവേശിച്ചു. നബി ﷺ ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി ﷺ വീണ്ടും ചോദിച്ചു. ഇല്ലെന്നവര്‍ പ്രത്യുത്തരം നല്‍കി. നബി ﷺ അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക. (ബുഖാരി. 207)
-
അല്‍ഖമ (റ) പറയുന്നു: പ്രവാചകന്‍ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസത്തിന് വല്ല പ്രത്യേകതയും കല്‍പ്പിക്കാറുണ്ടായിരുന്നോ എന്ന് ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഇല്ല. അവിടുത്തെ പുണ്യകര്‍മ്മം ചെയ്യല്‍ പതിവാക്കലായിരുന്നു. നബി ﷺ യുടെ കഴിവ് നിങ്ങളിലാര്‍ക്കുണ്ട്.?(ബുഖാരി. 3. 31. 208)
-
മൈമൂന(റ) നിവേദനം: മനുഷ്യര്‍ നബി ﷺ അറഫാ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന സംഗതിയില്‍ ഭിന്നിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാല്‍ പാത്രം നബി ﷺ ക്ക് അയച്ചു കൊടുത്തു. നബി ﷺ അറഫായില്‍ നില്‍ക്കുകയായിരുന്നു. അവിടുന്ന് ജനങ്ങള്‍ കാണുന്നവിധം അതു കുടിച്ചു. (ബുഖാരി. 3. 31. 210)
-
ഉമര്‍ (റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിന് നബി ﷺ വിരോധിച്ചിരിക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ചെറിയപെരുന്നാള്‍ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്‍റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാള്‍ ദിനമാണ്. (ബുഖാരി. 3. 31. 211)
-
അബൂസഈദ് (റ) പറയുന്നു: സുബ്ഹിനു ശേഷവും അസറിനു ശേഷവും നമസ്കരിക്കുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 31. 212)
-
അബൂഹുറൈറ (റ) നിവേദനം: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും നോമ്പനുഷ്ഠിക്കുന്നതിനെയും മൂലാമസത്തു, മുനാബദത്തു എന്നീ രണ്ടു കച്ചവടങ്ങളെയും. (ബുഖാരി. 3. 31. 213)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍)വിചാരിക്കുന്നു. യാദൃശ്ചികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്നു ഉമര്‍ (റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നബി ﷺ ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. (അതിനാല്‍ പാടില്ല). (ബുഖാരി. 3. 31. 214)
-
ആയിശ (റ)യും ഇബ്നുഉമര്‍ (റ)യും പറയുന്നു: ബലിമൃഗം കൈവശമില്ലാത്ത ഹാജിമാര്‍ക്കല്ലാതെ അയ്യാമുത്തശ്രീഖില്‍ നോമ്പനുഷ്ഠിക്കുവാന്‍ നബി ﷺ അനുവാദം നല്‍കിയിട്ടില്ല. (ബുഖാരി. 3. 31. 216)
-
ഇബ്നുഉമര്‍ (റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സുഖിച്ചാല്‍ അറഫാ ദിനത്തിന്‍റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്‍റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം. (ബുഖാരി. 3. 31. 217)
-
സാലിം (റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ അരുളി: ആശുറാഅ് ദിവസത്തെ നോമ്പ് ഉദ്ദേശിക്കുന്നവന് നോല്‍ക്കാം. (ബുഖാരി. 3. 31. 218)
-
ആയിശ (റ) പറയുന്നു: നബി ﷺ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരുന്നു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കാത്തവന്‍ നോല്‍ക്കാതിരിക്കുകയും ചെയ്യും. (ബുഖാരി. 3. 31. 219)
-
ആയിശ (റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി ﷺ ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി ﷺ നോല്‍ക്കുകയും നോല്‍ക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി ﷺ അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കുന്നവന്‍ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)
-
മുആവിയ്യ (റ) നിവേദനം: അദ്ദേഹം ഹജജ് നിര്‍വ്വഹിച്ച വര്‍ഷത്തില്‍ മിമ്പറിന്മേല്‍ കയറി ഇപ്രകാരം പറഞ്ഞു. മദീനക്കാരേ! നിങ്ങളുടെ പണ്ഡിതന്മാര്‍ എവിടെപ്പോയി! നബി ﷺ പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. തു ആശൂറാഅ് ദിവസമാണ്. അല്ലാഹു ഈ നോമ്പ നിങ്ങളുടെ മല്‍ നിര്‍ബന്ധമാക്കിയട്ടില്ല. ഞാന്‍ നോമ്പനുഷ്ഠിക്കുകയാണ്. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കാതിരിക്കട്ടെ. (ബുഖാരി. 3. 31. 221)
-
അബൂമൂസ (റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍. (ബുഖാരി. 3. 31. 223)
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി ﷺ ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി ﷺ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി. 3. 31. 224)
-
സലമ (റ) നിവേദനം: നബി ﷺ അസ്ലം ഗോത്രത്തില്‍ പെട്ട ഒരു മനുഷ്യനെ നിയോഗിച്ച് ഇപ്രകാരം വിളിച്ചുപറയാന്‍ കല്‍പ്പിച്ചു. വല്ലവനും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ബാക്കി ദിവസം അവന്‍ നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിക്കാത്തവന്‍ തന്‍റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. നിശ്ചയം ഇന്ന് ആശുറാഅ് ദിനമാണ്. (ബുഖാരി. 3. 31. 225)
-
ഇബ്നു അബ്ബാസില്‍ (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയാറുണ്ട്. റമസാനു മുമ്പെ നിങ്ങള്‍ സുന്നത്തായ വ്രതമനുഷ്ഠിക്കരുത്. പക്ഷേ റമസാന്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം കൊണ്ട് തടസ്സം നേരിട്ടാല്‍ മുപ്പത് ദിവസം നിങ്ങള്‍ പൂര്‍ത്തീകരിക്കൂ. (തിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ശഅ്ബാന്‍റെ അവസാനത്തെ പകുതി അവശേഷിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. (തിര്‍മിദി)
-
അമ്മാറി (റ)ല്‍ നിന്ന് നിവേദനം: മാസപ്പിറവി സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു. (അബൂദാവൂദ്, തിര്‍മിദി)
-
ത്വല്‍ഹത്തി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ മാസപ്പിറവി കണ്ടാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! (ഇഹപരവിഷയങ്ങളില്‍ നിന്നുള്ള) നിര്‍ഭയത്തോടെയും നിലനില്‍ക്കുന്ന വിശ്വാസത്തോടെയും രക്ഷയോടെയും ഞങ്ങള്‍ക്കീ മാസത്തെ നീ പിറപ്പിക്കേണമേ! എന്‍റെയും നിന്‍റെയും സംരക്ഷകന്‍ അല്ലാഹുവാണ്. ഇത് നന്മയുടെയും സന്മാര്‍ഗ്ഗത്തിന്‍റെയും മാസമായി മാറട്ടെ!(തിര്‍മിദി)
-
അംറുബിന്‍ആസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പ് തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ്ലിം)(ജൂതരും കൃസ്ത്യാനികളും അത്താഴം കഴിക്കുകയില്ല. ഈ സമുദായത്തിന്‍റെ മാത്രം പ്രത്യേകതയാണ് അത്താഴം)
-
അബൂഅത്വിയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാനും മസ്റൂഖും ആയിശ (റ) യുടെ അടുത്ത് കടന്നുചെന്നു. തത്സമയം മസ്റൂഖ് പറഞ്ഞു. റസൂല്‍ ﷺ യുടെ സന്തത സഹചാരികളില്‍ രണ്ടാളുകളുണ്ടായിരുന്നു. സദ്വൃത്തിയില്‍ അവരൊട്ടും പിന്നോക്കമല്ല. ഒരാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് മുറിക്കലും ധൃതിയില്‍ ചെയ്തുതീര്‍ക്കും. മറ്റെയാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ (റ) ചോദിച്ചു: മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും ധൃതിയില്‍ കൊണ്ടുവരുന്നവനാരാണ്? മസ്റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്നുമസ് ഊദാണ്. ആയിശ (റ) പറഞ്ഞു: ഇപ്രകാരമാണ് റസൂല്‍ ﷺ ചെയ്തിരുന്നത്. (മുസ്ലിം)
-
(ധൃതിയിലാണ് മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും റസൂല്‍ ﷺ ചെയ്തുതീര്‍ത്തിരുന്നത്)അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തിര്‍മിദി)
-
സല്‍മാനി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ. ഇനി അത് കിട്ടിയില്ലെങ്കിലോ? വെള്ളംകൊണ്ട് നോമ്പുതുറക്കട്ടെ. നിശ്ചയം, അത് ശുദ്ധിയാക്കുന്നതാണ്. (അബൂദാവൂദ്, തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ മഗ്രിബ് നമസ്കരിക്കുന്നതിന് മുമ്പുതന്നെ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ചിരുന്നു. ഇനി ഈത്തപ്പഴമില്ലെങ്കില്‍ കാരക്ക. കാരക്കയുമില്ലെങ്കിലോ? അവിടുന്ന് വെള്ളം വലിച്ചുകുടിക്കും. (അബൂദാവൂദ്, തിര്‍മിദി)
-
ലഖീത്വി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! വുളുവിനെക്കുറിച്ച് അങ്ങ് എനിക്ക് പറ്ഞുതരിക. അവിടുന്ന് പറഞ്ഞു. നീ വുളു പൂര്‍ണ്ണമായി എടുക്കൂ! വിരലുകള്‍ വിടര്‍ത്തി കഴുകുകയും നോമ്പുകാരനല്ലെങ്കില്‍ മൂക്കില്‍ നല്ലവണ്ണം വെള്ളം കയറ്റുകയും വേണം. (അബൂദാവൂദ്, തിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്‍ളിനുശേഷമുള്ള നമസ്കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്ലിം)
-
മുജീബത്ത് (റ) തന്‍റെ പിതാവില്‍നിന്നോ പിതൃവ്യനില്‍നിന്നോ നിവേദനം ചെയ്യുന്നു: അദ്ദേഹം ഒരിക്കല്‍ റസൂല്‍ ﷺ യുടെ അടുത്തു ചെന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് അദ്ദേഹം തിരിച്ചുപോയി. ഒരു കൊല്ലത്തിനുശേഷം വീണ്ടും അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവന്നു. അപ്പോഴേക്ക് അദ്ദേഹത്തിന്‍റെ സ്ഥിതിഗതികള്‍ അല്പം വ്യത്യാസപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അങ്ങെന്നെ അറിയുമോ? അവിടുന്ന് ചോദിച്ചു: നീ ആരാണ്? അദ്ദേഹം പറഞ്ഞു: കഴിഞ്ഞകൊല്ലം അങ്ങയുടെ അടുത്ത് വന്ന ബാഹിലിക്കാരനാണ് ഞാന്‍. അന്നേരം തിരുദൂതന്‍ ﷺ ചോദിച്ചു: നീ രൂപലാവണ്യമുള്ളവനായിരുന്നല്ലോ! നിനക്കെന്ത് പരിവര്‍ത്തന മാണ് സംഭവിച്ചത്? അദ്ദേഹം പറഞ്ഞു: അങ്ങയെ വിട്ടുപിരിഞ്ഞതു മുതല്‍ രാത്രിയിലല്ലാതെ ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. (ഞാന്‍ തുടര്‍ന്നു നോമ്പനുഷ്ഠിച്ചുപോന്നു)അന്നേരം റസൂല്‍ ﷺ പറഞ്ഞു: നിന്നെത്തന്നെ നീ ശിക്ഷിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. നീ റമസാന വ്രതം അനുഷ്ഠിക്കൂ! മാസംതോറും ഓരോ ദിവസവും അദ്ദേഹം പറഞ്ഞു: കുറച്ചുകൂടി ഏറ്റിത്തരിക. എനിക്കതിന് ത്രാണിയുണ്ട്. അവിടുന്ന് പറഞ്ഞു. എന്നാല്‍ (മാസംതോറും) രണ്ടുദിവസം നീ വ്രതമനുഷ്ഠിക്കൂ. പിന്നെയും അദ്ദേഹം പറഞ്ഞു. അല്പം കൂടി ഏറ്റിത്തരിക. അവിടുന്ന് പറഞ്ഞു. എങ്കില്‍ (മാസം തോറും) മൂന്നുദിവസം നോമ്പനുഷ്ഠിക്കൂ. വീണ്ടും അദ്ദേഹം പറഞ്ഞു. ഇനിയും അവിടുന്ന് എനിക്ക് ഏറ്റിത്തരിക. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എങ്കില്‍ (റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ) യുദ്ധം നിഷിദ്ധമായ (നാല്) മാസങ്ങളില്‍ നീ നോമ്പനുഷ്ഠിക്കുകയും ഉപേക്ഷിക്കുകയും ചെയ്യൂ. മൂന്നു പ്രാവശ്യം അതാവര്‍ത്തിച്ചു. എന്നിട്ട് അവിടുന്ന് മൂന്ന് വിരലുകള്‍ ചേര്‍ത്തുപിടിക്കുകയും പിന്നീടത് വിടര്‍ത്തുകയും ചെയ്തുകൊണ്ട്(അവയില്‍ നിന്ന് മുമ്മൂന്ന് ദിവസം വ്രതമനുഷ്ഠിക്കാന്‍)ആംഗ്യം കാണിച്ചുകൊടുത്തു. (അബൂദാവൂദ്)
-
അബൂഖത്താദ (റ)യില്‍ നിന്ന് നിവേദനം: അറഫാ നോമ്പിനെക്കുറിച്ച് റസൂല്‍ ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു. കഴിഞ്ഞതും വരുന്നതുമായ ഓരോ കൊല്ലങ്ങളിലെ ചെറിയ ാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
-
അബൂഖത്താദ (റ)യി്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍ ﷺ ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ)ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്ലിം)
-
അബൂഅയ്യൂബി (റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍ ﷺ അരുള്‍ ചെയ്തു. വല്ലവനും റമസാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ (ഫലത്തില്‍) അത് കൊല്ലം മുഴുവന്‍ ഫര്‍ള് നോമ്പ് അനുഷ്ഠിച്ചതിന് തുല്യമായി. (മുസ്ലിം)
-
അബൂഖത്താദ (റ)യില്‍ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂല്‍ ﷺ ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുര്‍ആന്‍ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിങ്കല്‍)വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്‍റെ അമലുകള്‍ അല്ലാഹുവിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. (തിര്‍മിദി)
-
ആയിശ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിര്‍മിദി)
-
മുആദത്തി(റ)ല്‍ നിന്ന് നിവേദനം: ആയിശ (റ) യോട് ഒരിക്കല്‍ ഞാന്‍ അന്വേഷിച്ചു. എല്ലാ മാസവും മൂന്ന് ദിവസം റസൂല്‍ ﷺ നോമ്പനുഷ്ഠിക്കാറുണ്ടോ? അതെ എന്നവര്‍ മറുപടി പറഞ്ഞു. ഞാന്‍ ചോദിച്ചു: മാസത്തില്‍ ഏത് ദിവസത്തിലാണ് അവിടുന്ന് നോമ്പനുഷ്ഠിച്ചിരുന്നത്. അവര്‍ മറുപടി പറഞ്ഞു. മാസങ്ങളില്‍ ഏത് ദിവസവും നോമ്പനുഷ്ഠിക്കുന്നത് അവിടുന്ന് ഒരു പ്രശ്നമാക്കിയിരുന്നില്ല (മുസ്ലിം) (ഏതു ദിവസമെങ്കിലും നോമ്പനുഷ്ഠിക്കുമായിരുന്നു)
-
അബൂദര്‍റി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും നീ നോമ്പനുഷ്ഠിച്ചുകൊള്ളുക. (തിര്‍മിദി)
-
ഖത്താദ (റ)യില്‍ നിന്ന് നിവേദനം: അയ്യാമുല്‍ ബീള് അഥവാ പതിമൂന്ന്, പതിനാല്, പതിനഞ്ച് ഏന്നീ ദീവസങ്ങളില്‍ നോമ്പനുഷ്ഠിക്കാന്‍ ഞങ്ങളോട് റസൂല്‍ ﷺ കല്‍പിച്ചിരുന്നു. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നാട്ടില്‍വെച്ചും യാത്രയിലും അയ്യാമുല്‍ബീളില്‍ റസൂല്‍ ﷺ ഒരിക്കലും നോമ്പുപേക്ഷിക്കാറില്ല. (നസാഈ)
-
സൈദി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും നോമ്പ് തുറപ്പിച്ചാല്‍ നോമ്പുകാരന്‍റെ തുല്ല്യഫലം അവന് ലഭിക്കും. അതുകൊണ്ട് നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ ഒന്നും ചുരുങ്ങുകയില്ല. (തിര്‍മിദി)
-
ഉമ്മഉമാറത്തില്‍ (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ അവരുടെ അടുത്ത് കടന്നുചെന്നു. ഉടനെ കുറച്ചാഹാരം കൊണ്ട് വെച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് നീ ഭക്ഷിക്കു. ഞാന്‍ നോമ്പുകാരിയാണ് എന്ന് മറുപടി നല്കിയപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: നോമ്പുകാരന്‍റെയടുത്തുവെച്ച് ആഹാരം കഴിച്ചാല്‍ അത് ഭക്ഷിച്ച് കഴിയുന്നതുവരെ മലക്കുകള്‍ നോമ്പുകാരനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും ചിലപ്പോള്‍ അവിടുന്ന് പറയാറുണ്ട്. അവര്‍ക്ക് വയറ് നിറയുന്നതുവരെ. (തിര്‍മിദി)
-
അനസി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ സഅ്ദ് (റ)ന്‍റെ അടുക്കല്‍ വിരുന്ന് ചെന്നു. ഉടനെ അദ്ദേഹം പത്തിരിയും ഒലിവെണ്ണയും കൊണ്ടുവന്നു. അത് ഭക്ഷിച്ചിട്ട് നബി ﷺ പ്രാര്‍ത്ഥിച്ചു. നോമ്പുകാര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറക്കട്ടെ! നിങ്ങളുടെ ആഹാരം ഉത്തമന്മാര്‍ ഭക്ഷിക്കട്ടെ. മലക്കുകള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. (അബൂദാവൂദ്) (ആഹാരത്തിനുവേണ്ടി ആരെയെങ്കിലും ക്ഷണിച്ചുവരുത്തിയാല്‍ ആഹാരത്തിനുശേഷം അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്)
-
അബ്ദുറഹ്മാന് (റ) പറയുന്നു. റമളാനിലെ ഒരു രാത്രിയില്‍ ഉമര്‍ (റ)ന്‍റെ കൂടെ പള്ളിയിലേക്ക് ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ ഇമാമുകളുടെ കീഴില്‍ നമസ്കരിക്കുന്നതു കണ്ടു. ഉമര്‍ (റ) പറഞ്ഞു. ഇവരെല്ലാം തന്നെ ഒരു ഇമാമിന്‍റെ കീഴില്‍ യോജി്പിക്കുന്നത് ഏറ്റവും ഉത്തമമായി ഞാന്‍ കാണുന്നു. അങ്ങനെ തീരുമാനം അദ്ദേഹം എടുക്കുകയും അവരെയെല്ലാം തന്നെ ഉബയ്യബ്നു കഅ്ബിന്‍റെ കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്തു. ശേഷം മറ്റൊരു രാത്രി ഞാന്‍ അദ്ദേഹത്തിന്‍റെ കൂടെ പുറപ്പെട്ടു. ജനങ്ങള്‍ എല്ലാംതന്നെ അതാ! ഒരു ഇമാമിന്‍റെ കീഴില്‍ നമസ്കരിക്കുന്നു. ഉമര്‍ (റ) പറഞ്ഞു: ഇതു നല്ലൊരു പരിഷ്കരണം തന്നെ. എങ്കിലും ഇപ്പോള്‍ ഉറങ്ങുന്നവനാണ് ഇപ്പോള്‍ നമസ്കരിക്കുന്നവരേക്കാളും ഉത്തമന്മാര്‍. ജനങ്ങള്‍ രാത്രിയുടെ ആദ്യം നമസ്കരിക്കാറുണ്ട്. (ബുഖാരി. 3. 32. 227)
-
ആയിശ (റ) നിവേദനം: നബി ﷺ റമളാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്കരിച്ചതെന്ന് അബൂസലമ (റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ (റ) പറഞ്ഞു. റമളാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ പ്രവാചകന്‍ നമസ്കരിച്ചിട്ടില്ല. (ബുഖാരി. 3. 32. 230)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റമസാനിലെ സുന്നത്ത് (തറാവീഹ്) നമസ്കാരത്തെപ്പറ്റി റസൂല്‍ ﷺ കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. പക്ഷേ നിര്‍ബന്ധമായിട്ട് അത് കല്‍പ്പിച്ചിരുന്നില്ല. അവിടുന്ന് പറയാറുണ്ട്. റമസാനില്‍ വല്ലവനും വിശ്വാസ ദാര്‍ഢ്യത്തോടെയും പ്രതിഫലേച്ഛയോടെയും നമസ്കാരം (തറാവീഹ്) നിര്‍വ്വഹിക്കുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും. (മുസ്ലിം)
38. ലൈലത്തുല്‍ ഖദ്റിന്‍റെ മഹത്വം
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ യുടെ അനുചരന്മാരില്‍ കുറെ പേര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ ഒടവിലത്തെ ആഴ്ചയില്‍ വരുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ നബി ﷺ അരുളി: നിങ്ങളുടെയെല്ലാം സ്വപ്നങ്ങള അവസാനത്തെ എഴുദിവസങ്ങളില്‍ ഒത്തു ചേരുന്നതായി കാണുന്നു. അതുൊണ്ട് വല്ലവനും ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുന്നെങ്കില്‍ അവന്‍ റമളാനിന്‍റെ ഒടുവിലത്തെ ആഴ്ചയിലന്വേഷിക്കട്ടെ. (ബുഖാരി. 3. 32. 232)
-
അബൂസഈദ് (റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തില്‍ നബി ﷺ യോടൊപ്പം ഞങ്ങള്‍ ഇഅ്തികാഫ് ഇരുന്നു. റമളാന്‍ ഇരുപതിന് പ്രഭാതത്തില്‍ നബി ﷺ പള്ളിയില്‍ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങള്‍ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ് ചെയ്യുന്നതായും സ്വപ്നം കണ്ടു. അതിനാല്‍ എന്‍റെ കൂടെ ഇഅ്തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോള്‍ ഞങ്ങള്‍ മടങ്ങി. ആകാശത്തില്‍ ഒരു മേഘപാളി പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്ന് ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്ടുള്ള പള്ളിയുടെ മേല്‍ത്ട്ട് ചോര്ന്നൊലിച്ചുകൊണ്ടിരുന്ു. ശേഷം നമസ്കാരത്തിന് ഇഖാമത്തു വിളിച്ചു. നബി ﷺ കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവിടുത്തെ തിരുനെറ്റിയില്‍ കളിമണ്ണിന്‍റെ അവശിഷ്ടങ്ങള്‍ ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 3. 32. 235)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍. (ബുഖാരി. 3. 32. 236)
-
ആയിശ (റ) നിവേദനം: നബി ﷺ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ട്. (ബുഖാരി. 3. 32. 237)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. 3. 32. 238)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ അരുളി: ലൈലത്തുല്‍ ഖദ്ര്‍ അവസാത്തെ പത്തിലാണ്. 29 ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ മറ്റൊരു നിവേദനത്തില്‍ 24 ല്‍ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു. (ബുഖാരി. 3. 32. 239)
-
ആയിശ (റ) പറയുന്നു: നബി ﷺ അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്‍റെ അര മുറുക്കിയുടുക്കുകയും രാത്രി ജീവിപ്പിക്കുകയും തന്‍റെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 3. 32. 241)
-
അബ്ദുല്ല ഇബ്നുഉമര്‍ (റ) നിവേദനം: റമളാനിലെ അവസാനത്തെ പത്തില്‍ നബി ﷺ ഇഅ്തികാഫ് ഇരിക്കാറുണ്ട്. (ബുഖാരി. 3. 33. 242)
-
ആയിശ (റ) നിവേദനം: നബി ﷺ മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി ﷺ യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)
-
ആയിശ (റ) പറയുന്നു: നബി ﷺ പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുമ്പോള്‍ തന്‍റെ തല എന്‍റെ അടുത്തേക്ക് നീട്ടിത്തരും. അപ്പോള്‍ ഞാന്‍ മുടി വാര്‍ന്നുകൊടുക്കും. നബി ﷺ ഇഅ്ത്തികാഫിരിക്കുമ്പോള്‍ ആവശ്യത്തിന് വേണ്ടിയല്ലാതെ വീട്ടില്‍ പ്രവേശിക്കാറില്ല. (ബുഖാരി. 3. 33. 246)
-
അബ്ദുല്ല ഇബ്നുഉമര്‍ (റ) പറയുന്നു: ഉമര്‍ (റ) നബി ﷺ യോടു ചോദിച്ചു. ഞാന്‍ ജാഹിലിയ്യാകാലത്തു ഒരു രാത്രി മസ്ജിദുല്‍ ഹറമില്‍ ഇഅ്തികാഫ് ഇരിക്കുവാന്‍ വേണ്ടി നേര്‍ച്ചയാക്കിയിട്ടുണ്ട്. അതു ഞാന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടോ? നബി ﷺ അരുളി: നിന്‍റെ നേര്‍ച്ച നീ പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 33. 248)
-
ആയിശ (റ) നിവേദനം: നബി ﷺ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ട്. ഞാന്‍ നബി ﷺ ക്ക് ഒരു മറ നിര്‍മ്മിച്ചുകൊടുക്കും. സുബ്ഹ് നമസ്കരിച്ചതിനുശേഷം അവിടുന്ന് അതില്‍ പ്രവേശിക്കും. അപ്പോള്‍ ഹഫ്സ (റ) ആയിശ (റ) യോട് അവര്‍ക്ക് വേണ്ടി ഒരു മറ നിര്‍മ്മിക്കുവാന്‍ അനുവാദം ചോദിച്ചു. ആയിശ (റ) അനുവാദം നല്‍കുകയും ഒരു മറ നിര്‍മ്മിക്കുകയും ചെയ്തു. സൈനബ(റ) ഇതു കണ്ടപ്പോള്‍ മറ്റൊരു മറ അവരും നിര്‍മ്മിച്ചു. പ്രഭാതമായപ്പോള്‍ നബി ﷺ ഈ തമ്പുകള്‍ കണ്ടു. അവിടുന്ന് ചോദിച്ചു. ഇതു എന്താണ്? അപ്പോള്‍ വിവരം നബി ﷺ യോട് പറയപ്പെട്ടു. നബി ﷺ വീണ്ടും ചോദിച്ചു: പുണ്യമാണോ ഇവയെക്കൊണ്ട് നിങ്ങളുദ്ദേശിക്കുന്നത്? (അതല്ല, പരസ്പരം മല്‍സരമോ?) നബി ﷺ ആ മാസം ഇഅ്തികാഫിരിക്കുന്നതു ഉപേക്ഷിച്ചു. അവസാനം ശവ്വാലിലെ പത്തു ദിവസങ്ങളിലാണ് അവിടുന്ന് ഇഅ്തികാഫ് ഇരുന്നത്. (ബുഖാരി. 3. 33. 249)
-
നബി പത്നി സഫിയ്യ (റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്തില്‍ നബി ﷺ പള്ളിയില്‍ ഇഅ്ത്തികാഫിരുന്നപ്പോള്‍ അവര്‍ നബി ﷺയെ സന്ദര്‍ശിച്ചു. കുറെ സമയം അവര്‍ സംസാരിച്ചശേഷം തിരിച്ചു പോന്നു. യാത്രയയക്കാന്‍ നബി ﷺ അവരെ അനുഗമിച്ചു. ഉമ്മു സലമ (റ) യുടെ വീട്ടിനടുത്തുള്ള പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ രണ്ടു അന്‍സാരിക്കാര്‍ ആ വഴി കടന്നുപോയി. അവര്‍ നബി ﷺ ക്ക് സലാം ചൊല്ലി. നബി ﷺ അവരോട് പറഞ്ഞു. നിങ്ങളിവിടെ നില്‍ക്കുവീന്‍. നിശ്ചയം ഇവള്‍ സഫിയ്യയാണ്. അവര്‍ പറഞ്ഞു. സുബ്ഹാനല്ലാ! പ്രവാചകരേ! നബി ﷺ യുടെ സംശയ നിവാരണം അവരെ സങ്കടപ്പെടുത്തി. നബി ﷺ അരുളി: ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാചും സഞ്ചരിക്കും. അവന്‍ നിങ്ങളിലൂടെ മനസ്സില്‍ വല്ല തെറ്റിദ്ധാരണയും ഉണ്ടാക്കിക്കളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. (ബുഖാരി. 3. 33. 251)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ എല്ലാ റമളാനിലും പത്തു ദിവസം ഇഅ്തികാഫിരിക്ാറുണ്ടായിരുന്നു. നബി ﷺ മരണപ്പെട്ട വര്‍ഷമാവട്ടെ ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (ബുഖാരി. 3. 33. 260)
-
അബ്ദുറഹ്മാനുബ്നു ഔഫ് (റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ എന്‍റെയും റബീഅ്ന്റെ പുത്രന്‍ സഅ്ദിന്‍റെയും ഇടയില്‍ നബി ﷺ സഹോദര്യബന്ധം സ്ഥാപിച്ചു. സഅ്ദ് (റ) പറഞ്ഞു: അന്‍സാരികളുടെ കൂട്ടത്തില്‍ കൂടുതല്‍ ധനമുള്ളവനാണ് ഞാന്‍. എന്‍റെ ധനത്തില്‍ നിന്ന് പകുതി താങ്കള്‍ക്ക് ഞാന്‍ ഭാഗിച്ചു തരാം. എനരണ്ടു ഭാര്യമാരില്‍ ആരെയാണ് താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് നോക്കുക. ഞാനവളെയും വിട്ടു തരാം. (വിവാഹമോചനം നടന്നു)അവളുടെ ഇദ്ദ കഴിഞ്ഞാല്‍ താങ്കള്‍ക്കവളെ ഞാന്‍ വിവാഹം ചെയ്തു തരാം. അപ്പോള്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. അതൊന്നും എനിക്കാവശ്യമില്ല. ഇവിടെ കച്ചവടം ചെയ്യാന്‍ പറ്റുന്ന വല്ല അങ്ങാടിയുമുണ്ടോ? സഅ്ദ് (റ) പറഞ്ഞു: ഉണ്ട് ഖൈനുകാഅ് അങ്ങാടിയാണത്. അബ്ദുറഹ്മാന്‍ ആ മാര്‍ക്കറ്റിലേക്ക് പ്രഭാതത്തില്‍ പുറപ്പെട്ടു. കുറച്ചു പാല്‍ക്കട്ടിയും നെയ്യുമായി വന്നു (അതു വിറ്റു) പിന്നീടെന്നും അതു പതിവാക്കി. അധികം താമസിച്ചില്ല. ഒരിക്കല്‍ അബ്ദുറഹിമാന്‍ തന്‍റെ വസ്ത്രത്തില്‍ മഞ്ഞ സുഗന്ധ ദ്രവ്യം പുരട്ടിവന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു. നീ വിവാഹം കഴിച്ചോ? അതെയെന്ന് അദ്ദേഹം പറഞ്ഞു. ആരെയാണ്? നബി ﷺ വീണ്ടും ചോദിച്ചു. ഒരു അന്‍സാരി സ്ത്രീയെ എന്നദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ അവള്‍ക്ക് മഹ്റ് എത്ര കൊടുത്തുവെന്ന് നബി ﷺ തുടര്‍ന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഈത്തപ്പഴക്കുരുവോളം സ്വര്‍ണ്ണം. നബി ﷺ അരുളി: ഒരാടിനെ അറുത്തെങ്കിലും നീ വിവാഹസദ്യ നടത്തുക. (ബുഖാരി. 3. 34. 264)
-
നുഅ്മാനുബ്നു ബശീര്‍ (റ) പറയുന്നു: നബി ﷺ അരുളി: ഹലാല്‍ (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല്‍ അവ രണ്ിന്നുമിടയില്‍ സാദൃശ്യമായ ചില സംഗതികളുണ്ട്. അപ്പോള്‍ പാപങ്ങളില്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല്‍ വ്യക്തമായ പാപം തീര്‍ച്ചയായും അവന്‍ ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന്‍ വല്ലവനും ധീരത കാണിച്ചാല്‍ അവന്‍ സ്പഷ്ടമായ പാപങ്ങളില്‍ ചെന്നു ചാടുവാന്‍ സാധ്യതയുണ്ട്. പാപങ്ങള്‍ അല്ലാഹുവിന്‍റെ സംരക്ഷണ ഭൂമിയാണ്. വല്ല മൃഗത്തെയും അതിന്‍റെ അരികില്‍ നിന്നുകൊണ്ട് പുല്ല് തീറ്റിച്ചാല്‍ അതു സംരക്ഷണ ഭൂമിയില്‍ കാലെടുത്തുവെച്ചേക്കാം. (ബുഖാരി. 3. 34. 267)
-
അനസ് (റ) നിവേദനം: വീണു കിടക്കുന്ന ഒരു ഈത്തപ്പഴത്തിന്‍റെ അരികിലൂടെ നബി ﷺ കടന്നുപോയി. അവിടുന്ന് പറഞ്ഞു. ഇതു സകാത്തിന്‍റെ ഇനമായിരിക്കുമോ എന്ന ഭയമില്ലാതിരുന്നെങ്കില്‍ ഞാനത് ഭക്ഷിക്കുമായിരുന്നു. (ബുഖാരി. 3. 34. 271)
-
അബ്ബാസ് ബിന്‍ തമീം(റ) തന്‍റെ പിതൃവ്യനില്‍ നിന്ന് നിവേദനം: നമസ്കാരത്തില്‍ വുളു മുറിഞ്ഞുവോ എന്ന് സംശയിക്കുന്നതിനെ സംബന്ധിച്ച് ഒരാള്‍ നബി ﷺ യോട് വലാതിപ്പെട്ടു. നബി ﷺ അരളി: നീ നമസ്കാരം ഉപേക്ഷിക്കേണ്ടതില്ല. ശബ്ദം നീ കേള്‍ക്കുകയോ വാസന നിനക്കനുഭവപ്പെടുകയോ ചെയ്യുന്നതുവരെ. സുഹ്‌രി പറയുന്നു: നീ വാസന ദര്‍ശിക്കുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യാത്തപക്ഷം വുളു എടുക്കേതില്ല. (ബുഖാരി. 3. 34. 272)
-
ആയിശ (റ) പറയുന്നു: ഒരു വിഭാഗം ജനങ്ങള്‍ നബി ﷺ യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകള്‍ ഞങ്ങള്‍ക്ക് മാംസം കൊണ്ടു വന്നു തരാറുണ്ട്. ബിസ്മി ചൊല്ലി അറുത്തതാണോ അല്ലയോ അതെന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോള്‍ നബി ﷺ അരുളി: നിങ്ങള്‍ ബിസ്മി ചൊല്ലി തിന്നുകൊള്ളുക. (ബുഖാരി. 3. 34. 273)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മനുഷ്യര്‍ക്ക് ഒരു കാലഘട്ടം വരും. അന്ന് മനുഷ്യന്‍ സമ്പാദിക്കുന്ന ധനം ഹാറാമായതോ ഹലാലായതോ എന്നൊന്നും ഗൌനിക്കുകയില്ല. (ബുഖാരി. 3. 34. 275)
-
സൈദ്ബ്നു അര്‍കം(റ) ബറാഅ് (റ) എന്നിവര്‍ പറയുന്നു: നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ രണ്ടു കച്ചവടക്കാരായിരുന്നു. ഒരിക്കല്‍ നാണയം മാറ്റുന്നതിനെക്കുറിച്ച് ഞങ്ങള്‍ നബി ﷺ യോട് ചോദിച്ചു. അവിടുന്ന് അരുളി: റൊക്കമായിട്ടാണെങ്കില്‍ തരക്കേടില്ല. അവധിക്കാണെങ്കില്‍ പാടില്ല. (ബുഖാരി. 3. 34. 276)
-
ഉബൈദ് ബിന്‍ ഉമര്‍ (റ) പറയുന്നു: ഒരിക്കല്‍ അബൂമൂസ (റ) ഉമര്‍ (റ)ന്‍റെ വാതില്‍ക്കല്‍ ചെന്ന് അകത്ത് കടക്കാനനുവാദം ചോദിച്ചു. എന്നാല്‍ ഉമര്‍ (റ) അദ്ദേഹത്തിന് അനുമതി നല്‍കിയില്ല. അദ്ദേഹം എന്തോ ജോലിയില്‍ മുഴുകിയിരുന്നതുപോലെ തോന്നി. അബൂമൂസ തിരിച്ചു നടന്നു. അപ്പോള്‍ ഉമര്‍ (റ) ജോലിയില്‍ നിന്നു വിരമിച്ചു. അബുമൂസയുടെ ശബ്ദം ഞാനിപ്പോള്‍ കേട്ടല്ലോ? അദ്ദേഹത്തെ ഇങ്ങോട്ട് കടക്കാനനുവദിക്കുക. ഉമര്‍ (റ) പറഞ്ഞു. അദ്ദേഹം പൊയ്ക്കഴിഞ്ഞുവെന്ന് ഒരാള്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തെ വിളിപ്പിച്ചു. (മടങ്ങിപ്പോകാനെന്താണ് കാരണമെന്നന്വേഷിച്ചു)ഇങ്ങനെ ചെയ്യാനാണ് നബി ﷺ ഞങ്ങളോട് കല്‍പ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ താങ്കളെനിക്ക് തെളിവ് തരണം എന്ന് ഉമര്‍ (റ) പറഞ്ഞു. അങ്ങനെ അദ്ദേഹം (അബൂമൂസ) അന്‍സാരികളുടെ സദസ്സിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അബൂസഈദ് പോലും താങ്കള്‍ക്ക് ഇതിനു സാക്ഷി നില്‍ക്കുന്നതാണ്. എന്ന് മറുപടി പറഞ്ഞു. അങ്ങനെ അബൂസഈദിനെയുമായി അദ്ദേഹം മടങ്ങി. ഉമര്‍ (റ) പറഞ്ഞു. കച്ചവടത്തിനുവേണ്ടി അങ്ങാടിയില്‍ പോകല്‍ നബി ﷺ യുടെ ഈ കല്‍പ്പന ഗ്രഹിക്കുന്നതില്‍ നിന്ന് എന്നെ അശ്രദ്ധയിലാക്കി. (ബുഖാരി. 3. 34. 277)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ സമ്പാദ്യത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമില്ലാതെ തന്നെ ചിലവ് ചെയ്താല്‍ പ്രതിഫലത്തിന്‍റെ പകുതി അവള്‍ക്കുണ്ട്. (ബുഖാരി. 3. 34. 280)
-
അനസ് (റ) നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ ശ്രവിച്ചു. വല്ലവനും തന്‍റെ ജീവിത വിഭവങ്ങളില്‍ സമൃദ്ധിയുണ്ടാകണമെന്നും സല്‍കീര്‍ത്തി പിന്‍തലമുറകളില്‍ നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്‍റെ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 3. 34. 281)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരു ജൂതനില്‍ നിന്നും അവധി നിര്‍ണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്‍റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു. (ബുഖാരി. 3. 34. 282)
-
അനസ് (റ) നിവേദനം: പഴകി അല്‍പം ദുര്‍ഗന്ധമുള്ള നെയ്യും ബാര്‍ലിയുടെ റൊട്ടിയും അദ്ദേഹം നബി ﷺ ക്ക് കൊണ്ടു പോയിക്കൊടുത്തു. നിശ്ചയം നബി ﷺ തന്‍റെ കവചം മദീനയിലെ ഒരു ജൂതന് പണയം വെച്ചു. അയാളില്‍ നിന്നു തന്‍റെ കുടുംബത്തിനു കുറച്ച് ബാര്‍ലി വിലക്ക് വാങ്ങി. അനസ് (റ) പറയുന്നു: സന്ധ്യയാകുമ്പോള്‍ നബി ﷺ യുടെ കുടുംബത്തില്‍ ഒരു സാഅ് ഗോതമ്പോ മറ്റു ധാന്യങ്ങളോ കാണുകയില്ല. അദ്ദേഹത്തിന് ഒമ്പതു ഭാര്യമാരുണ്ട് താനും. (ബുഖാരി. 3. 34. 283)
-
ആയിശ (റ) നിവേദനം: അബൂബക്കര്‍ സിദ്ദീഖിനെ ഖലീഫയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ അധ്വാനം(തൊഴില്‍)എന്‍റെ കുടുംബത്തിന്‍റെ ചിലവിന്ന് ഒരിക്കലും മതിയാവാതെ വരികയില്ലെന്ന് എന്‍റെ ജനതക്കറിയാം. എങ്കിലും മുസ്ളിംകളുടെ പ്രശ്നം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. അതിനാല്‍ അബൂബക്കറിന്‍റെ കുടുംബം ഈ ധനത്തില്‍ നിന്ന് നിത്യവൃത്തിക്കുള്ളതു ഭക്ഷിക്കുന്നതാണ്. മുസ്ളിംകള്‍ക്ക് വേണ്ടി ഈ ധനത്തില്‍ ഞാന്‍ അധ്വാനിക്കുകയും ചെയ്യും. (ബുഖാരി. 3. 34. 284)
-
ആയിശ (റ) പറയുന്നു: നബി ﷺ യുടെ അനുചരന്‍മാര്‍ സ്വയം അധ്വാനിക്കുന്നവരായിരുന്നു. ഒരു തരം ദുര്‍ഗന്ധം അവരുടെ ശരീരത്തില്‍ നിന്ന് വമിക്കും. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ കുളിക്കുവീന്‍. (ബുഖാരി. 3. 34. 285)
-
മിഖ്ദാം(റ) പറയുന്നു: നബി ﷺ അരുളി: സ്വന്തം കൈകൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും ഭക്ഷിച്ചിട്ടില്ല. പ്രവാചകനായ ദാവൂദ് (അ) തന്‍റെ കൈകൊണ്ടു അധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. (ബുഖാരി. 3. 34. 286)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സ്വന്തം അധ്വാനഫലമല്ലാതെ ദാവൂദ് (അ) ഭക്ഷിച്ചിരുന്നില്ല. (ബുഖാരി. 3. 34. 287)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും. (ബുഖാരി. 3. 34. 290)
-
ഹുദൈഫ: (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു. നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്‍റെ കാര്യസ്ഥന്മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു. (ബുഖാരി. 3. 34. 291)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്‍റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അലലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍ക. (ബുഖാരി. 3. 34. 292)
-
ഹക്കീം (റ) നിവേദനം: നബി ﷺ അരുളി: വാങ്ങന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്‍റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബര്‍ക്കത്തു നഷ്ടപ്പെടും. (ബുഖാരി. 3. 34. 293)
-
അബൂസഈദ് (റ) പറയുന്നു: യുദ്ധത്തില്‍ ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ താഴ്ന്നതും മുന്തിയതും കൂട്ടിക്കലര്‍ത്തിയ ഈത്തപ്പഴം ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. നല്ല ഒരു സാഅ് കാരക്കക്ക് പകരം ഈ കലര്‍ത്തിയ കാരക്ക രണ്ട് സാഅ് ഞങ്ങള്‍ വില്‍ക്കാറുണ്ട്. അപ്പോള്‍ നബി ﷺ അരുളി: രണ്ട് സാഅ് ഒരു സാഇന്നും രണ്ട് ദിര്‍ഹം ഒരു ദിര്‍ഹമിന്നും വില്‍ക്കാന്‍ പാടില്ല. (ബുഖാരി. 3. 34. 294)
-
അബൂമസ്ഊദ് (റ) പറയുന്നു: അബൂശുഐബ് എന്ന് വിളിക്കപ്പെടുന്ന ഒരു ന്‍സാരി വന്ന് തന്‍റെ കശാപ്പ്കാരനായ അടിമയോടു പറ്ഞു. ീ അഞ്ച് പേര്‍ക്ക് മതിയാകന്ന ഭക്ഷണം എനിക്ക് വേണ്ടി തയ്യാറാക്കുക. അഞ്ചില്‍ ഒരുവനായിക്കൊണ്ട് നബി ﷺയെ ക്ഷണിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. നിശ്ചയം വിശപ്പ് ഞാന്‍ നബി ﷺ യുടെ മുഖത്തു ദര്‍ശിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം അവരെ വിളിച്ചു. നബി ﷺ യുടെ കൂടെ ക്ഷണിക്കാത്ത ഒരു മനുഷ്യനും പുറപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഇദ്ദേഹം ഞങ്ങളെ അനുഗമിച്ചതാണ്. താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് സമ്മതം നല്‍കുക. തിരിച്ചു പോകുവാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം തിരിച്ചുപോകും. അദ്ദേഹം പറഞ്ഞു: ഞാന്‍ അയാള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നു. തിരിച്ചുപോകേണ്ടതില്ല. (ബുഖാരി. 3. 34. 295)
-
ഔന് ബിന്‍ അബീജുഹൈഫ (റ) പറയുന്നു: എന്‍റെ പിതാവ് കൊമ്പ് വെക്കുന്ന ഒരടിമയെ വിലക്കു വാങ്ങി. ഇതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി ﷺ നായയുടെയും രക്തത്തിന്‍റെയും വില വിരോധിച്ചിരിക്കുന്നു. അവിടുന്ന് പച്ച കുത്തുന്നതും കുത്തിക്കുന്നതും പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും വിരോധിച്ചിരിക്കുന്നു. അതുപോലെ രൂപങ്ങള്‍ നിര്‍മ്മിക്കുന്നവനെ ശപിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 299)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: കച്ചവടക്കാരന്‍റെ സത്യം ചെയ്യല്‍ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബര്‍ക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)
-
അബ്ദുറഹ്മാനുബ്നു അബീ ഔഫ (റ) നിവേദനം: ഒരു മനുഷ്യന്‍ തന്‍റെ ചരക്ക് അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ച് താന്‍ അതിന്ന് നല്‍കാത്ത വില നല്‍കിയിട്ടുണ്ടെന്ന് അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു. മുസ്ളിംകളില്‍ പെട്ട ഒരു മനുഷ്യന്‍ അതു സ്വീകരിക്കുവാന്‍ വേണ്ടി. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. (നിശ്ചയം അല്ലാഹുവിന്‍റെ കരാറുകളും തങ്ങളുടെ സത്യങ്ങളും തുച്ഛമായ വിലക്ക് വില്‍ക്കുന്നവര്‍. ആലു-ഇംറാന്‍:77). (ബുഖാരി. 3. 34. 301)
-
അലി (റ) നിവേദനം: ഗനീമത്തുസ്വത്തില്‍ നിന്ന് പ്രായം ചെന്ന ഒരു പെണ്‍ ഒട്ടകം ലഭിച്ചു. നബി ﷺ ക്ക് അവകാശപ്പെട്ട അഞ്ചില്‍ ഒന്ന്(യുദ്ധസ്വത്തില്‍) നിന്ന് എനിക്ക് അതുപോലെയുള്ള ഒരു ഒട്ടകത്തെയും നല്‍കി. ഫാത്തിമ (റ) യുമായി വീടു കൂടാന്‍ ഞാന്‍ ഉദ്ദേശിച്ചപ്പോള്‍ ബനീഗയ്നുഗാഅ് ഗ്രോത്രത്തില്‍ പെട്ട ഒരു ആഭരണപ്പണിക്കാരനോട് എന്‍റെ കൂടെ അനുഗമിക്കുവാന്‍ ഞാന്‍ കരാര്‍ ചെയ്തു. അങ്ങനെ ഞങ്ങള്‍ ഇദ്ഖര്‍ പുല്ല് കൊണ്ടുവരികയും ഞാനത് ആഭരണപ്പണിക്കാരന് വില്‍ക്കുകയും കല്ല്യാണസദ്യ നല്‍കുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 302)
-
ഖബ്ബാബ് (റ) പറയുന്നു: അജ്ഞാന കാലത്ത് ഞാനൊരു കൊല്ലനായിരുന്നു. ആസ്വിബ്നുവാഇല്‍ എനിക്ക് ഒരു സംഖ്യ കടം തരാനുണ്ടായിരുന്നു. ഞാനതു ആവശ്യപ്പെട്ടുകൊണ്ട് അയാളെ സമീപിച്ചു. അയാള്‍ പറഞ്ഞു: നീ മുഹമ്മദിനെ നിഷേധിക്കും വരേക്കും നിന്‍റെ സംഖ്യ ഞാന്‍ തരികയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു നിന്നെ മരിപ്പിച്ച് പുനര്‍ജീവിപ്പിക്കും വരേക്കും മുഹമ്മദ് ﷺ നെ ഞാന്‍ നിഷേധിക്കുകയില്ല. അയാള്‍ പറഞ്ഞു. എങ്കില്‍ ഞാന്‍ മരിച്ചു വീണ്ടും ജീവിക്കുന്നതുവരെ നീയെന്നെ വിട്ടേക്കുക. അന്നെനിക്ക് ധാരാളം ധനവും സന്താനവും കൈവരും. അപ്പോള്‍ നിന്‍റെ കടം ഞാന്‍ വീട്ടാം. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവനെ നീ കണ്ടുവോ? അവന്‍ പറയുന്നു. എനിക്ക് ധനവും സന്താനങ്ങളും ലഭിക്കുമെന്ന്. അവന്‍ അദൃശ്യ കാര്യങ്ങളുടെ മണ്ഡലങ്ങളിലേക്ക് തലയുയര്‍ത്തി നോക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് വല്ലകരാറും അവന്‍ കരസ്ഥമാക്കി വെച്ചിട്ടുണ്ടോ? (19:77&39;78) (ബുഖാരി. 3. 34. 304)
-
അനസ് (റ) പറയുന്നു: തീര്‍ച്ചയായും ഒരു തയ്യല്‍ക്കാരന്‍ നബി ﷺയെ അയാള്‍ നിര്‍മ്മിച്ച ഭക്ഷണത്തിന് ക്ഷണിച്ചു. അനസ് (റ) പറഞ്ഞു: ആ ഭക്ഷണത്തിന് ഞാനും പോയിരുന്നു. അയാള്‍ റൊട്ടിയും ചുരുക്കയും ഉണക്ക മാംസവും ചേര്‍ത്തുണ്ടാക്കിയ കറിയും കൊണ്ടു വന്ന് വെച്ചു. പിഞ്ഞാണത്തിന്‍റെ ഭാഗങ്ങളില്‍ നിന്നും നബി ﷺ ചുരുക്ക പെറുക്കിയടുത്തു തിന്നുകൊണ്ടിരുന്നു. അനസ് (റ) പറയുന്നു: അന്നു മുതല്‍ ഞാന്‍ ചുരുക്ക ഇഷ്ടപ്പെടാന്‍ തുടങ്ങി. (ബുഖാരി. 3. 34. 305)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരു ജൂതനില്‍ നിന്ന് കടമായി കുറെ ഭക്ഷണം വാങ്ങുകയും തന്‍റെ പടയങ്കി അയാളെ ഏല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 309)
-
അംറ് (റ) പറയുന്നു: നവ്വാസ് എന്നു പേരുള്ള ഒരാളുടെ അടുത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഒരു തരം രോഗം ബാധിച്ച ഒരൊട്ടകം ഉണ്ടായിരുന്നു. ഇബ്നുഉമര്‍ (റ) ആ ഒട്ടകത്തെ അതിന്‍റെ ഒരു പങ്കുകാരില്‍ നിന്ന് വിലക്ക് വാങ്ങി. വില്‍പ്പന നടത്തിയവന്‍ തന്‍റെ പങ്കുകാരന്‍റെ അടുത്തുവന്നു പറഞ്ഞു. ആ ഒട്ടകത്തെ നാം വില്‍പ്പന നടത്തി. നീ ആര്‍ക്കാണ് അതിനെ വിറ്റതെന്ന് സ്നേഹിതന്‍ ചോദിച്ചു. ഇന്ന സ്വഭാവമുള്ള ഒരു കിഴവനെന്ന് അയാള്‍ മറുപടി പറഞ്ഞു. സ്നേഹിതന്‍ പറഞ്ഞു. നിനക്ക് നാശം. അല്ലാഹു സത്യം. അതു ഇബ്നുഉമര്‍ (റ) ആണ്. അങ്ങനെ അദ്ദേഹം ഇബ്നു ഉമര്‍ (റ)ന്‍റെ അടുത്തുവന്നു പറഞ്ഞു: ദാഹമുള്ള ഒട്ടകത്തെയാണ് എന്‍റെ പങ്കുകാരന്‍ താങ്കള്‍ക്ക് വിറ്റത്. അതിന്‍റെ രോഗത്തെക്കുറിച്ച് അയാള്‍ താങ്കളെ ഉണര്‍ത്തിയിട്ടില്ല. എങ്കില്‍ നീയതിനെ കൊണ്ട് പോയ്ക്കൊള്ളുകയെന്ന് ഇബ്നു ഉമര്‍ (റ) പറഞ്ഞു. അയാളതിനെ തെളിച്ചുകൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ഇബ്നുഉമര്‍ (റ) പറഞ്ഞു. അതിനെ നീ വിട്ടേക്കൂ. എല്ലാ രോഗങ്ങളും പകരുകയില്ലെന്ന നബി ﷺ യുടെ വിധിയിന്മേല്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. (ബുഖാരി. 3. 34. 312)
-
അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: നല്ല സ്നേഹിതന്‍റെയും ചീത്ത സ്നേഹിതന്‍റെയും ഉപമ കസ്തൂരി വില്‍ക്കുന്നവന്‍റെയും കൊല്ലന്‍റെ ഉല പോലെയുമാണ്. കസ്തൂരി വില്‍ക്കുന്നവനില്‍ നിന്ന് നിന്നിലേക്ക് പകരുക ഒന്നുകില്‍ നീ അതു വിലക്ക് വാങ്ങലോ അല്ലെങ്കില്‍ അതിന്‍റെ വാസന നിനക്ക് അനുഭവപ്പെടലോ ആണ്. എന്നാല്‍ കൊല്ലന്‍റെ ഉല നിന്‍റെ വീട് അഗ്നിക്കിരയാക്കും. അല്ലെങ്കില്‍ നിന്‍റെ വസ്ത്രത്തെ കരിക്കം. അല്ലെങ്കില്‍ ചീത്ത വാസന നിനക്ക് അനുഭവപ്പെടും. (ബുഖാരി. 3. 34. 314)
-
ആയിശ (റ) നിേദനം: അവര്‍ ചിത്രങ്ങളുള്ള ഒരു കുഷ്യന്‍ വിലക്ക് വാങ്ങി. നബി ﷺ അതു കണ്ടപപോള്‍ അകത്തു പ്രവേശിക്കാതെ വാതില്‍ക്കല്‍ തന്നെ നിന്നു. നബി ﷺ യുടെ മുഖത്ത് വെറുപ്പ് ഞാന്‍ മനസ്സിലാക്കി. ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ ഇതാ അല്ലാഹുവിങ്കലേക്കും അവന്‍റെ ദൂതനിലേക്കും പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാനെന്തു തെറ്റാണ് ചെയ്തത്? നബി ﷺ ചോദിച്ചു: എന്താണീ കുഷ്യന്‍റെ സ്ഥിതി? ഞാന്‍ പറഞ്ഞു. അങ്ങേക്കിരിക്കാനും തലക്ക് വെക്കാനും വേണ്ടി ഞാന്‍ വാങ്ങിയതാണ്. അപ്പോള്‍ നബി ﷺ അരുളി: ഈ രൂപങ്ങളുണ്ടാക്കിയവര്‍ പരലോകത്ത് വെച്ച് ശിക്ഷിക്കപ്പെടും. നിങ്ങള്‍ സൃഷ്ടിച്ചതിനെ ജീവിപ്പിക്കുവീന്‍ എന്നവരോട് വിളിച്ചു പറയും. രൂപങ്ങളുള്ള വീട്ടില്‍ (നന്മയുടെ മലക്കുകള്‍ പ്രവേശിക്കുകയില്ല). (ബുഖാരി. 3. 34. 318)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്. അല്ലെങ്കില്‍ വില്‍പ്പന സമയത്ത് തന്നെ പിന്‍മാറാന്‍ സ്വാതന്ത്യമുണ്ടെന്ന് വ്യവസ്ഥ വെക്കുനന കച്ചവടത്തില്‍ നിന്നും ഇബ്നു ഉമര്‍ (റ) തനിക്ക് തൃപ്തികരമായ എന്തെങ്കിലും വിലകക് വാങ്ങിയാല്‍ വില്‍പ്പനക്കാരനില്‍ നിന്നും വേഗത്തില്‍ വേര്‍പിരിയും. (ബുഖാരി. 3. 34. 320)
-
ഇബ്നുഉമര്‍ (റ) പറയുന്നു: ഒരാള്‍ നബി ﷺ യുടെ അടുത്തുവന്ന് ആളുകള്‍ കച്ചവടത്തില്‍ തന്നെ വഞ്ചിച്ചു കളയുന്നുവെന്ന് ആവലാതിപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു. നീ കച്ചവടം ചെയ്യുമ്പോള്‍ (വാങ്ങുന്നവനോട്) ചതിയൊന്നും ഉണ്ടാക്കരുത് എന്നു പറയുക. (ബുഖാരി. 3. 34. 328)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: ഒരു സൈന്യം കഅബയെ ആക്രമിക്കും. അവര്‍ ബൈദാഅ് എന്ന സ്ഥലത്തെത്തിയാല്‍ ആ സമൂഹം ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ആയിശ (റ) പറഞ്ഞു. പ്രവാചകരേ! സമൂഹം ആദ്യം മുതല്‍ അവസാനം വരെ (ഒന്നടങ്കം)എങ്ങിനെയാണ് ഭൂമിയിലാണ്ടു പോകുക? അവരില്‍ കച്ചവടക്കാരും നിരപരാധികളും എല്ലാമുണ്ടാവില്ലേ? നബി ﷺ ആവര്‍ത്തിച്ചു. അതെ അവര്‍ ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ശേഷം അവരുടെ ഉദ്ദേശമനുസരിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. (ബുഖാരി. 3. 34. 329)
-
അനസ് (റ) നിവേദനം: നബി ﷺ ഒരിക്കല്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്നു. പിന്നില്‍ നിന്ന് ഒരാള്‍ അബുല്‍ കാസിം എന്ന് വിളിച്ചു. നബി ﷺ അയാളുടെ നേരെ തിരിഞ്ഞു നോക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു. ഞാന്‍ ഇന്നയാളിനെയാണ് വിളിച്ചത്. താങ്കളെയല്ല. നബി ﷺ അരുളി: നിങ്ങള്‍ എന്‍റെ പേര് ഇട്ടു കൊള്ളുവീന്‍. എന്നാല്‍ എന്‍റെ വിളിക്കുന്ന പേര് നിങ്ങള്‍ ഇടരുത്. (ബുഖാരി. 3. 34. 331)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഒരു ദിവസം പകലിന്‍റെ ഒരു ഭാഗത്ത്(അങ്ങാടിയിലേക്ക്)പുറപ്പെട്ടു. ഞാനും നബി ﷺ യോടൊപ്പമുണ്ടായിരുന്നു. നബി ﷺ എന്നോടും ഞാന്‍ നബി ﷺ യോടും ഒന്നും സംസാരിച്ചിരുന്നില്ല. അങ്ങിനെ ഞങ്ങള്‍ കൈനുകാഅ് അങ്ങാടിയില്‍ എത്തി. (അവിടെ നിന്ന് മടങ്ങി) ഫാത്വിമ (റ) യുടെ വീട്ടില്‍ ചെന്നു. അവരുടെ മുറ്റത്തിരുന്നു. ആ കൊച്ച് ഇവിടെയില്ലേ? ആ കൊച്ച് ഇവിടെയില്ലേ? എന്ന് നബി ﷺ വിളിച്ചു ചോദിച്ചു. (തന്‍റെ പൌത്രന്‍ ഹസ്സന്‍ (റ) നെ ഉദ്ദേശിച്ചാണ് നബി ﷺ ആ കൊച്ച് എന്ന് പറഞ്ഞത്). (ബുഖാരി. 3. 34. 333)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ യുടെ കാലത്തു ചരക്കുമായി വരുന്ന യാത്രക്കാരില്‍ നിന്നും ജനങ്ങള്‍ ആഹാരസാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ആഹാര സാധനങ്ങള്‍ വാങ്ങിയ സ്ഥലത്തു നിന്നും അവ വില്‍ക്കുവാനുള്ള(അങ്ങാടിയിലെ)സ്ഥലത്തേക്ക് മാറ്റിയ ശേഷമല്ലാതെ വീണ്ടും കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നബി ﷺ ആളെ അയ്ക്കാറുണ്ടായിരുന്നു. ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ ആഹാര സാധനം വാങ്ങിയാല്‍ അതു ഏറ്റെടുത്ത ശേഷമല്ലാതെ വീണ്ടും വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 334)
-
അംറ്ബ്നുല്‍ ആസ്വി(റ) മകന്‍ അബ്ദുല്ല (റ) നിവേദനം: അത്വാഅ് (റ) അദ്ദേഹത്തോട് തൌറാത്തില്‍ നബി ﷺയെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ അത് എന്നോട് പറയുക. അദ്ദേഹം പറഞ്ഞു. അതെ! അല്ലാഹു സത്യം. നബി ﷺയെ ഖുര്‍ആനില്‍ വിശേഷിപ്പിച്ചു ഗുണങ്ങളില്‍ ചിലതു തൌറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലയോ പ്രവാചകരേ! സത്യദീനിന്ന് സാക്ഷിയായും സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനായും അക്ഷരജ്ഞാനമില്ലാത്ത അറബികള്‍ക്ക് ഒരു രക്ഷാ സാങ്കേതമായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കള്‍ എന്‍റെ അടിമയും ദൂതനുമാണ്. മുതവക്കില്‍ എന്നാണ് നിനക്ക് നാം നല്‍കിയ പേര്. താങ്കള്‍ ഒരു ദു: സ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ താങ്കള്‍ തിന്മകൊണ്ട് തടുക്കുകയില്ല. എന്നാല്‍ വീട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീര്‍ക്കും വരേക്കും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവര്‍ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കാതുകളും മൂടിവെച്ച മനസ്സുകളും തുറക്കും. (ബുഖാരി. 3. 34. 335)
-
ജാബിര്‍ (റ) പറയുന്നു: അബ്ദുല്ലാഹിബ്നു അംറ് (റ) (അതായത് എന്‍റെ പിതാവ്) മരിക്കുമ്പോള്‍ അദ്ദേഹത്തിന് കുറെ കടങ്ങള്‍ ഉണ്ടായിരുന്നു. കടങ്ങള്‍ വിട്ട് കൊടുക്കാന്‍ അദ്ദേഹത്തിന്‍റെ കടക്കാരെ ഉപദേശിക്കുവാനായി ഞാന്‍ നബി ﷺയെ സഹായമെടുത്തു. നബി ﷺ അപ്രകരം അവരോടാവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചില്ല. നബി ﷺ എന്നോട് പറഞ്ഞു: നീ പോയി നിന്‍റെ ഈത്തപ്പഴങ്ങളൊക്കെ ഇനം തിരിച്ച് വെക്കുക. അജ്വത്ത് വേറെ ഇനമായും അദ്ഖുബ്നുസൈദ് വേറെ ഇനമായും വെക്കുക. ശേഷം എന്‍റെയടുത്തേക്ക് ആളെ അയക്കുക. ഞാന്‍ അപ്രകാരം ചെയ്തു. നബി ﷺ യുടെ അടുത്തേക്ക് ആളയച്ചു. നബി ﷺ വന്നു. ഈത്തപ്പഴ കൂമ്പാരത്തില്‍ മീതെ ഇരുന്നിട്ടു അരുളി: കടക്കാര്‍ക്ക് നീ അളന്നു കൊടുക്കൂ. ഞാനവര്‍ക്ക് കണക്ക് തീര്‍ത്തു അളന്നു കൊടുത്തു. എന്നിട്ടും എന്‍റെ കാരക്ക ഒട്ടും കുറയാതെ അവശേഷിച്ചു. (ബുഖാരി. 3. 34. 337)
-
മിഖ്ദാം(റ) നിവേദനം: നബി ﷺ അരുളി: നിങ്ങളുടെ ഭക്ഷണസാധനങ്ങള്‍ അളന്നു കൊടുക്കുവീന്‍. എങ്കില്‍ അതില്‍ നിങ്ങള്‍ക്ക് നന്മയുണ്ടാകും. (ബുഖാരി. 3. 34. 338)
-
അബ്ദുല്ലാഹിബ്നു സൈദ് (റ) നിവേദനം: ഇബ്രാഹിം മക്കയെ ഹറം ആയി നിശ്ചയിക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതുപോലെ ഞാന്‍ മദീനായെ ഹറം ആക്കി നിശ്ചയിക്കുകയും അതിന്‍റെ അളവ് പാത്രങ്ങളായ മുദ്ദിലും സാഇലും അനുഗ്രഹം ചൊരിയേണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 339)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ആഹാരസാധനം കച്ചവടം ചെയ്തിട്ട് ഏറ്റ് വാങ്ങും മുമ്പ് വീണ്ടും വില്‍പ്പന നടത്തുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. ഞാന്‍ (ത്വാവൂദ്)ചോദിച്ചു. അതെങ്ങിനെയാണ്? ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അതു യാഥാര്‍ത്ഥ്യത്തില്‍ ദിര്‍ഹമിന് പകരണം ദിര്‍ഹം കൈമാറലാണ്. കാരണം ചരക്ക് പിന്നീടേ കൊടുക്കുന്നുള്ളൂ. (ബുഖാരി. 3. 34. 342)
-
ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ണ്ണം നല്‍കി സ്വര്‍ണ്ണം കൈമാറുന്നത് പലിശയാണ്. എന്നാല്‍ റൊക്കമായിട്ടാണെങ്കില്‍ വിരോധമില്ല. ഗോതമ്പ് കൊടുത്ത് ഗോതമ്പ് കൈമാറുന്നതു പലശയാണ്. എന്നാല്‍ റൊക്കമാണെങ്കില്‍ വിരോധമില്ല. ഈത്തപ്പഴം കൊടുത്തു ഈത്തപ്പഴം കൈമാറുന്നത് പലിയാണ്. പക്ഷെ, റൊക്കമാണെങ്കില്‍ വിരോധമില്ല. ബാര്‍ലി കൊടുത്തു ബാര്‍ലി വങ്ങുന്നതു പലിശയാണ്. റൊക്കമാണെങ്കില്‍ വിരോധമില്ല. (ബുഖാരി. 3. 34. 344)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഭക്ഷണസാധനങ്ങള്‍ മതിച്ചു വാങ്ങുകയും അവ വ്യാപാരകേന്ദ്രത്തിലെത്തിക്കും മുമ്പ് വില്‍പന നടത്തുകയും ചെയ്തവരെ അടിക്കുന്നത് നബി ﷺ യുടെ കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 3. 34. 347)
-
ആയിശ (റ) പറയുന്നു: പകലിന്‍റെ ഏതെങ്കിലും ഒരു അറ്റത്ത് നബി ﷺ അബൂബക്കറിന്‍റെ വീട്ടില്‍ കയറി വരാത്ത ദിവസവും ഉണ്ടായിരുന്നില്ല. ഹിജ്റ പോകുവാനുള്ള അനുവാദം നബി ﷺ ക്ക് ലഭിച്ചപ്പോള്‍ ഉച്ച സമയത്തു നബി ﷺ ഞങ്ങളുടെ വീട്ടില്‍ കയറി വന്നത് ഞങ്ങളെ ഭയപ്പെടുത്തി. അബൂബക്കര്‍ നബി ﷺ യുടെ വരവ് അറിഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞു: എന്തോ പുതിയ പ്രശ്നം സംഭവിച്ചതുകൊണ്ടാണ് നബി ﷺ ഈ സമയത്തു നമ്മുടെ അടുത്തു വന്നിട്ടുള്ളത്. അങ്ങനെ നബി ﷺ പ്രവേശിച്ചുകൊണ്ട് അബൂബക്കറിനോട് പറഞ്ഞു: നിന്‍റെ അടുത്തു ഉള്ളവരെ പുറത്താക്കുക. പ്രവാചകരേ! എന്‍റെ രണ്ടു പെണ്‍കുട്ടികളായ ആയിശ (റ)യും അസ്മാഅ് (റ)യും മാത്രമാണ് ഇവിടെയുള്ളതെന്് അബൂബക്കര്‍ (റ) മറുപടി പറഞ്ഞു. നബി ﷺ പറഞ്ഞു. എനിക്ക് ി്റ പുറപ്പെടാന്‍ അനുവാദം ലിച്ചതു നീ അറിഞ്ഞില്ലേ? പ്രവാചകരേ! ഞാന്‍ അനുഗമിക്കേണ്ടതുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. അതെയെന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. അബൂബക്കര്‍ പറഞ്ഞു. പ്രവാചകരേ! എന്‍റെ അടുത്തു രണ്ടു ഒട്ടകങ്ങളുണ്ട്. ഹിജ്റക്ക് വേണ്ടി ഞാനതു തയ്യാറാക്കിയതാണ്. അതില്‍ ഒന്ന് താങ്കള്‍ സ്വീകരിച്ചാലും. നബി ﷺ പറഞ്ഞു. ഞാനതു വിലക്ക് വാങ്ങിയിരിക്കുന്നു. (ബുഖാരി. 3. 34. 348)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ചിലര്‍ തന്‍റെ സ്നേഹിതന്‍റെ കച്ചവടത്തില്‍ കച്ചവടം ചെയ്യരുത്. (ബുഖാരി. 3. 34. 349)
-
അബൂഹുറൈറ (റ) നിവേദനം: ചരക്കുമായി വരുന്ന ഗ്രാമവാസികള്‍ക്ക് വേണ്ടി പട്ടണവാസി വില്‍പ്പന നടത്തുന്നത് നബി വിരോധിച്ചിരിക്കുന്നു. (വാങ്ങാനുദ്ദേശമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി)ചരക്കിന് വില ഏറ്റിപ്പറയുകയോ തന്‍റെ സഹോദരന്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയോ തന്‍റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യാന്‍ ആലോചന നടത്തുകയോ ചെയ്യരുത്. തന്‍റെ സഹോദരിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അവകാശാനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തിക്കളയാന്‍ വേണ്ടി ഒരു സ്ത്രീ അവളുടെ വിവാഹമോചനത്തിന് ആവശ്യപ്പെടുകയുമരുത്. (ബുഖാരി. 3. 34. 350)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: ചരക്കിന് വില കൂടുതല്‍ വാങ്ങുന്നതിനെ (കൊള്ളലാഭത്തെ) നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 352)
-
ഇബ്നുഉമര്‍ (റ) നിവേദനം: നിശ്ചയം നബി ﷺ ഒരു മൃഗത്തിന്‍റെ ഗര്‍ഭത്തിലുള്ള കുട്ടിയെ വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. ഇതു അജ്ഞാന കാലത്തെ കച്ചവടമായിരുന്നു. ഒരു ഒട്ടകത്തെ അതു പ്രസവിച്ചുണ്ടാകുന്ന കുഞ്ഞു വീണ്ടും പ്രസവിക്കുമ്പോള്‍ വില തരാമെന്ന നിബന്ധനയോടെയായിരുന്നു അവര്‍ കച്ചവടം നടത്തിയിരുന്നത്. (ബുഖാരി. 3. 34. 353)
-
അബൂസഈദ് (റ) പറയുന്നു: നബി ﷺ മുനാബദത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. വസ്ത്രം മറിച്ചു നോക്കുന്നതിന് മുമ്പായി എറിഞ്ഞു കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂലാമസത്തു കച്ചവടവും നബി ﷺ നിരോധിച്ചിരിക്കുന്നു. വസ്ത്രത്തിലേക്ക് നോക്കാതെ സ്പര്‍ശിച്ച് കൊണ്ട് മാത്രം നടത്തുന്ന കച്ചവടമാണിത്. (ബുഖാരി. 3. 34. 354)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ഒട്ടകത്തിന്‍റെയും ആടുകളുടെയും അകിട് കറക്കാതെ പാല്‍ കെട്ടി നിറുത്തരുത്. വല്ലവനും കറക്കാതെ പാല്‍ കെട്ടി നിറുത്തി മൃഗത്തെ വാങ്ങിയാല്‍ കറന്നു നോക്കിയിട്ട് തൃപ്തിയായെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി. തൃപ്തിയായില്ലെങ്കില്‍ തന്നെ പാലിന് പകരം ഒരു സാഅ് കാരക്കയോട് കൂടി ആടിനെ തിരിച്ചു കൊടുക്കണം. (ബുഖാരി. 3. 34. 358)
-
ഇബ്നുമസ്ഊദ് (റ) നിവേദനം: നബി ﷺ അരുളി: അകിട് കെട്ടിയ ആടിനെ ആരെങ്കിലും വിലക്ക് വാങ്ങിയാല്‍ അതിനെ അവര്‍ തിരിച്ചു കൊടുക്കട്ടെ. അതിന്‍റെ കൂടെ ഒരു സ്വാഅ് ഈത്തപ്പഴവും. നബി ﷺ ചരക്കുകള്‍ വഴിയില്‍ വെച്ച് കണ്ടുമുട്ടുന്നതും വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 359)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അടിമപ്പെണ്ണ് വ്യഭിചരിക്കുകയും അതു വ്യക്തമാക്കുകയും ചെയ്താല്‍ അവളെ ചമ്മട്ടി കൊണ്ടടിക്കുക. ആക്ഷേപിക്കരുത്. വീണ്ടും അവള്‍ വ്യഭിചരിച്ചാല്‍ അപ്പോഴും അവളെ ചമ്മട്ടി കൊണ്ടടിക്കുക. അവളെ ആക്ഷേപിക്കരുത്. മൂന്നാമതും വ്യഭിചരിച്ചാല്‍ കിട്ടിയ വിലക്ക് അവളെ വിറ്റുകളയുക. രോമത്തിന്‍റെ ഒരു കയറിനാണെങ്കിലും. (ബുഖാരി. 3. 34. 362)
-
അബൂഹുറൈറ (റ)യും സൈദ്ബ്നു ഖാലിദും(റ) നിവേദനം: വിവാഹം ചെയ്യാത്ത അടിമസ്ത്രീ വ്യഭിചരിച്ചാല്‍ അവളെ എന്തുചെയ്യണമെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: നിങ്ങള്‍ അവളെ ചമ്മട്ടികൊണ്ടടിക്കുക. വീണ്ടും അവള്‍ വ്യഭിചരിക്കുകയാണെങ്കില്‍ ഒരു രോമത്തിന്‍റെ കയറിനെങ്കിലും അവളെ വില്‍ക്കുക. (ബുഖാരി. 3. 34. 363)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ചരക്ക് അങ്ങാടിയിലേക്ക് കൊണ്ടുവരുന്നവരില്‍ നിന്നും ഇടക്ക് വെച്ച് ചരക്ക് വാങ്ങരുതെന്നും ഗ്രാമീണന് വേണ്ടി അവന്‍റെ ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നും നി ﷺ അരുളിയിരിക്കുന്നു. അപ്പോള്‍ ഞാന്‍ (ത്വാവൂസ്) ഇബ്നുഅബ്ബാസിനോട് ചോദിച്ചു. ഗ്രാമീണനുവേണ്ടി ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നും പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: അവനുവേണ്ടി ദല്ലാലിയായി നില്‍ക്കരുതെന്ന് വിവക്ഷ. (ബുഖാരി. 3. 34. 367)
-
അനസ് (റ) നിവേദനം: പട്ടണവാസി ഗ്രാമീണന് വേണ്ടി വില്‍പ്പന നടത്തുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 3. 34. 370)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: മറ്റു ചിലര്‍ കച്ചവടം ചെയ്തുകഴിഞ്ഞ ചരക്ക് വീണ്ടും നിങ്ങള്‍ കച്ചവടം ചെയ്യരുത്. ചരക്ക് അങ്ങാടിയിലെത്തും മുമ്പ് ഇടക്ക് വെച്ച് കച്ചവടം നിങ്ങള്‍ ചെയ്യരുത്. (ബുഖാരി. 2165)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഞങ്ങള്‍ ചരക്കുമായി വരുന്നവരെ ഇടക്ക് വെച്ച് അഭിമൂഖീകരിച്ച് അവരില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങാറുണ്ട്. നബി ﷺ ചരക്ക് അങ്ങാടിയില്‍ ഇറക്കുന്നതുവരെ ഈ കച്ചവടത്തെ ഞങ്ങളോട് വിരോധിച്ചു. (ബുഖാരി. 3. 34. 374)
-
ഇബ്നുഉമര്‍ (റ) അവര്‍ ഭക്ഷണസാധനങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അങ്ങാടിയുടെ മുകള്‍ ഭാഗത്ത് വെച്ച് ചരക്കുകള്‍ വാങ്ങാറുണ്ട്. ഇതു നബി ﷺ അറിഞ്ഞപ്പോള്‍ ചരക്ക് അവിടെ നിന്ന് നീക്കപ്പെടുന്നതിന് മുമ്പ് കച്ചവടം ചെയ്യുന്നതു വിരോധിച്ചു. (ബുഖാരി. 3. 34. 375)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ മുസാബനത്ത് കച്ചവടം നിരോധിച്ചിരിക്കുന്നു. മുസാബനത്ത് എന്നാല്‍ ഉണങ്ങിയ ഈത്തപ്പഴത്തിന് പകരം ഉണങ്ങാത്ത ഈത്തപ്പഴം അളന്ന് കൈമാറലും ഉണങ്ങിയ മുന്തിരിക്ക് പകരം പച്ച മുന്തിരി അളന്നു കൈമാറലുമാണ്. (ബുഖാരി. 3. 34. 380)
-
അബൂബുക്കറത്തു(റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ സ്വര്‍ണ്ണം കൊടുത്തു സ്വര്‍ണ്ണവും വെള്ളി കൊടുത്തു വെള്ളിയും കൈമാറരുത്. തുല്യ തൂക്കത്ിലാണെങ്കില്‍ വിരോധമില്ല. എന്നാല്‍ സ്വര്‍ണ്ണം കൊടുത്തു വെളളിയും വെള്ളി കൊടുത്തു സ്വര്‍ണ്ണവും നിങ്ങള്‍ക്കിഷ്ടം പോലെ കൈമാറാം. (ബുഖാരി. 3. 34. 383)
-
ബറാഅ് (റ) സൈദ്ബ്നു അര്‍കം(റ) എന്നിവരോട് നാണയ വിനിമയത്തെക്കുറിച്ച് മിന്‍ഹാല്‍ (റ) ചോദിച്ചു. അപ്പോള്‍ ഇദ്ദേഹത്തിനാണ് എന്നേക്കാള്‍ കൂടുതല്‍ ജ്ഞാനമെന്ന് രണ്ടാളും ചൂിക്കാട്ടി. രണ്ടുപേരും പറഞ്ഞു: സ്വര്‍ണ്ണം വെള്ളിക്ക് പകരം കടമായി വില്‍ക്കുന്നതു നബി ﷺ വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 387)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: നബി ﷺ അരുളി: പഴങ്ങള്‍ അതിന്‍റെ കേടുപാടുകളുടെ ഘട്ടങ്ങള്‍ കഴിഞ്ഞു അവയുടെ ഗുണങ്ങള്‍ പ്രത്യക്ഷപ്പെടും വരേക്കും അവയെ നിങ്ങള്‍ വില്‍ക്കരുത്. ഉണങ്ങാത്ത ഈത്തപ്പഴത്തിന്ന് ഉണങ്ങിയ ഈത്തപ്പഴം നിങ്ങള്‍ വില്‍ക്കരുത്. (ബുഖാരി. 3. 34. 389)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ മുസാബനത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. അതുപോലെ ഭൂമി പാട്ടത്തിന് നല്‍കലും വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 391)
-
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി ﷺ ഭൂമി പാട്ടത്തിന് നല്‍കലും മുസാബനത്തും വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 392)
-
സൈദ്ബ്നു സാബിത്(റ) പറയുന്നു: നബി ﷺ യുടെ കാലത്ത് ജനങ്ങള്‍ (വൃക്ഷങ്ങളിന്മേല്‍ നില്‍ക്കുന)ഫലങ്ങള്‍ വില്‍ക്കാറുണ്ടയിരുന്നു. വിലക്ക് വാങ്ങിയ ആളുകള്‍ പഴം പറിക്കാന്‍ ആരംഭിക്കുകയും തോട്ടങ്ങളുടെ ഉടമസ്ഥന്‍ പണം ആവശ്യപ്പെട്ടു വരികയും ചെയ്യുമ്പോള്‍ തോട്ടത്തിലെ ഫലങ്ങള്‍ക്ക് രോഗം പിടികൂടി. അതിനെ ഇന്ന രോഗം ബാധിച്ചു. ആ രോഗം ബാധിച്ചു - കാലക്കേട് ബാധിച്ചു. എന്നെല്ലാം പറയാന്‍ തുടങ്ങും. അതെല്ലാം തെളിവാക്കി വഴക്ക് കൂടാനാരംഭിക്കും. അങ്ങനെ നബി ﷺ യുടെ അടുത്ത് ആവലാതികള്‍ വളരെയെണ്ണം വരാന്‍ തുടങ്ങിയപ്പോള്‍ ഒരുപദേശമെന്ന നിലക്ക് നബി ﷺ അരുളി: ഈ വഴക്ക് നിങ്ങള്‍ക്ക് അവസാനിപ്പിക്കുവാന്‍ സാധ്യമല്ലെങ്കില്‍ ഫലങ്ങള്‍ അവയുടെ ഗുണങ്ങള്‍ ശരിക്ക് പ്രത്യക്ഷപ്പെടുംവരേക്കും നിങ്ങള്‍ ക്രയവിക്രയം നടത്തരുത്. സൈദ് (റ) സുറൈയ്യാ നക്ഷത്രം ഉദിച്ചുയരുന്നത് വരെ തന്‍റെ ഭൂമിയിലെ ഫലങ്ങള്‍ വില്‍ക്കാറില്ല. അങ്ങനെ മഞ്ഞ ചുവപ്പില്‍ നിന്ന് വ്യക്തമാക്കും. (ബുഖാരി. 3. 34. 397)
-
അനസ് (റ) നിവേദനം: പഴങ്ങള്‍ ചുവപ്പ് നിറം പ്രാപിക്കും മുമ്പ് അവയെ വില്‍പ്പന നടത്തുന്നതിന് നബി ﷺ വിരോധിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു. നിങ്ങള്‍ ഒന്നു ചിന്തിച്ചുനോക്കൂ. അല്ലാഹു ആ തോട്ടത്തിലെ ഫലം തടഞ്ഞുവെച്ചു. എങ്കില്‍ എന്തു ന്യായത്തിന്മേലാണ് സ്വസഹോദരന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ വില വസൂലാക്കുക?(ബുഖാരി. 3. 34. 403)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: ഏതെങ്കിലും ഈത്തപ്പന പരാഗണം ചെയ്ത നിലക്കു വിറ്റാല്‍ (ആ വര്‍ഷത്തെ) ഈത്തപ്പഴം പരാഗണം ചെയ്തവനാണ്. ഇതുപോലെതന്നെയാണ് അടിമയും കൃഷിഭൂമിയും. (ബുഖാരി. 3. 34. 406)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: പരാഗണം ചെയ്ത ഈത്തപ്പന വിറ്റാല്‍ അതിന്‍റെ ഫലം വില്‍ക്കുന്നവനാണ്. വാങ്ങുന്നവന്‍ വ്യവസ്ഥ ചെയ്താല്‍ ഒഴികെ. (അപ്പോള്‍ വാങ്ങുന്നവനാണ്). (ബുഖാരി. 3. 34. 408)
-
ആയിശ (റ) പറയുന്നു: (വല്ലവനും ഐശ്വര്യവാനാണെങ്കില്‍ അവന്‍ പരിശുദ്ധി സ്വീകരിക്കട്ടെ. വല്ലവനും ദരിദ്രനാണെങ്കില്‍ മാന്യമായ നിലക്ക് ഭക്ഷിക്കട്ടെ) ഈ സൂക്തം യത്തീമിനെ സംരക്ഷിക്കുന്നവരെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. അദ്ദേഹം ദരിദ്രനാണെങ്കില്‍ മാന്യമായ നിലക്ക് (സംരക്ഷണ ചിലവായി) അവന്‍റെ ധനത്തില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. (ബുഖാരി. 3. 34. 414)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ഒരു ആടിന്‍റെ ശവത്തിന്ന് അരികിലൂടെ നബി ﷺ നടന്നുപോയി അപ്പോള്‍ നബി ﷺ പറഞ്ഞു. അതിന്‍റെ തോല് നിങ്ങള്‍ക്ക് ഉപയോഗിച്ചു കൂടേ? അവര്‍ പറഞ്ഞു: തീര്‍ച്ചയായും അത് ശവമാണ്. നബി ﷺ അരുളി: അതു ഭക്ഷിക്കുന്നതാണ് നിഷിദ്ധം. (ബുഖാരി. 3. 34. 424)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പുനരുത്ഥാന ദിവസം മൂന്ന് പേര്‍ക്കെതിരില്‍ താന്‍ ശിക്ഷാ നടപടികള്‍ എടുക്കുമെന്ന് അല്ലാഹു അരുളുന്നു. എന്‍റെ പേരില്‍ ഒരാളുമായി ഒരു കരാര്‍ ചെയ്തിട്ട് അത് ലംഘിച്ചവന്‍. ഒരു സ്വതന്ത്രനെ വിറ്റിട്ട് വില തിന്നവന്‍. ഒരാളെ കൂലിക്ക് ജോലി ചെയ്യാന്‍ വിളിച്ചിട്ടു ജോലി ചെയ്യിച്ച് എന്നിട്ട് കൂലി കൊടുത്തില്ല. അങ്ങിനെയുള്ളവന്‍. (ബുഖാരി. 3. 34. 430)
-
ജാബിര്‍ (റ) പറയുന്നു: മക്കാവിജയവര്‍ഷം മക്കയില്‍ വെച്ച് നബി ﷺ ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടു. നിശ്ചയം അല്ലാഹുവും അവന്‍റെ ദൂതനും മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വില്‍ക്കുന്നത് നിഷിദ്ധമാക്കിയിട്ടുണ്ട്. ദൈവദൂതരേ! ശവത്തിലെ കൊഴുപ്പിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? കപ്പലിന്‍റെ പുറത്തു പൂശാന്‍ അതുപയോഗിക്കാറുണ്ടല്ലോ. അതുപോലെ തോലിന്‍റെ പുറത്തു തേക്കാറുണ്ട്. വിളക്ക് കത്തിക്കാറുണ്ട് എന്ന് ചിലര്‍ ഉണര്‍ത്തി. നബി ﷺ അരുളി: അതും ഹറാമാണ്. ശേഷം നബി ﷺ തുടര്‍ന്നു. അല്ലാഹു ജൂതന്മാരെ ശപിക്കട്ടെ. അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോള്‍ അതവര്‍ ഉരുക്കി വിറ്റിട്ട് അതിന്‍റെ വില തിന്നു. (ബുഖാരി. 3. 34. 438)
-
അബൂമസ്ഊദ് (റ) നിവേദനം: നായയെ വിറ്റു കിട്ടുന്ന വില, വ്യഭിചാരണം പ്രശ്നക്കാരനും കിട്ടുന്ന പ്രതിഫലം ഇവ നബി ﷺ നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 34. 439)
-
അബൂസയ്യിദ് (റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാരോടും സത്യാത്മക്കളോടും ഷഹീദ് (രക്തസാക്ഷി) കളോടും കൂടിയാകുന്നു. (തിര്‍മിദി)
-
മഅ്മര്‍ (റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ധാന്യങ്ങള്‍ ദുര്‍ല്ലഭമാകുന്നതിനും, വില കൂടുന്നതിനും വേണ്ടി പൂഴ്ത്തിവയ്ക്കുന്നവര്‍ പാപിയാകുന്നു. (മുസ്ലിം)
-
അനസ് (റ) നിവേദനം ചെയ്തു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ ഒരു കമ്പിളി വസ്ത്രവും ഒരു പാത്രവും വാങ്ങിച്ചു. അവിടുന്നു പറഞ്ഞു: ഈ കമ്പിളിവസ്ത്രവും പാത്രവും ആരുവാങ്ങും? ഒരാള്‍ പറഞ്ഞു: ഒരു ദിര്‍ഹമിനു ഞാന്‍ എടുക്കാം. പ്രവാചകന്‍ ﷺ പറഞ്ഞു: ഒരു ദിര്‍ഹമില്‍ കൂടതല്‍ ആരുതരും? ഒരു ദിര്‍ഹമില്‍ കൂടുതല്‍ ആരു തരും? ഒരാള്‍ രണ്ടു ദിര്‍ഹം കൊടുത്ത് അവിടുന്നില്‍ നിന്നു അതു വാങ്ങി. (തിര്‍മിദി)
-
സഈദ് ഇബ്നുഹുറൈസ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ആരൊരുവന്‍ ഒരു വീടോ വരുമാനമുള്ള ഒരു വസ്തുവോ വില്‍ക്കയും അതിന്‍റെ വില അവന്‍ അതിനു സമമായതിനു നിക്ഷേപിക്കയും ചെയ്യാതിരിക്കുന്നുവോ അവന്‍ അതില്‍ അനുഗ്രഹിക്കപ്പെടുവാന്‍ ഇടയില്ല. (അഹ്മദ്)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ മദീനയില്‍ വന്നു. അപ്പോള്‍ ജനങ്ങള്‍ ഒരു കൊല്ലത്തേയും രണ്ടു കൊല്ലത്തേയും ചരക്കിന് മുന്‍കൂട്ടി പണം കൊടുത്തു സ്ഥലം കച്ചവടം ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ നബി ﷺ അരുളി: വല്ലവനും ഈത്തപ്പഴത്തിനു മുന്‍കൂട്ടി വില കൊടുത്ത് കച്ചവടം ചെയ്യുന്നുണ്ടെങ്കില്‍ അളവും തൂക്കവും നിര്‍ണ്ണയിച്ചുകൊണ്ട് കച്ചവടം ചെയ്യട്ടെ. (ബുഖാരി. 3. 35. 441)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി ﷺ മദീനയില്‍ വന്നപ്പോള്‍ രണ്ടു കൊല്ലത്തേയും മൂന്നു കൊല്ലത്തേയും കാരക്കക്ക് ജനങ്ങള്‍ മുന്‍കൂര്‍ പണം കൊടുത്തു കച്ചവടം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: വല്ലവനും മുന്‍കൂര്‍ കച്ചവടം നടത്തുകയാണെങ്കില്‍ തൂക്കം, അളവ്, സമയം മുതലായവ ശരിക്കും നിര്‍ണ്ണയിക്കും. (ബുഖാരി. 3. 35. 443)
-
ഇബ്നുഅബീഔഫാ(റ) പറയുന്നു: അവധിയു അളവും നിര്‍ണ്ണയിച്ചുകൊണ്ട് ഗോതമ്പ്, ബാര്‍ലി, മുന്തിരി എന്നീ ചരക്കുകള്‍ക്ക് മുന്‍കൂര്‍ പണം കൊടുത്തും സിറിയായിലെ കര്‍ഷകരുമായി ഞങ്ങള്‍ കച്ചവടം ചെയ്യാറുണ്ടായിരുന്നു. യഥാര്‍ത്ഥ കര്‍ഷകരുമായിട്ടുതന്നെയാണോ നിങ്ങള്‍ അങ്ങനെ കച്ചവടം ചെയ്തിരുന്നത്? എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി ﷺ യുടെ സഹാബിമാര്‍ സ്ഥലം കച്ചവടം നടത്താറുണ്ട്. അവര്‍ കൃഷി ചെയ്യാറുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ ചോദിക്കാറില്ല. (ബുഖാരി. 3. 35. 447)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ഈത്തപ്പനയില്‍ സ്ഥലം കച്ചവടം ചെയ്യുന്നതിനെ സംബന്ധിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈത്തപ്പനമേല്‍ പഴം ഉണ്ടായി ഭക്ഷിക്കാനും തൂക്കുവാനും ആക്കുന്നതിന്‍റെ മുമ്പ് കച്ചവടം ചെയ്യുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 35. 450)
-
അബ്ദുല്ല (റ) നിവേദനം: ഒട്ടകത്തിന്‍റെ ഗര്‍ഭത്തിലെ ശിശുവിനെ അവര്‍ കച്ചവടം ചെയ്തിരുന്നു. നബി ﷺ അതിനെ വിരോധിച്ചു. (ബുഖാരി. 3. 35. 457)
-
അബൂമസ്ഊദി(റ)ല്‍ നിനന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: മുന്‍ഗാമികളില്‍ ഒരാള്‍ വിചരണചെയ്യപ്പെട്ടു. ഒരു നന്മയു അയാളില്‍ കാണപ്പെടുകയുണ്ടായില്ല. പക്ഷേ, ധനികനായിരുന്നപ്പോള്‍ അദ്ദേഹം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഞെരുക്കമുള്ളവര്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കാന്‍ തന്‍റെ ഭൃത്യന്മാരോട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അല്ലാഹു പറഞ്ഞു: വിട്ടുവീഴ്ച ചെയ്തുകൊടുക്കാന്‍ അവനെക്കാള്‍ കൂടുതല്‍ ഞാനാണര്‍ഹന്‍. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളവന്ന് വിട്ടുവീഴ്ച ചെയ്തുകൊടുക്കൂ. (മുസ്ലിം)
-
ഹുദൈഫ (റ)യില്‍ നിന്ന് നിവേദനം: അല്ലാഹു ധനം നല്‍കിയ ഒരടിമയെ കൊണ്ടുവന്നിട്ട് അല്ലാഹു ഇപ്രകാരം ചോദിച്ചു: ദുന്‍യാവില്‍ നീ എന്തു ചെയ്തു? റിപ്പോര്‍ട്ടര്‍ പറയുകയാണ്. അല്ലാഹുവിനോട് ജനങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാന്‍ കഴിയുകയില്ല. അയാള്‍ പറഞ്ഞു: രക്ഷിതാവേ! നീ എനിക്ക് ധനം നല്‍കി. ഞാനതു കൊണ്ട് ജനങ്ങളുമായി ഇടപാട് നടത്തിപ്പോന്നു. വിട്ടുവീഴ്ച ചെയ്തുകൊടുക്കല്‍ എന്‍റെ സ്വഭാവമായിരുന്നു. ധനവാന്ന് ഞാന്‍ സൌകര്യം ചെയ്യുകയും ദരിദ്രന് അവധി കൊടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു പറഞ്ഞു: നിന്നേക്കാള്‍ ഇതിന്നര്‍ഹന്‍ ഞാനാണ്. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളെന്‍റെ ദാസന് വിടുതിചെയ്യൂ. ഉഖ്ബത്തും(റ) അബൂമസ്ഊദും(റ) പറഞ്ഞു: ഇപ്രകാരം നബി ﷺ യുടെ വായില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. (മുസ്ലിം)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ഞെരുക്കമുള്ളവന് അവധി നല്കുകയോ കടം വിട്ടുകൊടുക്കുകയോ ചെയ്താല്‍ അല്ലാഹുവിന്റേതല്ലാത്ത മറ്റാരുടെയും നിഴലില്ലാത്ത അന്ത്യദിനത്തില്‍ അര്‍ശിന്‍റെ നിഴലില്‍ അല്ലാഹു അവന് നിഴലിട്ട് കൊടുക്കും. (തിര്‍മിദി)
-
സുവൈദി(റ)ല്‍ നിന്ന് നിവേദനം: ഞാനും മഖ്റമത്തും(റ) (ബഹ്റൈനിലെ) ഹജറില്‍ നിന്ന് പട്ട് കയറ്റുമതി ചെയ്തു. നബി ﷺ ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളില്‍ നിന്ന് പൈജാമ കച്ചവടം ചെയ്തു. എന്‍റെ അടുക്കല്‍ തൂക്കിക്കൊടുക്കുന്ന ഒരു കൂലിക്കാരനുണ്ടായിരുന്നു. നബി ﷺ തൂക്കുന്നവനോട് പറഞ്ഞു: വില നീതൂക്കിക്കൊടുക്കുകയും അല്പം കൂടുതലാക്കുകയും ചെയ്യൂ. (അബൂദാവൂദ്, തിര്‍മിദി)
-
അബൂമൂസല്‍ അശ്അരി(റ) നിവേദനം: നബി ﷺ അരുളി: തന്നോട് കല്‍പ്പിച്ചത് മന:സംതൃപ്തിയോടുകൂടി നിര്‍വ്വഹിക്കുന്ന വിശ്വസ്തനായ സൂക്ഷിപ്പുകാരന്‍ ധര്‍മ്മം ചെയ്യുന്നവരില്‍ ഒരുവനാണ്. (ബുഖാരി. 3. 36. 461)
-
അബൂമൂസ (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി ﷺ യുടെ അടുത്തു വന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. (ഒരു ഉദ്യോഗം കിട്ടിയാല്‍ കൊള്ളാമെന്ന് അവര്‍ രണ്ടു പേരും ആഗ്രഹം പ്രകടിപ്പിച്ചു) അതു കേട്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി. ഞാന്‍ പറഞ്ഞു. ഇവര്‍ രണ്ടുപേരും ഉദ്യോഗം കാംക്ഷിച്ചുകൊണ്ടു വന്നവരാണെന്ന് ഞാന്‍ ഗ്രഹിച്ചിരുന്നില്ല. നബി ﷺ അരുളി: നമ്മുടെ ഈ ജോലികളില്‍ അതാവശ്യപ്പെട്ടുകൊണ്ടു വന്നവരെ നാം നിയമിക്കുകയില്ല. (ബുഖാരി. 3. 36. 462)
-
അബൂഹുറൈറ (റ) നിവേദനം: അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനെങ്കിലും ആടുകളെ മേയ്ക്കാതിരുന്നില്ല. അനുചരന്മാര്‍ ചോദിച്ചു. താങ്കളും ആടു മേയ്ച്ചിരുന്നോ? അതെ! മക്കക്കാരുടെ ആടുകളെ നിശ്ചിത ഖീറാത്വിന്ന് ഞാന്‍ മേയ്ക്കാറുണ്ടായിരുന്നുവെന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. (ബുഖാരി. 3. 36. 463)
-
യഅ്ല ബിന്‍ ഉമായ (റ) നിവേദനം: തബൂക്ക് യുദ്ധത്തില്‍ നബി ﷺ യുടെ കൂടെ ഞാന്‍ യുദ്ധം ചെയ്യുകയുണ്ടായി. അതായിരുന്നു എന്‍റെ പുണ്യകര്‍മ്മങ്ങളില്‍ എന്‍റെ മനസ്സില്‍ ഏറ്റവും ശ്രേഷ്ഠമായത്. എനിക്ക് ഒരു കൂലിക്കാരനും (ഈ യുദ്ധത്തില്‍ ഉണ്ടായിരുന്നു) അവന്‍ ഒരു മനുഷ്യനുമായി ശണ്ഠ കൂടി. അവരില്‍ ഒരാള്‍ തന്‍റെ എതിരാളിയെ കടിച്ചു. കൈ വലിച്ചെടുത്തപ്പോള്‍ അയാളുടെ ഒരു പല്ല് താഴെ വീണു. കേസ് നബി ﷺ യുടെ അടുത്ത് എത്തിയപ്പോള്‍ നബി ﷺ പ്രായശ്ചിത്തം പ്രഖ്യാപിച്ചില്ല. നബി ﷺ ചോദിച്ചു. അവന്‍ തന്‍റെ വിരല്‍ നിനക്ക് കടിക്കാന്‍ വേണ്ടി നിന്‍റെ വായില്‍ നിക്ഷേപിക്കുമോ? ആണ്‍ഒട്ടകം കടിക്കുന്നതുപോലെ. (ബുഖാരി. 3. 36. 466)
-
ഇബ്നുഉമര്‍ (റ) നിവേദനം: കാളയെക്കൊണ്ട് പശുവിനെ ചവിട്ടിച്ചു കൂലി വാങ്ങുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 36. 484)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: ഖൈബറിന്‍റെ ഭൂമി ഉല്‍പാദനത്തിന്‍റെ പകുതി കൂലി നിശ്ചയിച്ച് ജൂതന്‍മാര്‍ക്ക് നബി ﷺ നല്‍കി. അബൂബക്കര്‍ (റ) ഉമര്‍ (റ)ന്‍റെ ഭരണത്തിലെ ആദ്യഘട്ടം വരെ ഇതു തുടര്‍ന്നു. നബി ﷺ മരണപ്പെട്ട ശേഷം അബൂബക്കറോ ഉമറോ വേതനം പുതുക്കി നിശ്ചയിച്ചതു ഉദ്ധരിക്കപ്പെടുന്നില്ല. (ബുഖാരി. 3. 36. 485)
42. ഉത്തരവാദിത്തം ഏറ്റെടുക്കല്‍
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു. എന്ന അല്ലാഹുവിന്‍റെ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് അനന്തരാവകാശികളാണ്. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മുഹാജിറുകള്‍ മദീനയില്‍ നബി ﷺ യുടെ അടുത്തു വന്നപ്പോള്‍ അന്‍സാരികള്‍ രക്തബന്ധത്തെ അവഗണിച്ച് മുഹാജിറുകള്‍ക്ക് സ്വത്തവകാശം നല്‍കി. മതത്തിന്‍റെ അടിസ്ഥാനത്തില്‍ നബി ﷺ അവര്‍ക്കിടയില്‍ ഉണ്ടാക്കിയ സാഹോദര്യ ബന്ധത്തെ പരിഗണിച്ചുകൊണ്ട് എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആയത്തു അവതരിപ്പിച്ചപ്പോള്‍ ഈ നിയമത്തെ ദുര്‍ബലപ്പെടുത്തി. ശേഷം അല്ലാഹു പറഞ്ഞു. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ അവര്‍ക്ക് അവരുടെ പങ്ക് കൊടുക്കുവിന്‍. അതായത് പരസ്പര സഹായവും സമ്മാനങ്ങളും ഗുണം കാംക്ഷിക്കലും. അനന്തരാവകാശം അവര്‍ക്കില്ല. എന്തെങ്കിലും വസ്വിയ്യത്തു ചെയ്യാം. (ബുഖാരി. 3. 37. 489)
-
അനസ് (റ) നിവേദനം: ഇസ്ളാമില്‍ സംഖ്യ ഉടമ്പടി പാടില്ലെന്ന് നബി ﷺ അരുളിയതായി താങ്കള്‍ക്കറിയാമോ എന്നൊരാള്‍ ചോദിച്ചു. അനസ് (റ) പറഞ്ഞു: (അതു ഞാനെങ്ങനെ വിശ്വസിക്കും) നബി ﷺ എന്‍റെ വീട്ടില്‍ വെച്ചാണല്ലോ ഖുറൈശികളെയും അ്‍സാരികളെയും തമ്മില്‍ സംഖ്യ ഉടമ്പടി ചെയ്യിച്ചത്. (ബുഖാരി. 3. 37. 491)
-
ജാബിർ(റ) പറയുന്നു: ബഹ്റൈനില്‍ നിന്നുള്ള നികുതിപ്പണം എത്തിയാല്‍ ഞാന്‍ നിനക്കിത്രയത്ര തരുമെന്ന് നബി ﷺ എന്നോട് പറഞ്ഞു. നബി ﷺ മരിക്കുന്നതുവരെക്കും ബഹ്റൈനിലെ നികുതിപ്പണം എത്തിയില്ല. പിന്നീട് അതെത്തിയപ്പോള്‍ അബൂബക്കര്‍ (റ) ഇപ്രകാരം വിളംബരം ചെയ്യിച്ചു. തിരുമേനി ﷺ ആര്‍ക്കെങ്കിലും വല്ല വാഗ്ദാനമോ കടമോ വീട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ അബൂബക്കറിനെ സമീപിക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞു. നിശ്ചയം നബി ﷺ എന്നോട് ഇപ്രകാരം പറയുകയുണ്ടായി. ഉടനെ അബൂബക്കര്‍ തന്‍റെ കൈകൊണ്ട് എനിക്ക് ഒരു പിടി വാരി തന്നു. ഞാനത് എണ്ണി നോക്കി. അപ്പോള്‍ അത് അഞ്ഞൂറ് ദിര്‍ഹമുണ്ടായിരുന്നു. അതിന്‍റെ ഇരട്ടി ഇതാ വാങ്ങിക്കൊള്ളുകയെന്ന് കൂടി അബൂബക്കര്‍ പറഞ്ഞു. (ബുഖാരി. 3. 37. 493)
43. കാര്യനിര്‍വ്വഹണത്തിന് മറ്റൊരാളെ ഏല്‍പ്പിക്കല്‍
-
ഉഖ്ബത്ത് (റ) പറയുന്നു: നബി ﷺ തന്‍റെ അനുയായികള്‍ക്കിടയില്‍ ഭാഗിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ പക്കല്‍ കുറെ ആടുകളെ ഏല്‍പ്പിച്ചു. എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞപ്പോള്‍ ഒരാട്ടിന്‍കുട്ടി ബാക്കി വന്നു. ഈ വിവരം അദ്ദേഹം നബി ﷺയെ ധരിപ്പിച്ചു. നീതന്നെ അതിനെ ബലിയറുക്കു എന്ന് നബി ﷺ അരുളി. (ബുഖാരി. 3. 38. 497)
-
കഅബ് (റ) പറുന്നു: സല്‍അ എന്ന സ്ഥലതത് മേഞ്ഞുകൊണ്ടിരുന്ന കുറെ ആടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരാട് ചാവാന്‍ പോകുന്നത് ഒരു പെണ്‍കുട്ടി കണ്ടു. അവള്‍ ഒരു കല്ല് പൊട്ടിച്ച് അതു കൊണ്ട് ആടിനെ അറുത്തു. അന്നേരം നിങ്ങളതു തിന്നരുത്. ഇതിനെക്കുറിച്ച് നബി ﷺ യോട് ഞാന്‍ ചോദിക്കട്ടെ എന്ന് കഅബ് (റ) പറഞ്ഞു. അല്ലെങ്കില്‍ ഈ വിഷയത്തെക്കുറിച്ച് ചോദിക്കുവാന്‍ ഒരാളെ അയച്ചു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു തിന്നുകൊള്ളാന്‍ നബി ﷺ കല്‍പിച്ചു. (ബുഖാരി. 3. 38. 500)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ ഒരു മനുഷ്യന് ഒരു ഒട്ടകത്തെ നല്‍കുവാന്‍ ഉണ്ടായിരുന്നു. അത് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ നബി ﷺ യുടെ അടുത്തുവന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു. നിങ്ങള്‍ അദ്ദേഹത്തിന് അതിനെ നല്‍കുവീന്‍. അവര്‍ നബി ﷺ കടം വാങ്ങിയതു പോലെയുള്ള ഒട്ടകത്തെ അന്വേഷിച്ചു. എന്നാല്‍ അതിനേക്കാള്‍ ഉത്തമമായതാണ് അവര്‍ കണ്ടെത്തിയത്. നബി ﷺ പറഞ്ഞു. നിങ്ങള്‍ അതു അദ്ദേഹത്തിന് നല്‍കുവീന്‍ . അദ്ദേഹം പറഞ്ഞു: താങ്കള്‍ എനിക്ക് പൂര്‍ത്തിയാക്കിതന്നു. താങ്കള്‍ക്ക് അല്ലാഹു പൂര്‍ത്തിയാക്കി തരട്ടെ. നബി ﷺ അരുളി: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ കടം നന്നായി വീട്ടുന്നവനാണ്. (ബുഖാരി. 3. 38. 501)
-
സഹല്‍ (റ) നിവേദനം: ഒരു സ്ത്രീ നബി ﷺ യുടെ അടുത്തുവന്നു പറഞ്ഞു. പ്രവാചകരേ! തീര്‍ച്ചയായും എന്‍റെ ശരീരത്തെ ഞാന്‍ നിങ്ങള്‍ക്ക് ദാനം നല്‍കിയിരിക്കുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ പറഞ്ഞു: അവളെ എനിക്ക് വിവാഹം ചെയ്തു തരിക. നബി ﷺ പറഞ്ഞു: ഖുര്‍ആനില്‍ നിന്ന് നിന്‍റെ കൂടെയുള്ളതിന് നിനക്കവളെ ഞാന്‍ വിവാഹം ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 3. 38. 505)
-
അബൂസഈദ് (റ) നിവേദനം: ബിലാല്‍ ഒരിക്കല്‍ നബി ﷺ യുടെ അടുത്തു ബര്‍നി ഇനത്തില്‍പ്പെട്ട കുറച്ചു ഈത്തപ്പഴം കൊണ്ടവന്നു. ഇതെവിടെ നിന്ന് കിട്ടി? നബി ﷺ ചോദിച്ചു: എന്‍റെയടുക്കല്‍ കേടുവന്ന കുറച്ച് ഈത്തപ്പഴമുണ്ടായിരുന്നു. അതു രണ്ടു സ്വാഅ് കൊടുത്തു നബി ﷺ ക്ക് വേണ്ടി ഒരു സ്വാഅ് പകരം വാങ്ങിയെന്ന് ബിലാല്‍ (റ) മറുപടി പറഞ്ഞു. നബി ﷺ ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: മോശം! മോശം! തനിപ്പലിശ, തനിപ്പലിശ. മേലില്‍ അങ്ങനെ ചെയ്യരുത്. നീ നല്ലത് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ താഴ്ന്ന ഇനം കിട്ടുന്ന വിലക്ക് വിറ്റിട്ട് അതുകൊണ്ട് ഇതു വിലക്ക് വാങ്ങുക. (ബുഖാരി. 3. 38. 506)
-
അംറ് (റ) നിവേദനം: ഉമര്‍ (റ)ന്‍റെ ധര്‍മ്മത്തെക്കുറിച്ച് നബി ﷺ പറഞ്ഞു: അതിനെ സംരക്ഷിക്കുന്നവന് ഭക്ഷിക്കുന്നതിനും തന്‍റെ സ്നേഹിതനെ ഭക്ഷിപ്പിക്കുന്നതിനും വിരോധമില്ല. ധനം സ്വരൂപിക്കുക എന്ന ചിന്തയില്ലാതെ. ഉമര്‍ (റ)ന്‍റെ ധര്‍മ്മം ഏറ്റെടുത്തിരുന്നത് ഇബ്നു ഉമര്‍ (റ) ആയിരുന്നു. മക്കയില്‍ അദ്ദേഹം ചെല്ലുന്ന സന്ദര്‍ഭത്തില്‍ താമസിക്കാറുള്ളവര്‍ക്ക് അതില്‍ നിന്ന് ദാനം നല്‍കാറുണ്ട്. (ബുഖാരി. 2313 3. 38. 507)
-
അബ്ദുല്ല (റ)യും അബൂഹുറൈറ (റ)യും നിവേദനം: നബി ﷺ അരുളി: ഉനൈസ്! നീ ഇന്ന സ്ത്രീയുടെ അടുത്തു ചെല്ലുക. അവള്‍ കുറ്റം അംഗീകരിച്ചാല്‍ അവളെ നീ കല്ലെറിയുക. (ബുഖാരി. 3. 38. 508)
-
ഉഖ്ബത്ത് (റ) നിവേദനം: നുഐമാനേയോ അല്ലെങ്കില്‍ അയാളുടെ മകനേയോ മദ്യം കഴിച്ച നിലക്ക് നബി ﷺ യുടെ മുമ്പില്‍ ഹാജരാക്കി. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരോട് അയാളെ അടിക്കാന്‍ നബി ﷺ കല്‍പ്പിച്ചു. ഉഖ്ബ(റ) പറയുന്നു: അയാളെ അടിച്ച കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അയാളെ ഞങ്ങള്‍ ചെരിപ്പുകൊണ്ടും ഈത്തപ്പനപ്പട്ടകള്‍ കൊണ്ടും അടിച്ചു. (ബുഖാരി. 3. 38. 509)
44. കൃഷി ചെയ്യലും കൃഷിസ്ഥലം പാട്ടത്തിന് മറ്റുള്ളവരെ ഏല്‍പ്പിച്ചു കൊടുക്കലും
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: ഏതെങ്കിലുമൊരു മുസ്ളിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്‍റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്‍റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബഖാരി. 3. 39. 513)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനുവേണ്ടിയല്ലാതെ ഒരു നായയെ വളര്‍ത്തിയാല്‍ ഓരോ ദിവസവും അതു കാരണം അവന്‍റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. മറ്റൊരു നിവേദനത്തില്‍ ആടുമേയ്ക്കാനോ കൃഷിക്കോ വേട്ടക്കോ വളര്‍ത്തുകയാണെങ്കില്‍ വിരോധമില്ല എന്നാണുള്ളത്. (ബുഖാരി. 3. 39. 515)
-
സുഫ്യാന്‍ (റ) നിവേദനം: നബി ﷺ അരുളി: കൃഷിക്കോ കന്നുകാലികളുടെ ആവശ്യത്തിനോ അല്ലാതെ വല്ലവനും നായയെ വളര്‍ത്തിയാല്‍ അവന്‍റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ഓരോ ദിവസം ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. താങ്കള്‍ ഇത് നബി ﷺ യില്‍ നിന്നു കേട്ടത് തന്നെയാണോ എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അതെ! ഈ പള്ളിയുടെ രക്ഷിതാവ് തന്നെ സത്യം. (ബുഖാരി. 3. 39. 516)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ ജൂതഗോത്രമായ ബനൂനളിന്‍റെ ചില ഈത്തപ്പനകള്‍ മുറിക്കുവാനും അഗ്നിക്കിരയാക്കുവാനും കല്‍പ്പിച്ചു. അവ ഖുറൈ എന്ന സ്ഥലത്തായിരുന്നു. ഇതിനെക്കുറിച്ചു ഹസ്സാന്‍ (റ) പാടുകയുണ്ടായി. ബനൂലുഅയ്യ ഗോത്രത്തിലെ നേതാക്കന്മാരെ നിന്ദ്യത പിടികൂടി. ബുവൈറ എന്ന സ്ഥലത്തു പടര്‍ന്നുപിടിച്ച അഗ്നി. (ബുഖാരി. 3. 39. 519)
-
ഉമര്‍ (റ) പറഞ്ഞു: മുസ്ളീംകളുടെ ഭാവി തലമുറകളെക്കുറിച്ച് ചിന്ത എനിക്കില്ലായിരുന്നുവെങ്കില്‍ നബി ﷺ ഖൈബര്‍ ഭൂമി ഭാഗിച്ചുകൊടുത്തതുപോലെ ജയിച്ചടക്കുന്ന ഓരോ പ്രദേശത്തെയും ഭൂമി അതിന്‍റെ അവകാശികള്‍ക്ക് (പട്ടാളക്കാര്‍ക്ക്) ഞാന്‍ ഭാഗിച്ചു കൊടുക്കുമായിരുന്നു. (ബുഖാരി. 3. 39. 527)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: ആരുടെയും ഉടമസ്ഥതയില്ലാത്ത ഭൂമി വല്ലവനും കൃഷി ചെയ്തു ജീവിപ്പിച്ചാല്‍ അവനാണ് അതിന്‍റെ അവകാശി. ഉര്‍വ(റ) പറയുന്നു: ഉമര്‍ (റ) തന്‍റെ ഭരണക്കാലത്ത് ഇപ്രകാരം വിധിക്കുകയുണ്ടായി. (ബുഖാരി. 3. 39. 528)
-
ഇബ്നുഉമര്‍ (റ) പറയുന്നു: ഹിജാസിന്‍റെ മണ്ണില്‍ നിന്ും ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍ (റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍ ജൂതന്മരെ അവിടെനിന്നും നാടുകടത്താന്‍ നബി ﷺ ഉദ്ദേശിച്ചിരുന്നു. നബി ﷺ ജയിച്ചടക്കിയപ്പോള്‍ ഭൂമി അല്ലാഹുവിന്റേതും അവന്‍റെ ദൂതന്റേതും മുസ്ളിംകളുടേതുമായിത്തീര്‍ന്നു. നബി ﷺ അതിനാല്‍ ജൂതന്മാരെ പുറത്താക്കാനാലോചിച്ചു. അപ്പോള്‍ ആ ഭൂമി അവര്‍ക്ക് തന്നെ ഉല്‍പന്നത്തിന്‍റെ പകുതി പാട്ടം നിശ്ചയിച്ചു വിട്ടുകൊടുക്കാനും അവരെ അവിടെ തന്നെ താമസിപ്പിക്കാനും ജൂതന്മാര്‍ അപേക്ഷിച്ചു. നാമുദ്ദേശിക്കുന്ന കാലം വരേക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെന്ന് നബി ﷺ അരുളി. ശേഷം തൈമാഅ്, അരീഹാഅ് എന്നീ സ്ഥലങ്ങളിലേക്ക് ഉമര്‍ (റ) അവരെ നാട് കടത്തുംവരേക്കും അവരവിടെ താമസിച്ചു. (ബുഖാരി. 3. 39. 531)
-
ജാബിര്‍ (റ) നിവേദനം: സഹാബിമാര്‍ മൂന്നില്‍ ഒന്ന് നാലില്‍ ഒന്ന് പകുതി എന്നീ ക്രമത്തില്‍ കൃഷി ഭൂമി പാട്ടത്തിന് നല്‍കാറുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: വല്ലവനുംഭൂമിയുണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ അത് തന്‍റെ സ്നേഹിതന് വിട്ടുകൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കില്‍ തന്‍റെ ഭൂമി (തല്‍ക്കാലം) പിടിച്ചുവെക്കട്ടെ. (ബുഖാരി. 3. 39. 533)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ പാട്ടത്തിന് നല്‍കുന്നത് വിരോധിച്ചിട്ടില്ല. അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്. നിങ്ങളില്‍ ഒരുവനന് തന്‍റെ ഭൂമി വെറുതെ കൃി ചെയ്യുവാന്‍ വേണ്ടി തന്‍റെ സ്നേഹിതന് ദാനം നല്‍കുന്നതാണ് നിശ്ചിത വിഹിതം പാട്ടമായി വാങ്ങുന്നതിനേക്കാള്‍ ഉത്തമം. (ബുഖാരി. 3. 39. 534)
-
അബൂഹുറൈറ (റ) നിവേദനം: ഒരു ദിവസം നബി ﷺ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. നബി ﷺ അരുളി: സ്വര്‍ഗ്ഗവാസികളിലൊരാള്‍ തന്‍റെ രക്ഷിതാവിനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. നീ ആഗ്രഹിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ നീ ഇപ്പോഴുള്ളത്? എന്ന് അല്ലാഹു ചോദിച്ചു. അദ്ദേഹം പറഞ്ഞു. അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം. എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണ് ചിമ്മി തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും. ഇതാ മനുഷ്യ പുത്രാ! നിന്‍റെ മുമ്പില്‍ നീ ആഗ്രഹിച്ചത്. നീ എടുത്തോളൂ. നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല. അപ്പോള്‍ ഗ്രാമീണന്‍ പറഞ്ഞു. അല്ലാഹു സത്യം. ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും. അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍ (ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല) അപ്പോള്‍ നബി ﷺ ചിരിച്ചു. (ബുഖാരി. 3. 39. 538)
-
സഹല്‍ (റ) പറയുന്നു: നബി ﷺ യുടെയടുക്കല്‍ ഒരാള്‍ ഒരു കോപ്പ പാനീയം കൊണ്ടുവന്നു. അവിടുന്ന് അതു കുടിച്ചു. നബി ﷺ യുടെ വലതുഭാഗത്തു ഏറ്റവും പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരനും ഇടതുഭാഗത്തു പ്രായം ചെന്ന ആളുകളുമുണ്ടായിരുന്നു. നബി ﷺ ചോദിച്ചു. യുവാവേ, ആദ്യം പ്രായം ചെന്നവര്‍ക്ക് കൊടുക്കുവാന്‍ നീ സമ്മതിക്കുമോ? പ്രവാചകരേ! അങ്ങയുടെ അവശിഷ്ടത്തില്‍ എനിക്കുള്ള അവകാശം മറ്റാര്‍ക്കും കൊടുക്കുവാന്‍ ഞാന്‍ ഒരുക്കമില്ല. ആ യുവാവ് പ്രത്യുത്തരം നല്‍കി. നബി ﷺ അയാള്‍ക്ക് തന്നെ ആദ്യം കൊടുത്തു. (ബുഖാരി. 3. 40. 541)
-
അനസ് (റ) നിവേദനം: അദ്ദേഹം നബി ﷺ ക്ക് വേണ്ടി തന്‍റെ വീട്ടില്‍ വളര്‍ത്തുന്ന ഒരാടിനെ കറന്നു. നബി ﷺ അനസിന്‍റെ തന്നെയായിരുന്നു. ആ പാലില്‍ വീട്ടിലെ കിണറ്റിലെ വെള്ളം ചേര്‍ത്തു. ശേഷം ആ കോപ്പ നബി ﷺ ക്കു കൊടുത്തു. അവിടുന്ന് അതില്‍ നിന്ന് കുടിച്ചു. നബി ﷺ കോപ്പ തന്‍റെ വായില്‍ നിന്ന് എടുക്കുമ്പോള്‍ അവിടുത്തെ ഇടതുവശത്ത് അബൂബക്കറും വലതുവശത്തു ഒരു ഗ്രാമീണനുമാണുണ്ടായിരുന്നത്. അതു ഗ്രാമീണന് നല്‍കുമോ എന്ന് ഭയന്ന് ഉമര്‍ (റ) അത് അങ്ങയുടെ അടുത്തിരിക്കുന്ന അബൂബക്കറിന് കൊടുക്കണം എന്ന് നബി (യ) യോടപേക്ഷിച്ചു. എന്നാല്‍ നബി ﷺ അരുളി: വലതുഭാഗത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണം. (ബുഖാരി. 3. 40. 542)
-
അബ്ദുല്ല ബിന്‍ മസൂദ് (റ) നിവേദനം: നബി ﷺ അരുളി: അന്യായമായി ഒരു മുസ്ളിമിന്‍റെ ധനം തട്ടിയെടുക്കാന്‍ സത്യം ചെയ്താല്‍ പരലോകത്ത് കുപിതനായ നിലയിലായിരിക്കും. അല്ലാഹുവിനെ അവന്‍ കണ്ടുമുട്ടുക. അല്ലാഹു ഇത് സംബന്ധിച്ചാണ് ഇപ്രകാരം അവതരിപ്പിച്ചത്. (അല്ലാഹുവിനോട് ചെയ്തിട്ടുളള പ്രതിജ്ഞയേയും തങ്ങളുടെ സത്യങ്ങളെയും നിസ്സാര വിലക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് നന്മയുടെ യാതൊരംശവുമില്ല) (3:77) അപ്പോള്‍ അശ്അസ് അവിടെ വന്നിട്ട് ചോദിച്ചു: ഇബ്നുമസ് ഊദ് നിങ്ങളോട് എന്താണ് പറയുന്നത്? എന്‍റെ കാര്യത്തിലാണീ വാക്യം അവതരിപ്പിച്ചത്. എന്‍റെ പിതൃവ്യപുത്രന്‍റെ ഭൂമിയില്‍ എനിക്കൊരു കിണറുണ്ടായിരുന്നു. (അതിന്‍റെ ഉടമാവകാശത്തെപ്പറ്റി തര്‍ക്കമായി) നബി ﷺ ചോദിച്ചു: നിനക്ക് സാക്ഷികളാരെങ്കിലുമുണ്ടോ? ഇല്ലെന്ന് ഞാന്‍ ഉണര്‍ത്തി. എങ്കില്‍ അവന്‍ സത്യം ചെയ്യുന്ന പക്ഷം അത് സ്വീകരിക്കണം. നബി ﷺ പ്രത്യുത്തരം നല്‍കി. ഞാന്‍ പറഞ്ഞു: മറ്റവന്‍ (കളള) സത്യം ചെയ്യാന്‍ മടിക്കുകയില്ല. അപ്പോഴാണ് നബി ﷺ ഇബ്നു മസ്ഈദ് ഉദ്ധരിച്ച ഹദീസ് അരുളിയത്. നബി ﷺ യുടെ വാക്കിനെ ശരി വെച്ചുകൊണ്ട് അല്ലാഹു മേല്‍ പറഞ്ഞ വാക്യം അവതരിപ്പിച്ചു. (ബുഖാരി. 3. 40. 546)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍ ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്‍റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ഇപ്രകാരം ഓതി(നിശ്ചയം തന്‍റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍ ). (ബുഖാരി. 3. 40. 547)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി ﷺ അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി. 3. 40. 551)
-
അസ്മാഅ് (റ) പറയുന്നു: നബി ﷺ ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്‍റെ രക്ഷിതാവേ! ഞാന്‍ അവരുെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂ്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍ (മലക്കുകള്‍)പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി. 3. 40. 552)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെക്കൊണ്ട് സത്യം. സ്വന്തം ജലാശയത്തില്‍ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്‍റെ ജലാശയത്തില്‍ നിന്ന് ഞാന്‍ ആട്ടിയകറ്റും. (ബുഖാരി. 3. 40. 555)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ഇസ്മായീലിന്‍റെ മാതാവിന്ന് അല്ലാഹു നന്മ ചെയ്യട്ടെ. അവര്‍ സംസമിനെ ഉപേക്ഷിച്ചിട്ടിരുന്നുവെങ്കില്‍ അതൊരു വിശാലമായ തടാകമാവുമായിരുന്നു. അങ്ങനെ ജുര്‍ഹും ഗോത്രത്തിലെ ചില ആളുകള്‍ അതിലെ വന്നു. അവര്‍ പറഞ്ഞു: ഇവിടെ താവളമടിക്കുവാന്‍ നിങ്ങള്‍ അനുവാദം തരുമോ? അവര്‍ (മാതാവ്)പറഞ്ഞു: അതെ, എന്നാല്‍ ജലത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുകയില്ല. അവരത് അംഗീകരിച്ചു വെന്ന് നബി ﷺ അരുളി: (ബുഖാരി. 3. 40. 556)
-
അനസ് (റ) നിവേദനം: നബി ﷺ ബഹ്റൈനിലെ ഭൂമി അന്‍സാരികള്‍കക് പതിച്ചുകൊടുക്കുവാന്‍ ഉദ്ദേശിച്ചു. അവര്‍ പറഞ്ഞു: പ്രവാചകേ! നിങ്ങള്‍ അപ്രകാരം ചെയ്യുകയണെങ്കില്‍ ഖുറൈശികളിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അതുപോലെ എഴുതികൊടുക്കുക. എന്നാല്‍ അതിനുള്ള ഭൂമി നബി ﷺ യുടെ അടുത്തു ഉണ്ടായിരുന്നില്ല. (ബുഖാരി. 3. 40. 564)
46. കടത്തിന്‍റെ ഇടപാടുകള്‍, അവകാശം തടയല്‍, പാപ്പരാകല്‍
-
ജാബിര്‍ (റ) നിവേദനം: ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യുദ്ധത്തില്‍ പങ്കെടുത്തു. നബി ﷺ എന്നോട് ചോദിച്ചു. നിന്‍റെ ഒട്ടകത്തെ എനിക്ക് വില്‍ക്കുന്നുവോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ഞാനതു നബി ﷺ ക്ക് വിറ്റു. മദീനയില്‍ എത്തിയപ്പോള്‍ പ്രഭാതത്തില്‍ ഞാന്‍ നബി ﷺ യുടെ അടുത്തു ചെന്നു. അപ്പോള്‍ അതിന്‍റെ വില നബി ﷺ എനിക്ക് നല്‍കി. (ബുഖാരി. 3. 41. 570)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടം വാങ്ങിയാല്‍ അവന്നു വേണ്ടി അല്ലാഹു അതു കൊടുത്തു വീട്ടും. അതിനെ തിരിച്ചു കൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു അവനെ നശിപ്പിച്ചു കളയും. (ബുഖാരി. 3. 41. 572)
-
അബൂദര്‍റ് (റ) നിവേദനം: ഞാന്‍ നബി ﷺ യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. നബി ﷺ ഉഹ്ദ് മല കണ്ടപ്പോള്‍ അരുളി: ഉഹ്ദ് മല എന്‍റെ മുമ്പില്‍ സ്വര്‍ണ്ണമായി മാറി എന്നു വിചാരിക്കുക. എങ്കില്‍ പോലും ഒരു ദീനാറെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ എന്‍റെയടുക്കലിരിക്കുവാന്‍ ഞാനിഷ്ടപ്പെടുകയില്ല. വേണ്ടിവന്നാല്‍ കടം വീട്ടാന്‍ ഒരു ദീനാറു മാത്രം ഞാന്‍ സൂക്ഷിച്ചു വെക്കും. ശേഷം നബി ﷺ അരുളി: നിശ്ചയം കൂടുതല്‍ ധനമുള്ളവരാണ് കുറച്ച് പുണ്യം ലഭിക്കുന്നവര്‍ . പക്ഷെ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചിലവ് ചെയ്തവര്‍ ഒഴികെ. എന്നാല്‍ അത്തരക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളൂ. നബി ﷺ വീണ്ടും അരുളി: നിങ്ങള്‍ ഇവിടെതന്നെ നില്‍ക്കുക. വിദൂരമല്ലാത്ത നിലക്ക് നബി ﷺ അല്‍പം അടികള്‍ മുമ്പോട്ടു വെച്ചു. ഉടനെ ഞാനൊരു ശബ്ദം കേട്ടു. അപ്പോള്‍ നബി ﷺ യുടെയടുക്കലേക്ക് ചെല്ലാന്‍ ഞാനുദ്ദേശിച്ചു. പക്ഷെ വരുംവരേക്കും നിങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കുക എന്നു നബി ﷺ പറഞ്ഞത് ഞാനോര്‍ത്തു. നബി ﷺ തിരിച്ചു വന്നപ്പോള്‍ ദൈവദൂതരേ, ഞാന്‍ കേട്ട ശബ്ദമെന്തായിരുന്നുവെന്നു ചോദിച്ചു. നബി ﷺ ചോദിച്ചു. ആ ശബ്ദം നിങ്ങള്‍ കേട്ടോ? അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി ﷺ അരുളി: ജിബ്രീല്‍ എന്‍റെ അടുത്തുവന്നു. ശേഷം പറഞ്ഞു: നിന്‍റെ സമുദായത്തില്‍ അല്ലാഹുവില്‍ യാതൊരു പങ്ക് ചേര്‍ക്കാതെ വല്ലവനും മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ഞാന്‍ ചോദിച്ചു. ഇന്നിന്ന കുറ്റങ്ങള്‍ ചെയ്താലും പ്രവേശിക്കുമോ? അതെയെന്ന് അദ്ദേഹം (ജിബ്‌രീൽ മറുപടി പറഞ്ഞു. (ബുഖാരി. 3. 41. 573)
-
ഹൂദൈഫ (റ) നിവേദനം: നബി ﷺ അരുളി: ഒരാള്‍ മരണപ്പെട്ടു. അപ്പോള്‍ നീ എന്താണ് പ്രഖ്യാപിച്ചതെന്ന് അയാള്‍ ചോദിക്കപ്പെട്ടു. അയാള്‍ പറഞ്ഞു: ഞാന്‍ ജനങ്ങളുമായി കച്ചവടം നടത്താറുണ്ട്. കഴിവുള്ളവന്ന് ഞാന്‍ വിട്ട് വീഴ്ച ചെയ്യും. ഞെരുക്കമുള്ളവനില്‍ നിന്ന് ലഘുവാക്കുകയും ചെയ്യും. അപ്പോള്‍ അയാള്‍ക്ക് മാപ്പ് ചെയ്യപ്പെടും. (ബുഖാരി. 3. 41. 576)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ പൂര്‍വ്വാഹ്നത്തില്‍ പള്ളിയിലിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുത്തു ചെന്നു. എന്നോട് രണ്ട് റക്അത്ത് നമസ്കരിക്കുവാന്‍ നബി ﷺ അരുളി. എനിക്ക് തന്ന് തീര്‍ക്കേണ്ട കടബാധ്യത നബി ﷺ ക്ക് ഉണ്ടായിരുന്നു. നബി ﷺ കടം വീട്ടുകയും കൂടുതല്‍ തരികയും ചെയ്തു. (ബുഖാരി. 3. 41. 579)
-
ആയിശ (റ) പറയുന്നു: നബി ﷺ നമസ്കാരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! പാപത്തെ തൊട്ടും കടത്തെ തൊട്ടും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഒരാള്‍ ചോദിച്ചു: പ്രവാചകരേ! താങ്കള്‍ കടത്തില്‍ നിന്ന് രക്ഷ തേടുന്നതിനെ വര്‍ദ്ധിപ്പിക്കുന്നുവല്ലൊ?! നബി ﷺ അരുളി: തീര്‍ച്ചയായും ഒരു മനുഷ്യന്‍ കടക്കാരനായാല്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. (ബുഖാരി. 3. 41. 582)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്തു പാരായണം ചെയ്യുക. (സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാള്‍ ബന്ധപ്പെട്ടത് നബിയാണ്) ഏതെങ്കിലുമൊരു സത്യവിശ്വാസി ധനം കൈവശമുള്ള സ്ഥിതിയില്‍ മരണമടഞ്ഞു. എങ്കില്‍ അവയെ അടുത്ത ബന്ധുക്കള്‍ - അവരാരാണെങ്കിലും ശരി - ആ ധനം അനന്തരമെടുക്കട്ടെ. വല്ലവനും കടക്കാരനായിക്കൊണ്ടു അല്ലെങ്കില്‍ ദരിദ്ര കുടുംബത്തെ വിട്ടുകൊണ്ടു മരണമടഞ്ഞാല്‍ അവന്‍ (അവന്‍റെ രക്ഷാധികാരി)എന്‍റെയടുക്കല്‍ വരട്ടെ. ഞാനാണവന്‍റെ രക്ഷാധികാരി. (ബുഖാരി. 3. 41. 584)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും തന്‍റെ വസ്തു പാപ്പരായ ഒരുവന്‍റെ അടുത്ത് കണ്ടാല്‍ അതിന്ന് അവന്‍ തന്നെയാണ് ഏറ്റവും അവകാശപ്പെട്ടവന്‍. (ബുഖാരി. 3. 41. 587)
-
മുഗീറ (റ) നിവേദനം: നിശ്ചയം അല്ലാഹു നിങ്ങളുടെ മേല്‍ മാതാപിതാക്കളെ ഉപദ്രവിക്കലും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും ഖാലയും ഖീലയും പറയലും കൂടുതല്‍ യാചിക്കലും ധനം പാഴാക്കിക്കളയലും നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 41. 591)
-
ജാബിര്‍ (റ) നിവേദനം ചെയ്തു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പലിശ വാങ്ങുന്നയാളേയും പലിശ കൊടുക്കുന്നയാളേയും ആ ഇടപാടു എഴുതുന്നയാളേയും അതിന്‍റെ രണ്ടു സാക്ഷികളേയും ശപിക്കയും പറയുകയും ചെയ്തു അവര്‍ ഒരുപോലെ ആണ്. (മുസ്ലിം)
-
അബൂഹുറയ്റാ(റ) നിവേദനം ചെയ്തു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: പലിശ തിന്നാത്തവരായി ആരും തന്നെ ഇല്ലാതാകുന്ന ഒരു കാലം ജനങ്ങളുടെ മേല്‍വരും: ഒരുവന്‍ അതു തിന്നുന്നില്ലെങ്കിലും, അതിന്‍റെ ആവി അവനില്‍ എത്തിച്ചേരും. (അബൂദാവൂദ്)
-
അബ്ദുല്ല (റ) നിവേദനം: ഒരു മുഷ്യന്‍ ഖുര്‍ആനിലെ ഒരു വാക്യം ഓതുന്നതു ഞാന്‍ കേട്ടു. നബി ﷺ ഓതിയ രൂപത്തിന്ന് വ്യത്യസ്ഥമായിക്കൊണ്ട്. ഞാന്‍ അയാളുടെ കൈപിടിച്ചുകൊണ്ട് നബി ﷺ യുടെ അടുക്കല്‍ ചെന്നു. നബി ﷺ അരുളി: നിങ്ങള്‍ രണ്ടുപേരും ഓതിയത് ശരിയാണ്. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് ഭിന്നിപ്പ് കാരണമാണ്. (ബുഖാരി. 3. 41. 593)
-
അബൂഹുറൈറ (റ) നിവേദനം: ഒരിക്കല്‍ ഒരു മുസ്ളിമും ഒരു ജൂതനും തമ്മില്‍ ശകാരിച്ചു. മുസ്ളിം പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മുഹമ്മദ് ﷺ നെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. അപ്പോള്‍ ജൂതന്‍ പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മൂസയെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. ഉടനെ മുസ്ളിം കൈ പൊക്കി ജൂതന്‍റെ മുഖത്തടിച്ചു. ജൂതന്‍ നബി ﷺ യുടെ അടുത്ത് ചെന്നു ആവലാതി ബോധിപ്പിക്കുകയും സംഭവം വിവരിക്കുകയും ചെയ്തു. മുസ്ളിമിനെ വിളിച്ചു വരുത്തി സംഭവം അന്വേഷിച്ചപ്പോള്‍ നടന്നതെല്ലാം അദ്ദേഹവും നബി ﷺ യോട് പറഞ്ഞു. നബി ﷺ അരുളി: നിങ്ങള്‍ എന്നെ മൂസയെക്കാള്‍ ഉല്‍കൃഷ്ടനാക്കരുത്. നിശ്ചയം മനുഷ്യരെല്ലാം പരലോകത്തു ബോധരഹിതരായി വീഴുമ്പോള്‍ അക്കൂട്ടത്തില്‍ ഞാനും വീഴും. ഏറ്റവുമാദ്യം ബോധം തിരിച്ചു കിട്ടുന്നതെനിക്കായിരിക്കും. ഞാന്‍ കണ്ണു തുറന്ന് നോക്കുമ്പോള്‍ മൂസാ(അ)ദൈവിക സിംഹാസനത്തിന്‍റെ ഒരു ഭാഗം പിടിച്ചുകൊണ്ട് അതാ നില്ക്കുന്നു.!ബോധംഅദ്ദേഹത്തിന്ന് എനിക്ക് മുമ്പ് തിരിച്ചു കിട്ടിയതോ അതല്ല അദ്ദഹേം തീരെ ബോധം കെട്ട് വീഴാതെ അല്ലാഹു ഒഴിച്ചു നിറുത്തിയതോ എന്താണെന്ന് എനിക്കറിയുകയില്ല. (ബുഖാരി. 3. 41. 594)
-
അനസ് (റ) നിവേദനം: ഒരു ജൂതന്‍ ഒരു പെണ്‍കുട്ടിയുടെ തല രണ്ട് കല്ലുകള്‍ക്കിടയില്‍വെച്ച് കുത്തിച്ചതച്ചു. നിന്നെ ഇങ്ങിനെ ചെയ്തത് ആരാണെന്ന് അവളോട് ചോദിക്കപ്പെട്ടു. ഇന്നവനോ, ഇന്നവനോ ആണോ എന്ന്. അവസാനം ജൂതന്‍റെ പേരെടുത്തു ചോദിച്ചപ്പോള്‍ അവന്‍ തന്നെയെന്ന് അവള്‍ തല കൊണ്ട് ആംഗ്യം കാണിച്ചു. ഉടനെ ജൂതനെ പിടികൂടി അവന്‍റെ തലയും രണ്ടു കല്ലുകള്‍ക്കിടയില്‍ ചതക്കാന്‍ നബി ﷺ കല്‍പിച്ചു. (ബുഖാരി. 3. 41. 596)
-
ഉമര്‍ (റ) നിവേദനം: സൂറത്തു ഫുര്‍ഖാന്‍ ഞാന്‍ ഓതുന്ന ശൈലിയില്‍ അല്ലാതെ മറ്റൊരു രൂപത്തില്‍ ഹിശ്ശാമ്ബ്ശ ഹക്കം ഓതുന്നത് ഞാന്‍ കേട്ടു. അദ്ദേഹത്തെ നമസ്കാരത്തില്‍ തന്നെ പിടികൂടാന്‍ ഞാന്‍ ആഗ്രഹിച്ചു. എങ്കിലും പിരിയുന്നതുവരെ ഞാന്‍ അദ്ദേഹത്തിന് താമസം നല്‍കി. ശേഷം അദ്ദേഹത്തിന്‍റെ വസ്ത്രം പിടിച്ചു ഞാന്‍ നബി ﷺ യുടെ അടുക്കലേക്ക് കൊണ്ടുപോവുകയും വിവരം നബി ﷺ യോട് പറയുകയും ചെയ്തു. നബി ﷺ അദ്ദേഹത്തോട് ഓതികേള്‍പ്പിക്കാന്‍ പറഞ്ഞു. ഹിശ്ശാമ് ഓതിയപ്പോള്‍ ഇപ്രകാരം എനിക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടെന്ന് നബി ﷺ പറഞ്ഞു: പിന്നെ എന്നോട് ഓതുവാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഓതി കേള്‍പ്പിച്ചു. നബി ﷺ അരുളി: ഇപ്രകാരവും എനിക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയം ഖുര്‍ആന്‍ ഏഴ് അക്ഷരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അവയില്‍ നിന്ന് നിങ്ങള്‍ക്ക് സാധിക്കുന്ന രൂപത്തില്‍ പാരായണം ചെയ്തു കൊള്ളുവീന്‍. (ബുഖാരി. 3. 41. 601)
-
അനസ് (റ) നിവേദനം: വഴിയില്‍ വീണു കിടക്കുന്ന ഒരു ഈത്തപ്പഴത്തിന്‍റെ അരികിലൂടെ നബി ﷺ നടന്നു. അവിടുന്ന് പറഞ്ഞു: ഇത് ധര്‍മ്മത്തില്‍ പെട്ടതാണോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാന്‍ ഭക്ഷിക്കുമായിരുന്നു. അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഞാന്‍ സ്വകുടുംബത്തില്‍ തിരിച്ചു ചെല്ലുമ്പോള്‍ ഒരു ഈത്തപ്പഴം എന്‍റെ വിരിപ്പില്‍ കിടക്കുന്നത് ചിലപ്പോള്‍ കാണും. അതു തിന്നാന്‍ വേണ്ടി ഞാന്‍ എടുക്കും. അപ്പോള്‍ അതു സക്കാത്ത് വകയില്‍പ്പെട്ടതാണോ എന്ന് ഭയന്നിട്ട് ഞാനത് വര്‍ജ്ജിക്കും. (ബുഖാരി. 3. 42. 612)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: മറ്റൊരുവന്‍റെ മൃഗത്തെ അനുവാദമില്ലാതെ ആര്‍ക്കും കറക്കുവാന്‍ പാടില്ല. നിങ്ങളില്‍ ആരെങ്കിലും തന്‍റെ മാളിക മുറിയില്‍ ഒരാള്‍ കയറി തന്‍റെ ഖജനാവ് തുറന്ന് അതിലെ ഭക്ഷണ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുന്നത് തൃപ്തിപ്പെടുമോ? നിശ്ചയം മൃഗങ്ങളുടെ അകിട് അവരുടെ ഭക്ഷണം സൂക്ഷിച്ചുവെക്കുന്ന ഖജനാവാണ്. അതിന്‍റെ ഉടമസ്ഥന്‍റെ അനുവാദമില്ലാതെ മൃഗത്തിന്‍റെ അകിട് കറക്കുവാന്‍ പാടില്ല. (ബുഖാരി. 3. 42. 614)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: സത്യവിശ്വാസികള്‍ നരകത്തില്‍ നിന്ന് വിമോചിതരായി കഴിഞ്ഞാല്‍ നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കുള്ള ഒരു പാലത്തിന്മേല്‍ അവരെ തടഞ്ഞുനിര്‍ത്തും. മുന്‍ജീവിതത്തില്‍ അവര്‍ക്കിടയില്‍ നടന്ന അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യും. അങ്ങിനെ അവര്‍ തികച്ചും പരിശുദ്ധത നേടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ക്കനുവാദം നല്‍കും. മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം! സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വെച്ചിരിക്കുന്ന വാസസ്ഥലം അവര്‍ തികച്ചും വേര്‍തിരിച്ചു മനസ്സിലാക്കും. ഈ ലോകത്ത് അവര്‍ താമസിച്ചിരുന്ന വീട്ടിനേക്കാളും വ്യക്തമായി അതവര്‍ മനസ്സിലാക്കും. (ബുഖാരി. 3. 43. 620)
-
സഫ്വാന്‍ (റ) നിവേദനം: ഇബ്നുഉമര്‍ (റ) കൈപിടിച്ചു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. താങ്കള്‍ ഗൂഢാലോചനയെ സംബന്ധിച്ച് എന്താണ് നബി ﷺ യില്‍ നിന്ന് കേട്ടതെന്ന് ചോദിച്ചു. ഇബ്നുഉമര്‍ (റ) പറഞ്ഞു: നബി ﷺ പറയുന്നത്. ഞാന്‍ കേട്ടു. അല്ലാഹു പരലോകത്തു വെച്ച് സത്യവിശ്വാസിയെ തന്നോടടുപ്പിക്കും. അവനെ അല്ലാഹു ഒരു മറക്കുള്ളിലാക്കും. ശേഷം അവനോട് ചോദിക്കും. നീ ചെയ്ത ഇന്നിന്ന കുറ്റങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ? അവന്‍ പറയും. രക്ഷിതാവേ! എനിക്കോര്‍മ്മയുണ്ട്. അങ്ങനെ തന്‍റെ കുറ്റങ്ങളെല്ലാം അവന്‍ ഏറ്റുപറയുകയും താന്‍ നശിച്ചുവെന്ന് അവന് തോന്നിക്കഴിയുകയും ചെയ്യുമ്പോള്‍ അല്ലാഹു അരുളും. മുന്‍ലോകത്തുവെച്ച് നിന്‍റെ കുറ്റങ്ങളെ ഞാന്‍ മറച്ചു വെച്ചിരുന്നു. ഇന്ന് ആ കുറ്റങ്ങളെ നിനക്ക് ഞാന്‍ മാപ്പ് ചെയ്തു തന്നിരിക്കുന്നു. എന്നിട്ട് അവന്‍റെ നന്മകള്‍ രേഖപ്പെടുത്തിയ ഏട് അവന് നല്‍കും. സത്യനിഷേധിയും കപടവിശ്വാസിയുമാകട്ടെ അവര്‍ക്കെതിരെ സാക്ഷികള്‍ വിളിച്ചു പറയും. തങ്ങളുടെ നാഥനെ നിഷേധിച്ചവര്‍ ഇവരാണ്. അക്രമികള്‍ക്ക് അല്ലാഹുവിന്‍റെ ശാപം അനുഭവപ്പെടട്ടെ. (ബുഖാരി. 3. 43. 621)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്‍റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്‍റെ സഹോദരന്‍റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്‍റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്‍റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്‍റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നിന്‍റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെ്കിലും നീ അവനെ സഹായിക്കുക. (ബുഖാരി. 3. 43. 623)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നിന്‍റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാര്‍ ചോദിച്ച. അല്ലാഹുവിന്‍റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും? നബി ﷺ അരുളി: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (ബുഖാരി. 3. 43. 624)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും തന്‍റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി. 3. 43. 629)
-
ആയിശ (റ) പറയുന്നു: (വല്ല സ്ത്രീയും അവളുടെ ഭര്‍ത്താവില്‍ നിന്ന് അകല്‍ച്ചയെ ഭയപ്പെട്ടു അല്ലെങ്കില്‍ പിന്തിരിയല്‍) (4:128) എന്ന അല്ലാഹുവിന്‍റെ വചനത്തിന്‍റെ അര്‍ത്ഥം ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ അടുത്ത് ഭര്‍ത്താവായി ജീവിക്കുന്നു. കൂടുതലൊന്നും അയാള്‍ക്ക് അവളില്‍ നിന്ന് പ്രതീക്ഷിക്കുവാന്‍ സാധിക്കുന്നില്ല. തല്‍ഫലമായ അവളെ വിട്ട പിരിയുവാന്‍ അയാള്‍ ദ്ദേശിക്കുന്നു. അപ്പോള്‍ അവള്‍ പറയും. എന്‍റെ പ്രശ്നത്തില്‍ ഞാന്‍ ചില ഇളവുകള്‍ നിങ്ങള്‍ക്ക് നല്‍കാം. എന്നെ നിങ്ങള്‍ വിവാഹമോചനം ചെയ്യരുത്. ഈ പ്രശ്നത്തിലാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (ബുഖാരി. 3. 43. 630)
-
സഈദ് ബിന്‍ സൈദ് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും അന്യന്‍റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്‍റെ ഏഴിരട്ടി ഭൂമി അവന്‍റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632)
-
അബൂസലമ (റ) പറയുന്നു: എന്‍റെയും ചില മനുഷ്യരുടെയും ഇടയില്‍ തര്‍ക്കമുണ്ടായി. ആയിശ (റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി ﷺ പറയുകയുണ്ടായി. വല്ലവനും ഒരു ചാണ്‍ കണക്കിന്ന് ഭൂമിയില്‍ അതിക്രമം ചെയ്താല്‍ ഏഴ് ഭൂമി അവന്‍റെ കഴുത്തില്‍ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തിക്കളയും. (ബുഖാരി. 3. 43. 634)
-
ജബല്(റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ ഇറാഖിലെ ചില ആളുകളുടെ അടുത്ത് താമസിക്കുമ്പോള്‍ വരള്‍ച്ച ഞങ്ങളെ പിടികൂടി. ഇബ്നു സൂബൈര്‍ ഈത്തപ്പഴം ഞങ്ങളെ തീറ്റിക്കാറുണ്ട്. ഒരിക്കല്‍ ഇബ്നു ഉമര്‍ (റ) ഞങ്ങളുടെ അടുത്തുകൂടി നടന്ന് പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. നിശ്ചയം തന്‍റെ കൂട്ടുകാരന്‍റെ അനുവാദം കൂടാതെ രണ്ട് കാരക്ക ഒന്നിച്ചെടുത്ത് ഭക്ഷിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 635)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)
-
ഉമ്മുസലമ (റ) നിവേദനം: ഒരിക്കല്‍ നബി ﷺ തന്‍റെ വീട്ടു വാതില്‍ക്കല്‍ ഒരു വഴക്ക് കേട്ടു. അവിടുന്ന് അവരുടെയടുക്കലേക്ക് പുറപ്പെട്ടു. നബി ﷺ അരുളി: ഞാനൊരു മനുഷ്യന്‍ മാത്രമാണ്. എന്‍റെയടുത്ത് ചിലപ്പോള്‍ ആവലാതിക്കാര്‍ വരും. അവരില്‍ ചിലര്‍ ചിലരേക്കാള്‍ വാക് സാമര്‍ത്ഥ്യമുള്ളവരായിരിക്കും. അപ്പോള്‍ അവര്‍ പറഞ്ഞത് സത്യമാണെന്ന് ഞാന്‍ ധരിച്ചിട്ട് അവര്‍ക്കനുകൂലമായി ഞാന്‍ വിധിക്കും. വാസ്തവത്തിലോ, ഒരു മുസ്ളിമിന്‍റെ അവകാശം മറ്റു വല്ലവനും വിട്ടുകൊടുത്തു കൊണ്ട് ഞാന്‍ വിധി കല്‍പ്പിക്കുവാന്‍ ഇടവന്നു പോയെങ്കില്‍ അത് അഗതിയുടെ ഒരു കഷ്ണം മാത്രമാണ്. അതവന്‍ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 3. 43. 638)
-
ഉഖ്ബ(റ) നിവേദനം: ഞങ്ങള്‍ നബി ﷺ യോട് പറഞ്ഞു: താങ്കള്‍ ഞങ്ങളെ ചിലപ്പോള്‍ ഏതെങ്കിലുമൊരു ജനതയുടെയടുക്കലേക്കയയ്ക്കും. അവരുടെ അടുക്കല്‍ ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവര്‍ ഞങ്ങളെ സല്‍ക്കരിക്കുകയില്ല. ഇതെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? അപ്പോള്‍ നബി ﷺ ഞങ്ങളോട് പറഞ്ഞു. നിങ്ങളൊരു ജനതയുടെയടുക്കല്‍ ചെന്നിട്ട് നിങ്ങളോടവര്‍ അതിഥി മര്യാദ കാണിച്ചാല്‍ സ്വീകരിച്ചുകൊള്ളുക. എന്നാല്‍ അവരത് ചെയ്തില്ലെങ്കിലോ അതിഥികള്‍ക്കുള്ള അവകാശം നിങ്ങള്‍ പിടിച്ചെടുത്തു കൊള്ളുക. (ബുഖാരി. 3. 43. 641)
-
ഉമര്‍ (റ) പറയുന്നു: നബി ﷺയെ അല്ലാഹു തിരിച്ചുവിളിച്ചപ്പോള്‍ അന്‍സാരീങ്ങള്‍ ബനൂസഈദ് ഗോത്രക്കാരുടെ പൂമുഖത്ത് ഇരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു. താങ്കള്‍ ഞങ്ങളേയുമായി പുറപ്പെടുക. (ബുഖാരി. 3. 43. 642)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു അയല്‍വാസ തന്‍റെ അയല്‍വാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ (റ) പറയാറുണ്ട്. നബി ﷺ യുടെ ഈ നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാന്‍ ഈ നിര്‍ദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)
-
അനസ് (റ) പറയുന്നു: അബൂത്വല്‍ഹത്തിന്‍റെ വീട്ടില്‍ ജനങ്ങളെ കള്ള് കുടിപ്പിക്കുന്നവനായിരുന്നു ഞാന്‍. അന്ന് അവരുടെ കള്ള് ഈത്തപ്പഴത്തില്‍ നിന്നാണ്. അപ്പോള്‍ വിളിച്ചു പറയുന്നവനോട് ഇപ്രകാരം വിളിച്ചുപറയുവാന്‍ നബി ﷺ കല്‍പ്പിച്ചു. അറിയുക, കള്ള് നിഷിദ്ധമാക്കിയിരിക്കുന്നു. അബൂതല്‍ഹത്ത് എന്നോട് പറഞ്ഞു. നീ പുറത്തുപോയി മദ്യത്തെ ഒഴിച്ചു കളയുക. അങ്ങനെ ഞാന്‍ പുറപ്പെട്ടു അതിനെ ഒഴിച്ചു. മദീനയിലെ തെരുവീഥിയിലൂടെ അത് ഒഴുകുവാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു: കള്ള് വയറ്റിലാക്കിയവരായി ചിലര്‍ വധിക്കപ്പെട്ടുവല്ലോ. അവരുടെ സ്ഥിതി എന്താണ്? അപ്പോള്‍ അല്ലാഹു ഇറക്കി. (വിശ്വസിക്കുകയും പുണ്യകര്‍മ്മം ചെയ്യുകയും ചെയ്തവര്‍ മുമ്പ് ഭക്ഷിച്ചതില്‍ തെറ്റില്ല). (ബുഖാരി. 3. 43. 644)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: വഴിയരികില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുവിന്‍. അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്നു സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാല്‍ അതു ഞങ്ങള്‍ക്ക് അനിവാര്യമാണ്. നബി ﷺ അരുളി: അവിടെയല്ലാതെ നിങ്ങള്‍ക്കിരിക്കാന്‍ സാധ്യമല്ലെങ്കില്‍ വഴിക്ക് അതിന്‍റെ അവകാശം നിങ്ങള്‍ വിട്ടുകൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവര്‍ ചോദിച്ചു. നബി ﷺ പ്രത്യുത്തരം നല്‍കി. കണ്ണിനെ നിയന്ത്രിക്കുക, ഉപദ്രവത്തെ നീക്കുക. വല്ലവനും സലാം പറഞ്ഞാല്‍ സലാം മടക്കുക. നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക. (ബുഖാരി. 3. 43. 645)
-
അബൂഹൂറൈറ (റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി ﷺ കല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 653)
-
അബ്ദുല്ല (റ) നിവേദനം: പിടിച്ചു പറിയും അംഗങ്ങള്‍ ഛേദിച്ചു കളയുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു. (ബഖാരി. 3. 43. 654)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വിശ്വാസിയായിക്കൊണ്ട് ഒരുവന്‍ വ്യഭിചരിക്കുകയോ കള്ള് കുടിക്കുകയോ മോഷ്ടിക്കുകയോ ജനങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ പിടിച്ചു പറിക്കുകയോ ചെയ്യുകയില്ല. ബുഖാരി പറയുന്നു: ഇതിന്‍റെ അര്‍ത്ഥം ആ സന്ദര്‍ഭത്തില്‍ അവന്‍റെ വിശ്വാസം ഊരിയെടുക്കപ്പെടുമെന്നാണ്. (ബുഖാരി. 3. 43. 655)
-
സലമ (റ) നിവേദനം: ഖൈബര്‍ യുദ്ധ സന്ദര്‍ഭത്തില്‍ ചിലര്‍ തീ കത്തിക്കുന്നത് നബി ﷺ കണ്ടു. എന്തിനാണ് നിങ്ങള്‍ തീ കത്തിക്കുന്നതെന്ന് നബി ﷺ ചോദിച്ചു. നാടന്‍ കഴുതയുടെ മാംസം പാകം ചെയ്യുവാനാണെന്ന് അനുചരന്മാര്‍ പറഞ്ഞു. നബി ﷺ അരുളി: നിങ്ങള്‍ അതു പൊട്ടിക്കുകയും മാംസം ഒഴുക്കിക്കളയുകയും ചെയ്യുക. അവര്‍ ചോദിച്ചു. ഞങ്ങള്‍ മാസം ഒഴുക്കിക്കളഞ്ഞു പാത്രം കഴുകിയെടുക്കട്ടെയോ? നബി ﷺ പറഞ്ഞു: നിങ്ങള്‍ കഴുകിയെടുക്കുവിന്‍. (ബുഖാരി. 3. 43. 657)
-
ഇബ്നുമസ്ഊദ് (റ) നിവേദനം: നബി ﷺ മക്കയില്‍ പ്രവേശിച്ചു. കഅ്ബ:ക്ക് ചുറ്റും 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. തന്‍റെ കൈയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് നബി ﷺ അവയെ കുത്തി. സത്യം വരികയും അസത്യം നീങ്ങുകയും ചെയ്തുവെന്ന് നബി ﷺ പറയുന്നുണ്ട ്. (ബുഖാരി. 3. 43. 658)
-
അബ്ദുല്ല (റ) നിവേദനം: വല്ലവനും തന്‍റെ ധനത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പോരാടി മരണമടഞ്ഞാല്‍ അവന്‍ രക്തസാക്ഷിയാണ്. (ബുഖാരി. 3. 43. 660)
-
അനസ് (റ) പറയുന്നു: നബി ﷺ തന്‍റെ ഭാര്യ(ആയിശ)യോടൊപ്പം താമസിക്കുമ്പോള്‍ സത്യവിശ്വാസികളുടെ മാതാക്കളിലൊരാള്‍ (ൈനബ) ഒരു പിഞ്ഞാണത്തല്‍ അല്‍പം ഭക്ഷണം ഭൃത്യന്‍റെ പക്കല്‍ കൊടുത്തയച്ചു. അപ്പോള്‍ ആയിശ തന്‍റെ കൈകൊണ്ട് ആ പാത്രത്തിന് ഒരടി കൊടുത്തു. പാത്രമുടഞ്ഞു. നബി ﷺ ആ ഉടഞ്ഞ തുണ്ടുകള്‍ യോജിപ്പിച്ച് ആഹാരം അതില്‍ തന്നെ എടുത്തിട്ടു. എന്നിട്ട് ഇതാ ഭക്ഷിച്ചു കൊള്ളുക എന്നരുളി. ആഹാരം കഴിച്ചിട്ട് തീരും വരേക്കും പിഞ്ഞാണവും കൊണ്ടുപോകാന്‍ ഭൃത്യനെ നബി ﷺ വിട്ടില്ല. ആഹാരത്തില്‍ നിന്ന് വിരമിച്ച് കഴിഞ്ഞപ്പോള്‍ നല്ലൊരു പിഞ്ഞാണം പകരം കൊടുത്തിട്ട് ഭൃത്യനെ പറഞ്ഞയച്ചു. ഉടച്ചത് നബി ﷺ അവിടെ വെക്കുകയും ചെയ്തു. (ബുഖാരി. 3. 43. 661)
-
റാഫിഅ് (റ) നിവേദനം: ഞങ്ങള്‍ നബി ﷺ യുടെ കൂടെ അസര്‍ നമസ്കരിക്കാറുണ്ട്. ശേഷം ഒട്ടകത്തെ ഞങ്ങള്‍ അറുക്കും. തുടര്‍ന്ന് അതിനെ പത്ത് ഓഹരിയാക്കും. അങ്ങനെ വേവിച്ച മാംസം സൂര്യന്‍ അസ്തമിക്കുന്നതിന്‍റെ മുമ്പായി ഞങ്ങള്‍ ഭക്ഷിക്കും. (ബുഖാരി. 3. 44. 665)
-
അബൂമൂസാ (റ) നിവേദനം: യുദ്ധത്തില്‍ അശ്അരികളുടെ ആഹാരസാധനങ്ങള്‍ തീര്‍ന്നു. അല്ലെങ്കില്‍ മദീനയിലായിരിക്കുമ്പോള്‍ തന്നെ അവരുടെ കുടുംബത്തിലെ ആഹാരം കുറഞ്ഞു. എങ്കില്‍ ഞങ്ങളുടെ പക്കലുള്ളതെല്ലാം കൂടി അവര്‍ ഒരു തുണിയില്‍ ശേഖരിക്കും. ശേഷം ഒരളവ് പാത്രവും കൊണ്ട് സമമായി അതവര്‍ പങ്കിട്ടെടുക്കും. അതാണ് അവരുടെ പതിവ്. അവര്‍ എന്നില്‍ നിന്നുള്ളവരും ഞാന്‍ അവരില്‍ നിന്നുള്ളവനുമാണ്. (ബുഖാരി. 3. 44. 666)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒന്നിലധികം പേര്‍ക്കു പങ്കുള്ള ഒരടിമയില്‍ ഒരാളുടെ പങ്ക് അവന്‍ മോചിപ്പിച്ചാല്‍ തന്‍റെ ധനം വിനിയോഗിച്ച് ആ അടിമയെ പൂര്‍ണ്ണമായി മോചിപ്പിക്കേണ്ടത് അവന്‍റെ ബാധ്യതയാണ്. അവന്‍റെ പക്കല്‍ ധനമില്ലെങ്കിലോ ആ അടിമക്ക് നീതിപൂര്‍വ്വം വില കണക്കാക്കണം. അവനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണമുണ്ടാക്കി പ്രതിഫലം വാങ്ങി ബാക്കി അവകാശികളും അവരുടെ അവകാശം കൈവിടണം. എന്നാല്‍ ജോലി ചെയ്യാന്‍ അവനെ പ്രയാസപ്പെടുത്തരുത്. (ബുഖാരി. 3. 44. 672)
-
നുഅ്മാന്‍ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിന്‍റെ നിമയപരിധിക്കുള്ളില്‍ ജീവിക്കുന്നവന്‍റെയും ആ പരിധി ലംഘിക്കുന്നവന്‍റെയും സ്ഥിതി ഒരു സംഘം ആളുകളുടെ സ്ഥിതിപോലെയാണ്. (സീറ്റ് നിര്‍ണ്ണയിക്കാന്‍ വേണ്ടി) അവര്‍ നറുക്കിട്ടു. ചിലര്‍ക്ക് കിട്ടിയത് മേലെ തട്ടാണ്. മറ്റ് ചിലര്‍ക്ക് കപ്പലിന്‍റെ താഴെ തട്ടും. താഴെ തട്ടിലിരിക്കുന്നവര്‍ വെള്ളത്തിനാവശ്യം വരുമ്പോള്‍ മേലെ തട്ടിലിരിക്കുന്നവരുടെ അരികിലൂടെ നടക്കാന്‍ തുടങ്ങി. താഴെ തട്ടിലുള്ളവര്‍ പറഞ്ഞു: ഞങ്ങള്‍ ഓഹരിയില്‍പെട്ട സ്ഥലത്ത് ഞങ്ങളൊരു ഓട്ട തുളച്ചാല്‍ മുകളിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിക്കാമായിരുന്നു. താഴെ തട്ടിലുള്ളവരെ അങ്ങനെ പ്രവര്‍ത്തിക്കാന്‍ വിടുന്ന പക്ഷം രണ്ടു കൂട്ടരും ഒന്നായി നശിക്കും. അവരിങ്ങനെ പ്രവര്‍ത്തിക്കാതിരിക്കാന്‍ അവരുടെ കൈ പിടിച്ചാലോ ഇരുവിഭാഗവും രക്ഷപ്പെടുകയും ചെയ്യും. (ബുഖാരി. 3. 44. 673)
-
അബ്ദൂല്ലാഹിബ്നു ഹിശാം(റ) പറയുന്നു: അദ്ദേഹത്തിന്‍റെ മാതാവ് സൈനബ് അദ്ദേഹത്തെയും കൊണ്ട് ഒരിക്കല്‍ നബി ﷺ യുടെ മുമ്പില്‍ ചെന്നു. ശേഷം അവര്‍ പറഞ്ഞു: പ്രവാചകരേ! അവിടുന്ന് ഇവനോട് ബൈഅത്തു ചെയ്താലും. നബി ﷺ പറഞ്ഞു: ഇവനൊരു ചെറിയ കുട്ടിയാണല്ലോ. നബി ﷺ അവനെ തലോടുകയും കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ അബ്ദുല്ലാഹിബ്നു ഹിശാം (പില്‍ക്കാലങ്ങളില്‍) മാര്‍ക്കറ്റില്‍ പോയി ആഹാരസാധനങ്ങള്‍ വാങ്ങി വ്യാപാരം ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ഇബ്നു ഉമര്‍ (റ), ഇബ്നു സുബൈര്‍ (റ) എന്നിവര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പറയും: നിങ്ങള്‍ വ്യാപാരത്തില്‍ ഞങ്ങളെ പങ്കു ചേര്‍ത്താല്‍ കൊള്ളാം. കാരണം നിങ്ങള്‍ക്ക് ബര്‍ക്കത്തിന് വേണ്ടി നബി ﷺ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അപ്പോള്‍ അവരെ അദ്ദേഹം പങ്ക് ചേര്‍ക്കും. ചിലപ്പോള്‍ ഒരൊട്ടകം ചുമന്ന ചരക്ക് അതേ പടി അദ്ദേഹത്തിന് ലാഭമായിക്കിട്ടും. ഉടനെ അതു അദ്ദേഹം വീട്ടിലേക്കയക്കും. (ബുഖാരി. 3. 44. 680)
-
അനസ് (റ) നിവേദനം: ബാര്‍ലിക്ക് വേണ്ടി നബി ﷺ തന്‍റെ പടയങ്കി പണയം വച്ചു. നബി ﷺ ക്ക് ഞാന്‍ ബാര്‍ലി കൊണ്ട് ഉണ്ടാക്കിയ റൊട്ടിയും പുളിച്ച കറിയും കൊണ്ടുപോയി കൊടുക്കാറുണ്ട്. നബി ﷺ അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. മുഹമ്മദിന്‍റെ കുടുംബം രാവിലെയോ വൈകുന്നേരമോ പ്രവേശിക്കാറില്ല. ഒരു സ്വാഅ് ഭക്ഷണം ഉടമയാക്കിക്കൊണ്ട് അല്ലാതെ അവര്‍ ഒമ്പത് വീട്ടുകാരും ഉണ്ടായിരിക്കും. (ബുഖാരി. 3. 45. 685)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സവാരി ചെയ്യുന്ന മൃഗത്തെ ഒരാള്‍ പണയം വാങ്ങിയാല്‍ അതിന് തീറ്റക്കും മറ്റും ചിലവ് ചെയ്യേണ്ടിവരുന്നതുകൊണ്ട് അതിന്മേല്‍ സവാരി ചെയ്യാം. അപ്രകാരം തന്നെ പാല്‍ കറന്ന് കുടിക്കുകയും ചെയ്യാം. (ബുഖാരി. 3. 45. 689)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: കേസില്‍ സത്യം ചെയ്യേണ്ടിവന്നാല്‍ അതു ചെയ്യേണ്ടത് പ്രതിയാണെന്ന് നബി ﷺ വിധി കല്‍പിച്ചിട്ടുണ്ട്. (ബുഖാരി. 3. 45. 691)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാല്‍ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്‍റെ അംഗത്തിനും പ്രതിഫലമായി ഇവന്‍റെ ഓരോ അംശത്തേയും നരകശിക്ഷയില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമര്‍ജാന്‍ (റ) പറയുന്നു: ഈ ഹദീസുമായി ഞാന്‍ അലിയ്യ്ബ്നു ഹുസൈന്‍ (റ)ന്‍റെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ ആയിരം സ്വര്‍ണ്ണനാണയം കൊടുത്തു വാങ്ങിയ തന്‍റെ അടിമയെ മോചിപ്പിച്ചു. (ബുഖാരി. 3. 46. 693)
-
അബൂദര്‍റ് (റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതന്ന് നബി ﷺ യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളി: അല്ലാഹുവിലുള്ള വിശ്വാസവും അവന്‍റെ മാ്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്? നബി ﷺ പറഞ്ഞു: ഉടമസ്ഥന്‍റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ? കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കില്‍ തൊഴിലറിയാത്തവന് തൊഴില്‍ പരിശീലിപ്പിച്ചു കൊടുക്കുക. നബി ﷺ പ്രത്യുത്തരം നല്‍കി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. നബി ﷺ അരുളി: മനുഷ്യര്‍ക്ക് ദ്രോഹമേല്‍പ്പിക്കാതെ അവരെ അവരുടെ പാട്ടില്‍ വിട്ടേക്കുക. നിന്‍റെ ആത്മാവിന് നല്‍കുന്ന വലിയൊരു ദാനമാണിത്. (ബുഖാരി. 3. 46. 694)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ അനുയായികളുടെ ഹൃദയത്തില്‍ ഉദിച്ചുകൊണ്ടിരിക്കുന്ന വിചാരങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തകാലത്തോളം അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കും. (ബുഖാരി. 3. 46. 705)
-
ഹക്കീം (റ) നിവേദനം:അജ്ഞാനകാലത്തു അദ്ദേഹം നൂറ് അടിമകളെ മോചിപ്പിക്കുകയും നൂറ് ഒട്ടകങ്ങളെ കഴിവില്ലാത്തവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച ശേഷം നൂറ് ഒട്ടകങ്ങളെ സവാരിക്ക് വിട്ടുകൊടുക്കുകയും നൂറ് അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഞാന്‍ നബി ﷺ യോട് ചോദിച്ചു: പ്രവാചകരേ! ഞാന്‍ ജാഹിലിയ്യാ കാലത്തു അനുഷ്ഠിച്ച പുണ്യകര്‍മ്മങ്ങള്‍ക്ക് എനിക്ക് പ്രതിഫം ലഭിക്കുമോ? നബി ﷺ അരുളി: നീ നന്മയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്‍റെ കൂടെ മുസളീമായിരുന്നു. (അതിാല്‍ പ്രതിഫലം ലഭിക്കുന്നതാണ്). (ബുഖാരി. 3. 46. 715)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി. പുണ്യകര്‍മ്മം ചെയ്യുന്ന അടിമക്ക് രണ്ടു പ്രതിഫലമുണ്ട്. (അബൂഹുറൈറ (റ) പറയുന്നു. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദും ഹജ്ജും എന്‍റെ ഉമ്മാക്കുള്ള നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അടിമയായി മരിക്കുവാന്‍ ഇഷ്ടപ്പെടുമായിരുന്നു. (ബുഖാരി. 3. 46. 724)
-
അബൂഹുറൈറ (റ) നിവേദനം:നബി ﷺ അരുളി: നിങ്ങളില്‍ ആരും തന്നെ നിന്‍റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്‍റെ തമ്പുരാന് വുളു ഉണ്ടാക്കാന്‍ സഹായിക്കൂ എന്നൊന്നും പറയരുത്. എന്‍റെ യജമാനന്‍ (സയ്യിദ്) എന്‍റെ ഉടയോന്‍ (മൌലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളില്‍ ആരും തന്നെ എന്‍റെ അടിമ എന്‍റെ വെളളാട്ടി എന്നും പറയരുത്. എന്‍റെ ഭൃത്യന്‍, എന്‍റെ പരിചാരകന്‍ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 3. 46. 728)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവന്‍റെയും അടുക്കല്‍ സ്വഭൃത്യന്‍ ആഹാരവുമായി വന്നാല്‍ അവനെ കൂടിയിരുത്തിയില്ലെങ്കില്‍ ഒന്നോ രണ്ടോ പിടി ഭക്ഷണം അവന്ന് നല്‍കുകയെങ്കിലും ചെയ്യട്ടെ. അതു അധ്വാനിച്ച് പാകം ചെയ്തത് അവനാണല്ലോ. (ബുഖാരി. 3. 46. 732)
53. പാരിതോഷികം - അതിന്‍റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്‍റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി. 3. 47. 740)
-
ആയിശ (റ) നിവേദനം: അവര്‍ ഉര്‍വ്വാ (റ) യോട് പറഞ്ഞു: എന്‍റെ സഹോദരിപുത്രാ! നിശ്ചയം ഞങ്ങള്‍ ചന്ദ്രപ്പിറവി കാണും. പിന്നെയും ഒരു ചന്ദ്രപ്പിറവി കാണും. അങ്ങനെ മൂന്ന് ചന്ദ്രപ്പിറവികള്‍ കണ്ടുകൊണ്ട് രണ്ടു പൂര്‍ണ്ണമാസം കടന്നുപോകും. എന്നാലും നബി ﷺ യുടെ വീടുകളില്‍ തീയും പുകയുമുണ്ടായിരിക്കുകയില്ല. ഉര്‍വ(റ) അപ്പോള്‍ ആയിശ (റ) യോട് ചോദിച്ചു: എന്‍റെ മാതൃസഹോദരി, എങ്കില്‍ നിങ്ങളെങ്ങിനെയാണ് ജീവിക്കുക?! ആയിശ (റ) പറഞ്ഞു: രണ്ടു കറുത്ത സാധനങ്ങള്‍ - ഈത്തപ്പഴവും പച്ചവെളളവും - പക്ഷെ നബി ﷺ ക്ക് അയല്‍വാസികളായി ചില അന്‍സാരികളും അവര്‍ക്ക് പാല്‍ കറക്കുന്ന ചില മൃഗങ്ങളുമുണ്ടായിരുന്നു. അവയുടെ പാല്‍ നബി ﷺ ക്ക് അവര്‍ സമ്മാനിക്കും. അവിടുന്ന് അതില്‍ നിന്ന് ഒരംശം ഞങ്ങള്‍ക്ക് നല്‍കും. (ബുഖാരി. 3. 47. 741)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഒരു മൃഗത്തിന്‍റെ കയ്യോ കാലോ എനിക്ക് വല്ലവനും സമ്മാനമായി നല്‍കിയാല്‍ ഞാനതു സ്വീകരിക്കും. വല്ലവനും ഒരു മൃഗത്തിന്‍റെ കയ്യോ കാലോ തിന്നാന്‍ എന്നെ വിളിച്ചാല്‍ ഞാനാ വിളിക്ക് ഉത്തരം നല്‍കും. (ബുഖാരി. 3. 47. 742)
-
അനസ് (റ) പറയുന്നു: മര്‍ദള്ളഹ്റാന്‍ എന്ന സ്ഥലത്തുവെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ അതിന്‍റെ പിന്നാലെ ഓടി ക്ഷീണിച്ചു പോയി. അവസാനം ഞാന്‍ അതിനെ പിടികൂടി അബൂത്വല്‍ഹത്തിന്‍റെയടുക്കല്‍ കൊണ്ടു വന്നു. അദ്ദേഹം അതിനെ അറുത്തു. അതിന്‍റെ തുട രണ്ടും നബി ﷺ ക്ക് കൊടുത്തയച്ചു. നബി ﷺ അതു സ്വീകരിച്ചു. നബി ﷺ അതില്‍ നിന്ന് ഭക്ഷിച്ചുവോ എന്ന് ഞാന്‍ (ഒരു നിവേദകന്‍)ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 3. 47. 746)
-
ആയിശ (റ) നിവേദനം: ആയിശ (റ) യുടെ ദിവസത്തില്‍ അനുചരന്മാര്‍ സമ്മാനം നല്‍കുവാന്‍ ശ്രദ്ധിക്കാറുണ്ട്. നബി ﷺ യുടെ തൃപ്തിയായിരുന്നു അവര്‍ അതുകൊണ്ട് കാംക്ഷിച്ചിരുന്നത്. (ബുഖാരി. 3. 47. 748)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: ഇബ്നുഅബ്ബാസ് (റ)ന്‍റെ മാതൃസഹോദരി ഉമ്മുഹുഫൈദ് നബി ﷺ ക്ക് കുറച്ച് പാല്‍ക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും സമ്മാനമായി നല്കി. നബി ﷺ പാല്‍ക്കട്ടിയും നെയ്യും കഴിച്ചു. അറപ്പ് കാരണം ഉടുമ്പിന്‍റെ മാംസം കഴിച്ചില്ല. ഇബ്നുഅബ്ബാസ് (റ) പറയുന്നു: എന്നാല്‍ നബി ﷺ യുടെ മുമ്പിലുള്ള സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ അത് തിന്നു. അതു നിഷിദ്ധമാണെങ്കില്‍ നബി ﷺ യുടെ സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ തിന്നുകയില്ലായിരുന്നു. (ബുഖാരി. 3. 47. 749)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ യുടെ അടുത്തു വല്ല ഭക്ഷണസാധനവും കൊണ്ട് വരപ്പെട്ടാല്‍ അത് ദാനമാണോ അതല്ല എനിക്കുള്ള സമ്മാനമാണോ എന്ന് ചോദിക്കും. ദാനമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ തിന്നുകൊള്ളുവീന്‍ എന്ന് അനുചരന്മാരോട് പറയും. നബി ﷺ ഭക്ഷിക്കുകയില്ല. സമ്മാനമാണെന്ന് പറയപ്പെട്ടാല്‍ വേഗത്തില്‍ അതു അവരുടെ കൂടെ ഭക്ഷിക്കും. (ബുഖാരി. 3. 47. 750)
-
അനസ് (റ) നിവേദനം: ഒരിക്കല്‍ നബി ﷺ യുടെ അടുത്തു കുറച്ച് മാംസം കൊണ്ട് വരപ്പെട്ടു. അതു ബരീറക്ക് ദാനമായി ലഭിച്ചതാണെന്ന് പറയപ്പെട്ടു. നബി ﷺ പറഞ്ഞു. അവള്‍ക്കത് ദാനമായി ലഭിച്ചതാണെങ്കില്‍ നമുക്കിപ്പോള്‍ സമ്മാനമായി മാറിയിരിക്കുന്നു. (ബുഖാരി. 3. 47. 752)
-
ഉമ്മുഅത്വിയ്യ (റ) പറയുന്നു: നബി ﷺ ഒരിക്കല്‍ ആയിശ (റ) യുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് ചോദിച്ചു; നിങ്ങളുടെ അടുത്ത് എന്തെങ്കിലും ഉണ്ടോ? ഇല്ലെന്ന് അവര്‍ മറുപടി പറഞ്ഞു: സകാത്തില്‍ നിന്ന് ഉമ്മുഅത്വിയ്യക്ക് ലഭിച്ച ആട്ടിന്‍റെ മാംസത്തില്‍ നിന്ന് അവര്‍ സമ്മാനമായി നല്‍കിയതു ഒഴികെ. നബി ﷺ പറഞ്ഞു: അതു അനുവദനീയമായിരിക്കുന്നു. (ബുഖാരി. 3. 47. 753)
-
ആയിശ (റ) നിവേദനം: എന്‍റെ ദിവസം സമ്മാനം നല്‍കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധി ക്കാറുണ്ടായിരുന്നു. ഉമ്മു സലമ (റ) പറയുന്നു: എന്‍റെ സ്നേഹിതകള്‍ ഇതിനെതിരായി ഒരുമിച്ച് കൂടി നബി ﷺ യോട് പറഞ്ഞു. അവിടുന്ന് അവരില്‍ നിന്ന് പിന്തിരിഞ്ഞു. (ബുഖാരി. 3. 47. 754)
-
അനസ് (റ) നിവേദനം: നബി ﷺ സുഗന്ധദ്രവ്യം സമ്മാനമായി ലഭിച്ചാല്‍ തൊരിക്കലും നിരസിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3. 47. 756)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്‍റെ ഭാര്യമാര്‍്കിടയില്‍ നറുക്കിടും. നറുക്ക് വീഴുന്ന് പത്നിയെ നബി ﷺ കൂടെ കൊണ്ടുപോകും. നബി ﷺ ഓരോ ഭാര്യക്കും ഓരോ രാവും പകലും ഊഴമായി നിശ്ചയിച്ചിരുന്നു. നബി ﷺ യുടെ തൃപ്തി കാംക്ഷിച്ചുകൊണ്ട് തന്‍റെ ദിവസം ആയിശ (റ)ക്ക് വിട്ടുകൊടുത്തിരുന്നു. (ബുഖാരി. 3. 47. 766)
-
ആയിശ (റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി ﷺ അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി. 3. 47. 767)
-
മിസ്വര്‍ (റ) പറയുന്നു: നബി ﷺ തന്‍റെ അനുയായികള്‍ക്കിടയില്‍ കുറെ ഓവര്‍ കോട്ടുകള്‍ വിതരണം ചെയ്തു. മഖ്റമക്ക് അതില്‍ ഒന്നും കൊടുത്തില്ല. മഖ്റമ: പറഞ്ഞു: മകനെ വരൂ. നമുക്ക് നബി ﷺ യുടെയടുക്കല്‍ പോകാം. അങ്ങനെ ഞാന്‍ കൂടെപോയി. അകത്തു കടന്നു നബി ﷺ ഒരു ഓവര്‍കോട്ടുമായി മഖ്റമയുടെ അടുത്തേക്ക് വന്നു. ഇതു നാം നിങ്ങള്‍ക്കുവേണ്ടി മാറ്റി വെച്ചിരുന്നതാണ്. എന്ന് നബി ﷺ അരുളി. മഖ്റമ: അതിലേക്ക് സന്തോഷത്തോട് കൂടി നോക്കി. നബി ﷺ പറഞ്ഞു: മഖ്റമക്ക് സംതൃപ്തിയായി. (ബുഖാരി. 3. 47. 771)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ ഒരിക്കല്‍ ഫാത്വിമാ(റ) യുടെ വീട്ടില്‍ ചെന്നു. അകത്തു പ്രവേശിച്ചില്ല. അലി വന്നപ്പോള്‍ ഫാത്ിമ അദ്ദേഹത്തോട് വിവരം പറഞ്ഞു. അലി (റ) അതു നബിയോട് പറഞ്ഞു. നബി ﷺ അരുളി: ഞാനവളുടെ വാതില്‍ക്കല്‍ ചിത്പ്പണികളുളള ഒരു വിരി കണ്ടു. ഭൌതികാഢംബരങ്ങളുമായി എനിക്കെന്തു ബന്ധം? അലി (റ) ഫാത്വിമ (റ) യുടെ അടുത്തു ചെന്ന് ഈ വിവരം അവരോട് പറഞ്ഞു. അപ്പോള്‍ ഫാത്തിമ (റ) ഞാനെന്ത് വേണമെന്ന് നബി ﷺ എന്നോട് കല്‍പ്പിച്ചാലും. അലി (റ) പറഞ്ഞു: ഇന്നയാളുടെ വീട്ടിലേക്ക് അതുകൊടുത്തയക്കുക. അവര്‍ക്കത് വല്ല ആവശ്യവും കാണും എന്ന് നബി ﷺ അരുളിയിട്ടുണ്ട്. (ബുഖാരി. 3. 47. 783)
-
അലി (റ) നിവേദനം: നബി ﷺ എനിക്കൊരു പട്ടുവസ്ത്രം സമ്മാനമായി നല്‍കി. ഞാനതു ധരിച്ചു. അപ്പോള്‍ നബി ﷺ യുടെ മുഖത്ത് കോപത്തെ ഞാന്‍ കണ്ടു. ഉടനെ ഞാനതു എന്‍റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുറിച്ചു കൊടുത്തു. (ബുഖാരി. 3. 47. 784)
-
അനസ് (റ) നിവേദനം: ഒരു ജൂതസ്ത്രീ നബി ﷺ ക്ക് വിഷം കലര്‍ത്തിയ ആട്ടിന്‍റെ മാംസം പാരിതോഷികം നല്‍കി. നബി ﷺ അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി ﷺ പറഞ്ഞു. അനസ് (റ) പറയുന്നു: നബി ﷺ യുടെ ചെറുനാക്കില്‍ അതിന്‍റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786)
-
അബ്ദുറഹ്മാനുബ്നു അബീബക്കര്‍ (റ) നിവേദനം: ഒരിക്കല്‍ ഒരു യാത്രയില്‍ നബി ﷺ യുടെ കൂടെ ഞങ്ങള്‍ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കല്‍ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി ﷺ ചോദിച്ചു. ഒരാളുടെ കയ്യില്‍ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി ﷺ ചോദിച്ചു. വില്‍പ്പനക്കാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ഒരു ആടിനെ നബി ﷺ വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാന്‍ നബി ﷺ കല്‍പ്പിച്ചു. അല്ലാഹു സത്യം! ആ 130 പേര്‍ക്കും ആ കരളില്‍ നിന്നും നബി ﷺ ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവര്‍ക്ക് കയ്യില്‍ കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്‍റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങള്‍ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)
-
അസ്മാഅ് (റ) നിവേദനം: നബി ﷺ യുടെ കാലത്തു എന്‍റെ മാതാവ് എന്‍റെയടുക്കല്‍ വന്നു. അവരന്ന് ബഹുദൈവ വിശ്വാസിനിയായിരുന്നു. എന്നില്‍ നിന്ന് ഔദാര്യം പ്രതീക്ഷിച്ചുകൊണ്ട് എന്‍റെ ഉമ്മ വന്നിട്ടുണ്ട്. ഉമ്മാക്ക് വല്ലതും നല്‍കാന്‍ എനിക്ക് പാടുണ്ടോയെന്ന് ഞാന്‍ നബി ﷺ യോട് ചോദിച്ചു നബി ﷺ അരുളി: നിന്‍റെ മാതാവിനോട് ബന്ധം പുലര്‍ത്തിപ്പോരുക. (ബുഖാരി. 3. 47. 789)
-
ജാബിര്‍ (റ) പറയുന്നു: ഉംറാ സമ്പ്രദായമനുസരിച്ചു ഒരു വസ്തു ഒരാള്‍ക്ക് സമ്മാനം നല്‍കിയാല്‍ അതു സമ്മാനം ചെയ്യപ്പെട്ടവന്‍റെതു തന്നെയാണ് എന്ന് നബി ﷺ വിധികല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 47. 793)
-
ആയിശ (റ) നിവേദനം: ഒരിക്കല്‍ ഐമന്‍ (റ) അവരുടെ വീട്ടില്‍ ചെന്നു. പരുക്കന്‍ നൂലുകൊണ്ട് നെയ്ത ഒരു കുപ്പായമാണ് ആയിശ (റ) ധരിച്ചിരുന്നത്. അതിന്‍റെ വില അഞ്ച് വെള്ളി നാണയമായിരുന്നു. എന്‍റെ പരിചാരികയെ നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കൂ. വീട്ടില്‍ ഇരിക്കുമ്പോള്‍ ഈ വസ്ത്രം ധരിക്കുന്നത് അവള്‍ക്ക് പോരായ്മയാണ്. നബി ﷺ യുടെ കാത്തു ഇതുപോലെ ഒരു കുപ്പായം എനിക്കുണ്ടായിരുന്നു. മദീനയില്‍ വെച്ച് വിവാഹവേളയിലും മറ്റും ചമയിക്കപ്പെടുന്ന ഒരു പെണ്ണും ഇതു വായ്പ ചോദിച്ചുകൊണ്ട് എന്‍റെയടുക്കലേക്ക് ആളെ അയക്കാതിരുന്നിട്ടില്ല. എന്നു ആയിശ (റ) പറഞ്ഞു. (ബുഖാരി. 3. 47. 796)
-
അനസ് (റ) പറയുന്നു: മക്കയില്‍ നിന്ന് മുഹാജിറുകള്‍ മദീനയില്‍ വന്നപ്പോള്‍ അവരുടെ കൈകളില്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അന്‍സാരികള്‍ ഭൂവുടമകളും തോട്ടമുടമകളുമായിരുന്നു. കൃഷിക്കുവേണ്ട ചിലവും അധ്വാനവും മുഹാജിറുകള്‍ വഹിക്കുമെന്നും അന്‍സാരികളുടെ തോട്ടങ്ങളില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന പഴങ്ങളില്‍ പകുതി അവര്‍ക്ക് കൊടുക്കുമെന്നുമുളള വ്യവസ്ഥയില്‍ അന്‍സാരികള്‍ തങ്ങളുടെ സ്വത്തുകളില്‍ മുഹാജിറുകളെ പങ്കു ചേര്‍ത്തു. അനസ് (റ)ന്‍റെ മാതാവ് ഉമ്മുസുലൈം അബ്ദുല്ലയുടെയും മാതാവായിരുന്നു. അവര്‍ നബി ﷺ ക്ക് കുറെ ഈത്തപ്പനകള്‍ വിട്ടുകൊടുത്തിരുന്നു. നബി ﷺ യാകട്ടെ ഉസാമത്തിന്‍റെ മാതാവും മുമ്പ് നബി ﷺ യുടെ ദാസിയുമായിരുന്ന ഉമ്മു ഐമനിന് അവ നല്‍കി. അനസ് (റ) പറയുന്നു: നബി ﷺയെ ഖൈബര്‍ യുദ്ധത്തില്‍ നിന്നും വിരമിച്ച് മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ അന്‍സാരി കള്‍ പഴം പറിക്കാന്‍ വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ അന്‍സാരികള്‍ക്കു തന്നെ തിരിച്ചു കൊടുത്തു. (അനസിന്‍റെ മാതാവ് വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ കൈവശം വെച്ചിരുന്ന)ഉമ്മുഐമിനിന് തല്‍സ്ഥാനത്തു നബി ﷺ തന്‍റെ തോട്ടത്തില്‍ നിന്നും കുറെ ഈത്തപ്പനകള്‍ കൊടുത്തു. (ബുഖാരി. 3. 47. 799)
-
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നബി ﷺ അരുളി: ഏതെങ്കിലുമൊരു കര്‍മ്മത്തിന്‍റെ പ്രതിഫലം കാംക്ഷിച്ചും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നു മനസ്സിലാക്കിക്കൊണ്ടും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അങ്ങനെയുളള 40 സംഗതികളുണ്ട്. അവയിലേറ്റവും മേന്മയേറിയത് പാല്‍ കറക്കുന്ന ആടിനെ ദാനമായി നല്‍കലാണ്. ഹസ്സന്‍ പറയുന്നു. സലാം മടക്കല്‍, തുമ്മിയാല്‍ സ്തുതിക്കല്‍, വഴിയില്‍ നിന്ന് ഉപദ്രവകാരിയായ വസ്തുക്കളെ നീക്കം ചെയ്യല്‍ എന്നിവ അവയില്‍ ഞങ്ങള്‍ എണ്ണുകയുണ്ടായി. 15 സംഗതികള്‍ മാത്രമേ ഞങ്ങള്‍ക്ക് എത്തിക്കുവാന്‍ സാധിച്ചുളളൂ. (ബുഖാരി. 3. 47. 800)
-
ആയിഷ(റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: അന്യോന്യം സമ്മാനങ്ങള്‍ നല്‍കുക, എന്തുകൊണ്ടെന്നാല്‍ സമ്മാനങ്ങള്‍ പക എടുത്തുകളയുന്നു. (തിര്‍മിദി)
-
ഉസാമ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ആരൊരുവന് നന്മചെയ്കയും അയാള്‍ നന്മചെയ്തയാളോട് അല്ലാഹു നിങ്ങള്‍ക്കു പ്രതിഫലം തരട്ടെ എന്നു പറകയും ചെയ്താല്‍ അവന്‍ സ്തുതിക്കുന്നതില്‍ അവന്‍റെ കഴിവ് മുഴുവന്‍ ചെയ്തുകഴിഞ്ഞു. (തിര്‍മിദി)
-
ആയിശ (റ) നിവേദനം: അവരെക്കുറിച്ച് കുറ്റാരോപണം പ്രചരിച്ചപ്പോള്‍ നബി ﷺ അലി (റ) യെയും ഉസാമ (റ) യെയും വിളിച്ചു വരുത്തി. വഹ്യ് വരാന്‍ താമസിച്ചപ്പോള്‍ തന്‍റെ ഭാര്യയുമായുളള ബന്ധം വേര്‍പ്പെടുത്തുന്ന കാര്യത്തില്‍ കൂടിയാലോചിക്കാന്‍ വേണ്ടിയാണവരെ വിളിച്ചത്. അപ്പോള്‍ ഉസാമ (റ) പറഞ്ഞു: അങ്ങയുടെ ഭാര്യയാണവര്‍ അവരെക്കുറിച്ച് നല്ലതല്ലാതെ ഞങ്ങള്‍ മനസ്സിലാക്കുന്നില്ല. ബരീറ പറഞ്ഞു. ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെന്ന നിലക്ക് ചിലപ്പോള്‍ മാവ് കുഴച്ച് വെച്ച് ഉറക്കം തൂങ്ങുകയും ആട് വന്ന് അത് തിന്നുകയും ചെയ്യാറുണ്ട് എന്നതൊഴിച്ച് മറ്റൊരു പോരായ്മയും അവരില്‍ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ നബി ﷺ പറഞ്ഞു: എന്‍റെ കുടുംബത്തിന്‍റെ പേരില്‍ അപരാധം ചുമത്തി എന്നെ ദ്രോഹിച്ചവനെതിരില്‍ നടപടിയെടുക്കുന്നതില്‍ എന്നെ സഹായിക്കുവാനാരുണ്ട്? അല്ലാഹു സത്യം! എന്‍റെ കുടുംബത്തില്‍ നന്മയല്ലാതെ ഞാന്‍ മനസ്സിലാക്കുന്നില്ല. പിന്നീടുളളത് ഒരു പുരുഷന്‍റെ കഥയാണ്. വാസ്തവത്തില്‍ അദ്ദേഹവും നല്ലതു പ്രവര്‍ത്തിച്ചതായിട്ടല്ലാതെ എനിക്കറിവില്ല. (ബുഖാരി. 3. 48. 805)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ യും ഉബയ്യ്ബ്നു കഅ്ബും ഇബ്നുസ്വയ്യാദ് വിശ്രമിക്കുന്ന ഈത്തപ്പനത്തോട്ടത്തെ ദ്ദേശിച്ചുകൊണ്ട് പുറപ്പെട്ടു. നബി ﷺ അവിടെ പ്രവേശിച്ചപ്പോള്‍ ഈത്തപ്പന തടികളെ മറയാക്കിക്കൊണ്ട് നടക്കുവാന്‍ തുടങ്ങി. അവന്‍ തന്നെ കാണാതെ അവന്‍റെ വര്‍ത്തമാനം കണ്ടു കേള്‍ക്കുവാനാണ് നബി ﷺ അങ്ങനെ ചെയ്തത്. അവന്‍ ഒരു വിരിപ്പില്‍ ചെരിഞ്ഞുകിടക്കുകയാണ്. അവന്‍ അതില്‍ ചുണ്ട് അനക്കി സംസാരിക്കുന്നുണ്ട്. ഇബ്നുസ്വയാദിന്‍റെ മാതാവ് നബി ﷺയെ കാണുകയും കുട്ടീ! ഇതാ മുഹമ്മദ് എന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഇബ്നു സ്വയ്യാദ് എഴുന്നേറ്റ് നിന്നു. നബി ﷺ പറഞ്ഞു. അവള്‍ അവനെ വര്‍ജ്ജിച്ചിരുന്നുവെങ്കില്‍ യാഥാര്‍ത്ഥ്യം പ്രകടമാകുമായിരുന്നു. (ബുഖാരി. 3. 48. 806)
-
ഉമര്‍ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി ﷺ യുടെ കാലത്തു ചില പുരുഷന്മാരെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ (അവരുടെ രഹസ്യം മനസ്സിലാക്കി) പിടികൂടിയിരുന്നു. എന്നാല്‍ വഹ്യ് അവസാനിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ബാഹ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് നാം നിങ്ങളെ പിടികൂടുക. വല്ലവനും നല്ലതു പ്രകടമാക്കിയാല്‍ നാം അവനെ വിശ്വസിക്കുകയും അടുപ്പിക്കുകയും ചെയ്യും. അവന്‍റെ രഹസ്യം യാതൊന്നും തന്നെ നമുക്കറിയില്ല. അല്ലാഹു അവന്‍റെ രഹസ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അവനെ വിചാരണ ചെയ്യും. വല്ലവനും തിന്മ നമുക്ക് പ്രകടമാക്കിയാല്‍ നാം അവനെ വിശ്വസിക്കുകയില്ല. സത്യപ്പെടുത്തുകയുമില്ല. അവന്‍റെ രഹസ്യം നല്ലതാണെന്ന് അവന്‍ പ്രഖ്യാപിച്ചാലും. (ബുഖാരി. 3. 48. 809)
-
ആയിശ (റ) നിവേദനം: അഫ്ലഹ് എന്‍റെ അടുത്തു പ്രവേശിക്കുവാന്‍ സമ്മതം ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന് സമ്മതം നല്‍കിയില്ല. ഞാന്‍ നിന്‍റെ പിതൃസഹോദരന്‍ ആയിട്ടും നീ എന്നില്‍ നിന്ന് മറ സ്വീകരിക്കുകയാണോ?! എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ചോദിച്ചു. അതെങ്ങനെയാണ് നിങ്ങള്‍ എന്‍റെ പിതൃവ്യനായത്? അദ്ദേഹം പറഞ്ഞു. എന്‍റെ സഹോദരന്‍റെ ഭാര്യ നിനക്ക് മുല തരികയുണ്ടായി. ആയിശ (റ) പറയുന്നു: ഇതിനെക്കുറിച്ച് നബി ﷺ യോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് അരുളി: അഫ്ലഹ് പറഞ്ഞതു യാഥാര്‍ത്ഥ്യമാണ്. നീ അദ്ദേഹത്തിനുളള അനുവാദം നല്‍കുക. (ബുഖാരി. 3. 48. 812)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ഹംസയുടെ പുത്രിയെക്കുറിച്ച് നബി ﷺ പറഞ്ഞു: അവള്‍ എനിക്ക് അനുവദനീയമല്ല. മുലകുടി മൂലം രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നത് നിഷിദ്ധമാകുന്നതാണ്. അവള്‍ മുലകുടി ബന്ധത്തിലൂടെ എന്‍റെ സഹോദരന്‍റെ പുത്രിയാണ്. (ബുഖാരി. 3. 48. 813)
-
ആയിശ (റ) നിവേദനം: നബി ﷺ അവരുടെ അടുക്കലിരിക്കുമ്പോള്‍ ഹഫ്സയുടെ വീട്ടിലേക്ക് പ്രവേശിക്കുവാന്‍ ഒരു പുരുഷന്‍ അനുവാദം ചോദിക്കുന്നത് അവര്‍ കേട്ടു. ഞാന്‍ പറഞ്ഞു: പ്രവാചകരേ! മുലകുടിബന്ധത്തിലുളള ഹഫ്സ:യുടെ പിതൃവ്യനാണ് അയാളെന്ന് ഞാന്‍ വിചാരിക്കുന്നു. നബി ﷺ അരുളി: അതെ, തീര്‍ച്ചയായും പ്രസവം മൂലം നിഷിദ്ധമാവുന്നത് മുലകുടി മൂലം നിഷിദ്ധമാകും. (ബുഖാരി. 2646)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരിക്കല്‍ എന്‍റെ അടുത്ത് കയറി വന്നപ്പോള്‍ എന്‍റെ അടുത്ത് ഒരു പുരുഷനുണ്ടായിരുന്നു. ഇദ്ദേഹം ആരാണെന്ന് നബി ﷺ എന്നോട് ചോദിച്ചു. മുലകുടി ബന്ധത്തിലുളള എന്‍റെ സഹോദരനാണെന്ന് ഞാന്‍ പറഞ്ഞു. നബി ﷺ പറഞ്ഞു: ആയി! നിങ്ങളുടെ സഹോദരന്മാരെ സംബന്ധിച്ച് നിങ്ങള്‍ ശരിക്കും അന്വേഷിക്കണം. നിശ്ചയം വിശപ്പ് അടങ്ങുന്ന നിലക്ക് മുലകുടിച്ചാലാണ് ബന്ധം സ്ഥാപിതമാകുന്നത്. (ബുഖാരി. 3. 48. 814)
-
ഇംറാന്‍ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ഉല്‍കൃഷ്ടന്മാര്‍ എന്‍റെ തലമുറയാണ്, ശേഷം അവരുമായി അടുത്തത്, ശേഷം അവരുമായി അടുത്തവര്‍ . ഇംറാന്‍ പറയുന്നു. രണ്ടോ അതല്ല മൂന്നോ എന്ന് നബി ﷺ പറഞ്ഞതു എനിക്കറിയുകയില്ല. നബി ﷺ പറഞ്ഞു: നിങ്ങള്‍ക്ക് ശേഷം ഒരു സമൂഹം വരും. അവര്‍ വഞ്ചകന്മാരാണ്. വിശ്വസിക്കപ്പെടുകയില്ല. അവര്‍ സാക്ഷികളാകും. എന്നാല്‍ സാക്ഷികളാകുവാന്‍ ആവശ്യപ്പെടുകയില്ല. പ്രതിജ്ഞ ചെയ്യും. എന്നാല്‍ പൂര്‍ത്തിയാക്കുകയില്ല. തീറ്റിയിലും കുടിയിലും വിശാലത കാണിക്കുന്ന സ്വഭാവം അവരില്‍ പ്രകടമാകും. (ബുഖാരി. 3. 48. 819)
-
അനസ് (റ) പറയുന്നു: മഹാപാപങ്ങളെക്കുറിച്ച് പ്രവാചകന്‍ ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, വധിക്കുക, കളവിന് സാക്ഷി നില്‍ക്കുക. (ബുഖാരി. 3. 48. 821)
-
അബൂബക്കറത്ത് (റ) നിവേദനം: നബി ﷺ അരുളി: ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഇപ്രകാരം മൂന്ന് പ്രാവശ്യം നബി ﷺ ചോദിച്ചു. അപ്പോള്‍ അതെ ദൈവദൂതരേ, ഞങ്ങള്‍ക്കതു വിവരിച്ചു തന്നാലും എന്ന് അനുചരന്മാര് മറുപടി പറഞ്ഞു. നബി ﷺ അരുളി: അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാതാപിതാക്കളെ ഉപദ്രവിക്കുക. നബി ﷺ ഇപ്രകാരം അരുളുമ്പോള്‍ ഒരു തലയിണയില്‍ ചാരിക്കൊണ്ടിരിക്കുകയായിരുന്നു. നബി ﷺ നിവര്‍ന്നിരുന്നിട്ട് അരുളും: അസത്യം പറയല്‍. നബി ﷺ അതു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് മൗനം പാലിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നതുവരെ. (ബുഖാരി. 3. 48. 822)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരു മനുഷ്യന്‍ പള്ളിയില്‍ വെച്ച് ഖുര്‍ആന്‍ ഓതുന്നത് കേട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്യട്ടെ. ഞാന്‍ മറന്നിരുന്ന ഇന്ന ഇന്ന ആയത്തുകള്‍ അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി. മറ്റൊരു നിവേദനത്തില്‍ പറയുന്നു. നബി ﷺ ഒരിക്കല്‍ എന്‍റെ വീട്ടില്‍ വെച്ച് തഹജൂദ് മനസ്കരിക്കുമ്പോള്‍ അബ്ബാദ് പള്ളിയില്‍ നിന്നും നമസ്കരിക്കുന്ന ശബ്ദം നബി ﷺ കേട്ടു. നബി ﷺ അരുളി; ആയിശാ! അബ്ബാദിന്‍റെ ശബ്ദമാണോ ഈ കേള്‍ക്കുന്നത്. അതേയെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ നി ﷺ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ അബ്ബാദിനെ അനുഗ്രഹിക്കേണമേ!(ബുഖാരി. 3. 48. 823)
-
അബൂബക്കറത്ത് (റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം: ഒരു മനുഷ്യന്‍ നബി ﷺ യുടെ അടുക്കല്‍ വെച്ച് മറ്റൊരു മനുഷ്യനെ സ്തുതിച്ചു പറഞ്ഞു. അ്പോള്‍ നബി ﷺ പറഞ്ഞു: നിനക്ക് നാശം. നിന്‍റെ സ്നേഹിതനെ നീ കഴുത്തു മുറിച്ചു കളഞ്ഞു. ഇതു പല പ്രാവശ്യം നബി ﷺ ആവര്‍ത്തിച്ചു. ശേഷം നബി ﷺ തുടര്‍ന്നു. നിങ്ങളിലാര്‍ക്കെങ്കിലും തന്‍റെ സഹോദരനെ പ്രശംസിക്കുക തന്നെ വേണമെന്നുണ്ടെങ്കില്‍ ഇന്നയാള്‍ ഇന്ന പ്രകാരമാണെന്ന് ഞാന്‍ വിചാരിക്കുന്നത്. അവന്‍റെ യഥാര്‍ത്ഥ നില അല്ലാഹുവിന് മാത്രമെ അറിവുള്ളൂ. അല്ലാഹുവിനെ കവച്ചുവെച്ചുകൊണ്ട് ആരെയും ഞാന്‍ പ്രശംസിക്കുന്നില്ല. അവന്‍റെ നിലപാട് ഇന്നിന്നതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുതന്നെയും മറ്റവനെക്കുറിച്ച് ഇവന് ശരിയായ അറിവുണ്ടെങ്കില്‍ മാത്രം. (ബുഖാരി. 3. 48. 830)
-
അബൂമൂസ (റ) നിവേദനം: ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അമിതമായി പ്രശംസിക്കുന്നത് നബി ﷺ കേട്ടു. അപ്പോള്‍ നബി ﷺ അരുളി: താങ്കള്‍ അയാളുടെ മുതുകിനെ പൊട്ടിച്ചുകളഞ്ഞുവല്ലോ. (ബുഖാരി. 3. 48. 831)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: ഹിലാല്ബ്നു ഉമയ്യ തന്‍റെ ഭാര്യയുടെ പേരില്‍ വ്യഭിചാര കുറ്റാരോപണം നടത്തി. ശരീഖ്ബ്നുസഹമാഅ്ന്റെ പേരിലായിരുന്നു ആരോപണം. അപ്പോള്‍ നബി ﷺ പറഞ്ഞു: തെളിവ് ഹാജരാക്കണം. അല്ലെങ്കില്‍ നിന്നെ ശിക്ഷിക്കും. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രവാചകരേ! ഞങ്ങളില്‍ ഒരാള്‍ തന്‍റെ ഭാര്യയുടെ മേല്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ തെളിവന്വേഷിച്ച് പുറപ്പെടുകയോ? നബി ﷺ പറഞ്ഞു. നീ തെളിവ് ഹാജരാക്കണം. അല്ലെങ്കില്‍ ശിക്ഷിക്കപ്പെടും. അപ്പോള്‍ ളിആനിന്‍റെ സൂക്തം അവതരക്കപ്പെട്ടു. സൂറത്ത് നൂര്‍ (24) (ബുഖാരി. 3. 48. 837)
-
ഇബ്നുമസ്ഊദ് (റ) പറയുന്നു. നബി ﷺ അരുളി: ഒരുവന്‍റെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തുവാന്‍ വല്ലവനും സത്യം ചെയ്താല്‍ അല്ലാഹുവിനെ കോപിഷ്ഠനായിക്കൊണ്ട് അവന്‍ കണ്ടുമുട്ടുന്നു. (ബുഖാരി. 3. 48. 839)
-
അബൂഹുറൈറ (റ) പറയുന്നു. നബി ﷺ ഒരു ജനതയോട് സത്യം ചെയ്യാനാവശ്യപ്പെട്ടു. അപ്പോള്‍ ഓരോരുത്തരും സത്യം ചെയ്യാന്‍ ധൃതി കാണിച്ചു. അന്നേരം ആരാണ് ആദ്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ വേണ്ടി നറുക്കിടുവാന്‍ നബി ﷺ കല്‍പ്പിച്ചു. (ബുഖാരി. 3. 48. 840)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യട്ടെ. അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ. (ബുഖാരി. 3. 48. 844)
-
സയ്ദ് നിവേദനം: ഹയ്റയിലെ ജൂതപണ്ഡിതന്‍ രണ്ടു അവധികളില്‍ ഏതാണ് മൂസ പൂര്‍ത്തിയാക്കിയതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു. അറബികളുടെ പണ്ഡിതനോട് ചോദിക്കുന്നതുവരെ എനിക്ക് അതിനെക്കുറിച്ച് ജ്ഞാനമില്ല. അങ്ങനെ ഞാന്‍ പുറപ്പെട്ടു. ഇബ്നുഅബ്ബാസ് (റ) നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചതും നല്ലതുമായ അവധി അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞാല്‍ അപ്രകാരം പ്രവര്‍ത്തിക്കും. (ബുഖാരി. 3. 48. 849)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ളിം സമൂഹമേ, നിങ്ങള്‍ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവില്‍ നിന്നുള്ള നൂതന വര്‍ത്തമാനം ഉള്‍ക്കൊള്ളുന്നത്. മനുഷ്യന്‍റെ വാക്കുകള്‍ അതില്‍ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികള്‍ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങള്‍കൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവര്‍ പറഞ്ഞു. (ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാന്‍ വേണ്ടി) നിങ്ങള്‍ക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാല്‍ അവരില്‍ ഒരു മനുഷ്യരും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാന്‍ കാണുന്നുമില്ല. അല്ലാഹു സത്യം. (ബുഖാരി. 3. 48. 850)
-
അനസ് (റ) നിവേദനം: താങ്കള്‍ അബ്ദുല്ലാഹിബ്നു ഉബയ്യത്തിന്‍റെ അടുക്കലേക്ക് പുറപ്പെട്ടാലും എന്ന് നബി ﷺ യോട് പറയപ്പെട്ടു. അപ്പോള്‍ ഒരു കഴുതപ്പുറത്ത് കയറി അവന്‍റെ അടുക്കലേക്ക് നബി ﷺ പുറപ്പെട്ടു. മുസ്ളിംകളും നബി ﷺ യുടെ കൂടെ കാല്‍നടയായി പുറപ്പെട്ടു. അതു ഒരു ചതുപ്പ് സ്ഥലമായിരുന്നു. നബി ﷺ അവനെ സമീപിച്ചപ്പോള്‍ എന്നില്‍ നിന്ന് നീ അകന്നു നില്‍ക്കുക. അല്ലാഹു സത്യം! താങ്കളുടെ കഴുതയുടെ ദുര്‍ഗന്ധം എന്നെ ഉപദ്രവിക്കുന്നു. ഉടനെ അന്‍സാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു. അല്ലാഹു സത്യം! നബിയുടെ കഴുതക്കാണ് നിന്നെക്കാള്‍ നല്ല വാസനയുള്ളത്. അപ്പോള്‍ അബ്ദുല്ലക്ക് വേണ്ടി അയാളുടെ സമദായത്തിലെ ഒരു മനുഷ്യന്‍ കോപിച്ചു. അന്‍സാരിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സമുദായത്തില്‍ പെട്ടവരും അങ്ങനെ ഈത്തപ്പനയുടെ മടല്‍കൊണ്ടും കൈകള്‍, ചെരിപ്പ് എന്നിവ കൊണ്ടും തല്ല് നടന്നു. താഴെ പറയുന്ന സൂക്തം ഈ സംഭവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. (സത്യവിശ്വാസികളില്‍ നിന്ന് ഇരുവിഭാഗം തമ്മില്‍ കലഹമുണ്ടായാല്‍ നിങ്ങള്‍ അവരുടെ ഇടയില്‍ യോജിപ്പുണ്ടാക്കുക. ഹുജ്റാത്ത്: 9). (ബുഖാരി. 3. 49. 856)
-
ഉമ്മുകുല്‍സും(റ) നിവേദനം: നബി ﷺ അരുളി: ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കുവാന്‍ വേണ്ടി അവാസ്തവമായ സംഗതികള്‍ പറയുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍റെ വാര്‍ത്ത വര്‍ദ്ധിപ്പിക്കുകയും അല്ലെങ്കില്‍ നല്ലതു പറയുകയും ചെയ്യുന്നു. (ബുഖാരി. 3. 49. 857)
-
സഹല്‍ (റ) നിവേദനം: ഖുബാ വാസികള്‍ ശണ്ഠകൂടി പരസ്പരം കല്ലെറിയാന്‍ തുടങ്ങി. നബി ﷺ യോട് ഈ വാര്‍ത്ത പറയപ്പെട്ടു. അപ്പോള്‍ നബി ﷺ അരുളി: നിങ്ങള്‍ എന്നെയുമായി പുറപ്പെടൂ. നമുക്ക് അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കാം. (ബുഖാരി. 3. 49. 858)
-
ആയിശ (റ) പറയുന്നു:(വല്ല സ്ത്രീയും അവളുടെ ഭര്‍ത്താവില്‍ നിന്ന് പിണക്കത്തെ ഭയപ്പെടുന്നു. അല്ലെങ്കില്‍ പിന്തിരിയലിനെ) (4:128) എന്ന ആയത്ത് ആ പുരുഷനെ സംബന്ധിച്ച് അവതരിക്കപ്പെട്ടതാണ്. അയാള്‍ തന്‍റെ ഭാര്യയില്‍ വാര്‍ദ്ധക്യം പോലെ തന്നെ ആകര്‍ഷിപ്പിക്കാത്തത് കാണുന്നു. അതിനാല്‍ അവളില്‍ നിന്ന് അകലാന്‍ അയാള്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവള്‍ പറയും: നിങ്ങള്‍ എന്നെ വിവാഹമോചനം ചെയ്യരുത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഓഹരി എനിക്ക് നിങ്ങള്‍ നല്‍കുക. ആയിശ (റ) പറയുന്നു: അവര്‍ രണ്ടുപേരും തൃപ്തിപ്പെടുന്ന പക്ഷം അപ്രകാരം ഒരു യോജിപ്പില്‍ എത്തുന്നതിന് വിരോധമില്ല. (ബുഖാരി. 3. 49. 859)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: നമ്മുടെ ഈ പ്രശ്നത്തില്‍ വല്ലവനും ഇതില്‍ ഇല്ലാത്തത് പുതിയതായി നിര്‍മ്മിച്ചാല്‍ അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 3. 49. 861)
-
ബറാഅ് (റ) പറയുന്നു: നബി ﷺ ഹുദൈബിയ്യ:യിലെ ആളുകളുമായി യോജിപ്പുണ്ടാക്കിയപ്പോള്‍ അലി (റ) കരാര്‍ വ്യവസ്ഥ എഴുതുവാന്‍ തുടങ്ങി. അല്ലാഹുവിന്‍റെ ദൂതന്‍ മുഹമ്മദ് എന്ന് അദ്ദേഹം എഴുതി. അപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു. നീ അപ്രകാരം എഴുതുവാന്‍ പാടില്ല. നീ പ്രവാചകനാണെങ്കില്‍ ഞങ്ങള്‍ നിന്നോട് യുദ്ധം ചെയ്യുമായിരുന്നില്ല. നബി ﷺ അലി (റ) യോട് പറഞ്ഞു: നീ അത് മായ്ച്ചുകളയുക. അലി (റ) പറഞ്ഞു: ഞാനതു മായ്ച്ചുകളയുവാനാളല്ല. അപ്പോള്‍ നബി ﷺ തന്നെ തന്‍റെ കൈ കൊണ്ട് അതു മായ്ച്ച് കളഞ്ഞു. ശേഷം താനും തന്‍റെ അനുയായികളും മൂന്നു ദിവസം മക്കയില്‍ താമസിക്കുകയുള്ളൂ എന്നതിന്‍റെ അടിസ്ഥാനത്തില്‍ കരാര്‍ എഴുതി. ഉറയിലിട്ട വാളല്ലാതെ മറ്റൊരായുധവും കൊണ്ടു വരികയില്ലാ എന്നും വ്യവസ്ഥ ചെയ്തു. (ബഖാരി. 3. 49. 862)
-
ബറാഅ് (റ) നിവേദനം: ഹുദൈബിയ്യ ദിവസം നബി ﷺ മൂന്നു വ്യവസ്ഥയില്‍ മുശ്രിക്കുകളുമായി യോജിപ്പുണ്ടാക്കി. മുശ്രിക്കുകളില്‍ നിന്ന് വല്ലവനും മുസ്ളിമായി നബിയുടെ അടുത്തു വന്നാല്‍ തിരിച്ചയക്കണം. എന്നാല്‍ മുസ്ളിംകളില്‍ നിന്ന് വല്ലവനും മുശ്രിക്കുകളെ സമീപിച്ചാല്‍ തിരിച്ചയക്കേണ്ടതില്ല. അടുത്തവര്‍ഷം ഉംറക്ക് വരിക. മൂന്നു ദിവസം മാത്രം മക്കയില്‍ താമസിക്കുക. നിരായുധരായി മക്കയില്‍ പ്രവേശിക്കുക. വാളും വില്ലും ഉറയില്‍ നിക്ഷേപിക്കുക. അപ്പോള്‍ അബൂജന്‍ദല്‍ തന്‍റെ ചങ്ങല വലിച്ചിഴച്ചുകൊണ്ട് വന്നു. നബി ﷺ കരാര്‍ പ്രകാരം അദ്ദേഹത്തെ തിരിച്ചുകൊടുത്തു. (ബുഖാരി. 3. 49. 863)
-
അനസ് (റ) നിവേദനം: റുബയ്യഅ് എന്ന മഹതി ഒരു അടിമസ്ത്രീയുടെ പല്ല് പൊട്ടിച്ചു. അപ്പോള്‍ റുബിയ്യഅ്ന്റെ ബന്ധുക്കള്‍ പ്രായശ്ചിത്തം സ്വീകരിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിച്ചു. പ്രതികാരനടപടി തന്നെ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ നബി ﷺ യുടെ അടുത്തുവന്നപ്പോള്‍ നബി ﷺ പ്രതികാര നടപടിക്ക് കല്‍പ്പിച്ചു. അനസ്ബ്നുഉമര്‍ (റ) പറഞ്ഞു. പ്രവാചകരേ! റുബിയ്യഅ് ന്‍റെ പല്ല് പൊട്ടിക്കപ്പെടുകയോ? താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. നബി ﷺ അരുളി: അനസ്! അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ പ്രസ്താിച്ചതാണ് പ്രതികാരനടപടി. ഉടനെ അവര്‍ തൃപ്തിപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയതു. അപ്പോള്‍ നബി ﷺ പറഞ്ഞു. നിശ്ചയം മനുഷ്യരുടെ ഇടയില്‍ ചിലരുണ്ട്. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തുപറഞ്ഞാല്‍ അവനത് നിര്‍വ്വഹിച്ചുകൊടുക്കും. (ബുഖാരി. 3. 49. 866)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സര്‍വ്വ വിരലുകള്‍ക്കും ദാനധര്‍മ്മമുണ്ട്. സൂര്യന്‍ ഉദിക്കുന്ന സര്‍വ്വ ദിവസങ്ങളിലും ദാനധര്‍മ്മമുണ്ട്. രണ്ട് വ്യക്തികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കല്‍ (നീതിപൂലര്‍ത്തല്‍) ധര്‍മ്മമാണ്. (ബുഖാരി. 3. 49. 870)
-
ആയിശ (റ) നിവേദനം: അല്ലാഹു വിശ്വാസികളെ! നിങ്ങളുടെ അടുക്കലേക്ക് സത്യവിശ്വാസികളായ സ്ത്രീകള്‍ സ്വദേശം ഉപേക്ഷിച്ചു കൊണ്ടുവന്നാല്‍. എന്ന് തുടങ്ങുന്ന ആയത്ത് (60:10 12) ഓതിക്കേള്‍പ്പിച്ചുകൊണ്ട് നബി ﷺ അവരെ പരിശോധിക്കും. ഈ ആയത്തില്‍ പറഞ്ഞ സംഗതികള്‍ അംഗീകരിക്കുന്നവരോട് നബി ﷺ പറയും: ഞാന്‍ നിനക്ക് ബൈഅത്ത് ചെയ്തിരിക്കുന്നു. അല്ലാഹു സത്യം! പ്രവാചകന്‍ ഒരിക്കലും ബൈഅത്ത് ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെയും കൈ സ്പര്‍ശിക്കാറില്ല. വാക്കുകള്‍ കൊണ്ട് മാത്രമാണ് അവിടുന്ന് സ്ത്രീകളുമായി ബൈഅത്തു ചെയ്യാറുള്ളത്. (ബുഖാരി. 3. 50. 874)
-
ഉഖ്ബ(റ) നിവേദനം: നബി ﷺ അരുളി: ഒരു സ്ത്രീയുടെ നഗ്നത അനുവദനീയമാകുവാന്‍ വേണ്ടി (വിവാഹം ചെയ്യാന്‍ വേണ്ടി) നിങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളത്. (ബുഖാരി. 3. 50. 882)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ ഒരു മുസ്ളിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കില്‍ തന്‍റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവന്‍ രാത്രി താമസിക്കുകയില്ല. (ബുഖാരി. 4. 51. 1)
-
ജുവൈരിയ (റ) യുടെ സഹോദരന്‍ അംറ് (റ) പറയുന്നു. നബി ﷺ മരിക്കുമ്പോള്‍ ഒരു അടിമയോ ദിര്‍ഹമോ ദിനാറോ ഒരു അടിമസ്ത്രീയോ മറ്റു വല്ല സാധനമോ വിട്ടുപോയിരുന്നില്ല. ഒരു കോവര്‍ കഴുതയും തന്‍റെ ആയുധവും ഒരു ഭൂമിയും മാത്രമാണ് നബി ﷺ ക്കുണ്ടായിരുന്നത്. (ബുഖാരി. 4. 51. 2)
-
അബ്ദുല്ല ബിന്‍ അബി ഔഫ (റ) നിവേദനം: നബി ﷺ എന്തെങ്കിലും വസ്വിയത്ത് ചെയ്തിരുന്നോ എന്ന് ത്വല്‍ഹ അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്ന് അബ്ദുല്ല (റ) മറുപടി പറഞ്ഞു. മനുഷ്യനോട് വസ്വിയ്യത്ത് ചെയ്യാന്‍ പിന്നീടെന്തുകൊണ്ടാണ് നബി ﷺ കല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്‍റെ കിതാബ് കൊണ്ട് അവിടുന്ന് വസ്വിയ്യത്തു ചെയ്തു. (ബുഖാരി. 4. 51. 3)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: ജനങ്ങള്‍ 1/4 ഭാഗത്തിലേക്ക് ചുരുക്കുന്നതാണ് നല്ലത്. കാരണം 1/3 ഭാഗത്തെക്കുറിച്ച് നബി ﷺ പറഞ്ഞത് അതു കൂടുതലാണ് എന്നാണ്. (ബുഖാരി. 4. 51. 6)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: ആദ്യകാലത്ത് ധനം ആണ്‍കുട്ടിക്കായിരുന്നു. വസ്വിയ്യത്ത് മാതാപിതാക്കള്‍ക്കും ശേഷം വസ്വിയത്തില്‍ ദുര്‍ബ്ബലമാക്കല്‍ ഉദ്ദേശിച്ചതു അല്ലാഹു ദുര്‍ബ്ബലമാക്കി. അങ്ങനെ പുരുഷന സ്ത്രീയുടെ ഇരട്ടിയും മാതാപിതാക്കള്‍ക്ക് 1/6 വീതവും ഭാര്യക്ക് 1/8, 1/4, ഭര്‍ത്താവിന് 1/2, 1/4 ഓഹരികളും നിശ്ചയിച്ചു. (ബുഖാരി. 4. 51. 10)
-
അബൂഹുറൈറ (റ) നിവേദനം: ഒരാള്‍ നബി ﷺ യോടു ചോദിച്ചു. പ്രവാചകരേ! ഏത് ദാനധര്‍മ്മമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി ﷺ അരുളി: നീ ആരോഗ്യവാനായിരിക്കുക. ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക. ഐശ്വര്യത്തെ നീ പ്രതീക്ഷിക്കുക. ദാരിദ്യ്രത്തെക്കുറിച്ച് നീ ഭയപ്പെടുക എന്നീ പരിതസ്ഥിതിയില്‍ നീ നല്‍കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. നീ ദാനത്തെ പിന്തിരിപ്പിക്കരുത്. ജീവന്‍ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാല്‍ ഇന്നവന്നിത്ര കൊടുക്കണം എന്നെല്ലാം നീ പറയാന്‍ തുടങ്ങും. എന്നാല്‍ അതു മറ്റൊരുവന്‍റെ സ്വത്തായി മാറിയിരിക്കുന്നു. (ബുഖാരി. 4. 51. 11)
-
അബൂഹുറൈറ (റ) നിവേദനം: നിന്‍റെ അടുത്ത കുടുംബത്തെ നീ താക്കീത് ചെയ്യുക എന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി ﷺ ഇപ്രകാരം അരുളി: ഖുറൈശീ ഗോത്രമേ! നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുവീന്‍. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അശേഷവും നിങ്ങളെ രക്ഷിക്കുവാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുമനാഫ് സന്താനങ്ങളേ! അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അല്‍പം പോലും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുല്‍ മുത്ത്വലിബിന്‍റെ പുത്രന്‍ അബ്ബാസേ! അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. പ്രവാചകന്‍റെ അമ്മായി സഫിയ്യാ! അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. മുഹമ്മദിന്‍റെ പുത്രി ഫാത്തിമാ! എന്‍റെ ധനത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നതു ചോദിച്ചു കൊള്ളുക. എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ നിന്നില്‍ നിന്ന് തടുക്കുവാന്‍ സാധ്യമല്ല. (ബുഖാരി. 4. 51. 16)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: സഅ്ദ്ബനു ഉബാദയുടെ മാതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം വിദൂരത്തായിരുന്നു. നബി ﷺ യോട് അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്‍റെ മാതാവ് മരണപ്പെട്ടു. ഞാന്‍ അവരുടെ സദസ്സില്‍ ഇല്ലാത്ത സന്ദര്‍ഭം. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി ദാനം ചെയ്താല്‍ അവര്‍ക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുമോ? നബി ﷺ അരുളി: അദ്ദേഹം പറഞ്ഞു. താങ്കളെ സാക്ഷി നിറുത്തി മഹ്റാഫിലെ എന്‍റെ തോട്ടം അവര്‍ക്ക് വേണ്ടി ഞാന്‍ ദാനം ചെയ്യുന്നു. (ബുഖാരി. 4. 51. 19)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ചില ആളുകള്‍ ഈ ആയത്തു ദുര്‍ബ്ബലമാക്കപ്പെട്ടതാണെന്് വാദിക്കുന്നു. അല്ലാഹു സത്യം! ഇതു ദുര്‍ബ്ബലമാക്കപ്പെട്ട ആയത്തല്ല. എന്നാല്‍ ജനങ്ങള്‍ നിസ്സാരമാക്കിത്തള്ളിയ ആയത്താണ്. രണ്ടുതരം ബന്ധുക്കള്‍ ഉണ്ട്. ഒന്ന് അനന്തരം എടുക്കുന്നവന്‍. അവരാണ് ഹാജരാകുന്നതുവരെ തീറ്റിക്കേണ്ടത്. മറ്റൊന്ന് അനന്തരവകാശം എടുക്കത്തവര്‍. അവരാണ് ഹാജരാകുന്നവരോട് നല്ല വാക്ക് പറയേണ്ടത് നിനക്ക് യാതൊന്നുമില്ലെന്ന് അവന്‍ പറയണം. (ബുഖാരി. 4. 51. 21)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: സഅ്ദ്ബ്നു ഉബാദ (റ) പറയുന്നു. എന്‍റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് നേര്‍ച്ചയുണ്ടായിരുന്നു. അതു ഞാന്‍ നിര്‍വ്വഹിക്കുന്നതിനെക്കുറിച്ച് നബി ﷺ യോട് മതവിധി അന്വേഷിച്ചു. അവിടുന്ന് അരുളി: നീ അവര്‍ക്ക് വേണ്ടി അതു വീട്ടുക. (ബുഖാരി. 4. 51. 23)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ഏഴ് മഹാപാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി ﷺ അരുളി. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ. (ബുഖാരി. 4. 51. 28)
-
അനസ് (റ) നിവേദനം: നബി ﷺ മദീനയില്‍ വന്നപ്പോള്‍ നബി ﷺ ക്ക് ഭൃത്യന്മാര്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അബൂത്വല്‍ഹ(റ) എന്‍റെ കൈ പിടിച്ച് നബി ﷺ യുടെ സന്നിദ്ധിയില്‍ വന്നു പറഞ്ഞു. പ്രവാചകരേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അവന്‍ നിങ്ങള്‍ക്ക് സേവനം ചെയ്യട്ടെ. അനസ് (റ) പറയുന്നു. അങ്ങനെ യാത്രയിലും സ്വദേശത്തും ഞാന്‍ നബി ﷺ ക്ക് സേവനം ചെയ്തു. ഞാന്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഒരു പ്രവര്‍്തിയെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു എന്ന് നബി ﷺ ചോദിച്ിട്ടില്ല. ഞാന്‍ പ്രര്‍ത്തിക്കാതരുന്നതിനെ സംബന്ധിച്ച് നീ എന്തുകൊണ്ട് ആ ജോലി ചെയ്തില്ല എന്നു പ്രസ്താവിച്ചിട്ടില്ല. (ബുഖാരി. 4. 51. 29)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ അനന്തരാവകാശികള്‍ക്ക് ദിര്‍ഹമോ ദിനാറോ ഓഹരി വെക്കാനുണ്ടാവുകയില്ല. എന്‍റെ ഭാര്യമാരുടെ ചിലവും എന്‍റെ ഉദ്യോഗസ്ഥന്മാരുടെ ചിലവും കഴിച്ച് ബാക്കിയുള്ളത് ജനങ്ങള്‍ക്ക് പൊതു സ്വത്തായി ചിലവ് ചെയ്യാനുള്ളതാണ്. (ബുഖാരി. 4. 51. 37)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി:(മക്കാ)വിജയത്തിനുശേഷം ഹിജ്റ:യില്ല. എന്നാല്‍ ധര്‍മ്മയുദ്ധവും അതിനുള്ള ഉദ്ദേശവുമുണ്ട്. അപ്പോള്‍ യുദ്ധത്തിന് ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ അതിനു പുറപ്പെടുക. (ബുഖാരി. 4. 52. 42)
-
അബൂ ഹൂറൈറ (റ) നിവേദനം: ഒരു മനുഷ്യന്‍ നബി ﷺ യുടെ മുമ്പില്‍ വന്നിട്ട് പറഞ്ഞു. ധര്‍മ്മയുദ്ധത്തിന് തുല്യമായ ഒരു പ്രവര്‍ത്തനം താങ്കള്‍ എനിക്ക് അറിയിച്ചു തന്നാലും. നബി ﷺ അരുളി: ഞാനതു ദര്‍ശിക്കുന്നില്ല. ശേഷം നബി ﷺ തുടര്‍ന്നു. ഒരു യോദ്ധാവ് യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ നിന്‍റെ പള്ളിയില്‍ പ്രവേശിച്ച് ക്ഷീണിക്കാതെ നമസ്കരിച്ച് കൊണ്ടിരിക്കുവാനും മുറിക്കാതെ നോമ്പനുഷ്ഠിക്കുവാനും നിനക്ക് സാധിക്കുമോ? അയാള്‍ പറഞ്ഞു: ആര്‍ക്കാണതിന് സാധിക്കുക. അബൂഹൂറൈറ (റ) പറയുന്നു. നിശ്ചയം യോദ്ധാവിന്‍റെ കുതിര അതിന്‍റെ കയറിലായി ഉന്മേഷം കൊള്ളുന്നതുപോലും അവന് നന്മയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി. 4. 52. 44)
-
അബൂസഈദ് (റ) നിവേദനം: പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി ﷺ അരുളി: തന്‍റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി ﷺ പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍. (ബുഖാരി. 4. 52. 45)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്‍റെ ഉപമ-ആരാണ് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്‍റെതുപോലെയാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന് മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4. 52. 46)
-
അബൂഹൂറൈ(റ) നിവേദനം: നബി ﷺ അരുളി: വല്ലവനും അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്‍റെ ബാധ്യതയാണ്. അവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയോതാന്‍ ജനിച്ച ഭൂമിയില്‍ (വെറുതെ)ഇരിക്കുകയോ ചെയ്താലും ശരി. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി ﷺ അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്. അവ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് അവന്‍ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്ടു പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ ഫിര്‍ദൌസിനെ ചോദിക്കുവിന്‍. നിശ്ചയം അതാണ്. സ്വര്‍ഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്. അല്ലാഹുവിന്‍റെ സിംഹാസനം അതിനു മുകളിലാണ് എന്നുകൂടി നബി ﷺ അരുളിയെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അവിടെ നിന്നാണ് സ്വര്‍ഗ്ഗത്തിലെ അരുവികള്‍ പൊട്ടി ഒഴുകുന്നത്. (ബുഖാരി. 4. 52. 48)
-
അനസ് (റ) നിവേദനം: "അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ രാവിലെയോ വൈകുന്നേരമോ പുറപ്പെടല്‍ ഇഹലോകത്തേക്കാളും അതിലുള്ള സകലവസ്തുക്കളേക്കാളും പുണ്യമുള്ളതാണ്" എന്ന് നബി ﷺ അരുളി. (ബുഖാരി. 4. 52. 50)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ഗ്ഗത്തിലെ ഒരു വില്ലിന്‍റെ ഞാണ്‍ സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടക്കുള്ള എല്ലാ വസ്തുക്കളെക്കാളും ശ്രേഷ്ഠമായതാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു പ്രഭാതത്തിലേയോ വൈകുന്നേരത്തെയോ ഉള്ള യാത്ര സൂര്യനുദിച്ച് അസ്തമിക്കുന്നതിന്നിടക്കുള്ള വസ്തുക്കളേക്കാള്‍ മഹത്വമേറിയതാണ്. (ബുഖാരി. 4. 52. 51)
-
സഹല്‍ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള പ്രഭാതത്തിലെയും വൈകുന്നേരത്തിലെയും യാത്ര ദുന്‍യാവിനേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഏറ്റവും ഉത്തമമായതാണ്. (ബുഖാരി. 4. 52. 52)
-
അനസ് (റ) നിവേദനം:നബി ﷺ അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്‍റെ അടുത്തു അവന് ലഭിക്കുന്ന പ്രതിഫലത്തിന്‍റെ നന്മകാരണം ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ ലഭിച്ചാലും ദുന്‍യാവിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികള്‍ ഒഴികെ. അവര്‍ ദുന്‍യാവിലേക്ക് തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്നതാണ്. അനസ് (റ) നിവേദനം: നബി ﷺ അരുളി: തീര്‍ച്ചയായും സ്ര്‍ഗ്ഗവാസികളില്‍പ്പെട്ട ഒരു സ്ത്രീ ഭൂനിവാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആകാശഭൂമികള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും സുഗന്ധത്താല്‍ നിറയുന്നതാണ്. ആ വനിതകള്‍ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സര്‍വ്വവസ്തുക്കളേക്കാളും വിലപിടിച്താണ്. (ബുഖാരി. 4. 52. 53)
-
അനസ് (റ) നിവേദനം: ഒരിക്കല്‍ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി ﷺ ബനൂആമിര്‍ ഗോത്രക്കാരുടെ അടുക്കലേക്ക് നിയോഗിച്ചു. അവര്‍ അവിടെയെത്തിയപ്പോള്‍ എന്‍റെ അമ്മാവന്‍ അവരോട് പറഞ്ഞു; നിങ്ങളെക്കാള്‍ മുമ്പ് ഞാന്‍ അവരുടെയടുത്തേക്ക് പോകാം. നബി ﷺ യുടെ സന്ദേശം ഞാനവര്‍ക്കെത്തിക്കും വരേക്കും അവരെനിക്ക് അഭയം നല്‍കിയാല്‍ ഞാന്‍ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്‍റെ സമീപത്തായി നിന്നാല്‍ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന് അഭയം നല്‍കി. അദ്ദേഹം അവരോട് നബി ﷺയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ക്ക് സൂചന നല്‍കുകയും ഉടനെയവന്‍ അദ്ദേഹത്തിന് കുന്തംകൊണ്ട് കുത്തുകൊടുത്തു. അത് അദ്ദേഹത്തിന്‍റെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്ബര്‍ ! കഅ്ബ: യുടെ രക്ഷിതാവ് സത്യം. ഞാന്‍ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്‍റെ ശേഷിച്ച സ്നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തില്‍ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തന്‍ ഒരു മലമുകളില്‍ കയറി രക്ഷപ്പെട്ടു. ഈയവസരത്തില്‍ ജിബ്‌രീൽ (അ) നബി ﷺയെ സമീപിച്ച് അവരെല്ലാം തങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്നും അവരുടെ നാഥന്‍ അവരെ സംബന്ധിച്ചും അവര്‍ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞ്ങള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു. "ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന കണ്ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട് വന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും സംതൃപ്തനായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങള്‍ അറിയിക്കുവിന്‍" ശേഷം ഈ വാക്യം ദുര്‍ബ്ബലപ്പെടുത്തി. അതിനുശേഷം നബി ﷺ ദിഅ്ല്, ദക്വാന്‍, ബനൂലിഹ്യാന്‍, ബനൂഉസയ്യ് - അല്ലാഹുവിനോടും അവന്‍റെ ദൂതനോടും ധിക്കാരം പ്രവര്‍ത്തിച്ചവരാണവര്‍ - എന്നീ ഗോത്രങ്ങള്‍ക്കെതിരില്‍ നാല്‍പത് പ്രഭാതത്തില്‍ പ്രാര്‍ത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4. 52. 57)
-
ജൂന്‍ദുബ് (റ) നിവേദനം: നിശ്ചയം ഒരു യുദ്ധത്തില്‍ നബി ﷺ യുടെ ഒരു വിരല്‍ മുറിഞ്ഞ് രക്തമൊഴുകാന്‍ തുടങ്ങി. അപ്പോള്‍ അവിടുന്നു ഇപ്രകാരം പാടി: രക്തമൊഴുകുന്ന ഒരു വിരലല്ലാതെ മറ്റെന്താണ് നീ. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ് നീ ഈ വിപത്ത് നേരിട്ടത്. (ബുഖാരി. 4. 52. 58)
-
അബൂഹുറൈ(റ) നിവേദനം: നബി ﷺ അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരാളും മുറിവേല്‍ക്കുകയില്ല - ആരാണ് അവന്‍റെ മാര്‍ഗ്ഗത്തില്‍ മുറിവേല്‍ക്കുന്നവനെന്ന് അല്ലാഹുവിനാണ് അറിയുക - അന്ത്യനാളില്‍ അവന്‍റെ മുറിവില്‍ നിന്നും രക്തമൊഴുകുന്ന നിലയിലല്ലാതെ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയില്ല. ആ മുറിവില്‍ വര്‍ണ്ണം രക്തത്തിന്‍റെ വര്‍ണ്ണമാണ്. എന്നാല്‍ ഗന്ധം കസ്തൂരിയുടേതുമായിരിക്കും. (ബുഖാരി. 4. 52. 59)
-
അനസ് (റ) പറയുന്നു: അനസ്ബ്നുന്നളീറിന്‍റെ സഹോദരി റുബയ്യിഅ് ഒരു സ്ത്രീയുടെ മുന്‍പല്ല് പൊട്ടിച്ചു കളഞ്ഞു. നബി ﷺ ശിക്ഷാ നടപടി എടുക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അനസ്ബ്നുന്നളീര്‍ (റ) പറഞ്ഞു. പ്രവാചകരേ! സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. ഉടനെ നഷ്ടപരിഹാരം വാങ്ങല്‍ കൊണ്ട് അന്യായക്കാര്‍ തൃപ്തിപ്പെട്ടു. ശിക്ഷാ നടപടി അവര്‍ വേണ്ടെന്നു വെക്കുകയും ചെയ്തു. അന്നേരം നബി ﷺ അരുളി: അല്ലാഹുവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അല്ലാഹുവിന്‍റെ മേല്‍ സത്യം ചെയ്തു കൊണ്ട് അവര്‍ ഒരു സംഗതി ചോദിച്ചാല്‍ അല്ലാഹു അവര്‍ക്കതു നിറവേറ്റിക്കൊടുക്കും. (ബുഖാരി. 4. 52. 61)
-
സൈദ്ബ്നു സാബിതു(റ) നിവേദനം: ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതി വെച്ചിരുന്ന മുസ്ഹഫില്‍ നിന്ന് അവയെല്ലാം ഒരു മുസ്വഹഫിലേക്ക് ആക്കിയപ്പോള്‍ അഹ്സാബ് സൂറത്തിലെ ഒരായത്തു ഞാന്‍ കണ്ടില്ല. നബി ﷺ അതു പാരായണം ചെയ്യുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അവസാനം ഖുസൈമത്തൂര്‍ അന്‍സാരിയുടെ പക്കല്‍ നിന്നാണു എനിക്കതു കണ്ടുകിട്ടിയത്. അദ്ദേഹത്തിന്‍റെ സാക്ഷ്യത്തെ രണ്ടു പുരുഷന്മാരുടെ സാക്ഷ്യത്തിന് തുല്യമാക്കിക്കൊണ്ട് നബി ﷺ വിധി കല്‍പ്പിച്ചിട്ടുണ്ട്. സത്യവിശ്യാസികളില്‍ ചില പുരുഷന്മാരുണ്ട്. അല്ലാഹു ചെയ്ത കരാര്‍ അവര്‍ സാക്ഷാത്കരിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ വാക്യമാണത്. (ബുഖാരി. 4. 52. 62)
-
ബറാഅ് (റ) നിവേദനം: ഇരുമ്പിന്‍റെ മുഖംമൂടി ധരിച്ച ഒരു മനുഷ്യന്‍ നബി ﷺ യുടെ അടുത്തുവന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു. പ്രവാചകരേ! ഞാന്‍ യുദ്ധം ചെയ്യുകയോ ഇസ്ളാം മതം സ്വീകരിക്കുകയോ ഏതാണ് ചെയ്യേണ്ടത്? നബി ﷺ പറഞ്ഞു: നീ ആദ്യം മുസ്ലീമാകുക. ശേഷം നീ യുദ്ധം ചെയ്യുക. ഉടനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. എന്നിട്ട് യുദ്ധം ചെയ്തു; ശഹീദായി. നബി ﷺ അരുളി: അദ്ദേഹം അല്‍പം പ്രവര്‍ത്തിച്ചു കൂടുതല്‍ പുണ്യം കരസ്ഥമാക്കി. (ബുഖാരി. 4. 52. 63)
-
അനസ് (റ) നിവേദനം: ബറാഇന്‍റെ മകള്‍ ഉമ്മുഹാരിസ് (റ) നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരെ! ഹാരിസിനെക്കുറിച്ച് അവിടുന്ന് എനിക്ക് വിവരിച്ചു തന്നാലും - അദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഒരു ഒളിയമ്പ് ബാധിച്ചാണ് മരണപ്പെട്ടത് - അവന്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തെചൊല്ലി കരയാന്‍ ഞാന്‍ പാടുപെടും. നബി ﷺ അരുളി: ഹാരിസിന്‍റെ മാതാവേ! സ്വര്‍ഗ്ഗത്തില്‍ നിശ്ചയം പല പദവികളുണ്ട്. നിന്‍റെ പുത്രന് ലഭിച്ചിരിക്കുന്നത് മഹോന്നതമായ ഫിര്‍ദൌസാണ്. (ബുഖാരി. 4. 52. 64)
-
അബൂമൂസാ (റ) നിവേദനം: ഒരാള്‍ നബി ﷺ യുടെ അടുത്തു വന്നു പറഞ്ഞു. ഒരാള്‍ ധനം മോഹിച്ച് യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ പ്രസിദ്ധിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ തന്‍റെ സ്ഥാനം മറ്റുള്ളവര്‍ കാണാന്‍ വേണ്ടി യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ് ദൈവ മാര്‍ഗ്ഗത്തില്‍? നബി ﷺ അരുളി: അല്ലാഹുവിന്‍റെ വചനം (തൌഹീദ്) ഉയര്‍ന്നുനില്‍ക്കാന്‍വേണ്ടി യുദ്ധം ചെയ്യുന്നവന്‍ ആരോ അവന്‍ മാത്രമാണ് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍. (ബുഖാരി. 4. 52. 65)
-
അബ്ദുറഹ്മാന്‍ (റ) നിവേദനം: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരാളുടെ ഇരു കാല്‍പാദങ്ങളിലും മണ്ണ് പുരളുകയും അതിന് നരകാഗ്നി സ്പര്‍ശിക്കലും ഉണ്ടാവുകയില്ലെന്ന് നബി ﷺ അരുളുകയുണ്ടായി. (ബുഖാരി. 4. 52. 66)
-
ആയിശ: (റ) നിവേദനം: നബി ﷺ ഖന്തക്ക് യുദ്ധം കഴിഞ്ഞു മടങ്ങി. ആയുധങ്ങളെല്ലാം ഇറക്കിവെച്ച് കുളിച്ചു. അപ്പോള്‍ ജിബ്രീല്‍ വന്ന് - നബി ﷺ യുടെ തലയില്‍ മണ്ണ് മൂടിപ്പൊടിഞ്ഞിരുന്നു - ചോദിച്ചു. അവിടുന്നു ആയുധം ഇറക്കിവെച്ചിട്ടില്ല. നബി ﷺ ചോദിച്ചു. ഇനി എങ്ങോട്ടാണ്? ഇങ്ങോട്ട് എന്ന് പറഞ്ഞിട്ട് ബനൂഖുറൈളാ ഗോത്രത്തിന്‍റെ കേന്ദ്രത്തിലേക്ക് ജിബ്‌രീൽ ചൂണ്ടിക്കാട്ടി. ആയിശ (റ) പറയുന്നു: അപ്പോള്‍ നബി ﷺ അവരുടെ ഭാഗത്തേക്ക് പുറപ്പെട്ടു. (ബുഖാരി. 4. 52. 68)
-
അനസ് (റ) നിവേദനം: വല്ലവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ദുന്‍യാവിലെ സര്‍വ്വ വസ്‌തുക്കൾ അവന് ലഭിച്ചാലും ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുകയില്ല. രക്തസാക്ഷ ഒഴികെ അവന്‍ ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുന്നു. അങ്ങനെ പത്തു പ്രാവശ്യം വധിക്കപ്പെടുവാനും. അവന് അതുമൂലം ലഭിക്കുന്ന ആദരവ് അവന്‍ ദര്‍ശിച്ചതിനാല്‍. (ബുഖാരി. 4. 52. 72)
-
അബ്ദുല്ലാഹിബ്നു അബി ഔഫാ(റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ അറിയുവിന്‍! നിശ്ചയം വാളിന്‍റെ നിഴലിന്ന് കീഴില്‍ സ്വര്‍ഗമുണ്ട്. (ബുഖാരി. 4. 52. 73)
-
ജൂബൈറ്ബ്നു മുത്വ്ളം(റ) നിവേദനം: അദ്ദേഹം നബി ﷺ യുടെ കൂടെ ഹൂനൈന്‍ യുദ്ധത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. യാചിച്ചും കൊണ്ട് ജനങ്ങള്‍ നബി ﷺയെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്‍റെ അടുത്തേക്കു നീങ്ങുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്തു. അവിടുത്തെ തട്ടം അതിന്മേല്‍ കൊളുത്തി വലിച്ചു. നബി ﷺ അവിടെ നിന്നുകൊണ്ട് പറഞ്ഞു. നിങ്ങള്‍ എന്‍റെ തട്ടം എനിക്ക് തരിക. ഈ കാണുന്ന മരങ്ങള്‍ക്ക് എണ്ണം ഒട്ടകങ്ങള്‍ എനിക്കുണ്ടായാല്‍ ഞനതു നിങ്ങള്‍ക്കിടയില്‍ മുഴുവനും വീതിച്ചു തരുന്നതാണ്. നിങ്ങള്‍ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദര്‍ശിക്കുകയില്ല. (ബുഖാരി. 4. 52. 75)
-
അംറ് (റ) നിവേദനം: സഅ്ദ് (റ) ഒരു അധ്യാപകന്‍ കുട്ടികളെ സാക്ഷരത പഠിപ്പിക്കുന്നതുപോലെ, താഴെ പറയുന്ന വാക്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു. നബി ﷺ നമസ്കാരത്തിന്‍റെ ശേഷം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ഭീരുത്വത്തില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. വയസ്സിന്‍റെ മോശമായ അവസ്ഥയിലേക്ക് ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്നും ദുന്‍യാവിന്‍റെ കുഴപ്പത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. മുസ്ഹഅബിനോട് ഞാന്‍ ഈ ഹദീസ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇതിനെ സത്യപ്പെടുത്തി. (ബുഖാര. 4. 52. 76)
-
അനസ് (റ) നവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ട്. അല്ലാഹുവേ, ദുര്‍ബ്ബലത, അലസത, ഭീരുത്വം, വാര്‍ധക്യം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. (ബുഖാരി. 4. 52. 77)
-
സാഇബ്ബ്നു യസീദ് (റ) പറയുന്നു: ത്വല്‍ഹ, സഅ്ദ, മിഖ്ദാദ്, അബ്ദുറഹ്മാന്‍ മുതലായവരെ ഞാന്‍ സഹവസിച്ചിട്ടുണ്ട്. ഇവരില്‍ ആരും തന്നെ നബി ﷺ യില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്നതുകൊണ്ട് ഞാന്‍ കേട്ടിട്ടില്ല. ഉഹ്ദ്യുദ്ധത്തെ സംബന്ധിച്ച് ത്വല്‍ഹ: വിവരിച്ചുപറഞ്ഞതല്ലാതെ. (ബുഖാരി. 4. 52. 78)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: രണ്ട് വ്യക്തികളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ വധിക്കുന്നു. രണ്ടുപേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു വധിക്കപ്പെടുന്നു. ശേഷം അയാളെ കൊന്നവന്‍റെ പാപം അല്ലാഹു പൊറുത്തുകൊടുക്കും. അങ്ങനെ അദ്ദേഹവും രക്തസാക്ഷിയാവും. (ബുഖാരി. 4. 52. 80)
-
അനസ് (റ) നിവേദനം: അബൂത്വല്‍ഹ: (റ) നബി ﷺ യുടെ കാലത്തു യുദ്ധം കാരണം (സുന്നത്ത്) നോമ്പ് നോല്‍ക്കാറുണ്ടായിരുന്നില്ല. നബി ﷺ മരണപ്പെട്ടശേഷം ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്ടു ദിവസങ്ങളിലല്ലാതെ അദ്ദേഹം നോമ്പുപേക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. (ബുഖാരി. 4. 52. 81)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: പ്ളേഗ് രോഗം ഓരോ മുസ്ളിമിന്നും രക്തസാക്ഷിത്വമാണ്. (ബുഖാരി. 4. 52. 82)
-
ബറാഅ് (റ) പറയുന്നു: സത്യവിശ്വാസികളില്‍ നിന്നു യുദ്ധത്തെവിട്ടു ഇരുന്നു കളയുന്നവരും. എന്നു തുടങ്ങുന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി ﷺ സൈദ് (റ) നെ വിളിച്ചു. അദ്ദേഹം ഒരു എല്ലിന്‍റെ കഷ്ണവുമായി വന്നു. അതു എഴുതി രേഖപ്പെടുത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍ ഇബ്നു ഉമ്മി മക്തൂമ (റ) വന്ന് തന്‍റെ അന്ധതയെക്കുറിച്ച് ആവലാതിപ്പെട്ടു. (ബുഖാരി. 4. 52. 84)
-
സഹല്‍ (റ) പറയുന്നു: മര്‍വാന്‍ പള്ളിയില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ മുന്നിട്ടുവന്ന് അദ്ദേഹത്തിന്‍റെ അടുത്തു ഇരുന്നു. അപ്പോള്‍ സൈദ്ബ്നു സാബിത്(റ) പറഞ്ഞതായി അദ്ദേഹം ഞങ്ങളോട് ഇപ്രകാരം പ്രസ്താവിച്ചു. നബി ﷺ എനിക്ക് ഓതി തന്നു: "സത്യവിശ്വാസികളില്‍ നിന്ന് (യുദ്ധത്തെവിട്ടു) ഇരിക്കുന്നവരും; അപ്പോള്‍ ഉമ്മു മക്തൂമിന്‍റെ മകന്‍ കയറിവന്നു പറഞ്ഞു: പ്രവാചകരേ! എനിക്ക് ജിഹാദിന് സാധിക്കുമായിരുന്നുവെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു - അദ്ദേഹം ഒരു അന്ധനായിരുന്നു - അപ്പോള്‍ അല്ലാഹു "ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ" എന്ന ഭാഗം അവതരിച്ചു. ആ സന്ദര്‍ഭത്തില്‍ നബി ﷺ യുടെ തുട എന്‍റെ തുടക്ക് മീതെ വെച്ചിരിക്കുകയായിരുന്നു. അന്നേരം ഉണ്ടായ ഭാരം മൂലം എന്‍റെ തുട പൊട്ടുമോ എന്നെനിക്ക് ഭയം തോ്നി. പിന്നീട് നബി ﷺ യില്‍ നിന്ന് ആ അവസ്ഥ നീങ്ങിപ്പോയി. (ബുഖാരി. 4. 52. 85)
-
അനസ് (റ) നിവേദനം: നബി ﷺ ഖന്തക്ക് യുദ്ധസന്ദര്‍ഭത്തില്‍ കിടങ്ങ് കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു പുറപ്പെട്ടു. അപ്പോള്‍ കഠിനശൈത്യമുള്ള പ്രഭാതത്തില്‍ മുഹാജിറുകളും അന്‍സാരികളുമതാ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുന്നു. അന്ന് അവര്‍ക്ക് ജോലിചെയ്യുവാന്‍ ഭൃത്യന്മാരും ഉണ്ടായിരുന്നില്ല. അവരെ ബാധിച്ചിരുന്ന ക്ഷീണവും വിശപ്പും കണ്ടപ്പോള്‍ നബി ﷺ ഇങ്ങിനെ പാടി: "അല്ലാഹുവേ! ജീവിതം യഥാര്‍ത്ഥത്തില്‍ പരലോകജീവിതം മാത്രമാണ്. അല്ലാഹുവേ! അന്‍സാരികള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തു കൊടുക്കേണമേ. അപ്പോള്‍ നബി ﷺ ക്ക് മറുപടിയായി അവര്‍ പറഞ്ഞു. ഞങ്ങള്‍ മുഹമ്മദിന് അനുസരണ പ്രതിജ്ഞ ചെയ്തവരാണ്. ജീവിച്ചിരിക്കുന്ന കാലമത്രയും പോരാട്ടത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. (ബുഖാരി. 4. 52. 87)
-
ബറാഅ് (റ) നിവേദനം: നബി ﷺ ഖന്തക്ക് യുദ്ധദിവസം മണ്ണു ചുമക്കുകയുണ്ടായി. അവിടുന്നു പറയും. അല്ലാഹുവേ! നിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗ്ഗത്തിലാകുമായിരുന്നില്ല. (ബുഖാരി. 4. 52. 89)
-
ബറാഅ് (റ) പറയുന്നു: അഹ്സാബ് യുദ്ധത്തില്‍ നബി ﷺ മണ്ണ് ചുമന്നുകൊണ്ടു പോകുന്നത് ഞാന്‍ കണ്ടു. നബി ﷺ യുടെ വെളുത്ത വയറ് മണ്ണുപുരണ്ടു കഴിഞ്ഞിരുന്നു. അവിടുന്നു ഇപ്രകാരം പാടിക്കൊണ്ടിരുന്നു. അല്ലാഹുവേ! നിന്‍റെ അനുഗ്രഹം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നേര്‍മാര്‍ഗ്ഗം സിദ്ധിക്കുമായിരുന്നില്ല. ഞങ്ങള്‍ ദാനം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നീ ശാന്തി പ്രദാനം ചെയ്യേണമേ. ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഞങ്ങളെ ആക്രമിക്കുന്നവര്‍ ഞങ്ങളെ മര്‍ദ്ദിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളതു തടയുകതന്നെ ചെയ്യും. (ബുഖാരി. 4. 52. 90)
-
അനസ് (റ) പറയുന്നു: തബൂക്ക് യുദ്ധത്തില്‍ നിന്ന് നബി ﷺ യുടെ കൂടെ ഞങ്ങള്‍ മടങ്ങി. (ബുഖാരി. 4. 52. 92)
-
അനസ് (റ) നിവേദനം: നബി ﷺ ഒരു യൂദ്ധത്തില്‍ അരുളി: നമ്മോടൊപ്പം പോരാതെ മദീനായില്‍ ചില ആളുകള്‍ പിന്തി നില്‍ക്കുന്നുണ്ട്. നാം ഒരു മലയിടുക്കിലോ താഴ്വരയിലോ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവരും നമ്മുടെ കൂടെ (മനസ്സുകൊണ്ട്)ഉണ്ടാവാതിരിക്കുന്നില്ല. ചില പ്രതിബന്ധങ്ങളാണ് അവരെ തടസ്സപ്പെടുത്തിയത്. (ബുഖാരി. 4. 52. 92)
-
അബുസഈദ് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം ചെയ്യുവാന്‍) ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ 70 കൊല്ലത്തെ യാത്രാ ദൂരം വരെ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തില്‍ നിന്ന് വിദൂരമാക്കുന്നതാണ്. (ബുഖാരി. 4. 52. 93)
-
സൈ്ബ്നുഖാലിദ് (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും തയ്യാറാക്കിയാല്‍ അവന്‍ യുദ്ധം ചെയ്തു. വല്ലവനും അല്ലാുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്‍റെ കുടുംബത്തിലിരുന്ന് മുസ്ളിമിന്‍റെ താല്പര്യങ്ങള്‍ നല്ലനിലക്ക് സംരക്ഷിച്ചാല്‍ അവനും യുദ്ധം ചെയ്തു. (ബുഖാരി. 4. 52. 96)
-
അനസ് (റ) പറയുന്നു: നബി ﷺ തന്‍റെ ഭാര്യമാരൊഴിച്ച് മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മുസുലൈമിന്‍റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് അരുളി: എനിക്കവളോട് വളരെ അനുകമ്പയുണ്ട്. എന്നോടൊപ്പം യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ സഹോദരന്‍ മരണമടഞ്ഞത്. (ബുഖാരി. 4. 52. 97)
-
അനസ് (റ) പറയുന്നു: യമാമ യുദ്ധസന്ദര്‍ഭത്തില്‍ അദ്ദേഹം സാബിത്തിബ്നു ഖൈസിന്‍റെയടുക്കല്‍ ചെന്നു. സാബിത്തു തന്‍റെ രണ്ടു തുടയില്‍ നിന്നും തുണി പൊക്കിയിട്ടു സുഗന്ധം പൂശിക്കൊണ്ടിരിക്കുകയായിരുന്നു'. അനസ് (റ) ചോദിച്ചു. എന്‍റെ പിതൃവ്യാ! എന്തുകൊണ്ടാണ് താങ്കള്‍ യുദ്ധരംഗത്തേക്ക് വരാതെ പിന്തി നില്‍ക്കുന്നത്? സാബിത്തൂ(റ) പറഞ്ഞു: എന്‍റെ സഹോദരപുത്രാ! ഇതാ എത്തിക്കഴിഞ്ഞു. ശേഷം സുഗന്ധദ്രവ്യം തുടര്‍ന്നു അദ്ദേഹം പൂശിക്കൊണ്ടിരുന്നു. പിന്നീടദ്ദേഹം വന്ന് ഇരിക്കുകയും ആളുകള്‍ യുദ്ധക്കളം വിട്ടോടിപ്പോയ വാര്‍ത്ത വിവരിക്കുകയും ചെയ്തു. അദ്ദേഹംപറഞ്ഞു: ഞങ്ങള്‍ ശത്രുക്കളുമായി ഇങ്ങിനെ നേരിട്ടാണ് പടവെട്ടിയിരുന്നത്. അല്ലാതെ ഇന്നു കാണുന്ന ഈ രൂപത്തിലല്ല നബി ﷺ യോടൊപ്പം ഞങ്ങള്‍ യുദ്ധം ചെയ്തരുന്നത്. നിങ്ങളുടെ തലമുറയെ നിങ്ങള്‍ പരിശീലിപ്പിച്ച സമ്പ്രദായം എത്ര മോശമായിരിക്കുന്നു. (ബുഖാരി. 4. 52. 98)
-
ജാബിര്‍ (റ) നിവേദനം: ഖന്തക്ക് യുദ്ധവേളയില്‍ നബി ﷺ പറഞ്ഞു: ശത്രുക്കളുടെ വാര്‍ത്ത ആരാണ് എനിക്ക് കൊണ്ടുവന്നു തരിക? അപ്പോള്‍ സുബൈര്‍ (റ) മറുപടി പറഞ്ഞു: ഞാനൊരുക്കമാണ്. നബി ﷺ പ്രത്യുത്തരം നല്‍കി. എല്ലാ നബിമാര്‍ക്കും ആത്മാര്‍ത്ഥ സ്നേഹിതന്മാരുണ്ട്. എന്‍റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ സുബൈര്‍ ആണ്. (ബുഖാരി. 4. 52. 99)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: അന്ത്യദിനം വരെ കുതിരയുടെ മൂര്‍ദ്ധാവില്‍ നന്മയുണ്ട്. (ബുഖാരി. 4. 52. 102)
-
ഉര്‍വ: (റ) നിവേദനം: നബി ﷺ അരുളി: കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. അനസ് (റ) നിവേദനം: നബി ﷺ അരുളി: കുതിരയുടെ നെറുകയില്‍ നന്മയുണ്ട്. (ബുഖാരി. 4. 52. 103)
-
അബൂഹുറൈറ (റ) നിവേദനം: അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: വല്ലവനും ഒരു ഒട്ടകത്തെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്തു വെച്ചു. അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ടും അവന്‍റെ വാഗ്ദാനത്തെ സത്യപ്പെടുത്തിക്കൊണ്ടും. എന്നാല്‍ അത് വയറു നിറക്കുന്നതും ദാഹം തീര്‍ക്കുന്നതും അതിന്‍റെ കാഷ്ഠവും മൂത്രവും എല്ലാം തന്നെ അന്ത്യദിനത്തില്‍ മീസാനില്‍ ഉണ്ടാവുന്നതാണ്. (ബുഖാരി. 4. 52. 105)
-
അനസ് (റ) നിവേദനം: നബി ﷺ ക്ക് "അള്ബാഅ്" എന്നു പേരുളള ഒരൊട്ടകമുണ്ടായിരുന്നു. നടത്തത്തില്‍ അതിനെ മുന്‍കടക്കൂവാന്‍ ഒരൊട്ടകത്തിനും കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ യൌവനം നിറഞ്ഞ ഒരൊട്ടകപ്പുറത്തു കയറി നബി ﷺ യുടെ ആ ഒട്ടകത്തെ പരാജയപ്പെടുത്തിക്കൊണ്ടു മുന്‍കടന്നു. അതു മുസ്ളിംകള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുകയും അവരുടെ പ്രയാസം നബി ﷺ ക്ക് മനസ്സിലാകുകയും ചെയ്തു. അപ്പോള്‍ നബി ﷺ പ്രഖ്യാപിച്ചു: ലോകത്ത് ഏതൊരു വസ്തുവും ഉയര്‍ന്നു കഴിഞ്ഞാല്‍ അതിനെ താഴ്ത്തി വെക്കേണ്ടത് അല്ലാഹുവിന്‍റെ ബാധ്യതയാണ്. (ബുഖാരി. 4. 52. 124)
-
ആയിശ: (റ) നിവേദനം: നബി ﷺ ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്‍റെ ഭാര്യമാരുടെ ഇടയില്‍ നറുക്കിടും. ആരുടെ നറുക്കാണോ ലഭിച്ചത് അവരുമായി യാത്ര പുറപ്പെടും അങ്ങനെ ഒരു യുദ്ധത്തില്‍ നബി ﷺ നറുക്കിടുകയും എന്‍റെ നറുക്ക് ലഭിക്കുകയും ഞാന്‍ നബി ﷺ യുടെ കൂടെ പുറപ്പെടുകയും ചെയ്തു. ഈ സംഭവം ഹിജാബിന്‍റെ ആയത്ത് അവതരിപ്പിക്കപ്പെട്ട ശേഷമാണ്. (ബുഖാരി. 4. 52. 130)
-
അനസ് (റ) പയുന്നു: ഉഹ്ദ് യുദ്ധദിവസത്തില്‍ ജനങ്ങള്‍ നബി ﷺ യില്‍ നിന്ന് തോറ്റോടുവാന്‍ തുടങ്ങി. അബൂബക്കറിന്‍റെ പുത്രി ആയിശ (റ)യും ഉമ്മു സുലൈമും(റ) തോല്‍പാത്രങ്ങളില്‍ വെളളം കൊണ്ടു വരികയുണ്ടായി. വസ്ത്രം അവര്‍ കയറ്റിയതിനാല്‍ അവരുടെ കാല്‍പാദങ്ങള്‍ ഞാന്‍ ദര്‍ശിക്കുകയുണ്ടാി. ശേഷം പട്ടാളക്കാരുടെ വായില്‍ അവര്‍ അത് ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിവന്ന് വെളളം നിറക്കും. (ബുഖാരി. 4. 52. 131)
-
സഅ്ലബ് (റ) നിവേദനം: മദീനയിലെ സ്ത്രീകള്‍ക്കിടയില്‍ ഒരിക്കല്‍ ഉമര്‍ (റ) കുറെ തുണികള്‍ പങ്കിട്ടു കൊടുത്തു. അവസാനം ഒരു നല്ല തുണി ബാക്കിയായി. അദ്ദേഹത്തിന്‍റെ അടുത്തു ഉണ്ടായിരുന്നവരില്‍ ചിലര്‍ പറഞ്ഞു. അമീറുല്‍ മുഅ്മീനിന്‍!അങ്ങയുടെ(ഭാര്യയായി) അടുത്തുളള നബിയുടെ പുത്രിക്ക് ഇത് നല്‍കിയാലും. അലി (റ) യുടെ പുത്രി ഉമ്മു കുല്‍സുമിനെയാണ് അവരുദ്ദേശച്ചത്. ഉമര്‍ (റ) പറഞ്ഞു. ഇത് ഉമ്മുസലീത്തിന് കൊടുക്കാനാണ് ഏറ്റവും അവകാശപ്പെട്ടത്. നബി ﷺ യുമായി അനുസരണപ്രതിജ്ഞ ചെയ്ത അന്‍സാരി സ്ത്രീകളില്‍ ഒരാളാണവര്‍. ഉമര്‍ (റ) തുടര്‍ന്നു പറഞ്ഞു:ഉഹ്ദ് യുദ്ധത്തില്‍ തോല്‍ പാത്രത്തില്‍ വെളളം നിറച്ച് ഞങ്ങള്‍ക്ക് കൊണ്ടുതന്നിരുന്നത് അവരായിരുന്നു. (ബുഖാരി. 4. 52. 132)
-
റുബയ്യിഅ് (റ) നിവേദനം: നബി ﷺ യുദ്ധത്തിന് പോകുമ്പോള്‍ ഞങ്ങളും കൂടെ പോകാറുണ്ട്. പട്ടാളക്കാര്‍ക്ക് കുടിക്കാന്‍ വെളളംകൊണ്ടുപോയി കൊടുക്കുക, മുറിവേറ്റവരെ ചികിത്സിക്കുക, മരണമടഞ്ഞവരെ മദീനയിലേക്ക് കൊണ്ടുവരിക ഇതെല്ലാമാണ് ഞങ്ങള്‍ നിര്‍വഹിച്ചിരുന്ന ജോലികള്‍. (ബുഖാരി. 4. 52. 133)
-
റുബയ്യിഅ് (റ) നിവേദനം: യുദ്ധത്തില്‍ മുറിവേറ്റവരേയും മരണമടഞ്ഞവരെയും മദീനയിലേക്ക് കൊണ്ടുവരിക ഞങ്ങളാണ്. (ബുഖാരി. 4. 52. 134)
-
അബൂമൂസ (റ) പറയുന്നു: അബു ആമിറിന്‍റെ കാല്‍മുട്ടില്‍ ഒരു മുറിവ് ബാധിച്ചു. ഞാന്‍ അദ്ദേഹത്തെ ദര്‍ശിക്കുവാന്‍ ചെന്നു. അദ്ദേഹം പറഞ്ഞു: ഈ അമ്പ് നീ ഊരിയെടുത്താലും. അപ്പോള്‍ ഞാനതു ഊരിയെടുത്തു. ഉടനെ അതില്‍ നിന്ന് ഒരു തരം ദ്രാവകം പുറത്തുവന്നു. നബി ﷺ യോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ അബുഅമീറിന്ന് പാപമോചനം നല്‍കേണമേ. (ബുഖാരി. 4. 52. 135)
-
അബൂഹുറൈറ (റ) പറയുന്നു: തൂഫൈലും അദ്ദേഹത്തിന്‍റെ അനുയായികളും നബി ﷺയെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞു. പ്രവാചകരേ, ദൌസ് ഗോത്രം ഇസ്ലാം സ്വീകരിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ദൌസ് ഗോത്രത്തെ നശിപ്പിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ ദൌസ്ഗോത്രം നശിക്കട്ടെ എന്ന് അവരുടെ കൂട്ടത്തില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ നബി ﷺ പ്രാര്‍ത്ഥിച്ചത് ഇപ്രകാരമാണ്. അല്ലാഹുവേ! ദൌസ് ഗോത്രത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും അവരെ നല്ലവഴിക്ക് കൊണ്ട് വരികയും ചെയ്യേണമേ.. (ബുഖാരി. 4. 52. 188)
-
സഹല്‍ (റ) നിവേദനം: ഖൈബര്‍ യുദ്ധദിവസം നബി ﷺ ഇപ്രകാരം പ്രഖ്യാപിക്കുന്നത് ഞാന്‍ കേട്ടു. തീര്‍ച്ചയായും ഒരു മനുഷ്യന് ഞാന്‍ കൊടി നല്‍കുന്നതാണ. അദ്ദേഹത്തിന്‍റെ കൈക്ക് അല്ലാഹു വിജയം നല്‍കുന്നതാണ്, കൊടി തനിക്ക് കിട്ടിയിരുന്െങ്കില്‍ എന്ന് അനുചരന്മാര്‍ ആഗ്രഹിച്ചുകൊണ്ടു അവിടെ നിന്ന് എഴുന്നേറ്റുപോയി. അടുത്ത ദിവസം അവരിലോരോരുത്തരും തങ്ങള്‍ക്ക് കൊടി ലഭിക്കണമെന്ന് ആശിച്ചുകൊണ്ട് പ്രഭാതത്തില്‍ പുറപ്പെട്ടു. അലിയെവിടെ? നബി ﷺ ചോദിച്ചു. നേത്രരോഗം ബാധിച്ചിരിക്കുകയാണെന്ന് പറയപ്പെട്ടു. ഉടനെ നബി ﷺ യുടെ നിര്‍ദ്ദേശപ്രകാരം അലി (റ) യെ കൂട്ടിക്കൊണ്ടുവന്നു. നബി ﷺ അലിയുടെ കണ്ണില്‍ അല്പം തുപ്പുനീര്‍ പുരട്ടി. ഉടനെ അദ്ദേഹത്തിന് രോഗശമനം ലഭിച്ചു. മുമ്പ് രോഗം ബാധിക്കാത്തതുപോലെ അലി (റ) പറഞ്ഞു. അവര്‍ നമ്മെപ്പോലെ ആകുന്നതുവരേക്കു നാം അവരുമായി യുദ്ധം ചെയ്യുന്നതാണ്. നബി ﷺ പറഞ്ഞു: നീ അവരുടെ വീടുകള്‍ക്കു മുമ്പില്‍ ഇറങ്ങുന്നത് വരേക്കും ശാന്തതയോടെ പുറപ്പെടുക. ശേഷം അവരെ ഇസ്ളാമിലേക്ക് ക്ഷണിക്കുക. അവരുടെ ബാധ്യതകള്‍ അവരോട് പറയുക. അല്ലാഹു സത്യം. ഒരു മനുഷ്യന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നതിന് നീ കാരണമാകുന്നതാണ്, ചുവന്ന ഒട്ടകങ്ങളെക്കാളും നിനക്ക് ഉത്തമം. (ബുഖാരി. 4. 52. 192)
-
സ്വഅ്ബ് (റ) പറയുന്നു: നബി ﷺ അബവാഇല്‍ വെച്ച് അല്ലെങ്കില്‍ വദ്ദാനില്‍വെച്ച് എന്‍റെ അരികിലൂടെ നടന്നുപോയി. അന്നേരം ഒരു പ്രശ്നത്തെക്കുറിച്ച് അവിടുന്നു ചോദിക്കപ്പെട്ടു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അപ്പോള്‍ അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് ബാധിക്കുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് പറയുന്നത് നബി ﷺ അരുളി: ആ സ്ത്രീകളും കുട്ടികളും അവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ? അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെന്ന് നബി ﷺ അരുളുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 4. 52. 256)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി ﷺ നടത്തിയ ഒരു യുദ്ധത്തില്‍ ഒരു സ്ത്രീ വധിക്കപ്പെട്ട കിടക്കുന്നത് കണ്ടു. അപ്പോള്‍ സ്ത്രീകളേയും കുട്ടികളേയും വധിക്കുന്നത് നബി ﷺ വിരോധിച്ചു. (ബുഖാരി. 4. 52. 256)
-
ജരീര്‍ (റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു; ദുല്‍ഖലാസായുടെ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് മനസ്സമാധാനം തരികയില്ലേ? ഖസ്അം ഗോത്രത്തിന്റേതായി കഅബത്തുല്‍യമാനിയ എന്നറിയപ്പെടുന്ന ഒരു വിഗ്രഹാലയമായിരുന്നു ദുല്‍ഖലാസാ. ഉടനെ അഹ് മസ് ഗോത്രത്തിലെ 150 പേരുളള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാന്‍ പുറപ്പെട്ടു. അവര്‍ കുതിരകളെ വളര്‍ത്തുന്നവരായിരുന്നു. ഞാനാണെങ്കില്‍ കുതിരപ്പുറത്ത് ഇരിക്കാന്‍ പരിചയമില്ലാത്തവനായിരുന്നു. നബി ﷺ എന്‍റെ നെഞ്ചില്‍ ഒന്നടിച്ചു. എന്നീട്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു; അല്ലാഹുവേ! ജരീറിന്ന് സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയും മാര്‍ഗ്ഗദര്‍ശനം ലഭിച്ചവനുമാക്കുകയും ചെയ്യണമേ! ജരീര്‍ ആ വിഗ്രഹാലയത്തിലേക്ക് പോയി. അതെല്ലാം പൊട്ടിച്ചുകളഞ്ഞുകൊണ്ട് അഗ്നിക്കിരയാക്കി. അനന്തരം നബി ﷺയെ വിവരം അറിയിക്കാന്‍ ജരീര്‍ അയച്ച ആള്‍ നബിയുടെ മുന്‍പില്‍ വന്നിട്ടുണര്‍ത്തി. സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്നു. അല്ലാഹു സത്യം ആ വിഗ്രഹാലയത്തെ ചൊറിപിടിച്ച ഒട്ടകത്തെപ്പോലെയാക്കിയശേഷമല്ലാതെ ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ നബി ﷺ പ്രാര്‍ത്ഥിച്ചു. അഹ്മസ് ഗോത്രത്തിലെ പുരുഷന്മാര്‍ക്ക് അല്ലാഹു നന്മ ചെയ്യട്ടെ. ഇപ്രകാരം അഞ്ചുപ്രാവശ്യം നബി ﷺ ആവര്‍ത്തിച്ചു. (ബുഖാരി. 4. 52. 262)
-
അബുമൂസ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ ബന്ദികളെ മോചിപ്പിക്കുവിന്‍. വിശന്നവന് ഭക്ഷണം നല്‍കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുവിന്‍. (ബുഖാരി. 4. 52. 282)
-
അബുജുഹൈഫ (റ) നിവേദനം: അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലുളളതിനുപുറമെ ദൈവീകസന്ദേശത്തില്‍പ്പെട്ട വല്ലതും നിങ്ങളുടെ പക്കലുണ്ടോ എന്ന് ഞാന്‍ അലി (റ) യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇല്ല. വിത്തിനെ മുളപ്പിച്ചവനും ആത്മാവിനെ സൃഷ്ടിച്ചവനുമായ അല്ലാഹു സത്യം. അങ്ങനെയൊന്ന് ഉളളതായി ഞാന്‍ ഗ്രഹിച്ചിട്ടില്ല. പക്ഷേ ഖുറാനില്‍ നിന്ന് വല്ലതും ഗ്രഹിക്കാനുളള കഴിവ് മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെങ്കില്‍ അതു ഇതില്‍പ്പെടുകയില്ല. അതെ പ്രകാരം തന്നെ ഈ ഏടിലുളള ചിലകാര്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ഞാന്‍ ചോദിച്ചു; എന്താണ് ഈ ഏടിലുളളത്? അദ്ദേഹം പറഞ്ഞു കുറ്റങ്ങള്‍ക്ക് നല്‍കേണ്ടതായ നഷ്ടപരിഹാരം, ബന്ധനസ്ഥരെ മോചിപ്പിക്കേണ്ട കാര്യം. ശത്രുവിനെ വധിച്ചതിനുപകരം ഒരു മുസ്ലീമിനെ വധിക്കാന്‍ പാടില്ല ഇവ മാത്രമാണ്. (ബുഖാരി. 4. 52. 283)
-
അസ്ലം(റ) പറയുന്നു: ഉമര്‍ (റ) ഹുനൈയ്യ് എന്ന് വിളിക്കപ്പെടുന്ന ഒരു മോചിത അടിമയെ ഒരു സംരക്ഷണഭൂമിയുടെ ഗവര്‍ണ്ണറായി നിശ്ചയിച്ചു. എന്നിട്ട് ഉമര്‍ (റ) അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ ഹൂനൈയ്യ്! നീ മുസ്ലീമുകളോട് വിനയത്വം കാണിക്കുക. മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിക്കുക. നിശ്ചയം മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കപ്പെടുന്നതാണ്. അല്പം ഒട്ടകങ്ങളും ആടുകളുമുളളവരെ നീ ഉപേക്ഷിക്കുക. ഇബ്നുഔഫ്, ഇബ്നുഅഫ്ഫാന്‍ മുതലായവരുടെ ഒട്ടകങ്ങളെ സംബന്ധിച്ച് എന്‍റെ നിയമത്തെ നീ സൂക്ഷിക്കുക. അവരുടെ മൃഗങ്ങള്‍ നശിച്ചാല്‍ അവര്‍ കൃഷിയിലേക്ക് പ്രവേശിക്കും. അല്പം ഒട്ടകങ്ങളുടേയും ആടുകളുടേയും ഉടമസ്ഥന്മാര്‍ അവരുടെ മൃഗങ്ങള്‍ നശിച്ചാല്‍ അവരുടെ സന്താനങ്ങളേയുമായി എന്‍റെ അടുത്ത് വന്ന് ഇപ്രകാരം പറയും: വിശ്വാസികളുടെ ഭരണാധികാരി! ഞങ്ങള്‍ ദരിദ്രന്മാരാണ്. ഞങ്ങളെ സഹായിച്ചാലും അവരെ ഉപേക്ഷിക്കാന്‍ എനിക്ക് സാധിക്കുമോ? നിനക്ക് നാശം. സ്വര്‍ണ്ണത്തെക്കാളും വെളളിയേക്കാളും എന്‍റെ അടുത്ത് നിസ്സാരമായത് വെളളവും പുല്ലുമാണ്. അല്ലാഹു സത്യം. ഞാനവരെ ആക്രമിച്ചതായി അവര്‍ ദര്‍ശിക്കും. ഭൂമി അവരുടേതാണ്. അജ്ഞാനകാലത്തു അതിനുവേണ്ടിയാണ് അവര്‍ യുദ്ധം ചെയ്തിരുന്നതും. അതുമായി അവര്‍ മുസ്ലീമാവുകയും ചെയ്തു. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുളള മൃഗങ്ങളെ സംരക്ഷിക്കേണ്ടതായ ബാദ്ധ്യത എനിക്കില്ലായിരുന്നുവെങ്കില്‍ അവരുടെ ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ പോലും സംരക്ഷണ ഭൂമിയാക്കുമായിരുന്നില്ല. (ബുഖാരി. 4. 52. 292)
-
അബ്ദുല്ലാഹിബിനു അംറ് (റ) നിവേദനം: നബി ﷺ യുടെ സമ്മാനങ്ങള്‍ സൂക്ഷിക്കുവാനേല്‍പ്പിക്കപ്പെട്ടത് "കിര്‍കിറ" എന്ന് പേരായ ഒരാളെയായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ അവന്‍ നരകത്തിലാണ് എന്ന് നബി ﷺ അരുളി. സഹാബിമാര്‍ അയാളുടെ സ്ഥിതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ വഞ്ചിച്ചെടുത്ത ഒരു പുതപ്പ് അവര്‍ക്ക് കണ്ടുകിട്ടി. (ബുഖാരി. 4. 52. 308)
-
ഇംറാന്‍ ഇബ്നുഹുസൈന്‍ (റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു; എന്‍റെ സമുദായത്തില്‍ നിന്നു ഒരു സംഘം, സത്യത്തിന് വേണ്ടിയുള്ള സമരം നിര്‍ത്തരുത്. അവര്‍ അവരുടെ എതിരാളികളുടെ മേല്‍ വിജയം പ്രാപിക്കുന്നതാണ്. (അബൂദാവൂദ്)
-
അബുഹുറൈറ (റ) നിവേദനം ചെയ്തു, പ്രവാചകന്‍ ﷺ പറഞ്ഞു: അല്ലാഹു ഈ സമുദായത്തില്‍ ഓരോ നൂറ്റാണ്ടുകളുടേയും ആദ്യത്തില്‍, ഓരോ മതപരിഷ്ക്കര്‍ത്താക്കളെ അയക്കും. (അബൂദാവൂദ്)
-
അബുഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: നിങ്ങളില്‍, രക്തസാക്ഷിയായി നിങ്ങള്‍ ഗണിക്കുന്നതാരെയാണ്? അവര്‍ പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതരെ, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവനാരോ അവനാണ് രക്തസാക്ഷി. അവിടുന്നു പറഞ്ഞു, അങ്ങനെയാണെങ്കില്‍ എന്‍റെ സമുദായത്തില്‍ രക്തസാക്ഷികള്‍ കുറവായിരിക്കും. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവനാരോ അവന്‍ രക്തസാക്ഷിയാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സ്വാഭാവികമായി മരണം പ്രാപിച്ചവനരോ അവനും രക്തസാക്ഷിയാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പ്ളേഗ് മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. വിഷൂചിക മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. (മുസ്ലിം)
-
സല്‍മാനി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ഒരു രാപ്പകലെങ്കിലും ശത്രുവിനെ പാര്‍ത്തിരിക്കല്‍ ഒരു മാസം നോമ്പുനോല്‍ക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നതിനെക്കാള്‍ ഉല്‍കൃഷ്ടമായതാണ്. അതിലവന്‍ മരണപ്പെട്ടാലോ? തദവസരത്തിലുള്ള തന്‍റെ പ്രവര്‍ത്തനഫലം അവനെന്നും കിട്ടിക്കൊണ്ടിരിക്കും. അപ്രകാരം തന്നെ (സ്വര്‍ഗ്ഗത്തില്‍ നിന്ന്) അവന് ഭക്ഷണം കിട്ടിക്കൊണ്ടിരിക്കുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവന് അഭയം ലഭിക്കുകയും ചെയ്യും. (മുസ്ലിം)
-
ഫളാലത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: എല്ലാ മൃതശരീരങ്ങളുടെയും അമലുകള്‍ സീല്‍ വെക്കപ്പെടും. (പിന്നീട് അതിന് വര്‍ദ്ധനവുണ്ടാവുകയില്ല)അല്ലാഹുവിന്‍റെ സബീലില്‍ ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുന്നവരുടേതൊഴികെ. അന്ത്യദിനം വരേക്കും അവന്‍റെ പ്രവര്‍ത്തനം (പ്രതിഫലം) വളര്‍ന്നുകൊണ്ടേയിരിക്കും. ഖബര്‍ ശിക്ഷയില്‍ നിന്ന് അവന് അഭയവും ലഭിക്കും. (അബൂദാവൂദ്, തിര്‍മിദി)
-
ഉസ്മാനി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ മുസ്ളിം രാഷ്ട്രത്തിലെ അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഒരു ദിവസം മറ്റു കാര്യങ്ങളില്‍ ചെലവഴിക്കുന്ന ആയിരം ദിവസത്തേക്കാള്‍ ഉത്തമമാണ്. (ിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (ജിഹാദിന്ന്) പുറപ്പെട്ടവന് അല്ലാഹു നന്മ ചെയ്യുമെന്ന് ഏറ്റിട്ടുണ്ട്. കാരണം, എന്‍റെ മാര്‍ഗ്ഗത്തിലുള്ള സമരവും എന്നിലുള്ള വിശ്വാസദാര്‍ഢ്യവും എന്‍റെ പ്രവാചകനിലുള്ള യഥാര്‍ത്ഥ വിശ്വാസവും മാത്രമാണ് അവനെ വീട്ടില്‍ നിന്ന് പുറപ്പെടുവിച്ചത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ, ഗനീമത്ത് സ്വത്തുക്കളും പ്രതിഫലവുമായി പുറപ്പെട്ട വീട്ടിലേക്ക് തിരിച്ചെത്തിക്കുകയോ ചെയ്യുമെന്ന് അല്ലാഹു ഏറ്റിട്ടുണ്ട്. മുഹമ്മദിന്‍റെ ആത്മാവ് നിയന്ത്രിക്കുന്നവനെത്തന്നെയാണ, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഏല്‍ക്കുന്ന ഏതൊരു പരിക്കും അന്ത്യദിനത്തില്‍ പരിക്ക് പറ്റിയ ദിവസത്തെപ്പോലെയാണ്. അതിന്‍റെ വര്‍ണ്ണം രക്തത്തിന്റേതും മണം കസ്തൂരിയുടേതുമത്രെ. മുഹമ്മദിന്‍റെ ആത്മാവ് നിയന്ത്രിക്കുന്നവനെത്തന്നെയാണ, (ദുര്‍ബ്ബലരായ) മുസ്ളിംകള്‍ക്ക് വിഷമം നേരിടുകയില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധത്തിന് പുറപ്പെടുന്ന ഓരോ യോദ്ധാക്കളുടേയും പിന്നില്‍ ഞാനിരിക്കയില്ലായിരുന്നു. പക്ഷേ, അവരെ കൊണ്ടു പോകുന്ന സൌകര്യം ഞാനെത്തിക്കുകയില്ല. അവര്‍ക്ക് സ്വന്തമായി അതിനുള്ള ശേഷിയില്ലതാനും. എന്നെ കൂടാതെ പിന്തിനില്‍ക്കല്‍ അവരെ ക്ളേശിപ്പിക്കുകയും ചെയ്യും. മുഹമ്മദിന്‍റെ ആത്മാവ് കൈവശമുള്ളവനെക്കൊണ്ട് സത്യം, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്ത് രക്തസാക്ഷിയാവുക എന്നതാണ് ഞാനാഗ്രഹിക്കുന്നത്. (മുസ്ലിം)
-
മുആദി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ അരുള്‍ചെയ്തു: ഒട്ടകത്തിന്‍റെ രണ്ട് കറവുകള്‍ക്കിടയിലുള്ളത്ര സമയം വല്ല മുസ്ളിമും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്താല്‍ സ്വര്‍ഗ്ഗം അവന് സ്ഥിരപ്പെട്ടു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വല്ലവനും മുറിവേല്‍ക്കുകയോ ഒരു പോറലേല്‍ക്കുകയോ ചെയ്താല്‍ അന്ത്യദിനത്തില്‍ അത് അത്യധികം വലിപ്പമുള്ളതായി പരിണമിക്കും. അതിന്‍റെ നിറം കുങ്കുമത്തിന്റേതും മണം കസ്തൂരിയുടേതുമായിരിക്കും. (അബൂദാവൂദ്, തിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ യുടെ അസ്ഹാബിമാരിലൊരാള്‍ ശുദ്ധജലപ്രവാഹമുള്ള ഒരു മലയിടുക്കിലൂടെ നടന്നുപോയപ്പോള്‍ അതദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. തല്‍സമയം അയാള്‍ പറഞ്ഞു. ജനങ്ങളെ കൈ വെടിഞ്ഞുകൊണ്ട് ഞാന്‍ ഈ മലയിടുക്കില്‍ താമസിച്ചിരുന്നെങ്കില്‍ (നന്നായിരുന്നു) പക്ഷേ, റസൂല്‍ ﷺ യോട് അതിന്നനുമതി തേടാതെ ഞാനങ്ങനെ ചെയ്യുകയില്ല. അങ്ങനെ അദ്ദേഹം റസൂല്‍ ﷺ യോട് അക്കാര്യം പറഞ്ഞപ്പോള് അവിടുന്ന് പറഞ്ഞു. ഒരിക്കലും നീ അങ്ങനെ ചെയ്യരുത്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (മുജാഹിദായി) നിലകൊള്ളല്‍ 70 കൊല്ലം തന്‍റെ ഭവനത്തില്‍വെച്ച് നമസ്കരി ക്കുന്നതിനേക്കാള്‍ ഉല്‍കൃഷ്ടമാണ്. അല്ലാഹു പൊറുത്തുതരികയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പി ക്കുകയും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യൂ. ഒട്ടകത്തിന്‍റെ രണ്ടു കറവുകള്‍ക്കിടയിലുള്ളത്ര സമയം വല്ലവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്താല്‍ അവന് സ്വര്‍ഗ്ഗം സുനിശ്ചിതമായി. (തിര്‍മിദി)
-
അബുസഈദില്‍ നിന്ന് നിവേദനം: സംരക്ഷകനായി അല്ലാഹുവിനെയും മതമായി ഇസ്ളാമിനെയും പ്രവാചകനായി മുഹമ്മദ്നബി ﷺയെയും വല്ലവനും തൃപ്തിപ്പെട്ടാല്‍ അവന്ന് സ്വര്‍ഗ്ഗം സ്ഥിരപ്പെട്ടു. അബുസഈദ് (റ) ഇതില്‍ ആശ്ചര്യപ്പെട്ടുകൊണ്ട് പറഞ്ഞു: പ്രവാചകരേ! അതൊന്നുകൂടി ആവര്‍ത്തിച്ചാലും! നബി ﷺ അതാവര്‍ത്തിച്ച് തുടര്‍ന്നുപറഞ്ഞു. വേറൊരു കാര്യമുണ്ട്. അതുവഴി സ്വര്‍ഗ്ഗത്തില്‍ ഒരടിമക്ക് 100 പദവി ഉയര്‍ത്തപ്പെടും. ഈരണ്ട് പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര ദൂരമുണ്ട്. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അതെന്താണ്? അവിടുന്ന് അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള സമരമാണത്. (മുസ്ലിം)
-
അബൂബക്കറി (റ)ല്‍ നിന്ന് നിവേദനം: ശത്രുക്കളുടെ സാന്നിധ്യത്തില്‍വെച്ച് എന്‍റെ പിതാവ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. റസൂല്‍ ﷺ പറഞ്ഞു: നിശ്ചയം, സ്വര്‍ഗ്ഗത്തിന്‍റെ കവാടം വാളിന്‍റെ നിഴലിലാണ്. അന്നേരം ജീര്‍ണ്ണിച്ച വസ്ത്രധാരിയായ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു. അബൂമൂസാ! ഇത് റസൂല്‍ ﷺ പറയുന്നത് നീ കേട്ടിട്ടുണ്ടോ? അതെ എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം തന്‍റെ കൂട്ടുകാര്‍ക്കിടയിലേക്ക് മടങ്ങിചെന്നിട്ട് ഞാന്‍ നിങ്ങള്‍ക്ക് സലാമോതുന്നു എന്നു പറഞ്ഞതിനുശേഷം തന്‍റെ വാളുറ പിച്ചിക്കീറി വലിച്ചെറിയുകയും വാളുമേന്തിക്കൊണ്ട് ശത്രുക്കളിലേക്ക് ഇറങ്ങിച്ചെന്ന് യുദ്ധം ചെയ്ത് രക്തസാക്ഷിയാവുകയുമുണ്ടായി. (മുസ്ലിം)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ടു കരഞ്ഞവന്‍, കറന്നെടുത്ത പാല് അകിട്ടിലേക്ക് മടങ്ങുംവരെ നരകത്തില്‍ പ്രവേശിക്കുകയില്ല. അപ്രകാരം അല്ലാഹുവിന്‍റെ പോര്‍ക്കളത്തിലെ പൊടിയും നരകത്തിലെ പുകയും കൂടി ഒരാളില്‍ ഒരുമിച്ചുകൂടുകയില്ല.! (തിര്‍മിദി)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ കണ്ണിനെയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (ശത്രുക്കളെ) കാവല്‍ നില്‍ക്കുന്ന കണ്ണിനെയും നരകം സ്പര്‍ശിക്കുകയില്ല. (തിര്‍മിദി)
-
അബുഉമാമ (റ)യില്‍ നിന്ന് നിവേദനം: ല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തണലേകുന്ന ഒരു തമ്പ് നിര്‍മ്മിക്കലും, സേവനം ചെയ്തുന്ന ഒരു ദാസനെ സൌജന്യം ചെയ്യലും, പ്രായപൂര്‍ത്തിയെത്തിയ ഒരൊട്ടകത്തെ ദാനംചെയ്യലുമാണ് ധര്‍മ്മങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത്. (തിര്‍മിദി)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: മുശ്രിക്കുകളെ മുന്‍കടക്കുമാറ് റസൂല്‍ ﷺ യും സഹാബാക്കളും ബദറിലേക്ക് പുറപ്പെട്ടു. മുശ്രിക്കുകളെത്തിച്ചേര്‍ന്നപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു. ഞാന്‍ മുമ്പിലില്ലാതെ നിങ്ങളാരും ഒരു സ്ഥലത്തേക്കും പോകാന്‍ പാടില്ല. അങ്ങനെ മുശ്രിക്കുകള്‍ അടുത്തെത്തിയപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: ആകാശഭൂമിയുടെയത്ര വിസ്താരമുള്ള സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങള്‍ എഴുന്നേല്‍ക്കൂ! അനസ് (റ) പറയുന്നു: ഉമൈര്‍ (റ) ചോദിച്ചു: പ്രവാചകരേ! ആകാശഭൂമിയുടെയത്ര വിസ്താരമുള്ള സ്വര്‍ഗ്ഗമോ? അവിടുന്ന് പറഞ്ഞു. അതെ. ഉടനെതന്നെ ഉമൈര്‍ (റ) പറഞ്ഞു. ബഖിന്‍ ബഖിന്‍ (കൊള്ളാം) റസൂല്‍ ﷺ അദ്ദേഹത്തോട് ചോദിച്ചു. ബഖിന്‍ ബഖിന്‍ എന്ന് നീ പറയാന്‍ എന്താണ് കാരണം? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, പ്രവാചകരെ! എനിക്കതിന്‍റെ അഹ്ലുകാരിലുള്‍പ്പെടാനുള്ള ആഗ്രഹം മാത്രമാണ്. അവിടുന്ന് പറഞ്ഞു: എന്നാല്‍ നീ അതിന്‍റെ അഹ്ലുകാരില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഉടനെ തന്നെ കുറച്ച് കാരക്കകള്‍ എടുത്തുകൊണ്ട് തിന്നാന്‍ തുടങ്ങി. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ ഈ കാരക്ക ഭക്ഷിച്ചുകഴിയുന്നത്ര സമയം ജീവിക്കുന്നപക്ഷം അതൊരു ദീര്‍ഘമായ ജീവിതമാണ്. ഒട്ടും താമസിച്ചില്ല. കാരക്ക വലിച്ചെറിഞ്ഞുകൊണ്ട് അവരുമായി പടപൊരുതി അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. (മുസ്ലിം)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ലവനും ആത്മാര്‍ത്ഥതയോടെ രക്താക്ഷിയായി മരണം വരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെ മരിച്ചിടടില്ലെങ്കിലും പ്രതിഫലം നല്കപ്പെടും. (മുസ്ലിം)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു: നിങ്ങള്‍ ഉറുമ്പു കടി അനുഭവിക്കുംപോലെയല്ലാതെ രക്തസാക്ഷിക്ക് മരണവേദന അനുഭവപ്പെടുകയില്ല. (തിര്‍മിദി) (അത്രയും നിസ്സാര വേദനയാണനുഭവപ്പെടുക)
-
സഹ്ലി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: രണ്ട് പ്രാര്‍ത്ഥന നിരസിക്കപ്പെടുകയില്ല. അതല്ലെങ്കില്‍ വളരെ അപൂര്‍വ്വമായേ തടയപ്പെടുകയുള്ളു: ബാങ്കി (ഇഖാമത്തി) ന്‍റെ ഉടനെയുള്ള പ്രാര്‍ത്ഥന. ഗതികെട്ട് പോരടിക്കുമ്പോഴുള്ള പ്രാര്‍ത്ഥന. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ യുദ്ധത്തിന് പുറപ്പെട്ടാല്‍ ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ! നീയാണ് എന്‍റെ സഹായി. നിന്‍റെ പേരില്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഞാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. നിന്‍റെ പേരില്‍ മാത്രമാണ് ഞാന്‍ ശത്രുക്കളോട് എതിര്‍ക്കുന്നതും രണാങ്കണത്തില്‍ വെച്ച് പോരാടുന്നതും. (അബൂദാവൂദ്, തിര്‍മിദി)
-
അബൂമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ സവിധത്തില്‍ മൂക്കുകയറിട്ട ഒട്ടകത്തെ കൊണ്ടുവന്ന് പറഞ്ഞു: ഇത് അല്ലാഹുവിന്‍റെ വഴിയിലാണ്. റസൂല്‍ ﷺ പറഞ്ഞു: നിനക്കതിനുപകരം അന്ത്യദിനത്തില്‍ 700 ഒട്ടകം ലഭിക്കും. അതെല്ലാം കടിഞ്ഞാണിട്ടതായിരിക്കും. (മുസ്ലിം)
-
ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ ﷺ മിമ്പറില്‍വെച്ച് പറയുന്നത് ഞാന്‍ കേട്ടു. ശത്രുക്കള്‍ക്കെതിരെ നിങ്ങളുടെ കഴിവില്‍പ്പെട്ട ശക്തി നിങ്ങള്‍ സംഭരിക്കണം. അറിയണം. ശക്തികളില്‍ പ്രധാനപ്പെട്ടത് (അമ്പ്) തൊടുത്തുവിടലാണ്. മൂന്ന് പ്രാവശ്യം അതാവര്‍ത്തിച്ചു. (മുസ്ലിം)
-
ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. പല സ്ഥലങ്ങളും നിങ്ങള്‍ക്ക് ഫത്ഹാക്കപ്പെടും. അനന്തരം നിങ്ങള്‍ക്ക് അല്ലാഹു യുദ്ധം ആവശ്യമില്ലാതാക്കിത്തീര്‍ക്കും. തദവസരം നിങ്ങളാരും അമ്പ് പരിശീലനം കൈവെടിയരുത്. (മുസ്ലിം)
-
ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറഞ്ഞു: വല്ലവനും അമ്പെയ്യാന്‍ പഠിച്ചു. പിന്നീടതുപേക്ഷിച്ചാല്‍ അവന്‍ നമ്മളില്‍പ്പെട്ടവനല്ല-അല്ലെങ്കില്‍ അവന്‍ പാപിയാണ്. (മുസ്ലിം)
-
ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ഒരേ അമ്പുകൊണ്ട് മൂന്നാളുകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. നന്മ ഉദ്ദേശിച്ചുകൊണ്ട് അതുണ്ടാക്കിയവന്‍, അത് പ്രയോഗിച്ചവന്‍, അതുകൊണ്ട് യോദ്ധാവിനെ ഒരുക്കി അയക്കുന്നവന്‍ (അതല്ലെങ്കില്‍ അമ്പെടുത്ത് കൊടുക്കുന്നവന്‍). അതുകൊണ്ട് നിങ്ങള്‍ അമ്പെയ്യുകയും വാഹനപ്പുറത്തേറുകയും ചെയ്യൂ! (അവ രണ്ടും പരിശീലിക്കൂ!) നിങ്ങള്‍ അമ്പെയ്തു പഠിക്കലാണ് വാഹനപ്പുറത്തേറി പരിശീലിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം. പരിശീലനം നേടിയതിനുശേഷം അവഗണനയോടെ അമ്പെയ്ത്ത് വല്ലവനും കൈവെടിഞ്ഞാല്‍ നിശ്ചയം ഒരു നിഅ്മത്തിനെ യാണവന്‍ കൈവെടിഞ്ഞത്. അല്ലെങ്കില്‍ നിഷേധിച്ചത്. (അബൂദാവൂദ്)
-
അംറി (റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വല്ലവനും അമ്പെയ്താല്‍ അത് ഒരടിമയെ മോചിപ്പിച്ചതിന് തുല്യമാണ്. (അബൂദാവൂദ്, തിര്‍മിദി)
-
ഖുറൈമി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വല്ലവനും എന്തെങ്കിലും ചെലവഴിച്ചാല്‍ 700 ഇരട്ടി പ്രതിഫലം അവന്നെഴുതപ്പെടും. (തിര്‍മിദി)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വല്ലവനും വ്രതമനുഷ്ഠിച്ചാല്‍ അവന്‍റെയും നരകത്തിന്‍റെയും ഇടയില്‍ ആകാശഭൂമിയുടെ അത്ര വിടവ് അല്ലാഹു ഉണ്ടാക്കിവെക്കും. (തിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: (യുദ്ധവേളയില്‍) വല്ലവനും യുദ്ധം ചെയ്യാതെയോ യുദ്ധം ചെയ്യണമെന്ന് മനസ്സില്‍ വിചാരിക്കാതെയോ മരണപ്പെട്ടാല്‍ കപടവിശ്വാസിയായിക്കൊണ്ടാണ് അവന്‍ അന്ത്യശ്വാസം വലിക്കുന്നത്. (മുസ്ലിം)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുളി: വല്ല ഭടന്മാരും യുദ്ധം ചെയ്ത് ഗനീമത്ത് സമ്പാദിച്ചുകൊണ്ട് രക്ഷപ്പെട്ടു. എങ്കില്‍ അവരുടെ പ്രതിഫലത്തിന്‍റെ മൂന്നില്‍ രണ്ടംശം അവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. വല്ല യോദ്ധാക്കളും (മരണംകൊണ്ടോ, പരിക്കുകള്‍കൊണ്ടോ) വിപത്തേല്‍ക്കുകയും പരാജയപ്പെടുകയും ചെയ്തെങ്കില്‍ അവര്‍ക്ക് (പരലോകത്ത്) അവരുടെ പ്രതിഫലം പരിപൂര്‍ണ്ണമായി ലഭിക്കും. (മുസ്ലിം)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ! എനിക്ക് സിയാഹത്തിന് (പലായനം ചെയ്യാന്‍)അനുവാദം തന്നാലും. നബി ﷺ പറഞ്ഞു: എന്‍റെ സമുദായത്തിന്‍റെ സിയാഹത്ത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധമാണ്. (അബൂദാവൂദ്)
-
അബ്ദുല്ല (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ അരുള്‍ ചെയ്തു. യുദ്ധം കഴിഞ്ഞ് മടങ്ങല്‍ (ഫലത്തില്‍) യുദ്ധത്തെപ്പോലെയാണ്. (യുദ്ധം കഴിഞ്ഞുള്ള തിരിച്ചുവരവിലും യുദ്ധത്തിന് പോകുമ്പോഴുള്ള പ്രതിഫലം ലഭിക്കും) (അബൂദാവൂദ്)
-
സാഇബി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ തബൂക്ക് യുദ്ധത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ എതിരേറ്റ് സ്വീകരിച്ചു. കുറേ കുട്ടികളൊന്നിച്ച് സനിയ്യതതുല്‍ വദാഇല്‍വെച്ച് ഞാനും അദ്ദേഹത്തെ എതിരേറ്റു. (അബൂദാവൂദ്)
-
അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും യുദ്ധം ചെയ്യുകയോ ഒരു യോദ്ധാവിനെ ഒരുക്കി അയക്കുകയോ അല്ലെങ്കില്‍ ഒരു യോദ്ധാവിന്‍റെ കുടുംബത്തില്‍ നല്ല കാര്യത്തിന് യോദ്ധാവിന് പകരം വര്‍ത്തിക്കുന്നവനാകുകയോ ചെയ്തില്ലെങ്കില്‍ അന്ത്യനാള്‍ക്ക് മുമ്പ് തന്നെ അല്ലാഹുവില്‍ നിന്നും ഒരു വിപത്ത് അവനെ പിടികൂടുന്നതാണ്. (അബൂദാവൂദ്)
-
അനസി (റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനം കൊണ്ടും ശരീരം കൊണ്ടും നാവുകൊണ്ടും മുശ്രിക്കുകളോട് നിങ്ങള്‍ ജിഹാദ് ചെയ്യുവിന്‍. (അബൂദാവൂദ്)
-
നുഅ്മാനി (റ)ല്‍ നിന്ന് നിവേദനം: നബി ﷺയെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. പകലിന്‍റെ ആദ്യസമയത്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ മദ്ധ്യാഹ്നത്തില്‍ നിന്ന് സൂര്യന്‍ ചായുകയും കാറ്റടിച്ച് വീശുകയും (അന്തരീക്ഷം തണുത്ത്) സഹായം ലഭിക്കുകയും ചെയ്യുന്നതുവരെ അവിടുന്ന് യുദ്ധം പിന്തിച്ചിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ ചോദിച്ചു: നിങ്ങളില്‍ ആരെയാണ് ശുഹദാക്കളായി കണക്കാക്കുന്നത്? സദസ്യര്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവരാണ് ശുഹദാക്കള്‍. പ്രവാചകന്‍ ﷺ പറഞ്ഞു: എങ്കില്‍ എന്‍റെ സമുദായത്തില്‍ ശുഹദാക്കള്‍ വളരെ കുറവായിരിക്കും. അവര്‍ ചോദിച്ചു: പ്രവാചകരേ, പിന്നെ ആരാണവര്‍? അവിടുന്ന് മറുപടി പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവന്‍ ശഹീദാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം നിമിത്തമല്ലാതെ) മരണപ്പെട്ടവന്‍ ശഹീദാണ്. വിഷൂചിക നിമിത്തം മരണപ്പെട്ടവന്‍ ശഹീദാണ്. വയറിലെ അസുഖം നിമിത്തം മരണപ്പെട്ടവന്‍ ശഹീദാണ്. മുങ്ങിമരിച്ചവന്‍ ശഹീദാണ്. (മുസ്ലിം)
-
സഈദി(റ)ൽ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. ധനത്തിനുമുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. രക്ത്തിന് മുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. ദീനിനു മുമ്പില്‍ കൊല്ലപ്പെട്ടവന്‍ ശഹീദാണ്. കുടുംബത്തിനു മുമ്പില്‍ കൊല്ലപ്പെട്ടവന്‍ ശഹീദാണ്. (അബൂദാവൂദ്, തിര്‍മിദി)
-
അബുഹുറൈറ (റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരെ അവിടുന്ന് പറഞ്ഞാലും! ഒരാള്‍ എന്‍റെ ധനം തട്ടിയെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുവന്നാല്‍ (ഞാനെന്ത് ചെയ്യണം)? അവിടുന്ന് പറഞ്ഞു: നിന്‍റെ ധനം അവന് കൊടുക്കരുത്. അയാള്‍ പറഞ്ഞു: അവിടുന്ന് പറഞ്ഞുതരിക. അവനെന്നോട് പോരാടിയാലോ? അവിടുന്ന് പറഞ്ഞു: നീയും അവനോട് പോരാടണം. അയാള്‍ പറഞ്ഞു. അവിടുന്ന് പറഞ്ഞുതന്നാലും. അവനെന്നെ കൊന്നാലോ? അവിടുന്ന് പറഞ്ഞു നീ അപ്പോള്‍ രക്തസാക്ഷിയാണ്. അയാള്‍ പറഞ്ഞു: അവിടുന്ന് പറഞ്ഞുതന്നാലും, ഞാനവനെ കൊന്നാലോ? അവിടുന്ന് പറഞ്ഞു അവന്‍ നരകത്തിലാണ്. (മുസ്ലിം)
-
മഅ്ഖലി (റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: കലാപവേളയിലെ ഇബാദത്ത് എന്‍റെ അടുത്തേക്ക് ഹിജ്റ ചെയ്യുന്നതിന്(ഫലത്തില്‍) തുല്യമാണ്. (മുസ്ലിം)
-
ഉമര്‍ (റ) പറയുന്നൂ: നബി ﷺ അരുളി: നമ്മുടെ ധനം ആര്‍ക്കും അനന്തരാവകാശമായിലഭിക്കുകയില്ല. നാം ഉപേക്ഷിച്ചുപോകുന്ന സ്വത്തു ദൈവമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യാനുളളതായിരിക്കും. അല്ലാഹു യുദ്ധത്തില്‍ കൈവരുത്തി കൊടുത്ത ധനത്തില്‍ നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്ക് ആവശ്യമുളള ചിലവ് സംഖ്യ നീക്കികൊടുക്കുകയാണ് നബി ﷺ ചെയ്തിരുന്നത്. ബാക്കിയുളള അല്ലാഹുവിന്‍റെ ധനം (ബൈത്തൂല്‍മാല്‍) ചിലവുചെയ്യുന്ന രംഗങ്ങളിലേക്ക് തിരിച്ചുവിടും. തുടര്‍ന്ന് നബി ﷺ യുടെ അനുചരന്മാരായ സദസ്യരോട് ഉമര്‍ (റ) ചോദിച്ചു. ആകാശഭൂമികള്‍ ഏത് രക്ഷിതാവിന്‍റെ നിയന്ത്രണത്തിലാണോ സ്ഥിതിചെയ്യുന്നത്, ആ നാഥനാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിവില്ലേ? അതേ എന്ന് സദസ്യര്‍ മറുപടി നല്‍കി. സദസ്സില്‍ അലി, അബ്ബാസ്, ഉസ്മാന്‍, അബ്ദുറഹിമാന്ബ്ബ്നു ഔഫ്, സുബൈര്‍, സഅദ് (റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. (ബുഖാരി. 4. 53. 326)
-
ആയിശ: (റ) നിവേദനം: തിരുമേനി ﷺ മരണപ്പെട്ടപ്പോള്‍ കരളുളള ഒരു വസ്തുവിന് തിന്നാന്‍ പറ്റുന്ന യാതൊന്നും തന്നെ എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. എനിക്കുണ്ടായിരുന്ന ഒരു പാത്രത്തില് അല്പം ബാര്‍ലി മാത്രം. അത് തിന്നുകൊണ്ട് കുറേക്കാലം ഞാന്‍ ജീവിച്ചു. അങ്ങനെ അതു തീര്‍ന്നുപോയി. (ബുഖാരി. 4. 53. 329)
-
ആയിശ (റ) നിവേദനം: നബി ﷺ ക്ക് രോഗം കഠിനമായപ്പോള്‍ എന്‍റെ വീട്ടില്‍വെച്ച് ചികിത്സ നടത്തുവാന്‍ അവിടുന്ന് തന്‍റെ പത്നിമാരോട് സമ്മതം ചോദിച്ചു. അപ്പോള്‍ അവര്‍ സമ്മതം നല്കി. (ബുഖാരി. 4. 53. 331)
-
ആയിശ (റ) നിവേദനം: നബി ﷺ എന്‍റെ വീട്ടില്‍വെച്ച് എന്‍റെ ഊഴത്തിലാണ് മരണപ്പെട്ടത്. എന്‍റെ നെഞ്ചിനോട് ചാരികിടന്നുകൊണ്ട്. എന്‍റെയും അവിടുത്തെയും ഉമിനീരിനെ അല്ലാഹു യോജിപ്പിക്കുകയുണ്ടായി. ആയിശ: (റ) പറയുന്നു: അബ്ദുറഹ്മാന്‍ ഒരു മിസ്വാക്കുമായി അവിടെ പ്രവേശിച്ചു. നബി ﷺ അതില്‍ നിന്ന് ഒരു കഷണം ആവശ്യപ്പെടുകയും ഞാനത് ചവച്ചശേഷം അതുകൊണ്ട് നബി ﷺ ക്ക് മിസ് വാക്ക് ചെയ്തുകൊടുക്കുകയും ചെയ്തു. (ബുഖാരി. 4. 53. 332)
-
അനസ് (റ) നിവേദനം: പഴകി കറുത്തതും ഓരോ വാറോടുകൂടിയതുമായ രണ്ടു ചെരിപ്പുകൊണ്ടുവന്നിട്ട് അദ്ദേഹം പറഞ്ഞു. ഇവയാണ് നബി ﷺ യുടെ ചെരിപ്പുകള്‍. (ബുഖാരി. 4. 53. 339)
-
അബുബുര്‍ദ (റ) പറയുന്നു: ആയിശ (റ) കണ്ടം വെച്ച ഒരു പുതപ്പ് എടുത്തുകാണിച്ചിട്ട് ഇതിനുളളില്‍ കിടന്നാണ് നബി ﷺ പരലോകപ്രാപ്തനായത് എന്ന് അവര്‍ പറഞ്ഞു. യമനില്‍ നെയ്തുണ്ടാക്കുന്ന ഒരു പരുത്തിത്തുണിയും നിങ്ങള്‍ 'മലബ്ബദ്' എന്നു പറഞ്ഞുവരുന്ന ഒരു പുതപ്പും അവര്‍ എടുത്തുകാണിച്ചു. (ബുഖാരി. 4. 53. 340)
-
അനസ് (റ) നിവേദനം: നിശ്ചയം നബി ﷺ ഉപയോഗിച്ചിരുന്ന ഒരു കോപ്പ ഒരിക്കല്‍ പൊട്ടിപ്പോയി. അപ്പോള്‍ പൊട്ടിയ സ്ഥലത്ത് തിരുമേനി ﷺ വെള്ളിയുടെ ഒരു കഷണം പിടിപ്പിച്ചു. ആസിം(റ) പറയുന്നു: നബിയുടെ ആ കോപ്പ ഞാന്‍ കാണുകയും അതില്‍ കുടിക്കുകയും ചെയ്തു. (ബുഖാരി. 4. 53. 341)
-
ജാബിര്‍ (റ) നിവേദനം: അന്‍സാരികളില്‍പ്പെട്ട ഒരാള്‍ക്ക് ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ ആ കുട്ടിയ്ക്ക് 'മുഹമ്മദ്' എന്ന പേരിടാന്‍ അവര്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി ﷺ അരുളി: നിങ്ങള്‍ എന്‍റെ പേര് ഇട്ടുകൊളളുക എന്നാല്‍ എന്‍റെ ഉപനാമം നിങ്ങള്‍ ഇടരുത്. (ബുഖാരി. 4. 53. 345)
-
ഖൌലത്തു(റ) പറയുന്നു: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്‍റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347)
-
ഇംറാന്‍ (റ) നിവേദനം: ഞാനൊരിക്കല്‍ നബി ﷺ യുടെ അടുത്തു പ്രവേശിച്ചു. എന്‍റെ ഒട്ടകത്തെ വാതിലില്‍ ബന്ധിപ്പിച്ചു. അപ്പോള്‍ ബനുതമീമില്‍പ്പെട്ട ഒരു വിഭാഗം അവിടെ കയറി വന്നു. (ആവര്‍ത്തനം) ശേഷം യമനില്‍പ്പെട്ട ചിലര്‍ തിരുസന്നിധിയില്‍ കയറിവന്നു. ഞങ്ങള്‍ പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് ചോദിക്കുവാന്‍ വന്നവരാണെന്ന് പറഞ്ഞു. നബി ﷺ അരുളി: ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല. അവന്‍റെ സിംഹാസനം അന്ന് വെളളത്തിനു മീതെയാണ്. അങ്ങനെ അവന്‍ ഏട്ടില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അവന്‍ ആകാശഭൂമികളെ സൃഷ്ടിച്ചു. ഈ അവസരത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഹുസൈന്‍റെ മകനെ! നിന്‍റെ ഒട്ടകം ഓടിപ്പോയിരിക്കുന്നു. ഉടനെ ഞാന്‍ എഴുന്നേറ്റുപോയി. ആ ഒട്ടകം മരീചിക മുറിച്ചുകൊണ്ട് അതാ പോകുന്നു! അല്ലാഹു സത്യം ആ ഒട്ടകത്തെ ഉപേക്ഷിച്ച് നബി ﷺ യുടെ മുമ്പിലിരുന്ന് അവിടുത്തെ ഉപദേശം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് എനിക്ക് ഖേദം തോന്നി. ത്വാരിഖ് (റ) പറയുന്നു: ഉമര്‍ (റ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു. ഒരിക്കല്‍ തിരുമേനി ﷺ ഞങ്ങളില്‍ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു നിന്നു. എന്നിട്ട് പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിനെക്കുറിച്ച് ഞങ്ങളോട് അവിടുന്ന് വര്‍ത്തമാനം പറഞ്ഞു. അങ്ങനെ സ്വര്‍ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നരകവാസികള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതുവരെയുളള വിവരണം ഞങ്ങള്‍ക്ക് നല്‍കി. അതിനെ ഗ്രഹിച്ചവന്‍ ഗ്രഹിക്കുകയും വിസ്മരിച്ചവന്‍ വിസ്മരിക്കുകയും ചെയ്തു. (ബുഖാരി. 4. 54. 414)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു സൃഷ്ടിപ്പ് നിര്‍വ്വഹിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ കാരുണ്യം എന്‍റെ കോപത്തെ കവച്ചുവെക്കും എന്ന് തന്‍റെ ഏടില്‍ എഴുതിവെച്ചു. ആ ഏട് സിംഹാസനത്തിന്‍റെ മുകളില്‍ അവന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. (ബുഖാരി. 4. 54. 416)
-
അബൂസലമ: (റ) നിവേദനം: അദ്ദേഹത്തിന്‍റെയും ഒരു സംഘത്തിന്‍റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ: (റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി ﷺ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്‍റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി. 4. 54. 417)
-
അബ്ദുല്ല (റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് ിങ്ങളുടെ മാതാവിന്‍റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്‍റെ പ്രവര്‍ത്തനങ്ങള്‍, അവന്‍റെ ആഹാരം, അവന്‍റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്‍റെ കാര്യത്തിലുളള എഴുത്തു അവന്‍റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്‍റെ പ്രശ്നത്തിലുളള എഴുത്ത് അവന്‍റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ഒരു മനുഷ്യനെ സ്നേഹിച്ചാല്‍ ജിബ്രീല്‍ ഇപ്രകാരം വിളിച്ചു പറയും; അല്ലാഹു ഇന്നവനെ സ്നേഹിക്കുന്നു. അതുകൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുവിന്‍. അങ്ങനെ ജിബ്രീലും അവനെ സ്നേഹിക്കും. മാത്രമല്ല, വാനലോകനിവാസികളില്‍ ജിബ്രീലും ഇങ്ങനെ വിളിച്ചു പറയുക കൂടി ചെയ്യും. അല്ലാഹു ഇന്ന മനുഷ്യനെ സ്നേഹിക്കുന്നു. അതു കൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുക. അപ്പോള്‍ വാനലോക നിവാസികള്‍ അഖിലവും അവനെ സ്നേഹിക്കും. (ബുഖാരി. 4. 54. 431)
-
ആയിശ (റ) നിവേദനം: നബി ﷺ പറയുന്നത് അവര്‍ കേള്‍ക്കുകയുണ്ടായി. മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തുവെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുകകള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍ (ജ്യോത്സ്യന്മാര്‍ ) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി. 4. 54. 432)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്‍റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി. 4. 54. 434)
-
ആയിശ (റ) നിവേദനം: ഒരിക്കല്‍ നബി ﷺ അവരോട് പറഞ്ഞു. ആയിശ! ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. അപ്പോള്‍ ആയിശ (റ) പറഞ്ഞു: വഅലൈഹിസ്സലാം വറഹ്മത്തുല്ലാഹിവബറക്കാത്തൂഹൂ. ശേഷം ആയിശ തുടര്‍ന്നു: നബി ﷺ കാണുന്നത് എനിക്ക് കാണാന്‍ കഴിയുകയില്ലല്ലോ. (ബുഖാരി. 4. 54. 440)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: ഒരിക്കല്‍ നബി ﷺ ജിബ്രീലിനോടരുളി: നിങ്ങള്‍ സാധാരണ സന്ദര്‍ശിക്കുന്നതില്‍ കൂടുതല്‍ പ്രാവശ്യം എന്തുകൊണ്ട് ഞങ്ങളെ സന്ദര്‍ശിക്കുന്നില്ല? ഇബ്നു അബ്ബാസ് (റ) പറയുന്നു: താങ്കളുടെ നാഥന്‍റെ കല്‍പനയനുസരിച്ചല്ലാതെ ഞങ്ങള്‍ ഇറങ്ങാറില്ല. ഞങ്ങളുടെ മുമ്പിലുളളതും പിന്നിലുളളതുമെല്ലാം നടക്കുന്നത് അവന്‍റെ ഹിതമനുസരിച്ചാണ് (19:64)എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്. (ബുഖാരി. 4. 54. 441)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: എനിക്ക് ജിബ്രീല്‍ ഒരു രീതിയില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തന്നു. അപ്പോള്‍ കൂടുതല്‍ രീതിയില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തരുവാന്‍ ജിബ്രീലിനോട് ഞാനാവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം കാണിച്ചു തന്നതനുസരിച്ച് ഏഴു രൂപത്തിലുളള ഓത്തുവരെ എത്തിച്ചേര്‍ന്നു. (ബുഖാരി. 4. 54. 442)
-
അബുദര്‍റ് (റ) നിവേദനം: നബി ﷺ അരുളി: ജിബ്രീല്‍ എന്നോട് പറഞ്ഞു: നിന്‍റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും അല്ലാഹുവില്‍ ഒന്നിനെയും ശിര്‍ക്ക് ചെയ്യാതെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അവന്‍ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും. (ബുഖാരി. 4. 54. 445)
-
ഇബ്നു മസ്ഊദ് (റ) പറയുന്നു: "തന്‍റെ രക്ഷിതാവിന്‍റെ മഹത്തരങ്ങളായ ദൃഷ്ടാന്തങ്ങളില്‍ ചിലതു അദ്ദേഹം കണ്ടു'' (53:18)എന്ന ഖുര്‍ആന്‍ സൂക്തത്തിന്‍റെ ഉദ്ദേശ്യം ചക്രവാളത്തെ ആകെ മൂടിയതും പച്ചനിറത്തിലുളളതുമായ ഒരു വിരിപ്പ് നബി ﷺ കണ്ടു എന്നതാണ്. (ബുഖാരി. 4. 54. 456)
-
ആയിശ (റ) നിവേദനം: അവര്‍ പറഞ്ഞു: മുഹമ്മദ് ﷺ തന്‍റെ നാഥനെ (അല്ലാഹുവിനെ) കണ്ടുവെന്ന് വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‍ വമ്പിച്ച കുറ്റാരോപണമാണ് അല്ലാഹുവിന്‍റെ പേരില്‍ ചുമത്തുന്നത്. തിരുമേനി ﷺ കണ്ടത് ജിബ്രീലിനെയാണ്. ജിബ്രീലിന്‍റെ സ്വതവേയുളള രൂപത്തിലും സ്വഭാവത്തിലുമാണ് നബി ﷺ കണ്ടതും. അന്നേരം ജിബ് രീല്‍ ചക്രവാളത്തെ മുഴുവനും മൂടിയിരുന്നു. (ബുഖാരി. 4. 54. 457)
-
സമുറ: (റ) പറയുന്നു: നബി ﷺ അരുളി: ഞാന്‍ രാത്രിയില്‍ എന്‍റെ അടുത്തു രണ്ട് മനുഷ്യനമാര്‍ വരുന്നതു സ്വപ്നം കണ്ടു. അങ്ങിനെ അവര്‍ പറഞ്ഞു: നരകത്തെ സൂക്ഷിക്കുന്ന മാലിക്കാണ് നരകത്തെ ജ്വലിപ്പിക്കുക. ഞാന്‍ ജിബ്രീലാണ്. ഇതു മീക്കായിലും. (ബുഖാരി. 4. 54. 459)
-
അബൂഹൂറൈറ (റ) നിവേദനം: ഒരു മനുഷ്യന്‍ തന്‍റെ ഇണയെ തന്‍റെ വിരിപ്പിലേക്ക് ക്ഷണിച്ച് അപ്പോള്‍ അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചുകൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 4. 54. 460)
-
ഖൈസ് (റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ഗ്ഗത്തിലെ കൂടാരം ഉള്‍ഭാഗം ശൂന്യമായ പവിഴം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. ഉപരിഭാഗത്തെ അതിന്‍റെ നീളം 30 മൈലാണ്. അതിന്‍റെ സര്‍വ്വ കോണുകളിലും സത്യവിശ്വാസിക്ക് കുടുംബമുണ്ടായിരിക്കും. മറ്റുളളവര്‍ അവരെ ദര്‍ശിക്കുകയില്ല. മറ്റൊരു നിവേദനത്തില്‍ 60 മൈല്‍ എന്നാണ്. (ബുഖാരി. 4. 54. 466)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു പറഞ്ഞു: പുണ്യകര്‍മ്മം അനുഷ്ഠിക്കുന്ന എന്‍റെ ദാസന്മാര്‍ക്ക് ഒരു കണ്ണും ദര്‍ശിക്കാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു മനുഷ്യന്‍റെ മനസ്സും നിരൂപിക്കാത്തതുമായവ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്യുക (കണ്‍കുളുര്‍മ്മയില്‍ നിന്ന് അവര്‍ക്ക് ഗോപ്യമാക്കപ്പെട്ടതു യാതൊരു മനസ്സും അറിയുകയില്ല). (ബുഖാരി. 4. 54. 467)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: ആദ്യമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്റേതായിരിക്കും. അവരവിടെ തുപ്പുകയോ മൂക്കുചീറ്റുകയോ വിസര്‍ജ്ജനം നടത്തുകയോ ചെയ്യുകയില്ല. സ്വര്‍ണ്ണമായിരിക്കും അവരുടെ തളികകള്‍. ചീര്‍പ്പുകള്‍ സ്വര്‍ണ്ണം കൊണ്ടും വെളളി കൊണ്ടുമുളളവയും. അവര്‍ സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്ന കുറ്റികളില്‍ ഊദ് ആണ് പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്‍റെ മണം. അവര്‍ക്ക് രണ്ടു ഭാര്യമാര്‍ വതമുണ്ടയിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ കണങ്കാലുകളിലെ മജ്ജപോലും പുറത്തുകാണും. അവര്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായഭിന്നതയോ വിദ്വേഷമോ ഉണ്ടായിരിക്കുകയില്ല. അവരുടെയെല്ലാം മനസ്സ് ഒരൊറ്റ മനുഷ്യന്‍റെ മനസ്സുപോലെയിരിക്കും രാവിലെയും വൈകീട്ടും അവര്‍ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തും. (ബുഖാരി. 4. 54. 468)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അവര്‍ക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ ഏറ്റവും ശക്തിയേറിയ നക്ഷത്രം പോലെ പ്രകാശിച്ചുകൊണ്ടിരിക്കും. അവരുടെ മനസ്സുകള്‍ ഒരൊറ്റ മനുഷ്യന്‍റെ മനസ്സുപോലെയായിരിക്കും. അവര്‍ക്കിടയില്‍ യാതൊരു ഭാര്യമാര്‍ വീതമുണ്ടായിരിക്കും. സൌന്ദര്യത്തിന്‍റെ വര്‍ദ്ധനവു കാരണം അവരുടെ കണങ്കാലുകളുടെ മാംസത്തിനുളളിലെ മജ്ജപോലും പിന്നിലൂടെ പുറത്തുകാണും. രാവിലെയും വൈകുന്നേരവും അവര്‍ അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കും. അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. (ബുഖാരി. 4. 54. 469)
-
സഹല്‍ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെ സമുദായത്തില്‍ നിന്നും എഴുപതിനായിരം പേര്‍ അല്ലെങ്കില്‍ ഏഴുലക്ഷം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും അവരെല്ലാവരും ഒന്നിച്ചായിരിക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. പതിനാലാം രാവിലെ പൂര്‍ണ്ണചന്ദ്രന്‍റെ രൂപത്തിലായിരിക്കും അവരുടെ മുഖങ്ങള്‍. (ബുഖാരി. 4. 54. 470)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്‍റെ തണല്‍ മുറിച്ചുകടക്കുകയില്ല. (ബുഖാരി. 4. 54. 474)
-
അബുഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്‍റെ നിഴല്‍ കടന്നുപോകുകയില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്തുകൊളളുവിന്‍ (വ്യാപിച്ചു കിടക്കുന്ന തണലുകള്‍ക്കും. വളില്ലിന്‍ മംദൂദിന്‍). (ബുഖാരി. 4. 54. 475)
-
അബൂസഈദില്‍ഖുദ്രി(റ) നിവേദനം: നബി ﷺ അരുളി: സ്വര്‍ഗ്ഗവാസികള്‍ അവര്‍ക്ക് മീതെയുളള മാളികമുകളിലെ നിവാസികളെ ആാശത്തിന്‍റെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ജ്വലിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ ദര്‍ശിക്കും. അവരുടെ ഇടയിലുളള പദവികള്‍ തമ്മിലുളള വ്യത്യാസം കാരണം. സഹാബിമാര്‍ ചോദിച്ചു. പ്രവാചകരേ! അതു പ്രവാചകന്മാരുടെ പദവികളായിരിക്കും. അവിടെ മറ്റാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുകയില്ലല്ലോ. നബി ﷺ പ്രത്യുത്തരം നല്കി. അതെ, എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു സത്യം. അല്ലാഹുവില്‍ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത പുരുഷന്മാരാണിവര്‍. (ബുഖാരി. 4. 54. 478)
-
അബൂജംറ: (റ) നിവേദനം: ഞാന്‍ ഇബ്നു അബ്ബാസിന്‍റെ അടുത്തു മക്കയില്‍ ഇരിക്കുകയാണ്. അപ്പോള്‍ എന്നെ പനി ബാധിച്ചു അദ്ദേഹം പറഞ്ഞു. സംസം വെളളം കൊണ്ട് നീ അതിനെ തണുപ്പിക്കുക. നിശ്ചയം. നബി ﷺ അരുളി. പനി നരകത്തിന്‍റെ ആവിയില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ വെളളം കൊണ്ട് അതിനെ തണുപ്പിക്കുക അല്ലെങ്കില്‍ സംസംകൊണ്ട് നിവേദകനായ ഹമ്മാദ് ഇവിടെ സംശയിക്കുന്നു. (ബുഖാരി. 4. 54. 483)
-
ആയിശ (റ) നിവേദനം: നബി ﷺ അരുളി: പനി നരകത്തിന്‍റെ ആവിയില്‍പ്പെട്ടതാണ്. അതുകൊണ്ട് പനിയെ നിങ്ങള്‍ വെളളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി. 4. 54. 485)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളുടെ ഈ അഗ്നി നരകാഗ്നിയുടെ എഴുപതിലൊരു ഭാഗമാണ്. ദൈവദൂതരെ! ഈ അഗ്നി തന്നെ എല്ലാം കരിക്കുവാന്‍ മതിയാകുമല്ലോ എന്ന് പറയപ്പെട്ടു. നബി ﷺ പ്രത്യുത്തരം നല്‍കി. നരകാഗ്നിക്ക് ഈ അഗ്നിയേക്കാള്‍ 69 ഇരട്ടി ശക്തി നല്‍കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഇതേ തോതില്‍ ചൂടുണ്ടായിരിക്കുന്നതാണ്. (ബുഖാരി. 4. 54. 487)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ അരുളി: രാവ് ഇരുട്ടായാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തുപോകുന്നത് നിങ്ങള്‍ തടഞ്ഞുകൊളളുക. കാരണം ആ സമയത്ത് പിശാചുക്കള്‍ ഭൂമിയില്‍ പരക്കുന്നു. ഇശാക്കുശേഷം കുറച്ച് സമയം കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ വിട്ടേക്കുക. എന്നിട്ട് വാതിലടച്ച് ബിസ്മിചൊല്ലി വിളക്ക് കെടുത്തി ഉറങ്ങാന്‍ കിടക്കുക. ബിസ്മി ചൊല്ലുകയും വെളളപ്പാത്രത്തിന്‍റെ വായ കെട്ടുകയും ചെയ്യുക. നീ നിന്‍റെ ആഹാരപ്പാത്രം മൂടിവെക്കുകയും വീണ്ടും ബിസ്മി ചൊല്ലുകയും ചെയ്യുക. മൂടിവെക്കാന്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ അതിന്‍റെ വായില്‍ ഏതെങ്കിലും സാധനം വിലങ്ങനെ എടുത്തുവെക്കുക. (ബുഖാരി. 4. 54. 500)
-
സുലൈമാന്‍ (റ) നിവേദനം: ഒരിക്കല്‍ ഞാന്‍ നബി ﷺ യുടെ കൂടെ ഇരിക്കുമ്പോള്‍ രണ്ടാളുകള്‍ പരസ്പരം ശകാരിക്കുവാന്‍ തുടങ്ങി. അവരിലൊരാളുടെ മുഖം ചുവന്നിരുന്നു. കണ്ഠനാഡി വീര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി ﷺ പറഞ്ഞു; നിശ്ചയം എനിക്ക് ഒരു വചനം അറിവുണ്ട്. അതു അയാള്‍ ചൊല്ലിയാല്‍ അയാളുടെ മനസ്സില്‍ ഉളളതു (രോഷം) നീങ്ങിപ്പോകുന്നതാണ്. അഊദുബില്ലാഹിമിനശൈത്താനി എന്ന് അവന്‍ പറഞ്ഞാല്‍ രോഷം വിട്ടുമാറും. ഉടനെ അനുചരന്മാര്‍ അയാളെ ഇതു ഉപദേശിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: എന്ത്! എനിക്ക് ഭ്രാന്തുണ്ടോ? (ബുഖാരി. 4. 54. 502)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: ആദമിന്‍റെ സനതാനങ്ങള്‍ ജനിക്കുമ്പോള്‍ പിശാച് അവന്‍റെ ഇരുവിരലുകള്‍ കൊണ്ട് അവന്‍റെ ഇരുഭാഗങ്ങളിലും കുത്തുന്നതാണ്. ഈസബ്നുമറിയം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവന്‍ പുറപ്പെട്ടു. എന്നാല്‍ മറമേല്‍ ആണ് അവന്‍ കുത്തിയത്. (ബുഖാരി. 4. 54. 506)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: കോട്ടുവായ് പിശാചിന്‍റെ പ്രവര്‍ത്തികളില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങളില്‍ വല്ലവനും കോട്ടുവായ് ഇട്ടാല്‍ തന്‍റെ കഴിവനുസരിച്ച് അതിനെ അവന്‍ നിയന്ത്രിക്കട്ടെ. കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാള്‍ ഹാ! എന്നു പറയുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി. 4. 54. 509)
-
അബൂഖത്താദ (റ) നിവേദനം: നബി ﷺ അരുളി: നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നുളളതാണ്. പേക്കിനാവുകളില്‍ പിശാചില്‍ നിന്നുളളതും. നിങ്ങളില്‍ ആരെങ്കിലും ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാല്‍ അവന്‍ തന്‍റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും അതിന്‍റെ നാശത്തില്‍ നിന്നും അല്ലാഹുവിങ്കല്‍ അഭയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊളളട്ടെ. നിശ്ചയം അതു അവനെ ഉപദ്രവിക്കുകയില്ല. (ബുഖാരി. 4. 54. 513)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും "ലാ ഇലാഹ ഇല്ലല്ലാഹു വഹദഹുലാശരീകലഹു ലഹൂല്‍ മുല്‍കു വലഹുല്‍ഹംദു വഹുവ അല്ലാകുല്ലി ശൈഇന്‍ ഖദീര്‍'' എന്ന് ഒരു ദിവസം ചൊല്ലിയാല്‍ അതു അവന്നു പത്തു അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. നൂറ് പുണ്യങ്ങള്‍ അവന് രേഖപ്പെടുത്തും. നൂറ് പാപങ്ങള്‍ മാപ്പ് ചെയ്യപ്പെടും. വൈകുന്നേരം വരെ അത് അവന്ന് പിശാചില്‍ നിന്നുളള സംരക്ഷണവും ആയിത്തീരും. ഇവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു സംഗതി ആരും കൊണ്ടുവരുന്നില്ല. ഒരാള്‍ ഒഴികെ. അവന്‍ ഇതിനേക്കാള്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 4. 54. 514)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്ു പ്രാവശ്യം വെളളം കയറ്റി ചീറ്റുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്െ നാസാദ്വാരത്തിലാണ് പിശാച് രാത്ര കഴിച്ുകൂട്ടിയത്. (ബുഖാരി. 4. 54. 516)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി ﷺ മിമ്പറിന്മേല്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പാമ്പുകളെ നിങ്ങള്‍ കൊന്നുകളയുവിന്‍. വിശിഷ്യാ ശരീരത്തില്‍ രണ്ടു വെളുത്ത വരകളുളള പാമ്പിനേയും വാല്‍ മുറിഞ്ഞ പാമ്പിനേയും. അവ രണ്ടും കണ്ണിന്‍റെ കാഴ്ച നശിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്യും. (ബുഖാരി. 4. 54. 518)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി; ഒരു വേശ്യയായ സ്ത്രീക്ക് മാപ്പ് ചെയ്യപ്പെട്ടു. ദാഹം മൂലം ചാവാറായി ഒരു കിണറ്റിന്‍ കരയിലെ നനഞ്ഞ മണ്ണ് നക്കിക്കൊണ്ടിരുന്ന ഒരു നായയുടെ അരികിലൂടെ അവള്‍ നടന്നുപോയി. അതു കണ്ടപ്പോള്‍ അവള്‍ തന്‍റെ ഷൂസഴിച്ച് തട്ടത്തിന്‍റെ ഒരു തലക്കുകെട്ടി കിണറ്റിലേക്ക് താഴ്ത്തി ആ നായ്ക്ക് വെളളം കോരിയെടുത്ത് കൊടുത്തു. അതു കാരണം അവള്‍ക്ക് മാപ്പ് ചെയ്യപ്പെട്ടു. (ബുഖാരി. 4. 54. 538)
61. നബിമാരുടെ വര്‍ത്തമാനങ്ങള്‍
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ആദമിനെ സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ നീളം അറുപതു മുഴമായിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയിട്ട് ആ മലക്കുകള്‍ക്ക് സലാം ചൊല്ലുക. എങ്ങിനെയാണ് നിന്‍റെ സലാമിന് അവര്‍ മറുപടി പറയുന്നതെന്ന് നീ ശ്രദ്ധിക്കുക. അതുതന്നെയായിരിക്കും നിന്‍റെയും നിന്‍റെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവര്‍ക്ക് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു. അസ്സലാമു അലൈക്ക വറഹ് മത്തുല്ലാഹി'' എന്ന്. അതായത്, വറഹ്മതുല്ലാഹി എന്ന് അവര്‍ അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരെല്ലാവരും ആദമിന്‍റെ രൂപത്തിലായിരിക്കും. അവരുടെ വലിപ്പമോ അതു ഇന്നുവരേക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 4. 55. 543)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ഇസ്രായീല്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (ബുഖാരി. 4. 55. 547)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളില്‍ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാന്‍ പുറപ്പെട്ടാല്‍ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. (ബുഖാരി. 4. 55. 548)
-
അനസ് (റ) നിവേദനം: നബി ﷺ അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷയുളളവരോട് അല്ലാഹു ചോദിക്കും. ലോകത്തുളള സര്‍വ്വവസ്തുക്കളും നിങ്ങളുടെ ഉടമസ്ഥതയിലും അധീനത്തിലും ആണെങ്കില്‍ അവ നല്‍കി ശിക്ഷയില്‍ നിന്നും മോചനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അവന്‍ പറയും: അതെ. അല്ലാഹു പറയും: ആദമിന്‍റെ മുതുകിലായിരുന്ന സന്ദര്‍ഭത്തില്‍ ഇവയെക്കാള്‍ ലഘുവായ ഒരു കാര്യം നിര്‍വ്വഹിക്കുവാന്‍ നിങ്ങളോട് ഞാനാവശ്യപ്പെട്ടിരുന്നു. എന്നില്‍ ശിര്‍ക്ക് ചെയ്യരുതെന്ന്. എന്നാല്‍ നീ അതു ധിക്കരിച്ചു. എന്നില്‍ ശിര്‍ക്ക് വെച്ചു. (ബുഖാരി. 4. 55. 551)
-
അബ്ദുല്ല (റ) നിവേദനം: നബി ﷺ അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കില്‍ ആദമിന്‍റെ ആദ്യസന്താനത്തിന് ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത്. (ബുഖാരി. 4. 55. 552)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: ദജ്ജാലിനെക്കുറിച്ച് ഒരു പ്രവാചകനും തന്‍റെ സമുദായത്തെ ഉണര്‍ത്താത്ത ഒരു വാര്‍ത്ത ഞാന്‍ നിങ്ങളോട് പറയാം. തീര്‍ച്ചയായും അവന്‍ ഒറ്റക്കണ്ണനാണ്. സ്വര്‍ഗ്ഗവും നരകവും പോലെയുളള അത് അവന്‍ കൊണ്ടുവരും. അവന്‍ സ്വര്‍ഗ്ഗമെന്ന് പറയുന്നത് നരകവും നരകമെന്ന് പറയുന്നത് സ്വര്‍ഗ്ഗവുമായിരിക്കും. നുഹ് തന്‍റെ സമുദായത്തെ ഇവനെ സംബന്ധിച്ച് താക്കീത് ചെയ്തതുപോലെ ഞാനും താക്കീത് ചെയ്യുന്നു. (ബുഖാരി. 4. 55. 553)
-
അബൂസഈദ് (റ) നിവേദനം: നബി ﷺ അരുളി: നൂഹിനെയും അദ്ദേഹത്തിന്‍റെ സമുദായത്തെയും കൊണ്ടുവരും. അദ്ദേഹത്തോട് അല്ലാഹു ചോദിക്കും. നീ പ്രബോധനം ചെയ്തുവോ? അതെയെന്ന് അദ്ദേഹം മറുപടി പറയും. അല്ലാഹു അപ്പോള്‍ അദ്ദേഹത്തിന്‍റെ സമുദായത്തോട് ചോദിക്കും. നിങ്ങള്‍ക്ക് അദ്ദേഹം പ്രബോധനം ചെയ്തുവോ? അവന്‍ പറയും: ഇല്ല, ഞങ്ങള്‍ക്ക് ഒരു പ്രവാചകന്‍ വന്നിട്ടില്ല. നിനക്ക് ആരാണ് സാക്ഷിയെന്ന് നുഹിനോട് ചോദിയ്ക്കും. മുഹമ്മദും അദ്ദേഹത്തിന്‍റെ സമുദായവുമെന്ന് നുഹ് മറുപടി പറയും. അങ്ങനെ ഞങ്ങള്‍ സാക്ഷി നില്‍ക്കാമെന്ന് അവര്‍ പറയും. (ഇപ്രകാരം ഞാന്‍ നിങ്ങളെ മാതൃകാസമുദായമാക്കി. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷി നില്‍ക്കുവാന്‍ വേണ്ടി) എന്ന് അല്ലാഹു പറഞ്ഞതിന്‍റെ വിവക്ഷ ഇതാണ്. (ബുഖാരി. 4. 55. 555)
-
സൈനബ് (റ) നിവേദനം: ഒരു ദിവസം നബി ﷺ പരിഭ്രമിച്ചവനായി അവരുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് പറഞ്ഞു: 'ലാഇലാഹ ഇല്ലല്ലാഹു' അറബികള്‍ക്ക് വമ്പിച്ച ഒരാപത്ത് ആസന്നമായിരിക്കുന്നു. യഅ്ജൂജിന്‍റെയും മഅ്ജൂജിന്‍റെയും ഇതാ ഇതുപോലെയുളെളാരു ഓട്ട തുറന്നിരിക്കുന്നു. ചൂണ്ടാണിവിരലും പെരുവിരലും ചേര്‍ത്ത് വൃത്താകൃതിയിലാക്കിയിട്ട് ഇതാ ഇത്രവലിപ്പമുളള ഓട്ട എന്ന് നബി ﷺ ഉണര്‍ത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ! നമുക്കിടയില്‍ നല്ല ആളുകളുണ്ടായിരിക്കെ നാം നശിച്ചുപോകുമോ? നബി ﷺ പ്രത്യുത്തരം നല്കി: അതെ, ദുഷ്ടന്മാര്‍ കൂടുതലായാല്‍ നാം നശിക്കുകതന്നെ ചെയ്യും. (ബുഖാരി. 4. 55. 565)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: പരലോകത്തില്‍ നഗ്നപാദത്തില്‍ ചേലാ കര്‍മം ചെയ്യപ്പെടാത്തവരുമായിട്ടാണ് നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക. നബി ﷺ ഇപ്രകാരം ഓതി (ആദ്യമായി സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ തന്നെ അതു നാം ആവര്‍ത്തിക്കും. ഇതു നമ്മുടെമേല്‍ നിര്‍ബന്ധ വാഗ്ദാനമാണ്) പരലോകത്തു ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് എന്‍റെ അനുചരന്മാരില്‍ ചിലരെ അന്നു ഇടതുഭാഗത്തേക്ക് കൊണ്ടു പോകും. അപ്പോള്‍ ഞാന്‍ പറയും. എന്‍റെ അനുചരന്മാര്‍ ! എന്‍റെ അനുചരന്മാര്‍ ! അന്നേരം നിങ്ങള്‍ വിട്ടുപോന്ന ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപോയവരാണവര്‍ എന്ന് എനിയ്ക്ക് മറുപടി ലഭിക്കും. അപ്പോള്‍ ഉല്‍ക്കൃഷ്ടദാസന്‍ (ഈസാ) പറഞ്ഞതുപോലെ തന്നെ ഞാന്‍ പറയും. (അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന കാലമത്രയും അവരുടെ ജീവിതത്തെ ഞാന്‍ വീക്ഷിച്ചുകൊണ്ടിരുന്നു) (5:120). (ബുഖാരി. 4. 55. 568)
-
അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: പരലോകദിനം ഇബ്രാഹിംനബി (അ) തന്‍റെ പിതാവിനെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ മുഖം പൊടി പുരണ്ട് കറുത്തിരിക്കും. ഇബ്രാഹിം അയാളോട് പറയും. എന്നെ ധിക്കരിക്കരുതെന്ന്. ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ? പിതാവ് പറയും ഈ ദിവസം ഞാന്‍ നിന്നെ ധിക്കരിക്കുന്നില്ല. അപ്പോള്‍ ഇബ്രാഹിം പറയും. എന്‍റെ രക്ഷിതാവേ! നീ എന്നെ പരലോക ദിവസത്തില്‍ അപമാനിക്കുകയില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്‍റെ അനുഗ്രഹത്തില്‍ നിന്ന് അങ്ങേയറ്റം വിദൂരമാക്കപ്പെട്ട നിലയ്ക്ക് എന്‍റെ പിതാവ് ജീവിക്കുന്നതിനേക്കാള്‍ വലിയ അപമാനം എനിയ്ക്ക് എന്താണുളളത്. അല്ലാഹു പയും: തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് സ്വര്‍ഗ്ഗം ഹറാമാക്കിയിരിക്കുന്നു. ശേഷം ഇബ്രാഹിമിനോട് ചോദിക്കും. താങകളുട കാലിന്നടിയിലെന്താണുളളത്. അദ്ദേഹം നോക്കുമ്പോള്‍ ചോര പുരണ്ട ഒരു ഉടുമ്പിനെ കാണും. ഉടനെ അതിന്‍റെ കാലുകള്‍ നരകത്തിലേക്കെറിഞ്ഞുകളയും. (ബുഖാരി. 4. 55. 569)
-
സമുറ (റ) നിവേദനം: നബി ﷺ അരുളി: രാത്രി ഉറക്കത്തില്‍ രണ്ടാളുകള്‍ എന്‍റെ അടുക്കല്‍ വന്നു. ദീര്‍ഘകായനായ ഒരാളുടെ അടുക്കല്‍ ഞങ്ങള്‍ ചെന്നു. ഉയരം കാരണം അദ്ദേഹത്തിന്‍റെ ശിരസ്സ് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. തീര്‍ച്ചയായും അദ്ദേഹം ഇബ്രാഹിമായിരുന്നു. (ബുഖാരി. 4. 55. 573)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: എന്നാല്‍ ഇബ്രാഹിം (അ) യെ കാണണമെന്നാഗ്രഹിക്കുന്നവന്‍ നിങ്ങളുടെ സ്നേഹിതനെ (എന്നെ) നോക്കട്ടെ. മൂസയാകട്ടെ ചുരുണ്ട മുടിയും ചുകപ്പും വെളുപ്പും കലര്‍ന്ന നിറവുമാണ് അദ്ദേഹത്തിന്റേത്. ഈത്തപ്പനമരം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു കയറുകൊണ്ട് മൂക്കുകയറിട്ട ഒരു ചുകന്ന ഒട്ടകത്തിന്മേലാണ് അദ്ദേഹം യാത്രചെയ്തിരുന്നത്. അദ്ദേഹം താഴ് വരയിലേക്ക് ഇറങ്ങിപ്പോകുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 4. 55. 574)
-
അബുദര്‍റ് (റ) നിവേദനം: ഞാന്‍ ചോദിച്ചു: ദൈവദൂതരെ! ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി ﷺ അരുളി: മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ അരുളി: ബൈത്തുല്‍മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി ﷺ അരുളി: നാല്പതുകൊല്ലം ഇടവിട്ട്. ഇനി എവിടെവച്ചാണോ നമസ് ക്കാരസമയമായത് അവിടെവച്ച് നീ നമസ്ക്കരിച്ചുകൊളളുക. തീര്‍ച്ചയായും അതിലാണ് പുണ്യമി രിക്കുന്നത്. (ബുഖാരി. 4. 55. 585)
-
അബൂഹുമൈദ് (റ) നിവേദനം: അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരെ! ഞങ്ങള്‍ അങ്ങേക്ക് എങ്ങിനെയാണ് സ്വലാത്തു ചൊല്ലേത്. നബി ﷺ അരുളി: നിങ്ങള്‍ ചൊല്ലുക. അല്ലാഹുമ്മ സൊല്ലി അലാമുഹമ്മദിന്‍ വാഅസ്വാജിഹി.. ഇന്നക്ക ഹമീദും മജീദും. (ബുഖാരി. 4. 55. 588)
-
കഅ്ബ് (റ) നിവേദനം: അദ്ദേഹം അബ്ദുറഹ്മാനിനോട് പറഞ്ഞു. നബി ﷺ യില്‍ നിന്ന് ഞാന്‍ കേട്ടതായ ഒരു സമ്മാനം നിനക്ക് ഞാന്‍ നല്കട്ടെയോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: പ്രവാചകരെ! ഞങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ സലാം ചൊല്ലണമെന്ന് അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങിനെയാണ് സ്വലാത്തുചൊല്ലേണ്ടത്. നബി ﷺ അരുളി: നിങ്ങള്‍ പറയുക: അല്ലാഹുമ്മ സ്വല്ലി:. ഇന്നക്കഹമീദുംമജീദ്. (ബുഖാരി. 4. 55. 589)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ ഹസ്സന്‍, ഹുസൈന്‍ (റ) എന്നിവരെ പിശാചിന്‍റെ തിന്മയില്‍ നിന്ന് രക്ഷിക്കുവാന്‍ രക്ഷ തേടാറുണ്ട്. നിങ്ങളുടെ പിതാവ് ഇബ്രാഹിം, ഇസ്മാ ഈല്‍, ഇസ്ഹാക്ക് എന്നിവരെ പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ തേടിയിരുന്നത് ഇതേ വാചകങ്ങള്‍ കൊണ്ടായിരുന്നു. അഊദ്ബികലിമാദില്ലാഹിത്താമ; മിന്‍കുല്ലി ശൈത്താനിന്‍ വഹാമ: വമിന്‍ കുല്ലി ഐനിന്‍ ലാമ (എല്ലാ പിശാചുക്കളില്‍ നിന്നും വിഷജന്തുക്കളില്‍ നിന്നും ഉപദ്രവകാരികളായ കണ്ണുകളുടെ നാശങ്ങളില്‍ നിന്നും അല്ലാഹുവിന്‍റെ തത്വസംപൂര്‍ണ്ണങ്ങളായ വചനങ്ങള്‍ മുഖേന ഞാനിതാ രക്ഷനേടുന്നു). (ബുഖാരി. 4. 55. 590)
-
അബൂമൂസ (റ) നിവേദനം: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഫീര്‍ഔന്നിന്‍റെ ഭാര്യ ആസിയവും ഇംറാനിന്‍റെ മകള്‍ മര്‍യമും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുളളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിശ: യുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കറിചേര്‍ത്ത പത്തിരിക്കുളളതുപോലെയാണ്. (ബുഖാരി. 4. 55. 623)
-
അബൂഹുറൈറ (റ) നിവേദനം: ദാവൂദ് (അ)ന്ന് അല്ലാഹു സബൂര്‍ പാരായണം ചെയ്യല്‍ ലഘൂകരിച്ചു കൊടുത്തു. താന്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജീനിയിടാന്‍ അദ്ദേഹം കല്പിക്കും. ജീനിയിട്ട് കഴിയുംമുന്‍പ് അദ്ദേഹം സബൂര്‍ ഓതി കഴിഞ്ഞിരിക്കും. സ്വന്തം കൈകള്‍ കൊണ്ട് അദ്ധ്വാനിച്ച് സമ്പാദിച്ചതല്ലാതെ അദ്ദേഹം ഭക്ഷിക്കാറില്ല. (ബുഖാരി. 4. 55. 628)
-
അലി (റ) നിവേദനം: നബി ﷺ അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. തന്‍റെ സമകാലീനരായ സ്ത്രീകളില്‍ ഇംറാന്‍റെ മകള്‍ മറിയമാണ് ഏറ്റവും ഉല്‍ക്കൃഷ്ട. അപ്രകാരം തന്‍റെ സമകാലീനരായ സ്ത്രീകളില്‍ ഉല്‍ക്കൃഷ്ട ഖദീജയുമാണ്. (ബുഖാരി. 4. 55. 642)
-
അനസ് (റ) നിവേദനം: ഉസ്മാന്‍ (റ) സൈദ്ബ്നുസാബിത്തു, അബ്ദുളളാഹിബ്നു സുബൈര്‍, സഈദ്ബ്നു ആസ്വി, അബ്ദുറഹ്മാന് ബ്നു ഹാരീസ് (റ) മുതലായവരെ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുവാന്‍ ക്ഷണിച്ചു. അങ്ങിനെ അവര്‍ മുസ്വ്ഹഫുകളിലേക്ക് പകര്‍ത്തി. ഉസ്മാന്‍ (റ) ഖുറൈശികളായ മൂന്നു പേരോട് പറഞ്ഞു. നിങ്ങളും സൈദിബ്നു സാബിത്തും പാരായണശൈലിയില്‍ ഭിന്നിച്ചാല്‍ നിങ്ങള്‍ അതിന് ഖുറൈശികളുടെ ഭാഷാശൈലിയില്‍ എഴുതുക. കാരണം അത് അവരുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. (ബുഖാരി. 4. 56. 709)
-
ജുബൈര്‍ (റ) നിവേദനം: നബി ﷺ അരുളി: എനിക്ക് അഞ്ചു നാമങ്ങള്‍ ഉണ്ട്. ഞാന്‍ മുഹമ്മദും അഹമ്മദുമാണ്. ഞാന്‍ മായ്ക്കുന്നവന്‍ (മാഹി) യാണ്. സത്യനിഷേധത്തെ എന്നെക്കൊണ്ടു അല്ലാഹു മാച്ചുകളയും. ഞാന്‍ ഹാശിറുമാണ്. എന്‍റെ പിന്നിലായിരിക്കും പുനരുത്ഥാനദിവസം നങ്ങളെയെല്ലാം പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുക. ഞാന്‍ ആഖിബ് (മറ്റു പ്രവാചകരുടെശേഷം വന്നവന്‍) ആണ്. (ബുഖാരി. 4. 56. 732)
-
ജാബിര്‍ (റ) നിവേദനം: നബി ﷺ അരുളി: എന്‍റെയും പൂര്‍വ്വപ്രവാചകന്മാരുടെയും ഉപമ ഒരു വീട് നിര്‍മ്മിച്ച മനുഷ്യന്റേതാണ്. ആ ഭവനത്തിന്‍റെ പണ അയാള്‍ പരിപൂര്‍ണ്ണമാക്കുകയും അതിനെ അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിച്ചിട്ടു. മനുഷ്യന്‍ ആ വീട്ടില്‍ പ്രവേശിക്കുവാനും അത്ഭുതം പ്രകടിപ്പിക്കുവാനും തുടങ്ങി. അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ഈ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നില്ലെങ്കില്‍ (എത്ര നന്നായിരുന്നു) നബി ﷺ തുടര്‍ന്നു അരുളി: ഞാനാണ് ആ ഇഷ്ടിക. ഞാന്‍ നബിമാരുടെ ഖാതമ് ആണ്. (ബുഖാരി. 4. 56. 734)
-
ഉഖ്ബ(റ) നിവേദനം: ഒരിയ്ക്കല്‍ അബൂബക്കര്‍ (റ) അസര്‍ നമസ്ക്കരിച്ചു പുറത്തിറങ്ങി നടക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഹസ്സന്‍ കുട്ടികളുടെ കൂടെ കളിക്കുന്നത് അദ്ദേഹം കണ്ടു. ഹസ്സനെ ചുമലിലേറ്റിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. എന്‍റെ പിതാവ് നിനക്ക് ബലിയാണ്. നബി ﷺ യോടാണ് നിനക്ക് സാദൃശ്യം. അലിയോട് അല്ല തന്നെ. അലി (റ) അതുകേട്ട് ചിരിച്ചു. (ബുഖാരി. 4. 56. 742)
-
അബൂജുഹൈഫ (റ) നിവേദനം: നബി ﷺയെ ഞാന്‍ കണ്ടിട്ടുണ്ട്. ഹസ്സന്‍ അദ്ദേഹത്തോട് സാദൃശ്യനാകും. (ബുഖാരി. 4. 56. 743)
-
അബൂജുവൈഫ (റ) പറയുന്നു: നബി ﷺയെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അലിയുടെ പുത്രന്‍ ഹസ്സന് നബിയോട് സാദൃശ്യമുണ്ട്. നബി ﷺയെ ഞങ്ങള്‍ക്ക് വര്‍ണ്ണിച്ചു തരിക. ചിലര്‍ അബൂജുഹൈഫ യോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. നബിയുടെ നിറം വെളുപ്പായിരുന്നു. രോമം നരച്ചതും നരയ്ക്കാത്തതും ഇടകലര്‍ന്നതായിരുന്നു. നബി ﷺ ഞങ്ങള്‍ക്ക് പതിമൂന്ന് ഒട്ടകം തരാന്‍ കല്പിച്ചു. എന്നാല്‍ ഞങ്ങള്‍ക്കത് ലഭിക്കുംമുന്‍പ് തന്നെ അവിടുന്ന് മരണപ്പെട്ടു. (ബുഖാരി. 4. 56. 744)
-
അബൂജുഹൈഫ (റ) നിവേദനം: നബി ﷺയെ ഞാന്‍ ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ താഴത്തെ ചുണ്ടിന് അടിയിലുളള രോമങ്ങള്‍ വെളുത്തിരുന്നു. (ബുഖാരി. 4. 56. 745)
-
അബ്ദുല്ലാഹിബ്നു ബുസ്വര്‍ (റ) നിവേദനം: തിരുമേനി ﷺ ഒരു വദ്ധനായിരുന്നോ എന്നു ചിലര്‍ അദ്ദേഹതതോട ചോദിച്ചു. അദ്ദേഹം പറഞ്ഞു. നബിയുടെ അന്‍ഫഖ്തു (താടിക്കും ചുണ്ടിനും മദ്ധ്യത്തിലുളള രോമങ്ങള്‍) നരച്ചിട്ടുണ്ടായിരുന്നു. (ബുഖാരി. 4. 56. 746)
-
അനസ് (റ) പറയുന്നു: നബി ﷺ ജനങ്ങളില്‍വെച്ച് മിതമായ വലിപ്പമുളളവനായിരുന്നു. പൊക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വര്‍ണ്ണമായിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ട് കട്ടപിടിച്ചതോ നീണ്ടുനിവര്‍ന്ന് കിടക്കുന്നതോ ആയിരുന്നില്ല. നബി ﷺ ക്ക് 40 വയസ്സായപ്പോള്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി വഹ്യ് ലഭിച്ചുകൊണ്ട് മക്കയില്‍ ജീവിച്ചു. 10 വര്‍ഷം മദീനയിലും ജീവിച്ചു. അവിടുന്ന് പരലോക പ്രാപ്തനാകുമ്പോള്‍ അവിടത്തെ തലയിലും താടിയിലും കൂടി 20 രോമം പോലും നരച്ചിട്ടുണ്ടായിരുന്നില്ല. (ബുഖാരി. 4. 56. 748)
-
ബറാഅ് (റ) നിവേദനം: നബി ﷺ മനുഷ്യരില്‍ ഏറ്റവുമധികം മുഖസൌന്ദര്യം ഉളളവനായിരുന്നു. അതുപോലെ ശരീര രൂപത്തിലും. അമിത പൊക്കമുളളവനോ കുറിയ ആളോ ആയിരുന്നില്ല. (ബുഖാരി. 4. 56. 749)
-
ഖത്താദ (റ) പറയുന്നു: നബി ﷺ തന്‍റെ രോമത്തിന് ചായം കൊടുക്കാറുണ്ടായിരുന്നുവോ എന്ന് ഞാന്‍ അനസ് (റ) യോട് ചോദിച്ചു അദ്ദേഹം പറഞ്ഞു: ഇല്ല. എന്നാല്‍ അവിടത്തെ രണ്ട് ചെന്നിയിലും അല്പം നരയുണ്ടായിരുന്നു. (ബുഖാരി. 4. 56. 750)
-
ബറാഅ് (റ) നിവേദനം: നബി ﷺ മിതമായ ഉയരം ഉളളവനായിരുന്നു. അവിടുത്തെ ഇരു ചുമലുകള്‍ക്കിടയില്‍ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി ഇരുചെവിക്കുറ്റിവരെ താഴ്ന്ന് കിടന്നിരുന്നു. നബി ﷺ ഒരിക്കല്‍ ഒരു ചുവന്ന വസ്ത്രം ധരിച്ചത് ഞാന്‍ കണ്ടു. നബിയെക്കാള്‍ സുന്ദരമായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 4. 56. 751)
-
അബൂഇസ്ഹാഖ് (റ) നിവേദനം: നബി ﷺ യുടെ മുഖം തിളങ്ങുന്ന വാളുപോലെയായിരുന്നുവോ എന്ന് ബറാഅ് (റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു. (ബുഖാരി. 4. 56. 752)
-
ആയിശ (റ) നിവേദനം: നബി ﷺ ഒരിക്കല്‍ അവരുടെ അടുത്ത് സന്തുഷ്ടനായി പ്രവേശിച്ചു. അവിടുത്തെ നെറ്റിത്തടത്തിലെ വരികള്‍ പ്രകാശിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: സൈദ്, ഉസാമ: എന്നിവരെ സംബന്ധിച്ച് മുദ്ലിജ് പറഞ്ഞത് നീ കേട്ടില്ലേ? അവരുടെ കാല്‍പാദങ്ങള്‍ പരിശോധിച്ച് ഇവ പരസ്പരം ബന്ധമുളളതാണെന്ന് അവന്‍ പറഞ്ഞു. (ബുഖാരി. 4. 56. 755)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ തന്‍റെ തലമുടി കീഴ്പോട്ട് താഴ്ത്തിയിടുകയായിരുന്നു പതിവ്. മുശ്രിക്കുകള്‍ അവരുടെ തലമുടി ഇരുവശത്തേക്കും വാര്‍ന്നുവെച്ചിരുന്നു. വേദക്കാരും തലമുടി കീഴ്പ്പോട്ട് താഴ്ത്തിയിടുകയായിരുന്നു. പ്രത്യേകം കല്‍പനയൊന്നും അല്ലാഹുവിങ്കല്‍ നിന്ന് വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ വേദക്കാരോട് യോജിക്കുകയായിരുന്നു നബി ﷺ ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 4. 56. 758)
-
ആയിശ (റ) നിവേദനം: രണ്ടു കാര്യങ്ങളിലൊന്നു നബി ﷺ തിരഞ്ഞെടുക്കുമ്പോള്‍ അവയില്‍ ഏറ്റവുമെളുപ്പമുളളതായിരുന്നു തിരഞ്ഞെടുക്കുക; അതൊരു പാപകര്‍മ്മമല്ലെങ്കില്‍. അതൊരു പാപമുളളതാണെങ്കില്‍ അവിടുന്നായിരിക്കും അതില്‍ ഏറ്റവും അകന്നു നില്‍ക്കുന്നവന്‍. തന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ നബി ﷺ ഒരിയ്ക്കലും പ്രതികാര നടപടിയെടുത്തിരുന്നില്ല. അല്ലാഹു ആദരണീയമാക്കിവെച്ച സംഗതികള്‍ വല്ലവനും അനാദരിച്ചുകളഞ്ഞാലോ, അല്ലാഹുവിന്നു വേണ്ടി നബി ﷺ പ്രതികാരനടപടിയെടുക്കുക തന്നെ ചെയ്യും. (ബുഖാരി. 4. 56. 760)
-
അനസ് (റ) നിവേദനം: നബി ﷺ യുടെ കൈപ്പടത്തേക്കാള്‍ മൃദുലമായ പട്ട് ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. നബി ﷺ യുടേതിനേക്കാള്‍ ഉത്തമമായ ഒരു സുഗന്ധദ്രവ്യം ഞാന്‍ വാസനച്ചിട്ടുമില്ല. (ബുഖാരി. 4. 56. 761)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ ഒരിയ്ക്കലും ഒരു ഭക്ഷണസാധനത്തെ വിമര്‍ശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാല്‍ അതു ഭക്ഷിക്കും. ഇല്ലെങ്കില്‍ അതു ഉപേക്ഷിക്കും. (ബുഖാരി. 4. 56. 764)
-
ആയിശ (റ) പറയുന്നു: നബി ﷺ സംസാരിച്ചാല്‍ ഒരാള്‍ക്ക് അതിലെ വാക്കുകള്‍ വരെ എണ്ണിക്കണക്കാക്കാന്‍ സാധിക്കുമായിരുന്നു. ആയിശ (റ) നിവേദനം: നബി ﷺ നിങ്ങളെപ്പോലെ വേഗത്തില്‍ സംസാരിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3567)
-
അനസ് (റ) നിവേദനം: നബി ﷺയെ കഅ്ബയില്‍ നിന്നും കൊണ്ടുപോയ രാത്രിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അനസ് (റ) പറഞ്ഞു: നബി ﷺ ക്ക് വഹ്യ് ലഭിക്കുന്നതിന് മുമ്പ് മൂന്നുപേര്‍ അവിടുത്തെ അടുക്കല്‍ വന്നു. നബി ﷺ മസ്ജിദുല്‍ഹറാമില്‍ ഉറങ്ങുകയായിരുന്നു. അവരില്‍ ഒന്നാമന്‍ ചോദിച്ചു. ഇവരില്‍ ആരാണ് അദ്ദേഹം? രണ്ടാമന്‍ പറഞ്ഞു: ഇവരില്‍ ഏറ്റവും ഉത്തമനാണദ്ദേഹം. ഇവരില്‍ ഉത്തമനെ നിങ്ങള്‍ പിടിച്ചുകൊളളുക. മൂന്നാമന്‍ പറഞ്ഞു. പിന്നീട് മറ്റൊരു രാത്രി വരേക്കും അവരെ നബി ﷺ സ്വപ്നത്തില്‍ കണ്ടില്ല. നബിയുടെ കണ്ണു രണ്ടും ഉറങ്ങും. മനസ്സ് ഉറങ്ങുകയില്ല. പ്രവാചകന്മാരുടെ സ്ഥിതി പൊതുവില്‍ അങ്ങനെയാണ് അവരുടെ കണ്ണുകളുറങ്ങും. മനസ്സുറങ്ങുകയില്ല. രണ്ടാമത്തെ രാത്രി വന്ന് ജിബ്‌രീൽ തിരുമേനിയെ ഏറ്റെടുത്തു. അവിടുത്തെയും കുട്ടി ജിബ്രീല്‍ ആകാശത്തേക്ക് പോയി. (ബുഖാരി. 4. 56. 770)
-
അനസ് (റ) നിവേദനം: നബി ﷺ സൌറഅ് എന്ന സ്ഥലത്തായിരുന്നപ്പോള്‍ അവിടുത്തെ അടുക്കല്‍ ഒരു പാത്രം കൊണ്ടുവന്നു. നബി ﷺ തന്‍റെ കൈ ആ പാത്രത്തില്‍വെച്ചു. വെളളം നബി ﷺ യുടെ വിരലുകള്‍ക്കിടയിലൂടെ ഉറവ പൊട്ടിഒഴുകുവാന്‍ തുടങ്ങി. ജനങ്ങള്‍ വുളു എടുത്തു. ഖതാദ (റ) പറയുന്നു: നിങ്ങള്‍ എത്ര പേരുണ്ടായിരുന്നുവെന്ന് ഞാന്‍ അസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: മുന്നൂറ് പേര്‍ അല്ലെങ്കില്‍ ഏതാണ്ട് മുന്നൂറ് പേര്‍ . (ബുഖാരി. 4. 56. 772)
-
ജാബിര്‍ (റ) നിവേദനം: ഹുദൈബിയ: ദിവസം ജനങ്ങള്‍ ദാഹിച്ചു: നബിയുടെ മുന്നില്‍ ഒരു ചെറിയ തോല്‍പ്പാത്രമുണ്ട്. നബി ﷺ അതില്‍ നിന്ന് വുളു എടുത്തു. ജനങ്ങള്‍ അതിന്‍റെ നേരെ ധൃതിപ്പെട്ടു നിങ്ങള്‍ക്ക് എന്താണെന്ന് നബി ﷺ ചോദിച്ചു. വുളു എടുക്കുമ്പോള്‍ വെളളമില്ലെന്ന് അവര്‍ പ്രത്യുത്തരം നല്കി. ഞങ്ങള്‍ക്ക് കുടിക്കുവാനും. താങ്കളുടെ മുന്നിലുളളത് അല്ലാതെ. അപ്പോള്‍ നബി ﷺ തന്‍റെ കൈ ആ തോല്‍പ്പാത്രത്തില്‍ വെച്ചു. ഉറവുപോലെ നബിയുടെ വിരലുകള്‍ക്കിടയിലൂടെ പൊട്ടിയൊഴുകി. അങ്ങിനെ ഞങ്ങള്‍ പാനം ചെയ്യുകയും വുളു എടുക്കുകയും ചെയ്തു. സാലിം (റ) പറയുന്നു. നിങ്ങള്‍ എത്രപേരുണ്ടായിരുന്നുവെന്ന് ഞാന്‍ ജാബിര്‍നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഒരുലക്ഷം പേര്‍ ഉണ്ടായിരുന്നാല്‍പോലും വെളളം ഞങ്ങള്‍ക്കു മതിയാകുമായിരുന്നു. എന്നാല്‍ അവര്‍ 15,000 പേര്‍ ഉണ്ടായിരുന്നു. (ബുഖാരി. 4. 56. 776)
-
അബ്ദുല്ലാ (റ) നിവേദനം: അമാനുഷിക സംഭവങ്ങളെ ഞങ്ങള്‍ ദൈവീകാനുഗ്രഹമായാണ് ഗണിച്ചിരുന്നത്. നിങ്ങളാവട്ടെ അവയെ ദൈവത്തില്‍ നിന്നുളള ശിക്ഷയായി ദര്‍ശിക്കുന്നു. ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. വെളളം വളരെ കുറവാണ്. നബി ﷺ അരുളി അല്പം വെളളം ആരുടെയെങ്കിലും അടുക്കല്‍ ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുക. സഹാബിമാര്‍ അല്പം വെളളമുളള ഒരു പാത്രം കൊണ്ടുവന്നു. നബി ﷺകൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം അരുളി: അനുഗ്രഹീതമായ ശുദ്ധജലം ആവശ്യമുളളവര്‍ മുന്നോട്ട് വരിക. ഈ അനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്നത്രെ. നബി ﷺ യുടെ വിരലുകള്‍ക്കിടയിലൂടെ വെളളം ഉറവ് എടുക്കുന്നത് ഞാന്‍ കണടു. ആഹാരം കഴിക്കുമ്പോള്‍ ആഹാര പദാര്‍ത്ഥങ്ങളുടെ തസ്ബീഹ് ഞങ്ങള്‍ കേള്‍ക്കാറണ്ടായിരുന്നു. (ബുഖാരി. 4. 56. 779)
-
ഹൂദൈഫ: (റ) പറയുന്നു: ജനങ്ങള്‍ നന്മയെക്കുറിച്ചാണ് നബി ﷺ യോട് സാധാരണയായി ചോദിക്കാറുളളത്. ഞാന്‍ തിന്മയെക്കുറിച്ചും. അതെന്നെ ബാധിച്ചെങ്കിലോ എന്ന ഭയം കാരണം ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അജ്ഞാനകാലത്തിലും തിന്മയിലുമായിരുന്നു അപ്പോഴാണ് അല്ലാഹു ഞങ്ങള്‍ക്ക് ഈ നന്മ കൊണ്ടുവന്നത്. ഇനി ഈ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? അതെയെന്ന് നബി ﷺ മറുപടി പറഞ്ഞു: ഞാന്‍ ചോദിച്ചു. പിന്നീട് ആ തിന്മക്കുശേഷം വല്ല നന്മയുമുണ്ടാകുമോ? അതെ, നബി ﷺ പ്രത്യുത്തരം നല്‍കി. നബി ﷺ തുടര്‍ന്ന് പ്രസ്താവിച്ചു: അതില്‍ കലക്കമുണ്ടാകും. എന്താണ് അതിലെ കലക്കം എന്ന് ഞാന്‍ ചോദിച്ചു. നബി ﷺ അരുളി: എന്‍റെ മാര്‍ഗ്ഗദര്‍ശനം വിട്ട് മറ്റു മാര്‍ഗ്ഗം സ്വീകരിക്കുന്ന ഒരു ജനത നലിവില്‍ വരും. അവരില്‍ നന്മയും തിന്മയും നീ കാണും. ഞാന്‍ വീണ്ടും ചോദിച്ചു. ആ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? നബി ﷺ അരുളി: അതെ, നരകത്തിന്‍റെ കവാടങ്ങളിലേക്കു ക്ഷണിക്കുന്ന ചില ആളുകള്‍ വരും. വല്ലവനും അവരുടെ ആഹ്വാനം സ്വീകരിച്ചാല്‍ അവനെ അവരതില്‍ വീഴ്ത്തും. പ്രവാചകരേ! ആ വിഭാഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരിച്ചു തന്നാലും എന്നു പറഞ്ഞു. നബി ﷺ അരുളി: അവര്‍ നമ്മുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും. നമ്മുടെ ഭാഷ തന്നെയായിരിക്കും അവര്‍ സംസാരിക്കുക. ഞാന്‍ ചോദിച്ചു. പ്രവാചകരേ! എന്‍റെ കാലത്താണവര്‍ വരുന്നതെങ്കില്‍ ഞാനെന്തു ചെയ്യണം? നബി ﷺ അരുളി: നീ മുസ്ലിംകളുടെ സംഘടനയേയും അവരുടെ നേതാവിനേയും ചേര്‍ന്നുകൊണ്ട് ജീവിക്കുക. ഞാന്‍ ചോദിച്ചു: അവര്‍ക്ക് സംഘടനയും നേതാവും ഇല്ലെങ്കിലോ? നബി ﷺ അരുളി: ആ വിഭാഗങ്ങളെയെല്ലാം നീ വിട്ട് അകന്ന് നില്‍ക്കുക. നീ ഒരു വൃക്ഷത്തിന്‍റെ മൂട് കടിച്ചുപിടിച്ചുകൊണ്ട് നിന്നാലും വിരോധമില്ല. മരണം വരേക്കും ആ നിലയില്‍ ഉറച്ചു നില്‍ക്കുക. (ബുഖാരി. 4. 56. 803)
-
അബൂഹൂറൈറ (റ) നിവേദനം: നബി ﷺ അരുളി: ഏകദേശം മുപ്പതോളം നുണപറയുന്ന ദജ്ജാലുകള്‍ രംഗപ്രവേശനം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അല്ലാഹുവിന്‍റെ ദൂതന്മാരാണ് ഞങ്ങളെന്ന് അവരെല്ലാവരും ജല്‍പ്പിക്കുന്നതാണ്. (ബുഖാരി. 4. 56. 806)
-
ബറാഅ് (റ) നിവേദനം: ഒരു മനുഷ്യന്‍ അല്‍കഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാന്‍ തുടങ്ങി. ഉടനെ ആ മനുഷ്യന്‍ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി ﷺ അരുളി: നീ ഇനിയും ഓതിക്കൊളളുക. ഖുര്‍ആന്‍ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി. 4. 56. 811)
-
ഇബ്നുമസ്ഊദ് (റ) നിവേദനം: നബി ﷺ യുടെ കാലത്തു ചന്ദ്രന്‍ രണ്ടു ഭാഗമായി പിളര്‍ന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ സാക്ഷി നില്‍ക്കുവിന്‍ . (ബുഖാരി. 4. 56. 830)
-
അനസ് (റ) നിവേദനം: മക്കാ നിവാസികള്‍ പ്രവാചകനോട് അവര്‍ക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ചന്ദ്രന്‍ പിളര്‍ന്നത് നബി ﷺ അവര്‍ക്ക് കാണിച്ചുകൊടുത്തു. (ബുഖാരി. 4. 56. 831)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ യുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ചിലരെ ഞങ്ങള്‍ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങള്‍ മഹത്വപ്പെടുത്തും. ശേഷം ഉമര്‍ (റ) നെ. ശേഷം ഉസ്മാന്‍ (റ) നെ. (ബുഖാരി. 5. 57. 7)
-
അബുഹുറൈറ (റ) പറയുന്നു: നബി ﷺ അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്‍റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി. 5. 57. 38)
-
അനസ് (റ) നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റുളള ഭക്ഷണത്തിന്‍റെ മേല്‍ ഇറച്ചിക്കറി ചേര്‍ത്ത പത്തിരിക്ക് ഉളള ശ്രേഷ്ഠതയാണ് ആയിശ:ക്ക് മറ്റുളള സ്ത്രീകളുടെ മേല്‍ ഉളള ശ്രേഷ്ഠത. (ബുഖാരി. 5. 57. 114)
-
ആയിശ: (റ) നിവേദനം: നബി ﷺ മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ! ഖൈബറില്‍ വെച്ച് ഞാന്‍ ഭക്ഷിച്ച വിഷം കലര്‍ത്തിയ മാംസത്തിന്‍റെ വേദന ഇതുവരെ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഇപ്പോള്‍ അത് അവസാനിക്കുന്നതിന്‍റെ സമയമാണ്. (ബുഖാരി. 5. 59. 713)
-
ആയിശ (റ) പറയുന്നു: നബി ﷺ ക്ക് മരണത്തിന്‍റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. (ബുഖാരി. 5. 59. 722)
-
ആയിശ (റ) നിവേദനം: നബി ﷺ മരണവേളയില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ എനിക്ക് മാപ്പ് തരികയും എനിക്ക് കരുണ ചെയ്യുകയും ചെയ്യണമേ. (ബുഖാരി. 5. 59. 724)
-
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി ﷺ മരണപ്പെട്ട രോഗാവസരത്തില്‍ അലി (റ) അവിടുത്തെയടുക്കല്‍ നിന്നും പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അബുല്‍ഹസ്സന്‍! നബിക്കെങ്ങനെയുണ്ട? അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നബി ﷺ ക്ക് സുഖമാണ്. അബ്ബാസ് (റ) അദ്ദേഹത്തിന്‍റെ കൈ പിടിച്ച് പറഞ്ഞു: അല്ലാഹു സത്യം! മൂന്നു ദിവസം കഴിഞ്ഞാല്‍ നീ വടിയുടെ അടിമയായിരിക്കും (നിസ്സഹായനായിരിക്കും) ഈ രോഗത്തില്‍ നബി ﷺ മരണപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നു. അബ്ദുല്‍മുത്തലിബ് പരമ്പരയില്‍പ്പെ്ടവരുടെ മരണവേളയിലുളള മുഖലക്ഷണം എനിക്കു നന്നായറിയാം. നമുക്കൊരുമിച്ച് നബി ﷺ യുടെയടുക്കലേക്ക് പോയി നബി ﷺ ക്ക് ശേഷം ഭരണകാര്യം ആരാണ് ഏറ്റെടുക്കേണ്ടതെന്ന് ചോദിയ്ക്കാം. ഭരണം ഏറ്റെടുക്കേണ്ടത് നാമാണെങ്കില്‍ അതു നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ നബി ﷺ നമ്മുടെ കാര്യത്തില്‍ അവരോട് വസീയത്ത് ചെയ്യുമല്ലോ. അലി പറഞ്ഞു. അല്ലാഹു സത്യം. നബി ﷺ യോട് നാം അത് അന്വേഷിക്കുമ്പോള്‍ അവിടുന്ന് നമുക്ക് തരികയില്ലെന്ന് അരുളിയെന്ന് വെയ്ക്കുക. പിന്നീട് ജനങ്ങളും അതു നമുക്ക് തരികയില്ല. അല്ലാഹു സത്യം. ഞാന്‍ നബി ﷺ യോടന്വേഷിക്കുകയേയില്ല. (ബുഖാരി. 5. 59. 728)
-
ആയിശ (റ) നിവേദനം: എന്‍റെ ഊഴദിവസം വീട്ടില്‍വെച്ച് എന്‍റെ നെഞ്ചില്‍കിടന്നുകൊണ്ട് നബി ﷺ മരണപ്പെട്ടത് അല്ലാഹു എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളില്‍പ്പെട്ടതാണ്. അല്ലാഹു എന്‍റെയും നബി ﷺ യുടെയും തുപ്പുനീരുകള്‍ കൂട്ടിച്ചേര്‍ത്തു. കയ്യില്‍ ഒരു മിസ്വാക്കുമായി അബ്ദുര്‍റഹ്മാന്‍ കടന്നുവന്നു. ഞാന്‍ നബി ﷺയെ താങ്ങിയിരിക്കുകയായിരുന്നു. നബി ﷺ അബ്ദുര്‍ റഹിമാന്‍റെ നേരെ നോക്കിയപ്പോള്‍ അവിടുന്ന് പല്ല് തേയ്ക്കാനാഗ്രഹിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാനത് സ്വീകരിക്കട്ടെയോ? നബി ﷺ സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു വാങ്ങി. അതു കൂടുതല്‍ കടുപ്പമുളളതായിരുന്നു. ഞാന്‍ പറഞ്ഞു. താങ്കള്‍ക്കുവേണ്ടി ഞാനതു ചതച്ച് മൃദുലമാക്കട്ടയോ? അപ്പോഴും നബി ﷺ സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു മൃദുവാക്കിക്കൊടുത്തു. നബി ﷺ അതുകൊണ്ട് പല്ലുതേച്ചു. നബി ﷺ യുടെ ഒരു വെളളപ്പാത്രമുണ്ടായിരുന്നു. അവിടുന്ന് ആ പാത്രത്തില്‍ കയ്യിട്ട് മുഖത്ത് തടവിക്കൊണ്ട് ഇങ്ങനെ അരുളി: ലാ ഇലാഹ ഇല്ലല്ലാഹു. മരണത്തിന് ചില വെപ്രാളങ്ങുണ്ട്. ശേഷം അവിടുന്ന് തന്‍റെ കൈ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നതരായ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ന്നെയെത്തിക്കേണമേ. അവസാനം അവിടുന്ന് മരണപ്പെട്ടു: കൈ തളര്‍ന്നു ചാഞ്ഞു. (ബുഖാരി. 5. 59. 730)
-
ആയിശ (റ) നിവേദനം: നബി ﷺ മരണപ്പെട്ടപ്പോള്‍ അബൂബക്കര്‍ അദ്ദേഹത്തെ ചുംബിച്ചു. (ബുഖാരി. 5. 59. 734)
-
ആയിശ (റ) നിവേദനം: രോഗം പിടിച്ച് കിടക്കുമ്പോള്‍ ഞങ്ങള്‍ മരുന്ന് തൊട്ടുകൊടുത്തു. നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് നബി ﷺ ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു. രോഗിക്ക് മരുന്നിനോടുളള വെറുപ്പ് കൊണ്ടാണ് അങ്ങിനെ അരുളുന്നത്. നബി ﷺ ക്ക് ബോധം വന്നപ്പോള്‍ അവിടുന്ന് അരുളി: നിങ്ങളെന്നെ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ. ഞങ്ങള്‍ പറഞ്ഞു. രോഗി മരുന്ന് വെറുക്കും. അത് സ്വാഭാവികമാണ്. നബി ﷺ അരുളി: ഞാന്‍ നോക്കി നില്ക്കവേ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിച്ചാലല്ലാതെ ഈ വീട്ടിലുളള ഒരാളെയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രം ഒഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല. (ബുഖാരി. 5. 59. 735)
-
അനസ് (റ) പറയുന്നു: നബി ﷺ ക്ക് രോഗം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടായിക്കൊണ്ടിരുന്നു. അപ്പോള്‍ ഫാത്തിമ (റ) പറഞ്ഞു: ഹാ ഹോ! എന്‍റെ പിതാവിന്‍റെ കഷ്ടപ്പാട്. നബി ﷺ അരുളി: ഈ ദിവസത്തിനുശേഷം നിന്‍റെ പിതാവിന് കഷ്ടപ്പാടുകളൊന്നും ഉണ്ടാവില്ല. നബി ﷺ മരണപ്പെട്ടപ്പോള്‍ ഫാത്തിമ (റ) പറഞ്ഞു: എന്‍റെ പിതാവിന്‍റെ കഷ്ടപ്പാട്: അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയ്ക്ക് രക്ഷിതാവ് ഉത്തരം നല്കിയല്ലോ. (ബുഖാരി. 5. 59. 739)
-
ആയിശ (റ) പറയുന്നു: നബി ﷺ ആരോഗ്യവാനായിരുന്ന സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ തനിക്കുളള സ്ഥാനം കാണിച്ചു കൊടുക്കപ്പെടാതെ ഒരു നബിയും മരണപ്പെട്ടിട്ടില്ല. നബി ﷺ ക്ക് മരണത്തിന്‍റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് എന്‍റെ മേല്‍ ചാരിക്കിടന്നു. അങ്ങിനെ അബോധാവസ്ഥ അദ്ദേഹത്തെ ബാധിച്ചു. അതില്‍ നിന്ന് തെളിഞ്ഞപ്പോള്‍ വീട്ടിന്‍റെ മേല്‍പ്പുരയിലേക്ക് തുറിച്ചുനോക്കി ക്കൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. അപ്പോള്‍ ഞാന്‍ പറഞ്ഞു: എങ്കില്‍ ഞങ്ങളെ അദ്ദേഹം തിരഞ്ഞെടുക്കുകയില്ല. (ബുഖാരി. 5. 59. 740)
-
ബറാഅ് (റ) പറയുന്നു: നബി ﷺ യുടെ കൂടെ ഞാന്‍ 15 യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. (ബുഖാരി. 5. 59. 748)
-
ഇബ്നുബുര്‍ദ്ദ (റ) പറയുന്നു:അദ്ദേഹത്തിന്‍റെ പിതാവ് നബി ﷺ യുടെ കൂടെ 16 യുദ്ധം ചെയ്തിട്ടുണ്ട്. (ബുഖാരി. 5. 59. 749)
-
ഇബ്നുഅബ്ബാസ് (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു പറഞ്ഞു: മനുഷ്യന്‍ എന്നെ നിഷേധിച്ചു. അവന് അതിന്നധികാരമില്ല. അവന്‍ എന്നെ ശകാരിച്ചു. അവന് അതിന്നും അധികാരമുണ്ടായിരുന്നില്ല. അവന്‍ എന്നെ നിഷേധിച്ചതു അവനെ മരണത്തിനുമുമ്പുളള രൂപത്തില്‍ പുനര്‍ജ്ജീവിപ്പിക്കുവാന്‍ എനിക്ക് സാധ്യമല്ലെന്ന് അവന്‍ വാദിച്ചതാണ്. എന്നെ ശകാരിച്ചുവെന്ന് പറഞ്ഞത് എനിക്ക് സന്താനമുണ്ടെന്ന അവന്‍റെ വാദവും. സഹധര്‍മ്മിണിയെയും സന്താനത്തേയും സ്വീകരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധനാണ് ഞാന്‍. (ബുഖാരി. 6. 60. 9)
-
അബുഹുറൈറ (റ) പറയുന്നു: വേദക്കാര്‍ തൌറാത്ത് മുസ്ലിംകള്‍ക്ക് ഹിബ്രു ഭാഷയില്‍ വായിച്ചുകേള്‍പ്പിച്ച് അറബിഭാഷയില്‍ വിശദീകരിച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ നബി ﷺ പറഞ്ഞു: വേദക്കാരുടെ ഒരു വാക്കും നിങ്ങള്‍ വിശ്വസിക്കരുത്. നിഷേധിക്കുകയുമരുത്. അല്ലാഹുവിലും ഞങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് മാത്രം പറഞ്ഞുകൊളളുക. (ബുഖാരി. 6. 60. 12)
-
ഹുദൈഫ: (റ) പറയുന്നു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചിലവ് ചെയ്യുവീന്‍. നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് നിങ്ങള്‍ ഇടരുത് (2:195) എന്ന സൂക്തം യുദ്ധത്തില്‍ ചിലവ് ചെയ്യുന്നതിനെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. (ബുഖാരി. 6. 60. 41)
-
ഇബ്നുഅബ്ബാസ് (റ) പറയുന്നു: നബി ﷺ ഒരു ദിവസം സഫാ മല മേല്‍ കയറി നിന്ന് പ്രഭാതത്തില്‍ വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഖൂറൈശികള്‍ ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്‍ക്കെന്തുപറ്റി? നബി ﷺ അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ? അതെയെന്നവര്‍ മറുപടി പറഞ്ഞു. നബി ﷺ അരുളി: ശരി, എങ്കില്‍ അല്ലാഹുവില്‍ നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ വന്നവനാണ് ഞാന്‍. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദര്‍ഭത്തിലാണ്" അബൂലഹബിന്‍റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)
-
അബ്ദുല്ല (റ) പറയുന്നു: നബി ﷺ ഒരിക്കല്‍ പ്രസംഗത്തിനിടയില്‍ സാലിഹ് നബി (അ) യുടെ ഒട്ടകത്തെയും അതിനെ അറുത്തവനേയും കുറിച്ച് അരുളുന്നതു അദ്ദേഹം കേട്ടു. ആ സമൂഹത്തിലെ അങ്ങേയറ്റത്തെ ദുഷ്ടന്‍ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്ന വാക്കിന് അബൂസംഅതിനെപ്പോലെ തന്‍റെ ജനതയില്‍ ശക്തനും സുരക്ഷിതനും ദുഷ്ടനുമായി ജീവിച്ചിരുന്ന ഒരു പുരുഷന്‍ ആ ഒട്ടകത്തിന്‍റെ നേരെ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്നാണര്‍ത്ഥമെ്ന് നബി ﷺ അരുളി. തുടര്‍ന്ന് നബി ﷺ സ്ത്രീകളെക്കുറിച്ചു അരുളുകയുണ്ടായി. നിങ്ങളിലൊരാള്‍ അടിമയെ അടിക്കും പോലെ സ്വപത്നിയെ അടിക്കും. അതേ ദിവസം അവളോടൊപ്പം ശയിക്കുകയും ചെയ്യും. തുടര്‍ന്ന് കൊണ്ട് മറ്റുളളവര്‍ക്ക് കീഴ്വായു പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരേയും നബി ﷺ ഉപദേശിച്ചു. തങ്ങളില്‍ നിന്ന് സംഭവിക്കാറുളള കാര്യത്തെക്കുറിച്ച് എന്തിനാണ് ചിരിക്കുന്നതെന്ന് നബി ﷺ ചോദിച്ചു. സുബൈറിബ്നുല്‍ അഖാമിന്‍റെ പിതൃവ്യന്‍ അബൂസംഅതിനെപ്പോലെ എന്നാണ് മറ്റൊരു നിവേദനത്തില്‍ വന്നിട്ടുളളത്. (ബുഖാരി. 6. 60. 466)
-
ആയിശ (റ) നിവേദനം: നിനക്ക് നാം കൗസർ നല്‍കിയിരിക്കുന്നുവെന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: നബിക്ക് പരലോകത്തുവെച്ച് നല്‍കപ്പെടുന്ന നദിയാണ്. അതിന്‍റെ ഇരു കരകളിലും ഉളള് ഓട്ടയായ മുത്തുകളുണ്ടായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയെണ്ണം പാത്രങ്ങളുണ്ടായിരിക്കും അവിടെ. (ബുഖാരി. 6. 60. 489)