പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ (പ്രാരംഭം)  (1)

Home Up Next

  1. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .

  2. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

  3. പരമകാരുണികനും കരുണാനിധിയും.

  4. പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.

  5. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.(2)

  6. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍(3) ചേര്‍ക്കേണമേ.

  7. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല (4). പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.


1 വിശുദ്ധ ഖുര്‍ആന്‍റെ പ്രാരംഭമായതിനാല്‍ ഈ പേര് ലഭിച്ചു.

2. ആരാധനയും സഹായാര്‍ത്ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മനുഷ്യര്‍ വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിച്ചു പോന്നിട്ടുള്ളത് ആരാധ്യരില്‍ നിന്നും അഭൌതികമായ രീതിയില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രപഞ്ചനാഥനല്ലാത്ത ആരില്‍ നിന്നും അഭൌതിക സഹായം പ്രതീക്ഷിക്കുന്നതും അതിന്നായി പ്രാര്ത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ.

3. നിഷ്കളങ്കമായ ഏകദൈവാരാധനയുടെ മാര്‍ഗ്ഗത്തില്‍, അല്ലാഹുവോട് നേരിട്ടുള്ള പ്രാര്‍ത്ഥനയുടെ മാര്‍ഗ്ഗത്തില്‍, അഥവാ പ്രവചകന്മാരും സജ്ജനങ്ങളും പിന്തുടര്ന്ന കളങ്കമില്ലാത്ത തൌഹീദിന്‍റെ മാര്‍ഗ്ഗത്തില്‍ ഞങ്ങളെ ചേര്‍ക്കേണമേ എന്നര്‍ത്ഥം.

4.  'കോപത്തിന് ഇരയായവര്‍' എന്നതിന്‍റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്‍റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്‍റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൌരോഹിത്യത്തെ മതത്തിന്‍റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്ത്തന്നെ.

XncnsI