അദ്ധ്യായം 66: തഹ് രീം (നിഷിദ്ധമാക്കല്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
2 നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും.
3 നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട്‌ ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) എന്നിട്ട്‌ ആ ഭാര്യ അത്‌ (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട്‌ (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക്‌ ആരാണ്‌ ഈ വിവരം അറിയിച്ചു തന്നത്‌ ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ്‌ എനിക്ക്‌ വിവരമറിയിച്ചു തന്നത്‌.
നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌.
5 (പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
6 സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കല്‍പിക്കപ്പെടുന്നത്‌ എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
7 സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന്‌ ഒഴികഴിവ്‌ പറയേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനു മാത്രമാണ്‌ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുന്നത്‌.
8 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട്‌ മടങ്ങുക. നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
9 ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!
10 സത്യനിഷേധികള്‍ക്ക്‌ ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട്‌ ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട്‌ അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക്‌ ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന്‌ പറയപ്പെടുകയും ചെയ്തു.
11 സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

കുറിപ്പുകൾ: സൂറത്തുത്തഹ്‌രീം (66)

1. അനുവദനീയമായത് നിഷിദ്ധമാക്കൽ: തൻ്റെ ഭാര്യമാരുടെ തൃപ്തിക്കായി അല്ലാഹു അനുവദിച്ചു നൽകിയ ഒരു കാര്യം (തേൻ ഉപയോഗിക്കുന്നത് സംബന്ധിച്ച സംഭവം) പ്രവാചകൻ സ്വയം നിഷിദ്ധമാക്കിയതിനെ തിരുത്തിക്കൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. അല്ലാഹു അനുവദിച്ചതിനെ നിഷിദ്ധമാക്കാൻ പ്രവാചകന് പോലും അവകാശമില്ലെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. കുടുംബത്തിൻ്റെ സംരക്ഷണം: "വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക" (സൂക്തം 6) എന്ന സുപ്രധാന കൽപ്പന ഈ അധ്യായത്തിലാണ്. സ്വന്തം നില മെച്ചപ്പെടുത്തുന്നതോടൊപ്പം കുടുംബത്തെ സന്മാർഗ്ഗത്തിൽ വളർത്തേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്ന് ഇതിൽ ഊന്നിപ്പറയുന്നു.

3. തൗബത്തുൻ നസൂഹ (മനസ്സറിഞ്ഞുള്ള പശ്ചാത്താപം): നിഷ്കളങ്കമായ പശ്ചാത്താപത്തിലൂടെ (തൗബത്തുൻ നസൂഹ) അല്ലാഹുവിലേക്ക് മടങ്ങാൻ ഈ അധ്യായം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. അത്തരം പശ്ചാത്താപം പാപങ്ങൾ മായ്ക്കപ്പെടുവാനും സ്വർഗ്ഗപ്രവേശനത്തിനും കാരണമാകുമെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

4. രണ്ട് മോശം മാതൃകകൾ: നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും ഭാര്യമാരെ സത്യനിഷേധികൾക്ക് ഉദാഹരണമായി അല്ലാഹു ചൂണ്ടിക്കാണിക്കുന്നു. അവർ പ്രവാചകന്മാരുടെ ഭാര്യമാരായിരുന്നിട്ടും സത്യത്തെ വഞ്ചിച്ചതിനാൽ ആ ബന്ധം അവരെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷിച്ചില്ല. ഇത് വിശ്വാസം വ്യക്തിപരമാണെന്ന് പഠിപ്പിക്കുന്നു.

5. രണ്ട് ഉത്തമ മാതൃകകൾ: വിശ്വാസികൾക്ക് മാതൃകയായി ഫിർഔൻ്റെ ഭാര്യ ആസിയയെയും (അക്രമിയായ ഭർത്താവിനിടയിലും വിശ്വാസം കാത്തവൾ), ഇംറാൻ്റെ മകൾ മർയമിനെയും (തൻ്റെ ചാരിത്ര്യം കാത്തുസൂക്ഷിച്ചവൾ) അല്ലാഹു ഉയർത്തിക്കാട്ടുന്നു. സാഹചര്യം എന്തുതന്നെയായാലും സത്യത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കുമെന്ന് ഇത് തെളിയിക്കുന്നു.