അദ്ധ്യായം 62: ജുമുഅ (വെള്ളിയാഴ്ച ദിവസം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
2 അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ്‌ വ്യക്തമായ വഴികേടിലായിരുന്നു.
3 അവരില്‍പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു) അവനാകുന്നു പ്രതാപിയും യുക്തിമാനും.
4 അത്‌ അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ നല്‍കുന്നു. അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നവനത്രെ.
5 തൌറാത്ത്‌ സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട്‌ അത്‌ ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത്‌ പോലെയാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല.
6 (നബിയേ,) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന്‌ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
7 എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്‍റെ ഫലമായി അവര്‍ ഒരിക്കലും അത്‌ കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു.
8 (നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന്‌ നിങ്ങള്‍ ഓടി അകലുന്നുവോ അത്‌ തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.
9 സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.
10 അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
11 അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക്‌ പിരിഞ്ഞ്‌ പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്‌. നീ പറയുക: അല്ലാഹുവിന്‍റെ അടുക്കലുള്ളത്‌ വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.

കുറിപ്പുകൾ: സൂറത്തുൽ ജുമുഅ (62)

1. നിരക്ഷരരിലെ പ്രവാചകൻ: അല്ലാഹുവിൻ്റെ വലിയൊരു അനുഗ്രഹമായി, അക്ഷരജ്ഞാനമില്ലാത്ത ഒരു ജനതയിലേക്ക് (അറബികൾ) അവരിൽ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ചതിനെക്കുറിച്ച് ഈ അധ്യായം പറയുന്നു. ജനങ്ങളെ സംസ്കരിക്കുകയും ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയുമാണ് പ്രവാചകൻ്റെ ദൗത്യമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. ഗ്രന്ഥം ചുമക്കുന്ന കഴുതയുടെ ഉപമ: തൗറാത്ത് (Torah) നൽകപ്പെട്ടിട്ടും അത് പ്രാവർത്തികമാക്കാത്തവരെ ഗ്രന്ഥക്കെട്ടുകൾ ചുമക്കുന്ന കഴുതയോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നത് (സൂക്തം 5). അറിവുണ്ടായിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്തവർക്ക് ഇതിൽ വലിയ താക്കീതുണ്ടെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. യഹൂദരോടുള്ള വെല്ലുവിളി: തങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ടിരുന്ന യഹൂദരോട്, എങ്കിൽ നിങ്ങൾ മരണത്തെ കൊതിക്കുവിൻ എന്ന് അല്ലാഹു വെല്ലുവിളിക്കുന്നു. എന്നാൽ അവർ ചെയ്തുകൂട്ടിയ തെറ്റുകൾ കാരണം അവർ ഒരിക്കലും മരിക്കാൻ ആഗ്രഹിക്കില്ലെന്ന് ഖുർആൻ തുറന്നുകാട്ടുന്നു.

4. ജുമുഅ നമസ്കാരത്തിൻ്റെ പ്രാധാന്യം: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാൽ കച്ചവടവും മറ്റും ഉപേക്ഷിച്ച് അല്ലാഹുവെ സ്മരിക്കാൻ ധൃതിപ്പെടണമെന്ന് ഈ അധ്യായം കൽപ്പിക്കുന്നു (സൂക്തം 9). നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ വ്യാപിക്കാനും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ തേടാനും (ജോലി/കച്ചവടം) അനുവാദമുണ്ട്.

5. വിനോദവും ഭൗതിക ലാഭവും: നമസ്കാരത്തിനിടയിൽ കച്ചവടസംഘമോ വിനോദമോ കണ്ടപ്പോൾ പ്രവാചകനെ നിർത്തി ഓടിപ്പോയ ചിലരുടെ സ്വഭാവത്തെ ഈ അധ്യായം വിമർശിക്കുന്നു. വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമായത് അല്ലാഹുവിൻ്റെ പക്കലുള്ള പ്രതിഫലമാണെന്നും അവൻ ഏറ്റവും നല്ല ഉപജീവനം നൽകുന്നവനാണെന്നും ഖുർആൻ ഓർമ്മിപ്പിക്കുന്നു.