അദ്ധ്യായം 56: അല്‍ വാഖിഅ (സംഭവം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ആ സംഭവം സംഭവിച്ച്‌ കഴിഞ്ഞാല്‍.
إِذَا وَقَعَتِ الْوَاقِعَةُ
2 അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
لَيْسَ لِوَقْعَتِهَا كَاذِبَةٌ
3 (ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.
خَافِضَةٌ رَّافِعَةٌ
4 ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
إِذَا رُجَّتِ الْأَرْضُ رَجًّا
5 പര്‍വ്വതങ്ങള്‍ ഇടിച്ച്‌ പൊടിയാക്കപ്പെടുകയും;
وَبُسَّتِ الْجِبَالُ بَسًّا
6 അങ്ങനെ അത്‌ പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
فَكَانَتْ هَبَاء مُّنبَثًّا
7 നിങ്ങള്‍ മൂന്ന്‌ തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.
وَكُنتُمْ أَزْوَاجًا ثَلَاثَةً
8 അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ്‌ ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ
9 മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ്‌ ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ
10 (സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
وَالسَّابِقُونَ السَّابِقُونَ
11 അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
أُوْلَئِكَ الْمُقَرَّبُونَ
12 സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
فِي جَنَّاتِ النَّعِيمِ
13 പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ഒരു വിഭാഗവും
ثُلَّةٌ مِّنَ الْأَوَّلِينَ
14 പില്‍ക്കാലക്കാരില്‍ നിന്ന്‌ കുറച്ചു പേരുമത്രെ ഇവര്‍.
وَقَلِيلٌ مِّنَ الْآخِرِينَ
15 സ്വര്‍ണനൂലുകൊണ്ട്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍
عَلَى سُرُرٍ مَّوْضُونَةٍ
16 അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ
17 നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ
18 കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
19 അതു (കുടിക്കുക) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
لَا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ
20 അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ
21 അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.)
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
22 വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
وَحُورٌ عِينٌ
23 (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ
24 അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ്‌ (അതെല്ലാം നല്‍കപ്പെടുന്നത്‌)
جَزَاء بِمَا كَانُوا يَعْمَلُونَ
25 അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച്‌ കേള്‍ക്കുകയില്ല.
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
26 സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
إِلَّا قِيلًا سَلَامًا سَلَامًا
27 വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ
28 മുള്ളില്ലാത്ത ഇലന്തമരം,
فِي سِدْرٍ مَّخْضُودٍ
29 അടുക്കടുക്കായി കുലകളുള്ള വാഴ,
وَطَلْحٍ مَّنضُودٍ
30 വിശാലമായ തണല്‍,
وَظِلٍّ مَّمْدുൂദٍ
31 സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
وَمَاء مَّسْكُوبٍ
32 ധാരാളം പഴവര്‍ഗങ്ങള്‍,
وَفَاكِهَةٍ كَثِيرَةٍ
33 നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ
34 ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
وَفُرُشٍ مَّرْفُوعَةٍ
35 തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
إِنَّا أَنشَأْنَاهُنَّ إِنشَاء
36 അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
فَجَعَلْنَاهُنَّ أَبْكَارًا
37 സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
عُرُبًا أَتْرَابًا
38 വലതുപക്ഷക്കാര്‍ക്ക്‌ വേണ്ടിയത്രെ അത്‌.
لِّأَصْحَابِ الْيَمِينِ
39 പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ഒരു വിഭാഗവും
ثُلَّةٌ مِّنَ الْأَوَّلِينَ
40 പിന്‍ഗാമികളില്‍ നിന്ന്‌ ഒരു വിഭാഗവും ആയിരിക്കും അവര്‍.
وَثُلَّةٌ مِّنَ الْآخِرِينَ
41 ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ
42 തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
فِي سَمُومٍ وَحَمِيمٍ
43 കരിമ്പുകയുടെ തണല്‍
وَظِلٍّ مِّن يَحْمُومٍ
44 തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
لَّا بَارِدٍ وَلَا كَرِيمٍ
45 എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ്‌ സുഖലോലുപന്‍മാരായിരുന്നു.
إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَ
46 അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ
47 അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ
48 ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
أَوَ آبَاؤُنَا الْأَوَّلُونَ
49 നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ
50 ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
لَمَجْمُوعُونَ إِلَى مِيقَاتِ يَوْمٍ مَّعْلُومٍ
51 എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ
52 തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന്‌ അതായത്‌ സഖ്ഖൂമില്‍ നിന്ന്‌ ഭക്ഷിക്കുന്നവരാകുന്നു.
لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ
53 അങ്ങനെ അതില്‍ നിന്ന്‌ വയറുകള്‍ നിറക്കുന്നവരും,
فَمَالِؤُونَ مِنْهَا الْبُطُونَ
54 അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന്‌ കുടിക്കുന്നവരുമാകുന്നു.
فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ
55 അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
فَشَارِبُونَ شُرْبَ الْهِيمِ
56 ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
هَذَا نُزُلُهُمْ يَوْمَ الدِّينِ
57 നാമാണ്‌ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ്‌ (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?
نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ
58 അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَفَرَأَيْتُم مَّا تُمْنُونَ
59 നിങ്ങളാണോ അത്‌ സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ
60 നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
61 (നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക്‌ അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
عَلَى أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ
62 ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല.
وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَى فَلَوْلَا تَذكَّرُونَ
63 എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَفَرَأَيْتُم مَّا تَحْرُثُونَ
64 നിങ്ങളാണോ അത്‌ മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നവന്‍?
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ
65 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
لَوْ نَشَاء لَجَعَلْنَاهُ حُطَامًا فَظَلَلْتُمْ تَفَكَّهُونَ
66 തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
إِنَّا لَمُغْرَمُونَ
67 അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.
بَلْ نَحْنُ مَحْرُومُونَ
68 ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَفَرَأَيْتُمُ الْمَاء الَّذِي تَشْرَبُونَ
69 നിങ്ങളാണോ അത്‌ മേഘത്തിന്‍ നിന്ന്‌ ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.
أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ
70 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?
لَوْ نَشَاء جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ
71 നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ
72 നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِؤُونَ
73 നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്‌ ഒരു ജീവിതസൌകര്യവും.
نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ
74 ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
75 അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ
76 തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.
وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ
77 തീര്‍ച്ചയായും ഇത്‌ ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
إِنَّهُ لَقُرْآنٌ كَرِيمٌ
78 ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.
فِي كِتَابٍ مَّكْنُونٍ
79 പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത്‌ സ്പര്‍ശിക്കുകയില്ല.
لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ
80 ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
تَنزِيلٌ مِّن رَّبِّ الْعَالَمِينَ
81 അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച്‌ കാണിക്കുന്നത്‌?
أَفَبِهَذَا الْحَدِيثِ أَنتُم مُّدْهِنُونَ
82 സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
83 എന്നാല്‍ അത്‌ (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ (നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌?)
فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
84 നിങ്ങള്‍ അന്നേരത്ത്‌ നോക്കിക്കൊണ്ടിരിക്കുമല്ലോ.
وَأَنتُمْ حِينَئِذٍ تَنظُرُونَ
85 നാമാണ്‌ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَكِن لَّا تُبْصِرُونَ
86 അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍
فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ
87 നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
تَرْجِعُونَهَا إِن كُنتُمْ صَادِقِينَ
88 അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ
89 (അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ
90 എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
وَأَمَّا إِن كَانَ مِنَ أَصْحَابِ الْيَمِينِ
91 വലതുപക്ഷക്കാരില്‍പെട്ട നിനക്ക്‌ സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ
92 ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ
93 ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
فَنُزُلٌ مِّنْ حَمِيمٍ
94 നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌)
وَتَصْلِيَةُ جَحِيمٍ
95 തീര്‍ച്ചയായും ഇതു തന്നെയാണ്‌ ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
إِنَّ هَذَا لَهُوَ حَقُّ الْيَقِينِ
96 ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ