വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍
അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ
അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍
നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്.
അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്.
വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു
ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു.
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍
വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്
അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക.
യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു
ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ
മറ്റു ചിലരെ കൊണ്ട് പരീക്ഷേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ
അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.
۞ അവര്‍ ഭൂമിയില്‍ക്കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ
പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ
സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി
നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്; തീര്‍ച്ച. സത്യനിഷേധികളാകട്ടെ
(ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം.
തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍
സ്വന്തം ദുഷ്‌പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെപ്പോലെയാണോ?
അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്.
എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്ത് പോയാല്‍ വേദവിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍
(പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു
അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്.
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും
അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത്
അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും?
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ
പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.)
നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്
തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട് തിരിച്ചുപോയവരാരോ,
അവര്‍ക്ക് പിശാച് (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീര്‍ച്ച. അവര്‍ക്ക് അവന്‍
(വ്യാമോഹങ്ങള്‍) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.
അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍
നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്. അവര്‍ രഹസ്യമാക്കി വെക്കുന്നത്
അല്ലാഹു അറിയുന്നു.
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു. അങ്ങനെ
അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീര്‍ച്ചയായും നിനക്ക്
അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അറിയുന്നു.
നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം
തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം
പരീക്ഷിക്കുക തന്നെ ചെയ്യും.
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും,
തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ
തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍
നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും,
എന്നിട്ട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ
ഇല്ല.
ആകയാല്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍
എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്.
നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.
ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത
പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. നിങ്ങളോട്
നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.
നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ
ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍
കൊണ്ടു വരികയും ചെയ്യുമായിരുന്നു.
1. സത്യവും അസത്യവും തമ്മിലുള്ള വേർതിരിവ്:
അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നവരുടെ കർമ്മങ്ങൾ ഫലശൂന്യമാണെന്നും, മുഹമ്മദ് നബിക്ക്
അവതരിപ്പിക്കപ്പെട്ട സത്യത്തിൽ വിശ്വസിച്ചവരുടെ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുമെന്നും ഈ അധ്യായം
വ്യക്തമാക്കുന്നു. സത്യവിശ്വാസികൾ സത്യത്തെയും സത്യനിഷേധികൾ അസത്യത്തെയുമാണ് പിന്തുടരുന്നതെന്ന് അമാനി
തഫ്സീർ വിവരിക്കുന്നു.
2. യുദ്ധവും പരീക്ഷണവും:
ഇസ്‌ലാമിക ചരിത്രത്തിലെ നിർണ്ണായക ഘട്ടത്തിൽ അവതരിച്ച ഈ അധ്യായം സത്യനിഷേധികളുമായുള്ള പോരാട്ടത്തെക്കുറിച്ച്
പ്രതിപാദിക്കുന്നു. വിശ്വാസികളിൽ നിന്ന് ത്യാഗസന്നദ്ധരായവരെയും അല്ലാത്തവരെയും വേർതിരിച്ചറിയാനുള്ള
അല്ലാഹുവിൻ്റെ പരീക്ഷണമാണ് യുദ്ധമെന്ന് ഇതിൽ ഓർമ്മിപ്പിക്കുന്നു.
3. സ്വർഗ്ഗത്തിലെ അരുവികൾ:
ഭക്തർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗത്തിലെ നാലുതരം അരുവികളെക്കുറിച്ച് ഈ അധ്യായം വിവരിക്കുന്നു (സൂക്തം
15). രുചിഭേദം വരാത്ത തെളിനീർ, മാറ്റം വരാത്ത പാൽ, കുടിക്കുന്നവർക്ക് ആസ്വാദ്യകരമായ മദ്യം,
ശുദ്ധീകരിക്കപ്പെട്ട തേൻ എന്നിവയുടെ അരുവികൾ അവിടെയുണ്ടെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ കാണാം.
4. കപടവിശ്വാസികളുടെ (മുനാഫിഖുകൾ) ഭീരുത്വം:
യുദ്ധത്തിന് കൽപ്പന ലഭിക്കുമ്പോൾ മരണഭയം കാരണം കണ്ണുകൾ ഉരുട്ടി നോക്കുന്ന കപടവിശ്വാസികളുടെ സ്വഭാവം ഈ
അധ്യായത്തിൽ ചിത്രീകരിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ടെന്നും അവർ സത്യത്തെ ഉൾക്കൊള്ളാൻ
ഭയപ്പെടുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു.
5. പിന്തിരിഞ്ഞുപോയാലുള്ള ഭവിഷ്യത്ത്:
വിശ്വാസികൾ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞുപോയാൽ അല്ലാഹു നിങ്ങളെ മാറ്റി പകരം മറ്റൊരു ജനതയെ
കൊണ്ടുവരുമെന്നും, അവർ നിങ്ങളെപ്പോലെയാകില്ലെന്നും ഈ അധ്യായത്തിൻ്റെ അവസാനത്തിൽ ഗൗരവമേറിയ താക്കീത്
നൽകുന്നു. സത്യദീനിൻ്റെ സംരക്ഷണം വിശ്വാസികളുടെ ബാ