37: സ്വാഫ്ഫാത്ത് (അണിനിരന്നവ‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,
1 وَالصَّافَّاتِ صَفًّا
എന്നിട്ട്‌ ശക്തിയായി തടയുന്നവരും,
2 فَالزَّاجِرَاتِ زَجْرًا
എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
3 فَالتَّالِيَاتِ ذِكْرًا
തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.
4 إِنَّ إِلَٰهَكُمْ لَوَاحِدٌ
അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.
5 رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.
6 إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
7 وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ
അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക്‌ (പിശാചുക്കള്‍ക്ക്‌) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ്‌ ഓടിക്കപ്പെടുകയും ചെയ്യും;
8 لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
ബഹിഷ്കൃതരായിക്കൊണ്ട്‌ അവര്‍ക്ക്‌ ശാശ്വതമായ ശിക്ഷയുമുണ്ട്‌.
9 دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ
പക്ഷെ, ആരെങ്കിലും പെട്ടെന്ന്‌ വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച്‌ കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.
10 إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
ആകയാല്‍ (നബിയേ,) നീ അവരോട്‌ (ആ നിഷേധികളോട്‌) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത്‌ അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത്‌ പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.
11 فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا ۚ إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ
പക്ഷെ, നിനക്ക്‌ അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.
12 بَلْ عَجِبْتَ وَيَسْخَرُونَ
അവര്‍ക്ക്‌ ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല.
13 وَإِذَا ذُكِّرُوا لَا يَذْكُرُونَ
അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
14 وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ
അവര്‍ പറയും: ഇത്‌ പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌.
15 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
(അവര്‍ പറയും:) മരിച്ച്‌ മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?
16 أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ
ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)
17 أَوَآبَاؤُنَا الْأَوَّلُونَ
പറയുക: അതെ. (അന്ന്‌) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.
18 قُلْ نَعَمْ وَأَنتُمْ دَاخِرُونَ
എന്നാല്‍ അത്‌ ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ്‌ നിന്ന്‌) നോക്കുന്നു.
19 فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക്‌ കഷ്ടം! ഇത്‌ പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!
20 وَقَالُوا يَا وَيْلَنَا هَٰذَا يَوْمُ الدِّينِ
(അവര്‍ക്ക്‌ മറുപടി നല്‍കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌.
21 هَٰذَا يَوْمُ الْفَصْلِ الَّذِي كُنتُم بِهِ تُكَذِّبُونَ
۞ (അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
22 ۞ احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ
അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക.
23 مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു.
24 وَقِفُوهُمْ ۖ إِنَّهُم مَّسْئُولُونَ
നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌
25 مَا لَكُمْ لَا تَنَاصَرُونَ
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.
26 بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.
27 وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ (ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു.)
28 قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാ തിരിക്കുകയാണുണ്ടായത്‌.
29 قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ
ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.
30 وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ ۖ بَلْ كُنتُمْ قَوْمًا طَاغِينَ
അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്‌.
31 فَحَقَّ عَلَيْنَا قَوْلُ رَبِّنَا ۖ إِنَّا لَذَائِقُونَ
അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.
32 فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ
അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.
33 فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ
തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട്‌ ചെയ്യുന്നത്‌ അപ്രകാരമാകുന്നു.
34 إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ
അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.
35 إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ
ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച്‌ കളയണമോ എന്ന്‌ ചോദിക്കുകയും ചെയ്യുമായിരുന്നു.
36 وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ
അല്ല, സത്യവും കൊണ്ടാണ്‌ അദ്ദേഹം വന്നത്‌. (മുമ്പ്‌ വന്ന) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
37 بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ
തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.
38 إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുള്ളു.
39 وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു.
40 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.
41 أُولَٰئِكَ لَهُمْ رِزْقٌ مَّعْلُومٌ
വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.
42 فَوَاكِهُ ۖ وَهُم مُّكْرَمُونَ
സൗഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.
43 فِي جَنَّاتِ النَّعِيمِ
അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
44 عَلَىٰ سُرُرٍ مُّتَقَابِلِينَ
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
45 يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ
വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം.
46 بَيْضَاءَ لَذَّةٍ لِّيّشَارِبِينَ
അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല.
47 لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും.
48 وَعِندَهُمْ قَاصِرَاتُ الطَّرْفِ عِينٌ
സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.
49 كَأَنَّهُنَّ بَيْضٌ مَّكْنُونٌ
ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട്‌ പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും
50 فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറയും: തീര്‍ച്ചയായും എനിക്ക്‌ ഒരു കൂട്ടുകാരനുണ്ടായിരുന്നു.
51 قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ
അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?
52 يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ
നാം മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക്‌ നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?
53 أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ
തുടര്‍ന്ന്‌ ആ വക്താവ്‌ (കൂടെയുള്ളവരോട്‌) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
54 قَالَ هَلْ أَنتُم مُّطَّلِعُونَ
എന്നിട്ട്‌ അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.
55 فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ
അദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
56 قَالَ تَاللَّهِ إِن كِدتَّ لَتُرْدِينِ
എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.
57 وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ
(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ
58 أَفَمَا نَحْنُ بِمَيِّتِينَ
നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.
59 إِلَّا مَوْتَتَنَا الْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ
തീര്‍ച്ചയായും ഇതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.
60 إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ
ഇതുപോലെയുള്ളതിന്‌ വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.
61 لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?
62 أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
63 إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ
നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.
64 إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ
അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
65 طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും.
66 فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ
പിന്നീട്‌ അവര്‍ക്ക്‌ അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.
67 ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ
പിന്നീട്‌ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാകുന്നു.
68 ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ
തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത്‌ വഴിപിഴച്ചവരായിട്ടാണ്‌.
69 إِنَّهُمْ أَلْفَوْا آبَاءَهُمْ ضَالِّينَ
അങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്‍പാടുകളിലൂടെ കുതിച്ചു പായുന്നു.
70 فَهُمْ عَلَىٰ آثَارِهِمْ يُهْرَعُونَ
ഇവര്‍ക്ക്‌ മുമ്പ്‌ പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്‌.
71 وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ
അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്‌.
72 وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ
എന്നിട്ട്‌ നോക്കൂ; ആ താക്കീത്‌ നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌.
73 فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ
അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.
74 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!
75 وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ
അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.
76 وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ
അദ്ദേഹത്തിന്‍റെ സന്തതികളെ നാം (ഭൂമിയില്‍) നിലനില്‍ക്കുന്നവരാക്കുകയും.
77 وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ
പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
78 وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
ലോകരില്‍ നൂഹിന്‌ സമാധാനം!
79 سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ
തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
80 إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
81 إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.
82 ثُمَّ أَغْرَقْنَا الْآخَرِينَ
۞ തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കക്ഷികളില്‍ പെട്ട ആള്‍ തന്നെയാകുന്നു ഇബ്രാഹീം.
83 ۞ وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ
നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദർഭം (ശ്രദ്ധേയമാകുന്നു.)
84 إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ
തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ്‌ നിങ്ങള്‍ ആരാധിക്കുന്നത്‌?
85 إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
86 أَإِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ
അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?
87 فَمَا ظَنُّكُم بِرَبِّ الْعَالَمِينَ
എന്നിട്ട്‌ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
88 فَنَظَرَ نَظْرَةً فِي النُّجُومِ
തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ അസുഖമാകുന്നു.
89 فَقَالَ إِنِّي سَقِيمٌ
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട്‌ പിന്തിരിഞ്ഞു പോയി.
90 فَتَوَلَّوْا عَنْهُ مُدْبِرِينَ
എന്നിട്ട്‌ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
91 فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?
92 مَا لَكُمْ لَا تَنطِقُونَ
തുടര്‍ന്ന്‌ അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട്‌ ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.
93 فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ
എന്നിട്ട്‌ അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ കുതിച്ച്‌ ചെന്നു.
94 فَأَقْبَلُوا إِلَيْهِ يَزِفُّونَ
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌?
95 قَالَ أَتَعْبُدُونَ مَا تَنْحِتُونَ
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌.
96 وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന്‌ (ഇബ്രാഹീമിന്‌) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയിൽ ഇട്ടേക്കുക.
97 قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ
അങ്ങനെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ്‌ ചെയ്തത്‌.
98 فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. അവന്‍ എനിക്ക്‌ വഴി കാണിക്കുന്നതാണ്‌.
99 وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ
എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ (പുത്രനായി) പ്രദാനം ചെയ്യേണമേ.
100 رَبِّ هَبْ لِي مِنَ الصَّالِحِينَ
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.
101 فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ
എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.
102 فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ
അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
103 فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
104 وَنَادَيْنَاهُ أَن يَا إِبْرَاهِيمُ
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
105 قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.
106 إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ
അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
107 وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
108 وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
ഇബ്രാഹീമിന്‌ സമാധാനം!
109 سَلَامٌ عَلَىٰ إِبْرَاهِيمَ
അപ്രകാരമാണ്‌ സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
110 كَذَٰلِكَ نَجْزِي الْمُحْسِنِينَ
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാകുന്നു.
111 إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനായിക്കൊണ്ട്‌ ഇസ്ഹാഖിനെപ്പറ്റിയും നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.
112 وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ
അദ്ദേഹത്തിനും ഇസ്ഹാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട്‌ തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌.
113 وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ
തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
114 وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ
അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന്‌ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
115 وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.
116 وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
അവര്‍ക്ക് നാം സ്പഷ്ടമായ ആ വേദഗ്രന്ഥം നല്‍കുകയും ചെയ്തു.
117 وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ
അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.
118 وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ
പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
119 وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ
മൂസായ്ക്കും ഹാറൂന്നും സമാധാനം!
120 سَلَامٌ عَلَىٰ مُوسَىٰ وَهَارُونَ
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
121 إِنَّا كَذٰلِكَ نَجْزِي الْمُحْسِنِينَ
തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
122 إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ
ഇല്യാസും ദൂതന്‍മാരിലൊരാള്‍ തന്നെ.
123 وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ
അദ്ദേഹം തന്‍റെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
124 إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ
നിങ്ങള്‍ ബഅ്ലിനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?
125 أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ
അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.
126 اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.
127 فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.
128 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
129 وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
ഇല്‍യാസിന്‌ സമാധാനം!
130 سَلَامٌ عَلَىٰ إِلْ يَاسِينَ
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
131 إِنَّا كَذٰلِكَ نجزی الْمُحْسِنِينَ
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
132 إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
ലൂത്വും ദൂതന്‍മാരിലൊരാള്‍ തന്നെ.
133 وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ
അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
134 إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
പിന്‍മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ.
135 إِلَّا عَجُوزًا فِي الْغَابِرِينَ
പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.
136 ثُمَّ دَمَّرْنَا الْآخَرِينَ
തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്‌.
137 وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച്‌ ഗ്രഹിക്കുന്നില്ലേ?
138 وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ
യൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ.
139 وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക്‌ ഒളിച്ചോടിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
140 إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ
എന്നിട്ട്‌ അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപ്പോയി.
141 فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ
അങ്ങനെ അദ്ദേഹം ആക്ഷേപത്തിന്‌ അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.
142 فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ
എന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
143 فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന്‌ കഴിഞ്ഞ്‌ കൂടേണ്ടി വരുമായിരുന്നു.
144 لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ
۞ എന്നിട്ട്‌ അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക്‌ നാം തള്ളി
145 ۞ فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ
അദ്ദേഹത്തിന്‍റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.
146 وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക്‌ നിയോഗിച്ചു.
147 وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ
അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക്‌ അവര്‍ക്ക്‌ നാം സുഖജീവിതം നല്‍കുകയും ചെയ്തു.
148 فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ
എന്നാല്‍ (നബിയേ,) നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന്‌ പെണ്‍മക്കളും അവര്‍ക്ക്‌ ആണ്‍മക്കളുമാണോ എന്ന്‌.
149 فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന്‌ അവര്‍ ദൃക്സാക്ഷികളായിരുന്നോ?
150 أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ
അറിഞ്ഞേക്കുക: അവര്‍ പറയുന്നത്‌ തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.
151 أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
അല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
152 وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ
ആണ്‍മക്കളെക്കാളുപരിയായി അവന്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തുവെന്നോ?
153 أَصْطَفَى الْبَنَاتِ عَلَى الْبَنِينَ
നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ്‌ നിങ്ങള്‍ വിധികല്‍പിക്കുന്നത്‌?
154 مَا لَكُمْ كَيْفَ تَحْكُمُونَ
നിങ്ങള്‍ ആലോചിച്ച്‌ നോക്കുന്നില്ലേ?
155 أَفَلَا تَذَكَّرُونَ
അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?
156 أَمْ لَكُمْ سُلْطَانٌ مُّبِينٌ
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
157 فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ
അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക്‌ ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന്‌ ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.
158 وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ
അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!
159 سُبْحَانَ اللَّهِ عَمَّا يَصِفُونَ
എന്നാല്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ (ഇതില്‍ നിന്നെല്ലാം) ഒഴിവാകുന്നു.
160 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും
161 فَإِنَّكُمْ وَمَا تَعْبُدُونَ
അല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.
162 مَا أَنتُمْ عَلَيْهِ بِفَاتِنِينَ
നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.
163 إِلَّا مَنْ هُوَ صَالِ الْجَحِيمِ
(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.
164 وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ അണിനിരന്ന്‌ നില്‍ക്കുന്നവര്‍.
165 وَإِنَّا لَنَحْنُ الصَّافُّونَ
തീർച്ചയായും ഞങ്ങള്‍ തന്നെയാണ്‌ (അല്ലാഹുവിന്‍റെ) പരിശുദ്ധിയെ പ്രകീർത്തിക്കുന്നവർ.
166 وَإِنَّا لَنَحْنُ الْمُسَبِّحُونَ
തീർച്ചയായും അവർ (സത്യനിഷേധികൾ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
167 وَإِن كَانُوا لَيَقُولُونَ
പൂർവ്വികന്മാരിൽ നിന്ന്‌ ലഭിച്ച വല്ല ഉൽബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കിൽ
168 لَوْ أَنَّ عِندَنَا ذِكْرًا مِّنَ الْأَوَّلِينَ
ഞങ്ങള്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരാവുക തന്നെ ചെയ്യുമായിരുന്നു.
169 لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ
എന്നിട്ട്‌ അവർ ഇതിൽ (ഈ വേദഗ്രന്ഥത്തിൽ) അവിശ്വസിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ അവർ പിന്നീട്‌ (കാര്യം) മനസ്സിലാക്കിക്കൊള്ളും.
170 فَكَفَرُوا بِهِ ۖ فَسَوْفَ يَعْلَمُونَ
ദൂതന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്മാരോട്‌ നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌.
171 وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ
തീർച്ചയായും അവർ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,
172 إِنَّهُمْ لَهُمُ الْمَنصُورُونَ
തീർച്ചയായും നമ്മുടെ സൈന്യം തന്നെയാണ്‌ ജേതാക്കളായിരിക്കുക എന്നും.
173 وَإِنَّ جُندَنَا لَهُمُ الْغَالِبُونَ
അതിനാല്‍ ഒരു അവധി വരെ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുക.
174 فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവർ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.
175 وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
അപ്പോൾ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവർ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌?
176 أَفَبِعَذَابِنَا يَسْتَعْجِلُونَ
എന്നാല്‍ അത്‌ അവരുടെ മുറ്റത്ത്‌ വന്ന്‌ ഇറങ്ങിയാൽ ആ താക്കീത്‌ നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!
177 فَإِذَا نَزَلَ بِسَاحَتِهِمْ فَسَاءَ صَبَاحُ الْمُنذَرِينَ
(അതിനാല്‍) ഒരു അവധി വരെ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുക.
178 وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവർ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.
179 وَأَبْصِرْ فَسَوْفَ يُبْصِرُونَ
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവർ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!
180 سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ
ദൂതന്‍മാര്‍ക്കു സമാധാനം!
181 وَسَلَامٌ عَلَى الْمُرْسَلِينَ
ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!
182 وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

കുറിപ്പുകൾ: സൂറത്തുസ്സ്വാഫ്ഫാത്ത് (37)

1. അണിനിരന്ന മലക്കുകൾ: അല്ലാഹുവിൻ്റെ കൽപ്പനകൾ ശിരസാവഹിക്കാൻ സദാ സജ്ജരായി അണിനിരന്നു നിൽക്കുന്ന മലക്കുകളെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണെന്ന് ഇത് ബോധ്യപ്പെടുത്തുന്നു.

2. ഇബ്രാഹീം നബിയും വലിയ ബലിയും: തൻ്റെ ഏക മകനെ ബലി നൽകാൻ കൽപ്പന ലഭിച്ചപ്പോൾ അത് നിറവേറ്റാൻ തയ്യാറായ ഇബ്രാഹീം നബിയുടെയും അതിന് വഴങ്ങിക്കൊടുത്ത മകൻ ഇസ്മാഈലിൻ്റെയും ചരിത്രം ഇതിൽ വിവരിക്കുന്നു. ഈ കഠിന പരീക്ഷണത്തിൽ വിജയിച്ച ഇബ്രാഹീം നബിക്ക് പകരമായി ഒരു ആടിനെ ബലി നൽകാൻ അല്ലാഹു നിശ്ചയിച്ചു. ഇതാണ് ലോകമുസ്‌ലിംകൾ ബലിപെരുന്നാളിലൂടെ അനുസ്മരിക്കുന്നത്.

3. ഇൽയാസ് നബിയും ബഅ്‌ൽ വിഗ്രഹവും: 'ബഅ്‌ൽ' എന്ന വിഗ്രഹത്തെ ആരാധിച്ചിരുന്ന തൻ്റെ ജനതയെ അതിൽ നിന്ന് തടയാൻ ശ്രമിച്ച ഇൽയാസ് നബിയുടെ ചരിത്രം ഇതിൽ പരാമർശിക്കുന്നു. ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹുവെ ഉപേക്ഷിച്ച് നിസ്സാരമായ ഒന്നിനെ ആരാധിക്കുന്നതിലെ നിരർത്ഥകത അദ്ദേഹം ജനങ്ങളെ ബോധിപ്പിച്ചു.

4. യൂനുസ് നബിയും തസ്ബീഹും: മത്സ്യം വിഴുങ്ങിയ യൂനുസ് നബി അല്ലാഹുവെ സ്തുതിച്ചതിൻ്റെ (തസ്ബീഹ്) ഫലമായാണ് രക്ഷപ്പെട്ടതെന്ന് ഈ അധ്യായം ഉണർത്തുന്നു. അല്ലാഹുവെ സ്തുതിക്കുന്നവരിൽ അദ്ദേഹം ഉൾപ്പെട്ടില്ലായിരുന്നുവെങ്കിൽ പുനരുത്ഥാന നാളുവരെ അദ്ദേഹത്തിന് മത്സ്യവയറ്റിൽ കഴിയേണ്ടി വരുമായിരുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നു.

5. നരകത്തിലെ സഖ്ഖൂം വൃക്ഷം: സത്യനിഷേധികൾക്ക് പരലോകത്ത് ഭക്ഷണമായി നൽകപ്പെടുന്ന 'സഖ്ഖൂം' എന്ന വൃക്ഷത്തെക്കുറിച്ച് ഈ അധ്യായം വിവരിക്കുന്നു. അതിൻ്റെ കുലകൾ പിശാചുക്കളുടെ തലകൾ പോലെയായിരിക്കുമെന്നും കുടിക്കാൻ തിളച്ച വെള്ളമായിരിക്കും നൽകപ്പെടുകയെന്നും കഠിനമായ താക്കീതുകൾ നൽകുന്നു.