32: സജദ (സാഷ്ടാംഗം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
അലിഫ്‌-ലാം-മീം
1 الم
ഈ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.
2 تَنزِيلُ الْكِتَابِ لَا رَيْبَ ۛ فِيهِ ۛ مِن رَّبِّ الْعَالَمِينَ
അതല്ല, ഇത്‌ അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? അല്ല, അത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.
3 أَمْ يَقُولُونَ افْتَرَاهُ ۚ بَلْ هُوَ الْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّا أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ (ഘട്ടങ്ങളില്‍) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച്‌ ഗ്രഹിക്കുന്നില്ലേ?
4 اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ مَا لَكُم مِن دُونِهِ مِن وَلِيٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ
അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌.
5 يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ
അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണാനിധിയുമാകുന്നു അവന്‍.
6 ذَٰلِكَ عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الرَّحِيمُ
താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന്‌ അവന്‍ ആരംഭിച്ചു.
7 الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ
പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന്‌ അവന്‍ ഉണ്ടാക്കി.
8 ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ്‌ അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച്‌ മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
9 ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ച്‌ അപ്രത്യക്ഷരായാല്‍ പോലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു.
10 وَقَالُوا أَئِذَا ضَلَلْنَا فِي الْأَرْضِ أَئِنَّا لَفِي خَلْقٍ جَدِيدٍ ۚ بَلْ هُم بِلِقَاءِ رَبِّهِمْ كَافِرُونَ
(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക്‌ നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുന്നതുമാണ്‌.
11۞ قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട് ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിച്ച്‌ കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന്‌ പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!)
12 وَلَوْ تَرَىٰ إِذِ الْمُجْرِمُونَ نَاكِسُو رُؤُوسِهِمْ عِندَ رَبِّهِمْ رَبَّنَا أَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.
13 وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ
ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ച്‌ കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ ക്കൊണ്ടിരുന്നതിന്‍റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.
14 فَذُوقُوا بِمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا إِنَّا نَسِينَاكُمْ ۖ وَذُوقُوا عَذَابَ الْخُلْدِ بِمَا كُنتُمْ تَعْمَلُونَ
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട്‌ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല.
15 إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട്‌ അവരുടെ പാര്‍ശ്വങ്ങൾ അകലുന്നതാണ്‌. അവർക്ക്‌ നാം നൽകിയതിൽ നിന്ന്‌ അവർ ചെലവഴിക്കുകയും ചെയ്യും.
16 تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ
എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌ കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവര്‍ക്ക്‌ വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാള്‍ക്കും അറിയാവുന്നതല്ല.
17 فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ
അപ്പോള്‍ വിശ്വാസിയായിക്കഴിഞ്ഞവന്‍ ധിക്കാരിയായി ക്കഴിഞ്ഞവനെപ്പോലെയാണോ? അവര്‍ തുല്യരാകുകയില്ല.
18 أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ -തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പേരില്‍ ആതിഥ്യമായിക്കൊണ്ട്‌- താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്‌.
19 أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ
എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന്‌ പുറത്ത്‌ കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക. എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും.
20 وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ ۖ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنتُم بِهِ تُكَذِّبُونَ
ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.
21 وَلَنُذِيقَنَّهُم مِّنَ الْعَذَابِ الْأَدْنَىٰ دُونَ الْعَذَابِ الْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട്‌ അവയില്‍ നിന്ന്‌ തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌.
22 وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ
തീര്‍ച്ചയായും മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കിയിട്ടുണ്ട്‌. അതിനാല്‍ അത്‌ കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്‌. ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം അതിനെ മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു.
23 وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَلَا تَكُن فِي مِرْيَةٍ مِّن لِّقَائِهِ ۖ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന്‌ നമ്മുടെ കല്‍പന അനുസരിച്ച്‌ മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.
24 وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ
അവര്‍ ഭിന്നത പുലര്‍ത്തിയിരുന്ന വിഷയങ്ങളില്‍ നിന്‍റെ രക്ഷിതാവ്‌ തന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌; തീര്‍ച്ച.
25 إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
ഇവര്‍ക്ക്‌ മുമ്പ്‌ നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട്‌. എന്ന വസ്തുത ഇവര്‍ക്ക്‌ നേര്‍വഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നല്ലോ. തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. എന്നിട്ടും ഇവര്‍ കേട്ട്‌ മനസ്സിലാക്കുന്നില്ലേ?
26 أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ ۖ أَفَلَا يَسْمَعُونَ
വരണ്ട ഭൂമിയിലേക്ക്‌ നാം വെള്ളം കൊണ്ടുചെല്ലുകയും, അത്‌ മൂലം ഇവരുടെ കന്നുകാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ ഇവര്‍ കണ്ടില്ലേ? എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?
27 أَوَلَمْ يَرَوْا أَنَّا نَسُوقُ الْمَاءَ إِلَى الْأَرْضِ الْجُرُزِ فَنُخْرِجُ بِهِ زَرْعًا تَأْكُلُ مِنْهُ أَنْعَامُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ
അവര്‍ പറയുന്നു: എപ്പോഴാണ്‌ ഈ തീരുമാനം? (പറയൂ) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
28 وَيَقُولُونَ مَتَىٰ هَٰذَا الْفَتْحُ إِن كُنتُمْ صَادِقِينَ
(നബിയേ,) പറയുക: അവിശ്വസിച്ചിരുന്ന ആളുകള്‍ക്ക്‌ ആ തീരുമാനത്തിന്‍റെ ദിവസം തങ്ങള്‍ വിശ്വസിക്കുന്നത്‌ കൊണ്ട്‌ പ്രയോജനം ഉണ്ടാവുകയില്ല. അവര്‍ക്ക്‌ അവധി നല്‍കപ്പെടുകയുമില്ല.
29 قُلْ يَوْمَ الْفَتْحِ لَا يَنفَعُ الَّذِينَ كَفَرُوا إِيمَانُهُمْ وَلَا هُمْ يُنظَرُونَ
അതിനാല്‍ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും കാത്തിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ കാത്തിരിക്കുന്നവരാണല്ലോ.
30 فَأَعْرِضْ عَنْهُمْ وَانتَظِرْ إِنَّهُم مُّنتَظِرُونَ

കുറിപ്പുകൾ: സൂറത്തുസ്സജ്ദ (32)

1. ഗ്രന്ഥത്തിൻ്റെ സത്യസന്ധത: ഈ ഗ്രന്ഥം ലോകരക്ഷിതാവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണെന്നും ഇതിൽ യാതൊരു സംശയവുമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. പ്രവാചകൻ സ്വയം കെട്ടിച്ചമച്ചതല്ല ഇത്, മറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ അല്ലാഹു നൽകിയതാണെന്ന് ഇതിൽ വ്യക്തമാക്കുന്നു.

2. സൃഷ്ടിപ്പും ആത്മാവും: മനുഷ്യനെ കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചതും, പിന്നീട് അവൻ്റെ സന്തതികളെ തുച്ഛമായ ദ്രാവകത്തിൽ (ബീജം) നിന്ന് ഉണ്ടാക്കിയതും ഇതിൽ വിവരിക്കുന്നു. മനുഷ്യന് കേൾവിയും കാഴ്ചയും ഹൃദയവും നൽകി, അവനിൽ തൻ്റെ ആത്മാവിൽ നിന്ന് ഊതി സവിശേഷമായ ഒരു സൃഷ്ടിയാക്കി മാറ്റിയ അല്ലാഹുവിൻ്റെ കൃപയെ അമാനി തഫ്സീർ ഇവിടെ സ്മരിക്കുന്നു.

3. രാത്രി നമസ്കാരം (തഹജ്ജുദ്): യഥാർത്ഥ വിശ്വാസികളുടെ ഗുണമായി "അവരുടെ പാർശ്വങ്ങൾ കിടപ്പറകളിൽ നിന്ന് അകലുന്നതാണ്" (സൂക്തം 16) എന്ന് ഇതിൽ പറയുന്നു. അതായത്, അല്ലാഹുവിനോടുള്ള ഭയവും പ്രതീക്ഷയും കാരണം അവർ രാത്രിയിൽ ഉറക്കമുപേക്ഷിച്ച് പ്രാർത്ഥനകളിൽ മുഴുകുന്നു. ഇത്തരക്കാർക്ക് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലം അതീവ മഹത്തരമാണെന്ന് ഖുർആൻ ഉണർത്തുന്നു.

4. സജ്ദ (സാഷ്ടാംഗം): ഈ അധ്യായത്തിലെ 15-ാം സൂക്തത്തിൽ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ കേൾക്കുമ്പോൾ വിനയാന്വിതരായി സാഷ്ടാംഗം (സജ്ദ) വീഴുന്നവരെക്കുറിച്ച് പരാമർശിക്കുന്നു. ഈ സൂക്തം പാരായണം ചെയ്യുമ്പോൾ വിശ്വാസികൾ സജ്ദ ചെയ്യേണ്ടതുണ്ട് (സജ്ദയുടെ തിലാവത്ത്). ഇതിൽ നിന്നാണ് അധ്യായത്തിന് ഈ പേര് ലഭിച്ചത്.