-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളില്‍ നിര്‍മ്മിതമാണ്. (അവ) അല്ലാഹു
അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും
സാക്‍ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ്
ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ. (ബുഖാരി. 1. 2.
7)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്‍റെ
ഒരു ശാഖയാണ്. (ബുഖാരി. 1. 2. 8)
-
അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം:
തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ,
അവനാണ് യഥാര്‍ത്ഥ മുസ്ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ്
യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍ ). (ബുഖാരി. 1. 2. 9)
-
അബൂമൂസാ(റ) നിവേദനം: അനുചരന്‍മാര്‍
ഒരിക്കല്‍ നബി(സ) യോട് ചോദിച്ചു. ദൈവദൂതരേ! ഇസ്ലാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍
ഉല്‍കൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍
സുരക്ഷിതരാകുന്നുവോ അവനാണ് (അവന്‍റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടന്‍ . (ബുഖാരി.
1. 2. 10)
-
അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം:
ഇസ്ലാമിന്‍റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന്ഒരാള്‍ ചോദിച്ചു. തിരുമേനി(സ) അരുളി:
അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും. (ബുഖാരി.
1. 2. 11)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
തനിക്കിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും
സത്യവിശ്വാസിയാവുകയില്ല. (ബുഖാരി. 1. 2. 12)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും
ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല.
(ബുഖാരി. 1. 2. 13)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍
ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 14)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്‍റെ മാധുര്യം
ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്‍റെ
ദൂതനോടും ഉണ്ടായിരിക്കുക, 2. മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്
മാത്രം സ്നേഹിക്കുക, 3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന
പോലെ വെറുക്കുക. (ബുഖാരി. 1. 2. 15)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്‍റെ ലക്ഷണമാണ്. അന്‍സാരികളോടുള്ള കോപം
കാപട്യത്തിന്‍റെയും. (ബുഖാരി. 1. 2. 16)
-
അബൂസഇദില്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ)
അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും.
പിന്നീട് അല്ലാഹു കപ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ
നരകത്തില്‍ നിന്നു കരകയറ്റുവീന്‍ . അങ്ങനെ അവര്‍ നരകത്തില്‍ നിന്ന് മുക്തരാകും.
അവ്‍ റുത്തിരുണ്ടു പോയിട്ടുണ്ടാകും. നന്തരം അവരെ ജീവിതനദിയില്‍ ഇടും. അപ്പോള്‍
മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവരുടെ ശരീരം
കൊഴുത്തുവളരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത്
നീ കണ്ടിട്ടില്ലേ? (ബുഖാരി. 1. 2. 21)
-
അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ)
അരുളി: ഞാനൊരിക്കല്‍ നിദ്രയിലായിരിക്കുമ്പോള്‍ കുപ്പായം ധരിപ്പിച്ച് ചില മനുഷ്യരെ
എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതു ഞാന്‍ കണ്ടു. ചിലരുടെ കുപ്പായം മുലവരെ എത്തിയിട്ടുണ്ട്.
ചിലരുടേത് അത്രയും ഇറക്കമില്ല. അക്കൂട്ടത്തില്‍ ഉമറുബ്‌നു ഖത്താബും എന്‍റെ മുമ്പില്‍
പ്രദര്‍ശിപ്പിക്കപ്പെട്ടു. അദ്ദേഹം ധരിച്ച കുപ്പായം നിലത്ത് ഇഴഞ്ഞു കിടന്നിരുന്നു.
(ഇത് കേട്ട്) അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ! ഈ സ്വപ്നത്തിന് അവിടുന്നു
നല്‍കുന്ന വ്യാഖ്യാനമെന്ത്? തിരുമേനി(സ) അരുളി: അത് മതനിഷ്ഠയാണ്. (ബുഖാരി. 1.
2. 22)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്‍റെ സഹോദരന്‍റെ
ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക.
ലജ്ജ സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 23)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: (മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന) ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ
മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്‍ഷ്യം വഹിച്ച്
നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതുവരെ അവരോട്
യുദ്ധം ചെയ്യുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍
തങ്ങളുടെ രക്തത്തേയും ധനത്തേയും എന്‍റെ പിടുത്തത്തില്‍ നിന്ന് അവര്‍ രക്ഷിച്ചു
കഴിഞ്ഞു. പക്ഷെ, ഇസ്ലാം ചുമത്തിയ ബാധ്യതകള്‍ക്ക് വേണ്ടി അവരുടെ മേല്‍ കൈവെക്കാം.
അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും. (ബുഖാരി. 1. 2. 24)
-
അബൂഹുറൈറ(റ) നിവേദനം: ഏത് കര്‍മ്മമാണ്
കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ)
പറഞ്ഞു: അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കല്‍ . അയാള്‍ വീണ്ടും ചോദിച്ചു.
പിന്നെ ഏതാണ്. തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന
ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ) ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ
നിലക്ക് നിര്‍വ്വഹിച്ച ഹജ്ജ്. (ബുഖാരി. 1. 2. 25)
-
സഅദ്ബ്‌നു അബീവഖാസ്(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ ഒരു സംഘത്തിന് എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു.
ആ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെ നബി(സ) ഉപേക്ഷിച്ചു. അപ്പോള്‍
ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്.
തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബി(സ)
പറഞ്ഞു: അല്ലെങ്കില്‍ മുസ്ലിം (എന്നു കൂടി പറയുക) അനന്തരം കുറച്ച് സമയം ഞാന്‍
മൌനം ദീക്ഷിച്ചു. എന്നാല്‍ അയാളെ സംബന്ധിച്ചുള്ള അറിവിന്‍റെ പ്രേരണയാല്‍ ആ വാക്കു
തന്നെ ഞാന്‍ വീണ്ടും പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ! എന്തുകൊണ്ടാണ് അവിടുന്ന്
ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാള്‍ ഒരു മുഅ്മിനായിട്ടാണ് ഞാന്‍
കാണുന്നത്. അപ്പോള്‍ തിരുമേനി(സ) അരുളി: അല്ലെങ്കില്‍ മുസ്ലിം. അപ്പോഴും ഞാന്‍
അല്‍പസമയം മൌനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള അറിവ് പ്രേരിപ്പിച്ചതനുസരിച്ച്
ഞാന്‍ അതാവര്‍ത്തിച്ചു. നബി(സ)യും തന്‍റെ മുന്‍ മറുപടി ആവര്‍ത്തിച്ചു. പിന്നെ നബി(സ)
പറഞ്ഞു: സഅദ്! ചിലപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി
മറ്റു ചിലര്‍ക്ക് ഞാന്‍ കൊടുക്കും. അവര്‍ക്ക് കൊടുക്കാതിരിക്കുന്നത് അല്ലാഹു
അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന് ഭയന്നിട്ടാണ് അങ്ങനെ ചെയ്യുന്നത്.
(ബുഖാരി. 1. 2. 26)
-
അബ്ദുല്ലാഹിബ്‌നുല്‍ അമൃ(റ) നിവേദനം:
ഒരു മനുഷ്യന്‍ തിരുമേനി(സ) യോട് ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ലാമിക കര്‍മ്മമേതാണ്?
നബി(സ) അരുളി: ഭക്ഷണം നല്‍കലും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയലും. (ബുഖാരി.
1. 2. 27)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
അരുളി: എനിക്ക് ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്.
കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്‍മാര്‍ ചോദിച്ചു. അവര്‍ അല്ലാഹുവിനെ നിഷേധിക്കുകയാണോ?
നബി(സ) പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്‍മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു.
ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക്
പല നന്‍മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും
നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്‍മയും
ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്. (ബുഖാരി. 1. 2. 28)
-
മിഅ്‌റൂറ്‍(റ) നിവേദനം: അദ്ദേഹം പറയുന്നു;
ഞാനൊരിക്കല്‍ 'റബ്ദ' എന്ന സ്ഥലത്തുവെച്ച് അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം
ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അടിമയും അതേതരം പുതുവസ്ത്രം
ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം
പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്‍റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍
അയാളെ വഷളാക്കി. അന്നേരം നബി(സ) എന്നോട് പറഞ്ഞു. ഓ! അബൂദറ്‌ര്‍ . നീ അയാളുടെ ഉമ്മയെ
ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. അജ്ഞാനകാലത്തെ ചില ദുര്‍ഗുണങ്ങള്‍
നിന്നില്‍ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭ്ര്‍ത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്‍മാരാണ്.
അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട്
വല്ലവന്‍റെയും സഹോദരന്‍ അവന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍
താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന
അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും
അവനെ ഏല്‍പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്‍പിക്കേണ്ടി വന്നാല്‍
നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി. 1. 2. 29)
-
അഹ് നഫ്(റ) നിവേദനം: അദ്ദേഹം പറയുന്നു:
(ജമല്‍ യുദ്ധം നടക്കുമ്പോള്‍) ഞാന്‍ ഈ മനുഷ്യനെ (അലിയ്യിനെ) സഹായിക്കാന്‍ വേണ്ടി
പുറപ്പെട്ടു. അപ്പോള്‍ അബൂബക്കറത്ത് എന്നെ അഭിമുഖീകരിച്ചു. അദ്ദേഹം ചോദിച്ചു.
നീ എവിടെ പോകുന്നു? ഞാന്‍ പറഞ്ഞു. ഈ മനുഷ്യനെ (അലിയെ) സഹായിക്കാന്‍ പോവുകയാണ്.
ഉടനെ അദ്ദേഹം പറഞ്ഞു. (പാടില്ല) നീ മടങ്ങുക. രണ്ടു മുസ്ളീംകള്‍ വാളെടുത്തു പരസ്പരം
യുദ്ധം ചെയ്താല്‍ വധിച്ചവനും വധിക്കപ്പെട്ടവനും നരകത്തിലായിരിക്കും എന്ന് നബി(സ)
പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു. ദൈവദൂതരെ! ഘാതകന്‍റെ
കാര്യം ശരി തന്നെ. കൊല്ലപ്പെട്ടവന്‍ എന്തു കുറ്റം ചെയ്തു? തിരുമേനി(സ) അരുളി: തന്‍റെ
സഹോദരനെ കൊല്ലാന്‍ അവന്‍ കിണഞ്ഞു പരിശ്രമിക്കയായിരുന്നുവല്ലോ? അത്യാഗ്രഹത്തോടുകൂടി.
(ബുഖാരി. 1. 2. 30)
-
അബ്ദുല്ലാഹിബ്‌മസ്‌ഊദ്(റ) നിവേദനം:
'വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം കൂട്ടിച്ചേര്‍ക്കാതിരിക്കുകയും
ചെയ്തവര്‍ക്ക് സമാധാനമുണ്ട്. അവര്‍ തന്നെയാണ് സന്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍'
എന്ന ആയത്ത് അവതരിച്ചപ്പോള്‍ തിരുമേനി(സ)യുടെ അനുചരന്‍മാര്‍ ചോദിച്ചു (നബിയേ)
ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാണ്? അപ്പോഴാണ് അല്ലാഹുവിന്
പങ്കുകാരെ വെച്ച് പൂലര്‍ത്തലാണ് വലിയ അക്രമം എന്ന ആയത്തുഅല്ലാഹു അവതരിപ്പിച്ചത്.
(ബുഖാരി. 1. 2. 31)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക,
2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി. 1. 2.
32)
-
അബ്ദുല്ലാഹിബ്‌നുഅമൃ(റ) നിവേദനം: നിശ്ചയം
തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്.
അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും
അവനില്‍ കപടവിശ്വാസത്തിന്‍റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക,
2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍
അസഭ്യം പറയുക. (ബുഖാരി. 1. 2. 33)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്‌റില്‍
നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്.
(ബുഖാരി. 1. 2. 34)
-
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുമേനി(സ)
അരുളി: ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന്നിറങ്ങുന്നു. എന്നിലുള്ള
വിശ്വാസവും എന്‍റെ ദൂതന്‍മാരിലുള്ള വിശ്വാസവും മാത്രമാണ് അയാളെ അതിന് പ്രേരിപ്പിച്ചിരിക്കുന്നത്.
ഇങ്ങനെയുള്ള ഒരാളെ എന്‍റെ അടുക്കല്‍ നിന്നുള്ള പ്രതിഫലമോ ശത്രുപക്ഷത്തു നിന്ന്
പിടിച്ചെടുത്ത ധനമോ രണ്ടിലൊന്ന് നേടിക്കൊടുത്തിട്ടല്ലാതെ തിരിച്ചയക്കുകയില്ലെന്ന
കാര്യം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, അവനെ സ്വര്‍ഗ്ഗത്തില്‍
പ്രവേശിപ്പിക്കുമെന്നും എന്‍റെ സമുദായത്തിന് ക്ളേശമാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ലെങ്കില്‍
യുദ്ധത്തിനയക്കുന്ന ഒരു സൈന്യത്തില്‍ നിന്നും ഞാന്‍ പിന്തി നില്‍ക്കുമായിരുന്നില്ല.
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ വധിക്കപ്പെടുകയുംപിന്നീട് ജീവിപ്പിക്കപ്പെടുകയും
വീണ്ടും വധിക്കപ്പെടുകയും ജീവിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെങ്കില്‍
എന്നാണ് ഞാന്‍ ആശിച്ചു പോകുന്നത്. (ബുഖാരി. 1. 2. 35)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമളാന്‍ രാത്രിയിലെ ഐച്ഛിക
നമസ്കാരം (തറാവീഹ്) നിര്‍വ്വഹിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത തെറ്റുകളില്‍ നിന്നും
അവന് പൊറുത്തു കൊടുക്കും. (ബുഖാരി. 1. 2. 36)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി അരുളി:
വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍
അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 37)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും
അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും
കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും
രാവിന്‍റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി.
1. 2. 38)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്ലാം മതം സ്വീകരിക്കുകയും
നല്ല നിലക്ക് ഇസ്ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ്
ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന
തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്‍മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700
ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍
ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി.
1. 2. 40)
-
ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ)
അവരുടെ മുറിയില്‍ കടന്നുചെന്നു. അപ്പോള്‍ ഒരു സ്ത്രീ അവരുടെ അടുക്കല്‍ ഇരിക്കുന്നുണ്ടായിരുന്നു.
ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ അവളുടെ നമസ്കാരത്തിന്‍റെ
വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്‍ണ്ണന
നിര്‍ത്തുക, നിങ്ങള്‍ക്ക് നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍
. അല്ലാഹു സത്യം, നിങ്ങള്‍ക്ക് മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില്‍
തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന്
കൂടുതല്‍ ഇഷ്ടപ്പെട്ടത്. (ബുഖാരി. 1. 2. 41)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
ഹൃദയത്തില്‍ ഒരു ബാര്‍ലിമണിത്തൂക്കമെങ്കിലും നന്‍മ ഉണ്ടായിരിക്കുകയും അതൊടൊപ്പം
'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെയെല്ലാം നരകത്തില്‍ നിന്ന്
മുക്തരാക്കും. ഹൃദയത്തില്‍ ഒരു ഗോതമ്പ് മണിത്തൂക്കം നന്‍മ ഉണ്ടായിരിക്കുകയും 'ലാ
ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരേയും നരകത്തില്‍
നിന്ന് മോചിപ്പിക്കും. ഹൃദയത്തില്‍ ഒരണുതൂക്കം നന്‍മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ
ഇല്ലല്ലാഹു എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരേയും നരകത്തില്‍ നിന്ന് മുക്തരാക്കും.
(ബുഖാരി. 1. 2. 42)
-
ഉമര്‍ (റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍
അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍
നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത്����� ജൂതന്‍മാരായ ഞങ്ങള്‍ക്കാണ്
അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു.
ഉമര്‍ (റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ
മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്‍റെ
അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ലാമിനെ മതമായി നിങ്ങള്‍ക്ക്
തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍ (റ)
പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്.
തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത്
അവതരിച്ചത്. (ബുഖാരി. 1. 2. 43)
-
ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു:
നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ
മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും
ടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ
അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലം രാത്രിയും കൂടി അഞ്ചു
പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ
എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ,
പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം
ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി:
ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ)
അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു
വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ
വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു.
സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍
വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍
അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിന്‍റെ മയ്യിത്തിനെ
അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍
അയാള്‍ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി. 1. 2. 45)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)
അരുളി: മുസ്ലിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത്
സത്യനിഷേധവുമാണ്. ഉബാദത്ത്ബ്‌നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍
ഖദ്‌റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത്
അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ചുള്ള ജ്ഞാനം എന്‍റെ മനസ്സില്‍
നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്‍മയായിപരിണമിച്ചേക്കാം.
ലൈലത്തുല്‍ ഖദ്‌റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍
. (ബുഖാരി. 1. 2. 46)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: അബൂസുഫ്‌യാന്‍
എന്നോട് പറയുകയുണ്ടായി. ഹിര്‍ഖല്‍ (ഹെര്‍ക്കുലീസ്) രാജാവ് അദ്ദേഹത്തോട് പറഞ്ഞു:
നബിയുടെ അനുയായികള്‍ വര്‍ദ്ധിക്കുകയാണോ അതോ കുറയുകയാണോ എന്ന് ഞാന്‍ താങ്കളോട്
ചോദിച്ചപ്പോള്‍ അവര്‍ വര്‍ദ്ധിക്കുകയാണ് എന്നാണല്ലോ താങ്കളുടെ മറുപടി അങ്ങനെയാണ്
സത്യവിശ്വാസം, അത് പൂര്‍ത്തിയാവുന്നതുവരെ. ആ മതം സ്വീകരിച്ചശേഷം അതിനെ വെറുത്ത്
ആരെങ്കിലും പിന്‍മാറുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നാണ് താങ്കള്‍ മറുപടി
പറഞ്ഞത്. അങ്ങനെതന്നെയാണ് സത്യവിശ്വാസം. അതിന്‍റെ പ്രസന്നത മനസ്സുമായി കലര്‍ന്നാല്‍
ആരും അതിനെ വെറുക്കുകയില്ല. (ബുഖാരി. 1. 2. 48)
-
നുഅ്മാന്‍ (റ) നിവേദനം: തിരുമേനി(സ)
ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്.
നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ
ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല.
അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത
കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍
വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി സംരക്ഷിച്ചു
നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ
മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍!
എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്‍റെ
നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍
ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍
ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)
-
ഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി:
കര്‍മ്മങ്ങള്‍ക്ക് (പ്രതിഫലം) ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ്
ലഭിക്കുക. അപ്പോള്‍ വല്ലവനും അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും പ്രീതിയുദ്ദേശിച്ച്
ഹിജ്‌റ പുറപ്പെട്ടാല്‍ അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും പ്രീതി അവന് ലഭിക്കും.
വല്ലവനും ഭൌതികനേട്ടം ഉദ്ദേശിച്ചു അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുദ്ദേശിച്ച്
ഹിജ്‌റ പുറപ്പെട്ടാല്‍ അവന്‍ ഉദ്ദേശിച്ചതാണ് അവന് ലഭിക്കുക. (ബുഖാരി. 1. 2. 51)
-
ഇബ്‌നുമസ്‌ഊദ്(റ) നിവേദനം: തിരുമേനി(സ)
അരുളി: ഒരു മനുഷ്യന്‍ തന്‍റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്‍റെ
പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി. 1.
2. 52)
-
സഅദ്ബ്‌നു അബീവഖാസ്(റ) നിവേദനം: നിശ്ചയം
തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത്
ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചു
കൊടുക്കുന്നതുവരെ. (ബുഖാരി. 1. 2. 53)
-
ജരീര്‍ (റ) നിവേദനം: അദ്ദേഹം പറയുന്നു.
നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുവാനും സകാത്തു കൊടുക്കുവാനും എല്ലാ മുസ്ലിംകള്‍ക്കും
ഗുണം കാംക്ഷിക്കുവാനും വേണ്ടി നബി(സ) യോട് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. (ബുഖാരി.
1. 2. 54)
-
സിയാദ്ബ്‌നു ഇലാഖ(റ) നിവേദനം: മുഗീറത്തുബ്‌നു
ശുഅ്ബ(റ) മരിച്ച ദിവസം ജരീര്‍ജബ്‌നു അബ്ദുല്ല പറയുന്നത് ഞാന്‍ കേട്ടു. അദ്ദേഹം
എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ
പറഞ്ഞു. ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍ . അവന് പങ്കാളികളില്ല. പുതിയ
അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ
എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി
മാപ്പിനപേക്ഷി��്��ുവീന്‍ . അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ
അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്ലാം അനുസരിച്ച്
ജീവിക്കാമെന്ന് ഞാന്‍ താങ്കളോട് പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്ലിംകള്‍ക്കും
ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അദ്ദേഹം വെച്ചു. അപ്പോള്‍ അക്കാര്യവും ഞാന്‍
പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ് സത്യം. ഞാന്‍ നിങ്ങള്‍ക്ക് ഗുണം കാംക്ഷിക്കുന്നവനാണ്.
ശേഷം പാപമോചനത്തില്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രസംഗപീഠത്തില്‍
നിന്ന് ഇറങ്ങി. (ബുഖാരി. 1. 2. 55)
-
ഉസ്മാന്‍ (റ) നിവേദനം: അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റു ദൈവമില്ല എന്ന അറിവോടു കൂടി മരിക്കുന്ന
ഏതൊരുവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു. (മുസ്ലിം)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
ഒരു സദസ്സില്‍ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്ക ഒരു ഗ്രാമീണന്‍ കടന്നു വന്ന്
എപ്പോഴാണ് അന്ത്യസമയം എന്ന് ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി(സ)
സംസാരം തുടര്‍ന്നു. അപ്പോള്‍ ചിലര് പറഞ്ഞു: അയാള്‍ ചോദിച്ചത് തിരുമേി കേട്ടിട്ടുണ്ട്.
പക്ഷെ ആ ചോദ്യം തിരുമേനിക്ക് ഇഷ്ടമായിട്ടില്ല. ചിലര്‍ പറഞ്ഞു. തിരുമേനി അതു കേട്ടിട്ടേയില്ല.
പിന്നീട് സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ചോദിച്ചു: എവിടെ? (നിവേദകന്‍
പറയുന്നു) നബി അന്വേഷിച്ചത് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചയാളെയാണെന്ന് ഞാന്‍
വിചാരിക്കുന്നു. അല്ലാഹുവിന്‍റെ ദൂതരെ! ഞാനിതാ ഇവിടെയുണ്ട്. എന്ന് അയാള്‍ പറഞ്ഞു.
അപ്പോള്‍ തിരുമേനി(സ) അരുളി: അമാനത്തു (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാല്‍
നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാള്‍ ചോദിച്ചു എങ്ങിനെയാണത് ദുരുപയോഗിപ്പെടുത്തുക?
തിരുമേനി(സ) അരുളി: അനര്‍ഹര്‍ക്ക് അധികാരം നല്‍കുമ്പോള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക.
(ബുഖാരി. 1. 3. 56)
-
അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം:
അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട്
അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങള്‍
വുളു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ തടവാന്‍ തുടങ്ങി. അന്നേരം
അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പുകാലുകള്‍ക്ക് വമ്പിച്ച നരകശിക്ഷ.
രണേ്ടാ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു. (ബുഖാരി. 1. 3. 57)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്. മുസ്ലിമിനെപ്പോലെയാണ്
അത്. ഏതാണ് ആ വൃക്ഷം എന്നു പറയുവിന്‍ . അപ്പോള്‍ സദസ്യരുടെ ചിന്ത മലഞ്ചെരുവിലെ
വൃക്ഷങ്ങളിലേക്ക് പതിച്ചു. അബ്ദുല്ല(റ) പറയുന്നു. അതു ഈത്തപ്പനയാണെന്ന് എനിക്ക്
തോന്നിയെങ്കിലും (പറയാന്‍ ) ലജ്ജതോന്നി. അപ്പോള്‍ ആളുകള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ
ദൂതരെ, അതേതാണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും, തിരുമേനി പറഞ്ഞു. ഈത്തപ്പനയാണ്.
(ബുഖാരി. 1. 3. 58)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
തന്‍റെ ഒരെഴുത്ത് ബഹ്‌റൈനിലെ രാജാവിന് കൊടുക്കാന്‍ കല്‍പ്പിച്ചുകൊണ്ട് ഒരാളെ
അയച്ചു. ബഹ്‌റൈനിലെ രാജാവ് അത് കിസ്രാചക്രവര്‍ത്തിക്ക് നല്‍കി. അദ്ദേഹം അത്
വായിച്ചപ്പോള്‍ പിച്ചിച്ചീന്തിക്കളഞ്ഞു. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: അപ്പോള്‍
കിസ്രാചക്രവര്‍ത്തിക്കെതിരായി തിരുമേനി(സ) പ്രാര്‍ത്ഥിച്ചു. അവരുടെ സംഘടിതശക്തി
തകര്‍ന്ന് പോകട്ടെയെന്ന്. (ബുഖാരി. 1. 3. 64)
-
അബുവാഖിദ്(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അനുചരന്‍മാര്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ട്.
അപ്പോള്‍ മൂന്നുപേര്‍ അവിടെ വന്നു. രണ്ടു പേര്‍ നബി(സ)യുടെ അടുക്കലേക്ക് വരികയും
ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്തു. നിവേദകന്‍ പറയുന്നു. അതായത് രണ്ടാളുകള്‍ നബി(സ)യുടെ
അടുക്കല്‍ വന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാള്‍
എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബി(സ)
സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം അരുളി: മൂന്ന് ആളുകളെ സംബന്ധിച്ച്
ഞാന്‍ പറയാം. ഒരാള്‍ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക്
അഭയം നല്‍കി. മറ്റൊരാള്‍ ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു.
മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു
കളഞ്ഞു. (ബുഖാരി. 1. 3. 66)
-
ഇബ്‌നുമസ്‌ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക്
മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു
തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്.
അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
-
മുആവിയ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ)
അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു നന്‍മ ചെയ്യാനുദ്ദേശിച്ചാല്‍
മതത്തില്‍ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാന്‍ പങ്കിട്ടുകൊടുക്കുന്നവന്‍ മാത്രമാണ്.
യഥാര്‍ത്ഥ ദാതാവ് അല്ലാഹുവാണ്. ഈ സമുദായം (ഒരു ന്യൂനപക്ഷം) അന്ത്യദിനം വരെ അല്ലാഹുവിന്‍റെ
ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. എതിരാളികള്‍ക്ക് അവരെ ദ്രോഹിക്കാന്‍
കഴിയുകയില്ല. (ബുഖാരി. 1. 3. 71)
-
അബ്ദുല്ലാഹുബ്‌നുമസ് ഊദ്(റ) നിവേദനം:
തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം
നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും
ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ
വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍ ) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത്
പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം
പറയുന്നു: നബി(സ) ഒരിക്കല്‍ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ!
ഇവന്ന് നീ ഖുര്‍ആനിക ജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 3. 75)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍
ഞാന്‍ ഒരു പെണ്‍കഴുതപ്പുറത്ത് പുറപ്പെട്ടു. അന്നെനിക്ക് പ്രായപൂര്‍ത്തിയാകാനടുത്തിരുന്നു.
തിരുമേനി(സ) മിനായില്‍ വെച്ച് ഒരു തുറന്ന സ്ഥലത്ത് നമസ്കരിക്കുകയാണ്. മതിലിന്‍റെ
മറയില്ലാതെ. അപ്പോള്‍ കഴുതയെ മേയാന്‍ വിട്ടയച്ചിട്ട് ഞാന്‍ (നമസ്കരിക്കുന്ന) അണികളുടെ
മുമ്പിലൂടെ നടന്നു ചെന്ന് അവരുടെ അണിയില്‍ പ്രവേശിച്ചു. അതിനെ ആരും എതിര്‍ത്തില്ല.
(ബുഖാരി. 1. 3. 76)
-
അബൂമൂസാ(റ)യില്‍ നിന്ന് നിവേദനം:
തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്‍മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ
എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്‍റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയില്‍
വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍ ) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്ത��� തടഞ്ഞു
നിര്‍ത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി. അവര്‍
കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത്
വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ
അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്‍റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു
നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്തവന്‍റെയും ഞാന്‍ കൊണ്ട് വന്ന സന്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച്
ശ്രദ്ധിക്കുകയോ ചെയ്യാത്തവന്‍റെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു.
ഇഷാഖ് പറഞ്ഞു : അതില്‍ (ഭൂമിയില്‍ ) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു.
ഖാഅ് എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്.
സഫ്സഫ് എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1. 3. 79)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും
അന്ത്യദിനത്തിന്‍റെ അടയാളങ്ങളാകുന്നു. (ബുഖര. 1. 3. 80)
-
അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു വാര്‍ത്ത നിങ്ങളെ കേള്‍പ്പിക്കും. എനിക്കു പുറമെ മറ്റാരും നിങ്ങളെ ആ
വാര്‍ത്ത അറിയിക്കുകയില്ല. തിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടു ണ്ട് 50
സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ എന്ന നിലവരും. (ബുഖാരി. 1. 3. 81)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കോപ്പ പാല്‍
എനിക്ക് കൊണ്ടുവരപ്പെടുകയും ഞാനത് കുടിക്കുകയും ചെയ്തു. അപ്പോള്‍ എന്‍റെ നഖത്തില്‍കൂടി
ദാഹം തീര്‍ന്ന കുളിര്‍മ്മ പുറത്ത് പോകുന്നത് ഞാന്‍ കണ്ടു. അവസാനം ഞാന്‍ എന്‍റെ
ബാക്കി ഉമര്‍ബ്‌നുല്‍ ഖത്താബിന് കൊടുത്തു. അവര്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ!
ഈ സ്വപ്നത്തിന് താങ്കള്‍ എന്തു വ്യാഖ്യാനമാണ് നല്‍കുന്നത്. തിരുമേനി(സ) അരുളി:
വിജ്ഞാനം. (ബുഖാരി. 1. 3. 82)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)
ഹജ്ജ് ചെയ്യുമ്പോള്‍ ഒരാള്‍ ഞാന്‍ എറിയുന്നതിനു മുമ്പായി അറുത്തു. (അതിന് കുറ്റമുണ്ടോ)
എന്ന് ചോദിച്ചു, തിരുമേനി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു.
മറ്റൊരാള്‍ അറുക്കുന്നതിനുമുമ്പായി മുടി കളഞ്ഞു എന്നു പറഞ്ഞു. അപ്പോഴും നബി(സ)
കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. (ബുഖാരി. 1. 3. 84)
-
സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ)
യില് നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തിരുമേനി(സ) അരുളി: ജ്ഞാനം
ജനങ്ങളില്‍ നിന്ന് നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ്
വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! എന്താണ് ഹറജ്?
നബി(സ) കൈ അനക്കിയിട്ട് ഇങ്ങനെ ആംഗ്യം കാണിച്ചു. അത് കണ്ടപ്പോള്‍ തിരുമേനി കൊലയെയാണ്
ഉദ്ദേശിക്കുന്നതെന്ന് തോന്നി. (ബുഖാരി. 1. 3. 85)
-
ഉഖ്ബത്തുബ്‌നുല്‍ ഹാരിസില്‍ നിന്ന്
നിവേദനം: അദ്ദേഹം അബു ഇഹാബിന്‍റെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ
അടുക്കല്‍ വന്നു പറഞ്ഞു; നിശ്ചയം ഞാന്‍ ഉബ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും
മുലകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഉബ്ബത്ത് അവളോട് പറഞ്ഞു: നീ എനിക്ക് മുലപ്പാല്‍
തന്നതായി എനിക്കറിയില്ല. ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയില്‍
നബി(സ)യുടെ അടുക്കലേക്ക് യാത്രചെയ്യുകയും ഇതിനെക്കുറിച്ച് തിരുമേനിയോട് ചോദിക്കുകയും
ചെയ്തു. അപ്പോള്‍ അവിടുന്ന് അരുളി. അവര്‍ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക് എങ്ങനെയാണ്
നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത് അവളെ പിരിച്ചയച്ചു.
അവളെ വേറെ ഒരാള്‍ വിവാഹം ചെയ്യുകയും ചെയ്തു. (ബുഖാരി. 1. 3. 88)
-
ഉമര്‍ (റ) നിവേദനം: ഞാനും അന്‍സാരിയായ
എന്‍റെ ഒരയല്‍വാസി (ഉത്ത്ബാന്‍ ) യും ബനൂ ഉമയ്യ ഗോത്രത്തിന്നിടയിലാണ് താമസിച്ചിരുന്നത്.
അത് മേലെ മദീനാപ്രദേശത്തുളള ഒരു ഗ്രാമമായിരുന്നു. ഞങ്ങള്‍ ഊഴമിട്ടാണ് തിരുമേനിയുടെ
അടുക്കലേക്ക് ഇറങ്ങിച്ചെല്ലുക. ഒരു ദിവസം അദ്ദേഹം ഇറങ്ങിച്ചെല്ലും. മറ്റൊരു ദിവസം
ഞാനും. ഞാനാണ് പോകുന്നതെങ്കില്‍ അന്നുണ്ടായ ദിവ്യസന്ദേശവും മറ്റുവിവരങ്ങളും ഞാന്‍
അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. അദ്ദേഹം പോകുമ്പോഴും ഇതേ പ്രകാരം ചെയ്യും. ഒരു
ദിവസം അന്‍സാരിയായ എന്‍റെ സ്നേഹിതന്‍ തന്‍റെ ഊഴമനുസരിച്ച് തിരുമേനിയുടെ അടുക്കലേക്ക്
പോയി തിരിച്ചുവന്ന് എന്‍റെ വാതിലിന് ശക്തിയായി മുട്ടി. അദ്ദേഹം ഇവിടെയുണേ്ടാ
എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ ബേജാറ് പൂണ്ട് പുറത്തേക്ക് വന്നു. ഉടനെ
അദ്ദേഹം പറഞ്ഞു; ഗൌരവമേറിയ ഒരു സംഭവം നടന്നിട്ടുണ്ട്. ഉടനെ ഞാന്‍ പുറപ്പെട്ടു
ഹഫ്സയുടെ അടുക്കല്‍ പ്രവേശിച്ചു അവള്‍ കരയുകയാണ്. ഞാന്‍ ചോദിച്ചു. പ്രവാചകന്‍
നിങ്ങളെയെല്ലാം വിവാഹമോചനം ചെയ്തുവോ? അവര്‍ പറഞ്ഞു. എനിക്കറിയില്ല. അപ്പോള്‍ ഞാന്‍
നബിയുടെ അടുക്കല്‍ ചെന്ന് അല്ലാഹുവിന്‍റെ ദൂതരെ, അങ്ങ് ഭാര്യമാരെയെല്ലാം വിവാഹമോചനം
ചെയ്തുവോ എന്നു ചോദിച്ചു. നബി(സ) പറഞ്ഞു. ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു
ഏറ്റവും മഹാന്‍! (ബുഖാരി. 1. 3. 89)
-
അബൂമസ്‌ഊദുല്‍ അന്‍സാരി(റ) നിവേദനം:
ഒരിക്കല്‍ ഒരാള്‍ വന്നു തിരുമേനിയോട് പറഞ്ഞു; അല്ലാഹുവിന്‍റെ ദൂതരെ! ഇന്ന മനുഷ്യന്‍
നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിക്കുന്നില്ല.
അബൂമസ്‌ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബി(സ) അന്നത്തെക്കാള്‍ കഠിനമായി
കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മനുഷ്യരേ, നിങ്ങള്‍ ജനങ്ങളെ
വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍
അയാള്‍ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരില്‍ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം
ഉണ്ടായിരിക്കും. (ബുഖാരി. 1. 3. 90)
-
സെയ്ദ്ബനു ഖാലിദ്(റ) നിവേദനം: ഒരു
മനുഷ്യന്‍ വന്ന് നബി(സ) യോട്, വീണുകിട്ടുന്ന സാധത്തെ കുറിച്ച് ചോദിച്ചു. തിരുമേനി(സ)
അരുളി: നീ അതിന്‍റെ കെട്ട് അല്ലെങ്കില്‍ പാത്രവും മൂടിയും (സഞ്ചിയും) സൂക്ഷിച്ചു
മനസ്സിലാക്കുക. എന്നിട്ട് ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. (എന്നിട്ടും ഉടമസ്ഥന്‍
വന്നില്ലെങ്കില്‍ ) നിനക്കത് ഉപയോഗിക്കാം. പിന്നീട് ഉടമസ്ഥന്‍ വന്നാലോ അപ്പോള്‍
അതയാള്‍ക്ക് വിട്ടു കൊടുക്കുക. അപ്പോള്‍ അയാള്‍ നബിയോട് ചോദിച്ചു: ഒട്ടകമാണ്
കളഞ്ഞു കിട്ടിയതെങ്കിലോ? ഇതു കേട്ട് തിരുമേനിക്ക് കോപം വന്നു. അവിടുത്തെ രണ്ടു
കവിള്‍ത്തടങ്ങളും അല്ലെങ്കില്‍ മുഖം ചുവന്നു തുടുത്തു. തിരുമേനി അരുളി: നിനക്കെന്താണ്
(അതിനെ പിടിക്കേണ്ട കാര്യം) അതിന്‍റെ വെള്ള പാത്രവും അതിന്‍റെ ചെരിപ്പും അതിനോട്
കൂടെത്തന്നെയുണ്ടല്ലോ. അതു ജലാശയത്തിങ്കല്‍ ചെല്ലുകയും ചെടികള്‍ മേഞ്ഞു തിന്നുകയും
ചെയ്തുകൊള്ളും. അതിനാല്‍ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥന്‍ അന്വേഷിച്ച് പിടിച്ചുകൊള്ളും.
ആ മനുഷ്യന്‍ ചോദിച്ചു. ഒരാടിനെയാണ് കളഞ്ഞുകിട്ടിയതെങ്കിലോ? ആട് നിനക്കോ നിന്‍റെ
സഹോദരനോ അല്ലെങ്കില്‍ ചെന്നായ്ക്കോ ഉള്ളതാണ് (അതിനാല്‍ നീ എടുത്തുകൊള്ളുക) (ബുഖാരി.
1. 3. 91)
-
അബൂമൂസ(റ) നിവേദനം: അദ്ദേഹം പറയുന്നു:
കുറെ കാര്യങ്ങളെക്കുറിച്ച് തിരുമേനിയോടു ചോദിക്കപ്പെട്ടു. തിരുമേനിക്കത് ഇഷ്ടമായില്ല.
ചോദ്യം വളരെ അധികമായപ്പോള്‍ തിരുമേനി(സ)ക്ക് കോപം വന്നു. എന്നിട്ട് ജനങ്ങളോടരുളി;
നിങ്ങള്‍ ഇഷ്ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു. എന്‍റെ
പിതാവാരാണ്? തിരുമേനി അരുളി: നിന്‍റെ പിതാവ് ഹൂദാഫത്താണ്. അപ്പോള്‍ വേറൊരാള്‍
എഴുന്നേറ്റു നിന്ന് ചോദിച്ചു: ദൈവദൂതരേ! എന്‍റെ പിതാവ് ആരാണ്? തിരുമേനി അരുളി!
നിന്‍റെ പിതാവ് സാലിമാണ്. ശൈബത്തിന്‍റെ മോചിതനായ അടിമ. ഒടുവില്‍ തിരുമേനിയുടെ
മുഖത്ത് പ്രത്യക്ഷപ്പെട്ട കോപം കണ്ടിട്ട് ഉമര്‍ (റ) പറഞ്ഞു: ദൈവദൂതരേ! ഞങ്ങള്‍
അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. (ബുഖാരി. 1. 3. 92)
-
അന്‍സ്ബ്‌നു മാലിക്(റ) നിവേദനം: ഒരിക്കല്‍
നബി(സ) പുറത്തുവന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഹൂദാഫ: എഴുന്നേറ്റു നിന്ന് ചോദിച്ചു.
എന്‍റെ പിതാവാരാണ്? നബി(സ) പറഞ്ഞു. നിന്‍റെ പിതാവ് ഹൂദാഫയാണ്. പിന്നീട് നിങ്ങള്‍
ചോദിച്ചുകൊള്ളുവീന്‍ എന്നു പറയത്തക്ക വിധം ചോദ്യങ്ങള്‍ വര്‍ദ്ധിച്ചു. അപ്പോള്‍
ഉമര്‍ (റ) മുട്ടുകുത്തിക്കണ്ട് പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ മതമായും
മുഹമ്മദിനെ നബിയായും ഞങ്ങളിതാ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നിട്ടദ്ദേഹം നിശബ്ദനായി.
(ബുഖാരി. 1. 3. 93)
-
അനസ്(റ) നിവേദനം: നബി(സ) സലാം പറയുമ്പോള്‍
മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കും. എന്തെങ്കിലും സംസാരിച്ചാല്‍ മൂന്ന് പ്രാവശ്യം
അതിനെ മടക്കിപ്പറയും. (ബുഖാരി. 1. 3. 94)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു
വാക്ക് സംസാരിച്ചാല്‍ അത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയും. ജനങ്ങള്‍ അത്
ശരിക്കും ഗ്രഹിക്കുന്നതുവരെ, ഒരു കൂട്ടം ആളുകളുടെ അടുക്കല്‍ ചെന്നിട്ട് അവര്‍ക്ക്
സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം സലാം പറയുകയും ചെയ്തിരുന്നു. (ബുഖാരി. 1. 3.
95)
-
അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി:
മൂന്ന് വിഭാഗം ആളുകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. പൂര്‍വ്വവേദക്കാരില്‍പെട്ട
ഒരു മനുഷ്യന്‍ . അയാള്‍ തന്‍റെ നബിയില്‍ വിശ്വസിച്ചു. ശേഷം മുഹമ്മദ് നബിയിലും
വിശ്വസിച്ചു. അല്ലാഹുവിനോട് കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിര്‍വ്വഹിച്ച
അടിമ, തന്‍റെ അധീനത്തില്‍ ഒരു അടിമ സ്ത്രീയുണ്ട്. അവള്‍ക്കവന്‍ ശരിക്കുള്ള സാംസ്കാരിക
പരിശീലനം നല്‍കി. മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല നിലക്ക് വിദ്യ
അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും അവളെ അവന്‍
തന്നെ വിവാഹം ചെയ്യുകയും ചെയ്തു. അവനും ഇരട്ടി പ്രതിഫലമുണ്ട്. അമീര്‍ പറയുന്നു:
നിനക്ക് യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ് ഞാന്‍ അറിയിച്ചു തരുന്നു. ഇതിനേക്കാള്‍
നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മദീനയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു.
(ബുഖാരി. 1. 3. 97)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം
പറയുന്നു: ഞാന്‍ തിരുമേനി(സ)യുടെ ഒരു നടപടിക്ക് സാക്‍ഷ്യം വഹിക്കുന്നു. ഒരിക്കല്‍
നബി(സ) പെരുന്നാള്‍ ഖുതുബഃയില്‍ നിന്ന് വിരമിച്ച ഉടനെ സ്ത്രീകളുടെ ഭാഗത്തേക്ക്
പുറപ്പെട്ടു. കൂടെ ബിലാല്‍ (റ) യും ഉണ്ടായിരുന്നു. സ്ത്രീകള്‍ പ്രസംഗം ശരിക്കും
കേട്ടിട്ടുണ്ടായിരിക്കുകയില്ലെന്ന് നബി(സ)ക്ക് തോന്നി. തന്നിമിത്തം തിരുമേനി(സ)
അവരെ (വീണ്ടും) ഉപദേശിക്കുകയും അവരോടു ധര്‍മ്മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു.
അപ്പോള്‍ സ്ത്രീകള്‍ കമ്മല്‍, മോതിരം എന്നിവ ഊരി എടുത്തു സംഭാവന ചെയ്യാന്‍തുടങ്ങി.
ഹസ്രത്ത് ബിലാല്‍ തുണിയുടെ തല കാണിച്ച് അതില്‍ അതു വാങ്ങിക്കൊണ്ടിരുന്നു. (ബുഖാരി.
1. 3. 97)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു.
അല്ലാഹുവിന്‍റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍
കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. തിരുമേനി(സ)
അരുളി: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട്
ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്‍റെ അത്യാഗ്രഹം
കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്‍റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍
അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി.
1. 3. 98)
-
അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം:
തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക്
മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്‍മാരുടെ മരണം മുഖേന വിദ്യയെ
അല്ലാഹു മനുഷ്യരില്‍ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു
പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്‍മാരെ മനുഷ്യര്‍ നേതാക്കളാക്കി
വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ
വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും
ചെയ്യും. (ബുഖാരി. 1. 3. 100)
-
അബൂസഇദുല്‍ഖുദിരി(റ) നിവേദനം: അദ്ദേഹം
പറയുന്നു: സ്ത്രീകള്‍ ഒരിക്കല്‍ നബി(സ) യോട് പറഞ്ഞു: താങ്കളെ സമീപിക്കുന്നതില്‍
പുരുഷന്‍മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക്
(വിജ്ഞാനം നല്‍കാന്‍ ) പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ)
അവര്‍ക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെല്ലുകയും
അവര്‍ക്ക് ഉപദേശം കൊടുക്കുകയും അവരോട് കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ തിരുമേനി(സ)
അവരെ ഉപദേശിച്ച കൂട്ടത്തില്‍ ഇങ്ങനെ അരുളുകയുണ്ടായി. മൂന്ന് സന്താനങ്ങളെ തനിക്ക്
മുമ്പ് തന്നെ പരലോകത്തേക്കയക്കുന്ന ഏത് സ്ത്രീക്കും, നരകത്തിനും ആ സ്ത്രീകള്‍ക്കും
ഇടയില്‍ ആ സന്താനങ്ങള്‍ ഒരു മറയായി നിലകൊളളാതിരിക്കില്ല. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു
: രണ്ടു സന്താനങ്ങളെ നഷ്ടപ്പെടുത്തിയവളോ? തിരുമേനി(സ) അരുളി : രണ്ടു സന്താനങ്ങളെ
അയച്ചാലും അങ്ങനെതന്നെ. (ബുഖാരി. 1. 3. 101)
-
ആയിശ(റ) നിവേദനം: അവര്‍ക്ക് മനസ്സിലാകാത്ത
എന്തു കേള്‍ക്കുമ്പോഴും അത് മനസ്സിലാകുന്നത് വരെ അവര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
നബി(സ) ഒരിക്കല്‍ പറഞ്ഞു: വല്ലവനും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത്
തന്നെ. ആയിശ(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു; ആരുടെ ഏടുകള്‍ അവന്‍റെ വലതുകയ്യില്‍
നല്‍കപ്പെടുന്നുണ്ടോ അവന് ലഘുവായ നിലക്കുള്ള കണക്കുനോക്കല്‍ മാത്രമേ അഭിമുഖീകരിക്കേണ്ടി
വരികയുള്ളൂ എന്ന് അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ്
അപ്പറഞ്ഞത്. എന്നാല്‍ വല്ലവന്‍റെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചുകഴിഞ്ഞാല്‍
അവന്‍ നശിച്ചതുതന്നെ. (ബുഖാരി. 1. 3. 103)
-
അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി
ഞാന്‍ കേട്ടു. നിങ്ങള്‍ എന്‍റെ പേരില്‍ കള്ളം പറയരുത്. വല്ലവനും എന്‍റെ പേരില്‍
കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. (ബുഖാരി. 1. 3. 106)
-
അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) നിവേദനം:
അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ സുബൈര്‍ (റ)നോട് ചോദിച്ചു. ഇന്നിന്ന ആളു���ള്��� നബിയില്‍
നിന്ന് ഉദ്ധരിക്കുന്നതുപോലെ നിങ്ങള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നത് ഞാന്‍
കേള്‍ക്കുന്നില്ലല്ലോ? അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യെ പിരിയാറുണ്ടായിരുന്നില്ല.
എന്നാല്‍ നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.്. എന്‍റെ പേരില്‍ വല്ലവനും
കളവ് പറഞ്ഞാല്‍ അവന്‍റെ സീറ്റ് അവന്‍ നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ. (ബുഖാരി.
1. 3. 107)
-
അനസ്(റ) നിവേദനം: അദ്ദേഹം പറയുന്നു:
നിശ്ചയം നിങ്ങളോട് കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ എന്നെ തടയുന്നത് എന്‍റെ
പേരില്‍ വല്ലവനും മനഃപൂര്‍വ്വം കളവ് പറയുന്നുവെങ്കില്‍ അവന്‍റെ ഇരിപ്പിടം നരകത്തില്‍
ഒരുക്കിവെച്ചുകൊള്ളട്ടെ എന്ന നബി(സ)യുടെ പ്രസ്താവനയാണ്. (ബുഖാരി. 1. 3. 108)
-
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം:
അദ്ദേഹം പറയുകയാണ്. നബി(സ) യില് നിന്ന് എന്നെക്കാള്‍ കൂടുതല്‍ ഹദീസ് നിവേദനം
ചെയ്തവരായി സഹാബികളില്‍ ആരും തന്നെയില്ല. എന്നാല്‍ അബ്ദുല്ലാഹിബ്‌നു അംറ് നവേദനം
ചെയ്ത ഹദീസുകളില്‍ ഒഴികെ അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു. എനിക്കെഴുതാന്‍ അറിയുകയില്ല.
(ബുഖാരി. 1. 3. 113)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി
രോഗശയ്യയിലായിരിക്കുമ്പോള്‍ വേദന കഠിനമായി അപ്പോള്‍ അവിടുന്നു പറഞ്ഞു. എഴുതാനുള്ള
ഉപകരണങ്ങള്‍ എനിക്ക് നിങ്ങള്‍ കൊണ്ട്‌വരിക. ഞാന്‍ നിങ്ങള്‍ക്ക് ചിലത് എഴുതിത്തരാം.
അതിന് ശേഷം നിങ്ങള്‍ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത് ഉമര്‍ പറഞ്ഞു. തിരുമേനി(സ)
വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്‍റെ കിതാബ് ഉണ്ട്.
നമുക്കതുമതി. അന്നേരം അനുചരന്‍മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉല്‍ഭവിച്ചു.
ബഹളം അധികമാവുകയും ചെയ്തു. നബി(സ) പറഞ്ഞു: നിങ്ങള്‍ എന്‍റെ അടുക്കല്‍ നിന്ന് എഴുന്നേറ്റ്
പോകുവീന്‍ , എന്‍റെ അടുക്കല്‍ വെച്ച് ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല. ഉടനെ ഇബ്‌നുഅബ്ബാസ്
പുറത്തുവന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സര്‍വ്വവിധ നാശങ്ങളും നബി(സ)
എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്. (ബുഖാരി. 1. 3. 114)
-
ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം:
അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് അവിടുന്ന് അരുളി:
അല്ലാഹു പരിശുദ്ധന്‍ . ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്!
എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന
സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍ . ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച
എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്. (ബുഖാരി. 1. 3. 115)
-
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം:
തന്‍റെ ജീവിതത്തിലെ അവസാനഘട്ടത്തില്‍ തിരുമേനി(സ) ഒരിക്കല്‍ ഞങ്ങളെയും കൊണ്ട്
ഇശാനമസ്കരിച്ചു. സലാം വീട്ടിയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു.
നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവുമുണ്ടോ? നിങ്ങള്‍ മനസ്സിലാക്കണം.
ഈ രാത്രി മുതല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ ഇപ്പോള്‍ഭൂമുഖത്തു ജീവിക്കുന്ന ഒരാളും
അവശേഷിക്കുകയില്ല. (ബുഖാരി. 1. 3. 116)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ
ഭാര്യയും ഹര്‍സിന്‍റെ മകളും എന്‍റെ മാതൃസഹോദരിയുമായ മൈമൂനയുടെ വീട്ടില്‍ താമസിച്ചു.
ആ രാത്രി നബി(സ) അവരുടെ അടുക്കലായിരുന്നു. അങ്ങനെ നബി(സ) ഇശാ നമസ്ക്കരിച്ചു. ശേഷം
വീട്ടിലേക്ക് വന്നു. അനന്തരം നാല് റക്‌അത്തു നമസ്ക്കരിച്ചു. പിന്നീട് അല്‍പം
ഉറങ്ങി. ശേഷം എഴുന്നേറ്റു. എന്നിട്ട് കുട്ടി ഉറങ്ങുകയാണോ എന്ന് ചോദിച്ചു - അല്ലെങ്കില്‍
അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പിന്നീട് തിരുമേനി(സ) നമസ്ക്കരിക്കുവാന്‍ നിന്നു.
അപ്പോള്‍ ഞാന്‍ തിരുമേനി(സ)യുടെ ഇടതുഭാഗത്ത്നിന്നു. നബി(സ) എന്നെ പിടിച്ച് വലത്ത്
ഭാഗത്തേക്ക് മാറ്റി. അവിടുന്ന് അഞ്ച് റക്‌അത്തു നമസ്ക്കരിച്ചു. പിന്നീട് രണ്ടറക്‌അത്തും.
എന്നിട്ട് തിരുമേനി ഉറങ്ങി. അന്നേരം അവിടുന്ന് കൂര്‍ക്കം വലിക്കുന്നത് ഞാന്‍
കേട്ടു. അനന്തരം സുബഹ് നമസ്ക്കാരത്തിനുവേണ്ടി തിരുമേനി(സ) പള്ളിയിലേക്ക് പോയി.
(ബുഖാരി. 1. 3. 117)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു:
അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു.
അല്ലാഹുവിന്‍റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ
ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം
നാം അവതരിപ്പിച്ച സന്‍മാര്‍ഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവര്‍
അവരെ അല്ലാഹു ശപിക്കും എന്നു മുതല്‍ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു.
നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു.
അന്‍സാരികളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു.
എന്നാല്‍ അബൂഹുറൈറ: തന്‍റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം
ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍
ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു:
അല്ലാഹുവിന്‍റെ ദൂതരെ! ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു.
എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു. തിരുമേനി(സ) അരുളി: നീ നിന്‍റെ രണ്ടാം മുണ്ട്
വിരിക്കുക. അപ്പോള്‍ ഞാനത് വിരിച്ചു. ഉടനെ തിരുമേനി(സ) തന്‍റെ കൈ കൊണ്ട് അതില്‍
വാരി ഇട്ടു. എന്നിട്ട് അവിടുന്ന് അരുളി: നീ അത് ചേര്‍ത്ത് പിടിക്കുക. അപ്പോള്‍
ഞാനതു ചേര്‍ത്തുപിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി. 1. 3. 119)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു;
രണ്ടു പാത്രം അറിവ് ഞാന്‍ നബി(സ) യില് നിന്ന് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന്
ഞാന്‍ തുറന്നു കാണിച്ചു. എന്നാല്‍ മറ്റേതു ഞാന്‍ തുറന്നു കാട്ടിയെങ്കില്‍ ഈ അന്നനാളത്തെ
മനുഷ്യര്‍ മുറിച്ചുകളയുമായിരുന്നു. (ബുഖാരി. 1. 3. 121)
-
ജരീര്‍ (റ) നിവേദനം: നിശ്ചയം തിരുമേനി
ഹജ്ജത്തൂല്‍ വദാഅ് ദിവസം നീ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ പറയുക എന്നു അദ്ദേഹത്തോട്
പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്ന അവിശ്വാസികളായി
പരിണമിക്കരുത്. (ബുഖാരി. 1. 3. 122)
-
അബൂമൂസ(റ) നിവേദനം: ഒരു മനുഷ്യന്‍
നബി(സ)യുടെ അടുക്കല്‍ വന്നു ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള
ധര്‍മ്മസമരം ഏതാണ്? ഞങ്ങളില്‍ ചിലര്‍ കോപം ശമിപ്പിക്കുവാന്‍ യുദ്ധം ചെയ്യാറുണ്ട്.
ചിലര്‍ അഭിമാനസംരക്ഷണത്തിനും. അപ്പോള്‍ നബി(സ) അദ്ദേഹത്തിന്‍റെ നേരെ തല ഉയര്‍ത്തി
നോക്കി. നിവേദകന്‍ പറയുന്നു: അവര്‍ നില്‍ക്കുകയായിരുന്നതുകൊണ്ടാണ് അവിടുന്നു തല
ഉയര്‍ത്തിയത്. എന്നിട്ട് അവിടുന്ന് അരുളി: അല്ലാഹുവിന്‍റെ മുദ്രാവാക്യം ഉയര്‍ന്നു
നില്‍ക്കുവാന്‍ വേണ്ടി വല്ലവനും യുദ്ധം ചെയ്താല്‍ അതുതന്നെയാണ് ദൈവമാര്‍ഗ്ഗത്തിനുള്ള
യുദ്ധം. (ബുഖാരി. 1. 3. 125)
-
അബ്ദുല്ല(റ) നിവേദനം: ഞാന്‍ ഒരിക്കല്‍
തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്ത���കൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
അവിടുന്നു തന്‍റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ്
നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്‍മാരുടെ മുമ്പിലെത്തി. അപ്പോള്‍
അവര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചു നോക്കുവിന്‍
. ചിലര്‍ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാല്‍ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും
അവന്‍ കൊണ്ടുവരും. മറ്റു ചിലര്‍ പറഞ്ഞു. നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും.
അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്!
അവിടുന്ന് മൌനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം
ലഭിക്കുകയാണ്. എന്നിട്ട് ഞാന്‍ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി
തിരുമേനിയെ വിട്ട് മാറിയപ്പോള്‍ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. 'ആത്മാവിനെക്കുറിച്ച്
അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ മാത്രം
അറിവില്‍ സ്ഥിതിചെയ്യുന്ന കാര്യങ്ങളില്‍ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ
അവര്‍ക്ക് (മനുഷ്യര്ക്ക) നല്‍കപ്പെട്ടിട്ടുള്ളൂ. ' (ബുാരി. 1. 3. 127)
-
അസ്‌വദ്(റ) നിവേദനം: അദ്ദേഹം പറയുന്നു:
ഇബ്‌നുസുബൈര്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുണ്ടായി ആയിശ(റ) താങ്കളോട് ധാരാളം
രഹസ്യം പറയാറുണ്ടായിരുന്നുവല്ലോ. കഅ്ബയെ സംബന്ധിച്ച് അവര്‍ എന്താണ് നിന്നോട്
പറഞ്ഞിട്ടുള്ളത്? ഞാന്‍ പറഞ്ഞു: അവര്‍ എന്നോട് പറഞ്ഞു: തിരുമേനി(സ) ഒരിക്കല്‍
അരുളി: ഹേ! ആയിശാ! നിന്‍റെ ജനത സത്യനിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കില്‍
കഅ്ബ. ഞാന്‍ പൊളിക്കുകയും എന്നിട്ട് അതിന് രണ്ടു വാതിലുകളുണ്ടാക്കുകയും ചെയ്യുമായിരുന്നു.
ജനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ ഒരു വാതിലും പുറത്തുകടക്കാന്‍ ഒരു വാതിലും. അതിനാല്‍
ഇബ്‌നുസുബൈര്‍ അതു ചെയ്യുകയുണ്ടായി. (ബുഖാരി. 1. 3. 128)
-
അബൂതൂഫൈല്‍ (റ) നിവേദനം: അലി(റ) അരുളി:
ജനങ്ങളോട് അവര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവിന്‍ , അല്ലാഹുവും
അവന്‍റെ ദൂതനും കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (ബുഖാരി. 1. 3.
129)
-
അനസ്(റ) നിവേദനം: മുആദ് തിരുമേനി(സ)യുടെ
കൂടെ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. മുആദ് പിന്നിലാണിരുന്നത്. അന്നേരം
തിരുമേനി(സ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിന്‍റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന്
മുആദ് മറുപടി നല്‍കി. ഓ മുആദ് എന്ന് തിരുമേനി(സ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി
നല്‍കുന്നുവെന്ന് മുആദ് പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു.
തിരുമേനി(സ) അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്
അല്ലാഹുവിന്‍റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്‍ഷ്യം വഹിച്ചാലോ അവന് അല്ലാഹു
നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്‍റെ ദൂതരേ! ഈ സിദ്ധാന്തം
ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന് മുആദ് ചോദിച്ചു. മനുഷ്യര്‍ക്ക് സന്തുഷ്ടരും
സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ് മുആദ് അതിനു കാരണം പറഞ്ഞത്. തിരുമേനി
അരുളി; അങ്ങനെ നീ അറിയിച്ചാല്‍ അതിിന്‍മലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട്
തന്‍റെ മരണവേളയില്‍ മാത്രമാണ് മുആദ് ഇക്കാര്യം വെളിപ്പെടുത്തിയത്. നബി(സ)യുടെ
ഹദീസ് മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി. (ബുഖാരി. 1.
3. 130)
-
അനസ്(റ) നിവേദനം: എന്നോട് പറയപ്പെട്ടു:
തിരുമേനി(സ) മുആദിനോട് പറഞ്ഞു: വല്ലവനും അല്ലാഹുവില്‍ യാതൊന്നും പങ്ക് ചേര്‍ക്കാതെ
അവനെ കണ്ടുമുട്ടിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ അദ്ദേഹം ചോദിച്ചു;
ഞാന്‍ ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കട്ടെയോ? അവിടുന്ന് അരുളി: വേണ്ട, ജനങ്ങള്‍
അതില്‍ മാത്രം അവലംബിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 1. 3. 131)
-
ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം
നബിയുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍
ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? നബി(സ)
പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ
മുഖം മറക്കുകയും അല്ലാഹുവിന്‍റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന്
ചോദിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്?
അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ?
(ബുഖാരി. 1. 3. 132)
-
അലി(റ) നിവേദനം: (കാമവികാര സന്ദര്‍ഭത്തില്‍
) മദിയ്യ് അധികമുള്ള ഒരാളായിരുന്നു ഞാന്‍ . തന്നിമിത്തം നബി(സ) യോട് അതിനെപ്പറ്റി
ചോദിക്കാന്‍ മിക്ദാദിനോട് ഞാന്‍ ആവശ്യപ്പട്ടു. അദ്ദേഹം നബി(സ) യോട് ചോദിച്ചു.
അപ്പോള്‍ തിരുമേനി(സ) അരുളി: അങ്ങനെ യുണ്ടാവുമ്പോള്‍ വുളു ചെയ്താല്‍ മതി. കുളിക്കേണ്ടതില്ല.
(ബുഖാരി. 1. 3. 134)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഹജ്ജില്‍
പ്രവേശിച്ചവന്‍ എന്തു വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഒരാള്‍ നബി(സ) യോട് ചോദിച്ചു.
അവിടുന്ന് അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ
വസ്ത്രം ഇവയൊന്നും ധരിക്കരുത്. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്സ് ധരിച്ചുകൊള്ളട്ടെ.
അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചുകളയട്ടെ. (ബുഖാരി.
1. 3. 136)
-
അബൂഹുറയ്‌റാ(റ) നിവേദനം ചെയ്തു. അന്‍സാരികളില്‍
നിന്ന് ഒരാള്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ ദൂതരെ, എന്നെ വളരെക്കൂടുതല്‍ സന്തോഷിപ്പിച്ച
ഒരു ഹദീസ് ഞാന്‍ അങ്ങയില്‍ നിന്നു കേള്‍ക്കുന്നു. എന്നാല്‍ എനിക്കതു ഓര്‍മ്മയില്‍
വെക്കുവാന്‍ സാദ്ധ്യമല്ല'. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: 'താങ്കളുടെ വലത്തുകൈയുടെ
സഹായം തേടുക. ' അവിടുന്നു എഴുതുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. (തിര്‍മിദി)
-
അബൂഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: ജനങ്ങള്‍ , സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടേയും ഖനികള്‍പോലെ,
ഖനികളാണ്. അവരില്‍ അജ്ഞാനകാലത്തു ശ്രേഷ്ഠനായവന്‍ , അറിവു സമ്പാദിക്കുമ്പോള്‍ ഇസ്ലാമിലും
കൂടുതല്‍ ശ്രേഷ്ഠനായിത്തീരുന്നു. (മുസ്ലിം)
-
അബൂഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍
അതെവിടെ കണ്ടാലും അതില്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)
-
അനസ്(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ)
പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്‍റെ
മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)
-
അനസ്(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ)
പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)
-
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ്. (തിര്‍മിദി)
-
അബൂസഈദില്‍ ഖുദ്‌രിയ്യി(റ)ല്‍ നിന്ന്
നിവേദനം: ഒരു സത്യവിശ്വാസിയും നന്‍മകൊണ്ട് ��യറ് നിറക്കുകയില്ല - അവന്‍റെ അന്ത്യം
സ്വര്‍ഗ്ഗമാകുന്നതുവരെ (എത്ര നന്‍മ ലഭിച്ചാലും അവന്‍ അതുകൊണ്ട് മതിയായവനാകുകയില്ല)
(തിര്‍മിദി)
-
അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്‍റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍
എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍ (സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്‍റെ
മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക്
നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു
അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. (തിര്‍മിദി)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും
പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും.
നിശ്ചയം, മലക്കുകള്‍ തവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം
കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍ - വെള്ളതതിലെ
മത്സ്യവും കൂടി - പണ്ഡിതന്‍റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത)
ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള
ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്‍മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍.
നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ്
അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍
ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)
-
ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടു. നമ്മുടെ പക്കല്‍ നിന്ന് കേട്ടുപഠിക്കുകയും
കേട്ടതുപോലെത്തന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ.
(അനുഗ്രഹിക്കട്ടെ) എത്ര മുബല്ലഗാണ് (പഠിച്ചവരില്‍ നിന്ന് കേട്ട് മനസ്സിലാക്കിയവന്‍
) നേരില്‍ കേട്ട് മനസ്സിലാക്കിയവരേക്കാള്‍ നന്നായി പഠിച്ചിട്ടുള്ളവന്‍ (തിര്‍മിദി)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത്
മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന്ന് തീയാലുള്ള കടിഞ്ഞാണിടപ്പെടും.
(അബൂദാവൂദ്, തിര്‍മിദി) (മതകാര്യങ്ങളില്‍ വിവരമുള്ളത് മറച്ച് വെക്കാന്‍ പാടുള്ളതല്ല)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) അരുള്‍ ചെയ്തു: അല്ലാഹുവിന്‍റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും
പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്‍മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍
അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍
പ്രവേശിക്കുകയില്ല) (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
ഇസ്‌റാഇന്‍റെ രാത്രിയില്‍ നബി(സ)യുടെ അടുത്ത് പാലും കള്ളും നിറക്കപ്പെട്ട രണ്ട്
കപ്പ് വെക്കപ്പെട്ടു. അവ രണ്ടിലേക്കും അവിടുന്ന് നോക്കിയിട്ട് പാല് എടുത്തപ്പോള്‍
ജിബ്രീല്‍ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ലാമിലേക്ക് അങ്ങയെ മാര്‍ഗ്ഗദര്‍ശനം ചെയ്ത അല്ലാഹുവിനാണ്
സര്‍വ്വസ്തുതിയും. കള്ളാണ് അങ്ങ് എടുത്തതെങ്കില്‍ അങ്ങയുടെ അനുയായികള്‍ വഴിതെറ്റിയവരാകുമായിരുന്നു.
(മുസ്ലിം)
-
അബുമാലിക്കു(റ) പറഞ്ഞു, അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്‍റെ നേര്‍പകുതിയാകുന്നു. (മുസ്ലിം)
-
ജാബിര്‍ (റ) പറഞ്ഞു, ദൈവദൂതന്‍(സ)
പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്‍റെ താക്കോല്‍ ശുദ്ധീകരണവും
ആകുന്നു. (അഹ് മദ്)
-
ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ പ്രവാചകന്‍(സ)
പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും വിസര്‍ജ്ജനത്തിന് പോകുമ്പോള്‍ , ശുദ്ധീകരണത്തിനായി
അയാള്‍ മൂന്ന് കല്ല് കൊണ്ട് പോകട്ടെ. എന്തുകൊണ്ടെന്നാല്‍ ഇവ അവനു മതിയാകുന്നതാണ്.
(അബൂദാവൂദ്)
-
ജാബിര്‍ (റ) പറഞ്ഞു, വിസര്‍ജ്ജനത്തിനു
ആവശ്യമായപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തെ ആര്‍ക്കും കാണാതാകുന്നതുവരെ (ദൂരസ്ഥലത്തേക്ക്)
പോയി. (അബൂദാവൂദ്)
-
അബുമൂസാ(റ) നിവേദനം ചെയ്തു, പ്രവാചകന്‍(സ)
പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും മൂത്രവിസര്‍ജ്ജനത്തിനുള്ള സ്ഥലം ആരാഞ്ഞുകൊള്ളട്ടെ.
(അബൂദാവൂദ്)
-
ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍റെ(സ)
വലതു കൈ തന്‍റെ വുസുവിനും തന്‍റെ ആഹാരത്തിനും ആയിരുന്നു; ഇടതു കൈ, വിസര്‍ജ്ജനത്തിന്
ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും
ആയിരുന്നു. (അബൂദാവൂദ്)
-
മുആദു(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ)
പറഞ്ഞു: ശപിക്കപ്പെട്ട മുന്നു കാര്യങ്ങളില്‍നിന്നു പിന്‍മാറുക: ഉറവുകള്‍ക്കു സമീപവും,
വഴിയിലും, (മനുഷ്യന്‍ വിശ്രമിക്കുന്ന) തണലിലും വിസര്‍ജ്ജിക്കുന്നത്. (അബൂദാവൂദ്)
-
അബൂഹുറയ്‌റാ(റ) പറഞ്ഞു: പ്രവാചകന്‍(സ)
കക്കൂസിലേക്ക് പോയപ്പോള്‍ , ഞാന്‍ അവിടുന്നിനു ഒരു ചെറുപാത്രത്തിലോ തോല്‍സഞ്ചിയിലോ
വെള്ളം കൊണ്ടുവരികയും, അവിടുന്ന് വെള്ളം ശുദ്ധീകരണത്തിനായി ഉപയോഗിക്കുകയും, പിന്നീട്
കന്‍റെ കയ്യ് മണ്ണില്‍ തേക്കുകയും പിന്നീട് ഞാന്‍ അവിടുന്നിന് മറ്റൊരു പാത്രം
വെള്ളം കൊണ്ടുവരികയും അവിടുന്നു വുസു ഉണ്ടാക്കുകയും ചെയ്തു (അബൂദാവൂദ്)
-
ആയിശ(റ) പറഞ്ഞു: പ്രവാചകന്‍(സ) കക്കൂസില്‍
നിന്ന് പുറത്ത് വരുമ്പോള്‍ പറയുക പതിവായിരുന്നു: നിന്‍റെ (രക്ഷിതാവിന്‍റെ) പാപമോചനത്തെ
ഞാന്‍ തേടുന്നു. (തിര്‍മിദി)
-
അനസ്(റ) പറഞ്ഞു: പ്രവാചകന്‍(സ) കക്കൂസില്‍
നിന്ന് പുറത്ത് വന്നപ്പോള്‍ അവിടുന്നു പറയുക പതിവായിരുന്നു. എന്നില്‍ നിന്ന്
മാലിന്യത്തെ നീക്കം ചെയ്കയും എനിക്ക് ആരോഗ്യത്തെ പ്രദാനം ചെയ്കയും ചെയ്ത അല്ലാഹുവിനാകുന്നു
സര്‍വ്വസ്തോത്രങ്ങളും. (ഇബ്‌നുമാജാ)
-
ആയിശ(റ) പറഞ്ഞു: രാത്രിയിലോ പകലോ പ്രവാചകന്‍(സ)
ഉണര്‍ന്നെഴുന്നേറ്റാല്‍ മിസ്‌വാക്ക് (ദന്തധാവിനി) ഉപയോഗിക്കുന്നതിനു മുമ്പായി
വുസു ചെയ്യാറില്ല. (അബൂദാവൂദ്)
-
ശുറൈഹിബ്‌നുഹാനി(റ) പറഞ്ഞു: ഞാന്‍
ആയിശയോടു ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതന്‍(സ) സ്വഗ്ര്‍ഹത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍
ഒന്നാമതായി ചെയ്തതെന്തായിരുന്നു? അവര്‍ പറഞ്ഞു: പല്ലുതേയ്ക്കല്‍ (മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ)ക്ക് ബ്രഷും ശുചീകരിക്കാനുള്ള വെള്ളവും ഞങ്ങള്‍ ഒരുക്കി വെക്കുമായിരുന്നു.
രാത്രി ഉണര്‍ത്താനുദ്ദേശിക്കുന്ന സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തും. അനന്തരം
അവിടുന്ന് ബ്രഷ് ചെയ്യുകയും വുളു എടുക്കുകയും നമസ്കരിക്കുകയും ചെയ്തിരുന്നു.
(മുസ്ലിം)
-
ശുറൈഹി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍
ആയിശ(റ) യോടു ചോദിച്ചു. നബി(സ) വീട്ടില്‍ കയറിയാല്‍ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു?
ബ്രഷ് ചെയ്യലാണെന്ന് അവര്‍ മറുപടി പറഞ്ഞു, (മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ)
പറഞ്ഞു: ബ്രഷ് ചെയ്യല്‍ വായയുടെ ശുദ്ധീകരണവും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമാകുന്നു.
(നസാഈ)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) പ്രഖ്യാപിച്ചു. പത്തുകാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു. മീശ വെട്ടുക.
2 താടി വളര്‍ത്തുക, ബ്രഷ് ചെയ്യുക. 4. (വുളുവില്‍ ) മൂക്കില്‍ വെള്ളം കയറ്റുക,
5 നഖം വെട്ടുക, ബറാജിം (വിരല്‍മടക്കുകള്‍) കഴുകുക, 7 കക്ഷം പറിക്കുക. 8 ആനത്ത്
(ഗുഹ്യഭാഗത്തെ രോമങ്ങള്‍ ) കളയുക, ശൌചം ചെയ്യുക. റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത്
ഞാന്‍ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം)
വുളുഅ്
-
ഹമ്മാമ്(റ) നിവേദനം: അബൂഹുറൈറ(റ)
പറയുന്നതായി അദ്ദേഹം കേട്ടു. തിരുമേനി(സ) അരുളി: വുളു എടുക്കുന്നതുവരെ ചെറിയ അശുദ്ധിയുള്ളവന്‍റെ
നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. അപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ ഹസ്രത്ത് അബൂഹുറൈറ(റ)
യോട് ചോദിച്ചു: ഓ!അബുഹുറൈറ! എങ്ങിനെയാണ് ചെറിയ അശുദ്ധിയുണ്ടാവുക? അദ്ദേഹം പറഞ്ഞു:
ശബ്ദത്തോട് കൂടിയോ അല്ലാതെയോ വായു പുറതതുപോവക. (ബുഖാരി. 1. 4. 137)
-
നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ
കൂടെ ഞാനൊരിക്കല്‍ പള്ളിയുടെ മുകളില്‍ കയറി. വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ)
അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിശ്ചയം എന്‍റെ സമുദായം പുനുരുത്ഥാന ദിവസം
(അല്ലാഹുവിന്‍റെ സന്നിധിയിലേക്ക്) വിളിക്കപ്പെടുമ്പോള്‍ വുളുവിന്‍റെ അടയാളം കാരണം
അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും. (അബൂഹുറൈറ പറയുന്നു) അതുകൊണ്ട്
നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്‍റെശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍
അവനതു ചെയ്യട്ടെ. (ബുഖാരി. 1. 4. 138)
-
ഉബാദ്ബ്‌നു തമീമ് തന്‍റെ പിതൃവ്യനില്‍
നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം നബിയോട് ചോദിച്ചു: നമസ്ക്കാരത്തില്‍ വുളു
മുറിയുന്ന എന്തെങ്കിലും ഉണ്ടായി എന്നു തോന്നുന്ന മനുഷ്യന്‍ എന്തു ചെയ്യണം? തിരുമേനി(സ)
അരുളി: ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ നമസ്ക്കാരം വിട്ടു
തിരിഞ്ഞു പോകേണ്ടതില്ല. (ബുഖാരി. 1. 4. 139)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: ആദ്ദേഹം
പറയുന്നു: എന്‍റെ മാതൃസഹോദരിയുടെ അടുക്കല്‍ ഞാനൊരു രാത്രി താമസിച്ചു. ആ രാത്രിയില്‍
നബി(സ) (പതിവുപോലെ) രാത്രി നമസ്ക്കാരം നിര്‍വ്വഹിക്കുകയുണ്ടായി. അതായതു രാത്രി
കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു എഴുന്നേറ്റു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തില്‍
നിന്ന് ലഘുവായ നിലക്ക് വുളു എടുത്തു. അമൃ (നിവേദകന്‍ ) അതിനെ ലഘുവാക്കികൊണ്ട്
കാണിച്ചു. അനന്തരം തിരുമേനി(സ) നമസ്ക്കരിക്കാന്‍ നിന്നു. അപ്പോള്‍ തിരുമേനി വുളു
എടുത്തതുപോലെ ഞാനും വുളു എടുത്തു. എന്നിട്ട് അവിടുത്തെ ഇടതുഭാഗത്തു ചെന്നു നിന്നു.
(സൂഫ്‌യാന്‍ (മറ്റൊരു നിവേദകന്‍ ) ചിലപ്പോള്‍ പറഞ്ഞത് ശിമാല്‍എന്നാണ്) അപ്പോള്‍
തിരുമേനി(സ) എന്നെ വലതുഭാഗത്തേക്കാക്കുകയും എന്നിട്ട് കുറച്ച് നമസ്കരിക്കുകയും
ചെയ്തു. ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. കൂര്‍ക്കം വലിക്കുന്നതുവരെ ഉറങ്ങി.
പിന്നീട് ബാങ്കു വിളിക്കാരന്‍ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോള്‍
അവിടുന്നു നമസ്കരിക്കുവാന്‍ അയാളുടെ കൂടെ പുറപ്പെട്ടു. (പുതിയ) വുളു എടുക്കാതെ
നമസ്ക്കരിക്കുകയും ചെയ്തു. അംറിനോട് ഞങ്ങള്‍ പറഞ്ഞു. ചില ആളുകള്‍ പറയുന്നു: അല്ലാഹുവിന്‍റെ
ദൂതന്‍റെ കണ്ണു ഉറങ്ങുന്നു, എന്നാല്‍ ഹൃദയം ഉറങ്ങുന്നില്ല. അമൃ പറഞ്ഞു: ഉബൈദുല്ല
പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. പ്രവാചകന്‍മാരുടെ സ്വപ്നം ദിവ്യസന്ദേശമാണ്.
എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം നിന്നെ അറുക്കുന്നവനായി ഞാനിതാ സ്വപ്നത്തില്‍
കാണുന്നു. (ബുഖാരി. 1. 4. 140)
-
ഉസാമത്ബ്‌നു സൈദ്(റ) നിവേദനം: തിരുമേനി(സ)
അറഫയില്‍ നിന്ന് പുറപ്പെട്ടു. അങ്ങനെ വഴിയിലുള്ള മലയിടുക്കില്‍ എത്തിയപ്പോള്‍
വാഹനത്തില്‍ നിന്നിറങ്ങി മൂത്രമൊഴിച്ചു. ശേഷം വുളു എടുത്തു. പക്ഷെ വുളു പൂര്‍ത്തിയാക്കിയില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ? നമസ്കാരത്തിന്‍റെ സമയമാണല്ലോ. അവിടുന്നു
പറഞ്ഞു: നമസ്കാരം നിന്‍റെ മുമ്പിലാണ്. (കുറച്ചു പോയിട്ട് നമസ്ക്കരിക്കാം. അങ്ങനെ
മുസ്ദലിഫയിലെത്തിയപ്പോള്‍ അവിടെയിറങ്ങി വുളുചെയ്തു. വുളു പൂര്‍ണ്ണമാക്കുകയും ചെയ്തു.
പിന്നെ ഇഖാമത്ത് കൊടുത്തപ്പോള്‍ അവിടുന്ന് മഗ്‌രിബ് നമസ്ക്കരിച്ചു. ശേഷം എല്ലാവരും
അവരുടെ ഒട്ടകങ്ങളെ അവരുടെ താവളങ്ങളിലേക്ക് കൊണ്ട്പോയി വിട്ടു. പിന്നെ ഇശാ നമസ്ക്കാരത്തിന്
ഇഖാമത്ത് കൊടുത്തപ്പോള്‍ അവിടുന്ന് ഇശാ നമസ്ക്കരിച്ചു. അവയ്ക്കിടയില്‍ വേറെ യാതൊന്നും
നമസ്ക്കരിച്ചില്ല. (ബുഖാരി. 1. 4. 141)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം
ഒരിക്കല്‍ വുളു എടുത്തു. ഒരു കൈ കൊണ്ട് ഒരു കോരല്‍ വെള്ളമെടുത്ത് കുലുക്കുഴിയുകയും
മൂക്കില്‍ കയറ്റുകയും ചെയ്തു. പിന്നീട് ഒരു കോരല്‍ വെള്ളമെടുത്ത് മറ്റേ കൈയോട്
ചേര്‍ത്ത് രണ്ടു കൈകൊണ്ടും കൂടി മുഖം കഴുകി. പിന്നെ ഒരു കോരല്‍ വെള്ളമെടുത്ത്
വലതുകൈ കഴുകി. ഒരു കോരല്‍ വെള്ളമെടുത്ത് ഇടതുകൈയും കഴുകി. അനന്തരം തല തടവി. പിന്നെ
ഒരു കോരല്‍ വെള്ളമെടുത്ത് വലതുകാലില്‍ കുടഞ്ഞു. അതു കഴുകി. എന്നിട്ട് മറ്റൊരു
കോരല്‍ വെള്ളമെടുത്ത് ഇടതുകാലും കഴുകി ശേഷം അദ്ദേഹം പ്രസ്താവിച്ചു. നബി(സ) ഇപ്രകാരം
വുളു ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 142)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്‍റെ ഭാര്യയെ സമീപിക്കുമ്പോള്‍
അല്ലാഹുവിന്‍റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ പ്രദാനം
ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ
അവര്‍ക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച് ദ്രോഹിക്കുകയില്ല.
( (ബുഖാരി. 1. 4. 143)
-
അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ , അല്ലാഹുവേ! അല്ലാതരം ആണ്‍, പെണ്‍ മലിനവസ്തുക്കളില്‍
നിന്ന് ഞാന്‍ നിന്നോട് അഭയം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. (ബുഖാരി.
1. 4. 144)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍
നബി(സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ഞാന്‍ ശുദ്ധിയാക്കുവാനുള്ള
വെള്ളം കൊണ്ടു പോയി വെച്ചുകൊടുത്തു. അവിടുന്നു ചോദിച്ചു; ആരാണിത് കൊണ്ടുവെച്ചത്?
ഇബ്‌നുഅബ്ബാസാണെന്ന് ആരോപറഞ്ഞു: അപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ!
നീ അവന് മതത്തില്‍ വിജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 4. 145)
-
അബു ആയ്യൂബില്‍ അന്‍സാരി(റ) നിവേദനം:
തിരുമേനി(സ) അരുളി: നിങ്ങളില്‍ വല്ലവനും മലമൂത്രവിസര്‍ജ്ജനസ്ഥലത്തു ചെന്നാല്‍ ഖിബ്
ലക്ക് അഭിമുഖമായിട്ടോ പുറം തിരിഞ്ഞോ ഇരിക്കരുത്. നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ
തിരിഞ്ഞിരിക്കുക. (ബുഖാരി. 1. 4. 146)
-
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം:
അദ്ദേഹം പറയാറുണ്ടായിരുന്നു. ചില മനുഷ്യരിതാ പറയുന്നു: നീ മലമൂത്ര വിസര്‍ജ്ജനത്തിനിരുന്നാല്‍
കഅ്ബ:യുടെ നേരെയോ ബൈത്തുല്‍ മുഖദ്ദസിന്‍റെ നേരെയോ തിരിഞ്ഞിരിക്കരുത്. ഒരു ദിവസം
ഞാന്‍ ഞങ്ങളുടെ ഒരു വീടിന്‍റെ മുകളില്‍ കയറിയപ്പോള്‍ ബൈത്തുല്‍ മുഖദ്ദസിന്‍റെ ന���രെ
തി���ിഞ്ഞു രണ്ടു ഇഷ്ടികയില്‍ ഇരുന്നുകൊണ്ട് നബി(സ) മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത്
ഞാന്‍ കണ്ടിരുന്നു. (ബുഖാരി. 1. 4. 147)
-
ആയിശ(റ) നിവേദനം: തിരുമേനിയുടെ പത്നിമാര്‍
മലമൂത്രവിസര്‍ജ്ജനത്തിനു വേണ്ടി രാത്രിയില്‍ മനാസ്വിഅ്ലേക്ക് പോകാറുണ്ടായിരുന്നു.
തുറന്ന് കിടക്കുന്ന വിശാലമായ മൈതാനമാണത്. ഉമര്‍ (റ) നബിയോട് പറയാറുണ്ട്. അങ്ങയുടെ
പത്നിമാര്‍ക്ക് താങ്കള്‍ മറ സ്വീകരിക്കുക. എന്നാല്‍ നബി(സ) അതു ചെയ്യാറുണ്ടായിരുന്നില്ല.
അങ്ങനെ ഒരു ദിവസം ഇശാ സമയത്ത് സംഅയുടെ പുത്രിയും നബി(സ)യുടെ ഭാര്യയുമായ സൌദ മലമൂത്ര
വിസര്‍ജ്ജനത്തിന് പുറപ്പെടുകയുണ്ടായി. അവര്‍ ഒരു പൊക്കമുള്ള സ്ത്രീയായിരുന്നു.
തന്നിമിത്തം ഉമര്‍ (റ) വഴിക്ക് വെച്ച് അവരെ വിളിക്കുകയും ഹേ! സൌദാ! ഞങ്ങള്‍ നിങ്ങളെ
അറിഞ്ഞിരിക്കുന്നു എന്നു പറയുകയും ചെയ്തു. മറയുടെ നിയമം ഇറങ്ങുവാന്‍ ആഗ്രഹിച്ചുകൊണ്ടായിരുന്നു.
ഉമര്‍ (റ) ഇപ്രകാരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ അലലാഹു മറയുടെ കല്‍പന അവതരിപ്പിച്ചു.
(ബുഖാരി. 1. 4. 148)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങളുടെ ആവശ്യത്തി് നിങങള്‍ക്ക് പുറത്തുപോകുവാന്‍ അുവാദം തന്നിരിക്കുന്നു.
ഹിശ്ശാമ് പറയുന്നു. അതായത് മലമൂത്രവിസര്‍ജ്ജനത്തിന്. (ബുഖാരി. 1. 4. 149)
-
ഇബ്നുഉമര്‍ (റ) നിവേദനം: എന്‍റെ ചില
ആവശ്യത്തിനുവേണ്ടി ഹഫ്സ(റ)യുടെ വീട്ടിന് മുകളില്‍ ഞാന്‍ കയറി. അപ്പോള്‍ തിരുമേനി(സ)
ഖിബ് ലക്ക് പിന്നിട്ടു ശാമിന്‍റെ നേരെ തിരിഞ്ഞു മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത്
ഞാന്‍ കണ്ടു. (ബുഖാരി. 1. 4. 150)
-
അനസ്(റ) നിവേദനം: അല്ലാഹുവിന്‍റെ
ദൂതന്‍ മലമൂത്ര വിസര്‍ജ്ജനത്തിനു പോയാല്‍ ഞാനും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു
ബാലനും തിരുമേനിക്ക് വെള്ളം കൊണ്ടുപോയി വെച്ചുകൊടുക്കാറുണ്ട്. മറ്റൊരു നിവേദനത്തില്‍
വെള്ളവും ഒരു വടിയും എന്നു പറയുന്നു. അങ്ങനെ ആ വെള്ളം കൊണ്ടുതിരുമേനി(സ) ശൌച്യം
ചെയ്യും. (ബുഖാരി. 1. 4. 152)
-
അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കട്ടെ.
മലമൂത്ര വിസര്‍ജ്ജനസമയത്ത് ചെന്നാല്‍ വലം കൈകൊണ്ട് ശുചീകരിക്കുകയോ വലം കൈ കൊണ്ട്
ലിംഗത്തെ തൊടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 155)
-
അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി:
നിങ്ങളില്‍ ആരെങ്കിലും മൂത്രിക്കുകയാണെങ്കില്‍ വലം കൈ കൊണ്ട് ശൌച്യം ചെയ്യുകയോപാത്രത്തില്‍
ശ്വാസം വിടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 156)
-
അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)
മലമൂത്ര വിസര്‍ജ്ജനത്തിനു പുറപ്പെട്ടപ്പോള്‍ പിന്നാലെ ഞാനും പോയി. തിരുമേനി തിരിഞ്ഞു
നോക്കിയിരുന്നില്ല. അങ്ങനെ ഞാന്‍ അടുത്തെത്തിയപ്പോള്‍ അവിടുന്ന് അരുളി: എനിക്ക്
ശുദ്ധീകരിക്കാന്‍ കുറച്ച് കല്ല് അന്വേഷിച്ച് നോക്കിക്കൊണ്ടു വരൂ. അല്ലെങ്കില്‍
അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പക്ഷെ, എല്ലോ കാഷ്ഠമോ കൊണ്ടു വരരുത്. അങ്ങനെ എന്‍റെ
വസ്ത്രത്തിന്‍റെ ഒരറ്റത്ത് കുറച്ച് കല്ലുകള്‍ പെറുക്കിയിട്ട് കൊണ്ടുവന്നിട്ട്
തിരുമേനി ഇരിക്കുന്നതിന്‍റെ ഒരു ഭാഗത്ത് വെച്ചിട്ട് ഞാന്‍ പിന്‍മാറിക്കളഞ്ഞു.
മലമൂത്ര വിസര്‍ജ്ജനം ചെയ്തു കഴിഞ്ഞപ്പോള്‍ ആ കല്ലുകളുപയോഗിച്ച് അവിടുന്നു ശുചീകരിച്ചു.
(ബുഖാരി. 1. 4. 157)
-
ഇബ്‌നുമസ്‌ഊദ്(റ) നിവേദനം: തിരുമേനി(സ)
മലമൂത്ര വിസര്‍ജ്ജനത്തിന് പുറപ്പെട്ടപ്പോള്‍ എന്നോട് മൂന്ന് കല്ല് കൊണ്ടു വരാന്‍
നിര്‍ദ്ദേശിച്ചു. എനിക്ക് രണ്ടു കല്ല് കിട്ടി. മൂന്നാമത്തെ കല്ല് ഞാന്‍ അന്വേഷിച്ചുവെങ്കിലും
അതു ലഭിച്ചില്ല. അപ്പോള്‍ ഒരു മ്യഗത്തിന്‍റെ കാഷ്ഠം എടുത്തിട്ട് അതുകൊണ്ട് തിരുമേനിയുടെ
അടുക്കല്‍ ഞാന്‍ ചെന്നു. തിരുമേനി(സ) ആ രണ്ട് കല്ല് എടുത്തിട്ട് അശുദ്ധമെന്നു
പറഞ്ഞു കാഷ്ഠം എറിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 4. 158)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
വുളുവിന്‍റെ അവയവങ്ങള്‍ ഓരോ പ്രാവശ്യം വീതം കഴുകിയിട്ടുണ്ട്. (ബുഖാരി. 1. 4. 159)
-
അബ്ദുല്ലാഹിബ്നു സെയ്ദ്(റ) നിവേദനം:
തിരുമേനി(സ) വുളുവിന്‍റെ കര്‍മ്മങ്ങള്‍ രണ്ട് പ്രാവശ്യം വീതം നിര്‍വ്വഹിച്ചിട്ടുണ്ട്.
(ബുഖാരി. 1. 4. 160)
-
ഉസ്മാനുബ്നു അഫാന്‍ (റ) നിവേദനം: അദ്ദേഹം
ഒരിക്കല്‍ ഒരു പാത്രം (വെള്ളം) കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ആ വെള്ളം
ഒഴിച്ച് മൂന്ന് പ്രാവശ്യം അദ്ദേഹം തന്‍റെ രണ്ടു കൈപടങ്ങളും കഴുകി. ശേഷം തന്‍റെ
വലം കൈ പാത്രത്തില്‍ ഇട്ട് വെള്ളമെടുത്ത് കുലുക്കുഴിയുകയും മൂക്ക് പിഴിഞ്ഞു
കളയുകയും ചെയ്തു. അനന്തരം മുഖവും മുട്ടു വരെ രണ്ടു കയ്യും മൂന്നു പ്രാവശ്യം വീതം
കഴുകി. ശേഷം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി : ഏതൊരാള്‍ ഞാന്‍ ചെയ്ത് കാണിച്ച
ഇതേ പ്രകാരം വുളുചെയ്തു. എന്നിട്ടു രണ്ടു രണ്ടു റക്കഅത്തു നമസ്കരിച്ചു. ആ നമസ്കാരത്തിനിടയില്‍
തന്‍റെ മനസ്സില്‍ മറ്റു ചിന്തകള്‍ക്കൊന്നും പ്രവേശനം നല്‍കിയില്ല. എന്നാല്‍ അവന്‍
മുമ്പ് ചെയ്ത കുറ്റങ്ങളില്‍ നിന്ന് അല്ലാഹു അവന് പൊറുത്തുകൊടുക്കും. (ബുഖാരി.
1. 4. 161)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: വല്ലവനും വുളു ചെയ്താല്‍ വെള്ളം മൂക്കില്‍ കയറ്റി അവന്‍ ചീറ്റട്ടെ. വല്ലവനും
കല്ല് കൊണ്ട് ശൌച്യം ചെയ്യുന്ന പക്ഷം അവന്‍ അതിനെ ഒറ്റയാക്കുകയും ചെയ്യട്ടെ.
(ബുഖാരി. 1. 4. 162)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളില്‍ ആരെങ്കിലും വുളു എടുക്കുകയാണെങ്കില്‍ അവന്‍ മൂക്കില്‍ അല്‍പം
വെള്ളം ചേര്‍ത്ത് ചീറ്റട്ടെ. കല്ലുകൊണ്ട് ശൌച്യം ചെയ്യുന്നപക്ഷം അവന്‍ ഒറ്റയാക്കട്ടെ.
വല്ലവനും ഉറക്കില്‍ നിന്നു ഉണര്‍ന്നെഴുന്നേറ്റാല്‍ വുളുവിന്‍റെ വെള്ളത്തില്‍ കൈ
ഇടും മുമ്പ് തന്‍റെ കൈ അവന്‍ കഴുകട്ടെ. കാരണം രാത്രി തന്‍റെ കൈ എവിടെയാണ് വെച്ചിരുന്നതെന്ന്
നിങ്ങളില്‍ ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല. (ബുഖാരി. 1. 4. 163)
-
മഹമ്മദ്ബ്നു സിയാദ് നിവേദനം: ഒരു
പാത്രത്തില്‍ നിന്ന് ജനങ്ങള്‍ വുളു എടുക്കുന്ന സന്ദര്‍ഭത്തില്‍ അബൂഹുറൈറ(റ) ഞങ്ങളുടെ
അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു.
നിങ്ങള്‍ വുളു പൂര്‍ത്തിയാക്കുവീന്‍ . നിശ്ചയം അബൂഖാസിം (നബി) പറയുന്നതായി ഞാന്‍
കേട്ടിട്ടുണ്ട്. മടമ്പിന്‍ കാലുകള്‍ക്ക് നരകത്തില്‍ നിന്ന് ശിക്ഷയുണ്ട്. (ബുഖാരി.
1. 4. 166)
-
ഉമ്മു അതിയ്യ(റ) നിവേദനം: തിരുമേനി(സ)യുടെ
മകളെ (മയ്യിത്ത്) കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്നു അവരോട് പറഞ്ഞു.
അവളുടെ വലഭാഗവും വുളുവിന്‍റെ സ്ഥലങ്ങളും കൊണ്ട് നിങ്ങള്‍ ആരംഭിക്കുവീന്‍ . (ബുഖാരി.
1. 4. 168)
-
ആയിശ(റ) നിവേദനം: കാലില്‍ ചെരിപ്പ്
ധരിക്കുക. മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക എന്നുവേണ്ട തന്‍റെ
എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു.
(ബുഖാരി. 1. 4. 169)
-
അനസ്(റ) നിവേദനം: ഞാനൊരിക്കല്‍ തിരുമേനി(സ)യെ
ഈ സ്ഥിതിയില്‍ കണ്ടു. അസര്‍ നമസ്കാരം അടുത്തിരിക്കുന്നു. ആളുകള്‍ വെള്ളമന്വേഷിക്കുവാന്‍
തുടങ്ങി. എന്നിട്ടവര്‍ക്ക് ലഭിച്ചില്ല. അന്നേരം തിരുമേനിയുടെ അടുക്കല്‍ ഒരു പാത്രത്തില്‍
വുളുവിനുള്ള വെള്ളം കൊണ്ടു വരപ്പെട്ടു. തിരുമേനി(സ) തന്‍റെ കൈ ആ പാത്രത്തിലിട്ടു.
എന്നിട്ട് അതില്‍ നിന്ന് വെള്ളമെടുത്തു വുളു ഉണ്ടാക്കാന്‍ ജനങ്ങളോട് കല്‍പ്പിച്ചു.
അനസ്(റ) പറയുന്നു. അന്നേരം തിരുമേനി(സ)യുടെ വിരലുകളുടെ താഴ്ഭാഗത്ത് നിന്ന് വെള്ളം
ഉല്‍ഭവിക്കുന്നത് ഞാന്‍ കണ്ടു. അങ്ങനെ അവരെല്ലാം വുളു ചെയ്തു. (ബുഖാരി. 1. 4.
170)
-
അനസ്(റ) നിവേദനം: തിരുമേനി തന്‍റെ
മുടി (ഹജ്ജത്തൂല്‍ വദാഇല്‍ ) കളഞ്ഞപ്പോള്‍ അബൂത്വല്‍ഹയാണ് തിരുമേനിയുടെ മുടിയില്‍
നിന്ന് ആദ്യമായി അല്‍പമെടുത്തത്. (ബുഖാരി. 1. 4. 172)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളില്‍ ആരുടെയെങ്കിലും പാത്രത്തില്‍ നിന്ന് നായ കുടിച്ചാല്‍ ആ പാത്രം
അവന്‍ ഏഴ് പ്രാവശ്യം കഴുകട്ടെ. (ബുഖാരി. 1. 4. 173)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ
ആ മനുഷ്യന്‍ തന്‍റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതവരെ
കടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ
സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുാരി. 1. 4. 174)
-
അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല്‍
തിരുമേനി(സ) യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോള്‍ അവിടുന്നു അരുളി:
പരിശീലനം നല്‍കിയ നിന്‍റെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ
വധിക്കുകയും ചെയ്താല്‍ നീ അതു ഭക്ഷിക്കുക. ആ നായ അതില്‍ നിന്ന് ഭക്ഷിച്ചാല്‍ നീ
അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാന്‍ വേണ്ടിയാണത് പിടിച്ചിരിക്കുന്നത്.
ഞാന്‍ ചോദിച്ചു; ഞാനെന്‍റെ നായയെ അയക്കും. എന്നിട്ട് അതിന്‍റെ കൂടെ മറ്റൊരു നായയെ
ചിലപ്പോള്‍ ഞാന്‍ കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം
നിന്‍റെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി
ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി. 1. 4. 175)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് പള്ളിയില്‍ തന്നെ ഒരാള്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍
അവന്‍ നസ്കാരത്തില്‍ തന്നെയാണ്. അവന്‍റെ വുളു മുറിയാത്ത പക്ഷം. അപ്പോള്‍ ഒരു അനറബിയായ
മനുഷ്യന്‍ ചോദിച്ചു. ഹേ! അബൂഹുറൈറാ, എന്താണ് വുളു മുറിയിക്കല്‍ ? അദ്ദേഹം പറഞ്ഞു.
ശബ്ദം അഥവാ അപശബ്ദം. (ബുഖാരി. 1. 4. 176)
-
അബ്ബാദ്ബ്നുതമീമ് തന്‍റെ പിതൃവ്യനില്‍
നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ശബ്ദം കേള്‍ക്കുകയോ അല്ലെങ്കില്‍
വാസന അനുഭവപ്പെടുകയോ ചെയ്യുന്നതുവരെ അവന്‍ പിരിഞ്ഞുപോകരുത്. (ബുഖാരി. 1. 4. 177)
-
സെയ്ദിബ്നുഖാലിദ്(റ) നിവേദനം: അദ്ദേഹം
ഒരിക്കല്‍ ഉസ്മാനുബ്നുഅഫാന്‍ (റ)നോട് ചോദിച്ചു. ഒരാള്‍ സംയോഗം ചെയ്തിട്ട് ഇന്ദ്രിയം
പുറപ്പെട്ടില്ലെങ്കില്‍ അവന്‍ കുളിക്കേണ്ടതുണേ്ടാ? നിങ്ങളുടെ അഭിപ്രായമെന്താണ്?
ഉസ്മാന്‍ (റ) പറഞ്ഞു. അവന്‍ നമസ്കാരത്തിനു വേണ്ടി വുളു എടുക്കുന്നതു പോലെ വുളു
എടുക്കുകയും ലിംഗം കഴുകുകയും ചെയ്യുക. (കുളിക്കേണ്ടതില്ല). ഉസ്മാന്‍ (റ) പറയുന്നു.
ഇതു ഞാന്‍ നബി(സ) യില് നിന്ന് കേട്ടതാണ്. സെയ്ദ്ബ്നുഖാലിദ് പറയുന്നു. ഇതിനെക്കുറിച്ച്
ഞാന്‍ അലി, സൂബൈര്‍ ത്വല്‍ഹ: ഉബ്ബയ്യ്ബ്നു കഅ്ബ എന്നിവരോട് ചോദിച്ചു. അപ്പോള്‍
അവരും അതു തന്നെയാണ് കല്‍പ്പിച്ചത്. (ബുഖാരി. 1. 4. 179)
-
അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ ഒരു അന്‍സാരിയുടെ അടുക്കലേക്ക് ഒരാളെ അയച്ചു. ഉടനെ അദ്ദേഹം വന്നു. അദ്ദേഹത്തിന്‍റെ
തലയില്‍ നിന്ന് വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നാം
നിന്നെ ധ്യതിപ്പെടുത്തിയെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു. അതെ. അന്നേരം നബി(സ)
പറഞ്ഞു. നീ ധ്യതിപ്പെട്ടാല്‍ അല്ലെങ്കില്‍ ഇന്ദ്രിയം സ്ഖലിക്കുന്നതിനു മുമ്പായി
വിരമിച്ചാല്‍ നീ വുളു എടുക്കലാണ് നിനക്ക് നിര്‍ബന്ധം. (ബുഖാരി. 1. 4. 180)
-
ഉസാമത്ബ്നു സെയ്ദ്(റ) നിവേദനം: തിരുമേനി(സ)
അറഫായില്‍ നിന്ന് മടങ്ങിയപ്പോള്‍ ഒരു മലയുടെ ചെരിവിലേക്ക് മാറി മലമൂത്രവിസര്‍ജ്ജനം
ചെയ്തു. ഉസാമ(റ) പറയുന്നു ശേഷം നബി(സ) വുളു എടുക്കാന്‍ തുടങ്ങി. ഞാന്‍ വെള്ളം ചൊരിഞ്ഞു
കൊണ്ടിരുന്നു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! അങ്ങു നമസ്കരിക്കുന്നുവോ?
അവിടുന്നു അരുളി: നമസ്കാരം നിന്‍റെ മുമ്പിലാണ്. (ബുഖാരി. 1. 4. 181)
-
മുഗീറ(റ) നിവേദനം: അദ്ദേഹം ഒരു യാത്രയില്‍
തിരുമേനി(സ) യോടൊപ്പമുണ്ടായിരുന്നു. തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനാവശ്യത്തിനു
വേണ്ടി പുറപ്പെട്ടു. തിരുമേനി(സ) തിരിച്ചു വന്നു. വുളു ചെയ്യാന്‍ ആരംഭിച്ചപ്പോള്‍
മുഗീറ തിരുമേനിക്ക് വെള്ളമൊഴിച്ചു കൊടുക്കാന്‍ തുടങ്ങി. അങ്ങനെ അവിടുന്ന് മുഖവും
രണ്ടു കയ്യും കഴുകി. തല തടവി. ബൂട്ട്സിിന്‍മലും കൈകൊണ്ടു തടവി. (ബുഖാരി. 1. 4.
182)
-
അമ്റ്‍ബ്നു അബീഹസന്‍ (റ) നിന്ന് നിവേദനം:
അദ്ദേഹം ഒരിക്കല്‍ അബ്ദുല്ലാഹിബ്നു സെയ്ദിനോട് തിരുമേനി(സ)യുടെ വുളുവിനെ സംബന്ധിച്ച്
ചോദിക്കുകയുണ്ടായി. അപ്പോള്‍ അബ്ദുല്ലാഹിബ്നു സെയ്ദ് ചെറിയ ഒരു ഭരണി വെള്ളം കൊണ്ടു
വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് നബി(സ) വുളു എടുത്തിരുന്നതുപോലെ അവര്‍ക്ക് വുളു
എടുത്തു കാണിച്ചു കൊടുക്കുകയും ചെയ്തു. അതായത് ആ ഭരണിയില്‍ നിന്ന് വെള്ളം ചൊരിഞ്ഞു
മൂന്നു പ്രാവശ്യം മുന്‍കൈകള്‍ കഴുകി. എന്നിട്ട് ഒരു കൈ ആ ഭരണിയില്‍ ഇട്ടു മൂന്നു
പ്രാവശ്യം കുലുക്കുഴിയുകയും മൂക്കില്‍ വെളളം കയറ്റുകയും പീഞ്ഞു കളയുകയും ചെയ്തു.
പിന്നീട് ഒരു കൈ ഇട്ട് മൂന്നു പ്രാവശ്യം മുഖം കഴുകി. പിന്നീട് ഒരു കൈ ഇട്ട്
കൈകള്‍ മുട്ടുവരെ രണ്ടു പ്രാവശ്യം വീതം കഴുകി. പിന്നീട് ഒരു കൈ ഇട്ട് രണ്ടു കൈ
കൊണ്ട് തല തടവി. അതായത് രണ്ടു കൈകൊണ്ടു മുന്നോട്ടും പിന്നോട്ടും ഒരു പ്രാവശ്യം
തടവി. പിന്നീട് കാലുകള്‍ നെരിയാണി വരെ കഴുകി. (ബുഖാരി. 1. 4. 186)
-
അബൂജൂഹൈഫ:(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ ഉച്ചസമയത്ത് ഞങ്ങളുടെ അടുക്കല്‍ വരികയുണ്ടായി അന്നേരം അവിടുത്തേക്ക്
വുളു എടുക്കുവാന്‍ വെള്ളം കൊണ്ടു വരപ്പെട്ടു. അപ്പോള്‍ അവിടുന്നു വുളു ചെയ്തു.
അപ്പോള്‍ ജനങ്ങള്‍ അവിടുത്തെ വുളുവിന്‍റെ ബാക്കി വെള്ളം എടുക്കുവാനും അതു കൊണ്ടു
തടവാനും തുടങ്ങി. എന്നിട്ട് നബി(സ) ളുഹ്‌റും അസറും ഈ രണ്ടു റക്കഅത്തു വീതം നമസ്കരിച്ചു.
അവിടുത്തെ മുമ്പില്‍ ഒരു വടിയുണ്ടായിരുന്നു. (ബുഖാരി. 1. 4. 187)
-
അബൂമൂസാ(റ) പറയുന്നു. തിരുമേനി ഒരു
കോപ്പ വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട് കൈകളും മുഖവും കഴുകുകയും
അതില്‍ തുപ്പുകയും ചെയ്തു. അനന്തരം പറഞ്ഞു. നിങ്ങള്‍ രണ്ടു പേരും ഇതില്‍ നിന്ന്
കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുവീന്‍ . (ബുഖാരി.
1. 4. 187)
-
മിസ്‌വര്‍ (റ) നിവേദനം ചെയ്യുന്നു.
തിരുമേനി(സ) വുളു ചെയ്താല്‍ അവിടുത്തെ വുളുവിന്‍റെ വെള്ളം ലഭിക്കുവാന്‍ വേണ്ടി
അനുചരന്‍മാര്‍ സമരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 188)
-
സാഇദ്ബ്നു യസീദ്(റ) നിവേദനം: എന്‍റെ
മാത്റ്‍സഹോദരി എന്നെയും കൊണ്ടു തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നു. എന്നിട്ടവര്‍
പറഞ്ഞു. ദൈവദൂതരേ! എന്‍റെ സഹോദരി പുത്രന് കാലില്‍ വലിയ വേദനയുണ്ട്. അപ്പോള്‍
തിരുമേനി എന്‍റെ തല തടവുകയും എനിക്ക് നന്‍മയുണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും
ചെയ്തു. പിന്നീട് ��ിരുമേനി(���) വുളു ചെയ്തു. അപ്പോള്‍ തിരുമേനി(സ) വുളു ചെയ്തു
അവശേഷിച്ച വെള്ളത്തില്‍ നിന്ന് അല്‍പമെടുത്ത് ഞാന്‍ കുടിച്ചു. എന്നിട്ട് തിരുമേനിയുടെ
പിന്നില്‍ നിന്നു. അന്നേരം പ്രവാചകത്വത്തില്‍ സീല്‍ തിരുമേനിയുടെ ഇരു കൈപലകകള്‍ക്കിടയില്‍
പതിഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. പ്രാവിന്‍റെ മുട്ടപോലെ. (ബുഖാരി. 1. 4. 189)
-
ജാബിര്‍ (റ) നിവേദനം: ഞാന്‍ അബോധാവസ്ഥയില്‍
രോഗിയായി കിടക്കുമ്പോള്‍ തിരുമേനി(സ) എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. എന്നിട്ട്
അവിടുന്ന് വുളു എടുക്കുകയും അവിടുത്തെ വുളുവിന്‍റെ വെള്ളത്തില്‍ നിന്ന് എന്‍റെ
മേല്‍ ഒഴിക്കുകയും ചെയ്തു. അപ്പോള്‍ എനിക്ക് ബോധം വന്നു. അന്നേരം ഞാന്‍ ചോദിച്ചു.
അല്ലാഹുവിന്‍റെ ദൂതരെ! ആര്‍ക്കാണ് എന്‍റെ അനന്തരസ്വത്ത്? മാതാപിതാക്കളും സന്താനങ്ങളും
ഒഴികെയുള്ളവരാണ് എന്‍റെ അവകാശികള്‍. ആ സന്ദര്‍ഭത്തില്‍ അനന്തരാവകാശനിയമം സംബന്ധിച്ചുള്ള
ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 4. 193)
-
അനസ്(റ) നിവേദനം: ഒരിക്കല്‍ നമസ്കാരസമയം
ആസന്നമായി. അപ്പോള്‍ പള്ളിക്കടുത്തു താമസിക്കുന്നവരെല്ാം അവരവരടെ വീടുകളിലേക്ക്
പോയി. കുറചചാളുകള്‍ അവശേഷിച്ചു. അപ്പോള്‍ തിരുമേനി(സ)യുടെ അടുക്കല്‍ കല്ലിന്‍റെ
ഒരു പാത്രത്തില്‍ വെള്ളം കൊണ്ടു വന്നു. കൈ അതിലിട്ടു കഴുകാന്‍ മാത്രം ആ പാത്രം
വലിപ്പമുണ്ടായിരുന്നില്ല. എന്നിട്ടു അവരെല്ലാം അതുകൊണ്ട് വുളു ചെയ്തു. നിങ്ങള്‍
എത്ര പേരുണ്ടായിരുന്നുവെന്ന് അനസിനോട് ചോദിക്കപ്പെട്ടു. എണ്‍പതില്‍പരം ആളുകളുണ്ടായിരുന്നുവെന്നു
അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 1. 4. 194)
-
അബ്ദുല്ലാഹിബ്നു സെയ്ദ്(റ) നിവേദനം:
നബി(സ) ഒരിക്കല്‍ ഞങ്ങളുടെ അടുക്കല്‍ വന്നു. ഞങ്ങള്‍ ചെമ്പുകൊണ്ടുള്ള ഒരു ചെറിയ
ഭരണിയില്‍ കുറച്ചു വെള്ളം എടുത്തു കൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു മുഖം
മൂന്നു പ്രാവശ്യം കഴുകുകയും തല മുന്നോട്ടും പിന്നോട്ടും തടവുകയും കാലുകള്‍ തടവുകയും
ചെയ്തു. (ബുഖാരി. 1. 4. 196)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു
സ്വാഅ് മുതല്‍ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ്
വെള്ളം കൊണ്ട് വുളു എടുക്കുകയും ചെയ്തിരുന്നു. (ബുഖാരി. 1. 4. 200)
-
സഅ്ദ്ബ്നു അബീ വഖാസ്(റ) നിവേദനം:
തിരുമേനി(സ) (വുളു എടുക്കുമ്പോള്‍ കാല്‍ കഴുകുന്നതിന് പകരം) രണ്ടു ഷൂവില്‍ തടവി.
നിശ്ചയം ഇബ്നുഉമര്‍ (റ) ഇതിനെ സംബന്ധിച്ച് ഉമര്‍ (റ) വിനോട് ചോദിച്ചു. അപ്പോള്‍
അദ്ദേഹം പറഞ്ഞു. അതെ, നബി(സ) അപ്രകാരം തടവിയിട്ടുണ്ട്. സഅ്ദ് നബിയെ സംബന്ധിച്ച്
നിന്നോട് എന്തെങ്കിലും നിവേദനം ചെയ്താല്‍ അതിനെക്കുറിച്ച് മറ്റാരോടും നീ ചോദിക്കരുത്.
(ബുഖാരി. 1. 4. 201)
-
മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കല്‍
മലമൂത്ര വിസര്‍ജ്ജനത്തിന് പോയപ്പോള്‍ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ
പിന്തുടര്‍ന്നു. തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹം വെള്ളം
ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സില്‍ തടവുകയും ചെയ്തു.
(ബുഖാരി. 1. 4. 202)
-
അമ്റ്‍ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ)
രണ്ടു ഷൂവില്‍ തടവുന്നത് അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)
-
ജഅ്ഫ്ര്‍(റ) തന്‍റെ പിതാവില്‍ നിന്ന്
ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്‍റെ തലപ്പാവിന്‍ മേലും ബൂട്സിലും തടവുന്നത് ഞാന്‍
കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 204)
-
ഉര്‍വത്ത്(റ) തന്‍റെ പിതാവ് മുഗീറയില്‍
നിന്ന് നിവേദനം ചെയ്യുന്നു. ഞാനൊരിക്കല്‍ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു.
തിരുമേനി(സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി.
അപ്പോള്‍ അവിടുന്നു. അരുളി, അത് രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ
ശേഷമാണ് ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത്. ശേഷം തിരുമേനി(സ) അതു രണ്ടിലും
തടവി. (ബുഖാരി. 1. 4. 205)
-
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം:
തിരുമേനി(സ) ഒരിക്കല്‍ ഒരാടിന്‍റെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു.
അവിടുന്ന് വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)
-
അമ്റ്‍ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കല്‍
തിരുമേനി(സ) ഒരാടിന്‍റെ കൈപ്പലക മുറിച്ച് തിന്നുകൊണ്ടിരിക്കെ അപ്പോള്‍ നമസ്കാരത്തിന്
ബാങ്ക് വിളിക്കുകയും ഉടനെ അവിടുന്ന് കത്തി താഴെ വെച്ച് വുളു എടുക്കാതെ നമസ്കരിക്കുകയും
ചെയ്തത് അദ്ദേഹം കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 207)
-
സുവൈദ്ബ്നു നുഅ്മാന്‍ (റ) നിവേദനം:
അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബര്‍ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോള്‍
- ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത് - തിരുമേനി(സ) അസര്‍ നമസ്കരിച്ചു. എന്നിട്ട്
ആഹാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗോതമ്പ് മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല.
തിരുമേനി(സ)യുടെ നിര്‍ദ്ദേശമനുസരിച്ച് അതു വെള്ളം പകര്‍ന്നു പൊതിര്‍ത്തു. തിരുമേനി(സ)യും
ഞങ്ങളും അതു കഴിച്ചു. പിന്നീട് തിരുമേനി(സ) മഗ്‌രിബ് നമസ്കരിക്കാനൊരുങ്ങി. അപ്പോള്‍
അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)
-
മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ
അടുക്കല്‍ വെച്ച് ഒരാടിന്‍റെ കൈക്കുറക് തിന്നു. ശേഷം അവിടുന്ന് നമസ്കരിച്ചു.
വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ പാല്‍ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന് കൊഴുപ്പുണ്ട്. (ബുഖാരി.
1. 4. 210)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ
വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന
പക്ഷം അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന്
അറിയാന്‍ കഴിയില്ല. (ബുഖാരി. 1. 4. 211)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന്
തനിക്ക് ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)
-
അനസ്(റ)നെ ഉദ്ധരിച്ച് അംറുബ്നു ആമില്‍
നിവേദനം ചെയ്യുന്നു. അദ്ദേഹം (അനസ്) പറഞ്ഞു തിരുമേനി(സ) ഓരോ നമസ്കാരത്തിനും വുളു
എടുത്തിരുന്നു. ഞാന്‍ ചോദിച്ചു. നിങ്ങളെങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. വുളു
മുറിയാതിരിക്കുവോളം ഞങ്ങള്‍ക്ക് ഉളള വുളു കൊണ്ടു തന്നെ നമസ്കരിക്കും. (ബുഖാരി.
1. 4. 213)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ മദീനയിലെ അല്ലെങ്കില്‍ മക്കയിലെ ഒരു തോട്ടത്തിന്‍റെ സമീപത്തുകൂടി നടന്നു
പോകുമ്പോള്‍ ഖബറുകളില്‍ വെച്ച് ശിക്ഷയേറ്റു കൊണ്ടിരിക്കുന്ന രണ്ടു മനുഷ്യരുടെ
ശബ്ദം കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവര്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുകയാണ്.
വന്‍കുറ്റത്തിന്‍റെ പേരിലൊന്നുമല്ല. അവരില്‍ ഒരാള്‍ മൂത്രിക്കുമ്പോള്‍ മറ സ്വീകരിച്ചിരുന്നില്ല.
മറ്റേയാള്‍ ഏഷണിക്കാരനായിരുന്നു. അനന്തരം അവിടുന്ന് ഒരു ഈത്തപ്പന മടല്‍ കൊണ്ടുുവരാന്‍
പറഞ്ഞു. എന്നിട്ട് അതു രണ്ടു കഷ്ണമാക്കി മുറിച്ച് ഓരോന്നും ഓരോ ഖബറില്‍ നട്ടു.
അല്ലാഹുവിന്‍റെ ദൂതരേ! ��വിടുന്ന് ���ന്തിനാണിതു ചെയ്തത് എന്നു ചോദിച്ചപ്പോള്‍ നബി(സ)
പറഞ്ഞു. ഇവ ഉണങ്ങാതിരിക്കുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം. (ബുഖാരി.
1. 4. 215)
-
അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന്
പോകുമ്പോള്‍ ഞാന്‍ വെള്ളം കൊണ്ടുപോയി കൊടുക്കുകയും അവിടുന്ന് അതുകൊണ്ട് കഴുകി
വ്റ്‍ത്തിയാക്കുകയും ചെയ്യും. (ബുഖാരി. 1. 4. 216)
-
അനസ്(റ) നിവേദനം: ഒരു ഗ്രാമീണന്‍
പള്ളിയില്‍ മൂത്രിക്കുന്നത് തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. നിങ്ങള്‍
അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച്
വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത് മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി.
1. 4. 218)
-
അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു
ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍
തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞ. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ്
വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക് സൌകര്യമുണ്ടാക്കാനാണ് പ്രയാസമണ്ടാക്കാനല്ല നിങ്ങള്‍
നിയോഗിക്കപ്പെടടിട്ടുള്ളത്. (ബുഖാരി. 1. 4. 219)
-
ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)യുടെ
അടുക്കല്‍ ഒരു കുട്ടിയെ കൊണ്ടുവരപ്പെട്ടു. ആ കുട്ടി തിരുമേനി(സ)യുടെ വസ്ത്രത്തില്‍
മൂത്രിച്ചു. അവിടുന്നു കുറച്ച് വെള്ളം കൊണ്ടുവരുവാന്‍ പറയുകയും എന്നിട്ട് അത്
തെറിപ്പിക്കുകയും ചെയ്തു. അതിനെപിന്‍തുടര്‍ത്തി. (ബുഖാരി. 1. 4. 222)
-
ഉമ്മുഖൈസ്(റ) നിവേദനം: അവര്‍ ഒരിക്കല്‍
ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത അവരുടെ ചെറിയ പുത്രനെയും കൊണ്ട് നബി(സ)യുടെ
അടുക്കല്‍ വന്നു. നബി(സ) അവനെ മടിയില്‍ ഇരുത്തി. കുട്ടി അവിടുത്തെ വസ്ത്രത്തില്‍
മൂത്രിച്ചു. തിരുമേനി(സ) കുറച്ച് വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട്
അത് വസ്ത്രത്തില്‍ തെറിപ്പിക്കുകയും ചെയ്തു. അതു കഴുകിയില്ല. (ബുഖാരി. 1. 4. 223)
-
ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) ഒരു
ജനതയുടെ കുപ്പയില്‍ പോടി നിന്നുകൊണ്ടു മൂത്രിച്ചു. എന്നിട്ടു കുറച്ച് വെള്ളം ആവശ്യപ്പെട്ടു.
ഞാന്‍ വെള്ളം കൊണ്ടുകൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു. (ബുഖാരി. 1. 4.
224)
-
ഹുദൈഫ(റ) നിവേദനം: ഒരിക്കല്‍ നബി(സ)യും
ഞാനും ഒരു സമൂഹത്തിന്‍റെ കുപ്പയിലൂടെ നടന്നുപോകുമ്പോള്‍ അവിടുന്ന് ഒരു മതിലിന്
പിന്നിലായി നിങ്ങളില്‍ ഒരാള്‍ നില്‍ക്കുന്നതുപോലെ ശരിക്കും നിന്നു കൊണ്ട് മൂത്രിച്ചു.
ഞാന്‍ അല്‍പം അകന്നു നിന്നു. അപ്പോള്‍ അടുത്തു ചെല്ലാന്‍ അവിടുന്ന് എന്നോട് ആംഗ്യം
കാണിച്ചു. അവിടുന്ന് വിരമിക്കുന്നതുവരെ അവിടുത്തെ മടമ്പില്‍ കാലിന്‍റെ അടുത്തുചെന്ന്
ഞാന്‍ നില്‍ക്കുകയും ചെയ്തു. (ബുഖാരി. 1. 4. 225)
-
അസ്മാഅ്(റ) നിവേദനം: അവര്‍ പറയുന്നു.
ഒരു സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്ന് ചോദിച്ചു. ഞങ്ങളില്‍ ആരുടെയെങ്കിലും
വസ്ത്രത്തില്‍ ആര്‍ത്തവരക്തമായാല്‍ എങ്ങിനെ വ്റ്‍ത്തിയാക്കണമെന്നാണ് താങ്കള്‍
പറയുന്നത്? അവിടുന്ന് അരുളി: അത് തിരുമ്മി ഉടച്ചു കളയണം. എന്നിട്ട് വെള്ളമൊഴിച്ച്
അതിന്‍റെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച് നമസ്കരിക്കാം.
(ബുഖാരി. 1. 4. 227)
-
ആയിശ(റ) നിവേദനം: അബീഹുബൈശിന്‍റെ മകള്‍
ഫാത്തിമ ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്‍റെ
ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍ . ശുചിത്വം
പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട് നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ)
അരുളി: വേണ്ട. അത് ആര്‍ത്തവമല്ല. ഞരമ്പ് സംബന്ധമായ ഒരു രോഗമാണ്. അതുകൊണ്ട്
ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍
രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍
വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1.
4. 228)
-
ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ
വസ്ത്രത്തില്‍ നിന്ന് ഞാന്‍ ശുക്ളം കഴുകിക്കളയുകയും അവിടുന്ന് ആ വസ്ത്രം ധരിച്ചുകൊണ്ട്
നമസ്കരിക്കാന്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ആ വെള്ളം നനഞ്ഞ അടയാളം അവിടുത്തെ
വസ്ത്രത്തില്‍ അവശേഷിക്കുന്നുണ്ടായിരിക്കും. (ബുഖാരി. 1. 4. 229)
-
ആയിശ(റ) നിവേദനം: വസ്ത്രത്തില്‍ ശുക്ളമായാല്‍
എന്തുചെയ്യണമെന്ന് സുലൈമാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍റെ
വസ്ത്രത്തില്‍ നിന്ന് ഞാനതു കഴുകാറുണ്ട് അവിടുന്ന് നമസ്കരിക്കാന്‍ പുറപ്പെടും.
വെള്ളത്തിന്‍റെ കഴുകിയ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിച്ചിട്ടുണ്ടായിരിക്കും.
(ബുഖാരി. 1. 4. 230)
-
ആയിശ(റ) നിവേദനം: അവര്‍ തിരുമേനി(സ)യുടെ
വസ്ത്രത്തില്‍ നിന്ന് ശുക്ളം കഴുകാറുണ്ട്. ശേഷം അതില്‍ അടയാളം ഞാന്‍ കണ്ടിരുന്നു.
(ബുഖാരി. 1. 4. 231)
-
അനസ്(റ) നിവേദനം: പള്ളി നിര്‍മ്മിക്കും
മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന ആലയില്‍ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നു.
(ബുഖാരി. 1. 4. 235)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു മുസ്ലിമിന് പറ്റുന്ന എല്ലാ മുറിവും
ആ മുറിവ് പറ്റിയ അതേ രൂപത്തില്‍ തന്നെയാണ് പുനരുത്ഥാനദിവസം കാണപ്പെടുക. രക്തം
ഒലിച്ചു കൊണ്ടേയിരിക്കും, നിറം രക്തത്തിന്‍റെ നിറം തന്നെ. പക്ഷെ മണം കസ്തൂരിയുടെ
മണമായിരിക്കും. (ബുഖാരി. 1. 4. 238)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍
ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട്
അതില്‍ കുളിക്കുകയും ചെയ്യരുത്. (ബുഖാരി. 239)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി:
ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്. (ബുഖാരി. 1. 4. 243)
-
സഹ്ല്‍ (റ) നിവേദനം: തിരുമേനി(സ)ക്ക്
പറ്റിയ മുറിവിന്ന് എങ്ങിനെയാണ് ചികില്‍സിച്ചതെന്ന് ജനങ്ങള്‍ അദ്ദേഹത്തോട് ഞാന്‍
തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അതിനെക്കുറിച്ച് എന്നെക്കാള്‍
കൂടുതല്‍ ജ്ഞാനമുള്ളവരാരും ഇന്നു ജീവിച്ചിരിക്കുന്നില്ല എന്നുണര്‍ത്തിയിട്ട് അദ്ദേഹം
പറഞ്ഞു. അലി(റ) തന്‍റെ പരിചയില്‍ വെള്ളമെടുത്ത് കൊണ്ടുവന്നു. ഫാത്തിമ(റ) ആ വെള്ളം
കൊണ്ട് തിരുമേനിയുടെ മുഖം കഴുകി ചോര നീക്കം ചെയ്തു. എന്നിട്ട് പായ എടുത്ത് ചുട്ട്
കരിച്ച് (അതിന്‍റെ വെണ്ണീര്‍) ആ മുറിവില്‍ നിറക്കുകയും ചെയ്തു. (ബുഖാരി. 1. 4.
244)
-
അബൂബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന്
നിവേദനം: അദ്ദേഹം പറയുന്നു. ഞാനൊരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി.
അപ്പോള്‍ അവിടുന്നു കയ്യില്‍ ഉള്ള മിസ്‌വാക്ക് വായില്‍ ഇരിക്കവെ അവിടുന്നു ഛര്‍ദ്ദിക്കാന്‍
വരും പോലെ ഊ ഊ എന്നു പയുന്നുണ്ട്. (ബുഖാരി. 1. 4. 245)
-
ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി
ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ബ്രഷ് കൊണ്ട് വായ് ശുദ്ധീകരിക്കാറുണ്ട്.
(ബുഖാരി. 1. 4. 246)
-
സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന്‍ വുസു
ചെയ്തിട്ടില്ല. (തിര്‍മിദി)
-
ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
അദ്ദേഹം മഖായിദില്‍ വുസുചെയ്യുമ്പോള്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ)
വുസു ചെയ്തതു ഞാന്‍ കാണിച്ചുതരട്ടെയോ? പിന്നീടു അദ്ദേഹം (ഓരോ ഭാഗവും) മൂന്നു പ്രാവശ്യം
കഴുകിക്കൊണ്ട് വുസു ചെയ്തു. (മുസ്ലിം)
-
അബുഹുറയ്‌റാ(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുസു ചെയ്യുമ്പോഴും വലത്തുഭാഗം
മുതല്‍ ആരംഭിക്കുക (അബൂദാവൂദ്)
-
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു:
പ്രവാചകന്‍(സ) തല തടവുകയും, രണ്ടു ചെവിയും അവയുടെ ഉള്‍ഭാഗം രണ്ടു ചൂണ്ടാണിവിരലുകളെക്കൊണ്ടും
അവയുടെ പുറഭാഗം തന്‍റെ രണ്ടു പെരുവിരലുകളെക്കൊണ്ടും (തടവുകയും) ചെയ്തു. (നസാഈ)
-
മുഗീറ:(റ) പറഞ്ഞു: പ്രവാചകന്‍(സ) വുസു
ചെയ്കയും, തന്‍റെ കൈകള്‍ കൊണ്ടു സോക്സിന്‍റെയും ഷൂസിന്‍റെയും പുറമെ തടവുകയും ചെയ്തു.
(അബൂദാവൂദ്)
-
അബുബക്രഃ(റ) പ്രവാചക(സ) രില്‍ നിന്ന്
നിവേദനം ചെയ്തു. : യാത്രചെയ്യുന്ന ഒരാള്‍ക്കു മൂന്നുപകലും രാത്രിയും, യാത്രയിലല്ലാത്ത
ഒരാള്‍ക്ക്, ഒരു പകലും രാത്രിയും, അവന്‍ ശുദ്ധമായിരുന്നപ്പോള്‍ ഇട്ടതാണെങ്കില്‍
അവന്‍റെ ബൂട്ട്സ് തടവാന്‍ (കാലു കഴുകുന്നതിനുപകരം) അവിടുന്നു അനുവദിച്ചു. (ദാ.
ഖു)
-
അനസ്(റ) പറഞ്ഞു: പ്രവാചക(സ) ന്‍റെ
അനുയായികള്‍ , രാത്രിപ്രാര്‍ത്ഥനയ്ക്കു (ഇശാ) അവരുടെ തലകള്‍ ഉറക്കംകൊണ്ടു തൂങ്ങുന്നതുവരെ
താമസിക്കുക പതിവായിരുന്നു. പിന്നീട് അവര്‍ വുസുചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.
(അബൂദാവൂദ്)
-
ഇബ്നു അബ്ബാസ്(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: ചാരിയിരുന്നു ഉറങ്ങുന്നവന് വുസു ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍,
അവന്‍ ചാരിയിരിക്കുമ്പോള്‍ , അവന്‍റെ സന്ധി ബന്ധനങ്ങള്‍ അയഞ്ഞുപോകുന്നു. (തിര്‍മിദി)
-
അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്തു:
അല്ലാഹുവിന്‍റെ ദൂതന്‍(സ) ഛര്‍ദ്ദിച്ചു: പിന്നീട് വുസു ചെയ്തു. (തിര്‍മിദി)
-
ഉമര്‍ (റ) പറഞ്ഞു, അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ വുസു ചെയ്കയും അതു ഏറ്റവും ക്റ്‍ത്യമായി ചെയ്യുകയും,
പിന്നീട് അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്‍ഷ്യം വഹിക്കുന്നു:
അവന്‍ ഏകനാണ്: അവനു പങ്കുകാരില്ല. മുഹമ്മദ് അവന്‍റെ ദാസനും അവന്‍റെ ദൂതനും ആകുന്നു.
അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു
പറകയും ചെയ്യുന്നുവോ, അവന് സ്വര്‍ഗ്ഗത്തിന്‍റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു.
അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
എന്‍റെ ഖലീലായ നബി(സ) പറയുന്നത് ഞാന്‍ കേട്ടു. വുളുവിന്‍റെ വെള്ളം തട്ടുന്നേടത്തെല്ലാം
സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)
-
ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്‍റെ താഴ്ഭാഗത്തിലൂടെ
അവന്‍റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)
-
ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: എന്‍റെ
ഈ വുളുപോലെ റസൂല്‍ (സ) വുളു ചെയ്തതായി ഞാന്‍ കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു:
ഇപ്രകാരം വല്ലവനും വുളു ചെയ്താല്‍ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും.
അവന്‍റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
ഒരിക്കല്‍ റസൂല്‍ (സ) (മദീനയിലെ) ഖബര്‍സ്ഥാനി (ബഖീഹ്) ല്‍ ചെന്നിട്ട് പറഞ്ഞു:
സത്യവിശ്വാസികളായ ഭവനവാസികളേ! നിങ്ങളില്‍ രക്ഷ വര്‍ഷിക്കുമാറാകട്ടെ. ഇന്‍ശാഅല്ലാ!
അടുത്തുതന്നെ ഞങ്ങളും നിങ്ങളോട് ചേരുന്നതാണ്. നമ്മുടെ ഇഖ്‌വാനിനെ നമ്മള്‍ കാണാനാഗ്രഹിക്കുന്നു.
സഹാബികള്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അങ്ങയുടെ ഇഖ്‌വാനല്ലയോ? അവിടുന്ന് പറഞ്ഞു:
(അല്ല) നിങ്ങളെന്‍റെ അഷാബികളാണ്. ഇതേവരെയും ജനിക്കാത്തവരാണ് നമ്മുടെ ഇഖ്‌വാന്‍
. അവര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങയുടെ പ്രജകളില്‍ നിന്ന് ഇതേവരെയും ജനിക്കാത്തവരെ
അങ്ങയ്ക്ക് എങ്ങനെ പരിചയപ്പെടാന്‍ കഴിയും? നബി(സ) പറഞ്ഞു: നീ പറയൂ! നിശ്ചയം കറുത്ത
കുതിരകള്‍ക്കിടയില്‍ ഒരാള്‍ക്ക് കൈകാല്‍ വെളുത്ത കുതിരകളുണ്ടാകുന്ന പക്ഷം, തന്‍റെ
കുതിരയെ തനിക്ക് തിരിച്ചറിയാന്‍ കഴിയുമോ? അവര്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ)
പറഞ്ഞു: എന്നാല്‍ വുളുകാരണം കൈകാല്‍ വെളുത്തുകൊണ്ടാണ് അവര്‍ (പിന്‍ഗാമികള്‍) വരിക.
(അക്കാരണത്താല്‍ എനിക്കവരെ തിരിച്ചറിയുവാന്‍ കഴിയും) ഹൌസുല്‍കൌസറിന്‍റെ സമീപത്ത്
ആതിഥേയനായി ഞാനവരെ കാത്തുനില്‍ക്കും. (മുസ്ലിം).
-
ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ)
പറഞ്ഞു: നിങ്ങളാരും വുളു പൂര്‍ണ്ണമായി എടുത്തിട്ട് അല്ലാഹുവല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന്
ഞാന്‍ സാക്‍ഷ്യം വഹിക്കുന്നു. അവന്‍ ഏകനാണ്. അവന്നൊരു പങ്കാളിയുമില്ല. മുഹമ്മദ്(സ)
അന്‍റെ ദാസനും പ്രവാചകനുമാകുന്നു. എന്നവന്‍ പറയുകയില്ല - സ്വര്‍ഗ്ഗത്തിന്‍റെ എട്ടു
കവാടങ്ങളും അവന് തുറക്കപ്പെട്ടിട്ടല്ലാതെ. അവയില്‍ നിന്ന് അവനുദ്ദേശിച്ച കവാടത്തിലൂടെ
സ്വര്‍ഗ്ഗത്തില്‍ അവന് പ്രവേശിക്കാന്‍ കഴിയും. (മുസ്ലിം) തിര്‍മിദി കൂടുതല്‍ റിപ്പോര്‍ട്ടു
ചെയ്തിരിക്കുന്നു: അല്ലാഹുവേ! പശ്ചാത്തപിച്ച് മടങ്ങുന്നവരുടെ കൂട്ടത്തിലും പാപരഹിതരുടെ
കൂട്ടത്തിലും എന്നെ നീ അകപ്പെടുത്തേണമേ!.
കുളി
-
ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു
കുളിക്കുമ്പോള്‍ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന് വേണ്ടിയെന്ന
പോലെ വുളു എടുക്കും. പിന്നീട് തന്‍റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍
തല മുടിയില്‍ കടത്തിയിട്ട് ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു
കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും.
(ബുഖാരി. 1. 5. 248)
-
മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക്
മുമ്പ് നമസ്കാരത്തിന് എന്നതുപോലെ വുളു എടുക്കും. എന്നാല്‍ രണ്ടു കാലും കഴുകുകയില്ല.
തന്‍റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട് ശരീരത്തിലാകമാനം
വെള്ളമൊഴിക്കും. അനന്തരം അല്‍പം മാറി നിന്ന് രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു
അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1. 5. 249)
-
ആയിശ(റ) നിവേദനം: ഞാനും തിരുമേനി(സ)യും
ഒരൊറ്റ പാത്രത്തില്‍ നിന്ന് (ഒരേ സമയം) കുളിക്കാറുണ്ട്. ഫറക്ക് എന്നാണ് അതു
വിളിക്കപ്പെടാറുള്ളത്. (ബുഖാരി. 1. 5. 250)
-
അബൂസലമ പറയുന്നു: ഞാനും ആയിശയുടെ ഒരു
സഹോദരനും കൂടി ആയിശയുടെ അടുത്തു പ്രവേശിച്ചു. അവരുടെ സഹോദരന്‍ സബി(സ)യുടെ കുളിയെ
സംബന്ധിച്ച് അവരോട് ചോദിച്ചു. അപ്പോള്‍ ഏതാണ്ട് ഒരു സ്വാഅ് വെള്ളം കൊളളുന്ന
ഒരു പാത്രത്തില്‍ അവര്‍ വെള്ളം വരുത്തി. അതും കൊണ്ട് അവര്‍ കുളിച്ചു. തലയിലാണ്
അവര്‍ വെള്ളമൊഴിച്ചത്. ഞങ്ങളുടെയും അവരുടെയും ഇടയില്‍ അന്നേരം ഒരു മറയുണ്ടായിരുന്നു.
(ബുഖാരി. 1. 5. 251)
-
ജ���ബിറുബ്നു അബ്ദില്ല(റ) നിവേദനം: അദ്ദേഹത്തോട്
ഒരാള്‍ (കുളിക്ക് എത്ര വെള്ളം വേണമെന്നതിനെപ്പറ്റി) ചോദിച്ചു. നിനക്ക് കുളിക്കാന്‍
ഒരു സ്വാഅ് വെള്ളം മതിയെന്ന് ജാബിര്‍ (റ) മറുപടി പറഞ്ഞു. എനിക്കത് മതിയാവുകയില്ലെന്ന്
ചോദ്യകര്‍ത്താവ് പ്രത്യുത്തരം നല്‍കി. ജാബിര്‍ (റ) പറഞ്ഞു. നിന്നെക്കാള്‍ കൂടുതല്‍
മുടിയും ഉന്നതസ്ഥാനവുമുള്ള ഒരാള്‍ക്ക് (നബിക്ക്) കുളിക്കാന്‍ അത്രയും വെള്ളം
മതിയായിരുന്നു. (എന്നിട്ട് നീ അതിന്ന് വെറുപ്പ് കാണിക്കുകയോ) ശേഷം ഒരൊറ്റ വസ്ത്രം
ധരിച്ച് ഞങ്ങള്‍ക്ക് ഇമാമായി നിന്ന് കൊണ്ട് ജാബിര്‍ (റ) നമസ്കരിച്ചു. (ബുഖാരി.
1. 5. 252)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)യും
മൈമൂനയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. ശുഅ്ബ പറയുന്നു. ഒരു സ്വാഅ്
അളവുള്ള പാത്രത്തില്‍ നിന്നും. (ബുഖാരി. 1. 5. 253)
-
ജൂബൈറ്ര്‍ബ്നു മുത്വ്‌ഇം(റ) നിവേദനം:
തിരുമേനി(സ) അരുളി: എന്നാല്‍ ഞാന്‍ കുളിക്കുമ്പോള മൂന്ന് പ്രാവശ്യം എന്‍റെ തലയില്‍
വെള്ളം ഒഴിക്കും. ഇത് പറഞ്ഞ് തിരുമേനി(സ) തന്‍റെ രണ്ടു കൈകൊണ്ട് ആംഗ്യം കാണിച്ചു.
(ബുഖാരി. 1. 5. 254)
-
ജാബര്‍ (റ) നിവേദനം: തിരുമേനി(സ)
അവിടുത്തെ ശിരസ്സിനുമുകളില്‍ മൂന്ന് പ്രാവശ്യം കോരി ഒഴിക്കും. (ബുഖാരി. 1. 5.
255)
-
മൈമൂന(റ) നിവേദനം: ഞാന്‍ ഒരിക്കല്‍
നബി(സ)ക്ക് കുളിക്കുവാനായി വെളളം തയ്യാര്‍ ചെയ്തുകൊടുത്തു. എന്നിട്ട് അവിടുന്ന്
രണേ്ടാ മൂന്നോ പ്രാവശ്യം കൈപടം കഴുകി. പിന്നീട് ഇടതു കൈകൊണ്ട് തന്‍റെ ജനനേന്ദ്രിയം
വെള്ളം ഒഴിച്ചുകൊണ്ട് കഴുകി. ശേഷം തന്‍റെ കൈ നിലത്തുരച്ച് കഴുകി. ശേഷം വായിലും
മൂക്കിലും വെള്ളം കയറ്റി ചീറ്റിക്കളഞ്ഞു. തുടര്‍ന്നു മുഖവും കൈകള്‍ (മുട്ടുവരെയും)
കഴുകി. അനന്തരം ശരീരം മുഴുവന്‍ വെള്ളം ഒരു പ്രാവശ്യം കോരി ഒഴിച്ചു. അവിടെനിന്നും
മാറിനിന്ന് ഇരുകാലുകളും കഴുകി. (ബുഖാരി. 1. 5. 257)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു
കുളിക്കാനൊരുങ്ങിയാല്‍ ഹിലാബ് പോലെയുള്ള വല്ല വസ്തുവും കൊണ്ടു വരാന്‍ ആവശ്യപ്പെടും.
എന്നിട്ട് അതു കയ്യിലെടുത്തു ആദ്യം തലയുടെ വലഭാഗവും പിന്നീട് ഇടഭാഗവും തേക്കും.
അനന്തരം തലയുടെ മധ്യഭാഗവും. (ബുഖാരി. 1. 5. 258)
-
മൈമൂന:(റ) നിവേദനം: തിരുമേനി(സ) ജനാബത്തു
കുളി നിര്‍വ്വഹിച്ചപ്പോള്‍ അവിടുത്തെ ഗുഹ്യസ്ഥാനം കഴുകുകയും ശേഷം കൈ ചുമരില്‍ തടവുകയും
പിന്നീട് കഴുകുകയും ചെയ്തു. അനന്തരം നമസ്കാരത്തിന് എന്നതുപോലെ വുളു എടുത്തു.
കുളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്‍റെ ഇരു കാലുകളും കഴുകി. (ബുഖാരി. 1. 5.
260)
-
ആയിശ(റ) നിവേദനം: ഞാനും നബി(സ)യും
ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൈകള്‍ മാറി മാറി വെള്ളം
മുക്കി എടുക്കും. (ബുഖാരി. 1. 5. 261)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) വലിയ
അശുദ്ധിയുടെ കുളി നിര്‍വ്വഹിക്കുമ്പോള്‍ തന്‍റെ കൈകള്‍ കഴുകാറുണ്ടായിരുന്നു. (ബുഖാരി.
1. 5. 262)
-
അനസ്ബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ)യും
അവിടുത്തെ ഭാര്യമാരില്‍ ഒരുത്തിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു.
ശുഅ്ബ:(റ) പറയുന്നു. വലിയഅശുദ്ധിയോടു കൂടി. (ബുഖാരി. 1. 5. 264)
-
മൈമൂന:(റ) നിവേദനം: ഞാന്‍ ഒരിക്കല്‍
തിരുമേനി(സ)ക്ക് കുളിക്കുവാന്‍ വേണ്ടോ മൂന്നോ പ്രാവശ്യം കൈ കഴുകി. പിന്നീട്‌വലം
കൈകൊണ്ട് ഇടം കയ്യില്‍ വെള്ളം ഒഴുക്കി. തന്‍റെ ഗുഹ്യസ്ഥാനം കഴുകി. അനന്തരം കൈ
മണ്ണില്‍ തുടച്ചു. ശേഷം കുലുക്കുഴിയുകയും മൂക്കില്‍ വെള്ളം കയറ്റുകയും ചെയ്തു.
തന്‍റെ മുഖവും കൈകളും കഴുകി. മൂന്ന് കോരല്‍ വെള്ളം എടുത്തു തല കഴുകി. പിന്നീട്
ശരീരത്തില്‍ വെള്ളം ഒഴിച്ചു. അവിടെ നിന്നും മാറി നിന്ന് ഇരുകാലുകളും കഴുകുകയും
ചെയ്തു. (ബുഖാരി. 1. 5. 265)
-
ആയിശ(റ) നിവേദനം: അബൂഅബ്ദി റഹ്മാന്
അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. ഞാന്‍ തിരുമേനി(സ)ക്ക് സുഗന്ധദ്രവ്യങ്ങള്‍ പൂശിക്കൊടുക്കുകയും
എന്നിട്ട് തിരുമേനി(സ) തന്‍റെ പത്നിമാരെയെല്ലാം സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു.
പിന്നീട് പ്രഭാതത്തില്‍ തിരുമേനി(സ) ഇഹ്‌റാം കെട്ടും. അന്നേരം തിരുമേനി(സ)യുടെ
ശരീരത്തില്‍ നിന്ന് സുഗന്ധം അടിച്ചുവീശിക്കൊണ്ടിരിക്കും. (ബുഖാരി. 1. 5. 267)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) മുടി
വാര്‍ന്നുവെച്ചിട്ട് തലയുടെ മധ്യത്തില്‍ നീണ്ടുകിടക്കുന്ന ആ വരയില്‍ പൂശിയ സുഗന്ധദ്രവ്യം
മിന്നിതിളങ്ങുന്നതു ഇതാ ഇപ്പോഴും ഞാന്‍ ദര്‍ശിക്കുന്നു. അന്നേരം തിരുമേനി(സ) ഇഹ്‌റാം
കെട്ടിയിരിക്കയായിരുന്നു. (ബുഖാരി. 1. 5. 271)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു
കുളിക്കാനൊരുങ്ങിയാല്‍ രണ്ടു കയ്യും കഴുകും. നമസ്കാരത്തിനെന്ന പോലെ വുളുചെയ്യും.
പിന്നീട് കുളിയില്‍ പ്രവേശിക്കും. തന്‍റെ രണ്ടു കൈകൊണ്ടും ജടനീക്കും. മുടിയുടെ
അടിഭാഗത്തിന്‍റെ ഉഷ്ണം ശമിച്ചുവെന്ന് കണ്ടാല്‍ മൂന്നു പ്രാവശ്യം അതിന്‍മേല്‍ വെള്ളമൊഴിക്കും
ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങള്‍ കഴുകും. (ബുഖാരി. 1. 5. 272)
-
അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ നമസ്ക്കാരത്തിന്
ഇഖാമത്ത് വിളിക്കപ്പെട്ടു. അണികളെല്ലാം വളവില്ലാതെ നീണ്ടു നിന്നു. അനന്തരം തിരുമേനി(സ)
ഞങ്ങളുടെ അടുക്കലേക്ക് കടന്നുവന്നു. തന്‍റെ നമസ്ക്കാര സ്ഥലത്തുനിന്ന് കഴിഞ്ഞപ്പോഴാണ്
ജനാബത്തു കുളിക്കാനുള്ള കാര്യം അവിടുന്ന് ഓര്‍ത്തത്. ഉടനെ അവിടെ തന്നെ നില്‍ക്കുക
എന്നു പറഞ്ഞിട്ട് തിരിച്ചുപോയി. വേഗം കുളിച്ച് ഞങ്ങളുടെ അടുക്കലേക്കുതന്നെ മടങ്ങി
വന്നു. അന്നേരം തിരുമേനി(സ)യുടെ ഇറ്റിവീഴുന്നുണ്ടായിരുന്നു. അങ്ങനെ തിരുമേനി തക്ബീര്‍
ചൊല്ലി നമസ്ക്കാരത്തില്‍ പ്രവേശിച്ചു. ഞങ്ങള്‍ കൂടെ നമസ്ക്കരിച്ചു. (ബുഖാരി. 1.
5. 274)
-
ആയിശ:(റ) നിവേദനം: അവര്‍ പറയുന്നു:
ഞങ്ങളില്‍ ജനാബത്തുണ്ടായാല്‍ രണ്ടുകൈകൊണ്ടും വെള്ളം കോരിയെടുത്തു മൂന്ന്പ്രാവശ്യം
തലയില്‍ ഒഴുക്കും ശേഷം വെള്ളമെടുത്തു അവളുടെ വലതുഭാഗത്തും ഒഴുക്കും. (ബുഖാരി. 1.
5. 276)
-
അബൂഹുറൈറ നിവേദനം: തിരുമേനി(സ) അരുളി:
ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്. ചിലര്‍ ചിലരുടെ നഗ്നതയിലേക്ക്
നോക്കികൊണ്ടും. എന്നാല്‍ മൂസാ (അ) (മറ്റുള്ളവരുടെ കൂട്ടത്തില്‍ ചേരാതെ) ഏകനായികൊണ്ടാണ്
കുളിച്ചിരുന്നത്. അപ്പോള്‍ മൂസക്കു ആന്ത്രവീക്കം (പാനി) ഉണ്ടെന്നും അതുകൊണ്ടാണ്
അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും അവര്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ മൂസ കുളിക്കാന്‍
പോയി. തന്‍റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ടോടി.
മൂസ അതിന്‍റെ പിന്നാലെ കല്ലേ എന്‍റെ വസ്ത്രം എന്ന് പറഞ്ഞുകൊണ്ടോടി. ഇസ്രായീല്യര്‍
എല്ലാവരും അങ്ങനെ മൂസയുടെ നഗ്നത നോക്കി കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹു
സത്യം മൂസക്ക് യാതൊരു കുഴപ്പവുമില്ല. മൂസ തന്‍റെ വസ്ത്രം എടുത്തു. എന്നിട്ട്
കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറൈറ പറയുന്നു. മൂസ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം
ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്. (ബുഖാരി. 1. 5. 277)
-
അബൂഹുറൈറ(റ) നിവേദനം: അയ്യൂബ് നബി
(അ) ഒരിക്കല്‍ നഗ്നനായികൊണ്ട് കുളിക്കുകയാ യിരുന്നു. അന്നേരം അദ്ദേഹത്തിന്‍റെ
അടുത്ത് സ്വര്‍ണ്ണത്തിന്‍റെ വെട്ടുകിളികള്‍ വന്നു വീഴാന്‍ തുടങ്ങി. അയ്യൂബ്നബി
(അ) ആ വെട്ടുകിളികളെയെല്ലാം പിടിച്ചു തന്‍റെ വസ്ത്രത്തിലിട്ടു. അപ്പോള്‍ അദ്ദ��ഹത്തിന്‍റെ
രക്ഷിതാവ് വിളിച്ചുപറഞ്ഞു. ഓ! അയ്യൂബ്! ഈ സ്വര്‍ണ്ണത്തിന്‍റെ വെട്ടുകിളികളെ കൂടാതെത്തന്നെ
സ്വയം പര്യാപ്തനായി ജീവിക്കുവാനുള്ള പരിതസ്ഥിതി നിനക്ക് ഞാന്‍ കൈവരുത്തിതന്നിട്ടല്ലേ?
അയ്യൂബ് നബി (അ) പറഞ്ഞു. അതെ നിന്‍റെ പ്രതാപത്തെക്കൊണ്ടു സത്യം. ആ പരിതസ്ഥിതി
നീ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നിന്‍റെ പക്കല്‍നിന്നുള്ള ബറക്കത്തിനെ ആശ്രയിക്കാതെ
എനിക്ക് ജീവിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1. 5. 277)
-
ഉമ്മുഹാനിഅ്(റ) നിവേദനം: തിരുമേനി(സ)യുടെ
അടുക്കലേക്ക് മക്ക ജയിച്ചടക്കിയവര്‍ഷം ഞാന്‍ ചെന്നു. അപ്പോള്‍ അവിടുന്നു കുളിക്കുന്നതായി
ഞാന്‍ കണ്ടു. ഫാത്തിമ(റ) തിരുമേനി(സ)ക്ക് മറപിടിച്ചുകൊണ്ടു നില്‍ക്കുന്നുമുണ്ട്.
ആരാണെന്ന് തിരുമേനി(സ) ചോദിച്ചു. ഞാന്‍ ഉമ്മുഹാനിഅ് ആണെന്ന് മറുപടി പറഞ്ഞു.
(ബുഖാരി. 1. 5. 278)
-
അബൂഹുറൈറ(റ) നിവേദനം: മദീനയിലെ ചില
വഴിയില്‍ വെച്ച് തിരുമേനി(സ) അദ്ദേഹത്തെ ണ്ടു. അന്നേരം അബൂഹുറൈറയില്‍ ജനാബത്തു
കുളി അവശേഷിച്ചിരുന്നു. അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ അന്നേരം തിരുമേനി(സ) യില്
നിന്ന് ഒഴിഞ്ഞുമാറിക്കളഞ്ഞു. എന്നിട്ട് ഞാന്‍ പോയി കുളിച്ചുതിരിച്ചുവന്നു. അപ്പോള്‍
അബൂഹുറൈറ! നീ എവിടെ പോയിരുന്നുവെന്ന് തിരുമേനി ചോദിച്ചു. ഞാന്‍ ജനാബത്തുകാരനായിരുന്നു.
അശുദ്ധനായികൊണ്ട് അങ്ങയോടൊപ്പം ഇരിക്കുന്നതില്‍ വെറുപ്പുതോന്നി എന്ന് അബൂഹുറൈറ:
പറഞ്ഞു. തിരുമേനി(സ) അരുളി : സുബ്ഹാനല്ലാഹ് സത്യവിശ്വാസി ഒരിക്കലും അശുദ്ധനാവുകയില്ല.
(ബുഖാരി. 1. 5. 281)
-
അബൂസലമ(റ) പറയുന്നു: ഞാന്‍ ആയിശ(റ)
യോടു ചോദിച്ചു. നബി(സ) ജനാബത്തുകാരനായി ഉറങ്ങാറുണ്ടോ? അവര്‍ പറഞ്ഞു. അതെ, അവിടുന്നു
വുളു എടുക്കും. (ബുഖാരി. 1. 5. 284)
-
ഉമര്‍ (റ) നിവേദനം: ഞങ്ങളില്‍ വല്ലവരിലും
ജനാബത്തുകുളി അവശേഷിച്ചാല്‍ ഉറങ്ങാന്‍ പാടുണ്ടോ? എന്ന് തിരുമേനി(സ) യോടു അദ്ദേഹം
ചോദിച്ചു. അതെ നിങ്ങളില്‍ ജനാബത്തുകുളി അവശേഷിച്ചിട്ടുണെ്ടങ്കില്‍ വുളു ചെയ്തിട്ടു
ഉറങ്ങാം എന്നു അവിടുന്ന് മറുപടി നല്‍കി. (ബുഖാരി. 1. 5. 286)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തുകാരനായി
ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ ഗുഹ്യസ്ഥാനം കഴുകി വുളു എടുക്കും. നമസ്ക്കാരത്തിന് എന്നതു
പോലെ. (ബുഖാരി. 1. 5. 287)
-
ഉമര്‍ (റ) നിവേദനം: അദ്ദേഹത്തിന്
രാത്രിയില്‍ വലിയ അശുദ്ധിയുണ്ടാവും. അപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു. നീ
നിന്‍റെ ലിംഗം കഴുകിയ ശേഷം ഉറങ്ങുക. (ബുഖാരി. 1. 5. 288)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: പുരുഷന്‍ സ്ത്രീയുടെ നാല് ശാഖകള്‍ക്കിടയില്‍ ഇരിക്കുകയും എന്നിട്ട് അവളെ
ബുദ്ധിമുട്ടിക്കുകയും ചെയ്താല്‍ കുളി നിര്‍ബന്ധമായി. (ബുഖാരി. 1. 5. 290)
-
ഉസ്മാന്‍ (റ) നിവേദനം: ഒരാള്‍ തന്‍റെ
ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയും ഇന്ദ്രിയസ്ഖലനം ഉണ്ടാവുന്നതിന് മുമ്പ്
തന്നെ വിരമിക്കുകയും ചെയ്താല്‍ അവന്‍ കുളിക്കേണ്ടതുണ്ടോ എന്ന് സെയ്ദ്ബ്നുഖാലിദ്
അദ്ദേഹത്തോടു ചോദിച്ചു. അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു. നമസ്ക്കാരത്തിന് വുളു എടുക്കുന്നത്
പോലെ വുളു എടുക്കുകയും ജനനേന്ദ്രിയം കഴുകുകയും ചെയ്താല്‍ മാത്രം മതി. ഞാനത് നബി(സ)
യില് നിന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച് അലി(റ) സൂബൈര്‍
(റ) ത്വല്‍ഹ:(റ) ഉബയ്യ്(റ) എന്നിവരോട് ചോദിച്ചു. അവരും ഉസ്മാന്‍ (റ) പറഞ്ഞതുപോലെ
കുളിക്കേണ്ടതില്ലാ എന്ന് പറഞ്ഞു. അബൂഅയ്യൂബും(റ) ഇതു നബി(സ) യില് നിന്ന് കേട്ടിട്ടുണ്ട്.
(ബുഖാരി. 1. 5. 291)
-
ഉബ്യ്യ്ബ്നുകഅ്ബ്(റ) നിവേദനം: അല്ലാഹുവിന്‍റെ
ദൂതരേ! ഒരാള്‍ തന്‍റെ ഭാര്യയുമായി സംയോഗം ചെയ്തു സ്ഖലനം ഉണ്ടാവുന്നതിന് മുമ്പ്
വിരമിച്ചാല്‍ അയാള്‍ കുളിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു തിരുമേനി(സ) അരുളി : സ്ത്രീയില്‍
നിന്നും സ്പര്‍ശിച്ച ലിംഗം കഴുകുകയും അനന്തരം വുളു എടുക്കുകയും ചെയ്തുകൊണ്ട് അവന്‍
നമസ്ക്കരിക്കട്ടെ. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. കുളിക്കുന്നതാണ് ഏറ്റവും സൂക്ഷ്മത.
അതാണ് അവസാനത്തേത്. അവരുടെ ഭിന്നത വിവരിക്കാനാണ് ഇത്രയും വിവരിച്ചത്. (ബുഖാരി.
1. 5. 292)
-
അബുഹുറൈറ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: മ്യതശരീരം കുളിപ്പിക്കുന്നയാള്‍ കുളിക്കേണ്ടതാണ്. (ഇബ്നുമാജാ)
-
ഖയിസ്ബ്നു ആസിം(റ) നിവേദനം ചെയ്തു:
അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോടു വെള്ളം കൊണ്ടും
സിദിര്‍ (ലോട്ടുവൃക്ഷത്തിന്‍റെ ഇല) കൊണ്ടും കുളിക്കുവാന്‍ ആജ്ഞാപിച്ചു. (തിര്‍മിദി)
-
ആയിശ(റ) നിവേദനം ചെയ്തു: നാലവസരത്തില്‍
പ്രവാചകന്‍(സ) കുളിക്കുമായിരുന്നു. : ജനാബത്തു കാരണത്താലും, വെള്ളിയാഴ്ചകളിലും,
(കൊമ്പുവച്ച്) രക്തമെടുക്കുന്നതിനാലും, മ്യതശരീരം കുളിപ്പിച്ചതിനാലും. (അബൂദാവൂദ്)
-
അനസ്(റ) പറഞ്ഞു: യാഹുദ സ്ത്രീ റ്‍തുമതിയായിരിക്കുമ്പോള്‍
, അവര്‍ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല.
അതുകൊണ്ട് സഹചാരികള്‍ പ്രവാചകനോട് ചോദിക്കുകയും, അല്ലാഹു അവിടുന്നിന് ദിവ്യോദ്ബോധനം
നല്‍കുകയും ചെയ്തു: ആര്‍ത്തവത്തെ ക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. (ഖു.
2: 222). അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും
ചെയ്യുക. (മുസ്ലിം)
-
ആയിശ(റ) പറഞ്ഞു: പ്രവാചകന്‍(സ) കുളിക്കുശേഷം
വുസു ചെയ്തിട്ടില്ല. (തിര്‍മിദി)
-
യഅ്ലാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ)
ഒരു ദിവസം ഒരാള്‍ (നഗ്നനായി) ഒരുതുറന്ന സ്ഥലത്തുനിന്നു കുളിക്കുന്നതു കണ്ടു. അവിടുന്നു
പീഠത്തില്‍ കയറി അല്ലാഹുവിനെ സ്തുതിക്കയും സ്തോത്രം ചെയ്യുകയും ചെയ്ത ശേഷം പറഞ്ഞു:
അല്ലാഹു ലജ്ജയുള്ളവനും കുറ്റങ്ങളെ മറയ്ക്കുന്നവനും ആകുന്നു. അവന്‍ ലജ്ജയെയും ലജ്ജയുള്ളതേതോ
അതു മറയ്ക്കുന്നതിനേയും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളില്‍ ആരാണെങ്കിലും, കുളിക്കുമ്പോള്‍
മറയ്ക്കട്ടെ. (അബൂദാവൂദ്)
-
അബീദര്‍റു(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു; പത്തുകൊല്ലത്തേയ്ക്കു വെള്ളം കിട്ടിയില്ലെങ്കിലും, ശുദ്ധമായ
മണ്ണുകൊണ്ട്, ഒരു മുസ്ലിമിന്‍റെ വുസു നിര്‍വ്വഹിക്കാവുന്നതാണ്. വെള്ളം കിട്ടുമ്പോള്‍
ശരീരം അതുകൊണ്ട് കഴുകാവുന്നതാണ്. അതാണ് നല്ലത്. (അബൂദാവൂദ്)
-
ജാബിര്‍ (റ) പറഞ്ഞു: ഞങ്ങള്‍ ഒരു യാത്ര
തിരിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് കല്ല് തട്ടുകയും, തലപൊട്ടുകയും രാത്രി ഇന്ദ്രീയ
സ്ഖലനമുണ്ടാകുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: തയമ്മും ചെയ്കയും മുറിവുണ്ടായിരുന്ന
സ്ഥലത്ത് കെട്ടുകയും അതില്‍ തുടയ്ക്കുകയും ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ കഴുകുകയും
ചെയ്തെങ്കില്‍ മതിയാകുമായിരുന്നു. (അബൂദാവൂദ്)
ആര്‍ത്തവം
-
ആയിശ(റ) നിവേദനം: ഞങ്ങള്‍ പുറപ്പെട്ടു.
ഹജ്ജ് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. തിരുമേനി(സ) എന്‍റെയടുക്കല്‍ കടന്നുവന്നു.
ഞാന്‍ കരയുകയാണ്. അവിടുന്ന് ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ?
അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്‍റെ പെണ്‍മക്കള്‍ക്ക്
അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും
ചെയ്യുക. എന്നാല്‍ കഅ്ബയെ പ്രദക്ഷി��ം ചെയ്യരുത്. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാര്‍ക്ക്
വേണ്ടി പശുക്കളെയാണ് അന്ന് ബലികഴിച്ചത്. (ബുഖാരി. 1. 6. 293)
-
ആയിശ(റ) നിവേദനം: ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍
തിരുമേനി(സ)യുടെ മുടി വാര്‍ന്ന് കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 6. 294)
-
ഉര്‍വ്വ(റ) നിവേദനം: ഭാര്യ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍
അവള്‍ എനിക്ക് ശുശ്രൂഷ ചെയ്യാമോ, അവള്‍ ജനാബത്തുകാരി യായിരിക്കുമ്പോള്‍ എന്നെ
സമീപിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ഉര്‍വ്വ(റ) പറഞ്ഞു.
ഇവയെല്ലാം നിസ്സാര പ്രശ്നമാണ്. അവരെല്ലാം എന്നെ ശുശ്രൂഷിക്കുകയും എനിക്ക് സേവനം
ചെയ്യുകയും ചെയ്യാറുണ്ട്. ആരുടെ മേലിലും ഇതിന്ന് വിരോധമില്ല. ആയിശ(റ) ആര്‍ത്തവഘട്ടത്തിലായിരിക്കുമ്പോള്‍
നബി(സ)യുടെ മുടി ചീകികൊടുക്കാറുണ്ടെന്ന് അവര്‍ എന്നോട് പറയുകയുണ്ടായി. നബി(സ)
പള്ളിയില്‍ ഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലക്ക നീട്ടിക്കൊടുക്കും.
ആയിശ(റ) അവരുടെ മുറിയിലായിരിക്കും. അങ്ങനെ അവര്‍ ആര്‍ത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ
ുടി വാര്‍ന്നു കടുക്കും. (ബുഖാരി. 1. 6. 295)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) എന്‍റെ
മടിയിലേക്ക് ചാരികിടന്നിട്ട് ഖുര്‍ആന്‍ ഓതാറുണ്ട്. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും.
(ബുഖാരി. 1. 6. 296)
-
ഉമ്മുസല്‍മ(റ) നിവേദനം: ഒരു ദിവസം
ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക്
എനിക്ക് ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട്
ആര്‍ത്തവസമയത്ത് ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക്
നിഫാസ് ആരംഭിച്ചുവോ? അതെ, ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട്
തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാന്‍ കിടന്നു. (ബുഖാരി. 1. 6. 297)
-
ആയിശ(റ) നിവേദനം: ഞാനും നബി(സ)യും
ഒരേ പാത്രത്തില്‍നിന്നും കുളിക്കാറുണ്ട്. ഞങ്ങള്‍ രണ്ടു പേര്‍ക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ.
ആയിശ(റ) നിവേദനം: അവിടുന്ന് ഭജനമിരിക്കുമ്പോള്‍ തല എനിക്ക് നീട്ടിതരും. ഞാന്‍
അവിടുത്തെ തല കഴുകിക്കൊടുക്കും. ഞാന്‍ റ്‍തുമതി ആയിരിക്കവെ. (ബുഖാരി. 1. 6. 298)
(ബുഖാരി. 1. 6. 298)
-
ആയിശ(റ) നിവേദനം: ചിലപ്പോള്‍ ആര്‍ത്തവഘട്ടത്തില്‍
എന്നോട് വസ്ത്രം ധരിക്കാന്‍ തിരുമേനി(സ) നിര്‍ദ്ദേശിക്കും. എന്നിട്ട് അവിടുന്ന്
എന്നോട് ചേര്‍ന്ന് കിടക്കും. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1.
6. 300)
-
ആയിശ(റ) നിവേദനം: ഞങ്ങളില്‍ വല്ലവര്‍ക്കും
ആര്‍ത്തവമുണ്ടായി അവളോടൊപ്പം കിടക്കാന്‍ തിരുമേനി(സ) ഉദ്ദേശിച്ചു. എങ്കില്‍ അവളുടെ
ശക്തിയായ ആര്‍ത്തവത്തിന്‍റെ ഘട്ടത്തില്‍ വസ്ത്രം (അടിയില്‍ ) ധരിക്കാന്‍ ഉപദേശിക്കും.
ശേഷം അവളോടൊപ്പം കിടക്കാം. ആയിശ(റ) പറയുന്നു. തിരുമേനി(സ)ക്ക് കഴിഞ്ഞിരുന്നതുപോലെ
കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? (ബുഖാരി. 1.
6. 299)
-
മൈമൂന(റ) നിവേദനം: തിരുമേനി(സ) റ്‍തുമതിയായ
തന്‍റെ ഭാര്യയുമായി സഹവസിക്കാന്‍ ഉദ്ദേശിച്ചാല്‍ അവളുടെ തുണി ഉടുക്കുവാന്‍ നിര്‍ദ്ദേശിക്കും.
(ബുഖാരി. 1. 6. 300)
-
അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: ഒരിക്കല്‍
തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ)
സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍
ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.
അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍
കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ
നിഷേധിക്കും, ദ്യഡചിത്തരായ പുരുഷന്‍മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും
കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു.
പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി.
സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്‍റെ പകുതി സാക്ഷ്യത്തിന്‍റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ?
അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്‍റെ
ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?
അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്‍റെ ലക്ഷണങ്ങളാണത്. (ബുഖാരി.
1. 6. 301)
-
ആയിശ(റ) പറയുന്നു: അബൂഹുബൈശിന്‍റെ
മകള്‍ ഫാത്തിമ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ!
ഞാന്‍ ശുദ്ധിയാവാത്ത ഒരു സ്ത്രീയാണ്. അതുകൊണ്ട് ഞാന്‍ നമസ്ക്കാരം ഉപേക്ഷിക്കട്ടെയോ?
തിരുമേനി(സ) അരുളി : നിശ്ചയമായും അതു ഒരു ഞരമ്പുരോഗമാണ്. ആര്‍ത്തവമല്ല. അതുകൊണ്ട്
ആര്‍ത്തവം ആസന്നമായാല്‍ നീ നമസ്ക്കാരം ഉപേക്ഷിക്കണം. അതിന്‍റെ അവധി അവസാനിച്ചാല്‍
രക്തം കഴുകി നീ നമസ്ക്കരിക്കണം. (ബുഖാരി. 1. 6. 303)
-
ആയിശ(റ) നിവേദനം: ഞങ്ങളില്‍ ഒരുവള്‍ക്ക്
ആര്‍ത്തവം ഉണ്ടായാല്‍ ശുദ്ധിയാക്കുമ്പോള്‍ കൈവിരലിന്‍റെ അറ്റം കൊണ്ടു വസ്ത്രത്തില്‍
നിന്നും രക്തം കഴുകും. പിന്നീട് വെള്ളം ചേര്‍ത്ത് ബാക്കി സ്ഥലം കഴുകും. എന്നിട്ട്
അതില്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 6. 305)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) യോടൊപ്പം
സ്വപത്നികളില്‍ ചിലര്‍ ഇഅ്ത്തികാഫ് ഇരുന്നു. അവള്‍ക്ക് അമിതമായി രക്തം പോകുന്ന
രോഗമുണ്ടായിരുന്നു. രക്തം കാരണം ചിലപ്പോള്‍ താഴെ താലം (പാത്രം) വെക്കുകയാണ് അവര്‍
ചെയ്തിരുന്നത്. മഞ്ഞ നിറമുള്ള ദ്രാവകം ആയിശ(റ) ദര്‍ശിച്ചിരുന്നു. ഇന്നവള്‍ ഈ രീതിയിലുള്ള
രക്തമാണ് കണ്ടിരുന്നതെന്ന് അവള്‍ പറയാറുണ്ട്. (ബുഖാരി. 1. 6. 306)
-
ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ
കൂടെ അവിടുത്തെ ഒരു ഭാര്യ ഭജനമിരുന്നു. അവള്‍ മഞ്ഞകലര്‍ന്ന നിറമുള്ള രക്തം ദര്‍ശിക്കാറുണ്ട്.
അവള്‍ നമസ്ക്കരിക്കുമ്പോള്‍ താലം അവളുടെ ചുവട്ടില്‍ ഉണ്ടായിരിക്കും. (ബുഖാരി. 1.
6. 307)
-
ആയിശ(റ) നിവേദനം: സത്യവിശ്വാസികളുടെ
ഉമ്മമാരില്‍പെട്ട ചിലര്‍ രക്തസ്രാവമുള്ള ഘട്ടത്തില്‍ ഭജനമിരിക്കാറുണ്ട്. (ബുഖാരി.
1. 6. 308)
-
ആയിശ(റ) നിവേദനം: ഞങ്ങള്‍ക്ക് ആര്‍ത്തവം
ഉണ്ടാവുന്ന ആ ഏക വസ്ത്രമല്ലാതെ മറ്റൊന്നും ചിലപ്പോള്‍ ഉണ്ടാവാറില്ല. ആര്‍ത്തവരക്തം
അതില്‍ ബാധിച്ചാല്‍ ഉമിനീര്‍ നഖത്തിലാക്കിക്കൊണ്ട് അതിനെ ഉരസികളയാറുണ്ട്. (ബുഖാരി.
1. 6. 309)
-
ഉമ്മഅത്വിയ്യ(റ) നിവേദനം: ഒരാള്‍ മരിച്ചാല്‍
മൂന്ന് ദിവസത്തിലധികം ദുഃഖമാചരിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരുന്നു. ഭര്‍ത്താവ്
ഒഴികെ. അദ്ദേഹത്തിന്‍റെ മേല്‍ നാല്‍മാസവും പത്തു ദിവസവും കല്‍പ്പിച്ചിരുന്നു. ആ
ഘട്ടത്തില്‍ സുറുമയിടരുത്, സുഗന്ധദ്രവ്യം ഉപയോഗിക്കരുത്, ചായം പിടിപ്പിച്ച നൂലുകൊണ്ട്
നെയ്ത വസ്ത്രമല്ലാതെ ചായം പൂശിയ വസ്ത്രം ധരിക്കരുത് എന്നും ഞങ്ങളോട് കല്‍പ്പിച്ചിരുന്നു.
ആര്‍ത്തവം നിന്ന് ഞങ്ങള്‍ കുളിച്ച് ശുദ്ധീകരിക്കുമ്പോള്‍ അല്‍പം സുഗന്ധമുള്ള
വസ്തു (കസ്തൂരി) ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നു. മയ്യത്തിനെ അനുഗമിക്കുന്നതും
ഞങ്ങളോട് വിരോധിച്ചിരുന്നു. (ബുഖാരി. 1. 6. 310)
-
ആയിശ(റ) നിവേദനം: ആര്‍ത്തവം നിന്ന
ശേഷം കുളിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ തിരുമേനി(സ) യോട് ചോദിച്ചു. കുളിക്കേണ്ടതെങ്ങിനെയെന്നുപദേശിച്ചുകൊണ്ട്
തിരുമേനി(സ) അരുളി : നീ ഒരു കഷ്ണം കസ്തൂരിയെടുത്തു അതുകൊണ്ട് ശുദ്ധീകരിക്കുക.
അവള്‍ ചോദിച്ചു. കസ്തൂരികൊണ്ടു ഞാന്‍ ശുദ്ധീകരിക്കേണ്ടതെങ്ങിനെയാണ്. തിരുമേനി(സ)
അരുളി: നീ അതു അതുകൊണ്ട് ശൂദ്ധീകരിക്കുക. അവള്‍ വീണ്ടും ചോദിച്ചു. എങ്ങിനെ? തിരുമേനി(സ)
അരുളി: സുബഹാനല്ലാഹ്! നീ ശുദ്ധീകരിച്ചു. കൊള്ളുക. ആയിശ(റ) പറയുന്നു. അന്നേരം അവളെ
എന്‍റെ അടുക്കലേക്ക് പിടിച്ചുവലിച്ചു ഞാന്‍ പറഞ്ഞു ആ കസ്തൂരിയുടെ കഷ്ണം രക്തം
തട്ടിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുക. (ബുഖാരി. 1. 6. 311)
-
ആയിശ(റ) നിവേദനം: അന്‍സാരികളില്‍ പെട്ട
ഒരു സ്ത്രീ തിരുമേനി(സ) യോടു ചോദിച്ചു. ഞാന്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുമ്പോള്‍
എങ്ങിനെ കുളിക്കണം? നീ കൈകൊണ്ട് ഒരു കഷ്ണം സുഗന്ധം എടുത്തു വ്റ്ത്തിയാക്കുക.
എങ്ങിനെയെന്ന് അവള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. ശേഷം നബി(സ) ലജ്ജിക്കുകയും
മുഖം തിരിക്കുയും ചെയ്തു. അപ്പോള്‍ ഞാന്‍ അവളെ പിടിച്ചു വലച്ചു. ശേഷം നബി(സ)
ഉദ്ദേശിച്ച സ്ഥലം ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. (ബുഖാരി. 1. 6. 312)
-
ആയിശ(റ) നിവേദനം : ഹജ്ജത്തുല്‍ വിദാഇല്‍
തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്‌റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും
ഹജ്ജിനു മുമ്പ് ഉംറക്കുവേണ്ടി മാത്രം ഇഹ്‌റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു
ഞാന്‍ . അവര്‍ പറയുന്നു. അവര്‍ക്ക് ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും
വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരെ! ഇത് അറഫാ
ദിനത്തിന്‍റെ രാത്രിയാണ്. ഞാന്‍ ഉംറക്ക് മാത്രം ഇഹ്‌റാം കെട്ടിയവളാണ്. തിരുമേനി(സ)
അവരോട് പറഞ്ഞു. നീ നിന്‍റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ
നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തു. ഹജ്ജില്‍ പ്രവേശിച്ചു.
അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക്
പകരം തന്‍ഈമില്‍ നിന്ന് എന്നെ ഉംറക്ക് ഇഹ്‌റാം കെട്ടിച്ചുകൊണ്ടുവരാന്‍ അബ്ദുറഹ്മാനോട്
ഹസ്ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു. (ബുഖാരി. 1. 6. 313)
-
ആയിശ(റ) നിവേദനം : ദുല്‍ഹജ്ജ് മാസപ്പിറവി
കണ്ട ഉടനെ ഞങ്ങള്‍ (ഹജ്ജിന്ന്) പുറപ്പെട്ടു. തിരുമേനി(സ) അരുളി: ഉംറക്ക് മാത്രം
ഇഹ്‌റാം കെട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്ടുവന്നിരുന്നില്ലെങ്കില്‍
ഞാനും ഉംറക്കു മാത്രെ ഇഹ്‌റാം കെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളില്‍ ചലര്‍ ഉംറക്ക്
മാത്രമായും ചിലര്‍ ഹജ്ജിനുമാത്രമായും ഇഹ്‌റാം കെട്ടി. ഞാന്‍ ഉംറക്ക് മാത്രമായി
ഇഹ്‌റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ റ്‍തുമതിയായിരിക്കെ അറഫാ:
ദിവസം ആഗതമായി. ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. അവിടുന്നു അരുളി : നീ ഉംറ:
ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച് വാര്‍ന്നുകൊള്ളുക. ഹജ്ജിന് ഇഹ്‌റാം കെട്ടുക.
ഞാനത് അനുഷ്ഠിച്ചു. ഹസ്ബായുടെ രാത്രിയില്‍ എന്‍റെ സഹോദരന്‍ അബ്ദുറഹ്മാനെ എന്‍റെ
കൂടെ തന്‍ഈമിലേക്ക് അയച്ചു. അങ്ങനെ ഞാന്‍ ഉംറക്ക് പകരം വീണ്ടും ഉംറക്ക് വേണ്ടി
ഇഹ്‌റാം കെട്ടി. ഹിശ്ശാമ് പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോല്‍ക്കുകയോ
ദാനം ചെയ്യുകയോ ചെയ്യേണ്ടിവന്നില്ല. (ബുഖാരി. 1. 6. 314)
-
അനസ്(റ) നിവേദനം : തിരുമേനി(സ) അരുളി:
അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്. ആ മലക്ക് വിളിച്ചു
പറയും. എന്‍റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്‍റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി.
എന്‍റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്‍റെ സ്യഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്?
അവധി എത്ര? അങ്ങനെ അവന്‍റെ മാതാവിന്‍റെ ഗര്‍ഭപ്രാതത്തില്‍ വെച്ച് തന്നെ എഴുതപ്പെടും.
(ബുഖാരി. 1. 6. 315)
-
ആയിശ(റ) നിവേദനം: ഹുബൈശിന്‍റെ പുത്രിക്ക്
രക്തസ്രാവമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അവര്‍ നബി(സ) യോട് അന്വേഷിച്ചു. അപ്പോള്‍
തിരുമേനി(സ) അരുളി, അതു ഒരു ഞരമ്പ് രോഗമാണ് ആര്‍ത്തവ ദിവസമായാല്‍ നീ നമസ്കാരം
ഉപേക്ഷിക്കുക. അതു പിന്നിട്ടാല്‍ കുളിച്ചു നമസ്കരിക്കുക. (ബുഖാരി. 1. 6. 317)
-
ആയിശ(റ) നിവേദനം: സ്ത്രീ ആര്‍ത്തവമില്ലാതെ
ശുദ്ധിയായിരിക്കുമ്പോള്‍ മാത്രം നമസ്കരിച്ചാല്‍ മതിയാകുമോ എന്ന് ഒരു സ്ത്രീ അവരോട്
ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഹറൂരിയ്യ സംഘത്തില്‍ പെട്ടവളാണോ? നബി(സ)
യോടൊപ്പം താമസിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളോട്
നമസ്കാരം നഷ്ടപ്പെട്ടത് നിര്‍വ്വഹിക്കുവാന്‍ തിരുമേനി(സ) കല്‍പ്പിക്കാറുണ്ടായിരുന്നില്ല.
അല്ലെങ്കില്‍ ആയിശ(റ) പറഞ്ഞത് ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്നാണ്.
(ബുഖാരി. 1. 6. 318)
-
ഹഫ്സ: പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്
പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനൂഖലഫിന്‍റെ
എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത
ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ്
റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ
ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്‍റെ സഹോദരി നബി(സ)
യോട് ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍
തെറ്റുണ്ടോ? പര്‍ദ്ദയില്ലാത്തവര്‍ക്ക് കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ
പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. ഉമ്മു
അത്വിയ്യ(റ) വന്നപ്പോള്‍ ഞാന്‍ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരം അരുളിയതു നിങ്ങള്‍
കേട്ടിട്ടുണ്ടോ? അവര്‍ പറഞ്ഞു. അതെ! കേട്ടിട്ടുണ്ട്. എന്‍റെ പിതാവ് പ്രായശ്ചിത്തമാണ്.
അവര്‍ നബി(സ)യെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്‍റെ പിതാവ് പ്രായശ്ചിത്തമാണ്
എന്ന് പറയാതിരിക്കാറില്ല - അവര്‍ പറയുന്നു. യുവതികളും വീട്ടില്‍ അന്തഃപുരത്ത്
ഇരിക്കുന്ന സ്ത്രീകളും ആര്‍ത്തവമുള്ള സ്ത്രീകളുമെല്ലാം പെരുന്നാള്‍ മൈതാനത്തേക്ക്
വരണം, നന്‍മയുടെയും മുസ്ലിംകളുടെ പ്രാര്‍ത്ഥനയുടെയും രംഗങ്ങളില്‍ അവര്‍ ഹാജറാവട്ടെ,
നമസ്കാരസ്ഥലത്ത് നിന്ന് ആര്‍ത്തവകാരികള്‍ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ, ഇപ്രകാരം
നബി(സ) അരുളുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹഫ്സ: പറഞ്ഞു എന്ത്! ആര്‍ത്തവമുള്ള
സ്ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവര്‍ അറഫായില്‍ പങ്കെടുക്കുന്നില്ലേ?
അതിനു പുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? (ബുഖാരി. 1. 6. 321)
-
ഉമ്മുഅത്വിയ്യ(റ) നിവേദനം: മഞ്ഞനിറമോ
കലര്‍പ്പോ ഉള്ള വല്ലതും ജനനേന്ദ്രിയത്തില്‍ നിന്നും പുറത്തുവന്നാല്‍ അതു ആര്‍ത്തവമായി
ഞങ്ങള്‍ പരിഗണിക്കാറില്ല. (ബുഖാരി. 1. 6. 323)
-
ആയിശ(റ) നിവേദനം: അവര്‍ (ഹജ്ജ് സന്ദര്‍ഭത്തില്‍
) തിരുമേനി(സ) യോട് പറഞ്ഞു. സഫിയ്യക്ക് ആര്‍ത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ)
അരുളി. അവള്‍ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവര്‍ നിങ്ങളോടൊപ്പം ഇഫാളത്തിന്‍റെ ത്വവാഫ്
ചെയ്തില്ലേ എന്ന് തിരുമേനി(സ) ചോദിച്ചു. അതെ, എന്നവര്‍ ഉത്തരം നല്‍കി. എന്നാല്‍
യാത്ര പുറപ്പെട്ടുകൊള്‍കയെന്ന് തിരുമേനി(സ) അരുളി. (ബുഖാരി. 1. 6. 325)
-
ഇബ്നുഅബ്ബാസ(റ) നിവേദനം: ആര്‍ത്തവകാരിക്ക്
(ത്വവാഫുല്‍ വദാഅ് നിര്‍വ്വഹിക്കാതെ തന്നെ) പുറപ്പെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
(ബുഖാരി. 1. 6. 326)
-
സമുറത്ത്(റ) നിവേദനം: ഒരു സ്ത്രീ
പ്രസവ സംബന്ധമായ ഒരു രോഗത്തില്‍ മരണമടഞ്ഞു. എന്നിട്ട് തിരുമേനി(സ) അവളുടെ പേരില്‍
മയ്യിത്ത് നമസ്കാരം നടത്തിയപ്പോള്‍ മയ്യിത്തിന്‍റെ നടുവിലാണ് തിരുമേനി(സ) നിന്നത്.
(ബുഖാരി. 1. 6. 328)
-
മൈമൂന:(റ) നിവേദനം: അവര്‍ക്ക് ആര്‍ത്തവം
ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കാറില്ല. തിരുമേനി(സ) നമസ്കരിക്കുന്ന സ്ഥലത്തിന്‍റെ
നേരെ വിരിപ്പ് വിരിച്ച് അവര്‍ കിടക്കും. തിരുമേനി(സ) തന്‍റെ നമസ്കാരപ്പായ വിരിച്ച്
അതില്‍ നിന്നുകണ്ട് നമസ്കരിക്കും. തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ
വസ്ത്രം അവരുടെ ശരീരത്തില്‍ തടടും. (ബുഖാരി. 1. 6. 329)
തയമ്മും
-
ആയിശ(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ)
യോടൊപ്പം അവിടുത്തെ ഒരു യാത്രയില്‍ പുറപ്പെട്ടു. ബൈദാഇല്‍ അല്ലെങ്കില്‍ താത്തൂല്‍
ജൈശില്‍ എത്തിയപ്പോള്‍ എന്‍റെ മാല അറ്റു വീണുപോയി. തിരുമേനി(സ) അതു തിരഞ്ഞു പിടിക്കാന്‍
വേണ്ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(സ) യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്ടായിരുന്നില്ല.
അവസാനം ജനങ്ങള്‍ അബൂബക്കര്‍ (റ)ന്‍റെ അടുക്കല്‍ വന്നിട്ട് ആയിശ(റ) ചെയ്തതു ഇവിടുന്നു
കാണുന്നില്ലേ? തിരുമേനി(സ)യുടെ യാത്ര അവര്‍ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകള്‍ക്കാണെങ്കില്‍
വെളളം കിട്ടാനില്ല. അവര്‍ കൂടെ വെള്ളം കൊണ്ടുവന്നിട്ടുമില്ല എന്നു പറഞ്ഞു. ഉടനെ
അബൂബക്കര്‍ (റ) വന്നു. തിരുമേനി(സ) എന്‍റെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു.
അബൂബക്കര്‍ (റ) പറഞ്ഞു. തിരുമേനി(സ)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി.
ആളുകള്‍ വെള്ള ഉള്ള സ്ഥലത്തല്ല ഉള്ളത്. അവര്‍ വെള്ളം കൂടെ കൊണ്ടുവന്നിട്ടുമില്ല.
ആയിശ(റ) പറയുന്നു. അബൂബക്കര്‍ (റ) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല.
എന്‍റെ വാരിയെല്ലുകളുടെ താഴെ കൈകൊണ്ട് കുത്താന്‍ തുടങ്ങി . തിരുമേനി(സ)
എന്‍റെ കാല്‍ തുടയില്‍ തല വെച്ചു ഉറങ്ങിയിരുന്നതാണ് എന്നെ ചലനത്തില്‍ നിന്നും
തടഞ്ഞത് (വേദനയുണ്ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത)
അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) നില കൊണ്ടിരുന്നത് വെള്ളമില്ലാത്തൊരു
സ്ഥലത്തായിരുന്നു. അപ്പോള്‍ അല്ലാഹു തയമ്മും ചെയ്യുവാനുള്ള ആയത്തുകള്‍ അവതരിപ്പിച്ചു.
അങ്ങനെ എല്ലാവരും തയമ്മും ചെയ്തു ഹുസൈദ്ബ്നുഹുളൈര്‍ പറഞ്ഞു. അബൂബക്കറിന്‍റെ കുടുംബമേ!
ഇതു നിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(റ) പറയുന്നു. അവസാനം ഞാന്‍ യാത്ര ചെയ്തിരുന്ന
ഒട്ടകത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അതിനിടയില്‍ നിന്ന് മാല കണ്ടു
കിട്ടി. (ബുഖാരി. 1. 7. 330)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു
നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു.
ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള
ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്‍റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക്
നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെ.
ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക്
അനുമതി നല്‍കിയിരിക്കുന്നു. എനിക്ക് മുമ്പ് ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല.
ശുപാര്‍ശ എനിക്ക് അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ്
മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും.
(ബുഖാരി. 1. 7. 331)
-
295. അബൂജുഹൈം(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ ബിഅ്‌റുജമലിന്‍റെ ഭാഗത്ത് നിന്ന് വരുമ്പോള്‍ ഒരാള്‍ നബി(സ)യെ കണ്ടുമുട്ടി.
സലാം പറഞ്ഞു. പക്ഷെ തിരുമേനി(സ) സലാം മടക്കിയില്ല. വേഗം ഒരു മതിലിനെ അഭിമുഖീകരിച്ചു
അതില്‍ കൈ വെച്ചെടുത്തു തന്‍റെ മുഖവും രണ്ടു കയ്യും ാതടവി. ശേഷം സലാം മടക്കി. (ബുഖാരി.
1. 7. 333)
-
സഈദ്(റ) തന്‍റെ പിതാവില്‍ നിന്ന്
നിവേദനം: ഒരാള്‍ ഉമര്‍ (റ)ന്‍റെ അടുത്തുവന്നു ചോദിച്ചു. എനിക്ക് വലിയ അശുദ്ധിയുണ്ടാവുകയും
വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. (അപ്പോള്‍ ഞാന്‍ എന്തുചെയ്യണം) ഉടനെ
അമ്മാര്‍ (റ) ഉമര്‍ (റ)നോട് പറഞ്ഞു. താങ്കള്‍ ഓര്‍ക്കുന്നില്ലേ? ഞാനും താങ്കളും
ഒരിക്കല്‍ സഹയാത്രികനായിരുന്നുവല്ലോ. എന്നിട്ട് എനിക്കും താങ്കള്‍ക്കും ജനാബത്തു
കുളിക്കേണ്ടി വന്നു. അവസാനം താങ്കള്‍ നമസ്കരിച്ചില്ല. ഞാന്‍ ശരീരം മുഴുവന്‍ മണ്ണില്‍
പുരണ്ടിട്ട് നമസ്കരിക്കുകയും ചെയ്തു. താങ്കള്‍ അതിനെക്കുറിച്ച് തിരുമേനി(സ) യോട്
ചോദിച്ചു. ഉടനെ നബി(സ) രണ്ടു കയ്യും ഭൂമിയില്‍ വെച്ചെടുത്തശേഷം അതില്‍ ഊതിയശേഷം
അതുകൊണ്ട് മുഖവും രണ്ടു മുന്‍കൈയും തടവി. എന്നിട്ട് നിനക്ക് ഇങ്ങിനെ ചെയ്താല്‍
മതിയായിരുന്നല്ലോയെന്ന് അരുളുകയും ചെയ്തു. (ബുഖാരി. 1. 7. 335)
-
അമ്മാറി(റ)ന്‍റെ ഹദീസില്‍ ശുഅ്ബ(റ)
പറയുന്നു. ഭൂമിയില്‍ രണ്ടു കൈ വെച്ച് തന്‍റെ വായിലേക്ക് അടുപ്പിച്ചു. അനന്തരം
മുഖവും ഇരു കൈപടങ്ങളും തടവി. (ബുഖാരി. 1. 7. 336)
-
അമ്മാര്‍ (റ) നിവേദനം: അദ്ദേഹം ഉമര്‍
(റ) ന് സാക്ഷി നിന്നുകൊണ്ട് പറഞ്ഞു. നാം ഒരു യാത്ര ചെയ്യുകയും നമുക്ക് വലിയ
അശുദ്ധിയുണ്ടാവുകയും ചെയ്തത് താങ്കള്‍ക്ക് ഓര്‍മ്മയില്ലേ? അങ്ങനെ ഇരു കൈപടം തടവി.
(ബുഖാരി. 1. 7. 337)
-
അബൂമൂസ:(റ) നിവേദനം: അദ്ദേഹം അബ്ദുല്ലാഹിബ്നു
മസ്‌ഊദിനോട് പറഞ്ഞു. ഒരാള്‍ വെള്ളം കണ്ടില്ലെങ്കില്‍ നമസ്ക്കരിക്കരുത്. അബ്ദുല്ല
പറഞ്ഞു അതെ, അവര്‍ക്ക് ഇതിന് അനുമതി നല്‍കിയാല്‍ (അല്‍പം) തണുപ്പ് ഉണ്ടായാലും
അവര്‍ തയമ്മും ചെയ്യും. അമ്മാര്‍ (റ) ഉമര്‍ (റ)നോട് പറഞ്ഞ സംഭവത്തെക്കുറിച്ച്
നീ എന്തുപറയുന്നു. എന്നു അബൂമൂസ: വീണ്ടും ചോദിച്ചപ്പോള്‍ ഉമര്‍ (റ) അതുകൊണ്ട്
ത്റ്‍പ്തിപ്പെട്ടതായി ഞാന്‍ ദര്‍ശിക്കുന്നില്ലാ എന്ന് അബ്ദുല്ല മറുപടി പറഞ്ഞു.
(ബുഖാരി. 1. 7. 341)
-
ശഖീഖ്: നിവേദനം: ഞാനൊരിക്കല്‍ അബ്ദുല്ല,
അബൂമൂസ എന്നിവരുടെ അടുക്കലായിരുന്നു. അപ്പോള്‍ അബൂമൂസ അബ്ദുല്ലയോട് പറഞ്ഞു. അബ്ദുറഹ്മാന്‍!
ഒരാള്‍ക്ക് ജനാബത്തു ഉണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ എന്തു
ചെയ്യണം? അബ്ദുല്ല പറഞ്ഞു വെള്ളം ലഭിക്കുന്നത് വരെ അവന്‍ നമസ്ക്കരിക്കരുത്. ഉടനെ,
അബൂമൂസ പറഞ്ഞു: അമ്മാര്‍ (റ) ഉമര്‍ (റ) നോടു പറഞ്ഞ സംഭവത്തെക്കുറിച്ച് താങ്കള്‍
എന്തു പറയുന്നു? നബി(സ) അദ്ദേഹത്തോട് തയമ്മും മതിയെന്ന് പറഞ്ഞില്ലേ? അബ്ദുല്ല(റ)
പറഞ്ഞു ഉമര്‍ (റ) അതിനെ ത്റ്‍പ്തിപ്പെട്ടില്ലാ എന്ന് നീ ദര്‍ശിക്കുന്നില്ലേ? അപ്പോള്‍
അബൂമൂസ(റ) പറഞ്ഞു എന്നാല്‍ അമ്മാറിന്‍റെ വാക്ക് നമുക്ക് ഉപേക്ഷിക്കാം. അല്ലാഹുവിന്‍റെ
ആയത്തിനെ താങ്കള്‍ എന്തു ചെയ്യും. അതിന് അബ്ദുല��ല എന്തു മറുപടി ��ല്‍കിയെന്ന്
അറിയുകയില്ല. നാം അനുമതി നല്‍കിയാല്‍ അല്‍പം തണുപ്പുണ്ടായാല്‍ പോലും അവര്‍ തയമ്മും
ചെയ്യും. ശഖീഖിനോട് ഞാന്‍ ചോദിച്ചു. ഈ ഒരു കാരണത്താലാണോ അബ്ദുല്ല: ജനാബത്തുകാരന്‍
തയമ്മും ചെയ്യുന്നതിനെ വെറുത്തത്? അതെയെന്ന് അദ്ദേഹം മറുപടി നല്‍കി. (ബുഖാരി.
1. 7. 342)
-
ഇംറാന്‍ (റ) നിവേദനം: തിരുമേനി(സ)
നമസ്ക്കരിക്കാതെ അകന്നു നില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു. അവിടുന്നു ചോദിച്ചു.
ഇന്നവനെ! ഞങ്ങളുടെ കൂടെ നീ എന്തുകൊണ്ടു നമസ്ക്കരിച്ചില്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതരെ! എനിക്ക് ജനാബത്തു ബാധിച്ചിരിക്കുന്നു. വെള്ളമില്ലതാനും. തിരുമേനി(സ) അരുളി:
നീ ഉപരിതലത്തെ ഉദ്ദേശിക്കുക. നിശ്ചയം നിനക്കതുമതി. (ബുഖാരി. 1. 7. 344)
-
ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു
ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക്
കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്‍പിച്ചിരുന്നു. അവര്‍ മുസ്ലിങ്ങളുടെ ജമാഅത്തിലും
പ്രാര്‍ത്ഥനയിലും പങ്കെടുക്കും. റ്‍തുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു
നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക്
വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്‍റെ വസ്ത്രത്തില്‍ നിന്ന്
അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)
-
മുഹമ്മദ്ബ്നുമുന്‍കദിര്‍ പറയുന്നു.
ഒരിക്കല്‍ ജാബിര്‍ തന്‍റെ തുണി പിരടിയില്‍ബന്ധിച്ച് നമസ്കരിച്ച് തന്‍റെ തട്ടം
വസ്ത്രം തൂക്കിയിടുന്ന വടിയില്‍ വെച്ചിട്ടുണ്ട്. അപ്പോള്‍ ഒരാള്‍ ചോദിച്ചു. തട്ടമുണ്ടായിട്ടും
താങ്കള്‍ ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുകയാണോ? ഉടനെ അദ്ദേഹം മറുപടി പറഞ്ഞു.
അതെ, ഞാനിത് ചെയ്തത് നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ എന്നെ കണ്ടു പഠിക്കുവാനാണ്.
നബി(സ)യുടെ കാലത്തു ഞങ്ങളില്‍ ആര്‍ക്കാണ് രണ്ടു വസ്ത്രം ഉണ്ടായിരുന്നത്. (ബുഖാരി.
1. 8. 348)
-
മുഹമ്മദ് പറയുന്നു: ജാബിര്‍ (റ) ഒരു
വസ്ത്രം മാത്രം ധരിച്ചു കൊണ്ടു നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട്
അദ്ദേഹം പറയും. തിരുമേനി(സ) ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
(ബുഖാരി. 1. 8. 349)
-
ഉമറുബ്നു അബീസലമ:(റ) നിവേദനം: തിരുമേനി(സ)
ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിച്ചു. അന്നേരം അതിന്‍റെ രണ്ടു തലയും രണ്ടു
കൈചട്ടകളുടെ മുകളിലേക്ക് ഇടത്തോട്ടും വിപരീതമായി ഇട്ടിരിക്കയായിരുന്നു. (ബുഖാരി.
1. 8. 350)
-
ഉമറ്‍ബ്നു അബീസലമ:(റ) നിവേദനം: ഉമ്മുസലമ:
യുടെ വീട്ടില്‍ വെച്ച് ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ട് തിരുമേനി(സ) നമസ്കരിക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്. അതിന്‍റെ രണ്ടറ്റവും അവിടുത്തെ ഇരു ചുമലിലും ഇട്ടിട്ടുണ്ട്.
(ബുഖാരി. 1. 8. 351)
-
ഉമറ്‍ബ്നുഅബീസലമ:(റ) നിവേദനം: തിരുമേനി(സ)
ഒരു വസ്ത്രം ചുറ്റിപ്പുതച്ച് ഉമ്മുസലമ: യുടെ വീട്ടില്‍ വച്ച് നമസ്കരിക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്. അതിന്‍റെ രണ്ടറ്റവും തന്‍റെരണ്ട് ചുമലിലും ഇട്ടിട്ടുണ്ട്.
(ബുഖാരി. 356)
-
ഉമ്മുഹാനിഅ്(റ) നിവേദനം: മക്കാവിജയ
വര്‍ഷം തിരുമേനി(സ)യുടെ അടുത്ത് ഞാന്‍ ചെന്നു. അവിടുന്നു കുളിക്കുന്നതായി ഞാന്‍
കണ്ടു. ഫാത്വിമ: ഒരു മറ നബി(സ)ക്ക് പിടിച്ച്കൊണ്ടിരിക്കുന്നു. ഞാന്‍ നബി(സ)ക്ക്
സലാം പറഞ്ഞു. ഇതാരെന്ന് നബി(സ) ചോദിച്ചു. അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഅ ആണെന്ന്
ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഅക്ക് സ്വാഗതം എന്ന് നബി(സ) അരുളി: അവിടുന്ന്
കുളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ എട്ട് റക്‌അത്തു നിന്ന് നമസ്കരിച്ചു. ഒരു
വസ്ത്രം മാത്രം ചുറ്റി പുതച്ച്കൊണ്ട് നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍
ഞാന്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരേ! ഞാന്‍ അഭയം നല്‍കിയിരിക്കുന്ന ഇന്ന ആളെ കൊന്‍ങ്കളയുമെന്ന്
എന്‍റെ സഹോദരന്‍ അലി ഭീഷണിപ്പെടുത്തുന്നുവെന്ന്. അപ്പോള്‍ തിരുമേനി(സ) അരുളി:
ഓ ഉമ്മു ഹാനിഅ്! നീ അഭയം നല്‍കിയവന് ഞാനും അഭയം നല്‍കിയിരിക്കുന്നു ഉമ്മു ഹാനിഅ്
പറയുന്നു. അതു ളുഹാ നമസ്കാരമായിരുന്നു. (ബുഖാരി. 1. 8. 353)
-
അബൂഹുറൈറ(റ) നിവേദനം: ഒരു വസ്ത്രം
ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതിനെക്കുറിച്ച് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അപ്പോള്‍
അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു. നിങ്ങളെല്���ാവര്‍ക്കും ഈ രണ്ടു വസ്ത്രമുണ്ടോ? (ബുഖാരി.
1. 8. 354)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്.
(ബുഖാരി. 1. 8. 355)
-
സഈദ് പറയുന്നു. ഒരു വസ്ത്രം ധരിച്ചുകൊണ്ട്
നമസ്കരിക്കുന്നതിനെ സംബന്ധിച്ച് ജാബിറി(റ)നോട് ഞങ്ങള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം
പറഞ്ഞു. ഞാന്‍ നബി(സ)യുടെ കൂടെ ഒരു യാത്രയില്‍ പുറപ്പെട്ടു. എന്നിട്ട് ഒരിക്കല്‍
എന്‍റെ ഒരാവശ്യത്തിന് രാത്രിയില്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. തിരുമേനി(സ)
നമസ്കരിക്കുന്നതായി ഞാന്‍ കണ്ടു. എന്‍റെ ശരീരത്തില്‍ ഒരൊറ്റ വസ്ത്രമാണ് ഉണ്ടായിരുന്നത്.
ഞാനാ വസ്ത്രം ചുറ്റിപ്പുതച്ച് തിരുമേനി(സ)യുടെ ഒരു ഭാഗത്ത് നിന്ന് നമസ്കരിച്ചു.
നമസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ജാബിര്‍ ! എന്തിനാണീ
രാത്രിയില്‍ വന്നത്? അപ്പോള്‍ എന്‍റെ ആവശ്യം തിരമേനി(സ)യെ ഉണര്‍ത്ത. ഞാന്‍ വിരമിച്ചപ്പോള്‍
തിരുമേനി(സ) ചോദിച്ചു. ഞാന്‍ കാണുന്ന ഈ ചുറ്റിപ്പുതക്കലെന്താണ്? ഞാന്‍ പഞ്ഞു.
വസ്ത്രം ഇടുങ്ങിയാണ്. തിരുമേനി(സ) അരുളി: വസ്ത്രം വീതിയുള്ളതാണെങ്കില്‍ അത്
ചുറ്റിപ്പുതച്ചുകൊള്ളുക. വീതിയില്ലാത്തതാണെങ്കില്‍ അത് ഉടുക്കുകയും ചെയ്യുക. (ബുഖാരി.
1. 8. 357)
-
സഹ്ല്‍ (റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത്
പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം
നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്‍മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ്
ഇരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന് തിരുമേനി(സ)
സ്ത്രീകളോട് കല്‍പ്പിച്ചു. (ബുഖാരി. 1. 8. 358)
-
മൂഗീറ(റ) നിവേദനം: ഞാനൊരിക്കല്‍ ഒരു
യാത്രയില്‍ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്നു. മുഗീറ! നി വെള്ളപാത്രമെടുക്കൂ
എന്ന് തിരുമേനി(സ) അരുളി: അപ്പോള്‍ ഞാന്‍ വെള്ളപാത്രമെടുത്തു കൊടുത്തു. തിരുമേനി(സ)
അതു കൊണ്ടുപോയി എന്‍റെ ദ്റ്‍ഷ്ടിയില്‍ നിന്ന് മറയുന്നതുവരെ. എന്നിട്ട് അവിടുന്നു
മലമൂത്രവിസര്‍ജനം ചെയ്തു. അന്നേരം ഒരു ശാമിജുബ്ബ അവിടുന്ന് ശരീരത്തില്‍ ധരിച്ചിരുന്നു
ആ ജുബ്ബയുടെ കൈ മേല്‍പ്പോട്ടുകയറ്റാന്‍ തിരുമേനി(സ) ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല.
അതിന്‍റെ കൈ വളരെ ഇടുങ്ങിയിരുന്നു. അതിനാല്‍ തന്‍റെ കൈ തിരുമേനി(സ) ഉള്ളിലേക്ക്
ഊരിയെടുത്തു. ഞാന്‍ നബി(സ)ക്ക് വെള്ളമൊഴിച്ചുകൊടുത്തു. നമസ്കാരത്തിന് എന്നതുപോലെ
അവിടുന്നു വുളു എടുത്തു. ഇരുകാലുകളും രണ്ട് ബൂട്ട്സിിന്‍മലായി തടവി. ശേഷം അവിടുന്നു
നമസ്കരിച്ചു. (ബുഖാരി. 1. 8. 359)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
ഖുറൈശികളോടൊപ്പം കഅ്ബ: പുനരുദ്ധരിക്കാന്‍ കല്ല് ചുമന്നു കൊണ്ടുപോവുകയായിരുന്നു.
ഒരു ഉടുതുണി മാത്രമേ തിരുമേനി(സ)യുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ. അന്നേരം പിതൃവ്യന്‍
അബ്ബാസ് തിരുമേനി(സ) യോടു പറഞ്ഞു: സഹോദരപുത്രാ! നീ നിന്‍റെ വസ്ത്രമഴിച്ച് ചുരുട്ടി
ചുമലില്‍ വെച്ച് അതില്‍ കല്ല് വെച്ചുകൊണ്ട് പോന്നാല്‍ നന്നായിരുന്നു. ജാബിര്‍
പറയുന്നു. ഉടനെ നബി(സ) വസ്ത്രമഴിച്ച് ചുമലില്‍ വെച്ചു. താമസിയാതെതന്നെ ബോധം കെട്ടുവീഴുകയും
ചെയ്തു. അതിനുശേഷം തിരുമേനി(സ)യെ നഗ്നനായി ഒരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 1.
8. 360)
-
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ എഴുന്നേറ്റു
നിന്നുകൊണ്ട് ഒരു വസ്ത്രം മാത്രം ധരിച്ചുകൊണ്ട് നമസ്കരിക്കാമോ എന്ന് നബി(സ)
യോട് ചോദിച്ചു. അവിടുന്ന് അരുളി: നിങ്ങളില്‍ എല്ലാവര്‍ക്കും രണ്ടു വസ്ത്രം ലഭിക്കുമോ?
പിന്നീട് ഉമര്‍ (റ)നോട് (അദ്ദേഹത്തിന്‍റെ ഭരണകാലത്ത്) ഒരാള്‍ ഇതിനെ സംബന്ധിച്ച്
ചോദിച്ചു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു. അല്ലാഹു നിങ്ങള്‍ക്ക് വിശാലമാക്കിയാല്‍
നിങ്ങളും വിശാലമാക്കുവീന്‍ . തന്‍റെ വസ്ത്രം ഒരാള്‍ ശേഖരിച്ച് നമസ്കരിക്കട്ടെ,
തുണിയും തട്ടവും, തുണിയും കുപ്പായവും, തുണിയും നീളക്കുപ്പായവും, പാണ്റ്റ്സും കുപ്പായവും
പാണ്റ്റ്സും നീളക്കുപ്പായവും, കാലുറയും നീളക്കുപ്പായവും കാലുറയും കുപ്പായവും കാലുറയും
തട്ടവും, ധരിച്ച് നമസ്ക്കരിക്കട്ടെ. (ബുഖാരി. 1. 8. 361)
-
അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: നെഞ്ചും
കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ട് മൂടിപ്പുതക്കുക. അപ്രകാരം തന്നെ,
കണങ്കാലുകള്‍ കുത്തി നിറുത്തിയിട്ട് ചന്തി നിലത്തൂന്നിക്കൊണ്ടിരിക്കുകയും ഗുഹ്യസ്ഥാനത്ത്
വസ്ത്രത്തില്‍ നിന്നും ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുകയും
ചെയ്യുക. ഇവ രണ്ടും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 363)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി രണ്ടു
തരം കച്ചവടത്തെ വിരോധിച്ചിരിക്കുന്നു. ഇന്നതില്‍ തൊട്ടാല്‍ ആ തൊട്ട ആള്‍ക്കു ആ
സാധനം കിട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇന്ന സാധനം ഇന്നവിധത്തില്‍ എറിഞ്ഞാല്‍
ആ സാധനം ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇപ്രകാരം തന്നെ നെഞ്ചും കൈകളുമെല്ലാം
ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ടു മൂടിപ്പുതപ്പിക്കുക, കണങ്കാലുകള്‍ കുത്തിനിറുത്തിയിട്ട്
ചന്തി നിലത്തൂന്നി ഗുഹ്യസ്ഥാനം മറക്കാതെ ഒരൊറ്റ വസ്ത്രവും കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുക
എന്നീ വസ്ത്ര രീതിയും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 364)
-
അബൂഹുറൈറ(റ) നിവേദനം: (അബൂബക്കര്‍
(റ)നെ നേതാവായി നിയോഗിച്ചിരുന്ന) ആ ഹജ്ജില്‍ ബലിയുടെ ദിവസം മിനായില്‍ വെച്ച് വിളിച്ചുപറയാന്‍
നിയോഗിച്ചയച്ചിരുന്നവരുടെ കൂട്ടത്തില്‍ അബൂബക്കര്‍ (റ) എന്നെയും അയച്ചിരുന്നു.
ഇക്കൊല്ലത്തിനുശേഷം ഒരു ബഹുദൈവവിശ്വാസിയും ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നരായിക്കൊണ്ട്
ആരും കഅ്ബയെ പ്രദക്ഷിണം വെക്കാനും പാടില്ല എന്ന് പരസ്യമായി വിളിച്ചു പറയാന്‍ ഹുമൈദ്(റ)
പറയുന്നു. പിന്നീട് ഖുര്‍ആനിലെ ബറാഅത്തു സൂറത്തു വിളംബരം ചെയ്യാന്‍ പിന്നാലെ അലി(റ)നെയും
തിരുമേനി(സ) അയച്ചു. അബൂഹുറൈറ(റ) പറയുന്നു. അങ്ങനെ അലി(റ) യും മിനായിലെ ജനക്കൂട്ടത്തിനിടയില്‍
നിന്നുകൊണ്ട് ഞങ്ങളുടെ കൂടെ വിളിച്ചു പറഞ്ഞു. ഇക്കൊല്ലത്തിന് ശേഷം ഒരു ബഹുദൈവവിശ്വാസിയും
ഹജ്ജ് ചെയ്യരുത്. ഒരാളും നഗ്നരായിക്കൊണ്ട് കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. (ബുഖാരി.
1. 8. 365)
-
മുഹമ്മദ്ബ്നുമുന്‍കദര്‍ നിവേദനം: ഞാന്‍
ജാബിര്‍ (റ)ന്‍റെ അടുക്കല്‍ ഒരിക്കല്‍ പ്രവേശിച്ചു. അദ്ദേഹം തന്‍റെ ഒരു വസ്ത്രം
ചുറ്റിപ്പുതച്ച് നമസ്കരിക്കുകയാണ്. മേല്‍മുണ്ട് വസ്ത്രം തൂക്കിയിടുന്ന വടിമേല്‍
വെച്ചിട്ടുണ്ട്. അദ്ദേഹം നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:
അബൂഅബ്ദില്ലാ! താങ്കള്‍ മേല്‍മുണ്ട് ഉപയോഗിക്കാതെ നമസ്കരിക്കുകയാണോ? അദ്ദേഹം പറഞ്ഞു.
അതെ, നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ ഇതു കാണും ഞാന്‍ ആഗ്രഹിച്ചു. തിരുമേനി(സ) ഇപ്രകാരം
നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 366)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി
നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട്
പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗ്റ്‍ഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍
ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1.
8. 368)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) ഒരിക���കല്‍
ഒരു വിരിപ്പില്‍ നമസ്കരിച്ചു. അതില്‍ ചില ചിത്രപ്പണികളുണ്ടായിരുന്നു. തിരുമേനി(സ)യുടെ
ദ്റ്‍ഷ്ടി അതില്‍ പതിഞ്ഞു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന്
അരുളി: എന്‍റെ ഈ വിരിപ്പ് അബൂജഹ്മിന് കൊടുത്തിട്ട് അബൂജഹ്മിന്‍റെ അംബിജാനിയ്യ:
വിരിപ്പ് എനിക്ക് നിങ്ങള്‍ കൊണ്ടുവരൂ. നിശ്ചയം. ഇത് ഇപ്പോള്‍ എന്‍റെ ശ്രദ്ധയെ
തിരിച്ചുകളഞ്ഞു നമസ്കാരത്തില്‍ നിന്നും. (ബുഖാരി. 1. 8. 369)
-
അനസ്(റ) നിവേദനം: ആയിശയുടെ അടുക്കല്‍
ഒരു വിരിയുണ്ടായിരുന്നു. അവരുടെ വീട്ടിന്‍റെ ഒരു ഭാഗം അതുകൊണ്ടവര്‍ മറച്ചിരുന്നു.
തിരുമേനി(സ) അരുളി: നീ ഞങ്ങളുടെ മുമ്പില്‍ നിന്ന് നിന്‍റെ ഈ വിരി നീക്കം ചെയ്യുക.
അതിലെ ചിത്രങ്ങള്‍ നമസ്ക്കാരവേളയില്‍ എന്‍റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
(ബുഖാരി. 1. 8. 371)
-
ഉഖ്ബത്തു(റ) നിവേദനം: തിരുമേനി(സ)ക്ക്
പട്ടിന്‍റെ ഒരു ജുബ്ബ ചിലര്‍ സമ്മാനിച്ചു. അവടുന്ന് അത് ധരിച്ച് നമസ്ക്കരിച്ചു.
നമസ്ക്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞ ശേഷം വെറുത്തിട്ടെന്നവണ്ണം വളരെ ശക്തിയോടെ
അത് ഊിയിട്ട് തിരുമേനി(സ) അരുളി: ഭയഭക്തന്‍മാര്‍ക്ക് ഇത് യോജിക്കുകയില്ല.
(ബുഖാരി. 1. 8. 372)
-
അബൂജുഹൈഫ(റ) നിവേദനം: തിരുമേനി തോലിന്‍റെ
ഒരു ചുമന്ന കൂടാരത്തില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. ബിലാലിനെ ഞാന്‍ കണ്ടതു തിരുമേനി(സ)ക്ക്
വുളു എടുക്കുവാനുള്ള വെള്ളം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്. ആ വുളുവിന്‍റെ
അവശേഷിച്ച വെള്ളം കരസ്ഥമാക്കുവാന്‍ വേണ്ടി ആളുകള്‍ ധ്റ്‍തി കാണിക്കുന്നവരായും ഞാന്‍
കണ്ടു. എന്നിട്ട് അതില്‍ നിന്ന് അല്‍പം വെള്ളം കിട്ടിയവന്‍ ആ വെള്ളം ശരീരത്തില്‍
തടവി. തീരെ ലഭിക്കാത്തവന്‍ തന്‍റെ സ്നേഹിതന്‍റെ കയ്യിലെ നനവ് തൊട്ടിട്ടു അത്
സ്വശരീരത്തില്‍ തടവാന്‍ തുടങ്ങി. പിന്നീട് ബിലാല്‍ ഒരു ചെറിയ കുന്തം എടുത്തിട്ട്
അത് നിലത്തു നാട്ടുന്നതായി ഞാന്‍ കണ്ടു. തിരുമേനി(സ) കണങ്കാലിന് മുകളില്‍ ഒരു
ചുവന്ന വസ്ത്രം ധരിച്ചുകൊണ്ടു പുറത്തുവന്നിട്ട് ആ കുന്തത്തിന്‍റെ നേരെ തിരിഞ്ഞു
ജനങ്ങളുടെ ഇമാമായി നിന്നുകൊണ്ട് രണ്ട് റക്‌അത്തു നമസ്ക്കരിച്ചു. മനുഷ്യരും മൃഗങ്ങളുമെല്ലാം
ആ കുന്തത്തിന്‍റെ മുമ്പിലൂടെ നടക്കുന്നതു ഞാന്‍ കണ്ടു. (ബുഖാരി. 1. 8. 373)
-
അബൂഹാസിം(റ) നിവേദനം: സഹ്ള്‍ബ്നു സഅ്ദ്(റ)നോട്
നബി(സ)യുടെ മിമ്പറ എന്തുകൊണ്ടായിരുന്നുവെന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം
പറഞ്ഞു. അതിനെക്കുറിച്ച് എന്നെക്കാള്‍ അറിവുള്ളവരാരും ഇന്ന് ജീവിച്ചിരിക്കുന്നില്ല.
ഗാബ എന്ന സ്ഥലത്തെ അസല്‍ മരം കൊണ്ടാണതുണ്ടാക്കിയത് തിരുമേനി(സ)ക്ക് വേണ്ടി അത്
പണിതതാവട്ടെ ഇന്ന സ്ത്രീയുടെ കൈക്ക് സ്വാതന്ത്ര്യം നേടിയ അടിമ ഇന്നവനുമാണ്. അങ്ങനെ
അത് പണിത് അതിന്‍റെ സ്ഥാനത്തുകൊണ്ടുവന്നു വെച്ച് കഴിഞ്ഞപ്പോള്‍ തിരുമേനി(സ)
അതില്‍ കയറിയിട്ട് ഖിബ് ലയുടെ നേരെ തിരിഞ്ഞ് നിന്നു. എന്നിട്ട് അവിടുന്ന് തക്ബീര്‍
ചൊല്ലി. ജനങ്ങള്‍ പിന്നിലും നിന്നു. അങ്ങനെ അവിടുന്നു ഓതി. റുകൂഅ് ചെയ്തപ്പോള്‍
ജനങ്ങളും റുകൂഅ് ചെയ്തു. പിന്നീട് തിരുമേനി(സ) തല ഉയര്‍ത്തി. അനന്തരം തിരുമേനി(സ)
കാല്‍ പിന്നോട്ടുവെച്ചുകൊണ്ട് താഴെ ഇറങ്ങി ഭൂമിയില്‍ സുജൂദ് ചെയ്തു. അനന്തരം
മിമ്പറിലേക്ക് തന്നെ മടങ്ങി. പിന്നീട് റുകൂഅ് ചെയ്തു. അവിടുത്തെ തല ഉയര്‍ത്തി.
അനന്തരം കാല്‍ പിന്നോട്ട് വെച്ചുകൊണ്ട് കീഴ്പോട്ടിറങ്ങി. ഭൂമിയില്‍ സുജൂദ് ചെയ്തു.
ഇതാണ് മിമ്പറിന്‍റെ പ്രശ്നം. അബൂഅബ്ദില്ല പറയുന്നു. അലിയ്യ്ബ്നു അബ്ദില്ല(റ) പറഞ്ഞു.
ഈ ഹദീസിനെക്കുറിച്ച് അഹമദ്ബ്നുഹമ്പല്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു നബി(സ)
ജനങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥലത്തായിരുന്നു എന്ന് ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു.
അതിനാല്‍ ഇമാമ് ജനങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് വിരോധമില്ല. അലി,
അഹമ്മദിനോട് പറഞ്ഞു. സുഫ്‌യാന്‍ ഇതിനെക്കുറിച്ച് ചോദിക്കപ്പെടാറുണ്ട്. താങ്കള്‍
ഇതു അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ലേ? അഹമ്മദ്(റ) പറഞ്ഞു. ഇല്ല. (ബുഖാരി.
1. 8. 374)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍
തന്‍റെ കുതിരപ്പുറത്തുനിന്നു വീഴുകയും അവിടുത്തെ കാല് അല്ലെങ്കില്‍ ചുമല് ചതഞ്ഞു.
അതിനാല്‍ ഒരു മാസം ഭാര്യമാരില്‍ നിന്നും അകന്ന് ജീവിക്കാന്‍ തീരുമാനിച്ചു. അനന്തരം
തന്‍റെ ഉയര്‍ന്ന മുറിയില്‍ കയറി ഇരുന്നു. ഈത്തപ്പനതടികൊണ്ടുള്ളതായിരുന്നു അതിന്‍റെ
ചവിട്ടുപടികള്‍. അവിടുത്തെ അനുയായികള്‍ സന്ദര്‍ശിക്കുവാന്‍ വന്ന സന്ദര്‍ഭത്തില്‍
ഇരുന്നു കൊണ്ട് അവര്‍ക്ക് ഇമാമായി നമസ്കരിച്ചു. അവര്‍ നിന്നുകൊണ്ട് പിന്‍തുടര്‍ന്നു.
തിരുമേനി(സ) നമസ്കാരത്തില്‍ നിന്നും സലാം വീട്ടിയപ്പോള്‍ പറഞ്ഞു. നിശ്ചയം ഇമാമ്
നിശ്ചയിക്കപ്പെടുന്നത് അദ്ദേഹത്തെ പിന്‍തുടരുവാന്‍ വേണ്ടിയാണ്. അതിനാല്‍ അദ്ദേഹം
തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുവീന്‍ . റുകൂഅ് ചെയ്താല്‍ നിങ്ങളും
റുകൂഅ് ചെയ്യുവീന്‍ , സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുവീന്‍ . അദ്ദേഹം
നിന്നു നമസ്കരിച്ചാല്‍ നിങ്ങളും നിന്നു നമസ്കരിക്കുവീന്‍ മാസം 29 ദിവസം കഴിച്ചപ്പോള്‍
നബി(സ) ഇറങ്ങി. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരെ! താങ്കള്‍ ഒരു മാസം
അകലുവാനാണ് തീരുമാനിച്ചത്. തിരുമേനി(സ) അരുളി: നിശ്ചയം മാസം 29 ദിവസമാണ്. (ബുഖാരി.
1. 8. 375)
-
മൈമൂന(റ) നിവേദനം: അല്ലാഹുവിന്‍റെ
ദൂതന്‍(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി ക്കൊണ്ട് അവിടുത്തെ വിലങ്ങ്
കിടക്കും. ചിലപ്പോള്‍ അവിടുത്തെ വസ്ത്രം എന്‍റെ ശരീരത്തില്‍ സുജൂദ് ചെയ്യുമ്പോള്‍
സ്പര്‍ശിക്കാറുണ്ട്. മൈമൂന(റ) പറയുന്നു. തിരുമേനി(സ) വിരിപ്പില്‍ നമസ്കരിക്കാറുണ്ട്.
(ബുഖാരി. 1. 8. 376)
-
അനസ്(റ) നിവേദനം: അദ്ദേഹത്തിന്‍റെ
ഉമ്മൂമ്മ മുലൈക്കത്തു, തിരുമേനി(സ)ക്ക് വേണ്ടി ഒരു വിരുന്നു ഒരുക്കിയിട്ട് വിളിച്ചു.
എന്നിട്ട് അല്‍പം ആഹാരം തിരുമേനി(സ) കഴിച്ചു. ശേഷം അവിടുന്നു അരുളി: എഴുന്നേല്‍ക്കുവീന്‍
. ഞാന്‍ നിങ്ങളെയും കൊണ്ട് നമസ്കരിക്കാം. അനസ്(റ) പറയുന്നു. അന്നേരം ദീര്‍ഘകാലത്തെ
ഉപയോഗം കാരണം കറുത്തുപോയിരുന്ന ഞങ്ങളുടെ ഒരു പായ എടുക്കാന്‍ ഞാന്‍ എഴുന്നേറ്റു.
അങ്ങനെ ഞാന്‍ അതില്‍ വെള്ളം തളിച്ചു. തിരുമേനി(സ) എഴുന്നേറ്റു നിന്നു. ഞാനും ഒരനാഥക്കുട്ടിയും
തിരുമേനി(സ)യുടെ പിന്നില്‍ ഒരു വരിയില്‍ നിന്നു. കിഴവി ഞങ്ങളുടെ പിന്നിലും അങ്ങനെ
തിരുമേനി(സ) ഞങ്ങളെയും കൂട്ടിയിട്ട് രണ്ട് റക്‌അത്തു നമസ്കരിച്ചു. അനന്തരം പിരിഞ്ഞുപോയി.
(ബുഖാരി. 1. 8. 377)
-
മൈമൂന(റ) നിവേദനം: തിരുമേനി(സ) പരമ്പില്‍
നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 378)
-
ആയിശ(റ) നിവേദനം: ഞാന്‍ തിരുമേനി(സ)യുടെ
മുമ്പില്‍ കിടന്നുറങ്ങാറുണ്ട്. എന്‍റെ രണ്ടു കാലും തിരുമേനി(സ)യുടെ മുമ്പില്‍
വീണു കിടക്കും. എന്നിട്ട് തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ എന്‍റെ കാല്‍ പിടിച്ച്
പിച്ചും. അന്നേരം എന്‍റെ കാല്‍ ഞാന്‍ ഒതുക്കിവെക്കും. തിരുമേനി(സ) സുജൂദില്‍ നിന്നെഴുന്നേറ്റു
കഴിഞ്ഞാലോ ഞാന്‍ പിന്നേയും കാല്‍ നീട്ടും. ആയിശ(റ) പറയുന്നു. അന്നു വീടുകളില്‍
വിളക്കുണ്ടായിരുന്നില്ല. (ബുഖാരി. 382)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി
നമസ്കരിക്കുമ്പോള്‍ തിരുമേനി(സ)യുടെ വീട്ടുകാരുടെ വിരിപ്പില്‍ ന��ന്നുകൊണ്ട് തന്നെയാ���്
നമസ്കരിച്ചിരുന്നത.് അന്നേരം അവര്‍ നബി(സ) ക്കും ഖിബ് ലക്കുമിടയില്‍ മയ്യത്തിനെ
കിടത്തിയത് പോലെ കിടക്കും. (ബുഖാരി. 1. 8. 380)
-
ഉര്‍വ്വ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോള്‍
ആയിശ(റ) ഖിബ് ലക്കും തിരുമേനി(സ) ക്കും ഇടയിലായി അവര്‍ രണ്ടുപേരും കിടന്നുറങ്ങാറുള്ള
വിരിപ്പില്‍ കിടക്കാറുണ്ട്. (ബുഖാരി. 1. 8. 381)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ)
യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ ഉഷ്ണത്തിന്‍റെ കാഠിന്യം നിമിത്തം
സുജൂദിന്‍റെ സ്ഥലത്ത് ഞങ്ങള്‍ ധരിച്ച വസ്ത്രത്തിന്‍റെ ഒരറ്റം വിരിച്ചിട്ട് അതില്‍
സുജൂദ് ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 8. 382)
-
സഈദ് നിവേദനം: തിരുമേനി(സ) ചെരിപ്പ്
ധരിച്ച് നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ അനസ്(റ)നോട് ചോദിച്ചു. അപ്പോള്‍ അതെയെന്ന്
അദ്ദേഹം മറപടി നല്‍കി. (ബുഖാരി. 1. 8. 383)
-
ഹമ്മാമ്(റ) നിവേദനം: ജരര്‍ (റ) ഒരിക്കല്‍
ൂത്രിക്കുകയും ശേഷം വുളു എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രണ്ടു ബൂട്സിന്മേല്‍
തവി. അനന്തരം എഴുന്നേറ്റു നിന്ന് രണ്ടു റക്‌അത്തു നമസ്കരിച്ചു. അപ്പോള്‍ അതിനെപ്പറ്റി
അദ്ദേഹത്തോട് ചിലര്‍ ചോദിച്ചു. തിരുമേനി(സ) ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു
അദ്ദേഹത്തിന്‍റെ മറുപടി. ഇബ്രാഹിം പറയുന്നു. ആളുകളെ ഈ ഹദീസ് ത്റ്‍പ്തിപ്പെടുത്തിയിരുന്നു.
കാരണം തിരുമേനിയുടെ ജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ ഇസ്ലാം മതം സ്വീകരിച്ചവരില്‍
ഒരാളായിരുന്നു ജരീര്‍ (റ). (ബുഖാരി. 1. 8. 384)
-
മുഗീറ:(റ) നിവേദനം: തിരുമേനി(സ) വുളു
എടുക്കുകയും അങ്ങനെ ബൂട്സില്‍ തടവി നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1. 8. 385)
-
അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം:
തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍ ) തന്‍റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍
നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ.
(ബുഖാരി. 1. 8. 385)
-
അനസ്(റ) നിവേദനം: അല്ലാഹുവിന്‍റെ
ദൂതന്‍ പറഞ്ഞു: നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ് ല: യെ ഖിബ്
ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ളീം. അവന്ന്
അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്‍റെ
സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്. (ബുഖാരി. 1. 8. 386)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
ജനങ്ങള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു പ്രഖ്യാപിക്കുന്നത് വരെ അവരോട് യുദ്ധം
ചെയ്യാന്‍ എന്നോട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവരതു പ്രഖ്യാപിക്കുകയും
നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ് ലയെ അഭിമുഖീകരിക്കുകയും
നാം അറുത്തത് ഭക്ഷിക്കുകയും ചെയ്താല്‍ അവരുടെ രക്തവും ധനവും എന്‍റെ മേല്‍ നിഷിദ്ധമാണ്.
അവകാശത്തിനല്ലാതെ, അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്. (ബുഖാരി. 1. 8. 387)
-
അനസ്(റ) നിവേദനം: ഒരു മനുഷ്യന്‍റെ
രക്തവും ധനവും നിഷിദ്ധമാക്കുന്നത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍
അദ്ദേഹം പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹു എന്നതിന് വല്ലവനും സാക്ഷി നില്‍ക്കുകയും നമ്മുടെ
ഖിബ് ല: യെ അഭീമുഖീകരിക്കുകയും നാം നമസ്കരിച്ചത് പോലെ നമസ്കരിക്കയും നാം അറുത്തത്
ഭക്ഷിക്കയും ചെയ്താല്‍ അവന്‍ മുസ്ലിമാണ്. മുസ്ലിമിന്ന് ലഭിക്കുന്ന അവകാശങ്ങള്‍
അവനുണ്ട്. ബാധ്യതകളും ഉണ്ട്. (ബുഖാരി. 1. 8. 387)
-
അബൂഅയ്യൂബ്(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങള്‍ മലമൂത്രവിസര്‍ജ്ജനത്തിന് പുറപ്പെട്ടാല്‍ ഖിബ് ലയെ അഭീമുഖീകരിക്കയോ
പിന്നിടുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിയുക.
അബൂഅയ്യൂബ്(റ) പറയുന്നു: ഞങ്ങള്‍ ശാമില്‍ ചെന്നപ്പോള്‍ പരിഷ്ക്റ്‍ത കക്കൂസുകള്‍
ഖിബ് ലക്ക് അഭിമുഖമായി നിര്‍മ്മിച്ചതു കണ്ടു. ഞങ്ങള്‍ തെറ്റിയിരിക്കുകയും അല്ലാഹുവിനോട്
പാപമോചനം തേടുകയും ചെയ്യും. (ബുഖാരി. 1. 8. 388)
-
അനസ്(റ) നിവേദനം: ഉമര്‍ (റ) പറഞ്ഞു:
മൂന്ന് പ്രശ്നങ്ങളില്‍ എന്‍റെ രക്ഷിതാവിനോട് എന്‍റെ അഭിപ്രായം യോജിക്കുകയുണ്ടായി.
ഞാന്‍ പറഞ്ഞു അല്ലാഹുവിന്‍റെ ദൂതരെ! മഖാമുഇബ്രാഹിമിനെ നാം നമസ്കാരസ്ഥലമാക്കിയിരുന്നുവെങ്കില്‍
നന്നായിരുന്നു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. മഖാമു ഇബ്രാഹിമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കി
വെക്കുവീന്‍ , പര്‍ദ്ദയുടെ ആയത്തിലും യോജിച്ചു. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരെ
അങ്ങയുടെ പത്നിമാരോട് ജനദ്റ്‍ഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കാന്‍ അങ്ങുന്നു കല്‍പിച്ചെങ്കില്‍
നന്നായിരുന്നു. കാരണം അവരോട് ഇന്ന് ദുഷ്ടനും നല്ലവനും സംസാരിക്കുന്നു. അപ്പോള്‍
പര്‍ദ്ദയുടെ ആയത്തു അവതരിപ്പിച്ചു. തിരുമേനി(സ)യുടെ പത്നിമാര്‍ തിരുമേനി(സ) ക്കെതിരില്‍
ഞങ്ങളുടെ അഭിമാനം പൊക്കിപ്പിടിച്ചുകൊണ്ട് സംഘടിച്ചു. അപ്പോള്‍ തിരുമേനി(സ) നിങ്ങളെ
വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളേക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന്
പകരം നല്‍കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഇപ്രകാരം തന്നെ ആയത്തു അവതരിപ്പിച്ചു.
(ബുഖാരി. 1. 8. 395)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഖുബാഇല്‍
ജനങ്ങള്‍ സുബഹ് നമസ്കരിച്ച്കൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു:
നിശ്ചയം ഇന്നു രാത്രിയില്‍ തിരുമേനി(സ)ക്ക് ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ
ഖിബ് ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്കാരത്തില്‍ തന്നെ)
അതിന്‍റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്‍റെ നേരെ തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത്.
അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി. 1. 8. 397)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി ഒരിക്കല്‍
ളുഹ്ര്‍ അഞ്ച് റക്‌അത്തു നമസ്കരിച്ചു. അപ്പോള്‍ സഹാബി വര്യന്‍മാര്‍ പറഞ്ഞു. നമസ്കാരത്തില്‍
(റക്‌അ്ത്ത്) വര്‍ദ്ധിപ്പിക്കപ്പെട്ടുവോ? അവിടുന്ന് ചോദിച്ചു: എന്താണത്? അവര്‍
പറഞ്ഞു: താങ്കള്‍ അഞ്ച് റകഅത്ത് നമസ്കരിച്ചു. ഉടനെതിരുമേനി തന്‍റെ ഇരുകാലുകളും
ചുരുട്ടിവെച്ച് രണ്ടു സുജൂദ് ചെയ്തു. (ബുഖാരി. 1. 8. 308)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍
ഖിബ് ലയുടെ ഭാഗത്ത് അല്‍പം കഫം കണ്ടു. തിരുമേനി(സ) ക്കത് അസുഖകരമായിത്തോന്നി.
അതിന്‍റെ ലക്ഷണം അവിടുത്തെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ്
സ്വന്തം കൈകൊണ്ട് അതവിടെ നിന്ന് നീക്കം ചെയ്തു എന്നിട്ട് അവിടുന്ന് അരുളി:
നിങ്ങളില്‍ വല്ലവനും നമസ്കരിക്കാന്‍ നിന്നാല്‍ അവന്‍ തന്‍റെ നാഥനോട് രഹസ്യസംഭാഷണം
നടത്തുകയാണ്. അല്ലെങ്കില്‍ അവന്‍റെ നാഥന്‍ അവന്‍റെയും ഖിബ് ലയുടെയും ഇടയിലുണ്ട്.
അതുകൊണ്ട് നിങ്ങളില്‍ ആരും തന്നെ തന്‍റെ ഖിബ് ലയുടെ നേരെ തുപ്പിപ്പോകരുത്. എന്നാല്‍
ഇടതുഭാഗത്തേക്ക് തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്‍റെ താഴ്ഭാഗത്തേക്ക്. ഇത് പറഞ്ഞിട്ട്
തിരുമേനി തന്‍റെ തട്ടമെടുത്തു അതില്‍ അല്‍പം തുപ്പി. അനന്തരം അതിന്‍റെ ഒരു ഭാഗം
മറ്റേ ഭാഗത്തില്‍ പിടിച്ചമര്‍ത്തി. എന്നിട്ട് അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ
എന്നരുളി. (ബുഖാരി. 1. 8. 399)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
ഖിബ് ലയ���ടെ ചുമരില്‍ ആരോ തുപ്പി���തുകണ്ടു. അവിടുന്ന് അത് നീക്കം ചെയ്തു. ശേഷം
ജനങ്ങളെ അഭീമുഖീകരിച്ച്കൊണ്ട് പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും നമസ്കരിക്കുകയാണെങ്കില്‍
അവന്‍റെ മുഖത്തിന് നേരെ അവന്‍ തുപ്പരുത്. കാരണം അവന്‍ നമസ്കരിക്കുമ്പോള്‍ അല്ലാഹു
അവന് അഭിമുഖമായിട്ടുണ്ട്. (ബുഖാരി. 1. 8. 400)
-
ആയിശ:(റ) നിവേദനം: തിരുമേനി(സ) ഖിബ്
ലയുടെ ചുമരില്‍ കഫമോ അല്ലങ്കില്‍ തുപ്പലോ അല്ലെങ്കില്‍ മൂക്ക് കറന്നതോ കണ്ടു.
അപ്പോള്‍ അവിടുന്ന് അത് നീക്കിക്കളഞ്ഞു. (ബുഖാരി. 1. 8. 401)
-
അബുഹുറൈറ(റ) യും അബൂസഈദുല്‍ഖുദ്‌രി(റ)
യും നിവേദനം ചെയ്യുന്നു: തിരുമേനി(സ) പള്ളിയിലെ ചുമരില്‍ ഒരു കഫം കണ്ടു. അവിടുന്ന്
ഒരു കല്ലുകൊണ്ട് അത് നീക്കം ചെയ്തു. എന്നിട്ട് അവിടുന്ന് അരുളി: നിങ്ങളില്‍
ആരെങ്കിലും തുപ്പിയാല്‍ തന്‍റെ മുഖത്തിന് നേരെ തുപ്പരുത്. അതു പോലെ വലതുഭാഗത്തേക്കും.
എന്നാല്‍ ഇടതുഭാഗത്തേക്കോ തന്‍റെ ഇടതുകാലിന്‍റെ ചുവട്ടിലേക്ോ തുപ്പട്ടെ. (ബുഖരി.
1. 8. 402)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങളില്‍ ആരും തന്നെ തന്‍റെ മുമ്പിലേക്കും വലതുഭാഗത്തേക്കും തുപ്പരുത്. എന്നാല്‍
തന്‍റെ ഇടതുഭാഗത്തേക്കോ കാലിന് താഴ്ഭാഗത്തേക്കോ തുപ്പട്ടെ. (ബുഖാരി. 1. 8. 404)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
പള്ളിയില്‍ തുപ്പുന്നത് ഒരു കുറ്റമാണ്. എന്നാല്‍ അതിന്‍റെ പ്രായശ്ചിത്തം അതു
പള്ളിയില്‍ കുഴിച്ചുമൂടുന്നതാണ് (ബുഖാരി. 1. 8. 407)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: എന്‍റെ ശ്രദ്ധ ഞാന്‍ ഇങ്ങോട്ടു മാത്രം തിരിച്ചിരിക്കുകയാണെന്ന് നിങ്ങള്‍
വിചാരിക്കുന്നുണ്ടോ? അല്ലാഹു സത്യം. നിങ്ങളുടെ ഭയഭക്തിയും നിങ്ങളുടെ റുക്കൂഉം എനിക്ക്
ഗോപ്യമാകുന്നില്ല. എന്‍റെ പിന്‍ഭാഗത്ത് നിന്ന് തന്നെ നിങ്ങളെ എനിക്ക് കാണാന്‍
കഴിയും. (ബുഖാരി. 1. 8. 410)
-
ഇബ്നുഉമര്‍ (റ) നിവേദനം: ശരീരം മെലിയിച്ച്
പാകപ്പെടുത്തിയ ചില കുതിരകളെ സംഘടിപ്പിച്ചിട്ട് ഒരിക്കല്‍ തിരുമേനി(സ) ഒരു പന്തയം
നടത്തി. ഓട്ടമാരംഭിച്ചത് ഹൈഫായില്‍ നിന്നാണ്. ഓട്ടം അവസാനിപ്പിക്കേണ്ടത് സനിയ്യത്തൂല്‍
വദാഅ് ആയിരുന്നു. ഇപ്രകാരം തന്നെ ശരീരം മെലിയിച്ചിട്ടില്ലാത്ത ചില കുതിരകളെ സംഘടിപ്പിച്ചും
അവിടുന്നു പന്തയം നടത്തി. സനിയ്യത്തൂല്‍ വദാഇല്‍ നിന്ന് മസ്ജിദുമ്പനീസുറൈക്ക്
(ബനൂസുറൈഖിന്‍റെ പള്ളി) വരേയായിരുന്നു ഓട്ടത്തിന്‍റെ അതിരു നിശ്ചയിച്ചിരുന്നത്.
ഇബ്നുഉമറും ആ കുതിരപ്പന്തയത്തില്‍ പങ്കെടുത്തിരുന്നു. (ബുഖാരി. 1. 8. 412)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു
സംഘം ആളുകളുടെ കൂടെ പള്ളിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ
സമീപിച്ചു. തിരുമേനി(സ) എന്നോട് ചോദിച്ചു. അബൂത്വല്‍ഹ: നിന്നെ അയച്ചതാണോ? അതെയെന്ന്
ഞാന്‍ മറുപടി നല്‍കി. തിരുമേനി(സ) : ഭക്ഷണത്തിന് ക്ഷണിക്കുവാനാണോ? അതെയെന്ന്
ഞാന്‍ മറുപടി നല്‍കി. ഉടനെ തിരുമേനി(സ) തന്‍റെ കൂടെയുള്ളവരോട് പറഞ്ഞു: എഴുന്നേല്‍ക്കുവീന്‍
. അങ്ങനെ നബി(സ) പുറപ്പെട്ടു. ഞാന്‍ മുമ്പിലായി നടന്നു. (ബുഖാരി. 1. 8. 414)
-
സഹ്ല്‍ (റ) നിവേദനം: ഒരു മനുഷ്യന്‍
തിരുമേനി(സ) യോട് ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ! ഒരാള്‍ തന്‍റെ ഭാര്യയുടെ
കൂടെ മറ്റൊരു പുരുഷനെ കണ്ടാല്‍ അവനെ വധിക്കട്ടെയോ? അങ്ങനെ അവര്‍ പള്ളിയില്‍ വെച്ച്
ശാപ പ്രാര്‍ത്ഥന നടത്തി. ഞാന്‍ അതിന്ന് സാക്ഷിയായിരുന്നു. (ബുഖാരി. 1. 8. 415)
-
ഇത്ബാന്‍ (റ) നിവേദനം: തിരുമേനി(സ)
അദ്ദേഹത്തിന്‍റെ വീട്ടില്‍ വന്നു. എന്നിട്ട് ചോദിച്ചു. നിന്‍റെ വീട്ടില്‍ എവിടെ
വെച്ച് നമസ്കരിക്കുവാനാണ് നീ ഉദ്ദേശിക്കുന്നത്. അദ്ദേഹം പറയുന്നു: അപ്പോള്‍
ഒരു സ്ഥലം ഞാന്‍ ചൂണ്ടിക്കാണിച്ചു. ഉടനെ തിരുമേനി(സ) തക്ബീര്‍ ചൊല്ലി നമസ്കാരത്തില്‍
പ്രവേശിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നില്‍ അണിനിന്നു. അവിടുന്നു രണ്ടു റക്ക്‌അത്ത്
നമസ്കരിച്ചു. (ബുഖാരി. 1. 8. 416)
-
ആയിശ(റ) നിവേദനം: നബി(സ)യുടെ മിക്ക
പ്രശ്നങ്ങളിലും വലതുഭാഗത്തെ മുന്തിപ്പിക്കുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു. അവിടുത്തെ
ശുദ്ധീകരണം, മുടി ചീകല്‍, ചെരുപ്പ് ധരിക്കല്‍ മുതലായവയില്‍ (ബുഖാരി. 1. 8. 418)
-
ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയില്‍
ഉമ്മു ഹബീബയും ഉമ്മു സലമ:(റ) യും കണ്ട ചില രൂപങ്ങളെക്കുറിച്ച് അവര്‍ തിരുമേനി(സ)
അരുളി: അക്കൂട്ടരില്‍പ്പെട്ട ഒരു നല്ല മനുഷ്യന്‍ മ്റ്‍തിയടഞ്ഞാല്‍ അയാളുടെ ഖബറിന്‍മല്‍
അവര്‍ പള്ളി പണിയും. എന്നിട്ട് അതില്‍ ആ രൂപങ്ങള്‍ നിര്‍മ്മിക്കും. അന്ത്യദിനത്തില്‍
അല്ലാഹുവിന്‍റെ അടുത്ത് ഏറ്റവും ദുഷ്ടന്‍മാര്‍ ഇവരത്രെ. (ബുഖാരി. 1. 8. 419)
-
അനസ്(റ) നിവേദനം: പള്ളി നിര്‍മ്മിക്കുന്നതിന്
മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന സ്ഥലത്ത് നമസ്കരിക്കാറുണ്ട്. (ബുഖാരി.
1. 8. 421)
-
നാഫിഅ്(റ) നിവേദനം: ഇബ്നുഉമര്‍ (റ)
തന്‍റെ ഒട്ടകത്തിന്‍റെ നേരെ തിരിഞ്ഞു നിന്നിട്ട് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
തിരുമേനി(സ) അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
(ബുഖാരി. 1. 8. 422)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരിക്കല്‍
സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോള്‍ തിരുമേനി(സ) നമസ്കരിച്ചു. ശേഷം അവിടുന്നു പറഞ്ഞു.
അഗ്നി എനിക്ക് ദര്‍ശിപ്പിക്കപ്പെട്ടു. മുമ്പ് ഇതുപോലെ വിക്റ്‍തമായ ഒരു കാഴ്ച
ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 1. 8. 423)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)
അരുളി: കരഞ്ഞും കൊണ്ട് അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കരുത്.
നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്. അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്കും
അവര്‍ക്ക് ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍ . (ബുഖാരി. 1. 8. 425)
-
ആയിശ(റ) യും ഇബ്നുഅബ്ബാസും(റ) നിവേദനം:
അവര്‍ രണ്ടുപേരും പറയുന്നു: തിരുമേനി(സ)ക്ക് മരണരോഗം ആരംഭിച്ചപ്പോള്‍ തന്‍റെ തട്ടം
തിരുമേനി(സ) മുഖത്തില്‍ ഇട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞു വിഷമം അതു മൂലം തോന്നിയാല്‍
മുഖത്ത് നിന്ന് അത് നീക്കം ചെയ്യും. അന്നേരം തിരുമേനി(സ) ഇങ്ങനെ പറഞ്ഞിരുന്നു.
ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ തങ്ങളുടെ നബിമാരുടെ
ഖബറുകളെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കി വെച്ചുകളഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളെ
അനുകരിക്കരുതെന്ന് സ്വന്തം അനുയായികളെ താക്കീതു ചെയ്യുകയായിരുന്നു. തിരുമേനി(സ)യുടെ
ഉദ്ദേശ്യം. (അല്ലാതെ അവരെ ശപിക്കല്‍ മാത്രമായിരുന്നില്ല) (ബുഖാരി. 1. 8. 427)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ജൂതന്‍മാരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രാവാചകന്‍മാരുടെ ഖബറുകള്‍
പള്ളികളാക്കി. (ബുഖാരി. 1. 8. 428)
-
ആയിശ(റ) നിവേദനം: ഒരറബിക്കുടുംബത്തിന്
ഒരു നീഗ്രോ അടിമപ്പെണ്ണുണ്ടായിരുന്നു. അവളെ ആ കുടുംബം സ്വതന്ത്രയാക്കി. എന്നിട്ടും
അവള്‍ അവരുടെ കൂടെ താമസിച്ചു. അവള്‍ പറയുന്നു. ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടി
ഒരിക്കല്‍ വീട്ടില്‍ നിന്ന് പുറത്തുപോയി. അവളുടെ ശരീരത്തില്‍ രത്നം പതിച്ചതും
തോലുകൊണ്ടുണ്ടാക്കിയതുമായ ഒരു ചുകന്ന ഏത്താപ്പുപട്ടയുണ്ടായിരുന്നു. ആ കുട്ടി ആ
ഏത്താപ്പുപട്ട സ്വയം ഊരി നിലത്തിട്ടു. അല്ലെങ്കില്‍ കുട്ടിയുടെ പക്കല്‍ നിന്ന്
അത് താഴ�� വീണു പോയി. ഉടനെ അതിനടുത്തുകൂടി ഒരു പരുന്ത് വട്ടമിട്ട് പാറിവന്നു.
മാംസമെന്ന് ധരിച്ചിട്ട് പരുന്ത് അത് റാഞ്ചിയെടുത്തുകൊണ്ടുപോയി. ആ സ്ത്രീ പറയുന്നു:
എന്നിട്ടും ആ കുടുംബം ആ ഏത്താപ്പുപട്ട അന്വേഷിച്ചു. അവര്‍ക്കത് കിട്ടിയില്ല. അപ്പോള്‍
എന്നെ അവര്‍ തെറ്റിദ്ധരിച്ചു. എന്നിട്ട് അവളുടെ ശരീരം ആകമാനം പരിശോധിച്ചു. ജനനേന്ദ്രിയം
പോലും അവര്‍ പരിശോധിച്ചു നോക്കാതിരുന്നില്ല. അവള്‍ പറയുന്നു: അല്ലാഹുസത്യം! ഞാന്‍
അവരോടൊപ്പം നില്‍ക്കുകയായിരുന്നു. അന്നേരം ആ പരുന്ത് അതിലെ പാറിവന്നു. ആ ഏത്താപ്പ്
പട്ട പരുന്ത് താഴെയിട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇതാ നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കാനിടവരുത്തിയ
മാല. നിങ്ങള്‍ എന്‍റെ പേരില്‍ കുറ്റം ചുമത്തി. ഞാന്‍ ഒരപരാധവും ചെയ്തിട്ടില്ല.
ഇപ്പോള്‍ ആ മാല ഇതാ. ആയിശ(റ) പറയുന്നു: പിന്നീട് അവള്‍ തിരുമേനി(സ)യുടെ മുമ്പില്‍
വന്നു ഇസ്ലാം സ്വീകരിച്ചു. അവള്‍ക്ക് പള്ളിയില്‍ ഒരു കൂടാരം അല്ലെങ്കില്‍ മറച്ചുകെട്ടിയ
ചെറിയൊരു മുറിയു്ടായിരുന്നു. അവള്‍ എന്‍റെ അടുക്കല്‍ വന്നിട്ട് സാധാരണ വര്‍ത്തമാനം
പറയാറുണ്ടായിരു്നു. എപ്പോള്‍ വന്നിരുന്നാലും ഈ ഒരു വരി പാട്ട് അവള്‍ പാടാതിരിക്കുകയില്ല.
ഏത്താപ്പുപട്ടയുടെ (രഹസ്യം പുലര്‍ന്ന) ദിവസം നമ്മുടെ രക്ഷിതാവിന്‍റെ അത്ഭുതങ്ങളിലൊന്നാണ്.
നിങ്ങളോര്‍ക്കണം, സത്യനിഷേധികളുടെ നാട്ടില്‍ നിന്ന് എന്നെ മോചിപ്പിച്ചത് അവനാണ്.
ആയിശ(റ) പറയുന്നു. ഒരിക്കല്‍ ഞാനവളോട് ചോദിച്ചു. എന്താണ് നിന്‍റെ ചരിത്രം? നീയെന്‍റെ
കൂടെ ഇരിക്കുന്ന ഒരവസരത്തിലും ഇത് പാടാതിരുന്നിട്ടില്ലല്ലോ. ആയിശ(റ) പറയുന്നു:
അന്നേരം ഈ സംഭവങ്ങളെല്ലാം അവള്‍ എനിക്ക് വിശദീകരിച്ചുതന്നു. (ബുഖാരി. 1. 8. 430)
-
അബ്ദുല്ല(റ) നിവേദനം: അദ്ദേഹം യുവാവും
അവിവാഹിതനുമായിരുന്ന കാലത്ത് നബി(സ)യുടെ പള്ളയിലാണ് കിടന്നുറങ്ങാറുള്ളത്. (ബുഖാരി.
1. 8. 431)
-
സഹ്ല്‍ (റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)
ഫാത്തിമ: യുടെ വീട്ടില്‍ വന്നു. അപ്പോള്‍ അലി(റ) യെ തിരുമേനി(സ) ചോദിച്ചു. നിന്‍റെ
പിതൃവ്യപുത്രനെവിടെ? അവര്‍ പറഞ്ഞു. എനിക്കും അദ്ദേഹത്തിനുമിടയില്‍ ഒരു ചെറിയ
വഴക്കുണ്ടായി. എന്നിട്ട് എന്നോട് കോപിച്ച് അദ്ദേഹം പുറത്തു പോയിക്കളഞ്ഞു. എന്‍റെ
കൂടെ അദ്ദേഹം ഉച്ചക്ക് ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മനുഷ്യനോട് തിരുമേനി(സ)
അരുളി: അലി എവിടെയുണ്ടെന്ന് നീ അന്വേഷിക്കുക. അയാള്‍ തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതരേ! അദ്ദേഹം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയാണ്. ഉടനെ തിരുമേനി(സ) അവിടെ വന്നു.
അദ്ദേഹം കിടക്കുകയാണ്. ശരീരത്തില്‍ നിന്ന് തട്ടം താഴെ വീണുപോയിട്ടുണ്ട്. ശരീരത്തില്‍
മണ്ണു ബാധിച്ചിട്ടുമുണ്ട്. തിരുമേനി(സ) അദ്ദേഹത്തിന്‍റെ ശരീരത്തിലെ മണ്ണ് തട്ടിനീക്കിക്കൊണ്ട്
അബാതുറാബ് (മണ്ണിന്‍റെ പിതാവേ!) എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു പറയാന്‍
തുടങ്ങി. (ബുഖാരി. 1. 8. 432)
-
അബൂഹുറൈറ(റ) നിവേദനം: പള്ളിയിലെ മൂലയില്‍
താമസിച്ചവരായ എഴുപതില്‍ അധികം പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ ആര്‍ക്കും തന്നെ
തട്ടമുണ്ടായിരുന്നില്ല. ചിലര്‍ക്ക് തുണിമാത്രവും മറ്റുചിലര്‍ക്ക് പിരടിയില്‍
ബന്ധിച്ച പുതപ്പ് മാത്രവും ഉണ്ടായിരുന്നുള്ളു. ചിലത് കാല്‍തണ്ടിന്‍റെ പകുതി വരെ
എത്തുന്നതും ചിലത് നെരിയാണി വരെ എത്തുന്നതുമായിരുന്നു. നഗ്നത വെളിവാക്കാതിരിക്കുവാന്‍
വേണ്ടി അവരുടെ കൈ കൊണ്ട് അത് ചേര്‍ത്തിപ്പിടിക്കാറുണ്ട്. (ബുഖാരി. 1. 8. 433)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
പള്ളിയിലിരിക്കവേ, അവിടുത്തെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. തിരുമേനി(സ) അരുളി:
നീ രണ്ടു റക്‌അത്തു നമസ്കരിക്കുക. തിരുമേനി(സ) എനിക്ക് കടം തരാനുണ്ടായിരുന്നു.
അവിടുന്ന് അത് വര്‍ദ്ധിപ്പിച്ചുതന്നു. (ബുഖാരി. 1. 8. 434)
-
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ അവന്‍ ഇരിക്കുന്നതിന്
മുമ്പായി രണ്ട് റക്‌അത്തു നമസ്കരിക്കട്ടെ. (ബുഖാരി. 1. 8. 435)
-
അബൂഹുറൈറ(റ) നിവേദനം: വുളു മുറിയാത്ത
അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ചസ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍
അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും. അല്ലാഹുവേ, ഇവന് നീ പൊറുത്തു
കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തുകൊടുക്കേണമേ. (ബുഖാരി. 1. 8. 436)
-
ഇബ്നുഉമര്‍ (റ) നിവേദനം: (മദീന: )
പള്ളി തിരുമേനി(സ)യുടെ കാലത്ത് ചുടാത്ത ഇഷ്ടികകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്.
അതിന്‍റെ മേല്‍പ്പുര ഈത്തപ്പനപട്ട കൊണ്ടും തൂണുകള്‍ ഈത്തപ്പനയുടെ താഴ്ത്തടികൊണ്ടും
നിര്‍മ്മിക്കപ്പെട്ടതായിരുന്നു. പിന്നീട് അബൂബക്കര്‍ (റ)ന്‍റെ കാലത്ത് അതിലൊന്നും
കൂട്ടിച്ചേര്‍ത്തില്ല. ഹ: ഉമര്‍ (റ)ന്‍റെ ഭരണകാലത്ത് അതില്‍ കുറച്ചൊക്കെ കൂട്ടിച്ചര്‍ത്തു.
തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന തറയിിന്‍മല്‍ത്തന്നെ ചുടാത്ത ഇഷ്ടികയും ഈത്തപ്പനപട്ടയുംകൊണ്ട്
അദ്ദേഹം പള്ളി പുതുക്കിപ്പണിതു. അന്നേരം തൂണുകള്‍ മാത്രം മരത്തിന്‍റെതാക്കി. പിന്നീട്
ഉസ്മാന്‍ (റ) അതില്‍ വലിയ മാറ്റങ്ങള്‍ വരുത്തി അത് വിപുലീകരിച്ചു. പള്ളിയുടെ ചുമര്‍
ചിത്രപണികളുള്ള കരിങ്കല്ലുകള്‍കൊണ്ടും കുമ്മായംകൊണ്ടും കെട്ടി. തൂണുകള്‍ കെട്ടിയതും,
ചിത്രപണികളോടുകൂടിയ കരിങ്കല്ലുകള്‍ കൊണ്ടാണ്. മേല്‍പ്പുര തേക്കുകൊണ്ടും. (ബുഖാരി.
1. 8. 437)
-
ഇക്‌രിമ(റ) നിവേദനം: ഇബ്നുഅബ്ബാസ്(റ)
എന്നോടും അദ്ദേഹത്തിന്‍റെ പുത്രനോടും പറഞ്ഞു: നിങ്ങള്‍ അബൂസഈദുല്‍ഖുദ്‌രി(റ)യുടെ
അടുക്കല്‍ പോയി അദ്ദേഹത്തിന്‍റെ ഹദീസുകള്‍ പഠിക്കുവിന്‍ . അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു.
അപ്പോള്‍ അദ്ദേഹം ഒരു തോട്ടത്തില്‍ അതു നനച്ചുകൊണ്ടിരിക്കയായിരുന്നു. ഉടനെ തന്‍റെ
വസ്ത്രം എടുത്തു ശരീരം ചുറ്റിപ്പൊതിഞ്ഞു. അനന്തരം ഞങ്ങളോട് ഹദീസ് പറയുവാന്‍ തുടങ്ങി.
അങ്ങനെ പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഓരോ ഇഷ്ടിക മാത്രമേ ചുമന്നുകൊണ്ടുപോയിരുന്നുള്ളു. അമ്മാര്‍ ഈരണ്ട് ഇഷ്ടികകളാണ്
ചുമന്നുകൊണ്ട് പോയിരുന്നത്. അതുകണ്ടപ്പോള്‍ അമ്മാറിന്‍റെ ശരീരത്തിലെ മണ്ണ് തുടച്ചുനീക്കിക്കൊടുത്തിട്ട്
തിരുമേനി(സ) അരുളി: ഹാ! അമ്മാര്‍ അതിക്രമികളായ ഒരു സംഘക്കാര്‍ അവനെ വധിച്ചുകളയും.
അവന്‍ അവരെ സ്വര്‍ഗ്ഗത്തിലേക്കാണ് വിളിക്കുക. അവര്‍ അവനെ നരകത്തിലേക്കും. ഇക്‌രിമ(റ)
പറയുന്നു: അമ്മാര്‍ (റ) പറയാറുണ്ട്. കുഴപ്പത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍
രക്ഷതേടുന്നു. (ബുഖാരി. 1. 8. 438)
-
സഹ്ല്‍ (റ) നിവേദനം: തിരുമേനി(സ) ഒരു
സ്ത്രീയുടെ അടുക്കലേക്ക് നീ നിന്‍റെ അടിമയായ ആശാരിയോടു എനിക്കു ഇരിക്കുവാന്‍ പടികള്‍
ഉള്ള മിമ്പറ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരാളെ
നിയോഗിച്ചയച്ചു. (ബുഖാരി. 1. 8. 439)
-
ജാബിര്‍ (റ) നിവേദനം: നിശ്ചയം ഒരു
സ്ത്രീ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരേ! താങ്കള്‍ക്ക് ഇരിക്കുവാന്‍ ഞാന്‍ എന്തെങ്കിലും
നിര്‍മ്മിക്കട്ടെയൊ? എനിക്ക് ആശാരിയായ ഒരടിമയുണ്ട്. തിരുമേനി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍
അപ്രകാരം ചെയ്തുകൊള്ളുക. അങ്ങനെ അവള്‍ മിമ്പറ നിര്‍മ്മിച്ചു. (ബുഖാരി. 1. 8. 440)
-
ഉസ്മാന്‍ (റ) നിവേദനം: മസ്ജിദുന്നബവി
പുതുക്കിപ്പണിതപ്പോള്‍ മനുഷ്യര്‍ (സഹാബിമാര്‍) അതിനെക്ക���റിച്ച് സംസാരിക്കാന്‍
തുടങ്ങി. അവസാനം അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്നെ വളരെയധികം വിമര്‍ശിച്ചു. നിശ്ചയം.
തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹുവിന്‍റെ മാത്രം
പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു പള്ളി പണിതാല്‍ തത്തുല്യമായൊരു മന്ദിരം അല്ലാഹു
അവന്ന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ പണിതുകൊടുക്കും. (ബുഖാരി. 1. 8. 441)
-
ജാബിര്‍ (റ) നിവേദനം: ഒരാള്‍ പള്ളിയിലൂടെ
നടക്കുമ്പോള്‍ അയാളുടെ കയ്യില്‍ അമ്പുകള്‍ ഉണ്ടായിരുന്നു. അന്നേരം തിരുമേനി(സ)
അയാളോട് അരുളി: നീ അവയുടെ മുനകള്‍ കൂട്ടി പിടിക്കുക. (ബുഖാരി. 1. 8. 442)
-
അബൂബര്‍ദ(റ) തന്‍റെ പിതാവില്‍ നിന്ന്
നിവേദനം ചെയ്യുന്നു; തിരുമേനി(സ) അരുളി: നമ്മുടെ ഏതെങ്കിലും പള്ളിയിലൂടെയോ അല്ലെങ്കില്‍
അങ്ങാടിയിലൂടെയോ വല്ലവനും അമ്പും കയ്യില്‍ പിടിച്ചുകൊണ്ട് നടക്കുന്ന പക്ഷം അവയുടെ
മുനകളില്‍ അവന്‍ കൈവെക്കട്ടെ. തന്‍റെ കൈകൊണ്ട് ഒരു മുസ്ലിമിനെ മുറിപ്പെടുത്താന്‍
ഇട വരാതിരക്കട്ടെ. (ബുഖാരി. 1. 8. 443)
-
ഹസ്സാനുബ്നുസാബിത്ത്(റ) നിവേദനം:
അദദേഹം അബൂഹുറൈറ(റ)നോട് സാക്ഷ്യം വഹിക്കുവാനാവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. അല്ലാഹുവിനെ
മുന്‍ നിറുത്തിക്കൊണ്ട് ഞാനിതാ നിങ്ങളോട് ചോദിക്കുന്നു. ഹസ്സന്‍! നീ ദൈവദൂതന്‍റെ
പക്ഷത്തുനിന്ന് ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്ക് മറുപടി നല്‍കുക. (കവിത ചൊല്ലിക്കൊണ്ട്)
അല്ലാഹുവേ! പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സനു പിന്‍ബലം നല്‍കേണമേയെന്നു തിരുമേനി(സ)
അരുളുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? അപ്പോള്‍ അതെ എന്ന് അബൂഹുറൈറ(റ) മറുപടി
നല്‍കുക. (ബുഖാരി. 1. 8. 444)
-
ആയിശ(റ) നിവേദനം: ഒരു ദിവസം തിരുമേനി(സ)
എന്‍റെ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അബ്സീനിയക്കാര്‍
അന്നേരം പള്ളിയില്‍ ആയുധാഭ്യാസപ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തിരുമേനി(സ)
തന്‍റെ തട്ടവും കൊണ്ട് എന്നെ മറച്ചിരുന്നു. ഞാന്‍ അവരുടെ ആയുധാഭ്യാസ പ്രദര്‍ശനം
നോക്കിക്കൊണ്ടുമിരുന്നു. (ബുഖാരി. 1. 8. 445)
-
ആയിശ(റ) നിവേദനം: ഹിറാബ് (കുന്തം
പോലെ ഒരു ആയുധം) കൊണ്ട് അബ്സീനിയക്കാര്‍ കളിക്കുമ്പോള്‍ നബി(സ) അവ നോക്കി നില്‍ക്കുന്നത്
ഞാന്‍ കണ്ടു. (ബുഖാരി. 1. 8. 445)
-
ആയിശ(റ) നിവേദനം: ബറീറ എന്ന പെണ്‍കുട്ടി
തന്നെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ മോചനപത്രം എഴുതിക്കൊടുക്കുവാന്‍
വേണ്ടി ആയിശ(റ) യോട് ആവശ്യപ്പെട്ടു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍
നിന്‍റെ യജമാനന് ഞാന്‍ അതിനുള്ള സംഖ്യ നല്‍കാം. എന്നാല്‍ വലാഅ് എനിക്കായിരിക്കും.
ബറീറയുടെ യജമാനന്‍ പറഞ്ഞു. ആയിശ(റ) ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്നെ അവള്‍ മോചിപ്പിച്ചുകൊള്ളട്ടെ
എന്നാല്‍ വലാഅ് ഞങ്ങള്‍ക്ക് തന്നെയായിരിക്കും. തിരുമേനി(സ) വന്നപ്പോള്‍ ആയിശ(റ)
ഈ വിഷയം അദ്ദേഹത്തോട് പറഞ്ഞു. ഉടനെ തിരുമേനി(സ) അരുളി: നീ അവളെ വില കൊടുത്തുവാങ്ങി
മോചിപ്പിച്ചുകൊള്ളുക. നിശ്ചയം വലാഅ് അടിമയെ മോചിപ്പിക്കുന്നവര്‍ക്കുള്ളതാണ്.
അനന്തരം നബി(സ) മിമ്പറിന്‍മല്‍ കയറി ഇപ്രകാരം പ്രസംഗിച്ചു. എന്താണ് ചില മനുഷ്യരുടെ
അവസ്ഥ? അല്ലാഹുവിന്‍റെ മതത്തില്‍ ഇല്ലാത്ത നിബന്ധനകള്‍ അവര്‍ ഉണ്ടാക്കുകയാണോ? വല്ലവനും
അല്ലാഹുവിന്‍റെ കിതാബില്‍ ഇല്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതവന് ലഭിക്കുകയില്ല
നൂറ് നിബന്ധനകള്‍ അവന്‍ ഉണ്ടാക്കിയാലും. (ബുഖാരി. 1. 8. 446)
-
കഅ്ബ്(റ) നിവേദനം: ഇബ്നു അബീഹദ്‌റദ്
കടം വാങ്ങിയ സംഖ്യ പള്ളിയില്‍ വെച്ച് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ രണ്ടു പേരും
ശബ്ദം ഉയര്‍ത്തി സംസാരിച്ചു. തിരുമേനി(സ) അവരുടെ സംസാരം കേള്‍ക്കുന്നതുവരെ അവിടുന്നു
തന്‍റെ വീട്ടിലായിരുന്നു. ഉടനെ തിരുമേനി(സ) തന്‍റെ മുറിയുടെ മറ പൊക്കിയിട്ട് പുറത്ത്
വന്നു. എന്നിട്ട് കഅ്ബിനെ വിളിച്ചു. ഉടനെ അല്ലാഹുവിന്‍റെ ദൂതരെ, ഞാനിതാ ഹാജര്‍
എന്ന് കഅ്ബ് പറഞ്ഞു. തിരുമേനി(സ) ആംഗ്യം കാണിച്ചുകൊണ്ട് നിന്‍റെ കടത്തില്‍ നിന്ന്
പകുതി വീട്ടിക്കൊടുക്കുക എന്ന് കഅ്ബിനോട് പറഞ്ഞു. ഉടനെ കഅ്ബിനുമാലിക്ക്(റ) പറഞ്ഞു.
പ്രവാചകരേ, ഞാനിതാ വിട്ടുകൊടുത്തിരിക്കുന്നു. ഉടനെ ഇബ്നുഅബീഹദ്‌റദിനോട് തിരുമേനി(സ)
അരുളി: വേഗം പോയി അദ്ദേഹത്തിന്‍റെ കടം നീ വീട്ടുക. (ബുഖാരി. 1. 8. 447)
-
അബൂഹുറൈറ(റ) നിവേദനം: നീഗ്രോ വംശജനായ
ഒരു പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ തിരുമേനി(സ)യുടെ കാലത്ത് പള്ളി അടിച്ചുവാരി
വ്റ്‍ത്തിയാക്കാറുണ്ടായിരുന്നു. അതിനിടക്ക് അയാള്‍ മരിച്ചു. (കാണാതായപ്പോള്‍)
അയാളെക്കുറിച്ച് തിരുമേനി(സ) ചോദിച്ചു. അയാള്‍ മരിച്ചുപോയെന്ന് അവര്‍ പറഞ്ഞു.
അവിടുന്നു പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ മരണവാര്‍ത്ത അറിയിക്കാമായിരുന്നില്ലേ? ശരി,
ഇനി അയാളുടെ ഖബര്‍ അല്ലെങ്കില്‍ അവളുടെ ഖബര്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരിക.
അങ്ങനെ തിരുമേനി(സ) അയാളുടെ ഖബറിന്‍റെ അടുക്കല്‍ ചെന്നു മയ്യിത്ത് നമസ്കരിച്ചു.
(ബുഖാരി. 1. 8. 448)
-
ആയിശ:(റ) നിവേദനം: അല്‍ബഖറ: യിലെ പലിശ
സംബന്ധിച്ചുള്ള വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തിരുമേനി(സ) പള്ളിയിലേക്ക് പുറപ്പെട്ടു.
എന്നിട്ട് ആ കല്‍പ്പനകള്‍ ഓതിക്കേള്‍പ്പിച്ചു. പിന്നീട് പള്ളിയില്‍വെച്ച് തന്നെ
മദ്യവ്യാപാരം നിഷിദ്ധമാക്കിക്കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 1. 8.
449)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ ഇന്നലെ രാത്രി എന്‍റെ മുമ്പില്‍ വന്നു ചാടി
- അല്ലെങ്കില്‍ അതുപോലെ ഒരു വാക്കാണ് നബി(സ) അരുളിയത് - എന്‍റെ നമസ്കാരം മുറിച്ചുകളയാനാണ്
അവനങ്ങനെ ചെയ്തത്. എനിക്ക് അവനെ പിടികൂടാന്‍ അല്ലാഹു സൌകര്യം ചെയ്തുതന്നു. എന്നിട്ട്
പള്ളിയിലെ ഒരു തൂണില്‍ അവനെ പിടിച്ചുകെട്ടാന്‍ ഞാനുദ്ദേശിച്ചു. എന്നാല്‍ നിങ്ങളെല്ലാവര്‍ക്കും
പ്രഭാതത്തില്‍ അവനെ കാണാന്‍ കഴിയുമായിരുന്നു. പക്ഷെ, എന്‍റെ സഹോദരന്‍ സുലൈമാന്‍
നബി (അ) യുടെ പ്രാര്‍ത്ഥന ഞാന്‍ ഓര്‍മ്മിച്ചുപോയി. രക്ഷിതാവേ! എനിക്കു ശേഷം മറ്റാര്‍ക്കും
പിടിച്ചടക്കുക ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ
(38:35) എന്നത്. അതിനാല്‍ ഞാനവനെ ആട്ടി ഓടിച്ചു കൊണ്ട് വിട്ടയച്ചു. (ബുഖാരി.
1. 8. 450)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
നജ്ദിന്‍റെ നേരെ ഒരു കുതിരപട്ടാളത്തെ നിയോഗിച്ചു. ബനൂഹനീഫ ഗോത്രത്തില്‍പെട്ട സുമാമത്തുബ്നുഅസാല്‍
എന്നൊരു മനുഷ്യനെ അവര്‍ പിടിച്ചുകൊണ്ടുവന്നു. എന്നിട്ട് അവനെ പള്ളിയിലെ ഒരു തൂണില്‍
ബന്ധിച്ചു. തിരുമേനി(സ) അവന്‍റെ അടുത്തു പ്രവേശിച്ചു. എന്നിട്ട് സുമാമത്തിനെ നിങ്ങള്‍
മോചിപ്പിക്കുവിന്‍ എന്ന് അരുളി. അനന്തരം സുമാമത്തു ഒരു ചെറിയ കുളത്തിന്‍റെ നേരെ
പുറപ്പെട്ടു. അതില്‍ നിന്ന് കുളിച്ച് പള്ളിയില്‍ പ്രവേശിച്ചു. എന്നിട്ട് ലാഇലാഹ
ഇല്ലല്ലാഹു വഅന്നമുഹമ്മദന്‍ റസൂലില്ലാഹി എന്ന് സാക്‍ഷ്യം വഹിച്ചു. (ബുഖാരി. 1.
8. 451)
-
ആയിശ:(റ) നിവേദനം: ഖന്തക്ക് യുദ്ധത്തില്‍
സഅ്ദുബ്നു മുആദ്(റ) ന്ന് കൈക്ക് മുറിവ് പറ്റി. കയ്യിലെ പ്രധാന രക്തധമനി അറ്റു.
അപ്പോള്‍ തന്‍റെ അടുത്തുതന്നെ കിടത്തിയിട്ട് രോഗശുശ്രൂഷയുടെ മേല്‍നോട്ടം വഹിക്കുവാന്‍
വേണ്ടി തിരുമേനി(സ) പള്ളിയില്‍ തന്നെ ഒരു തമ്പ് കെട്ടി അദ്ദേഹത്തെ അതില്‍ കിടത്തി.
മറ്റൊരു തമ്പും ബനൂഗിഫാര്‍ ഗോത്രത്തിന്‍റെ വകയായി പള്ളിയിലുണ്ട���യിരുന്നു. സഅ്ദിന്‍റെ
ശര��രത്തില്‍ നിന്ന് ഒലിച്ചുകൊണ്ടിരുന്ന രക്തം ആ തമ്പിലേക്ക് പെട്ടെന്ന് ഒഴുകിചെന്നത്
കണ്ടപ്പോള്‍ മാത്രമാണ് അവര്‍ പരിഭ്രമിച്ചത്. അങ്ങനെ ഞെട്ടിയിട്ട് അവര്‍ വിളിച്ചുചോദിച്ചു.
തമ്പിലുള്ളവരേ! നിങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ അടുക്കലേക്ക് ഈ ഒഴുകിക്കൊണ്ടിരിക്കുന്നതെന്താണ്?
നോക്കുമ്പോള്‍ സഅ്ദിന്‍റെ മുറിവില്‍ നിന്ന് രക്തമതാ ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നു.
അങ്ങനെ അതില്‍ അദ്ദേഹം മരണപ്പെട്ടു. (ബുഖാരി. 1. 8. 452)
-
ഉമ്മുസലമ(റ) നിവേദനം: എനിക്കു ദേഹസുഖമില്ലെന്നു
ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. തിരുമേനി(സ) അരുളി: നീ ജനങ്ങളുടെ പിന്നില്‍
വാഹനത്തിലിരുന്നു കൊണ്ടു ത്വവാഫ് ചെയ്തുകൊള്ളുക. അങ്ങനെ തന്നെ ഞാന്‍ ത്വവാഫ്
ചെയ്തു. തിരുമേനി(സ) വത്തൂരി വകിതാബിമ്മസ്ത്തൂറ്‍ എന്ന സൂറത്ത് ഓതിക്കൊണ്ട് കഅ്ബയുടെ
ഒരു ഭാഗത്തുനിന്ന് നമസ്കരിക്കുകയായിരുന്നു. (ബുഖാരി. 1. 8. 453)
-
അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ
ശിഷ്യന്‍മാരില്‍ രണ്ടുപേര്‍ ഒരു ഇരുള്‍ മുറ്റിയ രാവില്‍ ിരുമേനി(സ)യുടെ അടുക്കല്‍
നി്നു പുറപ്പെട്ടു. മുമ്പിലേക്ക് വെളിച്ചം കാണിക്കാന്‍ ഉതകുന്ന വിളക്കുപോലെയുള്ള
രണ്ടു സാധനങ്ങള്‍ അവരുടെ കൂടെയുണ്ടായിരുന്നു. അവസാനം അവര്‍ രണ്ടുപേരും പിരിഞ്ഞുപോയപ്പോള്‍
കുടുംബത്തിലെത്തും വരേക്കും ഓരോരുത്തരോടൊപ്പവും ഓരോ വിളക്കുണ്ടായിരുന്നു. (ബുഖാരി.
1. 8. 454)
-
ഇബ്നു ഉമര്‍ (റ) നിവേദനം: തിരുമേനി(സ)
മക്കയില്‍ പ്രവേശിച്ചപ്പോള്‍ ഉസ്മാനുബ്നു ത്വല്‍ഹയെ വിളിച്ച് കഅ്ബയുടെ വാതില്‍
തുറന്നു. അനന്തരം തിരുമേനി, ബിലാല്‍, ഉസാമ: ഉസ്മാനുബ്നുത്വല്‍ഹ എന്നിവര്‍ അതില്‍
പ്രവേശിച്ചു. ശേഷം വാതിലടച്ചു ഒരു മണിക്കൂറ്‍ നേരം അവിടെ താമസിച്ചു പുറത്തു കടന്നു.
ഇബ്നുഉമര്‍ (റ) പറയുന്നു. ഞാന്‍ ധ്റ്‍തിപ്പെട്ടു ബിലാലിനെ സമീപിച്ചുകൊണ്ട് നബി(സ)
നമസ്കരിച്ചുവോ? എന്നു ചോദിച്ചു. അതെ എന്ന് അദ്ദേഹം മറുപടി നല്‍കി. എവിടെ വെച്ച്
എന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ രണ്ടു തൂണുകള്‍ക്കിടയില്‍ എന്ന് ബിലാല്‍
പ്രത്യുത്തരം നല്‍കി. ഇബ്നുഉമര്‍ (റ) പറയുന്നു; എത്ര നമസ്കരിച്ചുവെന്ന് ചോദിക്കാന്‍
ഞാന്‍ മറന്നുപോയി. (ബുഖാരി. 1. 8. 457)
-
സാത്തുബ്(റ) നിവേദനം: ഞാന്‍ പള്ളിയില്‍
നില്‍ക്കുമ്പോള്‍ ഒരാള്‍ എന്നെ ഒരു ചെറിയ കല്ല് കൊണ്ട് എറിഞ്ഞു. ഞാന്‍ തിരിഞ്ഞ്
നോക്കിയപ്പോള്‍ അതു ഉമര്‍ (റ) ആയിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: നീ
പോയി ഈരണ്ടു പുരുഷന്‍മാരെ വിളിച്ചുകൊണ്ടുവരിക. അങ്ങനെ ഞാന്‍ അവരെയുമായി ഉമര്‍ (റ)ന്‍റെ
അടുത്തുവന്നു. ഉമര്‍ (റ) ചോദിച്ചു. നിങ്ങള്‍ എവിടെനിന്ന് വരുന്നു? അവര്‍ പറഞ്ഞു:
ത്വാഇഫില്‍ നിന്ന്, ഉമര്‍ (റ) പറഞ്ഞു: നിങ്ങള്‍ ഈ നാട്ടിലെ നിവാസികള്‍ ആയിരുന്നുവെങ്കില്‍
നിങ്ങളെ ഞാന്‍ വേദനിപ്പിക്കുമായിരുന്നു. നബി(സ)യുടെ പള്ളിയില്‍ വെച്ച് നിങ്ങള്‍
ശബ്ദം ഉയര്‍ത്തുകയോ?(ബുഖാരി. 1. 8. 459)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
മിമ്പറിന്‍മല്‍ നില്‍ക്കുമ്പോള്‍ തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. രാത്രി നമസ്കാരത്തെക്കുറിച്ച്
അങ്ങയുടെ നിര്‍ദ്ദേശമെന്താണ്? തിരുമേനി(സ) അരുളി: ഈരണ്ട് റക്ക്‌അത്ത് നമസ്കരിക്കണം.
പിന്നീട് പ്രഭാതത്തെക്കുറിച്ച് സംശയം തോന്നിയാല്‍ അവസാനം ഒരൊറ്റ റക്ക്‌അത്ത്
നമസ്കരിച്ച് ഇതുവരെ നമസ്കരിച്ചതിനെ നീ വിത്‌റാക്കുക. രാത്രിയുടെ അവസാനം നീ വിത്‌റാക്കുക
എന്ന് നബി പറഞ്ഞതിനാല്‍ ഇബ്നുഉമര്‍ (റ) പറയാറുണ്ട്. (ബുഖാരി. 1. 8. 462)
-
ഉബാദ്(റ) തന്‍റെ പിതൃവ്യനില്‍
നിന്ന് ഉദ്ധരിക്കുന്നു. ഒരു കാല്‍ മറ്റേ കാലില്‍ വെച്ചുകൊണ്ട് തിരുമേനി(സ) പള്ളിയില്‍
മലര്‍ന്ന് കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരും
ഇപ്രകാരം ചെയ്യാറുണ്ടെന്ന് സഈദ്ബ്നു മുസൈയ്യബ്(റ) പറയുന്നു. (ബുഖാരി. 1. 8. 464)
-
ആയിശ(റ) നിവേദനം: എനിക്ക് ബുദ്ധി
ഉറച്ചത് മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്‍റെ മാതാപിതാക്കളെ
(അബൂബക്കര്‍ , ഉമ്മുറുമ്മാന്‍ ) ഞാന്‍ കണ്ടിട്ടില്ല. എല്ലാപകലിന്‍റെയും രണ്ടറ്റമായ
പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം
വീട്ടിന്‍റെ മുറ്റത്ത് ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം
ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട് അതില്‍ വെച്ച് നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും
പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്‌രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച്
കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്‍റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ
കൂടുതല്‍ കരയുന്ന പ്രക്റ്‍തിയായിരുന്നു അബൂബക്കറിന്‍റെത്. മുശ്‌രിക്കുകളായ ഖുറൈശീ
നേതാക്കന്‍മാരെ ഇത് പരിഭ്രമിപ്പിച്ചു. (ബുഖാരി. 1. 8. 465)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: സ്വന്തം വീട്ടില്‍ വെച്ചോ അങ്ങാടിയില്‍ വെച്ചോ നമസ്കരിക്കുന്നതിനേക്കാള്‍
ഇരുപത്തഞ്ചിരട്ടി പുണ്യമുണ്ട്, പള്ളിയില്‍ വെച്ചുള്ള ജമാഅത്തിന്. നിങ്ങളിലാരെങ്കിലും
നന്നായി വുളു ചെയ്തു എന്നിട്ടവന്‍ പള്ളിയില്‍ വന്നു നമസ്കാരമല്ലാതെ മറ്റൊരു ഉദ്ദേശവും
അവനില്ലതാനും - എന്നാല്‍ അവന്‍ മുമ്പോട്ട് വെക്കുന്ന ഓരോ ചവിട്ടടിയുടെയും എണ്ണം
കണ്ടു ഓരോപടി അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുകയില്ല. അപ്രകാരം തന്നെ ഓരോ കുറ്റവും
അവനു പൊറുത്തു കൊടുക്കാതിരിക്കുകയുമില്ല. പള്ളിയില്‍ പ്രവേശിക്കും വരേക്കും ആ അവസ്ഥ
തുടരുന്നതാണ്. പള്ളിയില്‍ അവന്‍ പ്രവേശിച്ച് കഴിഞ്ഞാലോ നമസ്കാരത്തെ കാത്തിരിക്കുന്ന
സമയമത്രയും അവന്‍ പ്രതിഫലത്തില്‍ നമസ്കാരത്തില്‍ തന്നെയായിരിക്കും. നമസ്കാരത്തിന്
വേണ്ടി ചെന്നിരിക്കുന്ന ആ സദസ്സില്‍ അവനുണ്ടായിരിക്കുന്ന സമയമത്രയും മലക്കുകള്‍
അവന്ന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. `അല്ലാഹുവേ! അവന്ന് നീ പൊറുത്തുകൊടുക്കണമേ,
അല്ലാഹുവേ! അവന് നീ ക്റ്‍പ ചെയ്യേണമേ, ` എന്ന് മലക്കുകള്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും.
അവന്‍റെ വുളു ദുര്‍ബ്ബലപ്പെടുത്താതിരിക്കുന്ന സമയമത്രയും ആ നിലപാട് തുടര്‍ന്നു
കൊണ്ടിരിക്കും. (ബുഖാരി. 1. 8. 466)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)
അരുളി: അബ്ദുല്ല! ജനങ്ങളുടെ ഇടയിലുള്ള ചികളുടെ കൂട്ടത്തില്‍ നീ (ഇടകലര്‍ന്നു) ജീവിക്കുമ്പോള്‍
നിന്‍റെ അവസ്ഥ എങ്ങിനെയായിരിക്കും? തുടര്‍ന്ന് അവിടുന്ന് വിരലുകള്‍ കോര്‍ത്തുപിടിച്ചു.
(ബുഖാരി. 1. 8. 467)
-
അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി:
ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്.
അതിന്‍റെ ഒരു വശത്തിന്ന് മറ്റേ വശം പിന്‍ബലം നല്‍കുന്നു. ശേഷം തിരുമേനി(സ) തന്‍റെ
വിരലുകളെ തമ്മില്‍ കോര്‍ത്തു. (ബുഖാരി. 1. 8. 468)
-
മൂസ(റ) നിവേദനം: ഇബ്നുഉമര്‍ (റ)ന്‍റെ
പുത്രന്‍ സാലിമ്(റ) വഴിയില്‍ ചില സ്ഥലത്തുവെച്ച് നമസ്കരിക്കുവാന്‍ പ്രത്യേകം
ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് ഈ സ്ഥലങ്ങളില്‍
നമസ്കരിച്ചിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. പിതാവ് നബി(സ) പ്രസ്തുത സ്ഥലത്തു
നമസ്കരിച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ട്. നാഫിഅ്(റ) ഇബ്നുഉമര്‍
(റ) നിന്നും പ്രസ്തുത സ്ഥലങ്ങളില്‍ നമസ്കരിച്ചതായി നിവേദനം ചെയ്യുന്നുണ്ട്. സാലിമ���ം
നാഫിഈ എല്ലാ സ്ഥലത്തിന്��റെയും പ്രശ്നത്തില്‍ യോജിക്കാനും ശറഫുല്‍ റൌഹാഈലെ പള്ളിയുടെ
പ്രശ്നത്തില്‍ മാത്രമാണ് അവര്‍ പരസ്പരം ഭിന്നിക്കുന്നത്. (ബുഖാരി. 1. 8. 470)
-
ഇബ്നു ഉമര്‍ (റ) നിവേദനം: തിരുമേനി(സ)
ഉംറക്കും അവിടുന്ന് നിര്‍വ്വഹിച്ച് ഹജ്ജിനും പുറപ്പെട്ടു പോയപ്പോള്‍ ദുല്‍ഹുലൈഫായില്‍
ഇന്നു സ്ഥിതിചെയ്യുന്ന പള്ളിയുടെ സ്ഥാനത്തുള്ള സമുറ മരത്തിന്‍റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു.
അപ്രകാരം തന്നെ തിരുമേനി(സ) ഒരു യുദ്ധം കഴിഞ്ഞു മടങ്ങി എന്നിട്ടു ആ വഴിക്കു വന്നു.
എന്നാല്‍ താഴ്‌വരയുടെ അടിയില്‍ തിരുമേനി(സ) വന്നിറങ്ങും. പിന്നീട് താഴ്‌വരയുടെ
അടിയില്‍ നിന്ന് മേല്‍പോട്ട് കയറിയാലോ, ആ താഴ്‌വരയുടെ കിഴക്കേ വക്കിലുള്ള വിശാലമായ
ചരല്‍ പ്രദേശത്ത് തിരുമേനി(സ) ഒട്ടകങ്ങളെ നിറുത്തി വാഹനത്തില്‍ നിന്ന് ഇറങ്ങും.
എന്നിട്ട് രാവിന്‍റെ അന്ത്യദശയില്‍ പ്രഭാതം വരേക്കും അവിടെ ഒന്നു വിശ്രമിക്കും.
കല്‍കൂട്ടത്തില്‍ ഇന്നു സ്ഥിതി ചെയ്യുനന പള്ളിയുടെ അടുത്തല്ല തിരുമേനി(സ) ഇറങ്ങിയിരുന്ന
ആ സ്ഥലം. അപ്രകാരം തന്നെ ഇന്നു പള്ളി നിലകൊള്ളുന്ന ആ കന്നിലുമായിരുന്നില്ല. വിടെ
ഒരു ചോല (അരുവി) ഉണ്ടായിരുന്നു. അതിനടുത്തു വച്ച് ഇബ്നുഉമര്‍ (റ) നമസ്കരിക്കാറുണ്ടായിരുന്നു.
ആ ചോലയില്‍ ചില മണല്‍ കൂമ്പാരങ്ങളുണ്ടായിരുന്നു. തിരുമേനി(സ) അവിടെ വച്ച് നമസ്കരിക്കാറുണ്ടായിരുന്നു.
പിന്നീട് മലവെള്ളം വന്നപ്പോള്‍ അവിടെ ചരക്കല്ലുകള്‍ വന്നു നിറഞ്ഞു. എന്നിട്ട്
ഇബ്നുഉമര്‍ നമസ്കരിച്ചിരുന്ന ആ സ്ഥലത്തെ ചരക്കല്ലുകള്‍ മൂടിക്കളഞ്ഞു. (ബുഖാരി.
1. 8. 472)
-
ഇബ്നുഉമര്‍ (റ) തുടരുന്നു: രൌഹായിലെ
ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പള്ളിക്കടുത്ത് നിലകൊള്ളുന്ന ചെറിയ പള്ളി
നില്‍ക്കുന്ന സ്ഥലത്ത് വച്ച് തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. തിരുമേനി(സ)
നമസ്കരിക്കാറുണ്ടായിരുന്ന സ്ഥലങ്ങളെക്കുറിച്ച് ഇബ്നുഉമര്‍ (റ) അറിവുള്ളവനായിരുന്നു.
നീ പള്ളിയില്‍ നിന്നുകൊണ്ട് നമസ്കരിക്കുമ്പോള്‍ ആ സ്ഥലം നിന്‍റെ വലതുഭാഗത്തായിരിക്കും.
നീ മക്കത്തേക്കു പോകുമ്പോള്‍ ആ പള്ളി വഴിയുടെ വലത്തെ ഓരത്തു സ്ഥിതിചെയ്യുന്നത്
കാണാം. അതിനും വലിയ പള്ളിക്കുമിടയില്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്തുന്ന ദൂരമേ
ഉള്ളൂ. അതുപോലെയുള്ള ദൂരം. (ബുഖാരി. 1. 8. 472)
-
ഇബ്നുഉമര്‍ (റ) നാഫിഇനോട് പറയുന്നു:
തിരുമേനി(സ) ഒരു വലിയ മരത്തിന്‍റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു. റുവൈസത്തിന്‍റെ
അടുത്താണ് ആ സ്ഥലം. വഴിയുടെ വലതുഭാഗത്തും വഴിയുടെ മുമ്പിലുമായി വിശാലമായിക്കിടക്കുന്ന
ഒരു മണല്‍പ്രദേശമാണത്. ദുവൈസത്തിന്‍റെ രണ്ടു മെയില്‍ അടുത്തുള്ള കുന്ന് തിരുമേനി(സ)
കടന്ന് പോകും മുമ്പുള്ള സ്ഥലമാണിത്. ആ മരത്തിന്‍റെ തല പോട്ടിയിട്ടുണ്ട്. അത്
ആ മരത്തിന്‍റെ ഉള്ളിലേക്ക് ചുരുണ്ട് നില്‍ക്കുകയാണ്. തായ്ത്തടി മാത്രമായിക്കൊണ്ട്
ആ മരം നില്‍ക്കുന്നു. അതിന്‍റെ താഴ്ഭാഗത്ത് അനവധി മണല്‍കൂമ്പാരങ്ങളുണ്ട്. (ബുഖാരി.
1. 8. 472)
-
ഇബ്നുഉമര്‍ (റ) നാഫിഈ(റ)നോട് പറയുന്നു:
തിരുമേനി(സ) ഒരു കുന്നിന്‍റെ ഓരത്ത് നിന്നുകൊണ്ട് നമസ്കരിച്ചുകൊണ്ട് നീഹള്‍ബായിലേക്ക്
പോകുമ്പോള്‍ അത് അറിജിന്‍റെ അപ്പുറത്തായിരിക്കും. ആ പള്ളിയുടെ അടുത്ത് രണ്ടോ
മൂന്നോ ഖബറുകളുണ്ട്. അവയില്‍ വലിയ കല്ലുകള്‍ വെച്ചിട്ടുമുണ്ട്. അവ വഴിയുടെ വല
ഭാഗത്താണ്. വഴിയിലെ കല്ലുകള്‍ക്കടുത്ത് ആ കല്ലുകള്‍ക്കിടയിലൂടെ ഉച്ചനേരത്ത്
സൂര്യന്‍ ആകാശമധ്യത്തില്‍ നിന്നും തെറ്റിയശേഷം അബ്ദുല്ല യാത്ര പുറപ്പെടും. എന്നിട്ട്
ളുഹ്‌റ് ആ പള്ളിയില്‍വെച്ച് നമസ്കരിക്കും. (ബുഖാരി. 1. 8. 472)
-
ഇബ്നുഉമര്‍ (റ) നാഫിഈ(റ)നോട് പറയുന്നു:
ബഹര്‍ശക്കടുത്തുള്ള വെള്ളച്ചാലില്‍ വഴിയുടെ ഇടതുഭാഗത്ത് സ്ഥിതിചെയ്യുന്ന വൃക്ഷങ്ങള്‍ക്കടുത്ത്
തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. ആ വെള്ളച്ചാല്‍ ഹര്‍ശയുടെ ഓരത്തോട് ചേര്‍ന്നാണ്
കിടക്കുന്നത്. ആ വെള്ളച്ചാലിനും വഴിക്കുമിടയില്‍ ഏതാണ്ട് ഒരമ്പെയ്താല്‍ എത്തുന്ന
ദൂരമേയുള്ളു. അപ്രകാരം തന്നെ വഴിയിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഒരു മരത്തിന്‍റെ
നേരെ തിരിഞ്ഞ് നിന്നുകൊണ്ടും ഇബ്നു ഉമര്‍ (റ) നമസ്കരിക്കാറുണ്ട്. അവിടുത്തെ ഏറ്റവും
വലിയ മരം അതായിരുന്നു. (ബുഖാരി. 1. 8. 472)
-
ഇബ്നുഉമര്‍ (റ) നാഫി ഇനോട് പറയുന്നു:
മര്‍റുള്ളഹ്‌റാന്‍റെ താഴ്ഭാഗത്തുള്ള വെള്ളച്ചാലില്‍ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു.
നീ സഫറാവാത്തില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ മദീനയുടെ ഭാഗത്ത് ആ സ്ഥലം സ്ഥിതിചെയ്യുന്നതായി
കാണാം. വെള്ളച്ചാലിന്‍റെ കേന്ദ്രത്തില്‍ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. വഴിയുടെ
ഇടഭാഗത്താണത്. നീ മക്കയിലേക്ക് പോകുമ്പോള്‍ തിരുമേനി(സ)യുടെ താവളത്തിനും വഴിക്കുമിടയില്‍
കല്ലേറിലെത്തുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. (ബുഖാരി. 1. 8. 472)
-
ഇബ്നുഉമര്‍ (റ) നാഫിഈ(റ)നോട് പറയുന്നു:
തിരുമേനി(സ) മക്കയിലേക്ക് വരുമ്പോള്‍ ദീത്തുവായില്‍ ഇറങ്ങി രാത്രി താമസിക്കും.
പ്രഭാതം വരെ. എന്നിട്ട് സുബ്ഹി നമസ്കരിക്കും. തിരുമേനി(സ) നമസ്കരിച്ച സ്ഥലം കല്ലുകളാല്‍
നിറയപ്പെട്ട ഒരു കുന്നിിന്‍മലാണ്. അല്ലാതെ അവിടെ എടുക്കപ്പെട്ടുകാണുന്ന പള്ളിയില്ല.
ആ പള്ളിയുടെ താഴെ കല്ലുകള്‍ നിറഞ്ഞ ആ കുന്നിിന്‍മലാണ്. (ബുഖാരി. 1. 8. 472)
-
ഇബ്നുഉമര്‍ (റ) നാഫിഈ(റ)നോട് പറഞ്ഞു:
തിരുമേനി(സ) ക്കും വളരെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന
മലകളുടെ രണ്ടു ശിഖരങ്ങളുടെ നേരെയും അതെയവസരത്തില്‍ കഅ്ബത്തിന്നഭിമുഖമായും തിരിഞ്ഞു
നിന്നുകൊണ്ട് അവിടുന്ന് നമസ്കരിച്ചിട്ടുണ്ട്. എന്നിട്ട് ഇബ്നു ഉമര്‍ (റ) നമസ്കരിച്ചപ്പോള്‍
അവിടെ നിര്‍മ്മിച്ച പള്ളി കുന്നിന്‍റെ അറ്റത്തിലുള്ള പള്ളിയുടെ ഇടതുഭാഗത്താക്കിക്കൊണ്ട്
നിന്നു. തിരുമേനി(സ) നമസ്കരിച്ച സ്ഥലമാവട്ടെ അതിന് താഴെയായി. ആ കറുത്ത കുന്നിിന്‍മലാണ്
കഅ്ബത്തിനും നിനക്കുമിടയില്‍ സ്ഥിതിചെയ്യുന്ന മലയുടെ രണ്ടു ശിഖരങ്ങളുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട്
നീ നമസ്കരിക്കുമ്പോള്‍ പത്തുമുഴമോ അല്ലെങ്കില്‍ ഏതാണ് അത്രയും അകലമോ കുന്നില്‍
നിന്ന് വിട്ടിട്ട് നീ നില്‍ക്കുന്ന പക്ഷം അതുതന്നെയാണ് തിരുമേനി(സ) നമസ്കരിച്ച
സ്ഥലം. (ബുഖാരി. 1. 8. 472)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
പെരുന്നാള്‍ ദിവസം (മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ ഒരു ചെറിയ കുന്തം കൊണ്ട്
വരാന്‍ കല്‍പിക്കും. അങ്ങനെ അത് തിരുമേനി(സ)യുടെ മുമ്പില്‍ നാട്ടും. എന്നിട്ട്
തിരുമേനി(സ) അതിലേക്ക് തിരിഞ്ഞു നിന്ന് നമസ്കരിക്കും. ആളുകള്‍ തിരുമേനി(സ)ക്ക്
പിന്നിലും, യാത്രയിലും തിരുമേനി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ്
ഭരണമേധാവികള്‍ ചെറിയ കുന്തം കൊണ്ട് പോകല്‍ പതിവാക്കിയത്. (ബുഖാരി. 1. 8. 473)
-
അബീജുഹൈഫ(റ) നിവേദനം: തിരുമേനി(സ)
സഹാബികളെയും കൊണ്ട് മക്കയിലെ ബത്ഥാഇല്‍ വെച്ച് നമസ്കരിച്ചു. തിരുമേനി(സ)യുടെ
മുമ്പില്‍ ഒരു വടി നാട്ടിയിരുന്നു. ളുഹ്‌റും അസറും ഈ രണ്ട് റക്ക്‌അത്തുകളായിട്ടാണ്
അവിടുന്ന് നമസ്കരിച്ചത്. ആ വഴിയുടെ മറുവശത്ത്കൂടി സ്ത്രീകളും കഴുതയും നടക്കുന്നുണ്ടായിരുന്നു.
(ബുഖാരി. 1. 8. 474)
-
സഹ്ല്‍ (റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാന്‍
നില്‍ക്കുന്ന സ്ഥലത്തിനും ചുമരിന്നുമിടയില്‍ ഒരാടിന് നടന്നു���ോകാന്‍ ഒഴിവുണ്ടായിരുന്നു.
(ബുഖാരി. 1. 8. 475)
-
സലമ:(റ) നിവേദനം: മിമ്പറയുടെ അടുത്തുള്ള
പള്ളിയുടെ ചുമര് ഒരു ആടിന് കടന്നുപോകുവാന്‍ മാത്രം ഒഴിവുണ്ടായിരുന്നു. (ബുഖാരി.
1. 8. 476)
-
അബ്ദുല്ല(റ) നിവേദനം: നബി(സ) ക്കുവേണ്ടി
ചെറിയ കുന്തം തറക്കപ്പെടുകയും ശേഷം അവിടുന്ന് അതിന്‍റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും
ചെയ്യും. (ബുഖാരി. 1. 8. 477)
-
അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന്
പോകുമ്പോള്‍ ഞാനും ഒരു ചെറിയ കുട്ടിയും തിരുമേനി(സ)യുടെ പിന്നാലെ പോകും. ഞങ്ങളുടെ
കൂടെ ഒരു സാധാരണ വടിയോ അല്ലെങ്കില്‍ കുന്തമോ ഉണ്ടായിരിക്കും. ഒരു വെള്ളപ്പാത്രവും.
അങ്ങനെ തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ വെള്ളപ്പാത്രം
തിരുമേനി(സ)ക്ക് ഞങ്ങള്‍നല്‍കും. (ബുഖാരി. 1. 8. 479)
-
സലമ:(റ) നിവേദനം: മുഷഫ് സൂക്ഷിച്ച
പെട്ടിയുടെ അടുത്തുള്ള തൂണിന്‍റെ നേരെ നിന്നുകണ്ട് അദ്ദേഹം നമസ്കരിക്കാറുണ്ടായിരുന്നു.
അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു: അബൂമുസ്ലിം! നിങ്ങള്‍ തൂണിന്നടുത്്
നിന്നുകൊണ്ട് നമസ്കരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ? അദ്ദേഹം പറഞ്ഞു: തിരുമേനി(സ)
ഈ തൂണിന്നടുത്തുനിന്നു കൊണ്ട് നമസ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഞാന്‍
കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 481)
-
അനസ്(റ) നിവേദനം: മഗ്‌രിബ് നമസ്കാരത്തിനു
മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്‍മാരില്‍ പ്രഗല്‍ഭന്‍മാര്‍
തൂണുകള്‍ക്ക് നേരെ ധ്റ്‍തിപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരു നിവേദനത്തില്‍
നബി(സ) വരുന്നത് വരെ എന്നു ഉദ്ധരിക്കുന്നു. (ബുഖാരി. 1. 8. 482)
-
ഇബ്നു ഉമര്‍ (റ) നിവേദനം: തിരുമേനി(സ),
ഉസാമബിലാല്‍, ഉസ്മാന്‍ (റ) മുതലായവര്‍ കഅ്ബയില്‍ പ്രവേശിച്ചു. എന്നിട്ട് അതിന്‍റെ
വാതിലടച്ചു. അതില്‍ കുറച്ചു സമയം കഴിച്ചുകൂട്ടി. ബിലാല്‍ പുറത്തുവന്നപ്പോള്‍ ഞാന്‍
അദ്ദേഹത്തോടു ചോദിച്ചു. എന്താണ് നബി(സ) അവിടെ ചെയ്തത്? അദ്ദേഹം പറഞ്ഞു: ചില തൂണുകളെ
വലതുഭാഗത്തും ചില തൂണുകളെ ഇടതു ഭാഗത്തും ചില തൂണുകളെ പിന്‍ഭാഗത്തും ആക്കികൊണ്ട്
തിരുമേനി നമസ്കരിച്ചു. അന്ന് കഅ്ബ:ക്ക് ആറു തൂണുകളാണുണ്ടായിരുന്നത്. ഒരു റിവായത്തില്‍
രണ്ടു തൂണുകളെ വലതുഭാഗത്താക്കിക്കൊണ്ട് നമസ്കരിച്ചുവെന്നും പറയുന്നു. (ബുഖാരി.
504)
-
ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം കഅ്ബ:യില്‍
പ്രവേശിച്ചാല്‍ തന്‍റെ മുന്നിലേക്ക് നടന്ന് വാതിലിനെ തന്‍റെ പിന്നിലേക്കാക്കും.
ചുമരിന്‍റെയും അദ്ദേഹത്തിന്‍റെയും ഇടയില്‍ മൂന്നു മുഴം അകലം ഉണ്ടാവും. നബി(സ) നമസ്കരിച്ചുവെന്ന്
ബിലാല്‍ പ്രസ്താവിച്ച സ്ഥലത്തെ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം
പറയും. കഅ്ബയുടെ ഏതു ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിനും വിരോധമില്ല. (ബുഖാരി.
1. 8. 483)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
തന്‍റെ വാഹനത്തെ വിലങ്ങില്‍ കിടത്തിയിട്ട് അതിന്‍റെ നേരെ തിരിഞ്ഞുകൊണ്ട് നമസ്കരിക്കാറുണ്ട്.
അന്നേരം ആ വാഹനം എഴുന്നേറ്റുകളഞ്ഞെങ്കിലോ എന്ന് ഞാന്‍ (നിവേദകന്‍ ) ചോദിച്ചു.
അന്നേരം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) ഒട്ടകകട്ടില്‍ പിടിച്ച് തിരിക്കും. എന്നിട്ട്
അതിന്‍റെ പിന്‍ഭാഗത്തേക്ക് തിരിഞ്ഞു നിന്നു നമസ്കരിക്കും. ഇബ്നു ഉമര്‍ (റ) അങ്ങനെ
തന്നെയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 1. 8. 485)
-
ആയിശ(റ) നിവേദനം: അവര്‍ ഒരിക്കല്‍
ചോദിച്ചു. എന്ത്? നിങ്ങള്‍ ഞങ്ങളെ നായ്ക്കളോടും കഴുതകളോടും തുല്യപ്പെടുത്തുകയോ?
ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നുണ്ട്. ഞാന്‍ കട്ടിലില്‍ കിടക്കുന്നുണ്ടായിരിക്കും.
അന്നേരം തിരുമേനി(സ) വന്നിട്ട് കട്ടിലിന്‍റെ നടുവിലേക്ക് തിരിഞ്ഞുനിന്നു കൊണ്ട്
നമസ്കരിക്കും. അന്നേരം തിരുമേനി(സ)യുടെ മുമ്പില്‍ കിടക്കാന്‍ ഞാന്‍ മടിക്കും. ഉടനെ
കട്ടിലിന്‍റെ രണ്ടു കാലുകളുടെ ഭാഗത്തേക്ക് ഞാന്‍ മെല്ലെ നീങ്ങും. ഒടുവില്‍ എന്‍റെ
പുതപ്പില്‍ നിന്ന് പൂര്‍ണ്ണമായും ഞാന്‍ പുറത്തുവന്നിട്ടുണ്ടായിരിക്കും. (ബുഖാരി.
1. 8. 486)
-
അബൂസഈദ്(റ) നിവേദനം: വെള്ളിയാഴ്ച
ദിവസം മനുഷ്യരില്‍ നിന്ന് തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട്
അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂമുഐത്ത് കുടുംബത്തിലെ ഒരു യുവാവ്
തന്‍റെ മുമ്പിലൂടെ കടന്നുപോകാനുദ്ദേശിച്ചു. അബൂസഈദ് ഉടനെ ആ യുവാവിന്‍റെ നെഞ്ചില്‍
കൈ വെച്ച് കൊണ്ട് യുവാവിനെ തട്ടിനീക്കി. അവസാനം യുവാവ് നോക്കുമ്പോള്‍ അബൂസഈദുല്‍
ഖുദ്‌രിയുടെ മുമ്പിലൂടെയല്ലാതെ കടന്നുപോകാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല.
ആ യുവാവ് അതേ വഴിക്ക് തന്നെ കടന്നുപോകാനുദ്ദേശിച്ചുകൊണ്ട് തിരിച്ചു വന്നു. അബൂസഈദ്
ആദ്യത്തെക്കാള്‍ കൂടുതല്‍ ഊക്കോടെ യുവാവിനെ തള്ളി നീക്കി. അന്നേരം യുവാവ് അബൂസഈദിനെ
ശകാരിച്ചു. അനന്തരം മര്‍വാന്‍റെ അടുക്കല്‍ ചെന്നിട്ട് അബൂസഈദില്‍ നിന്നുണ്ടായ
അനുഭവത്തെക്കുറിച്ച് ആവലാതിപ്പെട്ടു. പിന്നാലെ അബൂസഈദും ചെന്ന് മര്‍വാന്‍റെ അടുത്ത്
പ്രവേശിച്ചു. മര്‍വാന്‍ ചോദിച്ചു: അബൂസഈദ്! നിങ്ങള്‍ക്കും നിങ്ങളുടെ സഹോദരപുത്രനും
തമ്മിലെന്താണ് വഴക്ക്? അബൂസഈദ്(റ) പറഞ്ഞു തിരുമേനി(സ) ഇങ്ങനെ അരുളുന്നത് ഞാന്‍
കേട്ടിട്ടുണ്ട്. നിങ്ങളിലാരെങ്കിലും മനുഷ്യരില്‍ നിന്ന് തന്നെ മറക്കുന്ന ഒരു
മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് നമസ്കരിച്ചിട്ടും അന്നേരം അവന്‍റെ മുമ്പിലൂടെ
കടന്നുപോകാന്‍ ഒരാള്‍ ഉദ്ദേശിച്ചു. എന്നാല്‍ അവനെ നമസ്കരി ക്കുന്നവന്‍ തടയട്ടെ.
അവന്‍ തിരസ്കരിക്കുകയാണെങ്കിലോ അവനുമായി പൊരുതട്ടെ. നിശ്ചയം അവന്‍ ശൈത്താനാണ്.
(ബുഖാരി. 1. 8. 488)
-
അബൂജഹ്മ്(റ) നിവേദനം: നമസ്കരിക്കുന്നവന്‍റെ
മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച് തിരുമേനി(സ) പ്രസ്താവിച്ചത് എന്താണെന്ന്
അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ)
അരുളി: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നവന്‍റെ പേരിലുള്ള കുറ്റമെന്തെന്ന്
അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍
അവിടെ നാല്‍പത് നില്‍ക്കുന്നതാണ് അവന് ഉത്തമമാക്കുക. അബൂല്‍നള്‌റ് പറയുന്നു.
നാല്‍പത് ദിവസമാണോ അതല്ല നാല്‍പത് മാസമാണോ അതല്ല നാല്‍പത് കൊല്ലമാണോ തിരുമേനി(സ)
പറഞ്ഞതെന്ന് എനിക്കുമറിയുകയില്ല. (ബുഖാരി. 1. 8. 489)
-
ആയിശ(റ) നിവേദനം: നായ, കഴുത, സ്ത്രീകള്‍
എന്നിവ നമസ്കാരത്തെ മുറിക്കുമെന്ന് ആയിശ(റ)യുടെ അടുത്തുവെച്ച് ചിലര്‍ പറഞ്ഞു.
അപ്പോള്‍ ആയിശ(റ) അരുളി: നിശ്ചയം ഈ അഭിപ്രായം പ്രകടിപ്പിച്ച് നിങ്ങള്‍ ഞങ്ങളെ
പട്ടികളാക്കിയിരിക്കുന്നു. നിശ്ചയം നബി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഞാന്‍ അദ്ദേഹത്തിനും ഖിബ് ലക്കും മധ്യത്തിലായി തന്നെ കട്ടിലില്‍ കിടക്കാറുണ്ട്.
എനിക്ക് പുറത്തുപോവേണ്ട ആവശ്യം നേരിടും. അപ്പോള്‍ അവിടുത്തെ മുമ്പിലൂടെ അഭിമുഖീകരിക്കുന്നതിനെ
ഞാന്‍ വെറുക്കും. അതിനാല്‍ ഞാന്‍ മെല്ലെ നീങ്ങും. (ബുഖാരി. 1. 8. 490)
-
ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ
വിരിപ്പില്‍ ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതിന്‍റെ നടുവിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട്
തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. അവസാനം തിരുമേനി(സ) വിത്ര്‍ നമസ്ക്കരിക്കാനൊരുങ്ങിയാല്‍
എന്നെ ഉണര്‍ത്തും എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം വിത്ര്‍ നമസ്ക്കരിക്കും.
(ബുഖാരി. 1. 8. 491)
-
ആയിശ(റ) നിവേദനം: ഖിബ് ല:യുടെ നേരെ
എന്‍റെ രണ്ടു കാലുകളും നീട്ടിക്കൊണ്ടു നബി(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ കിടക്കാറുണ്ട്.
അവിടുന്നു സുജൂദ് ചെയ്യുമ്പോള്‍ എന്നെ പിച്ചും. അപ്പോള്‍ ഞാന്‍ കാല്‍ ചുരുട്ടും.
അവിടുന്ന് എഴുന്നേറ്റാല്‍ വീണ്ടും ഞാന്‍ കാല് നീട്ടിവെക്കും. അന്നു വീടുകളില്‍
വിളക്ക് കത്തിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 1. 8. 492)
-
അബൂഖത്താദ(റ) നിവേദനം: നിശ്ചയം തിരുമേനി(സ)
തന്‍റെ പുത്രി സൈനബ:യുടെ മകള്‍ ഉമാമത്തിനെ ചുമന്നുകൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു.
അബുല്‍ആസ്വിക്ക് സൈനബ:യില്‍ ജനിച്ച കുട്ടിയായിരുന്നു അത്. എന്നിട്ടു തിരുമേനി(സ)
സുജൂദ് ചെയ്യുമ്പോള്‍ കുട്ടിയെ താഴെ വെക്കും. എഴുന്നേറ്റ് നിന്നാല്‍ കുട്ടിയെ
വഹിക്കുകയും ചെയ്യും. (ബുഖാരി. 515)
-
മൈമൂന(റ) നിവേദനം: എന്‍റെ വിരിപ്പ്
ചിലപ്പോള്‍ നബി(സ)യുടെ നമസ്കര സ്ഥലത്തിന്‍റെ പാര്‍ശ്വഭാഗത്ായിരിക്കും. അവിടുത്െ
വസ്ത്രം ചില സന്ദര്‍ഭത്തില്‍ എന്‍റെ ശരീരത്തില്‍ വീഴാറുണ്ട്. ഞാന്‍ എന്‍റെ വിരിപ്പില്‍
കിടക്കുകയായിരിക്കും. (ബുഖാരി. 516)
-
മൈമൂന(റ) നിവേദനം: നബി(സ) നമസ്കരിക്കുമ്പോള്‍
അശുദ്ധിയുള്ളവളായി ഞാന്‍ അവിടുത്തെ അടുത്തുതന്നെ കിടന്നുറങ്ങാറുണ്ട്. സുജൂദ്
ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാറുണ്ട്. (ബുഖാരി.
517)
-
ആയിശ:(റ) നിവേദനം: അവര്‍ പറഞ്ഞു: പട്ടിയുടെയും
കഴുതയുടെയും വിഭാഗത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി എത്ര ചീത്ത തുലനപ്പെടുത്തലാണ്
സ്ത്രീകള്‍ക്ക് നിങ്ങള്‍ നല്‍കുന്നത്? നബി(സ) നമസ്ക്കരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെയും
ഖിബ് ലയുടെയും മധ്യത്തില്‍ കിടക്കുകയും സുജൂദ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ എന്നെ
പിച്ചുകയും ചെയ്യാറുണ്ട് അപ്പോള്‍ ഞാന്‍ എന്‍റെ ഇരുകാലുകളും വലിക്കും. (ബുഖാരി.
518)
-
അബീദര്‍ദാഅ്(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: പട്ടണത്തിലോ മരുഭൂമിയിലോ കൂട്ടമായി പ്രാര്‍ത്ഥന നടത്താത്ത മൂന്നുപേരുണ്ടെങ്കില്‍
പിശാച് അവരെ ജയിച്ചടക്കാതിരിക്കയില്ല. അതുകൊണ്ട് ജമാഅത്തിനെ മുറുകെപ്പിടിക്കുക:
പറ്റത്തില്‍നിന്നും വേര്‍തിരിഞ്ഞതിനെയാണ് ചെന്നായ ഭക്ഷിക്കുന്നത്. (അബൂദാവൂദ്)
-
അനസ്(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ)
പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്) പൂര്‍ത്തിയാക്കുക: പിന്നീട്, അതിനടുത്ത നിര; തികയാതെവരുന്നതേതോ,
അത് അവസാനത്തെ നിരയില്‍ ആയിക്കൊള്ളട്ടെ. (അബൂദാവൂദ്)
-
ഫസാല(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ)
എന്നെ പഠിപ്പിച്ചു. അവിടുന്നു പഠിപ്പിച്ചതില്‍ (ഈ കല്‍പന) ഉണ്ടായിരുന്നു. അഞ്ചു
നമസ്കാരത്തെക്കുറിച്ചു ജാഗ്രതയുണ്ടായിരിക്കുക. ഞാന്‍ പറഞ്ഞു (മറ്റു) ജോലികളില്‍
ശ്രദ്ധിക്കുവാനുള്ള സമയങ്ങളാണല്ലോ ഇവ. അതിനാല്‍, ഞാനതു ചെയ്തുകഴിഞ്ഞാല്‍ അതുകൊണ്ടു
മതിയാവുന്ന വിധത്തില്‍ വ്യാപകമായ ഏതെങ്കിലും എന്നോടാജ്ഞാപിച്ചാലും അവിടുന്നു പറഞ്ഞു.
രണ്ടു അസര്‍ നമസ്കാരങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കുക. ഇതു ഞങ്ങളുടെ ഭാഷാ ശൈലിയില്‍
അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടു ഞാന്‍ പറഞ്ഞു രണ്ടു അസര്‍ നമസ്കാരങ്ങള്‍ ഏതാണ്?
അവിടുന്നു പറഞ്ഞു: സൂര്യന്‍ ഉദിക്കുന്നതിനു മുമ്പുള്ള ഒരു നമസ്കാരവും, അസ്തമിക്കുന്നതിന്
മുമ്പുള്ള ഒരു നമസ്കാരവും (അബൂദാവൂദ്)
-
ഇബ്നു ഉമര്‍ (റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ
ദൂത(സ) നൊന്നിച്ചു വീട്ടില്‍ താമസിക്കുമ്പോഴും യാത്രയിലും നമസ്കരിച്ചു. വീട്ടില്‍
താമസിക്കുമ്പോള്‍ , അവിടുന്നു ളുഹ്ര്‍ നമസ്കാരം നാലു റകഅത്തും അതിന് പിറകെ രണ്ടു
റകഅത്തും, അസര്‍ നമസ്കാരം നാലു റകഅത്തും നമസ്കരിക്കയും അതിന് പുറകെ ഒന്നുമില്ലാതിരിക്കയും,
അവിടന്നു മഗരിബ് നമസ്കാരം മൂന്നു റകഅത്തു നമസ്കരിക്കയും അതിന് പുറകെ രണ്ടു റകഅത്തും,
ഇഷാ നമസ്കാരം നാല് റകഅത്തു നമസ്കരിക്കയും;യാത്രയില്‍ ളുഹ്ര്‍ നമസ്കാരം രണ്ടു റകഅത്തും
അതിന് പിറകെരണ്ട് റകഅത്തും, അസര്‍ രണ്ട് റകഅത്തും അതിന് പുറകെ ഒന്നുമില്ലാതിരിക്കയും,
മഗരിബ്മൂന്ന് റകഅത്തും, അതിന് പുറകെ രണ്ട് റകഅത്തും, ഇഷാ രണ്ടു റകഅത്തും അതിന്
പിറകെ രണ്ടു റകഅത്തും നമസ്കരിച്ചു. (അഹ് മദ്)
-
അബുഹുറയ്‌റ(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: തന്‍റെ നാഥനോട് ദാസന്‍ ഏറ്റവും അടുത്തിരിക്കുന്നത്, അവന്‍
സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട്, ഏറ്റവും കൂടുതല്‍ അര്‍ത്ഥനകള്‍ (സുജൂദില്‍
) ചെയ്യുക. (മുസ്ലിം)
-
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) രണ്ട് സൂജൂദിനിടയില്‍ പറയാറുണ്ടായിരുന്നു: അല്ലാഹുവെ, എനിക്ക് മാപ്പു
തന്നാലും, എന്നില്‍ കരുണയുണ്ടായാലും, എനിക്ക് മാര്‍ഗ്ഗദര്‍ശനം തന്നാലും, എനിക്ക്
ആരോഗ്യം നല്‍കിയാലും, എനിക്കു ആഹാരം നല്‍കിയാലും. (അബൂദാവൂദ്)
-
അബ്ദുല്ലാഇബ്നു മസ്‌ഊദ്(റ) പറഞ്ഞു:
ഞാന്‍ നമസ്കരിക്കയായിരുന്നു. പ്രവാചകന്‍(സ) സന്നിഹിതനായിരുന്നു. അവിടുത്തെ കൂടെ
അബൂബക്കറും ഉമറും ഉണ്ടായിരുന്നു. ഞാന്‍ ഇരുപ്പ് പ്രാപിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിന്
സ്തോത്രം ചെയ്യുകയും പിന്നീട് പ്രവാചകനു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. പ്രവാചകന്‍
പറഞ്ഞു: ചോദിക്കുക. നല്‍കപ്പെടും. ചോദിക്കുക, നല്‍കപ്പെടും. (തിര്‍മിദി)
-
അബ്ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) തന്‍റെ വലത്തെ കവിളിന്‍റെ വെള്ളനിറം കാണുന്നതുവരെ വലഭാഗം (തിരിഞ്ഞു)
തസ്ളിം പറഞ്ഞിരുന്നു നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്‍റെ കാരുണ്യവും ഉണ്ടാകട്ടെ.
അവിടുന്നു തന്‍റെ ഇടത്തെ കവിളിന്‍റെ വെള്ളനിറം കാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു)
തസ്ളിം പറഞ്ഞിരുന്നു. നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്‍റെ കാരുണ്യവും ഉണ്ടാകട്ടെ.
(അബൂദാവൂദ്)
-
സൌബാന്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) നമസ്കാരത്തില്‍ നിന്ന് മാറുമ്പോള്‍ , മൂന്ന് പ്രാവശ്യം ഇസ്തിഗിഫാര്‍
ചെയ്തു പറഞ്ഞു: അല്ലാഹുവെ, നീ സമാധാനത്തിന്‍റെ നാഥന്‍ , നിന്നില്‍ നിന്നാകുന്നു
സമാധാനം. മഹത്വത്തിന്‍റെയും ബഹുമാന്യതയുടെയും നാഥാ, നീ പരിശുദ്ധനാകുന്നു. (അബൂദാവൂദ്)
-
അബുസഈദ്(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക് തന്‍റെ നമസ്കാരത്തില്‍ സംശയമുണ്ടാകുകയും
താന്‍ എത്ര റകഅത്തു - മൂന്നോ നാലോ -കഴിഞ്ഞുവെന്ന് സംശയമുണ്ടാകുകയും ചെയ്താല്‍
അവന്‍ സംശയത്തെ ത്യജിച്ച് നിസ്സംശയമായതില്‍ തുടരുകയും അതിന് ശേഷം തസ്ളിം പറയുന്നതിന്
മുമ്പ് രണ്ട് സുജൂദ് ചെയ്കയും ചെയ്തു കെള്ളട്ടെ. (മുസ്ലിം)
-
ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ല മുസ്ലിമിനും ഫര്‍ള് നമസ്കാരം ആസന്നമായി. എന്നിട്ടവന്‍
അതിന്‍റെ വുളു, ഖുശുഅ,് റുകൂഅ് എന്നിവ നല്ല വിധത്തില്‍ നിറവേറ്റി. വന്‍പാപങ്ങള്‍ക്ക്
ആ നമസ്കാരം പരിഹാരമാകാതിരിക്കയില്ല. എക്കാലത്തും ഇത് ബാധകമാണ്. (മുസ്ലിം) (ഒരു
പ്രത്യേക സമയത്തോ ദിവസത്തിലോ മാത്രമല്ല. ഏതു കാലത്തും നമസ്കാരം ചെറുപാപങ്ങളെ പൊറുപ്പിക്കാതിരിക്കുകയില്ല)
-
അബുസുഹൈരി(റ)ല്‍ നിന്ന് ���ിവേദനം:
റസൂല്‍ (സ) പറയുന്നത് ���ാന്‍ കേട്ടു. സൂര്യോദയത്തിനുമുമ്പും അസ്തമനത്തിനുമുമ്പും
നമസ്കരിക്കുന്നവരാരും നരകത്തില്‍ പ്രവേശിക്കേണ്ടിവരികയില്ല. സുബ്ഹിയും അസറും ആണ്
അതുകൊണ്ട് നബി(സ) വിവക്ഷിച്ചിട്ടുള്ളത്. (മുസ്ലിം)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്‍റെ വീട്ടില്‍ വെച്ച് വുളുചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ
ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളുനിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍
തന്‍റെ ചവിട്ടടികളില്‍ ഒന്ന് ഒരു പാപമകറ്റുന്നതും മറ്റേത് ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു.
(മുസ്ലിം)
-
ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ)
പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോള്‍) പള്ളികളിലേക്ക് കൂരിരുട്ടില്‍ നടന്നുപോകുന്നവര്‍ക്ക്
അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന് നിങ്ങള്‍ സന്തോഷവാര്‍ത്ത
അറിയിക്കുക. (അബൂദാവൂദ്, തിര്‍മിദ)
-
അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ)
അരുള്‍ചെയ്ത: പതിവായി പള്ളിയില്‍ പോകുന്നവരെ നങ്ങള്‍ കണ്ടുമുട്ടിയാല്‍ അവന്
ഈമാനുണ്ടെന്ന് നിങ്ങള്‍ സാക്‍ഷ്യം വഹിച്ചുകൊള്ളു.! അല്ലാഹു പറഞ്ഞിട്ടുണ്ട്. നിശ്ചയം,
അല്ലാഹുവിനും അന്ത്യദിനത്തിലും വിശ്വാസമുള്ളവരേ അല്ലാഹുവിന്‍റെ പള്ളി പരിപാലിക്കുകയുള്ളു.
(തിര്‍മിദി)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ)യുടെ അടുത്ത് ഒരു അന്ധന്‍ വന്നുകൊണ്ട് പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക്
കൊണ്ടുപോകുവാന്‍ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെ സ്വന്തം വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള
വിട്ടുവീഴ്ച റസൂല്‍ (സ) യോട് അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍ (സ) അദ്ദേഹത്തിന്
വിട്ടുവീഴ്ച നല്‍കിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞുപോയപ്പോള്‍ , അയാളെ വിളിച്ചു
ചോദിച്ചു. നീ ബാങ്ക് കേള്‍ക്കാറുണ്ടോ? അതെ എന്നയാള്‍ പറഞ്ഞപ്പോള്‍ അവിടുന്ന്
പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)
-
അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമ്യഗങ്ങളും ദുഷ്ടജന്തുക്കളും ധാരാളമുള്ള
സ്ഥലമാണ് മദീന. (അതുകൊണ്ട് ജമാഅത്തിന് പങ്കെടുക്കാതെ എന്‍റെ വീട്ടില്‍വെച്ച്
നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന് നല്‍കിയാലും) നബി(സ) ചോദിച്ചു. നമസ്കാരത്തിലേക്ക്
വരൂ! വിജയത്തിലേക്ക് വരു! എന്ന് നീ കേള്‍ക്കാറുണ്ടോ? എന്നാല്‍ നീ ഇവിടെ വരിക
തന്നെ വേണം. (അബൂദാവൂദ്) (അതാണ് നിനക്കുത്തമം)
-
ഇബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന് നിവേദനം:
യഥാര്‍ത്ഥ മുസ്ലിമായിക്കൊണ്ട നാളെ അല്ലാഹുവിനെ സമീപിക്കുവാന്‍ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍
ബാങ്ക് വിളിക്കുന്ന സ്ഥലത്തുവെച്ച് അവന്‍ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം,
നിങ്ങളുടെ പ്രവാചകന് സന്‍മാര്‍ഗ്ഗപന്ഥാവ് അല്ലാഹു കാണിച്ചുകൊടുത്തിരിക്കുന്നു.
ഇവ (നമസ്ക്കാരങ്ങള്‍ ) ആ സന്‍മാര്‍ഗ്ഗപന്ഥാവില്‍ പെട്ടതാകുന്നു. നിശ്ചയം, ജമാഅത്തില്‍
പങ്കെടുക്കാത്ത ഇവന്‍ തന്‍റെ വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കുംപോലെ നിങ്ങളും
സ്വന്തം ഭവനങ്ങളില്‍ വെച്ച് നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങള്‍
കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാല്‍ നിശ്ചയം, നിങ്ങള്‍ വഴിപിഴച്ചവരായിത്തീരും.
നിശ്ചയം. തീർച്ചയായും നിങ്ങളിലൊരാൾ പൂർണ്ണമായി അംഗശുദ്ധിവരുത്തുകയും എന്നിട്ട് നമസ്കാരം മാത്രം ഉദ്ദേശിച്ചുകൊണ്ട് പള്ളിയിൽ വരികയും ചെയ്‌താൽ അവൻ പള്ളിയിൽ പ്രവേശിക്കുന്നതുവരെയുള്ള അവന്റെ ഓരോ ചവിട്ടടിക്കും അവന്നു ഓരോ പദവി ഉയർത്തപ്പെടുകയും ഓരോ പാപം പൊറുക്കപ്പെടുകയും ചെയ്യുന്നതാണ്.(മുസ്ലിം)
-
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടു. : നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കാതെ ഗ്രാമത്തിലോ
കുഗ്രാമത്തിലോ മൂന്നാളുകള്‍ ഉണ്ടാവുകയില്ല -പിശാച് അവരെ ജയിച്ചടക്കിയിട്ടല്ലാതെ,
അതുകൊണ്ട് നിങ്ങള്‍ ജമാഅത്ത് നിലനിര്‍ത്തണം. നിശ്ചയം, ആടുകളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ
ആടുകളെയാണ് ചെന്നായ തിന്നുക. (അതുകൊണ്ട് നമസ്കാരത്തിലും മറ്റും ജമാഅത്ത് കൈകൊള്ളണം)
(അബൂദാവൂദ്)
-
ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും ഇശാ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ (ഫലത്തില്‍
) രാത്രി പകുതിവരെ നമസ്ക്കരിച്ചതുപോലെയാണ്. സുബ്ഹി ജമാഅത്തായി നിര്‍വ്വഹിച്ചാല്‍
(ഫലത്തില്‍ ) രാത്രി മുഴുവന്‍ നമസ്കരിച്ചതുപോലെയാണ്. (മുസ്ലിം). (സുബ്ഹിയും ഇശായും
ജമാഅത്തായി നമസ്കരിക്കുന്നവന് രാത്രി മുഴുവന്‍ സുന്നത്ത് നമസ്കരിച്ചവന്‍റെ പ്രതിഫലം
ലഭിക്കുന്നതാണ്) തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുണ്ട് ഉസ്മാന്‍ (റ) നിവേദനം ചെയ്തു:
റസൂല്‍ (സ) പറഞ്ഞു: ഇശായുടെ ജമാഅത്തില്‍ വല്ലവരും പങ്കെടുക്കുന്നപക്ഷം ഫലത്തില്‍
രാത്രിയുടെ പകുതി സുന്നത്ത് നമസ്കരിച്ചവന്‍റെ പ്രതിഫലം അവന് ലഭിക്കും. ഇശായും
സുബ്ഹിയും വല്ലവനും ജമാഅത്തായി നമസ്കരിച്ചാല്‍ രാത്രി മുഴുവന്‍ സുന്നത്ത് നമസ്കരിച്ച
പ്രതിഫലം അവന് ലഭിക്കും (തിര്‍മിദി)
-
ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്‍റെയും സത്യനിഷേധത്തിന്‍റെയും
ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)
-
ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ)
പറഞ്ഞു: നമ്മുടേയും അവരുടേയും (മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട്
മാത്രമാണ്. അവരാരെങ്കിലും അത് കൈവെടിഞ്ഞാല്‍ അവന്‍ സത്യനിഷേധിയത്രെ. (തിര്‍മിദി)
(കാഫിറുകളും മുനാഫിഖുകളും തമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്. നമസ്കാരംകൊണ്ട്
മുസ്ളീംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കും. അത്തരം കാര്യങ്ങള്‍ അവര്‍
കൈക്കൊള്ളുന്നില്ലെങ്കില്‍ അവരും കാഫിറുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല)
-
ഷഫീഖി(റ)ല്‍ നിന്ന് നിവേദനം: നമസ്കാരമല്ലാതെ
കൈവെടിഞ്ഞാല്‍ കാഫിറാകുന്ന യാതൊരു ഇബാദത്തും മുഹമ്മദ് നബി(സ)യുടെ സന്തത സഹചാരികള്‍
കണ്ടിരുന്നില്ല. (തിര്‍മിദി)
-
അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളില്‍ അന്ത്യദിനത്തില്‍ ആദ്യമായി ചോദ്യം
ചെയ്യപ്പെടുന്നത് നമസ്ക്കാരത്തെകുറിച്ചാണ്. അത് നന്നായിട്ടുണ്ടെങ്കില്‍ അവന്‍
വിജയിയും അത് ഫാസിദായിട്ടുണ്ടെങ്കില്‍ അവന്‍ പരാജിതനുമത്രെ! ഇനിയൊരാള്‍ ഫര്‍ള്
നിര്‍വ്വഹിച്ചതില്‍ വല്ല വീഴ്ചയും വരുത്തീട്ടുണ്ടെങ്കില്‍ (മലക്കുകളോട്) അല്ലാഹു
പറയും: അവന്‍ വല്ല സുന്നത്തും നിര്‍വ്വഹിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒന്നു നോക്കൂ!
അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ഫര്‍ളിലെ ന്യൂനത അതുകൊണ്ട് പരിഹരിക്കപ്പെടും. പിന്നീട്
മറ്റ് അമലുകളുടെയും നില ഇതു തന്നെ. (തിര്‍മിദി) (ഫര്‍ളിലെ വീഴ്ച സുന്നത്തുകൊണ്ട്
പരിഹരിക്കപ്പെടും)
-
ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍
റസൂല്‍ (സ) ഞങ്ങളുടെ അടുത്ത് പുറപ്പെട്ടുവന്നുകൊണ്ട് ചോദിച്ചു. മലക്കുകള്‍ റബ്ബിന്‍റെ
അടുക്കല്‍ അണിയായി നില്‍ക്കുംപോലെ നമസ്കാര���്തില്‍ നിങ്ങള്‍ക്കും അണിയായി നിന്നുകൂടെ?
ഞങ്ങള്‍ ചോദിച്ചു: പ്രവാചകരെ! മലക്കുകള്‍ റബ്ബിന്‍റെ അടുത്ത് എങ്ങനെയാണ് അണിയായി
നില്‍ക്കുന്നത്? അവിടുന്ന് പറഞ്ഞു: ആദ്യമാദ്യം അണികളെ അവര്‍ പൂര്‍ത്തീകരിക്കും.
അണികളെ അവര്‍ നേരെയാക്കുകയും ചെയ്യും. (മുസ്ലിം)
-
അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: പുരുഷന്‍മാരുടെ അണികളില്‍ ആദ്യത്തേതാണുത്തമം. അവസാനത്തേത്
ശര്‍റുമാകുന്നു. (ഇമാമിന്‍റെ ഖിറാഅത്ത് കേള്‍ക്കാനും അദ്ദേഹത്തിന്‍റെ സ്ഥിതിഗതികള്‍
നേരില്‍ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്‍റെയും മലക്കുകളുടെയും സ്വലാത്തിന്
അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില്‍ അവസാനത്തേതാണുത്തമം.
ആദ്യത്തേത് ശര്‍റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്‍മാരുമായുള്ള
സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്‍സഫ്ഫുകളില്‍ നില്‍ക്കലാകുന്നു)
-
അബുസഈദി()ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) ഒരികകല്‍ അവിടുത്തെ സനതതസഹചാരികള്‍ സഫ്ഫുകളില്‍ പിന്തിനില്‍ക്കുന്നത് കാണാനിടയായി.
അന്നേരം നബി(സ) അവരോട് പറഞ്ഞു. നിങ്ങള്‍ മുന്തുകയും എന്നോട് തുടരുകയും ചെയ്യണം.
നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളോടും തുടരട്ടെ. (നിങ്ങളുടെ പ്രവര്‍ത്തനങ്ങളും
ചലനങ്ങളും അവര്‍ കണ്ടു മനസ്സിലാക്കട്ടെ) ചില ആളുകള്‍ അണികളില്‍ പിന്തിക്കൊണ്ടിരിക്കും.
അവസാനം അല്ലാഹു അവരെ അനുഗ്രഹത്തില്‍ നിന്ന് പിന്തിക്കും. (മുസ്ലിം)
-
ബറാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) ഞങ്ങളുടെ നെഞ്ചുകളും ചുമലുകളും ശരിയാക്കി ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗം
വരെ സഫ്ഫുകള്‍ക്കിടയിലൂടെ നടന്നുകൊണ്ടു പറഞ്ഞിരുന്നു. നിങ്ങള്‍ ഛിന്നഭിന്നമാകരുത്.
(ചിലര്‍ മുന്തിയും മറ്റുചിലര്‍ പിന്തിയും നില്‍ക്കരുത്) അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ
ഹൃദയങ്ങള്‍ വിഭിന്നമാകും. മാത്രമല്ല, അവിടുന്ന് പറയാറുണ്ട്: നിശ്ചയം, അല്ലാഹു
ആദ്യസഫ്ഫുകളുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
(അബൂദാവൂദ്)
-
ഇബ്‌നുമറി(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍ (സ) ശഠിച്ചുപറഞ്ഞു: നിങ്ങള്‍ അണി ശരിയാക്കുകയും ചുമലുകള്‍ നേരെയാക്കുകയും
വിടവുകള്‍ അടയ്ക്കുകയും നിങ്ങളുടെ സഹോദരന്‍മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും
ചെയ്യുക. (സഫ്ഫുകളില്‍ അണിനിരക്കുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങള്‍ മര്‍ക്കടമുഷ്ടി
കൈവെടിയണം) പിശാചിന് നിങ്ങള്‍ വിടവുകളുപേക്ഷിച്ചിടരുത്. (തിങ്ങിനില്‍ക്കേണ്ടതാണ്)
അണി ചേര്‍ക്കുന്നവനെ അല്ലാഹു ചേര്‍ക്കുകയും അണി മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും
ചെയ്യട്ടെ. ! (അബൂദാവൂദ്)
-
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: നിങ്ങള്‍ അണികള്‍ ചേര്‍ക്കണം (വിടവുണ്ടാക്കരുത്. ഏകദേശം 3 മുഴം മാത്രം
അകലെ) അവയ്ക്കിടയില്‍ ചേര്‍ന്ന് നില്‍ക്കുകയും പിരടികള്‍ സമമാക്കുകയും ചെയ്യേണ്ടതാണ്.
എന്‍റെ ആത്മാവ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെക്കൊണ്ട് സത്യം! നിശ്ചയം അണികളുടെ
ഇടയില്‍ കറുത്ത ആട്ടിന്‍കുട്ടികളെപ്പോലെ പിശാച് കടന്നുവരുന്നത് ഞാന്‍ കാണുന്നുണ്ട്.
(അബൂദാവൂദ്)
-
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: നിങ്ങള്‍ മുമ്പിലുള്ള സഫ്ഫുകളെ (ആദ്യമാദ്യം) പൂര്‍ത്തീകരിക്കുക. വല്ല
അപൂര്‍ണ്ണതയുമുണ്ടെങ്കില്‍ അത് അവസാനത്തെ അണിയിലായിക്കൊള്ളട്ടെ. (അബൂദാവൂദ്)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: നിശ്ചയം, അല്ലാഹു അണികളില്‍ നിന്ന് വലതുഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം
ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്)
-
ബറാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്താകാന്‍ ഞങ്ങളിഷ്ടപ്പെട്ടിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ക്കഭിമുഖമായി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. നാഥാ! പുനരുത്ഥാനദിവസം
അതല്ലെങ്കില്‍ നിന്‍റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന ദിവസം നിന്‍റെ ശിക്ഷയെക്കുറിച്ച്
ഞങ്ങളെ നീ കാക്കേണമേ. (മുസ്ലിം)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ ഇമാമിനെ നടുവിലാക്കുകയും വിടവുകള്‍ നികത്തുകയും ചെയ്യുക!
(അബൂദാവൂദ്)
-
റംല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറയുന്നത് ഞാന്‍ കേട്ടു. എല്ലാ ദിവസവും ഫര്‍ളിനുപുറമെ പന്ത്രണ്ടു റക്‌അത്ത്
സുന്നത്ത് നമസ്കരിക്കുന്ന ഓരോ മുസ്ലിമിനും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഓരോ ഭവനമുണ്ടാക്കാതിരിക്കുകയില്ല.
(മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ)
പറഞ്ഞു: സുബ്ഹിന്‍റെ രണ്ടു റക്‌അത്ത് ഇഹലോകത്തേക്കാളും അതിലുള്ളതിനെക്കാളും ഗുണകരമായതാണ്.
(മുസ്ലിം)
-
ബിലാലി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം
ഒരിക്കല്‍ സുബ്ഹി നമസ്കാരം ഓര്‍മ്മപ്പെടുത്താന്‍ റസൂല്‍ (സ)യുടെ അടുക്കല്‍ ചെന്നു.
അപ്പോള്‍ നല്ലവണ്ണം പുലരുന്നതുവരെ ബിലാലി(റ)നോട് ഏതോ കാര്യം ചോദിച്ചുകൊണ്ട് ആയിശ(റ)
അദ്ദേഹത്തെ ജോലിയിലാക്കി. അങ്ങനെ ബിലാല്‍ (റ) പെട്ടെന്ന് എഴുന്നേറ്റു കൊണ്ട്
നമസ്കാരസമയം നബി(സ)യെ അറിയിച്ചു. വീണ്ടും വീണ്ടും അദ്ദേഹം അറിയിച്ചെങ്കിലും റസൂല്‍
(സ) പുറപ്പെടുകയുണ്ടായില്ല. പിന്നീട് പുറപ്പെട്ട് ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചപ്പോള്‍
ബിലാല്‍ (റ) പറഞ്ഞു: ആയിശ(റ) ഒരു കാര്യം ചോദിച്ച് നേരം പുലരുന്നതുവരെ വൈകിച്ചതാണ്.
അവിടുന്ന് പറഞ്ഞു: ഞാന്‍ സുബ്ഹിന്‍റെ രണ്ടു റക്‌അത്ത് നമസ്കരിക്കുകയായിരുന്നു.
(അതുകൊണ്ടാണ് പുറപ്പെടാന്‍ വൈകിയത്) ബിലാല്‍ (റ) പറഞ്ഞു: പ്രവാചകരെ! അങ്ങ് (നമസ്കരിക്കാതെ)
നേരം വെളുപ്പിച്ചല്ലോ. നബി(സ) പറഞ്ഞു: ഇതില്‍ കൂടുതല്‍ നേരം പുലര്‍ന്നാലും ഭംഗിയായിത്തന്നെ
ഞാന്‍ അവ രണ്ടുംനമസ്കരിക്കും. (അബൂദാവൂദ്)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: ഇശാഅ്
നമസ്കാരം കഴിഞ്ഞ് സുബ്ഹി നമസ്കാരത്തില്‍ പ്രവേശിക്കുന്നതിനിടയില്‍ നബി(സ) 11 റക്‌അത്ത്
സുന്നത്ത് നമസ്കരിച്ചിരുന്നു. എല്ലാ ഈരണ്ട് റക്‌അത്തുകള്‍ക്കിടയിലും അവിടുന്ന്
സലാം വീട്ടും. ഒരു റക്‌അത്തുകൊണ്ട് ആ നമസ്കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക്
വിളിക്കുന്നവന്‍ സുബ്ഹി ബാങ്കില്‍ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും
(നമസ്കാരസമയം അറിയിക്കാന്‍വേണ്ടി) നബി(സ)യുടെ അടുത്ത് മുഅദ്ദിന്‍ ചെല്ലുകയും ചെയ്താല്‍
അവിടുന്ന് എഴുന്നേറ്റ് ലഘുവായി രണ്ട് റക്‌അത്ത് നമസ്കരിക്കും. എന്നിട്ട് ഇഖാമത്ത്
കൊടുക്കുവാന്‍വേണ്ടി മുഅദ്ദിന്‍ വരുന്നതുവരെ അവിടുന്ന് വലതുഭാഗത്ത് ചരിഞ്ഞുകിടക്കും.
(മുസ്ലിം). (സുബ്ഹിയുടെ സുന്നത്ത് നമസ്കരിച്ചുകഴിഞ്ഞാല്‍ അല്‍പം ചരിഞ്ഞുകിടക്കല്‍
സുന്നത്തുണ്ട്)
-
അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: നിങ്ങളാരെങ്കിലും സുബ്ഹിന്‍റെ രണ്ട് റക്‌അത്ത് നമസ്കരിച്ചാല്‍
തന്‍റെ വലതുഭാഗത്ത് ചരിഞ്ഞുകിടന്നുകൊള്ളട്ടെ! (അബൂദാവൂദ്, തിര്‍മിദി)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ)
എന്‍റെ വീട്ടില്‍ വെച്ച് ളുഹറിന്‍റെ മുമ്പ് നാലു റക്‌അത്ത് നമസ്കരിച്ചിരുന്നു.
പിന്നീട് ���വിടുന്ന് പുറത്തുപോയി ജനങ്ങള്‍ക��ക് ഇമാമായി നമസ്കരിക്കും. അതിനുശേഷം
വീട്ടില്‍ മടങ്ങിവന്ന് രണ്ട് റക്‌അത്ത് സുന്നത്ത് നമസ്കരിക്കാറുണ്ട്. അപ്രകാരം
തന്നെ അവിടുന്ന് മഗ്‌രിബിന് ഇമാമായി നമസ്കരിച്ചതിനുശേഷം എന്‍റെ വീട്ടില്‍ തിരിച്ചുവന്ന്
രണ്ട് റക്‌അത്ത് നമസ്കരിക്കും. ജനങ്ങള്‍ക്ക് ഇമാമായി ഇശാ നമസ്കരിച്ചതിനുശേഷവും
വീട്ടില്‍വന്ന് രണ്ട് റക്‌അത്ത് നമസ്കരിച്ചിരുന്നു. (മുസ്ലിം)
-
ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: ളുഹറിന്‍റെ മുമ്പ് നാല് റക്‌അത്തും അതിനുശേഷം നാലു റക്‌അത്തും
പതിവായി അനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തിന് ഹറാമാക്കുന്നതാണ്. (അതില്‍ ശാശ്വതമാകേണ്ടി
വരില്ല) (അബൂദാവൂദ്, തിര്‍മിദി)
-
അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം:
സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയതിനുശേഷം ളുഹറിനുമുമ്പായി റസൂല്‍ (സ)
നാലു റക്‌അത്ത് നമസ്കരിച്ചിരുന്നു. ഒരിക്കല്‍ അവടുന്ന് പറഞ്ഞു. വാനലോകത്തിന്‍റെ
കവാടങ്ങള്‍ തുറക്കപ്പടുന്ന ഒരു സമയമാണത്. അതുകൊണ്ട് ആ സമയത്ത് എന്‍റെ ഏതെങ്കിലും
സ്വാലിഹായ അമല്‍ ഉയര്‍ത്തപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. (തിര്‍മിദി) (സ്വാലിഹായ
അമലുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാകുന്നു)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: ളുഹറിനുമുമ്പ്
നാല് റക്‌അത്ത് നമസ്കരിക്കാന്‍ നബി(സ)ക്ക് സൌകര്യപ്പെട്ടിട്ടില്ലെങ്കില്‍ അതിനുശേഷം
നാലു റക്‌അത്ത് നമസ്കരിച്ചിരുന്നു. (തിര്‍മിദി)
-
അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ)
അസറിനുമുമ്പ് നാല് റക്‌അത്ത് നമസ്കരിച്ചിരുന്നു. അവര്‍ക്കിടയില്‍ (രണ്ട് റക്‌അത്തിനുശേഷം)
മുക്കര്‍റബായ മലക്കുകള്‍ക്കും അവരെ അനുധാവനം ചെയ്ത മുസ്ളീംകള്‍ക്കും മുഅ്മിനുകള്‍ക്കും
സലാം ചൊല്ലുമായിരുന്നു. (തിര്‍മിദി) (ഇടയില്‍ സലാം ചൊല്ലി ഈരണ്ട് റക്‌അത്തായി
കൊണ്ടാണ് നമസ്കരിച്ചിരുന്നത്)
-
ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം:
നബി(സ) ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു; അസറിമുമുമ്പ് നാല് റക്‌അത്ത് നമസ്കരിക്കുന്ന
മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ! (അബൂദാവൂദ്, തിര്‍മിദി)
-
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ)യുടെ കാലഘട്ടത്തില്‍ സൂര്യാസ്തമനത്തിന് ശേഷം മഗ്‌രിബ് നമസ്കാരത്തിനുമുമ്പ്
രണ്ട് റക്‌അത്ത് ഞങ്ങള്‍ നമസ്കരിച്ചിരുന്നു. ചോദിക്കപ്പെട്ടു. നബി(സ) അത് നമസ്കരിച്ചിരുന്നുവോ?
റാവി പറഞ്ഞു ഞങ്ങളത് നമസ്കരിക്കുന്നതായിട്ട് നബി ഞങ്ങളെ കണ്ടിരുന്നു. അപ്പോള്‍
അവിടുന്ന് ഞങ്ങളോട് നിരോധിക്കുകയോ കല്‍പിക്കുകയോ ചെയ്തിട്ടില്ല. (മുസ്ലിം)
-
അനസി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങള്‍
മദീനയിലായിരിക്കുമ്പോള്‍ മഗ്‌രിബ് നമസ്കാരത്തിന് മുഅദ്ദിന്‍ ബാങ്കുകൊടുത്താല്‍
അവര്‍ തൂണുകളുടെ അടുത്തേക്ക് ഓടിച്ചെന്ന് രണ്ട് റക്‌അത്ത് നമസ്കരിക്കുമായിരുന്നു.
ഒരു വിദേശി പള്ളിയില്‍ വന്ന് കടന്നാല്‍ മഗ്‌രിബ് നമസ്കരിക്കുകയാണെന്ന് വിചാരിക്കും.
നമസ്കരിക്കുന്നവരുടെ സംഖ്യ കൂടുതലായതുകൊണ്ടാണ്‍അങ്ങനെ വിചാരിക്കുവാനിടയാകുന്നത്.
(മുസ്ലിം)
-
അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു. നിങ്ങളാരെങ്കിലും ജൂമുഅ നമസ്കരിച്ചാല്‍ അതിനുശേഷം അവന്‍ നാല്
റക്‌അത്ത് സുന്നത്ത് നമസ്കരിച്ചുകൊള്ളട്ടെ. ! (മുസ്ലിം)
-
ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം:
തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത് നമസ്കരിക്കാറില്ല.
സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച് രണ്ട് റക്‌അത്ത് നമസ്കരിക്കാറുണ്ട്.
(മുസ്ലിം)
-
ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) അരുള്‍ ചെയ്തു: നിങ്ങളാരെങ്കിലും പള്ളിയില്‍വെച്ച് നമസ്കാരം നിര്‍വ്വഹിക്കുന്നുവെങ്കില്‍
തന്‍റെ നമസ്കാരത്തില്‍ നിന്ന് ഒരോഹരി അവന്‍റെ ഭവനത്തിനും ആക്കിക്കൊള്ളട്ടെ! തന്‍റെ
നമസ്കാരം മൂലം നിസ്സംശയം അവണ്റ്റ ഭവനത്തില്‍ അല്ലാഹു അഭിവൃദ്ധി നല്‍കും. (മുസ്ലിം)
-
അംറി(റ)ല്‍ നിന്ന് നിവേദനം: അംറിനെ
ഒരിക്കല്‍ നാഫിഅ്(റ) സാഇബിന്‍റെ അടുത്തേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തില്‍ നിന്ന്
നമസ്കാരത്തില്‍വെച്ച് മുആവിയാ(റ) വിന് കാണാന്‍കഴിഞ്ഞ ഏതോ കാര്യത്തെ സംബന്ധിച്ച്
സാഇബിനോട് ചോദിച്ചറിയുവാന്‍ വേണ്ടിയായിരുന്നു പറഞ്ഞയച്ചത്. അങ്ങനെ ഞാന്‍ സാഇബിന്‍റെ
അടുത്തുചെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അതെ! ഞാന്‍ മുആവിയ(റ) യൊന്നിച്ച്
ഒരു മുറിയില്‍ ജുമുഅ നമസ്കരിച്ചു. ഇമാം സലാം വീട്ടിയപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്ന്
അവിടെവെച്ച് സുന്നത്ത് നമസ്കരിച്ചു. അദ്ദേഹം തന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചപ്പോള്‍
എണ്റ്റടുത്ത് ആളെ പറഞ്ഞയച്ചുകൊണ്ട് പറഞ്ഞു: നീ ഈ ചെയ്തത് ആവര്‍ത്തിക്കരുത്.
ജുമുഅ നമസ്കരിച്ചാല്‍ സംസാരിക്കുകയോ സ്ഥലംവിടുകയോ ചെയ്യുന്നതുവരെ മറ്റൊരു നമസ്കാരം
അതിനോട് നീ ചേര്‍ക്കരുത്. നിശ്ചയം സംസാരിക്കുകയോ സ്ഥലം വിടുകയോ ചെയ്യാതെ തുടര്‍ന്ന്
നമസ്കരിക്കരുതെന്ന് റസൂല്‍ (സ) നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട്. (മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) നാല് റക്‌അത്ത് ളുഹാ നമസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്നുദ്ദേശിക്കുന്നത്ര
റക്‌അത്തുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. (മുസ്ലിം)
-
സൈദുബ്‌നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം:
(ആദ്യ സമയത്ത്) ളുഹാ നമസ്കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാതെ
സമയത്ത് നമസ്കരിക്കലാണ് ഏറ്റവും ഉത്തമമെന്ന് അവര്‍ക്കറിഞ്ഞുകൂടെ? നിശ്ചയം, റസൂല്‍
(സ) പറഞ്ഞിട്ടുണ്ട്. അവ്വാബീങ്ങളുടെ (പാപങ്ങളില്‍ നിന്ന് സദാപശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ)
(ളുഹാ) നമസ്കാരം ഒട്ടകക്കുഞ്ഞുങ്ങള്‍ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊള്ളുന്ന സമയമത്രെ.
! (മുസ്ലിം)
-
സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍
മക്കയില്‍ നിന്ന് മദീന ലക്ഷ്യംവെച്ചുകൊണ്ട് നബി(സ) യോടൊപ്പം യാത്ര തിരിച്ചു.
അങ്ങനെ ഞങ്ങള്‍ (മക്കയോടടുത്ത) അസ്‌വസാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ) അവിടെ
ഇറങ്ങി. ഇരുകരങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഒരു മണിക്കൂറ്‍ സമയം അല്ലാഹുവിനോട്
പ്രാര്‍ത്ഥിച്ചു. പിന്നീട് അവിടുന്ന് സാജിദായിക്കൊണ്ട് വീണു. പിന്നെയും സാജിദായി
വീണു, മൂന്നു പ്രാവശ്യം ഇതാവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ഞാന്‍ എന്‍റെ
റബ്ബിനോട് ദുആ ഇരക്കുകയും പ്രജകള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും ചെയ്യുകയായിരുന്നു.
അങ്ങനെ എന്‍റെ പ്രജകളില്‍ മൂന്നിലൊരു ഭാഗത്തെ (സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍
) എനിക്ക് അനുവാദം നല്‍കി. അതിനു നന്ദിയായിക്കൊണ്ട് ഞാന്‍ സാജിദായി വീണു. അതിനുശേഷം
ഞാന്‍ തലയുയര്‍ത്തി വീണ്ടും പ്രജകള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്തു. അപ്പോഴും മൂന്നിലൊരു
ഭാഗം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ എനിക്ക് അനുമതി നല്‍കി. പിന്നെയും നന്ദിയായി
ഞാന്‍ സുജൂദില്‍ വീഴുകയുണ്ടായി. അതില്‍നിന്നു തലയുയര്‍ത്തി വീണ്ടും പ്രജകളുടെ കാര്യത്തില്‍
ഞാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ ബാക്കിയുള്ള മൂന്നിലൊന്നും എനിക്കനുവദിച്ചു. തുടര്‍ന്ന്
മൂന്നാം പ്രാവശ്യവും ശുക്‌റായിക്കൊണ്ട് സുജൂദില്‍ വീണു. (അബൂദാവൂദ്)
-
അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം:
നബി(സ) അരുള്‍ ചെയ്തു: ജനങ്ങളെ! നിങ്ങള്‍ സലാം വ്യാപിപ്പിക്കുകയും ആഹാരം നല്‍കുകയും
ജനങ്ങള്‍ രാത്രി നിദ്രയിലാണ്ടു കഴിയുന്നസമയം നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍
സുരക്ഷിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും. (തിര്‍മിദി)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: റമസാനിലേതല്ലാത്തനോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ
മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനുശേഷം നമസ്കാരങ്ങളില്‍വെച്ച്
ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. (മുസ്ലിം)
-
ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍
റസൂല്‍ (സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്?
അവിടുന്ന് ഉത്തരം നല്‍കി: നിറുത്തം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്ന നമസ്കാരമാണത്.
(മുസ്ലിം)
-
ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, രാത്രിയില്‍ ഒരു (്രത്യേക) സമയമുണ്്.
ഇഹപരകാര്യങ്ങളില്‍ നന്‍മ ചോദിച്ചുകൊണ്ട് ഒരു മുസ്ലിമും അതുമായി എത്തിമുട്ടുകയില്ല-അല്ലാഹു
അവനത് നല്‍കിയിട്ടല്ലാതെ. എല്ലാ രാത്രിയിലും ഇങ്ങനെതന്നെയാണ്. (മുസ്ലിം) (ഒരു
രാത്രിയിലെ മാത്രം പ്രത്യേകതയല്ല)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
നബി(സ) പറഞ്ഞു: നിങ്ങളാരെങ്കിലും രാത്രിനമസ്കരിക്കുന്ന പക്ഷം ലഘുവായ രണ്ട് റക്‌അത്ത്
കൊണ്ട് നമസ്കാരം ആരംഭിച്ചുകൊള്ളുക. (മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ)
രാത്രിയില്‍ എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ ലഘുവായ രണ്ട് റക്‌അത്തുകൊണ്ടാണ്
നമസ്കാരം ആരംഭിച്ചിരുന്നത്. (മുസ്ലിം)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: രാത്രിയില്‍ എഴുന്നേറ്റു നമസ്കരിച്ചവനേയും ഭാര്യയെ വിളിച്ചുണര്‍ത്തി,
അവള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ മുഖത്ത് വെള്ളംകുടഞ്ഞു എഴുന്നേല്‍പ്പിച്ചവനേയും,
അല്ലാഹു അനുഗ്രഹിക്കട്ടെ! അപ്രകാരംതന്നെ രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും ഭര്‍ത്താവിനെ
വിളിച്ചുണര്‍ത്തി അയാള്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുഖത്ത് വെള്ളം
കുടഞ്ഞ് എഴുന്നേല്‍പ്പിക്കുകയും ചെയ്തവളേയും അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്നും അബുസഈദി(റ)ല്‍നിന്നും
നിവേദനം: റസൂല്‍ (സ) പറഞ്ഞു; ഒരാള്‍ രാത്രിയില്‍ തന്‍റെ സഹധര്‍മ്മിണിയെ വിളിച്ചുണര്‍ത്തി.
എന്നിട്ട് അവരിരുവരും (ജമാഅത്തായോ ഒറ്റക്കോ) രണ്ടു റക്‌അത്ത് നമസ്കരിച്ചു. എങ്കില്‍
സ്മരിക്കുന്നവര്‍ക്കിടയില്‍ അവരെപ്പറ്റി എഴുതപ്പെടുന്നതാണ്. (അബൂദാവൂദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
നിങ്ങളാരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതാന്‍ നാവില്‍
പ്രയാസം നേരിടുകയും പറയുന്നത് ഗ്രഹിക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ഉറങ്ങിക്കൊള്ളുക.
(മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: മറ്റേത്
മാസങ്ങളിലുമില്ലാത്ത പരിശ്രമമാണ് റമസാനില്‍ റസൂല്‍ (സ) ചെയ്യാറ്. അപ്രകാരം മറ്റേത്
ദിവസങ്ങളിലുമില്ലാത്ത പരിശ്രമം റമസാന്‍റെ അവസാനത്തെ പത്തില്‍ അവിടുന്ന് ചെയ്യാറുണ്ട്.
(മുസ്ലിം)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍
പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദൃ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ്
പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്.
മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!.
(മുസ്ലിം)
-
അബൂമസ്‌ഊദുല്‍ അന്‍സാരി(റ) നിവേദനം:
അദ്ദേഹം ഒരിക്കല്‍ മുഗീറത്തുബ്‌നുശുഅ്ബയുടെ അടുക്കല്‍ പ്രവേശിച്ചു. മുഗീറത്തു ഇറാഖിലായിരുന്നു.
അദ്ദേഹം ഒരു ദിവസം നമസ്കാരം അല്‍പം പിന്തിച്ചു. അതറിഞ്ഞപ്പോള്‍ അബൂമസ്‌ഊദ്(റ)
പറഞ്ഞു. മുഗീറ! ഇതെന്താണ്? ജിബ്‌രീല്‍ ഒരു ദിവസം വരികയും എന്നിട്ടു നമസ്ക്കരിക്കുകയും
അതനുസരിച്ച് നബി(സ) നമസ്ക്കരിക്കുകയും പിന്നീട് (മറ്റൊരു സന്ദര്‍ഭത്തിലും) ജിബ്‌രീല്‍
നമസ്ക്കരിക്കുകയും അതനുസരിച്ച് നബി(സ)യും നമസ്ക്കരിക്കുകയും പിന്നീട് (മറ്റൊരു
നമസ്കാര സമയത്ത്) ജീബ്‌രില്‍ നമസ്ക്കരിക്കുകയും അതനുസരിച്ച് തിരുമേനി(സ) നമസ്ക്കരിക്കുകയും
അനന്തരം (വേറൊരുനമസ്കാര സമയത്ത്) ജിബ്‌രീല്‍ നമസ്ക്കരിക്കുകയും അതനുസരിച്ച് തിരുമേനി(സ)
നമസ്ക്കരിക്കുകയും ചെയ്തതും ഒടുവില്‍ ഇങ്ങനെ ചെയ്യാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്
എന്ന് ജിബ്‌രീല്‍ പറഞ്ഞതും നിങ്ങള്‍ അറിഞ്ഞിട്ടില്ലേ? എന്ന് അബൂമസ്‌ഊദ് ചോദിച്ചു.
ഉമറുബ്‌നു അബ്ദില്‍ അസീസ് ഒരിക്കല്‍ നമസ്കാരം അല്‍പം പിന്തിച്ചപ്പോള്‍ ഈ സംഭവം
ഉര്‍വത്തു:(റ) അദ്ദേഹത്തോടു പറഞ്ഞു: അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: ഉര്‍വ്വാ! താങ്കള്‍
പറയുന്നത് ശരിക്കും മനസ്സിലാക്കുക. ജിബ്‌രീല്‍ നബി(സ)ക്ക് നമസ്കാരസമയത്ത് ഇമാമത്ത്
നില്‍ക്കുകയോ? അപ്പോള്‍ ഉര്‍വ്വത്തു:(റ) പറഞ്ഞു: ഇപ്രകാരം അബൂമസ്‌ഊദില്‍ നിന്ന്
മകന്‍ ബഷീര്‍ ഉദ്ധരിക്കുന്നുണ്ട്. ആയിശ:(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്കരിക്കുമ്പോള്‍
സൂര്യന്‍ അവരുടെ മുറിയില്‍ തന്നെയായിരിക്കും. അഥവാ നിഴല്‍ ആകുന���നതിന് മുമ്പായി.
(ബുഖാരി. 1. 10. 500)
-
ജറീര്‍ (റ) നിവേദനം: നമസ്കാരം നിലനിര്‍ത്തുവാനും,
സകാത്തുനല്‍കുവാനും, എല്ലാമുസ്ളീംകള്‍ക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക്
ഞാന്‍ ബൈഅത്ത് (പ്രതിഞ്ജാ ഉടമ്പടി) ചെയ്യുകയുണ്ടായി. (ബുഖാരി. 1. 10. 502)
-
ഇബ്‌നുമസ്‌ഊദ്(റ) നിവേദനം: ഒരു മനുഷ്യന്‍
ഒരിക്കല്‍ ഒരു സ്ത്രീയെ പിടിച്ചു ചുംബിച്ചു. അനന്തരം അയാള്‍ തിരുമേനി(സ)യുടെ അടുക്കല്‍
വന്നിട്ട് സംഭവത്തെക്കുറിച്ച് തിരുമേനി(സ) യോട് പറഞ്ഞു. അന്നേരമാണ് പകലിന്‍റെ
രണ്ടറ്റങ്ങളിലും രാവിന്‍റെ ആദ്യദശകളിലും നീ നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുക,
നന്‍മകള്‍ തിന്‍മകളെ മായ്ച്ചുകളയും എന്ന ഖൂര്‍ആന്‍ വാക്യം അവതരിപ്പിച്ചത് അന്നേരം
അയാള്‍ ചോദിച്ചു: ദൈവദൂതരേ, ഇത് എനിക്ക് മാത്രമുള്ളതാണോ? തിരുമേനി(സ) അരുളി:
അല്ല എന്‍റെ മുഴുവന്‍ സമുദായത്തിനുമുള്ളതാണ്. (ബുഖാരി. 1. 10. 504)
-
അബ്ദുല്ല(റ) നിവേദനം: പ്വര്‍ത്തനങ്ങളില്‍
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് തിരുമേനി(സ) യോട് ഞാന്‍ ചോിച്ചു.
തിരുമേന(സ) അരുളി: സമയത്ത് നമസ്കരിക്കുന്നത് തന്നെ. പിന്നീട് ഏതെന്ന് ഞാന്‍
ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ . പിന്നീട്
ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ്
ചെയ്യല്‍ . അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട് അരുളിയതാണ്.
തിരുമേനി(സ) യോട് ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക്
വര്‍ദ്ധനവ് നല്‍കുമായിരുന്നു. (ബുഖാരി. 1. 10. 505)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളൊന്നു സങ്കല്‍പിച്ചു നോക്കുക. നിങ്ങളില്‍ ഒരാളുടെ വാതിലിനു മുമ്പില്‍
ഒരു നദിയുണ്ട്. ആ നദിയില്‍ അവന്‍ എല്ലാ ദിവസവും അഞ്ചു പ്രാവശ്യം കുളിക്കും. നീ
എന്തു പറയുന്നു. പിന്നീടവന്‍റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അവര്‍
പറഞ്ഞു. അവശേഷിക്കുകയില്ല. അന്നേരം തിരുമേനി(സ) അരുളി: അഞ്ചു നേരത്തെ നമസ്കാരത്തിന്‍റെ
സ്ഥിതി ഇങ്ങനെ തന്നെയാണ്. ആ നമസ്കാരങ്ങള്‍ മുഖേന മനുഷ്യന്‍റെ തെറ്റുകളെല്ലാം അല്ലാഹു
മായ്ച്ച്കളയും. (ബുഖാരി. 1. 10. 506)
-
അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു:
തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന ഒന്നുംതന്നെ ഇന്ന് (അതിന്‍റെ ശരിയായ രൂപത്തില്‍
) ഞാന്‍ കാണുന്നില്ല. നമസ്കാരമില്ലേ? എന്ന് അപ്പോള്‍ പറയപ്പെട്ടു. ഉടനെ അനസ്(റ)
പറഞ്ഞു. അതില്‍ നിങ്ങള്‍ സ്വയം നിര്‍മ്മിച്ചതെല്ലാം നിര്‍മ്മിച്ചില്ലേ. (ബുഖാരി.
1. 10. 508)
-
സുഹ്‌രി(റ) നിവേദനം: അനസ്(റ) ദിമശ്ഖില്‍
താമസിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു.
അപ്പോള്‍ അദ്ദേഹം കരയുകയാണ്. ഞാന്‍ ചോദിച്ചു: എന്താണ് താങ്കളെ കരയിക്കുന്നത്?
അദ്ദേഹം പറഞ്ഞു. നബി(സ)യുടെ കാലത്ത് ഞാന്‍ മനസ്സിലാക്കിയിരുന്ന യാതൊന്നും ഇന്ന്
ഞാന്‍ കാണുന്നില്ല. നമസ്കാരമല്ലാതെ. എന്നാല്‍ ഈ നമസ്കാരവും (സമയം) പാഴാക്കപ്പെടുന്നു.
(ബുഖാരി. 1. 10. 507)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങള്‍ സുജൂദില്‍ മര്യാദയും മിതത്വവും പാലിക്കുക. നായയെപ്പോലെ കൈകള്‍ ഭൂമിയില്‍
പരത്തി ഇട്ടുകൊണ്ട് സുജൂദ് ചെയ്യരുത്. തുപ്പുകയാണെങ്കില്‍ വലതുഭാഗത്തേക്കും
മുമ്പിലേക്കും തുപ്പരുത്. കാരണം അവന്‍ തന്‍റെ രക്ഷിതാവിനോട് ഗൂഢ സംഭാഷണം നടത്തുകയാണ്.
(ബുഖാരി. 1. 10. 508)
-
അബൂഹുറൈറ(റ) യും ഇബ്‌നുഉമര്‍ (റ) യും
നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ചൂട് കഠിനമായാല്‍ അതിന് ശാന്തത വന്ന
ശേഷം നിങ്ങള്‍ നമസ്കാരം നിര്‍വ്വഹിക്കുക. നിശ്ചയം ചൂടിന്‍റെ കാഠിന്യം നരകം ആളിക്കത്തിയിട്ടുണ്ടാകുന്ന
ഉഷ്ണം പോലെയാണ്. (ബുഖാരി. 1. 10. 510)
-
അബൂദറ്‌ര്(റ) നിവേദനം: അദ്ദേഹം പറയുന്നു:
ഒരു ദിവസം നബി(സ)യുടെ ബാങ്ക് വിളിക്കുന്നവന്‍ ളുഹര്‍ ബാങ്കു വിളിച്ചു. അപ്പോള്‍
നബി(സ) പറഞ്ഞു: നീതണുപ്പിക്കുക, നീതണുപ്പിക്കുക. അല്ലെങ്കില്‍ നബി(സ) പറഞ്ഞത്
നീ അല്‍പം കാത്തുനില്‍ക്കുക, കാത്തു നില്‍ക്കുക എന്നാണ്. എന്നിട്ട് നബി(സ) അരുളി.
കഠിനചൂട് നരകം കത്തി ജ്വലിക്കുന്നതില്‍ നിന്നുണ്ടാകുന്നതുപോലെയാണ്. അതുകൊണ്ട്
ചൂട് കഠിനമായാല്‍ നിങ്ങള്‍ നമസ്കാരം അല്‍പം പിന്തിക്കുക. നിവേദകന്‍ പറയുന്നു.
കുന്നുകള്‍ക്ക് നിഴലുകള്‍ ഉണ്ടായതായി ഞങ്ങള്‍ കാണുന്നതുവരെ നബി(സ) പിന്തിപ്പിച്ചിരുന്നു.
(ബുഖാരി. 1. 10. 511)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഒരിക്കല്‍ നരകം: രക്ഷിതാവേ! എന്‍റെ ചിലഭാഗം മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു
എന്ന് പറഞ്ഞുകൊണ്ട് ആവലാതിപ്പെട്ടു. അപ്പോള്‍ അവന്‍ അതിന് ശൈത്യകാലത്തും ഉഷ്ണകാല്‍ത്തും
ഓരോ ശ്വാസം വിടുവാന്‍ അനുമതി നല്‍കി. അതാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന കഠിനചൂടും
കഠിനതണുപ്പും. (ബുഖാരി. 1. 10. 512)
-
അബൂദറ്‌ര്(റ) നിവേദനം: ഞങ്ങളൊരിക്കല്‍
തിരുമേനി(സ) യോടോപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ബാങ്ക് കൊടുക്കുന്ന ആള്‍
ളുഹര്‍ നമസ്കാരത്തിനുവേണ്ടി ബാങ്ക് കൊടുക്കാനൊരുങ്ങി. അന്നേരം തിരുമേനി(സ) അരുളി:
ചൂട് ശമിപ്പിക്കാന്‍ നീ അല്‍പം കാക്കുക. കുറച്ച്കഴിഞ്ഞ ശേഷം വീണ്ടും അദ്ദേഹം ബാങ്ക്
കൊടുക്കാനൊരുങ്ങി. അപ്പോഴും ചൂട് ശമിപ്പിക്കാന്‍ അല്‍പം കാത്തിരിക്കുകയെന്ന്
വീണ്ടും തിരുമേനി(സ) അരുളി. അങ്ങനെ നമസ്കാരം താമസിപ്പിച്ചിട്ട് മേടുകളുടെ നിഴലുകള്‍
കാണാന്‍ തുടങ്ങി. ശേഷം നബി(സ) അരുളി: നിശ്ചയം ചൂടിന്‍റെ കാഠിന്യം നരകത്തിലെ ഉഷ്ണം
പോലെയാണ് അതിനാല്‍ ചൂട് കഠിനമാകയാല്‍ നിങ്ങള്‍ ളുഹ്‌റിനെ തണുപ്പിക്കുക. (ബുഖാരി.
1. 10. 514)
-
അബൂബര്‍സ(റ) നിവേദനം: തിരുമേനി(സ)
സുബഹ് നമസ്കരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സദസ്സിലുള്ളവരെ തിരിച്ചറിയാന്‍
കഴിയുന്ന വിധം വെളിച്ചമുണ്ടായിരുന്നു. സുബ്ഹിനമസ്കാരത്തില്‍ 60 മുതല്‍ 100 വരെ
ഖൂര്‍ആന്‍ വാക്യങ്ങള്‍ തിരുമേനി(സ) ഓതാറുണ്ടായിരുന്നു. സൂര്യന്‍ ആകാശ മധ്യത്തില്‍
നിന്ന് തെറ്റിയ അവസരത്തിലാണ് തിരുമേനി ളുഹ്‌റ് നമസ്കരിച്ചിരുന്നത്. മദീനയുടെ
ഒരറ്റത്ത് പോയി സൂര്യന്‍ അസ്തമിക്കും മുമ്പ് ഞങ്ങളില്‍ ഒരാള്‍ക്ക് തിരിച്ചെത്താന്‍
സൌകര്യപ്പെടുന്ന സമയത്താണ് തിരുമേനി(സ) അസര്‍ നമസ്കരിച്ചിരുന്നത്. മഗ്‌രിബിന്‍റെ
കാര്യത്തില്‍ അബൂബര്‍സ:(റ) പ്രസ്താവിച്ചത് ഞാന്‍ മറന്നുപോയി. ഇശാ നമസ്കാരം രാവിന്‍റെ
മൂന്നില്‍ ഒരു ഭാഗം കഴിയും വരേക്കും നീട്ടി വെക്കുന്നതില്‍ തിരുമേനി(സ) ദോഷമൊന്നും
ദര്‍ശിച്ചിരുന്നില്ല. രാവിന്‍റെ പകുതിവരെ നീട്ടി വെക്കുന്നതിലും ദോഷമൊന്നും കണ്ടിരുന്നില്ല
എന്നും പിന്നീട് അബൂബര്‍സ(റ) പറഞ്ഞു. (ബുഖാരി. 1. 10. 516)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ
പിന്നില്‍ നിന്നു കൊണ്ട് ളുഹര്‍ നമസ്കരിക്കുമ്പോള്‍ ചൂടിനെ തടുക്കുവാന്‍ വേണ്ടി
സുജൂദിന്‍റെ സന്ദര്‍ഭത്തില്‍ വസ്ത്രത്തില്‍ സുജൂദ് ചെയ്യാറുണ്ട്. (ബുഖാരി. 1.
10. 517)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
മദീനയില്‍ വെച്ച് ഏഴ് റക്ക്‌അത്തും എട്ട് റക്ക്‌അത്തും ഓരോ അവസരങ്ങളില്‍ നമസ്കരിച്ചിട്ടുണ്ട്.
അതായത് ളുഹ്‌റ് - അസര്‍ എന്നിവചേര്‍ത്ത് എട്ട് റക്‌അത്തും, മഗ്‌രിബ് - ഇശാ
എന്നിവ ചേര്‍ത്ത് ഏഴ് റക്‌അത്തും. അയ്യൂബ് ചോദിച്ചു: മഴ കാരണമായിരിക്കുമോ? അതെ,
അപ്രകാരമായി��ിക്കാം എന്നു അദ്ദേഹം മറുപടി നല്‍കി. (ബുഖാരി. 1. 10. 518)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) അസര്‍
നമസ്കരിക്കുമ്പോള്‍ സൂര്യന്‍ (വെയില്‍ ) അവരുടെ മുറിയില്‍ നിന്ന് പുറത്തുപോയിട്ടുണ്ടായിരിക്കുകയില്ല.
(ബുഖാരി. 1. 10. 519)
-
ആയിശ(റ) നിവേദനം: എന്‍റെ മുറിയില്‍
വെയില്‍ നിലനില്‍ക്കുമ്പോള്‍ അഥവാ നിഴല്‍ ആകുന്നതിന് മുമ്പായി നബി(സ) അസര്‍ നമസ്കരിക്കാറുണ്ടായിരുന്നു.
(ബുഖാരി. 1. 10. 520)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) അസര്‍
നമസ്കരിക്കുമ്പോള്‍ സൂര്യന്‍ എന്‍റെ മുറിയില്‍ ഉദിച്ചുകൊണ്ടിരിക്കും. നിഴല്‍ വ്യാപിച്ചിരിക്കുകയില്ല.
(ബുഖാരി. 1. 10. 521)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ അസര്‍ നമസ്കരിച്ചു
കഴിഞ്ഞ ശേഷം ബനൂഅമ്ര്‍ബനു ഔഫ് താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഒരാള്‍ പോകും.
അന്നേരം അവര്‍ അസര്‍ നമസ്കരിക്കുന്നതായി അയാള്‍ കാണും. (ബുഖാരി. 1. 10. 523)
-
അബൂഉമാമ:(റ) നിവേദനം: ഞങ്ങളൊരിക്കല്‍
ഉമറ്ര്‍ബ്‌നു അബ്ദുല്‍ അസീസിന്‍റെ കൂടെ ളുഹര്‍ നമസ്കരിച്ചശേഷം അനസ്(റ)ന്‍റ അടുക്കല്‍
പ്വേശിച്ചു. അപ്പോള്‍ അദ്ദേഹം അസര്‍ നമസ്കരിക്കുകയാണ്. ഉടനെ ചോദിച്ചു: എന്‍റെ
പിതൃവ്യാ! അങ്ങ് നമസ്കരിച്ച ഈ നമസ്ക്കാരം ഏതാണ്? അദ്ദേഹം പറഞ്ഞു: അസറാണ്. ഇതാണ്
ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ചിരുന്ന നമസ്കാരം (അതിന്‍റെ സമയം) (ബുഖാരി.
1. 10. 524)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അസര്‍
നമസ്കരിക്കും. സൂര്യന്‍ ഉയര്‍ന്ന് നില്‍ക്കുന്നതും ജീവനുള്ളതും ആയിരിക്കും. എന്നിട്ട്
നമസ്കാരത്തില്‍ നിന്ന് വിരമിച്ചശേഷം ഒരാള്‍ മേലെ മദീനയിലേക്ക് പോകും. അദ്ദേഹം
അവിടെ എത്തുമ്പോള്‍ സൂര്യന്‍ ആകാശത്ത് ഉയര്‍ന്ന് തന്നെ നില്‍ക്കും. മേലെ മദീനയുടെ
ചില ഭാഗങ്ങള്‍ മദീന കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് നാലു മെയില്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.
(ബുഖാരി. 1. 10. 525)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ അസര്‍ നമസ്കരിക്കും.
ശേഷം ഒരാള്‍ ഖൂബാഇലേക്ക് പുറപ്പെടും. അയാള്‍ അവിടെ ചെല്ലുമ്പോഴും സൂര്യന്‍ ഉയര്‍ന്ന്
നില്‍ക്കുന്നുണ്ടാവും. (ബുഖാരി. 1. 10. 526)
-
ഇബ്നുഉമര്‍ (റ) നിവേദനം: അസര്‍ നമസ്കാരം
നഷ്ടപ്പടുത്തുന്നവന്‍ തന്‍റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതുപോലെയാണ്.
(ബുഖാരി. 1. 10. 527)
-
അബൂമലീഹ് പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍
ഒരു മേഘമുള്ള ദിവസം യുദ്ധത്തിലായിക്കൊണ്ട് ബുറൈദ(റ)യുടെ കൂടെയായിരുന്നു. അപ്പോള്‍
അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അസര്‍ നമസ്കാരം വേഗം നിര്‍വഹിക്കുക. തിരുമേനി(സ) അരുളുകയുണ്ടായി.
വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്‍റെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോയി.
(ബുഖാരി. 1. 10. 528)
-
ജരീര്‍ (റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍
തിരുമേനി(സ) യോടൊപ്പം ഇരിക്കുമ്പോള്‍ ചന്ദ്രനെ നോക്കിക്കൊണ്ട് അവിടുന്ന് അരുളി:
ഈ ചന്ദ്രനെ നിങ്ങള്‍ കാണും പോലെ തന്നെ നിങ്ങളുടെ നാഥനെ നിങ്ങള്‍ അടുത്തുതന്നെ കാണും.
ആ കാഴ്ചയില്‍ നിങ്ങള്‍ക്ക് ഒരു അവ്യക്തതയുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് സൂര്യോദയത്തിന്
മുമ്പും സൂര്യാസ്തമനത്തിന് മുമ്പും ഉള്ള നമസ്കാരം നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക്
കഴിഞ്ഞെങ്കില്‍ അത് നിങ്ങള്‍ നിര്‍വ്വഹിച്ച് കൊള്ളുക. ഇപ്രകാരം അരുളിയ ശേഷം അവിടുന്നു
ഓതി. 'നിന്‍റെ രക്ഷിതാവിന്‍റെ മഹത്വത്തേയും പരിശുദ്ധതയേയും സൂര്യോദയത്തിനു മുമ്പും
സൂര്യാസ്തമനത്തിന് മുമ്പും നീ പ്രകീര്‍ത്തിച്ചുകൊള്ളുക'. (ബുഖാരി. 1. 10. 529)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും.
എന്നിട്ട് അസര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും.
പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു
അവരോട് ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി
എന്‍റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം
മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച്പോരുമ്പോഴും
അവര്‍ നമസ്കരിക്കുക തന്നെയാണ്. (ബുഖാരി. 1. 10. 530)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: സൂര്യാസ്തമനത്തിന് മുമ്പ് അസര്‍ നമസ്കാരത്തില്‍ ഒരു റക്‌അത്ത് നിങ്ങളില്‍
വല്ലവര്‍ക്കും ലഭിച്ചാല്‍ അവന്‍ തന്‍റെ നമസ്കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അപ്രകാരം
തന്നെ സൂര്യോദയത്തിന് മുമ്പ് സുബഹ് നമസ്കാരത്തില്‍ നിന്ന് ഒരു റക്ക്‌അത്തു ഒരാള്‍ക്ക്
നമസ്കരിക്കാന്‍ സാധിച്ചാല്‍ അവന്‍ നമസ്കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. (ബുഖാരി.
1. 10. 531)
-
സാലിമ്(റ) തന്‍റെ പിതാവില്‍ നിന്നു
നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളെ അപേക്ഷിച്ചു
നോക്കുമ്പോള്‍ നിങ്ങളുടെ ഉപമ അസര്‍ നമസ്കാരത്തിനും സൂര്യാസ്തമനത്തിനുമിടക്കുള്ള
സമയം പോലെയാണ്. തൌറാത്തിന്‍റെ ആളുകള്‍ക്ക് അല്ലാഹു തൌറാത്ത് നല്‍കി. അങ്ങനെ
മധ്യാഹ്നം വരേക്കും അതനുസരിച്ച് അസര്‍ നമസ്കാരസമയം വരേക്കും അവര്‍ പ്രവര്‍ത്തിച്ചു.
പിന്നീടവരും ക്ഷീണിച്ചു. അതു കാരണം അവര്‍ക്കും ഓരോ ഖീറാത്തു വീതം പ്രതിഫലം ലഭിച്ചു.
അനന്തരം നമുക്ക് ഖുര്‍ആന്‍ ലഭിച്ചു. എന്നിട്ട് ഖുര്‍ആന്‍ അനുസരിച്ചു സൂര്യാസ്തമനം
വരേക്കും നാം പ്രവര്‍ത്തിച്ചു. തന്നിമിത്തം നമുക്ക് ഈ രണ്ട് ഖീറാത്തുവീതം പ്രതിഫലം
ലഭിച്ചു. ഇതു കണ്ടപ്പോള്‍ രണ്ടു പൂര്‍വ്വവേദക്കാരും പറഞ്ഞു: രക്ഷിതാവേ! ഇക്കൂട്ടര്‍ക്ക്
നീ രണ്ടു ഖീറാത്തു വീതം പ്രതിഫലം നല്‍കി. ഞങ്ങള്‍ക്കോ ഓരോ ഖീറാത്തു വീതവും വാസ്തവത്തില്‍
ഞങ്ങളാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. അന്നേരം അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക്
പ്രതിഫലം നല്‍കിയപ്പോള്‍ ഞാന്‍ വല്ല അനീതിയും കാണിച്ചിട്ടുണ്ടോ? ഇല്ലെന്ന് അവര്‍
പറഞ്ഞു അപ്പോള്‍ അല്ലാഹു അരുളി: ഇവര്‍ക്ക് ഞാന്‍ കൂടുതലായി നല്‍കിയത് എന്‍റെ
ഔദാര്യമാണ്: എന്‍റെ ഔദാര്യം ഞാനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്. (ബുഖാരി.
1. 10. 532)
-
അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി:
മുസ്ളീംകളുടെയും ജൂതക്രിസ്ത്യാനികളുടെയും അവസ്ഥ ഒരു മനുഷ്യനെപ്പോലെയാണ്. അയാള്‍
രാത്രി വരെ തനിക്ക് ജോലി ചെയ്യുവാന്‍ വേണ്ടി ഒരു സംഘം ആളുകളെ കൂലിക്ക് വിളിച്ചു.
അങ്ങനെ അവര്‍ ജോലി ചെയ്തു. പകലിന്‍റെ പകുതിയായപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങളുടെ
വേതനം ഞങ്ങള്‍ക്ക് ആവശ്യമില്ല. അപ്പോള്‍ അദ്ദേഹം മറ്റു ചിലരെ കൂലിക്കെടുത്തു.
അദ്ദേഹം അവരോട് പറഞ്ഞു: ബാക്കിയുള്ള സമയം നിങ്ങള്‍ പൂര്‍ത്തിയാക്കുക. ഞാന്‍ നിബന്ധന
ചെയ്തതു നിങ്ങള്‍ക്ക് നല്‍കുന്നതാണ്. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ച് അസര്‍ നമസ്കാരത്തിന്‍റെ
സമയമായപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവര്‍ത്തിച്ചത് നിങ്ങള്‍ക്കുണ്ട്. (പൂര്‍ത്തിയാക്കാന്‍
സാദ്ധ്യമല്ല) അപ്പോള്‍ അദ്ദേഹം മറ്റൊരു വിഭാഗത്തെ കൂലിക്കെടുത്തു. അവര്‍ അവശേഷിക്കുന്ന
സമയം ജോലി ചെയ്തു. സൂര്യന്‍ അസ്തമിക്കുന്നതുവരെ. അതിനാല്‍ രണ്ടു വിഭാഗത്തിന്‍റെയും
പ്രതിഫലം അവര്‍ക്കു ലഭിച്ചു. (ബുഖാരി. 1. 10. 533)
-
റാഫിഉബ്‌നുഖദീജ്(റ) നിവേദനം: ഞങ്ങള്‍
തിരുമേനി(സ) യോടൊപ്പം മഗ്‌രിബ് നമസ്കരിച്ചശേഷം പുറത്തിറങ്ങിപ്പോകുമ്പ��ള്‍ ഞങ്ങള്‍
അമ്പെയ്താല്‍ അത് ചെന്നു വീഴുന്ന സ്ഥലം ഞങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു.
(അത്രയും ആദ്യഘട്ടത്തിലാണ് ഞങ്ങള്‍ മഗ്‌രിബ് നമസ്ക്കരിക്കാറുള്ളത്) (ബുഖാരി.
1. 10. 534)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
ളുഹര്‍ നമസ്കാരം മധ്യാഹ്നത്തിലാണ് നിര്‍വ്വഹിച്ചിരുന്നത്. അസര്‍ നമസ്കാരം സൂര്യന്‍
ശരിക്കും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലുംമഗ്‌രിബ് നമസ്കാരം സൂര്യന്‍ അസ്തമിച്ച്
കഴിയുമ്പോള്‍ നിര്‍വ്വഹിക്കും. ഇശാനമസ്കാരം വിവിധ ഘട്ടങ്ങളിലാണ് തിരുമേനി(സ) നമസ്കരിച്ചിരുന്നത്.
ജനങ്ങള്‍ നമസ്കാരത്തിനായി സമ്മേളിച്ച് കഴിഞ്ഞാല്‍ വേഗം നമസ്കരിക്കും. ജനങ്ങള്‍
വരാന്‍ താമസിച്ചു കണ്ടാലോ അല്‍പം പിന്തിപ്പിക്കുകയും ചെയ്യും. സുബഹ് നമസ്കാരം രാത്രിയിലെ
ഇരുട്ട് അവശേഷിക്കുന്ന ഘട്ടത്തിലാണ് നമസ്കരിച്ചിരിക്കുന്നത്. (ബുഖാരി. 1. 10.
535)
-
ലമ:(റ) നിവേദനം: മഗ്‌രിബ് സൂര്യന്‍
മറയില്‍ പോയി ഒളിച്ചാലാണ് ഞങ്ങള് നമസ്കരിക്കാറുള്ളത്. (ബുഖാരി. 1. 10. 536)
-
അബ്ദുല്ലാഹിബ്‌നു മുസ്നി(റ) നിവേദനം:
തിരുമേനി(സ) അരുളി: മഗ്‌രിബ് നമസ്കാരത്തിന്‍റെ പേരില്‍ ഗ്രാമവാസികള്‍ നിങ്ങളെ
ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ. മഗ്‌രിബിന് അവര്‍ ഇശാ എന്നാണ് പേര്‍ നല്‍കാറുള്ളത്.
(ബുഖാരി. 1. 10. 538)
-
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം:
ഒരിക്കല്‍ നബി(സ) ഞങ്ങള്‍ക്ക് ഇശാ: നമസ്കരിച്ചു തന്നു. ജനങ്ങള്‍ അതിന്ന് അത്മത്ത്
എന്നു പറയുന്നു. ശേഷം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവിടുന്ന് അരുളി: ഈ
രാത്രി മുതല്‍ നൂറ് കൊല്ലത്തിന്‍റെ ആരംഭത്തില്‍ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന
ഒരാളും തന്നെ അവശേഷിക്കുകയില്ല. (ബുഖാരി. 1. 10. 539)
-
ആയിശ(റ) നിവേദനം: ഒരു രാത്രി തിരുമേനി(സ)
ഇശാ നമസ്കാരം കുറെ താമസിപ്പിച്ചു. ഇസ്ലാം മതം ശരിക്ക് പ്രചരിക്കുന്നതിന്‍റെ മുമ്പായിരുന്നു.
അവസാനം സ്ത്രീകളും കുട്ടികളും ഇതാ ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉമര്‍ (റ) വിളിച്ച്പറഞ്ഞപ്പോഴാണ്
തിരുമേനി(സ) വീട്ടില്‍ നിന്ന് പുറത്ത് വന്നത്. എന്നിട്ട് പള്ളിയിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്ട്
തിരുമേനി(സ) അരുളി: ഭൂനിവാസികളില്‍ നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ കാത്തിരിക്കുന്നില്ല.
(ബുഖാരി. 1. 10. 541)
-
അബൂമൂസാ(റ) നിവേദനം. ഞാനും എന്നോടൊപ്പം
(യമനില്‍ നിന്നു) കപ്പലില്‍ വന്നവരും മദീനയിലെ ബുത്ഥാന്‍ മൈതാനത്ത് ഇറങ്ങി താമസിക്കുകയായിരുന്നു.
തിരുമേനി(സ) മദീനയിലും, ഞങ്ങളില്‍ ഓരോ സംഘവും ഊഴമിട്ട് ഇശാ നമസ്കാരത്തിന് നബി(സ)യുടെ
അടുക്കല്‍ എല്ലാ രാവിലും പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും എന്‍റെ സ്നേഹിതന്‍മാരും
തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ തിരുമേനി(സ) എന്തോ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്.
തന്നിമിത്തം തിരുമേനി(സ) ഇശാ നമസ്കാരം രാവിന്‍റെ മധ്യഘട്ടം വരെ പിന്തിച്ചു. അവസാനം
തിരുമേനി(സ) പുറപ്പെട്ടു. ജനങ്ങളോടൊപ്പം നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചശേഷം
സദസ്യരോട് തിരുമേനി(സ) അരുളി: അല്‍പം നില്‍ക്കുക. നിങ്ങള്‍ സന്തുഷ്ടരായിരിക്കുക.
ഈ സമയത്ത് നിങ്ങളല്ലാതെ മനുഷ്യരില്‍ ആരും തന്നെ നമസ്കരിച്ചിട്ടില്ല. ഇത് അല്ലാഹു
നിങ്ങള്‍ക്ക് ചെയ്തു തന്ന ഒരനുഗ്രഹമാണ്. അബൂമൂസ(റ) പറയുന്നു: അപ്പോള്‍ തിരുമേനി(സ)യുടെ
നാവില്‍ നിന്ന് കേട്ടവാക്കുകള്‍ മൂലം സന്തുഷ്ടരായിക്കൊണ്ട് ഞങ്ങള്‍ മടങ്ങി. (ബുഖാരി.
1. 10. 542)
-
അബൂബര്‍സ(റ) നിവേദനം: ഇശാ നമസ്കാരത്തിന്
മുമ്പ് ഉറങ്ങുന്നതിനെയും അതിനുശേഷം വര്‍ത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു.
(ബുഖാരി. 1. 10. 543)
-
ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)
ഇശാ നമസ്കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍ (റ)
വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്കരിക്കാന്‍ വന്നു. അവിടുന്ന്
അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല.
മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്കരിച്ചിരുന്നത്.
അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന
ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്‍റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിനുള്ളിലായിരുന്നു.
(ബുഖാരി. 1. 10. 544)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഒരിക്കല്‍
ഞങ്ങള്‍ പള്ളിയില്‍ ഉറങ്ങുന്നതുവരെ ഇശാ നമസ്കാരം നിര്‍വ്വഹിക്കുന്നതില്‍ നിന്ന്
നബി(സ) ജോലിയിലായി. പിന്നെ ഞങ്ങള്‍ ഉണര്‍ന്നു. വീണ്ടും ഞങ്ങള്‍ ഉറങ്ങി. വീണ്ടും
ഉണര്‍ന്നു. ശേഷം നബി(സ) നമസ്കരിക്കുവാന്‍ വന്നു. ശേഷം അവിടുന്ന് അരുളി. നിങ്ങളല്ലാതെ
ആരും ഈ നമസ്കാരത്തെ പ്രതീക്ഷിക്കുന്നില്ല. ഇശാ നമസ്കാരത്തെ പിന്തിപ്പിക്കുന്നതിനെയും
മുന്തിപ്പിക്കുന്നതിനെയും ഇബ്‌നുഉമര്‍ (റ) പ്രശ്നമാക്കാറില്ല. ഉറക്കം സമയത്തെ തെറ്റിക്കുമോ
എന്ന ഭയം ഇല്ലെങ്കില്‍ ഇശാക്ക് മുമ്പ് അദ്ദേഹം ഉറങ്ങാറുണ്ട്. ഇബ്‌നുഅബ്ബാസ്(റ)
നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്കാരം പിന്തിപ്പിച്ചു. ജനങ്ങള്‍ ഉറങ്ങുകയും
ശേഷം ഉണരുകയും ചെയ്യുന്നതുവരെ. അപ്പോള്‍ ഉമര്‍ (റ) എഴുന്നേറ്റ്നിന്ന് വിളിച്ചു
പറഞ്ഞു. നമസ്കാരം! ഉടനെ നബി(സ) പുറത്തുവന്നു. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. നബി(സ)
പുറത്തുവന്നപ്പോള്‍ ഞാനിപ്പോഴും ആ കാഴ്ച എന്‍റെ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു.
അവിടുത്തെ തലയില്‍ നിന്നു വെള്ളം ഇറ്റിക്കൊണ്ടിരിക്കുന്നുണ്ട്. തിരുമേനി(സ)യുടെ
കൈ തലയുടെ മുകളില്‍ വെച്ചിരിക്കുന്നു. എന്നിട്ട് അവിടുന്ന് അരുളി: എന്‍റെ അനുയായികള്‍ക്ക്
വിഷമം നേരിടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കില്‍ ഈ സമയത്ത് നമസ്കരിക്കുവാന്‍ കല്‍പിക്കുമായിരുന്നു.
(ബുഖാരി. 1. 10. 545)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഇശാ
നമസ്കാരത്തെ രാത്രിയുടെ പകുതിവരെ പിന്തിക്കാറുണ്ട്. എന്നിട്ട് നമസ്കാര ശേഷം അവിടുന്ന്
പറയും: ജനങ്ങളെല്ലാം ഉറങ്ങിപ്പോയി. എന്നാല്‍ നിങ്ങള്‍ നമസ്കാരത്തെ പ്രതീക്ഷിച്ചും
കൊണ്ട് ഇരിക്കുമ്പോള്‍ എല്ലാം തന്നെ നമസ്കരിക്കുകയാണ്. അനസ്(റ) പറയുന്നു. തിരുമേനി(സ)യുടെ
മോതിരത്തിന്‍റെ പ്രകാശം ഞാന്‍ കണ്ടത് ഇപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. (ബുഖാരി.
1. 10. 546)
-
അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി:
തണുപ്പ് നേരത്തുള്ള രണ്ട് നമസ്കാരം (സുഭും അസറും) വല്ലവനും നമസ്കരിച്ചാല്‍ അവന്‍
സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 1. 10. 548)
-
സൈദ്ബ്‌നു സാബിത്ത്(റ) നിവേദനം: സഹാബികള്‍
തിരുമേനി(സ) യോടൊപ്പം നോമ്പ് കാലത്ത് അത്താഴം കഴിക്കാറുണ്ട്. എന്നിട്ട് അവര്‍
സുബ്ഹി നമസ്കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്ബ്‌നു സാബിത്തിനോടു ചോദിച്ചു. അത്
രണ്ടിനുമിടയില്‍ എത്ര സമയത്തെ ഒഴിവുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു: അന്‍പത് അല്ലെങ്കില്‍
അറുപത് ആയത്തു ഓതാനുള്ള സമയം. (ബുഖാരി. 1. 10. 549)
-
അനസ്(റ) നിവേദനം: നബി(സ)യും സൈദ്ബ്‌നു
സാബിത്തും(റ) ഒരിക്കല്‍ അത്താഴം കഴിച്ചു. അവരുടെ അത്താഴത്തില്‍ നിന്ന് വിരമിച്ചപ്പോള്‍
നബി(സ) നമസ്കരിക്കുവാന്‍ നിന്നു. അങ്ങനെ അവിടുന്നു നമസ്കരിച്ചു. അപ്പോള്‍ അനസ്(റ)നോട്
ഞങ്ങള്‍ ചോദിച്ചു. അവര്‍ രണ്ട് പേരും അത്താഴത്തില്‍ നിന്ന് വിരമിക്��ുകയും നമസ്കാരത്തില്‍
പ്രവേശിക്കുകയും ചെയ്യുന്നതിന്‍റെ ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു:
അമ്പത് ആയത്തു ഒരാള്‍ പാരായണം ചെയ്യുന്ന സമയം. (ബുഖാരി. 1. 10. 550)
-
സഹ്ല്‍ (റ) നിവേദനം: ഞാന്‍ എന്‍റെ
കുടുംബത്തില്‍ വെച്ചാണ് റമദാന്‍ രാത്രിയിലെ അത്താഴം കഴിക്കാറുണ്ടായിരുന്നത്.
എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം സുബ്ഹി നമസ്ക്കരിക്കാന്‍വേണ്ടി ധ്ര്‍തിപ്പെട്ടു
പോകും. (ബുഖാരി. 1. 10. 551)
-
അബൂഹുറൈറ:(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്ക്കാരത്തില്‍ നിന്ന് ഒരു റക്‌അത്തു ലഭിച്ചവന്ന് നമസ്ക്കാരം ലഭിച്ചു.
(ബുഖാരി. 1. 10. 553)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: ജനങ്ങളുടെ
അംഗീകാരമുള്ള ചില മനുഷ്യന്‍മാര്‍ എന്‍റെ അടുക്കല്‍ സാക്‍ഷ്യം വഹിച്ചിട്ടുണ്ട്.
അവരില്‍വെച്ച് ഏറ്റവും സുസമ്മതന്‍ എന്‍റെ അടുക്കല്‍ ഉമറാണ്. അവര്‍ പറഞ്ഞതെന്തെന്നാല്‍
സുബഹ് നമസ്കാരത്തിനു ശേഷം സൂര്യോദയത്തിനു മുമ്പായി നമസ്കരിക്കുന്നതും അസര്‍ നമസ്കാരശേഷം
സൂര്യാസ്തമനം വരേക്കും മസ്കരിക്കുന്നതും തിരുമേനി(സ) നിരോധിച്ചിരിക്കുന്നുവെന്ന്.
(ബുഖാരി. 1. 10. 556)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങള്‍ സൂര്യോദയ സമയത്തും സൂര്യാസ്തമന സമയത്തും നമസ്കരിക്കുവാന്‍ ഉദ്ദേശിച്ചൊരുങ്ങരുത്.
ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യന്‍റെ വൃത്തം കാഴ്ചയില്‍
പെടാന്‍ തുടങ്ങിയാല്‍ അത് ഉദിച്ചുപൊങ്ങും വരേക്കും നമസ്കാരം നിങ്ങള്‍ പിന്തിപ്പിക്കുവീന്‍
, അതുപോലെ സൂര്യന്‍റെ വൃത്തം മനുഷ്യദൃഷ്ടിയില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
സൂര്യന്‍ ശരിക്കും മറയും വരേക്കും നിങ്ങള്‍ നമസ്കാരത്തെ നീട്ടിവെക്കുവീന്‍ . (ബുഖാരി.
1. 10. 557)
-
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ)
അരുളിയതായി ഞാന്‍ കേട്ടു. സുബ്ഹിനുശേഷം സൂര്യന്‍ ഉദിക്കുന്നതുവരേക്കും യാതൊരു നമസ്കാരവുമില്ല.
അസറിന് ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേക്കും യാതൊരു നമസ്കാരവുമില്ല. (ബുഖാരി.
1. 10. 560)
-
മുആവിയ്യ(റ) നിവേദനം: അദ്ദേഹം പറഞ്ഞു:
നിങ്ങള്‍ ഒരു നമസ്കാരം നമസ്കരിക്കുന്നതായി കാണുന്നു. ഞങ്ങള്‍ തിരുമേനി(സ) യുമായി
സഹവസിച്ചിട്ടുണ്ട്. എന്നിട്ട് അവിടുന്ന് ആ നമസ്കാരം നമസ്കരിക്കുന്നത് ഞങ്ങള്‍
കണ്ടിട്ടില്ല. മാത്രമല്ല, തിരുമേനി(സ) അത് വിരോധിക്കുകകൂടി ചെയ്തിരിക്കുന്നു.
അസര്‍ നമസ്കാരത്തിന് ശേഷമുള്ള രണ്ട് റക്ക്‌അത്തിനെയാണ് മുആവിയ്യ(റ) ഉദ്ദേശിക്കുന്നത്.
(ബുഖാരി. 1. 10. 561)
-
ഇബ്നുഉമര്‍ (റ) പറയുന്നു: എന്‍റെ
സ്നേഹിതന്‍മാര്‍ നമസ്കരിക്കുന്നത് ഞാന്‍ കണ്ടതുപോലെയാണ് ഞാനും നമസ്കരിക്കുന്നത്.
സൂര്യോദയസമയത്തും സൂര്യാസ്തമനസമയത്തും നമസ്കരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനെയല്ലാതെ
രാത്രിയിലും പകലിലും നമസ്കരിക്കുന്ന ഒരാളെയും ഞാന്‍ വിരോധിക്കുകയില്ല. (ബുഖാരി.
1. 10. 563)
-
ആയിശ:(റ) നിവേദനം: ഈ ലോകത്ത് നിന്ന്
തിരുമേനി(സ)യെ കൊണ്ടുപോയ ആ നാഥനെക്കൊണ്ട് സത്യം. അല്ലാഹുവുമായി കണ്ടുമുട്ടും വരേക്കും
തിരുമനി(സ) ആ രണ്ടുറക്‌അത്തു നമസ്കാരം ഉപേക്ഷിച്ചിട്ടേയില്ല. നമസ്കരിക്കുവാന്‍
വളരെ ഭാരവും ക്ഷീണവും അനുഭവപ്പെട്ട ശേഷമല്ലാതെ തിരുമേനി(സ) അന്ത്യഘട്ടങ്ങളില്‍
(ക്ഷീണം ബാധിച്ചതിനാല്‍ ) അധികസമയങ്ങളിലും ഇരുന്നിട്ടാണ് നമസ്കരിക്കാറുണ്ടായിരുന്നത്.
അസറിന് ശേഷമുള്ള രണ്ട് റക്ക്‌അത്തിനെയാണ് ആയിശ(റ) ഉദ്ദേശിക്കുന്നത്. തിരുമേനി(സ)
ആ രണ്ട് റക്ക്‌അത്തു നമസ്കരിക്കാറുണ്ടായിരുന്നു. പക്ഷെ പള്ളിയില്‍ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നില്ല.
തന്‍റെ അനുയായികള്‍ക്ക് ഭാരമായിപ്പോകുമെന്ന ഭയം കാരണം. അനുയായികള്‍ക്ക് ഭാരം
കുറക്കുന്ന നടപടികളാണ് തിരുമേനി(സ) ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 1. 10. 564)
-
ആയിശ:(റ) നിവേദനം: അവര്‍ പറഞ്ഞു: എന്‍റെ
സഹോദരപുത്രാ! തിരുമേനി(സ) എന്‍റെ അടുത്തു പ്രവേശിക്കുമ്പോള്‍ അസറിന് ശേഷം രണ്ടു
റക്ക്‌അത്തു നമസ്കരിക്കല്‍ തീരെ ഉപേക്ഷിച്ചിട്ടില്ല. (ബുഖാരി. 51. 10. 565)
-
ആയിശ(റ) നിവേദനം: രണ്ട് റക്ക്‌അത്തു
സുന്നത്ത് രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും തിരുമേനി(സ) ഉപേക്ഷിക്കാറുണ്ടായിരുന്നില്ല.
അതായത് സുബഹ് നമസ്കാരത്തിനു മുമ്പുള്ള രണ്ട് റക്‌അത്തും അസര്‍ നമസ്കാരത്തിന്
ശേഷമുള്ള രണ്ട് റക്‌അത്തും. (ബുഖാരി. 1. 10. 566)
-
ആയിശ(റ) നിവേദനം: എന്‍റെ അടുത്ത്
അസറിനുശേഷം തിരുമേനി(സ) വരികയാണെങ്കില്‍ രണ്ട് റക്‌അത്തു ഒരിക്കലും നമസ്കരിക്കാതിരുന്നില്ല.
(ബുഖാരി. 1. 10. 567)
-
അബൂമലീഹ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍
ബുറൈദ(റ)യുടെ കൂടെ ആകാശത്തില്‍ മേഘമുള്ള ഒരു ദിവസം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍
അദ്ദേഹം പറഞ്ഞു: നമസ്കാരം നിങ്ങള്‍ വേഗം നിര്‍വ്വഹിക്കുവിന്‍ . നിശ്ചയം തിരുമേനി(സ)
അരുളിയിട്ടുണ്ട്. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്‍റെ കര്‍മ്മങ്ങള്‍
നിഷ്ഫലമായി. (ബുഖാരി. 1. 10. 568)
-
അബൂഖത്താദ(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍
രാത്രിയില്‍ തിരുമേനി(സ) യോടൊപ്പം യാത്ര ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ ചിലര്‍ തിരുമേനി(സ)യെ
ഉണര്‍ത്തി: നമുക്കല്‍പ്പനേരം യാത്ര നിറുത്തി വിശ്രമിച്ചാല്‍ നന്നായിരുന്നു. തിരുമേനി(സ)
അരുളി: നമസ്കാര സമയം അറിയാതെ നിങ്ങള്‍ ഉറങ്ങിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
ബിലാല്‍ (റ) പറഞ്ഞു: ഞാന്‍ നിങ്ങളെ ഉണര്‍ത്താം. അങ്ങനെ അവരെല്ലാവരും കിടന്നു. ബിലാല്‍
തന്‍റെ മുതുക് ഒട്ടകകട്ടിലിലേക്ക് ചാരിയിരുന്നു. അവസാനം ബിലാലിന്‍റെ ഇരുനേത്രങ്ങളേയും
ഉറക്കം പരാജയപ്പെടുത്തുകയും അങ്ങനെ അദ്ദേഹവും ഉറങ്ങിപ്പോയി. ഒടുവില്‍ തിരുമേനി(സ)
ഉണര്‍ന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. തിരുമേനി(സ) ചോദിച്ചു.
ബിലാലേ! നിന്‍റെ വാക്കിപ്പോളെവിടെ? ബിലാല്‍ (റ) പറഞ്ഞു: ഇത്തരമൊരുറക്കം ഇതിന്
മുമ്പ് ഒരിക്കലും എന്നെ പിടികൂടിയിട്ടില്ല. തിരുമേനി(സ) അരുളി: അല്ലാഹു ഉദ്ദേശിക്കുമ്പോള്‍
(ഉറക്കില്‍ ) നിങ്ങളുടെ ആത്മാക്കളെ അവന്‍ പിടിച്ചെടുക്കും. അവനുദ്ദേശിക്കുമ്പോള്‍
അവയെ അവന്‍ വിട്ടയക്കുകയും ചെയ്യും. ബിലാലേ! ജനങ്ങള്‍ക്ക് വേണ്ടി നീ ബാങ്ക് കൊടുക്കുക.
അനന്തരം തിരുമേനി(സ) വുളു ചെയ്തു. അങ്ങനെ സൂര്യന്‍ ഉദിച്ചുപൊങ്ങുകയും അതിന് വെള്ളനിറം
വരികയും ചെയ്തപ്പോള്‍ തിരുമേനി(സ) ഇമാമായിനിന്നു കൊണ്ട് നമസ്കരിച്ചു. (ബുഖാരി.
1. 10. 569)
-
ജാബിര്‍ (റ) നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍
ഒരു ദിവസം സൂര്യന്‍ അസ്തമിച്ച ശേഷം വന്നിട്ടു ഉമര്‍ (റ) ഖുറൈശികളായ സത്യനിഷേധികളെ
ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരേ! സൂര്യന്‍ അസ്തമിക്കും
വരേക്കും എനിക്ക് അസര്‍ നമസ്കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തിരുമേനി(സ) അരുളി:
ഞാനും അതു നമസ്കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി.
അങ്ങനെ തിരുമേനി(സ)യും ഞങ്ങളും നമസ്കാരത്തിനുവേണ്ടി വുളു ചെയ്തു. എന്നിട്ട് സൂര്യന്‍
അസ്തമിച്ചശേഷം തിരുമേനി(സ) അസര്‍ നമസ്കരിച്ച് ശേഷം മഗ്‌രിബ് നമസ്കാരവും. (ബുഖാരി.
1. 10. 570)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
വല്ലവനും ഒരു നമസ്കാരം മറന്നുപോയെങ്കില്‍ അതോര്‍മ്മ വരുമ്പോള്‍ അവന്‍ നമസ്കരിച്ചുകൊള്ളട്ടെ.
അതല്ലാതെ അതിനു മറ്റൊരു പ്രായശ്ചിത്തവുമില്ല. അല്ലാഹു പറയുന്നു (എന്നെ ഓര്‍മ്മിക്കുവാന്‍
വേണ്ടി നീ നമസ്കാരത്തെ അനുഷ്ഠിക്കുക). (ബുഖാരി. 1. 10. 571)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ)യുടെ
ജീവിതത്തിലെ അന്ത്യഘട്ടത്തില്‍ ഒരിക്കല്‍ ഇശാ: നമസ്കരിച്ചു സലാം വീട്ടിയപ്പോള്‍
അവിടുന്ന് എഴുന്നേറ്റ് നിന്ന് കൊണ്ട് ഇപ്രകാരം പ്രസംഗിച്ചു. ഇന്നുമുതല്‍ നൂറ്
കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ന് ഭൂമുഖത്തുള്ള ഒരാളും അവശേഷിക്കുകയില്ല. നൂറ്
വര്‍ഷം എന്ന് നബി(സ) പറഞ്ഞതിന്‍റെ ഉദ്ദേശ്യം ജനങ്ങള്‍ക്ക് അജ്ഞാതമായി. തിരുമേനി(സ)
അതുകൊണ്ട് ഉദ്ദേശിച്ചത് ആ നൂറുകൊല്ലത്തിനുള്ളില്‍ ആ തലമുറ നശിച്ചുപോകുമെന്ന്
മാത്രമാണ്. (ബുഖാരി. 1. 10. 575)
-
അനസ്(റ) നിവേദനം: അഗ്നിയെക്കുറിച്ചും
ബെല്ലടിയെക്കുറിച്ചും അവര്‍ പറഞ്ഞു. അപ്പോള്‍ ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും
പരാമര്‍ശിക്കപ്പെട്ടു. അങ്ങനെ ബാങ്ക് ഇരട്ടയായും ഇഖാമത്തു ഒറ്റക്കായും വിളിക്കുവാന്‍
ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. (ബുഖാരി. 1. 11. 577)
-
ഇബ്നുഉമര്‍ (റ) നിവേദനം: മുസ്ലിങ്ങള്‍
മദീനയില്‍ വന്നപ്പോള്‍ അവര്‍ സംഘം കൂടി പരസ്പരം ആലോചിച്ചു നമസ്കാരസമയം നിര്‍ണയിക്കുകയായിരുന്നു
പതിവ്. അന്നു നമസ്കാരത്തിന് വിളിക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരു ദിവസം ആ പ്രശ്നത്തെക്കുറിച്ച്
അവര്‍ സംസാരിച്ചു. അപ്പോള്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. ക്രിസ്ത്യാനികളെപ്പോലെ നമുക്ക്
ബെല്ലടിക്കാമെന്ന് ചിലര്‍ പറഞ്ഞു. ജൂതന്‍മാര്‍ ചെയ്യും പോലെ നമുക്കും കുഴലൂതാം.
ഉമര്‍ (റ) പറഞ്ഞു. നമസ്കരിക്കുവാന്‍ സമയമായെന്ന് വിളിച്ചു പറയുവാന്‍ ഒരാളെ നമുക്കെന്തുകൊണ്ട്
നിയോഗിച്ചുകൂടാ? അവസാനം തിരുമേനി(സ) അരുളി: ഓ, ബിലാല്‍! നീ എഴുന്നേറ്റ് നമസ്കാരത്തിന്
ജനങ്ങളെ വിളിക്കുക. (ബുഖാരി. 1. 11. 578)
-
അനസ്(റ) നിവേദനം: ബാങ്കിലെ വാചകങ്ങള്‍
രണ്ടു വീതം ആവര്‍ത്തിക്കുവാനും ഇഖാമത്തിന്‍റെതു ഒറ്റയാക്കുവാനും ബിലാല്‍ കല്‍പ്പിക്കപ്പെട്ടു.
എന്നാല്‍ ഖദ്ഖാമതിസ്വലാത്ത് എന്ന വാചകം ഒഴികെ. (ബുഖാരി. 1. 11. 579)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍
വേണ്ടി കീഴ്‌വായുവിന്‍റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക്
വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും.
അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന
മനുഷ്യന്‍റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു
ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത
കാര്യങ്ങളായിരിക്കും. പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്‌അത്ത്
നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്‍റെ മനസ്സിന്‍റെയും
ഇടയില്‍ അവന്‍ മറയിടും. (ബുഖാരി. 1. 11. 582)
-
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ)
അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ
ഞാന്‍ കാണുന്നു. നീ നിന്‍റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും
നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്‍റെ ശബ്ദം നീ ഉയര്‍ത്തുക.
നിശ്ചയം ബാങ്കു വിളിക്കുന്നവന്‍റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്,
ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്‍ഷ്യം
വഹിക്കുന്നതാണ്. (ബുഖാരി. 1. 11. 583)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു
ജനതയുടെ നേരെ യുദ്ധത്തിനിറങ്ങിയാല്‍ ഞങ്ങളെയും കൂട്ടിയിട്ട് തിരുമേനി(സ) പ്രഭാതഘട്ടത്തിനു
മുമ്പ് യുദ്ധം ചെയ്യുകയില്ല. അന്നേരം തിരുമേനി(സ) ശ്രദ്ധിക്കും. പ്രഭാതവേളയില്‍
ആ ജനതയില്‍ നിന്നു ബാങ്കു കേട്ടാല്‍ തിരുമേനി(സ) യുദ്ധ ശ്രമങ്ങളില്‍ നിന്നു വിരമിക്കും.
ബാങ്ക് കേട്ടില്ലെങ്കിലോ അവരെ അക്രമിക്കുകയുംചെയ്യും. അനസ്(റ) പറയുന്നു. അങ്ങനെ
ഞങ്ങള്‍ ഖൈബറിലേക്ക് പുറപ്പെട്ടു. രാത്രിയിലാണ് അവിടെ എത്തിയത്. പ്രഭാതമാവുകയും
ബാങ്ക് വിളി കേള്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ വാഹനപ്പുറത്തു കയറി. അബൂത്വല്‍ഹ(റ)യുടെ
പിന്നില്‍ ഞാനും കയറി. എന്‍റെ കാല്‍പാദങ്ങള്‍ നബി(സ)യുടെ കാല്‍പാദവുമായി സ്പര്‍ശിക്കുന്നുണ്ട്.
(ബുഖാരി. 1. 11. 584)
-
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങള്‍ ബാങ്ക് വിളികേട്ടാല്‍ ബാങ്ക് വിളിക്കുന്നവന്‍ പറയും പോലെ നിങ്ങളും
പറയുവീന്‍ . (ബുഖാരി. 1. 11. 585)
-
മുആവിയ്യ: ബാങ്ക് കൊടുക്കുന്നത്
കേട്ടപ്പോള്‍ അതുപോലെ പറഞ്ഞു. അശദുഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്നുവരെ. (ബുഖാരി.
1. 11. 586)
-
പക്ഷെ ഹയ്യ-അല-സ്വലാഹ് എന്നു കേള്‍ക്കൂമ്പോള്‍
ലാ-ഹൌല-വലാ ഖുവ്വത്ത ഇല്ലാ-ബില്ലാഹ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ നബി(സ)
ഇങ്ങനെ പറയുന്നതായിട്ടാണ് ഞാന്‍ കേട്ടിരിക്കുന്നതെന്ന് ശേഷം അദ്ദേഹം (മുആവിയ്യ)
പറഞ്ഞു. (ബുഖാരി. 1. 11. 587)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്‍റെയും നാഥനായ
അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും
അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും
ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്‍റെ ശുപാര്‍ശക്ക്
അര്‍ഹനായി. (ബുഖാരി. 1. 11. 588)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിന്‍റെയും പുണ്യം
ജനങ്ങള്‍ മനസ്സിലാക്കി. എന്നിട്ട് ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ
സാധ്യമല്ലെന്ന് അവര്‍ കണ്ടു. എന്നാല്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍
അവര്‍ ശ്രമിക്കുമായിരുന്നു. ളുഹര്‍ നമസ്കാരംആദ്യ സമയത്ത് തന്നെ നമസ്കരിക്കുന്നതിനുള്ള
പുണ്യം ജനങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മത്സ���ിച്ചു മുന്നോട്ട്
വരുമായിരുന്നു. ഇശാന���സ്കാരത്തിലുള്ള നേട്ടം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍
മുട്ടുകുത്തിയിട്ടെങ്കിലും അത് നമസ്കരിക്കുവാന്‍ അവര്‍ (പള്ളിയിലേക്ക്) വരുമായിരുന്നു)
(ബുഖാരി. 1. 11. 589)
-
അബ്ദുല്ല(റ) പറയുന്നു. ഒരിക്കല്‍ ഇബ്‌നുഅബ്ബാസ്
കഠിന മഴയുള്ള ദിവസം ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു. ബാങ്കു കൊടുക്കുന്നവന്‍
നമസ്കാരത്തിനു വരുവീന്‍ എന്ന സ്ഥലത്തു എത്തിയപ്പോള്‍ താമസ സ്ഥലത്തു വെച്ച് നമസ്കരിച്ചു
കൊള്ളുവീന്‍ എന്നു വിളിച്ചു പറയുവാന്‍ ബാങ്കു കൊടുക്കുന്നവനോട് നിര്‍ദ്ദേശിച്ചു.
അപ്പോള്‍ ചിലര്‍ ചിലരുടെ നേരെ (അത്ഭുത്തോടുകൂടി) നോക്കി. ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു.
എന്നെക്കാള്‍ ഉത്തമനായവന്‍ (നബി) ഇപ്രകാരം ചെയ്തിട്ടുണ്ട്. അത് (ജുമുഅ) നിര്‍ബ്ബന്ധം
തന്നെയാണ്. (ബുഖാരി. 1. 11. 590)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: ബിലാല്‍ ബാങ്ക് വിളിക്കുന്നത് രാത്രിയാണ്. അതുകൊണ്് അതിനുശേഷം നിങ്ങള്‍
തിന്നുകയു കുടിക്കുകയും ചെയ്യുവീന്‍ . ഇബ്‌നുഉമ്മുമക്ത്തും ബാങ്ക് വിളിക്കും
വരേക്കും ആ നില തുടരുക. നിവേദകന്‍ പയുന്നു. ഇബ്‌നുമക്ത്തും ഒരന്ധനായിരുന്നു. പ്രഭാതമായി
എന്ന് അദ്ദേഹത്തോട് ജനങ്ങള്‍ പറയുമ്പോഴല്ലാതെ അദ്ദേഹം ബാങ്ക് വിളിക്കുകയില്ല.
(ബുഖാരി. 1. 11. 591)
-
ഹഫ്സ(റ) നിവേദനം: സുബഹ് നമസ്ക്കാരത്തിനു
വേണ്ടി ബാങ്കു വിളിക്കുന്നവന്‍ ബാങ്കുവിളിച്ച് ഇരുന്നു കഴിയുകയും പ്രഭാതം ശരിക്കും
തെളിയുകയും ചെയ്താല്‍ തിരുമേനി(സ) രണ്ടു റക്‌അത്തു ലഘുവായി നമസ്ക്കരിക്കും. ജമാഅത്തു
നമസ്ക്കാരം ആരംഭിക്കും മുമ്പ്. (ബുഖാരി. 1. 11. 592)
-
ആയിശ:(റ) നിവേദനം: സുബ്ഹി നമസ്ക്കാരത്തിന്‍റെ
ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലായി ലഘുവായ രണ്ടു റക്‌അത്തു നബി(സ) നമസ്ക്കരിക്കാറുണ്ട്.
(ബുഖാരി. 1. 11. 593)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)
അരുളി: ബിലാലിന്‍റെ ബാങ്ക് കേട്ടു നിങ്ങളിലാരും തന്നെ നോമ്പു രാത്രിയിലെ ആഹാരപാനീയങ്ങള്‍
കഴിക്കുന്നതില്‍ നിന്നു പിന്‍മാറേണ്ടതില്ല. കാരണം ബിലാല്‍ ബാങ്കു വിളിക്കുന്നതു
രാത്രിയാണ്. നിങ്ങളില്‍ തഹജുദ് നമസ്ക്കരിക്കുന്നവരെ അതില്‍ നിന്ന് വിരമിപ്പിക്കാനും
ഉറങ്ങുന്നവരെ ഉണര്‍ത്തുവാനുമാണ് അദ്ദേഹം ബാങ്കുവിളിക്കുന്നത്. അന്നേരം പ്രഭാതം
വെളിപ്പെടുന്നില്ല. പ്രഭാതത്തിനു മുമ്പുണ്ടാകുന്ന മറ്റൊരു പ്രകാശമാണ് അതെന്നു
ഉണര്‍ത്തികൊണ്ടു തിരുമേനി തന്‍റെ വിരലുകള്‍ മേല്‍പോട്ടു ചൂണ്ടിക്കാട്ടിയിട്ട്
കീഴ്പോട്ട് താഴ്ത്തി. ഇന്നപ്രകാരമാണ് ഫജ്‌റുകാദിബ് വെളിപ്പെടുകയെന്നുകാണിക്കാനാണ്
അങ്ങനെ ചെയ്തത്. നിവേദകനായ സുഹൈര്‍ (റ) തന്‍റെ രണ്ടു ചൂണ്ടാണി വിരലുകള്‍ ഒന്നു
മറ്റേതില്‍ ആദ്യം വെച്ചു. എന്നിട്ട് അവയിലോരോന്നിനെ വലഭാഗത്തേക്കും ഇടഭാഗത്തേക്കും
നീട്ടി. (ബുഖാരി. 1. 11. 594, 595)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി:
നിശ്ചയം ബിലാല്‍ രാത്രിയാണ് ബാങ്കുവിളിക്കുക. അതിനാല്‍ ഇബ്‌നുഉമ്മിമക്തൂമ് ബാങ്ക്
കൊടുക്കുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുവീന്‍ . (ബുഖാരി. 1.
11. 596)
-
അബ്ദുല്ലാഹിബ്‌നു മുഗഫല്‍ (റ) നിവേനം:
തിരുമേനി(സ) അരുളി: എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്കാരമുണ്ട്. ഇതു തിരുമേനി(സ)
മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക്
എന്നുകൂടി അവിടുന്നു അരുളി. (ബുഖാരി. 1. 11. 597)
-
അനസ്(റ) നിവേദനം: നബി(സ) നമസ്കരിക്കുവാന്‍
വരുന്നതുവരെ മഗ്‌രിബിന്‍റെ മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്‍മാര്‍
തൂണുകള്‍ക്ക് നേരെ ധ്ര്‍തിപ്പെടാറുണ്ട്. കൂടുതല്‍ സമയം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും
ഇടയില്‍ ഉണ്ടാവാറില്ല. (ബുഖാരി. 1. 11. 598)
-
ആയിശ:(റ) നിവേദനം: സുബ്ഹി നമസ്കാരത്തിനു
ആദ്യത്തെ ബാങ്കു കൊടുക്കുന്നവന്‍ ബാങ്കു കൊടുത്തു അതില്‍ നിന്ന് വിരമിച്ചാല്‍
നബി(സ) എഴുന്നേറ്റ് ലഘുവായ രണ്ടു റക്ക്‌അത്ത് നമസ്കരിക്കും. സുബ്ഹി നമസ്കാരത്തിന്
മുമ്പായിക്കൊണ്ടും പ്രഭാതം ശരിക്കും വ്യക്തമാവുകയും ചെയ്തശേഷം. ശേഷം തന്‍റെ വലഭാഗത്തേക്ക്
തിരിഞ്ഞുകിടക്കും. ബാങ്ക് കൊടുത്തവന്‍ ഇഖാമത്ത് വിളിക്കുവാന്‍ വരുന്നതുവരെ. (ബുഖാരി.
1. 11. 599)
-
മാലിക്ക്ബ്‌നു ഹുവൈരിസ്(റ) നിവേദനം:
ഞാന്‍ എന്‍റെ ജനതയിലെ ഒരു സംഘത്തോടൊപ്പം തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നു. ശേഷം
തിരുമേനി(സ)യുടെ അടുത്ത് ഇരുപത് ദിവസം താമസിച്ചു. തിരുമേനി(സ) വളരെ ദയാലുവായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം തിരുമേനി(സ) കണ്ടപ്പോള്‍ അവിടുന്നു
അരുളി. നിങ്ങള്‍ തിരിച്ചുപോയി അവരൊടൊപ്പം തന്നെ താമസിക്കുക. അവര്‍ക്ക് നിങ്ങള്‍
മതതത്വങ്ങള്‍ പഠിപ്പിക്കുകയും നമസ്ക്കാരം അനുഷ്ഠിക്കുകയും ചെയ്യുക. നമസ്ക്കാരസമയമായാല്‍
നിങ്ങളിലൊരാള്‍ ബാങ്ക് കൊടുക്കുകയും നിങ്ങളില്‍ വെച്ച് ഉന്നതന്‍ നിങ്ങള്‍ക്ക്
ഇമാമായി നമസ്ക്കരിക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 601)
-
അബൂദറ്‌ര്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ
കൂടെ ഒരു യാത്രയിലായിരുന്നു. ബാങ്ക് കൊടുക്കുന്നവന്‍ ബാങ്ക് കൊടുക്കുവാന്‍ ഉദ്ദേശിച്ചു.
അപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നീതണുപ്പിക്കുക. വീണ്ടും അദ്ദേഹം ബാങ്ക്
കൊടുക്കുവാന്‍ ഉദ്ദേശിച്ചു. അപ്പോഴും നബി(സ) പറഞ്ഞു. നീതണുപ്പിക്കുക. വീണ്ടും ഇപ്രകാരം
സംഭവിച്ചു. എന്നിട്ടു തിരുമേനി(സ) പറഞ്ഞു: നിഴല്‍ കുന്നുകളോട് സമാനമാകുന്നതുവരെ.
അനന്തരം അവിടുന്നു പറഞ്ഞു: ചൂടിന്‍റെ കാഠിന്യം നരകം കത്തിച്ചതുപോലെയാണ്. (ബുഖാരി.
1. 11. 602)
-
മാലിക്ക്ബ്‌നു ഹൂവൈസ്(റ) നിവേദനം:
രണ്ടാളുകള്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നു. അവര്‍ യാത്രക്ക് ഉദ്ദേശിക്കുകയായിരുന്നു.
അന്നേരം തിരുമേനി(സ) അരുളി. നിങ്ങള്‍ രണ്ടുപേരും യാത്ര പുറപ്പെട്ടു നമസ്കാരസമയമായാല്‍
നിങ്ങള്‍ രണ്ടു പേര്‍ക്കും ബാങ്ക് കൊടുക്കുക. പിന്നീട് രണ്ടു പേര്‍ക്കും ഇഖാമത്ത്
വിളിക്കുക. പിന്നീട് നിങ്ങളില്‍ ഉന്നതന്‍ നിങ്ങള്‍ക്കുവേണ്ടി ഇമാമായി നമസ്കരിക്കട്ടെ.
(ബുഖാരി. 1. 11. 603)
-
ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം
ളജ്നാന്‍ എന്ന മലയുടെ അടുത്തുവെച്ച് ഒരു ശൈത്യമുള്ള രാത്രിയില്‍ ബാങ്കു കൊടുത്തു.
ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലത്തു വെച്ച് നമസ്ക്കരിക്കുവിന്‍
. അദ്ദേഹം ഞങ്ങളോടു പറയാറുണ്ട്. തിരുമേനി(സ) ബാങ്കു കൊടുക്കുന്നവനോട് ബാങ്ക്
കൊടുക്കുവാന്‍ നിര്‍ദ്ദേശിക്കും. ശേഷം വിളിച്ച് പറയും; അറിയുക, നിങ്ങള്‍ താമസസ്ഥലത്തു
വെച്ച് നമസ്ക്കരിക്കുവിന്‍ , യാത്രാഘട്ടത്തില്‍ മഴയോശൈത്യമോ അനുഭവപ്പെടുന്ന പക്ഷം.
(ബുഖാരി. 1. 11. 605)
-
അബൂജുഹൈഫ(റ) നിവേദനം: അബ്ത്വഅ് എന്ന
സ്ഥലത്ത് വെച്ച് തിരുമേനി(സ)യെ ഒരിക്കല്‍ ഞാന്‍ കണ്ടു. ബിലാല്‍ വന്നു ബാങ്ക്
വിളിച്ചു. അനന്തരം അദ്ദേഹം ഒരു വടികൊണ്ടുവന്നു നബി(സ)യുടെ മുമ്പില്‍ തറച്ചു. അങ്ങനെ
നമസ്കാരത്തിനു ഇഖാമത്തു കൊടുത്തു. (ബുഖാരി. 1. 11. 606)
-
അബൂജുഹൈഫ:(റ) നിവേദനം: അദ്ദേഹം ബിലാല്‍
(റ) ബാങ്ക് വിളിക്കുന്നതായി കണ്ടു. ബാങ്കില്‍ തന്‍റെ വായ ഇരുഭാഗത്തേക്കും അനുധാവനം
ചെയ്തു. (ബുഖാരി. 1. 11. 607)
-
അബൂഖത്താദ(റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍
തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ചവി��്ടടിശബ്ദം തിരുമേനി(സ)
കേട്ടു. അങ്ങനെ തിരുമേനി(സ) നമസ്ക്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ
കഥയെന്തെന്നു അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ജമാഅത്തു നമസ്കാരത്തിന്
ധ്ര്‍തിപ്പെട്ടതാണ്. തിരുമേനി(സ) അരുളി: മേലില്‍ അങ്ങനെ ചെയ്തുപോകരുത്. നിങ്ങള്‍
നമസ്കാരത്തിന് വരുമ്പോള്‍ ശാന്തതയോടുകൂടി വരുക. എന്നിട്ട് നിങ്ങള്‍ക്ക് ഇമാമോടൊപ്പം
കിട്ടിയത് നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക.
(ബുഖാരി. 1. 11. 608)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഇഖാമത്തു നിങ്ങള്‍ കേട്ടാല്‍ നമസ്ക്കാരത്തിലേക്ക് നിങ്ങള്‍ നടന്ന്പോവുക
(ഓടരുത്). നിങ്ങള്‍ക്ക് ശാന്തതയും വണക്കവും നിര്‍ബന്ധമാണ്. നിങ്ങള്‍ ധ്ര്‍തിപ്പെടരുത്.
നിങ്ങള്‍ക്ക് ലഭിക്കുന്നത് നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക.
(ബുഖാരി. 1. 11. 609)
-
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്ക്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ എന്നെ കാണും വരേക്കും നിങ്ങള്‍
നമസ്ക്കാരത്തിനായി എഴുന്നേല്‍ക്കരുത്. (ബുഖാരി. 1. 11. 610)
-
അനസ്(റ) നിവേദനം: ഒരിക്കല്‍ നമസ്ക്കാരത്തിനു
ഇഖാമത്ത് വിളിച്ചു. അന്നേരം തിരുമേനി(സ) പള്ളിയുടെ ഒരു ഭാഗത്തുവെച്ച് ഒരാളുമായി
സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു. അവസാനം ജനങ്ങള്‍ക്ക് ഉറക്കം വരുന്നതുവരേക്കും
തിരുമേനി(സ) നമസ്ക്കരിക്കുവാന്‍ നിന്നില്ല. (ബുഖാരി. 1. 11. 615)
-
അബൂഹുററൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കൊണ്ട് സത്യം. ഞാന്‍ ഇപ്രകാരം
ഉദ്ദേശിച്ചു. ഞാന്‍ കുറച്ച് വിറകുശേഖരിക്കാന്‍ വേണ്ടി കല്‍പ്പിക്കുക. പിന്നീട്
നമസ്ക്കരിക്കുവാന്‍ കല്‍പ്പിക്കുക. നമസ്കാരത്തിന് ബാങ്ക് കൊടുക്കുക. എന്നിട്ട്
ഒരാളെ വിളിച്ചു ജനങ്ങള്‍ക്ക് ഇമാമായി നിന്നു നമസ്ക്കരിക്കാന്‍ കല്‍പ്പിക്കുക.
അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പുറപ്പെടുക. എന്നിട്ട് ജമാഅത്തിനു
വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകള്‍ കത്തിച്ചുകളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന
അല്ലാഹുവിനെക്കൊണ്ട് സത്യം. അവരില്‍ വല്ലവര്‍ക്കും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള
ഒരെല്ലോ അല്ലെങ്കില്‍ ആട്ടിന്‍റെ നല്ല രണ്ടു കുളമ്പോ കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചെങ്കില്‍
അവര്‍ ഇശാനമസ്ക്കാരത്തിന് ഹാജറാവുമായിരുന്നു. (ബുഖാരി. 1. 11. 617)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: ജമാഅത്ത് നമസ്ക്കാരത്തിന് ഒരാള്‍ ഒറ്റക്ക് നമസ്ക്കരിക്കുന്നതിനേക്കാള്‍
ഇരുപത്തേഴിരട്ടി കൂടുതല്‍ പുണ്യമുണ്ട്. (ബുഖാരി. 1. 11. 618)
-
അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ)
അരുളി: ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തിന് ഇരുപത്തിഅഞ്ച് ഇരട്ടി
പ്രതിഫലമുണ്ട്. (ബുഖാരി. 1. 11. 619)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഒരാള്‍ തന്‍റെ വീട്ടില്‍ വച്ചോ തന്‍റെ അങ്ങാടിയില്‍ വച്ചോ നമസ്കരിക്കുന്നതിനേക്കാള്‍
ജമാഅത്തിന് 25 ഇരട്ടി പ്രതിഫലമുണ്ട്. കാരണം ഒരാള്‍ നല്ലതുപോലെ വുളു എടുക്കുകയും
ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ മറ്റൊരു പ്രേരണയും
അവനില്ല. എങ്കില്‍ അവന്‍റെ കാല്‍പാദങ്ങള്‍ക്കും ഓരോപദവി അല്ലാഹു ഉയര്‍ത്തുകയും
ഓരോപാപം പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍ മലക്കുകള്‍
അവന് വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കും. അവന്‍റെ നമസ്കാരസ്ഥലത്തു അവന്‍ ഇരിക്കുന്നതുവരേക്കും.
അല്ലാഹുവേ, നീ അവനു നന്‍മ ചെയ്യേണമേ, എന്ന് അവര്‍ പ്രാര്‍ത്ഥിക്കും. നിങ്ങളില്‍
ഒരാള്‍ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തില്‍ തന്നെയാണ്. (ബുഖാരി.
1. 11. 620)
-
അബൂഹുറൈറ(റ) നിവേദനം: നിങ്ങളില്‍ ഒരാള്‍
ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തായി നമസ്ക്കരിക്കുന്നതിന് 25 ഇരട്ടി
പുണ്യമുണ്ട് എന്നു തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രാത്രിയിലേയും
പകലിലേയും മലക്കുകള്‍ സുബ്ഹി നമസ്കാരത്തില്‍ സമ്മേളിക്കും. എന്നിട്ടു അദ്ദേഹം ഓതി:
നിശ്ചയം പ്രഭാതവേളയിലെ ഖുര്‍ആന്‍ പാരായണത്തിങ്കല്‍ സന്നദ്ധതയുണ്ടാകും. ഇബ്നുഉമര്‍
(റ) നിവേദനം: ജമാഅത്തിന് 27 ഇരട്ടി പ്രതിഫലമുണ്ട്. (ബുഖാരി. 1. 11. 621)
-
ഉമ്മുദര്‍ദാഅ്(റ) നിവേദനം: ഒരിക്കല്‍
അബുദര്‍ദാഅ് എന്‍റെ അടുക്കല്‍ കോപിഷ്ഠനായിക്കൊണ്ട് കയറി വന്നു. അപ്പോള്‍ ഞാന്‍
ചോദിച്ചു. എന്താണ് താങ്കളെ കോപിഷ്ഠനാക്കുന്നത്? അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ
സമുദായത്തില്‍ നബി(സ)യുടെ കാലത്ത് കണ്ടിരുന്ന ഒന്നും തന്നെ ഇന്നു കാണുന്നില്ല.
ജമാഅത്തായി നമസ്കരിക്കുന്നുണ്ടെന്നു മാത്രം. (ബുഖാരി. 1. 11. 622)
-
അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി:
പള്ളിയില്‍ നിന്ന് നടത്തം കൂടുതല്‍ കൂടുതല്‍ അകലമുണ്ടോ അതനുസരിച്ചാണ് പ്രതിഫലത്തിന്‍റെ
മഹത്വം. ഇമാമോടൊപ്പം നമസ്കരിക്കുവാന്‍ വേണ്ടി പ്രതീക്ഷിച്ചിരിക്കുന്നവന്ന് ഒറ്റക്ക്
നമസ്കരിച്ചു ഉറങ്ങിക്കളയുന്നവനേക്കാള്‍ കൂടുതല്‍ പുണ്യമുണ്ട്. (ബുഖാരി. 1. 11.
623)
-
അബൂഹുറൈറ(റ) നിവേദനം. തിരുമേനി(സ)
അരുളി: ഒരു മനുഷ്യന്‍ ഒരു വഴിക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്‍ച്ചെടിയുടെ
ഒരു കഷ്ണം കണ്ടു. ഉടനെ അതവിടെ നിന്ന് തട്ടിനീക്കി. അപ്പോള്‍ അല്ലാഹു അവനോട് ക്റ്‍തജ്ഞത
പ്രകടിപ്പിച്ചു. അവന്‍റെ തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുത്തു. ശേഷം തിരുമേനി(സ)
അരുളി: രക്തസാക്ഷികള്‍ അഞ്ചു വിഭാഗക്കാരാണ്. പ്ളേഗില്‍ മരണമടഞ്ഞവന്‍ , അതിസാരം
മൂലം മരണമടഞ്ഞവന്‍ , വെള്ളത്തില്‍ മുങ്ങി മരിച്ചവന്‍ , വല്ലതും തകര്‍ന്ന് വീണിട്ടു
അതിന്നടിയില്‍ കിടന്ന് മരിച്ചവന്‍ , ദൈവമാര്‍ഗ്ഗത്തില്‍ സമരം ചെയ്തു മരിച്ചവന്‍
. ശേഷം തിരുമേനി(സ) അരുളി: ബാങ്ക് വിളിച്ചാലും ആദ്യ വരിയിലുമുള്ള നന്‍മ മനുഷ്യര്‍
ശരിക്കും മനസ്സിലാക്കിയിരുന്നുവെങ്കില്‍ അതിന് നറുക്കെടുക്കേണ്ടി വന്നാല്‍ അവര്‍
നറുക്കെടുക്കുക തന്നെ ചെയ്യുമായിരുന്നു. തിരുമേനി(സ) അരുളി: അതുപോലെ ഉച്ചക്ക്
പുറപ്പെടുന്നതിന്‍റെ ശ്രേഷ്ഠത അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ അവരതിലേക്കു മുന്നിടുമായിരുന്നു.
ഇശാ: നമസ്കാരത്തിലും സുബ്ഹിലുമുള്ള ശ്രേഷ്ഠത ഗ്രഹിച്ചിരുന്നുവെങ്കില്‍ അവരതിലേക്ക്
ഇഴഞ്ഞിട്ടെങ്കിലും എത്തുമായിരുന്നു. (ബുഖാരി. 1. 11. 624)
-
അനസ്(റ) നിവേദനം: തിരുമേനി(സ) പറഞ്ഞു:
ബനൂസല്‍മ: ഗോത്രക്കാരേ! നിങ്ങളുടെ ചവിട്ടടികള്‍ക്ക് നിങ്ങള്‍ പുണ്യം ആഗ്രഹിക്കുന്നില്ലേ?
മുജാഹിദ് പറയുന്നു; അവര്‍ പ്രവര്‍ത്തിച്ചതും അവരുടെ ചവിട്ടടികളും ഞാന്‍ രേഖപ്പെടുത്തുമെന്നതിന്‍റെ
വ്യാഖ്യാനം അവരുടെ (പള്ളിയിലേക്കുള്ള) കാല്‍പാദങ്ങളാണ്. അനസ്(റ) നിവേദനം: ബനൂസല്‍മ:
സലമ: ഗോത്രക്കാര്‍ അവരുടെ താമസസ്ഥലം വിട്ടുതിരുമേനി(സ)യുടെ അടുത്തു താമസമുറപ്പിക്കാനുദ്ദേശിച്ചു.
അനസ്(റ) പറയുന്നു. അപ്പോള്‍ അവര്‍ മദീനയുടെ പ്രാന്തപ്രദേശങ്ങള്‍ വിട്ട് പോരുന്നത്
തിരുമേനി(സ) ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അവിടുന്നു ചോദിച്ചു. നിങ്ങളുടെ ചവിട്ടടികള്‍ക്ക്
നിങ്ങള്‍ പുണ്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? മുജാഹിദ് പറയുന്നു: അവശിഷ്ടങ്ങള്‍
എന്നു പറഞ്ഞതിന���റെ വിവക്ഷ ചവിട്ടടികളാണ്. കാലുകള്‍ കൊണ്ട�� ഭൂമിയില്‍ സഞ്ചരിക്കല്‍
(ബുഖാരി. 1. 11. 625)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: കപടവിശ്വാസികള്‍ക്ക് ഇശാ നമസ്കാരത്തേക്കാളും സുബ്ഹി നമസ്കാരത്തേക്കാളും
ഭാരിച്ചൊരു നമസ്കാരമേയില്ല. ആ രണ്ടു നമസ്കാരത്തിലും അടങ്ങിയ പുണ്യം അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍
മുട്ടുകുത്തി നടന്നിട്ടെങ്കിലും അവരതില്‍ ഹാജറാകുമായിരുന്നു. (ബുഖാരി. 1. 11. 626)
-
മാലിക്ബ്നു ഹുവൈരിസി(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്കാരം ഹാജറായാല്‍ നിങ്ങള്‍ രണ്ടു പേര്‍ക്കും വേണ്ടി ബാങ്കും ഇഖാമത്തും
കൊടുക്കുവീന്‍ . എന്നിട്ട് നിങ്ങള്‍ രണ്ട് പേരില്‍ ഏറ്റവും ഉത്തമന്‍ ഇമാമ് നില്‍ക്കുകയും
ചെയ്യട്ടെ. (ബുഖാരി. 1. 11. 627)
-
അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്‍റെ
തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ഘട്ടത്തില്‍ ഏഴ് പേര്‍ക്ക് അല്ലാഹു നിഴല്‍
നല്‍കും. നീതിമാനായ ഭരണാധിപന്‍ , ദൈവാരാധനയില വളര്‍ന്ന യുവാവ്, ഹ്യദയം എപ്പോും
പള്ളിയുമായി ബന്ധിക്കപ്പെട്ട മനുഷ്ന്‍ , അല്ലാഹുവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്
പരസ്പരം സനേഹിക്കയും അതിന്‍റെ പേരില്‍ പരസ്പരം ഭിന്നിക്കുകയും ചെയ്ത രണ്ടു വ്യക്തികള്‍
, ഉന്നതസ്ഥാനവും സൌന്ദര്യവുമുള്ള ഒരു സ്ത്രീ ഒരു പുരുഷനെ (വ്യഭിചാരം ചെയ്യാന്‍
) ക്ഷണിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. ഒരുവന്‍
ദാനധര്‍മ്മം ചെയ്തു അതിനെ ഗോപ്യമാക്കി വച്ചു. അവന്‍റെ വലതുകൈ ധര്‍മ്മം ചെയ്തതു
ഇടതുകൈ അറിയാത്തതു വരെ. ഒരാള്‍ ഒററക്കിരുന്നു അല്ലാഹുവിനെ ഓര്‍മ്മിക്കുകയും അങ്ങനെ
അവന്‍റെ ഇരുനേത്രങ്ങളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. (ബുഖാരി. 1. 11.
629)
-
അനസ്(റ) നിവേദനം: തിരുമേനി(സ) മോതിരം
നിര്‍മ്മിച്ചിരുന്നുവോ? എന്ന് അദ്ദേഹത്തോട് ചോദിച്ചു: അതെ, എന്ന് അനസ്(റ) മറുപടി
പറഞ്ഞു. ഒരിക്കല്‍ തിരുമേനി(സ) ഇശാനമസ്കാരം രാത്രിയുടെ പകുതി വരെ പിന്തിച്ചു. അനന്തരം
ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവിടുന്ന് അരുളി: ജനങ്ങള്‍ എല്ലാവരും നമസ്കരിച്ചു
കിടന്നുറങ്ങി. നിങ്ങള്‍ നമസ്കാരത്തെ പ്രതീക്ഷിക്കുന്ന സമയം വരേക്കും നമസ്കാരത്തിലാണ്.
അനസ്(റ) പറയുന്നു: നബി(സ)യുടെ മോതിരത്തിന്‍റെ തിളക്കം ഇപ്പോഴും ഞാന്‍ നോക്കിക്കാണുന്നതുപോലെയുണ്ട്.
(ബുഖാരി. 1. 11. 630)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: വല്ലവനും പ്രഭാതത്തിലും വൈകുന്നേരവും പള്ളിയിലേക്ക് പുറപ്പെട്ടാല്‍ ആ സമയത്തെല്ലാം
തന്നെ അല്ലാഹു അവന് സ്വര്‍ഗ്ഗത്തില്‍ അവന്‍റെ വിരുന്ന് തയ്യാറാക്കുന്നതാണ്.
(ബുഖാരി. 1. 11. 631)
-
ഇബ്നുബുഹൈന(റ) നിവേദനം: നമസ്കാരത്തിനു
ഇഖാമത്തുവിളിച്ചശേഷം ഒരു മനുഷ്യന്‍ രണ്ട് റക്ക്‌അത്തു സുന്നത്ത് നമസ്കാരത്തില്‍
നിന്ന് വിരമിച്ചപ്പോള്‍ ആളുകള്‍ അയാളുടെ ചുറ്റും തടിച്ചുകൂടി. അതു കണ്ടപ്പോള്‍
തിരുമേനി(സ) അയാളോട് ചോദിച്ചു: സുബ്ഹി നാല് റക്ക്‌അത്തു നമസ്കരിക്കുകയോ? സുബ്ഹി
നാല് റക്ക്‌അത്ത് നമസ്കരിക്കുകയോ? (ബുഖാരി. 1. 11. 632)
-
ആയിശ(റ) നിവേദനം. : തിരുമേനി(സ)യെ
മരണരോഗം ബാധിക്കുകയും നമസ്കാര സമയം ആസന്നമായി ബാങ്ക് വിളിക്കുകയും ചെയ്തപ്പോള്‍
അവിടുന്ന് അരുളി: നിങ്ങള്‍ അബൂബക്കറിനോട് ജനങ്ങള്‍ക്ക് നമസ്കാരത്തില്‍ നേത്റ്‍ത്വം
നല്‍കുവാന്‍ നിര്‍ദ്ദേശിക്കുക. അന്നേരം തിരുമേനി(സ) യോട് (ഭാര്യമാര്‍) പറഞ്ഞു:
അബൂബക്കര്‍ (റ) മനസ്സിന് വളരെ അലിവുള്ള ഒരു മനുഷ്യനാണ്. അങ്ങയുടെ സ്ഥാനത്തു അദ്ദേഹം
ചെന്നുനിന്നാല്‍ ജനങ്ങളെയും കൊണ്ടു പ്രാര്‍ത്ഥന നടത്താന്‍ അദ്ദേഹത്തിന് കഴിയുകയില്ല.
ഇത് കേട്ടപ്പോള്‍ തിരുമേനി(സ) ആദ്യം നിര്‍ദേശം ആവര്‍ത്തിച്ചു. അപ്പോള്‍ അവര്‍
എതിര്‍വാദവും ആവര്‍ത്തിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ) നിര്‍ദേശം ആവര്‍ത്തിച്ചപ്പോള്‍
തിരുമേനി(സ) അരുളി: നിങ്ങള്‍ യൂസഫ് നബി (അ) യെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ച കൂട്ടുകാരികളാണ്.
നിങ്ങള്‍ അബൂബക്കറിനോട് തന്നെ നിര്‍ദേശിക്കുക. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമ് നിന്ന്
നമസ്കരിക്കട്ടെ. ഉടനെ അബൂബക്കര്‍ (റ) പള്ളിയിലേക്ക് വന്നു. എന്നിട്ട് ജനങ്ങളുമായി
നമസ്ക്കരിച്ചു. അന്നേരം തിരുമേനി(സ)യുടെ രോഗത്തിന് അല്‍പം ആശ്വാസം തോന്നി. അപ്പോള്‍
രണ്ടാളുകളുടെ സഹായത്തോടെ തിരുമേനി(സ) പള്ളിയിലേക്ക്പുറപ്പെട്ടു. രോഗം മൂലം തിരുമേനി(സ)യുടെ
രണ്ടു കാലുകള്‍ ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കാഴ്ച ഇപ്പോഴും എന്‍റെ കണ്‍മുന്നിലുണ്ട്.
അങ്ങനെ തിരുമേനി(സ) എത്തിയത് കണ്ടപ്പോള്‍ അബൂബക്കര്‍ ഇമാമ് സ്ഥാനത്ത് നിന്ന്
പിന്നോട്ട് നീങ്ങാനുദ്ദേശിച്ചു. ഉടനെ നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുകയെന്ന്
അബൂബക്കര്‍ (റ)നെ തിരുമേനി(സ) ആംഗ്യം മൂലം ഉണര്‍ത്തി. എന്നിട്ട് തിരുമേനി(സ)യെ
താങ്ങിക്കൊണ്ട് വന്നു അബൂബക്കര്‍ (റ)ന്‍റെ അടുത്ത് ഒരു ഭാഗത്തിരുത്തി. അങ്ങിനെ
തിരുമേനി(സ) നമസ്ക്കരിച്ച്കൊണ്ടിരുന്നു. അബൂബക്കര്‍ (റ) തിരുമേനി(സ)യുടെ നമസ്ക്കാരം
നമസ്ക്കരിച്ചു. ജനങ്ങള്‍ അബൂബക്കര്‍ (റ) വിനെയും തുടര്‍ന്ന് നമസ്ക്കരിച്ചുകൊണ്ടിരുന്നു.
അബൂമുആവി:യ്യായുടെ നിവേദനത്തില്‍ തിരുമേനി(സ) അബൂബക്കര്‍ (റ)ന്‍റെ ഇടതുഭാഗത്തിരുന്നു.
അബൂബക്കര്‍ നിന്ന് നമസ്ക്കരിച്ചുകൊണ്ടിരുന്നു എന്ന് വര്‍ദ്ധിച്ചുവന്നിട്ടുണ്ട്.
(ബുഖാരി. 1. 11. 633)
-
ആയിശ(റ) നിവേദനം: തിരുമേനി(സ)യെ രോഗം
ബാധിക്കുകയും രോഗം മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ തിരുമേനി(സ)ക്ക് എന്‍റെ വീട്ടില്‍
വെച്ച് രോഗശുശ്രൂഷ നടത്താന്‍ മറ്റു ഭാര്യമാരോട് തിരുമേനി(സ) സമ്മതം ആവശ്യപ്പെട്ടു.
അപ്പോള്‍ എല്ലാവരും അതനുവദിച്ചുകൊടുത്തു. അങ്ങനെ അബ്ബാസി(റ)ന്‍റെയും മറ്റൊരു പുരുഷന്‍റെയും
ഇടയിലായി തന്‍റെ രണ്ടു കാലുകള്‍ ഭൂമിയിലൂടെ വലിച്ചിഴച്ചുകൊണ്ട് അവിടുന്ന് പുറപ്പെട്ടു.
ഇബ്നു അബ്ബാസ്(റ) പറയുന്നു: ആയിശ(റ) പേര് പറയാത്ത ആ പുരുഷന്‍ അലി(റ) ആയിരുന്നു.
(ബുഖാരി. 1. 11. 634)
-
ആയിശ:(റ) നിവേദനം: തിരുമേനി(സ) അരുളി:
ഭക്ഷണം കൊണ്ടു വരപ്പെടുകയും നമസ്ക്കാരത്തിന്ന് ഇഖാമത്തു വിളിക്കപ്പെടുകയും ചെയ്താല്‍
നിങ്ങള്‍ ഭക്ഷണം കൊണ്ട് തുടങ്ങുവീന്‍ . (ബുഖാരി. 1. 11. 640)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
മഗ്‌രിബ് നമസ്ക്കാരത്തിനു മുമ്പ് നിങ്ങളുടെ മുമ്പില്‍ ആഹാരം കൊണ്ടുവന്നുവെച്ചാല്‍
നിങ്ങള്‍ ആദ്യമായി ഭക്ഷണം കൊണ്ട് ആരംഭിക്കുക, ശേഷം നമസ്ക്കരിക്കുക. നിങ്ങളുടെ
ആഹാരം ഉപേക്ഷിച്ച് നമസ്ക്കരിക്കുവാന്‍ നിങ്ങള്‍ ധ്റ്‍തിപ്പെട്ടു പോകരുത്. (ബുഖാരി.
1. 11. 641)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളുടെ ഭക്ഷണം ഹാജറാക്കപ്പെടുകയും നമസ്ക്കാരത്തിന് ഇഖാമത്തു കൊടുക്കുകയും
ചെയ്താല്‍ നിങ്ങള്‍ ഭക്ഷണം കഴിച്ചുകൊള്ളുക. അതില്‍ നിന്ന് വിരമിക്കുന്നതുവരെ നിങ്ങള്‍
ധ്റ്‍തി കാണിക്കേണ്ടതില്ല. ഇബ്നുഉമര്‍ (റ) ന്ന് ഭക്ഷണം കൊണ്ടു വരപ്പെടും. നമസ്കാരത്തിന്
ഇഖാമത്ത് വിളിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന് വിരമിക്കുന്നതുവരെ
അദ്ദേഹം നമസ്കാരത്തിലേക്ക് പുറപ്പെടുകയില്ല. ഇമാമിന്‍റെ ഖുര്‍ആന്‍ പാരായണം അദ്ദേഹം
കേള്‍ക്കാറുണ്ട്. (ബുഖാരി. 1. 11. 642)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ നമസ്കാരത്തിന്
ഇഖാമത്ത് വിളിക്കപ്പെട്ടാലും അവന്‍ ത���്‍റെ ആവശ്യം അതില്‍ നിന്ന് നിര്‍വ്വഹിക്കുന്നതുവരെ
ധ്റ്‍തികാണിക്കേണ്ടതില്ല. (ബുഖാരി. 1. 11. 643)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) തന്‍റെ
വീട്ടില്‍ എന്താണ് ജോലി ചെയ്യാറുണ്ടായിരുന്നതെന്ന് അസ്വദ്(റ) അവരോട് ചോദിച്ചു.
അപ്പോള്‍ ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്‍റെ ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിച്ചു
കൊണ്ടിരിക്കും. അങ്ങനെ നമസ്കാരസമയമായാല്‍ നമസ്കാരത്തിലേക്ക് പുറപ്പെടും. (ബുഖാരി.
1. 11. 644)
-
അബൂഖിലാബ(റ) നിവേദനം: ഞങ്ങളുടെ പള്ളിയില്‍
ഒരിക്കല്‍ മാല്‍ക്ബ്നുഹുവൈറിസ്(റ) വരികയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഞാനിതാ
നിങ്ങളെയും കൂട്ടിയിട്ടു ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുന്നു. വാസ്തവത്തില്‍
ഒരു നിശ്ചിത നമസ്കാരം ഞാന്‍ ഉദ്ദേശിക്കുന്നില്ല. തിരുമേനി(സ) നമസ്കരിക്കുന്നത്
എങ്ങനെ ഞാന്‍ കണ്ടുവോ അതേ പ്രകാരം ഞാന്‍ നിങ്ങള്‍ക്ക് നമസ്കരിച്ചു കാണിച്ച് തരികയാണ്.
അബൂഖിലാബ പറയുന്നു: അദ്ദേഹം ഒരു കിഴവനായിരന്നു, സുജൂദില്‍ നിന്ന് എഴുന്നേറ്റ്
ആദ്യത്തെ റക്ക്‌അത്തില്‍ നിന്ന ഉയരുമ്പോള്‍ അദ്ദേഹം അല്‍പം ഇരിക്കാറുണ്ട്. (ബുഖാര.
1. 11. 645)
-
ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ
രോഗത്തില്‍ അവിടുന്നു പറഞ്ഞു: നിങ്ങള്‍ അബൂബക്കറിനോട് ഇമാമ് നില്‍ക്കുവാന്‍ പറയുവീന്‍
. അപ്പോള്‍ ആയിശ(റ) പറഞ്ഞു. അബൂബക്കര്‍ (റ) താങ്കളുടെ സ്ഥാനത്ത് ഇമാമായി നിന്നാല്‍
നമസ്കാരത്തിലുള്ള അദ്ദേഹത്തിന്‍റെ കരച്ചില്‍ മൂലം നമസ്കാരത്തിലെ ചലനങ്ങള്‍ പിന്നിലുള്ളവരെ
കേള്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുകയില്ല, അതുകൊണ്ട് ഉമര്‍ (റ)നോട് ഉപദേശിച്ചാലും.
അദ്ദേഹം ജനങ്ങളുമായി നമസ്കരിക്കട്ടെ. (ബുഖാരി. 1. 11. 646)
-
ആയിശ(റ) പറയുന്നു: അബൂബക്കര്‍ (റ)
അങ്ങയുടെ സ്ഥാനത്ത് നമസ്കരിക്കാന്‍ നിന്നാല്‍ കരച്ചില്‍ മൂലം അദ്ദേഹത്തിന്‍റെ
ചലനങ്ങള്‍ പിന്നിലുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഉമര്‍ (റ)നോട്
കല്‍പ്പിക്കാന്‍ ഞാന്‍ ഹഫ്സ(റ) യോട് പറഞ്ഞു. ഹഫ്സ(റ) അപ്രകാരം നബി(സ) യോട് പറയുകയും
ചെയ്തു. തിരുമേനി(സ) പറഞ്ഞു. മിണ്ടാതിരിക്കൂ, നിങ്ങള്‍ യൂസഫിന്‍റെ കൂട്ടുകാരികള്‍
തന്നെയാണ്. അബൂബക്കറി(റ)നോട് തന്നെ നിര്‍ദ്ദേശിക്കുവീന്‍ . അന്നേരം ഹഫ്സ(റ) ആയിശ(റ)
യോട് പറഞ്ഞു. നിങ്ങളില്‍ നിന്ന് ഒരിക്കലും ഒരു നന്‍മയും എനിക്ക് ലഭിച്ചിട്ടില്ല.
(ബുഖാരി. 1. 11. 647)
-
അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ
സഹാബിയും ഭൃത്യനുമായിരുന്നു അദ്ദേഹം- അനസ്(റ) പറയുന്നു. നബി(സ) പരലോകപ്രാപ്തനായ
രോഗത്തില്‍ അബൂബക്കര്‍ (റ) ആണ് ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചത്. അങ്ങനെ തിങ്കളാഴ്ച
ദിവസം വന്നു. ആളുകള്‍ നമസ്കരിക്കാന്‍ അണിനിരന്നു നില്‍ക്കുകയാണ്. അന്നേരം തിരുമേനി(സ)
തന്‍റെ മുറിയില്‍ നിന്‍ങ്കൊണ്ട് വിരി നീക്കി ഞങ്ങളുടെ നേരെ നോക്കി. അപ്പോള്‍ തിരുമേനി(സ)യുടെ
മുഖം മുഷഫിന്‍റെ ഒരു പേജു പോലെയുണ്ട്. തിരുമേനി(സ) ആദ്യം പുഞ്ചിരിച്ചു. പിന്നീട്
ചിരിച്ചു. അവസാനം തിരുമേനി(സ)യെ കണ്ടതുമൂലമുള്ള ആനന്ദത്താല്‍ ഞങ്ങളുടെ നമസ്കാരം
തന്നെ താറുമാറായിപ്പോയേക്കുമോയെന്ന് ഞങ്ങള്‍ ശങ്കിച്ചു. ഉടനെ തിരുമേനി(സ) നമസ്കരിക്കുവാന്‍
വേണ്ടി പള്ളിയിലേക്ക് വരാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ധരിച്ചിട്ടു അബൂബക്കര്‍
(റ) പിന്നോട്ട് മാറി. അന്നേരം നിങ്ങള്‍ നമസ്കാരം പൂര്‍ത്തിയാക്കിക്കൊള്ളുകയെന്ന്
ആംഗ്യം കാണിച്ചുകൊണ്ട് തിരുമേനി(സ) വിരി താഴ്ത്തിയിട്ടു. എന്നിട്ട് ആ ദിവസം തന്നെയാണ്
തിരുമേനി(സ) പരലോകം പ്രാപിച്ചത്. (ബുഖാരി. 1. 11. 648)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) രോഗബാധിതനായപ്പോള്‍
വീട്ടില്‍വെച്ചു നമസ്കരിച്ചു. അവിടുന്നു ഇരുന്നുകൊണ്ടാണ് നമസ്കരിച്ചത്. തിരുമേനി(സ)യെ
പിന്തുടര്‍ന്ന് കൊണ്ട് ഒരു വിഭാഗം ജനങ്ങള്‍ നിന്ന് നമസ്കരിച്ചു. അവരോട് ഇരിക്കുവാന്‍
വേണ്ടി അവിടുന്നു ആംഗ്യം കാണിച്ചു. നമസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ തിരുമേനി(സ)
അരുളി. നിശ്ചയം ഇമാമിന് നിശ്ചയിക്കപ്പെടുന്നതു പിന്‍തുടരാന്‍ വേണ്ടിയാണ്. അദ്ദേഹം
റുകൂഅ് ചെയ്താല്‍ നിങ്ങളും റുകൂഅ് ചെയ്യുക. ഉയര്‍ന്നാല്‍ നിങ്ങളും ഉയരുക. ഇരുന്നു
നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നു തന്നെ നമസ്കരിക്കുവിന്‍ . (ബുഖാരി. 1. 11. 656)
-
അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍
കുതിരപ്പുറത്തു നിന്നു വീഴുകയും അവിടുത്തെ വലഭാഗം ചതയുകയും ചെയ്തു. അപ്പോള്‍ അവിടുന്നു
ഇരുന്നു നമസ്കരിച്ചു. ഞങ്ങളും പിന്നില്‍ ഇരുന്നു നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്നു
വിരമിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു. നിശ്ചയം ഇമാമ് നിര്‍ണ്ണയിക്കപ്പെടുന്നത് അദ്ദേഹത്തെ
അനുധാവനം ചെയ്യുവാന്‍ വേണ്ടിയാണ്. അതിനാല്‍ ഇമാമ് നിന്നു നമസ്കരിക്കുമ്പോള്‍
നിങ്ങള്‍ നിന്നു നമസ്കരിക്കുക. റുകൂഅ് ചെയ്താല്‍ നിങ്ങളും റുകുഅ് ചെയ്യുക. ഉയര്‍ന്നാല്‍
നിങ്ങളും ഉയരുക. അദ്ദേഹം സമിഅല്ലാഹു ലിമന്‍ ഹമിദ: എന്നു പറഞ്ഞാല്‍ നിങ്ങള്‍ റബ്ബനാ
വലകല്‍ഹംദു എന്നുപറയുക. അദ്ദേഹം ഇരുന്നു നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നുതന്നെ
നമസ്കരിക്കുക. (ബുഖാരി. 1. 11. 657)
-
ബര്‍റാഅ്(റ) നിവേദനം: അദ്ദേഹം കളവ്
പറയുന്നവനല്ല - തിരുമേനി(സ) സമി അല്ലാഹു. എന്നു പറഞ്ഞു കഴിഞ്ഞാല്‍ സുജൂദില്‍ ചെന്നു
വീഴും വരേക്കും ഞങ്ങളിലാരും തന്നെ ഞങ്ങളുടെ മുതുക് കുനിക്കുകയില്ല. തിരുമേനി(സ)
സുജൂദില്‍ ചെന്നു കിടന്നു കഴിഞ്ഞാലോ ഞങ്ങളും സുജൂദിലേക്ക് ചെന്നു കിടക്കും. (ബുഖാരി.
1. 11. 658)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഇമാമിനു മുമ്പ് തല ഉയര്‍ത്തുന്ന പക്ഷം അവന്‍റെ തലയെ കഴുതയുടെ തലയായിട്ടു
അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്‍റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍
മാറ്റുകയോ ചെയ്തേക്കുമെന്ന് അവന്‍ ഭയപ്പെടുന്നില്ലേ?. (ബുഖാരി. 1. 11. 660)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
ഒരു മുന്തിരിയോളം മാത്രം തല വലിപ്പമുള്ള ഒരു നീഗ്രോ ആണ് നിങ്ങളുടെ ഭരണമേധാവിയായി
വന്നതെങ്കില്‍ പോലും അദ്ദേഹത്തിന്‍റെ കല്‍പന നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും
ചെയ്തുകൊള്ളുക. (ബുഖാരി. 1. 11. 662)
-
അബൂഹുറൈറ(റ) നിവേദനം: നിങ്ങളുടെ ഭരണമേധാവികള്‍
നിങ്ങള്‍ക്ക് ഇമാമായ്കൊണ്ട് നമസ്കരിക്കും. അങ്ങിനെ നമസ്കരിക്കുമ്പോള്‍ നേരാംവണ്ണമാണ്
അവര്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അതുകൊണ്ടുള്ള നേട്ടം അവര്‍ക്കും നിങ്ങള്‍ക്കും ലഭിക്കും.
അവര്‍ ചെയ്ത തെറ്റിന്‍റെ ദോഷഫലം അവരെ ബാധിക്കുകയും ചെയ്യും. എന്നു തിരുമേനി(സ)
അരുളി. (ബുഖാരി. 1. 11. 663)
-
ഉബൈദ്:(റ) നിവേദനം: അദ്ദേഹം ഖലീഫാഉസ്മാന്‍
(റ) ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചുകൊണ്ടു
പറഞ്ഞു: താങ്കളാണ് ഞങ്ങളുടെ പ്രധാനഇമാമ്, എന്നാല്‍ ഞങ്ങള്‍ ദര്‍ശിക്കുന്ന വിപത്തു
താങ്കളെ ബാധിച്ചിരിക്കുന്നു. കുഴപ്പത്തിന്‍റെ ഇമാമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് നമസ്കാരത്തിനു
നില്‍ക്കുന്നത്. അയാളെ പിന്‍തുടരല്‍ കുറ്റകരമായി ഞങ്ങള്‍ക്ക് തോന്നുന്നു. അപ്പോള്‍
ഉസ്മാന്‍ (റ) പറഞ്ഞു: നമസ്കാരം അവര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തേക്കാള്‍ ഏറ്റവും
നല്ലതാണ്. ആ നല്ലത് അവര്‍ ചെയ്യുമ്പോള്‍ അതില്‍ അവരെ നീ പിന്‍തുടര്‍ന്ന് കൊള്ളുക.
അവര്‍ ചെയ്യുന്ന തെറ്റില്‍ നിന്ന് നീ അകന്നു നില്‍ക്കുകയും ചെയ്യുക. ഇമാംസുഹ്‌രി(റ)
പറഞ്ഞു: നിര്‍ബന്ധാവസ്ഥയില്‍ മാത്രമേ സ്ത്രീകളോട് സാദ്യശ്യമുള്ളവന്‍റെ പിന്നില്‍
നിന്നു നമസ്കരിക്കുവാന്��� പാടുള്ളു. (ബുഖാരി. 693)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അബൂദറ്ര്(റ)നോട്
പറഞ്ഞു: മുന്തിരി പോലെ ശിരസ്സുള്ള നീഗ്രോയാണ് നിന്‍റെ ഇമാമ് എങ്കില്‍ നീ അവനെ
അനുസരിക്കുക. (ബുഖാരി. 1. 11. 664)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: എന്‍റെ
മാത്റ്‍സഹോദരി മൈമൂന: യുടെ വീട്ടില്‍ ഒരിക്കല്‍ ഞാന്‍ രാത്രി താമസിച്ചു. തിരുമേനി(സ)
ഇശാനമസ്ക്കരിച്ചു ശേഷം വീട്ടില്‍ വന്നു. നാല് റക്‌അത്ത് നമസ്കരിച്ച ശേഷം കിടന്നുറങ്ങി.
പിന്നീട് ഉണര്‍ന്നു നമസ്കരിക്കുവാന്‍ എഴുന്നേറ്റു നിന്നു ഞാന്‍ ചെന്നു അവരുടെ
ഇടഭാഗത്തുനിന്നു. തിരുമേനി(സ) എന്നെ അവിടുത്തെ വലഭാഗത്താക്കി. അനന്തരം അഞ്ചു റക്‌അത്തു
നമസ്കരിച്ചു. അതിന്ന് ശേഷം (സുബ്ഹിന്‍റെ) രണ്ട് റക്‌അത്തു നമസ്കരിച്ചു. അല്‍പം
കിടന്നുറങ്ങി. ഞാന്‍ അവിടുത്തെ കൂര്‍ക്കംവലി കേള്‍ക്കുന്നതുവരെ. ശേഷം നമസ്കരിക്കുവാന്‍
പുറപ്പെട്ടു. (ബുഖാരി. 1. 11. 665)
-
ജാബിര്‍ (റ) നിവേദനം: മുആ്ബ്നുജബല്‍
(റ) നബി(സ)യുടെ കൂടെ നമസ്കിച്ച് മടങ്ങിപ്പോയ ശേഷം തന്‍റെ ജനതക്ക് ഇമാമ് നിന്നു
കൊടുക്കറുണ്ട്. (ബുഖാരി. 1. 11. 668)
-
ജാബിര്‍ (റ) നിവേദനം: മുആദ്ബ്നു ജബല്‍
(റ) തിരുമേനി(സ) യോടൊപ്പം ജമാഅത്തായി നമസ്കരിക്കും എന്നിട്ട് തിരിച്ച് പോയശേഷം
അദ്ദേഹത്തിന്‍റെ കേന്ദ്രത്തിലെ ജനങ്ങള്‍ക്ക് (അതേ നമസ്കാരത്തില്‍ ) ഇമാമായി നിന്ന്
നമസ്കരിക്കും. അങ്ങനെ ഒരിക്കല്‍ അദ്ദേഹം ഇശാ നമസ്കരിച്ചു. അതില്‍ അല്‍ബഖറ സൂറത്ത്
ഓതി. അന്നേരം ഒരു മനുഷ്യന്‍ (അന്‍സാരി) അദ്ദേഹത്തിന്‍റെ പിന്നില്‍ നിന്ന് ജമാഅത്ത്
വിട്ടു പിരിഞ്ഞുപോയി. അതറിഞ്ഞപ്പോള്‍ മുആദ്(റ) അദ്ദേഹത്തെ വിമര്‍ശിച്ചു. ഈ വിവരം
നബി(സ)ക്ക് കിട്ടി. അപ്പോള്‍ തിരുമേനി(സ) മൂന്ന് പ്രാവശ്യം മുആദിനെക്കുറിച്ച്
കുഴപ്പക്കാരന്‍ , കുഴപ്പക്കാരന്‍ , കുഴപ്പക്കാരന്‍ എന്നു പറഞ്ഞു. എന്നിട്ട് ദൈര്‍ഘ്യം
കുറഞ്ഞ മധ്യനിലയിലുള്ള സൂറത്തുകള്‍ ഓതുവാന്‍ മുആദ്(റ)നോട് തിരുമേനി(സ) കല്‍പിച്ചു.
(ബുഖാരി. 1. 11. 669)
-
അബൂമസ്‌ഉദ്(റ) നിവേദനം: അല്ലാഹുവിന്‍റെ
ദൂതരേ! അല്ലാഹു സത്യം! ഇന്ന ഇമാം സൂഭി നമസ്കാരം അമിതമായി നീട്ടിക്കൊണ്ട് പോകുന്നത്
കാരണം ഞാന്‍ ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് പോകാറില്ല. ഒരൊറ്റ ഉപദേശഘട്ടത്തിലെങ്കിലും
അന്നത്തേക്കാള്‍ തിരുമേനി(സ) കുപിതനായത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അവസാനം
തിരുമേനി(സ) അരുളി: നിങ്ങളില്‍ ചിലര്‍ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്. അതുകൊണ്ട്
നിങ്ങളാരെങ്കിലും മനുഷ്യര്‍ക്ക് ഇമാമായിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷം അവര്‍
ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നില്‍ നമസ്കരിക്കുന്നവരില്‍ ശരീരശേഷി
കുറഞ്ഞവരും, വ്റ്‍ദ്ധന്‍മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11.
670)
-
അബൂഹുറൈറ(റ) നിവേദനം: നിങ്ങളില്‍ ചിലര്‍
മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്. അതുകൊണ്ട് നിങ്ങളാരെങ്കിലും മനുഷ്യര്‍ക്ക്
ഇമാമായിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷം അവര്‍ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം
നിങ്ങളുടെ പിന്നില്‍ നമസ്കരിക്കുന്നവരില്‍ ശരീരശേഷി കുറഞ്ഞവരും, വ്റ്‍ദ്ധന്‍മാരും
ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 671)
-
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്കാരം ദീര്‍ഘിപ്പിക്കല്‍ ഉദ്ദേശിച്ചുകൊണ്ട് ചിലപ്പോള്‍ ഞാന്‍ നമസ്കാരത്തില്‍
പ്രവേശിക്കും. അന്നേരം ശിശുക്കളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. അപ്പോള്‍ ആ കുട്ടികളുടെ
മാതാക്കള്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്‍റെ നമസ്കാരം ലഘൂകരിക്കും.
(ബുഖാരി. 1. 11. 675)
-
അനസ്(റ) നിവേദനം: നമസ്കാരം ലഘൂകരിക്കുകയും
അതോടൊപ്പം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന നബി(സ)യെക്കാള്‍ ഉത്തമനായ മറ്റൊരു ഇമാമിന്‍റെ
പിന്നില്‍ നിന്നു ഞാന്‍ തീരെ നമസ്കരിച്ചിട്ടില്ല. അവിടുന്ന് ശിശുക്കളുടെ കരച്ചില്‍
കേള്‍ക്കും. അപ്പോള്‍ മാതാവിന് കുഴപ്പം ഉണ്ടാകുമെന്ന് ഭയന്ന് അവിടുന്ന് നമസ്കാരത്തെ
ലഘൂകരിക്കും. (ബുഖാരി. 1. 11. 676)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നു:
നമസ്കാരം ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു ഞാന്‍ നമസ്കാരത്തില്‍ പ്രവേശിക്കും.
അപ്പോള്‍ കുട്ടികളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. കുട്ടികരയുമ്പോള്‍ മാതാവിന്
ഉണ്ടാകുന്ന സ്നേഹദുഃഖം ഞാന്‍ ശരിക്കും മനസ്സിലാക്കിയതിനാല്‍ എന്‍റെ നമസ്കാരം ഞാന്‍
ചുരുക്കും. (ബുഖാരി. 1. 11. 677, 678)
-
ജാബിര്‍ (റ) നിവേദനം: മുആദ്(റ) നബി(സ)
യോടൊപ്പം നമസ്കരിച്ച് അനന്തരം തന്‍റെ ജനങ്ങളുടെ അടുത്തുപോയി അവര്‍ക്ക് ഇമാമായി
നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 11. 679)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ രണ്ടു റക്ക്‌അത്തു നമസ്കരിച്ചു സലാം വീട്ടി. അപ്പോള്‍ ദുല്‍യദൈനി എന്നു
വിളിക്കപ്പെടുന്നവന്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരേ! നമസ്കാരം ചുരുക്കിയോ അതല്ല
താങ്കള്‍ മറന്നുവോ? നബി(സ) ചോദിച്ചു: ദുല്‍യദൈനി പറഞ്ഞത് ശരിയാണോ? അതെയെന്ന്
ജനങ്ങള്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് രണ്ടു റക്ക്‌അത്തു
നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീര്‍ ചൊല്ലികൊണ്ട് രണ്ടു സുജൂദ് ചെയ്തു.
ആദ്യത്തെ സുജൂദ് പോലെ അല്ലെങ്കില്‍ അല്‍പം ദീര്‍ഘിപ്പിച്ചത്. (ബുഖാരി. 1. 11.
682)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ ളുഹ്ര്‍ രണ്ടു റക്ക്‌അത്തു നമസ്കരിച്ചു. അപ്പോള്‍ രണ്ടു റക്ക്‌അത്താണ്
നമസ്കരിച്ചതെന്ന് പറയപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് രണ്ടു റക്ക്‌അത്തു
നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീര്‍ ചൊല്ലികൊണ്ട് രണ്ടു സുജൂദ് ചെയ്തു.
ആദ്യത്തെ സുജൂദ് പോലെ അല്ലെങ്കില്‍ അല്‍പം ദീര്‍ഘിപ്പിച്ചത്. (ബുഖാരി. 1. 11.
683)
-
നുഅ്മാന്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങള്‍ നിങ്ങളുടെ വരികള്‍ ശരിയാക്കുക. അങ്ങനെ നിങ്ങള്‍ ചെയ്തില്ലെങ്കില്‍
നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയിലും അല്ലാഹു ഭിന്നിപ്പുണ്ടാക്കുന്നതാണ്. (ബുഖാരി.
1. 11. 685)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങള്‍ വരികള്‍ നേര്‍ക്കുനേരെ വളവില്ലാതെ നിര്‍ത്തുക. എന്‍റെ പിന്‍ഭാഗത്തുകൂടെ
നിങ്ങളെ കാണാന്‍ എനിക്ക് സാധിക്കുന്നുണ്ട്. (ബുഖാരി. 1. 11. 686)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങള്‍ നിങ്ങളുടെ വരികള്‍ നേരെയാക്കുവിന്‍ . അന്യോന്യം ചേര്‍ന്നു നില്‍ക്കുകയും
ചെയ്യുവിന്‍ . ഞാന്‍ നിങ്ങളെ പിന്നിലൂടെ ദര്‍ശിക്കുന്നുണ്ട്. (ബുഖാരി. 1. 11.
687)
-
അബൂഹുറൈറ(റ) നിവേദനം: ഇമാമ് നിശ്ചയിക്കപ്പെട്ടത്
അദ്ദേഹത്തെ പിന്‍തുടരപ്പെടാനാണ്. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തിന് എതിരാവരുത്.
അദ്ദേഹം റുകൂഅ് ചെയ്താല്‍ നിങ്ങള്‍ റുകൂഅ് ചെയ്യുവിന്‍ . സമിഹല്ലാഹു. എന്നു പറഞ്ഞാല്‍
റബ്ബനാലകല്‍ഹംദു പറയുവിന്‍ . അദ്ദേഹം സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുക.
ഇരുന്നു നമസ്കരിച്ചാല്‍ നിങ്ങളും ഇരുന്നു നമസ്കരിക്കുക. നമസ്കാരത്തില്‍ വരികള്‍
നിങ്ങള്‍ വളവില്ലാതെ നേരെയാക്കുക. നിശ്ചയം വരികള്‍ നേരെയാക്കല്‍ നമസ്കാരം പൂര്‍ത്തിയാക്കുന്നതില്‍
പെട്ടതാണ്. (ബുഖാരി. 1. 11. 689)
-
അനസ്(റ) നിവേദനം: അദ്ദേഹം മദീനയില്‍
വന്നപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ട���. നബി(സ)യുടെ കാലത്ത് താങ്കള്‍ ഗ്രഹിച്ച
ഏതൊരു ��ംഗതിയാണ് ഞങ്ങള്‍ വീഴ്ചവരുത്തിയതായി താങ്കള്‍ കാണുന്നത്? അനസ്(റ) പറഞ്ഞു:
നിങ്ങള്‍ വരികള്‍ നേരെയാക്കാത്തത്. (ബുഖാരി. 1. 11. 690)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങള്‍ വരികള്‍ നേരെയാക്കുക. നിശ്ചയം ഞാന്‍ നിങ്ങളെ പിന്നിലൂടെ ദര്‍ശിക്കുന്നുണ്ട്.
അങ്ങനെ ഞങ്ങളില്‍ പെട്ട ഒരുവന്‍ തന്‍റെ സ്നേഹിതന്‍റെ ചുമലിനോട് തന്‍റെ ചുമലും
കാല്‍പാദത്തോട് കാല്‍പാദവും ചേര്‍ത്തി വെക്കാറുണ്ട്. (ബുഖാരി. 1. 11. 692)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി
അവരുടെ മുറിയില്‍ വെച്ചാണ് നമസ്കരിക്കാറുണ്ടായിരുന്നത്. ആ മുറിയുടെ ചുമരാവട്ടെ
ഉയരം കുറഞ്ഞതായിരുന്നു. അന്നേരം ജനങ്ങള്‍ നബി(സ)യെ കണ്ടു. അപ്പോള്‍ തിരുമേനി(സ)യെ
തുടര്‍ന്ന് കൊണ്ട് അവരും നമസ്കരിക്കാന്‍ തുടങ്ങി. അങ്ങനെ പ്രഭാതമായി. അപ്പോള്‍
അവരന്യോന്യം അതിനെക്കുറിച്ച് സംസാരിച്ചു. തിരുമേനി(സ) രണ്ടാമത്തെ രാത്രിയും നമ്കരിക്കാന്‍
നിന്നു. അന്നേരവു കുറച്ചാളുകള്‍ തിരുമേനി(സ)യെ തുര്‍ന്നു നമസ്കരിക്കാന്‍ നിന്നു.
അങ്ങിനെ രണ്ടോ മൂന്നോ രാ്രി അവരപരകാരം ചെയ്തു. പിന്നത്തെ ദിവസം വന്നപ്പോള്‍ തിരുമേനി(സ)
മുറിയിലടങ്ങിയിരുന്നു. പുറത്തേക്ക് വന്നില്ല. പ്രഭാതമായപ്പോള്‍ ജനങ്ങള്‍ അതിനെക്കുറിച്ച്
സംസാരിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: രാത്രി നമസ്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമെന്ന്
(അപ്രകാരം തെറ്റിദ്ധരിക്കപ്പെടുമെന്ന്) ഞാന്‍ ഭയപ്പെട്ടു. (ബുഖാരി. 1. 11. 696)
-
ആയിശ(റ) നിവേദനം: തിരുമേനി(സ)ക്ക്
ഒരു പായയുണ്ടായിരുന്നു. പകലില്‍ അത് താഴെ വിരിക്കും. രാത്രി അത് കൊണ്ട് ഒരു
മറയുണ്ടാക്കും. ഒരിക്കല്‍ കുറെ ജനങ്ങള്‍ വരികയും തിരുമേനി(സ)യുടെ പിന്നില്‍ നിന്ന്
തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1. 11. 697)
-
സൈദ്ബ്നുസാബിത്ത്(റ) നിവേദനം: തിരുമേനി(സ)
പായകൊണ്ട് ഒരു മുറിയുണ്ടാക്കി. അങ്ങനെ റമളാനില്‍ കുറെ രാത്രി അതില്‍ വെച്ച് നമസ്കരിച്ചു.
തിരുമേനി(സ) പിന്‍തുടര്‍ന്ന് അവിടുത്തെ അനുചരന്‍മാരില്‍ കുറെ പേര്‍ നമസ്കരിച്ചു.
പിന്നീട് നബി(സ) മുറിയിലിരുന്നു. ശേഷം വന്നിട്ട് അവരോട് പറഞ്ഞു. നിങ്ങള്‍ പ്രവര്‍ത്തിച്ചത്
ഞാന്‍ കണ്ടു കഴിഞ്ഞു. ജനങ്ങളേ!നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ വെച്ച് നമസ്കരിച്ചുകൊള്ളുവിന്‍
. നിശ്ചയം നമസ്കാരങ്ങളില്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ ഒഴികെ മറ്റുള്ളവ ഒരു മനുഷ്യന്‍
വീട്ടില്‍വെച്ച് നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. (ബുഖാരി. 1. 11. 698)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിശ്ചയം ഇമാമ് നിശ്ചയിക്കപ്പെടുന്നത് അനുധാവനം ചെയ്യപ്പെടുവാനാണ്. അതിനാല്‍
അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. അദ്ദേഹം റുകൂഅ് ചെയ്താല്‍
നിങ്ങളും റുകൂഅ് ചെയ്യുക. സമിഹല്ലാഹു. എന്നു പറഞ്ഞാല്‍ നിങ്ങള്‍ റബ്ബനാലകല്‍ഹംദ്
എന്ന് ചൊല്ലുക. സാംഷ്ടാംഗം ചെയ്താല്‍ നിങ്ങളും സാഷ്ടാംഗം ചെയ്യുക. (ബുഖാരി. 1.
12. 701)
-
സാലിം(റ) തന്‍റെ പിതാവില്‍ നിന്ന്
(ഇബ്നുഉമര്‍) ഉദ്ധരിക്കുന്നു. തിരുമേനി(സ) നമസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക്
പോകാന്‍ തക്ബീര്‍ ചൊല്ലുമ്പോഴും റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുമ്പോഴുമെല്ലാം തന്‍റെ
രണ്ടു കൈകളെ ചുമലിന്‍റെ നേരെ ഉയര്‍ത്തിയിരുന്നു. റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുമ്പോള്‍
സമിഹല്ലാഹു ലിമന്‍ ഹമിദ: റബ്ബനാ വലക്കല്‍ ഹംദ് എന്നുചൊല്ലുകയും ചെയ്യും. എന്നാല്‍
സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ കൈകള്‍ ഉയര്‍ത്താറില്ല. (ബുഖാരി. 1. 12. 702)
-
അബൂഖിലാബ:(റ) നിവേദനം: മാലിക്ബ്നുഹുവൈരിസ്(റ)
തക്ബീറിന്‍റെ സന്ദര്‍ഭത്തിലും റുകൂഇന്ന് ഉദ്ദേശിക്കുമ്പോഴും റുകൂഇല്‍ നിന്ന്
തല ഉയര്‍ത്തുന്ന സന്ദര്‍ഭത്തിലും തന്‍റെ ഇരുകൈകളും ഉയര്‍ത്താറുണ്ട്. ശേഷം തിരുമേനി(സ)
ഇപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പ്രസ്താവിക്കും. (ബുഖാരി. 1. 12. 704)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
തക്ബീറിന്‍റെയും റുകൂഇലേക്ക് പോകുമ്പോഴും അതില്‍ നിന്ന് ഉയരുമ്പോഴും തന്‍റെ ചുമലിന്
നേരെ ഇരുകൈകളും ഉയര്‍ത്താറുണ്ട്. സുജൂദിലേക്ക് പോകുന്ന സന്ദര്‍ഭത്തിലും സൂജൂദില്‍
നിന്ന് എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും അപ്രകാരം ചെയ്യാറില്ല. (ബുഖാരി. 1.
12. 705)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
രണ്ടു റക്‌അത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താറുണ്ട്. (ബുഖാരി.
1. 12. 706)
-
സഹ്ല്‍ (റ) നിവേദനം: വലത്തേകൈ നമസ്കാരത്തില്‍
ഇടത്തേമുഴംകയ്യില്‍ വെക്കല്‍ (തിരുമേനി(സ)യുടെ കാലത്ത്) ആളുകളോട് കല്‍പ്പിക്കാറുണ്ടായിരുന്നു.
(ബുഖാരി. 1. 12. 707)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങള്‍ എന്‍റെ ഖിബ് ല:യെ ദര്‍ശിക്കുന്നില്ലേ? നിങ്ങളുടെ റുകൂഉം ഭയഭക്തിയും
എനിക്ക് ഗോപ്യമാക്കുന്നില്ല. ഞാന്‍ എന്‍റെ പിന്നിലൂടെ നിങ്ങളെ ദര്‍ശിക്കുന്നു.
(ബുഖാരി. 1. 12. 708)
-
അനസ്(റ) നിവേദനം: തിരുമേനി(സ), അബൂബക്കര്‍
(റ), ഉമര്‍ (റ) ഇവരെല്ലാവരും അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ എന്ന് ചൊല്ലിക്കൊണ്ടാണ്
നമസ്കാരം ആരംഭിച്ചിരുന്നത്. (ബുഖാരി. 1. 12. 710)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
തക്ബീറത്തുല്‍ ഇഹ്‌റാമിന്നും അതിനു ശേഷമുള്ള ഖിറാഅത്തിനും ഇടക്ക് അല്‍പമൊന്ന്
മൌനമായി നില്‍ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ!
എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. തക്ബീറിനും ഖിറാഅത്തിനുമിടക്ക്
നിശബ്ദനായി നില്‍ക്കുമ്പോള്‍ എന്താണ് താങ്കള്‍ ചൊല്ലിക്കൊണ്ടിരിക്കുക? തിരുമേനി(സ)
അരുളി: അല്ലാഹുവേ! എന്‍റെയും എന്‍റെ തെറ്റുകളുടെയും ഇടക്കുള്ള ദൂരം സൂര്യോദയസ്ഥാനത്തിനും
സൂര്യാസ്തമനസ്ഥാനത്തിനും ഇടക്കുള്ള ദൂരം പോലെ നീ അകറ്റി വെയ്ക്കേണമേ! അല്ലാഹുവേ!
വെള്ള വസ്ത്രത്തെ അഴുക്കില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ എന്നെ പാപങ്ങളില്‍
നിന്ന് നീ ശുദ്ധീകരിച്ചെടുക്കേണമേ! അല്ലാഹുവേ! എന്‍റെ തെറ്റുകളെ വെള്ളം കൊണ്ടും
ഐസ് കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധീകരിച്ചുതരേണമേ!. (ബുഖാരി. 1. 12.
711)
-
അബൂമഅ്മര്‍ (റ) നിവേദനം: ഖബ്ബാബി(റ)നോട്
ഞങ്ങള്‍ ചോദിച്ചു: തിരുമേനി(സ) ളുഹ്ര്‍ , അസര്‍ എന്നീ രണ്ടു നമസ്കാരങ്ങളില്‍ ഖുര്‍ആന്‍
ഓതാറുണ്ടായിരുന്നോ? അതെ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തോട് അവര്‍ ചോദിച്ചു:
നിങ്ങള്‍ അത് എങ്ങിനെയാണ് മനസ്സിലാക്കിയിരുന്നത്? അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ
താടി അനങ്ങിയിരുന്നത് കൊണ്ടുതന്നെ. (ബുഖാരി. 1. 12. 713)
-
ബറാഅ്(റ) നിവേദനം: അദ്ദേഹം കളവ്
പറയുന്നവനല്ല - അവര്‍ നബി(സ)യുടെ കൂടെ നമസ്കരിക്കുമ്പോള്‍ അവിടുന്നു റുകൂഇല്‍ നിന്ന്
എഴുന്നേറ്റാല്‍ അവര്‍ എഴുന്നേല്‍ക്കും. തിരുമേനി(സ) സുജൂദ് ചെയ്യുന്നത് അവര്‍
ദര്‍ശിക്കുന്നത് വരെ (അവര്‍ സൂജൂദ് ചെയ്യുകയില്ല) (ബുഖാരി. 1. 12. 714)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ
കാലത്ത് സൂര്യനു ഗ്രഹണം ബാധിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിച്ചു. സഹാബിവര്യന്‍മാര്‍
പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! താങ്കളുടെ സ്ഥാനത്തുനിന്ന് എന്തോ എത്തിപ്പിടിക്കുവാന്‍
താങ്കള്‍ ശ്രമിക്കുന്നതുപോലെ ഞങ്ങള്‍ താങ്കളെ ദര്‍ശിച്ചുവല്ലോ? ശേഷം പിന്നില���ക്ക്
മാറുകയും ചെയ്തു. തിരുമേനി(സ) അരുളി: സ്വര്��ഗ്ഗം എനിക്ക് ദര്‍ശിപ്പിക്കപ്പെട്ടു.
അപ്പോള്‍ അതില്‍ നിന്ന് ഒരു മുന്തിരിക്കുല പറിക്കുവാന്‍ ഞാന്‍ ശ്രമിച്ചു. ഞാനത്
പറിച്ചെടുത്തിരുന്നുവെങ്കില്‍ അന്ത്യദിനം വരെ നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അത്
മതിയാകുമായിരുന്നു. (ബുഖാരി. 1. 12. 715)
-
അനസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)
ഞങ്ങളേയുമായി നമസ്കരിച്ചു. അനന്തരം മിമ്പറില്‍ കയറി അവിടുന്നു പള്ളിയുടെ ഖിബ് ല:
യുടെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് നമസ്കാരത്തിന് നേത്റ്‍ത്വം
നല്‍കിക്കൊണ്ട് നമസ്കരിച്ച ഈ സന്ദര്‍ഭത്തില്‍ നരകവും സ്വര്‍ഗ്ഗവും ഖിബ് ല: യുടെ
ചുമരില്‍ രൂപപ്പെട്ട നിലക്ക് എനിക്ക് ദര്‍ശിപ്പിക്കപ്പെട്ടു. ഇതുപോലെ ഒരു നല്ലതും
ചീത്തയുമായ കാഴ്ച ഞാന്‍ ദര്‍ശിച്ചിട്ടില്ല. (ബുഖാരി. 1. 12. 716)
-
അനസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)
ചോദിച്ചു: നമസ്കാരത്തില്‍ തങ്ങളുടെ കണ്ണുകള്‍ ആാശത്തേക്ക് ഉയര്‍ത്തുന്നവരക്ക്
എന്തുപറ്റി? എന്നിട്ട് അക്കാര്യത്തില്‍ തിരുമേനി(സ) വളരെ ഗൌരവപൂര്‍വ്വം താക്കീു
ചെയ്തു. അവിടുന്നു അരുളി: അവര്‍ അതില്‍ നിന്ന് വിരമിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ
കണ്ണുകള്‍ റാഞ്ചിക്കൊണ്ട് പോയിക്കളയുമെന്ന് അവര്‍ ഭയപ്പെടണം. (ബുഖാരി. 1. 12.
717)
-
ആയിശ(റ) നിവേദനം: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ
സംബന്ധിച്ച് ഞാന്‍ തിരുമേനി(സ) യോട് ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: മനുഷ്യന്‍റെ
നമസ്കാരത്തില്‍ നിന്ന് പിശാച് തട്ടിയെടുത്ത്കൊണ്ട് പോകുന്ന ഒരംശമാണത്. (ബുഖാരി.
1. 12. 718)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍
തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) സലാമിന് മറുപടി
നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല.
ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ് നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്
തിരുമേനി(സ)യുടെ അടുത്തുവന്ന് തിരുമേനി(സ)ക്ക് സലാം പറഞ്ഞു. നബി(സ) അരുളി: നീ
പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്
സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്
സത്യം. ഇപ്രകാരമല്ലാതെ എനിക്ക് നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് താങ്കള്‍
എന്നെ പഠിപ്പിക്കുക. അന്നേരം തിരുമേനി(സ) അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍
ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട് ഖുര്‍ആനില്‍ നിനക്ക് സൌകര്യപ്പെടുന്ന ഭാഗം
ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ
നില്‍ക്കുക. പിന്നീട് റുകൂഇല്‍ നിന്ന് നിന്‍റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്
നില്‍ക്കുക. പിന്നീട് നീ സൂജുദ് ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക.
ഇത് നിന്‍റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി. 1. 12. 724)
-
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ)
ളുഹ്‌റിന്‍റെ ആദ്യത്തെ രണ്ടു റക്ക്‌അത്തുകളില്‍ ഫാതിഹായും രണ്ടു സൂറത്തുകളും ഓതാറുണ്ട്.
ഒന്നാമത്തെ റക്ക്‌അത്തില്‍ കുറെ അധികം ഓതും. രണ്ടാമത്തേതില്‍ അല്‍പം ചുരുക്കും.
ചില അവസരങ്ങളില്‍ തിരുമേനി(സ) ഓതുന്ന ആയത്തുകളില്‍ ചിലതു പിന്നിലുള്ളവരെ കേള്‍പ്പിക്കും.
അസര്‍ നമസ്ക്കാരത്തിലും തിരുമേനി(സ) ഫാത്തിഹായും രണ്ടു സൂറത്തും ഓതാറുണ്ട്. അതില്‍
ആദ്യത്തെ റക്ക്‌അത്തില്‍ കുറേ കൂടുതല്‍ ഓതും. രാമത്തെതില്‍ അല്‍പം കുറച്ചും. അപ്രകാരം
തന്നെ സുബ്ഹി നമസ്കാരത്തിലെ ആദ്യത്തെ റക്ക്‌അത്തില്‍ കൂടുതല്‍ ഓതുകയും രണ്ടാമത്തേതില്‍
കുറച്ച് ചുരുക്കുകയും ചെയ്യും. (ബുഖാരി. 1. 12. 726)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം
വല്‍മുര്‍സലാത്തിഉര്‍ഫന്‍ എന്ന സൂറത്ത് ഓതുന്നത് ഉമ്മുല്‍ഫള്‍ല് കേട്ടു. അപ്പോള്‍
അവര്‍ പറഞ്ഞു: എന്‍റെ പ്രിയപ്പെട്ട മകനെ! നീ ഈ സൂറത്തു ഓതുകമൂലം ഒരു സംഭവം എന്നെ
ഓര്‍മ്മപ്പെടുത്തി. തിരുമേനി(സ) മഗ്‌രിബ് നമസ്ക്കാരത്തില്‍ അവസാനമായി ഓതുന്നതായി
ഞാന്‍ കേട്ട സൂറത്താണിത്. (ബുഖാരി. 1. 12. 730)
-
മര്‍വാനുബ്നുഹക്കം:(റ) നിവേദനം ചെയ്യുന്നു.
സൈദ്ബ്നുസാബിത്ത്:(റ) എന്നോട് പറഞ്ഞു: നിങ്ങള്‍ക്ക് എന്തു സംഭവിച്ചു? മഗ്‌രിബ്
നമസ്കാരത്തില്‍ ചെറിയ സൂറത്തുകള്‍ മാത്രമാണല്ലോ നിങ്ങള്‍ ഓതുന്നത്. തിരുമേനി(സ)
മഗ്‌രിബ് നമസ്കാരത്തില്‍ അതി ദീര്‍ഘങ്ങളായ രണ്ടദ്ധ്യായങ്ങളില്‍പ്പെട്ട അദ്ധ്യായം
ഓതുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 1. 12. 731)
-
ജുബൈര്‍ (റ) നിവേദനം: തിരുമേനി(സ)
മഗ്‌രിബ് നമസ്കാരത്തില്‍ വത്തൂരി എന്ന സൂറത്തു ഓതുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
(ബുഖാരി. 1. 12. 732)
-
അബൂറാഫിഅ്(റ) നിവേദനം: ഒരിക്കല്‍
അബൂഹുറൈറ(റ)യുടെ കൂടെ ഞാന്‍ ഇശാമനസ്കരിച്ചു. അദ്ദേഹം ഇദസ്സമാഉന്‍ശഖത്തു എന്ന സൂറത്തു
ഓതുകയും (ഓത്തിന്‍റെ) സുജൂദ് ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട്
ചോദിച്ചു. അപ്പോള്‍ അബൂഹുറൈറ(റ) പറഞ്ഞു: നബി(സ)യുടെ പിന്നില്‍ നിന്ന് ഞാന്‍ സുജൂദ്
ചെയ്തിട്ടുണ്ട്. ഞാന്‍ മരിച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നതുവരെ ആ സൂറത്തു ഓതുമ്പോഴെല്ലാം
ഞാന്‍ സുജൂദ് ചെയ്യും. (ബുഖാരി. 1. 12. 733)
-
ബര്‍റാത്ത്(റ) നിവേദനം: തിരുമേനി(സ)
ഒരു യാത്രയില്‍ ഇശാ നമസ്കരിച്ചപ്പോള്‍ ഒരു റക്കഅത്തില്‍ വത്തീനിവസ്സൈത്തൂന്‍ എന്ന
സുറത്താണോതിയത്. (ബുഖാരി. 1. 12. 734)
-
ബറാഅ്(റ) നിവേദനം: തിരുമേനി(സ) ഇശാനമസ്കാരത്തില്‍
വത്തീനിവസ്സൈത്തൂന്‍ ഓതി. തിരുമേനി(സ)യെക്കാള്‍ നന്നായിട്ടു അല്ലെങ്കില്‍ സ്വരമാധുര്യത്തോടെ
ഒരാളും ഓതുന്നത് ഞാന്‍കേട്ടിട്ടില്ല. (ബുഖാരി. 1. 12. 736)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു:
എല്ലാ നമസ്കാരത്തിലും ഖുര്‍ആന്‍ ഓതേണ്ടതാണ്. പക്ഷെ തിരുമേനി(സ) ഏതെല്ലാം നമസ്കാരങ്ങളില്‍
തന്‍റെ ഓത്തു ഞങ്ങളെ കേള്‍പ്പിച്ചിരുന്നോ അതെല്ലാം ഞങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കും.
ഞങ്ങളെ കേള്‍പ്പിക്കാതെ തിരുമേനി(സ) രഹസ്യമാക്കി ഓതിയത് നിങ്ങളെ കേള്‍പ്പിക്കാതെ
ഞങ്ങളും രഹസ്യമാക്കി ഓതും. നീ നമസ്കാരത്തില്‍ ഫാത്തിഹ മാത്രമാണ് ഓതിയതെങ്കില്‍
നിനക്കതുമതി. അതില്‍കൂടുതല്‍ ഓതുകയാണെങ്കിലോ അത് നിനക്കുത്തമവുമാണ്. (ബുഖാരി.
1. 12. 739)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
യോട് (ഉച്ചത്തില്‍ ) പാരായണം ചെയ്യാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചതില്‍ തിരുമേനി(സ)
ഉച്ചത്തില്‍ ഓതി. തിരുമേനി(സ) യോടും മൌനം ദീക്ഷിക്കുവാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചതില്‍
മൌനം ദീക്ഷിച്ചു. (നിന്‍റെ രക്ഷിതാവ് ഒട്ടും മറക്കുന്നവനല്ല തന്നെ) അല്ലാഹു അവന്‍റെ
ദൂതനെ സംബന്ധിച്ച് അവതരിപ്പിച്ചു. (നിശ്ചയം ദൈവദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാത്യകയുണ്ട്).
(ബുഖാരി. 1. 12. 741)
-
അബൂവാഇല്‍ (റ) പറയുന്നു: ഒരാള്‍ ഇബ്നുമസ്‌ഊദിന്‍റെ
അടുത്തുവന്നു ഇപ്രകാരം പറഞ്ഞു: സുറത്തു ഖാഫ മുതല്‍ അവസാന സൂറത്തു വരെ (മുഫസ്വല്‍
) ഒറ്റ റക്ക്‌അത്തില്‍ ഇന്നു രാത്രി ഞാന്‍ ഓതുകയുണ്ടായി. അപ്പോള്‍ ഇബ്നുമസ്‌ഈദ്(റ)
പറഞ്ഞു: കവിത ചൊല്ലുന്നതുപോലെ നീ ധ്റ്‍തി കാണിക്കുകയോ? തിരുമേനി(സ) ഓതാറുണ്ടായിരുന്ന
സൂറത്തുകള്‍ എനിക്കറിയാം. എന്നിട്ട�� മുഫസ്വലിലെ ഇരുപതു സൂറത്തുകള്‍ അദ്ദേഹം ഉണര്‍ത്തി.
ഓരോ റക്ക്‌അത്തിലും രണ്ടു സൂറത്തുകള്‍ വീതം. (ബുഖാരി. 1. 12. 742)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഇമാം ആമീന്‍ ചൊല്ലാന്‍ ഉദ്ദേശിച്ചാല്‍ നിങ്ങളും ആമീന്‍ ചൊല്ലുക. വല്ലവനും
മലക്കുകളോടൊപ്പം ആമീന്‍ ചൊല്ലിയിട്ടുണ്ടെങ്കില്‍ അവന്‍റെ മുന്‍പാപങ്ങളില്‍ നിന്ന്
അല്ലാഹു പൊറുത്തു കൊടുക്കും. ഇബ്നുശിഹാബ്(റ) പറയുന്നു. തിരുമേനി(സ) ആമീന്‍ എന്നു
പറയാറുണ്ട്. (ബുഖാരി. 1. 12. 747)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങളിലൊരാള്‍ ആമീന്‍ ചൊല്ലി. അതനുസരിച്ച് ആകാശത്തുവെച്ച് മലക്കുകള്‍
ആമീന്‍ ചൊല്ലി. എന്നിട്ട് അതു രണ്ടും ഒരേ സമയത്തു യോജിച്ചുവന്നു. എങ്കില്‍ അവന്‍റെ
ചെറിയ പാപങ്ങളില്‍ നിന്ന് അല്ലാഹു അവന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 12. 748)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഇമാമ് വലള്ളാലീന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ എ്നു ചൊല്ലുവിന്‍
. കാരണം വല്ലവന്‍റെയും വചനവും മലക്കിന്‍െ വചനവും യോജിച്ചാല്‍ അവന്‍റെ പാപങ്ങളില്‍
നിന്ന് പൊറുത്ുകൊടുക്കും. (ബുഖാരി. 1. 12. 749)
-
അബൂബക്കറത്ത്(റ) നിവേദനം: അദ്ദേഹം
തിരുമേനി(സ)യുടെ അടുക്കല്‍ എത്തിച്ചേര്‍ന്നപ്പോള്‍ റുകൂഇലായിരുന്നു. ഉടനെ അദ്ദേഹം
റുകുഅ് ചെയ്തു. വരിയിലേക്ക് എത്തിച്ചേരും മുമ്പ് തന്നെ. ഇതിനെക്കുറിച്ച് തിരുമേനി(സ)യെ
അദ്ദേഹം ഉണര്‍ത്തിയപ്പോള്‍ ഇസ്ലാമികാനുഷ്ഠാനങ്ങളില്‍ അല്ലാഹു നിങ്ങള്‍ക്ക് ആഗ്രഹം
വര്‍ദ്ധിപ്പിച്ചു തരട്ടെ പക്ഷെ മേലില്‍ ഇങ്ങിനെ ആവര്‍ത്തിക്കരുത് എന്ന് തിരുമേനി(സ)
അരുളി. (ബുഖാരി. 1. 12. 750)
-
ഇംറാനുബ്നുഹുസൈന്‍ (റ) നിവേദനം: അദ്ദേഹം
ബസറയില്‍ വെച്ച് അലി(റ) യോടൊപ്പം നമസ്കരിച്ചു. അദ്ദേഹം (ഇംറാന്‍ ) (റ) പറഞ്ഞു:
തിരുമേനി(സ) യോടൊപ്പം ഞങ്ങള്‍ നമസ്കരിച്ചിരുന്ന നമസ്കാരത്തെ ഈ പുരുഷന്‍ ഞങ്ങള്‍ക്ക്
ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തിത്തന്നിരിക്കുന്നു. എന്നിട്ടു ഇംറാന്‍ പറഞ്ഞു. തിരുമേനി(സ)
ഉയരുമ്പോഴും താഴുമ്പോഴും എല്ലാം തന്നെ തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു. (ബുഖാരി.
1. 12. 751)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ജനങ്ങളെയുമായി
ഒരിക്കല്‍ നമസ്ക്കരിച്ചു. താഴുന്ന എല്ലാ സന്ദര്‍ഭത്തിലും ഉയരുന്ന എല്ലാ സന്ദര്‍ഭത്തിലും
അദ്ദേഹം തക്ബീര്‍ ചൊല്ലി. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
നബി(സ)യുടെ നമസ്കാരം ഞാനാണ് നിങ്ങള്‍ക്ക് ഏറ്റവും സാദ്യശ്യമായ നിലക്ക് നമസ്കരിച്ചു
തന്നിട്ടുള്ളത്. (ബുഖാരി. 1. 12. 752)
-
മുത്വരിഫ്(റ) പറയുന്നു: ഞാന്‍ അലി(റ)യുടെ
പിന്നില്‍ നമസ്കരിച്ചിട്ടുണ്ട്. എന്‍റെ കൂടെ ഇംറാന്‍ (റ) നും ഉണ്ടായിരുന്നു. അലി(റ)
സുജൂദ് ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലും. സുജൂദില്‍ നിന്ന് തന്‍റെ ശിരസ്സ് ഉയര്‍ത്തുന്ന
സന്ദര്‍ഭത്തിലും രണ്ടു റക്ക്‌അത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും
തക്ബീര്‍ ചൊല്ലും. നമസ്കാരത്തില്‍ നിന്ന് വിരമിച്ചു കഴിഞ്ഞപ്പോള്‍ ഇംറാന്‍ (റ)
എന്‍റെ കൈ പിടിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹം മുഹമ്മദിന്‍റെ നമസ്കാരം
എന്നെ ഓര്‍മ്മപ്പെടുത്തി. അല്ലെങ്കില്‍ മുഹമ്മദിന്‍റെ നമസ്കാരം ഇദ്ദേഹം നിര്‍വ്വഹിച്ചു.
(ബുഖാരി. 1. 12. 753)
-
ഇക്‌രിമ(റ) പറയുന്നു: മഖാമിന്‍റെ അടുത്തുവെച്ച്
നമസ്കരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. ഉയരുന്ന സന്ദര്‍ഭത്തിലും താഴുന്ന സന്ദര്‍ഭത്തിലും
എല്ലാം തന്നെ അദ്ദേഹം തക്ബീര്‍ചൊല്ലുന്നുണ്ട്. അതുപോലെ എഴുന്നേല്‍ക്കുമ്പോഴും
താഴ്ത്തുമ്പോഴും. ഇതിനെക്കുറിച്ച് ഞാന്‍ ഇബ്നുഅബ്ബാസ്(റ)നോട് പറഞ്ഞു. അപ്പോള്‍
അദ്ദേഹം പറഞ്ഞു: അതാണ് തിരുമേനി(സ)യുടെ നമസ്കാരം. നിന്‍റെ മാതാവിനെ നീ നഷ്ടപ്പെടുത്തി.
(ബുഖാരി. 1. 12. 754)
-
ഇക്‌രിമ:(റ) നിവേദനം: ഞാന്‍ ഒരിക്കല്‍
മക്കയില്‍ വെച്ച് ഒരു കിഴവന്‍റെ പിന്നില്‍ നിന്ന് നമസ്കരിച്ചു. അയാള്‍ 22 പ്രാവശ്യം
തക്ബീര്‍ ചൊല്ലി. ഇതിനെ സംബന്ധിച്ച് ഞാന്‍ ഇബ്നുഅബ്ബാസി(റ)നോട് പറഞ്ഞു: നിശ്ചയം
അയാള്‍ വിഡ്ഢിയാണ്. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: നീ നിന്‍റെ മാതാവിനെ നഷ്ടപ്പെടുത്തി.
അതു തിരുമേനി(സ)യുടെ സുന്നത്തുതന്നെയാണ്. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാന്‍
നിന്നാല്‍ നില്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട് റുകൂഅ് ചെയ്യുമ്പോഴും.
അനന്തരം മുതുക് റുകൂഇല്‍ നിന്നുയരുമ്പോള്‍ (സമി:അല്ലാഹു ലിമന്‍ ഹമിദ:) തന്നെ സ്തുതിച്ചവന്‍റെ
സ്തുതി അല്ലാഹു സ്വീകരിക്കട്ടെ എന്നു പറയും. അങ്ങനെ ശരിക്കും നിവര്‍ന്നു കഴിഞ്ഞാല്‍,
റബ്ബനാ ലകല്‍ ഹംദ്) രക്ഷിതാവേ! നിനക്കാണ് എല്ലാ സ്തുതിയും എന്നു പറയും. ശേഷം
കുനിയുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട് സുജൂദില്‍ നിന്നും ഉയരുമ്പോള്‍ തക്ബീര്‍ചൊല്ലും.
വീണ്ടും സുജൂദ് ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലും. തക്ബീര്‍ ചൊല്ലിക്കൊണ്ടുതന്നെ
വീണ്ടും ഉയരും. ഇതുപോലെ നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതുവരെ ചെയ്യും. ആദ്യത്തെ
ഇരുത്തത്തില്‍ നിന്നു എഴുന്നേല്‍ക്കുമ്പോഴും തക്ബീര്‍ ചൊല്ലും. (ബുഖാരി. 1. 12.
755)
-
മുസ്വ്ഹബ്ബ്നുസഅ്ദ്‌റ(റ) പറയുന്നു:
ഞാനൊരിക്കല്‍ എന്‍റെ പിതാവിന്‍റെ അരികില്‍നിന്നുകൊണ്ട് നമസ്കരിച്ചു. അപ്പോള്‍
എന്‍റെ രണ്ടു കൈപടങ്ങളും ചേര്‍ത്തുപിടിച്ചിട്ടു ആ രണ്ടുകൈപ്പടങ്ങളും (റുകൂഇല്‍
) എന്‍റെ രണ്ടു കാല്‍ത്തുടകളുടെ ഇടയില്‍വെച്ചു. ഇതു കണ്ടപ്പോള്‍ എന്‍റെ പിതാവ്
അങ്ങിനെ വിരോധിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ മുമ്പ് അങ്ങനെ ചെയ്യാറുണ്ടായിരുന്നു.
എന്നിട്ട് ഞങ്ങളോടത് വിരോധിച്ചു. കൈപടങ്ങള്‍ കാല്‍മുട്ടുകളില്‍ വെയ്ക്കാനാണ്
ഞങ്ങളോട് കല്‍പ്പിച്ചിരുന്നത്. (ബുഖാരി. 1. 12. 756)
-
ഹുദൈഫ(റ) നിവേദനം: ഒരാള്‍ റുകൂഉം സുജൂദും
പൂര്‍ത്തിയാക്കാതെ നമസ്കരിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ ഹുദൈഫ(റ) പറഞ്ഞു:
നീ നമസ്കരിച്ചിട്ടില്ല. ഇപ്രകാരം നീ മരിച്ചാല്‍ മുഹമ്മദിനെ അല്ലാഹു സ്യഷ്ടിച്ച
പ്രക്റ്‍തി മതത്തിലല്ല നീ മരിക്കുന്നത്. (ബുഖാരി. 1. 12. 757)
-
ബറാഅ്(റ) നിവേദനം: തിരുമേനി(സ)യുടെ
റുകൂഅ്, സുജൂദ്, രണ്ടു സുജൂദിന്നിടയിലുള്ള ഇരുത്തം, റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയിട്ടുള്ള
നിറുത്തം ഇവയെല്ലാം ഏതാണ്ട് തുല്യസമയമായിരുന്നു. പക്ഷെ (ഫാത്തിഹ ഓതാനുള്ള) നിറുത്തം,
(അത്തഹിയ്യാത്തിനുള്ള) ഇരുത്തം ഇവ രണ്ടും അങ്ങനെയായിരുന്നില്ല. (ബുഖാരി. 1. 12.
758)
-
ആയിശ(റ) നിവേദനം: സുഭാനകല്ലാഹുമ്മ
റബ്ബനാ വബിഹംദിക്ക അല്ലാഹുമ്മഗ്ഫിര്‍ലീ (രക്ഷിതാവേ, നിന്‍റെ പരിശുദ്ധതതേയും നിന്‍റെ
മഹത്വത്തേയും ഞങ്ങളിതാ പ്രകീര്‍ത്തിച്ചുകൊള്ളുന്നു. അതുകൊണ്ട് എന്‍റെ തെറ്റുകള്‍
എനിക്ക് നീ പൊറുത്തുതരേണമേ, ) എന്ന് നബി(സ) റുകൂഇലും സുജൂദിലും പറയാറുണ്ടായിരുന്നു.
(ബുഖാരി. 1. 12. 760)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഇമാമ് സമി അല്ലാഹുലിമന്‍ഹമിദ: എന്നുപറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുമ്മറബ്ബനാലക്കല്‍ഹംദ്
എന്നു പറയുവിന്‍ . നിശ്ചയം, വല്ലവന്‍റെയും പ്രാര്‍ത്ഥന മലക്കുകളുടെ പ്രാര്‍ത്ഥനയുമായി
യോജിച്ചാല്‍ അവന്‍റെ മുന്‍പാപങ്ങളില്‍ നിന്ന് പുറത്തുകൊടുക്കും. (ബുഖാരി. 1. 12.
762)
-
രിഫാഅ്(റ) നിവേദനം: ഞങ്ങള്‍ ഒരു ദിവസം
തിരുമേനി(സ)യുടെ പിന്നില്‍ നമസ്കരിക്കുകയായിരുന്നു. എന്നിട്ട് റുകൂഇല്‍ നിന്ന്
തിരുമേനി(സ) തല ഉയര്‍���്തിയപ്പോള്‍ സമിഅല്ലാഹുലി മാന്‍ ഹമിദഹു എന്നു പറ��്ഞു അപ്പോള്‍
തിരുമേനി(സ)യുടെ പിന്നിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ അതേ തുടര്‍ന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
രക്ഷിതാവേ! നീ എത്രയോ അധികം സ്തുത്യര്‍ഹനാണ്. നീ പരിശുദ്ധതയാലും നന്‍മകളാലും നിറയപ്പെട്ട
സ്തുതിക്ക് അര്‍ഹനത്രെ. നമസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞപ്പോള്‍ ആരാണങ്ങനെ
സംസാരിച്ചു കേട്ടതെന്നു തിരുമേനി(സ) ചോദിച്ചു: ഞാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തിരുമേനി(സ) അരുളി: മുപ്പതില്‍പരം മലക്കുകള്‍ ആ വാക്കുകള്‍ എഴുതിയെടുക്കുവാന്‍
മുമ്പോട്ട് ധ്റ്‍തിപ്പെടുന്നത് ഞാന്‍ ദര്‍ശിക്കപ്പെട്ടു. (ബുഖാരി. 1. 12764)
-
സാബിത്(റ) നിവേദനം: അനസ്(റ) ഞങ്ങള്‍ക്ക്
നബി(സ)യുടെ നമസ്കാരം ചിത്രീകരിച്ചു കാണിച്ചു തരാറുണ്ടായിരുന്നു. അങ്ങനെ അനസ്(റ)
നമസ്കരിക്കാന്‍ തുടങ്ങി. റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ അനസ്(റ) സുജൂദില്‍
പോകാന്‍ മറന്നിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്ിപ്പോകും. അത്രയും സമയം അവിട
അദ്ദേഹം നില്‍ക്കും. (ബുഖരി. 1. 12. 765)
-
അബൂഹുറൈറ(റ) പറയുന്നു: തിരുമേനി(സ)
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുമ്പോള്‍ സമിഅല്ലാഹുലിമന്‍ഹമിദഹു റബ്ബനാവലക്കല്‍ ഹംദ്
എന്നു ചൊല്ലാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ ചില ആളുകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട്
അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. അവിടുന്ന് പറയും. അല്ലാഹുവേ വലീദിന്‍റെ
പുത്രന്‍ വലീദിനെയും ഹിശാമിന്‍റെ പുത്രന്‍ സലമത്തിനെയും അബൂറബിഅത്തിന്‍റെ പുത്രന്‍
അയ്യാശ്നേയും മര്‍ദ്ദിതരായി ജീവിക്കുന്ന മറ്റു സത്യവിശ്വാസികളേയും നീ മോചിപ്പിക്കേണമേ!
അല്ലാഹുവേ! നീ മുളര്‍ വംശത്തെ ചവിട്ടിച്ചതച്ചുകളയുകയും യൂസുഫ്നബി (അ) യുടെ കാലത്ത്
അനുഭവപ്പെട്ടതുപോലെയുള്ള ശാപവര്‍ഷങ്ങള്‍ അവര്‍ക്കനുഭവപ്പെടുത്തി കൊടുക്കുകയും ചെയ്യേണമേ!
മുളര്‍ വംശത്തില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അന്ന് തിരുമേനി(സ)യുടെ
ശത്രുക്കളായിരുന്നു. (ബുഖാരി. 1. 12. 768)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)
സുജൂദ് ചെയ്യുമ്പോള്‍ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ ഇരു കൈകളും വിടര്‍ത്തി
വെയ്ക്കാറുണ്ട്. (ബുഖാരി. 1. 12. 771)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: ഏഴ് അവയവത്തില്‍
സുജൂദ് ചെയ്യാന്‍ നബി(സ) കല്‍പിക്കപ്പെട്ടിരിക്കുന്നു. മുടിയെയും വസ്ത്രത്തെയും
ചേര്‍ത്തുപിടിക്കാതിരിക്കുവാനും. അതായത് നെറ്റി, ഇരുകൈകള്‍ , ഇരുകാല്‍മുട്ടുകള്‍
, ഇരുകാല്‍പാദങ്ങള്‍. (ബുഖാരി. 1. 12. 773)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
അരുളി: ഏഴ് എല്ലുകളില്‍ സുജൂദ് ചെയ്യാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. മുടിയും
വസ്ത്രവും നാം ചേര്‍ത്തു പിടിക്കാതിരിക്കുവാനും. (ബുഖാരി. 1. 12. 774)
-
ബറാഅ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍
നബി(സ)യുടെ പിന്നില്‍ നിന്നു നമസ്കരിക്കുകയായിരുന്നു. തിരുമേനി(സ) സമിഅല്ലാഹുലിമന്‍ഹമിദഹു
എന്നു പറഞ്ഞാല്‍ ഞങ്ങളില്‍ ആരും തന്നെ അവന്‍റെ മുതുക് വളക്കുകയില്ല. തിരുമേനി(സ)
തന്‍റെ നെറ്റിത്തടം ഭൂമിയില്‍ വെയ്ക്കുന്നതുവരേക്കും. (ബുഖാരി. 1. 12. 775)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: ഏഴു എല്ലുകളില്‍
സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്നു തിരുമേനി(സ) അരുളി:
ശേഷം അവിടുന്നു തന്‍റെ മൂക്കിന്‍റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു: നെറ്റിയില്‍
രണ്ടു കൈകള്‍ , രണ്ടു കാല്‍മുട്ടുകള്‍ , രണ്ടു പാദങ്ങളുടെ അറ്റങ്ങള്‍ , വസ്ത്രത്തേയും
മുടിയേയും ചേര്‍ത്ത് പിടിക്കരുതെന്ന്. (ബുഖാരി. 1. 12. 776)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) തന്‍റെ
റുകൂഇലും സുജൂദിലും ധാരാളമായി സുഭാനകല്ലാഹുമ്മ റബ്ബനാവബിഹംദിക്ക അല്ലാഹുമ്മ ഇഗ്ഫിര്‍ലി
ചൊല്ലാറുണ്ട്. ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്. (ബുഖാരി. 1. 12. 781)
-
സാബിത്ത്(റ) നിവേദനം: അദ്ദേഹം (അനസ്(റ)
) ഒരിക്കല്‍ പറഞ്ഞു: തിരുമേനി(സ) നമസ്കരിക്കുന്നതായി കണ്ടതുപോലെ നിങ്ങള്‍ക്ക്
ഇമാമായി നിന്നു കൊണ്ട് ഞാന്‍ നമസ്കരിക്കാം. സാബിത്ത്(റ) പറയുന്നു: അനസ്(റ) നിങ്ങള്‍
ചെയ്യാത്ത ചിലത് ചെയ്യാറുണ്ട്. അദ്ദേഹം റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ സുജൂദിലേക്ക്
പോവാന്‍ മറന്നുപോയോ എന്ന് ഒരാള്‍ പറയുന്നതുവരെ ഇഅ്തിദാലില്‍ നില്‍ക്കാറുണ്ട്.
അതുപോലെ രണ്ടു സുജൂദുകള്‍ക്കിടയിലും. (ബുഖാരി. 1. 12. 784)
-
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി:
നിങ്ങള്‍ സുജൂദില്‍ മധ്യമാര്‍ഗ്ഗം കൈകൊള്ളുവീന്‍ . നായ അതിന്‍റെ മുഴം കൈകള്‍ നിലത്തോട്
ചേര്‍ത്തുവെക്കുംപോലെ നിങ്ങളും കൈകള്‍ സുജൂദില്‍ നിലത്തോട്ട് ചേര്‍ത്തു വെക്കരുത്.
(ബുഖാരി. 820)
-
അബൂഖിലാബ:(റ) നിവേദനം: മാലിക്ക്ബ്നു
ഹുവൈരിസ്(റ) നബി(സ)യുടെ നമസ്കാരം ദര്‍ശിക്കുകയുണ്ടായി. നമസ്കാരത്തിന്‍റെ ഒറ്റ
റക്ക്‌അത്തുകളില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇരുന്ന് സമമായതിന് ശേഷമേ അദ്ദേഹം
(2, 4, റക്ക്‌അത്തിലേക്ക്) എഴുന്നേല്‍ക്കാറുള്ളൂ. (ബുഖാരി. 1. 12. 786)
-
സഅ്ദ്(റ) നിവേദനം: അബൂസഈദുല്‍ഖുദ്‌രി(റ)
ഞങ്ങള്‍ക്ക് ഒരിക്കല്‍ ഇമാമ് നിന്ന് നമസ്കരിച്ചു. അപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍
തക്ബീര്‍ ചൊല്ലി. ആദ്യത്തെ സുജൂദില്‍ നിന്ന് തല ഉയര്‍ത്തിയപ്പോഴും പിന്നീട് സുജൂദ്
ചെയ്തപ്പോഴും രണ്ടാമത്തെ സുജൂദില്‍ നിന്ന് തല ഉയര്‍ത്തിയപ്പോഴും രണ്ടു റക്ക്‌അത്ത്
കഴിഞ്ഞു എഴുന്നേറ്റു നിന്നപ്പോഴുമെല്ലാം തിരുമേനി(സ) ഇങ്ങനെചെയ്യുന്നതായിട്ടാണ്
ഞാന്‍ കണ്ടിരിക്കുന്നത് എന്നദ്ദേഹം പറയുകയും ചെയ്തു. (ബുഖാരി. 1. 12. 788)
-
ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം നമസ്കാരത്തില്‍
ചമ്രം പടിഞ്ഞിരിക്കാറുണ്ടായിരുന്നു. തന്‍റെ പുത്രന്‍ അങ്ങനെ ചെയ്യുന്നത് ഒരിക്കല്‍
അദ്ദേഹം കണ്ടു. അപ്പോഴദ്ദേഹം പുത്രനോടത് വിരോധിച്ചു. അദ്ദേഹം പറഞ്ഞു: നമസ്കാരത്തിലുള്ള
തിരുമേനി(സ) തക്ബീര്‍ ചൊല്ലുമ്പോള്‍ രണ്ടു കൈവിരലുകള്‍ ചുമലിനോടൊപ്പം ഉയര്‍ത്തുകയും
അപ്രകാരം തന്നെ റുകൂഅ്ചെയ്യുമ്പോള്‍ തന്‍റെ രണ്ടു കൈപ്പടങ്ങള്‍ കാല്‍മുട്ടുകളില്‍
വെക്കുകയും ചെയ്യുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. പിന്നീട് അവിടുന്ന് തന്‍റെ
മുതുകു കുനിക്കും. അനന്തരം റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ എല്ലാ സന്ധികളും
അതിന്‍റെ സ്ഥാനത്തു തിരിച്ചു ചെല്ലുന്നവിധം തിരുമേനി(സ) സമമായി നിവര്‍ന്നു നില്‍ക്കും.
സുജൂദ് ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ രണ്ടുകൈയ്യുംഭൂമിയില്‍ കൈവിരലുകള്‍ ചുരുട്ടിപ്പിടിക്കുകയോപരത്തിവെക്കുകയോ
ചെയ്യാത്ത രീതിയില്‍ വെയ്ക്കും. തിരുമേനി(സ)യുടെ രണ്ടു കാലുകളുടേയും വിരലിന്‍റെ
അറ്റങ്ങള്‍ ഖിബ് ലയുടെ ഭാഗത്തേക്കായിരിക്കും. പിന്നീട് രണ്ടു റക്ക്‌അത്തു നമസ്കരിച്ചിട്ട്
(അത്തഹിയ്യാത്തിന്നുവേണ്ടി) ഇരുന്നാല്‍ ഇടത്തെ പാദത്തില്‍ ഇരിക്കുകയും വലത്തെ പാദം
കുത്തി നിറുത്തുകയും ചെയ്യും. അവസാനത്തെ റക്ക്‌അത്തില്‍ അത്തഹിയാത്തിന് വേണ്ടി
ഇരുന്നാല്‍ ഇടത്തെ പാദം വലത്തോട്ട് തള്ളിവെക്കുകയും മറ്റേ പാദം കുത്തി നിറുത്തുകയും
ചെയ്യും. എന്നിട്ടു ചന്തി ഊന്നിക്കൊണ്ട് തിരുമേനി(സ) ഇരിക്കും. (ബുഖാരി. 1. 12.
791)
-
അബ്ദുല്ലാഹിബ്നു ബുഹൈന(റ) നിവേദനം:
അദ്ദേഹം അസദ്ശനൂഅ വംശജനാണ്. അപ്രകാരം തന്നെ തിരുമേനി(സ)യുടെ അനുചരന്‍മാരില്‍ ഒരാളും
അതോടൊപ്പം തന്നെ ബനു അബ്ദുമനാഫുമായി സഖ്യ ഉടമ്പടി ചെയ്ത��രില്‍പ്പെട്ട ഒരാളായിരുന്നു.
തിരുമേനി(സ) ജനങ്ങള്‍ക്ക് ഇമാമായി നിന്നുകൊണ്ട് ളുഹ്‌റ് നമസ്കരിച്ചു. അന്നേരം
അത്തഹിയ്യാത്തിനു വേണ്ടിയിരിക്കാതെ രണ്ട് റക്‌അത്തു നമസ്കരിച്ചുകഴിഞ്ഞ ഉടനെ എഴുന്നേറ്റുനിന്നു.
തിരുമേനി(സ) നമസ്കാരം നിര്‍വ്വഹിച്ചു കഴിയാറാവുകയും തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തില്‍നിന്നു
വിരമിക്കുന്നതു ആളുകള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യവേ, തിരുമേനി(സ) ഇരുത്തത്തില്‍തന്നെ
തക്ബീര്‍ ചൊല്ലിക്കൊണ്ടു സലാം ചൊല്ലുന്നതിന്ന് മൂമ്പ് രണ്ട് സുജൂദ് ചെയ്തു.
പിന്നീട് സലാം ചൊല്ലി. (ബുഖാരി. 1. 12. 792)
-
അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)യുടെ
പിന്നില്‍ നിന്നുകൊണ്ട് ഞങ്ങള്‍ നമസ്കരിക്കുമ്പോള്‍ അല്ലാഹുവിന് ശാന്തി ലഭിക്കട്ടെ.
ജിബ്രീലിനും മീക്കായിലിനും ശാന്തി ലഭിക്കട്ടെ. ഇന്നിന്നവര്‍ക്കും ശാന്തി ലഭിക്കട്ടെ,
എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളുടെ
നേരെ തിരിഞ്ഞുനോക്കിയിട്ട് ഞങ്ങോട് അരുളി; അല്ലാഹുവാണ് ശാന്തി പ്രദാനം ചെയ്യുന്നവന്‍
, അതുകൊണ്ട് ഇപ്രകാരം പ്രാര്ത്ഥിക്കുത്. നിങ്ങള്‍ നമസ്കരിക്കുമ്പോള്‍ എല്ലാ
അഭിവാദ്യങ്ങളും എല്ലാ നമസ്കാരങ്ങളും എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിനുള്ളതാകുന്നു.
അല്ലാഹുവില്‍നിന്നുള്ള ശാന്തിയും അനുഗ്രഹവും വമ്പിച്ച നന്‍മകളും നബി(സ) ക്കും ലഭിക്കട്ടെ.
അപ്രകാരം തന്നെ ഞങ്ങള്‍ക്കും അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട ദാസന്‍മാര്‍ക്കും അല്ലാഹുവിങ്കല്‍
നിന്നുള്ള ശാന്തി ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍ . അങ്ങനെ നിങ്ങള്‍
പ്രാര്‍ത്ഥിക്കുന്നപക്ഷം ആകാശഭൂമികളിലുള്ള ഉല്‍കൃഷ്ടരായ അല്ലാഹുവിന്‍റെ എല്ലാ ദാസന്‍മാര്‍ക്കും
വേണ്ടിയുള്ളപ്രാര്‍ത്ഥനയായിത്തീരും അത്. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും
മുഹമ്മദ്(സ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാനിതാ സാക്‍ഷ്യം വഹിക്കുന്നു
എന്നും അവര്‍പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 1. 12. 794)
-
ആയിശ(റ) നിവേദനം: തിരുമേനി(സ) നമസ്കാരത്തില്‍
ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബില്‍ ഖബരി
വ അഊദുബിക മിന്‍ ഫിത്നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദിബിക മിന്‍ മിന്‍ ഫിത്നതില്‍
മഹ്‌യാ വ ഫിത്നത്തില്‍ മമാതീ. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ മാതമി വല്‍ മഗ്‌റമി
(അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും വ്യാപകമായ അസത്യവാദികളുടെ (ദജ്ജാല്‍ ) പരീക്ഷണത്തില്‍നിന്നും
ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുവാനായി
ഞാനിതാ നിന്നെ അഭയം പ്രാപിച്ചുകൊള്ളുന്നു. അല്ലാഹുവേ! പാപത്തില്‍നിന്നും കടബാധ്യതയില്‍
നിന്നും കാത്തു രക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു). അപ്പോള്‍ ഒരാള്‍
തിരുമേനി(സ) യോട് ചോദിച്ചു: കടബാധ്യതയില്‍ നിന്ന് മുക്തനാവാന്‍ വേണ്ടി അങ്ങുന്ന്
കൂടുതലായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? അപ്പോള്‍ തിരുമേനി(സ)
അരുളി: മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന്ന് കൂടുതല്‍ സംസാരിക്കേണ്ടിവരും.
അപ്പോള്‍ അവന്‍ കള്ളംപറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും. സുഹ്‌രി പറയുന്നു:
ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്‍റെ നമസ്കാരത്തില്‍ ദജ്ജാലിന്‍റെ കുഴപ്പത്തില്‍
നിന്ന് രക്ഷ തേടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 1. 12. 795)
-
അബൂബക്കര്‍ (റ) നിവേദനം; അദ്ദേഹം ഒരിക്കല്‍
തിരുമേനി(സ) യോട് അപേക്ഷിച്ചു. നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ഇവിടുന്ന്
എനിക്കൊരു പ്രാര്‍ത്ഥന പഠിപ്പിച്ചുതന്നാലും. തിരുമേനി(സ) അരുളി: താങ്കള്‍ ഇപ്രകാരം
പ്രാര്‍ത്ഥിച്ചുകൊള്ളുക. അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ളുല്‍മന്‍ കസീറന്‍ വലാ യഗ്ഫിറുദ്ദുനൂബ
ഇല്ലാ അന്‍ത ഫഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍`ദിക വര്‍ഹംനീ ഇന്നക്ക അന്‍തല്‍ ഗഫൂറുര്‍റഹീം
(അല്ലാഹുവേ! ഞാന്‍ എന്‍റെആത്മാവിനോട് തന്നെ വളരെയേറെ അനീതി കാണിച്ചിരിക്കുന്നു.
നീയല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ ആരുമില്ലല്ലോ. അതുകൊണ്ട് നിന്‍റെ പക്കല്‍ നിന്നുള്ള
ഔദാര്യം മൂലം എന്‍റെ തെറ്റുകള്‍ എനിക്ക് പൊറുത്തുതരേണമേ; എന്നോട് കരുണ കാണിക്കേണമേ.
നീയാണ്, നീ മാത്രമാണ് അങ്ങേയറ്റം പൊറുക്കുന്നവനും കാരുണികനും) (ബുഖാരി. 1. 12.
796)
-
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ)
വെള്ളത്തിിന്‍മലും കളിമണ്ണിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവിടുത്തെ നെറ്റിത്തടത്തില്‍
കളിമണ്ണിന്‍റെ അവശിഷ്ടം ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 1. 12. 798)
-
ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ)
സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ഉടനെ (പിന്നില്‍ നമസ്കരിച്ചിരുന്ന)
സ്ത്രീകള്‍ എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേല്‍ക്കുന്നതിനുമുമ്പ് അല്‍പം
അവിടെ ഇരിക്കും. ഇബ്നുശിഹാബ്(റ) പറയുന്നു: സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് മുമ്പായി
എഴുന്നേറ്റ് പോകുവാന്‍ വേണ്ടിയായിരുന്നു ആ ഇരുത്തംപോലും. ഇപ്രകാരമാണ് ഞാന്‍ ദര്‍ശിക്കപ്പെടുന്നത്.
അല്ലാഹുവാണ് കൂടുതല്‍ ജ്ഞാനി. (ബുഖാരി. 1. 12. 799)
-
ഇത്ബാന്‍ (റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ)
യോടൊപ്പം നമസ്കരിച്ചു. അവിടുന്നുസലാം ചൊല്ലി നമസ്കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍
ഞങ്ങളും സലാം ചൊല്ലി വിരമിച്ചു. (ബുഖാരി. 1. 12. 800)
-
മുഗീറ:(റ) നിവേദനം: അദ്ദേഹം മുആവിയ്യക്ക്
എഴുതിയ ഒരു കത്തില്‍ ഇപ്രകാരം പറയുന്നു. തിരുമേനി(സ) എല്ലാ ഫര്‍ള് നമസ്കാരങ്ങളുടെയും
ശേഷം ഇപ്രകാരം പറയാറുണ്ടായിരുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ്.
അവന് പങ്കുകാരില്ല. ആധിപത്യം അവനാണ്. സ്തുതിയും അവനുതന്നെ. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും
കഴിവുറ്റവനാണ്. അല്ലാഹുവേ! നീ നല്‍കുന്നത് തടയാനാരുമില്ല. നീതടഞ്ഞത് നല്‍കാനും
ആരുമില്ല. നിന്നെ വെടിഞ്ഞിരിക്കുന്ന ഒരു ധനികന് അവന്‍റെ ധനശേഷി പ്രയോജനപ്പെടുകയില്ല
തന്നെ. (ബുഖാരി. 1. 12. 805)
-
സമുറ(റ) നിവേദനം: തിരുമേനി(സ) ഒരു
നമസ്കാരം നിര്‍വ്വഹിച്ച് കഴിഞ്ഞാല്‍ ഞങ്ങളുടെ നേരെ തിരിഞ്ഞ് ഇരിക്കാറുണ്ടായിരുന്നു.
(ബുഖാരി. 1. 12. 806)
-
സൈദ്ബ്നു ഖാലിദ്(റ) നിവേദനം അദ്ദേഹം
പറയുന്നു. ഹുദൈബിയായില്‍ ഞങ്ങള്‍ താമസിക്കുമ്പോള്‍ രാത്രി ഒരു മഴ പെയ്തു. പ്രഭാതത്തില്‍
ഞങ്ങള്‍ക്ക് ഇമാമായി നിന്നുകൊണ്ട് തിരുമേനി(സ) സുബ്ഹി നമസ്കരിച്ചു. നമസ്കാരത്തില്‍
നിന്ന് വിരമിച്ചുകഴിഞ്ഞപ്പോള്‍ തിരുമേനി(സ) ജനങ്ങളുടെ നേരെ തിരിഞ്ഞു നിന്നു ചോദിച്ചു.
നിങ്ങളുടെ രക്ഷിതാവ് എന്തു പറഞ്ഞുവെന്ന് നിങ്ങള്‍ക്കറിയുമോ? അനുചരന്‍മാര്‍ പറഞ്ഞു:
അല്ലാഹുവിനും അവന്‍റെ ദൂതനുംമാത്രമേ അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനമുണ്ടായിരിക്കുകയുള്ളു.
തിരുമേനി(സ) അരുളി: അല്ലാഹു പറയുന്നത് ഇതാണ്: എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം
എന്നില്‍ വിശ്വസിച്ചവരും എന്നെ നിഷേധിച്ചവരുമുണ്ട്. ദൈവാനുഗ്രഹംകൊണ്ട് നമുക്ക്
മഴ വര്‍ഷിച്ചുകിട്ടിയെന്ന് വല്ലവനും പറയുന്നുണ്ടെങ്കില്‍ അവന്‍ എന്നില്‍ വിശ്വസിച്ചവനും,
നക്ഷത്രങ്ങളെ നിഷേധിച്ചവനുമാണ്. ഇന്നിന്ന നക്ഷത്രങ്ങള്‍ ഉദിച്ച കാരണംകൊണ്ട് ഞങ്ങള്‍ക്ക്
മഴ പെയ്തുകിട്ടിയെന്ന് പറയുന്നവനാകട്ടെ എന്നെ നിഷേധിച്ചവനും നക്ഷത്രത്തില്‍ വിശ്വസിച്ചവനുമാണ്.
(ബുഖാരി. 1. 12. 807)
-
അനസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)
ഇശാ നമസ്കാ��ം രാത്രിയുടെ പകുതിഭാഗം വരെ പിന്തിപ്പിച്ചു. ശേഷം ഞ���്ങളുടെ അടുത്തുവന്നു
നമസ്കാരം നിര്‍വ്വഹിച്ചു. അനന്തരം ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് അവിടുന്നുപറഞ്ഞു.
നിശ്ചയം മനുഷ്യരെല്ലാം നമസ്കരിച്ചു ഉറങ്ങിപ്പോയി. നിങ്ങള്‍ നമസ്കാരത്തെ പ്രതീക്ഷിക്കുന്ന
സമയം വരെ നമസ്കാരത്തില്‍ തന്നെയാണ്. (ബുഖാരി. 1. 12. 808)
-
ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ)
സലാം ചൊല്ലിയാല്‍ തന്‍റെ സ്ഥാനത്തുതന്നെ അല്‍പസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ്(റ)
പറയുന്നു. സ്ത്രീകള്‍ എഴുന്നേറ്റ് പോകുവാന്‍ വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള്‍
ദര്‍ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല്‍ സ്ത്രീകള്‍
പിരിഞ്ഞുപോയി അവരുടെ വീടുകളില്‍ പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി.
(ബുഖാരി. 847)
-
ഉഖ്ബ(റ) നിവേദനം: ഞാന്‍ മദീനയില്‍
വെച്ച് ഒരിക്കല്‍ തിരുമേനി(സ)യുടെ പിന്നില്‍ നിന്നുകൊണ്ട് അസര്‍ നമസ്കരിച്ചു.
സലാം ചൊല്ലി വിരമിച്ച ഉടനെ തിരുമേനി(സ) ധ്റ്‍തിപ്പെട്ടു എഴുന്നറ്റുനിന്ന് ആളുകളെ
കവച്ചുവെച്ച് കൊണ്ട് തന്‍റെ ഒരു ഭാര്യയുെ മുറിയിലേക്ക് പോയി. തിരുമേനി(സ)യുടെ
ധ്റ്‍തിയിലുള്ള ആ പോക്ക് കണ്ടു ജനങ്ങള്‍ ഭയന്നു. ഉടനെ തിരുമേനി(സ) ആളുകളുടെ മുമ്പിലേക്ക്തന്നെ
തിരിച്ചുവന്നു. അപ്പോള്‍ തന്‍റെ ധ്റ്‍തിയില്‍ അല്‍ഭുതം തോന്നിയിട്ടുണ്ടെന്ന് തിരുമേനി(സ)
ഗ്രഹിച്ചു. അന്നേരം തിരുമേനി(സ) അരുളി: ഞങ്ങളുടെ അടുക്കലുള്ള അല്‍പം സ്വര്‍ണ്ണം
നിര്‍ത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല. തന്നിമിത്തം അതു ആളുകള്‍ക്ക് പങ്കിട്ടുകൊടുക്കാന്‍
ഞാന്‍ കല്‍പിച്ചു. (ബുഖാരി. 1. 12. 810)
-
അബ്ദുല്ല(റ) നിവേദനം: നിങ്ങളിലാരും
തന്നെ തന്‍റെ നമസ്കാരത്തില്‍ നിന്ന് ഒരംശവും പിശാചിന്നു വിട്ടുകൊടുക്കരുത്. വലതുഭാഗത്തുകൂടെ
നമസ്കാരത്തില്‍ നിന്നു വിരമിച്ചശേഷം എഴുന്നേറ്റു പോകാവൂ എന്ന് അവന്‍ ധരിക്കലാണത്.
തിരുമേനി(സ) നമസ്കാരത്തില്‍നിന്നു വിരമിച്ചശേഷം ഇടതുഭാഗത്തുകൂടി എഴുന്നേറ്റ് പോകുന്നത്
പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 12. 811)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഖൈബര്‍ യുദ്ധത്തില്‍
തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളി തിന്നാല്‍ നമ്മുടെ പള്ളിയെ അവന്‍ സമീപിക്കരുത്.
(ബുഖാരി. 1. 12. 812)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: ഈ ചെടി (വെള്ളുള്ളിയെയാണ് നബി(സ) ഉദ്ദേശിക്കുന്നത്) വല്ലവനും തിന്നാല്‍
നമ്മുടെ പള്ളികളില്‍ വെച്ച് അവന്‍ നമ്മോടൊപ്പം ചേരരുത്. റാവി പറയുന്നു: ഇതു പറഞ്ഞപ്പോള്‍
തിരുമേനി(സ) എന്താണുദ്ദേശിക്കുന്നതെന്ന് ഞാന്‍ ജാബിര്‍ (റ) ചോദിച്ചു. അപ്പോള്‍
ജാബിര്‍ (റ) പറഞ്ഞു: പച്ച വെള്ളുള്ളിയല്ലാതെ മറ്റൊന്നുമല്ല തിരുമേനി(സ) ഉദ്ദേശിക്കുന്നത്.
അതിന്‍റെ ദുര്‍ഗന്ധത്തെ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു ഇബ്നുജുറൈദ്(റ)
പറയുന്നു. (ബുഖാരി. 1. 12. 813)
-
ജാബിര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: വല്ലവനും വെള്ളുള്ളിയോ ചുവന്നുള്ളിയോ തിന്നു എന്നാല്‍ അവന്‍ നമ്മെ അല്ലെങ്കില്‍
നമ്മുടെ പള്ളിയെ വിട്ടകന്നുനില്‍ക്കട്ടെ. അല്ലെങ്കില്‍ സ്വഗ്റ്‍ഹത്തില്‍ ഇരുന്നുകൊള്ളട്ടെ.
ഒരിക്കല്‍ തിരുമേനി(സ)യുടെ മുമ്പില്‍ വേവിച്ച ചീരയുടെ ഒരു കുടുക്ക ചിലര്‍ കൊണ്ടുവന്നു.
അപ്പോള്‍ തിരുമേനി(സ) അതിന്നൊരു ദുര്‍ഗന്ധം കണ്ടു. തിരുമേനി(സ) അതിനെക്കുറിച്ചു
ചോദിച്ചു. അതില്‍ ഇന്ന ചീരയാണുള്ളതെന്നു തിരുമേനി(സ)യെ അവരറിയിച്ചു. അപ്പോള്‍ തിരുമേനി(സ)യുടെ
കൂടെയുണ്ടായിരുന്ന തന്‍റെ അനുചരന്‍മാരില്‍ ഒരാളുടെ അടുക്കലേക്ക് അതുവെച്ചുകൊടുക്കാന്‍
തിരുമേനി(സ) ഉപദേശിച്ചു. ആ ആള്‍ക്ക് അതു അനിഷ്ടകരമാണെന്നു കണ്ടപ്പോള്‍ തിരുമേനി(സ)
അരുളി: നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എനിക്കാകട്ടെ, നിങ്ങള്‍ സ്വകാര്യ സംഭാഷണം ചെയ്യുന്ന
ആളുകളുമായി മാത്രമല്ല അതിന്നുപുറമേ മറ്റു ചിലരുമായും സ്വകാര്യ സംഭാഷണം നടത്തേണ്ടതുണ്ട്.
തിരുമേനി(സ)യുടെ പച്ചക്കറികള്‍ വിളമ്പിയ ഒരു തളിക കൊണ്ടുവന്നു വെച്ചുവെന്നാണ്
ഇബ്നു വഹബ് പറയുന്നത്. കുടുക്ക എന്നത് സുഹ്‌രി(റ)യുടെ വാക്കായിരിക്കാം. (ബുഖാരി.
1. 12. 814)
-
അബ്ദുല്‍ അസീസ്(റ) പറയുന്നു: വെള്ളുള്ളിയെ
സംബന്ധിച്ച് തിരുമേനി(സ) യില് നിന്ന് താങ്കള്‍ ശ്രവിച്ചത് എന്താണെന്ന് ഒരാള്‍
അദ്ദേഹത്തോട് ചോദിച്ചു. അനസ്(റ) പറഞ്ഞു: തിരുമേനി(സ) അരുളി: വല്ലവനും ഈ ചെടി
തിന്നാല്‍ കൂടെ അവന്‍ നമസ്കരിക്കേണ്ടതില്ല. (ബുഖാരി. 1. 12. 815)
-
ശഅ്ബി(റ) പറയുന്നു: തിരുമേനി(സ)യുടെ
കൂടെ ഒരു ഖബറിന്‍റെ അരികിലൂടെ നടന്നുപോയ ഒരാള്‍ എന്നോട് പറഞ്ഞു: അപ്പോള്‍ തിരുമേനി(സ)
തന്‍റെ കൂടെയുള്ളവര്‍ക്ക് ഇമാമായി നിന്നുകൊണ്ട് അവിടെ വെച്ച് മയ്യിത്ത് നമസ്കരിക്കുകയും
മറ്റുള്ളവര്‍ പിന്നില്‍ അണിനിരന്നുകൊണ്ട് തിരുമേനി(സ)യെ തുടര്‍ന്ന് നമസ്കരിക്കുകയും
ചെയ്തു. ഇബ്നു അബ്ബാസാണ് എന്നോട് ഇതു പറഞ്ഞത്. (ബുഖാരി. 1. 12. 816)
-
അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ)
അരുളി: എല്ലാ പ്രായപൂര്‍ത്തിയായ മനുഷ്യര്‍ക്കും വെള്ളിയാഴ്ച കുളി നിര്‍ബന്ധമാണ്.
(ബുഖാരി. 1. 12. 817)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹത്തോട്
ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പെരുന്നാള്‍ മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ താങ്കള്‍
തിരുമേനി(സ) യോടൊപ്പം ഹാജരുണ്ടായിരുന്നോ? ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അതെ, എനിക്ക്
തിരുമേനി(സ) യുമായി അടുത്തബന്ധമുണ്ടായിരുന്നില്ലെങ്കില്‍ അന്നു ഞാന്‍ ഹാജരാവുകയില്ലായിരുന്നു.
ചെറുപ്രായത്തെയാണ് ഇബ്നുഅബ്ബാസ്(റ) വിവക്ഷിക്കുന്നത്. ഇബ്നുഅബ്ബാസ്(റ) തുടരുന്നു.
തിരുമേനി(സ) കുസൈറ്‍ബ്നുസ്വല്‍ത്തിന്‍റെ വീട്ടിനടുത്തുള്ള ആ അടയാളത്തിന്നടുത്ത്
ചെന്നു. എന്നിട്ട് പ്രസംഗിച്ചു. അനന്തരം സ്ത്രീകളുടെ അടുക്കല്‍ ചെന്നു. പിന്നീട്
അവര്‍ക്ക് പ്രത്യേകം ഉപദേശം നല്‍കി. അവരെ പലതും ഉണര്‍ത്തി. ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍
അവരെ ഉപദേശിച്ചു. അപ്പോള്‍ സ്ത്രീകള്‍ അവരുടെ മോതിരങ്ങളുടെ നേരെ കൈനീട്ടാന്‍ തുടങ്ങി.
ആ മോതിരങ്ങള്‍ ബിലാലി(റ)ന്‍റെ വസ്ത്രത്തില്‍ അവര്‍ ഇട്ടുകൊടുത്തുകൊണ്ടിരുന്നു.
പിന്നീട് തിരുമേനി(സ)യും ബിലാലും(റ) വീട്ടിലേക്ക് മടങ്ങി. (ബുഖാരി. 1. 12. 822)
-
ഉമ്മു സലമ(റ) നിവേദനം: നിശ്ചയം സ്ത്രീകള്‍
തിരുമേനി(സ)യുടെ കാലത്ത് നിര്‍ബന്ധ നമസ്കാരങ്ങളില്‍ നിന്ന് സലാം വീട്ടിയാല്‍
എഴുന്നേറ്റ് പുറപ്പെടും. നബി(സ)യും കൂടെ നമസ്കരിച്ചിരുന്ന പുരുഷന്‍മാരും അവിടെ
ഇരിക്കും. അല്ലാഹു ഉദ്ദേശിച്ചതുവരെ, തിരുമേനി(സ) എഴുന്നേറ്റാല്‍ അവരും എഴുന്നേല്‍ക്കും.
(ബുഖാരി. 1. 12. 825)
-
ആയിശ(റ) നിവേദനം: അവര്‍ പറയുന്നു:
സ്ത്രീകള്‍ ഉണ്ടാക്കുന്ന പുതിയ അനാചാരങ്ങളെക്കുറിച്ച് നബി(സ) ഗ്രഹിച്ചിരുന്നുവെങ്കില്‍
ബനു ഇസ്രായീല്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടഞ്ഞത് പോലെ സ്ത്രീകളെ തടയുമായിരുന്നു.
(ബുഖാരി. 1. 12. 828)
-
ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) കാലത്ത്, അസാന്‍ (ഓരോ വാക്യവും) രണ്ടുപ്രാവശ്യം ആവര്‍ത്തിക്കപ്പെടുകയും
ഇഖാമയില്‍ നമസ്കാരം സന്നദ്ധമായിരിക്കുന്നു: നമസ്കാരം സന്നദ്ധമായിരിക്കുന്നു, എന്ന്
അദ്ദേഹം (രണ്ട് പ്രാവശ്യം) പറഞ്ഞിരുന്നതൊഴിച്ച്, (ഓരോ വാക്യവും ) ഒരുപ്രാവശ്യം
മാത്രം ഉച്ചരിക്കപ്പെടുകയും പതിവായിരുന്നു. (അബൂദാവൂദ്)
-
സഅദ്(റ) നിവേദനം ചെയ്യുന്നു. (ബ���ങ്കു
വിളിക്കുമ്പോള്‍) രണ്ട് ചൂണ്ടാണി വിരലുകളും ച��വിയില്‍ ഇടുവാന്‍ അല്ലാഹുവിന്‍റെ
ദൂതന്‍(സ) ബിലാലിനോടാജ്ഞാപിച്ചു; അവിടുന്നു പറഞ്ഞു: ഇത് ശബ്ദം ഉയര്‍ത്തുന്നതിന്
സഹായകമായിരിക്കും. (ഇബ്നുമാജ)
-
അബൂഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: ഇമാം ഒരു ജാമ്യക്കാരനും മുഅദ്ദിന്‍ വിശ്വാസം അര്‍പ്പിക്കപ്പെട്ടയാളും
ആകുന്നു. അല്ലാഹുവേ പ്രാര്‍ത്ഥന നയിക്കുന്നവരെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കുകയും
അസാന്‍ ഉദ്ഘോഷിക്കുന്നവര്‍ക്ക് പാപമോചനം നല്‍കയുംചെയ്യേണമേ. (അബൂദാവൂദ്)
-
ഉസ്മാന്‍ ഇബ്നു അബില്‍ ആസി(റ) പറഞ്ഞു:
അല്ലാഹുവിന്‍റെ ദൂതരേ, ഒരു ജനതയുടെ ഇമാം ആയിട്ടു എന്നെ ആക്കിയാലും. അവിടുന്നു പറഞ്ഞു:
താങ്കള്‍ അവരുടെ ഇമാം ആണ്. അവരിലേറ്റവും ക്ഷീണിച്ചവരെ തുടരുകയും ബാങ്കു വിളിക്കുന്നതിന്
പ്രതിഫലം സ്വീകരിക്കാത്ത ഒരു മുഅദ്ദിനെ നിയമിക്കുകയും ചെയ്യുക. (അബൂദാവൂദ്)
-
സിയാദ്(റ) പറഞ്ഞു. അദ്ദേഹം അസാന്
ഉദ്ഘോഷിക്കുകയും ിലാല്‍ ഇഖാമ കൊടുക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു: പ്രവാചകന്‍(സ)
പറഞ്ഞു. അല്ലയോ സുദാ സഹോദരാ അസാന്‍ വിളിക്കുന്നയാള്‍ തന്നെ ഇഖാമയും വിളിക്കട്ടെ.
(അഹ് മദ്)
-
മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറയുന്നത് ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ജനങ്ങളില്‍വെച്ച് പിരടി നീളമുള്ളവരാണ്
ബാങ്കുകൊടുക്കുന്നവര്‍ . (മുസ്ലിം)
-
അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറയുന്നത് അദ്ദേഹം കേട്ടു: ബാങ്ക് കേള്‍ക്കുമ്പോള്‍ അവന്‍ പറയുന്നതുപോലെ
നിങ്ങളും പറയണം. എന്നിട്ട് എന്‍റെ പേരില്‍ നിങ്ങള്‍ സ്വലാത്ത് ചൊല്ലുകയും വേണം.
എന്‍റെ പേരില്‍ വല്ലവനും ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ പകരം അല്ലാഹു അവനെ
പത്തുപ്രാവശ്യം അനുഗ്രഹിക്കും. അതിനുശേഷം എനിക്ക് അല്ലാഹുവിനോട് നിങ്ങള്‍ വസീലത്ത്
ആവശ്യപ്പെടണം. സ്വര്‍ഗ്ഗത്തിലുള്ള ഒരുന്നത പദവിയാണത്. അല്ലാഹുവിന്‍റെ ദാസന്‍മാരിലൊരാള്‍ക്കല്ലാതെ
അതനുയോജ്യമല്ല. ആ ആള്‍ ഞാനായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവിങ്കല്‍
നിന്ന് എനിക്ക് ആരെങ്കിലും വസീലത്ത് ആവശ്യപ്പെട്ടാല്‍ എന്‍റെ ശുപാര്‍ശ അവന്
സ്ഥിരപ്പെട്ടു. (മുസ്ലിം)
-
സഅ്ദുബ്നു അബീവഖാസി(റ)ല്‍ നിന്ന്
നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅദ്ദിന്‍ പറയുന്നത് കേട്ടാല്‍ അല്ലാഹുവല്ലാതെ
മറ്റാരാധ്യനില്ലെന്ന് ഞാന്‍ സാക്‍ഷ്യംവഹിക്കുന്നു: അവന്‍ ഏകനാണ്. അവന്നൊരു പങ്കുകാരനുമില്ല.
മുഹമ്മദ് നബി(സ) അവന്‍റെ ദാസനും പ്രവാചകനുമാണ്; അല്ലാഹു നാഥനും മുഹമ്മദ്(സ)
പ്രവാചകനും ഇസ്ലാംദീനുമായിട്ട് ഞാന്‍ ത്റ്‍പ്തിപ്പെട്ടു എന്ന് വല്ലവനും പറഞ്ഞാല്‍
തന്‍റെ (ചെറു) പാപം അവന് പൊറുക്കപ്പെടും. (മുസ്ലിം)
-
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: ബാങ്കിനും ഇഖാമത്തിന്നുമിടയില്‍ ദുആ റദ്ദ് ചെയ്യപ്പെടുകയില്ല. (അബൂദാവൂദ്,
തിര്‍മിദി) (ഉത്തരം ലഭിക്കും)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗ്ഗത്തില്‍
) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പ്തന്നെ വേദങ്ങള്‍
നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ത്ഥനക്കായി സമ്മേളിക്കാന്‍
കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി.
അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍
ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ (വെള്ളിയാഴ്ചയുടെ)
പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്‍റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ത്ഥനക്കു
വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു. (ബുഖാരി. 2. 13. 1)
-
781. ഇബ്നുഉമര്‍ (റ) നിവേദനം:
നിങ്ങളില്‍ വല്ലവനും ജുമുഅക്ക് വന്നാല്‍ അവന്‍ കുളിക്കണം. (ബുഖാരി. 2. 13. 2)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഒരു വെള്ളിയാഴ്ച
ഉമര്‍ (റ) ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നബി(സ)യുടെ സഹാബിമാരില്‍
നിന്നുള്ള ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളില്‍
വെട്ട വ്യക്തിയുമാണ്. അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തോട് ഇതേത് സമയമാണ് എന്ന്
വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാനിന്ന് ഒരു പ്രവ്റ്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
എന്നിട്ട് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കു വിളിച്ചു. തന്നിമിത്തം
ഞാന്‍ വുളു മാത്രം എടുത്തു. മറ്റൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഉമര്‍ (റ) ചോദിച്ചു:
വുളു മാത്രം എടുക്കുകയോ? നിശ്ചയം തിരുമേനി(സ) കുളിക്കാന്‍ കല്‍പ്പിക്കാറുള്ളത്
നീ മനസ്സിലാക്കിയിട്ടുണ്ട്. (ബുഖാരി. 2. 13. 3)
-
അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ)
അരുളി: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്.
(ബുഖാരി. 2. 13. 4)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട്
ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്.
രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ
ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള
ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍
അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍
പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന്
തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്‍റെ
സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും. (ബുഖാരി.
2. 13. 6)
-
സല്‍മാനുല്‍ ഫാരിസി(റ) നിവേദനം: തിരുമേനി(സ)
അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും
ചെയ്തു. തന്‍റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്‍പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍
തന്‍റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട്
അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍
ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍
കല്‍പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍
നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍
അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി. 2. 13. 8)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നിങ്ങള്‍
വെള്ളിയാഴ്ച ദിവസം കുളിക്കുവിന്‍ , നിങ്ങളുടെ തല കഴുകുകയും ചെയ്തുകൊള്ളുവിന്‍-
നിങ്ങള്‍ക്ക് ജാനാബത്തില്ലെങ്കിലും ശരി അപ്രകാരം തന്നെ നിങ്ങള്‍ സുഗന്ധദ്രവ്യം
ഉപയോഗിക്കുവിന്‍ എന്ന് തിരുമേനി(സ) നിര്‍ദ്ദേശിച്ചതായി ജനങ്ങള്‍ പറയുന്നുണ്ടല്ലോ
എന്ന് ഇബ്നുഅബ്ബാസി(റ)നോട് ചിലര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു.
കുളിയുടെ കാര്യം ശരി തന്നെ. പക്ഷെ, സുഗന്ധദ്രവ്യത്തിന്‍റെ കാര്യം (അതിന് കല്‍പ്പിച്ചത്)
എനിക്കറിയില്ല. (ബുഖാരി. 2. 13. 9)
-
ഇബ്നുഅബ്���ാസ്(റ) നിവേദനം: വെള്ളിയാഴ്ച
ദിവസത്തെ കുളിയുടെ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അദ്ദേഹത്തോട് പറയപ്പെട്ടു. ഞാന്‍
ചോദിച്ചു. അവന്‍ സുഗന്ധദ്രവ്യവും അല്ലെങ്കില്‍ എണ്ണയും ഉപയോഗിക്കേണ്ടതുണ്ടോ? അപ്പോള്‍
ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: എനിക്കറിയുകയില്ല. (ബുഖാരി. 2. 13. 10)
-
ഇബ്നുഉമര്‍ (റ) നിവേദനം: പട്ടുനൂല്‍
ഇടകലര്‍ത്തി നെയ്ത ഒരു വസ്ത്രം പള്ളിയുടെ വാതില്‍ക്കല്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്
ഉമര്‍ (റ) കണ്ടു. അപ്പോള്‍ തിരുമേനി(സ)യെ അദ്ദേഹം ഇപ്രകാരം ഉണര്‍ത്തി. അല്ലാഹുവിന്‍റെ
ദൂതരേ, ഈ വസ്ത്രം താങ്കള്‍ വിലക്ക് വാങ്ങിയിട്ട് വെള്ളിയാഴ്ച ദിവസം നിവേദക സംഘങ്ങളെ
സ്വീകരിക്കുവാനും ധരിച്ചെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: പരലോകത്തു
നന്‍മയുടെ ഒരംശവും ലഭിക്കാനില്ലാത്തവന്‍ മാത്രമേ ഈ വസ്ത്രം ധരിക്കുകയുള്ളു. പിന്നീടൊരിക്കല്‍
അത്തരം കുറെ വസ്ത്രങ്ങള്‍ തിരുമേനി(സ)ക്ക് വന്നു കിട്ടി. അപ്പോള്‍ അതിലൊന്ന്
തിരുമേനി(സ) ഉമര്‍ (റ) ന് നല്‍കി. അന്നേരം ഉമര്‍ (റ) പറഞ്ു: അല്ലാഹുവിന്‍റെ പ്രവാചകരേ!
അവിടുന്ന് എനിക്കതു ധരിക്കാന്‍ തരുന്നു! ഉത്തരാദിനറെ സ്ത്രത്തിന്‍റെ കാര്യത്തില്‍
ഇവിടുന്നു ചിലതെല്ലാം അരുളുകയുണ്ടായല്ലോ? അപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ക്ക്
ധരിക്കാന്‍ വേണ്ടിയല്ല അത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. അപ്പോള്‍ മക്കയില്‍
താമസിച്ചിരുന്ന ബഹുദൈവവിശ്വാസിയായ തന്‍റെ ഒരു സഹോദരന്ന് ഉമര്‍ (റ) അതു ധരിക്കാന്‍
കൊടുത്തു. (ബുഖാരി. 2. 13. 11)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: എന്‍റെ സമുദായത്തിന് വിഷമം നേരിടുമെന്ന് ഞാന്‍ ഭയന്നിരുന്നില്ലെങ്കില്‍
എല്ലാ നമസ്കാരത്തോടൊപ്പവും ദന്തശുദ്ധി വരുത്താന്‍ ഞാനവരോട് കല്‍പ്പിക്കുമായിരുന്നു.
(ബുഖാരി. 2. 13. 12)
-
അനസ്(റ) നിവേദനം: ദന്തശുദ്ധീകരണത്തിന്‍റെ
വിഷയത്തില്‍ ഞാന്‍ നിങ്ങളെ വളരെയധികം ഉപദേശിച്ചുകഴിഞ്ഞിട്ടുണ്ട്. (ബുഖാരി. 2.
13. 13)
-
ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി
എഴുന്നേറ്റാല്‍ തന്‍റെ വായ ശുദ്ധിയാക്കാറുണ്ട്. (ബുഖാരി. 2. 13. 14)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
വെള്ളിയാഴ്ച ദിവസം സുബ്ഹി നമസ്കാരത്തില്‍ അലിഫ്ളാമീം തന്‍സീല്‍ (സജദ) യും ഹല്‍
അത്താഅലല്‍ ഇന്‍സാനി എന്നീ രണ്ടു അദ്ധ്യായങ്ങള്‍ ഓതാറുണ്ടായിരുന്നു. (ബുഖാരി. 2.
13. 16)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)യുടെ
പള്ളിയില്‍ സംഘടിപ്പിച്ച ജുമുഅ: ക്ക് ശേഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട ജുമുഅ:
അബ്ദുല്‍ഖൈസിന്‍റെ ബഹ്‌റൈനിലെ ഹുവാസി ഗ്രാമത്തിലെ പള്ളിയിലാണ്. (ബുഖാരി. 2. 13.
17)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഏഴ് ദിവസത്തില്‍ ഒരു ദിവസമെങ്കിലും കുളിക്കേണ്ടത് ഓരോ മുസ്ലിമിന്‍റെയും
ചുമതലയാണ്. അന്നേരം അവന്‍ തന്‍റെ തലയും ശരീരവും വെള്ളംകൊണ്ട് കഴുകണം. അബൂഹുറൈറ(റ)
നിവേദനം: തിരുമേനി(സ) അരുളി: ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുളിക്കല്‍ ഓരോ മുസ്ലിമിനും
നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 21)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി
നല്‍കുവിന്‍ . (ബുഖാരി. 2. 13. 22)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഉമര്‍ (റ)ന്‍റെ
ഭാര്യ സുബ്ഹി നമസ്കാരത്തിനും ഇശാനമസ്കാരത്തിനും പള്ളിയില്‍ ജമാഅത്തിന് പങ്കെടുക്കാറുണ്ട്.
അപ്പോള്‍ അവരോട് പറയപ്പെട്ടു. എന്തിന് നിങ്ങള്‍ പുറപ്പെടണം. ഉമര്‍ (റ) ന് അതു
വെറുപ്പാണെന്നും അഭിമാനരോഷുണ്ടെന്നും നിങ്ങള്‍ക്കറിയാമല്ലോ. ഉടനെ അവര്‍ പറയും.
എന്നാല്‍ എന്തുകൊണ്ട് അദ്ദേഹം എന്നെ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്
വിരോധിക്കുന്നില്ല? അപ്പോള്‍ പറഞ്ഞു. അല്ലാഹുവിന്‍റെ സ്യഷ്ടികളായ സ്ത്രീകളെ അല്ലാഹുവിന്‍റെ
പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുതെന്ന് തിരുമേനി(സ)യുടെ പ്രഖ്യാപനം തന്നെ. (ബുഖാരി.
2. 13. 23)
-
ആയിശ(റ) നിവേദനം: ആളുകള്‍ അകലെയുള്ള
അവരുടെ ഗ്റ്‍ഹങ്ങളില്‍ നിന്നും മേലെ മദീനാ പ്രദേശങ്ങളില്‍നിന്നും ഊഴമിട്ടാണ് ജുമുഅ:
ക്ക് വരാറുണ്ടായിരുന്നത്. പൊടിയില്‍ ചവിട്ടികൊണ്ടാണവര്‍ വരിക. അപ്പോള്‍ അവരുടെ
ശരീരത്തിലും വസ്ത്രത്തിലും പൊടിപാറിപറ്റും. അതോടൊപ്പം വിയര്‍പ്പും. എന്നിട്ട്
ദുര്‍ഗന്ധമുള്ള വിയര്‍പ്പാണ് അവരില്‍ നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കുക.
ഒരിക്കല്‍ ഒരു മനുഷ്യന്‍ അവരില്‍ നിന്ന് തിരുമേനി(സ)യുടെ അടുക്കല്‍ വന്നു. അവിടുന്നു
എന്‍റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ ഈ
ദിവസം ദേഹവും വസ്ത്രവും ശുചീകരിച്ചാല്‍ നന്നായിരുന്നു. (ബുഖാരി. 2. 13. 25)
-
ആയിശ(റ) നിവേദനം: ആളുകള്‍ തങ്ങളുടെ
ജോലികള്‍ സ്വയം നിര്‍വ്വഹിക്കുകയായിരുന്നു തിരുമേനി(സ)യുടെ കാലത്തു പതിവ്. അവര്‍
ജുമുഅ: ക്ക് പോകുന്നതും അതേ നിലക്കുതന്നെയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അവരെ
ഉപദേശിച്ചു. നിങ്ങള്‍ കുളിച്ചു വന്നെങ്കില്‍ നന്നായിരുന്നു. (ബുഖാരി. 2. 13. 26)
-
അനസ്(റ) നിവേദനം: സൂര്യന്‍ ആകാശ മദ്ധ്യത്തില്‍നിന്നും
തെറ്റുന്ന സന്ദര്‍ഭത്തിലാണ് തിരുമേനി(സ) ജുമുഅ: നമസ്കരിക്കാറുണ്ടായിരുന്നത്.
(ബുഖാരി. 2. 13. 27)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ ജുമുഅ:
നേരത്തെ നമസ്കരിക്കാറുണ്ടായിരുന്നു. ജുമുഅ: ക്ക് ശേഷമാണ് ഞങ്ങള്‍ പകലിലെ ഉറക്കം
നിര്‍വ്വഹിക്കുക. (ബുഖാരി. 2. 13. 28)
-
അനസ്(റ) നിവേദനം: ശൈത്യം കഠിനമായാല്‍
തിരുമേനി(സ) നേരത്തെത്തന്നെ നമസ്കരിക്കുകയാണ് പതിവ്. ഉഷ്ണം കഠിനമായാലോ, ഉഷ്ണം
ശമിക്കുന്ന ഘട്ടം വരേക്കും നമസ്കാരം പിന്തിപ്പിക്കുകയും ചെയ്തിരുന്നു. ജുമുഅ: നമസ്കാരത്തെ
ഉദ്ദേശിച്ചുകൊണ്ടാണ് അനസ്(റ) ഇതു പറയുന്നത്. (ബുഖാരി. 2. 13. 29)
-
അബൂഅബാസ്(റ) നിവേദനം: അദ്ദേഹം ഇബ്നുറിഫാഅ:
ജുമുഅ:ക്ക് പോവുന്നത് കണ്ടപ്പോള്‍ പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്
ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നടന്നിട്ട് വല്ലവന്‍റെയും
പാദങ്ങളില്‍ പൊടിപറ്റിയാല്‍ ആ സ്ഥലം എരിച്ച് കളയരുതെന്ന് നരകത്തോട് അല്ലാഹു
കല്‍പിക്കും. (ബുഖാരി. 2. 13. 30)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: നമസ്കാരത്തിന് ഇഖാമത്തു വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ ധ്റ്‍തി കാണിക്കരുത്.
നടന്നുകൊണ്ട് പുറപ്പെടുക. ലഭിച്ചതു നമസ്കരിക്കുകയും നഷ്ടപ്പെട്ടതു പൂര്‍ത്തിയാക്കുകയും
ചെയ്യുക. (ബുഖാരി. 2. 13. 31)
-
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ)
അരുളി: എന്നെ കാണുന്നതുവരെ നിങ്ങള്‍ നമസ്കരിക്കുവാന്‍ എഴുന്നേല്‍ക്കരുത്. നിങ്ങള്‍ക്ക്
ശാന്തത നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 32)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഒരാള്‍ തന്‍റെ
സഹോദരനെ അവന്‍റെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയും എന്നിട്ട് അവന്‍ അവിടെ
ഇരിക്കുകയും ചെയ്യുന്നതു നബി(സ) വിരോധിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോള്‍ ജുമുഅ: യുടെ
സദസ്സിനെ ഉദ്ദേശിച്ചുകൊണ്ടാണോ ഇപ്രകാരം അരുളിയതെന്ന് ഇബ്നുഉമര്‍ (റ)നോട് ചോദിക്കപ്പെട്ടു.
ജുമുഅ:യുടെ സദസ്സും അല്ലാത്തവയും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 2. 13.
34)
-
സായിബ്ബ്നുയസീദ്(റ) നിവേദനം: തിരുമേനി(സ)
യുടേയും അബൂബക്കര്‍ (റ) വിന്‍റെയും ഉമര്‍ (റ) വിന്‍റെയും കാലങ്ങളില്‍ വെള്ളിയാഴ്ച
ദിവസം ആദ്യത��തെ ബാങ്ക് വിളിച്ചിരുന്നത് ഇമാമ് മിമ്പറില്‍ ഇരുന്നു ��ഴിഞ്ഞ ഉടനെയായിരുന്നു.
പിന്നീട് ഉസ്മാന്‍ (റ)ന്‍റെ ഭരണകാലം വരികയും ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും
ചെയ്തപ്പോള്‍ സൌറാഈന്‍റെ മുകളില്‍ വെച്ച് മൂന്നാമതൊരു ബാങ്കുകൂടി വിളിക്കല്‍ വര്‍ദ്ധിച്ചു.
(ബുഖാരി. 2. 13. 35)
-
സായിബ്(റ) നിവേദനം: മദീനക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍
മൂന്നാമത്തെ ബാങ്ക് വര്‍ദ്ധിച്ചതു ഉസ്മാന്‍ (റ) ആണ്. തിരുമേനി(സ)യുടെ കാലത്ത്
ബാങ്ക് വിളിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച ദിവസം ബാങ്ക്
വിളിക്കുന്നത് ഇമാം മിമ്പറില്‍ ഇരുന്നു കഴിയുമ്പോഴായിരുന്നു. (ബുഖാരി. 2. 13.
36)
-
മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഒരു
വെള്ളിയാഴ്ച ദിവസം മിമ്പറില്‍ കയറിയിരുന്നു. എന്നിട്ട് ബാങ്ക് വിളിക്കുന്നവന്‍
ബാങ്ക് വിളിക്കാന്‍ തുടങ്ങുകയും അദ്ദേഹം അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ എന്നു
പറയുകയും ചെയ്തപ്പോള്‍ അപ്രകാരം തന്നെ മുആവിയ്യ:(റ) യും പറഞ്ഞു: അശദുഅന്‍ലാഇലാഹ
ഇല്ലല്ലഹു എന്ന് പറഞ്ഞപ്പോള്‍ വഅന (ഞാനും) എന്നു മുആവിയ്യ:(റ) ഏറ്റു പറഞ്ഞു:
ഇപ്രകാരം തന്നെ അശൂഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്ന് വിളിക്കുന്നവന്‍ വിളിച്ചു
പറഞ്ഞപ്പോള്‍ , വഅന (ഞാനും) എന്ന് മുആവിയ്യ: ഏറ്റു പറഞ്ഞു. അങ്ങനെ ബാങ്ക് വിളി
കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളേ! തിരുമേനി(സ) ഈ സ്ഥാനത്തിരിക്കുകയും ബാങ്ക്
വിളിക്കുകയും ചെയ്തപ്പോള്‍ എന്നില്‍ നിന്ന് നിങ്ങള്‍ കേട്ടപ്രകാരം തിരുമേനി(സ)
പറയുന്നതായിട്ട് ഞാന്‍ കേട്ടിരിക്കുന്നു. (ബുഖാരി. 2. 13. 37)
-
ജാബിര്‍ (റ) നിവേദനം: ഈത്തപ്പനയുടെ
ഒരു കഷ്ണത്തില്‍ നിലയുറപ്പിച്ചുകൊണ്ടാണ് തിരുമേനി(സ) ആദ്യം ഖുതുബ നിര്‍വ്വഹിച്ചിരുന്നത്.
പിന്നീട് മിമ്പറ സ്ഥാപിതമായപ്പോള്‍ പഴയത് അവിടെ നിന്ന് നീക്കം ചെയ്തു. അപ്പോള്‍
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ കരയുംപോലെയുള്ള കരച്ചില്‍ ഞങ്ങള്‍ കേട്ടു. അന്നേരം
തിരുമേനി(സ) ഇറങ്ങിയിട്ട് തന്‍റെ കൈ ആ മരക്കഷ്ണത്തില്‍ വെച്ചു. (ബുഖാരി. 2. 13.
41)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
നിന്നു കൊണ്ടാണ് പ്രസംഗം നിര്‍വ്വഹിച്ചിരുന്നത്. അതിനുശേഷം ഇരിക്കും. പിന്നീട്
വീണ്ടും എഴുന്നേറ്റു നില്‍ക്കും. നിങ്ങള്‍ ഇന്നു ചെയ്യുന്നതുപോലെത്തന്നെ. (ബുഖാരി.
2. 13. 43)
-
അബൂമൈദുസ്സാഇദി(റ) നിവേദനം: അദ്ദേഹം
പറഞ്ഞു: ഒരു ദിവസം രാത്രി ഇശാനമസ്കാരശേഷം തിരുമേനി(സ) എഴുന്നേറ്റ് നിന്നിട്ട്
അല്ലാഹുവിനെ സ്തുതിച്ചു. ശഹാദത്തുചൊല്ലി. അനന്തരം അമ്മാബഅ്ദ് എന്നു പറഞ്ഞുകൊണ്ട്
പ്രസംഗം ആരംഭിച്ചു. (ബുഖാരി. 2. 13. 47)
-
മിസ്‌വര്‍ (റ) നിവേദനം: തിരുമേനി(സ)
എഴുന്നേറ്റുനിന്ന് പ്രസംഗമാരംഭിച്ചു. അതിനുമുമ്പായി തശഹുദിന്നു ശേഷം അവിടുന്ന്
അമ്മാബഅ്ദ് ചൊല്ലുന്നത് ഞാന്‍ കേട്ടു. (ബുഖാരി. 2. 13. 48)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)
ഒരിക്കല്‍ മിമ്പറിന്‍മല്‍ കയറി. അവിടുന്ന് മിമ്പറില്‍ കയറി ഇരുന്ന അവസാനത്തെ ഇരുത്തമായിരുന്നു
അത്. രണ്ടു ചുമലും ഒരു വസ്ത്രവും കൊണ്ട് മൂടിപ്പുതച്ചുകൊണ്ടാണ് തിരുമേനി(സ)
മിമ്പറില്‍ കയറിയത്. ഒരു കറുത്ത തുണിക്കഷ്ണം തലക്ക് കെട്ടിയിട്ടുമുണ്ട്. എന്നിട്ട്
അല്ലാഹുവിന്‍റെ മഹത്വത്തെ തിരുമേനി(സ) പ്രകീര്‍ത്തനം ചെയ്തു. ശേഷം പറഞ്ഞു. ജനങ്ങളേ!
എന്‍റെ അടുക്കലേക്ക് അടുത്തിരിക്കുവിന്‍ . അപ്പോള്‍ അവരെല്ലാവരും കൂടി തിരുമേനി(സ)യുടെ
അടുത്തിരുന്നു. ശേഷം അവിടുന്നു പറഞ്ഞു. അമ്മാബഅ്ദു. അന്‍സാരികളായ ഈ ഗോത്രക്കാര്‍
ഭാവിയില്‍ ന്യൂനപക്ഷമാകും. മറ്റുള്ളവര്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട്
മുഹമ്മദിന്‍റെ സമുദായത്തിന്‍റെ ഭരണകാര്യങ്ങളില്‍ വല്ലതും വല്ലവനും ഏറ്റെടുത്തു.
എന്നിട്ട് ആ സ്ഥാനത്തിരുന്നുകൊണ്ട് വല്ലവനും ഉപകാരം ചെയ്യാനോ ഉപദ്രവമേല്‍പ്പിക്കാനോ
അവന് അവസരം ലഭിച്ചു. എന്നാല്‍ നന്‍മചെയ്യുന്നവന്‍റെ നന്‍മയെ അവന്‍ സ്വീകരിക്കട്ടെ.
തിന്‍മ ചെയ്യുന്നവരുടെ തിന്‍മ മാപ്പ് ചെയ്തുവിടുകയും ചെയ്യട്ടെ. (ബുഖാരി. 2. 13.
49)
-
ജാബിര്‍ (റ) നിവേദനം: ഒരു വെള്ളിയാഴ്ച
തിരുമേനി(സ) ഖുത്തുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍
കയറി വന്നു. അപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ഇന്നവനേ! നീ (തഹിയ്യത്ത്) നമസ്കരിച്ചുവോ?
ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുമേനി(സ) പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക.
(ബുഖാരി. 2. 13. 52)
-
അനസ്(റ) നിവേദനം: ഒരു വെള്ളിയാഴ്ച
ദിവസം തിരുമേനി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. എന്നിട്ട്
അയാള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! ഒട്ടകങ്ങളും ആടുകളും നശിച്ചു. അതുകൊണ്ട്
താങ്കള്‍ അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അവന്‍ ഞങ്ങള്‍ക്ക്
മഴ വര്‍ഷിപ്പിച്ചു തരുവാന്‍ . അപ്പോള്‍ തിരുമേനി(സ) തന്‍റെ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു.
(ബുഖാരി. 2. 13. 54)
-
അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ
കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ)
ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട്,
അല്ലാഹുവിന്‍റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട്
പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ) രണ്ടു കൈകളും
മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത്
മേഘത്തിന്‍റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്‍റെ
ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, തിരുമേനി(സ)
തന്‍റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍
ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ
മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്‍റെ അടുത്ത
ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും
മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു ഗ്രാമീണന്‍ എഴുന്നേറ്റ്
നിന്നിട്ട് പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു.
അതുകൊണ്ട്‌അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന്
വിളിച്ചു പറഞ്ഞു. ഉടനെ തിരുമേനി(സ) തന്‍റെ കൈ രണ്ടും ഉയര്‍ത്തിയിട്ടു അല്ലാഹുവേ!
ഞങ്ങളുടെ ചുറ്റുഭാഗവും മഴ വര്‍ഷിക്കേണമേ, ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് നിറുത്തേണമേ!
എന്നു പ്രാര്‍ത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം
അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ
അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും
മഴയുടെ സമ്റ്‍ദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. (ബുഖാരി. 2. 13. 55)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നിന്‍റെ അടുത്തിരിക്കുന്ന വ്യക്തിയോട്
നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.
(ബുഖാരി. 2. 13. 56)
-
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ)
അരുളി: വെള്ളിയാഴ്ച ദിവസം ചില നിമിഷങ്��ളുണ്ട്. അല്ലാഹുവിനോട് അനുസരണയുള്ള ദാസന്‍റെ
നമസ്കാരം ആ നിമിഷങ്ങളില്‍ നടന്നു. അന്നേരം അവന്‍ അല്ലാഹുവിനോട് എന്തെങ്കിലും ഒരു
കാര്യത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹു അക്കാര്യം അവന്
സാധിച്ചുകൊടുക്കാതിരിക്കുകയില്ല. ആ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത്
അല്‍പം ചില നിമിഷങ്ങള്‍ മാത്രമാണെന്ന് ഉണര്‍ത്തുവാന്‍ തിരുമേനി(സ) കൈകൊണ്ടു ആംഗ്യം
കാണിച്ചു. (ബുഖാരി. 2. 13. 57)
-
ജാബിര്‍ (റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ)
യോടൊപ്പം ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരപദാര്‍ത്ഥങ്ങള്‍
കയറ്റിക്കൊണ്ടുള്ള ഒരു വ്യാപാരസംഘം മദീനയില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ജനങ്ങളുടെ
ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളിവിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ട്
പേര്‍ മാത്രമാണ് നബി(സ) യോടൊപ്പം അവശേഷിച്ചത്. വ്യാപാരമോ വിനോദമോ കാുന്നപക്ഷം
നിന്നെ നില്‍ക്കുന്ന സ്ഥിതയില്‍ വട്ടുകൊണ്ട് അവര്‍ അങ്ങോട്ടു തിരിഞ്ഞുപോകും
(6:12) എന്ന ഖുര്‍ആന്‍ കല്‍പന അവരി്പിച്ചത് അപ്പോഴാണ്. (ബുഖാരി. 2. 13. 58)
-
ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ)
ളുഹ്‌റിനു മുമ്പ് രണ്ട് റക്ക്‌അത്തും ളുഹ്‌റിനു ശേഷം രണ്ടു റക്ക്‌അത്തും സുന്നത്തു
നമസ്കരിക്കാറുണ്ടായിരുന്നു. മഗ്‌രിബിനു ശേഷം തന്‍റെ വീട്ടില്‍വെച്ച് തിരുമേനി(സ)
രണ്ടു റക്ക്‌അത്തു സുന്നത്ത് നമസ്കരിക്കാറുണ്ട്. ഇശാക്ക് ശേഷം രണ്ടു റക്ക്‌അത്തും
ജുമുഅ: ക്ക് ശേഷം പള്ളിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വന്നാല്‍ തിരുമേനി(സ)
രണ്ടു റക്‌അത്തു നമസ്കരിക്കും. (ബുഖാരി. 2. 13. 59)
-
സഹ്ല്‍ (റ) നിവേദനം: ജുമുഅ:ക്ക് ശേഷമാണ്
ഞങ്ങള്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 13.
61)
-
അബുല്‍ജഅദ്(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: മൂന്നു ജുമുഅ: നിസ്സാരമാക്കിക്കൊണ്ട് ഉപേക്ഷിക്കുന്നവന്‍റെ
ഹൃദയത്തില്‍ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു. (അബൂദാവൂദ്)
-
പ്രവാചകനെ പ്രമാണമാക്കി ഇബ്നുഅബ്ബാസ്(റ)
നിവേദനം ചെയ്തു; അവിടന്നു വെള്ളിയാഴ്ചകളില്‍ അസ്സജ്ദ അദ്ധ്യായം 32 യും ഹല്‍ അത്താഅലല്‍
ഇന്‍സാനി അദ്ധ്യായം 76 ഉം പ്രഭാത നമസ്കാരത്തിലും, അല്‍ജുമുഅ അദ്ധ്യായം 62 ഉം അല്‍മുനാഫിഖൂനും
അദ്ധ്യായം 63 ജൂമുഅനമസ്കാരത്തിലും ഓതുക പതിവായിരുന്നു. (അഹ് മദ്)
-
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം:
സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു.
ആദംനബി (അ) സ്യഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍
നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)
-
അബൂഹുറയ്റ(റ)യില്‍ നിന്നും ഇബ്നുഉമറി(റ)ല്‍നിന്നും
നിവേദനം: മിമ്പറിന്‍റെ പടികളില്‍നിന്നുകൊണ്ട് നബി(സ) പറയുന്നത് അവരിരുവരും കേട്ടു:
ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവര്‍ ആ വ്റ്‍ത്തിയില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ.
അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചുകളയും. പിന്നീട് അശ്രദ്ധരുടെ
കൂട്ടത്തിലാണ് അവരകപ്പെടുക. (മുസ്ലിം)
-
സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: വല്ലവനും (കുളിക്കാതെ) വുളുമാത്രം ചെയ്യുന്നുവെങ്കില്‍ റുഖ്സ കൈകൊണ്ടവനായി.
അത് നല്ലതത്രെ. കുളിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം. (അബൂദാവൂദ്, തിര്‍മിദി)
-
അബൂബുര്‍ദത്തി(റ)ല്‍ നിന്ന് നിവേദനം:
അബ്ദുല്ലാഹിബ്നുഉമര്‍ (റ) ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: നിന്‍റെ പിതാവ് ജുമുഅയിലെ
സവിശേഷ സമയത്തെ സംബന്ധിച്ച് റസൂല്‍ (സ) യില് നിന്ന് വല്ലതും ഉദ്ധരിക്കുന്നതായിട്ട്
നീ കേട്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: അതെ, ഇമാം മിമ്പറില്‍ ഇരുന്നതു മുതല്‍ നമസ്കാരം
നിര്‍വ്വഹിക്കപ്പെടുന്നതുവരെയാണ് ആ പ്രത്യേക സമയമെന്ന് നബി(സ) പറയുന്നത് ഞാന്‍
കേട്ടിട്ടുണ്ട്. (മുസ്ലിം)
-
ഔസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍
(സ) പറഞ്ഞു: നിങ്ങളുടെ ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളില്‍പ്പെട്ടതാണ് ജുമുഅ
ദിവസം. അതുകൊണ്ട് അന്നേദിവസം നിങ്ങള്‍ എന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലുക. നിശ്ചയം
നിങ്ങളുടെ സ്വലാത്ത് എന്‍റെ അടുക്കല്‍ വെളിവാക്കപ്പെടും. (അബൂദാവൂദ്)